ഏകാകികളുടെ ശബ്ദം

എം ടി യെ കുറിച്ച് പറയുമ്പോൾ പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യം വരുന്നില്ല. പ്രവർത്തന മേഖലകളിളെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരാൾ . പത്രപ്രവർത്തനവും സാഹിത്യവും ഒരുമിച്ച് കൊണ്ടു നടന്ന ആദ്യത്തെ വ്യക്തിയൊന്നുമല്ല എം. ടി. മുഴുവൻ സമയ സാഹിത്യമേഖലയിലേക്ക് കടന്നപ്പോഴും തീർച്ചയായും പത്രപ്രവർത്തനത്തിലെ അനുഭവങ്ങൾ തന്റെ എഴുത്തിനെ ഒരു പാട് സഹായിച്ചു കാണണം.

ലോക സാഹിത്യത്തിലെ കാര്യം തന്നെ നോക്കുക . പെട്ടെന്ന് ഓർമ്മ വരുന്ന പേരുകളിൽ മിക്കവാറും പത്രപ്രവർത്തന പാരമ്പര്യം ഉള്ളവരാണെന്ന് കാണാം.ചാൾസ് ഡിക്കൻസ്,മാർക്ക് ട്വയിൻ , എച്ച് ജി വെൽസ്, ബ്രാം സ്റ്റോക്കർ, ഹെമിങ്വേ , മാർക്വെസ്, യോസ തുടങ്ങിയ പല എഴുത്തുകാർക്കും ആ ജേർണലിസ്റ്റ് അനുഭവ പരിചയമുണ്ട്. മലയാളത്തിലേക്ക് വരികയാണെങ്കിലോ? കേസരി ബാലകൃഷ്ണപിള്ള ,ബാബു ഭരദ്വാജ്, കാമ്പിശേരി കരുണാകരൻ ,എം പി നാരായണ പിള്ള ,കെ വി രാമകൃഷ്ണൻ , തായാട്ട് ശങ്കരൻ ,കെ എൽ മോഹന വർമ്മ , എൻ വി കൃഷ്ണ വാര്യർ , എം. ടി , കെ രേഖ,കെ ആർ മീര,സുഭാഷ് ചന്ദ്രൻ .. ലിസ്റ്റ് ഇനിയും നീളും. കണ്ണിനു മുൻപിലുള്ള എല്ലാ സമകാലിക പ്രശ്നങ്ങളിലും എഴുത്തുകാർ കാര്യമായി എടുത്തു ചാടാറില്ല . ചിലപ്പോൾ പ്രതികരിക്കേണ്ട വിഷയങ്ങളിൽ പോലും അതിവിദഗ്ദമായി അവർ മൌനം പാലിക്കും. ചുരുക്കം ചിലർ ഇതിനൊരു അപവാദമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ വരവോടെ എഴുത്തുകാർ അവരുടെ അഭിപ്രായങ്ങൾ ആളുകളുമായി വളരെ എളുപ്പത്തിൽ പങ്കു വെയ്ക്കാൻ തുടങ്ങി. പക്ഷേ അത്തരം അഭിപ്രായങ്ങളിലും നിലപാടുകളിലും രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുൻഗണന നല്കുന്നവരാണ് ഏറെയും . എം. ടി യുടെ ‘ഏകാകികളുടെ ശബ്ദം’ എന്ന പുസ്തകത്തിൽ അത്തരം സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ എഴുതിയിട്ടുണ്ട്. പലതും ഇന്നത്തെ കാലത്ത് പ്രസക്തമല്ല എന്നുള്ളത് മറ്റൊരു കാര്യം. ആ കാലഘട്ടത്തിലെ അത്യാവശ്യം ,പക്ഷേ ഇന്ന് നോക്കുമ്പോൾ അതിന് കാര്യമായ പ്രസക്തിയൊന്നും കാണില്ലല്ലോ . ഉദാഹരണത്തിന് കോട്ട മൈതാനത്തെ സർക്കസിനെ കുറിച്ച് 1977 ൽ എഴുതിയ ലേഖനം. അന്നത്തെ ആ വക പ്രതിസന്ധികൾക്ക് ഇന്ന് കാര്യമായ പ്രസക്തി കാണുമോ എന്നത് തന്നെ സംശയം. പക്ഷേ എഴുതുന്നത് എം ടി ആണെങ്കിൽ വായിക്കാൻ ഉള്ള ഒരു സുഖമുണ്ടല്ലോ. അത് പ്രതീക്ഷിക്കുന്നവർക്ക് ഈ പുസ്തകം ഇഷ്ടപ്പെടും. ഇതിലെ എല്ലാ വിഷയങ്ങളും അത്തരത്തിൽ ഉള്ളതല്ല എന്നു പറഞ്ഞു കൊള്ളട്ടെ . ഇതിലെ പതിനേഴ് ലേഖനങ്ങളിൽ ചിലത് ഇങ്ങനെയുള്ള വിഷയങ്ങളെകുറിച്ചാണ് എഴുതിയിരിക്കുന്നത് എന്ന് പറയുകയായിരുന്നു.

എന്തിനെപറ്റി എഴുതിയാലാണ് വായനക്കാരന്റെ ശ്രദ്ധ പിടിച്ചു നിർത്താൻ കഴിയുക?. വായനാസുഖം എന്നു എം. ടി തന്നെ പറയുന്ന ഈ സംഗതി തന്റെ എഴുത്തിൽ കൊണ്ടുവരാൻ അദ്ദേഹം മനപ്പൂർവ്വം പരിശ്രമിച്ചിട്ടുണ്ടാകും എന്നു പറയാൻ പ്രയാസമാണ്. പക്ഷേ നേരത്തെ പറഞ്ഞപോലെ തന്റെ പത്രപ്രവർത്തന പരിചയവും അദ്ദേഹത്തെ ഇങ്ങനെയുള്ള എഴുത്തിനെ സഹായിച്ചു കാണണം . എല്ലാ മികച്ച പത്രപ്രവർത്തകരും നല്ല എഴുത്തുകാരല്ലല്ലോ , ആയിരുന്നെങ്കിൽ നമുക്ക് ഇവിടെ അത്തരക്കാരെ തട്ടി നടക്കാൻ വയ്യാതായേനെ. 1977 മുതൽ 1994 വരെയുള്ള കാലഘട്ടത്തിൽ ടൂറിസം,സാഹിത്യം, വിനോദം, സിനിമ,പരിസ്ഥിതി, വ്യക്തി എന്നിങ്ങനെ പല വിഷയങ്ങളിൽ എം. ടി എഴുതിയ കുറിപ്പുകളാണ് എച്ച് &സി ഇറക്കിയ ഈ പുസ്തകത്തിലുള്ളത്. അതിൽ നോബൽ സമ്മാനം പ്രഖ്യാപിക്കുന്നതിന് തൊട്ട് മുൻപ് പാരീസ് റിവ്യു വിന് വേണ്ടി ടോണി മോറിസനെ ഇൻറർവ്യു ചെയ്ത സംഭാഷണത്തിന്റെ വിവർത്തനത്തിന്റെ ഒരു രൂപം വായനക്കാർക്കായി എം. ടി വിവർത്തനം ചെയ്തിട്ടുണ്ട്. മോറിസന്റെ തുറന്ന നിലപാടുകൾ വായനക്കാരെ ആകർഷിക്കുക തന്നെ ചെയ്യും. ഈ പുസ്തകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു അദ്ധ്യായമായിരുന്നു ‘കറുത്ത രാപ്പാടിയുടെ ഗീതം’ എന്ന തലകെട്ടിൽ വന്ന ടോണി മോറിസന്റെ അഭിമുഖം. അത്തരത്തിലുള്ള എണ്ണം പറഞ്ഞ എഴുത്തുകൾ ഇതിലുണ്ട്. ലോകസാഹിത്യത്തെ അന്നേ എം ടി പിന്തുടരുന്നു എന്നുള്ളത് അതിശയിപ്പിക്കുക തന്നെ ചെയ്യും. ഇതെല്ലാം പലവട്ടം നമ്മൾ പറഞ്ഞിട്ടുള്ളതാണ്. പക്ഷേ പറയുന്നത് എം. ടി യെ കുറിച്ചല്ലേ . എത്ര പറഞ്ഞാലും മടുക്കില്ലല്ലോ.

‘കേരള നവോത്ഥാനം കൊണ്ടു വന്ന  മഹാന്മാരായ മുഗൾ ചക്രവർത്തിമാർ’

തലക്കെട്ട് കണ്ടു കണ്ണു തള്ളണ്ട ..

ഈയിടെ ഒരു പുസ്തകം വായിക്കുകയുണ്ടായി. ഈ പുസ്തകം വായിച്ച് മണിചിത്രത്താഴിലെ സണ്ണി പറയുംപോലെ നിങ്ങളാരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ ഞാൻ അലയുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം. ഏത് പുസ്തകമായിരുന്നു അത് എന്ന് സ്വാഭാവികമായും ചോദ്യങ്ങൾ വന്നേക്കാം. പുസ്തകത്തിലെ ചില ഭാഗങ്ങളെ ഞാനിവിടെ പറയാം. ഏത് പുസ്തകമാണെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ എന്ന് നോക്കൂ. ആഴ്ചയിൽ നിരവധി പുസ്തകങ്ങൾ ഇറങ്ങുന്ന ഇക്കാലത്ത് പുസ്തകത്തിലെ വാചകങ്ങൾ നോക്കി ഏത് പുസ്തകമാണെന്ന് പറയാൻ ബുദ്ധിമുട്ടായിരിക്കുമെന്നറിയാം . ഏത് വിഭാഗത്തിലുള്ള അല്ലെങ്കിൽ ഏത് വിഷയം കൈകാര്യം ചെയ്യുന്ന പുസ്തകമാണിതെന്ന് പറഞ്ഞാലും മതി.

