ഒരുപാട് പറയാനറിയാത്തവർ മനസ്സിൽ തോന്നുന്നതൊക്കെ ചിലപ്പോൾ കുത്തികുറിച്ച് വെക്കും. കുറെ കഴിയുമ്പോൾ അത് എല്ലാവരെയും കാണിക്കണമെന്ന് തോന്നും. പക്ഷേ അത് മറ്റുള്ളവർ വായിക്കു മ്പോൾ തോന്നുന്ന ചമ്മലിനെ ഓർത്ത് മാറ്റിവെക്കും. കാലം കുറെ കഴിയുമ്പോൾ അതിനെയെല്ലാം മറികടക്കാനുള്ള ഒരു ധൈര്യമൊക്കെ വരും. അങ്ങനെ കിട്ടിയ എന്തോ ഒരു ധൈര്യത്തിലാണ് ഇങ്ങനെയൊരു തുടക്കം.എഴുതിയെഴുതി കൈയ്യക്ഷരം നന്നായതുപോലെ സ്വന്തം ഭാഷയും നന്നാക്കാനാവും എന്നു വിശ്വസിക്കുന്നതുകൊണ്ടു മാത്രം ഒരു ശ്രമം നടത്തിക്കളയാമെന്നു ഞാനും വിചാരിച്ചു.
ബ്രസീലിയൻ എഴുത്തുകാരി അനാ പൗല മായയുടെ ‘On Earth as it is Beneath എന്ന നോവൽ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത് ഇരുട്ടിന്റെയും ചോരയുടെയും ക്രൂരമായ ഒരു ലോകത്തേക്കാണ്. 2017-ൽ പോർച്ചുഗീസ് ഭാഷയിൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ, 2026-ലെ ഇൻ്റർനാഷണൽ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇടംനേടിയത് അതിലെ തീവ്രമായ ദാർശനികത കൊണ്ടും ഭരണകൂട ഭീകരതയെക്കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങൾ കൊണ്ടുമാണ്.
അടിമത്തത്തിന്റെ കാലത്ത് മനുഷ്യരെ ക്രൂരമായി വേട്ടയാടിയിരുന്ന ഒരു തോട്ടത്തിന് മുകളിൽ കെട്ടിപ്പൊക്കിയ ഒരു ശിക്ഷാകേന്ദ്രമാണ് ഈ നോവലിന്റെ പ്രധാന വേദി. അവിടെ അടക്കം ചെയ്യപ്പെട്ട പഴയ കാലത്തിന്റെ ക്രൂരതകൾ, പുതിയ അധികാര രൂപങ്ങളിൽ എങ്ങനെ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നു എന്ന ഭയാനകമായ കാഴ്ചയാണ് നാം ഇതിൽ കാണുന്നത്. ഓരോ തവണ മണ്ണ് കുഴിക്കുമ്പോഴും പുറത്തുവരുന്ന അസ്ഥികൂടങ്ങൾ, ചരിത്രത്തിലെ അക്രമങ്ങൾ ഒരിക്കലും മണ്ണിലലിഞ്ഞ് ഇല്ലാതാകുന്നില്ല എന്ന നഗ്നസത്യത്തെയാണ് ഓർമ്മിപ്പിക്കുന്നത്.
ഈ നോവലിന്റെ പിറവിക്ക് പിന്നിലെ നാൾവഴികൾ വളരെ കൗതുകമുണർത്തുന്നതും എഴുത്തുകാരിയുടെ പ്രതിബദ്ധതയെ വെളിവാക്കുന്നതുമാണ്. നീണ്ട ഏഴു മാസത്തെ കഠിനമായ ഗവേഷണങ്ങൾക്കും വായനകൾക്കും ശേഷമാണ് അനാ പൗല മായ ഈ രചന പൂർത്തിയാക്കിയത്. പഴയ പത്രവാർത്തകളും ജയിൽ രേഖകളും അവർ വിശദമായി പരിശോധിക്കുകയുണ്ടായി.
ഒരു ജയിലിനെയോ അവിടുത്തെ സംവിധാനങ്ങളെയോ കേവലം വിമർശിക്കുക എന്നതിലുപരി, അതിനുള്ളിലെ മനുഷ്യാവസ്ഥയെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളാനാണ് അവർ ശ്രമിച്ചത്. ഈ ഗവേഷണങ്ങൾക്കൊടുവിൽ അവർ തിരിച്ചറിഞ്ഞ ഒരു വലിയ ദാർശനിക സത്യമുണ്ട്; ജയിൽ മതിലുകൾക്കുള്ളിൽ മാത്രമല്ല, മറിച്ച് അദൃശ്യമായ അതിരുകളാൽ ചുറ്റപ്പെട്ട ഈ വിശാലമായ ലോകത്തും നാമെല്ലാം ഒരു തരത്തിൽ തടവുകാർ തന്നെയാണ് എന്നതാണത്. ഭരണകൂടങ്ങൾ തങ്ങളുടെ ജനതയെ എങ്ങനെയാണ് അദൃശ്യമായ ചങ്ങലകളാൽ ബന്ധിച്ചിരിക്കുന്നത് എന്ന ചിന്തയാണ് നോവലിന് കരുത്തേകുന്നത്.
ഈ ബ്രസീലിയൻ കൃതിയെ അതിന്റെ സകല ജീവനോടും കൂടി ഇംഗ്ലീഷ് വായനക്കാരിലേക്ക് എത്തിച്ചത് കനേഡിയൻ-അമേരിക്കൻ എഴുത്തുകാരിയും അർക്കൻസാസ് സർവകലാശാലയിലെ പ്രൊഫസറുമായ പത്മ വിശ്വനാഥനാണ്. നോവലിലെ വിയർപ്പിന്റെയും അഴുകുന്ന മാംസത്തിന്റെയും ഗന്ധം വായനക്കാരിലേക്ക് അതുപോലെ പകരാൻ അവർ അനുഭവിച്ച വെല്ലുവിളികൾ ചെറുതായിരിക്കാൻ ഒട്ടും ഇടയില്ല . ഇതിനായി പ്രാചീനമായ ആംഗ്ലോ-സാക്സൺ പദങ്ങളും, വളരെ മൂർച്ചയുള്ള ക്രിയകളും അവർ ബോധപൂർവ്വം തിരഞ്ഞെടുത്തു. ഒട്ടും നാടകീയമല്ലാത്ത, എന്നാൽ യാഥാർഥ്യത്തിന്റെ പരുക്കൻ സ്വഭാവം നിലനിർത്തുന്നതാണ് പത്മയുടെ വിവർത്തന ശൈലി. മായയുടെ വാക്യഘടനകളിലെ നിർവികാരത ഒട്ടും ചോർന്നുപോകാതെ അവർ നടത്തിയ ശ്രമങ്ങളാണ് ഈ കൃതിയെ ലോക ശ്രദ്ധയിലേക്ക് ഉയർത്തിയത്.
പരമ്പരാഗതമായി നാം കണ്ടുവരുന്ന പുരുഷകേന്ദ്രീകൃത ജയിൽ കഥകളിൽ നിന്നും പൂർണ്ണമായും വേറിട്ടു നിൽക്കുന്ന ഒരു ആഖ്യാനമാണ് ഇതിലുള്ളത്. മൃഗീയമായ ചുറ്റുപാടുകളിൽ ജീവിക്കുന്ന കുറ്റവാളികളെയും അവരെ കാവൽ നിൽക്കുന്ന ഉദ്യോഗസ്ഥരെയും യാതൊരുവിധ കാല്പനികതയുമില്ലാതെ, പരോക്ഷമായി നോക്കിക്കാണുന്ന ഒരു സ്ത്രീയുടെ കാഴ്ച്ചപ്പാടാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്.
പുരുഷന്മാരുടെ പരസ്പരമുള്ള സാഹോദര്യമോ വീരവാദങ്ങളോ ഇവിടെയില്ല; മറിച്ച് അതിജീവനത്തിനായുള്ള പ്രാഥമിക ചോദനകൾ മാത്രമാണുള്ളത്. ലോകസാഹിത്യത്തിൽ, കോർമാക് മക്കാർത്തിയുടെ നോവലുകളിൽ കാണുന്ന അങ്ങേയറ്റത്തെ വരണ്ടതും ക്രൂരവുമായ ഭൂപ്രകൃതിയോടും മനുഷ്യന്റെ നിസ്സഹായതയോടുമാണ് ഈ കൃതിക്ക് കൂടുതൽ സമാനതകളുള്ളത് എന്നു തോന്നുന്നു. മറ്റു താരതമ്യങ്ങൾ, ആഴത്തിലുള്ള വായനയുള്ള വായനക്കാർക്ക് കണ്ടുപിടിക്കാനായേക്കും. യാതൊരു നിയമ പരിരക്ഷയുമില്ലാത്ത, ആർക്കും എപ്പോൾ വേണമെങ്കിലും കൊന്നുകളയാവുന്ന വെറും മാംസപിണ്ഡങ്ങളായി അധികാര വർഗ്ഗം മനുഷ്യനെ എങ്ങനെ മാറ്റുന്നു എന്ന് വാർഡനായ മെൽക്വിയാഡെസിന്റെ വേട്ടയാടലിലൂടെ നാം ഭീതിയോടെ കണ്ടറിയുന്നു.
നൂറിനടുത്ത് മാത്രം പേജുകളുള്ള ഈ നോവലിന്റെ വേഗം പലപ്പോഴും വായനക്കാരെ അസ്വസ്ഥരാക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളിലേക്ക് സഞ്ചരിക്കാൻ ശ്രമിക്കുമ്പോഴും, അവരുമായി ഒരു വൈകാരിക ബന്ധം സ്ഥാപിക്കാൻ വായനക്കാരന് മതിയായ സമയം ലഭിക്കുന്നില്ല എന്നതാണ് എനിക് തോന്നിയ ഒരു പോരായ്മ . ഒരേസമയം പല കഥാപാത്രങ്ങളുടെയും ചിന്തകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്ന ആഖ്യാനരീതി, പലപ്പോഴും ആഴത്തിലുള്ള വൈകാരിക തലങ്ങളെ തൊടാതെ ഉപരിപ്ലവമായി പോകുന്നുണ്ടോ എന്നൊരു വിമർശനം തീർച്ചയായും ഉന്നയിക്കാവുന്നതാണ്.
അവരുടെ ആന്തരിക ലോകം, നോവലിലെ അഴുകിയ ശവക്കുഴികൾ പോലെ തന്നെ ആഴമില്ലാത്തതായി അനുഭവപ്പെടാൻ ഈ ഘടന കാരണമാകുന്നുണ്ട് എന്നു വേണമെങ്കിൽ പറയാം . അല്പം കൂടി വിപുലമായ ഒരു കാൻവാസ് നൽകിയിരുന്നെങ്കിൽ ഇതിലെ കഥാപാത്രങ്ങൾ കൂടുതൽ കരുത്താർജ്ജിക്കുമായിരുന്നു എന്നു തോന്നുന്നു.
ചരിത്രത്തിൽ ഒരിക്കൽ നടന്ന കൊടിയ ക്രൂരതകൾ എങ്ങനെയാണ് ആധുനിക വ്യവസ്ഥിതികളിലേക്ക് പരിണമിച്ചെത്തുന്നതെന്നതിൻ്റെ ഭയാനകമായ ഓർമ്മപ്പെടുത്തലാണ് ഈ പുസ്തകം. മനുഷ്യന്റെ വിലയിടിക്കുകയും അവനെ കേവലം ഉപയോഗിച്ച് വലിച്ചെറിയാനുള്ള ഒരു വസ്തുവായി മാത്രം കാണുകയും ചെയ്യുന്ന ആധുനിക ലോകക്രമത്തിനെതിരെയുള്ള ശക്തമായൊരു താക്കീത് കൂടിയായി ഈ കൃതിയെ വായിച്ചെടുക്കാം. മികച്ചൊരു വായനാനുഭവം എന്നതിലുപരി, അധികാരം മനുഷ്യനെ എങ്ങനെ മൃഗമാക്കി മാറ്റുന്നു എന്നതിൻ്റെ പച്ചയായ ചിത്രീകരണമാണ് നാമിതിൽ കാണുന്നത്.
ഈ പുസ്തകത്തിന് 2026-ലെ ഇൻ്റർനാഷണൽ ബുക്കർ പ്രൈസ് കിട്ടുമോ എന്നാണ് ഇനി കാത്തിരിക്കുന്നത്
ഓർമ്മകളും ഭാവനയും തമ്മിലുള്ള അതിർവരമ്പുകളിലൂടെയുള്ള ഒരുനീണ്ട യാത്രയാണ് അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ (Mother Mary Comes To Me) എന്ന പുസ്തകം . കേവലമൊരു ഓർമ്മക്കുറിപ്പ് എന്നതിലുപരി, ഒരു സാഹിത്യകാരിയുടെ ബോധമണ്ഡലം എങ്ങനെ രൂപപ്പെട്ടു എന്നതിന്റെ സങ്കീർണ്ണമായ ചരിത്രരേഖ തന്നെയാണ് ഈ പുസ്തകം . തന്റെ പ്രസിദ്ധമായ നോവൽ രൂപംകൊണ്ട വഴികളെയും, അതിന് അടിത്തറയായ യാഥാർത്ഥ്യങ്ങളെയും അരുന്ധതി ഇതിൽ സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട് . സംഭവങ്ങളെ രേഖപ്പെടുത്തുക എന്നതിനേക്കാൾ, താൻ കടന്നുവന്ന കാലത്തിന്റെ സാമൂഹികവും വൈകാരികവുമായ അടരുകളെ ഒരു ആർക്കിടെക്റ്റിന്റെ കൃത്യതയോടെ അപനിർമ്മിക്കാനാണ് അവരിവിടെ ശ്രമിച്ചിരിക്കുന്നത്.
മാതൃത്വത്തിന്റെ വാഴ്ത്തപ്പെട്ട ബിംബങ്ങളെ നിഷ്കരുണം ഉടച്ചെറിയുന്ന ആഖ്യാനമാണ് ഈ കൃതിയുടെ കാതൽ. മേരി റോയ് എന്ന സ്ത്രീയെ തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിനെതിരെ പോരാടിയ ഒരു കേവല വിമോചകയായി മാത്രം കാണാതെ, യാഥാസ്ഥിതിക സുറിയാനി ക്രിസ്ത്യാനി സമൂഹത്തിൽ ഒരു ‘ഗ്യാങ്സ്റ്റർ’ ആയി ജീവിച്ച അവരുടെ സങ്കീർണ്ണതകളെ അരുന്ധതി ഇവിടെ വരച്ചുകാട്ടുന്നു. തന്റെ മകളെ കഴുത്തിലെ ഒരു ‘തിരുകല്ല്’ എന്ന് വിശേഷിപ്പിക്കുകയും നിരന്തരം മാനസികമായി മുറിവേൽപ്പിക്കുകയും ചെയ്ത അമ്മയുടെ ചിത്രം പുസ്തകം വായിച്ചു മടക്കിയാലും പെട്ടെന്നൊന്നും വായനക്കാരുടെ മനസ്സിൽ നിന്നും പോകാൻ സാധ്യതയില്ല.
പുസ്തകത്തിലെ ചില വെളിപ്പെടുത്തലുകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. 1969-ൽ ഒമ്പത് വയസ്സുകാരിയായിരിക്കെ വീട്ടിൽ ആദ്യമായി കറുത്ത ബേക്കലൈറ്റ് ഫോൺ വന്നപ്പോൾ കൗതുകം കൊണ്ട് അതിന്റെ ബട്ടണുകളിൽ അമർത്തിയതിന് അമ്മ തന്നെ ‘ബിച്ച്’ എന്ന് വിളിച്ച് അപമാനിച്ച സംഭവം അവർ ഓർത്തെടുക്കുന്നുണ്ട്. അതുപോലെ, അരുന്ധതിക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്ന ഡീഡോ എന്ന വളർത്തുനായ ഒരു തെരുവുനായയുമായി ഇണചേർന്നതിന്റെ പേരിൽ അമ്മ അതിനെ വെടിവെപ്പിച്ചു കൊന്ന ദാരുണമായ അനുഭവവും ഗാർഹികമായ ഈ ഏകാധിപത്യത്തിന്റെ നേർചിത്രമാണ്. ഒരു ‘കൾട്ട്’ പോലെ പ്രവർത്തിച്ചിരുന്ന മേരി റോയിയുടെ ലോകത്ത് ശ്വാസംമുട്ടി ജീവിച്ച ബാല്യകാലം ഗ്രന്ഥകാരി അതീവ സൂക്ഷ്മതയോടെ ഇതിൽ അവതരിപ്പിക്കുന്നുണ്ട്.
വാസ്തുവിദ്യയും പലായനങ്ങളും ഈ കൃതിയിലുടനീളം ശക്തമായ രൂപകങ്ങളായി വർത്തിക്കുന്നുണ്ട്. കോട്ടയത്തെ ശ്വാസംമുട്ടിക്കുന്ന ഗാർഹികാന്തരീക്ഷത്തിൽ നിന്നും ഡൽഹിയിലെ സ്കൂൾ ഓഫ് ആർക്കിടെക്ചറിലേക്കുള്ള മാറ്റം അരുന്ധതിയുടെ വ്യക്തിത്വത്തെയും സൗന്ദര്യശാസ്ത്രത്തെയും നിർവ്വചിക്കുന്നതിൽ വലിയ പങ്കുവഹിച്ചെന്നു കാണാം. പ്രശസ്ത ആർക്കിടെക്റ്റ് ലാറി ബേക്കറുമായുള്ള കണ്ടുമുട്ടലും അദ്ദേഹത്തിന്റെ നിർമ്മാണ ശൈലിയും കലയെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളെ പൂർണ്ണമായും മാറ്റിമറിച്ചു. ഗോവയിലെ കടൽത്തീരങ്ങളിൽ സുഹൃത്തിനൊപ്പം കേക്ക് വിറ്റു നടന്നതും, ഡൽഹിയിലെ ചേരികളിൽ താമസിച്ചതും, ‘മാസ്സി സാഹിബ്’ എന്ന സിനിമയിൽ അഭിനയിച്ചതുമെല്ലാം ഒരു എഴുത്തുകാരിയുടെ ആശയലോകം രൂപപ്പെട്ടതിന്റെ അനുഭവവഴികളായി ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു.
‘ദി ഗോഡ് ഓഫ് സ്മോൾ തിങ്സ്’ എന്ന നോവലിന്റെ അണിയറക്കഥകൾ വായനക്കാർക്ക് ചില ഉൾക്കാഴ്ചകൾ നൽകുന്നതാണ്. നോവലിലെ ചാക്കോ എന്ന കഥാപാത്രം യഥാർത്ഥത്തിൽ അരുന്ധതിയുടെ അമ്മാവനും ഓക്സ്ഫോർഡ് പണ്ഡിതനുമായ ജി. ഐസക് ആയിരുന്നുവെന്നും, പരാജയത്തിന്റെ കല അരുന്ധതി പഠിക്കുന്നത് അദ്ദേഹത്തിൽ നിന്നാണെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്.
കോട്ടയം ജില്ലാ കളക്ടർ മേരി റോയിയുടെ സ്കൂളിൽ ‘ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ’ എന്ന നാടകം നിരോധിച്ചതും, അതിനെതിരെ നടത്തിയ നിയമപോരാട്ടവും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മതപരമായ അസഹിഷ്ണുതയെ തുറന്നുകാട്ടുന്നു. ഡൽഹിയിലെ തന്റെ ഫ്ലാറ്റിൽ ഒരു കൊള്ളക്കാരിയെപ്പോലെ കഴിഞ്ഞിരുന്ന ഫൂലൻ ദേവിയുമായുള്ള അരുന്ധതിയുടെ കൂടിക്കാഴ്ച പുസ്തകത്തിലെ അതിശക്തമായ മറ്റൊരു ഭാഗമാണ്. ‘ബാൻഡിറ്റ് ക്വീൻ’ എന്ന സിനിമയിലെ ബലാത്സംഗ രംഗങ്ങൾ ഫൂലൻ ദേവിയുടെ സമ്മതമില്ലാതെ ചിത്രീകരിച്ചതിനെതിരെ അരുന്ധതി സ്വീകരിച്ച ഉറച്ച നിലപാടുകൾ കൃതിയുടെ രാഷ്ട്രീയമാനങ്ങളെ കൂടുതൽ വിപുലമാക്കുന്നുണ്ട്.
പരമ്പരാഗത ആത്മകഥകളെപ്പോലെ ജനനം, ബാല്യം, കൗമാരം എന്നിങ്ങനെ കാലഗണനകളെ മുൻനിർത്തിയുള്ള ഒരു സുഗമമായ ഒഴുക്കല്ല അരുന്ധതി റോയ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്. മനുഷ്യന്റെ ഓർമ്മകൾ എങ്ങനെയാണോ പ്രവർത്തിക്കുന്നത്, അതേ സ്വാഭാവികതയോടെയാണ് ഇതിലെ അധ്യായങ്ങൾ വികസിക്കുന്നതെന്നു കാണാം . ഭൂതകാലവും വർത്തമാനവും ഭാവിയും ഇതിൽ നിരന്തരം കൂട്ടിമുട്ടുന്നു.
ഉദാഹരണത്തിന്, ‘ഗ്യാങ്സ്റ്റർ’ എന്ന ആദ്യ അധ്യായം ആരംഭിക്കുന്നത് അമ്മയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ്. എന്നാൽ അവിടെനിന്നും തൊട്ടുപിന്നാലെ മൂന്ന് വയസ്സുകാരിയുടെ ഓർമ്മകളിലേക്കും, പിന്നീട് 1976-ൽ പതിനെട്ടാം വയസ്സിൽ വീടുവിട്ടിറങ്ങുന്നതിലേക്കും, തുടർന്ന് നോവലിസ്റ്റായി മാറി ബുക്കർ സമ്മാനം നേടിയ കാലത്തേക്കും ആഖ്യാനം അപ്രതീക്ഷിതമായി സഞ്ചരിക്കുന്നു. സമാനമായ കാലപ്പകർച്ചകൾ ‘ഐ ലവ് യു ഡബിൾ’ എന്ന ഭാഗത്തും കാണാം. ആറാം വയസ്സിൽ മദ്രാസിൽ നിന്നുള്ള ഒരു വിമാനയാത്രയുടെ വൈകാരികത വിവരിക്കുന്നതിനിടയിൽ, ഓർമ്മകൾ പെട്ടെന്ന് വർഷങ്ങൾക്ക് ശേഷം മുപ്പതുകളിൽ നിൽക്കുമ്പോൾ വിവാഹിതരായ സുഹൃത്തുക്കളെ സന്ദർശിക്കുന്ന അനുഭവത്തിലേക്ക് പറന്നുപോകുന്നു.
തന്റെ സഹോദരന്റെ ഇപ്പോഴത്തെ ആഡംബര ജീവിതത്തെക്കുറിച്ച് വർണ്ണിക്കുന്നതിനൊപ്പം തന്നെ, കുട്ടിക്കാലത്തെ ഗാർഹിക സംഘർഷങ്ങളിലേക്കും അവർ അനായാസം സഞ്ചരിക്കുന്നുണ്ട്.
ഒറ്റനോട്ടത്തിൽ ഓർമ്മകളുടെ ഈ പെട്ടെന്നുള്ള വ്യതിയാനങ്ങൾ വായനക്കാരുടെ ഒഴുക്കിനെ ബാധിക്കുന്നതായി തോന്നാമെങ്കിലും, യഥാർത്ഥത്തിൽ അത് വായനക്കാരനിൽ നിന്ന് കൂടുതൽ സൂക്ഷ്മമായ പങ്കാളിത്തം ആവശ്യപ്പെടുന്നുണ്ട്. കാലത്തെയും സ്ഥലത്തെയും ഭേദിക്കുന്ന ഓർമ്മകളുടെ ഈ കുത്തൊഴുക്കും കൂട്ടിമുട്ടലുകളുമാണ് ഈ കൃതിയെ കേവലമൊരു ഓർമ്മപുസ്തകം എന്നതിലുപരി, സങ്കീർണ്ണമായ ഒരു മാനസികവ്യാപാരത്തിന്റെ നേർചിത്രമാക്കി മാറ്റുന്നത്.
സാഹിത്യത്തിൽ ‘വ്യക്തിപരം എന്നത് രാഷ്ട്രീയമാണ്’ (The personal is political) എന്നൊരു പറച്ചിലുണ്ട് . അരുന്ധതി റോയിയെപ്പോലെ ആഗോള രാഷ്ട്രീയ വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന ഒരു എഴുത്തുകാരിയുടെ ഓർമ്മക്കുറിപ്പ് വായിക്കുമ്പോൾ, വായനക്കാർ സ്വാഭാവികമായും വലിയൊരു രാഷ്ട്രീയ കാൻവാസ് പ്രതീക്ഷിച്ചേക്കാം. എന്നാൽ, ഈ കൃതി അതിന്റെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നത് ഗാർഹിക സംഘർഷങ്ങളുടെയും വ്യക്തിപരമായ വൈകാരികതകളുടെയും സൂക്ഷ്മതലങ്ങളിലൂടെയാണ്.
മേരി റോയ് നടത്തിയ പോരാട്ടം വെറുമൊരു കുടുംബവഴക്കല്ല, മറിച്ച് സ്ത്രീകൾക്ക് നേരെയുള്ള വലിയൊരു വിവേചനത്തിനെതിരായ സാമൂഹിക ഇടപെടലായിരുന്നു. അത്തരത്തിൽ വളരെ വലിയ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ അഭിസംബോധന ചെയ്യാൻ കെൽപ്പുള്ള ഒരു കാൻവാസ് ഈ പുസ്തകത്തിനുണ്ട്.
പിതൃമേധാവിത്വവും ജാതിബോധവുമെല്ലാം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് ഒരു വീട്ടിനുള്ളിലെ വ്യക്തിബന്ധങ്ങളിലാണെന്ന് ഈ കൃതി വരച്ചുകാട്ടുന്നു. തന്റെ കുടുംബാംഗങ്ങളുമായുള്ള സങ്കീർണ്ണമായ ബന്ധങ്ങളും, ബാല്യകാലത്തെ വൈകാരിക മുറിവുകളും ആഖ്യാനത്തിൽ നിറഞ്ഞുനിൽക്കുമ്പോഴും, അതൊരു കേവലമായ കുടുംബകഥയായി ചുരുങ്ങുന്നില്ല; മറിച്ച്, ഒരു വ്യക്തിയുടെ സങ്കടങ്ങൾ എങ്ങനെയാണ് ഒരു കാലഘട്ടത്തിന്റെ സാമൂഹിക പ്രശ്നങ്ങളുടെ പ്രതിഫലനമാകുന്നത് എന്ന് ഈ പുസ്തകം തെളിയിക്കുന്നു.
തുടക്കത്തിൽ പറഞ്ഞപോലെ ഭാവനയുടെയും യാഥാർത്ഥ്യത്തിന്റെയും ഇടയിലുള്ള നേർത്ത അതിർവരമ്പുകളിലൂടെയുള്ള അസാധാരണമായ ഒരു യാത്രയാണ് ഈ കൃതി.
വ്യക്തിപരമായ മുറിവുകളെ എങ്ങനെയാണ് ഒരു എഴുത്തുകാരി തന്റെ സർഗ്ഗാത്മകതയുടെ ഇന്ധനമാക്കി മാറ്റുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ‘മദർ മേരി കംസ് ടു മി’
സന്ദർഭം ഛിത്ത്വാ നിന്ദന്തി, മക്ഷികാ ഇവ ദുർജ്ജനാഃ ||”
സമഗ്രം അപഠിത്വാ വൈ (ഗ്രന്ഥങ്ങൾ മുഴുവനായി വായിച്ചു പഠിച്ചിട്ടില്ലെങ്കിലും), കുതർക്ക പണ്ഡിതാധമാഃ (കുതർക്കങ്ങൾ മാത്രം നിരത്തുന്ന, പണ്ഡിതന്മാരിൽ വെച്ച് ഏറ്റവും അധമന്മാരായ ഇവർ), ദുർജ്ജനാഃ (ദുഷ്ടജനങ്ങളെപ്പോലെ), സന്ദർഭം ഛിത്ത്വാ (സന്ദർഭത്തിൽ നിന്ന് വരികളെ അടർത്തിയെടുത്ത്), മക്ഷികാഃ ഇവ നിന്ദന്തി (ഈച്ചകളെപ്പോലെ മറ്റുള്ളവരെ നിന്ദിക്കുന്നു).
ഇതിന്റെ സാരാംശം ഏതാണ്ട് ഇങ്ങനെയാണ്.
ജീവിതത്തിൽ ഇന്നുവരെ ഇതിഹാസങ്ങളോ പുരാണങ്ങളോ പൂർണ്ണമായി ഒന്ന് വായിച്ചു തീർക്കാൻ പോലും മെനക്കേടാത്തവരാണിവർ. എങ്കിലും, കുതർക്കങ്ങൾ ഉന്നയിക്കാൻ മാത്രം മിടുക്കുള്ള ഈ ‘അധമ പണ്ഡിതന്മാർ’ പുരാണങ്ങളിലെ വരികളെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് മറ്റുള്ളവരുടെ വിശ്വാസങ്ങളെ അധിക്ഷേപിക്കാൻ ഒരു മടിയും ഇല്ല . പൂർണ്ണ ആരോഗ്യമുള്ള സുന്ദരമായ ഒരു ശരീരത്തിലെ നല്ല ഭാഗങ്ങളെല്ലാം ഒഴിവാക്കി, എവിടെയെങ്കിലും ഒരു ചെറിയ വ്രണമോ മാലിന്യമോ ഉണ്ടോ എന്ന് തപ്പിപ്പിടിച്ച് അവിടെ മാത്രം വന്ന് അരിക്കുന്ന ഈച്ചകളെ (മക്ഷികാ ഇവ) പോലെയാണിവർ! പുസ്തകത്തിലെ മഹത്തായ ദർശനങ്ങളെല്ലാം സൗകര്യപൂർവ്വം ഒഴിവാക്കി, മറ്റുള്ളവരെ വേദനിപ്പിക്കാൻ പറ്റിയ വരികൾ മാത്രം ചികഞ്ഞെടുക്കുന്ന ദുർജ്ജനങ്ങളാണിവർ.
ഇനി ഈ ശ്ലോകം മഹാഭാരതത്തിലെ ഏത് ഭാഗത്ത് നിന്നാണെന്ന് ഒന്നും ചോദിക്കരുത് . ഇപ്പോഴത്തെ കൃഷ്ണൻ-മന്തി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പുരാണത്തിലെ മാംസ പ്രശ്നത്തിൽ ശ്ലോകങ്ങള് വിത്ത് അന്വയം, അർഥം, സംഗ്രഹം , സാരാംശം വിത്ത് വ്യാഖാനം നടത്തുന്ന ചില ബുദ്ധിജീവികളെ കണ്ടപ്പോൾ സ്വയം ഒരെണ്ണം അങ്ങ് കാച്ചിയതാണ്.നമ്മുടെ നാട്ടിലെ വലിയ സാഹിത്യകാരന്മാരാണെന്നും പുരോഗമനവാദികളാണെന്നും സ്വയം സർട്ടിഫിക്കറ്റ് അടിച്ച് നടക്കുന്ന ചില ബുദ്ധിജീവികളുടെ കാര്യം അങ്ങേയറ്റം പരിഹാസ്യമാണ്. മഹാഭാരതവും രാമായണവും മുഴുവനായി വായിച്ചിട്ടുള്ളവർ ഇക്കൂട്ടത്തിൽ ഭൂതക്കണ്ണാടി വെച്ച് നോക്കിയാൽപ്പോലും ചിലപ്പോൾ കാണാൻ കഴിയില്ല . പക്ഷേ, ഒരു സാധാരണക്കാരന്റെ ഈശ്വരസങ്കല്പങ്ങളെ വ്രണപ്പെടുത്തുന്ന എന്തെങ്കിലും ഒരു വിഷയം കിട്ടിയാൽ, ഇവരുടെ ഉള്ളിലെ ‘ഈച്ചകൾ’ കൂട്ടത്തോടെ ഉണരും. പിന്നെ ഇത്തരം വാദങ്ങളെ വളച്ചൊടിക്കാനുള്ള പരക്കംപാച്ചിലാണ്.
