യോസയ്ക്ക് വിട

2025 ഏപ്രിൽ 13, ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരെ സംബന്ധിച്ചിടത്തോളം ഒരു ദുഃഖവാർത്തയുമായാണ് പുലർന്നത്. ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ അതികായനും നോബൽ സമ്മാന ജേതാവുമായ മാരിയോ വർഗാസ് യോസ, പെറുവിൻ്റെ തലസ്ഥാനമായ ലിമയിലെ വസതിയിൽ, തൻ്റെ 89-ാം വയസ്സിൽ, പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു. മക്കളായ അൽവാരോ, ഗൊൺസാലോ, മോർഗാന എന്നിവർ ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുടുംബത്തിൻ്റെ സ്വകാര്യതയെ മാനിച്ച്, പൊതുപരമായ ചടങ്ങുകൾ ഒഴിവാക്കി മൃതദേഹം ദഹിപ്പിക്കുമെന്നും അവർ അറിയിച്ചു

1936 മാർച്ച് 28 ന് പെറുവിലെ അരെക്വിപ്പയിൽ ജനിച്ച യോസയുടെ ജീവിതം അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്തതായിരുന്നു. ജനനത്തിനു മുൻപേ വേർപിരിഞ്ഞ പിതാവിനെ പത്താം വയസ്സിൽ കണ്ടുമുട്ടിയതും , ലിമയിലെ ലിയോൺസിയോ പ്രാഡോ സൈനിക സ്കൂളിലെ “നരകതുല്യമായ” അനുഭവങ്ങളും അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെയും എഴുത്തിനെയും ആഴത്തിൽ സ്വാധീനിച്ചു. ഈ അനുഭവങ്ങൾ അദ്ദേഹത്തിൻ്റെ ആദ്യ നോവലായ The Time of the Hero എന്ന കൃതിക്ക് നിമിത്തമായി. അധികാര ഘടനകളോടും അടിച്ചമർത്തലിനോടുമുള്ള അദ്ദേഹത്തിൻ്റെ സംവേദനക്ഷമതയും വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹവും അദ്ദേഹത്തിൻ്റെ കൃതികളിലെ പ്രധാന പ്രമേയങ്ങളായി മാറി. 2010-ൽ നോബൽ സമ്മാനം നൽകി സ്വീഡിഷ് അക്കാദമി ആദരിച്ചതും അധികാര ഘടനകളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ സൂക്ഷ്മമായ പഠനങ്ങളെയും വ്യക്തിയുടെ ചെറുത്തുനിൽപ്പിൻ്റെയും പരാജയത്തിൻ്റെയും മൂർച്ചയുള്ള ചിത്രീകരണങ്ങളെയുമായിരുന്നു.

ലിമയിലെ സാൻ മാർക്കോസ് നാഷണൽ യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കുമ്പോൾത്തന്നെ പത്രപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചു. നോവലിസ്റ്റ്, ഉപന്യാസകാരൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ, അദ്ധ്യാപകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഗബ്രിയേൽ ഗാർസിയ മാർക്കേസ്, കോർത്തസാർ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ “ബൂം” തലമുറയുടെ അവസാനത്തെ കണ്ണിയായിരുന്നു യോസ. സാർവത്രിക വിഷയങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹത്തിൻ്റെ കൃതികൾക്ക് ലോകമെമ്പാടും വലിയ സ്വാധീനമുണ്ടായിരുന്നു. മറ്റ് ബൂം എഴുത്തുകാരെക്കാൾ അന്താരാഷ്ട്രതലത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ യോസയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.

രാഷ്ട്രീയ ത്രില്ലറുകൾ, ചരിത്ര നോവലുകൾ, സാമൂഹിക ഹാസ്യം, ലൈംഗികതയുടെ തീക്ഷ്ണമായ ആഖ്യാനങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ശാഖകളിലൂടെയാണ് യോസയുടെ സാഹിത്യലോകം സഞ്ചരിച്ചത്. 1963-ൽ പുറത്തിറങ്ങിയ The Time of the Hero മുതൽ 2023-ൽ ഇറങ്ങിയ I Give You My Silence വരെ നീളുന്ന ആ യാത്ര അവിസ്മരണീയമാണ്. അദ്ദേഹത്തിന്റെ നോവലുകളെക്കാൾ നോൺ ഫിക്ഷൻ എഴുത്തും വായനക്കാർക്ക് വിരുന്നാണ്. അദ്ദേഹത്തിന്റെ നോൺ ഫിക്ഷനുകളാണ് ഞാനും കൂടുതൽ വായിച്ചിട്ടുള്ളത്. പലതും തീവില കാരണം നമുക്ക് അടുക്കാൻ സാധിക്കില്ല എന്ന കാരണം കൊണ്ട് തന്നെ മറ്റ് പല വഴികളിലൂടെ മിക്കതും സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ എല്ലാ കൃതികളും ഇപ്പോഴും മുഴുവനായി വായിച്ചു തീർന്നിട്ടില്ല. George Plimpton എഡിറ്റ് ചെയ്ത് Modern ലൈബ്രറി പുറത്തിറക്കിയ “Latin American Writers At Work” എന്ന പുസ്തകത്തിൽ യോസയുമായുള്ള ഒരു അഭിമുഖം ചേർത്തിട്ടുണ്ട്. ഒരുപിടി മികച്ച ചോദ്യങ്ങളും അതിനേക്കാൾ മികച്ച ഉത്തരങ്ങളും ഇതിൽ വായിക്കാം. Susannah Hunnewell ആണിതിന്റെ ഇംഗ്ലീഷ് വിവർത്തനം. മലയാളത്തിൽ വി രവികുമാർ ഇതിന്റെ പരിഭാഷ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.

The Green House (1965), Conversation in The Cathedral (1969),Captain Pantoja and the Special Service (1973), Aunt Julia and the Scriptwriter, (1977),The War of the End of the World ( 1981), The Feast of the Goat ( 2000) എന്നിവ അദ്ദേഹത്തിൻ്റെ നാഴികക്കല്ലുകളായ കൃതികളിൽ ചിലതുമാത്രം. ഓരോ നോവലും അധികാര ഘടനകളെയും അഴിമതി, അടിച്ചമർത്തൽ എന്നിവയെയും വ്യക്തിയുടെ ചെറുത്തുനിൽപ്പിനെയും വ്യത്യസ്ത കോണുകളിൽ നിന്ന് സമീപിച്ചു. ലാറ്റിനമേരിക്കൻ യാഥാർത്ഥ്യങ്ങളെ കീറിമുറിക്കാൻ അദ്ദേഹം ഫിക്ഷനെ ഒരു ശസ്ത്രക്രിയ ഉപകരണം പോലെ ഉപയോഗിച്ചു.

യാഥാർത്ഥ്യത്തിൽ ഊന്നിയുള്ള ചരിത്രപരമായ അടിത്തറയും , ഫോക്നറെ ഓർമ്മിപ്പിക്കുന്ന സങ്കീർണ്ണമായ ആഖ്യാന ഘടനകളും , സംഭാഷണങ്ങൾ ഇടകലർത്തുന്ന രീതിയും , മോഡേണിസത്തിൻ്റെയും പോസ്റ്റ്മോഡേണിസത്തിൻ്റെയും സമന്വയവും യോസയുടെ രചനാശൈലിയെ ,മികച്ചു നിർത്തുന്നു . ഫ്ലോബേർ, സാർത്ര്, ഫോക്നർ തുടങ്ങിയവരുടെ സ്വാധീനം അദ്ദേഹത്തിൻ്റെ എഴുത്തിൽ കാണാമെങ്കിലും , തനതായ ഒരു പാത വെട്ടിത്തുറക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ക്യൂബൻ വിപ്ലവത്തിൻ്റെ ആദ്യകാല അനുഭാവിയായിരുന്ന യോസ, പിന്നീട് വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ലിബറലിസത്തിൻ്റെ ശക്തനായ വക്താവായി മാറി. 1971-ലെ “പഡില്ല സംഭവം” ഈ മാറ്റത്തിലെ ഒരു നിർണ്ണായക ഘട്ടമായിരുന്നു. 1990-ൽ പെറുവിൻ്റെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അൽബെർട്ടോ ഫ്യൂജിമോറിയോട് പരാജയപ്പെട്ടു. ഈ പരാജയത്തെത്തുടർന്ന് അദ്ദേഹം സ്പെയിനിലേക്ക് താമസം മാറുകയും സ്പാനിഷ് പൗരത്വം നേടുകയും ചെയ്തു. എങ്കിലും, ഒരു പൊതു ബുദ്ധിജീവിയെന്ന നിലയിൽ അദ്ദേഹം ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തെയും ലോകകാര്യങ്ങളെയും കുറിച്ച് തൻ്റെ “പിയേദ്ര ഡി ടോക്” എന്ന കോളത്തിലൂടെയും മറ്റ് ലേഖനങ്ങളിലൂടെയും നിരന്തരം അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ടിരുന്നു. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ നേതാക്കളെ നിശിതമായി വിമർശിച്ച അദ്ദേഹം , ചില വലതുപക്ഷ നേതാക്കളെ പിന്തുണച്ചത് വിവാദങ്ങൾക്കും വഴിവെച്ചു.

ലാറ്റിനമേരിക്കൻ ബൂം തലമുറയിലെ അതികായന്മാരായിരുന്ന യോസയും ഗബ്രിയേൽ ഗാർസിയ മാർക്കേസും ആദ്യകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു . ഇരുവരും തമ്മിലുള്ള ബന്ധം 1976-ൽ മെക്സിക്കോ സിറ്റിയിൽ വെച്ച് യോസ മാർക്കേസിനെ ഇടിച്ചതോടെ എന്നെന്നേക്കുമായി അവസാനിച്ചു. ഈ വേർപിരിയലിൻ്റെ കാരണം വ്യക്തിപരമോ രാഷ്ട്രീയമോ എന്നത് ഇന്നും ദുരൂഹമായി തുടരുന്നു.ഈ സംഭവത്തിന്റെ പല ഭാഷ്യങ്ങൾ നിലവിലുണ്ട് . ശൈലിയിലും പ്രമേയങ്ങളിലും ഇരുവരും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. യോസയുടെ ബൗദ്ധിക വിശകലനവും ഘടനാപരമായ സങ്കീർണ്ണതയും യാഥാർത്ഥ്യത്തോടുള്ള പ്രതിബദ്ധതയും ഒരു വശത്ത്, മാർക്കേസിൻ്റെ മാജിക് റിയലിസവും കാവ്യാത്മക ഗദ്യവും ഐതിഹ്യ നിർമ്മാണവും മറുവശത്ത്. ആരാണ് മികച്ചത് എന്നതിനേക്കാൾ, ലാറ്റിനമേരിക്കൻ സാഹിത്യത്തിന് ഇരുവരും നൽകിയ അതുല്യമായ സംഭാവനകളാണ് പ്രധാനം. യോസയുടെ “കനം” നിലകൊള്ളുന്നത് യാഥാർത്ഥ്യത്തിൻ്റെയും അധികാരത്തിൻ്റെയും നിശിതമായ വിശകലനത്തിലും, വിശാലമായ രചനാ വൈവിധ്യത്തിലും, സജീവമായി ഇടപെടുന്ന ഒരു പൊതു ബുദ്ധിജീവിയെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ റോളിലുമാണ്. അങ്ങനെ നോക്കുമ്പോൾ മാർക്കേസിനെക്കാൾ ഒരുപടി മുന്നിൽ വരും യോസ.

2010-ലെ നോബൽ സമ്മാനം യോസയുടെ കിരീടത്തിലെ പൊൻതൂവലായി.സെർവാൻ്റസ് പ്രൈസ് (1994) , റോമുലോ ഗാലെഗോസ് പ്രൈസ് (1967) , പ്രിൻസ് ഓഫ് അസ്റ്റൂറിയാസ് അവാർഡ് (1986) തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. റിയൽ അക്കാദമിയ എസ്പാനോളയിലും (1996) ഫ്രഞ്ച് ഭാഷയിൽ എഴുതാത്ത ആദ്യ വ്യക്തിയെന്ന നിലയിൽ അക്കാദമി ഫ്രാങ്കൈസിലും (2023) അംഗത്വം ലഭിച്ചത് അദ്ദേഹത്തിൻ്റെ ആഗോള പ്രസക്തിക്ക് അടിവരയിടുന്നു.

മാരിയോ വർഗാസ് യോസ വിടവാങ്ങുമ്പോൾ, ലോകസാഹിത്യത്തിന് നഷ്ടമാകുന്നത് കേവലം ഒരു എഴുത്തുകാരനെയല്ല, മറിച്ച് ഒരു സാമൂഹിക വിമർശകനെയും എല്ലാറ്റിനുമുപരിയായി വാക്കിൻ്റെ കരുത്തിൽ അടിയുറച്ച് വിശ്വസിച്ച ഒരു മനുഷ്യനെകൂടിയാണ്. അധികാരത്തിൻ്റെ ഇടനാഴികളിലൂടെയും മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളിലൂടെയും അദ്ദേഹം നടത്തിയ യാത്രകൾ അക്ഷരങ്ങളിലൂടെ അനശ്വരമായി നിലനിൽക്കും. അദ്ദേഹത്തിൻ്റെ കൃതികൾ വരും തലമുറകൾക്കും പ്രചോദനവും വെളിച്ചവുമായി തുടരും, കാരണം യോസയുടെ വാക്കുകൾക്ക് മരണമില്ല.

യോസയ്ക്ക് വിട !!

നഗ്നനായ ഹ്യൂഗോ

പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും ലോകം എപ്പോഴും നമ്മെ ആകർഷിക്കുന്ന ഒരു വിഷയമാണല്ലോ . പ്രശസ്തമായ കൃതികൾക്കും അവയുടെ കർത്താക്കൾക്കും പിന്നിൽ രസകരവും വിചിത്രവുമായ ഒട്ടേറെ കഥകളുണ്ട്.

പ്രശസ്ത ഫ്രഞ്ച് നോവലിസ്റ്റ് വിക്ടർ ഹ്യൂഗോ എഴുതാനിരിക്കുമ്പോൾ വസ്ത്രങ്ങളെല്ലാം ഊരിമാറ്റി പൂർണ്ണ നഗ്നനായി ഇരിക്കുമായിരുന്നുവത്രേ! എഴുത്തിൽ നിന്ന് ശ്രദ്ധ മാറാതിരിക്കാനായി തന്റെ വസ്ത്രങ്ങളെല്ലാം ഭൃത്യന്റെ കയ്യിൽ കൊടുത്തുവിടുമായിരുന്നു. ‘പാവങ്ങൾ’ (Les Misérables) പോലുള്ള മഹത്തായ കൃതികൾ പിറന്നത് ഈ വിചിത്രമായ ശീലത്തിൽ നിന്നാണ്.

അത്പോലെ ഫ്രഞ്ച് സാഹിത്യകാരനായ ബൽസാക്ക് കടുത്ത കാപ്പി പ്രിയനായിരുന്നു. ദിവസവും 50 കപ്പിലധികം കാപ്പി കുടിച്ചാണ് അദ്ദേഹം എഴുതിയിരുന്നത്. ഈ അമിതമായ കാപ്പികുടി അദ്ദേഹത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും നിരവധി കൃതികൾ പൂർത്തിയാക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു എന്നു പറയപ്പെടുന്നു.

കുറ്റാന്വേഷണ നോവലുകളുടെ രാജ്ഞിയായ അഗതാ ക്രിസ്റ്റിക്ക് എഴുതാൻ പ്രത്യേക മുറിയോ മേശയോ ഒന്നും ആവശ്യമില്ലായിരുന്നു. അടുക്കളയിലെ മേശയിലോ കിടപ്പുമുറിയിലോ ഹോട്ടൽ മുറിയിലോ എവിടെയിരുന്നും അവർക്ക് എഴുതാൻ കഴിയുമായിരുന്നു. പലപ്പോഴും കഥയുടെ അവസാനം മുൻകൂട്ടി നിശ്ചയിക്കാതെയാണ് അവർ എഴുതിത്തുടങ്ങിയിരുന്നത്.