അപ്പോ തുടങ്ങാം..

നായർ ഗുണ്ടകൾ സമരക്കാരെ പിടിച്ചു കൊണ്ടു പോയി ഒരു മുറിയിലിട്ടടച്ച് കഠിനമായി മർദ്ദിക്കുകയുണ്ടായി. ഉടനെ ദിവാൻ സി.മാധവറാവു സ്ഥലത്തേക്ക് കുതിച്ചെത്തുകയും സമരക്കാർക്ക് പ്രതികൂലമായ ഉത്തരവിറക്കുകയും ചെയ്തു.

…….. വേലുത്തമ്പി ദളവ എന്ന നായർ നേതാവ് ബ്രിട്ടീഷുകാരുമായി വഴക്കാകുകയും അതിന് ശേഷം ബ്രിട്ടീഷുകാർക്ക് തിരുവിതാംകൂറിൽ ഇടപെടാൻ അവസരമൊരുക്കുകയും ചെയ്തു..

തുടർന്ന് തിരുവിതകൂറിൽ നിലവിലുണ്ടായിരുന്ന നികുതികളുടെ പേരും വിവരങ്ങളും,മുറജപം,മുലച്ചിപറമ്പ് ഇത്യാദികളെ കുറിച്ചുള്ള വിവരണങ്ങൾ..

തിരുവിതംകൂറുമായി ബന്ധപ്പെട്ട ഏതെങ്കിലും പുസ്തകമായിരിക്കും എന്ന് ആർക്കെങ്കിലും തോന്നിയോ?

പുസ്തകത്തിലെ വേറെ ചില ഭാഗങ്ങളിൽ നിന്നിതാ

മധ്യകാലഘട്ടത്തിലെ അവസാനമായപ്പോഴേക്കും യൂറോപ്പ് നാടകീയമായ സാമ്പത്തിക വളർച്ച നേടുകയുണ്ടായി.

. … അന്നത്തെ മതസാംസ്കാരിക രംഗത്ത് എടുത്തു പറയാവുന്ന സന്യാസിയായിരുന്നു സെയിന്റ് തോമസ് അക്വിനാസ് .

….ഫ്രഞ്ച് വിപ്ലവത്തെ പ്രേരിപ്പിച്ച വിഖ്യാത എഴുത്തുകാരനാണ് വാൾത്തേർ ലോകമെങ്ങുമുള്ള സ്വതന്ത്ര ചിന്തകരുടെ ആവേശമായിരുന്നു അദ്ദേഹം.

ഉത്തരം കിട്ടിയോ? മധ്യകാലഘട്ടത്തിലെ യൂറോപ്പിനെ സംബന്ധിച്ച ഏതെങ്കിലും പുസ്തകമായിരിക്കുമോ?

എന്തിൽ അടുത്തത് നോക്കൂ

ട്രാൻസ്പേരസി ഇന്റർനാഷണൽ നടത്തിയ സർവ്വെ അനുസരിച്ച് കേരളമാണ് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം.

… ശിശുമരണ നിരക്കും ആയുർദൈർഘ്യവും 1947 കാലത്ത് കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലായിരുന്നു. ആരോഗ്യരംഗം നോക്കിയാൽ കേരളത്തിലങ്ങോളമിങ്ങോളം പ്രാഥമിക കേന്ദ്രങ്ങളുണ്ട്. എല്ലാ ആരോഗ്യ സേവനങ്ങളും ഗ്രാമങ്ങളിൽ ജനങ്ങളിലേക്ക് എത്തിക്കുന്ന ഈ സമഗ്ര ജനകീയാരോഗ്യ പദ്ധതി വളരെ വിജയകരമാണ്. ഇതിലൂടെ എല്ലാ ഗർഭിണികൾക്കും പോഷകാഹാരം ലഭിക്കും. പ്രസവം വരെ ശാസ്തീയമായ മെഡിക്കൽ സേവനം അവർക്ക് ലഭിക്കും.

കേരളചരിത്രത്തെകുറിച്ചോ അല്ലെങ്കിൽ ആരോഗ്യരംഗത്തെ കേരളത്തെക്കുറിച്ചോ സംബന്ധിച്ച പുസ്തകമാണെന്ന് തോന്നിയോ?

എന്നാൽ അടുത്തത്.

ഫ്രാൻസിലെ പ്രഭുവായിരുന്ന വില്യം ഒന്നാമൻ 1066 ൽ നോർമൻഡിയിൽ ഇറങ്ങി അവിടെ കീഴടക്കി ഭരണം ആരംഭിച്ചു. സ്വാതന്ത്ര്യം , സമത്വം , സാഹോദര്യം എന്ന് ലോകത്തിന് വിപ്ലവ കാഹളമുഴക്കിയ ഫ്രഞ്ച് വിപ്ലവം 1789 – 1790 കാലഘട്ടത്തിൽ നെപ്പോളിയൻ ബോണോപ്പാർട്ട് അധികാരം പിടിച്ചെടുത്തതോടെയാണ് അവസാനിച്ചത്.

.. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കൻ സ്വാതന്ത്യ സമരത്തോടെ പരമ്പരാഗത വൈരികളായ ബ്രിട്ടനെതിരെ അമേരിക്കയെ സഹായിക്കുവാൻ ഫ്രാൻസിന് താൽപ്പര്യമുണ്ടായിരുന്നു.

… യൂറോപ്പിലെ ആദ്യകാല നവോത്ഥാന നായകന്മാരിൽ ഏറ്റവും പ്രമുഖർ പത്ത് പേരായിരുന്നു.

യൂറോപ്പും നവോത്ഥാനവും വീണ്ടും കടന്നുവരുന്നതു കൊണ്ട് ഇത് അത് തന്നെ എന്നുറപ്പിച്ചോ?

എങ്കിലിതാ അടുത്തത്

ബാബർ ചക്രവർത്തിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത് ബാബർ ജീവിച്ചിരുന്നപ്പോൾ എഴുതപ്പെട്ട ബാബർ നാമ (1590 ) എന്ന അന്നത്തെ ചരിത്ര ഗ്രന്ഥത്തിൽ നിന്നാണ്. ബാബറുടെ ഭരണകാലം 1526-1560 ആണ് .

1530 ൽ മരിച്ച ബാബർ 1560 വരെ ഭരിച്ചു എന്നാണ് പുസ്തകത്തിൽ പറയുന്നത്. ബാബർ നാമ എഴുതിയതാകട്ടെ 1590 ലും എന്നാണ് കൊടുത്തിരിക്കുന്നത്.

…. ഹുമയൂണിന്റെ മരണത്തിന് ശേഷം കുറെ കാലം കഴിഞ്ഞാണ് ഡൽഹിയിൽ സ്മരണക്കായി ഒരു കുടീരം പണിയുന്നത്.

അക്ബറുടെ മുഴുവൻ പേര് അബു അൽ ഫത്തെ ജലാലുദീൻ മുഹമ്മദ് അക്ബർ എന്നായിരുന്നു.

…. മുഗളരിലെ നാലാമത്തെ ചൂവർത്തിയായ ജഹാംഗീർ തന്റെ പിതാവായ അക്ബറുടെ മഹനിയ പാരമ്പര്യമായ മതസഹിഷ്ണുത ഉൾക്കൊണ്ടിരുന്നില്ല.

… ഷാജഹാന്റെ സാമ്രാജ്യത്തിൽ കാശ്മീർ ,മൻകോട്ട്, ഹിമാചൽ പ്രദേശ് എന്നിവ ഉൾപ്പെട്ടിരുന്നു.

… ആറാമത്തെ മുഗൾ ചക്രവർത്തിയാണ് ഔറംഗസേബ്.

മുഗൾ ചരിത്രത്തെ സംബന്ധിക്കുന്ന ഏതെങ്കിലും പുസ്തകമായിരിക്കുമോ ഇത്?

എങ്കിൽ ഇതൊന്നു നോക്കൂ.

ജാതിവ്യവസ്ഥ ഉറപ്പിക്കുന്ന സ്മൃതി നിയമങ്ങൾ ബ്രാഹ്മണാധിപത്യത്തെ ഉറപ്പിച്ചിരുന്നു.

ഹിന്ദുത്വ ശക്തികൾ ഇന്ത്യയുടെ മതനിരപേക്ഷതയെക്കുറിച്ച് അടിസ്ഥാനതത്ത്വങ്ങളെ ആക്രമിച്ചു തുടങ്ങുന്നതിനു മുന്പ് കോൺഗ്രസ്സ് ഭരണം മതനിരപേക്ഷതയക്ക് തുരങ്കം വച്ച് തുടങ്ങിയിരുന്നു.

.. ജനതാ പാർട്ടി പിളർന്നു ബിജെപി രൂപീകരിച്ചതോടെ ജാതി ഫാസിസ്റ്റുകൾ ബിജെപിയിലായി.