ആ മഹത്തായ ഗ്രന്ഥങ്ങൾ മനുഷ്യന് നൽകുന്ന ആഴത്തിലുള്ള ദാർശനിക തത്വങ്ങളോ ജീവിതമൂല്യങ്ങളോ അറിയാൻ ഇവർക്ക് യാതൊരു താല്പര്യവും കാണില്ല . പകരം, എവിടെനിന്നൊക്കെയോ ചില ശ്ലോകങ്ങൾ തപ്പിപ്പിടിച്ച്, പുരാണങ്ങളിലെ കഥാപാത്രങ്ങൾ എന്ത് കുടിച്ചു, എന്ത് തിന്നു എന്ന് സ്ഥാപിച്ചെടുക്കാനാണ് ഈ ‘ഗവേഷക സിംഹങ്ങളുടെ’ പാട്. ഒരു സംസ്കൃത ശ്ലോകം കണ്ടാൽ അക്ഷരത്തെറ്റില്ലാതെ വായിക്കാൻ ഗൂഗിൾ ട്രാൻസ്ലേറ്ററിനെ ശരണം പ്രാപിക്കുന്ന ഈ കപട ബുദ്ധിജീവികളാണ് പുരാണ കഥാപാത്രങ്ങളുടെ ‘ഡയറ്റ് പ്ലാനും മെനുവും’ തീരുമാനിക്കാൻ ഇറങ്ങുന്നത് എന്നതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ!
ഒരു ശ്ലോകം ഏത് സാഹചര്യത്തിലാണ് പറഞ്ഞിരിക്കുന്നതെന്ന് പോലും അറിയാതെ, തങ്ങളുടെ ഇടുങ്ങിയ യുക്തിക്കനുസരിച്ച് വ്യാഖ്യാനങ്ങൾ പടച്ചുവിടുന്ന ഈ ‘വിവർത്തന തൊഴിലാളികൾ’ സാഹിത്യ ലോകത്തിന് തന്നെ നാണക്കേടാണ്. സ്വന്തം ബൗദ്ധിക അഹങ്കാരം തീർക്കാൻ അർദ്ധസത്യങ്ങളെ ആയുധമാക്കുന്ന ഈ ബുദ്ധിജീവികളും, മതതീവ്രവാദികളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. രണ്ടു കൂട്ടരും മനുഷ്യന്റെ മനസ്സുകളെ പരമാവധി മുറിവേൽപ്പിക്കുകയാണ്.
ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസങ്ങളിലും മാംസാഹാരത്തെക്കുറിച്ച് പറയുന്നുണ്ടോ? ‘ഉണ്ട്’ എന്ന് തന്നെയാണ് വാസ്തവം . പ്രാചീന കാലത്ത് ക്ഷത്രിയർക്കും ഗോപാലകർക്കും ഇടയിൽ അത് ഒരു നിത്യസംഭവമായിരുന്നു. പക്ഷേ, പുസ്തകങ്ങളുടെ ഏതോ മൂലയിലിരിക്കുന്ന ഈ വരികൾ മാത്രം ചികഞ്ഞെടുക്കുന്ന ബുദ്ധിജീവികൾ ബോധപൂർവ്വം മൂടിവെക്കുന്ന വലിയൊരു സത്യമുണ്ട്.ഭാരതീയ ദർശനങ്ങൾ ആയിരക്കണക്കിന് വർഷങ്ങൾ മുൻപുള്ള ആ പഴയ കാലത്ത് തന്നെ കെട്ടിക്കിടക്കുകയായിരുന്നില്ല. കാലക്രമേണ അത് വലിയൊരു ആത്മീയ വളർച്ച നേടി. മൃഗബലിയിൽ നിന്നും ഹിംസയിൽ നിന്നും, അഹിംസയിലേക്കും സ്നേഹത്തിലേക്കുമുള്ള ഒരു യാത്രയാണത്. അത് ഭക്ഷണരീതിയിലെ കേവലമൊരു ‘മാറ്റം’ ആയിരുന്നില്ല, മറിച്ച് മനുഷ്യബോധം കൂടുതൽ ശുദ്ധീകരിക്കപ്പെട്ടതാണ്.
ഭഗവദ് ഗീതയിൽ (അധ്യായം 9, ശ്ലോകം 26) സാക്ഷാൽ ശ്രീകൃഷ്ണൻ ആവശ്യപ്പെടുന്നത്; “പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി…” (ഇലയോ പൂവോ പഴമോ ജലമോ ഭക്തിയോടെ അർപ്പിച്ചാൽ ഞാൻ സ്വീകരിക്കും) എന്നാണ്. രാജസ-താമസ ഭാവങ്ങളിൽ നിന്ന് പരമമായ ‘സാത്വികത’യിലേക്കുള്ള ഈ വലിയ സാംസ്കാരിക സംസ്കരണത്തെയാണ് പിന്നീട് വന്ന ഭക്തിപ്രസ്ഥാനങ്ങൾ ലോകത്തിന് കാണിച്ചുകൊടുത്തത്. പുരാണത്തിൽ എവിടെയും കൃഷ്ണൻ മാംസം കഴിക്കുന്നതായിട്ട് പറഞ്ഞു കേട്ടിട്ടില്ല .
ഒരു വിശ്വാസി ആരാധിക്കുന്നത് ചരിത്രപുസ്തകത്തിലെ പഴയകാല പടയാളിയെയല്ല, മറിച്ച് തന്റെ ഹൃദയത്തിൽ പതിഞ്ഞ ഒരു ‘ഈശ്വരസങ്കല്പത്തെയാണ്’നൂറ്റാണ്ടുകളായി കേരളത്തിലെ ഒരു സാധാരണക്കാരൻ കണ്ണനെ കാണുന്നത് വെണ്ണ കട്ടുതിന്നുന്ന , പശുക്കളെ മേയ്ക്കുന്ന ഉണ്ണിക്കണ്ണനായാണ്. അവൻ്റെ ഹൃദയത്തിൽ ആ ദൈവത്തിന് സ്വന്തം വീട്ടിലെ ഒരു കുട്ടിയുടെ സ്ഥാനമാണുള്ളത്. ആ വൈകാരികമായ ബന്ധത്തിന് മുന്നിൽ, ചരിത്രത്തിൽ എവിടെയോ പ്രാചീനകാലത്ത് യാദവർ മാംസം കഴിച്ചിരുന്നു എന്ന കണ്ടുപിടുത്തത്തിന് എന്ത് പുല്ലുവിലയാണുള്ളത്?
താൻ സ്നേഹിക്കുന്ന, അതിരാവിലെ എഴുന്നേറ്റ് കണി കാണുന്ന ആ നിർമ്മല സങ്കല്പത്തിന് മുന്നിൽ, അവർക്ക് തീരെ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു സാധനം കൊണ്ടുവന്ന് വെക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമല്ല, മറിച്ച് സാഡിസമാണ്.സ്വതന്ത്ര ചിന്തയെന്നാൽ മറ്റുള്ളവരുടെ വിശ്വാസങ്ങൾക്ക് മേൽ കുതിര കയറാനുള്ള ലൈസൻസല്ല. അറിവ് മനുഷ്യന് നൽകേണ്ടത് മനുഷ്യരുടെ വൈകാരികതയെ ഉൾക്കൊള്ളാനുള്ള വിശാലതയാണ്. എന്നാൽ, എവിടെനിന്നോ കോപ്പി-പേസ്റ്റ് ചെയ്ത അക്ഷരങ്ങളെ സാധാരണക്കാരന്റെ സ്നേഹത്തെയും വിശ്വാസത്തെയും പുച്ഛിക്കാനുള്ള വടിയായി കാണുന്ന ഇത്തരം ബുദ്ധിജീവികൾ സമൂഹത്തിന്റെ തന്നെ ശാപമാണ്. വ്രണങ്ങളിൽ മാത്രം ചെന്നിരിക്കുന്ന ഈച്ചകളെപ്പോലെ, അന്യന്റെ വേദനയിൽ ആനന്ദം കണ്ടെത്തുന്ന ഈ ‘അക്ഷരം പഠിച്ച വിവരദോഷികൾ’ അഹങ്കാരം വെടിഞ്ഞ് മനുഷ്യരെ ബഹുമാനിക്കാൻ പഠിക്കാത്ത കാലത്തോളം അവരെ സാംസ്കാരിക മാലിന്യങ്ങൾ എന്ന് മാത്രമേ വിളിക്കാൻ കഴിയൂ!
1944-ൽ, ലോകമഹായുദ്ധം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത്, ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ മയ്യഴിയിലെ ഒരു തറവാട്ടു വീട്ടിലേക്ക് ഫ്രാൻസിൽ നിന്ന് ഒരു കുടുംബസുഹൃത്ത് അയച്ച ഒരു ഫോട്ടോ ലഭിച്ചു. ആ ചിത്രത്തിൽ, യൂറോപ്പിലെ ഏതോ ശ്മശാനഭൂമിയിൽ സ്ഥാപിച്ച ഒരു കുരിശും അതിൽ കൊത്തിയ ഒരു പേരുമുണ്ടായിരുന്നു: മിച്ചിലോട്ട് മാധവൻ. 1942 മുതൽ തങ്ങളുടെ പ്രിയപ്പെട്ട മകനെക്കുറിച്ച് ഒരു വിവരവുമില്ലാതെ, പ്രാർത്ഥനയിലും അനിശ്ചിതത്വത്തിലും കഴിഞ്ഞിരുന്ന ആ കുടുംബത്തിന്, ആ ചിത്രം ഒരേസമയം ഒരു ഉത്തരവും ഒരിക്കലും ഉണങ്ങാത്ത മുറിവുമായിരുന്നു. മയ്യഴിയിലെ ഫ്രഞ്ച് എജ്യൂക്കേഷൻ ഓഫീസറായിരുന്ന മിച്ചിലോട്ട് ഗോവിന്ദനും അദ്ദേഹത്തിന്റെ കുടുംബത്തിനും മാധവന്റെ അന്ത്യം എങ്ങനെയായിരുന്നു എന്ന വേദനാജനകമായ സത്യം ആ ഫോട്ടോ നിശ്ശബ്ദമായി പറഞ്ഞുകൊടുക്കുകയായിരുന്നു.
രണ്ടാം ലോകമഹായുദ്ധം തീർത്ത ആശയവിനിമയ തടസ്സങ്ങൾക്കിടയിൽ, ആ വാർത്ത മയ്യഴിയിലെത്താൻ രണ്ടുവർഷമെടുത്തു. ആ കാലതാമസം, യുദ്ധം വ്യക്തിജീവിതങ്ങളിൽ ഏൽപ്പിച്ച ആഘാതത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. ആ ഫോട്ടോ, വിസ്മൃതിയുടെ താളുകളിൽ നിന്ന് ഒരു ജീവിതം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ തുടക്കമായിരുന്നു. മലബാർ തീരത്തെ ഉഷ്ണക്കാറ്റിൽ നിന്ന് യൂറോപ്പിലെ കൊടുംതണുപ്പിലേക്ക് യാത്രപോയ, അറിവിനോടുള്ള അടങ്ങാത്ത ദാഹവുമായി സോർബോൺ സർവ്വകലാശാലയുടെ പടവുകൾ കയറിയ ഒരു ചെറുപ്പക്കാരൻ എങ്ങനെയാണ് യൂറോപ്പിലെ ആ അജ്ഞാതമായ ശ്മശാനഭൂമിയിൽ എത്തിയത് എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയുള്ള ഒരു യാത്രയുടെ തുടക്കം. ഇത് കേവലം ഒരു വ്യക്തിയുടെ ജീവിതകഥയല്ല, മറിച്ച് സാമ്രാജ്യത്വവും ഫാസിസവും കൊളോണിയലിസവും കൊടുംക്രൂരതയുടെതാണ് എന്ന് വിളിച്ചുപറയുന്ന ചരിത്രമാണ്.
മിച്ചിലോട്ട് മാധവന്റെ ജീവിതത്തെയും തിരഞ്ഞെടുപ്പുകളെയും രൂപപ്പെടുത്തിയ സവിശേഷമായ ചരിത്ര പശ്ചാത്തലം മനസ്സിലാക്കാൻ, ഇന്ത്യയിലെ ഫ്രഞ്ച് അധിനിവേശത്തിന്റെ നാൾവഴികൾ അറിയേണ്ടത് അത്യാവശ്യമാണ്. പടിഞ്ഞാറൻ യൂറോപ്യൻ ശക്തികളിൽ ഏറ്റവും ഒടുവിലാണ് ഫ്രഞ്ചുകാർ ഇന്ത്യൻ തീരങ്ങളിൽ എത്തിയത്. 1668-ൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ അനുമതിയോടെ സൂറത്തിൽ ആദ്യത്തെ വ്യാപാര കേന്ദ്രം സ്ഥാപിച്ചുകൊണ്ട് അവർ തുടക്കം കുറിച്ചു. 1674-ൽ, പഠാൻ തലവനായ ഷേർ ഖാൻ ലോദിയുടെ അനുമതിയോടെ അവർ ചോളമണ്ഡലം (കോറമാൻഡൽ) തീരത്ത് പോണ്ടിച്ചേരി (ഇന്നത്തെ പുതുച്ചേരി) സ്ഥാപിച്ചു. 1690-ൽ ബംഗാളിലെ മുഗൾ ഗവർണർ ഇബ്രാഹിം ഖാനിൽ നിന്ന് ചന്ദർനഗർ സ്വന്തമാക്കി. തുടർന്ന്, 1721-ൽ മലബാർ തീരത്ത് വടകരയിലെ ഹിന്ദു രാജകുമാരനിൽ നിന്ന് മയ്യഴിയും (മാഹി) അവർക്ക് ലഭിച്ചു. 1731-ൽ യാനവും 1739-ൽ കാരയ്ക്കലും അവരുടെ അധീനതയിലായി. ഈ അഞ്ച് പ്രദേശങ്ങളുടെയും ഭരണ സിരാകേന്ദ്രം പോണ്ടിച്ചേരിയായിരുന്നു.
1815 വരെ, തങ്ങളുടെ താവളങ്ങൾ സംരക്ഷിക്കുന്നതിനായി ഫ്രഞ്ചുകാർക്ക് ബ്രിട്ടീഷുകാരെപ്പോലുള്ള മറ്റ് യൂറോപ്യൻ ശക്തികളുമായും പ്രാദേശിക ഇന്ത്യൻ രാജാക്കന്മാരുമായും നിരന്തരം പോരാടേണ്ടി വന്നു. എന്നാൽ യൂറോപ്പിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ ഇന്ത്യയിലെ ഫ്രഞ്ച് ഭാവിയെ നിർണ്ണായകമായി മാറ്റിമറിച്ചു. നെപ്പോളിയന്റെ പതനത്തിനുശേഷം, 1814-ൽ ഫ്രാൻസും സഖ്യകക്ഷികളും (ബ്രിട്ടൻ, റഷ്യ, ഓസ്ട്രിയ, പ്രഷ്യ) തമ്മിൽ പാരീസ് ഉടമ്പടി ഒപ്പുവെച്ചു. ഈ ഉടമ്പടി പ്രകാരം, ബ്രിട്ടീഷുകാർ പിടിച്ചടക്കിയിരുന്ന പോണ്ടിച്ചേരി, കാരയ്ക്കൽ, യാനം, മാഹി, ചന്ദർനഗർ എന്നീ അഞ്ച് വാസസ്ഥലങ്ങൾ ഫ്രാൻസിന് തിരികെ ലഭിച്ചുവെങ്കിലും അത് കർശനമായ വ്യവസ്ഥകളോടെയായിരുന്നു. ഈ വാസസ്ഥലങ്ങളിൽ പുതിയ കോട്ടകൾ നിർമ്മിക്കാനോ നിലവിലുള്ളവ ബലപ്പെടുത്താനോ പാടില്ല എന്നതായിരുന്നു പ്രധാന വ്യവസ്ഥ. അതോടൊപ്പം, ഈ പ്രദേശങ്ങളിൽ സ്വന്തമായി സൈന്യത്തെ രൂപീകരിക്കാനോ പരിപാലിക്കാനോ ഉള്ള അധികാരവും ഫ്രാൻസിന് നിഷേധിക്കപ്പെട്ടു. ഫലത്തിൽ, ഈ ഉടമ്പടി ഫ്രഞ്ച് ഇന്ത്യയെ സൈനികമായി നിർവീര്യമാക്കി, അവരുടെ സാന്നിധ്യത്തെ കേവലം വ്യാപാര കേന്ദ്രങ്ങളായി പരിമിതപ്പെടുത്തി. 1815-ൽ നെപ്പോളിയന്റെ അന്തിമ പരാജയത്തിനുശേഷം ഒപ്പുവെച്ച രണ്ടാമത്തെ പാരീസ് ഉടമ്പടി ഈ വ്യവസ്ഥകളെ ഒന്നുകൂടി ഉറപ്പിച്ചു. ഇതോടെ, ഇന്ത്യയിൽ ഒരു സാമ്രാജ്യം സ്ഥാപിക്കുകയെന്ന ഫ്രാൻസിന്റെ മോഹം എന്നെന്നേക്കുമായി അവസാനിക്കുകയും ബ്രിട്ടീഷ് രാജ് ഇന്ത്യയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി മാറുകയും ചെയ്തു.
പതിനെട്ടാം നൂറ്റാണ്ടിൽ, ഗവർണർ ബെന്വാ ഡ്യൂമയുടെ (1735-1741) കാലഘട്ടത്തിൽ, ഫ്രഞ്ചുകാർ ആദ്യമായി ഇന്ത്യക്കാരെ തങ്ങളുടെ സൈന്യത്തിൽ ഉൾപ്പെടുത്താൻ തുടങ്ങിയിരുന്നു. ഇതിന്റെ തുടക്കം മാഹിയിൽ നിന്നായിരുന്നു. 1739-ൽ വടകര രാജാവുമായുള്ള യുദ്ധത്തിൽ, നിരവധി മലയാളികൾ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൽപ്പെട്ടവർ, ഫ്രഞ്ചുകാരുടെ പക്ഷത്ത് ചേർന്ന് പോരാടിയിരുന്നു. ഇവരുടെ ധീരതയിൽ ആകൃഷ്ടനായ ഗവർണർ ഡ്യൂപ്ലേ, മാഹിയിൽ നിന്നുള്ള സൈനിക റിക്രൂട്ട്മെന്റ് ഒരു സ്ഥിരം സംവിധാനമാക്കി മാറ്റി. ‘ശിപായികൾ’ (Sepoys) എന്നറിയപ്പെട്ട ഈ ഇന്ത്യൻ സൈനികർ, 1748-ൽ ബ്രിട്ടീഷുകാർക്കെതിരെ പോണ്ടിച്ചേരിയെ പ്രതിരോധിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. എന്നാൽ 1815-ലെ ഉടമ്പടിയോടെ ഈ സൈനിക സഹകരണത്തിന് അന്ത്യമായി.
പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രഞ്ചുകാർ തങ്ങളുടെ അധീന പ്രദേശങ്ങളിൽ പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കി. അഞ്ച് പ്രദേശങ്ങളിലും ഫ്രഞ്ച് മാധ്യമത്തിൽ പ്രൈമറി സ്കൂളുകൾ സ്ഥാപിച്ചു. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോളേജിലും (Collège Français) കാൽവേ കോളേജിലും (Calve College) സെക്കൻഡറി വിദ്യാഭ്യാസം നൽകി. ഈ കോളേജുകളിൽ നിന്ന് ‘ബക്കലോറിയാ’ (Baccalauréat) ബിരുദം നേടുന്നത് ഫ്രാൻസിലെ സർവ്വകലാശാലാ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശന കവാടമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ, സർക്കാർ സ്കോളർഷിപ്പുകൾ പ്രയോജനപ്പെടുത്തി മയ്യഴിയിൽ നിന്നുള്ള കൂടുതൽ വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി പോണ്ടിച്ചേരിയിലേക്ക് എത്തിത്തുടങ്ങി. ഈ ഫ്രഞ്ച് വിദ്യാഭ്യാസ സമ്പ്രദായം വിദ്യാർത്ഥികളെ ഫ്രഞ്ച് സംസ്കാരവുമായും മൂല്യങ്ങളുമായും അടുപ്പിച്ചു. വിപ്ലവ ഫ്രാൻസിന്റെ ആദർശങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ അവരെ ആഴത്തിൽ സ്വാധീനിച്ചു. ഈ വിദ്യാഭ്യാസ പശ്ചാത്തലമാണ് മിച്ചിലോട്ട് മാധവനെപ്പോലുള്ള ഒരു പുതിയ തലമുറയെ വാർത്തെടുത്തത്.
1914 ജൂലൈ 7-ന്, രണ്ട് ലോകങ്ങളുടെ സംഗമഭൂമിയായ മയ്യഴിയിലാണ് മിച്ചിലോട്ട് മാധവൻ ജനിച്ചത്. ഇന്ത്യയുടെ മലബാർ തീരത്ത് അറബിക്കടലിനോട് ചേർന്നാണ് ആ നാട് സ്ഥിതി ചെയ്യുന്നത്, എന്നാൽ അവിടം ഫ്രഞ്ച് സംസ്കാരത്തിന്റെ നേർത്ത പരിമളം പേറിയിരുന്നു. ഈ ഇരട്ട വ്യക്തിത്വത്തിന്റെ മണ്ണിലാണ് മാധവൻ വളർന്നത്. മിച്ചിലോട്ട് കുടുംബം മയ്യഴിയിലെ ഒരു ഇടത്തരം തീയ്യ കുടുംബമായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ മിച്ചിലോട്ട് ഗോവിന്ദനും പെരുന്തോടി മാതുവുമായിരുന്നു. ചെറുപ്പത്തിൽത്തന്നെ സ്വാതന്ത്ര്യസമരത്തോടുള്ള ആഭിമുഖ്യം അദ്ദേഹത്തിൽ പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ, മിച്ചിലോട്ട് ഭരതൻ, പിൽക്കാലത്ത് മയ്യഴി വിമോചന സമരത്തിലെ ഒരു പ്രമുഖ നേതാവായി മാറി. അവരുടെ തറവാട് വീട് പലപ്പോഴും മഹാജനസഭയുടെ യോഗങ്ങൾക്ക് വേദിയായിരുന്നു.
1934-ലെ മഹാത്മാഗാന്ധിയുടെ മയ്യഴി സന്ദർശനം ഒരു വഴിത്തിരിവായി. ഹരിജനോദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ആ സന്ദർശനം, യൂത്ത് ലീഗിന്റെ രൂപീകരണത്തിന് പ്രചോദനമായി. മാധവൻ യൂത്ത് ലീഗിൽ സജീവമായി. മയ്യഴിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പോണ്ടിച്ചേരിയിൽ ബിരുദത്തിന് ചേർന്നപ്പോൾ, ഗാന്ധിജി സ്ഥാപിച്ച ഹരിജൻ സേവക് സംഘത്തിലും അദ്ദേഹം പ്രവർത്തിച്ചു. ഇത് കേവലം രാഷ്ട്രീയ പ്രവർത്തനം എന്നതിലുപരി, സാമൂഹിക നീതിയിലുള്ള മാധവന്റെ വിശ്വാസത്തിന്റെ തെളിവായിരുന്നു.
പോണ്ടിച്ചേരിയിലെ ജീവിതം മാധവന്റെ രാഷ്ട്രീയ ബോധത്തെ കൂടുതൽ മൂർച്ചകൂട്ടി. അവിടെ വെച്ചാണ് അദ്ദേഹം ഫ്രഞ്ച് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനും തൊഴിലാളി നേതാവുമായ വി. സുബ്ബയ്യയുമായി കണ്ടുമുട്ടുന്നത്. 1933-ൽ സുബ്ബയ്യ പോണ്ടിച്ചേരിയിൽ സ്ഥാപിച്ച ഹരിജൻ സേവക് സംഘത്തിന്റെ ശാഖയിൽ മാധവൻ സജീവ പ്രവർത്തകനായിരുന്നു. പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിച്ച സായാഹ്ന സ്കൂളുകളിൽ ഇരുവരും ഒരുമിച്ച് അധ്യാപകരായി സേവനമനുഷ്ഠിച്ചു. സുബ്ബയ്യ തന്റെ ആത്മകഥയായ “സാഗ ഓഫ് ഫ്രീഡം ഓഫ് ഫ്രഞ്ച് ഇന്ത്യ” എന്ന പുസ്തകത്തിൽ, 1934-ൽ ഹരിജൻ സേവക് സംഘത്തിൽ മാധവൻ തന്റെ സഹപ്രവർത്തകനായിരുന്നു എന്ന് സ്ഥിരീകരിക്കുന്നുണ്ട്. ഈ രാഷ്ട്രീയക്കളരിയിൽ നിന്ന് ലഭിച്ച പാഠങ്ങളാണ് പാരീസിലെത്തിയപ്പോൾ ഫാസിസത്തിനെതിരെ നിലകൊള്ളാൻ മാധവന് കരുത്ത് പകർന്നത്.
അന്നത്തെ ഫ്രഞ്ച് കോളനികളിലെ രീതി അനുസരിച്ച്, മിടുക്കരായ വിദ്യാർത്ഥികൾക്ക് പാരീസിലെ വിഖ്യാതമായ സോർബോൺ സർവ്വകലാശാലയിൽ ഉപരിപഠനത്തിന് അവസരം ലഭിച്ചിരുന്നു. അങ്ങനെയാണ് 1937-ൽ മാധവൻ ഗണിതശാസ്ത്രം പഠിക്കാനായി പാരീസിലേക്ക് കപ്പൽ കയറുന്നത്. എന്നാൽ ചരിത്രം അദ്ദേഹത്തിനുവേണ്ടി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. കൊളോണിയൽ വ്യവസ്ഥിതി നൽകിയ അവസരം ഉപയോഗിച്ച് അദ്ദേഹം എത്തിയത്, അതേ വ്യവസ്ഥിതിയുടെ തന്നെ ഏറ്റവും ക്രൂരമായ യൂറോപ്യൻ പതിപ്പിനെ മുഖാമുഖം കാണാനായിരുന്നു.
1937-ൽ, ഫ്രഞ്ച് ഇന്ത്യയിലെ തൊഴിലാളികളുടെ അവകാശങ്ങൾക്കായി ഫ്രഞ്ച് സർക്കാരുമായി ചർച്ച നടത്താൻ വി. സുബ്ബയ്യയും പാരീസിലെത്തി. പോണ്ടിച്ചേരിയിൽ വെച്ച് തുടങ്ങിയ സൗഹൃദം ഇരുവരും പാരീസിൽ വെച്ച് പുതുക്കി. സുബ്ബയ്യയുടെ ആത്മകഥയനുസരിച്ച്, മിക്കവാറും എല്ലാ വൈകുന്നേരങ്ങളിലും അവർ ഒരുമിച്ച് നടക്കാൻ പോകുമായിരുന്നു. ഈ കാലഘട്ടത്തിൽ തന്നെ മാധവൻ ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ (PCF) അംഗമായിരുന്നു എന്നും സുബ്ബയ്യ പറയുന്നുണ്ട്. ഈ പോരാട്ടത്തിൽ മാധവൻ തനിച്ചായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രതിശ്രുതവധുവായ ഗിസെല്‍ മെല്ലോ(Gisèle Mollet) ആ ജീവിതത്തിലെ നിർണ്ണായകവും ദുരന്തപൂർണ്ണവുമായ സാന്നിധ്യമായിരുന്നു. 1920 ജനുവരി 5-ന് വടക്കൻ ഫ്രാൻസിലെ കംബ്രായിൽ ജനിച്ച ഗിസെൽ, ഒരു സാധാരണ തൊഴിലാളി കുടുംബത്തിലെ ഏഴ് മക്കളിൽ ഇളയവളായിരുന്നു. പാരീസിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന അവർ, മാധവന്റെ രാഷ്ട്രീയ ആദർശങ്ങളിൽ പങ്കുചേർന്നു.
1940-ൽ നാസി ജർമ്മനിക്ക് മുന്നിൽ ഫ്രാൻസ് അടിയറവ് പറഞ്ഞതോടെ, പാരീസ് ഒരു അധിനിവിഷ്ട നഗരമായി മാറി. മാധവൻ താമസിച്ചിരുന്ന സിറ്റേ യൂണിവേഴ്സിറ്റേർ എന്ന വിദ്യാർത്ഥി ഹോസ്റ്റൽ പോലും ജർമ്മൻ പട്ടാളക്കാർ ഒരു ബാരക്കായി മാറ്റി. ഒരു വിദേശ വിദ്യാർത്ഥി എന്ന നിലയിൽ നിഷ്പക്ഷത പാലിച്ച് സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിന് പകരം മാധവൻ പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുത്തു. അധിനിവേശത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ (PCF) അദ്ദേഹം സജീവമായി. 1941 ജൂണിൽ ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ ഫ്രഞ്ച് കമ്മ്യൂണിസ്റ്റുകൾ പൂർണ്ണമായി പ്രതിരോധ പ്രസ്ഥാനത്തിലേക്ക് ഇറങ്ങി. നാസി പോലീസ് റിപ്പോർട്ടുകൾ പ്രകാരം, സോർബോണിലെ ഒരു കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി ഗ്രൂപ്പിന്റെ നേതാവായിരുന്ന മാധവൻ, ലൈസി ബഫോൺ (ബഫോൺ ഹൈസ്കൂൾ) എന്ന സ്ഥാപനത്തിൽ ഒരു പ്രതിരോധ ഗ്രൂപ്പ് രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.
1942-ന്റെ തുടക്കത്തിൽ, ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിരോധ ശൃംഖലയെ തകർക്കാൻ ലക്ഷ്യമിട്ട് നാസി അനുകൂല ഫ്രഞ്ച് പോലീസ് “പിക്കൻ-കാദ്രാസ്-പോളിറ്റ്സർ” (Pican-Cadras-Politzer) എന്ന പേരിൽ ഒരു വലിയ ഓപ്പറേഷൻ ആരംഭിച്ചു. പ്രമുഖ ബുദ്ധിജീവികളായ ജോർജ്ജ് പോളിറ്റ്സർ, ഡാനിയേൽ കാസനോവ തുടങ്ങിയവരടക്കം നൂറിൽ അധികം പ്രതിരോധ പ്രവർത്തകർ ഈ നടപടിയുടെ ഭാഗമായി അറസ്റ്റിലായി. ഈ ശൃംഖലയുടെ ഭാഗമായിരുന്ന ജോർജ്ജ് ഡുഡാച്ചിനെ (ഷാർലറ്റ് ഡെൽബോയുടെ ഭർത്താവ്) അറസ്റ്റ് ചെയ്തപ്പോൾ, അദ്ദേഹത്തിൽ നിന്ന് “മിച്ചിലോട്ട്” എന്ന് ഒപ്പിട്ട ഒരു രേഖ പോലീസ് കണ്ടെടുത്തു. ഈ രേഖയിൽ മാധവന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ചും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നേതാവുമായി ബന്ധപ്പെടാനുള്ള അഭ്യർത്ഥനയും ഉണ്ടായിരുന്നു.
