വൈക്കം മുഹമ്മദ് ബഷീറും ചില കോപ്പിയടികളും !

ഒരു പുസ്തകം പുറത്തിറങ്ങിയ ഉടൻതന്നെ വൻവിവാദമാകുക , ഞൊടിയിടയിൽ ആദ്യ പതിപ്പിന്റെ കോപ്പികളെല്ലാം വിറ്റുതീരുക.ഇന്ന് ഇത്തരം വാർത്തകൾക്കൊരു പഞ്ഞവുമില്ല. വിവാദമായതോ അല്ലാത്തതുമായ എത്രയോ പുസ്തകങ്ങൾ പുറത്തിറങ്ങി ആദ്യ ആഴ്ചകളിൽതന്നെ നിരവധി പതിപ്പുകളിറങ്ങുന്നു. ഓൺലൈൻ മാധ്യമങ്ങളുടെ വരവോടെ പുസ്തകങ്ങൾ കൂടുതൽ വായനക്കാരിലേക്കെത്താനും അവയുടെ ജാതകം ഉടനെ അറിയാനുള്ള ഒരു സൗകര്യവും ഇപ്പോഴുണ്ട്.

എന്നാൽ നവമാധ്യമങ്ങളുടെ ഇത്തരം സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു സമയത്ത് വിവാദമായ ഒരു പുസ്തകം ദിവസങ്ങൾക്കുള്ളിൽ ചൂടപ്പം പോലെ വിറ്റുപോയിട്ടും അതിന്റെ അടുത്ത പതിപ്പിറങ്ങാൻ മൂന്ന് പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ട ഒരു അവസ്ഥയും വന്നു ചേർന്നിട്ടുണ്ട്. എ.ബി രഘുനാഥൻ നായരുടെ ‘ഉപ്പൂപ്പാന്റെ കുയ്യാനകൾ’ എന്ന പുസ്തകത്തിനായിരുന്നു അത്തരമൊരു ‘അവസ്ഥ’ വന്നു ചേർന്നത്.

ഓരോ പുസ്തകത്തിനും ഓരോ ലക്ഷ്യമുണ്ട്. പ്രഗല്ഭരായ കഥയെഴുത്തുകാരെ ഒറ്റക്കൊറ്റയ്ക്ക് പഠന വിധേയമാക്കുന്ന സമ്പ്രദായം വേണ്ടത്ര രീതിയിൽ പ്രചാരപെട്ടിട്ടില്ലാതിരുന്ന ഒരു സമയത്തായിരുന്നു ഈ പുസ്തകത്തിന്റെ വരവ്. സാഹിത്യ കൃതികളെ അപഗ്രഥനാത്മകമായി പഠിക്കുന്ന ഒരു സമീപനത്തിന്റെ പുറത്താണ് ഈ പുസ്തകം പുറത്തിറങ്ങാനുള്ള ഒരു കാരണമായി രചയിതാവ് അഭിപ്രായപ്പെടുന്നത്.

ഗ്രന്ഥകാരന്റെ പ്രായമോ അയാളുടെ വായനക്കാരുടെ എണ്ണക്കൂടുതലോ,എഫ്ബിയിലെയും, ഇൻസ്റാഗ്രാമിലെയും ഫോളോവെർസിന്റെ എണ്ണമോ ഒരാളുടെ കൃതികളെ വിമര്‍ശനാതീതമാക്കുന്നില്ലല്ലോ.

ബഷീർ സാഹിത്യത്തിൻറെ മേന്മ എന്ന് പറയുന്നത് അദ്ദേഹത്തിന്റെ നർമ്മബോധമാണെന്നും അദ്ദേഹത്തെ സകല വായനക്കാർക്കും സ്വീകാര്യനാക്കി തീർത്തത് ഇതേ നർമ്മബോധമാണെന്നും ഒരു സംശയവുമില്ലാതെ എഴുത്തുകാരൻ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ പിൽക്കാലത്തു ഈ നർമ്മബോധം ബഷീറിന്റെ എഴുത്തുകളിൽ ഒരു നിഴൽ മാത്രമായി അവശേഷിച്ചു. പ്രൊഫസർ എം.ഗുപ്തൻ നായരായിരുന്നു ബഷീർ സാഹിത്യത്തെ വിമർശിച്ചവരിൽ മുമ്പൻ. കൃതികളെ ഒഴിച്ച് നിർത്തി അവയുടെ കർത്താവിനെ സ്തുതിക്കുകയെന്ന ഏർപ്പാടാണ് മിക്കവരും പിന്തുടർന്നതെന്നു നിരവധി ഉദാഹരങ്ങളോടെ എഴുത്തുകാരൻ സമർത്ഥിക്കുന്നുണ്ട്.

ബഷീറിന്റെ തൊണ്ണൂറോളം കഥകളിൽ പതിനഞ്ചോ ഇരുപതോ എണ്ണം മാത്രമേ മൗലികത്വം അവകാശപ്പെടാവുന്ന കഥകളുള്ളത്, അതിൽ മിക്കതും എഴുത്തു ജീവിതത്തിന്റെ തുടക്കത്തിൽ എഴുതപ്പെട്ടവയാണ്. ആ മൗലികത പിന്നീടെന്തുകൊണ്ട് നഷ്ടപ്പെട്ടു പോകുന്നു എന്ന് പുസ്തകത്തിൽ വിശദമായി തന്നെ ചർച്ച ചെയ്യുന്നുണ്ട്.

മൗലികതയുമായി ബന്ധപ്പെട്ട് ബഷീർ കൃതികളിലെ നിരവധി മോഷണ ആരോപണങ്ങൾ തെളിവുകളോടെ നമുക്ക് മുന്നിൽ നിരത്തുന്നുണ്ട് ഈ പുസ്തകം. എട്ടുകാലി മമ്മൂഞ് എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയുടെ ഉറവിടം എവിടെ നിന്നാണെന്ന് പറഞ്ഞുകൊണ്ട് കഥകൾ മാത്രമല്ല, കഥാപാത്രങ്ങൾ വരെ ചൂണ്ടിയിട്ടുണ്ടെന്നു തുറന്നു കാട്ടുന്നുമുണ്ട് . ബഷീറിന്റെ കഥാപാത്രങ്ങളുടെ പേരിലെ അനുകരണം എം.കൃഷ്ണൻ നായരും മുൻപേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ചട്ടുകാലി എന്ന കഥ മോപ്പസാങ്ങിന്റെ ‘ആർട്ടിസ്റ് വൈഫ്’ എന്ന കഥയുടെ അനുകരണമാണെന്നു ആരോപിക്കുന്നുണ്ട്.