..2004 ലെ പൊതു തെരെഞ്ഞെടുപ്പിൽ ബിജെപി അധികാര ഭ്രഷ്ടരായി കോൺഗ്രസ്സ് നു നേതൃത്വമുള്ള യുണൈറ്റെഡ് പ്രോഗ്രസ്സിവ് അലയൻസ് തിരിച്ചു വരികയും മതനിരപേക്ഷതയ്ക്ക് താൽക്കാലികമെങ്കിലും പ്രാമുഖ്യം ലഭിക്കുകയും ചെയ്തു.

ഫാസിസത്തെകുറിച്ചോ ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചോ ഉള്ള പുസ്തകമായിരിക്കും ഇതെന്നാണോ ?

അപ്പോൾ ഇതോ ?

മനുസ്മൃതി പറയുന്നുണ്ട് പശുവും ബ്രാഹ്മണനും ക്ഷേമമാണെങ്കിൽ പ്രദേശത്ത് ലോകാ സമസ്താ സുഖിനോ ഭവന്തു , എല്ലാവർക്കും ക്ഷേമമായിരിക്കും. ഇന്ത്യയിൽ അഞ്ചു ശതമാനത്തിൽ താഴെ മാത്രം വരുന്ന ബ്രാഹ്മണർ ആകെയുള്ള സ്വത്തിൽ ഗണ്യമായ ശതമാനം കയ്യടക്കി വച്ചിരിക്കുന്നു.

ബ്രാഹ്മണോ ജായമാനോ ഹി പൃഥിവ്യാമനുജായതേ। ഈശ്വരഃ സർവഭൂതാനാം ധർമകോശസ്യ ഗുപ്തയേ

ജന്മനാ തന്നെ ബ്രാഹ്മണർ ഭൂമിയിൽ ശ്രേഷ്ഠനാകുന്നു. ധർമ്മനിധി കാത്തു സൂക്ഷിക്കുന്ന ബ്രാഹ്മണൻ സർവ്വജീവികളുടെയും നാഥനാകുന്നു

സർവ്വം സ്വം ബ്രാഹ്മണസ്യേദം യത് കിം ചിത്ജഗതിഗതം |

ശ്രൈഷ്ഠ്യേനാഭിജനനേദം സർവ്വം വൈ ബ്രാഹ്മണോ’ർഹതി

ലോകത്തിലുള്ള സർവ്വ ധനവും ബ്രാഹ്മണന്റെ സ്വന്തമാണ്. ബ്രാഹ്മമുഖത്ത് നിന്നും ഉദ്ഭവിക്കയാൽ ശ്രേഷ്ഠനായ ബ്രാഹ്മണൻ സർവ്വവും ഗ്രഹിക്കാൻ അർഹനാണ്.

ബ്രാഹ്മണൻ ദശവർഷം തു ശതവർഷം തു ഭൂമിപം// പിതാപുത്രൌ വിജാനീയാദ്ബ്രാഹ്മണസ്തു തയോഃ പിതാ

(……മലയാള വ്യാഖാനം )

ന ജാതു ബ്രാഹ്മണം ഹന്യാത്സർവപാപേഷ്വപി സ്ഥിതം/ രാഷ്‌ട്രദേനഷ് ബഹിഷ്കുര്യത്സമഗ്രധനമക്ഷതം

(…..മലയാള വ്യാഖാനം )

മേൽ സൂചിപ്പിച്ച നിരവധി ശ്ലോകങ്ങളും അവയുടെ അർഥവും ധാരാളമായി കടന്നു വരുന്ന മറ്റു ചില തലകെട്ടുകളിതാ

  • മനുസ്മൃതിയുടെ കാലഗണന
  • എല്ലാം ബ്രാഹ്മണന് വേണ്ടി
  • ചാതുർവർണ്യത്തെ ഉറപ്പിക്കുവാനുള്ള അടവു നയങ്ങൾ
  • സ്വാതന്ത്ര ചിന്തയ്ക്ക് കൂച്ചു വിലങ്ങിടുന്നു
  • കൊള്ളയും കളവും പിടിച്ചു പറിയും ന്യായീകരിക്കുന്നു
  • ബ്രാഹ്മണ ക്ഷത്രിയ അച്ചുതണ്ട്
  • ബ്രാഹ്മണരുടെ മാംസവിരോധം
  • കാർഷിക വൃത്തിയെ നിന്ദിക്കുന്നു
  • ശൂദ്രർക്കുള്ള പ്രമോഷൻ സാധ്യതകൾ- ശൂദ്രർ ബ്രാഹ്മണരാകുന്ന വിധം
  • ബ്രാഹ്മണരും മദ്യപാനവും
  • നീചനായ ശൂദ്രൻ

ഈ ശ്ലോകങ്ങളും വ്യാഖ്യാനങ്ങളും എല്ലാം കണ്ടിട്ട് ഇത്

മനുസ്മൃതി ഒരു വിമർശനം എന്നതോ അല്ലെങ്കിൽ ജാതിവ്യവസ്ഥയുടെ ദോഷഫലങ്ങളെകുറിച്ചുള്ള ഏതെങ്കിലും പുസ്തകം ആയിരിക്കുമോ എന്നു വിചാരിച്ചെങ്കിൽ അമ്പേ തെറ്റി .

ഡോ പികെ സുകുമാരൻ എഴുതി മൈത്രി ബുക്സ് പുറത്തിറക്കിയ ‘മഹാന്മാരായ മുഗൾ ചക്രവർത്തിമാർ’ എന്ന പുസ്തകമാണിത്.

പുസ്തകത്തിന്റെ പേരും ബ്ലർബും കണ്ട് പുസ്തകമെടുത്താൽ നിരാശയായിരിക്കും ഫലം. 164 പേജുകളുള്ള ഈ പുസ്തകത്തിൽ വെറും 40 പേജുകൾ മാത്രമേ ഈ മുഗൾ രാജാക്കന്മാരെ കുറിച്ച് പറയുന്നുള്ളു . അതും വിക്കിപീടിക വെറുതെ ഒന്നു മറിച്ചു നോക്കിയാൽ കിട്ടുന്നതിനെക്കാളും കുറച്ചു മാത്രം. ഉള്ളതിൽ തന്നെ വസ്തുതാ പരമായ തെറ്റുകൾ വേറെയും. ചരിത്ര വിദ്യാർഥികളായ സ്കൂൾ കുട്ടികൾക്ക് പോലും ഇത് ഉപകാരപ്പെടുമെന്ന് തോന്നുന്നില്ല. മുഗൾ ചരിത്രത്തിന്റെ വിശദ വിവരങ്ങളെ പ്രതീക്ഷിച്ച് പുസ്തകമെടുക്കുന്നവർക്ക് തുടക്കം തൊട്ടേ കേരളത്തിന്റെ സെൻസസ് റിപ്പോർട്ട്, സാക്ഷരതാ റിപ്പോർട്ട് , അന്യസംസ്ഥാന തൊഴിലാളികൾക്ക് കേരളം എന്തുകൊണ്ട് സ്വർഗ്ഗമാണ്?, ബംഗാൾ കുട്ടിചോറായത് എങ്ങനെ ? കേരള നവോത്ഥാനം, ആറാട്ടുപുഴ വേലായുധ പണിക്കർ ,യൂറോപ്യൻ നവോത്ഥാനം, ഫ്രെഞ്ച് വിപ്ലവം , കാവി രാഷ്ട്രീയം , ഹിന്ദുത്വ, ഫാസിസം , മനുസ്മൃതി വ്യാഖാനം , ഉത്തർ പ്രദേശിലെ യോഗി മുഖ്യമന്ത്രി,കോൺഗ്രസ്സിന്റെ മൃദു ഹിന്ദുത്വനയം ,ഇന്ത്യയിലെ മാനവികത ഇതൊക്കെയാണ് വായിക്കാനുള്ളത്.

വായന കഴിഞ്ഞ് ഒരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോഴുണ്ട് അക്ബറും ജഹാംഗീറും, ഷാജഹാനുമൊക്കെ ഒരു മൂലയിലിരുന്നു എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു. വായനക്കിടയിൽ എനിക്ക് പുസ്തകം മാറിപോയില്ല എന്നുറപ്പിക്കാൻ ഇടയ്ക്കിടെ കവറിലെ പേരു നോക്കേണ്ടി വന്ന അവസ്ഥയായിരുന്നു.

അപ്പോൾ സംഭവിച്ചിരിക്കാനുള്ള സാധ്യത ഇതാണ് .

1. ലേഖകൻ പി എസ് സി ക്കു കോച്ചിംഗ് ക്ലാസ്സ് നടത്തുന്നുണ്ടാകാം. അതിലേക്കുള്ള ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാകാം.

2. ലേഖകൻ ഇയർ ബുക്കിലേക്കുള്ള വിവരങ്ങൾ തയാറാക്കുന്നുണ്ടാകണം.

3. പുസ്തകം അച്ചടിക്കാൻ കൊടുത്തപ്പോൾ പേജുകൾ തട്ടി മറിഞ്ഞ് വീണ് പ്രസാധകർ വേറെ പുസ്തകത്തിന് വേണ്ടിയോ മറ്റോ തയാറാക്കി വച്ചിരുന്ന ലേഖനങ്ങൾ ഇവിടെ കയറി വന്നതാകാം.

