രാവണൻ:പരാജിതരുടെ ഗാഥ


രാമായണത്തിന് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും എണ്ണിയാലൊടുങ്ങാത്ത വകഭേദങ്ങൾ ഇറങ്ങിയിട്ടുണ്ട്. അതിലെ കഥകൾക്കും ,ഉപകഥകൾക്കുംവരെ ദിനം പ്രതി പുതിയ വ്യാഖ്യാനങ്ങളും പൊളിച്ചെഴുത്തുക്കളും നടന്നുകൊണ്ടിരിക്കുന്നു. അത്തരം ആവിഷ്കാര ,ആസ്വാദന സ്വാതന്ത്ര്യങ്ങൾക്കെതിരെ മതമൗലികവാദികളുടെ എതിർപ്പും ആക്രമണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ആ മണ്ണിടങ്ങളിലേക്കാണ് ആനന്ദ് നീലകണ്ഠന്റെ രാവണൻ:പരാജിതരുടെ ഗാഥ എന്ന നോവൽ കടന്നു വന്നത്. 

 അമ്പത്തിരണ്ട് അധ്യായങ്ങളിലായി രാവണനാലും, രാവണന്റെ വിശ്വസ്തനായ ഭദ്രനാലുമാണ് ഈ നോവൽ മുന്നോട്ടു പോകുന്നത്. രാവണന്റെ മരണത്തിനു ശേഷം ഭദ്രനാണ് കഥ പറഞ്ഞു മുഴുമിപ്പിക്കുന്നത്. ബോധത്തിനും ,അബോധത്തിനുമിടയിലെ നൂൽപാലത്തിലൂടെ  മരണമെത്തി നിൽക്കുന്ന അവസാന സമയത്ത്  രാവണന്റെ മനസ്സിൽ തെളിയുന്ന ഭൂതകാലമാണ് ഈ നോവലിലെ ഏറിയ സംഭവങ്ങളും. 

 കൊടിയ ദാരിദ്ര്യവും,അവശതകളൂം പേറുന്ന, താഴെക്കിടയിലെ ഒരു കുടുംബത്തിലെ ഒരംഗമായിരുന്നു രാവണൻ. രാവണൻ ഒരു യാഥാസ്ഥിതികനെന്നു സ്വയം അവകാശപ്പെടുകയും, അതിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നയാളാണ്. ദേവപ്രീതിയ്ക്കു വേണ്ടിയുള്ള പൂജയെ പരിഹാസത്തോടെ മാത്രം കാണുന്ന അയാൾ അത്തരം സംഭവങ്ങൾ മനുഷ്യന്റെ ഒടുങ്ങാത്ത സുഖാനുഭവ അന്വേഷണങ്ങൾക്കും, ആഗ്രഹപ്രാപ്തിക്കും നടത്തുന്ന വെറും പ്രഹസനങ്ങളാണെന്നു അഭിപ്രായമുള്ളവനാണ്. 

അസുരകുലത്തിന്റെ പ്രധാന ആരാധ്യദേവത പരമശിവനാണ്, സ്വവഭാവികമായും ഇന്ദ്രനുൾപ്പെടയുള്ള ദേവപക്ഷം തെമ്മാടികളും,മര്യാദയില്ലാത്തവരുമാണ്. തകർക്കപ്പെട്ട ഒരു സംസ്കാരം രാവണന്റെ പിന്നിലുണ്ട്. പ്രതീക്ഷ നഷ്ടപ്പെട്ട ഒരു ജനത അയാൾക്ക് മുന്നിലുണ്ട് .  അവരുടെ പ്രതീക്ഷകളുടെ ഭാരം പേറുന്നത് രാവണനാണ്.  സ്വന്തം  തിക്താനുഭവങ്ങളിൽ നിന്നും നേടിയ അനുഭവപാഠങ്ങളിൽ  നിന്നാണ് രാവണൻ അസുരകുലത്തിലെ മഹാരാജാവായി ഉയർന്നു വന്നത്.

 രാജാവിന് ബദലായി,തെരഞ്ഞെടുക്കപ്പെട്ട ഒരു സമിതിക്കാണ് അധികാരമുള്ള ഉന്നതമായ ജനാധിപത്യസംവിധാനമെങ്കിലും ,ഒരുവേള രാവണൻ തന്നെ അതിനെ തള്ളി കളയുന്നുമുണ്ട്. വാഗ്ദാനങ്ങൾ നൽകിയും  ജനങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത പ്രതീക്ഷകളും പേറി അധികാര്യത്തിലേറുന്നവർ ,ഒടുവിൽ തങ്ങളുടെ നിലനിൽപ്പിനും വ്യക്തിഗത താല്പര്യങ്ങൾക്കും വേണ്ടി വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടി വരുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം തന്നെയാണിത്.

 സങ്കീർണ്ണതയും ,അർത്ഥനശൂന്യമായ ആചാരങ്ങളും വർധിച്ച് വരുന്നതോടെ സമൂഹത്തിനുമേൽ സവർണ്ണർ അധികാരവും നിയന്ത്രണവും ഏറ്റെടുക്കുന്നതോടെ ഉണ്ടായേക്കാവുന്ന എല്ലാ പ്രതിസന്ധികളും രാവണനും അഭിമുഖീകരിക്കുന്നുണ്ട്. സ്വാർത്ഥതയോളം നിന്ദാർഹമായ മറ്റൊന്നുമില്ല എന്ന് വിളിച്ചു പറയുമ്പോൾ തന്നെ അധികാരത്തിന്റെ ഉന്മാദാവസ്ഥയിൽ സ്വാർത്ഥതയെ അടിസ്ഥാന വികാരമെന്ന് പറഞ്ഞ് ന്യായീകരിക്കുന്നുമുണ്ട് രാവണൻ. ആട്ടിമറിയിലൂടെയും ,കലാപങ്ങളിലൂടെയും പിടിച്ചെടുത്ത തന്റെ അധികാരം സൈനിക ശക്തി ഉപയോഗിച്ചാണ് ചോദ്യം ചെയ്യലുകളെ അടിച്ചമർത്തിക്കൊണ്ടിരുന്നത്. എന്നിട്ടും രക്ത ചൊരിച്ചിലില്ലാതെയാണ് താൻ രാജ്യം നേടിയതെന്ന്  അയാൾ സ്വയം വിശ്വസിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തം ജനതയുടെ നന്മയക്ക്  വേണ്ടി ഒരു രാജ്യദ്രോഹിയെയും ഒഴിവാക്കരുത് എന്നാണ് രാവണന്റെ പക്ഷം. തന്റെ നിലപാടുകളുടെ കൂറുമാറ്റങ്ങൾക്ക് അയാൾക്ക് ആയാളുടേതായ ന്യായീകരണങ്ങളുണ്ട്. 

 

രാവണന്റെയുള്ളിൽ മറഞ്ഞിരിക്കുന്ന ക്രൂരമുഖങ്ങൾ മറ നീക്കി പലപ്പോഴായി പുറത്തു വരുന്നുണ്ട്. സ്വന്തം മാതാവു  പോലും അയാളുടെ ചെയ്തികളിൽ  നിന്നും മാറ്റി നിർത്തപ്പെടുന്നില്ല. സഹോദരിയുടെ രാത്രി സാഹസങ്ങളേയും ,വ്യഭിചാര വാർത്തകളെയും അസാമാന്യമായി തന്നെയാണ് രാവണൻ ന്യായീകരിക്കുന്നത്. അതിന്റെയെല്ലാം കാരണമായി പറയുന്നത് ബാല്യത്തിൽ തങ്ങൾക്ക് നിഷേധിക്കപ്പെട്ട സുഖ സൗകര്യങ്ങളും,സ്നേഹവാത്സല്യവുമൊക്കെയാണ്. ഒരിക്കൽ തന്റെ  സിംഹാസനം കൈയ്യടക്കാൻ ശ്രമിച്ച സഹോദരീ ഭരത്താവിനെ കൊലപ്പെടുത്താൻ യാതൊരുമടിയും കാണിക്കുന്നില്ല രാവണൻ. 

 രാവണന്റെ പ്രിയങ്കരനായ പുത്ര മേഘനാദനാണ്. അയാൾ സുന്ദരനും ,സുമുഖനും അഭ്യസിയുമാണ്. എന്നാൽ സുന്ദരിയായ പരിചാരികയിൽ ജനിച്ച അതികായനെന്ന പുത്രൻ മാറ്റിനിർത്തപ്പെടുന്നതിലെ ഉദ്ദേശം വ്യക്തമാണ്. ദാസീ പുത്രനായതുകൊണ്ട് മാത്രമല്ല ആ വിവേചനം,തൊലികറുപ്പിന്റെ രാഷ്ട്രീയം തന്നെയാണത്. തന്റെ ആ മകന്റെ മരണത്തെ പ്രതീക്ഷിക്കുകയും, ആഗ്രഹിക്കുകയും ചെയ്യുന്ന മാനസിക വ്യാപാരങ്ങളെ ,രക്ത ബന്ധത്തെക്കാൾ സൌഹൃദത്തിനു  വില കാണുന്ന രാവണന്റെ കുടില തന്ത്രങ്ങളായേ  കാണാനാവൂ.

 അസുര ചക്രവർത്തിയായ തന്റെ സഹോദരന്റെ പത്നിയാകാനാണ് സീതയോട്  രാവണൻ അപേക്ഷിക്കുന്നത്. എന്നാൽ അപേക്ഷ നിഷേധിച്ച സീതയെ തട്ടികൊണ്ട് വന്ന്  പാർപ്പിച്ചാണ് രാവണൻ തന്റെ ചെയ്തികൾക്ക് ന്യായവാദങ്ങളുയർത്തുന്നത്. സ്ത്രീകളോട് മര്യാദ കാണിക്കുന്നവന്നാണെന്ന് സ്വയം ആഭിമാനിച്ചിരുന്നുവെങ്കിലും,അവരുടെ സമ്മതമില്ലാതെ സ്വന്തം ഇംഗിതത്തിനായി എന്തും  ചെയ്യാമെന്ന് രാവണൻ പലപ്പോഴായി കാണിച്ചു തരുന്നുമുണ്ട്. ഒരിടത്ത് വേശ്യാ വൃത്തിയും,പരപുരുഷ ബന്ധവും അസുരകുലത്തിന്റെ സാമൂഹികാചാരങ്ങൾ പ്രകാരം കുറ്റമല്ലെന്ന് പ്രഖ്യാപിക്കുന്നതിലൂടെ സഹോദരിയുടെ വഴിപിഴച്ച നടത്തിപ്പിനെ സമർത്ഥമായി വെളുപ്പിക്കുന്നുണ്ട്. 

 ദൂതിനായി വന്ന ഹനുമാനോട് ദൂതരുടെ നീതിമര്യാദകളെകുറിച്ച് പ്രസംഗിക്കുമ്പോഴും, സീതയെ സ്വന്തം മകളായാണ് കാണുന്നതെന്നാണ് രാവണൻ വ്യക്തമാക്കുന്നത്. പുത്രിയാണെങ്കിൽ പോലും അവളുടെ ഭരത്താവിന്റെ അനുമതിയില്ലാതെ പിടിച്ചുകൊണ്ടു വന്ന് അന്യായമായി പാർപ്പിക്കുന്നതിലെ വിരോധാഭാസം മുഴച്ചു നില്ക്കുന്നുണ്ട്. മരണത്തോട് മുഖാമുഖം കിടക്കുമ്പോഴും താൻ ചെയ്തതെല്ലാം ധർമ്മമായിരുന്നുവെന്ന് രാവണൻഉറച്ചു വിശ്വസിക്കുന്നുണ്ട്. മരത്തിന് പിന്നിൽ ഒളിച്ചിരുന്ന് ബാലിയെ രാമൻ വധിച്ചതിലെ  അനീതിയെക്കുറിച്ച് പറയുമ്പോഴും ,ഭദ്രൻ തനിക്ക്  വേണ്ടി ചെയ്ത ഒളിപ്പോരാട്ടങ്ങളെയും,അസംഖ്യം കൊലപാതകങ്ങളെയും ബോധപൂർവ്വം വിസ്മരിക്കുന്നു. എങ്കിൽ തന്നെയും ചിലയിടങ്ങളിൽ കർത്തവ്യബോധമുള്ള ഉത്തമ പിതാവിന്റെ വേഷമെടുത്തണയുന്നുണ്ട് രാവണൻ. 