1944 ൽ പുറത്തുവന്ന ബാല്യകാലസഖിക്ക് ‘ക്ന്യൂട്ട് ഹാംസന്റെ’ ‘വിക്ടോറിയ’ എന്ന നോവലിനോടു കടപ്പാടുണ്ടെന്ന് ആദ്യം എഴുതിയത് എം. കൃഷ്ണൻനായരാണ്.നോവൽ ‘സാഹിത്യ ചരിത്ര’മെഴുതിയ പ്രൊഫസ്സർ കെ .എം തരകനും ഈ കാര്യം ശരിവെയ്ക്കുന്നുണ്ട്. ‘ബാല്യകാലസഖി’ ബഷീർ ആദ്യമെഴുതിയതു ഇംഗ്ലീഷിൽ ആയിരുന്നുവെത്രെ , പിന്നീടാണത് മലയാളത്തിലാക്കിയതെന്നു ‘ബഷീറിന്റെ ലോകം’ എന്ന പുസ്തകത്തിൽ എം . എം ബഷീർ എഴുതിയിട്ടുണ്ട്. ബാല്യകാലസഖിയിലെ സംഭവങ്ങൾക്കുള്ള കേരളീയതയിലും സ്വാഭാവിക സൗന്ദര്യത്തിലും സംതൃപ്തനാണ് എന്നു ഗുപ്തന് നായരും എഴുതി. എന്നാൽ അവ കടംകൊണ്ടതാണെന്നുള്ള അഭിപ്രായത്തിൽ നിന്നും അദ്ദേഹവും പിന്നോട്ട് പോയില്ല.

ഉപ്പൂപ്പാന്റെ കുയ്യാനകൾക്ക് അവതാരികയെഴുതാൻ ആദ്യം സമീപിച്ചത് കൃഷ്ണൻ നായരെയായിരുന്നു. അദ്ദേഹം അക്കാര്യം സമ്മതിച്ചതുമാണ്. എന്നാൽ പുസ്തകം പൂർത്തിയായപ്പോൾ അതിന്റെ കയ്യെഴുത്തുപ്രതിയുമായി എത്തിയ എഴുത്തുകാരനെ കൃഷ്ണൻ നായർ നിരാശനാക്കി മടക്കി വിട്ടു . അതിന്റെ കാരണം കൃഷ്‌ണൻ നായർ തന്നെ എഴുത്തുകാരനോട് വെളിപ്പെടുത്തുന്നുമുണ്ട്.

എന്നാൽ ബഷീറിന്റെ കൃതികളിൽമേലുള്ള മോഷണ ആരോപണങ്ങൾ ‘ബാല്യകാലസഖി’യിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് രസകരം. മലയാളത്തിലെ ആദ്യ യുദ്ധകഥകൾ (പട്ടാള കഥകളല്ല ) എന്നവകാശപ്പെടാവുന്നവയാണ് ബഷീറിന്റെ ‘ശബ്ദങ്ങൾ’ ,’മരണത്തിന്റെ നിഴലിൽ’ എന്നിവ . എന്നാൽ ഇവയിലെ മിക്ക പ്രയോഗങ്ങളും , സംഭാഷണങ്ങളും പ്രശസ്ത ജർമ്മൻ നോവലിസ്റ്റായ എറിക് മരിയ റെമാർക്കിന്റെപ്രശസ്തമായ ‘All Quiet on the Western Front’ എന്ന പുസ്തകത്തിൽ നിന്നും എടുത്തതാണെന്നു ഉദാഹരണ സഹിതം പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന്റെ അനുഭവങ്ങൾക്കൊണ്ടെഴുതിയ ഈ നോവലിന് മലയാളത്തിൽ പരിഭാഷ വന്നിട്ടുണ്ട്. ‘പി ജയേന്ദ്രൻ’ വിവർത്തനം ചെയ്ത ഈ നോവൽ ‘പടിഞ്ഞാറെ മുന്നണിയിൽ എല്ലാം ശാന്തമാണ്’ എന്ന പേരിൽ ഡി.സി ബുക്‌സാണ് ഇറക്കിയത്.

ഗൗരവമേറിയ സാമൂഹിക പ്രശ്നങ്ങളായാലും സോദ്ദേശ്യമായ സാമുദായിക ,ഹാസ്യ കഥകളായാലും ബഷീർ രചനകളുടെ മട്ട് ഒന്ന് തന്നെയാണെന്നും ബഷീറിന്റെ നർമ്മ കഥകൾക്ക് ധൈഷണിക മാനമില്ലെന്നും എഴുത്തുകാരൻ പറയുന്നു. ബഷീറിന്റെ ഹാസ്യനോവലുകൾ സ്റ്റെയ്ൻബെക്കിന്റെ നോവലുകളുടെ അനുകരണമാണെന്ന് കെഎം .തരകൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അൻവാരിയും പൊൻകുരിശും പോലുള്ള കൃതികളും സ്റ്റെയ്ൻ ബൈക്കിന്റെ ടോർട്ടില ഫ്‌ളാറ്റും തമ്മിൽ സാമ്യം കാണുന്നവരുണ്ട്. സ്റ്റെയ്ൻബെക്കിന്റെ തന്നെ കാനറി റോ,ടോർട്ടില ഫ്ലാറ്റ് എന്നീട് രണ്ടു നോവലുകളും കൂടി ചേർന്നതാണ് ‘സ്ഥലത്തെ പ്രധാന ദിവ്യൻ’ എന്ന് തറപ്പിച്ചു പറയുകയാണ് എം.കൃഷ്ണൻ നായരും.

ബഷീറിന്റെ സിനിമയാക്കപ്പെട്ട ഒരു ചെറുനോവലായിരുന്നവല്ലോ(?) മതിലുകൾ. എന്നാൽ ഈ മതിലുകളും ഈ മോഷണ ആരോപണത്തിൽപ്പെട്ടിട്ടുണ്ട് .ആർതർ കെസ്ലറുടെ വിഖ്യാതമായ ‘Darkness at Noon’ എന്ന നോവലാണ് അതിന്റെ ‘ഒർജിനൽ’ എന്നാണ് വാദം. പദാനുപദ വിവർത്തനത്തിന്റെ ചില ഉദാഹരണങ്ങളോടെയും, മതിലുകൾ ഇവിടെ വിചാരണ ചെയ്യപ്പെടുന്നുണ്ട്.

ബഷീറിനു നേരെ വർഗ്ഗീയ വിരോധം തീർക്കുകയാണെന്നു പറഞ്ഞായിരുന്നു ഈ വിമർശനങ്ങളെയെല്ലാം ബഷീർപക്ഷം നേരിട്ടത്. പുസ്തകത്തെ ഒരു വിമർശന കൃതിയായി മാത്രമായി കാണാനും മുൻവിധികളില്ലാതെ ആ വിമർശനത്തെ സമീപിക്കാനും തയ്യറാകണം എന്ന് പ്രസംഗിച്ചു നടന്നിരുന്ന സുകുമാർ അഴീക്കോട് ഈ പുസ്തകത്തിന്റെ കാര്യം വന്നപ്പോളെടുത്ത അവസരവാദപരമായ നിലപാടിനെ വിമർശിക്കാനും മറന്നിട്ടില്ല എഴുത്തുകാരൻ.

