നവയുഗ ബുദ്ധിജീവി ലക്ഷണം!

“അപഠിത്വാ സമഗ്രം വൈ, കുതർക്ക-പണ്ഡിതാധമാഃ |

സന്ദർഭം ഛിത്ത്വാ നിന്ദന്തി, മക്ഷികാ ഇവ ദുർജ്ജനാഃ ||”

സമഗ്രം അപഠിത്വാ വൈ (ഗ്രന്ഥങ്ങൾ മുഴുവനായി വായിച്ചു പഠിച്ചിട്ടില്ലെങ്കിലും), കുതർക്ക പണ്ഡിതാധമാഃ (കുതർക്കങ്ങൾ മാത്രം നിരത്തുന്ന, പണ്ഡിതന്മാരിൽ വെച്ച് ഏറ്റവും അധമന്മാരായ ഇവർ), ദുർജ്ജനാഃ (ദുഷ്ടജനങ്ങളെപ്പോലെ), സന്ദർഭം ഛിത്ത്വാ (സന്ദർഭത്തിൽ നിന്ന് വരികളെ അടർത്തിയെടുത്ത്), മക്ഷികാഃ ഇവ നിന്ദന്തി (ഈച്ചകളെപ്പോലെ മറ്റുള്ളവരെ നിന്ദിക്കുന്നു).

ഇതിന്റെ സാരാംശം ഏതാണ്ട് ഇങ്ങനെയാണ്.

ജീവിതത്തിൽ ഇന്നുവരെ ഇതിഹാസങ്ങളോ പുരാണങ്ങളോ പൂർണ്ണമായി ഒന്ന് വായിച്ചു തീർക്കാൻ പോലും മെനക്കേടാത്തവരാണിവർ. എങ്കിലും, കുതർക്കങ്ങൾ ഉന്നയിക്കാൻ മാത്രം മിടുക്കുള്ള ഈ ‘അധമ പണ്ഡിതന്മാർ’ പുരാണങ്ങളിലെ വരികളെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് മറ്റുള്ളവരുടെ വിശ്വാസങ്ങളെ അധിക്ഷേപിക്കാൻ ഒരു മടിയും ഇല്ല . പൂർണ്ണ ആരോഗ്യമുള്ള സുന്ദരമായ ഒരു ശരീരത്തിലെ നല്ല ഭാഗങ്ങളെല്ലാം ഒഴിവാക്കി, എവിടെയെങ്കിലും ഒരു ചെറിയ വ്രണമോ മാലിന്യമോ ഉണ്ടോ എന്ന് തപ്പിപ്പിടിച്ച് അവിടെ മാത്രം വന്ന് അരിക്കുന്ന ഈച്ചകളെ (മക്ഷികാ ഇവ) പോലെയാണിവർ! പുസ്തകത്തിലെ മഹത്തായ ദർശനങ്ങളെല്ലാം സൗകര്യപൂർവ്വം ഒഴിവാക്കി, മറ്റുള്ളവരെ വേദനിപ്പിക്കാൻ പറ്റിയ വരികൾ മാത്രം ചികഞ്ഞെടുക്കുന്ന ദുർജ്ജനങ്ങളാണിവർ.

ഇനി ഈ ശ്ലോകം മഹാഭാരതത്തിലെ ഏത് ഭാഗത്ത് നിന്നാണെന്ന് ഒന്നും ചോദിക്കരുത് . ഇപ്പോഴത്തെ കൃഷ്ണൻ-മന്തി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പുരാണത്തിലെ മാംസ പ്രശ്നത്തിൽ ശ്ലോകങ്ങള് വിത്ത് അന്വയം, അർഥം, സംഗ്രഹം , സാരാംശം വിത്ത് വ്യാഖാനം നടത്തുന്ന ചില ബുദ്ധിജീവികളെ കണ്ടപ്പോൾ സ്വയം ഒരെണ്ണം അങ്ങ് കാച്ചിയതാണ്.നമ്മുടെ നാട്ടിലെ വലിയ സാഹിത്യകാരന്മാരാണെന്നും പുരോഗമനവാദികളാണെന്നും സ്വയം സർട്ടിഫിക്കറ്റ് അടിച്ച് നടക്കുന്ന ചില ബുദ്ധിജീവികളുടെ കാര്യം അങ്ങേയറ്റം പരിഹാസ്യമാണ്. മഹാഭാരതവും രാമായണവും മുഴുവനായി വായിച്ചിട്ടുള്ളവർ ഇക്കൂട്ടത്തിൽ ഭൂതക്കണ്ണാടി വെച്ച് നോക്കിയാൽപ്പോലും ചിലപ്പോൾ കാണാൻ കഴിയില്ല . പക്ഷേ, ഒരു സാധാരണക്കാരന്റെ ഈശ്വരസങ്കല്പങ്ങളെ വ്രണപ്പെടുത്തുന്ന എന്തെങ്കിലും ഒരു വിഷയം കിട്ടിയാൽ, ഇവരുടെ ഉള്ളിലെ ‘ഈച്ചകൾ’ കൂട്ടത്തോടെ ഉണരും. പിന്നെ ഇത്തരം വാദങ്ങളെ വളച്ചൊടിക്കാനുള്ള പരക്കംപാച്ചിലാണ്.