മിച്ചിലോട്ട് മാധവന്റെ വിധി നിർണ്ണയിച്ച ആ സംഭവത്തിൽ , ചരിത്രം എടുത്തുപറയുന്ന രണ്ടു പേരുകളുണ്ട്: ജോർജ്ജ് ഡുഡാച്ചും അദ്ദേഹത്തിന്റെ ഭാര്യ ഷാർലറ്റ് ഡെൽബോയും. നാസി ഭീകരതയ്ക്കെതിരെ പ്രണയവും പ്രത്യയശാസ്ത്രവും ആയുധമാക്കിയ ഒരു തലമുറയുടെ പ്രതീകമായിരുന്നു ഈ ദമ്പതികൾ . ജോർജ്ജ് ഡുഡാച്ച്, ഫ്രാൻസിലെ യുവത്വവും ബുദ്ധിയും സമന്വയിച്ച കമ്മ്യൂണിസ്റ്റ് പ്രതിരോധത്തിന്റെ മുഖമായിരുന്നു. ജോർജ്ജ് പോളിറ്റ്സറെപ്പോലുള്ള പ്രമുഖ ചിന്തകർക്കൊപ്പം, നാസി ആശയങ്ങളുടെ വിഷലിപ്തമായ പ്രചാരണത്തെ ചെറുക്കാൻ അദ്ദേഹം തന്റെ തൂലികയും പ്രസരിപ്പും ഉപയോഗിച്ചു. രഹസ്യമായി അച്ചടിച്ച ലഘുലേഖകളിലൂടെയും ചെറുയോഗങ്ങളിലൂടെയും അവർ സ്വാതന്ത്ര്യത്തിന്റെ അഗ്നി കെടാതെ സൂക്ഷിച്ചു. എന്നാൽ 1942 മാർച്ചിൽ, പ്രതിരോധ പ്രസ്ഥാനത്തെ വേട്ടയാടാനിറങ്ങിയ ഗസ്റ്റപ്പോയുടെ വലയിൽ ഡുഡാച്ച് കുടുങ്ങി. അദ്ദേഹത്തിന്റെ അറസ്റ്റ് ആ ശൃംഖലയുടെ ഹൃദയത്തിനേറ്റ അടിയായിരുന്നു. ആ വീഴ്ചയിലാണ്, അദ്ദേഹത്തിൽ നിന്ന് പിടിച്ചെടുത്ത ഒരു രേഖയിൽ “മിച്ചിലോട്ട്” എന്ന പേര് അവർക്ക് വെളിപ്പെട്ടത്. അധികം വൈകാതെ, 1942 മെയ് 23-ന്, മോണ്ട് വലേരിയനിലെ തണുത്ത പ്രഭാതത്തിൽ ആ പോരാട്ടങ്ങൾക്ക് നാസികൾ വിരാമമിട്ടു. ഡുഡാച്ചിനെ അവർ വെടിവെച്ചുകൊന്നു.
ഡുഡാച്ചിന്റെ നിഴലും കരുത്തുമായിരുന്ന ഷാർലറ്റ് ഡെൽബോ, ഭർത്താവിനോടൊപ്പം അതേ ദിവസം തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു പ്രമുഖ നാടക സംവിധായകന്റെ സഹായിയായിരുന്ന, സാഹിത്യവും തത്വചിന്തയും ജീവശ്വാസമായിരുന്ന ആ സ്ത്രീ, പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായത് തന്റെ പ്രിയതമനോടുള്ള സ്നേഹം കൊണ്ടുമാത്രമായിരുന്നില്ല, അതൊരു രാഷ്ട്രീയ ബോധ്യം കൂടിയായിരുന്നു. ഡുഡാച്ചിന്റെ വധശിക്ഷയ്ക്ക് ശേഷം, ഡെൽബോയുടെ ദുരിതപൂർണ്ണമായ യാത്ര ആരംഭിക്കുകയായിരുന്നു. 1943 ജനുവരി 24-ന്, 230 വനിതാ രാഷ്ട്രീയ തടവുകാരെ കുത്തിനിറച്ച, ചരിത്രത്തിൽ “കോൺവോയ് ഡെ 31000” എന്നറിയപ്പെട്ട മരണവണ്ടിയിൽ അവരെയും ഓഷ്വിറ്റ്സിലേക്ക് നാടുകടത്തി. ആ നരകത്തിൽ നിന്ന് 49 പേർ മാത്രമാണ് ജീവനോടെ തിരിച്ചെത്തിയത്. അവരിൽ ഒരാളായിരുന്നു ഷാർലറ്റ് ഡെൽബോ. അവർ മാത്രം ആ അഗ്നിയിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്നു, ഓർമ്മകളുടെയും വേദനയുടെയും ഭാരവുമായി.
യുദ്ധത്തിനുശേഷം, ഡെൽബോ തന്റെ ശേഷിച്ച ജീവിതം എഴുത്തിനായി ഉഴിഞ്ഞുവെച്ചു. അവരുടെ വിഖ്യാതമായ “ഓഷ്വിറ്റ്സും ശേഷവും” (Auschwitz and After) എന്ന പുസ്തകത്രയം, കേവലം ഒരു അതിജീവനത്തിന്റെ കഥയല്ല. അത് ഭാഷയ്ക്ക് വിവരിക്കാനാവാത്ത ഭീകരതയെ വാക്കുകളിലേക്ക് ആവാഹിക്കാനുള്ള ഒരു ശ്രമമാണ്. ഓർമ്മയുടെ അടരുകളെക്കുറിച്ചും, ശരീരമേറ്റ മുറിവുകളേക്കാൾ ആത്മാവേറ്റ മുറിവുകളെക്കുറിച്ചും അവർ ലോകത്തോട് പറഞ്ഞു.
ജോർജ്ജ് ഡുഡാച്ചിന്റെ കയ്യിൽ നിന്ന് വീണുപോയ ഒരു തുണ്ട് കടലാസാണ് മിച്ചിലോട്ട് മാധവന്റെ മരണത്തിലേക്ക് നയിച്ചതെങ്കിൽ, ആ ഇരുണ്ട കാലഘട്ടത്തെ അതിജീവിച്ച ഡെൽബോയുടെ ഓർമ്മകളാണ് മാധവനെപ്പോലുള്ള അനേകം വിസ്മരിക്കപ്പെട്ട പോരാളികളുടെ കഥയ്ക്ക് ഇന്ന് വെളിച്ചം നൽകുന്നത്. ഒരാളുടെ ദുരന്തം മറ്റൊരാളുടെ വിധി നിർണ്ണയിച്ചപ്പോൾ, മറ്റൊരാളുടെ അതിജീവനം ആ വിസ്മരിക്കപ്പെട്ട വിധികളെ ചരിത്രത്തിൽ അനശ്വരമാക്കി.
1942 മാർച്ച് 9-ന് നാസി വിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്തെന്ന കുറ്റത്തിനാണ് മാധവന്റെയും ഗിസെലിന്റെയും ജീവിതത്തിലെ നിർണ്ണായകമായ ആ അറസ്റ്റ് നടന്നത്. നാസി അനുകൂലികളായ ഫ്രഞ്ചുകാർ തന്നെയടങ്ങുന്ന ‘ബ്രിഗേഡ് സ്പെഷ്യൽ’ എന്ന പ്രത്യേക പോലീസ് വിഭാഗമായിരുന്നു അറസ്റ്റ് നടത്തിയത്. അറസ്റ്റിനുശേഷം ഗസ്റ്റപ്പോയ്ക്ക് കൈമാറപ്പെട്ട മാധവനെ “ജൂത-മാർക്സിസ്റ്റ് ഭീകരവാദി” എന്ന് മുദ്രകുത്തി. ആദ്യം പാരീസിലെ ഡിപ്പോ ജയിലിലും, ഏപ്രിൽ 13-ന് ഷേർഷെ-മിഡി എന്ന ജർമ്മൻ ജയിലിലും, ഒടുവിൽ ഓഗസ്റ്റ് 24-ന് ഫോർട്ട് ഡി റൊമെയ്ൻവില്ലെ എന്ന കോട്ടയിലെ തടങ്കൽപ്പാളയത്തിലേക്കും മാറ്റി. പ്രതിരോധ സേനയുടെ ആക്രമണങ്ങൾക്ക് പ്രതികാരമായി വധിക്കാനുള്ള ബന്ദികളെ സൂക്ഷിച്ചിരുന്ന ഈ കോട്ടയെ, നാസികൾ വിശേഷിപ്പിച്ചത് “ബന്ദികളുടെ കരുതൽ ശേഖരം” (Geisel-Reservoir) എന്നായിരുന്നു. അവിടെ ആ മനുഷ്യത്വരഹിതമായ വ്യവസ്ഥിതിയുടെ ഇരയായി മാധവനും മാറി.
മാധവൻ അറസ്റ്റിലായെന്നറിഞ്ഞയുടൻ, അദ്ദേഹത്തിന്റെ മുറിയിലെ നാസി വിരുദ്ധ ലഘുലേഖകൾ നശിപ്പിച്ച് അദ്ദേഹത്തെ രക്ഷിക്കാൻ ഗിസെല്‍ മെല്ലോ ധൈര്യം കാട്ടിയിരുന്നു . എന്നാൽ ആ ശ്രമം വിഫലമാവുകയും, മാധവന്റെ കൂട്ടാളി എന്ന കുറ്റം ചുമത്തി ഫ്രഞ്ച് പോലീസ് ഗിസെലിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പാരീസിലെ പ്രിസൺ ഡി ലാ സാന്റെ ജയിലിലടയ്ക്കപ്പെട്ട അവരെ പിന്നീട് 1942 ഓഗസ്റ്റ് 24-ന് ഫോർട്ട് ഡി റൊമെയ്ൻവില്ലെ കോട്ടയിലേക്ക് മാറ്റി. വിധിയുടെ ക്രൂരതയെന്നോണം, മാധവനെയും അന്നുതന്നെയാണ് അവിടേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ വധശിക്ഷയ്ക്ക് തൊട്ടുമുൻപുള്ള ദിനങ്ങളിൽ, അവർ ഒരേ തടവറയുടെ മതിലുകൾക്കുള്ളിലുണ്ടായിരുന്നു.
മാധവന്റെ പ്രതിബദ്ധതയുടെ ആഴം വെളിവാക്കുന്ന ഒരു സംഭവം, അദ്ദേഹത്തിന്റെ സഹതടവുകാരനായിരുന്ന പിയേർ സെർജ് ഷൊമോഫ് രേഖപ്പെടുത്തിയിട്ടുണ്ട്. നാസി തടവറയിലെ ക്രൂരമായ പീഡനങ്ങൾക്കിടയിൽ, താനൊരു ഇന്ത്യൻ പൗരനാണെന്ന് വെളിപ്പെടുത്തിയിരുന്നെങ്കിൽ ഒരുപക്ഷേ മാധവന് രക്ഷപ്പെടാമായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ, “എപ്പോഴാണ് താങ്കൾ ഫ്രഞ്ചുകാരനായത്?” എന്ന് കമ്മീഷണർ ഡേവിഡ് ചോദിച്ചപ്പോൾ, “1768-ൽ ലൂയി പതിനഞ്ചാമൻ രാജാവ് കോർസിക്ക വാങ്ങുന്നതിനും മുൻപേ ഞാൻ ഫ്രഞ്ചുകാരനാണ്, കാരണം മയ്യഴി 1721-ൽ തന്നെ ഫ്രഞ്ച് ഭരണത്തിൻ കീഴിലായി” എന്നായിരുന്നു ചരിത്രബോധത്തിൽ നിന്നുയിർത്ത ആ ധീരമായ മറുപടി. അത് ഫാസിസത്തിനെതിരായ പോരാട്ടത്തിൽ, ഫ്രഞ്ച് ജനതയോടുള്ള അദ്ദേഹത്തിന്റെ സമ്പൂർണ്ണ ഐക്യദാർഢ്യത്തിന്റെ പ്രഖ്യാപനമായിരുന്നു. ആ തിരഞ്ഞെടുപ്പിലൂടെ, അദ്ദേഹം തന്റെ വിധി സ്വയം മുദ്രവെച്ചു കഴിഞ്ഞിരുന്നു എന്നതാണ് സത്യം.
മിച്ചിലോട്ട് മാധവൻ ഫോർട്ട് ഡി റൊമെയ്ൻവില്ലെയിലെ ഇരുട്ടറയിൽ തന്റെ വിധിയും കാത്ത് കഴിയുമ്പോൾ, പുറത്ത് പാരീസിന്റെ തെരുവുകളിൽ പ്രതിരോധത്തിന്റെ തീപ്പൊരികൾ പാറുന്നുണ്ടായിരുന്നു. 1942-ലെ വേനൽക്കാലത്തും ശരത്കാലത്തും, യുവ കമ്മ്യൂണിസ്റ്റ് പോരാളികൾ നാസി അധിനിവേശത്തിനെതിരെ ധീരമായ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു സെപ്റ്റംബർ 17-ന്, പാരീസിലെ പ്രശസ്തമായ ‘ലെ ഗ്രാൻഡ് റെക്സ്’ സിനിമാ ശാലയ്ക്ക് നേരെയുണ്ടായ ബോംബാക്രമണം. ജർമ്മൻ സൈനികർ സ്ഥിരമായി ഒത്തുകൂടിയിരുന്ന ആ ജനപ്രിയ കേന്ദ്രത്തിലെ ആക്രമണം, നാസി ഭരണകൂടത്തിന്റെ അധികാരത്തിനുനേരെയുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു.
ഈ തുടർച്ചയായ ആക്രമണങ്ങൾ, 1942 മെയ് മാസത്തിൽ പാരീസിലെ എസ്.എസ്, പോലീസ് സേനകളുടെ തലവനായി എത്തിയ കാൾ ഓബർഗിനെയാണ് ഏറ്റവും കൂടുതൽ പ്രകോപിപ്പിച്ചത്. പ്രതിരോധത്തെ എന്തു വിലകൊടുത്തും അടിച്ചമർത്താൻ ഹിറ്റ്ലറിൽ നിന്ന് നേരിട്ട് നിർദ്ദേശം ലഭിച്ചെത്തിയ ഓബർഗ്, തന്റെ ക്രൂരമായ നടപടികളിലൂടെ ഇതിനോടകം “പാരീസിന്റെ കശാപ്പുകാരൻ” എന്ന കുപ്രസിദ്ധി നേടിക്കഴിഞ്ഞിരുന്നു. റെക്സ് സിനിമാ ആക്രമണം അദ്ദേഹത്തിന് അവസാനത്തെ താക്കീതായിരുന്നു. ഫ്രഞ്ച് ജനതയുടെ മനസ്സിൽ ഭയം വിതച്ച്, പ്രതിരോധ പ്രസ്ഥാനത്തെ ഒറ്റപ്പെടുത്താൻ അയാൾ തീരുമാനിച്ചു. അതിനായി, നാസി ഭരണകൂടത്തിന്റെ ഏറ്റവും പൈശാചികമായ നയങ്ങളിലൊന്ന് അയാൾ പൊടിതട്ടിയെടുത്തു: ബന്ദി നയം (Geiselpolitik).
ഈ നയത്തിന്റെ യുക്തി ലളിതവും എന്നാൽ ക്രൂരവുമായിരുന്നു: പ്രതിരോധ സേനയുടെ ഓരോ ആക്രമണത്തിനും, നിരപരാധികളായ ഫ്രഞ്ച് തടവുകാരെ കൂട്ടത്തോടെ വധിക്കുക. ഒരു ജർമ്മൻ സൈനികൻ കൊല്ലപ്പെട്ടാൽ, നൂറ് ഫ്രഞ്ചുകാർ വരെ വധിക്കപ്പെടാം. ഈ ബന്ദികൾ, ആക്രമണങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത, നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് ജയിലുകളിൽ പാർപ്പിച്ചിരുന്ന കമ്മ്യൂണിസ്റ്റുകളും ജൂതന്മാരും ബുദ്ധിജീവികളുമായിരുന്നു. ഫോർട്ട് ഡി റൊമെയ്ൻവില്ലെ പോലുള്ള തടവറകൾ, അങ്ങനെ പ്രതികാരത്തിനായി ഏതുനിമിഷവും ഉപയോഗിക്കാവുന്ന “ബന്ദികളുടെ കരുതൽ ശേഖരങ്ങളായി” മാറിയത് അങ്ങനെയാണ് .
റെക്സ് സിനിമാ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പ്രതികാര നടപടികൾക്കായി ഓബർഗ് ഉത്തരവിട്ടു. 116 ബന്ദികളെ വധിക്കാനായിരുന്നു തീരുമാനം. അതിന്റെ ഭാഗമായി, പാരീസിൽ വധിക്കേണ്ട 46 പേരുടെ ഒരു പട്ടിക തയ്യാറാക്കപ്പെട്ടു. ആ പട്ടികയിലെ പേരുകൾ തിരഞ്ഞെടുത്തത് അവരുടെ കുറ്റങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് നാസി ഭരണകൂടം ശത്രുക്കളായി കണ്ടിരുന്ന വിഭാഗങ്ങളിൽ നിന്നുള്ളവരായതുകൊണ്ട് മാത്രമായിരുന്നു. ആ പട്ടികയിലാണ്, “ജൂത-മാർക്സിസ്റ്റ് ഭീകരവാദി” എന്ന് മുദ്രകുത്തപ്പെട്ട, സോർബോണിലെ ഗണിതശാസ്ത്ര വിദ്യാർത്ഥിയായ, മയ്യഴിക്കാരൻ മിച്ചിലോട്ട് മാധവന്റെ പേരും നാൽപ്പതാമനായി ഇടംപിടിച്ചത്.
അങ്ങനെ, റെക്സ് സിനിമയുടെ തിളങ്ങുന്ന വെളിച്ചത്തിനുനേരെ ഒരു പോരാളി എറിഞ്ഞ ബോംബിന്റെ പ്രതിഫലനം, ഒരുപക്ഷേ ആ വാർത്തപോലും അറിയാതിരുന്ന മാധവന്റെ ഇരുട്ടുമുറിയുടെ വാതിൽ തുറന്നു. അയാളുടെ വിധി നിർണ്ണയിക്കപ്പെട്ടത് ഒരു കോടതിമുറിയിലായിരുന്നില്ല, മറിച്ച് പ്രതികാരദാഹിയായ ഒരു നാസി ജനറലിന്റെ കൽപനയിലായിരുന്നു.സഹതടവുകാരനായിരുന്ന ഷൊമോഫിന്റെ ഡയറിക്കുറിപ്പുകൾ ആ ദിവസത്തെ ക്രൂരമായ വഞ്ചനയുടെ ചിത്രം വരച്ചിടുന്നുണ്ട് . തങ്ങളെ മറ്റൊരു ക്യാമ്പിലേക്ക് നാടുകടത്തുകയാണെന്ന നാസികളുടെ പൈശാചികമായ നുണ കേട്ട്, തടവുകാർ പരസ്പരം “ശുഭയാത്ര” നേർന്നു. കൈകളിൽ വിലങ്ങണിഞ്ഞ് ട്രക്കുകളിലേക്ക് കയറുമ്പോൾ, തകരാത്ത ആത്മവീര്യത്തിന്റെ അവസാനത്തെ പ്രകടനമെന്നോണം അവർ ഫ്രഞ്ച് ദേശീയഗാനമായ “ലാ മാർസെയിലൈസ്” ഉറക്കെപ്പാടി.
പാരീസിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മോണ്ട് വലേരിയൻ എന്ന കുന്നിന്മുകളിലെ കോട്ടയെ നാസികൾ തങ്ങളുടെ ഏറ്റവും വലിയ കൊലക്കളങ്ങളിലൊന്നാക്കി മാറ്റിയിരുന്നു. അവിടെയെത്തിയ ബന്ദികൾക്ക് അവസാനമായി ഒരു കത്തെഴുതാൻ പോലും അവസരം നൽകിയില്ല. അഞ്ചോ ആറോ പേരുള്ള സംഘങ്ങളായി, കണ്ണുകൾ മൂടാതെ അവരെ തൂണുകളിൽ ബന്ധിച്ചു. രാവിലെ 9:20-നും 10:47-നും ഇടയിൽ ലെഫ്റ്റനന്റ് കാസലിന്റെ നേതൃത്വത്തിലുള്ള ഡെത്ത് സ്ക്വാഡ് ആ 46 ജീവനുകളും കവർന്നു. ഔദ്യോഗിക നാസി രേഖകൾ പ്രകാരം, തയ്യാറാക്കിയ ലിസ്റ്റിലെ നാൽപ്പതാമത്തെ ബന്ദിയായാണ് മിച്ചിലോട്ട് മാധവൻ വെടിയേറ്റുവീണത്. വധശിക്ഷയ്ക്ക് ശേഷം നാസികൾ ആ മൃതദേഹങ്ങളെല്ലാം പെരെ ലഷൈസ് സെമിത്തേരിയിൽ കൊണ്ടുവന്നു കത്തിച്ചുകളഞ്ഞു.
മാധവന്റെ വധശിക്ഷയ്ക്ക് ശേഷം ഗിസെലിന്റെ ദുരിതങ്ങൾ തുടർന്നു. 1943 ജനുവരി 24-ന്, 230 വനിതാ പ്രതിരോധ പ്രവർത്തകരെ കുത്തിനിറച്ച ഒരു ചരക്ക് തീവണ്ടി പോളണ്ടിലെ ഓഷ്വിറ്റ്സ്-ബിർകെനൗ എന്ന നാസി ഉന്മൂലന ക്യാമ്പിലേക്ക് യാത്രയായി. “കോൺവോയ് ഡെ 31000” (Convoi des 31000) എന്നറിയപ്പെട്ട ഈ സംഘത്തിലെ അംഗമെന്ന നിലയിൽ ഗിസെല്‍ മെല്ലോയ്ക്ക് 31677 എന്ന തടവുപുള്ളി നമ്പർ ലഭിച്ചു. ഓഷ്വിറ്റ്സിലെ നരകയാതനകൾക്കൊടുവിൽ, 1943 ഓഗസ്റ്റിൽ ടൈഫസ് രോഗം ബാധിച്ച് ഗിസെൽ മരണത്തിന് കീഴടങ്ങി.
മിച്ചിലോട്ട് മാധവന്റെ വീരഗാഥ വിസ്മൃതിയിൽ നിന്ന് വീണ്ടെടുക്കപ്പെട്ടത് ചിതറിക്കിടന്ന ഓർമ്മകളും, പൊടിപിടിച്ച ആർക്കൈവ് രേഖകളും, ചില വ്യക്തികളുടെ ദൃഢനിശ്ചയവും ഒന്നിച്ചുചേർന്നപ്പോഴാണ്. വ്യക്തിപരമായ ഓർമ്മകളെ ചരിത്രവസ്തുതകളായി ഉറപ്പിച്ചത് ഔദ്യോഗിക രേഖകളാണ്. നാസി പോലീസ് റിപ്പോർട്ടുകളിൽ നിന്നാണ് മാധവന്റെ അറസ്റ്റിനെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നത്. നാസി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന ചരിത്രകാരനായ സെർജ് ക്ലാർസ്ഫെൽഡിന്റെ (Serge Klarsfeld) ഗവേഷണങ്ങളാണ് മാധവന്റെ രക്തസാക്ഷിത്വം സംശയലേശമന്യേ തെളിയിച്ചത്. ഇന്ന് മോണ്ട് വലേരിയനിലെ സ്മാരകത്തിൽ, ഫ്രാൻസിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ആയിരത്തിലധികം ധീരരുടെ പേരുകൾക്കൊപ്പം മിച്ചിലോട്ട് മാധവന്റെ പേരും കൊത്തിവെച്ചിട്ടുണ്ട്. മാധവന്റെ കഥയ്ക്ക് ജീവൻ നൽകിയത് ചിതറിക്കിടന്ന ചില ഓർമ്മത്തുണ്ടുകളാണ്. അതിൽ ഏറ്റവും നിർണ്ണായകമായ സാക്ഷ്യം, അദ്ദേഹത്തിന്റെ സഹതടവുകാരനായിരുന്ന പിയേർ സെർജ് ഷൊമോഫിന്റേത് തന്നെയായിരുന്നു . നാസി ജയിലുകളിലെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ, ഒരുമിച്ച് കഴിഞ്ഞ നാളുകളിലെ അനുഭവങ്ങൾ ഷൊമോഫ് തന്റെ ഓർമ്മക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിരുന്നു. മാധവന്റെ അവസാന നാളുകളിലെ ധീരമായ നിലപാടുകൾ, ചോദ്യം ചെയ്യലിലെ അദ്ദേഹത്തിന്റെ ചരിത്രപരമായ മറുപടി, കൊലക്കളത്തിലേക്ക് നടന്നുപോകുമ്പോഴും തകരാതിരുന്ന ആത്മവീര്യം എന്നിവയെല്ലാം ലോകമറിഞ്ഞത് ഷൊമോഫിന്റെ ആധികാരികമായ വാക്കുകളിലൂടെയാണ്. ഓഷ്വിറ്റ്സിലെ തടങ്കൽപ്പാളയത്തെ അതിജീവിച്ച എഴുത്തുകാരിയായിരുന്ന ഷാർലറ്റ് ഡെൽബോ (Charlotte Delbo), അവരുടെ വിഖ്യാതമായ “ലെ കോൺവോയ് ഡു 24 ജാൻവിയർ” (Le Convoi du 24 janvier) എന്ന പുസ്തകത്തിലാണ് ഗിസെല്‍ മെല്ലോയുടെ ദുരന്തകഥ ആദ്യമായി രേഖപ്പെടുത്തുന്നത്.
മാധവന്റെ ബന്ധുവായ സുചേത രാമകൃഷ്ണനെപ്പോലുള്ളവരുടെ ഓർമ്മകൾ, 1944-ൽ ഒരു ഫോട്ടോയിലൂടെയാണ് കുടുംബം മരണം സ്ഥിരീകരിച്ചതെന്നും, ജന്മനാട്ടിൽ അദ്ദേഹത്തിന് അർഹമായ സ്മാരകങ്ങൾ ഉണ്ടായില്ലെന്നുമുള്ള വേദന നിറഞ്ഞ ഓർമ്മകൾ പങ്കുവെക്കുന്നുണ്ട്..
ഈ വ്യക്തിഗത ഓർമ്മകളെയും ഔദ്യോഗിക രേഖകളെയും കോർത്തിണക്കി മാധവന്റെ കഥ ലോകത്തിന് മുന്നിലെത്തിച്ചത് ചില ചരിത്രകാരന്മാരും എഴുത്തുകാരുമാണ്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചരിത്രകാരനായ ജെ.ബി.പി. മോർ (J.B.P. More) ആണ് മാധവന്റെ ജീവിതത്തെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തിയ പ്രധാന വ്യക്തി. എം. മുകുന്ദന്റെ “പ്രവാസം” എന്ന നോവലിലും മാധവനെ കുറിച്ചുള്ള പരാമർശമുണ്ട്. .
മിച്ചിലോട്ട് മാധവന്റെ കഥ അവസാനിക്കുന്നത് അദ്ദേഹത്തിന്റെ മരണത്തോടെയല്ല. ഫ്രാൻസിൽ, അദ്ദേഹം ഒരു വിസ്മരിക്കപ്പെട്ട വീരനല്ല. അദ്ദേഹത്തിന്റെ പേര്, മോണ്ട് വലേരിയനിലെ സ്മാരകത്തിൽ, കൂടെ മരിച്ചുവീണ നൂറുകണക്കിന് ധീരരുടെ പേരുകൾക്കൊപ്പം കൊത്തിവെച്ചിട്ടുണ്ട്. ഫ്രഞ്ച് സർക്കാർ അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി “മോർ പൂ ലാ ഫ്രാൻസ്” (Mort pour la France – ഫ്രാൻസിനുവേണ്ടി മരിച്ചവൻ) എന്ന പദവി നൽകി ആദരിച്ചിട്ടുണ്ട്. ഗിസെല്‍ മെല്ലോയ്ക്കും “മോർട്ട് എൻ ഡിപോർട്ടേഷൻ” (Morte en déportation – നാടുകടത്തലിൽ മരിച്ചയാൾ) എന്ന പദവി ലഭിച്ചു.
എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, ജന്മനാടായ മയ്യഴിയിൽ മാധവൻ വിസ്മരിക്കപ്പെട്ട നിലയിലാണ്. അദ്ദേഹത്തിന്റെ തറവാട്ടു വീടിന് മുന്നിലുള്ള വഴിക്ക് ആ രക്തസാക്ഷിയുടെ പേര് നൽകുമെന്ന അധികാരികളുടെ വാഗ്ദാനം ഒരിക്കലും പാലിക്കപ്പെട്ടില്ലെന്ന് വാർത്തകൾ ഉണ്ടായിരുന്നു. മാധവൻ യൂറോപ്പിൽ ഫാസിസത്തിനെതിരെ പോരാടുമ്പോൾ, അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ വി. സുബ്ബയ്യ ഫ്രഞ്ച് ഇന്ത്യയിൽ കൊളോണിയലിസത്തിനെതിരെ ഒരു ജനകീയ മുന്നേറ്റം കെട്ടിപ്പടുക്കുകയായിരുന്നു. സുബ്ബയ്യയുടെ നേതൃത്വത്തിൽ നടന്ന തൊഴിലാളി സമരങ്ങൾ ഏഷ്യയിൽ ആദ്യമായി എട്ടുമണിക്കൂർ ജോലിസമയം പോലുള്ള വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ഫ്രഞ്ച് ഇന്ത്യയുടെ വിമോചന സമരം ശക്തിപ്പെട്ടു. സുബ്ബയ്യയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയും മറ്റ് ദേശീയവാദ ഗ്രൂപ്പുകളും ചേർന്ന ജനകീയ മുന്നേറ്റത്തിന്റെ സമ്മർദ്ദഫലമായി 1954 ഒക്ടോബർ 18-ന് കിഴൂരിൽ വെച്ച് ഒരു ജനഹിത പരിശോധന നടന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ ബഹുഭൂരിപക്ഷവും ലയനത്തിന് അനുകൂലമായി വോട്ട് ചെയ്തു. 1954 നവംബർ 1-ന് ഫ്രഞ്ച് ഇന്ത്യയുടെ ഭരണം ഇന്ത്യൻ യൂണിയന് കൈമാറി.
മിച്ചിലോട്ട് മാധവന്റെ ഓർമ്മ മയ്യഴിയുടെയോ ഫ്രാൻസിന്റെയോ മാത്രം സ്വകാര്യസ്വത്തല്ല; അത് ഏകാധിപത്യത്തിനെതിരെ ലോകത്തിന്റെ ഏതുകോണിലും ഉയർന്നുവരുന്ന മനുഷ്യന്റെ അടങ്ങാത്ത സ്വാതന്ത്ര്യവാഞ്ഛയുടെ പ്രതീകമായി തന്നെയാണ് കാണേണ്ടത്. അദ്ദേഹവും വി. സുബ്ബയ്യയെപ്പോലുള്ള നേതാക്കളും പ്രതിനിധാനം ചെയ്തത് ഒരേ സാമ്രാജ്യത്വ വിരുദ്ധ, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ രണ്ട് വ്യത്യസ്ത മുഖങ്ങളായിരുന്നു. ഒരാൾ യൂറോപ്പിലെ യുദ്ധമുഖത്ത് രക്തസാക്ഷിയായപ്പോൾ, മറ്റൊരാൾ തന്റെ നാട്ടിൽ ഒരു ജനകീയ വിമോചന സമരത്തിന് നേതൃത്വം നൽകി വിജയം കണ്ടു. അവരുടെ ജീവിതങ്ങൾ, ദേശീയതയുടെ അതിരുകൾക്കപ്പുറത്തുള്ള മാനുഷിക മൂല്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ മായാത്ത സാക്ഷ്യങ്ങളായി നിലകൊള്ളുന്നു.
References:
1.Saga of Freedom of French India by V. Subbiah
2. A Mahesian in the French Resistance Movement by J.B.P.More
1966 സെപ്റ്റംബർ മാസം. ഇന്ത്യൻ നാവികസേനയുടെ അഭിമാനമായ ഐ.എൻ.എസ്. ഡൽഹി എന്ന പടക്കപ്പൽ അറബിക്കടലിലെ തിരമാലകളെ വകഞ്ഞുമാറ്റി കേരളതീരത്തേക്ക് അടുത്തു കൊണ്ടിരുന്നു. അതൊരു സാധാരണ യാത്രയായിരുന്നില്ല, ഒരു ഇതിഹാസത്തിന്റെ ഗൃഹപ്രവേശമായിരുന്നു. ആ യുദ്ധക്കപ്പലിന്റെ ഉള്ളിൽ, പതിറ്റാണ്ടുകളുടെ പ്രവാസത്തിനും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് ഒരു ചിതാഭസ്മകുംഭം വിശ്രമിക്കുന്നുണ്ടായിരുന്നു. 32 വർഷങ്ങൾക്കുമുമ്പ്, 1934-ൽ, നാസി ജർമ്മനിയിലെ ബെർലിനിൽ വെച്ച് അന്ത്യശ്വാസം വലിച്ച ഒരു ധീരദേശാഭിമാനിയുടെ ഭൗതികാവശിഷ്ടമായിരുന്നു അത്.