സാഹിത്യത്തിലെ മോഷണം എന്നൊക്കെ പറയുന്നത് അത്ര വലിയ പ്രശ്നമല്ലെന്നും രണ്ടു കൃതികൾ തമ്മിലുള്ള സാദൃശ്യം യാദൃച്ഛികമാകാം അതല്ലെങ്കിൽത്തന്നെയും അനുകരണങ്ങളും മോഷണവും സാഹിത്യത്തിൽ സർവ്വസാധാരണമാണ് അതിൽ കുറ്റപ്പെടുത്താനൊന്നുമില്ല എന്ന അഭിപ്രായം രേഖപ്പെടുത്തി ടി.പദ്മനാഭൻ ബഷീറിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സമയത്ത്‌ അദ്ദേഹത്തിന്റെ ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്ന കഥ മോഷണമാണെന്ന ആരോപണം ആരാലും ഉന്നയിക്കപ്പെട്ടിരുന്നില്ല. അടുത്തിടെ ഡോക്ടർ എം രാജീവ്കുമാർ ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ ദസ്തയേവ്സ്കിയുടെ ‘The Dream of Ridiculous Man’ ന്റെ അനുകരണമാണ് എന്ന ആരോപണം പ്രസാധകൻ മാസികയിലൂടെ ഉന്നയിക്കുമ്പോൾ അതിനും മുപ്പതു വർഷങ്ങൾക്ക് മുൻപേ അതിനെല്ലാം മുൻകൂറായി സാധൂകരണം നൽകിയിട്ടുണ്ട് ഈ പദ്മനാഭൻ എന്നെ കരുതേണ്ടു.

പ്രേമമെന്ന പരിപാവനമായ വികാരത്തിന് പകരം മാംസ നിബന്ധമായ മൂരി ശൃംഗാരമെന്നു വിളിക്കാവുന്ന പച്ചയായ കാമമാണ് ബഷീറിന്റെ കൃതികളിലെ സന്ദർഭങ്ങളെയും പ്രയോഗങ്ങളെയും പരിശോധിച്ച് ഇവിടെ വിവരിച്ചിരിക്കുന്നത്. സ്ത്രീകളുടെ കൊഴുത്ത ശരീരവും,മുഴുത്ത അവയവങ്ങളും വർണ്ണിക്കുന്നതിൽ ബഷീർ അനുഭവിക്കുന്ന നിർവൃതി വെണ്മണി കവികളെ ഓർമ്മിപ്പിക്കുന്നവയാണെന്നു ബഷീറിന്റെ അത്തരം പ്രമേയങ്ങൾ കടന്നു വരുന്ന കൃതികളെ ഇഴകീറി പരിശോധിച്ചുകൊണ്ടു വിവരിക്കുന്നുണ്ട്. എങ്കിലും കടുത്ത അശ്ലീലമല്ല ലഘുവായ അശ്ലീലത്തെക്കാൾ കടുത്തതാണ് ഇവയെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സ്ഥാനത്തും അസ്ഥാനത്തും മുല വർണ്ണന നടത്തുന്ന ബഷീറിന് ഇതൊരുതരം സൈക്കോളജിക്കൽ ഒബ്സെഷനാണെന്നു എഴുത്തുകാരൻ പറയുന്നു . ശബ്ദങ്ങളിലെ വേശ്യ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് , താൻ മൊല കണ്ടിട്ടില്ലേ എന്ന് . ഈ ചോദ്യം ബഷീറിനോടാണ് ആദ്യം ചോദിക്കേണ്ടിയിരുന്നതെന്നുള്ള ഒരു പരിഹാസവും രാഘുനാഥൻ നായർ ഉയർത്തുന്നുണ്ട്.

ഒരു സാഹിത്യ വിമർശനത്തെ വിമർശനമായി കണ്ടുകൊണ്ടു അതിലവതരിപ്പിക്കപ്പെട്ട നിരീക്ഷണങ്ങൾക്കു വിരുദ്ധമായ നിലപാടുകളുണ്ടെങ്കിൽ അവ സമർത്ഥിക്കുന്നതിനു പകരം എഴുത്തുകാരനെ വ്യകതിപരമായി ആക്രമിക്കുന്ന പ്രതിഭാസമാണ് പിന്നീട് അരങ്ങേറിയതെന്നു രാഘുനാഥൻ നായർ എഴുതുന്നു.

മുഖ്യധാരാ സാഹിത്യത്തിൽ അക്കാലത്തു വെള്ളിവെളിച്ചത്തിൽ നിന്നവരെല്ലാം ഒരു കുടകീഴിൽ ബഷീറിനു വേണ്ടി ഒന്നിച്ചു. സുകുമാർ അഴീക്കോട്, ഉണ്ണികൃഷ്ണൻ പുതൂർ,എം എൻ വിജയൻ , പി വത്സല ,വി ആർ സുധീഷ്, ലീലാവതി ടീച്ചർ തുടങ്ങിയവർ അതിൽ ചിലർ മാത്രം. തുടക്കത്തിൽ ഉണ്ടായ രൂക്ഷവിമർശനങ്ങൾക്കു ശേഷം ലീലാവതി ടീച്ചർ തന്റെ അഭിപ്രായങ്ങൾ മയപ്പെടുത്തിയതായും എഴുത്തുകാരൻ പറയുന്നു.

പി വത്സലയുടെ ‘ഗൗതമൻ’ എന്ന നോവൽ, ജെ .എം .കൂറ്റ്സിയുടെ ‘Life and times of Michael K’ എന്ന നോവലിന്റെ പകർപ്പാണെന്ന ഒരാരോപണം രാഘുനാഥൻ നായർ മുൻപ് ഉന്നയിച്ചിരുന്നു , അതിന്റെ പകപോക്കൽ ആയിരുന്നു ഈ പുസ്തകത്തിനെതിരായി വാളെടുക്കാൻ വത്സല ടീച്ചറെ പ്രേരിപ്പിച്ചതെന്ന് എഴുത്തുകാരൻ പറയുന്നു.

വിമർശനത്തെ തുറന്ന മനസ്സോടെ സ്വീകരിക്കുകയും നിഗമനങ്ങളിൽ കഴമ്പുണ്ടെന്ന് തോന്നുന്ന പക്ഷം അവ അംഗീകരിക്കുകയുമാണ് വേണ്ടത്. അവിടെ വ്യക്തിപൂജയ്ക്കു സ്ഥാനമില്ല എന്ന് തന്റെ പുസ്തകോദ്യമത്തെ ആക്രമിക്കാൻ ഒരുമ്പട്ടവർക്കു എഴുത്തുകാരൻ നൽകിയ മറുപടികളൊന്നും എവിടെയും വെളിച്ചം കണ്ടില്ല. കാരണം അത്ര ശക്തമായിരുന്നു എതിർനിര. ഉപ്പൂപ്പാന്റെ കുയ്യാനകൾക്കെതിരെ എങ്ങനെ തയാറെടുപ്പുകൾ നടത്തണം എന്ന് ഒരു പ്രശസ്ത എഴുത്തുകാരന് ബഷീർ എഴുതിയ കത്തിലെ വരികളും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. പക്ഷെ ആ കത്തെങ്ങനെ തനിക്കു കിട്ടിയെന്നു എഴുത്തുകാരൻ എവിടെയും സൂചിപ്പിച്ചു കണ്ടില്ല.