വിക്ടോറിയൻ കാലഘട്ടത്തിലെ പ്രശസ്തനായ എഴുത്തുകാരൻ ആയിരുന്നല്ലോ ചാൾസ് ഡിക്കൻസ്. അദ്ദേഹം ഉറങ്ങുമ്പോൾ തല വടക്കോട്ട് വെച്ചാണ് കിടന്നിരുന്നത്. ഇങ്ങനെ ചെയ്താൽ തന്റെ സർഗ്ഗാത്മകത വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. കൂടാതെ, എഴുതുമ്പോൾ തന്റെ മേശപ്പുറത്ത് ചില വസ്തുക്കൾ കൃത്യമായ സ്ഥാനങ്ങളിൽ വെക്കണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഹിപ്നോട്ടിസത്തിൽ താൽപ്പര്യമുണ്ടായിരുന്ന അദ്ദേഹം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഹിപ്നോട്ടൈസ് ചെയ്യാൻ ശ്രമിച്ചിരുന്നു.

‘പ്രൈഡ് ആൻഡ് പ്രെജുഡിസ്’ പോലുള്ള ക്ലാസിക്കുകൾ സമ്മാനിച്ച ജെയ്ൻ ഓസ്റ്റൻ തന്റെ എഴുത്ത് വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു. . ആരെങ്കിലും തന്റെ മുറിയിലേക്ക് വരുമ്പോൾ അവർ തന്റെ കയ്യെഴുത്തുപ്രതികൾ വേഗം ഒളിപ്പിക്കുമായിരുന്നു. ഒരു സ്ത്രീ എഴുതുന്നത് അക്കാലത്ത് അത്ര പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല എന്നതായിരുന്നു ഇതിന്റെ കാരണം. വാതിൽ തുറക്കുന്ന ശബ്ദം കേൾക്കാൻ ഒരു വിജാഗിരി പോലും അവർ മനഃപൂർവ്വം കേടുവരുത്തി വെച്ചിരുന്നു എന്നു പറയപ്പെടുന്നു.

‘മെറ്റമോർഫോസിസ്’ പോലുള്ള അസ്തിത്വവാദ നോവലുകളിലൂടെ പ്രശസ്തനായ കാഫ്ക, തന്റെ കൃതികളെല്ലാം മരണശേഷം കത്തിച്ചുകളയണമെന്ന് സുഹൃത്തായ മാക്സ് ബ്രോഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാക്സ് ബ്രോഡ് ആ വാക്ക് പാലിച്ചില്ല. അങ്ങനെയാണ് കാഫ്കയുടെ പല പ്രധാന കൃതികളും ലോകം വായിച്ചത്.കാഫ്കയുടെ പുസ്തകങ്ങൾ വായിക്കുമ്പോൾ തീർച്ചയായും നമ്മൾ നന്ദി പറയേണ്ടത് ‘വിശ്വാസ വഞ്ചന’ കാണിച്ച സുഹൃത്തായ ആ മാക്സ് ബ്രോഡിനോടാണ്.

ഭീകരകഥകളുടെ രാജാവായി അറിയപ്പെടുന്ന എഡ്ഗാർ അലൻ പോ, തന്റെ പ്രിയപ്പെട്ട പൂച്ചയായ കറ്റാറിനയെ തോളിലിരുത്തിക്കൊണ്ടാണ് പലപ്പോഴും എഴുതിയിരുന്നത്. അദ്ദേഹം തന്റെ 13 വയസ്സുള്ള കസിൻ വിർജീനിയ ക്ലെമ്മിനെ വിവാഹം കഴിച്ചത് വലിയ വിവാദമായിരുന്നു. പൂച്ചയെ എഴുത്തു മുറിയിൽ ഓമനിച്ചിരുന്ന ഒ .വി വിജയന്റെ പൂച്ച പ്രേമം നമുക്കറിയാമല്ലോ.

‘മിസിസ് ഡാലോവേ’, ‘ടു ദ ലൈറ്റ്ഹൗസ്’ തുടങ്ങിയ പ്രശസ്ത കൃതികളുടെ കർത്താവായ വിർജീനിയ വൂൾഫ് പലപ്പോഴും നിന്നുകൊണ്ടാണ് എഴുതിയിരുന്നത്. ഉയരം കൂടിയ ഒരു ഡെസ്കിൽ വെച്ചായിരുന്നു അവരുടെ എഴുത്ത്.

‘ബ്രേക്ക്ഫാസ്റ്റ് അറ്റ് ടിഫാനീസ്’, ‘ഇൻ കോൾഡ് ബ്ലഡ്’ എന്നീ കൃതികളിലൂടെ പ്രശസ്തനായ കപോട്ടി കിടക്കയിൽ മലർന്നു കിടന്നുകൊണ്ട് കാപ്പിയും സിഗരറ്റും അകമ്പടിയാക്കിയാണ് എഴുതിയിരുന്നത്.

പ്രേരയ്ക്ക

മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ലളിതമായ ആഖ്യാനത്തിലൂടെ സങ്കീർണ്ണമായ മാനുഷിക വികാരങ്ങളെ ആവിഷ്കരിക്കുന്ന ഒരു കഥയാണ് കെ.എസ്. രതീഷിൻ്റെ “പ്രേരയ്ക്ക” . പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ പ്രണയത്തിൻ്റെ മധുരവും പേരയ്ക്കയുടെ ഗ്രാമീണ സൗന്ദര്യവും ഈ കഥയിൽ ഇഴ ചേർന്നു നിൽക്കുന്നുണ്ട്. അപ്രതീക്ഷിത സംഭവങ്ങളും , നിസ്സഹായതയും കരിനിഴൽ വീഴ്ത്തുന്ന ഗ്രാമത്തിൽ, മനുഷ്യബന്ധങ്ങളുടെ ആഴവും സഹാനുഭൂതിയുടെ രാഷ്ട്രീയവുംകഥാകൃത്ത് ഹൃദയസ്പർശിയായി രേഖപ്പെടുത്തിയിട്ടുണ്ട്.

കഥയുടെ ഇതിവൃത്തം ജോയിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രത്തെ പിന്തുടർന്നാണ് വികസിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയവും നഷ്ടപ്രണയത്തിൻ്റെ മങ്ങാത്ത ഓർമ്മകളും പേറുന്ന ജോയിക്കുട്ടി, വർഷങ്ങൾക്കുശേഷം സ്റ്റാൻലിയെ വീണ്ടും കണ്ടുമുട്ടുന്നതോടെ കഥാഗതിക്ക് വഴിത്തിരിവുണ്ടാക്കുന്നു. പേരയ്ക്കയുടെ മധുരം പോലെ ഹൃദയത്തിൽ സൂക്ഷിച്ച പ്രണയം ഒരു കാലത്ത് ജോയിക്കുട്ടിക്കുണ്ടായിരുന്നു. ആ പ്രണയത്തിൻ്റെ ഓർമ്മകൾ ഇപ്പോഴും അയാളെ വേട്ടയാടുന്നുണ്ട് . സ്റ്റാൻലിയുടെ രംഗപ്രവേശം ജോയിക്കുട്ടിയിൽ പശ്ചാത്താപത്തിൻ്റെയും കരുണയുടെയും വികാരങ്ങൾ ഉണർത്തുന്നു. മോളിയുടെ മാനസികാസ്വാസ്ഥ്യം, ബെറ്റിയുടെ ധാർമ്മികമായ പ്രതിസന്ധി, സാവിത്രിയുടെ സാമൂഹ്യ മാധ്യമ ഇടപെടൽ എന്നിവയെല്ലാം ചേർന്ന് കഥയെ കൂടുതൽ വൈകാരികമാക്കുന്നു.

“പ്രേരയ്ക്ക”യിലെ കഥാപാത്രങ്ങൾ ഓരോരുത്തരും അവരവരുടെ ജീവിത ദുരിതങ്ങളിലൂടെയും മാനസിക സംഘർഷങ്ങളിലൂടെയും കടന്നുപോകുന്നവരാണ്. മാനസിക രോഗത്തിൻ്റെ കഠിന യാതനകൾ പേറുന്ന മോളി, ധർമ്മസങ്കടത്തിൽ ഉഴലുന്ന ബെറ്റി,ഇവരുടെ ഇടയിൽ കഴിയുന്ന സ്റ്റാൻലി ; ഇങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ ഈ കഥാപാത്രങ്ങൾ ഓരോരുത്തരും തന്മയത്തത്തോടെ പ്രതിനിധീകരിക്കുന്നു. ലളിതമായ ഗ്രാമീണ ഭാഷയും ഹൃദയസ്പർശിയായ രചനാശൈലിയും കഥയുടെ കരുത്ത് വർദ്ധിപ്പിക്കുന്നുണ്ട് .പേരമരവും പേരയ്ക്കയും ഗ്രാമീണതയുടെയും പ്രത്യാശയുടെയും പ്രതീകമായി കഥയിൽ നിറഞ്ഞുനിൽക്കുമ്പോൾ തന്നെ അത് നഷ്ട പ്രണയത്തിൻ്റെയും, കഥാപാത്രങ്ങൾ തമ്മിൽ പുലർത്തുന്ന സ്നേഹത്തിൻ്റെയും, സഹാനുഭൂതിയുടെയും ആഴവും വെളിപ്പെടുത്തുന്നു.

വായിക്കാം ‘പ്രേരയ്ക്ക’ ഇത്തവണത്തെ (മാർച്ച് 2025 ലക്കം) ഭാഷാപോഷിണിയിൽ.

കൂടൽമാണിക്യത്തിലെ തന്ത്രി സമരം

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് ആ പേര് വരുന്നതിനുമുമ്പുള്ള പേര് എന്തായിരുന്നുവെന്നതിനു ചരിത്രരേഖകൾ ഒന്നും തന്നെയില്ല എന്നാണ് അറിവ്. പ്രസിദ്ധമായ നാലമ്പല ക്ഷേത്രത്തിലെ ഒരമ്പലമാണിത്. ഭരതൻ ആണ് പ്രതിഷ്ഠ. ഒരു പാട് ചരിത്രകഥകളും, ഐതിഹ്യവും ഒക്കെ ഉള്ള അമ്പലമാണിത്. ഐതീഹ്യമാലയിൽ ബന്ധപ്പെട്ട കഥകൾ വായിക്കാൻ കിട്ടും.

ഡി ദയാനന്ദന്റെ ‘ചരിത്രകൌതുകം’ എന്ന പുസ്തകത്തിൽ പറയുന്ന വിവരങ്ങൾ ഇങ്ങനെയാണ്.

ഒരുദിവസം ക്ഷേത്രവിഗ്രഹത്തിൽനിന്നു മാണിക്യത്തിൽ നിന്നെന്നുപോലെയുള്ള പ്രകാശം പ്രസരിക്കുന്നതു കണ്ടുവത്രേ! അതു മാണിക്യത്തിൽ നിന്നാണോ എന്ന് ഒത്തുനോക്കുന്നതിന് മറ്റൊരു മാണിക്യം ലഭിച്ചില്ല. ഒടുവിൽ അമൂല്യമായ ഒരു മാണിക്യക്കല്ല് കായംകുളം രാജാവിന്റെ കൈവശം ഉണ്ടെന്ന് അറിയുകയും ആ കല്ല് കൊണ്ടുവന്ന് വിഗ്രഹത്തോട് ചേർത്ത് പിടിച്ചുനോക്കുകയും ചെയ്‌തു. മാണിക്യം വിഗ്രഹത്തോട് ചേർത്തുപിടിച്ചപ്പോൾ അത് ആ വിഗ്രഹത്തോട് ചേർന്നുപോയെന്നും തുടർന്ന് ക്ഷേത്രം കൂടൽമാണിക്യം ക്ഷേത്രം എന്നറിയപ്പെടാൻ തുടങ്ങിയെന്നും കഥ.

എന്നാൽ, കായംകുളം രാജാവിൻ്റെ മാണിക്യം അവിടെ കൂടിച്ചേർന്നതുകൊണ്ട് കായംകുളം രാജാവ് ക്ഷേത്രത്തിനുമേൽ അവകാശം ആവശ്യപ്പെടുകയും കൊച്ചിരാജാവ് അത് സമ്മതിച്ചുകൊടുക്കുകയും ചെയ്തതായി പറയുന്നു. പിൽക്കാലത്ത് സൈനികനടപടികളുടെ ഭാഗമായി കായംകുളം തിരുവിതാംകൂറിൻ്റെ അധീനതയിലായി. അന്നുമുതൽ തിരുവിതാംകൂർ മഹാരാജാവിൻ്റെ പ്രതിനിധിയായ “തച്ചുടയ കൈമൾ” ക്ഷേത്രം ഭരിക്കാൻ തുടങ്ങി.തുടർന്ന് തിരുവിതാംകൂർ രാജാവിന് ക്ഷേത്രത്തിൽ മേൽക്കോയ്മ ലഭിച്ചതുസംബന്ധിച്ച രേഖ പുസ്തകത്തിൽ ചേരത്തിട്ടുണ്ട് . പഴയ ഭാഷയാണ്. വായിച്ചു മനസ്സിലാക്കാൻ ഒന്നിലകൂടുതൽ തവണ വായിക്കേണ്ടി വരും അന്നുമുതൽ വേണാട്ടുകര രാജാവിനും ഈ ക്ഷേത്രത്തിൽ സ്ഥാനം ഉണ്ടായി എന്ന് രേഖ പറയുന്നു.

പറയാൻ വന്നത് അതൊന്നുമല്ല. എന്റെ വീടിന് തൊട്ടടുത്തുള്ള അമ്പലമായതുകൊണ്ടു അതിനെ ചുറ്റി പറ്റി വരുന്ന വാർത്തകളെല്ലാം ശ്രദ്ധിക്കാറുണ്ട്. ഒരാഴ്ച മുൻപ് മാതൃഭൂമിയിൽ ഒരു വാർത്ത കണ്ടിരുന്നു.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്ക് പുതിയ ഒരാളെ കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നിയമിച്ചതിനെ തുടർന്ന് വിവാദം ഉടലെടുത്തിരിക്കുകയാണ് എന്നായിരുന്നു വാർത്ത . . പാരമ്പര്യമായി ഈ സ്ഥാനം കൈകാര്യം ചെയ്തിരുന്ന കുടുംബങ്ങളെ ഒഴിവാക്കിയാണ് പുതിയ നിയമനം നടത്തിയത് എന്നും വാർത്തയിൽ ഉണ്ട്.

ഇതിനെതിരെ ക്ഷേത്രം തന്ത്രിമാരും വാര്യർ സമാജവും രംഗത്ത് വന്നിട്ടുണ്ട്. തങ്ങളുടെ അഭിപ്രായം ചോദിക്കാതെ നിയമനം നടത്തിയതിൽ പ്രതിഷേധം അറിയിച്ച് തന്ത്രിമാർ ദേവസ്വം ബോർഡിന് കത്തയച്ചു. വാര്യർ സമുദായ അംഗങ്ങളെ ഒഴിവാക്കിയതിൽ വാര്യർ സമാജവും ഉത്കണ്ഠ രേഖപ്പെടുത്തി. ഇത്തരം നടപടികൾ പാരമ്പര്യ സമുദായ അംഗങ്ങളെ ഒഴിവാക്കി നിയമനം നടത്തുന്നതിന് തുടക്കമിടുമെന്നും അവർ ആശങ്ക പ്രകടിപ്പിക്കുന്നു.എന്നാൽ വാർത്ത വായിക്കുമ്പോൾ കാര്യം അത്ര വ്യക്തമാകില്ല. എന്നാൽ ഇന്നത്തെ കേരള കൌമുദിയിലെ ‘കഴകത്തിന് ഈഴവൻ: കൂടൽമാണിക്യത്തിൽ ‘തന്ത്രിസമരം’’ എന്ന തലക്കെട്ടിലെ വാർത്ത ഒരു വ്യക്തത തരുന്നുണ്ട്.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിക്ക് ഈഴവ സമുദായക്കാരനെ നിയമിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് തുടക്കമിട്ടത്. കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് വഴിയാണ് ഈ നിയമനം നടത്തിയത്. ഇതിൽ പ്രതിഷേധിച്ച് ക്ഷേത്രത്തിലെ തന്ത്രിമാർ ‘സമരം’ തുടങ്ങി. കഴകക്കാരൻ ചുമതലയേറ്റ ഫെബ്രുവരി 24 മുതൽ തന്ത്രിമാർ ക്ഷേത്രം ബഹിഷ്കരിച്ചു. കഴകം തസ്തികയിൽ മാലകെട്ടുകാരനായി നിയമിതനായ തിരുവനന്തപുരം ആര്യനാട് സ്വദേശി വി.ഐ. ബാലുവിന് ചുമതലയേറ്റപ്പോൾ മുതൽ അമ്പലവാസികളായ മറ്റു ജീവനക്കാർ ഭ്രഷ്ടുകല്പിച്ചിരിക്കുകയായി രുന്നു. അപേക്ഷ ചോദിച്ചു വാങ്ങി ഓഫീസിലേക്ക് മാറ്റിയശേഷം പ്രതികരിക്കാൻ ബാലു തയ്യാറായില്ല എന്നു വാർത്തയിൽ ഉണ്ട് . പാരമ്പര്യമായി ചില സമുദായക്കാർ മാത്രം കൈകാര്യം ചെയ്തിരുന്ന സ്ഥാനത്തേക്ക് മറ്റൊരു സമുദായത്തിൽ നിന്നൊരാളെ നിയമിച്ചത് ആചാര ലംഘനമാണെന്ന് തന്ത്രിമാർ വാദിക്കുന്നു.എങ്ങനെയുണ്ട് ? അതായത് ഏത് സമുദായത്തിൽ ഉള്ളവരെ കഴകം ജോലിക്ക് നിയമിക്കണം എന്നുള്ളത് വരെ താംബൂല പ്രശ്നത്തിൽ ഉണ്ടത്രേ.