ആ മഹത്തായ ഗ്രന്ഥങ്ങൾ മനുഷ്യന് നൽകുന്ന ആഴത്തിലുള്ള ദാർശനിക തത്വങ്ങളോ ജീവിതമൂല്യങ്ങളോ അറിയാൻ ഇവർക്ക് യാതൊരു താല്പര്യവും കാണില്ല . പകരം, എവിടെനിന്നൊക്കെയോ ചില ശ്ലോകങ്ങൾ തപ്പിപ്പിടിച്ച്, പുരാണങ്ങളിലെ കഥാപാത്രങ്ങൾ എന്ത് കുടിച്ചു, എന്ത് തിന്നു എന്ന് സ്ഥാപിച്ചെടുക്കാനാണ് ഈ ‘ഗവേഷക സിംഹങ്ങളുടെ’ പാട്. ഒരു സംസ്കൃത ശ്ലോകം കണ്ടാൽ അക്ഷരത്തെറ്റില്ലാതെ വായിക്കാൻ ഗൂഗിൾ ട്രാൻസ്ലേറ്ററിനെ ശരണം പ്രാപിക്കുന്ന ഈ കപട ബുദ്ധിജീവികളാണ് പുരാണ കഥാപാത്രങ്ങളുടെ ‘ഡയറ്റ് പ്ലാനും മെനുവും’ തീരുമാനിക്കാൻ ഇറങ്ങുന്നത് എന്നതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ!

ഒരു ശ്ലോകം ഏത് സാഹചര്യത്തിലാണ് പറഞ്ഞിരിക്കുന്നതെന്ന് പോലും അറിയാതെ, തങ്ങളുടെ ഇടുങ്ങിയ യുക്തിക്കനുസരിച്ച് വ്യാഖ്യാനങ്ങൾ പടച്ചുവിടുന്ന ഈ ‘വിവർത്തന തൊഴിലാളികൾ’ സാഹിത്യ ലോകത്തിന് തന്നെ നാണക്കേടാണ്. സ്വന്തം ബൗദ്ധിക അഹങ്കാരം തീർക്കാൻ അർദ്ധസത്യങ്ങളെ ആയുധമാക്കുന്ന ഈ ബുദ്ധിജീവികളും, മതതീവ്രവാദികളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. രണ്ടു കൂട്ടരും മനുഷ്യന്റെ മനസ്സുകളെ പരമാവധി മുറിവേൽപ്പിക്കുകയാണ്.

ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസങ്ങളിലും മാംസാഹാരത്തെക്കുറിച്ച് പറയുന്നുണ്ടോ? ‘ഉണ്ട്’ എന്ന് തന്നെയാണ് വാസ്തവം . പ്രാചീന കാലത്ത് ക്ഷത്രിയർക്കും ഗോപാലകർക്കും ഇടയിൽ അത് ഒരു നിത്യസംഭവമായിരുന്നു. പക്ഷേ, പുസ്തകങ്ങളുടെ ഏതോ മൂലയിലിരിക്കുന്ന ഈ വരികൾ മാത്രം ചികഞ്ഞെടുക്കുന്ന ബുദ്ധിജീവികൾ ബോധപൂർവ്വം മൂടിവെക്കുന്ന വലിയൊരു സത്യമുണ്ട്.ഭാരതീയ ദർശനങ്ങൾ ആയിരക്കണക്കിന് വർഷങ്ങൾ മുൻപുള്ള ആ പഴയ കാലത്ത് തന്നെ കെട്ടിക്കിടക്കുകയായിരുന്നില്ല. കാലക്രമേണ അത് വലിയൊരു ആത്മീയ വളർച്ച നേടി. മൃഗബലിയിൽ നിന്നും ഹിംസയിൽ നിന്നും, അഹിംസയിലേക്കും സ്നേഹത്തിലേക്കുമുള്ള ഒരു യാത്രയാണത്. അത് ഭക്ഷണരീതിയിലെ കേവലമൊരു ‘മാറ്റം’ ആയിരുന്നില്ല, മറിച്ച് മനുഷ്യബോധം കൂടുതൽ ശുദ്ധീകരിക്കപ്പെട്ടതാണ്.