4. അല്ലെങ്കിൽ കൈയ്യിലുള്ളത് നല്ല കൂടിയ ഇനവുമാകാം

അതല്ലാതെ ഇങ്ങനെ ഒരു പുസ്തകം ഈ ഒരു പേരിട്ടു ആളുകളെ പറ്റിക്കാൻ നോക്കിയതിന് ഒരു ന്യായീകരണവും ഞാൻ കാണുന്നില്ല. ‘മഹാന്മാരായ മുഗൾ ചക്രവർത്തിമാർ’ എന്ന പേരോഴികെ മറ്റെന്തു പേരും ഇതിനു യോജിക്കും.

ബാക്കി നിങ്ങൾ വായിച്ചു നോക്കിയിട്ട് പറയൂ..

മഞ്ഞു രാജകുമാരി-സ്വീഡിഷ് അഗതാ ക്രിസ്റ്റിയുടെ ആദ്യ നോവൽ

വായനക്കാരെ സസ്പെൻസിന്റെയും നിഗൂഢതകളുടെയും ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്ന ഒരു പ്രമേയമാണ് തൻ്റെ എഴുത്തുജീവിതത്തിന് തുടക്കമിട്ട ‘മഞ്ഞു രാജകുമാരി’ എന്ന ഈ നോവലിൽ സ്വീഡിഷ് എഴുത്തുകാരിയായ കാമില ലക്ക്ബെറി, കൈകാര്യം ചെയ്തിരിക്കുന്നത് . നോർഡിക് കുറ്റാന്വേഷണ സാഹിത്യത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ ഇടയിലാണ് ഇവരുടെ സ്ഥാനം. അതുകൊണ്ട് തന്നെ ഇവരെ സ്വീഡിഷ് അഗതാ ക്രിസ്റ്റി എന്നും വിശേഷിപ്പിക്കുന്നുണ്ട്.

സ്വീഡനിലെ ഒരു തീരദേശ ഗ്രാമമായ ഫ്യാൽബാക്കയിലാണ് കഥ നടക്കുന്നത്. അവിടെ അലക്‌സാന്ദ്ര ബെക്‌നർ എന്ന യുവതിയുടെ ദാരുണമായ മരണം ആ നാടിനെ പിടിച്ചു കുലുക്കുകയാണ് . മരണപ്പെട്ട അന്ന് അലക്‌സാന്ദ്രയുടെ വയറ്റിലുണ്ടായിരുന്നത് ഫിഷ് കാസറോളും അൽപ്പം ആപ്പിൾ മദ്യവുമാണ് .അടുക്കള തിണ്ണയിൽ ഒരു കുപ്പി വെളുത്ത വൈൻ ഇരിപ്പുണ്ടായിരുന്നു. അതിൽ നിന്ന് ഒരു ഗ്ലാസ്സ് എടുത്തിട്ടുണ്ട് . എന്നാൽ അലക്‌സാന്ദ്രയുടെ വയറ്റിൽ വൈനുണ്ടായിരുന്നില്ല. അടുക്കളയിലെ സിങ്കിൽ രണ്ടു ഗ്ലാസ്സുകൾ കിടന്നിരുന്നു . ഒരു ഗ്ലാസ്സിൽ അലക്‌സാന്ദ്രയുടെ വിരലടയാളം കൃത്യമായി പതിഞ്ഞിട്ടുണ്ട് . മറ്റേ ഗ്ലാസ്സിൽ ഒന്നും തന്നെയില്ല . അതോടെ ഇതൊരു വെറും മരണമല്ല എന്നു തെളിയുകയാണ്. ഡിറ്റക്റ്റീവ് പാട്രിക് ഹെഡ്‌സ്‌ട്രോം ഈ കേസിലേക്ക് ചൂഴ്ന്നിറങ്ങുന്നതോടെ , അലക്‌സാന്ദ്രയുടെ ജീവിതത്തിലെ സങ്കീർണ്ണമായ പല പാളികളും തുറക്കപ്പെടുകയാണ്. നഗരത്തിലെ ഇറുകിയ ജനസഞ്ചയത്തിനുള്ളിൽ കുഴിച്ചിട്ട പല രഹസ്യങ്ങളും അയാൾ വലിച്ചു പുറത്തിടാൻ ശ്രമിക്കുമ്പോൾ നോവൽ മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

സമൃദ്ധമായി വികസിപ്പിച്ച കഥാപാത്രങ്ങളാണ് നോവലിലുള്ളത് . നോവലിൻ്റെ വലിപ്പം കൂടാൻ അതൊരു കാരണമാണെന്ന് തോന്നുന്നു .മറ്റൊരു കാര്യം ഡിറ്റക്റ്റീവ് പാട്രിക് ഹെഡ്‌സ്‌ട്രോമിൻ്റെത് ഒരു അതിമാനുഷിക കഥാപാത്രമല്ല എന്നുള്ളതാണ്. വായനക്കാരുമായി ഇടപഴകുന്ന ഒരു നായകനാണയാൾ. അന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ അയാളുടെ ബുദ്ധിയും സഹാനുഭൂതിയും മറ്റു മാനുഷിക ദുർബലതകളുമൊക്കെ നമുക്കു മുന്നിൽ വെളിപ്പെടും. അത്രമേൽ സങ്കീർണ്ണമായാണ് അയാളുടെ വ്യക്തിജീവിതം നോവലിൽ എഴുതി ചേർത്തിരിക്കുന്നത്.

കഥാപാത്രങ്ങളുടെ പല രഹസ്യങ്ങളും മുൻകാല സംഭവങ്ങളുമൊക്കെ ഉൾക്കൊള്ളുന്ന വ്യത്യസ്തമായ നിരവധി വ്യക്തിത്വങ്ങളുടെ ഒരു കൂട്ടം തന്നെ എഴുത്തുകാരി നോവലിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് . ഇരയുടെ മാതാപിതാക്കൾ മുതൽ അവളുടെ ബാല്യകാല സുഹൃത്തുക്കൾ വരെയുള്ള കഥാപാത്രങ്ങൾ ആഴത്തിലും സൂക്ഷ്മതയിലും ഇവിടെ അവതരിപ്പിക്കപ്പെടുന്നുണ്ട് .

കഥയുടെ മുന്നോട്ടുള്ള ഗതിയിൽ വിഷാദവും അസ്വസ്ഥതയും കൂടിക്കലർന്ന ഒരു അവസ്ഥയിൽ നോവൽ എത്തിച്ചേരുന്നുണ്ട് . സ്കാൻഡിനേവിയലിലെ ഭൂപ്രകൃതിയും, അവിടുത്തെ കടുത്ത ശൈത്യകാലവും വിജനമായ സൗന്ദര്യവുമൊക്കെ കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥകളുടെ ഒരു പ്രതിഫലനമായാണ് അനുഭവപ്പെടുന്നത്. കഥാപാത്രങ്ങളുടെ കുടുംബബന്ധങ്ങളുടെ സങ്കീർണ്ണതകൾ, വ്യക്തിജീവിതത്തിലെ ദുരന്തത്തിന്റെ ആഘാതം, ഭൂതകാലവും വർത്തമാനവും തമ്മിലുള്ള പരസ്പരബന്ധം എന്നിവയൊക്കെ സമൃദ്ധമായി അടയാളപ്പെടുത്താൻ എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട് . .

ട്വിസ്റ്റുകകളെ കൃത്യമായി പ്രതിഷ്ഠിക്കുന്നതിൽ ലക്ക്ബെറിയുടെ ആഖ്യാന വൈദഗ്ദ്ധ്യം പലയിടങ്ങളിലും പ്രകടമാണ്. തങ്ങൾ സത്യം തുറന്നുകാട്ടിയെന്ന് വായനക്കാർ വിശ്വസിക്കാൻ തുടങ്ങുമ്പോൾ തന്നെ അപ്രതീക്ഷിതമായ വെളിപ്പെടുത്തലുകളിലൂടെ അവരെ തിരികെയിരുത്താൻ ഒരു പരിധി വരെ അവർക്ക് സാധിച്ചിട്ടുമുണ്ട് . ഉദ്വേഗം നിലനിർത്തിക്കൊണ്ട് തന്നെ കഥാപാത്രങ്ങളുടെ മാനസിക ആഴങ്ങൾ ആസ്വദിക്കാൻ വായനക്കാർക്ക് വഴിയൊരുക്കുന്നതിൽ അവർ ഒരുപരിധി വരെ വിജയിച്ചിട്ടുണ്ടെന്ന് പറയാം. .

രഹസ്യങ്ങളുടെ സങ്കീർണ്ണമായ വലയും, വേട്ടയാടുന്ന അന്തരീക്ഷവും കൊണ്ട് വായനക്കാരെ ആകർഷിക്കുന്ന, ആവേശകരവും ചിന്തിപ്പിക്കുന്നതുമായ ഒരു നോവലായി കമീല ലക്ബെറിയുടെ മഞ്ഞു രാജകുമാരിയെ വിശേഷിപ്പിക്കാം . കഥാപാത്രവികസനത്തിന്റെ ആഴം, തണുത്തുറഞ്ഞ സ്കാൻഡിനേവിയൻ പശ്ചാത്തലം, ഗഹനമായ തീമുകളുടെ പര്യവേക്ഷണം എന്നിവ ഈ നോവലിനെ അതിന്റേതായ ഒരു ക്ലാസിലേക്ക് ഉയർത്തുന്നുമുണ്ട്.