 ഇവിടെ രാവണൻ അധികാര വർഗ്ഗത്തെ പ്രതിനിധാനം ചെയ്യുമ്പോൾ ,ഭദ്രൻ സാധാരണ ജനവിഭാ ഗങ്ങളെ പ്രതിനീകരിക്കുന്നു.ആര് ഭരിച്ചാലും അക്രമം ഒന്നു മാത്രമാണ് ലോകം ഭരിച്ചിട്ടുള്ളത്. അധികാരം നേടികഴിയുമ്പോൾ പതിയെ അവരും ആക്രമങ്ങളുടെയും ,അഴിമതികളുടെയും പിന്നാലെ പായുന്നു. സ്വന്തം നിലനിൽപ്പിന് അത് അത്യന്താപേക്ഷിതമാണെന്നും ഏതു  പ്രകാരവും തന്റെ അപ്രമാദിത്വം  നിലനിർത്തുകയും വേണമെന്ന് അവർ വിചാരിക്കുന്നു. ഒരുപക്ഷേ അധികാരമില്ലെങ്കിൽ നിലനിൽപ്പില്ലെന്നുള്ള തിരിച്ചറിവാകാം അതിനു പിന്നിൽ. രാജ്യത്തിന്റെ ഈ അവസ്ഥ ഒരിക്കലും മാറാൻ  പോകുന്നില്ലെന്ന് ഭദ്രനറിയാം. അധികാരമുള്ളിടത്തോളം സകലതും പിടിച്ചടക്കുക എന്നതാണല്ലോ ഭരിക്കുന്നവരുടെ തന്ത്രം. 

 തന്റെ കൂടെയുള്ള ഓരോരുത്തരുടെയും മരണമാണ് രാവണനിൽ പുതിയ ബോധോദയങ്ങൾ സൃഷ്ടിക്കുന്നത്. അതുവരെ താൻ മുറുകെ പിടിച്ചുകൊണ്ടു നടന്ന വിശ്വാസ പ്രമാണങ്ങളെ വിശകലനം ചെയ്യാൻ  ശ്രമിക്കുന്നത് ആ വൈകിയ ആ സമയങ്ങളിലാണ്. യുദ്ധം ചെയ്യുന്നത് സ്വാർത്ഥന്യായങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണെന്ന ഭാര്യ മണ്ഡോദരിയുടെ ശകാര രൂപത്തിലുള്ള വാക്കുകളാണ് രാവണനെ അപ്പോളെങ്കിലും ആസ്വസ്ഥനാക്കുന്നത്. തന്റെ ഈ  യുദ്ധം അസുരന്മാരുടെ അഭിമാനത്തിനു വേണ്ടിയുള്ളതാണെന്നും വ്യാപകമായ ജാതീയത ഇല്ലാതാക്കുവാനുള്ളതെന്നുമുള്ള പൊള്ളയായ വിശ്വാസങ്ങളുടെ മേൽ കിട്ടിയ കനത്ത പ്രഹരമായിരുന്നു അവരുടെ വാക്കുകൾ. സോദരിയെ അപമാനിച്ചതിനും,വിരൂപയാക്കപ്പെട്ടതിനും പകരം വീട്ടുമെന്ന് നിശ്ചയിക്കുന്ന അതേ രാവണൻ തന്നെയാണ് അവളെ വിധവയുമാക്കിയത്. തന്റെ മരണത്തെ പ്രതീക്ഷിച്ചു കിടക്കുമ്പോൾ മാത്രമാണ് രാജാവെന്ന നിലയിൽ കാട്ടികൂട്ടിയതെല്ലാം ഒരു നേരരേഖ പോലെ  തന്റെ അബോധമണ്ഡലത്തിൽ ഒരു പുനർചിന്തനത്തിന് വിധേയമാക്കാൻ രാവണന് കഴിയ്യുന്നത്. 

 തന്റെ മരണശേഷം തന്റെ ജനങ്ങൾക്ക്  എന്തു സംഭവിക്കുമെന്നുള്ള ഒരു ഉത്കണ്ഠ രാവണനുണ്ട്. തനിക്കു  ശേഷം വരുന്ന രാമൻ പൗരോഹിത്യത്തിന്റെയും,ബ്രാഹ്മണകേന്ദ്രീകൃത സാമൂഹികാവസ്ഥയുടെയും പ്രതിനിധിയായി ഒരേ സമയം ഇരയും വേട്ടക്കാരനുമാകുന്ന ഒരു അവസ്ഥ രാവണൻ മുൻകൂട്ടി കാണുന്നുമുണ്ട്. രാവണന്റെ ആ കാഴ്ചയ്ക്ക് വർത്തമാന ഇന്ത്യനവസ്ഥയുമായി അഭേദ്യബന്ധം തന്നെയുണ്ടല്ലോ. 

വാനരൻ : ബാലിയും സുഗ്രീവനും പിന്നെ താരയും

 

വാല്മീകി രാമായണത്തിൽ ആരണ്യകാണ്ഡം അവസാന സർഗ്ഗങ്ങളിലാണ് ബാലി സുഗ്രീവ പരാമർശം വരുന്നത്. കിഷ്കിന്ധാ കാണ്ഡം ഇരുപത്തഞ്ചാം സർഗ്ഗത്തിൽ  ബാലിയുടെ വധത്തോടെ  സഹോദരങ്ങളിൽ ഒരാളുടെ ഭാഗം  അവസാനിക്കുകയായി. പിന്നീടങ്ങോട്ട് സുഗ്രീവനും, ബാലീപുത്രനായ അംഗദനുമൊക്കെയാണ് മറ്റു കഥാപാത്രങ്ങൾക്കൊപ്പം നിറഞ്ഞു നിൽക്കുന്നത്. 


രാവണൻ :പരാജിതരുടെ ഗാഥയ്ക്കും, രണ്ടു ഭാഗങ്ങളിലായി കഥ പറയുന്ന കൌരവ വംശത്തിന്റെ ഇതിഹാസത്തിനും ശേഷം പുരാണ ഇതിഹാസങ്ങളിൽ നിന്നു കൊണ്ട് വീണ്ടുമൊരു കഥ പറയുകയാണ്  ആനന്ദ് നീലകണ്ഠൻ, വാനരൻ എന്ന നോവലിലൂടെ. ബാലിസുഗ്രീവന്മാരുടെയും, ബാലീ പത്നി താരയുടെയും ചരിതമാണ് ഈ നോവൽ പറയുന്നത്. ചരിതം എന്ന വാക്കിന് വിവരം, ജീവചരിത്രം, കഥ എന്നൊക്കെ അർത്ഥമുണ്ട്.പക്ഷെ നോവലിലെ കാര്യമെടുക്കുമ്പോൾ കഥ  എന്ന വാക്കിനോടാണ് അത് കൂടുതൽ നീതി പുലർത്തുന്നത്. വാല്മീകി രാമായണത്തിലെ കിഷ്കിന്ധാ കാണ്ഡത്തിലെ ചില കഥാപാത്രങ്ങളെ മറ്റൊരു പശ്ചാത്തലത്തിൽ  പ്രതിഷ്ഠിച്ചിരിക്കുകയാണ് എഴുത്തുകാരൻ. രാമായണത്തിൽ നിന്നും ‘വാനരനി’ലേക്കു വരുമ്പോൾ കഥാപാത്രങ്ങൾക്കും, സംഭവങ്ങൾക്കും നിരവധി മാറ്റങ്ങൾ വന്നു ചേർന്നിട്ടുണ്ട്. പക്ഷെ പുതു കഥാപാത്രങ്ങളെ അധികമായി സൃഷ്ടിച്ചിട്ടുമില്ല . കപിശ്രേഷ്ഠരിൽ നിന്നും , ശാഖാമൃഗങ്ങങ്ങളിൽ നിന്നും വ്യത്യസ്തമായി വനനരന്മാരായാണ് അവരുടെ സമൂഹത്തെ ഇതിൽ അടയാളപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നത്. 

ഋക്ഷ രജസ്സിന്റെ വളർത്തുപുത്രന്മാരായാണ് ബാലിയും, സുഗ്രീവനും ഇവിടെ അറിയപ്പെടുന്നത്. ഒരു നപുംസകമായി  അറിയപ്പെടുന്നുവെങ്കിലും യാഥാസ്ഥിതികരിൽ നിന്നും ,അവരുടെ  പഴഞ്ചൻ ആചാരങ്ങളിൽ നിന്നും പുറത്തു പോന്ന് കിഷ്കിന്ധ എന്ന പുതു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതുൾപ്പെടെയുള്ള പല കാര്യങ്ങളിലും ബാലിയ്ക്കും ,സുഗ്രീവനും,താരയക്കുമൊപ്പം അയാൾക്കും ‌ പങ്കുണ്ട്. 
മുസിരിസ് മഹാപുരിയിൽ വാണിരുന്ന അസുരചക്രവർത്തിയായ മഹാബലിയെയും കുറിച്ച് നോവലിൽ പരാമർശമുണ്ട്. അത് കേരളീയരുടെ ഓണവുമായി ബന്ധപ്പെട്ട  മഹാബലി തന്നെയാണ്. മാനുഷരെല്ലാരുമൊന്നു പോലെ എന്ന് ഉദ്‌ഘോഷിക്കുന്ന സമത്വവുമായി ബന്ധപ്പെട്ടാണ് മഹാബലി പരാമർശം കടന്നു വരുന്നത്. 


മഹാഭാരതത്തിൽ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുന്നതിന് സമാനമായ ഒരു സംഭവവും ഇവിടെയും കടന്നു വരുന്നുണ്ട്. വനനരകുലത്തിലെ യാഥാസ്ഥിതിക കൂട്ടരിൽ നിന്നും താരയ്ക്ക് അവഹേളനമേൽക്കുന്ന ഒരു സംഭവമാണിത്. തുണിയുരിയുന്നില്ലെങ്കിലും അത്രയ്ക്കും മോശമായ ഒരു ഘട്ടത്തിലൂടെ അവൾക്ക് കടന്നുപോകേണ്ടി വന്നു. ഋക്ഷരജസ്സൊഴികെ ആരും ആ  അനീതിക്കെതിരെ ശബ്ദമുയർത്തുന്നില്ല. തഴയപ്പെടുന്നവരുടെയും, സംഘർഷങ്ങളിൽപ്പെട്ടുഴലുന്നവരുടെയും അതിന്റെയൊക്കെ  തീവ്രാനുഭവങ്ങളുടെ   വെല്ലുവിളികളെ അതിജീവിക്കുന്നവരുടെ പ്രതീകമാണ് വാനരനിലെ താര. 

തന്റെ മുൻ നോവലായ പരാജിതരുടെ ഗാഥയിലെ രാവണന്റെ വിശ്വസ്തൻ ഭദ്രനെ അതേപോലെ ഇവിടെയും നിലനിർത്തിയിട്ടുണ്ട് എഴുത്തുകാരൻ. അധികാരത്തിലെത്തുന്നതുവരെയെ സമത്വത്തെകുറിച്ചും , സ്വാതന്ത്ര്യത്തേകുറിച്ചുമൊക്കെ ആളുകൾ സംസാരിക്കുകയുള്ളൂ. അവിടങ്ങളിൽ എത്തി കഴിയുമ്പോൾ  പഴയതെല്ലാം വീണ്ടും ആവർത്തിക്കും. അടിച്ചമർത്തലുകളും , തൊട്ടുകൂടായമയുമൊക്കെ വീണ്ടും കടന്നു വരും. പരാജിതരുടെ ഗാഥ യിലെ രാവണന്റെ കഥാപാത്രത്തെ ഓർക്കുക , എവിടെ നിന്നായിരുന്നു അയാളുടെ തുടക്കമെന്നും, എങ്ങനെയാണ് അയാൾ അധികാരത്തിലേറിയെന്നും.   ഇവിടെ വാനരനിൽ  കാർത്ത വീര്യാർജ്ജുനനാൽ തടവിലാക്കപ്പെട്ട് രാവണനും, സുഗ്രീവനും കഴിയുമ്പോൾ രാവണന്റെ ശരീരത്തിന് കുറുകെ  പൂണൂലുണ്ട്. തടവു മുറിയിൽ വച്ച് അബദ്ധത്തിൽ പോലും സുഗ്രീവനെ സ്പർശിക്കാതിരിക്കാൻ രാവണൻ ശ്രമിക്കുന്നുണ്ട്. തന്റെ  അഹംബോധത്തിൽ പോലും  സുഗ്രീവൻ അപരിഷ്കൃതനാണെന്നും ,വെറുമൊരു കുരങ്ങനാണെന്നും മാറ്റി നിർത്തേണ്ടവനാണെന്നും രാവണനറിയാം. 