ഇതൊന്നും അടുത്തകാലത്തൊന്നും നന്നാവുമെന്ന് ഒരു പ്രതീക്ഷയുമില്ല .

എഴുത്തിലൂടെ  അക്രമത്തെ അതിജീവിക്കുന്നവർ

2022 ഓഗസ്റ്റ് 12-ന് ന്യൂയോർക്കിലെ വെയിൽ നിറഞ്ഞ ഒരു വെള്ളിയാഴ്ചയിൽ  ആംഫി തിയേറ്ററിൽ വച്ച്  എഴുത്തുകാർക്ക് സുരക്ഷിതമായ ഇടങ്ങൾ സൃഷ്ടിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു പ്രഭാഷണത്തിനിടെ സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടു.അക്രമിയുടെ പേര് ഹാദി മാതർ എന്നായിരുന്നു. വെറും ഇരുപത്തേഴ് നിമിഷങ്ങൾ മാത്രമേ കൊലയാളിക്ക് കിട്ടിയുള്ളൂ .  ആക്രമണത്തിൽ എഴുത്തുകാരന്റെ വലതു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടമായി. ഇടതു കൈയുടെ സ്വാധീനം  ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. തനിക്ക് നേരെയുണ്ടായ ക്രൂരമായ ഈ ആക്രമണത്തെക്കുറിച്ചും  അതിനെ അതിജീവിച്ച രീതികളെയുമൊക്കെയാണ് ‘കത്തി’ (Knife-Meditations After an Attempted Murder)എന്ന തന്റെ പുതിയ ഓർമ്മ കുറിപ്പിൽ സൽമാൻ റുഷ്ദി വിവരിക്കുന്നത് .  ആക്രമണത്തെക്കുറിച്ചുള്ള വിശദമായ വിവരണം ഓർമ്മക്കുറിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.  ആ  നിമിഷത്തിൽ താൻ അനുഭവിച്ച  ഞെട്ടലും ,ഭീതിയും  അദ്ദേഹം വായനക്കാർക്കായി  തന്റെ പുതിയ പുസ്തകത്തിൽ പകർത്തിയിരിക്കുന്നു . 

വെറും ഇരുപത്തിനാലു വയസ്സു മാത്രം പ്രായമുള്ള  ലെബനീസ്-അമേരിക്കനായ  ഹാദി മാതർ, റുഷ്ദിയുടെ വിവാദ പുസ്തകത്തിന്റെ വെറും രണ്ട് പേജുകൾ മാത്രം വായിക്കുകയും യൂട്യൂബിൽ അദ്ദേഹത്തിന്റെ ചില വീഡിയോകൾ കാണുകയും ചെയ്തിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ്  റുഷ്ദിയുടെ കൃതികളെല്ലാം  ‘മോശമാണെന്ന്’ മനസ്സിലാക്കി അദ്ദേഹത്തെ വധിക്കാൻ ഇറങ്ങി തിരിച്ചത്. പുസ്തകത്തിൽ  ആക്രമിയുടെ ശരിയായ പേര്  ഉപയോഗിക്കാൻ റുഷ്ദി  ആഗ്രഹിക്കാത്തതുകൊണ്ട്  കൊലയാളിയുടെ ഇംഗ്ലീഷ് അർഥം വരുന്ന assasin  എന്ന വാക്കിലെ   A എന്ന അക്ഷരം ഉപയോഗിച്ചാണ്  പുസ്തകത്തിൽ അയാളെ ഉടനീളം റുഷ്ദി  സംബോധന ചെയ്തിരിക്കുന്നത്. ശരീരത്തിൽ നിറയെ മുറിവുകളുമായി താഴെ വീഴുമ്പോൾ റുഷ്ദിയുടെ മനസ്സിലൂടെ നിരവധി കാര്യങ്ങൾ കടന്നു പോയി. കടുത്ത ഏകാന്തതയാണ് തനിക്ക് ആദ്യം അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു . ഇനിയൊരിക്കലും തന്റെ ഭാര്യ എലീസയെയും ,മക്കളെയും സഹോദരിമാരെയും അവരുടെ പെണ്മക്കളെയും കാണാൻ സാധിക്കില്ല എന്നദ്ദേഹം കരുതി . അന്നേരം തന്റെ വിവാദ പുസ്തകമായ ദ് സാത്താനിക് വെഴ്‌സസിൻ്റെ പ്രാരംഭ വരികളിലെ ചിലത് മനസിലേക്ക് ഓടി കയറി വന്നു. ‘വീണ്ടും ജനിക്കണമെങ്കിൽ , ആദ്യം നിങ്ങൾ  മരിക്കണം’. 

ദ സാത്താനിക് വേഴ്‌സസിൻ്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് 1989-ൽ അയത്തുള്ള ഖൊമേനി ഫത്‌വ പുറപ്പെടുവിച്ചിട്ട് മുപ്പത്തിമൂന്നര വർഷങ്ങൾ കഴിഞ്ഞിരുന്നു. അന്ന് മുതൽ ഇത്പോലെയുള്ള ഏതെങ്കിലും പൊതുചർച്ചാ വേദികളിലോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ തനിക്ക് നേരെ നടന്നടുക്കുന്ന ഒരു കൊലയാളിയെ  റുഷ്ദി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഫത്‌വയ്ക്ക് ശേഷമുള്ള വർഷങ്ങളിൽ തനിക്കെതിരെ വന്ന ആറോളം  കൊലപാതക ഗൂഢാലോചനകളെങ്കിലും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ വൈദഗ്ധ്യത്താൽ പരാജയപ്പെടുത്തിയതായി പറയുന്നുണ്ട്.

ഖൊമേനിയുടെ  ഫത്‌വ പക്ഷേ കലാകാരനെന്ന നിലയിൽ തന്നെ വഴിതെറ്റിച്ചേക്കാവുന്ന രണ്ടു വഴികളുണ്ടെന്ന് മനസ്സിലാക്കിയിടത്താണ്  തന്റെ വിജയമെന്ന് റുഷ്ദി ഓർമിപ്പിക്കുന്നു. ഫത്‌വക്ക് ശേഷം ഭയന്ന്  അതിനു കീഴ്‌പ്പെട്ട്   അത്തരം പുസ്തകങ്ങൾ റുഷ്ദി എഴുതിയില്ല . എന്നാൽ അതിനെതിരെ പ്രതികാരം മൂത്ത് എതിർത്തുകൊണ്ടുള്ള  പുസ്തകങ്ങളും എഴുതിയില്ല. ഈ രണ്ടു സാധ്യതകളും തന്റെ  വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും നശിപ്പിക്കുകയും അത്  ഫത്‌വയുടെ തന്നെ സൃഷ്ടിയായി മാറ്റുകയും ചെയ്യും. അതുകൊണ്ട് ഒരു കലാകാരൻ എന്ന നിലയിൽ ഇവയെയെല്ലാം അതിജീവിക്കാനുള്ള ഒരേയൊരു മാർഗം, താൻ  സഞ്ചരിക്കുന്ന സാഹിത്യപാതയെ മനസ്സിലാക്കുകയും, തിരഞ്ഞെടുത്ത യാത്രകളെ അംഗീകരിക്കുകയും, ആ വഴിയിലൂടെ തന്നെ മുന്നോട്ട് പോകുകയും ചെയ്യുക എന്നതായിരുന്നു. അതിന് ഇച്ഛാശക്തിമാത്രം ഉണ്ടായാൽ മതിയാകുമായിരുന്നു .പക്ഷേ അത്തരം തിരഞ്ഞെടുപ്പുകൾ എളുപ്പമായിരുന്നില്ല എന്നദ്ദേഹം പറയുന്നു  . താൻ  ആരായിരുന്നുവെന്നും  തനിക്ക്  താനായിത്തന്നെ തുടരാനാകുമോ എന്നുള്ള ചോദ്യങ്ങൾ അന്നേരം ഉയർന്നു വന്നെന്നും റുഷ്ദി പറയുന്നു.ഫത്‌വയ്ക്ക് മുമ്പായി അഞ്ച് പുസ്തകങ്ങൾ അദ്ദേഹം എഴുതിയിരുന്നു  ,അതിനു ശേഷം  പതിനാറെണ്ണവും . ഷാർലി ഹെബ്‌ദോ അക്രമത്തിന്  തൊട്ടുപിന്നാലെ, റുഷ്ദി  എഴുതി: ‘മതത്തോടുള്ള ബഹുമാനം’ എന്നത് ‘മതത്തോടുള്ള ഭയം’ എന്നർത്ഥമുള്ള ഒരു വാക്യമായി മാറിയിരിക്കുന്നു. 

റുഷ്ദിക്ക് നേരെയുള്ള ആക്രമണത്തിനെതിരെ നിരവധിപേർ പ്രതികരിച്ചു. വെറുപ്പിൻ്റെയും പ്രാകൃതശക്തികളുടെ ഭീരുത്വമായ ആക്രമണത്തിന് അദ്ദേഹം ഇരയായെന്നും . അദ്ദേഹത്തിന്റെത്   സാർവത്രികമായ പോരാട്ടമാണ് എന്നും ഫ്രാൻസിന്റെ പ്രസിഡന്റ്  മാക്രോൺ അഭിപ്രായപ്പെട്ടു . ബൈഡൻ ഉൾപ്പെടെ  മറ്റ് ലോകനേതാക്കളും സമാനമായ പ്രസ്താവനകൾ നടത്തി റുഷ്ദിക്ക് ഐക്യദാർഡ്യം  പ്രഖ്യാപിച്ചു. എന്നാൽ  താൻ ജന്മാരാജ്യമായ ഇന്ത്യക്ക്  ഇതേകുറിച്ച് പറയാൻ അന്നേരം വാക്കുകളൊന്നും കിട്ടിയില്ല എന്നദ്ദേഹം പറയുന്നുണ്ട്. നിലവിൽ വന്ന ഇന്ത്യയുടെ പുതിയ ഭരണഘടന, ഭാഷയിലും ഉദ്ദേശ്യത്തിലും പൂർണ്ണമായും മതേതരമായിരുന്നു. എന്നാൽ  നിലവിലെ ഭരണകൂടം ആ മതേതര അടിത്തറയെ തുരങ്കംവയ്ക്കാനും ആ സ്ഥാപകരെ അപകീർത്തിപ്പെടുത്താനും പ്രത്യക്ഷമായി മതപരവും ഭൂരിപക്ഷമുള്ളതുമായ ഒരു ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാൻ ശ്രമിക്കുന്ന അവസ്ഥകളെ ഓർമ്മിപ്പികുകയും ചെയ്യുന്നുണ്ട് എന്നദ്ദേഹം കൂട്ടി ചേർക്കുന്നു. 

തൻ്റെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചതിന് ഏതാണ്ട് ആറ് വർഷങ്ങൾക്ക്  ശേഷം, 1994 ഒക്ടോബർ 14-ന് എൺപത്തിരണ്ടുകാരനായ ഈജിപ്ഷ്യൻ എഴുത്തുകാരൻ നജീബ്  മഹ്ഫൂസ് തൻ്റെ സഹ എഴുത്തുകാരുമായും ചിന്തകരുമായും നടത്തുന്ന  പ്രതിവാര കൂടിക്കാഴ്ചയ്ക്കായി തൻ്റെ പ്രിയപ്പെട്ട കെയ്‌റോ കഫേയിലേക്ക് നടക്കാൻ വീട് വിട്ടിറങ്ങി .നടത്തം തുടരുമ്പോൾ ഒരു കാർ അദ്ദേഹത്തിന്റെ അരികിലൂടെ ഇഴഞ്ഞു നീങ്ങി വന്നു . തന്റെ ആരാധകരിൽ ആരെങ്കിലുമാകും എന്നദ്ദേഹം കരുതിയെങ്കിലും അത് തെറ്റായിരുന്നു എന്നു തിരിച്ചറിയുമ്പോഴേക്കും . കാറിൽ നിന്ന് ചാടിയിറങ്ങിയ ആൾ  മഹ്ഫൂസിൻ്റെ കഴുത്തിൽ തുടർച്ചയായി കുത്തി അദ്ദേഹത്തെ വീഴ്ത്തി. .  അക്രമി ഉടനടി രക്ഷപ്പെട്ടു. ഭാഗ്യവശാൽ, ആ  എഴുത്തുകാരൻ ആക്രമണത്തെ അതിജീവിച്ചു. “സാംസ്കാരിക ഭീകരതയുടെ” ഒരു ഉദാഹരണമായിരുന്നു ഇതും. ഈജിപ്ഷ്യൻ ഇസ്ലാമിക മതമൗലികവാദികൾക്കെതിരെ നിലാപടുകൾ കൈകൊണ്ടതിന്നുള്ള മറുപടിയായിരുന്നു ഈ വധശ്രമം   . സ്വാഭാവികമായും ഒരു  ആക്രമണത്തിൻ്റെ സാധ്യത വർഷങ്ങളായി മഹ്ഫൂസിൻ്റെ തലയിൽ തൂങ്ങിക്കിടന്നിരുന്നു എന്നതാണ് സത്യം . യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നീ മൂന്ന് മഹത്തായ ഏകദൈവവിശ്വാസങ്ങളുടെ പിറവിയെ വിവരിക്കുന്ന ചിൽഡ്രൻ ഓഫ് ദ ആലി എന്ന അദ്ദേഹത്തിന്റെ  പുസ്തകം  ഇസ്ലാമിനെ അപമാനിച്ചതിന് നിരോധിക്കപ്പെട്ടിരുന്നു.

വർഷം 1938, ജനുവരി 7. സാമുവൽ ബെക്കറ്റ് തന്റെ മർഫി എന്ന നോവലിന്റെ എഴുത്തു കുത്തുകളുമായി നടക്കുന്ന സമയം.ഒരു സിനിമ കഴിഞ്ഞ്  പാരീസിലെ ഒരു തെരുവിലൂടെ തന്റെ വീട്ടിലേക്കു പോകുകയായിരുന്ന  സാമുവൽ ബെക്കറ്റിനെ പ്രൂഡൻ്റ് എന്നു പേരുള്ള ഒരു കൂട്ടികൊടുപ്പുകാരൻ സമീപിച്ച് പണം ആവശ്യപ്പെട്ടു.  ഒടുവിൽ ബെക്കറ്റിന്  പ്രുഡൻ്റിനെ തള്ളിമാറ്റേണ്ടി വന്നു. പക്ഷേ വൈകി പോയിരുന്നു .  അപ്പോഴേക്കും പ്രുഡൻ്റിന്റെ കൈയ്യിലുണ്ടായിരുന്ന കത്തി   ബെക്കറ്റിന്റെ ഇടത് ശ്വാസകോശത്തിനും  ഹൃദയത്തിനും ഇടയിലേക്ക്  കയറിയിരുന്നു . അമിത  രക്തസ്രാവം ഉണ്ടായെങ്കിലും തക്കസമയത്ത്  ബെക്കറ്റിനെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയതുകൊണ്ട്  ജീവൻ തിരിച്ചു കിട്ടി. യുലീസസിന്റെ എഴുത്തുകാരൻ   ജെയിംസ് ജോയ്‌സാണ് അന്നേരം  ആശുപത്രിയിലെ സ്വകാര്യ മുറിയുടെ ചെലവ് വഹിച്ചത്. 