സ്വതന്ത്ര ഇന്ത്യയുടെ പതാക പാറുന്ന ഒരു പടക്കപ്പലിൽ മാത്രമേ താൻ ജന്മനാട്ടിലേക്ക് മടങ്ങിവരികയുള്ളൂ എന്ന ആ ധീരന്റെ ശപഥം പൂർത്തിയാകാൻ, അദ്ദേഹത്തിന്റെ മരണശേഷം മൂന്ന് പതിറ്റാണ്ടുകൾ വേണ്ടിവന്നു. ചരിത്രത്തിന്റെ ഏടുകളിൽ ഏതാണ്ട് വിസ്മരിക്കപ്പെട്ടുപോയ ആ വിപ്ലവകാരിയുടെ പേര് ചെമ്പകരാമൻ പിള്ള എന്നായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടാൻ സ്വന്തം ജീവിതം ഉഴിഞ്ഞുവെക്കുകയും, ലോകവേദികളിൽ ഇന്ത്യയുടെ ശബ്ദമാവുകയും, സാമ്രാജ്യങ്ങളെയും ഏകാധിപതികളെയും ഒരുപോലെ വെല്ലുവിളിക്കുകയും ചെയ്ത ഒരു അസാധാരണ വ്യക്തിത്വം. അന്താരാഷ്ട്ര ഗൂഢാലോചനകളുടെയും, അടങ്ങാത്ത രാജ്യസ്നേഹത്തിന്റെയും, ഐതിഹ്യങ്ങളുടെയും, ആത്മത്യാഗത്തിന്റെയും സങ്കീർണ്ണമായ ഒരു ഇതിഹാസമാണ് അദ്ദേഹത്തിന്റെ ജീവിതം.
1891 സെപ്റ്റംബർ 15-ന്, തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണ് ചെമ്പകരാമൻ പിള്ള ജനിച്ചത്. തമിഴ് വെള്ളാള സമുദായത്തിൽപ്പെട്ട അദ്ദേഹത്തിന്റെ പിതാവ് ചിന്നസ്വാമി പിള്ള, തിരുവിതാംകൂർ സർക്കാരിന്റെ കീഴിലുള്ള ഒരു പോലീസ് കോൺസ്റ്റബിളായിരുന്നു; അമ്മ നാഗമ്മാൾ. ഇന്നത്തെ ഏജീസ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ വീട്. അധിനിവേശ ശക്തിയായ ബ്രിട്ടീഷുകാർക്ക് സേവനം ചെയ്യുന്ന ഒരു വ്യവസ്ഥയുടെ ഭാഗമായിരുന്നു പിതാവെങ്കിലും, മകന്റെ സിരകളിലോടിയത് സ്വാതന്ത്ര്യത്തിനായുള്ള അടങ്ങാത്ത ദാഹമായിരുന്നു. ഈ വൈരുദ്ധ്യം തന്നെയായിരുന്നു കൊളോണിയൽ ഇന്ത്യയുടെ ഹൃദയഭാഗത്തുണ്ടായിരുന്ന സംഘർഷം; ഒരേസമയം ബ്രിട്ടീഷ് വ്യവസ്ഥയെ സേവിക്കുന്നവരും അതിനെതിരെ പോരാടുന്നവരുമായ ഇന്ത്യക്കാർ. ചെമ്പകരാമന്റെ വിപ്ലവവീര്യം കേവലം ഒരു രാഷ്ട്രീയ തിരഞ്ഞെടുപ്പായിരുന്നില്ല, മറിച്ച് സ്വന്തം കുടുംബം പോലും ഭാഗമായ ഒരു വ്യവസ്ഥയോടുള്ള വ്യക്തിപരമായ ചെറുത്തുനിൽപ്പ് കൂടിയായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഇന്ത്യ തിളച്ചുമറിയുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷത്തിലായിരുന്നു. ലോകമാന്യ ബാലഗംഗാധര തിലകനെപ്പോലുള്ള ദേശീയ നേതാക്കളുടെ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ‘കേസരി’ പോലുള്ള പ്രസിദ്ധീകരണങ്ങളും ചെമ്പകരാമൻ എന്ന കൗമാരക്കാരന്റെ മനസ്സിൽ വിപ്ലവത്തിന്റെ തീപ്പൊരി വീഴ്ത്തി. സ്കൂൾ കാലഘട്ടത്തിൽ തന്നെ അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി. തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിന്റെ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്) വളപ്പിൽ വെച്ച്, സഹപാഠികളെ സംഘടിപ്പിച്ച് ‘വന്ദേമാതരം’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയത് അദ്ദേഹത്തിന്റെ ധൈര്യത്തിന്റെ ആദ്യത്തെ തെളിവായിരുന്നു. അക്കാലത്ത് അദ്ദേഹം രൂപം നൽകിയ ‘ജയ് ഹിന്ദ്’ എന്ന അഭിവാദ്യം പിൽക്കാലത്ത് ഇന്ത്യയുടെ ദേശീയ മുദ്രാവാക്യമായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. ഈ ബ്രിട്ടീഷ് വിരുദ്ധ പ്രകടനം സ്കൂൾ അധികാരികളെ ഭയപ്പെടുത്തി, അവർ പോലീസിനെ വിവരമറിയിച്ചു. വിദ്യാർത്ഥികളുടെ ഈ ‘കുറ്റകൃത്യം’ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ടത് ഒരു പോലീസുകാരനായിരുന്നു. സംഭവസ്ഥലത്തെത്തിയ ആ കോൺസ്റ്റബിൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു, ആ കൂട്ടത്തിന്റെ മുന്നിൽ നിൽക്കുന്നത് സ്വന്തം മകനാണെന്ന്. പിതാവ് ചിന്നസ്വാമി പിള്ളയ്ക്ക് തന്റെ ഔദ്യോഗിക കൃത്യനിർവഹണവും പുത്രവാത്സല്യവും തമ്മിലുള്ള സംഘർഷത്തിൽപ്പെട്ട് നിസ്സഹായനാകേണ്ടി വന്നു.
ചെമ്പകരാമന്റെ ജീവിതത്തിലെ നിർണ്ണായകമായ വഴിത്തിരിവ് സർ വാൾട്ടർ വില്യം സ്ട്രിക്ലാൻഡ് എന്ന ബ്രിട്ടീഷ് പ്രഭുവിന്റെ വരവോടെയായിരുന്നു. പശ്ചിമഘട്ടത്തിലെ ചിത്രശലഭങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ ഒരു ജീവശാസ്ത്രജ്ഞൻ എന്നായിരുന്നു ഔദ്യോഗിക ഭാഷ്യമെങ്കിലും, അദ്ദേഹം ഒരു ജർമ്മൻ ചാരനായിരുന്നു എന്ന് സൂചനകളുണ്ട്. ചെമ്പകരാമന്റെയും അദ്ദേഹത്തിന്റെ സുഹൃത്തായ ടി. പത്മനാഭപിള്ളയുടെയും അറിവിലും ദേശീയബോധത്തിലും ആകൃഷ്ടനായ സ്ട്രിക്ലാൻഡ്, അവർക്ക് യൂറോപ്പിൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം വാഗ്ദാനം ചെയ്തു. ഇതൊരു കേവലം ഔദാര്യമല്ലായിരുന്നു, മറിച്ച് ബ്രിട്ടീഷ് വിരുദ്ധ മനോഭാവമുള്ള, കഴിവുറ്റ ചെറുപ്പക്കാരെ കണ്ടെത്തി യൂറോപ്പിലെ വിപ്ലവ ശൃംഖലയിലേക്ക് എത്തിക്കാനുള്ള ഒരു തന്ത്രപരമായ നീക്കമായിരുന്നു അത്. അങ്ങനെ, 1908-ൽ, തന്റെ പതിനേഴാം വയസ്സിൽ, ചെമ്പകരാമൻ പിള്ള എന്ന തിരുവനന്തപുരത്തുകാരൻ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം ലോകവേദിയിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, സ്ട്രിക്ലാൻഡിനൊപ്പം ജർമ്മൻ കപ്പലിൽ യൂറോപ്പിലേക്ക് യാത്ര തിരിച്ചു.അദ്ദേഹം തനിച്ചായിരുന്നില്ല. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സഹവിപ്ലവകാരിയുമായിരുന്ന ടി. പത്മനാഭപിള്ളയും ആ യാത്രയിൽ പങ്കുചേർന്നു. പത്മനാഭപിള്ളയും ശാസ്ത്രത്തിൽ അതീവ തത്പരനായിരുന്നു; ചിലന്തികളുടെ കണ്ണുകൾക്ക് നിറം മാറാനുള്ള കഴിവിനെക്കുറിച്ച് അദ്ദേഹം പ്രശസ്തമായ ‘നേച്ചർ’ ജേണലിൽ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അവരുടെ ആ യാത്രയ്ക്ക് വലിയ വില നൽകേണ്ടി വന്നു. യൂറോപ്പിലെത്തിയ പത്മനാഭപിള്ളയും വിപ്ലവപ്രവർത്തനങ്ങളിൽ സജീവമായി. എന്നാൽ അദ്ദേഹത്തിന്റെ പേര് ബ്രിട്ടീഷ് ഇന്റലിജൻസിന്റെ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിക്കുകയും, പിന്നീട് സൂറിച്ചിൽ വെച്ച് അദ്ദേഹത്തെ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്നു.
യൂറോപ്പിലെത്തിയ ചെമ്പകരാമൻ പിള്ള കേവലം ഒരു രാഷ്ട്രീയ അഭയാർത്ഥിയായി ഒതുങ്ങിയില്ല. അദ്ദേഹം തന്റെ ബൗദ്ധികവും സംഘടനാപരവുമായ കഴിവുകൾ രാകിമിനുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇറ്റലി, സ്വിറ്റ്സർലൻഡ്, ജർമ്മനി എന്നിവിടങ്ങളിലായി അദ്ദേഹം തന്റെ വിദ്യാഭ്യാസം തുടർന്നു. സൂറിച്ചിലെ പ്രശസ്തമായ ETH സൂറിച്ച് സർവ്വകലാശാലയിൽ എഞ്ചിനീയറിംഗിന് ചേർന്ന അദ്ദേഹം, പിന്നീട് സാമ്പത്തികശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടി. ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച് എന്നിവയുൾപ്പെടെ പന്ത്രണ്ടോളം ഭാഷകളിൽ അദ്ദേഹം പ്രാവീണ്യം നേടി. ഈ അക്കാദമിക മികവ് അദ്ദേഹത്തിന് യൂറോപ്യൻ സമൂഹത്തിൽ വലിയ സ്വീകാര്യതയും ബഹുമാനവും നേടിക്കൊടുത്തു. ഒരു വിപ്ലവകാരി എന്നതിലുപരി, ഒരു പണ്ഡിതൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വം, യൂറോപ്പിലെ രാഷ്ട്രീയ-ബൗദ്ധിക വൃത്തങ്ങളിൽ സ്വാധീനം ചെലുത്താൻ അദ്ദേഹത്തെ സഹായിച്ചു.ഈ പാണ്ഡിത്യം അദ്ദേഹത്തിന്റെ വിപ്ലവ പ്രവർത്തനങ്ങൾക്ക് ഒരു മറയും ആയുധവുമായിരുന്നു. യൂറോപ്പിലെ സർവ്വകലാശാലാ ജീവിതത്തിനിടയിലും, ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ലക്ഷ്യം അദ്ദേഹത്തിന്റെ മനസ്സിൽ ജ്വലിച്ചുനിന്നു. യൂറോപ്പിൽ ചിതറിക്കിടക്കുന്ന ഇന്ത്യക്കാരെ ഒരുമിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ലക്ഷ്യം. ഈ ലക്ഷ്യത്തോടെ, ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, 1914 സെപ്റ്റംബറിൽ, അദ്ദേഹം സ്വിറ്റ്സർലൻഡിലെ സൂറിച്ച് ആസ്ഥാനമാക്കി ‘ഇന്റർനാഷണൽ പ്രോ-ഇന്ത്യ കമ്മിറ്റി’ (International Pro-India Committee) എന്ന സംഘടനയ്ക്ക് രൂപം നൽകി, സ്വയം അതിന്റെ അദ്ധ്യക്ഷനായി. സംഘടനാ പ്രവർത്തനങ്ങൾക്കൊപ്പം, ആശയപ്രചാരണത്തിന്റെ പ്രാധാന്യവും അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിന്റെ ഫലമായി ‘പ്രോ-ഇന്ത്യ’ (Pro-India) എന്ന പേരിൽ ഒരു മാസിക ആരംഭിച്ചു. ജർമ്മൻ, ഇംഗ്ലീഷ് ഭാഷകളിൽ പ്രസിദ്ധീകരിച്ചിരുന്ന ഈ മാസിക, യൂറോപ്യൻ ജനതയ്ക്ക് മുന്നിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരതകൾ തുറന്നുകാട്ടുകയും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് അന്താരാഷ്ട്ര പിന്തുണ തേടുകയും ചെയ്തു.
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. അദ്ദേഹത്തെ ജീവനോടെയോ അല്ലാതെയോ പിടികൂടാനായി ബ്രിട്ടൻ സ്വിറ്റ്സർലൻഡിലേക്ക് ഒരു ചാരസംഘത്തെ അയച്ചു. വിഖ്യാതനായ ഇംഗ്ലീഷ് നോവലിസ്റ്റ് സോമർസെറ്റ് മോം ആയിരുന്നു ആ സംഘത്തിന്റെ തലവൻ എന്നത് അവിശ്വസനീയമായ ഒരു ചരിത്രവസ്തുതയാണ്. പിള്ളയെ പിടികൂടാൻ അവർക്ക് കഴിഞ്ഞില്ലെങ്കിലും, ഈ സംഭവം അദ്ദേഹത്തിന്റെ പല രചനകളിലും ഇന്ത്യൻ വിപ്ലവകാരികളെക്കുറിച്ചുള്ള പരാമർശങ്ങൾ വരാൻ കാരണമായി എന്ന് പറയപ്പെടുന്നു. നിരന്തരമായ നിരീക്ഷണങ്ങളെ മറികടക്കാൻ, പിള്ള പലപ്പോഴും രഹസ്യനാമങ്ങൾ ഉപയോഗിച്ചു. ‘അബ്ദുള്ള ബിൻ മൻസൂർ’ എന്ന ജർമ്മൻ കിഴക്കൻ ആഫ്രിക്കൻ പേരിൽ അദ്ദേഹം പല നിർണായക ദൗത്യങ്ങളിലും പങ്കെടുത്തതായി പറയപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ധൈര്യം കേവലം ബ്രിട്ടനെതിരായ ഗൂഢാലോചനകളിൽ ഒതുങ്ങിയില്ല. പാരീസിൽ വെച്ച് സവർക്കറെ രക്ഷിക്കാൻ ഒരു കപ്പലുമായി അദ്ദേഹം പദ്ധതിയിട്ടതായി പറയപ്പെടുന്നു. മാത്രമല്ല, അമേരിക്കൻ പ്രസിഡന്റായിരുന്ന വുഡ്രോ വിൽസണെ സന്ദർശിച്ച് അമേരിക്കയിലെ കറുത്ത വർഗ്ഗക്കാർക്കെതിരെയുള്ള വിവേചനത്തെ ശക്തമായി ചോദ്യം ചെയ്യാനും അദ്ദേഹം മടിച്ചില്ല. അങ്ങനെ, യൂറോപ്പിലെ സർവ്വകലാശാലകളുടെ ഇടനാഴികളിലും കഫേകളിലും വെച്ച്, ചെമ്പകരാമൻ പിള്ള എന്ന വിദ്യാർത്ഥി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ശബ്ദമുയർത്തുന്ന ഒരു അന്താരാഷ്ട്ര വിപ്ലവകാരിയായി രൂപാന്തരപ്പെട്ടു.
1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്, ചെമ്പകരാമൻ പിള്ളയെപ്പോലുള്ള ഇന്ത്യൻ വിപ്ലവകാരികൾക്ക് മികച്ച ഒരു അവസരമായി തോന്നി. ബ്രിട്ടന്റെ ശത്രുവായ ജർമ്മനിയുമായി കൈകോർത്ത്, ഇന്ത്യയിൽ ഒരു സായുധ വിപ്ലവത്തിന് കളമൊരുക്കുക എന്നതായിരുന്നു അവരുടെ തന്ത്രം. ഈ ലക്ഷ്യത്തോടെ, ചെമ്പകരാമൻ പിള്ള സൂറിച്ചിൽ നിന്ന് ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനിലേക്ക് തന്റെ പ്രവർത്തനകേന്ദ്രം മാറ്റി. അവിടെ, വീരേന്ദ്രനാഥ് ചതോപാധ്യായ (സരോജിനി നായിഡുവിന്റെ സഹോദരൻ), ഭൂപേന്ദ്രനാഥ് ദത്ത (സ്വാമി വിവേകാനന്ദന്റെ സഹോദരൻ), ലാലാ ഹർദയാൽ തുടങ്ങിയ പ്രമുഖ വിപ്ലവകാരികളുമായി ചേർന്ന് അദ്ദേഹം പ്രവർത്തിക്കാൻ തുടങ്ങി.അദ്ദേഹത്തിന്റെ ‘പ്രോ-ഇന്ത്യ കമ്മിറ്റി’യും ബെർലിനിലെ ഇന്ത്യൻ സംഘവും ഒത്തുചേർന്ന് ‘ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി’ എന്ന പേരിൽ ഒരു ശക്തമായ സംഘടനയ്ക്ക് രൂപം നൽകി. ‘ബെർലിൻ കമ്മിറ്റി’ എന്ന പേരിലാണ് ഇത് പിന്നീട് പ്രശസ്തമായത്. ഈ സഖ്യം ‘ഹിന്ദു-ജർമ്മൻ ഗൂഢാലോചന’ എന്നറിയപ്പെട്ട വലിയൊരു പദ്ധതിയുടെ ഭാഗമായിരുന്നു. ജർമ്മൻ സർക്കാരുമായി നടത്തിയ ചർച്ചകളിലൂടെ, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രവർത്തനങ്ങൾക്ക് വ്യക്തമായ ഒരു രൂപരേഖ അവർ തയ്യാറാക്കി. ഇത് കേവലം സഹായം അഭ്യർത്ഥിക്കലായിരുന്നില്ല, മറിച്ച് വ്യക്തമായ ആവശ്യങ്ങളോടുകൂടിയ ഒരു പങ്കാളിത്തമായിരുന്നു. ജർമ്മനി പണം, ആയുധങ്ങൾ, സൈനിക പരിശീലനം, നയതന്ത്ര സഹായം എന്നിവ നൽകുക, പകരമായി ഇന്ത്യയിൽ ബ്രിട്ടനെതിരെ ഒരു പുതിയ യുദ്ധമുഖം തുറക്കുക എന്നതായിരുന്നു കരാർ. ജർമ്മൻകാർക്ക് ഇത് ബ്രിട്ടനെ ദുർബലപ്പെടുത്താനുള്ള ഒരു മാർഗ്ഗമായിരുന്നെങ്കിൽ, ഇന്ത്യക്കാർക്ക് ഇത് സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയായിരുന്നു. ഈ ബന്ധം പരസ്പര താൽപര്യങ്ങളിൽ അധിഷ്ഠിതമായിരുന്നുവെങ്കിലും, അതിന്റെ നിയന്ത്രണം ആരുടെ കൈയിലായിരിക്കണം എന്നതിനെക്കുറിച്ച് നിരന്തരമായ ഒരു വടംവലി നിലനിന്നിരുന്നു. ഇന്ത്യക്കാർ തങ്ങളെ തുല്യ പങ്കാളികളായി കാണണമെന്ന് ശഠിച്ചപ്പോൾ , ജർമ്മൻകാർ അവരെ തങ്ങളുടെ യുദ്ധതന്ത്രത്തിലെ ഒരു ഉപകരണം മാത്രമായി കാണാൻ ശ്രമിച്ചു.
ഈ പദ്ധതിയുടെ ഭാഗമായി, 1914 ജൂലൈ 31-ന് ചെമ്പകരാമൻ പിള്ള ‘ഇന്ത്യൻ നാഷണൽ വോളണ്ടിയർ കോർപ്സ്’ (Indian National Volunteer Corps – INV) എന്ന പേരിൽ ഒരു സന്നദ്ധസേനയ്ക്ക് രൂപം നൽകി. ഇന്ത്യയുടെ പേരിൽ വിദേശമണ്ണിൽ രൂപംകൊണ്ട ആദ്യത്തെ സൈനിക വിഭാഗങ്ങളിലൊന്നായിരുന്നു ഇത്. പിൽക്കാലത്ത് സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിക്ക് (INA) പ്രചോദനമായത് പിള്ളയുടെ ഈ സംരംഭമായിരുന്നു. ബെർലിനിൽ നിന്ന് അദ്ദേഹം നടത്തിയ ചരിത്രപരമായ ഒരു യുദ്ധാഹ്വാനം ബ്രിട്ടീഷ് സാമ്രാജ്യത്തെ ഞെട്ടിച്ചു. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഇന്ത്യൻ സൈനികരോട് ആയുധമെടുത്ത് മാതൃരാജ്യത്തിന്റെ മോചനത്തിനായി പോരാടാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഈ പ്രവർത്തനങ്ങൾ കേവലം ഒരു പരാജയപ്പെട്ട പരീക്ഷണമായിരുന്നില്ല, മറിച്ച് സുഭാഷ് ചന്ദ്രബോസ് പിന്നീട് വിജയകരമായി നടപ്പിലാക്കിയ തന്ത്രത്തിന്റെ ആദ്യരൂപമായിരുന്നു. പിള്ളയുടെ ബെർലിൻ കമ്മിറ്റി പ്രവർത്തനങ്ങൾ, വിദേശശക്തിയുടെ സഹായത്തോടെ ഇന്ത്യയെ മോചിപ്പിക്കുക എന്ന ആശയത്തിന് അടിത്തറ പാകി.1914 സെപ്റ്റംബർ 22-ന്റെ രാത്രി. മദ്രാസ് നഗരം ഉറക്കത്തിലേക്ക് വഴുതിവീഴാൻ തുടങ്ങുകയായിരുന്നു. ആരും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തിൽ, ജർമ്മൻ നാവികസേനയുടെ എസ്.എം.എസ്. എംഡൻ (SMS Emden) എന്ന ഭീകരൻ പടക്കപ്പൽ മദ്രാസ് തീരത്ത് പ്രത്യക്ഷപ്പെട്ടു. നിമിഷങ്ങൾക്കകം അതിന്റെ പീരങ്കികൾ തീ തുപ്പാൻ തുടങ്ങി. ലക്ഷ്യം ബ്രിട്ടീഷുകാരുടെ ബർമ്മ ഓയിൽ കമ്പനിയുടെ കൂറ്റൻ എണ്ണ ടാങ്കറുകളായിരുന്നു. 130-ൽ അധികം ഷെല്ലുകൾ വർഷിച്ചപ്പോൾ, എണ്ണ ടാങ്കറുകൾ ഒന്നിനുപുറകെ ഒന്നായി അഗ്നിക്കിരയായി. പത്തുലക്ഷത്തോളം ലിറ്റർ മണ്ണെണ്ണ കത്തിയമർന്നപ്പോൾ മദ്രാസ് നഗരം നട്ടുച്ചപോലെ ജ്വലിച്ചു. ബ്രിട്ടീഷ് നാവിക സേനയുടെ കണ്ണുവെട്ടിച്ച് നടത്തിയ ഈ മിന്നലാക്രമണം, ബ്രിട്ടന്റെ സൈനിക അഭിമാനത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. ആയിരക്കണക്കിന് ആളുകൾ ഭയചകിതരായി നഗരം വിട്ടോടി.
ഈ സംഭവത്തോടെ, ചെമ്പകരാമൻ പിള്ളയുടെ പേര് ദക്ഷിണേന്ത്യയിൽ ഒരു ഐതിഹ്യമായി മാറി. എംഡൻ കപ്പലിന്റെ രണ്ടാം കമാൻഡിംഗ് ഓഫീസറായി ചെമ്പകരാമൻ പിള്ള അതിലുണ്ടായിരുന്നുവെന്നും, അദ്ദേഹമാണ് ആക്രമണത്തിന് ചുക്കാൻ പിടിച്ചതെന്നുമുള്ള കഥകൾ അതിവേഗം പ്രചരിച്ചു. ആക്രമണസമയത്ത് തീരത്തിറങ്ങിയ ഒരാൾ, “ഈ ആക്രമണം ഇന്ത്യക്കാർക്കെതിരെയല്ല, ബ്രിട്ടീഷുകാർക്കെതിരെയാണ്” എന്ന് തമിഴിൽ ഉറക്കെ വിളിച്ചുപറഞ്ഞുവെന്ന ദൃക്സാക്ഷി മൊഴി ഈ വിശ്വാസത്തിന് ആക്കം കൂട്ടി. ഈ കഥയുടെ ചരിത്രപരമായ കൃത്യതയെക്കുറിച്ച് വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ചെമ്പകരാമൻ പിള്ള ആ സമയത്ത് ബെർലിനിലെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു എന്ന് വാദിക്കുന്ന ചരിത്രകാരന്മാരുണ്ട്. പ്രമുഖ ചരിത്രകാരനായ എസ്. മുത്തയ്യയെപ്പോലുള്ളവർ ഈ കഥയെ ചോദ്യം ചെയ്തിട്ടുമുണ്ട്.എന്നാൽ ഈ ഐതിഹ്യത്തിന്റെ ചരിത്രപരമായ പ്രാധാന്യം അതിന്റെ സത്യാവസ്ഥയ്ക്ക് അപ്പുറം സഞ്ചരിക്കുന്ന ഒന്നാണ്. എന്തുകൊണ്ടാണ് ഈ കഥ ഒരു ജനതയുടെ ബോധത്തിൽ ഇത്രയധികം ആഴത്തിൽ വേരൂന്നിയത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ് . ഒരു ജർമ്മൻ സൈനിക നടപടിയെ, തങ്ങളിൽ ഒരാൾ അമരത്തിരുന്ന് നയിച്ച ഇന്ത്യൻ പ്രതികാരമായി ജനം ഹൃദയത്തിൽ ഏറ്റെടുത്തു. ഈ തിരിച്ചറിവ് പകർന്നുനൽകിയ അഭിമാനവും ആത്മവിശ്വാസവും ചെറുതായിരുന്നില്ല. അതോടെ, ദൂരെ യൂറോപ്പിൽ നടക്കുന്ന ഒരു ആഗോളയുദ്ധം സാധാരണക്കാരന്റെ സ്വന്തം പോരാട്ടമായി മാറി. എംഡൻ എന്ന പേര് തമിഴിലും മലയാളത്തിലും ധീരനും തന്ത്രശാലിയും ആരെയും കൂസാത്തവനുമായ ഒരാളുടെ പര്യായമായി മാറി, അത് ചെമ്പകരാമൻ പിള്ളയ്ക്ക് ‘എംഡൻ പിള്ള’ എന്ന വീരപരിവേഷം നൽകി. അതേസമയം, എംഡൻ കപ്പൽ വിതച്ച ഭീതിയും അതിന്റെ പ്രഹരശേഷിയും ‘ശക്തി’ എന്ന വാക്കിന്റെ പര്യായമായി ആ പേരിനെ മാറ്റി. കാലക്രമേണ, നാട്ടുഭാഷയുടെ ഉച്ചാരണത്തിൽ ‘എംഡൻ’ എന്ന പദം ലോപിച്ച് മലയാളത്തിൽ ‘യമണ്ടൻ’ ആയി പരിണമിച്ചു; എംഡനെപ്പോലെ ശക്തമായതും ഭീമാകാരമായതും എന്ന അർത്ഥം ആ വാക്കിന് കൈവന്നു. അതുകൊണ്ട്, ചരിത്രപരമായ യാഥാർത്ഥ്യങ്ങൾക്കപ്പുറം, ജനമനസ്സുകളിൽ ചെമ്പകരാമൻ പിള്ളയെന്ന വീരനായകനെ പ്രതിഷ്ഠിച്ചത് എംഡൻ തീ തുപ്പിയ ആ രാത്രിയാണ്. അടിമത്തത്തിന്റെ നാളുകളിൽ, ഒരു ജനതയുടെ ആത്മവീര്യം ആളിക്കത്തിച്ച ആ ഐതിഹ്യം, കൊളോണിയൽ വിരുദ്ധ പോരാട്ടത്തിലെ വെറുമൊരു കഥയല്ല, മൂർച്ചയേറിയ ഒരായുധം തന്നെയായിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിന്റെ തീച്ചൂളയിൽ, ബെർലിൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഒരു പുതിയ തലത്തിലേക്ക് ഉയർന്നു. ബ്രിട്ടീഷ് ഇന്ത്യയെ യൂറോപ്പിൽ നിന്ന് മാത്രമല്ല, അതിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ നിന്നും ആക്രമിക്കുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. ഈ തന്ത്രത്തിന്റെ ഭാഗമായാണ് ചരിത്രത്തിലെ ധീരമായ ഒരു ചുവടുവെപ്പ് നടന്നത്. 1915 ഡിസംബർ 1-ന്, അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വെച്ച് സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ താത്കാലിക പ്രവാസി സർക്കാർ (Provisional Government of India) രൂപീകൃതമായി.ഇതൊരു പ്രതീകാത്മക നീക്കം മാത്രമായിരുന്നില്ല. വ്യക്തമായ ഘടനയും ലക്ഷ്യങ്ങളുമുള്ള ഒരു ഭരണകൂടമായിരുന്നു അത്. പ്രമുഖ വിപ്ലവകാരിയും രാജകുടുംബാംഗവുമായ രാജാ മഹേന്ദ്ര പ്രതാപിനെ രാഷ്ട്രപതിയായും, മൗലാനാ ബർക്കത്തുള്ളയെ പ്രധാനമന്ത്രിയായും തിരഞ്ഞെടുത്തു. ഈ മന്ത്രിസഭയിലെ ഏറ്റവും തന്ത്രപ്രധാനമായ പദവികളിലൊന്ന്, വിദേശകാര്യ മന്ത്രിസ്ഥാനം, അലങ്കരിച്ചത് ഡോ. ചെമ്പകരാമൻ പിള്ളയായിരുന്നു. അദ്ദേഹത്തിന്റെ ഭാഷാ വൈദഗ്ധ്യവും യൂറോപ്യൻ രാഷ്ട്രീയത്തിലുള്ള അറിവും ഈ സ്ഥാനത്തിന് അദ്ദേഹത്തെ തികച്ചും യോഗ്യനാക്കി.ഈ പ്രവാസി സർക്കാരിന്റെ പ്രധാന ഉദ്ദേശ്യം, ഒരു നിയമാനുസൃത ഭരണകൂടമെന്ന നിലയിൽ അന്താരാഷ്ട്ര അംഗീകാരം നേടുക എന്നതായിരുന്നു. അഫ്ഗാൻ അമീറിന്റെയും, സാറിസ്റ്റ് റഷ്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെയും സൈനികവും നയതന്ത്രപരവുമായ പിന്തുണ നേടുക വഴി ബ്രിട്ടീഷ് ഇന്ത്യക്കെതിരെ ഒരു പുതിയ യുദ്ധമുഖം തുറക്കുക എന്നതായിരുന്നു അവരുടെ സ്വപ്നം. ജർമ്മൻ ചക്രവർത്തിയുടെയും തുർക്കി സുൽത്താന്റെയും പിന്തുണയോടെയാണ് ഈ ദൗത്യസംഘം കാബൂളിലെത്തിയത്. അഫ്ഗാൻ ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥരിൽ നിന്ന് സഹായം ലഭിച്ചെങ്കിലും, അഫ്ഗാൻ ഭരണാധികാരിയായ അമീർ ഹബീബുള്ള ഖാൻ ബ്രിട്ടനെതിരെ പരസ്യമായി രംഗത്തുവരാൻ വിസമ്മതിച്ചു. ബ്രിട്ടീഷ് സർക്കാർ ചെലുത്തിയ ശക്തമായ സമ്മർദ്ദത്തിന്റെ ഫലമായി, 1919-ൽ ഈ പ്രവാസി സർക്കാരിന് അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു.