വ്യക്തിയെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും ബഷീറിനെ, അദ്ദേഹം അർഹിക്കുന്നതിലുപരി പുകഴ്ത്തുകയും അദ്ദേഹത്തിന്റെ രചനകളിൽ അശേഷമില്ലാത്ത ഗുണങ്ങൾ ആരോപിക്കുകയും ചെയ്യുന്നതിൽ മത്സരിക്കുന്ന നിരൂപകർ കാണേണ്ടത് കാണാതെ പോയെന്നും, മറ്റുള്ളവർ ചൂണ്ടികാണിച്ചിട്ടും

അവയൊന്നും കണ്ടില്ലെന്നു നടിക്കുകയും ചെയ്‌തു.

മുൻപ് സൂചിപ്പിച്ചതുപോലെ ബഷീറിന്റെ കഥകളെ ആകർഷകമാക്കിയത് അവയിൽ തെളിഞ്ഞു നിന്നിരുന്ന നർമ്മബോധമാണെന്നു എഴുത്തുകാരൻ അഭിപ്രായപ്പെടുന്നു. ഈ നമ്മബോധം അദ്ദേഹത്തിന്റെ ഏറ്റവും വലിയ സിദ്ധിയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ പിൽക്കാല രചനകളിൽ മിക്കതിലും ആദ്യകാല കൃതികളുടെ അവർത്തനമായിമാറി എന്നും അദ്ദേഹം പറയുന്നു.

എന്തായാലും ഇറങ്ങിയകാലത്തു കോളിളക്കമുണ്ടാക്കിയ ഒരു പുസ്തകം മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷമെങ്കിലും അതിന്റെ രണ്ടാം പതിപ്പ് ഇറങ്ങിയത് അതിനിയും വായിക്കാത്തവർക്കു ബഷീർകൃതികളെ ഗൗരവമായി സമീപിക്കുന്നവർക്കു പ്രയോജനപ്പെടുമെന്നതിൽ സംശയമൊന്നുമില്ല.

എഴുത്തുകാർക്കെതിരെ കാതലായ വിമർശനങ്ങൾ ഉന്നയിക്കുക എന്നത് വിമർശനകലയുടെ ഒരു സൗന്ദര്യമാണ്. അതിനെ പക്വതയോടെ സമീപിക്കാതെ വിമർശകരെ കരിവാരിതേക്കുന്ന പ്രവണത ഈ പുതുകാലത്തും അന്യം നിന്നിട്ടില്ല എന്ന് കാണാം. എന്തുതന്നെയായാലും ഉപ്പൂപ്പാന്റെ കുയ്യാനകൾ ഒരു നല്ല വായനക്കുള്ള വകയ്ക്കുണ്ടെന്നു പറഞ്ഞുകൊള്ളട്ടെ.

ബോഡിലാബും ക്രൈം ലാബും

ഒന്നാം ഫോറൻസിക് അദ്ധ്യായം എന്ന തന്റെ ആദ്യ നോവലിന് ശേഷം ഡോക്ടർ രജതിന്റെതായി പുറത്തിറങ്ങിയ നോവലാണ് ബോഡി ലാബ് . ഫോറൻസിക് ഒരു മുഖ്യ വിഷയമായി കടന്നു വന്ന ഒരു നോവലായിരുന്നു ഒന്നാം ഫോറൻസിക് അദ്ധ്യായം .മലയാളത്തിലെ ഫോറൻസിക് ഫിക്ഷന്റെ കാര്യമെടുത്താൽ അതിന്റെ വളർച്ച തുടങ്ങിയിട്ടേയുള്ളൂ എന്നു കാണാം. ഫോറൻസിക് വിഷയം ഒരുമുഴുനീള പ്രമേയമായി അധികമങ്ങനെ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടുകണ്ടിട്ടില്ല. ഫോറെൻസിക് സർജനായ ഡോക്ടർ ഉമാദത്തന്റെ ‘കപാലം‘ എന്ന പുസ്തകത്തിൽ നിരവധി ചെറു കഥകളുടെ രൂപത്തിൽ അത്തരം വിഷയങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെതന്നെ ‘ഒരു ഫോറെൻസിക് സർജന്റെ ഓർമകുറിപ്പുകൾ‘ എന്ന പുസ്തകം ഫോറൻസിക് മെഡിസിനെ കുറിച്ചു വളരെ ആധികാരിമായി വിവരങ്ങൾ നൽകുന്ന ഒന്നാണ് . കുറ്റാന്വേഷണത്തിൽ ഫോറൻസിക് ശാഖയ്ക്ക് പ്രത്യേകിച്ചും ഫൊറൻസിക് മെഡിസിനു എത്രമാത്രം പ്രാധാന്യമുണ്ടെന്ന് സാധാരണകാർക്ക് കൂടി എളുപ്പത്തിൽ മനസ്സിലാക്കി തരുന്ന തരത്തിലാണ് ആ പുസ്തകം തയ്യാറാക്കപ്പെട്ടിട്ടുള്ളത് .

പക്ഷേ മലയാള സാഹിത്യത്തിലേക്ക് കടക്കുമ്പോൾ കുറ്റാന്വേഷണത്തിൽ ഫോറൻസിക് സയൻസിന്റെ സാധ്യതകൾ അത്രമേൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ എന്നു സംശയമാണ്. മേൽ സൂചിപ്പിച്ച ഒന്നാം ഫോറൻസിക് അദ്ധ്യായം എന്ന നോവൽ ഫോറൻസിക് മെഡിസിന്റെ അനവധി സാധ്യതകളെ തരക്കേടില്ലാത്ത രീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള ഒരു പുസ്തകമാണ് . അങ്ങനെ നോക്കുമ്പോൾ മലയാളത്തിലെ ഫോറൻസിക് ഫിക്ഷൻ എഴുത്തുകാരനെന്ന വിശേഷണം ഡോക്ടർ രജതിനു നന്നായി ചേരുമെന്നു തോന്നുന്നു. ഫോറൻസിക് ഒരു മുഖ്യ പ്രമേയമായി കടന്നുവന്നിട്ടുള്ള മലയാളത്തിലെ ആദ്യത്തെ ഫോറൻസിക് ഫിക്ഷൻ നോവലെഴുതിയതും ഇദ്ദേഹമാകാൻ സാധ്യതയുണ്ട്.