ആശുപത്രിയിൽ നിന്ന് മോചിതനായ ശേഷം ബെക്കറ്റ് പ്രുഡൻ്റിന്റെ  വിചാരണയ്ക്ക് പോയി, കോടതിമുറിയിൽ വെച്ച് അയാളെ കണ്ട്  , എന്തിനാണ് തന്നോടിതു  ചെയ്തതെന്ന് ചോദിച്ചു. ‘എനിക്കറിയില്ല സർ. എന്നോട് ക്ഷമിക്കണം ‘ എന്നു മാത്രമായിരുന്നു അയാളുടെ മറുപടി .ഈ സംഭവ കഥ വായിച്ചപ്പോൾ, ബെക്കറ്റിനെപ്പോലെ തന്റെ  അക്രമിയുടെ മുഖത്ത് നോക്കാനും അയാളെ നേരിട്ട് കണ്ട് സംസാരിക്കാനും റുഷ്ദിയെ  പ്രേരിപ്പിച്ചു.തന്റെ കൊലയാളിയുമായി ഒരു സാങ്കല്പിക സംഭാഷണത്തിൽ റുഷ്ദി ഏർപ്പെടുന്നുണ്ട്. സംഭാഷണം അവസാനിക്കുമ്പോൾ  അതെല്ലാം കേൾക്കാനുള്ള കഴിവ് അവനുണ്ടെന്ന് താൻ  വിശ്വസിക്കുന്നില്ലെങ്കിലും അയാളോട്  പറയാൻ ആഗ്രഹിക്കുന്ന ഇനിയും ചില കാര്യങ്ങളുണ്ടെന്നും റുഷ്ദി മനസ്സിലാക്കുന്നു. എഴുത്തുകാർക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ പുതിയ കാര്യമൊന്നുമല്ല.സമാനസംഭവങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളിലിൽ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ കേരളത്തിൽ  റുഷ്ദിക്കെതിരെ നടന്ന സംഭവത്തിനെ അപലപിച്ചു എഴുതിയ പോസ്റ്റിന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതുകൊണ്ടു എഴുത്തുകാരനായ മനോജ് കുറൂർ സാഹിത്യ പ്രവർത്തനം നിർത്തുകയാണെന്ന് വരെ പ്രഖ്യാപിക്കപ്പെടുകയുണ്ടായി.  

കല ഉണരുന്ന ഒരു സ്വപ്നമാണെന്ന് താൻ  വിശ്വസിക്കുന്നു. ആ ഭാവനയ്ക്ക് സ്വപ്നങ്ങൾക്കും യാഥാർത്ഥ്യത്തിനും ഇടയിലുള്ള വിടവ് നികത്താനും യാഥാർത്ഥ്യത്തെ അയഥാർത്ഥമായ ഭൂതകണ്ണാടിയിലൂടെ  കാണുന്നതിലൂടെ പുതിയ വഴികൾ  മനസ്സിലാക്കാനും കഴിയും.മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കത്തി എന്നത്, നമ്മളുടെ ഉപയോഗത്തിൽ നിന്ന് അർത്ഥം നേടുന്ന ഒരു ഉപകരണമാണ് . ധാർമ്മികമായി അത് നിഷ്പക്ഷമാണെങ്കിലും   അവയുടെ  ദുരുപയോഗമാണ് അധാർമികത റുഷ്ദി കൂട്ടിചേർക്കുന്നു. ഈ സംഭവത്തിന് ശേഷം  പരിഭ്രാന്തി, വിഷാദം തുടങ്ങിയ  ലക്ഷണങ്ങൾ ഇല്ലായിരുന്നുവെങ്കിലും  ഇതേകുറിച്ച് എഴുതികൊണ്ടിരിക്കുമ്പോൾ ആഴ്ചയിൽ പലതവണ പേടിസ്വപ്നങ്ങൾ ഉണ്ടാകാറുണ്ട് എന്നദ്ദേഹം എഴുതിയിട്ടുണ്ട്. കാലത്തിന്   എല്ലാ മുറിവുകളും സുഖപ്പെടുത്താനൊക്കില്ലെന്നും , പക്ഷേ അതിന് വേദനയെ നിർവീര്യമാക്കാനും  പേടിസ്വപ്നങ്ങൾ ഇല്ലാതാക്കാനും സാധിക്കും  ;അദ്ദേഹം പറയുന്നു. 

ഇത്തരം ആക്രമണങ്ങൾ അനുഭവിക്കേണ്ടി വരുന്നവർക്ക്  നേരിടേണ്ടി വരുന്ന  മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ അനവധിയാണ്.  കാരണം അത്തരം ആഘാതങ്ങൾ ഓർമ്മകളെ വികലമാക്കപ്പെടുന്നുണ്ട്. ഇതിനെ മറികടക്കാൻ നിരവധി ശാസ്ത്രീയ പദ്ധതികൾ വൈദ്യശാസ്ത്ര രംഗത്ത്  ഇന്ന് ലഭ്യമാണ്.അത്തരം പരിശീലന പദ്ധതികളിലൂടെ  ഉത്കണ്ഠയുടെയും വിഷാദത്തിൻ്റെയും ലക്ഷണങ്ങൾ കുറയ്ക്കാമെന്നും , രക്തസമ്മർദ്ദം കുറയ്ക്കുകയും  രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താമെന്നും പറയുന്നു.റുഷ്ദിയെ സംബന്ധിച്ചിടത്തോളം, ആക്രമണത്തെക്കുറിച്ച് എഴുതുന്നത്, തനിക്ക് നേരിട്ട ആഘാതത്തെ അഭിമുഖീകരിക്കുന്നതിനും അതിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു ഘടനാപരമായ മാർഗ്ഗം കൂടിയാണ്.  സംഭവത്തിൻ്റെ ഓർമ്മയുമായി ബന്ധപ്പെട്ട ദുരിതവും ഓർമ്മകളും  വികാരങ്ങളും ഇതുവഴി ലഘൂകരിച്ചു എന്നു റുഷ്ദി അവകാശപ്പെടുന്നു. 

ഒന്നിലധികം ശസ്ത്രക്രിയകളും ഫിസിക്കൽ തെറാപ്പിയും ഉൾപ്പെട്ട തൻ്റെ പതിമൂന്ന് മാസത്തെ പുനരധിവാസ സമയത്ത്, വൈകാരികവും മാനസികവുമായ ആഘാതങ്ങളുമായി പൊരുത്തപ്പെടുക എന്നതായിരുന്നു റുഷ്ദി നേരിട്ട വെല്ലുവിളി .ഇത്തരമൊരു ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പായ  “കത്തി” പൂർത്തിയാക്കുന്നത് വെറുമൊരു ഒരു സാഹിത്യശ്രമം മാത്രമല്ല, മറിച്ച് അതിജീവനത്തിൻ്റെ ഒരു പ്രവർത്തനമായി തന്നെ കാണേണ്ടിയിരിക്കുന്നു. 

കത്തിയിൽ റുഷ്ദിയുടെ ആഖ്യാനം വ്യക്തിപരമായ ആഘാതങ്ങൾക്കപ്പുറം വിശാലമായ സാമൂഹിക ആശങ്കകളെയും അഭിമുഖീകരിക്കുന്നുണ്ട് . ഇത് കേവലം  വ്യക്തിയുടെ ശാരീരികമായ അതിജീവനത്തിൻ്റെ ഒരു വിവരണം മാത്രമല്ല, ആധുനിക സാമൂഹിക ഘടനകളുടെയും പ്രത്യയശാസ്ത്രപരമായ ഏറ്റുമുട്ടലുകളുടെയും സങ്കീർണ്ണതകളെ അഭിമുഖീകരിക്കാൻ  ആവശ്യമായ പ്രതിരോധം ഏർപ്പെടുത്തുന്നതിനുള്ള  ബൗദ്ധികവും വൈകാരികവുമായ ഒരു യാത്ര കൂടിയാണ്.വിശാലമായ ഈ വീക്ഷണം ആഖ്യാനത്തെ സമ്പന്നമാക്കുക മാത്രമല്ല, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള സ്വന്തം അനുഭവങ്ങളിൽ സമാനതകൾ കണ്ടെത്തുന്ന വായനക്കാരുമായി ബന്ധിപ്പിക്കാനും ഇടയാക്കും; പ്രതേകിച്ചും ലോകം മുഴുവൻ അത്തരമൊരു കെട്ട അവസ്ഥയിലൂടെ  കടന്നുപോകുന്ന ഈ സമയത്ത്.  

വ്യക്തിത്വത്തെ രാഷ്ട്രീയവുമായി ഇഴചേർക്കാനുള്ള റുഷ്ദിയുടെ കഴിവ് ഇവിടെയും  പ്രകടമാണ്,ഈ വിശാലമായ വിവരണങ്ങൾക്കുള്ളിൽ സ്വന്തം നിലപാടുകൾ പ്രതിഫലിപ്പിക്കാൻ വായനക്കാരെ ക്ഷണിക്കുന്ന ബഹുതല വീക്ഷണവും റുഷ്ദി വാഗ്ദാനം ചെയ്യുന്നുണ്ട്. അക്രമത്തിൻ്റെ വ്യക്തിഗത വിവരണത്തെ മറികടക്കുന്ന ഒരു സുപ്രധാന സാഹിത്യ സൃഷ്ടിയാക്കി കത്തിയെ മാറ്റുന്ന പ്രധാന ഘടകവും അതു തന്നെയാണ്. . റുഷ്ദിയുടെ വിമർശനം സാഹിത്യ സമൂഹത്തിലേക്കും പ്രസിദ്ധീകരണ വ്യവസായത്തിലേക്കും വ്യാപിക്കുന്നുണ്ട് , തന്നെപ്പോലെ, അവരുടെ സൃഷ്ടികൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുന്ന എഴുത്തുകാരെ സംരക്ഷിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ഭീഷണി നേരിടുന്ന എഴുത്തുകാർക്ക് റുഷ്ദിയുടെ ഈ വിമർശനം കൂടുതൽ കരുത്തുറ്റ പ്രതിരോധ സംവിധാനം ആവശ്യപ്പെടുന്നുണ്ട്.  ഒപ്പം സ്വതന്ത്രമായ ആവിഷ്കാര തത്വം ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ ആവശ്യകതയും ഇവിടെ  ഉയർത്തിക്കാട്ടുന്നു. 

സമകാലിക പ്രത്യയശാസ്ത്ര പോരാട്ടങ്ങളെ രൂപപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പങ്കിനെ കുറിച്ച്  റുഷ്ദി ഇവിടെ കൈകാര്യം ചെയ്യുന്നുണ്ട്.  യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന റാഡിക്കൽ പ്രത്യയശാസ്ത്രങ്ങളുടെ വ്യാപനത്തിന് എങ്ങനെ സംഭാവന നൽകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്രമായ ആവിഷ്‌കാരത്തിനുള്ള ഉപകരണമായി നിലകൊള്ളുമ്പോൾ തന്നെ  തീവ്രവാദി അക്രമത്തിനുള്ള സാധ്യതയുള്ള ഉത്തേജകമായും ഡിജിറ്റൽ മീഡിയയുടെ ഈ ഇരട്ട പങ്കിനെ കത്തി കൈകാര്യം ചെയ്യുന്നുണ്ട് .ഈ ഓർമ്മക്കുറിപ്പ് ഒരു വ്യക്തിഗത വിവരണമായി മാത്രമല്ല, ആധുനിക ആശയവിനിമയ ഉപകരണങ്ങൾ പൊതുജനാഭിപ്രായത്തെയും രാഷ്ട്രീയ വ്യവഹാരങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിൻ്റെ വിമർശനാത്മക പരിശോധന കൂടിയാണ്.ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന നിരവധി  സംഘടനകളുമായുള്ള സജീവമായ ഇടപെടലിലൂടെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് വേണ്ടിയുള്ള തൻ്റെ വാദത്തിൽ റുഷ്ദി ഉറച്ചുനിൽക്കുന്നു. 

 2012 ൽ പുറത്തിറങ്ങിയ ആത്മകഥാംശം നിറഞ്ഞ റുഷ്ദിയുടെ Joseph Anton: A Memoir എന്ന പുസ്തകത്തിലെ  വിശാലമായ സാമൂഹിക വിശകലനത്തിൽ നിന്ന് “കത്തി”യിലെക്ക് എത്തുമ്പോൾ  ആഖ്യാന ശൈലിയിൽ ഒരു സുപ്രധാന പരിണാമത്തെ അടയാളപ്പെടുത്തുന്നുണ്ട് എന്നു കാണാം  .ബാഹ്യ സാംസ്കാരിക വിമർശനങ്ങളേക്കാൾ വ്യക്തിപരമായ അതിജീവനത്തിനാണ് കത്തിയിൽ  ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ അപ്പോഴും സങ്കീർണ്ണമായ സ്വാതന്ത്ര്യം, സ്വത്വം, സാംസ്കാരിക സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ ഇടപഴകുന്നത് റുഷ്ദി തുടരുന്നുമുണ്ട്. 

“കത്തി” ദൌർഭാഗ്യകരമായ  സംഭവത്തിൻ്റെ വ്യക്തിപരമായ  ഒരു വിവരണം  മാത്രമല്ല, എഴുത്തുകാർക്കെതിരായ അത്തരം അക്രമത്തിൻ്റെ വിശാലമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ധ്യാനമായും (meditation) വർത്തിക്കുന്നു. ആക്രമണത്തിനു ശേഷമുള്ള ശാരീരികവും മാനസികവുമായ വീണ്ടെടുക്കൽ പ്രക്രിയകൾ ചർച്ച ചെയ്യുന്ന ഒരു ഓർമ്മക്കുറിപ്പു കൂടിയാണിത്.ചില വായനക്കാരും സാഹിത്യ നിരൂപകരും റുഷ്ദിയുടെ ധീരവും ഭാവനാത്മകവുമായ ഈ ആഖ്യാനത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുമ്പോഴും , മറ്റുചിലർ  പുസ്തകത്തിൻ്റെ ആഖ്യാന ഘടനയെ വിമർശിക്കുകയും ചെയ്യുന്നു

എന്തായാലും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അത് ഉയർത്തിപ്പിടിക്കുന്ന അപകടസാധ്യതകളെയും കുറിച്ചുള്ള ഒരു വിമർശനാത്മക വ്യവഹാരത്തിനുള്ളിൽ തന്നെയാണ് റുഷ്ദി തന്റെ “കത്തി”ആഴ്ത്തിയിരിക്കുന്നത്.

Death at My Doorstep

മരണം ആരെയും വിശുദ്ധരാക്കുന്നില്ല!

ഇന്ത്യൻ സാഹിത്യത്തിലെ ഒരു പ്രധാന എഴുത്തുകാരനായ ഖുശ്വന്ത് സിംഗിന്റെ പുസ്തകമാണ് “Death at My Doorstep”. വിവിധ പത്ര-മാസികകളിൽ താൻ എഴുതിയ ലേഖനങ്ങളുടെയും പ്രസിദ്ധരും അല്ലാത്തവരുമായ വ്യക്തികൾക്ക് എഴുതിയ അനുശോചനക്കുറിപ്പുകളുടെയും ഒരു സമാഹാരമാണ് ഈ പുസ്തകം.

മരണമെന്ന കേന്ദ്രപ്രമേയത്തിന് ചുറ്റുമാണ് ഈ രചനകളെല്ലാം കറങ്ങുന്നത്. എന്നാൽ മരണത്തെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന ഒരു പുസ്തകവുമല്ല ഇത് എന്നു പറഞ്ഞുകൊള്ളട്ടെ മറിച്ച്, ജീവിതത്തിന്റെ ക്ഷണികതയെ ഓർമ്മിപ്പിച്ചുകൊണ്ട്, ഓരോ നിമിഷവും അർത്ഥപൂർണ്ണമായി ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു പുസ്തകമാണിത്.

മരിച്ചവരെ കുറിച്ച് നല്ലത് മാത്രമേ പറയാവൂ എന്ന ആശയത്തോട് തനിക്ക് ഒട്ടും യോജിപ്പില്ല എന്നദ്ദേഹം പറയുന്നുണ്ട്. ജീവിച്ചിരുന്നപ്പോൾ പാപകളായിരുന്നവർ മരിച്ചു എന്ന ഒറ്റകാരണത്താൽ സാധുക്കളാകുന്നില്ല . അത്തരം അസത്യങ്ങൾ ശവക്കല്ലറകളിൽ കൊത്തി വയ്ക്കുമ്പോൾ മറച്ചു വയ്ക്കാം. എന്നാൽ സ്മാരണാഞ്ജലികളെഴുതുമ്പോൾ മരിച്ചവരെകുറിച്ചുള്ള ഓർമ്മകുറിപ്പുകളെഴുതുമ്പോൾ അതിന്റെ ആവശ്യമില്ല എന്നും അത് സത്യസന്ധമായിരിക്കണം എന്നും ഖുശ്വന്ത് സിംഗ് പറയുന്നു.