സ്വഭാവവികസനത്തിലും, സൂക്ഷ്മവിവരണങ്ങളിലുമുള്ള ലക്ബെറിയുടെ ശ്രദ്ധ നോവലിനെ സമ്പന്നമാക്കുമ്പോൾ തന്നെ ചില വായനക്കാർക്ക് നോവൽ വായന ചിലപ്പോൾ അൽപ്പം മന്ദഗതിയിലായേക്കാം. ഇതിവൃത്തത്തിന്റെ ക്രമാനുഗതമായ വികാസം, ആഴത്തിലുള്ള അനുഭവത്തിന്റെ അവിഭാജ്യഘടകമാണെങ്കിലും മഞ്ഞു രാജകുമാരിയെന്ന ഈ നോവൽ , വേഗതയേറിയ ക്രൈം ത്രില്ലർ അന്വേഷിക്കുന്നവരുടെ ക്ഷമ പരീക്ഷിച്ചേക്കാൻ നല്ല സാധ്യതയുണ്ട്

സിക്സ്ഇയർപ്ലാൻബുക്സ് ആണ് പുസ്തകം മലയാളത്തിൽ പുറത്തിറക്കിയിരിക്കുന്നത്, വിവർത്തനം ചെയ്തിരിക്കുന്നത് ശ്രീദേവി വടക്കേടത്തും. 480 പേജുകളുള്ള പുസ്തകത്തിന്റെ വില 596 രൂപ.

കോട്ടയത്തിന്റെ കഥ

അക്ഷര നഗരിയെന്നാണല്ലോ കോട്ടയത്തെക്കുറിച്ചു പറയുന്നത്. ഏതാണ്ട് ആയിരം വർഷത്തിലധികം പഴക്കമുണ്ടെന്നു പറയപ്പെടുന്നു കോട്ടയത്തിന്. നമുക്ക് അറിഞ്ഞതും അറിയാത്തതും മറന്നുപോയതും മായ്ച്ചു കളഞ്ഞതുമായ അനേകം കഥകളെ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ‘കോട്ടയത്തിന്റെ കഥ’ എന്ന പുസ്തകത്തിലൂടെ ജസ്റ്റിസ് കെ.ടി. തോമസ്.

നമുക്ക് എഴുതപ്പെട്ട പ്രാദേശിക ചരിത്രങ്ങൾ കുറവാണ്. വാമൊഴിയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടവ വേണ്ടവിധത്തിൽ രേഖപ്പെടുത്തിയിട്ടുമില്ല. പ്രാദേശിക ഇടങ്ങളെ കുറിച്ചുള്ള കാര്യമായ വിവരങ്ങൾ ചരിത്ര വിദ്യാർത്ഥികൾക്കു പോലും കിട്ടുന്നുണ്ടെന്നു തോന്നുന്നില്ല. സാഹിത്യകൃതികളിൽ അതതു കാലഘട്ടങ്ങളിലെ ഇടങ്ങളും രീതികളും കണ്ടെത്തിയെന്നു വരാം. പ്രാദേശിക ചരിത്രത്തെ നോവൽ രൂപത്തിലാക്കിയതാണ് സി.ആർ ദാസിന്റെ ‘ആറാട്ടുപുഴ’ എന്ന നോവൽ. തൃശൂർ ജില്ലയിലെ ആറാട്ടുപുഴയെയാണ് ആ നോവലിൽ വരച്ചിടാൻ നോക്കുന്നത്. അതുപോലെ വെള്ളനാട് എന്ന ഗ്രാമത്തിന്റെ ചരിത്രം വളരെ സൂക്ഷ്മമായി രേഖപ്പെടുത്താനുള്ള ശ്രമം വെള്ളനാട് രാമചന്ദ്രന്റെ ‘വെള്ളനാട്: ചരിത്രവും പരിണാമവും’ എന്ന ആയിരത്തോളം പേജുകൾ വരുന്ന പുസ്തകത്തിൽ കാണാം. ഇത്തരത്തില് ചിതറിയ ചില ശ്രമങ്ങൾ അങ്ങിങ്ങായി കാണാം എന്നല്ലാതെ വേണ്ടവിധമുള്ള ഒരു ഗൌരവം ഈ വിഷയത്തിൽ നല്കിയിട്ടുണ്ടോ എന്നു സംശയമാണ്. ഇത്തരത്തിൽ കേരളത്തിലെ ഒട്ടുമിക്കയിടങ്ങളയും അടയാളപ്പെടുത്താൻ കഴിയണം. ആ നാടിനേയും അവിടങ്ങളിലെ മനുഷ്യരേയും മനസ്സിലാക്കാൻ ഒരു പരിധിവരെ അതു സഹായിക്കും.

തെക്കുംകൂർ തലസ്ഥാനമായിരുന്നു കോട്ടയം. ചെറിയ പട്ടണത്തിന്റെ പേരായ കോട്ടയ്ക്കകം ലോപിച്ച് കോട്ടയമായതാണെത്രെ. വളരെ മുമ്പുതന്നേ വിദ്യാഭ്യാസപരമായി ഉയർച്ച നേടിയിട്ടുള്ളതാണിവിടം. മിഷണറി പ്രവർത്തനങ്ങൾ കാര്യമായി ഇവിടെ നടന്നിരുന്നു. കാരൂരിന്റെ അതിപ്രശസ്തമായ ചെറുകഥയാണല്ലാ ‘പൊതിചോറ്’. അതിനു പിന്നിലെ പ്രചോദന കഥയും ‘കോട്ടയത്തിന്റെ കഥ യിൽ ’ വായിക്കാം. ഡി.സിയുടെ കഥ, 1952 ൽ പുസ്തങ്ങൾക്ക് ഏർപ്പെടുത്തിയ വിൽപ്പനനികുതി നിർത്തലാക്കിയത്, കോട്ടയത്ത് വച്ച് നടത്തപ്പെട്ട അഖിലലോക ക്രിസ്ത്യൻ കോൺഫറൻസ് എന്നിങ്ങനെ കോട്ടയത്തെ ചുറ്റിപ്പറ്റി നടന്ന നിരവധി സംഭവങ്ങളും പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിമിതമായ വിവരണങ്ങളായതുകൊണ്ടു തന്നെ കോട്ടയത്തിന്റെ ഒരു ബൃഹത് ചരിത്രമൊക്കെ ഏതൊരു ചരിത്രകുതുകിയും പ്രതീക്ഷിക്കുന്നുണ്ടാകും. അങ്ങനെയൊന്ന് ഇപ്പോഴും എഴുതപ്പെട്ടിട്ടില്ലെങ്കിൽ ഇനിയും സമയം അതിക്രമിച്ചിട്ടില്ല.

Why don’t you write something l might Read

നിങ്ങളുടെ കൈയ്യിലുള്ള എല്ലാ പുസ്തകങ്ങളും നിങ്ങൾ വായിച്ചിട്ടുണ്ടോ? ഇതൊക്കെ വായിക്കാൻ തന്നെയാണോ നിങ്ങൾ വാങ്ങുന്നത്? ഇത്രയും പുസ്തകങ്ങൾ നിങ്ങൾ ഏത് കാലത്ത് വായിച്ചുതീരും? ഇങ്ങനെയുള്ള ചോദ്യങ്ങൾ കേൾക്കാത്ത വായനക്കാർ കുറവായിരിക്കും. അയാൾ കൊണ്ടുപിടിച്ചു വായിക്കുന്ന ഒരാളാണെങ്കിൽ ഇതിലെ ചില ചോദ്യങ്ങൾ അവരെ അത്രമേൽ പ്രകോപിപ്പിക്കാനും സാധ്യതയുണ്ട്.ഒരു വായനക്കാരൻ എന്ന നിലയിൽ ഇതുപോലുള്ള ചോദ്യങ്ങളെ നേരിട്ടുള്ള ഒരു വ്യക്തിയാണ് സുരേഷ് മേനോൻ.

വിസ്ഡൻ ഇന്ത്യ അൽമനാക്കിന്റെയും ഇന്ത്യൻ എക്സ്പ്രസ്സിന്റെയുമൊക്കെ എഡിറ്ററായി ഇരുന്നു കൊണ്ട് ക്രിക്കറ്റിനെക്കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ള സുരേഷ് മേനോന്റെ പുസ്തകങ്ങളെയും എഴുത്തുകാരെയുമൊക്കെക്കുറിച്ചുള്ള ലേഖന സമാഹാരമാണ് Why don’t you write something l might Read എന്ന പുസ്തകത്തിലുള്ളത്.

തീർച്ചയായും പുസ്തകത്തിന്റെ തലക്കെട്ട് തന്നെയാണ് ഈ പുസ്തകത്തിലേക്ക് എന്നെ ആകർഷിച്ചത്. പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകമായും ഇതിനെ കരുതുന്നതിൽ തെറ്റില്ല. ധാരാളമായി വായിക്കുന്നവർ അവരുടെ വായന ജീവിതത്തിലൂടെ കടന്നുപോയ പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചുമൊക്കെ എഴുതിയത് വായിക്കാൻ താൽപ്പര്യമുള്ളവർക്ക് ഈ പുസ്തകം ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്.. സ്പോർട്സിൽ ഒട്ടും താൽപ്പര്യമില്ലാത്ത തന്റെ ഭാര്യയുടെ ,ഞാൻ വായിച്ചേക്കാവുന്ന എന്തെങ്കിലുമൊന്ന് നിങ്ങൾ എന്തു കൊണ്ടെഴുതുന്നില്ല എന്ന ഒറ്റ ചോദ്യത്തിന്റെ പുറത്താണ് മേനോൻ ഈ പുസ്തകമെഴുതാൻ കാരണമായതെന്നു പറയുന്നുണ്ട്.