വനനരകുലത്തിൽപ്പെട്ടവനാണെങ്കിലും നീതിമാനാണ് വാനരനിലെ ബാലി ,അന്യായമായ രീതിയിൽ  യുദ്ധം ജയിക്കുന്നതിനോട് എതിർപ്പുള്ളവനുമാണ്. ജെല്ലികെട്ടിൽ വച്ച് ആക്രമാസക്തമായി സുഗ്രീവനെയും അവരുടെ വളർത്തച്ഛനെയും ജീവച്ഛവമാക്കിയ  ദുന്ദുഭിയെന്ന കാളയുടെ  തല   തന്റെ ഗദ കൊണ്ട്  തച്ചു തകർത്ത് തന്റെ പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിച്ചപ്പോഴും ആ കൊലയിലെ അന്യായത്തിൽ അയാൾ നീറുന്നുണ്ട്. ജെല്ലികെട്ടിലെ പോരിൽ ഒരുത്തരത്തിലുമുള്ള ആയുധമുപയോഗിക്കാൻ  പാടില്ലായെന്നുള്ള നിയമം നിവർത്തികേടുകൊണ്ടാണെങ്കിൽ പോലും   പാലിക്കാൻ കഴിയാത്തതിൽ  അയാൾ തന്റെ സങ്കടം താരയോട് കരഞ്ഞു തീർക്കുന്നുമുണ്ട്. അത്തരമൊരു ദീർഘ രംഗം എഴുത്തുകാരൻ എഴുതി ചേർത്തതിലെ യുക്തിയെ അഭിനന്ദിക്കാതെ വയ്യ. പിന്നീട് രാമൻ ബാലിയെ വധിക്കുമ്പോൾ ബാലിയ്ക്ക് ചോദിക്കാൻ ന്യായങ്ങളുണ്ടാവേണ്ടതുണ്ട്. മൃഗങ്ങളെ, ഇങ്ങോട്ട് പോര് ചെയ്താലും ഇല്ലെങ്കിലും വധിക്കാമെന്നുള്ള ന്യായത്തിന്റെ പുറത്താണല്ലോ രാമൻ ബാലിയെ അമ്പെയ്ത് കൊല്ലുന്നത്. അങ്ങനെയുള്ളപ്പോൾ മൃഗങ്ങളോടുള്ള പോരിൽ പോലും ധർമ്മത്തെ പുലർത്തുന്ന ബാലിയ്ക്കു രാമനെ ഉത്തരം മുട്ടിക്കുന്ന  ചോദ്യങ്ങളുയർത്തേണ്ടതുണ്ട്. ഭക്ഷണത്തിനും ,ഇണയ്ക്കും വേണ്ടി മാത്രമേ വന നരന്മാർ പോരാടിക്കാറുള്ളൂ എന്ന് ബാലി ഇടയ്ക്കിടെ എല്ലാവരെയും ഓർമിപ്പിക്കാറുള്ളതുമാണ്. 


വാനരനിലെ കഥ ബാലിയുടെയും ,സുഗ്രീവന്റെയും, താരയുടെയുമൊക്കെ കഥയാണെങ്കിലും ഇതിലെ നായകൻ ബാലിതന്നെയാണ്.അടിച്ചമർത്തപ്പെട്ടവരുടേയും,ന്യായം നിഷേധിക്കപ്പെട്ടവരുടേയും പ്രതിനിധിയാണയാൾ.
സുഗ്രീവനും,രാവണ സഹോദരനായ വിഭീഷണനുമുൾപ്പെടെ താരയുടെ മേൽ കണ്ണുള്ളവരാണ്. ജ്യേഷ്ഠ പത്നി മണ്ഡോദരിയെ കാംക്ഷിക്കുന്ന ഒരു വഷളനായാണ് വിഭീഷണൻ ഇതിൽ പ്രത്യക്ഷപ്പെടുന്നത്.  
 ഒരു തരത്തിൽ ബാലിയുടെ മരണത്തിന് കാരണമായത് തന്നെ സുഗ്രീവന്റെ താരയോടുള്ള കാമത്തിൽ പൊതിഞ്ഞ അഭിനിവേശമാണ്. പുതുകാലത്തിന്റെ പ്രതിനിധിയാണ് ബാലിപുത്രനായ അംഗദൻ. 
ധർമ്മചാരിയായ ബാലിയെ പോലുള്ളവർക്ക് ഈ ലോകത്തിൽ സ്ഥാനമില്ല. ശരിയും തെറ്റും എന്ന ലളിതമായ വിവേചനബോധത്തിന്റെ സ്ഥാനത്ത് സങ്കീര്‍ണ്ണമാക്കപ്പെട്ട സാധൂകരണങ്ങൾ ഇടം പിടിക്കും. ഹ്രസ്വകായന്മാർ അന്ധരായ ഭക്തന്മാരാൽ വാഴ്ത്തപ്പെടുകയും അതികായന്മാരായി മാറ്റപ്പെടുകയും ചെയ്യും. ഭിന്നാഭിപ്രായമുള്ള ഏതൊരാളെയും അവർ ചെന്നായ്ക്കളെ പോലെ ആക്രമിക്കുകയും ,നശിപ്പിക്കുക്കയും ചെയ്യും. ആ അന്ധകാരയുഗത്തിൽ മറ്റുള്ളവർക്ക് ഒരു ദീപമായിരിക്കാനാണ് ബാലി താരയോടാവശ്യപ്പെടുന്നത്.   

രാമായണത്തിലെ ബാലിയെയും ,സുഗ്രീവന്റെയും വാനരനിലേക്ക് അതിമനോഹരമായി തന്നെയാണ് എഴുത്തുകാരൻ എടുത്തു പ്രതിഷ്ഠിച്ചിരിക്കുന്നത്.പറയപ്പെട്ടിട്ടില്ലാത്ത അവരുടെ പല കഥകൾക്കും, സംഭവങ്ങൾക്കും കൗതുകകരമായ  ഭാഷ്യം തന്നെയാണ് ചമച്ചു വച്ചിരിക്കുന്നത്. അത് തന്നെയാണ് നോവലിന്റെ ഒരു പ്രത്യേകതയും. 


മാതൃഭൂമി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ആനന്ദ് നീലകണ്ഠന്റെ രാവണൻ:പരാജിതരുടെ ഗാഥ വിവർത്തനം ചെയ്ത എൻ ശ്രീകുമാർ തന്നെയാണ് വാനരനും നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. വില 450 രൂപ. 

വാഴ്ത്തു പാട്ടില്ലാതെ



സി എൻ എൻ ചാനലിൽ ദക്ഷിണേഷ്യൻ വിഭാഗത്തിന്റെ മേധാവിയായിരുന്നു അനിതാ പ്രതാപ്. പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതായ ഒരു വ്യക്തിത്വമാണവരുടേത്. തങ്ങൾക്കു ചുറ്റുമുള്ള മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സ്വായം സമർപ്പിച്ച ഇന്ത്യയില ഒരു കൂട്ടം സാധാരണക്കാരുടെ വിവരങ്ങളാണ്‌ അവരുടെ വാഴ്ത്തു പാട്ടില്ലാതെ എന്ന പുസ്തകത്തിലുള്ളത്. പ്രശസ്തിയുടെ വെള്ളിവെളിച്ചതിനു പുറത്തു നിൽക്കുന്നവരാണ് ഇതിലെ മിക്ക മനുഷ്യരും. സ്വന്തം ഇച്ഛാ ശക്തികൊണ്ടും ,ത്യാഗപൂർണ്ണമായ പ്രവർത്തികളും കൊണ്ട് ശ്രദ്ധേയരാണിവർ. 


ലഡാക്കിനടുത്തുള്ള സക്കാറ ഗ്രാമത്തിൽ ജനിച്ച ചെവാങ് നോർഫലിന്റെ കഥ തന്നെ ഒരുദാഹരണമായി പറയാം. വരൾച്ച ബാധിച്ചയിടങ്ങളിൽ കൃത്രിമമായി ഹിമ നദികളുണ്ടാക്കി അവിടം കൃഷിയോഗ്യമാക്കിയ മനുഷ്യന്റെ ഒറ്റയാൾ പോരാട്ടമാണ് അദ്ദേഹത്തിന്റെ ജീവിതം. ഈ പുസ്തകത്തിലെ ആദ്യവ്യക്തിയും ഇദ്ദേഹമാണ്. 

പള്ളിയോടും പള്ളിമേടയിലെ മേലാടൻമാരോടും കലഹിച്ചു ഫാദർ പുലികുത്തിയിൽ നിന്നും വെറും ജോർജ് ആയ ഒരാളുടെ കഥ അടുത്തതായി നമ്മൾ ഇതിൽ വായിക്കും. മർദിതരും,ചൂഷണം ചെയ്യപ്പെടാനും മാത്രം ജനിച്ചു വീണവർക്കു വാദിച്ചു ജയിക്കാൻ വേണ്ടി ജനനീതി എന്നപേരിൽ N .G.O തുടങ്ങിയ ഒരു വ്യക്തിയാണദ്ദേഹം. ദൈവ സാന്നിധ്യം പള്ളിക്കകത്തല്ല, എല്ലാവരിലുമുണ്ടെന്നു ഉറക്കെ പറഞ്ഞവരൊക്കെ ഇന്ന് പടിക്കു പുറത്താണ്. ഇദ്ദേഹത്തിന്റെയും അവസ്ഥ ഏതാണ്ട് അങ്ങനെയൊക്കെ തന്നെ.  

ജീവിതത്തിൽ എന്തെങ്കിലും നേടണമെന്ന് നിങ്ങൾക്ക് സത്യത്തിൽ ആഗ്രമുണ്ടെങ്കിൽ നിങ്ങൾ നിലത്തിറക്കി നിന്നും അത് സ്വയം ചെയ്യണമെന്നു പറഞ്ഞ മറ്റൊരു വ്യക്തിയാണ് ലക്ഷ്മണൻ സിംഗ് . അണസാഗരം എന്ന ജലസംഭരണിയുണ്ടായ കഥയുടെ പിന്നിലെ നായകന്റെ കഥ ഈ അദ്ധ്യായത്തിൽ വായിക്കാം. 
ഇതുപോലുള്ള നിരവധി പേരുടെ വിവരങ്ങളാണ് അനിതാപ്രതാപിന്റെ ഈ പുസ്തകത്തിലുള്ളത്.

 മലയാളത്തിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് എം എൻ കാരശ്ശേരിയാണ്. ഡിസി ബുക്ക്സ് പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകത്തിന്റെ വില 125 രൂപയാണ്

സ്വെറ്റ്‌ലാന അലക്സിവിച്ചിന്റെ യുദ്ധഭൂമിയിലെ സ്ത്രീപോരാളികൾ

 


സോവിയറ്റ് യൂണിയൻ തങ്ങളുടെ  മഹത്തായ ദേശസ്നേഹയുദ്ധമെന്നു വിശേഷിപ്പിച്ചിരുന്ന നാസികൾക്കെതിരായുള്ള  രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത  അഞ്ഞൂറിൽപ്പരം  സ്ത്രീകൾ അവരുടെ യുദ്ധകാല ജീവിതത്തെ സ്വന്തം വാക്കുകളാൽ വിവരിക്കുന്ന പുസ്തകമാണ്   സ്വെറ്റ്‌ലാന അലക്സിവിച്ചിന്റെ യുദ്ധഭൂമിയിലെ സ്ത്രീപോരാളികൾ എന്ന  പുസ്തകം.

അമേരിക്കൻ ഐക്യനാടുകളിൽ രണ്ടാം ലോക മഹായുദ്ധത്തിൽ മൂന്നര ലക്ഷം  സ്ത്രീകൾ സായുധ സേനയിൽ സേവനമനുഷ്ഠിച്ചു എന്ന് പറയപ്പെടുന്നു. എന്നാൽ സോവിയറ്റ് സേനയിൽ ഒരു കോടിയലധികം സ്ത്രീകളുണ്ടായിരുന്നു. സ്ത്രീകൾ ,യുദ്ധമുഖത്തേക്കു ആവശ്യമുള്ള ഡോക്ടർമാരും ,നഴ്‌സുമാരായി പരിമിതപ്പെടുകയല്ല മറി
ച്ച് , പൈലറ്റുമാർ, ടെലിഫോൺ ഓപ്പറേറ്റർമാർ,ടാങ്ക് ഡ്രൈവർമാർ, മെഷീൻ ഗണ്ണർമാർ, സ്‌നൈപ്പർമാർ എന്നുവേണ്ട യുദ്ധരംഗത്തു സ്ത്രീകളുടെ കൈ പതിയാത്ത ഒരിടവും ബാക്കിയില്ല എന്ന തരത്തിൽ അവരെ സേവനം നിറഞ്ഞു നിൽക്കുകയാണുണ്ടായത് . യുദ്ധവിജയത്തിൽ സോവിയറ്റ് സേനയിലെ സ്ത്രീകളുടെ സംഭാവന വളരെ വലുതായിരുന്നു എന്ന് ഈ പുസ്തകം  വായിച്ചു കഴിയുമ്പോൾ മനസ്സിലാകും. 