ഒരു പ്രായോഗിക തലത്തിൽ പരാജയമായിരുന്നെങ്കിലും, ആശയപരമായി കാബൂളിലെ പ്രവാസി സർക്കാർ ഒരു വൻ വിജയമായിരുന്നു. ഇന്ത്യൻ വിപ്ലവകാരികൾ ആദ്യമായി ഒരു ഔദ്യോഗിക ഭരണകൂടം സ്ഥാപിക്കുകയും, സ്വന്തമായി ഒരു വിദേശനയം രൂപീകരിക്കുകയും ചെയ്ത സംഭവമായിരുന്നു അത്. ഈ സംരംഭം, ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂരിൽ സ്ഥാപിച്ച ആസാദ് ഹിന്ദ് സർക്കാരിന് (അർസി ഹുക്കുമത്ത്-ഇ-ആസാദ് ഹിന്ദ്) ഒരു മാതൃകയും പ്രചോദനവുമായി വർത്തിച്ചു. കാബൂളിലെ ആ ഹ്രസ്വകാല അനുഭവം, പരാജയപ്പെട്ട ഒരു പരീക്ഷണമായിരുന്നില്ല, മറിച്ച് ഭാവിയിലേക്കുള്ള ഒരു ചൂണ്ടുപലകയായിരുന്നു.
ഹിറ്റ്ലറോട് ‘ക്ഷമ പറയിച്ച’ ഇന്ത്യക്കാരൻ
ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ടെങ്കിലും, ചെമ്പകരാമൻ പിള്ള തന്റെ പ്രവർത്തനങ്ങൾ തുടർന്നു. ജർമ്മനിയിൽ വളർന്നുവരുന്ന നാസി പ്രസ്ഥാനത്തെ, ബ്രിട്ടനെതിരായ പോരാട്ടത്തിൽ ഒരു പുതിയ പങ്കാളിയാക്കാമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ജർമ്മനിയിലെ ദേശീയവാദ കക്ഷികളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തി. പാൻ-ജർമ്മൻ നാഷണലിസ്റ്റ് പാർട്ടിയിൽ അംഗത്വമുണ്ടായിരുന്ന ഒരേയൊരു വെളുത്ത വർഗ്ഗക്കാരനല്ലാത്ത വ്യക്തി അദ്ദേഹമായിരുന്നു, അവിടെ അദ്ദേഹത്തിന് വലിയ ബഹുമാനവും ലഭിച്ചിരുന്നു. എന്നാൽ ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. തത്വദീക്ഷയില്ലാത്ത ഒരു പ്രായോഗിക സഖ്യത്തിന് അദ്ദേഹം തയ്യാറായിരുന്നെങ്കിലും, തന്റെ രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒത്തുതീർപ്പുകൾക്ക് അദ്ദേഹം ഒരുക്കമല്ലായിരുന്നു.നാസിസത്തിന്റെ വംശീയ മേധാവിത്വമെന്ന ആശയം അദ്ദേഹത്തിന്റെ നിലപാടുകളുമായി നേർക്കുനേർ ഏറ്റുമുട്ടി. 1931-ൽ, അഡോൾഫ് ഹിറ്റ്ലർ പരസ്യമായി ഇന്ത്യക്കാരെയും ഏഷ്യക്കാരെയും അപമാനിക്കുന്ന പ്രസ്താവനകൾ നടത്തി. ഇന്ത്യക്കാർ ആര്യന്മാരല്ലെന്നും, സ്വയം ഭരിക്കാൻ കഴിവില്ലാത്തവരാണെന്നും, അതിനാൽ ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ തുടരേണ്ടവരാണെന്നും ഹിറ്റ്ലർ പ്രഖ്യാപിച്ചു. ഈ പ്രസ്താവന കേട്ട് ചെമ്പകരാമൻ പിള്ള കുപിതനായി . ഇത് കേവലം ഒരു അപമാനമായി മാത്രം കാണാൻ അദ്ദേഹം കൂട്ടാക്കിയില്ല , മറിച്ച് ഇന്ത്യൻ സ്വാതന്ത്ര്യം എന്ന തന്റെ ജീവിതലക്ഷ്യത്തിന്റെ അടിത്തറയെത്തന്നെ ചോദ്യം ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രപരമായ ആക്രമണമായി തന്നെ കണ്ടു.
വൈകാതെ പിള്ള ഹിറ്റ്ലറുടെ ഓഫീസിലേക്ക് നേരിട്ട് ഒരു കത്തെഴുതി. അതിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തുക മാത്രമല്ല, ഹിറ്റ്ലർ തന്റെ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ചരിത്രത്തിൽ തങ്കലിപികളിൽ എഴുതേണ്ട ആ കത്തിലെ ചില വാക്കുകൾ ഇങ്ങനെയായിരുന്നു: “നിങ്ങൾ രക്തത്തേക്കാൾ ഏറെ വെളുത്ത തൊലിക്ക് പ്രാധാന്യം നൽകുന്നു. ഞങ്ങളുടെ തൊലി കറുത്തതായിരിക്കാം, പക്ഷേ ഞങ്ങളുടെ ഹൃദയം കറുത്തതല്ല”. ലോകം ഭയന്നുവിറച്ച ഒരു ഏകാധിപതിയുടെ മുഖത്തുനോക്കി ഇത്രയും ധീരമായി സംസാരിക്കാൻ അന്ന് മറ്റാരും തയ്യാറാകുമായിരുന്നില്ല. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ഹിറ്റ്ലർ വഴങ്ങുകയും തന്റെ സെക്രട്ടറി മുഖേന ഔദ്യോഗികമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഈ സംഭവം ചെമ്പകരാമൻ പിള്ളയുടെ ധാർമ്മിക വിജയമായിരുന്നെങ്കിലും, അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ദുരന്തത്തിന് തുടക്കം കുറിച്ചു. ഒരു ‘അനാര്യൻ’ തന്നെ പരസ്യമായി തിരുത്തിയത് ഹിറ്റ്ലറുടെയും നാസി പാർട്ടിയുടെയും അഹന്തയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഈ സംഭവത്തോടെ അവർക്കിടയിലുണ്ടായിരുന്ന എല്ലാ ബന്ധങ്ങളും അവസാനിച്ചു. 1933-ൽ ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായതോടെ, പ്രതികാര നടപടികൾ ആരംഭിച്ചു. നാസികൾ പിള്ളയുടെ ബെർലിനിലെ വസതി ആക്രമിച്ച് അദ്ദേഹത്തിന്റെ വസ്തുവകകൾ കണ്ടുകെട്ടി. തന്റെ തത്വങ്ങളിൽ ഉറച്ചുനിന്നതിന് അദ്ദേഹം നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു. ഈ ഏറ്റുമുട്ടൽ അദ്ദേഹത്തെ ഒരു വിപ്ലവകാരിയിൽ നിന്ന്, ധാർമ്മിക ധീരതയുടെ പ്രതീകമാക്കി ഉയർത്തി, പക്ഷേ അത് അദ്ദേഹത്തിന്റെ അന്ത്യത്തിലേക്കുള്ള വഴിയൊരുക്കുകയും ചെയ്തു.
ഹിറ്റ്ലറുമായുള്ള ഏറ്റുമുട്ടലിന് ശേഷം ചെമ്പകരാമൻ പിള്ളയുടെ ജീവിതം ദുരിതപൂർണ്ണമായി. നാസി ഭരണകൂടത്തിന്റെ നിരന്തരമായ നിരീക്ഷണത്തിനും പീഡനങ്ങൾക്കും അദ്ദേഹം വിധേയനായി. ഈ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ ഒരു പ്രധാന സംഭവം നടക്കുന്നത്. 1931-ൽ ബെർലിനിൽ വെച്ച് അദ്ദേഹം മണിപ്പൂർ സ്വദേശിനിയായ ലക്ഷ്മീഭായിയെ വിവാഹം കഴിച്ചു. ഇന്ത്യയുടെ ഒരു കോണിലുള്ള തിരുവിതാംകൂറുകാരനും മറുഭാഗത്തുള്ള മണിപ്പൂരുകാരിയും തമ്മിലുള്ള ഈ വിവാഹം, പ്രാദേശിക വാദങ്ങൾക്കപ്പുറം വളർന്ന അദ്ദേഹത്തിന്റെ ദേശീയ കാഴ്ചപ്പാടിന്റെ ഉത്തമ ഉദാഹരണമായിരുന്നു. എന്നാൽ അവരുടെ ദാമ്പത്യജീവിതത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല, അവർക്ക് മക്കളുമുണ്ടായിരുന്നില്ല.നാസികളുമായുള്ള സംഘർഷത്തിനുശേഷം പിള്ളയുടെ ആരോഗ്യം വളരെ വേഗം ക്ഷയിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ശരീരത്തിൽ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. നാസികൾ ഭക്ഷണത്തിൽ അൽപാൽപ്പമായി വിഷം കലർത്തി അദ്ദേഹത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് ശക്തമായി വിശ്വസിക്കപ്പെടുന്നു. ചികിത്സയ്ക്കായി അദ്ദേഹം ഇറ്റലിയിലേക്ക് പോയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, 1934 മെയ് 26-ന്, ബെർലിനിലെ ഒരു ആശുപത്രിയിൽ വെച്ച്, തന്റെ 43-ആം വയസ്സിൽ, ആ ധീരനായ വിപ്ലവകാരി അന്ത്യശ്വാസം വലിച്ചു.
അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ലക്ഷ്മീഭായിയുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി. നാസികൾ അവരുടെ വസ്തുവകകൾ പിടിച്ചെടുക്കുകയും അവരെ പലതരത്തിൽ ദ്രോഹിക്കുകയും ചെയ്തു. തന്റെ ഭർത്താവിനെ നാസികൾ വിഷം കൊന്നു കൊന്നതാണെന്ന് അവർ പരസ്യമായി വിളിച്ചുപറഞ്ഞപ്പോൾ, അവർക്ക് ഭ്രാന്താണെന്ന് പ്രചരിപ്പിച്ച് ആ ശബ്ദത്തെ ഇല്ലാതാക്കാൻ നാസികൾ ശ്രമിച്ചു. എന്നാൽ ആ പ്രതിസന്ധി ഘട്ടത്തിലും അവർ തളർന്നില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ ജർമ്മനിയിൽ നിന്ന് രക്ഷപ്പെട്ട അവർ, തന്റെ ഭർത്താവിന്റെ ഏറ്റവും അമൂല്യമായ സമ്പാദ്യം – അദ്ദേഹത്തിന്റെ ചിതാഭസ്മവും, ഡയറിക്കുറിപ്പുകളും, രഹസ്യരേഖകളും – നെഞ്ചോട് ചേർത്ത് സംരക്ഷിച്ചു. ലക്ഷ്മീഭായിയുടെ ഈ ധീരമായ നിലനിൽപ്പില്ലായിരുന്നുവെങ്കിൽ, ചെമ്പകരാമൻ പിള്ളയുടെ ഓർമ്മകൾ പോലും ചരിത്രത്തിൽ നിന്ന് നാസികൾ തുടച്ചുനീക്കുമായിരുന്നു. അവർ കേവലം ഒരു വിപ്ലവകാരിയുടെ വിധവയായിരുന്നില്ല, അദ്ദേഹത്തിന്റെ ഓർമ്മയുടെയും ദൗത്യത്തിന്റെയും അവസാനത്തെ കാവൽക്കാരിയായിരുന്നു. എന്നാൽ ആ ഓർമ്മകൾക്ക് പിന്നീട് എന്തു സംഭവിച്ചു എന്നതിലും ദുരൂഹതയുണ്ട്. ലക്ഷ്മീഭായിയുടെ മരണത്തിന് തൊട്ടുമുമ്പ്, ബോംബെ പോലീസ് അവരുടെ ഫ്ലാറ്റിലെത്തി ചെമ്പകരാമൻ പിള്ളയുടെ രേഖകൾ അടങ്ങിയ 17 പെട്ടികൾ കൊണ്ടുപോയതായി പറയപ്പെടുന്നു. ആ രേഖകൾക്ക് എന്തു സംഭവിച്ചു എന്നത് ഇന്നും ഒരു രഹസ്യമായി തുടരുന്നു.
ചെമ്പകരാമൻ പിള്ളയുടെ ഭൗതികശരീരം ബെർലിനിലെ മണ്ണിൽ എരിഞ്ഞടങ്ങിയെങ്കിലും, അദ്ദേഹത്തിന്റെ ആത്മാവ് ഒരു മുദ്രാവാക്യമായി ഇന്ത്യയിൽ പുനർജനിച്ചു. “ജയ് ഹിന്ദ്” – ഇന്ത്യയുടെ വിജയമെന്ന് അർത്ഥം വരുന്ന ആ രണ്ട് വാക്കുകൾക്ക് പിന്നിൽ അദ്ദേഹത്തിന്റെ അടങ്ങാത്ത രാജ്യസ്നേഹത്തിന്റെ കഥയുണ്ട്. 1907-ൽ തന്നെ അദ്ദേഹം ഈ അഭിവാദ്യം ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകൾ പറയുന്നു. പിന്നീട്, സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമിയുടെ (INA) ഔദ്യോഗിക അഭിവാദ്യമായി ഇത് തിരഞ്ഞെടുത്തതോടെയാണ് ‘ജയ് ഹിന്ദ്’ ഇന്ത്യയൊട്ടാകെ പ്രശസ്തമായത്. ബോസിന്റെ അടുത്ത അനുയായിയായിരുന്ന ഹൈദരാബാദുകാരൻ ആബിദ് ഹസൻ സഫ്രാനിയാണ് ഈ മുദ്രാവാക്യം ബോസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. എന്നാൽ ഈ മുദ്രാവാക്യത്തിന്റെ ഉത്ഭവം ചെമ്പകരാമൻ പിള്ളയുടെ യൂറോപ്പിലെ വിപ്ലവ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. പിള്ള വിതച്ച വിത്ത്, സഫ്രാനി കണ്ടെത്തി, ബോസ് അതിനെ ഒരു വൻമരമാക്കി വളർത്തി. അങ്ങനെ ആ മുദ്രാവാക്യത്തിന്റെ യാത്ര, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പരിണാമത്തിന്റെ തന്നെ പ്രതീകമായി മാറി.
ലേഖനത്തിന്റെ തുടക്കത്തിൽ വിവരിച്ച ആ ദൃശ്യത്തിലേക്ക് നമുക്ക് മടങ്ങിവരാം. 1966-ൽ, ഐ.എൻ.എസ്. ഡൽഹി എന്ന പടക്കപ്പൽ അദ്ദേഹത്തിന്റെ ചിതാഭസ്മവുമായി കേരളതീരത്തെത്തിയപ്പോൾ, അത് കേവലം ഒരു അന്തിമോപചാരമായിരുന്നില്ല. അത് സ്വതന്ത്ര ഭാരതം, വിസ്മരിക്കപ്പെട്ട തന്റെ ധീരപുത്രന് നൽകിയ വാക്കുപാലിക്കലായിരുന്നു. കന്യാകുമാരിയിലെ ത്രിവേണി സംഗമത്തിൽ അദ്ദേഹത്തിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്തപ്പോൾ , പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിന്റെ പ്രവാസത്തിന് അർത്ഥപൂർണ്ണമായ ഒരു പരിസമാപ്തിയായി.ചെമ്പകരാമൻ പിള്ള കേവലം ഒരു മലയാളി വീരനായിരുന്നില്ല. അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര വിപ്ലവകാരികളിൽ ഒരാളായിരുന്നു. കാലത്തിന് മുമ്പേ സഞ്ചരിച്ച ഒരു ദീർഘദർശി. ആദ്യകാല വിപ്ലവകാരികളെയും, സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഐ.എൻ.എ.യുടെ ബൃഹത്തായ മുന്നേറ്റങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച ഒരു പാലമായിരുന്നു അദ്ദേഹം. ഇന്ന്, ഇന്ത്യയുടെ ഓരോ കോണിലും ‘ജയ് ഹിന്ദ്’ എന്ന മുദ്രാവാക്യം മുഴങ്ങുമ്പോൾ, ഓരോ ഇന്ത്യക്കാരനും അറിയാതെ ആദരിക്കുന്നത്, തിരുവനന്തപുരത്തുനിന്ന് ലോകവേദിയിലേക്ക് നടന്നു കയറുകയും, സാമ്രാജ്യത്വത്തോടും ഫാസിസത്തോടും ഒരുപോലെ പോരാടുകയും ചെയ്ത ആ മഹാപ്രതിഭയുടെ അടങ്ങാത്ത പോരാട്ടവീര്യത്തെയാണ്. അദ്ദേഹത്തിന്റെ ഓർമ്മ ആ അഭിവാദ്യത്തിൽ ജീവിക്കുന്നു, തലമുറകളിലേക്ക് പടരുന്നു.
2006 സെപ്റ്റംബർ മാസം. സ്കോട്ട്‌ലൻഡിലെ ഏറ്റവും വലിയ നഗരമായ ഗ്ലാസ്ഗോ അതിന്റെ വ്യാവസായികവും സാംസ്കാരികവുമായ തിരക്കുകളിൽ മുഴുകി നിൽക്കുകയായിരുന്നു. നഗരഹൃദയത്തിലെ ആൻഡേർസ്റ്റൺ ഏരിയയിൽ, നൂറ്റാണ്ടുകളുടെ പ്രാർത്ഥനകൾക്ക് സാക്ഷ്യം വഹിച്ച് സെന്റ് പാട്രിക്സ് കത്തോലിക്കാ പള്ളി തലയുയർത്തി നിന്നു. എന്നാൽ ആ സെപ്റ്റംബർ 24, ഞായറാഴ്ച, പള്ളിമണികൾ മുഴങ്ങിയില്ല. പ്രഭാത പ്രാർത്ഥനകൾക്ക് പകരം, പള്ളിയുടെ വിശാലമായ കവാടത്തിൽ പോലീസിന്റെ മഞ്ഞ ടേപ്പുകൾ ഒരു അപായസൂചനയായി വലിഞ്ഞുമുറുകി. അകത്തും പുറത്തും പോലീസ് വാഹനങ്ങളുടെ സൈറണുകൾ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു.സംഭവങ്ങളുടെ തുടക്കം ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു. പള്ളിയിലെ ചെറിയ അറ്റകുറ്റപ്പണികൾക്കും ശുചീകരണത്തിനുമായി ഒരുപണിക്കാരനെ നിയമിച്ചിരുന്നു. ‘പാറ്റ് മക്ലോഗ്ലിൻ’ എന്ന് സ്വയം പരിചയപ്പെടുത്തിയ, അറുപതുകളോടടുത്ത പ്രായം തോന്നിക്കുന്ന ആ മനുഷ്യൻ സൗമ്യനും ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനുമായിരുന്നു. ആരുമായും അധികം സംസാരിക്കാത്ത, തന്റെ ജോലിയിൽ മാത്രം ശ്രദ്ധിച്ചിരുന്ന ഒരാൾ. എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാളെ കാണാനില്ലായിരുന്നു. അതേ സമയത്താണ്, പോളണ്ടിൽ നിന്ന് ഉപരിപഠനത്തിനായി ഗ്ലാസ്ഗോവിലെത്തിയ ഏഞ്ചലിക്ക ക്ലൂക്ക് എന്ന 23 വയസ്സുകാരിയെ കാണാതായെന്ന പരാതി പോലീസിന് ലഭിക്കുന്നത്. ഭാഷാ വിദ്യാർത്ഥിനിയായിരുന്ന ഏഞ്ചലിക്ക, തന്റെ ചെലവുകൾക്കായി പള്ളിയിൽ ശുചീകരണമുൾപ്പെടെയുള്ള ജോലികൾ ചെയ്തിരുന്നു. അവളെ അവസാനമായി കണ്ടത് ആ നിഗൂഢനായ പണിക്കാരൻ , ‘പാറ്റി’നൊപ്പമായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസിന് സംശയങ്ങൾ ബലപ്പെട്ടു. പള്ളിയിലും പരിസരത്തും നടത്തിയ തിരച്ചിലിൽ ഏഞ്ചലിക്കയുടെ രക്തക്കറകൾ പലയിടത്തുനിന്നും കണ്ടെത്തി. അവളുടെ മൊബൈൽ ഫോണും ക്രെഡിറ്റ് കാർഡുകളും പള്ളിക്കുള്ളിൽ നിന്ന് ലഭിച്ചു. സംശയത്തിന്റെ മുന പൂർണ്ണമായും അപ്രത്യക്ഷനായ പാറ്റിലേക്ക് നീണ്ടു. ദിവസങ്ങൾ നീണ്ട, മുക്കും മൂലയും അരിച്ചുപെറുക്കിയുള്ള പരിശോധനകൾക്കൊടുവിൽ, കുറ്റാന്വേഷകർ പള്ളിയുടെ അൾത്താരയ്ക്ക് സമീപമുള്ള കുമ്പസാരക്കൂടിനടുത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അവിടെ തറയിലെ മരപ്പലകകൾക്ക് സ്ഥാനചലനം സംഭവിച്ചതായി അവർ കണ്ടെത്തി.പലകകൾ പൊളിച്ചുമാറ്റിയപ്പോൾ, താഴെ മനുഷ്യനിർമ്മിതമായ ഒരു രഹസ്യ അറ തെളിഞ്ഞുവന്നു. ദുർഗന്ധം വമിക്കുന്ന ആ കുഴിയിലേക്ക് വെളിച്ചം പായിച്ച അന്വേഷണ ഉദ്യോഗസ്ഥർ ഒരു നിമിഷം സ്തബ്ധരായി. ഒരു പുതപ്പിൽ പൊതിഞ്ഞ നിലയിൽ, ക്രൂരമായി വികൃതമാക്കപ്പെട്ട ഏഞ്ചലിക്ക ക്ലൂക്കിന്റെ മൃതദേഹം. അവളുടെ തലയോട്ടി തകർന്നിരുന്നു, ശരീരമാസകലം മർദ്ദനമേറ്റതിന്റെയും കത്തികൊണ്ടുള്ള കുത്തുകളുടെയും പാടുകളുണ്ടായിരുന്നു. ആ ക്രൂരതയുടെ ആഴം വ്യക്തമാക്കിക്കൊണ്ട് മരണത്തിന് മുൻപ് അവൾ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നു എന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നു.
ഒരു പുണ്യസ്ഥലം, ഒരു ആരാധനാലയം, അതിന്റെ അൾത്താരയ്ക്ക് കീഴെത്തന്നെ ഒരു കൊടുംപാതകത്തിന്റെ വേദിയായിരിക്കുന്നു. ഗ്ലാസ്ഗോ നഗരം ഞെട്ടിത്തരിച്ചു. സൗമ്യനായി അഭിനയിച്ച ‘പാറ്റ് മക്ലോഗ്ലിൻ’ ഒരു സാധാരണ കുറ്റവാളിയല്ല, മറിച്ച് ഒരു പിശാചിന്റെ മനസ്സുള്ളവനാണെന്ന് പോലീസ് ഉറപ്പിച്ചു. രാജ്യവ്യാപകമായി അയാൾക്കായി തിരച്ചിൽ ആരംഭിച്ചു. അയാളുടെ യഥാർത്ഥ പേരോ മറ്റ് വിവരങ്ങളോ അപ്പോഴും അജ്ഞാതമായിരുന്നു. മാധ്യമങ്ങൾ ഈ വാർത്ത ആഘോഷിച്ചു. “പള്ളിയിലെ പിശാച്” എന്ന തലക്കെട്ടിൽ വാർത്തകൾ പരന്നു. ദിവസങ്ങൾക്കുള്ളിൽ, ലണ്ടനിലെ ഒരു ആശുപത്രിയിൽ വെച്ച്, കൈക്ക് പറ്റിയ ഒരു പരിക്കിന് ചികിത്സ തേടിയെത്തിയ ആളെ പോലീസ് വളഞ്ഞു. അയാളുടെ യഥാർത്ഥ പേര് അതോടെ ലോകം അറിഞ്ഞു: പീറ്റർ ടോബിൻ.
ഗ്ലാസ്ഗോവിലെ ആ പള്ളിക്കുള്ളിൽ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും, ഒരു കൊടുംക്രിമിനലിനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നതോടെ ആ അധ്യായം അവസാനിച്ചുവെന്നുമായിരുന്നു ഏവരും കരുതിയത്. എന്നാൽ, സത്യത്തിൽ അതൊരു തുടക്കം മാത്രമായിരുന്നു. ഭീകരമായ രഹസ്യങ്ങളുടെ ഒരു പെട്ടി തുറക്കപ്പെടാനുള്ള താക്കോൽ മാത്രമായിരുന്നു ഏഞ്ചലിക്കയുടെ കൊലപാതകം.പീറ്റർ ടോബിൻ വിചാരണ നേരിടുകയും ഏഞ്ചലിക്ക ക്ലൂക്കിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. നിയമത്തിന്റെ കണ്ണിൽ കേസ് അവസാനിച്ചിരുന്നു. എന്നാൽ, സ്‌ട്രാത്ത്ക്ലൈഡ് പോലീസിലെ ഡിറ്റക്ടീവ് സൂപ്രണ്ട് ഡേവിഡ് സ്വിൻഡിലിന്റെ മനസ്സിൽ ചില ചോദ്യങ്ങൾ അപ്പോഴും പുകഞ്ഞുകൊണ്ടിരുന്നു. ടോബിന്റെ കുറ്റസമ്മതമൊഴിയോ സഹകരണമോ ഇല്ലാത്ത പെരുമാറ്റം, അയാളുടെ കണ്ണുകളിലെ നിർവികാരത, പതിറ്റാണ്ടുകൾ നീണ്ട അവന്റെ ജീവിതത്തിലെ അവ്യക്തതകൾ – ഇവയെല്ലാം സ്വിൻഡിലിന് ഒരു അപായസൂചന നൽകി. ഇത് ടോബിന്റെ ആദ്യത്തെ കുറ്റകൃത്യമാകാൻ സാധ്യതയില്ലെന്ന് അദ്ദേഹത്തിന്റെ അനുഭവസമ്പന്നമായ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.ഈ സംശയത്തിന്റെ അടിസ്ഥാനത്തിൽ, “ഓപ്പറേഷൻ ആനഗ്രാം” എന്ന പേരിൽ ഒരു പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. ‘Anagram’ എന്ന വാക്കിന്റെ അർത്ഥം ‘വാക്കുകളിലെ അക്ഷരങ്ങൾ പുനഃക്രമീകരിച്ച് പുതിയ വാക്കുണ്ടാക്കുക’ എന്നാണ്. ടോബിന്റെ ജീവിതം അതുപോലെയായിരുന്നു – പേരുകളും സ്ഥലങ്ങളും മാറ്റി, പുനഃക്രമീകരിച്ച് അയാൾ ഒരു പുതിയ ഐഡന്റിറ്റി ഉണ്ടാക്കിക്കൊണ്ടിരുന്നു. ഓപ്പറേഷൻ ആനഗ്രാമിന്റെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു: പീറ്റർ ടോബിന്റെ ജീവിതമെന്ന ആ സങ്കീർണ്ണമായ പസിലിന്റെ ഭാഗങ്ങൾ കണ്ടെത്തി യോജിപ്പിക്കുക, അവന്റെ ഭൂതകാലത്തിലെ ഇരുണ്ട രഹസ്യങ്ങൾ പുറത്തുകൊണ്ടുവരിക.
അതൊരു ശ്രമകരമായ ദൗത്യമായിരുന്നു. 1946-ൽ ജനിച്ച ടോബിന് അറുപത് വയസ്സ് കഴിഞ്ഞിരുന്നു. കമ്പ്യൂട്ടറുകളും ഡിജിറ്റൽ റെക്കോർഡുകളും ഇല്ലാതിരുന്ന കാലത്തായിരുന്നു അയാളുടെ യൗവ്വനം. അന്വേഷണ സംഘം പഴയ ഫയലുകൾ, പേപ്പർ രേഖകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റുകൾ, കോടതി രേഖകൾ എന്നിവയുടെ കൂമ്പാരത്തിലൂടെ സഞ്ചരിച്ചു. അവർ ടോബിന്റെ ജീവിതരേഖ തയ്യാറാക്കിത്തുടങ്ങി. അയാൾ പലതവണ വിവാഹം കഴിച്ചിരുന്നു. അയാളുടെ ഭാര്യമാരെല്ലാം ഗാർഹിക പീഡനത്തിനും ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്കും ഇരയായിരുന്നു. അവരിൽ പലരും ജീവനുംകൊണ്ടാണ് ഓടി രക്ഷപ്പെട്ടത്. നിരവധി കുട്ടികളുണ്ടായിരുന്നു അയാൾക്ക് . അവരെയും ക്രൂരമായി മർദ്ദിച്ചിരുന്നു.അയാൾക്ക് സ്ഥിരമായ ഒരു വിലാസമുണ്ടായിരുന്നില്ല. സ്കോട്ട്‌ലൻഡിലെ പല നഗരങ്ങളിലും ഇംഗ്ലണ്ടിലെ തീരദേശ പട്ടണങ്ങളിലുമടക്കം ബ്രിട്ടനിലുടനീളം കുറഞ്ഞത് 40-ലധികം തവണയെങ്കിലും അയാൾ താമസസ്ഥലം മാറിയിരുന്നു. ഓരോ സ്ഥലത്തും രണ്ടോ മൂന്നോ വർഷത്തിൽ കൂടുതൽ തങ്ങിയിരുന്നില്ല.1994-ൽ രണ്ട് കൗമാരക്കാരായ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ അയാൾ 10 വർഷം ജയിലിൽ കിടന്നിട്ടുണ്ട്. 2004-ലാണ് ടോബിൻ പുറത്തിറങ്ങിയത്. അതിനുശേഷമാണ് അയാൾ ഗ്ലാസ്ഗോവിലെ പള്ളിയിലെത്തുന്നത്.ഈ വിവരങ്ങൾ ഓരോന്നും ടോബിൻ എന്ന മനുഷ്യന്റെ ക്രൂരമായ സ്വഭാവത്തിലേക്ക് വെളിച്ചം വീശി. ടോബിൻ ഒരു അവസരവാദിയായ കൊലയാളി മാത്രമല്ല, വർഷങ്ങളുടെ പരിശീലനമുള്ള, സ്ത്രീകളെ കീഴ്പ്പെടുത്തുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു ലൈംഗിക കുറ്റവാളിയാണെന്ന് വ്യക്തമായി. ഓരോ തവണയും ഒരു സ്ഥലത്ത് താമസിച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ച്, പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നതിന് മുൻപ് അടുത്ത സ്ഥലത്തേക്ക് രക്ഷപ്പെടുന്നതായിരുന്നു അയാളുടെ ഒരു രീതി.