ഏതൊരാളും വായനയിൽ എത്തിച്ചേരുന്നതിനു പിന്നിൽ പലവിധ കാരണങ്ങളുണ്ടാകാം. ബാല്യകാലമാകണം ഏവരേയും പ്രധാനമായും സ്വാധീനിക്കുന്ന ഒരു കാലഘട്ടം.രോഗം, ഏകാന്തത, കുടുംബ പശ്ചാത്തലം തുടങ്ങിയവ ഒരാളെ വായനയിലേക്കും എഴുത്തിലേക്കും തള്ളിയിടാനുള്ള ഏറ്റവും കുറഞ്ഞ കാരണങ്ങളിൽ ചിലതാണ്.സുരേഷ് മേനോൻ താൻ കുട്ടിക്കാലത്തു തന്നെ വായനയിലേക്കെത്തിപ്പെട്ട ചില വിവരങ്ങളിലൂടെയാണ് പുസ്തകം തുടങ്ങുന്നത്.

എഴുത്തുകാരും പുസ്തകങ്ങളും അതുമായി ബന്ധപ്പെട്ട കൗതുകരമായ വിവരങ്ങളുടേയും സമൃദ്ധമായ വിവരങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഒരു ശരാശരി വായനക്കാരന് തന്റെ ജീവിത കാലത്ത് എത്ര പുസ്തകങ്ങൾ വായിച്ചു തീർക്കാൻ കഴിയുമായിരിക്കും അവയിൽ എത്രയെണ്ണം അവരെ തൃപ്തിപ്പെടുത്തിയിട്ടുണ്ടാകും? എത്രയെണ്ണം സ്വാധിനിച്ചിട്ടുണ്ടാകും? പുനർവായനക്ക് എടുക്കപ്പെട്ടത് ഏതൊക്കെ? നീണ്ട കാലവായനയിൽ എത്ര എഴുത്തുകാരുടെ പുസ്തകങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും?എന്തായാലും അതിന്റെയൊന്നും മൊത്ത വിവരങ്ങളൊന്നും ഒരു പുസ്തകത്തിലൂടെ മുഴുവനായി അവതരിപ്പിക്കാനാകില്ല. എങ്കിലും ഈ പുസ്തകത്തിൽ ഇവിടെയും പുറത്തുമുള്ള നിരവധി എഴുത്തുകാർ കടന്നു പോകുന്നുണ്ട്. അവരെ സംബന്ധിച്ച വിവരങ്ങൾ, എഴുത്തുകൾ, ഓർമ്മകൾ ഒക്കെ മേനോൻ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. മാർക്കേസ്, നയ്പോൾ, ജോൺ ലെ കാരെ, അഗത ക്രിസ്റ്റി,പ്രൂസ്റ്റ്, ആൽബർട്ടോ മാംഗ്വൽ തുടങ്ങിയവരൊക്കെ അതിൽ ചിലർ മാത്രം. ആ ലിസ്റ്റ് പക്ഷേ അത്യാവശ്യം നീണ്ടതാണ്.

ഒരു അധ്യായത്തിൽ ഗോസ്റ്റ് റൈറ്റിംഗിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.അമേരിക്കൻ പ്രസിഡണ്ട് കെന്നഡിയുടെ Profiles in Courage എന്ന പുസ്തകം പുലിറ്റ്സർ നേടിയിരുന്നു. ആ പുസ്തകത്തിന്റെ പിന്നിൽ പ്രസിഡണ്ടിന്റെ ഉപദേഷ്ടാക്കളും പ്രസംഗം എഴുതി തയ്യാറാക്കുന്നവരുമായിരുന്നു. രാഷ്ടിയ മേഖലയിൽ നിന്നുള്ളവർ മാത്രമല്ല ഡിറ്റക്ടീവ് ഫിക്ഷൻ എഴുതുന്ന ചിലരേക്കുറിച്ചും ഇവിടെ പരാമർശമുണ്ട്. ഗോസ്റ്റ് റൈറ്റിംഗ് വിദേശരാജ്യങ്ങളിൽ ഒരു ബിസിനസാണ് . സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ അതിപ്രശസ്തനായ ഒരെഴുത്തുകാരൻ അന്നത്തെ ഒരു ചാൻസലറുടെ ഒരു പുസ്തകത്തിനുവേണ്ടി അപരനായതിന്റെ വിവരങ്ങളുമുണ്ട്. ഇംഗ്ലീഷ് ഫുട്ബോളർ ഡേവിഡ് ബെക്കാമിനു അവാർഡ് നേടി കൊടുത്ത ആത്മകഥ എഴുതിയതും അപരനാണ്.

അപ്പോൾ നമ്മുടെ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ ആത്മകഥയോ?ഒരു സ്പോർട്സ് ലേഖകനായതുകൊണ്ട് ഇതേക്കുറിച്ച് സുരേഷ് മേനോൻ അഭിപ്രായപ്പെട്ടതിനോട് യോജിക്കാമെന്നു തോന്നുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ജോലി പത്രപ്രവർത്തനമാണ് എന്ന് പറഞ്ഞത് മാർക്കേസാണ്.മദ്രാസിലെ സ്വന്തം വീട്ടിൽ നയ്പോളിനെ സൽക്കരിച്ച സമയത്ത് പത്രപ്രവർത്തനത്തെ വില കുറച്ചു കാണരുത് എന്ന് സുരേഷ് മേനോനോട് പറഞ്ഞതും പിന്നീടുണ്ടായ സംഭവങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. മുൻപ് സൂചിപ്പിച്ച പോലെഒരു വായനക്കാരന്റെ ജീവിതത്തെ തൊട്ടുതലോടി പോയ അനുഭവങ്ങളും ഓർമ്മകളുമാണ് പുസ്തകത്തിലുള്ളത്.കോവിഡ് അതിന്റെ രൂപം പൂണ്ട് എല്ലാവരേയും തളച്ചിട്ട സമയത്ത് എഴുതിയ ലേഖനങ്ങൾ പുസ്തക രൂപം കൊണ്ടതാണ് Why don’t you write something l might Read .

കെനിയൻ എഴുത്തുകാനായ ഗുഗി തിയാങ്ങ്ഗോ തന്റെ Devils on the cross എന്ന നോവൽ രഹസ്യമായി എഴുതിയത് ജയിലിൽ വച്ചായിരുന്നത്രെ, അതും ടോയ്ലറ്റ് പേപ്പറിൽ.കാമ്പുള്ളതും മികച്ചതുമായ രചനകളുണ്ടായിട്ടും എന്തുകൊണ്ട് ആ എഴുത്തുകാരന് നോബൽ കിട്ടുന്നില്ല എന്നദ്ദേഹം ആശ്ചര്യപ്പെടുന്നു. ബാംഗ്ലൂരിലെ ബ്ലോസം ബുക്ക് ഹൗസിന്റെ മായി ഗാഡയുടെയും കൃഷ്ണ ഗൗഢയുടേയും കഥകൾ ഇനിയും അറിഞ്ഞിട്ടില്ലാത്തവർക്ക് തെല്ലൊരത്ഭുതത്തോടെ വായിച്ചു പോകാം.

വായിക്കാത്ത പുസ്തകങ്ങൾ വായിച്ചവയേക്കാൾ അമൂല്യമെത്രേ.ഇവിടെ മേനോൻ എഴുതിയിട്ട പുസ്തകങ്ങളുടെ പിറകെ ചിലരെങ്കിലും നടക്കാനിടയുണ്ട്. ഒരെഴുത്തുകാരന്റെ താൽപര്യങ്ങളും അവന്റെ വായനക്കാരുടെ താൽപ്പര്യങ്ങളും ഒരിക്കലും ഒന്നായിരിക്കില്ല എന്ന് പറഞ്ഞത് കവിയായ വിസ്‌റ്റാൻ ഹ്യൂ ഓഡനാണ്. ഇനി അഥവാ യാദൃച്ഛികമായി അങ്ങനെയെങ്ങാനും സംഭവിച്ചാൽ ഭാഗ്യമെന്നേ കരുതേണ്ടൂ.

ഈ പുസ്തകവും അങ്ങനെയുള്ള ഒരു കൂട്ടം വായനക്കാരെ പ്രതീക്ഷിക്കുന്നുണ്ട്.Westland ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ കവറിൽ കാണുന്ന ശില്പം അദ്ദേഹത്തിന്റെ ഭാര്യ ഡിംപി മേനോൻ വെങ്കലത്തിൽ ചെയ്ത In Thought എന്ന വർക്കാണ്.