ഖുശ്വന്ത് സിംഗ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ, വാർദ്ധക്യത്തിന്റെ അവശതകളെക്കുറിച്ചും മരണത്തെക്കുറിച്ചുള്ള ചിന്തകളെക്കുറിച്ചും തുറന്നെഴുതുന്നുണ്ട് ഈ പുസ്തകത്തിൽ . പ്രശസ്തരായ വ്യക്തികളുടെ മരണവാർത്തകളോടൊപ്പം, തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിയോഗത്തെക്കുറിച്ചും അദ്ദേഹം അനുസ്മരിക്കുന്നു. ഈ അനുസ്മരണക്കുറിപ്പുകൾ കേവലം ജീവചരിത്രക്കുറിപ്പുകളല്ല, മറിച്ച്, ജീവിതത്തിന്റെയും മരണത്തിന്റെയും അർത്ഥതലങ്ങളെ സ്പർശിക്കുന്ന ഒരു തരം ദീർഘവീക്ഷണങ്ങളാണ്.

“ട്രെയിൻ ടു പാകിസ്ഥാൻ” എന്ന വിഖ്യാത കൃതിയിലൂടെ ഇന്ത്യാ വിഭജനത്തിന്റെ മുറിവുകൾ വരച്ചുകാട്ടിയ അതേ എഴുത്തുകാരൻ തന്നെയാണ് ഇവിടെ മരണത്തിന്റെ നിഴലിൽ ജീവിതത്തിന്റെ അർത്ഥം തേടുന്നതും. വിഭജനകാലത്തെ ഭീകരതകളും കൂട്ടക്കൊലകളും അനുഭവിച്ചറിഞ്ഞ അദ്ദേഹം, ജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ച് തികച്ചും ബോധവാനായിരുന്നു. ആ ബോധ്യമാവാം ഒരുപക്ഷേ, “Death at My Doorstep”-ൽ ഉടനീളം പ്രതിഫലിക്കുന്നത്.

മരണത്തെക്കുറിച്ചുള്ള വ്യത്യസ്ത സംസ്കാരങ്ങളുടെയും മതങ്ങളുടെയും കാഴ്ചപ്പാടുകളും ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട് .മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും അദ്ദേഹം പരിശോധിക്കുന്നുണ്ട് . ആത്മാവിന്റെ നശ്വരതയിൽ വിശ്വസമില്ലാത്ത അദ്ദേഹം പക്ഷേ മരണത്തെ ഭയക്കുന്നുമുണ്ട് പുനർജന്മത്തെ കുറിച്ചും സ്വർഗ്ഗത്തെ കുറിച്ചും അദ്ദേഹം ദലൈലാമയോടും ഓഷോയോടും അദ്ദേഹം ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. കേവലമൊരു മറുപടി അല്ലാതെ ആധികാരികമായ ഒരു മറുപടിയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നതെങ്കിലും കൃത്യമായതോ എന്നാൽ തന്നെ തൃപ്തിപ്പെടുത്തുന്നതോ ആയ ഒരു മറുപടിയും അദ്ദേഹത്തിന് ലഭിക്കുന്നില്ല എന്നു കാണാം.കേവലം തത്ത്വചിന്തകൾക്കപ്പുറം, സ്വന്തം അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും വെളിച്ചത്തിലാണ് അദ്ദേഹം ഈ വിഷയങ്ങളെ സമീപിക്കുന്നത്.

നർമ്മബോധമാണ് ഈ പുസ്തകത്തിന്റെ മറ്റൊരു സവിശേഷത. മരണമെന്ന ഗൗരവമേറിയ വിഷയത്തെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് ഖുശ്വന്ത് സിംഗ് ശ്രമിച്ചിട്ടുള്ളത് . മരണത്തെക്കുറിച്ചുള്ള ഭയം കുറയ്ക്കാനും ജീവിതത്തെ കൂടുതൽ സ്നേഹിക്കാനും വേണ്ട നർമ്മബോധം വായനക്കാരനു പകർന്നു നല്കാൻ തന്റെ എഴുത്തിന് കഴിയുമെന്ന് അദ്ദേഹം കരുതുന്നുണ്ട്.

ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയും ഓരോ നിമിഷവും അർത്ഥപൂർണ്ണമായി ജീവിക്കാൻ നമ്മെഓർമ്മിപ്പിക്കുകയും ചെയ്യുന്ന ഈ പുസ്തകം, ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർക്ക് തീർച്ചയായും വായനയിൽ ഉൾപ്പെടുത്താം. സുരേഷ് എം ജി മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഈ പുസ്തകം ഡിസി ബുക്സ് പുറത്തിറക്കിയിട്ടുണ്ട്. Roli Books ആണ് ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പ്രസാധകർ.

ചങ്ങമ്പുഴയുടെ ‘പ്രതികാര ദുർഗ്ഗ’

തലക്കെട്ട് വായിക്കുമ്പോൾ ഒരുപക്ഷേ അതിലെ ‘ പ്രതികാര ദുർഗ്ഗ’ ചങ്ങമ്പുഴ എഴുതിയ ഏതെങ്കിലും കവിതയുടെ പേരാണോ എന്നു  തോന്നിയേക്കാം.  അദ്ദേഹം   ‘പ്രതികാര ദുർഗ്ഗ’ എന്നപേരിൽ ഒരു കവിത എഴുതിയതായി അറിവില്ല. എന്നാൽ  ഒരു നോവൽ എഴുതിയിട്ടുണ്ട്. അതൊരു വിദേശ നോവലിന്റെ വിവർത്തനമാണ് .  ‘കളിത്തോഴി’ എന്ന പേരിൽ മറ്റൊരു  നോവൽ കൂടി അദ്ദേഹം എഴുതിയിട്ടുണ്ട്. അത് സ്വന്തം നോവലാണ്. ഇതുകൂടാതെ  വേറെ നോവലുകളൊന്നും  അദ്ദേഹം എഴുതിയതായി അറിവില്ല. കവിതകൾ മാത്രമല്ല ചങ്ങമ്പുഴ  എഴുതിയിരുന്നത്. നിരവധി കഥാസമാഹാരങ്ങൾ  അദ്ദേഹത്തിന്റേതായുണ്ട്. അതിൽ  ചിലത് വിവർത്തനങ്ങളാണ്. ഗോർക്കി,  സൊളോഗബ് , ചെക്കോവ് , ടോൾസ്റ്റോയ് , മാർക് ട്വയിൻ , അലക്സാണ്ടർ കുപ്രിൻ, മോപ്പസാങ് ,  ജാൻ നെരൂദ തുടങ്ങിയവരുടെ ചില കഥകൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട് . വിശ്വസാഹിത്യത്തിൽ നിന്നുള്ള പ്രശസ്ത നാടകങ്ങളും അദ്ദേഹം മലയാളത്തിലേക്കാക്കി നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.    

പ്രതികാര ദുർഗ്ഗ’ എന്ന പേര്  ‘Gunnar’s Daughter’ എന്ന നോവലിന്റെ മലയാള പരിഭാഷയുടെ പേരാണ്. 1928 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ നോർവീജിയൻ എഴുത്തുകാരിയാണ് സിഗ്രിഡ് ഉൻസെറ്റ്.   സിഗ്രിഡ് ഉൻസെറ്റിന്റെ ‘പ്രതികാര ദുർഗ്ഗ’  പതിനൊന്നാം നൂറ്റാണ്ടിലെ നോർവേ  പശ്ചാത്തലമാക്കിയിരിക്കുന്ന   വീര്യവും പ്രതികാരവും ഇഴചേർന്ന ഒരു ചരിത്ര നോവലാണ്. 1909 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ , ഉൻസെറ്റിന്റെ ആദ്യകാല രചനകളിൽ ശ്രദ്ധേയമായ ഒന്നാണ്. മധ്യകാലഘട്ടത്തിലെ സ്കാൻഡിനേവിയൻ ജീവിതത്തെ സൂക്ഷ്മമായും യാഥാർത്ഥ്യബോധത്തോടെയും ചിത്രീകരിച്ചിരിക്കുന്ന  ഈ നോവൽ, പ്രധാനമായും വിഗ്ഡിസ്  എന്ന യുവതിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്.ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ഒരു നോവലാണ് ‘പ്രതികാര ദുർഗ്ഗ. 

 1907-ൽ “Fru Marta Oulie” എന്ന നോവലിലൂടെയാണ് ഉൻസെറ്റ് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘Gunnar’s Daughter’ (1909) ഉൾപ്പെടെയുള്ള നോവലുകൾ പ്രസിദ്ധീകരിച്ചു. ഈ ആദ്യകാല കൃതികൾ അവരുടെ പ്രതിഭ വിളിച്ചുപറയുന്നതായിരുന്നു .   ഉൻസെറ്റിന്റെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘Kristin Lavransdatter‘ ത്രയം (“The Wreath,” “The Wife,” “The Cross” എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ) 1920-1922 കാലഘട്ടത്തിലാണ് പ്രസിദ്ധീകരിച്ചത്. പതിനാലാം നൂറ്റാണ്ടിലെ നോർവേയുടെ പശ്ചാത്തലത്തിൽ ഒരു സ്ത്രീയുടെ ജീവിതം മുഴുവൻ പിന്തുടരുന്നതാണ്  ഈ കൃതി.റിയലിസ്റ്റിക് ആഖ്യാനവും മനഃശാസ്ത്രപരമായ ഉൾക്കാഴ്ചയും ഉൻസെറ്റിന്റെ രചനകളുടെ സവിശേഷതകളാണ്. വളരെ ലളിതമായ ഭാഷയായിരുന്നു അവരുടേത് , എന്നാൽ വളരെ ശക്തവുമായിരുന്നു.സ്നേഹം, വിവാഹം, മതം, കുടുംബം, ചരിത്രം, സ്ത്രീകളുടെ ജീവിതം തുടങ്ങിയവയായിരുന്നു ഉൻസെറ്റിന്റെ കൃതികളിലെ പ്രധാന പ്രമേയങ്ങൾ. രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി ജർമ്മനിയുടെ നോർവേ അധിനിവേശത്തെ എതിർത്ത ഉൻസെറ്റ് 1940-ൽ അമേരിക്കയിലേക്ക് പലായനം ചെയ്തു. യുദ്ധാനന്തരം നോർവേയിൽ തിരിച്ചെത്തി. മരണവും നോർവേയിൽ വച്ചു തന്നെയായിരുന്നു. 

‘പ്രതികാര ദുർഗ്ഗ’ യിലെ  കഥ ആരംഭിക്കുന്നത് വിഗ്ഡിസ് ഗണ്ണർസ്ഡാറ്ററിന്റെ ബാല്യകാലം മുതലാണ്. സമ്പന്നനും ആദരണീയനുമായ ഗണ്ണറിന്റെ മകളായ വിഗ്ഡിസ്  , സ്വാതന്ത്ര്യവും ധൈര്യവും തുളുമ്പുന്ന ഒരു പെൺകുട്ടിയായി വളരുന്നു. ഒരു വൈക്കിംഗ് കടൽക്കൊള്ളക്കാരനാൽ ബലാത്സംഗം ചെയ്യപ്പെടുന്നതോടെ അവളുടെ ജീവിതം പാടെ  തകിടം മറിയുന്നു. തനിക്ക് നേരിട്ട   അതിക്രമം അവളെ ശാരീരികമായും മാനസികമായും തളർത്തുന്നു. മാത്രമല്ല, സമൂഹത്തിൽ അവൾക്ക് അവമതിപ്പും ഏകാന്തതയും അനുഭവിക്കേണ്ടി വരുന്നു.

ഈ സംഭവത്തിനുശേഷം, വിഗ്ഡിസിന്റെ ജീവിതം പ്രതികാരത്തിനായുള്ള ഒരു യാത്രയായി മാറുകയാണ്.. ദുരന്തങ്ങൾ അത്രത്തോളം അനുഭവിക്കുന്നുണ്ടെങ്കിലും, അവൾ ഒരിക്കലും തളരുന്നില്ല. . തന്റെ അപമാനത്തിന് കാരണക്കാരനായ വ്യക്തിയെ കണ്ടെത്താനും ശിക്ഷിക്കാനും അവൾ ദൃഢനിശ്ചയം ചെയ്യുന്നു. ക്രമേണ  കഠിനഹൃദയയും നിശ്ചയദാർഢ്യവുമുള്ള ഒരു സ്ത്രീയായി അവൾ മാറുകയാണ് . പ്രതികാരത്തിനായുള്ള കടുത്ത തീരുമാനങ്ങൾ  അവളെ സ്നേഹത്തിൽ നിന്നും സന്തോഷത്തിൽ നിന്നും അകറ്റുന്ന ഒന്നായി മാറുകയും ചെയ്യുന്നു. 

‘പ്രതികാര ദുർഗ്ഗ’ വെറുമൊരു പ്രതികാരത്തിന്റെ കഥയല്ല. മധ്യകാലഘട്ടത്തിലെ സ്ത്രീകളുടെ ജീവിതത്തെയും, അന്നത്തെ സമൂഹത്തിൽ അവർ നേരിട്ട വെല്ലുവിളികളെയും കുറിച്ചൊക്കെ ഈ നോവലിൽ പ്രതിപാദിക്കുന്നുണ്ട്.  ‘വിഗ്ഡിസിന്റെ കഥയിലൂടെ, അക്കാലത്തെ സമൂഹത്തിന്റെ കാപട്യവും, സ്ത്രീകൾക്ക് നേരെയുള്ള അനീതിയും ‘ഉൻസെറ്റ്’  തുറന്നുകാട്ടുന്നു. ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീക്ക് നീതി ലഭിക്കുക എന്നത് എത്രത്തോളം ദുഷ്കരമായിരുന്നുവെന്നും, അവൾക്ക് സമൂഹത്തിൽ നിന്ന് എങ്ങനെ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരുന്നുവെന്നും നോവലിൽ കാണാം.

അക്കാലത്തെ  ആചാരങ്ങൾ, വിശ്വാസങ്ങൾ, ജീവിതരീതികൾ എന്നിവയെല്ലാം നോവലിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. കൈകാര്യം ചെയ്യുന്ന വിഷയം ഇത്തരത്തിലുള്ള ഒന്നായതുകൊണ്ടു തന്നെ കഥാപാത്രം അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെയും , വിചാരങ്ങളെയും വായനക്കാരെ സ്പർശിക്കുന്ന തരത്തിൽ കൈകാര്യം ചെയ്യുക എന്നുള്ളത് എളുപ്പമല്ല . അതിന്  എഴുത്തിൽ നല്ലവണ്ണം കയ്യടക്കം വന്ന ആളുകൾക്കേ കഴിയുകയുള്ളൂ.  അത്തരത്തിൽ  വിഗ്ഡിസിന്റെ ആന്തരിക സംഘർഷങ്ങളും, വേദനയും, പ്രതികാര താല്പര്യങ്ങളുമൊക്കെ    വായനക്കാർക്ക്  അനുഭവവേദ്യമാകുന്ന രീതിയിലാണ് എഴുത്തുകാരി  അവതരിപ്പിച്ചിരിക്കുന്നത്. സിഗ്രിഡ് ഉൻസെറ്റിന്റെ    മികച്ച രചനകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന  കൃതിയാണ്  ‘പ്രതികാര ദുർഗ്ഗ’  .ചരിത്രത്തിലും മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളിലും താല്പര്യമുള്ളവർക്ക് വായിക്കാൻ തിരഞ്ഞെടുക്കാവുന്ന  ഒരു പുസ്തകമാണിത്. ‘മൈത്രി ബുക്സ്’ ആണ് ഈ നോവൽ  മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് . കൂടാതെ പിരപ്പൻകോട് മുരളി സമ്പാദനവും പഠനവും നടത്തി കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ചങ്ങമ്പുഴയുടെ സമ്പൂർണ്ണ ഗദ്യകൃതികൾ’ എന്ന പുസ്തകത്തിലും ഈ നോവൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട് :മാതൃഭൂമി

മാർക്വേസിന്റെ അവസാന അഭിമുഖവും മറ്റു സംഭാഷണങ്ങളും

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനിക്കപ്പെട്ട എഴുത്തുകാരിൽ ഒരാളായിരുന്നു ഗബ്രിയേൽ ഗാർസിയ മാർക്വേസ്. അദ്ദേഹത്തിന്റെ കൃതികൾ, പ്രത്യേകിച്ച് 1967 ൽ ഇറങ്ങിയ ഏകാന്തതയുടെ നൂറുവർഷങ്ങൾ എന്ന നോവൽ, ലോകമെമ്പാടും സാഹിത്യരചനയിലും വായനയിലും ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. അടിച്ചമർത്തൽ ഭരണകൂടങ്ങളുടെ തുറന്ന വിമർശകനും, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി വാദിക്കുന്ന ആളുമായിരുന്നു മാർക്വേസ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ, ആശയങ്ങൾ, സൃഷ്ടിപരമായ കാഴ്ചപ്പാടുകൾ എന്നിവ പ്രദർശിപ്പിക്കുന്ന അഭിമുഖങ്ങളും സംഭാഷണങ്ങളും നിറഞ്ഞതായിരുന്നു ആ സാഹിത്യ ജീവിതം . 2013-ൽ പുറത്തിറങ്ങിയ ‘അവസാന അഭിമുഖവും മറ്റ് സംഭാഷണങ്ങളും’ ആയിരുന്നു ഈ സംഭാഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. മാർക്വേസിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ നടത്തിയ അഭിമുഖങ്ങളുടെയും സംഭാഷണങ്ങളുടെയും സമാഹാരമാണ് ഈ പുസ്തകം.