യുദ്ധം ചുറ്റുമുള്ള എല്ലാവരുടെയും ജീവിതത്തിൽ അത്രമേൽ  സ്വാധീനിക്കപ്പെടുകയും ആഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.അതിൽ സാധാരണക്കാരെന്നോ ,പട്ടാളക്കാരെന്നോ വ്യത്യസമുണ്ടായിരുന്നില്ല. യുദ്ധം പോറി വിട്ട ആഘാതങ്ങളിൽ നിന്നും മരിക്കുവോളം അതിന്റെ ഭയപ്പെടുത്തുന്ന ഓർമ്മകൾ അവരെ വേട്ടയാടി. സോവിയറ്റ് ഭരണകൂടം അംഗീകരിച്ചു പുറത്തുവിട്ട യുദ്ധത്തിന്റെ ഔദ്യോഗിക രേഖകളിൽ സ്ത്രീകളുടെ ശബ്ദം വേണ്ട വിധമെന്നല്ല ,കാര്യമായി ഒന്നും തന്നെ രേഖപ്പെടുത്തിരുന്നില്ല . എഴുത്തുകാരിയും പത്രപ്രവർത്തകയുമായ  അലക്സിവിച്ച് , വർഷങ്ങളോളം നിരവധിയിടങ്ങളിൽ സഞ്ചരിച്ച്  യുദ്ധത്തിൽ  പങ്കെടുത്ത നിരവധി സ്ത്രീകളുമായി സംസാരിക്കുകയും , അഭിമുഖങ്ങളിലൂടെയും  മറ്റും അവരുടെ ഓർമ്മകൾ പകർത്തിയെടുത്തു .വേണമെങ്കിൽ  ഒരു വാമൊഴി ചരിത്രമായി  ഈ പുസ്തകത്തെ കണക്കാക്കാം. അതിലെ വസ്തുതകളിൽ  പലതും  പക്ഷെ സോവിയറ്റു യൂണിയൻ നൽകി പോന്ന വിവരണങ്ങൾക്ക് വിരുദ്ധമാണ് എന്നുള്ളതാണ് മറ്റൊരു കാര്യം.
 
പുസ്തകത്തിലെ  വിവരണങ്ങൾ ഒരുപക്ഷെ യുദ്ധത്തിൽ സ്ത്രീകളെക്കുറിച്ചുള്ള പൊതുധാരണകളേയും ,കാഴ്ചപ്പാടുകളെയും  പൊളിച്ചെഴുതാൻ തക്ക ശക്തിയുള്ളതാണ്. യുദ്ധമുഖത്തെ വീരകഥകൾ മാത്രമല്ല ദാരുണവും,അതിഭയങ്കരമായി  വേദനിപ്പിക്കുന്നതും ഹൃദയം തകർക്കുന്നതുമായ അനുഭവങ്ങൾ വായിക്കാം.   കരയുന്ന ശബ്ദം കേട്ട്  ശത്രുക്കളുടെ കൈയ്യിൽ പെടാതിരിക്കാൻ വേണ്ടി സ്വന്തം കൈക്കുഞ്ഞിനെ  വെള്ളത്തിൽ മുക്കികൊല്ലുന്നതുപോലെയുള്ള അനുഭവങ്ങൾ  ഈ പുസ്തകത്തിൽ ഒരു സ്ത്രീ വിവരിക്കുന്നുണ്ട്. 

പുരുഷ പക്ഷത്തു നിന്നുകൊണ്ട് മാത്രം യുദ്ധമുഖത്തെ കഥകൾ കേട്ടുകൊണ്ടിരിക്കുന്ന ആ പഴയ  ശീലത്തെ മറിച്ചിടാനുള്ള ഒരു ശ്രമം  ഈ പുസ്തകത്തിൽ കാണാം . യുദ്ധത്തിൽ നമ്മൾ  നായകൻമാരെ കുറിച്ച് മാത്രമേ കൂടുതലും  കേട്ടിട്ടുള്ളൂ . എന്നാൽ ഈ പുസ്തകം നിറയെ നായികമാർ മാത്രമേയുള്ളു. സ്ത്രീകളുടെ അവിശ്വസനീയമായ ധീരതയുടെയും, നിശ്ചയ ദാർഢ്യത്തിന്റെയും  കണ്ടെത്തലുകളാണ് ഈ  നോവലിൽ അടയാളപ്പെടുത്തിയിട്ടിരിക്കുന്നത്. 

1948 ൽ ആണ് സ്വെറ്റ്‌ലാന അലക്സിവിച്ച് ജനിച്ചത്. അവരുടെ അടുത്ത ബന്ധുക്കൾ  നാസികളാൽ  ജീവനോടെ ചുട്ടുകൊല്ലപ്പെട്ടിരുന്നു. അവർ  വളർന്ന ബെലാറസിലെ ഗ്രാമനിവാസികളിൽ ഭൂരിഭാഗവും വിധവകളായിരുന്നു എന്നവർ പറയുന്നുണ്ട്. 1985-ൽ റഷ്യൻ ഭാഷയിൽ ഈ പുസ്തകം ഇറങ്ങിയപ്പോൾ നിരവധി സെൻസർ ഇടങ്ങളിൽ കയറിയിറങ്ങേണ്ടി വന്നു എഴുത്തുകാരിക്ക്.അവരുടെ പ്രധാന ആരോപണം മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളും , സൈനികരും സാധ്യമാക്കിയ വിജയത്തിന്റെ  ആ വലിയ ചരിത്രത്തെ അലക്സിവിച്ച് തുരങ്കംവെച്ചു  എന്നതായിരുന്നു .

2015 ൽ അലക്സിവിച്ചിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.സാഹിത്യ നോബൽ നേടിയ ആദ്യത്തെ പത്രപ്രവർത്തക കൂടിയാണിവർ . ഇംഗ്ലീഷ് പരിഭാഷ 2017 ലാണ് പുറത്തുവന്നത്.
നൊബേൽ സമ്മാനം നേടുന്നതുവരെ രാജ്യത്തിന് പുറത്തു  അലക്സിവിച്ച് അത്ര പ്രശസ്തയൊന്നുമല്ലായിരുന്നു.അവരുടെ യുദ്ധഭൂമിയിലെ സ്ത്രീപോരാളികൾ എന്ന ഈ  നോവൽ നോൺ ഫിക്ഷൻ സാഹിത്യമല്ലെന്ന എതിർപ്പും നേരിടേണ്ടി വന്നിരുന്നു.

 വിവരണങ്ങളുടെ തീവ്രത കൊണ്ട് ഒരു പക്ഷെ സുഖകരമായ ഒരു വായന ആയിരിക്കില്ല ഈ പുസ്തകം സമ്മാനിക്കുക. ഗ്രീൻ ബുക്ക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത് , രമാ മേനോൻ ആണ് വിവർത്തനം ചെയ്തിരിക്കുന്നത്,വില 400 രൂപ.  

കടത്തനാട്ട് മാധവിയമ്മയുടെ പയ്യംവെള്ളി ചന്തു

 

മലയാള സാഹിത്യത്തിലെ  സ്ത്രീ എഴുത്തുകാരുടെ കൂട്ടത്തിലെ   എണ്ണംപറഞ്ഞ എഴുത്തുകാരുടെ ഗണത്തിൽപ്പെടുത്താവുന്ന ഒരു വ്യക്‌തിയാണ്‌ കടത്തനാട്ട് മാധവിയമ്മ . അവരുടെ ഗ്രാമീണത തുടിയ്ക്കുന്ന കവിതകൾ വായിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ഒട്ടുമേ കൃത്രിമത്വമില്ലാത്ത ,നിഷ്കളതയും, ഗ്രാമീണതയും തുടിയ്ക്കുന്ന കവിതകളായിരുന്നു അവരിൽ നിന്നും ഏറെയും പിറന്നു വീണത്. കടത്തനാട്ട് മാധവിയമ്മയുടെ സർഗ്ഗജീവിതം  കേരളത്തിലെ ദേശീയപ്രസ്ഥാനവുമായി ഇഴ ചേർന്നാണ് കിടക്കുന്നത്. അവരുടെ ഏഴുത്തു ജീവിതത്തെ അനുഭവിച്ചറിഞ്ഞവർക്ക് അതെളുപ്പം മനസ്സിലാകുകയും ചെയ്യും .

വടക്കൻ പാട്ടുകളിൽ പാടികേട്ട അല്ലെങ്കിൽ കേട്ടുകൊണ്ടിരിക്കുന്ന ഒരുപാട് കഥകളും ഐതിഹ്യങ്ങളുമുണ്ട് . അങ്ങനെയുള്ള നിരവധി കഥകളിലെ  ഒരു  സംഭവമാണ് പയ്യംവെള്ളി ചന്തു എന്ന ഈ നോവലിനാധാരം.

തച്ചോളി മാണിക്കോത്ത് കോവിലകത്തായിരുന്നുവല്ലോ   ഒതേനന്റെ ജനനം.ആയോധന കലയിലും അഭ്യാസമുറകളിലും ആഗ്രഗണ്യനായിരുന്നു ഒതേനൻ.ചിണ്ടൻ നമ്പ്യാരുമായി അങ്കം കുറിച്ച ഒതേനന് അപകടം പിണയാൻ സാദ്ധ്യതയുണ്ടെന്നറിഞ്ഞു അദ്ദേഹത്തെ  പൂഴിക്കടകൻ പഠിപ്പിക്കുന്നത് ഉറ്റ മിത്രമായിരുന്ന പയ്യംവെള്ളി ചന്തുവായിരുന്നു. എല്ലാ അടവുകളിലും തെളിഞ്ഞു പയറ്റാൻ പ്രാവീണ്യമുണ്ടായിരുന്ന,
 മുപ്പത്തിരണ്ടാം വയസ്സിൽ തന്നെ അറുപത്തിനാല് അങ്കങ്ങൾ ജയിച്ച കടത്തനാടിൻറെ വീരപുത്രനായ തച്ചോളി  ഒതേനൻ ഒരു ചതിയാലെ കൊല്ലപ്പെടുകയാണുണ്ടായത്.അതിനെ സംബന്ധിച്ച് നിരവധി കഥകൾ പ്രചാരത്തിലുണ്ട്. 

എന്നാൽ കടത്തനാട്ട് മാധവിയമ്മയുടെ പയ്യംവെള്ളി ചന്തു എന്ന നോവൽ ഒതേനന്റെ വീര സാഹസിക കഥകൾ അല്ല പറയുന്നത്. ഒതേനന്റെ ചങ്ങാതി കൂടിയായ പയ്യംവെള്ളി ചന്തുവിന്റെ ജീവിതത്തിലെ  വളരെ ചെറിയ ഒരു താൾ മാത്രമാണ് ഈ ചെറുനോവലിലുള്ളത്. 

കോട്ടയം പഴശ്ശി കോലോത്തെ ഒരു തമ്പുരാന്റെ ചില ചെയ്തികൾ മൂലം  കുപിതനായ മുത്തപ്പന്റെ അപ്രീതിമൂലം  കോവിലകത്തിന്റെ നാശം സംഭവിച്ചെന്നുമുള്ള ഒരു  ഐതിഹ്യം നിലനില്ക്കുന്നുണ്ട്.  പിന്നീട് എപ്പോഴോ നടന്ന ഒരു പോരിൽ മുലകുടി മാറാത്ത ഒരു പെൺകുഞ്ഞു  മാത്രമേ അവിടെ ജീവനോടെ ശേഷിച്ചിരുന്നുള്ളൂ എന്നും പറയപ്പെടുന്നു . ആ പെൺകുഞ്ഞിനെ മലയാംവെള്ളി   ഇല്ലത്തെ  കുങ്കു നമ്പൂതിരി എടുത്തു കൊണ്ടുപോയി സംരക്ഷിച്ചു.അവൾക്ക് അമ്മിണി എന്ന പേരിട്ടു വിളിച്ചു.പതിമൂന്നു വയസ്സ് വരെ അവളവിടെ പാർത്തു . ഈ സമയം നാട്ടു പ്രമാണിമാർ തങ്ങളുടെ ഇഷ്ടാനുസരണം ഭരണം  നടത്തി പോന്നു.

അവൾ വളർന്നപ്പോൾ കോവിലകവും, രാജ്യവും വീണ്ടെടുത്ത് അമ്മിണിയ്ക്കു നൽകണമെന്ന് കുങ്കു നമ്പൂതിരിയ്ക്ക് വിചാരമുണ്ടായി .എന്നാൽ നാട്ടു പ്രമാണിമാരെ അങ്ങനെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ആ സാധു നമ്പൂതിരിയ്ക്കു ഒറ്റയ്ക്ക് കഴിയുമായിരുന്നില്ല. പ്രമാണിമാരെ അനുസരിപ്പിക്കാൻ തന്റെ സുഹൃത്തും, തന്ത്രശാലിയും ,പടക്കുറുപ്പുമായ പയ്യംവെള്ളി ചന്തുവിനെ വിളിച്ചു വരുത്തി സഹായം അഭ്യർത്ഥിച്ചു. നാക്കുകൊണ്ടും,വാൾ കൊണ്ടും ഇടപെട്ടാലെ ഈ വിഷയത്തിൽ ഒരു തീരുമാനം കാണാനാകൂ എന്ന് രണ്ടുകൂട്ടർക്കും ബോധ്യമുണ്ടായിരുന്നു.