നോവലിന്റെ പേരു തന്നെ വായനക്കാരിൽ പ്രമേയത്തെ സംബംന്ധിച്ചു കൗതുകമുണർത്താൻ സാധ്യതയുള്ള ഒന്നാണ് .ബോഡിലാബ് എന്ന പേരു കേൾക്കുമ്പോൾ മനസ്സിൽ തെളിയാൻ സാധ്യതയുള്ള ഒരു പേര് ക്രൈം ലാബ് എന്നായിരിക്കും. ഫോറൻസിക് തെളിവുകൾ ശേഖരിക്കുക, അവയെ സംരക്ഷിക്കുക, പുതിയ ശാസ്ത്രസാങ്കേതിക വിദ്യകളിലൂടെ അവയെ വിശകലനം ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഈ ക്രൈം ലാബുകൾ എന്നറിയപ്പെടുന്ന സ്ഥാപനങ്ങൾ ചെയ്യുന്നത് .കുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ള സത്യാവസ്ഥകളെ പുറത്തുകൊണ്ടുവരുന്നതിൽ ക്രൈം ലാബുകൾ ചില്ലറ പങ്കൊന്നുമല്ല വഹിക്കുന്നത്. ഇവിടെ നോവലിൽ മണ്മറഞ്ഞു പോയേക്കാവുന്ന കുറ്റകൃത്യങ്ങളുടെ പിറകിലെ തെളിവുകളെ പുറത്തുകൊണ്ടുവരുന്നത് മൃതദേഹമായതുകൊണ്ടാകണം ബോഡിലാബ് എന്ന പേര് എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നത്.

പ്രശസ്തമായ ഒരു സ്വാശ്രയമെഡിക്കൽ കോളേജിൽ ഒന്നാം വർഷ മെഡിക്കൽവിദ്യാർത്ഥികളെ ശരീരശാസ്ത്രം പഠിപ്പിക്കാൻ ലക്ച്റർ ആയി എത്തിയതാണ്‌ അഹല്യ . പലകാരണങ്ങളാൽ സഹതാപവും പരിഹാസവും വേണ്ടുവോളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കഥാപാത്രമാണവർ. കോളേജിൽ വിദ്യാർഥികളെ പഠിപ്പിക്കാൻ കൊണ്ടുവന്ന അഞ്ചാമത്തെ മൃതദേഹമാണ് ദുരൂഹതകൾ സൃഷ്ടിക്കുകയും പിന്നീട് കഥയെ മുന്നോട്ടു നയിക്കാൻ ഒരു കാരണമാകുന്നതും. ഓരോ മൃതശരീരവും അതിന്റെ മരണകാരണങ്ങൾ നിശ്ശബ്ദമായി അതിന്റെ അന്വേഷകരോട് സംസാരിക്കുമെന്നാണല്ലോ പറയപ്പെടുന്നത്. എന്നാൽ ഇവിടെ കാര്യങ്ങൾ അല്പം കൂടി വ്യത്യസ്തവും സങ്കീർണ്ണവുമാണ്.

സൈക്കോളജിക്കൽ ത്രില്ലറുകളുടെ ഒരു പൊതുസ്വഭാവമെടുത്താൽ തുടക്കത്തിലെ അവതരണത്തിലൂടെ വായനക്കാരെ സമര്‍ഥമായി കബളിപ്പിക്കുകയും പിന്നീട് യുക്തികൊണ്ടവയെ വിശകലനംചെയ്തു ബോധ്യപ്പെടുത്തുന്ന ഒരു രീതിയാണ് കാണാനാകുക. ഇതിനിടയിൽ പിരിമുറുക്കവും ആകാംക്ഷയും വേണ്ടുവോളം വായനക്കാർ അനുഭവിച്ചിട്ടുണ്ടാകും.നോവലിന്റെ ആദ്യ അദ്ധ്യായങ്ങളിൽ ഒരു ഹൊറർ മൂഡ് സൃഷ്ടിക്കാനും ,ഒരുഘട്ടം വരെ അത് നിലനിർത്തികൊണ്ടുപോകാനും എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. തുടക്കത്തിൽ ഒരു സൈക്കോളജി ത്രില്ലറെന്നുതോന്നിപ്പിക്കുന്ന നോവൽ പക്ഷെ സൈക്കോളജിക്കൽ സസ്പെൻസായി അവസാനിക്കുന്നു.

സാധാരണ ഇത്തരം നോവലുകൾ വായിച്ചു തുടങ്ങുമ്പോൾ തന്നെ ചില വായനക്കാരെങ്കിലും താനൊരു സ്വയം കുറ്റാന്വേഷകനായി സങ്കല്പിച്ചുകൊണ്ട് നോവലിലെ കഥയ്‌ക്കൊപ്പം സഞ്ചരിക്കാറുണ്ട് . നോവലിലെ ഓരോ സംഭവവികാസങ്ങൾക്കും സ്വന്തമായി അനുമാനങ്ങളും തീർപ്പുകളും അവർ കണ്ടെത്തും. ചിലർ കൃത്യമായി കുറ്റവാളികളിലേക്കെത്തുകയും ചെയ്യും. എന്നാൽ ബോഡി ലാബ് എന്ന ഈ നോവലിൽ കുറ്റവാളികളെ കണ്ടെത്താനുള്ള നിരവധി സാധ്യതകൾ വായനക്കാർക്കു മുൻപിലേക്കിട്ടുകൊടുക്കുകയും ഒടുക്കം സമർത്ഥമായി ട്വിസ്റ്റുകൾ തീർത്തുകൊണ്ടു ആ അനുമാനങ്ങളെ കബളിപ്പിക്കാനും എഴുത്തുകാരൻ നടത്തിയിട്ടുള്ള ശ്രമങ്ങൾ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെന്നു വേണം പറയാൻ.

ഫോറൻസിക് സയൻസിലെ പുരോഗതി,കുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ള അന്വേഷങ്ങളെ എളുപ്പമാക്കിയിട്ടുണ്ട് .ഫോറൻസിക് വിഷയങ്ങൾ ധാരാളമായി കടന്നുവരുന്ന നോവലുകലെഴുതുമ്പോൾ അത്തരം സാങ്കേതികവിദ്യകളെ കുറിച്ചുള്ള വിപുലമായ ഗവേഷണവും ,അവയുടെ പിന്നിലെ ശാസ്ത്രീയ അറിവുകളെക്കുറിച്ചും വ്യക്തമായ ധാരണകളുണ്ടാകേണ്ടതുണ്ട്. ഒരു ചെറിയ തെറ്റുപോലും ഇന്നത്തെ വായനക്കാർ ക്ഷമിച്ചെന്നുവരില്ല .ഒരു വിരൽ തുമ്പിൽ വിവരങ്ങൾ ലഭ്യമായിരിക്കെ നോവലിലെ തെറ്റായ ഒരു നിഗമനത്തെ പൊളിച്ചെടുക്കാൻ അവർക്ക് നിമിഷങ്ങൾ വേണ്ട.

ഈ നോവലിൽ ഫോറൻസിക് മേഖലയിലെ നിരവധി പ്രയോഗങ്ങളും, ശാസ്ത്രീയവിവരങ്ങളും വളരെ വ്യകതമായി സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്ന തരത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത് . ഒരു ഡോക്ടർ കൂടിയായ എഴുത്തുകാരന് ഒരു പക്ഷേ തന്റെ മേഖലയിലെ അത്തരം അറിവുകൾ അതിനു സഹായിച്ചിട്ടുണ്ടാകാം. അതൊരിടത്തും അനാവശ്യമായ വിവരണങ്ങളാകാതെ കഥയുടെ മുന്നോട്ടുള്ള ഗതിയിൽ വേണ്ട രീതിയിൽ അവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്.