ഓപ്പറേഷൻ ആനഗ്രാം ടോബിൻ മുൻപ് താമസിച്ച ഓരോ വീടുകളും കണ്ടെത്താൻ തുടങ്ങി. അവയിലൊന്ന് അന്വേഷകരുടെ ശ്രദ്ധ പ്രത്യേകം പിടിച്ചുപറ്റി. ഇംഗ്ലണ്ടിലെ കെന്റ് പ്രവിശ്യയിലുള്ള മാർഗേറ്റ് എന്ന തീരദേശ പട്ടണത്തിലെ 50, ഇർവിൻ ഡ്രൈവ് എന്ന വിലാസത്തിലുള്ള വീട്. 1990-കളുടെ തുടക്കത്തിൽ ടോബിൻ അവിടെ താമസിച്ചിരുന്നു. ആ കാലയളവിൽ സ്കോട്ട്‌ലൻഡിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളുടെ കേസുകൾ അപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ടായിരുന്നു. ആ പെൺകുട്ടികളുടെ ഫയലുകൾ ഓപ്പറേഷൻ ആനഗ്രാം വീണ്ടും തുറന്നു.മാർഗേറ്റിലെ ഇർവിൻ ഡ്രൈവിലുള്ള ആ വീട് ഇപ്പോൾ മറ്റൊരാളുടെ ഉടമസ്ഥതയിലായിരുന്നു. പുതിയ താമസക്കാർക്ക് ടോബിനെക്കുറിച്ചോ ആ വീടിന്റെ ഇരുണ്ട ഭൂതകാലത്തെക്കുറിച്ചോ യാതൊരു അറിവുമുണ്ടായിരുന്നില്ല. 2007 നവംബറിൽ, ഓപ്പറേഷൻ ആനഗ്രാമിന്റെ സംഘം ആ വീട്ടിലേക്ക് കടന്നുചെന്നു. അവരുടെ ലക്ഷ്യം ആ വീടിന്റെ ചെറിയ പൂന്തോട്ടമായിരുന്നു.തണുപ്പുള്ള ഒരു പ്രഭാതത്തിൽ, ഫോറൻസിക് വിദഗ്ദ്ധരും പുരാവസ്തു ഗവേഷകരും അടങ്ങുന്ന സംഘം ആ പൂന്തോട്ടത്തിൽ ഖനനം ആരംഭിച്ചു. വീടിനോട് ചേർന്നുള്ള, കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന ഒരു ചെറിയ മണൽക്കുഴിയുടെ സമീപത്തായിരുന്നു അവരുടെ ശ്രദ്ധ. ടോബിൻ അവിടെ താമസിച്ചിരുന്ന കാലത്ത് ആ ഭാഗത്ത് ഒരു കോൺക്രീറ്റ് പാത നിർമ്മിച്ചിരുന്നതായി പഴയ ചിത്രങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ (GPR) ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, മണ്ണിനടിയിൽ അസ്വാഭാവികമായ ഇളക്കങ്ങൾ നടന്നതായി കണ്ടെത്തി.മണിക്കൂറുകൾ നീണ്ട, അതീവ ശ്രദ്ധയോടെയുള്ള ഖനനം. ഓരോ കോരി മണ്ണും അരിച്ചെടുത്ത് പരിശോധിച്ചു. ഒടുവിൽ, ഏകദേശം മൂന്നടി താഴ്ചയിൽ, ഒരു തുണിക്കഷണത്തിന്റെ ഭാഗം കണ്ടു. കൂടുതൽ ശ്രദ്ധയോടെ മണ്ണ് നീക്കിയപ്പോൾ, മനുഷ്യന്റെ അസ്ഥിക്കഷ്ണങ്ങൾ തെളിഞ്ഞുവന്നു. അതൊരു പൂർണ്ണമായ അസ്ഥികൂടമായിരുന്നു. ഒരു പ്ലാസ്റ്റിക് ഷീറ്റിലും പുതപ്പിലും പൊതിഞ്ഞ നിലയിലായിരുന്നു അത്. അസ്ഥികൂടത്തോടൊപ്പം ഒരു കത്തിയും കണ്ടെടുത്തു.
ഒട്ടും വൈകാതെ ഡിഎൻഎ പരിശോധനയ്ക്കായി അസ്ഥികൾ അയച്ചു കൊടുത്തു . ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഫലം വന്നു. ആ ഭൗതികാവശിഷ്ടങ്ങൾ 16 വർഷം മുൻപ്, 1991 ഫെബ്രുവരിയിൽ, സ്കോട്ട്ലൻഡിലെ ബാത്ത്ഗേറ്റിൽ നിന്ന് കാണാതായ 15 വയസ്സുകാരി വിക്കി ഹാമിൽട്ടന്റെതായിരുന്നു. സഹോദരിയുടെ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്ക് നടന്ന വിക്കിയെ പിന്നീട് ആരും കണ്ടിരുന്നില്ല. അവളുടെ തിരോധാനത്തിനുശേഷം കുടുംബം നടത്തിയ തിരച്ചിലുകൾ, മാധ്യമങ്ങളോടുള്ള അഭ്യർത്ഥനകൾ, പോലീസിന്റെ പതിറ്റാണ്ടുകൾ നീണ്ട അന്വേഷണം, എല്ലാം ഒരു ഫലവും കാണാതെ അവസാനിച്ചിരുന്നു. ഇപ്പോൾ, സ്കോട്ട്ലൻഡിൽ നിന്ന് നൂറുകണക്കിന് മൈലുകൾക്കപ്പുറം, ഒരു കൊലയാളിയുടെ പഴയ വീടിന്റെ പൂന്തോട്ടത്തിൽ നിന്ന് അവളുടെ ശരീരം കണ്ടെത്തിയിരിക്കുന്നു. ടോബിൻ അവളെ തട്ടിക്കൊണ്ടുപോയി, ദിവസങ്ങളോളം തടവിൽ പാർപ്പിച്ച്, ക്രൂരമായി കൊലപ്പെടുത്തി മാർഗേറ്റിലെ വീട്ടിൽ കുഴിച്ചിടുകയായിരുന്നു എന്ന് വ്യക്തമായി.വിക്കിയുടെ കുടുംബത്തിന് ആ വാർത്ത ഒരേസമയം ആശ്വാസവും ഹൃദയഭേദകവുമായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനമായെങ്കിലും, തങ്ങളുടെ മകൾക്ക് സംഭവിച്ച ക്രൂരതയുടെ ആഴം അവരെ തളർത്തി. പീറ്റർ ടോബിൻ എന്ന പിശാചിന്റെ ക്രൂരതയുടെ വ്യാപ്തി ലോകം ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു.പക്ഷേ, മാർഗേറ്റിലെ ആ ചെകുത്താന്റെ പൂന്തോട്ടം അതിന്റെ രഹസ്യങ്ങൾ മുഴുവൻ അപ്പോഴും വെളിപ്പെടുത്തിയിരുന്നില്ല. വിക്കിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന തുടർന്ന ഫോറൻസിക് സംഘത്തിന് മറ്റൊരു സംശയം തോന്നി. അവർ ഖനനം തുടർന്നു. വിക്കിയുടെ ശരീരം കുഴിച്ചിട്ടതിനും താഴെയായി, കൂടുതൽ ആഴത്തിൽ, മണ്ണിന് വീണ്ടും ഇളക്കം സംഭവിച്ചിരിക്കുന്നു.
വിക്കി ഹാമിൽട്ടന്റെ മൃതദേഹം കണ്ടെത്തിയതിന്റെ ഞെട്ടൽ മാറും മുൻപേ, അതേ പൂന്തോട്ടത്തിൽ അന്വേഷണ സംഘം ഖനനം തുടർന്നു. ആദ്യത്തെ മൃതദേഹം കുഴിച്ചിട്ടതിനും താഴെ, കൂടുതൽ ആഴത്തിൽ അവർ മണ്ണുമാന്തി. ദിവസങ്ങൾക്കുള്ളിൽ, അവരുടെ സംശയം ശരിവെച്ചുകൊണ്ട്, രണ്ടാമതൊരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കൂടി കണ്ടെത്തി. അതും ഒരു യുവതിയുടേതായിരുന്നു. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു ആ ശരീരം. ഡിഎൻഎ ഫലം വന്നപ്പോൾ ആളെ തിരിച്ചറിഞ്ഞു: ഡിനാ മക്നിക്കോൾ, 18 വയസ്സ്. 1991 ഓഗസ്റ്റിൽ, വിക്കിയെ കാണാതായി ഏതാനും മാസങ്ങൾക്ക് ശേഷം, ഇംഗ്ലണ്ടിലെ വോർസെസ്റ്റർഷെയറിലെ ഒരു സംഗീത പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഡിനാ. സുഹൃത്തുക്കളോടൊപ്പം ഹിച്ച് ഹൈക്കിംഗ് (വഴിയിൽ കാണുന്ന വാഹനങ്ങൾക്ക് കൈ കാട്ടി ലിഫ്റ്റ് ചോദിക്കുക) നടത്തുന്നതിനിടെ ഒരു കാർ നിർത്തി. ഡിനായും അവളുടെ സുഹൃത്തും കാറിൽ കയറി. വഴിയിൽ വെച്ച് സുഹൃത്ത് ഇറങ്ങി. ഡിനായുമായി കാർ മുന്നോട്ട് പോയി. പിന്നീട് അവളെ ആരും കണ്ടിട്ടില്ല. അവൾ കയറിയ ആ കാർ ഓടിച്ചിരുന്നത് പീറ്റർ ടോബിൻ ആയിരുന്നു. അയാൾ ഡിനായെയും തട്ടിക്കൊണ്ടുപോയി, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, തന്റെ വീടിന്റെ പൂന്തോട്ടത്തിൽ കുഴിച്ചിട്ടു. ആദ്യം ഡിനായുടെ ശരീരം കുഴിച്ചിട്ട ശേഷം, അതിനുമുകളിലായി മാസങ്ങൾക്കുശേഷം തട്ടിക്കൊണ്ടുവന്ന വിക്കിയുടെ ശരീരവും കുഴിച്ചിടുകയായിരുന്നു. ഒരേ കുഴിയിൽ, ഒന്നിനുമുകളിൽ ഒന്നായി, രണ്ട് പെൺകുട്ടികളുടെ ജീവിതം ആ പിശാച് അവസാനിപ്പിച്ചു.ഗ്ലാസ്ഗോവിലെ പള്ളിയിൽ തുടങ്ങിയ അന്വേഷണം, രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന രണ്ട് കൊലപാതകങ്ങളുടെ ചുരുളഴിച്ചുകൊണ്ട് മാർഗേറ്റിലെ പൂന്തോട്ടത്തിൽ പൂർണ്ണതയിലെത്തി. പീറ്റർ ടോബിൻ ഒരു പരമ്പരക്കൊലയാളിയാണെന്ന് സംശയാതീതമായി തെളിഞ്ഞു. ഏഞ്ചലിക്ക, വിക്കി, ഡിനാ – സ്ഥിരീകരിക്കപ്പെട്ട മൂന്ന് ഇരകൾ. എന്നാൽ അന്വേഷകർക്ക് ഉറപ്പായിരുന്നു, ഈ കണക്കുകളൊന്നും ഇവിടെ അവസാനിക്കാൻ പോകുന്നില്ലെന്ന്.
ഓപ്പറേഷൻ ആനഗ്രാം ടോബിന്റെ ജീവിതത്തിലെ ഓരോ വർഷവും ഓരോ സ്ഥലവും ബ്രിട്ടനിലെ പരിഹരിക്കപ്പെടാത്ത കേസുകളുമായി താരതമ്യം ചെയ്യാൻ തുടങ്ങി. അവന്റെ ഡിഎൻഎ പ്രൊഫൈൽ രാജ്യത്തെ എല്ലാ കോൾഡ് കേസ് ഫയലുകളിലെയും തെളിവുകളുമായി ഒത്തുനോക്കി. നിരവധി കേസുകളിൽ ടോബിൻ ഒരു പ്രധാന സംശയിക്കപ്പെടുന്നവനായി മാറി.അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് 1960-കളുടെ അവസാനത്തിൽ ഗ്ലാസ്ഗോവിനെ ഭീതിയിലാഴ്ത്തിയ “ബൈബിൾ ജോൺ” എന്നറിയപ്പെടുന്ന പരമ്പരക്കൊലയാളിയുടെ കേസായിരുന്നു. ഗ്ലാസ്ഗോവിലെ ബാരോലാൻഡ് ബോൾറൂം എന്ന ഡാൻസ് ഹാളിൽ നിന്ന് മൂന്ന് യുവതികളെ കൊണ്ടുപോയി കൊലപ്പെടുത്തിയ ആളാണ് ബൈബിൾ ജോൺ. കൊലയാളി ബൈബിളിൽ നിന്നുള്ള ഉദ്ധരണികൾ സംസാരിക്കുമായിരുന്നു എന്ന് രക്ഷപ്പെട്ട ഒരു ദൃക്സാക്ഷി മൊഴി നൽകിയതിനാലാണ് ആ പേര് വന്നത്. ടോബിൻ ആ സമയത്ത് ഗ്ലാസ്ഗോവിൽ താമസിച്ചിരുന്നു, അയാൾ ആ ഡാൻസ് ഹാളിലെ നിത്യസന്ദർശകനായിരുന്നു, കൂടാതെ ദൃക്സാക്ഷികൾ നൽകിയ വിവരണവുമായി അയാൾക്ക് രൂപസാദൃശ്യവുമുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം നടത്തിയ പരിശോധനകളിൽ ബൈബിൾ ജോൺ കേസും ടോബിനും തമ്മിൽ ഉറച്ചൊരു ബന്ധം സ്ഥാപിക്കാൻ പോലീസിന് കഴിഞ്ഞില്ല. എങ്കിലും ആ സംശയത്തിന്റെ നിഴൽ ഇന്നും ബാക്കിയാണ്.ഇതുകൂടാതെ, ടോബിൻ താമസിച്ചിരുന്ന ഹാംഷെയർ, സസെക്സ് തുടങ്ങിയ പ്രദേശങ്ങളിൽ നടന്ന നിരവധി കൊലപാതകങ്ങളിലും ലൈംഗികാതിക്രമങ്ങളിലും അയാളുടെ പങ്ക് സംശയിക്കപ്പെടുന്നു. പലപ്പോഴും തെളിവുകളുടെ അഭാവം ഒരു സ്ഥിരീകരണത്തിന് തടസ്സമായി നിന്നു.
എങ്ങനെയാണ് ഇത്രയധികം കാലം അയാൾക്ക് പിടിക്കപ്പെടാതെ നിൽക്കാൻ കഴിഞ്ഞത്? അതിന് പല കാരണങ്ങളുണ്ട്: അയാളുട നിരന്തരമായ സ്ഥലംമാറ്റം ഒരു സ്ഥലത്തെ പോലീസിന് ടോബിനെകുറിച്ച് ആഴത്തിൽ അന്വേഷിക്കാൻ അവസരം നൽകിയില്ല.പല പേരുകൾ ഉപയോഗിച്ചത് രേഖകളിൽ അയാളെ കണ്ടെത്തുന്നത് ദുഷ്കരമാക്കി.ഡിഎൻഎ ഡാറ്റാബേസുകളും കമ്പ്യൂട്ടർ ശൃംഖലകളും വ്യാപകമല്ലാതിരുന്ന കാലത്താണ് അയാൾ തന്റെ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും ചെയ്തത്.പുറമേക്ക് ഒരു സാധാരണ, പ്രായമായ മനുഷ്യനായി അഭിനയിക്കാനുള്ള അവന്റെ കഴിവ് ആർക്കും ഒരു സംശയത്തിനും ഇടനൽകിയില്ല. പീറ്റർ ടോബിന്റെ കഥ മനുഷ്യന്റെ ക്രൂരതയുടെയും വഞ്ചനയുടെയും ആഴം എത്രത്തോളമുണ്ടെന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. പീറ്റർ ടോബിൻ ഒരു ഭീകരരൂപിയായ രാക്ഷസനായിരുന്നില്ല. നമുക്കിടയിൽ, നമ്മുടെ അയൽപക്കത്ത്, ഒരു പുഞ്ചിരിയുടെ മുഖംമൂടിയണിഞ്ഞ് ജീവിക്കാൻ കഴിവുള്ള ഒരു സാധാരണക്കാരനായിരുന്നു. ഈ സാധാരണത്വമാണ് അയാളെ ഏറ്റവും അപകടകാരിയാക്കിയത്.2022 ഒക്ടോബർ 15-ന്, തന്റെ 76-ാം വയസ്സിൽ, അസുഖബാധിതനായി ജയിലിൽ വെച്ച് പീറ്റർ ടോബിൻ മരിച്ചു. മരിക്കും വരെ തന്റെ മറ്റ് കുറ്റകൃത്യങ്ങളെക്കുറിച്ച് അയാൾ ഒരു വാക്കുപോലും ഉരിയാടിയില്ല. അയാളുടെ മരണത്തോടെ, ഒരുപക്ഷേ ഇനിയും കണ്ടെത്താനാകാത്ത നിരവധി ഇരകളുടെ കുടുംബങ്ങളുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. അയാൾ കുഴിച്ചുമൂടിയ രഹസ്യങ്ങൾ അയാളോടൊപ്പം ആറടി മണ്ണിൽ അലിഞ്ഞുചേർന്നു.
എങ്കിലും, ഓപ്പറേഷൻ ആനഗ്രാം എന്ന അതുല്യമായ പോലീസ് അന്വേഷണം കുറ്റാന്വേഷണ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഒരു കൊലപാതകത്തിൽ നിന്ന് തുടങ്ങി, ഒരു മനുഷ്യന്റെ ഭൂതകാലമാകുന്ന നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച്, പതിറ്റാണ്ടുകൾ പഴക്കമുള്ള കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ച ആ കഥ, നീതിക്ക് ഒരിക്കലും കാലഹരണമില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ചിലപ്പോൾ, സത്യം പുറത്തുവരാൻ വർഷങ്ങളോ പതിറ്റാണ്ടുകളോ എടുത്തേക്കാം. പക്ഷേ, ആഴത്തിൽ കുഴിച്ചിട്ട നിലവിളികൾക്ക് ഒരുനാൾ കാതോർക്കാൻ ആരെങ്കിലുമൊക്കെയുണ്ടാകും.
മറ്റൊരു ഭാഷയിലെ മഹാപ്രപഞ്ചത്തെ സ്വന്തം ഭാഷയുടെ ആകാശത്തിലേക്ക് ആവാഹിച്ചുകൊണ്ട് മലയാളിയുടെ വായനാചരിത്രത്തിൽ തന്റേതായ സിംഹാസനം തീർത്ത വ്യക്തിയാണ് ഈയിടെ അഹമ്മദാബാദിൽ വെച്ച് എൺപതുകളുടെ തുടക്കത്തിൽ നമ്മെ വിട്ടുപിരിഞ്ഞ കെ.കെ. ഭാസ്കരൻ പയ്യന്നൂർ. സ്വന്തമായി ഒരു കഥാപാത്രത്തെപ്പോലും സൃഷ്ടിക്കാതെ, ഇംഗ്ലീഷ് ത്രില്ലർ സാഹിത്യത്തിലെ കിരീടം വെക്കാത്ത രാജാവായ ജെയിംസ് ഹാഡ്‌ലി ചേസിന്റെ ലോകം മലയാളികൾക്ക് സ്വന്തമാക്കി നൽകിയാണ് ഭാസ്കരൻ മാഷ് തന്റെ പേര് സാഹിത്യചരിത്രത്തിൽ മായാത്തവിധം എഴുതിച്ചേർത്തത്. ഒരു കാലത്ത്, ജെയിംസ് ഹാഡ്‌ലി ചേസ് എന്ന പേരിനൊപ്പം “വിവർത്തനം: കെ.കെ. ഭാസ്കരൻ പയ്യന്നൂർ” എന്നുകൂടി വായിക്കാതെ ആ പുസ്തകങ്ങൾ പൂർണ്ണമാകുമായിരുന്നില്ല.. ചേസിന്റെ ഉദ്വേഗം നിറഞ്ഞ, അതിവേഗത്തിലുള്ള ആഖ്യാനശൈലി അതേ തീവ്രതയോടെ മലയാളത്തിലേക്ക് പകർത്താൻ ഭാസ്കരൻ പയ്യന്നൂർ കണ്ടെത്തിയ ഒരു ഭാഷയുണ്ടായിരുന്നു. ആ ഭാഷയാണ് ചേസിനെ മലയാളത്തിൽ ഇത്രയധികം ജനപ്രിയനാക്കിയത്. കാലക്രമേണ, വിവർത്തകന്റെ പേര് മൂലഗ്രന്ഥകാരന്റെ പേരിനൊപ്പം നിൽക്കുന്ന ഒരു കോ -ബ്രാൻഡായി മാറി.
സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന പയ്യന്നൂർ അന്നൂരിലെ എ.വി. ശ്രീകണ്ഠപൊതുവാളിന്റെ മകനായി ജനിച്ച ഭാസ്കരന്, അക്ഷരങ്ങളോടുള്ള ആഭിമുഖ്യം പാരമ്പര്യമായി ലഭിച്ചതായിരുന്നു. എന്നാൽ, കഴിഞ്ഞ 60 വർഷക്കാലമായി അദ്ദേഹം അഹമ്മദാബാദിലാണ് ജീവിച്ചത്. പ്രശസ്തമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (NID) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന ഔദ്യോഗിക പദവി വഹിക്കുമ്പോഴും , അദ്ദേഹം തന്റെ മലയാളത്തെ ചേർത്തുപിടിച്ചു. ഗുജറാത്തിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, 1999-ൽ അഹമ്മദാബാദിൽ നിന്നും ‘കേരളവാർത്ത’ എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയെപ്പോലുള്ളവർ മലയാളം പഠിക്കാൻ അദ്ദേഹത്തെ സമീപിച്ചിരുന്നു എന്നത് ഭാഷാപരമായ കാര്യങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യത്തിന് തെളിവാണ്. ഒരു വിവർത്തകൻ എന്നതിലുപരി ഒരു ‘മൊഴിമാറ്റത്തിന്റെ രാജശില്പി’ ആയിരുന്നു ഭാസ്കരൻ പയ്യന്നൂർ. ത്രില്ലർ നോവലുകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെയിംസ് ഹാഡ്‌ലി ചേസിന്റെ (യഥാർത്ഥ നാമം: റെനെ ബ്രാബസോൺ റേമണ്ട്) നൂറിലധികം പുസ്തകങ്ങളാണ് അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. ഒരു എഴുത്തുകാരന്റെ ഒട്ടുമിക്ക കൃതികളെയും മറ്റൊരു ഭാഷയിലേക്ക് ഒരേയൊരാൾ പുനരവതരിപ്പിക്കുക എന്നത് സാഹിത്യത്തിൽ അപൂർവ്വമാണ്. ഇതിലൂടെ, ചേസിന്റെ ഏക വിവർത്തകൻ എന്ന പദവി അദ്ദേഹത്തിന് ലഭിച്ചു. അമേരിക്കൻ പശ്ചാത്തലത്തിലുള്ള ഹാർഡ്-ബോയിൽഡ് ഡിറ്റക്ടീവ് സാഹിത്യത്തെ ഒരു കേരളീയ ഗ്രാമത്തിലെ വായനക്കാരന് പോലും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ സ്വാഭാവികവൽക്കരിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ചേസിന്റെ നോവലുകളിലെ നാടകീയ രംഗങ്ങളും ഉദ്വേഗനിമിഷങ്ങളും അതേപടി മലയാളിയുടെ വായനാമുറിയിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എൺപതുകളിലും തൊണ്ണൂറുകളിലും വളർന്നുവന്ന ഒരു തലമുറയ്ക്ക്, ചേസ് നോവൽ എന്നത് ഒരു പ്രത്യേക സാഹിത്യവിഭാഗം തന്നെയായിരുന്നു. മുഖ്യധാരാ സാഹിത്യത്തിന്റെ ഗൗരവമില്ലാതെ, എന്നാൽ വായനയുടെ ലഹരി പൂർണ്ണമായി നൽകുന്ന ഈ പുസ്തകങ്ങൾ ഒരു സമാന്തര സാഹിത്യമണ്ഡലം രൂപപ്പെടുത്തി.
ചേസിന്റെ ആദ്യ മലയാള പുസ്തകങ്ങൾ വെളിച്ചം കണ്ടത് കോട്ടയത്തെ കൈരളി മുദ്രാലയത്തിലൂടെയായിരുന്നു. അതായിരുന്നു ആവേശകരമായ ആ യാത്രയുടെ തുടക്കം. കൈരളി മുദ്രാലയത്തിന് ശേഷം, കോട്ടയത്തെതന്നെ വിദ്യാർത്ഥിമിത്രം, റോയൽ ബുക്ക് ഡിപ്പോ തുടങ്ങിയ പ്രസാധകരും ചേസിന്റെ കൃതികൾ ഏറ്റെടുത്തു. അക്കാലത്ത് ജനപ്രിയ കുറ്റാന്വേഷണ നോവലുകൾ പ്രസിദ്ധീകരിക്കുന്നതിൽ വിദ്യാർത്ഥിമിത്രം ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. ഈ പ്രസാധകരിലൂടെയാണ് ചേസ് എന്ന പേരും കെ.കെ. ഭാസ്കരൻ എന്ന വിവർത്തകനും മലയാളിക്ക് സുപരിചിതരാകുന്നത്.
ഈ ആദ്യകാല പ്രസാധകരുടെ തരംഗത്തിന് ശേഷമാണ് സി.ഐ.സി.സി. രംഗപ്രവേശം ചെയ്യുന്നത്. അവർ മുൻപ് പ്രസിദ്ധീകരിക്കപ്പെട്ട പല പുസ്തകങ്ങളും പുതിയ രൂപത്തിൽ വീണ്ടും വായനക്കാരിലേക്ക് എത്തിച്ചു. എന്നാൽ ഈ ഘട്ടത്തിൽ, വിവർത്തകൻ എന്നതിലുപരി ഒരു എഡിറ്ററുടെ പങ്ക് കൂടി കെ.കെ. ഭാസ്കരൻ നിർവഹിച്ചു എന്നത് അധികമാർക്കും അറിയാത്ത ഒരു വസ്തുതയാണ്. ചെയ്സ് പുസ്തകങ്ങളുടെ പ്രസാധന ചരിത്രത്തിലെ ഏറ്റവും നിർണായകമായ അധ്യായം ആരംഭിക്കുന്നത് 2012-ലാണ്. കോട്ടയത്തെ ഡോൺ ബുക്സ്, ഭാസ്കരന്റെ ചേസ് വിവർത്തനങ്ങൾ ഒരു പുതിയ പരമ്പരയായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെയായിരുന്നു അത്. മലയാളത്തിൽ ജെയിംസ് ഹാഡ്‌ലി ചേസിന്റെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച പ്രസാധകർ എന്ന ഖ്യാതി ഡോൺ ബുക്സിനാണ്. നിലവിൽ നാൽപ്പത്തിയഞ്ചോളം പുസ്തകങ്ങൾ അവർ പുറത്തിറക്കി, രണ്ടെണ്ണം കൂടി അണിയറയിൽ ഒരുങ്ങുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘവും അദ്ദേഹത്തിന്റെ കൃതികൾ സിദ്ധീകരിച്ചിരുന്നു. അദ്ദേഹം പരിഭാഷപ്പെടുത്തിയ ‘വിഷപ്പാമ്പുകൾ’ പോലുള്ള നോവലുകൾ ഒരു സമ്പൂർണ്ണ പരമ്പരയായി ഡോൺ ബുക്സ് പുറത്തിറക്കിയതോടെ “ഭാസ്കരൻ-ചേസ്” എന്നത് ഒരു വിജയ ഫോർമുലയായി മാറി. പിന്നീട്, മാതൃഭൂമി ബുക്സ് പോലുള്ള പ്രമുഖ പ്രസാധകർ അദ്ദേഹത്തിന്റെ വിവർത്തനങ്ങൾ ഏറ്റെടുത്തതോടെ വായനക്കാരക്കിടയിൽ നല്ല അംഗീകാരം ലഭിച്ചു. ചേസിന്റെ ‘മർഡർ റൂം’ മാതൃഭൂമി പ്രസിദ്ധീകരിച്ചത് ഇതിന് ഉദാഹരണമാണ്. ചേസിൽ മാത്രം ഒതുങ്ങിനിന്നില്ല അദ്ദേഹത്തിന്റെ പ്രതിഭ. ചാൾസ് ജെ. ഡട്ടണിന്റെ ‘ലൈബ്രറിയിലെ കൊലപാതകം’ എന്ന പ്രശസ്തമായ നോവലും അദ്ദേഹം മാതൃഭൂമിക്കായി വിവർത്തനം ചെയ്തു. കൂടാതെ, മല്ലികാ സാരാഭായിയുടെ ആത്മകഥാപരമായ ലേഖനം ‘ഭക്ഷണം ആത്മകഥാരൂപത്തിൽ’ എന്ന പേരിൽ പരിഭാഷപ്പെടുത്തിയതും അദ്ദേഹത്തിന്റെ ശൈലിയുടെ വൈവിധ്യം കാണിക്കുന്നു.
ഓരോ എഴുത്തുകാരനും ചരിത്രത്തിൽ അവശേഷിപ്പിക്കുന്നത് അവരവരുടെ കയ്യൊപ്പാണ്. അദ്ദേഹത്തിന്റേതായി സ്വന്തം കൃതികൾ കണ്ടെത്താൻ കഴിയുന്നില്ല എന്നത് ഒരു കുറവല്ല, മറിച്ച് വിവർത്തനം എന്ന കലയോടുള്ള അദ്ദേഹത്തിന്റെ പൂർണ്ണമായ അർപ്പണബോധത്തിന്റെ തെളിവാണ്. 2014-ൽ ലഭിച്ച അക്ഷയ നാഷണൽ അവാർഡ് അദ്ദേഹത്തിന്റെ സംഭാവനകൾക്കുള്ള ഒരു ചെറിയ അംഗീകാരമായിരുന്നു.. ലക്ഷക്കണക്കിന് വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ, വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ആ അക്ഷരശില്പിക്ക്, ആ മായാത്ത കയ്യൊപ്പിന് മുന്നിൽ, മലയാള സാഹിത്യലോകം എക്കാലവും കടപ്പെട്ടിരിക്കും. അദ്ദേഹത്തിന് അക്ഷരങ്ങൾ കൊണ്ട് ഒരു യാത്രാമൊഴി.
ലോകമെമ്പാടുമുള്ള ശീതള പാനീയ വിപണിയിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബ്രാൻഡ് ആണല്ലോ ഫാൻ്റ. ഓറഞ്ച്, സ്ട്രോബെറി, മുന്തിരി തുടങ്ങി വിവിധ രുചികളിൽ ലഭ്യമായ ഈ പാനീയം ഇന്ന് ആഗോളതലത്തിൽ പ്രിയങ്കരമാണ്. എന്നാൽ ഫാൻ്റയുടെ ചരിത്രം നോക്കുകയാണെങ്കിൽ , അത് രണ്ടാം ലോകമഹായുദ്ധത്തിൻ്റെ കെടുതികളിലും, നാസി ഭരണകൂടത്തിൻ്റെ രാഷ്ട്രീയ സാഹചര്യങ്ങളിലും രൂപം കൊണ്ട ഒരു ഉല്പന്നമാണെന്ന യാഥാർഥ്യത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുക . കൊക്കക്കോളയുടെ നിസ്സഹായതയിൽ നിന്ന് ഉടലെടുത്ത ഫാൻ്റയുടെ നാസി വേരുകൾ ഒരു ശീതള പാനീയത്തിൻ്റെ സാധാരണ ചരിത്രത്തിനപ്പുറം രാഷ്ട്രീയവും വിവാദവും നിറഞ്ഞ ഒരധ്യായം കൂടി തുറന്നു തരുന്നുണ്ട്.
ജർമ്മൻ വിപണിയിലേക്ക് 1920-കളിലാണ് കൊക്കക്കോള പ്രവേശിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ അവിടെ അത് ജനപ്രീതി നേടി . അമേരിക്ക കഴിഞ്ഞാൽ കൊക്കക്കോളയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായി ജർമ്മനി എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. 1939-ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ കാര്യങ്ങൾ തലകീഴായി മറിഞ്ഞു . അമേരിക്കയും ജർമ്മനിയും ശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ടു. വ്യാപാര ബന്ധങ്ങൾ പൂർണ്ണമായി തകർന്നു. കൊക്കക്കോളയുടെ പ്രധാന ചേരുവകൾ അമേരിക്കയിൽ നിന്നാണ് ജർമ്മനിയിലേക്ക് എത്തിയിരുന്നത്. ഇത് നിലച്ചതോടെ ജർമ്മനിയിലെ കൊക്കക്കോള ഫാക്ടറി അടച്ചുപൂട്ടലിൻ്റെ വക്കിലെത്തി.ഈ നിർണ്ണായക ഘട്ടത്തിലാണ് മാക്സ് കീത്ത് എന്ന ജർമ്മനിയിലെ കൊക്കക്കോള തലവൻ തൻ്റേതായ ഒരു വഴി കണ്ടെത്തുന്നത്. കൊക്കക്കോളയുടെ ലഭ്യത ഇല്ലാതായപ്പോൾ, ജർമ്മനിയിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് ഒരു പകരക്കാരനെ സൃഷ്ടിക്കാൻ അദ്ദേഹം തീരുമാനിച്ചു.