അഭിമുഖങ്ങളും സംഭാഷണങ്ങളും പത്രങ്ങൾ, മാഗസിനുകൾ, റേഡിയോ പ്രോഗ്രാമുകൾ, ടെലിവിഷൻ പ്രോഗ്രാമുകൾ എന്നിവയുൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്ന് എടുത്തതാണ്. ഇവയെല്ലാം മാർക്വേസിന്റെ ജീവിതം, അദ്ദേഹത്തിന്റെ കൃതികൾ, സാഹിത്യത്തെയും സംസ്കാരത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്നവയാണ് .

പുസ്തകത്തിന്റെ ആദ്യ ഭാഗം മാർക്വേസിന്റെ കരിയറിലെ “മാന്ത്രിക വർഷങ്ങൾ” ഉൾക്കൊള്ളുന്നവയാണ്.1967-ൽ പ്രസിദ്ധീകരിച്ച ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന അദ്ദേഹത്തിന്റെ നോവലിന്റെ പ്രസിദ്ധീകരണമാണ് ഈ കാലഘട്ടത്തെ പ്രധാനമായും അടയാളപ്പെടുത്തുന്നത്. ഈ കാലയളവിൽ മാർക്വേസ് ഇതിനകം ഒരു പ്രധാന അന്താരാഷ്ട്ര വ്യക്തിയായി തീർന്നിരുന്നുവല്ലോ! നിരവധി അഭിമുഖങ്ങൾക്കും സംഭാഷണങ്ങൾക്കും അദ്ദേഹത്തിന് വളരെയധികം സമയ കണ്ടത്തേണ്ടി വന്നു . ഈ ഭാഗത്ത് സർഗ്ഗാത്മക പ്രക്രിയയെക്കുറിച്ചുള്ള മാർക്വേസിന്റെ ചിന്തകൾ, സാഹിത്യത്തിന്റെ പ്രാധാന്യം, നോവലിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ എന്നിവ നമുക്ക് കാണാൻ കഴിയും. 1971-ലെ ഒരു അഭിമുഖത്തിൽ, മാർക്വേസ് ഇങ്ങനെ അഭിപ്രായപ്പെട്ടു , “നോവൽ മനുഷ്യാത്മാവിന്റെ അനന്തമായ സാധ്യതകളുടെ പര്യവേക്ഷണമാണ്.” സൃഷ്ടിപരമായ പ്രക്രിയയിൽ ഭാവനയുടെ പ്രാധാന്യത്തെക്കുറിച്ചും യാഥാർത്ഥ്യത്തിൽ വേരൂന്നിയ കഥകൾ രചയിതാക്കൾ പറയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം മനസ്സ് തുറക്കുന്നുണ്ട്.

സാമൂഹിക നീതിയോടുള്ള തന്റെ പ്രതിബദ്ധതയെക്കുറിച്ചും സമൂഹത്തിൽ സാഹിത്യത്തിനുള്ള പങ്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളെക്കുറിച്ചും മാർക്വേസ് പറയുന്നുണ്ട് . 1974-ലെ മറ്റൊരു അഭിമുഖത്തിൽ മാർക്വേസ് പ്രസ്താവിച്ചു, “സാഹിത്യത്തിന് ആളുകളുടെ മനസ്സ് തുറക്കണം, അവർക്ക് സത്യം വെളിപ്പെടുത്തണം, അവർക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ച് അവരെ ബോധവാന്മാരാക്കണം, അങ്ങനെ അവർക്ക് സമൂഹത്തെ മെച്ചപ്പെടുത്താൻ ആവശ്യമായ മാറ്റങ്ങൾ വരുത്താനാകും.”

മാർകേസിന്റെ കരിയറിലെ “ഏകാന്തമായ വർഷങ്ങൾ” ഉൾപ്പെടുന്നവയാണ് പുസ്തകത്തിലെ അടുത്ത ഭാഗം . വലിയ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും കൂടുതൽ വ്യക്തിപരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ മാറിയതാണ് ഈ കാലഘട്ടത്തെ മാർകേസ് അടയാളപ്പെടുത്തുന്നത്. . ഈ വിഭാഗത്തിൽ സൃഷ്ടിപരമായ പ്രക്രിയയിൽ ഏകാന്തതയുടെ പ്രാധാന്യത്തെക്കുറിച്ച് മാർക്വേസ് സംസാരിക്കുന്നത് കാണാം. തന്റെ എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മെക്‌സിക്കോ സിറ്റിയിലെ തന്റെ വീട്ടിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ ഏകാന്തത തന്നെ ആഴത്തിലുള്ള ധാരണയുടെയും ഉൾക്കാഴ്ചയുടെയും ആഴത്തിൽ എത്താൻ അനുവദിച്ചതെങ്ങനെയെന്നും അദ്ദേഹം പറയുന്നു.

അസ്വാസ്ഥ്യമുണ്ടെങ്കിൽപ്പോലും എഴുത്തുകാർ സത്യം പറയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാർക്വേസ് പറയുന്നുണ്ട്. 1983-ലെ ഒരു അഭിമുഖത്തിൽ മാർക്വേസ് പ്രസ്താവിച്ചു, “ഒരു എഴുത്തുകാരൻ സത്യം പറയാൻ ഭയപ്പെടേണ്ടതില്ല. വായനക്കാരന് അസ്വസ്ഥതയുണ്ടെങ്കിലും സത്യം വെളിപ്പെടുത്തുന്ന കഥകൾ എഴുതാൻ അവൻ തയ്യാറായിരിക്കണം.” വായനക്കാർക്ക് അവരുടെ ലോകത്തെ കുറിച്ച് ആഴത്തിലുള്ള ധാരണ നൽകുന്നതിന്, എഴുത്തുകാർ അവരുടെ കൃതികളിൽ സത്യസന്ധരും ധീരരും ആയിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

‘അവസാന അഭിമുഖവും മറ്റ് സംഭാഷണങ്ങളുടെയും’ അവസാന ഭാഗം മാർക്വേസിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത് . ഈ കാലഘട്ടത്തിൽ അദ്ദേഹം സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയും അത്തരം അതിശയകരവുമായ പല വിഷയങ്ങളിലേക്കുള്ള തന്റെ ഒരു തിരിച്ചു വരവിനെ അടയാളപ്പെടുത്തുന്നുമുണ്ട്. ഈ ഭാഗത്ത്, സാമൂഹിക നീതിയോടുള്ള തന്റെ പ്രതിബദ്ധതയെക്കുറിച്ചും മാറ്റം സൃഷ്ടിക്കുന്നതിൽ സാഹിത്യത്തിനുള്ള പങ്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളെക്കുറിച്ചും സംസാരിക്കുന്നത് കാണാം. 2002-ലെ ഒരു അഭിമുഖത്തിൽ, മാർക്വേസ് പ്രസ്താവിച്ചു, “മാറ്റം സൃഷ്ടിക്കാനുള്ള സാഹിത്യത്തിന്റെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. കഥകൾ പറയുന്നതിലൂടെ, ലോകത്തെ നോക്കുന്നതിനുള്ള പുതിയ വഴികൾ ആളുകൾക്ക് കാണിച്ചുതരാമെന്നും ഇത് ഒരു നല്ല ഭാവി സൃഷ്ടിക്കാൻ സഹായിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. ” രചയിതാക്കൾ അവരുടെ കൃതികളിൽ ധീരരായിരിക്കേണ്ട ആവശ്യകതയെക്കുറിച്ചും നിലവിലെ അവസ്ഥയെ വെല്ലുവിളിക്കുന്ന കഥകൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറയുന്നു.

സമൂഹത്തിലും സാഹിത്യത്തിലും സ്വാധീനമുള്ള മാർക്വേസ് എന്ന എഴുത്തുകാരന്റെ ജീവിതത്തെയും സൃഷ്ടികളെയും കുറിച്ച് ഒരു സവിശേഷമായ ഉൾക്കാഴ്ച ഈ പുസ്തകം നൽകുന്നുണ്ട് . മാർക്വേസിന്റെ ജീവിതത്തിലും കൃതികളിലും താൽപ്പര്യമുള്ള ഏതൊരാൾക്കും ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ് ഈ പുസ്തകം നമുക്കു മുന്നിൽ വിളമ്പുന്നത്.

പ്രസാധകർ : Melville House Publishing,London

നൂർ ഇനായത് ഖാൻ: ടിപ്പുവിന്റെ കൊച്ചുമകൾ, ചരിത്രത്തിന്റെ മറവിയിൽ ആണ്ടുപോയ നാസിവിരുദ്ധ പോരാളി

ചരിത്രത്തിന്റെ എടുകളിൽ ചില വ്യക്തികൾ അവരുടെ ധൈര്യവും പ്രതിരോധവും അചഞ്ചലമായ നിശ്ചയദാർഢ്യവും കൊണ്ട് എക്കാലത്തും മായാത്ത ഒരു മുദ്ര പതിപ്പിക്കാറുണ്ട്. നമ്മുടെ മുന്നിൽ അങ്ങനെയുള്ള നിരവധി പേരുടെ ചിത്രങ്ങളുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലായാലും ലോകമഹായുദ്ധങ്ങളിലായാലും മേല്പറഞ്ഞ സവിശേഷതകൾകൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റുകയും എന്നാൽ പല കാരണങ്ങൾ കൊണ്ട് നമ്മുടെ മറവിയുടെ ആഴങ്ങളിലേക്ക് വീണുപോയവരും ഏറെയാണ് എന്നു കാണാം. അത്തരത്തിൽ വീര്യവും ദുരന്തവും ഒരുപോലെ പ്രതിധ്വനിക്കുന്ന ഒരു വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്ന പേരായിരുന്നു നൂർ ഇനായത്ത് ഖാന്റേത്.

1914-ൽ ഉസ്ബെക്കിസ്ഥാന്റെ അതിർത്തിക്കടുത്തുള്ള റഷ്യയിലെ യുറാൽ മലനിരകൾക്കടുത്തുള്ള ഒരുഗ്രാമത്തിലാണ് നൂർ ഇനായത് ഖാൻ ജനിച്ചത്. സൂഫി മിസ്റ്റിക്കും സംഗീതജ്ഞനുമായ ഹസ്രത്ത് ഇനായത് ഖാനും ന്യൂ മെക്സിക്കോയിൽ നിന്നുള്ള അമേരിക്കക്കാരിയായ ഓറ റേ ബേക്കറിനും ജനിച്ച നൂറിന്റെ പൈതൃകം മൈസൂരിലെ ടിപ്പു സുൽത്താനുമായും ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. നൂർ ഇനായത് ഖാന്റെത് ഭൂഖണ്ഡങ്ങളിലേക്കും തലമുറകളിലേക്കും വ്യാപിച്ചുകിടക്കുന്ന സങ്കീർണ്ണമായ ഒരു വംശപരമ്പരയാണ്. അവരുടെ  പിതാവ് ഹസ്രത്ത് ഇനായത്ത് ഖാൻ ഈ മൈസൂർ  രണാധികാരിയുടെ പിൻഗാമിയായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ തന്നെ അവൾ ബന്ധുക്കൾക്കൊപ്പം ലണ്ടനിലേക്ക് പറിച്ചു നടപ്പെട്ടു. പിതാവ് അവളെ  ഐക്യം, സ്നേഹം, ആത്മീയ പ്രബുദ്ധത എന്നിവ പഠിപ്പിക്കാനാണ് ഊന്നൽ നൽകിയത്. അവരുടെ വംശാവലിയിലൂടെ പകർന്നുനൽകിയ ഈ മൂല്യങ്ങൾ നൂറിന്റെ വിധി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ചെറുപ്പത്തിൽ തന്നെ നൂർ ദൈവത്തിൽ അഗാധമായ വിശ്വാസം വളർത്തിയെടുക്കുകയും, ദൈവത്തോടുള്ള സ്നേഹത്തിലൂടെയും ഭക്തിയിലൂടെയും സത്യം കണ്ടെത്താൻ ശ്രമിക്കുന്ന സൂഫികളുടെ  വഴി പിന്തുടരാനും  തുടങ്ങിയിരുന്നു 

സംഗീതം, സാഹിത്യം, സൂഫി അധ്യാപനം എന്നിവയിൽ പാരമ്പര്യേതര കഴിവുകൾ അവളെ വേറിട്ടു നിർത്തിയിരുന്നെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രക്ഷുബ്ധമായ കാറ്റ് യൂറോപ്പിലുടനീളം വീശിയടിച്ചപ്പോൾ നൂർ തന്റെ വഴി കണ്ടെത്തിയത് മറ്റൊരു ദിശയിലേക്കായിരുന്നു. നൂർ ഇനായത് ഖാൻ 21 വയസ്സുള്ളപ്പോൾ തന്നെ വനിതാ സഹായ വ്യോമസേനയിൽ (WAAF) ചേർന്നു. അവരുടെ തീക്ഷ്ണമായ ബുദ്ധിയും ഭാഷാ വൈദഗ്ധ്യവും കൊണ്ട് ബ്രിട്ടീഷ് ഇന്റലിജൻസിന്റെ ഒരു വക്താവായി സേവനമനുഷ്ഠിക്കാൻ അവർ  തെരഞ്ഞെടുക്കപ്പെടുകയും  ചെയ്തു. ഈ സമയത്തും  സൂഫിസത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും അവർ തന്റെ സ്ഥാനം ഉപയോഗിച്ചു.

വനിതാ സഹായ വ്യോമസേനയിൽ പ്രവേശിച്ച നൂർ പിന്നീട് നാസി അധിനിവേശ പ്രദേശങ്ങളിൽ രഹസ്യാന്വേഷണ ശേഖരണ പ്രവർത്തനങ്ങൾ  നടത്തുന്ന സംഘടനയായ സ്പെഷ്യൽ ഓപ്പറേഷൻസ് എക്സിക്യൂട്ടീവിലേക്ക് (SOE) റിക്രൂട്ട് ചെയ്യപ്പെട്ടു. പുതിയ ദൌത്യം തന്റെ ജീവൻ അപകടത്തിലാക്കുമെന്നറിഞ്ഞിട്ടും, നൂർ പക്ഷേ ധൈര്യപൂർവ്വം മുന്നോട്ട് പോയി. SOE-യിലെ ആദ്യത്തെ വനിതാ ഏജന്റുമാരിൽ ഒരാളെന്ന നിലയിൽ, നാസി അധിനിവേശത്തിനെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാനും ഇരുളിൽ  കുടുങ്ങിയവർക്കിടയിൽ പ്രത്യാശയും ആത്മവിശ്വാസവും പകരാനും അവർ രഹസ്യമായി പ്രവർത്തിച്ചു. 