തന്റെ ആദ്യനോവലിൽ നിന്നും എഴുത്തുകാരൻ കൈവരിച്ച ഒരു വളർച്ച ഈ നോവലിൽ പ്രകടമാണ്. കയ്യടക്കമുള്ള ഭാഷ തന്നെയാണ് അതിന്റെ ഹൈലൈറ്റ്. ശ്രദ്ധാപൂർവ്വം അവതരിപ്പിച്ചില്ലെങ്കിൽ പാളിപ്പോയേക്കാവുന്ന ഒരു വിഷയത്തെ തന്റെ അവതരണശൈലികൊണ്ടും ഭാഷകൊണ്ടും മനോഹരമാക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം. ഡിസി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ഉന്മാദിയുടെ യാത്ര

പ്രശസ്ത നിരൂപകനായ റിച്ചാർഡ് ലകായോ തയാറാക്കിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 നോവലുകളുടെ പട്ടികയിൽ ഉൾപ്പെട്ട നോവലാണ് ജാക്ക് കെറോവാക്കിന്റെ ഓൺ ദി റോഡ് എന്ന നോവൽ. 1957 ൽ പ്രസിദ്ധീകരിച്ച ഇത് കെറോവാക്കിന്റെ ആത്മകഥാപരമായ നോവലായാണ് കരുതപ്പെടുന്നത് . മലയാളത്തിലേക്കു ഉന്മാദിയുടെ യാത്ര എന്നപേരിൽ ഈ നോവൽ വിവർത്തനം ചെയ്തിരിക്കുന്നത് ഡോ. അശോക് ഡിക്രൂസാണ്. അദ്ദേഹത്തിന്റെ മികച്ച ഒരു വിവർത്തനം തന്നെയാണ് ഉന്മാദിയുടെ യാത്ര.

അമേരിക്കൻ നോവലിസ്റ്റും ബീറ്റ് ജനറേഷന്റെ ഭാഗമായ ഒരു കവിയുമായിരുന്നു കെറോവാക്ക്. അമേരിക്കയുടെ സുവർണ്ണകാലം എന്ന് പലരും വിശേഷിപ്പിക്കുന്ന ഒരു കാലഘട്ടത്തിൻറെ വിവരണമാണ് ഈ നോവലിൽ കാണാനാകുക.

മദ്യം, ലൈംഗികത, മയക്കുമരുന്ന്,സംഗീതം എന്നിവയാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന സാൽ, ഡീൻ എന്ന രണ്ട് സുഹൃത്തുക്കളെക്കുറിച്ചാണ് ഈ നോവൽ മുഖ്യമായും പറയുന്നത്. സാലും, സുഹൃത്തുക്കളും സാമൂഹിക ഉത്തരവാദിത്വങ്ങളെ കുറിച്ചുള്ള ബോധങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് യാതൊരുവിധത്തിലുള്ള നിബന്ധനകളോ കെട്ടുപാടുകളോ ഇല്ലാതെ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഭാവിയെ കുറിച്ചുള്ള ആശങ്ക തെല്ലുമില്ലാതെ അവരുടെ യാത്ര മുന്നോട്ടുപോകുമ്പോൾ തീർച്ചയായും വായനക്കാർക്കും അത്തരമൊരു ജീവിതത്തെക്കുറിച്ചു സ്വപ്നം കാണാൻ തോന്നിയാൽ തെല്ലും അത്ഭുതമില്ല. നോവലിൽ,മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി വിവരണങ്ങൾ കാണാം. ലൈംഗികതയുൾപ്പെടെയുള്ള ഇതേ വിഷയങ്ങളുടെ ദുരുപയോഗത്തെ മഹത്വപ്പെടുത്തുന്ന പരാമർശങ്ങൾ നോവലിൽ പലയിടത്തും കാണാനാകും.

ചില സമയത്തുള്ള തുടർച്ചയായ സന്തോഷം, പലപ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കുന്നതിലൂടെ നേടിയെടുക്കുന്ന ഒരു തരം ഫാസിസമാണ് . നോവലിലെ സാലിന്റെ പ്രിയ സുഹൃത്തു ഡീൻ, അത്തരമൊരു കഥാപാത്രമാണ്. പണം കണ്ടെത്താൻ ഏതുവഴിയും സ്വീകരിക്കുന്നയാളാണ് ഡീൻ. കാറുകളോ സൂപ്പർമാർക്കറ്റിൽനിന്നും ഭക്ഷണം മോഷ്ടിക്കുന്നതൊ അയാൾക്കൊരു പ്രശ്നമേയല്ല.
അയാൾക്ക്‌ പ്രധാനം വിനോദം മാത്രമാണ്, മറ്റുള്ളവരുമായുള്ള ബന്ധങ്ങൾക്ക്‌ അയാൾ വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല . ഉറ്റസുഹൃത്തായിരുന്നിയിട്ടു കൂടി മെക്സിക്കോയിൽ വച്ച് സാലിന് പനി ബാധിച്ച സമയത്തു ഡീൻ അവനെ ഉപേക്ഷിച്ചു പോകുന്നുണ്ട്.

സാലിന്റെയും ഡീനിന്റെയും അമേരിക്കയിലൂടെയും മെക്സിക്കോയിലൂടെയുമൊക്കെയുള്ള സഞ്ചാരങ്ങൾ വായനക്കാരുടെ മനസ്സിനെ അലോസരപ്പെടുത്താൻ തക്കവിധമുള്ളതാണ് .അവർ എല്ലായ്പ്പോഴും സന്തുഷ്ടരാണ്.അല്ലെങ്കിൽ അങ്ങനെ കരുതാൻ ഇഷ്ടപ്പെടുന്നവരാണ്.മുന്നോട്ടുള്ള യാത്രകളിൽ അവർ പലരീതിയിലും പണം സമ്പാദിക്കുന്നുണ്ട്‌. അതിലെ ശരികേടുകളെ കുറിച്ച് അവർ ഒരിക്കൽ പോലും ചിന്തിക്കുന്നേയില്ല.

പാറ്റേഴ്സൺ മുതൽ മരിൻ സിറ്റി വരെയും റോക്കി മൗണ്ട് മുതൽ സാൻ ഫ്രാൻസിസ്കോ വരെയും ഡെൻവർ മുതൽ ലോംഗ് ഐലൻഡ് വരെയും ഏറ്റവും ഒടുവിൽ ന്യൂയോർക്ക് മുതൽ മെക്സിക്കോ സിറ്റി വരെയും എന്നിങ്ങനെ നാല് യാത്രകളിലായാണ് നോവൽ വിഭജിക്കപ്പെട്ടിരിക്കുന്നത്. ഉന്മാദിയുടെ യാത്ര ഒരു നോവലാണെകിലും ഓർമ്മക്കുറിപ്പിനോട് അനുസ്മരിപ്പിക്കും വിധത്തിലാണ് അതിന്റെ ആഖ്യാനം.