മലയാംവെള്ളി ഇല്ലത്തു എത്തിയ  ചന്തു സുന്ദരിയായ അമ്മിണിയെ കാണുകയും അവരെ സഹായിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ വാൾ കൊണ്ട് മാത്രം ആളുകളെ കീഴടക്കാനറിയാമായിരുന്ന ചന്തുവാകട്ടെ പ്രമാണിമാരെ നേരിടാൻ സുഹൃത്തായ ഒതേനന്റെ  സഹായവും തേടി.ഒതേനൻ നാട്ടുപ്രമാണിമാരുടെ ഒരു യോഗം വിളിച്ചുകൂട്ടി  എതിർപ്പുകളെയെല്ലാം  ഒഴിവാക്കി അമ്മിണിയെ  കോവിലകത്തെ തമ്പുരാട്ടിയായി വാഴിച്ചു.

കാലം പോകെ പോകെ  വായനാട്ടിയിലെ ഒരു നാട്ടുവഴിയായ പുന്നോറാൻ കേളു പാട്ട ബാക്കി കൊടുതിക്കാതെ വെല്ലുവിളി ഉയർത്തി.കേളുവിന്റെ അഹങ്കാരം തീർക്കാൻ ചന്തു വയനാട്ടിലേക്ക് പട നയിച്ചു. അങ്കത്തിൽ ചന്തു ജയിക്കുകയും കോട്ട പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ കോട്ടയക്കകത്തു വെച്ച് ശത്രുവിന്റെ ആയുധം നേരിടാനാകാതെ ആ വീരൻ  മരണം വരിച്ചു എന്നാണ് പറയപ്പെടുന്നത്. ആയോധന കലയിലെ സർവ കഴിവുകളും ഉണ്ടായിരുന്ന ഒരുവൻ അങ്ങനെ മരണപ്പെട്ടതിൽ സംശയമുളവാക്കുന്നതാണ്. എന്നാൽ വടക്കൻ പാട്ടുകളിൽ ഇതിനെപറ്റി വ്യത്യസ്തമായ പല  കഥകളും  കേൾക്കാം .അതിലെ ഒരു കഥയാണ് കടത്തനാട്ട് മാധവിയമ്മ പയ്യം വെള്ളി ചന്തു എന്ന നോവലിൽ പറഞ്ഞിരിക്കുന്നത്. 

മുൻപ് സൂചിപ്പിച്ചതുപോലെ വടക്കൻ പാട്ടുകളിൽ ഈ കഥകൾ പല തരത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ച കഥയുടെ ഒരു വശമാണ് ഈ നോവലിൽ ഉള്ളത്. ഒടുവിൽ, ചന്തു എങ്ങനെ മരിച്ചുവെന്നും ,അതോ ഒതേനനെ പോലെ തന്നെ ചതിക്കപ്പെട്ടതാണോ അല്ലെങ്കിൽ അതൊരു ആത്മഹത്യ ആയിരുന്നുവോ എന്നതിനുമൊക്കെയുള്ള ള്ള ഒരു ഉത്തരം ഈ നോവൽ തരും. 

നല്ല തെളിനീരുപോലെയുള്ള ഭാഷ തന്നെയാണ് നോവലിലുടനീളം കാണാനാകുക.സ്വാതന്ത്ര്യസമരസേനാനിയും  പത്രാധിപരുമായ   ശ്രീ. എ. കെ. കുഞ്ഞികൃഷ്ണ നമ്പ്യാരാണ് മാധവിയമ്മയുടെ ഭര്‍ത്താവ്. സഖാവ് എകെജി യുടെ ജ്യേഷ്ഠസഹോദരനാണ് ഇദ്ദേഹം. 1996 ലെ  സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള കവയിത്രി കൂടിയാണ്  കടത്തനാട്ട് മാധവിയമ്മ . തച്ചോളി ഒതേനന്റെ ജീവചരിത്രവും ഇവർ എഴുതിയിട്ടുണ്ട്. ഇവരുടെ ‘കണിക്കൊന്ന’ എന്ന കൃതിക്ക് മലയാളനാടിന്റെ മികച്ച കവിതയ്ക്കുള്ള അവാർഡും  ലഭിച്ചിട്ടുണ്ട്. 1999-ൽ കടത്തനാട്ട് മാധവിയമ്മ  അന്തരിച്ചു. പൂർണ്ണ പബ്ലിക്കേഷൻസ് പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകത്തിന്റെ വില 65 രൂപയാണ്.  

സായാഹ്നത്തിന്റെ ആകുലതകൾ

   



2020 ലെ ഇന്റർനാഷ്ണൽ ബുക്കർ നേടിയിരിക്കുന്നത് മരിയെക് ലൂക്കാസ് റിജ്‌നിവെൽഡ് എന്ന ഡച്ച് എഴുത്തുകാരിയുടെ സായാഹ്നത്തിന്റെ ആകുലതകൾ എന്ന നോവലിനാണ്. ആ കൊല്ലത്തെ ഇന്റർനാഷ്ണൽ  ബുക്കറിന് ചില പ്രത്യേകതകൾ വേണമെങ്കിൽ അവകാശപ്പെടാം .  ഇതിലേക്കു ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട  ആറ് പുസ്തകങ്ങളിൽ നാലെണ്ണം ആദ്യനോവലെഴുത്തുകാരുടെതാണ് . ആ ആറു പുസ്തകങ്ങളിൽ നാലെണ്ണം സ്ത്രീകളുടേതാണ്.ഈ പുരസ്‌കാരം നേടുന്ന  ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ്   റിജ്‌നിവെൽഡ്,ആദ്യത്തെ ഡച്ചുകാരിയും.ഇന്റർനാഷ്ണൽ  ബുക്കറിന് ആ രാജ്യത്തു നിന്നും അധികം പേരൊന്നും ഇതുവരെ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടില്ല. അങ്ങനെ ചെയ്യപ്പെട്ട മൂന്നാമത്തെ ഡച്ച് എഴുത്തുകാരി  മാത്രമാണിവർ. 

മൂന്ന് ഭാഗങ്ങളുള്ള  ഈ നോവൽ  ആരംഭിക്കുന്നത് ക്രിസ്ത്യൻ വിശ്വാസ പ്രമാണങ്ങളെ തീവ്രമായി പിന്തുടരുന്ന ഒരു കർഷക കുടുംബത്തിലെ  നാല് മക്കളിൽ ഒരാളായ  മാത്തീസിന്റെ  മരണത്തെക്കുറിച്ചുള്ള മോശം വാർത്തയുമായാണ് .തന്റെ മൂത്ത സഹോദരനെ നഷ്ടപ്പെട്ട ആ കുടുംബത്തിലെ പത്തു  വയസ്സുള്ള ജാസ് എന്ന  പെൺകുട്ടിയാണ് നമ്മോടു കഥ പറയുന്നത്. ജീവിതം, മരണം, സ്വത്വം, വിശ്വാസം, ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ  വ്യാപിച്ചുകിടക്കുന്ന ഒരു പ്രമേയ പരിസരമാണ് നോവൽ കൈകാര്യം ചെയ്യുന്നത്.

ക്രിസ്മസിന് തൊട്ടുമുമ്പ്  മൂത്തമകൻ മാത്തീസ് സ്കേറ്റിംഗിനിടെ  മുങ്ങിമരിക്കുന്നു.
തന്റെ സഹോദരൻ മാത്തീസിനോടൊപ്പം  ഐസ് സ്കേറ്റിംഗ് നടത്താൻ അനുവദിക്കാത്തതിൽ ദേഷ്യപ്പെടുകയും, അവളുടെ മുയലിന് പകരം അവൻ മരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തവളാണ്  നിഷ്കളങ്കയും, എപ്പോഴും സ്വപ്നം കാണുന്നവളുമായ  പത്തുവയസ്സുകാരി ജാസ്  എന്ന പെൺകുട്ടി. സഹോദരനോടുള്ള ആ നീരസത്തിൽ നിന്നും പുറപ്പെട്ട ദൈവത്തോടുള്ള ആ പ്രാർത്ഥനയാണ് സഹോദരന്റെ  മരണത്തിന് കാരണമായതെന്ന് ജാസ് ഉറച്ചു വിശ്വസിക്കുന്നു. 

മാത്തീസിന്റെ മരണം ആ കുടുംബത്തെ പലതരത്തിലാണ് ബാധിക്കുന്നത്. അവരുടെ പിതാവ് വീടു വിട്ടിറങ്ങി പോകുന്നതിനെക്കുറിച്ചു തരം കിട്ടുമ്പോഴെല്ലാം വൈകാരികമായി സംസാരിച്ചുകൊണ്ടിരുന്നു. അമ്മ ഭക്ഷണം കഴിക്കുന്നത് നിർത്തി. അമ്മ ഭക്ഷണം കഴിക്കാനെടുക്കയും അതുമായി  നിലവറയിലേക്ക് പോകുന്നത് ജാസ് കാണുന്നുണ്ട് . ജൂതരെ  വീടിന്റെ അടിത്തട്ടിൽ അമ്മ ഒളിപ്പിച്ചിരിക്കുകയാണെന്ന് അവൾ  വിശ്വസിക്കുന്നത്.

 തീവ്രദുഃഖത്തിന്റെ പിടിയിൽ പെട്ടുപോകുന്ന ആ മാതാപിതാക്കൾ ,പരിചരണവും സ്നേഹവും ആവശ്യപ്പെടുന്ന  മറ്റ് മൂന്ന് കുട്ടികളുടെ കാര്യം മനപ്പൂർവമല്ലെങ്കിലും ശ്രദ്ധിക്കാതെ പോകുന്നു. കുട്ടികളെക്കാൾ  കന്നുകാലികളെ നന്നായി പരിപാലിക്കുന്നതിലും അവയുടെ കാര്യങ്ങൾ നോക്കുന്നതിലുമാണ് അവർ സമയം കണ്ടെത്തുന്നത്. മാത്തീസിന്റെ മരണം ദൈവത്തിൽ നിന്നുള്ള ശിക്ഷയാണെന്ന തരത്തിലുള്ള സംഭാഷണങ്ങൾ  മാതാപിതാക്കളിൽ നിന്നും  ആ മക്കൾ  കേൾക്കാനിടയാകുകയും ചെയ്യുന്നു.

കഠിനമായ വയറുവേദനയും വിട്ടുമാറാത്ത മലബന്ധവും ജാസ് അനുഭവിക്കുന്നു, അതേസമയം അവളുടെ ചുവന്ന കോട്ട് ഒരിക്കലും  അഴിക്കാൻ കൂട്ടാക്കുന്നുമില്ല.തന്നെ  പുറം ലോകത്തിൽ നിന്നും  സംരക്ഷിക്കുന്ന ഒരു  വസ്തുവായാണ് അവളതിനെ കാണുന്നത്. ലൈംഗികാഭിലാഷങ്ങൾ ഉണർത്തുന്ന ജാസിന്റെ സഹോദരങ്ങൾ  ഫാമിലെ മൃഗങ്ങളെ ദുരുപയോഗം ചെയ്യാനും തുടങ്ങുന്നു.അങ്ങനെ അവർ അവരുടേതായ സ്വന്തം ലോകങ്ങൾ കണ്ടുപിടിക്കുകയും അതിലേക്കു ചുരുങ്ങുകയും ചെയ്യുന്നു.

സ്വന്തം സങ്കടം മനസിലാക്കാനോ,അതിനെ വേണ്ടരീതിയിൽ കൈകാര്യം ചെയ്യാനോ കഴിയാത്ത ജാസ്, അവളനുഭവിക്കുന്ന യാഥാർത്ഥ്യത്തെ വളച്ചൊടിക്കുകയും,അതിനെ  വികൃതമാക്കുകയും ചെയ്യുന്ന ഭയാനകമായ ചിന്തകളും ഭാവനകളും കൊണ്ട് മനസ്സ്‌ നിറയ്ക്കുന്നു . മാത്തീസ്  ജീവിച്ചിരിപ്പുണ്ടായിരുന്ന ആ പഴയ  ദിവസങ്ങളിലേക്കു തിരിച്ചുപോകാൻ  ജാസ് അതിയായി ആഗ്രഹിക്കുന്നുമുണ്ട് .

വേദപുസ്തകത്തിലെ വാചകങ്ങളും, ബൈബിൾ വ്യക്തികളുമായുള്ള താരതമ്യവും  നോവലിൽ അവതരിപ്പിച്ചതിലൂടെ  ആളുകൾക്ക് ദൈവവചനത്താൽ സ്വയം ആശ്വാസം കണ്ടെത്താൻ മാത്രമല്ല , അതിലൂടെ തങ്ങളെത്തന്നെ സ്വയം  വേദനിപ്പിക്കാനും കഴിയും എന്നൊരു സൂചന എഴുത്തുകാരി വായനക്കാർക്കു  തരുന്നുണ്ട്. 
സങ്കീർണ്ണമായ വികാരങ്ങളെ ആകർഷകമായ രീതിയിൽ  അവതരിപ്പിക്കാനുള്ള പാടവം എഴുത്തുകാരി കാണിച്ചിട്ടുണ്ട്. ജാസിന്റെ എപ്പോഴുമുള്ള വയറുവേദനയും,മലബന്ധവും , അവളുടെ സങ്കടത്തിന്റെ ഏറ്റവും വേദനാജനകവും ശാരീരികവുമായ പ്രകടനമാണ്.എങ്കിലും ആവർത്തിച്ചുള്ള ഇത്തരം വിവരണങ്ങൾ വായനക്കാരുടെ നെറ്റിചുളിപ്പിക്കാനും മറ്റും സാധ്യതയുണ്ട്. ജാസിന്റെ  ആകുലതകൾ വായനക്കാർക്കുമേലും ചൊരിഞ്ഞിടാൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ സുഖകരമായ ഒരു പാരായണാനുഭവം ഈ നോവൽ സമ്മാനിക്കാനിടയില്ല.