നാസി അധിനിവേശ പാരീസിൽ നൂർ ഇനായത് ഖാന്റെ രഹസ്യ പ്രവർത്തനങ്ങൾ അസാധാരണമായിരുന്നില്ല. “മഡലീൻ” എന്ന കോഡ് നാമത്തിൽ പ്രവർത്തിച്ചിരുന്ന നൂർ, ചുറ്റുപാടുകളിൽ എളുപ്പം പൊരുത്തപ്പെടാനുള്ള തന്റെ ശ്രദ്ധേയമായ കഴിവ് പ്രകടമാക്കി. അധിനിവേശ പാരീസിന്റെ ഹൃദയഭാഗത്ത്, നൂർ രഹസ്യമായി തന്റെ വയർലെസ് റേഡിയോ വഴി നിർണായക വിവരങ്ങൾ കൈമാറി, പ്രതിരോധ പ്രസ്ഥാനവും സഖ്യസേനയും തമ്മിലുള്ള വിടവുകൾ നികത്തുന്നതിൽ മുഖ്യമായ പങ്ക് വഹിച്ചു. ഒന്നിലധികം ഭാഷകളിലുള്ള പ്രാവീണ്യവും ചുറ്റുപാടുകളിൽ തടസ്സമില്ലാതെ ഇടപെടാനും പ്രതികരിക്കാനുമുള്ള കഴിവുകൾ അവരെ ആ ജോലിയിൽ മുന്നോട്ട് നയിച്ചു. അവരുടെ “മഡലീൻ” എന്ന കോഡ് നെയിം, പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും പര്യായമായി മാറി. ഒരു ചാരയുവതിയെന്ന നിലയിൽ നൂറിന്റെ ജീവിതം ഓരോ വഴിത്തിരിവിലും അപകടങ്ങൾ നിറഞ്ഞതായിരുന്നു. ദുഷ്‌കരമായ ആ സമയങ്ങളിൽ നൂറിന്റെ ധൈര്യവും അർപ്പണബോധവും വിലമതിക്കാനാവാത്തതായിരുന്നു.


നൂർ ഇനായത് ഖാൻ

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധിനിവേശ ശക്തികൾക്കെതിരായ ടിപ്പു സുൽത്താന്റെ ധീരമായ പോരാട്ടമാണ് നൂറിന്റെ അന്തിമ പോരാട്ടത്തിന് അടിത്തറ പാകിയതെന്നു പറയാം. 

പക്ഷേ അത്യന്തം ദുർഘടവും അപകടം നിറഞ്ഞതുമായ ഈ ജോലി ഏറെക്കാലം മുന്നോട്ട് കൊണ്ടുപോകുക എളുപ്പമായിരുന്നില്ല. നാസി രഹസ്യ പോലീസിന്റെ കണ്ണു വെട്ടിച്ചു നടന്ന നൂർ 1943-ൽ ഗസ്റ്റപ്പോയുടെ പിടിയിലകപ്പെട്ടു. അസഹനീയമായ പീഡനങ്ങൾക്കുമുമ്പിൽ നൂറിന്റെ നിശ്ചയദാർഢ്യത്തിന്റെ ആഴങ്ങൾ പലപ്പോഴും പരീക്ഷിക്കപ്പെട്ടു. അതികഠിനമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ നൂർ തന്നെ പീഡിപ്പിക്കുന്നവരെ പോലും അമ്പരപ്പിക്കുന്ന മനക്കരുത്ത് കൊണ്ട് വേദനകളെ അതിജീവിക്കാൻ ശ്രമിച്ചു. തന്ത്രപ്രധാനമായ ഒരു വിവരം പോലും നാസികൾക്ക് മുന്നിൽ വെളിപ്പെടുത്താൻ അവൾ കൂട്ടാക്കിയില്ല. നൂർ കാണിച്ച ഈ ധീരത തന്റെ  സഹപ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുകയും തന്റെ ദൗത്യത്തിന്റെ സമഗ്രത സംരക്ഷിക്കുകയും ചെയ്തു. മരണത്തിന് മുമ്പിൽ നിൽക്കുമ്പോഴും നൂർ കാണിച്ചത് അസാമാന്യ ധീരതയായിരുന്നു. കാലികവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, ടിപ്പു സുൽത്താനും നൂർ ഇനായത് ഖാനും അവരുടെ ചെറുത്തു നിൽപ്പിന്റെ ഘട്ടങ്ങളിൽ ശ്രദ്ധേയമായ സമാനതകൾ പ്രകടിപ്പിച്ചതായി കാണാം. അസാധാരണമായ ധൈര്യത്തോടെ വെല്ലുവിളികളെയും  പ്രതിസന്ധികളെയും  ഇരുവരും നേരിട്ടു. 

മ്യൂണിക്കിന് വടക്കുള്ള ഡാചൗ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് പോകുന്നതിന് മുമ്പ് ഗസ്റ്റപ്പോ നൂറിനെ ട്രെയിൻ വഴി ജർമ്മനിയിലെ ഫോർഷൈം ജയിലിലേക്കാണ് കൊണ്ടുപോയത്. പിന്നീട് ഡെഹാവുവിലെക്കു കൊണ്ടുവരികയായിരുന്നു. ഓഷ്വിട്സിലേതുപോലെ വിഷവാതകം ഉപയോഗിച്ച് ആളുകളെ കൊല്ലുന്ന പതിവ് ഇവിടെ ഉണ്ടായിരുന്നില്ല. അതിനായി നാസികൾ ഇവിടെ ഗ്യാസ് ചേമ്പർ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എങ്കിൽ തന്നെയും 1944 ൽ ചില തടവുകാർ വിഷവാതകപ്രയോഗം മൂലം ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നു ദൃക്സാക്ഷികൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

ചില ചരിത്രകാരന്മാരും വിശകലന വിദഗ്ധരും നൂർ ഇനായത്ത് ഖാൻ സഖ്യകക്ഷികൾക്കും അച്ചുതണ്ട് ശക്തികൾക്കും വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്ന ഒരു ഡബിൾ ഏജന്റായിരിക്കാം എന്ന സിദ്ധാന്തം മുന്നോട്ടുവച്ചിട്ടുണ്ട്. നൂറിന് മേലുള്ള വിശ്വാസവഞ്ചനയുടെ സംശയങ്ങൾ പതിറ്റാണ്ടുകളായി പ്രചരിക്കുന്നുണ്ടെങ്കിലും, കൃത്യമായ തെളിവുകളുടെ അഭാവവും കാലക്രമേണ ഈ സിദ്ധാന്തത്തിന്റെ അവ്യക്തതയ്ക്ക് കാരണമാകുന്നുണ്ട്. എന്നിരുന്നാലും, ഈ സിദ്ധാന്തം ഏറെക്കുറെ അടിസ്ഥാനരഹിതവും ലക്ഷ്യത്തോടുള്ള നൂറിന്റെ അചഞ്ചലമായ സമർപ്പണത്തെ പിന്തുണയ്ക്കുന്ന നിരവധി തെളിവുകളുടെ ധാരാളിത്തത്താൽ വസ്തുതാ വിരുദ്ധവുമാണ്. 

ചില സ്രോതസ്സുകൾ സൂചിപ്പിക്കുന്നത് ചെറുത്തുനിൽപ്പിന്റെ ഏതെങ്കിലും ഒരു സമയത്ത് കൂട്ടാളികളിൽ ആരെങ്കിലും അവരെ ഒറ്റികൊടുത്തിട്ടുണ്ടാകാം എന്നാണ്. ഇത് നിർഭാഗ്യകരമായ സാഹചര്യങ്ങളുടെയോ പ്രവർത്തനപരമായ അപകടങ്ങളുടെയോ ഫലമായിരുന്നുവെന്നും വാദിക്കുന്നവരുണ്ട്. എങ്കിലും അതിനു പിന്നിലുള്ള യഥാർഥ സംഭവങ്ങൾ  ഇന്നും തർക്കവിഷയമായി തുടരുകയാണ്. നൂറിന്റെ കഥയ്ക്ക്  നിഗൂഢതയുടെ ഒരു അന്തരീക്ഷം അത് നല്കുന്നുമുണ്ട്.  

നൂർ ഇനായത് ഖാന്റെ അന്ത്യം സംഭവിച്ചത് ഡെഹാവു കോൺസെൻട്രേഷൻ ക്യാമ്പിൽ വച്ചാണെന്ന് ചരിത്രരേഖകൾ സ്ഥിരീകരിക്കുമ്പോഴും  മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങൾ വേറെയുമുണ്ട്. ചില സ്രോതസ്സുകൾ സൂചിപ്പിക്കുന്നത് നൂറിന്റെ ഒന്നിലധികം തവണ പരാജയപ്പെട്ട രക്ഷപ്പെടൽ ശ്രമങ്ങൾക്ക് ശേഷമാണ് അവർ വധിക്കപ്പെട്ടതെന്നാണ്. വധശിക്ഷയ്ക്ക് മുമ്പ് അവരെ ഏകാന്ത തടവിൽ പാർപ്പിച്ചതായി പറയുന്നു. ഒന്നിലധികം പ്രാവിശ്യം തടവുചാടാൻ നടത്തിയ ശ്രമങ്ങൾക്ക് ശേഷമാണ് അവരെ കനത്ത കാവലിൽ ഏകാന്ത തടവിൽ പാർപ്പിച്ചതെന്ന് ഷർബാനി ബസുവിന്റെ ‘സ്പൈ പ്രിൻസസ്: ദി ലൈഫ് ഓഫ് നൂർ ഇനായത് ഖാൻ’ എന്ന  പുസ്തകത്തിൽ പറയുന്നുണ്ട്. രക്ഷപ്പെടാനുള്ള ശ്രമങ്ങളെല്ലാം പാളിപോകുകയും അവരെ ‘വളരെ അപകടകാരി’ യായ ഒരു  തടവു പുള്ളിയായി കണക്കാക്കി മിക്ക സമയത്തും ചങ്ങലയിൽ തന്നെ നിർത്തി. ക്രൂരമായ മർദ്ദനത്തിന് ശേഷം വെടിവെച്ചാണ് അവരെ കൊന്നതെന്ന് ചില രേഖകളിൽ കാണുന്നു. 

1944 സെപ്തംബർ 13-ന് രാവിലെ, നൂറിനെയും മറ്റ് മൂന്ന് സഹ തടവുവുകാരായ സ്ത്രീകളെയും കൊണ്ട് വന്നു  നിലത്തു മുട്ടുകുത്തിച്ചു നിർത്തി. കഴുത്തിനു പുറകിലൂടെ വെടിവച്ചാണ് നൂറിനെ കൊലപ്പെടുത്തിയത്. മരണത്തിന് നിമിഷങ്ങൾക്ക് മുമ്പ്, അടിയേറ്റ നൂർ ഇനായത്ത് ‘സ്വാതന്ത്ര്യം’ എന്നർത്ഥം വരുന്ന ‘ലിബർട്ടെ’ എന്ന് നിലവിളിച്ചു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ചില രേഖകൾ അവരെ തീച്ചൂളയിലേക്ക് എടുത്തിടുമ്പോഴും ജീവനുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെടുമ്പോൾ വെറും മുപ്പത് വയസ്സായിരുന്നു നൂറിന് പ്രായം. 

കടുത്ത പീഡനം ഏറ്റു വാങ്ങുമ്പോഴും കാണിച്ച അചഞ്ചലതയും, ധൈര്യവും അന്തേവാസികൾക്കിടയിൽ ഐക്യദാർഢ്യബോധം വളർത്തി. ഡെഹാവു കോൺസെന്റെറേഷൻ ക്യാമ്പിലെ അന്തേവാസിയായിരുന്ന ജീൻ ഓവർട്ടൺ ഫുള്ളർ നൂറിനെ കുറിച്ചുള്ള വിവരണങ്ങൾ തന്റെ ഓർമ്മക്കുറിപ്പുകളിൽ പകർത്തിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും നൂർ പ്രകടിപ്പിച്ച കരുത്ത് അവരുടെ സാന്നിധ്യം കൊണ്ട് എല്ലാവർക്കും പ്രചോദനമായി എന്ന് ഫുള്ളർ സാക്ഷ്യപ്പെടുത്തുന്നു. സഹതടവുകാരിയായ ഹാരിയറ്റ് സ്റ്റാന്റൺ- ലീഫറും, നൂറിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നുണ്ട്. ക്യാമ്പിലെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾക്കിടയിൽ മാനവികത നിലനിർത്താൻ പാടുപെടുന്നവർക്ക് നൂറിന്റെ പ്രവർത്തനങ്ങൾ പ്രതീക്ഷയുടെ വെളിച്ചമായെന്ന് ഹാരിയറ്റും പറയുന്നു. നൂർ തന്റെ സഹതടവുകാരിൽ ചെലുത്തിയ അഗാധമായ സ്വാധീനത്തിന് ഹാരിയറ്റിന്റെ ഓർമ്മകൾ അടിവരയിടുന്നുണ്ട്. 

അധിനിവേശ പാരീസിൽ വയർലെസ് ഓപ്പറേറ്ററായിരുന്ന കാലത്ത് നൂർ ഇനായത് ഖാന്റെ അസാധാരണമായ ധീരതയ്ക്ക് മിലിട്ടറി ക്രോസ് നൽകി ആദരിച്ചിരുന്നു. പിടിക്കപ്പെടുമെന്ന ഭീഷണി ഉണ്ടായിരുന്നിട്ടും സഖ്യസേനയുമായി ആശയവിനിമയം നടത്താനുള്ള ദൃഢനിശ്ചയം, ലക്ഷ്യത്തോടുള്ള അർപ്പണബോധവും വലിയ നന്മയ്ക്കായി ജീവൻ പോലും പണയപ്പെടുത്താനുള്ള നൂറിന്റെ പ്രതിബദ്ധതയും പ്രകടമാക്കി.

“സ്പൈ പ്രിൻസസ്: ദി ലൈഫ് ഓഫ് നൂർ ഇനായത് ഖാൻ” എന്ന പുസ്തകത്തിൽ  ടിപ്പു സുൽത്താനെപ്പോലെ ചെറുത്തുനിൽപ്പിന്റെയും ധൈര്യത്തിന്റെയും പ്രതീകമായി മാറിയ നൂർ ഇനായത് ഖാന്റെ അസാധാരണമായ കഥയാണ് എഴുത്തുകാരി ഷർബാനി ബസു പകർത്തുന്നത്. നൂറിനെ കുറിച്ച് ഇനിയും അറിയാത്തവർക്ക് ഒരു പാഠപുസ്തകം തന്നെയാണ് ബസുവിന്റെ ഈ കൃതി. നൂർ ഇനായത് ഖാന്റെ സ്വാതന്ത്ര്യമെന്ന  ലക്ഷ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും വിസ്മയിപ്പിക്കുന്ന ധീരതയും അവളുടെ ജീവിതകാലത്തിനപ്പുറം വ്യാപിച്ച ഒരു പാരമ്പര്യം അവൾക്ക് നേടിക്കൊടുത്തു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. 

യുദ്ധത്തിലെ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരമായി നൂർ ഇനായത് ഖാൻ മരണാനന്തരം ജോർജ്ജ് ക്രോസ് നൽകി ആദരിക്കപ്പെട്ടു. ശത്രുക്കളുമായുള്ള നേരിട്ടുള്ള പോരാട്ടത്തിൽ ഉൾപ്പെടാത്ത ധീരതയ്ക്കുള്ള ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നാണിത്. 2012-ൽ ലണ്ടനിലെ ഗോർഡൻ സ്ക്വയറിലെ നൂർ ഇനായത് ഖാൻ സ്മാരകത്തിലൂടെ, അവർക്ക് ലഭിച്ച മെഡലുകൾക്കും ബഹുമതികൾക്കും അപ്പുറം, നൂർ ഇനായത് ഖാന്റെ പാരമ്പര്യം തലമുറകൾക്ക് പ്രചോദനമായി ഇന്നും ജീവിക്കുന്നു. ഈ സ്മാരകം അവരുടെ സംഭാവനകൾക്കും ത്യാഗങ്ങൾക്കും ഒരു ഭൗതിക സാക്ഷ്യമാണ്. രണ്ടാം ലോകമഹായുദ്ധസമയത്തെ ധീരയായ ഒരു ചാരവനിത എന്ന നിലയിൽ അവർ നടത്തിയ  ചെറുത്തുനിൽപ്പിന്റെ ശ്രദ്ധേയമായ യാത്രയെകുറിച്ചറിയാൻ ഈ സ്മാരകം സന്ദർശകരെ ക്ഷണിക്കുന്നു.

ചരിത്രത്തിന്റെ മഹത്തായ ആഖ്യാനത്തിൽ, നൂർ ഇനായത് ഖാന്റെ ജീവിതം സങ്കീർണ്ണതകളും അനിശ്ചിതത്വങ്ങളും കൊണ്ട് ഇഴചേർന്ന ഒരു കഥാപാത്രമായി തുടരുകയാണ്. ചരിത്രകാരന്മാർക്കിടയിൽ അത് നിരവധി സംവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. എങ്കിലും ഭാവനയെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന അവരുടെ ധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും പാരമ്പര്യത്തെ അവ ഒട്ടും കുറയ്ക്കുന്നില്ല. സത്യത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുമ്പോൾ, ചരിത്രമെന്നത് വസ്തുതകളുടെയും വീക്ഷണങ്ങളുടെയും ശാശ്വതമായ ധാരണയുടെയും കൂടിച്ചേരലാണെന്ന് അവ നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.  