ഒരു ജർമ്മൻ വ്യവസായി ആയിരുന്നു മാക്സ് കീത്ത് . 1930-കളിൽ ആണ് അദ്ദേഹം കൊക്കക്കോള ജർമ്മനിയിൽ ചേരുന്നത്. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം കമ്പനിയുടെ തലപ്പത്തേക്ക് ഉയർന്നു. സമർത്ഥനായ ഒരു ബിസിനസ്സുകാരൻ എന്ന നിലയിൽ അദ്ദേഹം കൊക്കക്കോളയെ ജർമ്മൻ വിപണിയിൽ വളർത്താൻ വലിയ പങ്കുവഹിച്ചു. രണ്ടാം ലോകമഹായുദ്ധം അദ്ദേഹത്തിൻ്റെ കരിയറിലും കൊക്കക്കോള ജർമ്മനിയുടെ ഭാവിയിലും വലിയ മാറ്റങ്ങൾ വരുത്തി. യുദ്ധകാലത്ത് കൊക്കക്കോള ജർമ്മനിയുടെ പ്രവർത്തനം പ്രതിസന്ധിയിലായപ്പോൾ, ഫാക്ടറി അടക്കുന്നതിന് പകരം, ജർമ്മനിയിൽ തന്നെയുള്ള ചേരുവകൾ ഉപയോഗിച്ച് ഒരു പുതിയ പാനീയം ഉണ്ടാക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇതൊരു സാഹസികമായ തീരുമാനമായിരുന്നു, പക്ഷെ അത്യാവശ്യവുമായിരുന്നു. കാരണം, നാസി ഭരണകൂടം സ്വയംപര്യാപ്തതയ്ക്ക് വളരെയധികം പ്രാധാന്യം നൽകിയിരുന്നു. ഇറക്കുമതി കുറയ്ക്കാനും, ജർമ്മൻ ഉത്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകാനും അവർ ശ്രമിച്ചിരുന്നു . ഈ രാഷ്ട്രീയ സാഹചര്യമാണ് മാക്സ് കീത്തിനെ പുതിയ പാനീയം കണ്ടുപിടിക്കാൻ പ്രേരിപ്പിച്ചത് .
1940-ൽ ഫാൻ്റ എന്ന പുതിയ ശീതള പാനീയം ജർമ്മൻ കമ്പോളത്തിൽ അവതരിപ്പിക്കപ്പെട്ടു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ‘ഫാൻ്റാസ്റ്റിക്’ എന്ന ജർമ്മൻ വാക്കാണ് ഈ പാനീയത്തിന് നൽകിയത്. ലഭ്യമായ പഴങ്ങളും, ആപ്പിൾ സിഡെർ, ചീസ് ഉണ്ടാക്കുമ്പോൾ ബാക്കിയാവുന്ന ‘വേ’ (whey) തുടങ്ങിയ ചേരുവകൾ ഉപയോഗിച്ചാണ് ഫാൻ്റയുടെ ആദ്യ രൂപം നിർമ്മിച്ചത്. അങ്ങിനെ മാക്സ് കീത്തിൻ്റെ നേതൃത്വത്തിലാണ് ഫാൻ്റയുടെ ആദ്യ രൂപം സൃഷ്ടിക്കപ്പെടുന്നത്. അദ്ദേഹം തൻ്റെ രസതന്ത്രജ്ഞരെയും, ഫാക്ടറി ജീവനക്കാരെയും വിളിച്ചു കൂട്ടി പുതിയ പാനീയത്തെക്കുറിച്ചുള്ള ആശയം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ സെയിൽസ്മാൻ ആയിരുന്ന ജോസഫ് “ജോ” നിബ്ബർഗ് ആണ് “ഫാൻ്റ” എന്ന പേര് നിർദ്ദേശിച്ചത്. കുറഞ്ഞ കാലം കൊണ്ട് തന്നെ അവർ ഫാൻ്റയുടെ ആദ്യ രൂപം വികസിപ്പിച്ചു. ആദ്യകാല ഫാൻ്റക്ക് ഒരേ രുചിയോ നിറമോ ഉണ്ടായിരുന്നില്ല. പഴങ്ങളുടെ ലഭ്യത അനുസരിച്ച് പല രുചികളിലും നിറങ്ങളിലുമുള്ള ഫാൻ്റകൾ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. യുദ്ധകാലത്ത് ഇറക്കുമതികൾ നിലച്ചതും, മറ്റ് ശീതള പാനീയങ്ങൾ ലഭ്യമല്ലാതായതും ഫാൻ്റയ്ക്ക് വളരെ പെട്ടെന്ന് ജനപ്രീതി നേടിക്കൊടുത്തു. നാസി ഭരണകൂടവും തങ്ങളുടെ പ്രചാരണങ്ങളിൽ ഫാൻ്റയെ പരോക്ഷമായി പ്രോത്സാഹിപ്പിച്ചു എന്നും പറയപ്പെടുന്നു. “ജർമ്മൻ ഉത്പന്നം, ജർമ്മൻ ജനതയ്ക്ക്” എന്ന രീതിയിലുള്ള പ്രചാരണങ്ങളിൽ ഫാൻ്റയും ഉൾപ്പെട്ടു. ജർമ്മൻ ജനതയുടെ താൽക്കാലിക ആശ്വാസമായി ഫാൻ്റ മാറി. ഫാൻ്റയുടെ ആദ്യകാല ചേരുവകളിൽ ‘വേ’ (Whey) ഉപയോഗിച്ചിരുന്നത് അന്നത്തെ സാഹചര്യങ്ങളുടെ സമ്മർദ്ദം എത്രത്തോളമുണ്ടായിരുന്നു എന്ന് കാണിക്കുന്നു.നാസി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഫാക്ടറിയെ മുന്നോട്ട് നയിച്ചു. അദ്ദേഹത്തിൻ്റെ ഈ നീക്കം ഒരു തരത്തിൽ നാസി ഭരണകൂടത്തിന് സഹായകരമായി. കാരണം, യുദ്ധകാലത്ത് ജർമ്മൻ ജനതയ്ക്ക് ഒരു തദ്ദേശീയ ശീതള പാനീയം നൽകാൻ ഫാൻ്റയുടെ ഉത്പാദനത്തിലൂടെ സാധിച്ചു. എന്നിരുന്നാലും കൊക്കക്കോളയുടെ രഹസ്യ ഫോർമുല ജർമ്മൻകാരുടെ കയ്യിൽ എത്താതെ സൂക്ഷിക്കുന്നതിൽ മാക്സ് കീത്ത് വലിയ പങ്കുവഹിച്ചു എന്നത് ശ്രദ്ധേയമാണ്.
ഒരു വശത്ത്, യുദ്ധത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും സമ്മർദ്ദങ്ങളിൽ ഒരു പാനീയം എങ്ങനെ രൂപം കൊണ്ടു എന്ന കൗതുകകരമായ വസ്തുത നിലനിൽക്കെ തന്നെ മറുവശത്ത്, നാസി ഭരണകൂടത്തിൻ്റെ തണലിൽ വളർന്നു വന്ന ഈ പാനീയത്തിൻ്റെ വിജയം, ചരിത്രപരമായ ചില ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു.മാക്സ് കീത്ത് നാസി പാർട്ടിയിൽ അംഗമായിരുന്നോ എന്നതിന് കൃത്യമായ രേഖകൾ ലഭ്യമല്ല. എന്നാൽ അദ്ദേഹം നാസി ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിച്ചു എന്നത് ഒരു വസ്തുതയാണ്. കൊക്കക്കോളയുടെ അമേരിക്കൻ ആസ്ഥാനം അദ്ദേഹത്തിന്റെ ഈ നീക്കങ്ങളെക്കുറിച്ച് അറിഞ്ഞെങ്കിലും, യുദ്ധകാലത്ത് അവർക്ക് ഇതിൽ ഇടപെടാൻ കഴിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം . യുദ്ധശേഷം കൊക്കക്കോള കമ്പനി ഫാൻ്റയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തപ്പോൾ, മാക്സ് കീത്തിനെ അവർ കൂടുതൽ പ്രോത്സാഹിപ്പിച്ചില്ല. അദ്ദേഹത്തിൻ്റെ യുദ്ധകാലത്തെ പ്രവർത്തനങ്ങൾ വിവാദമായേക്കാം എന്ന് ഒരുപക്ഷേ കമ്പനി ഭയന്നിരിക്കാം. മാക്സ് കീത്തിനെതിരെയുള്ള പ്രധാന വിമർശനം, അദ്ദേഹം നാസി ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിച്ചു എന്നുള്ളതും അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഒരു പാനീയം എന്ന നിലയിൽ ഫാൻ്റയെ ഉപയോഗിക്കാൻ അനുവദിച്ചു എന്നുള്ളതുമാണ് . ചില ചരിത്രകാരന്മാർ ഇതിനെ ഒരു കച്ചവട തന്ത്രമായി കാണുമ്പോൾ, മറ്റുചിലർ ധാർമ്മികമായ വീഴ്ചയായി വിലയിരുത്തുന്നുമുണ്ട്.
യുദ്ധാനന്തരം, കൊക്കക്കോള കമ്പനി ജർമ്മനിയിലെ ഫാക്ടറിയും ഫാൻ്റയുടെ ഉടമസ്ഥാവകാശവും തിരികെ വാങ്ങി. പിന്നീട്, ഫാൻ്റയെ ഒരു ആഗോള ബ്രാൻഡായി അവർ വളർത്തി. 1950-കളിൽ ഫാൻ്റ ഓറഞ്ച് എന്ന പുതിയ രുചി വികസിപ്പിച്ചെടുത്തതോടെ ഫാൻ്റയുടെ പ്രചാരം വീണ്ടും വർധിച്ചു. ഇന്ന് 170-ൽ അധികം രാജ്യങ്ങളിൽ, അവിടുത്തെ ഇഷ്ട്ടങ്ങൾക്കനുസരിച്ച് വിവിധ രുചിയിലും നിറത്തിലുമുള്ള ഫാൻ്റ പാനീയങ്ങൾ ലഭ്യമാണ്. പക്ഷെ ഫാൻ്റയുടെ ഈ വളർച്ചയ്ക്കിടയിലും, അതിൻ്റെ ആദ്യകാല നാസി ബന്ധം പൂർണ്ണമായി തുടച്ചു മാറ്റാൻ കഴിയില്ല എന്നുള്ളത് വാസ്തവമാണ്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മാക്സ് കീത്ത് കൊക്കക്കോളയിൽ തന്നെ തുടർന്നു ജോലി ചെയ്തു. പക്ഷെ അദ്ദേഹത്തിന് ആ പഴയ പ്രതാപമൊന്നും ഉണ്ടായിരുന്നില്ല. ഫാൻ്റയുടെ വിജയത്തിന് ശേഷവും, കൊക്കക്കോളയുടെ ആസ്ഥാനം അദ്ദേഹത്തെ മുൻപോട്ട് കൊണ്ടുവരാനും ശ്രമിച്ചില്ല. പിന്നീട് അദ്ദേഹം കൊക്കക്കോളയിൽ നിന്ന് വിരമിച്ചു. . യുദ്ധവും രാഷ്ട്രീയവും കച്ചവടവും കൂടിക്കുഴഞ്ഞ ഒരു സങ്കീർണ്ണമായ ചരിത്രമാണ് മാക്സ് കീത്തിന്റേത് എന്ന് കാണാം . മാക്സ് കീത്ത് എന്ന വ്യക്തിയും അദ്ദേഹത്തിൻ്റെ തീരുമാനങ്ങളുമാണ് ഫാൻ്റയുടെ ചരിത്രത്തെ മാറ്റിമറിച്ചത് എന്ന് പറയാം. അദ്ദേഹമില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഫാൻ്റ എന്ന പാനീയം ഉണ്ടാകുമായിരുന്നില്ല.
എന്തായാലും , ഒരു ശീതള പാനീയം നാസി ഭരണത്തിൻ്റെ ദുരിത കാലത്ത് ജർമ്മനിയിൽ പ്രചാരം നേടിയതും, പിന്നീട് ആഗോള ബ്രാൻഡായി വളർന്നതും ചരിത്രത്തിലെ ഒരു വിരോധാഭാസമായോ ,കൊതുകകരമായ വസ്തുതയായോ നിലനിൽക്കുന്നു.
1970 ഏപ്രിലിലെ ഒരു ശരത്കാല രാത്രി. കേപ്ടൗണിലെ സമ്പന്നരുടെ താമസമേഖലയായ കോൺസ്റ്റാൻഷ്യയിൽ അന്ന് ചാറ്റൽ മഴ പെയ്തുകൊണ്ടിരുന്നു. ‘മില്ല്യണയർ മൈൽ’ എന്ന് വിളിപ്പേരുള്ള ആ പ്രദേശത്തെ ഒരു കൂറ്റൻ ബംഗ്ലാവിനുള്ളിൽ, ആഡംബരം നിറഞ്ഞ ഒരു പഠനമുറിയിൽ, അത്താഴത്തിനുള്ള ഒരുക്കങ്ങൾ പാതിവഴിയിൽ നിലച്ചിരുന്നു. മുറിയിലാകെ ഒരു സംഘട്ടനത്തിന്റെ സൂചനകൾ: മേശപ്പുറത്ത് പാതി കഴിച്ച ഭക്ഷണം, തള്ളിമറിച്ചിട്ട ഒരു കസേര, പിന്നെ വിലകൂടിയ പരവതാനിയിൽ മലർന്നടിച്ചു കിടക്കുന്ന ഒരു യുവതിയുടെ ചേതനയറ്റ ശരീരം. സൂസൻ കോഹൻ എന്ന ആ സുന്ദരിയായ യുവതിയായിരുന്നു അത്.
ആഡംബരങ്ങൾക്കും പ്രൗഢിക്കും നടുവിൽ നടന്ന ഈ ക്രൂരമായ കൊലപാതകം ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ, ദുരൂഹത നിറഞ്ഞ കേസുകളിലൊന്നായി മാറി. “മർഡർ ഓൺ മില്ല്യണയർ മൈൽ” എന്ന ഡോക്യുമെന്ററിയും , പ്രശസ്ത ക്രൈം റിപ്പോർട്ടർ ബെഞ്ചമിൻ ബെന്നറ്റ് ഈ കേസിനെ ആസ്പദമാക്കി എഴുതിയ “ദി കോഹൻ കേസ്” എന്ന പുസ്തകവും ഈ സംഭവത്തിന് ലഭിച്ച വലിയ ജനശ്രദ്ധയുടെ തെളിവുകളാണ്. സമ്പന്നതയുടെയും പ്രൗഢിയുടെയും ലോകത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ഈ ക്രൂരത, ആഡംബര വസതിയുടെയും അതിലെ താമസക്കാരുടെയും ജീവിതത്തിലേക്ക് ഒരു ഞെട്ടലോടെ നോക്കാൻ പൊതുസമൂഹത്തെ പ്രേരിപ്പിച്ചു.
സൂസൻ കോഹൻ അതിക്രൂരമായാണ് കൊല്ലപ്പെട്ടത്. അവരെ അടിച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തിന്റെ കാഠിന്യം ഞെട്ടിക്കുന്നതായിരുന്നു. അതിലും ഭീകരമായ വസ്തുത കൊലപാതകത്തിന് ഉപയോഗിച്ച ആയുധമായിരുന്നു – ഒരു പ്രതിമ. ആഡംബരം നിറഞ്ഞ ആ വീട്ടിലെ ഒരു അലങ്കാര വസ്തുവാകാൻ സാധ്യതയുള്ള ഒന്ന്, കൊലപാതകത്തിനുള്ള ആയുധമായി മാറിയെന്നത് സംഭവത്തിന് ഭയാനകമായ ഒരു ഗാർഹിക മാനം നൽകി.
പഠനമുറിയിലെ ദൃശ്യങ്ങൾ – പാതിയിൽ മുറിഞ്ഞ അത്താഴം, മറിഞ്ഞുകിടന്ന കസേര – എന്നിവ ഈ നിഗമനത്തെ ബലപ്പെടുത്തി. ആ മുറിക്കുള്ളിൽ ഒരു അക്രമാസക്തമായ ഏറ്റുമുട്ടൽ നടന്നിരിക്കാമെന്നും, അതിന്റെ പരിസമാപ്തിയാണ് സൂസന്റെ മരണമെന്നും ഇത് സൂചിപ്പിച്ചു. ആഡംബരം നിറഞ്ഞ പരവതാനിയിൽ അവസാനിച്ച ആ യുവജീവിതം, ആ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ നടന്ന ഭീകരതയുടെ നേർസാക്ഷ്യമായി. ആരാണ് ഈ ക്രൂരകൃത്യം ചെയ്തത്? എന്തിനായിരുന്നു അത്? അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യങ്ങൾ ഏറെയായിരുന്നു.
ഈ ദുരന്തത്തിലെ പ്രധാന വ്യക്തികളിലൊരാൾ സൂസന്റെ ഭർത്താവ് റൊണാൾഡ് കോഹനായിരുന്നു. അന്ന് 41 വയസ്സുള്ള ഒരു കോടീശ്വരനും കെട്ടിട നിർമ്മാണ രംഗത്തെ പ്രമുഖനുമായിരുന്നു അയാൾ . കേപ്ടൗണിലെ അറ്റ്ലാന്റിക് സീബോർഡിലെ പല തെരുവുകൾക്കും പേര് നൽകിയത് കോഹന്റെ ബന്ധുക്കളുടെ സ്മരണാർത്ഥമാണെന്നത് നഗരത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായിരുന്ന ആഴത്തിലുള്ള സ്വാധീനവും സമ്പത്തും വ്യക്തമാക്കുന്നു.
കൊലപാതകത്തിന് ശേഷം റൊണാൾഡ് കോഹൻ പോലീസിനോട് പറഞ്ഞ കഥ വിചിത്രമായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറിയ ഒരാൾ ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്നും, ആ സമയത്ത് തനിക്ക് ബോധക്ഷയമുണ്ടായെന്നും, ബോധം തെളിഞ്ഞപ്പോൾ കണ്ടത് കൊല്ലപ്പെട്ടുകിടക്കുന്ന ഭാര്യയെ ആണെന്നുമായിരുന്നു അയാളുടെ വിശദീകരണം. ഈ “നിഗൂഢനായ കൊലയാളി”യെക്കുറിച്ചുള്ള കോഹന്റെ കഥ തുടക്കം മുതലേ സംശയമുണർത്തുന്നതായിരുന്നു.
ലഭ്യമായ വിവരങ്ങളിൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ കുറവാണെങ്കിലും, അധികാരികൾ കോഹന്റെ കഥ പൂർണ്ണമായി വിശ്വസിച്ചില്ലെന്ന് വ്യക്തമാണ്. കൊലപാതകം നടന്ന രീതി, ഉപയോഗിച്ച ആയുധം (വീടിനുള്ളിലെ പ്രതിമ ), സംഭവസ്ഥലത്തെ സൂചനകൾ (പാതിയിൽ മുറിഞ്ഞ അത്താഴം, മറിഞ്ഞുകിടന്ന കസേര ) എന്നിവയെല്ലാം ഒരു പുറം ആക്രമണത്തിന്റെ സാധ്യതയെ ദുർബലമാക്കി. ബോധക്ഷയമുണ്ടായി എന്ന വാദവും സംശയത്തിന്റെ നിഴലിലായി. ഗാർഹിക പശ്ചാത്തലത്തിൽ നടക്കുന്ന കൊലപാതകങ്ങളിൽ, കുറ്റം മറ്റൊരാളിൽ ആരോപിക്കാനായി ഇത്തരം ‘അതിക്രമിച്ച് കടന്നയാൾ’ കഥകളും ‘ഓർമ്മക്കുറവ്’ വാദങ്ങളും പലപ്പോഴും ഉയരാറുണ്ട്. ഈയൊരു പാറ്റേൺ കോഹന്റെ കാര്യത്തിലും പ്രകടമായിരുന്നു.
അന്വേഷണം സ്വാഭാവികമായും ഭർത്താവിലേക്ക് തന്നെ തിരിഞ്ഞു. മരണപ്പെടുമ്പോൾ സൂസന് 25 വയസ്സായിരുന്നു പ്രായം. സുന്ദരിയായ യുവതി എന്ന് വിശേഷിപ്പിക്കപ്പെട്ട സൂസന്റെ ജീവിതം ആ ആഡംബര ബംഗ്ലാവിൽ പെട്ടെന്ന് അവസാനിക്കുകയായിരുന്നു. സൂസന്റെ യൗവനവും റൊണാൾഡിന്റെ പ്രായവും (16 വയസ്സിന്റെ വ്യത്യാസം), അവരുടെ സാമൂഹികവും സാമ്പത്തികവുമായ നിലകളിലെ വലിയ അന്തരവും ശ്രദ്ധേയമാണ്. കോടീശ്വരനായ, നഗരത്തിൽ വേരുകളുള്ള പ്രമുഖ വ്യവസായിയും അദ്ദേഹത്തിന്റെ യുവതിയായ ഭാര്യയും തമ്മിലുള്ള ബന്ധത്തിൽ ഒരു അധികാര അസന്തുലിതാവസ്ഥ നിലനിന്നിരുന്നിരിക്കാം എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ടായി. ഈ പശ്ചാത്തലം കേസിന് മറ്റൊരു തലം നൽകി. ഒടുവിൽ, സംശയങ്ങൾ ബലപ്പെടുകയും റൊണാൾഡ് കോഹൻ അറസ്റ്റിലാകുകയും ചെയ്തു.
കേപ്ടൗൺ കോടതിയിലായിരുന്നു റൊണാൾഡ് കോഹന്റെ വിചാരണ നടന്നത്. അക്കാലത്തെ പ്രമുഖ അഭിഭാഷകരിൽ ഒരാളായ മിസ്റ്റർ മെയ്‌സൽസാണ് കോഹന് വേണ്ടി ഹാജരായത്. അതൊരു വെല്ലുവിളി നിറഞ്ഞ കൊലപാതക വിചാരണയായിരുന്നുവെന്ന് പിന്നീട് വിലയിരുത്തപ്പെട്ടു.ഈ കേസ് കോടതിമുറിക്കുള്ളിൽ മാത്രം ഒതുങ്ങിനിന്നില്ല. പൊതുസമൂഹത്തിലും മാധ്യമങ്ങളിലും ഇത് വലിയ തരംഗമാണ് സൃഷ്ടിച്ചത്. വിചാരണയ്ക്ക് അഭൂതപൂർവമായ ജനശ്രദ്ധയും മാധ്യമ കവറേജും ലഭിച്ചു. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ടായിരുന്നു: ഒന്ന്, പ്രതിയായ റൊണാൾഡ് കോഹന്റെ കോടീശ്വര പദവി. രണ്ട്, വർണ്ണവിവേചനം നിലനിന്നിരുന്ന ദക്ഷിണാഫ്രിക്കയിൽ ഒരു വെള്ളക്കാരൻ കൊലപാതകക്കുറ്റത്തിന് വിചാരണ നേരിടുന്നത് അത്യപൂർവമായിരുന്നു. ഡെയ്‌സി ഡി മെൽക്കറുടെ കേസിന് ശേഷം ഏകദേശം 50 വർഷങ്ങൾ കഴിഞ്ഞാണ് സമാനമായ ഒരു സാഹചര്യം ഉണ്ടാകുന്നത്. വർഗ്ഗവും വർണ്ണവും നിർണ്ണായകമായിരുന്ന ആ കാലഘട്ടത്തിൽ, സമൂഹത്തിലെ ഉന്നതനായ ഒരു വെള്ളക്കാരൻ പ്രതിക്കൂട്ടിൽ നിൽക്കുന്നത് ഒരു സാധാരണ നിയമനടപടി എന്നതിലുപരി ഒരു സാമൂഹിക കാഴ്ചയായി മാറി. സ്വാഭാവികമായും മാധ്യമങ്ങൾ ഈ കാഴ്ചയെ ആഘോഷിച്ചു.
വിചാരണയുടെ അവസാനം, റൊണാൾഡ് കോഹൻ ഭാര്യ സൂസൻ കോഹനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 1970 സെപ്റ്റംബറിൽ കോടതി വിധി പ്രഖ്യാപിച്ചു: പന്ത്രണ്ട് വർഷത്തെ തടവ് ശിക്ഷ.എന്നാൽ ഈ ശിക്ഷാവിധി നിയമവൃത്തങ്ങളിൽ ഒരുപാട് ചർച്ചകൾക്ക് വഴിവെച്ചു. കൊലപാതകത്തിന്റെ ക്രൂരതയും (പ്രതിമകൊണ്ട് അടിച്ചു കൊല്ലുക ), പ്രതിയുടെ ഉന്നത പദവിയും കണക്കിലെടുക്കുമ്പോൾ പന്ത്രണ്ട് വർഷത്തെ ശിക്ഷ കുറഞ്ഞുപോയോ എന്ന സംശയം പലരും ഉന്നയിച്ചു. ആ ശിക്ഷാവിധി ഇപ്പോഴും നിയമ ലോകത്ത് ഒരു ചർച്ചാ വിഷയമായി തുടരുന്നുവെന്നത് അതിന്റെ വിവാദപരമായ സ്വഭാവം വ്യക്തമാക്കുന്നു. വർണ്ണവിവേചന ദക്ഷിണാഫ്രിക്കയുടെ നീതിന്യായ വ്യവസ്ഥയിൽ, റൊണാൾഡ് കോഹന്റെ സമ്പത്തും സാമൂഹിക നിലയും വർണ്ണവും ശിക്ഷയിൽ ഒരു പരിധി വരെ ലഘൂകരണം നേടാൻ സഹായിച്ചോ എന്ന ചോദ്യം പ്രസക്തമാണ്. നീതി പൂർണ്ണമായി നടപ്പാക്കപ്പെട്ടോ, അതോ പ്രിവിലേജുകൾക്ക് മുന്നിൽ നീതിദേവത കണ്ണടച്ചോ എന്ന സംശയം ഈ കേസിന്റെ ചരിത്രത്തിൽ അവശേഷിക്കുന്നു.
പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സൂസൻ കോഹൻ കൊലപാതക കേസ് പൊതുമനസ്സിൽ ഒരു താൽപ്പര്യമായി നിലനിൽക്കുന്നു. സമ്പത്തും ദുരന്തവും തമ്മിലുള്ള വൈരുദ്ധ്യം, ആഡംബര ലോകത്ത് നടന്ന ക്രൂരമായ കൊലപാതകം, ഭർത്താവിന്റെ വിചിത്രമായ പ്രതിരോധ വാദങ്ങൾ, വിവാദമായ ശിക്ഷാവിധി എന്നിവയെല്ലാം ഈ കേസിന്റെ ദുരൂഹതയും വർദ്ധിപ്പിക്കുന്ന വിഷയങ്ങളാണ് . ബെഞ്ചമിൻ ബെന്നറ്റിന്റെ “ദി കോഹൻ കേസ്” പോലുള്ള രചനകൾ ഈ സങ്കീർണ്ണമായ സംഭവത്തിന്റെ ഓർമ്മപ്പെടുത്തലുകളായി നിലനിൽക്കുന്നു.
കോടതി വിധിയിലൂടെ കേസ് നിയമപരമായി അവസാനിച്ചെങ്കിലും, മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകൾ, അക്രമത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങൾ, അന്നത്തെ സാമൂഹിക സാഹചര്യത്തിൽ നീതി എത്രത്തോളം നടപ്പിലാക്കപ്പെട്ടു തുടങ്ങിയ ചോദ്യങ്ങൾ അവശേഷിക്കുന്നു. കോൺസ്റ്റാൻഷ്യയിലെ ആ വലിയ ബംഗ്ലാവിന്റെ പ്രൗഢിക്ക് പിന്നിൽ നടന്ന ആ ഇരുണ്ട സംഭവം, കാലം മായ്ക്കാത്ത ഒരു നിഴലായി ‘മില്ല്യണയർ മൈലി’ൽ ഇന്നും തങ്ങിനിൽക്കുന്നു.
1924-ലെ ഷിക്കാഗോ. ‘ജാസ് യുഗം’ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട ആ കാലം വൈരുദ്ധ്യങ്ങളുടെയും ആധുനികതയുടെയും, ഒപ്പം സമ്പന്നതയുടെയും ഉള്ളിൽ പുകയുന്ന ഉത്കണ്ഠകളുടെയും കാലമായിരുന്നല്ലോ. നഗരത്തിൻ്റെ പല ഭാഗങ്ങളിലും നിരോധന നിയമത്തിൻ്റെ മറവിൽ കുറ്റകൃത്യങ്ങളും ഗുണ്ടാസംഘങ്ങളുടെ വിളയാട്ടങ്ങളും നടമാടുമ്പോൾ, ഷിക്കാഗോയിലെ കെൻവുഡ് എന്ന സമ്പന്നരുടെ പ്രദേശം ശാന്തവും സുരക്ഷിതവുമായിരുന്നു. വലിയ മാളികകളും, പരിചാരകരും, ഡ്രൈവർമാരുമുള്ള ആളുകൾ വസിച്ചിരുന്ന ആഢ്യത്വം നിറഞ്ഞൊഴുകിയ ഒരിടമായിരുന്നു അവിടം . അവിടെയാണ് ഫ്രാങ്ക്സ്, ലിയോപോൾഡ്, ലോബ് എന്നീ പ്രമുഖ കുടുംബങ്ങൾ താമസിച്ചിരുന്നത്.
1924 മെയ് 22-ന് രാവിലെ, ഇല്ലിനോയി-ഇന്ത്യാന അതിർത്തിക്കടുത്തുള്ള ചതുപ്പുനിലത്തിലെ ഒരു ഓവുചാലിൽ നിന്ന് പതിനാലുകാരനായ ബോബി ഫ്രാങ്ക്സിൻ്റെ മൃതദേഹം ഒരു തൊഴിലാളി കണ്ടെത്തിയപ്പോൾ , ഷിക്കാഗോ നഗരം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു. കൊല്ലപ്പെട്ട ബോബി ഫ്രാങ്ക്സ്, റോക്ക്ഫോർഡ് വാച്ച് കമ്പനിയുടെ മുൻ ഉടമയും സമ്പന്നന്നുമായ ജേക്കബ് ഫ്രാങ്ക്സിൻ്റെ മകനായിരുന്നു. സ്നേഹസമ്പന്നമായ ഒരു കുടുംബത്തിലെ ഇളയ സന്താനം. മെയ് 21, ബുധനാഴ്ച വൈകുന്നേരം, ഹാർവാർഡ് സ്കൂൾ ഫോർ ബോയ്സിൽ ഒരു ബേസ്ബോൾ കളിയുടെ അമ്പയറായി നിന്ന ശേഷം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ബോബിയെ അവസാനമായി കണ്ടത്. അവൻ വീട്ടിലെത്താതിരുന്നപ്പോൾ, മാതാപിതാക്കൾ ആദ്യം കരുതിയത് സുരക്ഷിതമായ ആ അയൽപക്കത്ത് എവിടെയെങ്കിലും കൂട്ടുകാരുമായി കളിക്കുകയായിരിക്കുമെന്നാണ്. എന്നാൽ രാത്രി വൈകിയും കാണാതായതോടെ ആശങ്ക വർദ്ധിച്ചു. അപ്പോഴാണ് ഒരു ഫോൺ കോൾ വരുന്നത്. ജോർജ്ജ് ജോൺസൺ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ, ബോബിയെ തട്ടിക്കൊണ്ടുപോയെന്നും, കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം രാവിലെ അറിയിക്കാമെന്നും പറഞ്ഞു. ആ രാത്രി മുഴുവൻ ഫ്രാങ്ക്സ് കുടുംബം ഭയത്തിലും അനിശ്ചിതത്വത്തിലും കഴിച്ചുകൂട്ടി. എന്നാൽ അടുത്ത പ്രഭാതത്തിൽ, മോചനദ്രവ്യത്തിനായുള്ള നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് മുമ്പുതന്നെ, ഭയാനകമായ ആ വാർത്തയെത്തി: ബോബിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു.