ഹിറ്റ്‌ലറുമായി തനിക്ക്   ഒരു ബന്ധമുണ്ടെന്ന് ജാസ് കരുതുന്നുണ്ട് . അതിനു കാരണമായി പറയുന്നത് അവളുടെയും ,ഹിറ്റ്ലറുടെയും  ജന്മദിനം  ഒരേ  ദിവസമാണ് എന്നാണ്. നോവലിലെ ആഖ്യാതാവ് ഒരു പത്തുവയസ്സുകാരിയാണെന്നതുകൊണ്ടു തന്നെ  അവളനുഭവിക്കുന്ന  ദുഖം കൈകാര്യം ചെയ്യാൻ  വിചിത്രമായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നത് വായനക്കാരെ തെല്ലൊന്നു അമ്പരിപ്പിച്ചേക്കാം. അവളുടെ കാഴ്ചകളിലൂടെയാണല്ലോ  നോവൽ നമ്മോടു സംസാരിക്കുന്നത്. വെറും പത്തു വയസുള്ള ഒരു പെൺകുട്ടിക്ക് ഈ പുസ്തകത്തിലെ ആഖ്യാതാവിനെപ്പോലെ ഇത്രമേൽ സങ്കീർണ്ണവും,പക്വതയാർന്നതുമായിരിക്കാൻ കഴിയുമോ  എന്ന സംശയം അപ്പോഴും മുഴച്ചു നിൽക്കുന്നു. 

വ്യക്തിപരമായി അനുഭവിച്ച  ആഘാതത്തിൽ നിന്നും പ്രചോദിക്കപ്പെട്ട്   ഒരു കലാസൃഷ്ടി പിറക്കുന്നത്  ഇതാദ്യമായിട്ടൊന്നുമല്ലെങ്കിലും , റിജ്‌നെവെൽഡിന്റെ സായാഹ്നത്തിന്റെ ആകുലതകൾ  എന്ന നോവൽ ഈ വിഭാഗത്തിന് വിലപ്പെട്ട ഒരു കൂട്ടിച്ചേർക്കലാണ് എന്ന് പറയേണ്ടിയിരിക്കുന്നു.


എഴുത്തുകാരി  വളർന്നത് നെതർലാൻഡിലെ നോർത്ത് ബ്രബന്റ് എന്ന പ്രദേശത്താണ്.അവർക്കു മൂന്നുവയസുള്ളപ്പോൾ അപകടത്തിൽ മരിച്ച സഹോദരന്റെ ഓർമകൾ പുസ്തകത്തിന്റെ രചനയ്ക്ക് പ്രചോദമായിട്ടുണ്ട് . നോവലിലെ മാത്തീസിൽ അവർ തനറെ സഹോദരനെ കാണുന്നുണ്ടാകാം.കടുത്ത മതവിശ്വാസങ്ങൾ പേറുന്ന കുടുംബത്തിൽ മാന്ത്രികതയുമായി ബന്ധപ്പെട്ട വർത്തമാനങ്ങൾക്കു വിലക്കുണ്ടായിരുന്നു. എന്നിട്ടും സ്‌കൂൾ വിദ്യാഭ്യാസ കാലത്തു ലൈബ്രറിയിൽ നിന്നെടുത്തു വായിച്ച ഹാരിപോട്ടർ പുസ്തകമാണ് തന്നെ എഴുതാൻ പ്രേരിപ്പിച്ചതെന്ന് റിജ്‌നെവെൽഡ് പറയുന്നു. 

ഈ നോവൽ പൂർത്തിയാക്കാൻ മാരിക്ക് ലൂക്കാസിന് ആറ് വർഷമെടുത്തു. നോവൽ 2018 ൽ പ്രസിദ്ധീകരിച്ചപ്പോൾ നെതർലാന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു. മിഷേൽ ഹച്ചിസൺ ആണ് ഇത് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത്. മലയാളത്തിലേക്ക് പരിച്ചെടുത്തിയിരിക്കുന്നത് രമാ മേനോനും. ഗ്രീൻ ബുക്ക്സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിന്റെ വില 399 രൂപ.

വിഗ്രഹമോഷ്ടാവ്



ഓസ്‌ട്രേലിയൻ പ്രധാമന്ത്രി ടോണി അബോട്ടിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ചു കൗതുകകരമായ  ഒരു വാർത്ത കൂടി 2014 സെപ്റ്റംബർ ആദ്യവാരങ്ങളിലെ  പത്രവാർത്തകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പതിനൊന്നാം നൂറ്റാണ്ടിലെ,കൊള്ളയടിക്കപ്പെട്ട ചില വിഗ്രഹങ്ങൾ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി,മോദിക്ക് തിരികെ നൽകുന്നു എന്നതായിരുന്നു വാർത്ത.
 
 അന്നത്തെ സന്ദർശനത്തിൽ ,ഓസ്‌ട്രേലിയയിലെ ആർട്ട് ഗാലറികൾ വാങ്ങുന്നതിനും മുമ്പ് പിടിക്കപ്പെട്ടതും, തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിച്ചതായി 
ആരോപിക്കപ്പെടുന്നതുമായ രണ്ട് പുരാതന ഹിന്ദു ദേവതകളുടെ പ്രതിമകൾ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട് ഇന്ത്യൻ ഇന്ത്യൻ നരേന്ദ്ര മോദിക്ക് കൈമാറുകയും ചെയ്തു. പതിനൊന്നാം നൂറ്റാണ്ടിലെ  ചോള രാജവംശത്തിൽപ്പെട്ട  നൃത്തം ചെയ്യുന്ന ശിവൻ എന്നറിയപ്പെടുന്ന നടരാജവിഗ്രഹമായിരുന്നു ഒന്ന്. അർദ്ധ പെൺ രൂപത്തിൽ ശിവനെ പ്രതിനിധീകരിക്കുന്ന അർദ്ധനരിശ്വരനാണ്‌ മറ്റൊരു ശില്പം. രണ്ട് പ്രതിമകളും തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിച്ചതായിരുന്നുവന്നു സ്ഥിരീകരിക്കുകയും ചെയ്തു . 

1970 ലെ ഐക്യരാഷ്ട്രസഭയുടെ തീരുമാനം ഇന്ത്യ ആദ്യമായി ഉപകാരപ്പെടുത്തിയ  അവസരമായിരുന്നു അത്. 
സാംസ്കാരിക വസ്തുക്കളുടെ അനധികൃത കച്ചവടത്തെ ചെറുക്കുന്നതിനായി ഒപ്പുവച്ചതാണ് 1970 നവംബർ 14 ന് ഒപ്പുവെച്ച ഈ ഉടമ്പടി.  ഇതു പ്രകാരം പഴക്കമുള്ള പുരാവസ്തു രേഖകൾ  അത് സ്വീകരിക്കുന്ന രാജ്യം നഷ്ടപരിഹാരം ഇല്ലാതെ  കണ്ടു കെട്ടേണ്ടതാണ് . 1972 ൽ ഇന്ത്യാ ഗവണ്മെണ്ടും ഒരു നിയമം പാസ്സാക്കിയിരുന്നു. അതു പ്രകാരം 100 വർഷത്തിലധികം പഴക്കമുള്ള ഒരു പുരാവസ്തുവും, രാജ്യത്തിന് പുറത്തേക്കു കൊണ്ടുപോയതായി കണ്ടുപിടിക്കപ്പെട്ടാൽ ഐക്യരാഷ്ട്രസഭയുടെ നിയമം പ്രകാരം തിരിച്ചേൽപ്പിക്കേണ്ടതാണ്. മേൽസൂചിപ്പിച്ച ആ രണ്ടു വിഗ്രഹ മോഷണം  നടത്തിയ ആ വ്യക്തിയുടെ പേരാണ് സുഭാഷ് കപൂർ. 

കള്ളക്കടത്തുകാരനും കലാ വ്യാപാരിയുമായ സുഭാഷ് കപൂറിന്റെ യഥാർത്ഥ കഥ പറയുകയാണ്  വിഗ്രഹമോഷ്ടാവ് എന്ന പുസ്തകത്തിലൂടെ എസ് .വിജയകുമാർ. കലാ ലോകത്തെ സുപരിചിതനാണ്  ഇന്ത്യൻ വംശജനായ ഈ അമേരിക്കൻ പൗരൻ. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന  പ്രശസ്ത കലാശില്പ  കച്ചവടക്കാരനായിരുന്നു സുഭാഷ് കപൂർ.ആർട്ട് ഓഫ് ദ പാസ്റ്റ് എന്ന ഗ്യാലറി നടത്തിയിരുന്ന  അയാൾ മൂന്നു പതിറ്റാണ്ടുകളോളം തന്റെ ഈ ജോലി തുടർന്നിരുന്നു. 

യുഎസ് അധികൃതർ 2012  ൽ വിഗ്രഹക്കച്ചവടക്കാരനായ സുഭാഷ് കപൂറിന്റെ ഗോഡൗണുകൾ റെയ്ഡ് ചെയ്തപ്പോൾ 100 മില്യൺ ഡോളർ വിലമതിക്കുന്ന  വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. പക്ഷെ അതിനും മുൻപ് അയാളിലൂടെ വിറ്റുപോയ ശില്പങ്ങളുടെ മൂല്യം ഇപ്പോൾ കണ്ടെത്തിയതിനെക്കാളും അനേകമടങ്ങു  ഇരട്ടിയാണ്.

2010  ൽ എ.ഡി. 12-ആം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ നടരാജന്റെയും ശിവകാമിയുടെയും വിഗ്രഹങ്ങൾ 8.5 മില്യൺ ഡോളറിനാണ്  കപൂർ വിൽപ്പനയ്ക്ക് വച്ചത്. അതാകട്ടെ നിസ്സാര വിലയ്ക്കു കടത്തിക്കൊണ്ടു വന്നതും. എങ്ങനെയാണു മോഷണം നടത്തുന്നതെന്നും, മോഷണം നടത്തേണ്ട ഇത്തരം ശില്പങ്ങൾ എങ്ങനെ കണ്ടെത്തുന്നുവെന്നും , എല്ലാം കഴിഞ്ഞു ടൺ കണക്കിന് ഭാരമുള്ള ഇത്തരം ശില്പങ്ങളും വിഗ്രഹങ്ങളും എങ്ങനെ ഇന്ത്യയിൽ നിന്നും വിദേശ രാജ്യത്തേക്ക് കടത്തുന്നുവെന്നും ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 

കപൂറുമായി ബന്ധപ്പെട്ട പുരാതന വസ്തുക്കൾ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നും  പതിയെ ആണെങ്കിലും പുറത്തു വന്നുകൊണ്ടിരുന്നു. കപൂറിന്റെ വ്യാപാര ശൃംഖല അത്രയ്ക്കും  വിപുലമായിരുന്നു. എന്തുകൊണ്ടാണ് തമിഴ്‌നാട്ടിലെ പുരാതന ക്ഷേത്രങ്ങൾ അവർ കൂടുതലായും ലക്ഷ്യമിട്ടതെന്ന് എഴുത്തുകാരൻ  വിശദീകരിക്കുന്നുണ്ട് ഈ  പുസ്തകത്തിൽ. 

ലോകമെമ്പാടുമുള്ള മ്യൂസിയങ്ങൾക്ക് നിരവധി അപൂർവ കരകൗശല വസ്തുക്കൾ, കപൂർ സ്വന്തം പേരിലും തന്റെ കുടുംബാംഗങ്ങളുടെ  പേരിലും സമ്മാനമായി നൽകിയിരുന്നു. വിലകൂടിയ ഇത്തരം സംഭാവനകളിലൂടെ അദ്ദേഹം ഇത്തരക്കാരുടെ സൗഹൃദം പിടിച്ചുപറ്റി. പിന്നീട് വില്പനകൾ വരുമ്പോൾ ഒട്ടും സംശയവും മറ്റു തടസ്സങ്ങളൊന്നുമില്ലാതെ ഇവർക്ക് കരകൗശല വസ്തുക്കൾ കൊടുക്കാനും കപൂറിന് സാധിച്ചു.  ഇതൊരു നോൺ ഫിക്ഷൻ  പുസ്തകമാണെങ്കിലും  ഒരു ക്രൈം ത്രില്ലറിന്റെ എല്ലാ ഘടകങ്ങളും ഇതിൽ  കാണാം. 