പുസ്തകങ്ങളുടെയും അതിഗംഭീരവായനയുടേയും നടുവിലൂടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന നിരവധി പ്രശസ്തരും അല്ലാത്തവരുമായ ഒരുപാടാളുകളെ നമ്മുടെ ചുറ്റുവട്ടത്തും കാണാം. അവരുടെ കഥകളെഴുതാൻ ഇനി ഏത് സുരേഷ് മേനാനാണ് വരിക?

മാങ്ങാടിന്റെ മാർകേസ് ഓർമ്മകൾ

മാർകേസിനെ ഒരിക്കൽ പോലും വായിക്കാത്തവരുണ്ടാകില്ല. മാർകേസിനെക്കുറിച്ചെഴുതിയവ അതിലും എത്രയോ അധികമുണ്ട്. ഇവിടെ കേരളത്തിലും അദ്ദേഹത്തിന്റെ എഴുത്തുകൾക്ക് ആരാധകരേറെയുണ്ട്. ആത്മകഥയുൾപ്പെടെ മാർകേസിന്റെ പ്രധാന രചനകളെല്ലാം മലയാളത്തിലും വന്നു കഴിഞ്ഞു,വന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. കമ്പോട് കമ്പ് മാർകേസിനെ വായിച്ചിട്ടുള്ള ചില സുഹൃത്തുക്കളെ കണ്ടിട്ടുണ്ട് . മാർകേസ് എഴുതിയതും മാർകേസിനെക്കുറിച്ച് എഴുതിയതും പിന്തുടരുന്ന അങ്ങനെ എത്രയോ പേർ.

ഒരു എഴുത്തുകാരന്റെ /കാരിയുടെ ഒരു രചന ഇഷ്ടപ്പെട്ടാൽ അവരുടെ മറ്റുള്ള കൃതികളും കൂടി തേടിപ്പിടിച്ചു വായിക്കുക എന്ന ഒരു ശീലം പേറുന്ന ചിലരെങ്കിലും ഈ വായനക്കൂട്ടത്തിലുണ്ടാകാം. മാത്രമല്ല അവരെക്കുറിച്ച് മറ്റുള്ളവർ എഴുതുന്നതും വള്ളിപുള്ളി വിടാതെ പിന്തുടരുന്നവർ.. മാങ്ങാട് രത്നാകരൻ അങ്ങനെയുള്ള ഒരാളാണെന്നു തോന്നുന്നു. മാർകേസിനെ ക്കുറിച്ചും അദ്ദേഹത്തിനെക്കുറിച്ച് മറ്റുള്ളവരുടെ ഓർമ്മകളേയും എഴുതിയിടുകയാണ് ‘എന്റെ മാർകേസ് ജീവിതം’ എന്ന ഈ പുസ്തകത്തിൽ.

മാർകേസിന്റെ മകൻ റോദ്രീഗോ ഗാർസിയയുടെ ‘ഗാബോയ്ക്കും മെർസിഡെസിനും ഒരു യാത്രാമൊഴി’ എന്ന പുസ്തകത്തിന്റെ വിവർത്തനം ഇദ്ദേഹമാണ് ചെയ്തിരിക്കുന്നത്.അദ്ദേഹത്തിന്റെ അവസാന അഭിമുഖങ്ങളുൾപ്പെടെ കുറച്ചുപേരുടെ ഓർമ്മകളും ഈ പുസ്തകത്തിൽ വായിക്കാം. മാർകേസ് ഇപ്പോഴും വായനയിലും,എഴുത്തിലും, കെട്ടുപിണഞ്ഞു കിടക്കുകയാണ് ഒരിക്കലും ഊരിപോകാൻ താല്പര്യമില്ലാതെ. ഒരു പക്ഷേ അങ്ങനെയുള്ള ഒരുകൂട്ടം ആളുകളുടെ പ്രതിരൂപമാകാം ഈ മാങ്ങാടും.

Quivive Text ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.ചിലിയൻ ചിത്രകാരൻ ഫ്രാൻസിസ്കോ ഹാവിയർ ഓലിയയുടെ വരയാണ് പുസ്തകത്തിന്റെ കവറിൽ..

മർഡർ ഇൻ മദ്രാസ്

വളരെ വർഷങ്ങൾക്ക് മുമ്പ് കേരളം രൂപീകരിക്കുന്നതിനുമൊക്കെ മുമ്പ് മദ്രാസിൽ നടന്ന കൊലപാതക കേസുകളെക്കുറിച്ചാണ് ജി.ആർ ഇന്ദുഗോപന്റെ ‘മർഡർ ഇൻ മദ്രാസ്’ എന്ന ഈ ചെറുപുസ്തകത്തിലുള്ളത്. കഴിഞ്ഞ വർഷം മാതൃഭൂമി വാരാന്തപ്പതിപ്പിൽ നമ്മളിൽ ചിലരെങ്കിലും വായിച്ചിട്ടുണ്ടാകണം ഇതിലെ കഥകൾ. സ്വന്തമായ ഒരു സൃഷ്ടിയല്ലെന്നും ലഭ്യമായ സ്രോതസ്സുകളെ യുക്തിയുപയോഗിച്ച് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് തുടക്കത്തിലേ എഴുത്തുകാരൻ സൂചിപ്പിച്ചിട്ടുണ്ട്.

എഗ്മോറിൽ നിന്നും രാമേശ്വരം ധനുഷ്കോടിയിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു ടെയിനിൽ അസഹനീയമായ ദുർഗന്ധം പൊട്ടിപുറപ്പട്ടതിനെതുടർന്ന് നടത്തിയ തിരച്ചിലിൽ സീറ്റിനടിയിലെ പെട്ടിയിൽ നിന്നും കിട്ടിയത് ഒരു പുരുഷ ശരീരം. കൈകാലുകൾ വെട്ടിമാറ്റിയ നിലയിലായിരുന്നെങ്കിലും തലമാത്രം ഇല്ല. അവിടെ തുടങ്ങുന്നു അന്വേഷണം.കുപ്രസിദ്ധമായ അളവന്തർ കൊലപാതകകേസായിരുന്നു ഇത്. സംഭവം നടക്കുന്നത് 1962 ഓഗസ്റ്റിലാണെന്ന് പുസ്തകത്തിൽ തെറ്റായാണ് കൊടുത്തിട്ടുള്ളത്. 1952 ലാണ് തമിഴ്നാട്ടിൽ വളരെ ഒച്ചപ്പാടുണ്ടാക്കിയ ഈ സംഭവം നടക്കുന്നത്.

രണ്ടാമത്തെ സംഭവം 1919-20 കാലഘട്ടത്തിൽ നടന്ന ക്ലെമന്റ് ഡെലേഹേ വധക്കേസാണ്.ഡെലേഹേ ,ക്യൂൻ മേരിസ് കോളേജിലെ പ്രിൻസിപ്പലായിരുന്നു. പിന്നീട്
ജന്മിമാരുടെ മക്കൾക്കുള്ള കോളേജായ ന്യൂവിംഗ്ടൺ ഹൗസിൽ പ്രിൻസിപ്പലായി വന്നു. അത്താഴത്തിനു ശേഷം ഉറങ്ങാൻ പോകുമ്പോൾ തലയിൽ വെടിയേറ്റ് ഡെലേഹേ കൊല്ലപ്പെടുകയാണ്.ഇനിയും തെളിയിക്കപ്പെടാത്ത കേസുകളുടെ കൂട്ടത്തിലാണ് ഇതും .

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന സമയങ്ങളിൽ മദ്രാസിൽ നടന്ന ലക്ഷ്മികാന്തൻ വധക്കേസാണ് പുസ്തകത്തിലെ മൂന്നാമത്തേതും അവസാനത്തേതും.മദ്രാസ് സിനിമമേഖലയെ പിടിച്ചുകുലുക്കിയ കേസായിരുന്നു ഇത്. അത്യന്തം നിഗൂഢ ജീവിതം നയിച്ചിരുന്ന ലക്ഷ്മി കാന്തൻ ജീവിച്ചിരുന്നപ്പോൾ മാത്രമല്ല മരണത്തിലും ഒട്ടേറെപ്പേരുടെ ജീവിതത്തെ കുളം തോണ്ടി. അതിൽ ഒരു പ്രധാനി തമിഴ്നാട്ടിലെ ഒരു സൂപ്പർ സ്റ്റാറായിരുന്നു. ഇന്നും ഒരു തെളിയാ കേസായി തുടരുന്നതാണ് ലക്ഷ്മികാന്തൻ വധക്കേസ്.പുസ്തകത്തിൽ ലക്ഷ്മികാന്തന്റെ ആന്തമാൻ ജയിൽ വാസത്തിന്റെ വർഷവും തെറ്റായാണ് കൊടുത്തിരിക്കുന്നത്.