‘ഓഗസ്റ്റിൽ കാണാം’; നോവൽ മാർക്വേസ് തള്ളിക്കളഞ്ഞിട്ടും കുടുംബം പ്രസിദ്ധീകരിച്ചതെന്തിനാണ്?

മാർക്വേസ് ജീവിച്ചിരുന്നപ്പോൾ പ്രസിദ്ധീകരിച്ച  തന്റെ  അവസാന പുസ്തകം 2014 ലെ ‘എന്റെ വിഷാദ ഗണികാ സ്മൃതികൾ’ എന്ന നോവലാണ് . മറവി രോഗം ബാധിച്ച് എഴുത്തിൽ നിന്നും വിരമിച്ചപ്പോൾ മാർക്വേസിൻ്റെതായി ഇനി ഒന്നും പുറത്തുവരാനില്ല എന്നുതന്നെ ഭൂരിപക്ഷം സാഹിത്യ പ്രേമികളും വിശ്വസിച്ചു. എന്നാൽ പൊടുന്നനെ മാർക്വേസിൻ്റെ കണ്ടെടുക്കപ്പെട്ട നോവൽ   എന്ന തലക്കെട്ടോടെ പുതിയ നോവലിന്റെ പേരും പുറത്തിറങ്ങുന്ന തിയതിയും  പ്രഖ്യാപിച്ചപ്പോൾ ചിലരെങ്കിലും ഒന്നമ്പരന്നിട്ടുണ്ടാകണം. എന്നിരുന്നാലും അത് മുഴുവൻ  മാർക്വേസ് എഴുതിയതാകാൻ വഴിയില്ല എന്നും അദ്ദേഹത്തിന്റെ മക്കളിൽ ആരെങ്കിലുമോ അതുല്ലെങ്കിൽ എഴുത്തുകാരനായ കൊച്ചുമകൻ    ഗാർസിയ എലിസോൻഡോയോ മറ്റോ എഴുതി പൂർത്തിയാക്കിയതാകാം എന്നും  ചിലരെങ്കിലും കളിയായി കരുതിയിരിക്കണം.എന്നാൽ ഈ നോവലിനെ കുറിച്ച് അതിന്റെ ഇന്നത്തെ രൂപത്തിലല്ല അതിന്റെ പ്രാഗ് രൂപങ്ങളെ കുറിച്ച്  വളരെ മുൻപ് മാർക്വെസ് ചിലയിടങ്ങളിൽ സംസാരിച്ചിട്ടുണ്ട്. 

En agosto nos vemos  എന്ന് സ്പാനിഷിലും Until August എന്ന പേരിൽ ഇംഗ്ലീഷിലുമാണ് നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് . മലയാളത്തിൽ ‘ഓഗസ്റ്റിൽ കാണാം’ എന്ന പേരിൽ മാങ്ങാട് രത്നാകരന്റെ വിവർത്തനവും പുറത്തൂവരാനുണ്ട്.    ‘ഓഗസ്റ്റിൽ കാണാം’ എന്ന നോവൽ  ശരിക്കും പൂർണ്ണമായതും എന്നാൽ  മാർക്വേസിനാൽ പൂർത്തിയാകാത്തതുമായ ഒരു കൃതിയാണ് എന്നു വേണമെങ്കിൽ പറയാം. കാരണം  ഒരു എഴുത്തുകാരനെന്ന നിലയിൽ അതിന്റെ പൂർണ്ണതയിൽ തൃപ്തികരമായി നോവൽ  പരിഷ്കരിക്കാൻ  മാർക്വേസിന് കഴിഞ്ഞില്ല. ഓർമ്മകളാണ്  ഒരേസമയം എൻ്റെ ഉറവിടവും എൻ്റെ ഉപകരണവും. അതില്ലാതെ ഒന്നുമില്ല എന്നു വിശ്വസിച്ചിരുന്ന അദ്ദേഹം പക്ഷേ അതിനു മുമ്പേ മറവി രോഗത്തിലേക്ക് വീണു പോയി.

ഇപ്പോൾ നൂറിൽ പരം പേജുകൾ മാത്രം ദൈർഘ്യമുള്ള ഈ നോവൽ പക്ഷേ അറുന്നൂറ് പേജുകളിൽ പരന്നുകിടക്കുന്ന അഞ്ച് ഭാഗങ്ങളുള്ള ആഖ്യാനമായാണ് മാർക്വേസ്  ആദ്യം വിഭാവനം ചെയ്തത്, പക്ഷേ പിന്നീട് മാർക്വേസ് തന്നെ  അത് ഉപേക്ഷിക്കുകയാണുണ്ടായത്. മാർക്കേസിൻ്റെ ഓർമ്മക്കുറിപ്പായ ‘Living to tell the tale ’ (കഥ പറയാനൊരു ജീവിതം)എഡിറ്റ് ചെയ്ത ക്രിസ്റ്റോബൽ പേരയാണ് ഈ നോവൽ സ്പാനിഷിൽ എഡിറ്റ് ചെയ്തിരിക്കുന്നത് . പുറത്തു വന്നിരിക്കുന്ന പുതിയ പുസ്തകം  മാർക്വേസിൻ്റെ അഞ്ചാമത്തെയും അവസാനത്തെയും ഡ്രാഫ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാൽ  നോവലിൽ മുമ്പത്തെ ഡ്രാഫ്റ്റുകളിൽ നിന്നുള്ള ചില ഭാഗങ്ങളും  ഉൾപ്പെടുത്തിയിട്ടുണ്ട്.

1999 മാർച്ചിൽ  സ്പാനിഷ് സൊസൈറ്റി ഓഫ് ഓതേഴ്സ് ആൻഡ് പബ്ലിഷേഴ്സിനായുള്ള ആ വർഷത്തെ ഫോറത്തിൽ, മാർക്വേസ്  ‘ഓഗസ്റ്റിൽ കാണാം’ എന്ന ഒരു അധ്യായം വായിച്ചപ്പോൾ മുതൽ പ്രസിദ്ധീകരിക്കാത്ത ഒരു മാർക്വേസ് നോവൽ ഉണ്ടെന്നുള്ള  കിംവദന്തികൾ പരന്നിരുന്നു  . മൂന്ന് ദിവസത്തിന് ശേഷം, സ്പാനിഷ് പത്രമായ എൽ പേസ് ഈ അധ്യായം പ്രസിദ്ധീകരിച്ചു, അത് പിന്നീട് ന്യൂയോർക്കർ മാഗസിനു വേണ്ടി   ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. എഡിത്ത് ഗ്രോസ്മാൻ ആയിരുന്നു ഇത് വിവർത്തനം ചെയ്തത്.Meeting in August എന്നായിരുന്നു അതിന്റെ തലക്കെട്ട്.  പിന്നീട് 2003-ൽ ‘ഓഗസ്റ്റിൽ കാണാം’  എന്നതിൻ്റെ മറ്റൊരു ഭാഗം കൂടി വെളിച്ചത്തു വന്നു. മാർക്വേസിൻ്റെ ഉടമസ്ഥതയിലുള്ള കൊളംബിയൻ മാസികയായ കാംബിയോയിൽ  ദി നൈറ്റ് ഓഫ് ദി എക്ലിപ്സ് എന്ന പേരിൽ ഇത് ഒരു ചെറുകഥയായി പ്രസിദ്ധീകരിച്ചു അതിനു ശേഷം വളരെ കാലം  ഒരനക്കവും ഉണ്ടായിരുന്നില്ല.  മാർക്വേസിന്റെ മരണത്തിന് പത്തു വർഷങ്ങൾക്ക് ശേഷമാണ് പുതിയ നോവൽ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. 2004-ൽ പുറത്തിറങ്ങിയ  തന്റെ  ‘Memories of my Melancholy Whores’ (എന്റെ വിഷാദ ഗണികാ സ്മൃതികൾ ) എന്ന നോവലിന് 20 വർഷങ്ങൾക്ക് ശേഷവും. .

നാല്പത്തിയാറു വയസ്സുള്ള വിവാഹിതയായ സ്ത്രീയും അമ്മയുമായ അന  മഗ്ദലീന ബാഹിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ജോഹാൻ സെബാസ്റ്റ്യൻ ബാഹിൻ്റെ രണ്ടാം ഭാര്യയുടെ പേരിൽ അറിയപ്പെടുന്ന അന മഗ്ദലീന  എല്ലാ വർഷവും അമ്മയുടെ ചരമവാർഷികമായ ഓഗസ്റ്റ് പതിനാറിന് , കരീബിയൻ ദ്വീപിലെ അവരുടെ  ശവകുടീരത്തിൽ പുഷ്പങ്ങൾ അർപ്പിക്കാൻ  ഒരു ദിവസം മാത്രം നീണ്ടു നിൽക്കുന്ന യാത്ര ചെയ്യുന്നു . അറ്റ്ലാൻ്റിക് തീരത്തെ  പേരിടാത്ത ഒരു രാജ്യവും പേരിടാത്ത കരീബിയൻ ദ്വീപുമാണ് കഥ നടക്കുന്ന പശ്ചാത്തലം.ദ്വീപിലേക്കുള്ള തൻ്റെ യാത്രയിൽ,  ഓരോ വർഷവും അവർ വ്യത്യസ്ത പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരു ശീലത്തിലേക്ക് എത്തിച്ചേരുകയാണ്.എന്നാൽ അതിനും മുൻപ് തന്റെ ഭർത്താവല്ലാതെ വേറൊരാളുമായും അന അത്തരം ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല. എന്നാൽ ഈ ശീലം തുടങ്ങിയ ആദ്യ  അവസരത്തിൽ  ലൈംഗികബന്ധം കഴിഞ്ഞുള്ള പ്രഭാതത്തിൽ  താൻ വായിച്ചു പകുതിയാക്കിയ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള നോവലിന്റെ പേജുകൾക്കിടയിൽ അയാൾ തിരുകിയിട്ടു പോയ ഇരുപതു ഡോളറിന്റെ നോട്ട് അവളെ തെല്ലൊന്നുമല്ല മുറിവേൽപ്പിച്ചത് . 

അഞ്ച് ഭാഗങ്ങളായി   തിരിച്ചിരിക്കുന്ന നോവലിലെ , ഓരോ ഭാഗത്തിലും  അനയുമായി കണ്ടുമുട്ടുകയും ബന്ധപ്പെടുകയും ചെയ്യുന്നത്  അജ്ഞാതരായ  വ്യത്യസ്ത പുരുഷന്മാരാണ്.   അന കണ്ടുമുട്ടുന്ന ഈ പ്രണയികളെ ആകർഷകമായോ അഭിലഷണീയമായോ അല്ല നോവലിൽ ചിത്രീകരിച്ചിട്ടുള്ളത്, പക്ഷേ  നോവൽ പറഞ്ഞുവെയ്ക്കുന്നത്  അവളുടെ ലൈംഗിക വിമോചനത്തെക്കുറിച്ചൊന്നുമല്ല , മറിച്ച് അന മഗ്ദലീനയുടെ സ്വത്വത്തിൻ്റെ മറ്റു പല ഘടകങ്ങളെക്കുറിച്ചാണ്.എന്നിരുന്നാലും, വർഷാവർഷം കണ്ടെത്തുന്ന ഈ ലൈംഗിക ഏറ്റുമുട്ടലുകൾ അവളുടെ കഥാപാത്രത്തെയോ നോവലിൻ്റെ ഇതിവൃത്തത്തെയോ നിർവചിക്കാൻ മാത്രം ശക്തിയുള്ളതായി അനുഭവപ്പെടുന്നുമില്ല . അതേ സമയം നോവൽ മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്യുന്നുണ്ട്. 

അവിശ്വസ്തത, ആഗ്രഹം, ഭൂതകാലത്തിൻ്റെ ഭാരങ്ങൾ എന്നിവയുടെ പ്രമേയങ്ങളാണ് നോവലിൽ  കൂടുതലും കൈകാര്യം  ചെയ്യപ്പെടുന്നത് . വിവാഹേതര ലൈംഗികതയുടെ ചടുലവും വേഗതയുള്ളതുമായ ഒരു കഥ വാഗ്ദാനം ചെയ്യുന്ന ഈ നോവൽ മാർക്വേസിൻ്റെ മറ്റ് പല നോവലുകളേയും  പോലെ ഒരു മാജിക്കൽ റിയലിസ്റ്റ് നോവൽ ഒന്നുമല്ലെങ്കിലും , മാർക്വേസ് എന്ന  പ്രതിഭയുടെ  കാവ്യാത്മകമായ ഗദ്യം കൊണ്ട് ശ്രദ്ധിക്കപ്പെടും എന്നതിൽ സംശയമൊന്നുമില്ല.

ഇതിനോടകം ‘ഓഗസ്റ്റിൽ കാണാം’ എന്നനോവൽ  നിരൂപകരിലും വായനക്കാർക്കിടയിലും സമ്മിശ്ര നിരൂപണങ്ങളാണ്സൃഷ്ടിച്ചിട്ടുള്ളത് . രചയിതാവിൻ്റെ അന്തിമ ആഗ്രഹത്തിന് വിരുദ്ധമായി പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തീരുമാനം, എഴുത്തുകാരുടെ മരണശേഷം അവരുടെ ആഗ്രഹങ്ങളെ എങ്ങനെ പരിഗണിക്കുന്നു  എന്നതിനെക്കുറിച്ചുള്ള ധാർമ്മിക ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് ഈ പുസ്തകവും . പുസ്തകത്തോടുള്ള രചയിതാവിൻ്റെ സ്വന്തം അതൃപ്തിയും അത് നശിപ്പിക്കപ്പെടണമെന്ന അദ്ദേഹത്തിൻ്റെ ആഗ്രഹവും ഉണ്ടായിരുന്നിട്ടും , തന്റെ  അന്തിമ ആഗ്രഹങ്ങളെക്കാൾ ‘വായനക്കാരുടെ ആനന്ദത്തിന്’ മുൻഗണന നൽകി എന്ന അവകാശവാദവുമായാണ് ഇപ്പോൾ  ഈ പുസ്തകം പുറത്തു വന്നിരിക്കുന്നത്.  “ഈ പുസ്തകം ശരിയാകുമെന്ന് തോന്നുന്നില്ല , ഇത് നശിപ്പിക്കണം ” എന്ന  പ്രസ്താവനയിലൂടെ മാർക്വേസ് തന്നെ ഈ പുസ്തകത്തെ ഒഴിവാക്കിയിട്ടും , നോവൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത് അദ്ദേഹത്തിൻ്റെ കുടുംബമാണ്. ഈ തീരുമാനത്തെ പക്ഷേ ചിലർ വിശ്വാസവഞ്ചനയായി വിശേഷിപ്പിച്ചിട്ടുണ്ട്, എന്നാൽ വായനക്കാർ പുസ്തകം ആസ്വദിക്കുമെന്നും അവരുടെ പിതാവ് അവരോട് ക്ഷമിക്കുമെന്നും മാർക്വേസിൻ്റെ മക്കൾ പ്രതീക്ഷിക്കുന്നു.

മാർക്വേസിൻ്റെ മുൻ കൃതികളെ അപേക്ഷിച്ച് ‘ഓഗസ്റ്റിൽ കാണാം’ എന്ന  നോവലിൻ്റെ സംക്ഷിപ്തതയും ആഴമില്ലായ്മയും ചില വായനക്കാരെയെങ്കിലും  നിരാശരാക്കിയിട്ടുണ്ട്. ഏകാന്തതയുടെ നൂറുവർഷങ്ങൾ’, ‘പ്രവചിക്കപ്പെട്ട മരണത്തിന്റെ പുരാവൃത്തം  ‘ തുടങ്ങിയ മാർക്വേസിൻ്റെ ഏറ്റവും പ്രശസ്തമായ കൃതികളിൽ കാണുന്ന മാജിക്കൽ റിയലിസ്റ്റിക്  ഘടകങ്ങൾ ഈ പുസ്തകത്തിലില്ല എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ വിചിത്രമായ ലൈംഗിക രംഗങ്ങളും പ്രണയത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയുടെ അഭാവവും നിരൂപകർക്കിടയിൽ തർക്കവിഷയമാണ്.എന്നിരുന്നാലും എഴുതപ്പെട്ട വാക്കിൻ്റെ മാന്ത്രികത കൊണ്ട് എഴുത്തുകാരുടെയും വായനക്കാരുടെയും തലമുറകളെ ഒരുപോലെ മാർക്വെസ്  പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും. ആൻ മക് ലിയാനാണ് നോവലിന്റെ ഇംഗ്ലീഷ്  തർജ്ജമ കൈകാര്യം ചെയ്തിരിക്കുന്നത്.