കണ്ടെത്തുമ്പോൾ ബോബിയുടെ ശരീരം നഗ്നമായിരുന്നു, തലയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു, മുഖത്തും രഹസ്യഭാഗങ്ങളിലും തിരിച്ചറിയാതിരിക്കാനായി ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ചതിൻ്റെ പാടുകളും. ചേലാകർമ്മം ചെയ്യപ്പെട്ടിരുന്നു എന്ന വസ്തുത മറയ്ക്കാനായിരുന്നു ഇത്, അക്കാലത്ത് അമേരിക്കയിൽ യഹൂദരല്ലാത്തവർക്കിടയിൽ ഇത് അസാധാരണമായിരുന്നു. ഈ കണ്ടെത്തലുകൾ ഇതൊരു യാദൃശ്ചികമായ കൊലപാതകമായിരുന്നില്ലെന്നും , മറിച്ച് അതീവ ശ്രദ്ധയോടെ ആസൂത്രണം ചെയ്ത ഒരു ക്രൂരകൃത്യമായിരുന്നു എന്ന നിഗമനത്തിലെക്കത്തി.വാർത്ത കാട്ടുതീ പോലെ പടർന്നു. ‘നൂറ്റാണ്ടിൻ്റെ കുറ്റകൃത്യം’ എന്ന് പത്രങ്ങൾ അതിനെ വിശേഷിപ്പിച്ചു. ഷിക്കാഗോയിലെ പ്രമുഖ പത്രങ്ങളെല്ലാം ഈ വാർത്തയ്ക്ക് പ്രാധാന്യം നൽകി, മാധ്യമങ്ങൾ സംഭവസ്ഥലത്തും ഫ്രാങ്ക്സ് ഭവനത്തിലും തടിച്ചുകൂടി. തുടക്കത്തിൽ, മൃതദേഹം നഗ്നമായി കാണപ്പെട്ടതിനാൽ പോലീസ് ഒരു സ്വവർഗ്ഗാനുരാഗിയെ സംശയിച്ചത് , അക്കാലത്തെ സാമൂഹിക മുൻവിധികളെയും ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെയുമാണ് എടുത്തു കാട്ടുന്നത്. വ്യക്തമായ തെളിവുകളോ കൊലപാതകത്തിൻ്റെ യഥാർത്ഥ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ധാരണയോ ഇല്ലാതിരുന്നതിനാൽ, അന്വേഷണ ഉദ്യോഗസ്ഥർ നിലവിലുണ്ടായിരുന്ന മുൻവിധിയിലേക്ക് തിരിയുകയായിരുന്നു. ഇത് ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലെ ക്രിമിനൽ അന്വേഷണ രീതികളുടെ പരിമിതികളും സാമൂഹിക പക്ഷപാതങ്ങളിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.
അന്വേഷണത്തിലെ നിർണ്ണായക വഴിത്തിരിവായത് മൃതദേഹത്തിനടുത്തുനിന്ന് കണ്ടെത്തിയ ഒരു കണ്ണടയായിരുന്നു. ബോബിയ്ക്ക് കണ്ണട ഉണ്ടായിരുന്നില്ല. പിന്നെ ഈ ഹോൺ-റിംഡ് കണ്ണടയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമമായി. കണ്ണടയുടെ വിജാഗിരിക്ക് (hinge) ഒരു പ്രത്യേകതയുണ്ടായിരുന്നു. ന്യൂയോർക്കിലെ ഒരു കമ്പനി നിർമ്മിച്ച ഈ hinge ഷിക്കാഗോയിൽ വിറ്റിരുന്നത് ആൽമർ കോ & കമ്പനി എന്ന ഒരേയൊരു സ്ഥാപനം മാത്രമാണ്. അവർ അത്തരം മൂന്ന് കണ്ണടകൾ മാത്രമാണ് വിറ്റിരുന്നത്. രണ്ടെണ്ണം ആരുടേതാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു, മൂന്നാമത്തേത് നഥാൻ ലിയോപോൾഡ് എന്ന യുവ സർവ്വകലാശാലാ വിദ്യാർത്ഥിയുടേതായിരുന്നു.
മെയ് 29-ന് ലിയോപോൾഡിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അയാൾ തികഞ്ഞ ശാന്തതയോടെയാണ് പോലീസിനെ നേരിട്ടത്. ആ പ്രദേശത്ത് താൻ സ്ഥിരമായി പക്ഷിനിരീക്ഷണത്തിന് പോകാറുണ്ടെന്നും, അപ്പോൾ നഷ്ടപ്പെട്ടതാവാം കണ്ണടയെന്നും ലിയോപോൾഡ് മൊഴി നൽകി. തുടക്കത്തിൽ പോലീസിന് അയാളെ സംശയിക്കാൻ തക്ക കാര്യമായ കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കണ്ണട ലിയോപോൾഡിൻ്റേതാണെന്നറിഞ്ഞപ്പോൾ, നിർണ്ണായക തെളിവ് ഒരു നിരപരാധിയിലേക്ക് വിരൽ ചൂണ്ടുന്നതിലുള്ള നിരാശ മിസ്റ്റർ ഫ്രാങ്ക്സ് പ്രകടിപ്പിച്ചു.അതേസമയം, മറ്റൊരു പ്രധാന തെളിവ് ഉയർന്നുവന്നു: മോചനദ്രവ്യത്തിനായുള്ള കത്ത്. ഇത് ടൈപ്പ് ചെയ്തത് ഒരു പ്രത്യേക ടൈപ്പ് റൈറ്ററിലാണെന്നും അതിലെ ചില അക്ഷരങ്ങൾക്ക് (ചെറിയക്ഷരം ‘t’, ‘f’ എന്നിവയ്ക്ക് ) തകരാറുണ്ടെന്നും വിദഗ്ധർ കണ്ടെത്തി. ഷിക്കാഗോ ഡെയ്‌ലി ന്യൂസിലെ റിപ്പോർട്ടർമാരായ ജെയിംസ് മൾറോയിയും ആൽവിൻ ഗോൾഡ്‌സ്റ്റീനും അന്വേഷണം ആരംഭിച്ചു. അവർ ലിയോപോൾഡ് തൻ്റെ പഠന ഗ്രൂപ്പിനായി ടൈപ്പ് ചെയ്ത നോട്ടുകൾ കണ്ടെത്തി. ഈ നോട്ടുകളിലെ അതേ അക്ഷരത്തെറ്റുകൾ മോചനദ്രവ്യ കത്തിലുമുണ്ടായിരുന്നു. മിഷിഗൺ സർവ്വകലാശാലയിലെ ലിയോപോൾഡിൻ്റെ സുഹൃത്തും സഹപാഠിയുമായിരുന്ന റിച്ചാർഡ് ലോബിൻ്റെ പഴയ ഫ്രാറ്റേണിറ്റിയിൽ നിന്ന് മോഷ്ടിച്ച ടൈപ്പ് റൈറ്ററായിരുന്നു അത്.
ലിയോപോൾഡിനെ ചോദ്യം ചെയ്തപ്പോൾ, കൊലപാതകം നടന്ന ദിവസം താൻ തൻ്റെ അടുത്ത സുഹൃത്തായ റിച്ചാർഡ് ലോബിനൊപ്പമായിരുന്നു എന്ന് മൊഴി നൽകി. തങ്ങൾ മദ്യപിച്ചും മറ്റും പുറത്തുപോയിരുന്നു എന്നായിരുന്നു അവരുടെ ആദ്യത്തെ കഥ. ലോബിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ അയാളും ഇതേ കഥ ആവർത്തിച്ചു. എന്നാൽ ലിയോപോൾഡ് കുടുംബത്തിലെ ഡ്രൈവർ നൽകിയ മൊഴി നിർണ്ണായകമായി. കൊലപാതകം നടന്ന ദിവസം ലിയോപോൾഡിൻ്റെ കാർ ഗാരേജിൽ അറ്റകുറ്റപ്പണിയിലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതോടെ അവരുടെ മൊഴി പൊളിഞ്ഞു.കൂടാതെ, ലിയോപോൾഡിൻ്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയ ചില കത്തുകൾ, ലിയോപോൾഡും ലോബും തമ്മിൽ തീവ്രമായ, ഒരുപക്ഷേ ലൈംഗിക ബന്ധം സൂചിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അക്കാലത്തെ സാമൂഹിക സാഹചര്യത്തിൽ ഇത് സംശയം വർദ്ധിപ്പിക്കാൻ കാരണമായി.
തെളിവുകൾ (കണ്ണട, ടൈപ്പ് റൈറ്റർ, പൊളിഞ്ഞ മൊഴി) നിരത്തിയപ്പോൾ, ലോബ് ആദ്യം കുറ്റം സമ്മതിച്ചു . ലിയോപോൾഡിനെ ചുറ്റി പോലീസ് വല മുറുക്കുകയാണെന്നും അതിൽ ലോബും കുടുങ്ങുമെന്നും പറഞ്ഞതിനെ തുടർന്നായിരിക്കാം ഇത്. ലോബ് കുറ്റം സമ്മതിച്ചെന്നറിഞ്ഞപ്പോൾ, ആദ്യം പരിഹസിച്ചെങ്കിലും , ലിയോപോൾഡും തൊട്ടുപിന്നാലെ കുറ്റം സമ്മതിച്ചു.കുറ്റസമ്മതത്തോടെ പുറത്തുവന്ന വിവരങ്ങൾ ഷിക്കാഗോയെ മാത്രമല്ല, ലോകത്തെ മുഴുവൻ ഞെട്ടിച്ചു. ഈ ക്രൂരകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർ സാധാരണ കുറ്റവാളികളായിരുന്നില്ല. മറിച്ച്, കൊല്ലപ്പെട്ട കുട്ടിയുടെ അതേ സാമൂഹിക ചുറ്റുപാടിൽ നിന്നുള്ളവർ, കെൻവുഡിലെ തന്നെ താമസക്കാർ, അതിസമ്പന്നരും അതിബുദ്ധിമാന്മാരുമായ രണ്ട് സർവ്വകലാശാലാ വിദ്യാർത്ഥികൾ – നഥാൻ ലിയോപോൾഡ് ജൂനിയറും റിച്ചാർഡ് ലോബും. ഇരുവരും ഷിക്കാഗോയിലെ അതിസമ്പന്നരും പ്രമുഖരുമായ കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. ലിയോപോൾഡിൻ്റെ പിതാവ് ഒരു പെട്ടി നിർമ്മാണ കമ്പനിയുടെ ഉടമയും , ലോബിൻ്റെ പിതാവ് സിയേഴ്സ് റോബക്ക് കമ്പനിയുടെ വിരമിച്ച വൈസ് പ്രസിഡൻ്റും അഭിഭാഷകനുമായിരുന്നു. ഇരുവരും യഹൂദ പശ്ചാത്തലമുള്ളവരായിരുന്നു, ലോബിൻ്റെ അമ്മ കത്തോലിക്ക വിശ്വാസിയായിരുന്നെങ്കിലും.
അസാമാന്യമായ ബുദ്ധിശക്തിയായിരുന്നു ഇരുവരുടെയും മുഖമുദ്ര. ലിയോപോൾഡ് 18 വയസ്സിൽ ഷിക്കാഗോ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി, നിരവധി ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. അയാൾ പ്രശസ്തനായ ഒരു പക്ഷിശാസ്ത്രജ്ഞൻ കൂടിയായിരുന്നു. ഹാർവാർഡ് ലോ സ്കൂളിൽ പഠനം തുടരാനായിരുന്നു അയാളുടെ പദ്ധതി. ലോബ് ആകട്ടെ , 17 വയസ്സിൽ മിഷിഗൺ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു . നിയമപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു അയാൾ.
എന്നാൽ വ്യക്തിത്വത്തിൽ അവർ തികച്ചും വ്യത്യസ്തരായിരുന്നു. ലോബ് സുന്ദരനും ആകർഷകമായ പെരുമാറ്റമുള്ളവനും സാമൂഹികമായി ഇടപെടുന്നവനും ജനപ്രിയനുമായിരുന്നു. എന്നാൽ കുറ്റകൃത്യങ്ങളോടും ഡിറ്റക്ടീവ് കഥകളോടും ചെറുപ്പം മുതലേ അഭിനിവേശമുണ്ടായിരുന്നു. നേരെമറിച്ച്, ലിയോപോൾഡ് അന്തർമുഖനും ഒറ്റപ്പെട്ടവനും ആയിരുന്നു. പക്ഷിനിരീക്ഷണത്തിലും തത്ത്വചിന്തയിലുമായിരുന്നു അയാൾക്ക് താൽപ്പര്യം, പ്രത്യേകിച്ച് ഫ്രീഡ്രിക്ക് നീഷെയുടെ ആശയങ്ങളിൽ.1920 കളിൽ ൽ ഷിക്കാഗോ സർവ്വകലാശാലയിൽ വെച്ചാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. ഈ സൗഹൃദം തീവ്രവും സങ്കീർണ്ണവും പ്രക്ഷുബ്ധവുമായ ഒന്നായി വളർന്നു. അതൊരു ലൈംഗിക ബന്ധമായി പരിണമിച്ചു, അതിൽ അസൂയയും അധികാര വടംവലികളും സാധാരണമായിരുന്നു. ലിയോപോൾഡിന് ലോബിനോട് തീവ്രമായ വൈകാരിക അടുപ്പമുണ്ടായിരുന്നു, ലോബിൻ്റെ ലൈംഗിക താൽപ്പര്യങ്ങൾക്ക് വഴങ്ങി കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ ലിയോപോൾഡ് തയ്യാറായിരുന്നു.
അവരുടെ കുറ്റകൃത്യത്തിൻ്റെ പ്രേരണ അസാധാരണമായിരുന്നു.കൊലപാതകത്തിൻ്റെ പ്രധാന കാരണം അതിസാഹസികത, ആവേശം, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം എന്നതൊക്കെയായിരുന്നു. കൊലപാതകം എന്നതിലുപരി, പിടിക്കപ്പെടാതെ രക്ഷപ്പെടുക എന്നതിലായിരുന്നു അവർക്ക് ഹരം.തങ്ങളുടെ അതിബുദ്ധി തെളിയിക്കാനായി ഒരു ‘തികഞ്ഞ കുറ്റകൃത്യം’ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള അഭിനിവേശം കൂടി അതിന് പിന്നിൽ ഉണ്ടായിരുന്നു ലിയോപോൾഡിൻ്റെ നീഷെയുടെ ‘അതിമാനുഷൻ’ എന്ന ആശയത്തോടുള്ള ആഭിമുഖ്യം അതായത് സാധാരണ നിയമങ്ങളും ധാർമ്മികതയും തങ്ങളെപ്പോലുള്ള ഉന്നത വ്യക്തികൾക്ക് ബാധകമല്ലെന്നായിരുന്നു അയാളുടെ വ്യാഖ്യാനം.കുറ്റകൃത്യത്തെ, കൊലപാതകത്തെപ്പോലും, ഒരു ബൗദ്ധിക വ്യായാമമായി അവർ കണ്ടു.1923-ൻ്റെ അവസാനത്തോടെ തുടങ്ങി 1924 മെയ് വരെ, ഏഴു മാസത്തോളം അവർ തങ്ങളുടെ ‘പദ്ധതി അതീവ ശ്രദ്ധയോടെ ആസൂത്രണം ചെയ്തു. വ്യാജ ഐഡൻ്റിറ്റികൾ ഉണ്ടാക്കി, മോചനദ്രവ്യം ആവശ്യപ്പെടാനും അത് സങ്കീർണ്ണമായ നിർദ്ദേശങ്ങളിലൂടെ കൈപ്പറ്റാനും പദ്ധതിയിട്ടു. ഇരയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചു: തങ്ങളുടെ അയൽപക്കത്തുള്ള സമ്പന്ന കുടുംബത്തിലെ ഒരു ആൺകുട്ടി, എളുപ്പത്തിൽ കീഴടക്കാൻ കഴിയുന്നവൻ. ദൌർഭാഗ്യവശാൽ ബോബി ഫ്രാങ്കിനായിരുന്നു ആ നറുക്കു വീണത് . കുറ്റകൃത്യത്തിനായി അവർ ഒരു വിൽസ്-നൈറ്റ് കാർ വാടകയ്ക്കെടുത്തു.
മെയ് 21, 1924-ന് വൈകുന്നേരം 5 മണിയോടെ, വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ബോബി ഫ്രാങ്ക്സിനെ അവർ കണ്ടു. ഒരു ടെന്നീസ് റാക്കറ്റിനെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ലോബ്, ബോബിയെ കാറിലേക്ക് ക്ഷണിച്ചു, . കാറിനുള്ളിൽ വെച്ച്, ബോബിയുടെ തലയിൽ ടേപ്പ് ചുറ്റിയ ഒരു ഉളികൊണ്ട് പലതവണ അടിച്ചു. വായിൽ തുണി തിരുകി. അടിയേറ്റതിൻ്റെയും ശ്വാസം മുട്ടിയതിൻ്റെയും ഫലമായി ബോബി പെട്ടെന്ന് മരിച്ചു. ആരാണ് മാരകമായ പ്രഹരമേൽപ്പിച്ചത് എന്ന കാര്യത്തിൽ ലിയോപോൾഡും ലോബും പരസ്പരം പഴിചാരി. എന്നാൽ പൊതുവായ നിഗമനവും കൂടുതൽ തെളിവുകളും സൂചിപ്പിക്കുന്നത്, ലിയോപോൾഡ് കാറോടിക്കുമ്പോൾ പിൻസീറ്റിലിരുന്ന ലോബാണ് കൊല നടത്തിയതെന്നാണ്.
കൃത്യനിർവ്വഹണത്തിന് ശേഷം മൃതദേഹം കാറിൻ്റെ തറയിൽ ഒളിപ്പിച്ച് അവർ യാത്ര തുടർന്നു. രാത്രിയാകാൻ കാത്തിരിക്കുന്നതിനിടയിൽ സാൻഡ്‌വിച്ചും റൂട്ട് ബിയറും കഴിക്കാൻ നിർത്തി. പിന്നീട് മൃതദേഹം വുൾഫ് തടാകത്തിനടുത്തുള്ള ഓവുചാലിൽ കൊണ്ടുപോയി നഗ്നമാക്കി, തിരിച്ചറിയാതിരിക്കാൻ ആസിഡ് ഒഴിച്ച് ഒളിപ്പിച്ചു. തുടർന്ന് മുൻകൂട്ടി തയ്യാറാക്കിയ മോചനദ്രവ്യ കത്ത് തപാലിലിടുകയും ഫ്രാങ്ക്സ് കുടുംബത്തെ ഫോണിൽ വിളിച്ച് തട്ടിക്കൊണ്ടുപോയെന്ന് അറിയിക്കുകയും ചെയ്തു.’തികഞ്ഞ കുറ്റകൃത്യം’ എന്ന അവരുടെ അഹങ്കാരം തകർന്നത് അപ്രതീക്ഷിതവും സാധാരണവുമായ കാര്യങ്ങളിലൂടെയായിരുന്നു: താഴെ വീണുപോയ ഒരു കണ്ണട, ഒരു ഡ്രൈവറുടെ സത്യസന്ധമായ മൊഴി. ഈ കേസ് തെളിയിച്ചത് പോലീസിൻ്റെയും, ഫോറൻസിക് വിദഗ്ദ്ധരുടെയും, അന്വേഷണാത്മക പത്രപ്രവർത്തനത്തിൻ്റെയും സംയുക്ത ശ്രമമായിരുന്നു.
ലിയോപോൾഡും ലോബും കുറ്റം സമ്മതിച്ചതോടെ, കേസ് രാജ്യവ്യാപകമായി വലിയ കോളിളക്കമുണ്ടാക്കി. മാധ്യമങ്ങൾ ഓരോ ചെറിയ വിവരവും ആഘോഷിച്ചു, പലപ്പോഴും ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചു. പൊതുജനാഭിപ്രായം അവർക്കെതിരെ തിരിഞ്ഞു, വധശിക്ഷ നൽകണമെന്ന ആവശ്യം ശക്തമായി.ഈ ഘട്ടത്തിലാണ് പ്രതിഭാഗത്തിനായി ക്ലാറെൻസ് ഡാരോ എന്ന അതിപ്രശസ്തനായ അഭിഭാഷകൻ എത്തുന്നത്. വധശിക്ഷയുടെ കടുത്ത എതിരാളിയായി അറിയപ്പെട്ടിരുന്ന ഡാരോയെ ലിയോപോൾഡിൻ്റെയും ലോബിൻ്റെയും സമ്പന്ന കുടുംബങ്ങൾ കേസ് ഏൽപ്പിച്ചു. ഡാരോയുടെ ലക്ഷ്യം അവരെ കുറ്റവിമുക്തരാക്കുക എന്നതായിരുന്നില്ല, മറിച്ച് വധശിക്ഷയിൽ നിന്ന് രക്ഷിക്കുക എന്നതായിരുന്നു.
ഡാരോ തന്ത്രപരമായ ഒരു നീക്കം നടത്തി. ജൂലൈ 21, 1924-ന്, കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും ലിയോപോൾഡും ലോബും കുറ്റം സമ്മതിക്കുന്നതായി അദ്ദേഹം കോടതിയെ അറിയിച്ചു. പൊതുജനരോഷം കാരണം ജൂറി വിചാരണ തങ്ങൾക്ക് പ്രതികൂലമാകുമെന്ന് ഭയന്നാണ് ഈ തീരുമാനമെടുത്തതെന്ന് ഡാരോ പിന്നീട് സമ്മതിച്ചു. ഈ നീക്കത്തോടെ കേസ് ജൂറിയുടെ മുന്നിൽ നിന്ന് മാറി, ശിക്ഷ വിധിക്കാനുള്ള പൂർണ്ണ അധികാരം ജഡ്ജി ജോൺ ആർ. കാവെർലിയുടെ കൈകളിലെത്തി. അതോടെ വിചാരണ, 33 ദിവസം നീണ്ടുനിന്ന ശിക്ഷാ ഹിയറിംഗായി മാറി. പ്രതിഭാഗം വാദിച്ചത് ശിക്ഷയിൽ ഇളവ് നൽകണമെന്നായിരുന്നു .
ഡാരോ നിരവധി കാര്യങ്ങൾ കോടതിക്ക് മുമ്പിൽ വച്ചു. പ്രതികളുടെ പ്രായം (18, 19 വയസ്സ്) ഒരു പ്രധാന ഘടകമായി ഉയർത്തിക്കാട്ടി.പ്രമുഖരായ മനശാസ്ത്രജ്ഞരുടെയും സൈക്യാട്രിസ്റ്റുകളുടെയും മൊഴികൾ ഹാജരാക്കി. പ്രതികൾക്ക് മാനസികവും വൈകാരികവുമായ വൈകല്യങ്ങളുണ്ടെന്നും, അവരുടെ വളർന്നുവന്ന സാഹചര്യങ്ങൾ, അഭിനിവേശങ്ങൾ, വിഷലിപ്തമായ ബന്ധം എന്നിവ അവരുടെ ഉത്തരവാദിത്തം കുറയ്ക്കുന്നുവെന്നും അയാൾ വാദിച്ചു. വധശിക്ഷ പ്രാകൃതവും, ഫലപ്രദമല്ലാത്തതും, പ്രതികാരത്തിലൂന്നിയതുമാണെന്ന നിലപാടും ഡാരോ ഇവിടെ ആവർത്തിച്ചു.ഡാരോയുടെ 12 മണിക്കൂറോളം നീണ്ട അന്തിമവാദം , വധശിക്ഷയ്ക്കെതിരായുള്ള ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രസംഗങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത് . യുക്തി, പുരോഗതി, ദയ എന്നിവയിൽ ഊന്നി താൻ ഭാവിക്കുവേണ്ടിയാണ് വാദിക്കുന്നത്…” എന്നയാൾ പ്രഖ്യാപിച്ചു.അതേസമയം, സ്റ്റേറ്റ്സ് അറ്റോർണി റോബർട്ട് ഇ. ക്രോ, പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്ന് ശക്തമായി വാദിച്ചു.
സെപ്റ്റംബർ 10, 1924-ന് ജഡ്ജി ജോൺ ആർ. കാവെർലി വിധി പ്രസ്താവിച്ചു. ലിയോപോൾഡിനും ലോബിനും കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകലിന് 99 വർഷം അധിക തടവും വിധിച്ചു. തൻ്റെ തീരുമാനത്തിന് കാരണം പ്രതികളുടെ പ്രായമാണെന്നും, മനശാസ്ത്രപരമായ തെളിവുകൾ അതിനെ സ്വാധീനിച്ചില്ലെന്നും ജഡ്ജി എടുത്തുപറഞ്ഞു. ഈ വിധി പൊതുജനങ്ങളിൽ വലിയ പ്രതിഷേധമുണ്ടാക്കി, അവരുടെ സമ്പത്താണ് അവരെ വധശിക്ഷയിൽ നിന്ന് രക്ഷിച്ചതെന്ന് പലരും വിശ്വസിച്ചു.ഈ വിചാരണ വധശിക്ഷയെക്കുറിച്ചും കുറ്റകൃത്യങ്ങളെ മനസ്സിലാക്കുന്നതിൽ മനശാസ്ത്രത്തിൻ്റെ പങ്കിനെക്കുറിച്ചുമുള്ള വലിയ പൊതു സംവാദത്തിന് വേദിയായി.
ലിയോപോൾഡിനെയും ലോബിനെയും ആദ്യം ജോലിയറ്റ് സ്റ്റേറ്റ് പെനിറ്റൻഷ്യറിയിലേക്കും പിന്നീട് സ്റ്റേറ്റ്സ്‌വില്ലിലേക്കും മാറ്റി. 1936 ജനുവരി 28-ന്, തൻ്റെ 30-ആം വയസ്സിൽ, ജയിലിലെ കുളിമുറിയിൽ വെച്ച് ജെയിംസ് ഡേ എന്ന സഹതടവുകാരനാൽ ലോബ് അതിക്രൂരമായി കൊല്ലപ്പെട്ടു. ഡേ ഒരു റേസർ ഉപയോഗിച്ച് ലോബിനെ 56 തവണയോളം കീറി മുറിവേൽപ്പിച്ചു . ലോബ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വയം രക്ഷയ്ക്കായാണ് കൊല നടത്തിയതെന്ന് ഡേ വാദിച്ചു. ഡേ ഈ കേസിൽ ശിക്ഷിക്കപ്പെട്ടില്ല. ലോബിൻ്റെ മരണം ലിയോപോൾഡിനെ മാനസികമായി തളർത്തി.
ലോബിൻ്റെ അന്ത്യത്തിൽ നിന്ന് വ്യത്യസ്തമായി, ലിയോപോൾഡ് 33 വർഷത്തിലധികം ജയിലിൽ കഴിഞ്ഞു. കാലക്രമേണ അയാൾ ഒരു “മാതൃകാ തടവുകാരനായി” മാറി. ജയിലിൽ അദ്ദേഹം സജീവമായിരുന്നു: ജയിൽ ലൈബ്രറിയും സ്കൂളും പുനഃസംഘടിപ്പിച്ചു , സഹതടവുകാരെ പഠിപ്പിച്ചു , നിരവധി ഭാഷകൾ പഠിച്ചു , ജയിൽ ആശുപത്രിയിൽ എക്സ്-റേ ടെക്നീഷ്യനായി ജോലി ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് അപകടകരമായ മലേറിയ ഗവേഷണ പരീക്ഷണങ്ങൾക്ക് സ്വയം സന്നദ്ധനായി.
ഒടുവിൽ 1958 മാർച്ചിൽ ലിയോപോൾഡിന് പരോൾ ലഭിച്ചു. അദ്ദേഹം പ്യൂർട്ടോ റിക്കോയിലേക്ക് പോയി. അവിടെ ചർച്ച് ഓഫ് ബ്രദറൻ എന്ന ക്രിസ്ത്യൻ സേവന സംഘടനയുടെ ആശുപത്രിയിൽ ജോലി ചെയ്തു. പിന്നീട് സാൻ ഹവാനിലേക്ക് മാറി. പ്യൂർട്ടോ റിക്കോ സർവ്വകലാശാലയിൽ കണക്ക് പഠിപ്പിച്ചു , സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടി. ആരോഗ്യ വകുപ്പിലും കുഷ്ഠരോഗ ഗവേഷണത്തിലും ആശുപത്രിയിലും ജോലി ചെയ്തു. 1961-ൽ ട്രൂഡി ഫെൽഡ്മാൻ ഗാർഷ്യ ഡി ക്യുവാഡ എന്ന വിധവയെ വിവാഹം കഴിച്ചു. പ്യൂർട്ടോ റിക്കോയിലെ പക്ഷികളെക്കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. തൻ്റെ കുറ്റകൃത്യത്തിൽ ഖേദം പ്രകടിപ്പിച്ച അയാൾ , മറ്റുള്ളവരെ സഹായിക്കുക എന്നതാണ് എൻ്റെ പ്രധാന ഹോബി എന്ന് പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.
1971 ഓഗസ്റ്റ് 29/30 തീയതികളിൽ, പ്രമേഹ സംബന്ധമായ ഹൃദയാഘാതത്തെ തുടർന്ന് ലിയോപോൾഡ് തൻ്റെ 66-ആം വയസ്സിൽ പ്യൂർട്ടോ റിക്കോയിൽ വെച്ച് അന്തരിച്ചു. തൻ്റെ ശരീരം വൈദ്യശാസ്ത്ര ഗവേഷണങ്ങൾക്കായി പ്യൂർട്ടോ റിക്കോ സർവ്വകലാശാലയ്ക്ക് ദാനം ചെയ്തു.എന്തുകൊണ്ട് അവർ ഈ കുറ്റകൃത്യം ചെയ്തു എന്ന കാതലായ ചോദ്യം ഇന്നും അവശേഷിക്കുന്നു. അത് കേവലം ഒരു ഹരമായിരുന്നോ? അവരുടെ സവിശേഷമായ മാനസിക ഘടനയുടെയും ബന്ധത്തിൻ്റെയും ഫലമായിരുന്നോ? തെറ്റായി വ്യാഖ്യാനിക്കപ്പെട്ട തത്വശാസ്ത്രത്തിൻ്റെ സ്വാധീനമായിരുന്നോ? അതോ അവരുടെ പ്രത്യേക പരിഗണന ലഭിച്ച, എന്നാൽ ഒരുപക്ഷേ ദോഷകരമായ വളർത്തൽ രീതികളുടെ അനന്തരഫലമായിരുന്നോ?. അത്തരം പ്രേരണകളെ പൂർണ്ണമായി മനസ്സിലാക്കുക എന്നത് ദുഷ്കരമാണ്.
സമ്പത്തും പദവിയും ഈ കേസിൽ വഹിച്ച പങ്ക് എന്താണ്? അത് കുറ്റകൃത്യം ചെയ്യാൻ അവരെ പ്രേരിപ്പിച്ചോ? അവസാനം, വധശിക്ഷയിൽ നിന്ന് അവരെ രക്ഷിച്ചത് അവരുടെ പണമാണോ?.ബുദ്ധിപരമായ ഔന്നത്യത്തിൻ്റെയോ സാമൂഹിക പദവിയുടെയോ തിളക്കമാർന്ന പുറംചട്ടകളിൽ പതിയിരിക്കാൻ സാധ്യതയുള്ള തിന്മയുടെ ഭീതിദമായ സാധ്യതകളെക്കുറിച്ചാണ് ലിയോപോൾഡിൻ്റെയും ലോബിൻ്റെയും കഥ നമ്മെ ഓർമ്മിപ്പിക്കുന്നത് . നമുക്കു ചുറ്റും ഇത്തരക്കാർ ഉണ്ട് . കൃത്യമായി ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും ഈ സംഭവം ബാക്കി വയ്ക്കുന്നുണ്ട്. ലിയോപോൾഡിൻ്റെയും ലോബിൻ്റെയും മനശാസ്ത്രപരമായ പ്രഹേളികയ്ക്ക് കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിയാത്തത് തന്നെയാണ് അതിലെ പ്രധാനപ്പെട്ടത്.