ഭഗവദ് ഗീതയിൽ (അധ്യായം 9, ശ്ലോകം 26) സാക്ഷാൽ ശ്രീകൃഷ്ണൻ ആവശ്യപ്പെടുന്നത്; “പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി…” (ഇലയോ പൂവോ പഴമോ ജലമോ ഭക്തിയോടെ അർപ്പിച്ചാൽ ഞാൻ സ്വീകരിക്കും) എന്നാണ്. രാജസ-താമസ ഭാവങ്ങളിൽ നിന്ന് പരമമായ ‘സാത്വികത’യിലേക്കുള്ള ഈ വലിയ സാംസ്കാരിക സംസ്കരണത്തെയാണ് പിന്നീട് വന്ന ഭക്തിപ്രസ്ഥാനങ്ങൾ ലോകത്തിന് കാണിച്ചുകൊടുത്തത്. പുരാണത്തിൽ എവിടെയും കൃഷ്ണൻ മാംസം കഴിക്കുന്നതായിട്ട് പറഞ്ഞു കേട്ടിട്ടില്ല .

ഒരു വിശ്വാസി ആരാധിക്കുന്നത് ചരിത്രപുസ്തകത്തിലെ പഴയകാല പടയാളിയെയല്ല, മറിച്ച് തന്റെ ഹൃദയത്തിൽ പതിഞ്ഞ ഒരു ‘ഈശ്വരസങ്കല്പത്തെയാണ്’നൂറ്റാണ്ടുകളായി കേരളത്തിലെ ഒരു സാധാരണക്കാരൻ കണ്ണനെ കാണുന്നത് വെണ്ണ കട്ടുതിന്നുന്ന , പശുക്കളെ മേയ്ക്കുന്ന ഉണ്ണിക്കണ്ണനായാണ്. അവൻ്റെ ഹൃദയത്തിൽ ആ ദൈവത്തിന് സ്വന്തം വീട്ടിലെ ഒരു കുട്ടിയുടെ സ്ഥാനമാണുള്ളത്. ആ വൈകാരികമായ ബന്ധത്തിന് മുന്നിൽ, ചരിത്രത്തിൽ എവിടെയോ പ്രാചീനകാലത്ത് യാദവർ മാംസം കഴിച്ചിരുന്നു എന്ന കണ്ടുപിടുത്തത്തിന് എന്ത് പുല്ലുവിലയാണുള്ളത്?

താൻ സ്നേഹിക്കുന്ന, അതിരാവിലെ എഴുന്നേറ്റ് കണി കാണുന്ന ആ നിർമ്മല സങ്കല്പത്തിന് മുന്നിൽ, അവർക്ക് തീരെ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു സാധനം കൊണ്ടുവന്ന് വെക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമല്ല, മറിച്ച് സാഡിസമാണ്.സ്വതന്ത്ര ചിന്തയെന്നാൽ മറ്റുള്ളവരുടെ വിശ്വാസങ്ങൾക്ക് മേൽ കുതിര കയറാനുള്ള ലൈസൻസല്ല. അറിവ് മനുഷ്യന് നൽകേണ്ടത് മനുഷ്യരുടെ വൈകാരികതയെ ഉൾക്കൊള്ളാനുള്ള വിശാലതയാണ്. എന്നാൽ, എവിടെനിന്നോ കോപ്പി-പേസ്റ്റ് ചെയ്ത അക്ഷരങ്ങളെ സാധാരണക്കാരന്റെ സ്നേഹത്തെയും വിശ്വാസത്തെയും പുച്ഛിക്കാനുള്ള വടിയായി കാണുന്ന ഇത്തരം ബുദ്ധിജീവികൾ സമൂഹത്തിന്റെ തന്നെ ശാപമാണ്. വ്രണങ്ങളിൽ മാത്രം ചെന്നിരിക്കുന്ന ഈച്ചകളെപ്പോലെ, അന്യന്റെ വേദനയിൽ ആനന്ദം കണ്ടെത്തുന്ന ഈ ‘അക്ഷരം പഠിച്ച വിവരദോഷികൾ’ അഹങ്കാരം വെടിഞ്ഞ് മനുഷ്യരെ ബഹുമാനിക്കാൻ പഠിക്കാത്ത കാലത്തോളം അവരെ സാംസ്കാരിക മാലിന്യങ്ങൾ എന്ന് മാത്രമേ വിളിക്കാൻ കഴിയൂ!

Leave a comment