കലാ മോഷണവും അതുമായി ബന്ധപ്പെട്ട കള്ളക്കടത്തും സമൂഹത്തിന്റെ ദൃഷ്ടിയിൽ അത്ര ഗൗരവകരമായ ഒരു സംഗതിയല്ല . കാരണം ഇത്തരം മോഷണങ്ങൾ വ്യക്തിപരമായി ആരെയും അധികം വേദനിപ്പിക്കില്ല.കല എന്നത് പൊതുജനത്തിന് അവകാശപ്പെട്ടതാണല്ലോ . അപ്പോൾ നഷ്ടം വ്യക്തിപരമല്ല എന്നത് തന്നെ കാരണം . അന്വേഷണങ്ങൾക്കും , പരാതികൾക്കും വേണ്ടത്ര ആർജ്ജവ്വം ഇല്ലാതെ പോകുന്നതും അതുകൊണ്ടാണ് . ഇത് തടയുന്നതിനായി ശക്തവുമായ നിയമങ്ങളുടെ അഭാവങ്ങൾ തന്നെയാണ് ഒരു കാരണം എന്ന് എഴുത്തുകാരൻ പറയുന്നു. 

സിംഗപ്പൂർ ആസ്ഥാനമായുള്ള ഒരു വൻകിട കയറ്റുമതി കമ്പനിയിലെ ധനകാര്യ, ഷിപ്പിംഗ് വിദഗ്ദ്ധനാണ് എസ്. വിജയ് കുമാർ.2007-08 ൽ അദ്ദേഹം ഇന്ത്യൻ കലയെക്കുറിച്ച് https://poetryinstone.in/en/ എന്ന   ഒരു ബ്ലോഗ് ആരംഭിച്ചു. വിഗ്രഹ മോഷണം, കള്ളക്കടത്ത് എന്നീ കേസുകൾ അന്വേഷിക്കുന്ന ഇന്ത്യൻ, അമേരിക്കൻ നാടുകളിലെ അധികാരികളുമായി  വിജയ് ചേർന്നു . 2010 ൽ ആയിരുന്നു അത് .ഈ ഏജൻസികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം പിറന്നത് . നിരവധി വിഗ്രഹ മോഷ്ടാക്കളെയും കള്ളക്കടത്തുകാരെയും പിടികൂടുന്നതിന് പിറകിൽ  വിജയുടെ ശ്രമങ്ങൾ  ഇടയായിട്ടുണ്ട് . അദ്ദേഹത്തിന്റെ  ആദ്യ പുസ്തകമാണിത്.


മാരിയോ പൂസോയുടെ ഗോഡ്ഫാദർ പോലുള്ള പുസ്തകങ്ങൾ മലയാളത്തിലേക്ക് പരിചയപ്പെടുത്തിയിരിക്കുന്ന ജോർജ് പുല്ലാട്ട് ആണ് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്. മഞ്ജുൾ പബ്ലിഷിങ് ഹൌസ് ആണ് പ്രസാധകർ. വില 299 രൂപ. 

ഒരു പ്രദേശത്തിന്റെ ചരിത്രം പറയുന്ന ബാഗ്ദാദ് ക്ലോക്ക്

 


അറബി ഫിക്ഷനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിനായി  ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതാ എഴുത്തുകാരിയായി  ചരിത്രം കുറിച്ച വ്യക്തിയാണ് ഷഹാദ് അൽ റാവി. അവരുടെ ആദ്യത്തെ നോവലായ ബാഗ്ദാദ് ക്ലോക്ക്   എഡിൻ‌ബർഗ് ബുക്ക് ഫെസ്റ്റിവലിൽ പുരസ്‌കാരം നേടുകയുമുണ്ടായി. 

മാതൃഭൂമിയുടെ തിരുവനന്തപുരത്തു  നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലായ  MBIFL ലിൽ എഴുത്തുകാരിയായ ഷഹാദ് അൽ റാവി പങ്കെടുക്കുക്കയും, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഇടയ്ക്കിടെ അവരുമായുള്ള അഭിമുഖങ്ങൾ പ്രത്യക്ഷപ്പെടാറുള്ളതുകൊണ്ടും മലയാളികൾക്ക് അവർ ഒട്ടും അപരിചിതയല്ല. 

തൊണ്ണൂറുകളുടെ തുടക്കത്തിലെ ഗൾഫ് യുദ്ധസമയമാണ് നോവൽ പശ്ചാത്തലം. എങ്കിൽ കൂടിയും പ്രമേയപരമായി യുദ്ധകേന്ദ്രീകൃതമായ ഒരു വിഷയമൊന്നുമല്ല നോവൽ കൈകാര്യം ചെയ്യുന്നത്. യുദ്ധം തുടങ്ങുന്നതിനു മുൻപുള്ള ഉപരോധവും ,അസ്വസ്ഥമായ സമാധാനവും പിന്നീട് യുദ്ധം സൃഷ്‌ടിച്ച ആഘാതങ്ങളുമൊക്കെയാണ്  നോവലിൽ കടന്നു വരുന്നത്.
 
യുദ്ധത്തിന്റെ തുടക്കത്തിൽ ബാഗ്ദാദ് പരിസരത്തിലുള്ള ഒരു അഭയകേന്ദ്രത്തിലേക്കു വായനക്കാരെ കൊണ്ടുപോകുകയാണ് നോവലിലെ പേരില്ലാത്ത ആഖ്യാതാവ്. അവിടെ വച്ച് കണ്ടുമുട്ടുകയും സുഹൃത്തുക്കളാകുകയും ചെയ്യുന്ന നാദിയ എന്ന പെൺകുട്ടിയും അവരുടെ സൗഹൃദങ്ങളിലൂടെയുമൊക്കെയാണ് നോവൽ വളർന്നു തിടം വയ്ക്കുന്നത്. 

സ്കൂളിൽ അവർ ഒരുമിച്ചാണിരിക്കുന്നത് . അവർ പരസ്പരം സ്വപ്നങ്ങളും, അഭിലാഷങ്ങളും പങ്കുവെയ്ക്കുകയും ചെയ്യുന്നു. അവരുടെ സൗഹൃദങ്ങൾക്കിടയിൾ മറ്റു ചിലരും എത്തിച്ചേരുന്നു . പ്രണയവും പ്രണയനാന്തര ജീവിതവുമൊക്കെ വളരെ സ്വാഭാവികമായി തന്നെ നോവലിൽ കടന്നു വരുന്നു . അവരുടെ വീടിനടുത്തുള്ള ഓരോ കുടുംബവും  തങ്ങളുടെ സുരക്ഷയും ,ജീവിതവും അന്വേഷിച്ചു കടന്നു പോകുന്നത് നിരാശയോടെ നെടുവീർപ്പോടെ നോക്കി നിൽക്കേണ്ടി വരുന്നുണ്ട് ആഖ്യാതാവിന്.
 
ഉത്തമസുഹൃത്തായി മാറിയ നാദിയയുടെ കഥകൾ പറയുക മാത്രമല്ല, സ്വന്തം അനുഭവങ്ങളിലൂടെ അവരുടെ  സമീപസ്ഥലികളെകുറിച്ചും  ആഖ്യാതാവ്  വാചാലയാകുന്നുണ്ട് . കഥ പറച്ചിൽ പുരോഗമിക്കുമ്പോൾ തന്നെ  കഥാപരിസരം പതിയെ ചുറ്റുമുള്ള അയൽ പ്രദേശങ്ങളിലേക്കും,നിരവധി വ്യക്തികളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുന്നുണ്ടവർ. 
ദിവസങ്ങൾ പോകെ പോകെ ഭക്ഷണം ദുർലഭമായിത്തീരുകയും,വീടുകളിലെ പല വസ്തുക്കളും വിൽക്കേണ്ടിവരുന്ന ഒരു അവസ്ഥയിലേക്കെത്തിച്ചേരുകയും ചെയ്യുന്നു. രാജ്യത്തിൽ സാമ്പത്തിക അരാജകത്വം പിടിമുറുക്കുന്നു. പൊതുവേയുള്ള ദാരിദ്ര്യത്തിനും പുറമെ യുദ്ധം സൃഷ്‌ടിച്ച  ആശങ്ക, യഥാർത്ഥ ശത്രു ആരാണെന്നും, എവിടെ നിന്നുമാണവർ വരുന്നതെന്നും അറിയാത്ത ഒരു മാനസികാവസ്ഥ ഇതെല്ലാം അവർക്കു മുന്നിലുള്ള വെല്ലുവിളികളാകുകയായിരുന്നു .അത്തരമൊരു സമയത്താണ് ഭൂതകാലത്തിന്റെയും, വർത്തമാനകാലത്തിന്റെയും, ഭാവിയിലേക്കുള്ള അവസരത്തിന്റെയും പ്രതീകമായി കരുതപ്പെടുന്ന  ബാഗ്ദാദ് ക്ലോക്ക് നശിപ്പിക്കപ്പെടുന്നത് .

നോവലിന്റെ ഒരറ്റെത്തുമ്പോൾ   പുതിയ ഇറാഖ് യുദ്ധങ്ങളിലേക്കും ,പ്രക്ഷുബ്ദതയിലേക്കും കഥാഗതി നിരങ്ങി  നീങ്ങുന്നുമുണ്ട്. എങ്കിൽ തന്നെയും നേരത്തെ സൂചിപ്പിച്ചപോലെ യുദ്ധം  നേരിട്ടു  കടന്നുവരുന്നൊന്നുമില്ല. യുദ്ധം വന്നതുകൊണ്ടുണ്ടായ ആഘാതങ്ങളും ,പാലയാനങ്ങളും  കുട്ടിക്കാലം മുതൽ കഥ പറച്ചിലുകാരി അനുഭവിച്ചുപോന്ന മാനസിക സംഘർഷങ്ങളുമൊക്കെയാണ്  നോവലിന്റെ ആദ്യഭാഗങ്ങളിലേറെയും  നമുക്ക്  കാണാനാവുക.


ആഖ്യാതാവ് എന്ന നിലയിൽ സ്വപ്നങ്ങളിലേക്കും പിന്നീട് യാഥാർത്ഥ്യത്തിലേക്കും ഈ നോവൽ വായനക്കാരെ പിടിച്ചു നടത്തുന്നുണ്ട് .മാർകേസിന്റെ ഏകാന്തതയുടെ നൂറുവർഷങ്ങൾ എന്ന നോവൽ എഴുത്തുകാരിയെ സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്നു. സ്വപ്നങ്ങളിലൂടെ നിരവധി അദ്ധ്യായങ്ങൾ കടന്നു പോകുന്നുണ്ട് . എഴുത്തുകാരി തന്റെ നോവലിൽ മാജിക്കൽ റിയലിസം കൊണ്ടുവരാൻ ചെറിയൊരു  ശ്രമം  കൂടി നടത്തിയിട്ടുണ്ടെന്നു വേണം പറയാൻ. 

മദ്ധ്യവർഗ്ഗത്തിൽപ്പെട്ടവർ ഭരണകൂടത്തിന്റെ മക്കളാണ്, ദരിദ്രർ രാജ്യത്തിന്റെയും.യുദ്ധത്തേക്കാൾ വൃത്തികേട്ടതായി മറ്റെന്തെങ്കിലുമുണ്ടോ എന്ന് എഴുത്തുകാരി നമ്മോടു ചോദിക്കുന്നു.പട്ടിണിക്കിടുകയും ,അതിനുശേഷമവർക്കുമേൽ ബോംബു വർഷിക്കുകയും ചെയ്യുമ്പോൾ സംസ്കാരമെന്നതുകൊണ്ടു 
എന്താണര്‍ത്ഥമാക്കുന്നത്?പരസ്പരണനശീകരണത്തിനുള്ള ഏറ്റവും നീചമായ മാർഗ്ഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുമ്പോൾ മാനവികതയുടെ പുരോഗതിയെന്നാൽ എന്താണ്? നോവൽ അവസാനിക്കുമ്പോൾ ഉത്തരം നല്കാൻ ബുദ്ധിമുട്ടുള്ള ഈ ചോദ്യങ്ങൾ തന്നെയാകും നമ്മളിലവശേഷിപ്പിക്കുക. 

പുസ്തകത്തിന്റെ ഒടുവിൽ  പറഞ്ഞിരിക്കുന്നതുപോലെ  ബാഗ്ദാദ് ക്ലോക്ക് ഒരു പ്രദേശത്തിന്റെ ചരിത്രരേഖതന്നെയാണ് പറയുന്നത് .
അറബിയിൽ എഴുതപ്പെട്ട ഈ നോവൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത് ലൂക്ക് ലീഫ്ഗ്രെനാണ്. 

അനിതാ നായരുടെ കൃഷ്ണ Chain of Custody ,ഭുവന ,ചാർലി ചാപ്ലിന്റെ ആത്മകഥ,ഷൂസെ സരമാഗോയുടെ കുരുന്നോർമകൾ തുടങ്ങിയവ മലയാളത്തിലേക്ക് പരിചയപ്പെടുത്തിയ സ്മിതാ മീനാക്ഷിയാണ് ബാഗ്ദാദ് ക്ലോക്കും നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. മാതൃഭൂമിയാണ് പ്രസാധനം, വില 330 രൂപ. 