വാസ്തവത്തിൽ നോവലിലെ സാലും ഡീനും മറ്റാരുമല്ല, കെറോവാക്കും അദ്ദേഹത്തിന്റെ സുഹൃത്ത് നീൽ കസാഡിയുമാണ്. യഥാർത്ഥ ജീവിതത്തിൽ കെറോവാക്ക് തന്റെ സുഹൃത്തിൽ പൂർണ്ണമായും ആകൃഷ്ടനായതുപോലെ .നോവലിലെ നായകനും ഡീനിനെ ആരാധിക്കുന്നതായി കാണാം. ആത്മകഥാപരമായ നോവലായതുകൊണ്ട് തന്നെ നോവൽ പുറത്തിറങ്ങിയ നാൾ മുതൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒരു കുറവും ഉണ്ടായിട്ടില്ല. ലൈംഗിക ബന്ധങ്ങളെക്കുറിച്ചുള്ള തുറന്നെഴുത്തുകൾ പിന്നീട് മാറ്റിയെഴുതിയാണ് പിന്നീട് ഈ കാണുന്ന രൂപത്തിൽ നോവൽ പ്രസിദ്ധീകരിച്ചതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. മയക്കുമരുന്ന്, മദ്യം, ലൈംഗികത എന്നിവക്കപ്പുറം സ്വതന്ത്ര ജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ക്ലാസിക് നോവലായി തന്നെയാണ് മിക്ക നിരൂപകരും ഈ പുസ്തകത്തെ കണക്കാക്കുന്നത്.

ആദ്യത്തെ ഒന്ന് രണ്ടദ്ധ്യായങ്ങൾ കഴിഞ്ഞാൽ നോവലിന്റെ ഒഴുക്ക് വളരെ വേഗത്തിലാണ്. അതിനുള്ളിൽ വായന മടുത്തു നിർത്തി പോയാൽ നഷ്ടമായിരിക്കും എന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ. ഡിസി ബുക്ക്സ് ആണ് മലയാളത്തിൽ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്, വില 460 രൂപ.

ആരാണ് അനന്ത പദ്മനാഭൻ നാടാൾവർ?

തിരുവിതാംകൂറിന്റെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന് നേതൃത്വം നൽകിയ തിരുവിതാംകൂർ രാജക്കന്മാരെ കുറിച്ചെല്ലാം നമുക്കറിയാം. ആ രാജവംശത്തിന് അതിശക്തമായ അടിത്തറ പാകിയ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തന്റെ രാജ്യത്തെ, ശത്രുക്കളിൽ നിന്നും പോരടിച്ചു സൈനികപരമായും ഭരണമായും എങ്ങനെയൊക്കെയാണ് ഉയർത്തികൊണ്ടുവന്നതെന്നു നമ്മൾ വായിച്ചറിഞ്ഞിട്ടുള്ളതാണ്. എന്നാൽ ആ രാജവംശത്തിന്റെ എണ്ണിയാലൊടുങ്ങാത്ത പല രഹസ്യങ്ങളും ഇപ്പോഴും മറഞ്ഞുകിടക്കുകയാണ്. രഹസ്യങ്ങൾ എന്ന് പറയുമ്പോൾ ഇനിയും തുറക്കാത്ത കലവറയിലെ നിധിയുമായി ബന്ധപ്പെട്ടതുമാത്രമല്ല. അത്രയും നിധി എങ്ങനെ സ്വരൂപിച്ചെന്നും പുറംലോകമറിയാതെ എങ്ങനെ ആ കലവറകളിൽ നിക്ഷേപിക്കപ്പെട്ടു എന്നതും, രാജാക്കന്മാരുടെയും, ദിവാനുൾപ്പെടെയുള്ള ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും സംശയാസ്പദമായ മരണങ്ങളും ഉൾപ്പെടും. അതുപോലെ തന്നെ ഇപ്പോഴും കൃത്യമായ വിവരങ്ങളൊന്നും ഇല്ലാത്ത മറ്റു ചിലതുകൂടിയുണ്ട്. അത്തരമൊരു വ്യക്തിയാണ് അനന്ത പദ്മനാഭൻ നാടാർ.

വേണാടിനെ തിരുവിതാംകൂറായി വിപുലീകരിച്ച മാർത്താണ്ഡവർമ്മയെ, ബാലനായിരുന്നപ്പോൾ തൊട്ട് കൊട്ടാരത്തിനകത്തും പുറത്തുമുണ്ടായിരുന്ന നിരവധി ശത്രുക്കളിൽ നിന്നും രക്ഷിച്ചു് അദ്ദേഹത്തെ ഇരുപത്തിമൂന്നാം വയസ്സിൽ സിംഹാസനത്തിലേറ്റിയ അദ്ദേഹത്തിന്റെ ബന്ധുകൂടിയായിരുന്നുവത്രേ ഈ അനന്ത പദ്മനാഭൻ നാടാർ. ചരിത്ര താളുകളിൽ എന്തുകൊണ്ടോ വേണ്ടരീതിയിൽ ഉൾപ്പെടുത്താതെ പുറത്തു നിർത്തിയ നാടാരുടെ ജീവിതത്തെ കുറിച്ചെഴുതിയ പുസ്തകമാണ് പി സുദർശന്റെതായി പുറത്തുവന്ന അനന്ത പദ്മനാഭൻ നാടാൾവർ എന്ന നോവൽ. വേണാടിനെ തിരുവിതാംകൂറാക്കാൻ ജീവൻ നൽകിയ മുക്കുവ,മുസ്ലിം,ഈഴവർ ,നാടാർ ഉൾപ്പെടെയുള്ള ത്യാഗമനസ്കരായ ധീരന്മാരെ ചരിത്രത്തിന്റെ പുറംതാളുകളിൽ പോലും പരാമർശിക്കാതെ പോയത് എന്തുകൊണ്ടാണെന്ന ചോദ്യം ഈ പുസ്തകം ഉയർത്തുന്നുണ്ട്‌. കുളച്ചൽ യുദ്ധത്തിൽ ഡിലനോയിയെ കീഴ്പെടുത്താൻ രാജാവിനെ ഇവർ എങ്ങനെ സഹായിച്ചു എന്നും പുസ്തകം പറയുന്നു. അതാകട്ടെ ചരിത്ര പുസ്തകങ്ങളിൽ കാണാത്തതും എന്നാൽ പ്രാദേശിക ചരിത്രകാരന്മാരുടെ ഇടയിൽ പ്രചാരത്തിലുള്ളതുമാണ്.

അടുത്തകാലത്ത് പ്രാദേശികചരിത്രകാരനായ ശ്രീ വെള്ളനാട് രാമചന്ദ്രനുമായി തിരുവിതാംകൂർ ചരിത്രത്തെ സംബന്ധിച്ച ഒരു ക്ലബ് ഹൌസ് ചർച്ചയിൽ ഡിലനോയെ കീഴ്പ്പെടുത്തിയതിനെക്കുറിച്ചും,അനന്ത പദ്മനാഭൻ നാടാറെ കുറിച്ചും പരാമർശങ്ങളുണ്ടായിരുന്നു. എട്ടുവീട്ടിൽ പിള്ളന്മാരെ വധിച്ചു കുടംബം കുളംതോണ്ടിയതിനു ശേഷം അവരുടെ കുടുംബത്തിലെ സ്ത്രീകളെയും ,കുട്ടികളെയും മുക്കുവർക്ക് പിടിച്ചു കൊടുക്കുകയാണല്ലോ ഉണ്ടായത്. അവർക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നോ അവരുടെ തലമുറ ഇപ്പോഴും ഉണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് വെള്ളച്ചികൾ(വെള്ള അച്ചികൾ) എന്നാണ് രാജകുടുംബത്തിലെ പിന്മുറക്കാറായ സ്ത്രീകളെ ആളുകൾ വിളിക്കുന്നതെന്നാണ് അദ്ദേഹം അതിനു മറുപടിയായി പറഞ്ഞത്. ഈ പുസ്തകത്തിലും അതേക്കുറിച്ചു ചെറിയൊരു പരാമർശമുണ്ട്.