ഉദ്വേഗപൂർണ്ണമായ അവതരണശൈലിയായതു കൊണ്ട് വായിച്ചു പോകാൻ ബുദ്ധിമുട്ടില്ല.ഒരു പത്രറിപ്പോർട് വായിക്കുന്നപോലെ വായിച്ചു പോകാം. മൂന്ന് കേസുകളെ കുറിച്ചും നേരത്തെ മാതൃഭൂമിയിൽ വായിച്ചിട്ടുള്ളവർ വീണ്ടും തല വെച്ചു കൊടുക്കേണ്ടതില്ല. ഓൺലൈൻ എഡിഷനിൽ തുടർപരമ്പര രൂപത്തിലും പ്രത്യക്ഷപ്പെട്ട ഇവയെല്ലാം ഇപ്പോഴും അവിടെ തന്നെ കിടപ്പുണ്ട്. കോളിളക്കം സൃഷ്ടിച്ച കേസുകളായതു കൊണ്ട് നെറ്റിൽ വെറുതെ ഒന്നു പരതേണ്ട താമസമേയുള്ളൂ. കേസിനെ കുറിച്ചുള്ള അനേകം വിവരങ്ങൾ നിരവധി ലിങ്കുകളിൽ നിങ്ങളുടെ വിരൽ തുമ്പിൽ തന്നെ ലഭ്യമാണ്. മുകളിൽ സൂചിപ്പിച്ചപ്പോലെ ലേഖന പരമ്പര പുസ്തകമായപ്പോൾ നിരവധി തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്. അവയെല്ലാം അടുത്ത പതിപ്പിലെങ്കിലും തിരുത്തിയാൽ നന്നായിരുന്നു.

മൂന്നു കുരുടൻ ചുണ്ടെലികളും മറ്റു കഥകളും

വിവർത്തനത്തിൽ നഷ്ടപ്പെടുന്നതെന്താണോ അതെത്രെ കവിത എന്നു പറഞ്ഞത് റോബർട്ട് ഫോസ്റ്റാണ്. ഇവിടെ ഈ പുസ്തകത്തിൽ നഷ്ടപ്പെട്ടത് അതിന്റെ ആത്മാവാണെന്ന് ഞാൻ പറയും. അഗതാ ക്രിസ്റ്റിയുടെ ചില കുറ്റാന്വേഷണ കഥകളാണ് സിസി ബുക്സ് ഇറക്കിയ ‘മൂന്നു കുരുടൻ ചുണ്ടെലികളും മറ്റു കഥകളും’ എന്ന പുസ്തകത്തിലുള്ളത്.

പൊയ്റോട്ട് ആൻഡ് ദി റെഗുലർ കസ്റ്റമർ, ദി കിഡ്നാപ്പിങ്ങ് ഓഫ് ജോണി വേവർലി , ദി തേർഡ് ഫോർ ഫ്ലാറ്റ് തുടങ്ങിയ കഥകളൊക്കെ വായിച്ചിട്ടുള്ളവർ ഇതിന്റെ മലയാള പരിഭാഷ, വെറുതെ സമയം കൊല്ലാൻ വേണ്ടി മാത്രം വായിക്കണമെന്നുണ്ടെങ്കിൽ മാത്രം വായിക്കാനെടുക്കുന്നതാണ് നല്ലത്.ശരാശരി നിലവാരത്തിൽ താഴെയുള്ള , നാടകീയത മുഴച്ചു നിൽക്കുന്ന ചെടിപ്പിക്കുന്ന വിവർത്തന ഭാഷ നിങ്ങളെ നിരാശരാക്കിയില്ലെങ്കിൽ അത്ഭുതമെന്നേ പറയേണ്ടൂ.

വായനക്കാരെ….. നിങ്ങളെ നിങ്ങൾ തന്നെ കാത്തോളണേ.

 
1983 ലാണ് കെ.കെ.ഗോവിന്ദൻ ‘ അറുകൊലക്കണ്ടം‘ എന്ന കവിത പ്രസിദ്ധീകരിച്ചത്. 640 പേജുകളുള്ള ഒരു ഗമണ്ടൻ പുസ്തകമായിരുന്നു അത്. 640 പേജുകളിൽ മുഴുവൻ കവിതയാണെന്നു തെറ്റിധരിക്കരുത്. കവിത വെറും 14 പേജുകളിലൊതുങ്ങും അപ്പോൾ ബാക്കി പേജുകളിൽ എന്തായിരിക്കുമെന്ന് സ്വാഭാവികമായും സംശയം വരാം. അറുപതിനടുത്ത പേജുകളിൽ കവിയുടെ കുറിപ്പുകളും മറ്റും കഴിഞ്ഞ് ബാക്കി അറന്നൂറോളം പേജുകൾ ആസ്വാദകരും നിരൂപകരും കൈയ്യടക്കിയിരിക്കുകയാണ്.. 14 പേജുകളിലുള്ള കവിതയ്ക്ക് 140 പേർ എഴുതിയ കുറിപ്പുകളും ചിത്രങ്ങളുമാണ് ബാക്കി പേജുകളിൽ . ഇതിൽ അതിപ്രശസ്തരായ പല ആളുകളും എഴുതിയിട്ടുണ്ട്. പുലയ സമുദായവുമായി ബന്ധപ്പെട്ട ഒരു വിഷയമായിരുന്നു കവിതയിലെ വിഷയം , മാത്രമല്ല കവി ഒരു ദളിതനായിരുന്നു എന്നതുകൊണ്ടുമാകാം ഇത്രയൊക്കെ സാഹസികത കാണിച്ചിട്ടും സാഹിത്യചരിത്രത്തിൽ അർഹതപ്പെട്ട സ്ഥാനം ഇതിനു കിട്ടാതെ പോയി.. ഇതേക്കുറിച്ച് വിശദമായി പി.കെ. രാജശേഖരൻ എഴുതിയിട്ടുണ്ട്.
 
ഇതിവിടെ പറയാൻ കാരണം ഈയിടെ വായിച്ച ‘മഹാത്മാ  ഗ്രന്ഥശാല, മാറ്റുദേശം ‘ എന്ന രാവുണ്ണി കവിതയുടെ പുസ്തകമാണ്. 2021 മെയ് 30 ലെ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്നതാണ് ഈ കവിത.
 
May be an image of text
 
ആ കവിത സൃഷ്ടിച്ച പ്രതികരണങ്ങളെ പ്രസാധകർ അതിവിദ്ഗദമായി മാർക്കറ്റ് ചെയ്തിരിക്കുകയാണിവിടെ. ഗൃഹാതുരത്വം മാത്രമല്ല കവിത ഇവിടെ സൃഷ്ടിക്കുന്നത്, വായനശാലകൾക്കു വന്ന പരിണാമവും, ശീലഭേദങ്ങളും കവി ഇതിൽ അവതരിപ്പിച്ചിട്ടുണ്ട് .കവിതയിലെ രാഷ്ടീയമാണ് അതിലെ ഹൈലൈറ്റ്. അധികാരിയുടെ സ്വച്ഛഭാരത് എന്ന ആശയത്തെ ഒരു രാഷ്ടീയ പരിഹാസ്യമായി കൊണ്ടുവരികയാണിവിടെ എന്ന് ഏതാണ്ട് എല്ലാവരും ഒരേ സ്വരത്തിൽ ആവർത്തിക്കുന്നു. 130 പേജുകളുള്ള പുസ്തകത്തിൽ സമൃദ്ധമായ ചിത്രങ്ങളടക്കം അഞ്ചു പേജിൽ ഒതുങ്ങുന്ന കവിത. ബാക്കിയുള്ള 120 പേജുകളിൽ കൂടുതൽ കെ.കെ ഗോവിന്ദൻ ചെയ്തതുപോലെ അസ്വാദന നിരൂപണ കോലാഹലമാണ്. അതിപ്രശസ്തരായ പലരും ഇവിടെയും എഴുതിയിട്ടുണ്ട്. അതിൽ കൊള്ളാവുന്നവ വിരലിലെണ്ണാൻ മാത്രമുള്ളതേ ഉള്ളൂ എന്നത് ഒരു കാര്യം. കെ.കെ. ഗോവിന്ദൻ തന്റെ പുസ്തകം റഫറൻസ് ഗ്രന്ഥം എന്ന വിഭാഗത്തിൽപെടുത്തിയപ്പോൾ ഇവിടെ ഒറ്റക്കവിതാപഠനം എന്ന കള്ളിയിലാണ് എന്നതാണ് മറ്റൊരു കാര്യം.
 
നാളെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന കഥകൾക്കോ കവിതകൾക്കോ വരുന്ന കമന്റുകൾ എല്ലാം ചേർത്ത് ഇതുപോലെ ഒറ്റകവിതാപഠനമോ ഒറ്റക്കഥാ പഠനമോ എന്നൊക്കെ പറഞ്ഞ് പുസ്തകമിറക്കിയാൽ അത്ഭുതപ്പെടാനൊന്നുമില്ല. ഇതെല്ലാം വാങ്ങി വായിക്കേണ്ടി വരുന്ന പാവം വായനക്കാരുടെ കാര്യമാണ് കഷ്ടം..

നീല പത്മനാഭന് ഇന്ന് എൺപത്തിയഞ്ചാം പിറന്നാൾ

പള്ളികൊണ്ടപുരവും ,തലമുറകളും,മീൻ ഉലകവും , ഇലകൊഴിയും കാലവുമൊക്കെ നമുക്ക് സമ്മാനിച്ച നീലപത്മനാഭന് പിറന്നാളാശംസകൾ..

അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലായ ‘പള്ളികൊണ്ടപുരം’ തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത് . തമിഴിൽ വളരെ ശ്രദ്ധിക്കപ്പെട്ട നോവലായിരുന്നു ഇത് . വർഷങ്ങൾക്കു മുൻപേ മലയാളത്തിൽ വന്ന ഈ നോവൽ റഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെട്ടതിന്റെ വാർത്ത 2022 ജനുവരി 12 മാതൃഭൂമി പത്രത്തിൽ വന്നിരുന്നു.