മമൂട്ടിയുടെ മഞ്ഞ കണ്ണട

 

മമ്മൂട്ടിയുടെ ഓർമകളും, കാഴ്ചപ്പാടുകളെയുമൊക്കെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് രേഖപ്പെടുത്തിയിരികുന്ന ഒരു പുസ്തകമാണ് മഞ്ഞകണ്ണട.മമ്മൂട്ടി എന്ന മഹാനടന്റെ ഓർമകുറിപ്പുകൾ എന്ന് കാണുമ്പോൾ ആ പ്രതീക്ഷയും വെച്ചു ഈ പുസ്തകമെടുത്താൽ തെല്ലു നിരാശരാകേണ്ടിവരും വയനക്കാർക്ക്. 

ഓർമകുറിപ്പുകൾ ആണെങ്കിലും അങ്ങനെ വിശദമായി  ഒന്നിനെകുറിച്ചും  പരാമർശിച്ചിട്ടില്ല. ഒന്നോ രണ്ടോ പേജിൽ ഒതുങ്ങുന്ന വളരെ ചെറിയ കുറിപ്പുകളാണിവ.

 അബദ്ധധാരണകളുടെ മഞ്ഞ നിറത്തെ ഓർമിപ്പിക്കുന്ന ഒരു കണ്ണട വച്ച് മമ്മൂട്ടി തന്നിലേക്കും തന്റെ ചുറ്റുപാടുകളിലേക്കും   നോക്കികാണുകാണുകയാണിവിടെ. മനുഷ്യനെ സംബന്ധിക്കുന്ന പല വിഷയങ്ങളെ കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ടെങ്കിലും,വിഷയങ്ങളെ ആധികാരികമായി സംബോധന ചെയ്തിട്ടുമില്ല. ഓർമകളും, സിനിമയും, ജീവിതവുമൊക്കെ കടന്നുവരുന്ന ഈ പുസ്തകത്തിൽ പതിനാറ് അദ്ധ്യായങ്ങളുണ്ട്. കൂടുതലും ചിത്രങ്ങളാണ്. വെറും 56 പേജുകൾ മാത്രമുള്ള പുസ്തകത്തിൽ പകുതിയിലേറെയും ചിത്രങ്ങൾ കയ്യടക്കിയിരിക്കുന്നു. 

കഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍, പ ത്രപ്രവർത്തകനായ കമല്‍ റാം സജീവ് എന്നിവരാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് .  പുസ്തകം പുറത്തിറക്കിയിരിക്കുന്നത്  ഡി സി ബുക്‌സിന്റെ തന്നെ  ലിറ്റ്മസ് ആണ് ,വില 50 രൂപ. 

അനന്തരം കൗരവപക്ഷത്തു നിന്നുകൊണ്ടുള്ള ഒരു നോവൽ

 

മഹാഭാരതമെന്ന സമുദ്രത്തിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. അതിലെ കഥാപാത്രങ്ങൾക്ക് മേന്മയുള്ളതെന്നും, അതില്ലാത്തതെന്നുമൊക്കെയുള്ള തരംതിരിവുകളും ചർച്ചകളും  പലപ്പോഴും കാണാറുമുണ്ട് . ഓരോ കഥാപാത്രവും കെട്ടിയാടേണ്ട വേഷങ്ങൾ സമയാസമയത്ത് അരങ്ങത്തു കൊണ്ടുവരാൻ വ്യാസൻ കാണിച്ച അതിബുദ്ധിയെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. അവിടെ സംഭവിക്കുന്ന ഓരോരോ സംഭവങ്ങൾക്കും ന്യായാന്യായ വിശകലനങ്ങൾക്കുള്ള സാധ്യതകൾ കൂടി തുറന്നിട്ടുകൊണ്ടാണ് ജയം എന്നറിയപ്പെടുന്ന മഹാഭാരതത്തിന്റെ സൃഷ്ടികർമ്മം വ്യാസൻ നടത്തിയിരിക്കുന്നത്. ഓരോ തവണ വായിക്കുമ്പോഴും പുതുചിന്തകളും, വ്യാഖ്യാനങ്ങളുമുണ്ടാകുന്നത് അതുകൊണ്ടാണ്. 


മഹാഭാരതത്തിലെ അനേകമായിരം കഥാപാത്രങ്ങളിൽ നിന്നും അതിലെ സംഭവകഥകളെ നോക്കിക്കാണുക വളരെ കൗതുകകരമായ സംഗതിയാണ്. അങ്ങനെയുള്ള ഒരു വീക്ഷണ കോണിലൂടെ അതിലെ ഒരു സംഭവ പരമ്പര നമുക്ക് മുന്നിലേക്കെത്തിച്ചിരിക്കുകയാണ് അനന്തരം എന്ന നോവലിലൂടെ കൈലാസ് നാരായണൻ എന്ന എഴുത്തുകാരൻ. കുരുവംശ രാജാവായ ധൃതരാഷ്ട്രരരുടെ ചിന്തകളിലൂടെ,ആകുലതകളിലൂടെ,നിസ്സഹായവസ്ഥയിലൂടെയാണ് നോവൽ കടന്നു പോകുന്നത്. 

പതിനെട്ടു ദിവസം നീണ്ടു നിന്ന അതിഘോരമായ യുദ്ധം കഴിഞ്ഞു. പുറമെ എല്ലാം ശാന്തമായി. എന്നാൽ യുദ്ധാനന്തരം കുരുവംശരാജാവിന്റെ മനസ്സിൽ എന്തൊക്കെയായിരിക്കണം കടന്നു പോയിട്ടുണ്ടാകുക. വ്യാസന്റെ അനുഗ്രഹത്താൽ ജനിച്ച  മക്കളിൽ ,പെണ്ണായിപ്പറന്നതുകൊണ്ടു മാത്രം ജീവനോടെയിരുന്ന ദുശ്ശള മാത്രം അവശേഷിച്ചു. പക്ഷെ തനറെ സഹോദരന്മാരുടെ വിധവയാക്കപ്പെട്ട ഭാര്യമാരുടെ കൂടെ അവളും വിധവവേഷം കെട്ടിയാടുകയാണ്. ധൃതരാഷ്ട്രർക്ക് മക്കളിൽ ഒരാളെയെങ്കിലും കിട്ടി,പക്ഷെ മറുവശത്തു പാണ്ഡവപുത്രരിൽ ആരും തന്നെ അവശേഷിപ്പിച്ചിട്ടില്ല.യുദ്ധാനന്തരം ധർമ പുത്രർ രാജ്യഭരണമേറ്റു. സദ്ഭരണം തന്നെയാണ് നടക്കുന്നത്. എവിടേയും സമൃദ്ധിയും, സമാധാനവും തിരികെ വന്നുകൊണ്ടിരിക്കുന്നു. ധൃതരാഷ്ട്രരും , ഗാന്ധാരിയും ഹസ്തിനപുരം കൊട്ടാരത്തിൽ തന്നെയാണ്. അവരുടെ സംരക്ഷണച്ചുമലത ഇപ്പോഴത്തെ രാജാവിനു തന്നെയാണ്. ആർക്കും ഒരു പരാതിയും ഇല്ലാതെ തന്നെയാണ് രാജാവ് അതെല്ലാം നോക്കി നടത്തുന്നത്. 

എല്ലാവരാലും ഒറ്റപ്പെട്ട് ,മക്കൾ നഷ്ടപ്പെട്ട ദുഖത്തിലും ആകുലതകളിലും കഴിയുന്ന ധൃതരാഷ്ട്രരുടെ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകളാണ് നോവലിലുടനീളം. ജീവിക്കാൻ ഇനിയൊരു കാരണം കണ്ടെത്തേണ്ട അയാളുടെ മനസ്സിൽ കഴിഞ്ഞ സംഭവങ്ങളെല്ലാം കടന്നു വരികയാണ്. താൻ കാരണമാണോ ഈ യുദ്ധമുണ്ടായതെന്നു അയാൾ ചിന്തിക്കുന്നു. യുദ്ധം ഒഴിവാക്കാൻ തനിക്കു കഴിയുമായിരുന്നില്ല?അമിത പുത്ര സ്നേഹത്താൽ താൻ എല്ലാത്തിനും അനുവാദം കൊടുക്കയായിരുന്നോ എന്നൊക്കെ അയാൾ ചിന്തിച്ചു കൂട്ടുന്നു. ധൃതരാഷ്ട്രരുടെ  മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളുടെ കുരുക്കഴിക്കുയാണ് ഈ നോവലിൽ എഴുത്തുകാരൻ ചെയ്തിരിക്കുന്നത്.

 അന്ധതയാൽ മൂടപ്പെട്ട തനിക്ക് മറ്റുള്ളവരുടെ വാക്കുകളെ വിശ്വസിക്കേണ്ടിവന്നതിന്റെ പിഴയാണിതെല്ലാം എന്നയാൾ വിശ്വസിക്കുന്നു. പ്രിയമക്കളുടെ അപഥസഞ്ചാരങ്ങളെ മനസ്സിലാക്കാനോ , അവരെ തിരുത്തുവാനോ അയാൾക്ക്‌ കഴിഞ്ഞില്ല.

 ഈ നോവലിൽ  എതിർപക്ഷത്തു വിചാരണ ചെയ്യപ്പെടുന്നത് എം ടിയുടെ രണ്ടാമൂഴത്തിൽ ധർമവിചാരങ്ങളിൽ നയിക്കപ്പെട്ട  സാക്ഷാൽ ഭീമൻ തന്നെയാണ്. യുദ്ധത്തിൽ നൂറുപേരെയും വധിച്ചത് ഭീമനാണല്ലോ. യുയുൽസു പാണ്ഡവ പക്ഷത്തായിരുന്നതിനാൽ മാത്രം അയാൾ വധിക്കപ്പെട്ടില്ല. യുദ്ധം കഴിഞ്ഞിട്ടും ഭീമന്റെ കോപം ശമിക്കുന്നില്ല. ഹസ്തിനപുരം കൊട്ടാരത്തിൽ വിശ്രമിക്കുന്ന തനറെ വല്യച്ചന്റ്റെ അടുത്തേക്ക് അയാൾ നടന്നടുക്കും. കോപവാക്കുകൾ കൊണ്ട് അവരെ വീണ്ടു കീറിമുറിക്കും. ദുര്യോധനനെയും, ദുശ്ശാസനനെയും താൻ കൊന്നതെങ്ങനെന്നു വീണ്ടും വീണ്ടും വിവരിക്കും. ധൃതരാഷ്ട്രരും, ഗാന്ധാരിയും നെടുവീർപ്പുകളോടെ എല്ലാം കേട്ടിരിക്കും. ഭീമൻ പറഞ്ഞത് സത്യമാണെന്നു അംഗീകരിച്ചുകൊണ്ട് തന്നെ അവരിരിക്കും.  യുയുൽസു മാത്രമാണ് ഭീമനെ വിചാരണ ചെയ്യാൻ ധൈര്യം കാണിക്കുന്നുള്ളൂ. 

കൗരവർ ഭീമൻ വിഷം നൽകി ഗംഗയിലെറിഞ്ഞതിനും, അരക്കില്ലത്തിൽ പാണ്ഡവരെ ചുട്ടുകൊല്ലാൻ നോക്കിയതിനും,ദ്രൗപദിയുടെ വസ്ത്രാക്ഷേപ സമയത്തെ മൗനത്തിനും, ചൂതുകളിക്കായി പാണ്ഡവരെ ക്ഷണിക്കാൻ പറഞ്ഞതിനും, വിദുരർ പറഞ്ഞിട്ടും പ്രിയ പുത്രൻ ദുര്യോധനനെ ഒഴിവാക്കാതെ യുദ്ധം തുടർന്നതിനും ,ഭീമനെ ഞെക്കി കൊല്ലാൻ ശ്രമിച്ചെന്ന് പറയുന്ന ധൃതരാഷ്‌ട്രാലിംഗനത്തിനും ധൃതരാഷ്ട്രർക്ക് അയാളുടേതായ യുക്തിയും , ന്യായവുമുണ്ട്. അതൊക്കെയാണ് ഈ  നോവലിൽ അയാളുടെ ചിന്തകളിലൂടെ നമുക്ക്  മൂന്നിലെത്തുന്നത്.
 
മനോഹരമായി തന്നെ മഹാഭാരതത്തിലെ മുഹൂർത്തങ്ങൾ കൈലാസ് നാരായണൻ എന്ന എഴുത്തുകാരൻ ഈ നോവലിൽ വരച്ചു ചേർത്തിട്ടുണ്ട്. ആഖ്യാനശൈലികൊണ്ടും , പ്രമേയം കൊണ്ടും വളരെ നിലവാരം പുലർത്തുന്ന ഒരു നോവൽ തന്നെയാണിത്. ഗ്രീൻ ബുക്ക്സ് ആണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്, വില 110   രൂപ