മാർത്താണ്ഡവർമ്മയ്ക്ക് അനന്തനും തന്റെ 108 കളരിക്കാരും നെടുത്തന്നതാണ്
സിംഹാസനവും അധികാരവുമെങ്കിലും രാജവംശത്തിന്റെ ചരിത്രത്തിൽ അവയെപ്പറ്റി ഒരുപരമാർശവുമില്ലാതെ ഒഴിവാക്കപ്പെട്ടതിന്റെ കാരണം എന്താകാം?
സിവിയുടെ മാർത്താണ്ഡവർമയിലും വെറുമൊരു ഭ്രാന്തൻ ചാന്നാറായി മാത്രം അനന്തനെ അടയാളപ്പെടുത്തി മാറ്റി നിർത്തിയിരിക്കുകയാണ്. ഇതിന്റെ കാര്യകാരണങ്ങളാണ് ഈ നോവലിൽ പറഞ്ഞുവെക്കുന്നത്. നോവൽ ആണെങ്കിൽ കൂടിയും ചരിത്രത്തോടു ചേർന്നുകിടക്കുന്നവയാണ് ഇതിലെ പരമാർശങ്ങൾ എന്നതാണ് ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകത.

വലിയ പടത്തലവന്റെ സ്ഥാനം ആദ്യം രാജാവ് കൽപ്പിച്ചു നൽകാൻ ഉത്തരവായത് ഈ അനന്ത പദ്മനാഭനെയായിരുന്നു. പക്ഷെ അതേറ്റെടുക്കുന്നതിനും മുന്നേ (കൊട്ടാരത്തിനകത്തെയോ പുറത്തെയോ) ഉപജാപക വൃന്ദങ്ങളുടെ ഗൂഢാലോചനയിൽ അദ്ദേഹം കൊലപ്പെടുകയാണുണ്ടായത്. രാജാവിന് ഏറ്റവും പ്രിയപ്പെട്ടവനായിട്ടും അനന്തനെ കൊന്നവരെ പിടികൂടാനോ നടപടിയെടുക്കാനോ എന്തുകൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞില്ല അല്ലെങ്കിൽ ഉൽസാഹം കാണിച്ചില്ല എന്നൊക്കെയുള്ള സംശയങ്ങൾ പ്രചരിച്ചിരുന്നു . അതുകൊണ്ടു തന്നെ ഈ ഉപജാപകവൃന്ദം കൊട്ടാരത്തിനകത്തു നിന്നാകാനാണ് സാധ്യത എന്ന് പറയപ്പെടുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി രേഖകൾ 1826 ലെ കലാപകാലത്ത് പള്ളിമേടയിലെ രേഖകളെല്ലാം കൊള്ളചെയ്തും തീവച്ചും നശിപ്പിക്കപ്പെട്ടു എന്നു പറയപ്പെടുന്നു.

അധികാരത്തിന്റെ പ്രമുഖസ്ഥാനങ്ങൾ വൈദിക ബ്രാഹ്മണരുടെ കൈയ്യിൽപ്പെട്ടത്തിന്റെ മറ്റൊരു ഇരയായ നാടാരുടെ കഥയുടെ ഒരു ചെറിയ വശമെങ്കിലും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.

ബൻഗർവാടിയും ഖസാക്കിന്റെ ഇതിഹാസവും

തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് മാത്രം കഥപറയുന്ന നിരവധി നോവലുകൾ മലയാളത്തിൽ കണ്ടെത്താൻ കഴിഞ്ഞേക്കും.എന്നാൽ മലയാളത്തെ അപേക്ഷിച്ചു ഇത്തരം പ്രമേയങ്ങൾ കൂടുതലും മറ്റു ഭാരതീയ ഭാഷകളിലാണ് കണ്ടിട്ടുള്ളത്. അത്തരമൊരു നോവലാണ് വെങ്കടേശ് മാട്ഗുഴ്ക്കറുടെ ബൻഗർവാടി എന്ന പുസ്തകം. ഒരു മറാത്തി വാരികയുടെ ദീപാവലി വിശേഷാൽ പതിപ്പിൽ 1954ൽ ആദ്യമായി അത് വെളിച്ചം കണ്ടു. ഒരു വർഷത്തിനുശേഷം അത് പുസ്തകമായി ഇറങ്ങുകയും ചെയ്തു. 1935 മുതൽ പരിചിതമായിരുന്ന മറാത്തി നോവലുകളിൽ നിന്നും തികച്ചും വ്യത്യസ്തസ്വഭാവമുള്ള കൃതി എന്ന് നിരൂപകർ ഈ പുസ്തകത്തെ വിശേഷിപ്പിക്കുകയുണ്ടായി.

മലനിരകൾക്കും ചുവന്ന ബജ്റ വയലുകൾക്കും നടുക്ക് പത്തു മുപ്പത്തിയഞ്ചു വീടുകൾ കൂനിപ്പിടിച്ചിരിക്കുന്നതാണ് ബൻഗർവാടി എന്ന ഗ്രാമം.അവിടേക്കു എത്തിപ്പെടുന്ന രാജാറാം എന്ന യുവാവിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഗ്രാമത്തിലെ മിക്കവരും ആടുമേയ്ക്കുന്നവരാണ്. അപരിഷ്‌കൃതരായ ആ ജനതയ്ക്ക് വേണ്ടി സർക്കാർ അനുവദിച്ച ഒരു ഏകാധ്യാപക വിദ്യാലയത്തിലേക്ക് അധ്യാപക ജോലിക്കായാണ് രാജ്‌റാം അവിടേക്കു എത്തിപ്പെടുന്നത്. സ്വന്തം പരിശ്രമം കൊണ്ട് നാട്ടുകാരെ കൂടെ ചേർത്ത് അവിട ഒരു കളരി സംഘടിപ്പിക്കുന്നുണ്ടയാൾ. അവിടെ നടക്കുന്ന നിരവധി സംഭവൾക്കു അയാൾ സാക്ഷിയാകുകയും, ചില സന്ദർഭങ്ങളിൽ നിർബന്ധപൂർവ്വം അതിലേക്കു വലിച്ചിടപ്പെടുകയും ചെയ്യുന്നുണ്ട്. ചിലരുടെ പ്രവർത്തികൾ ഗ്രാമത്തെ മുഴുവൻ മുൾമുനയിൽ നിർത്തുന്നുമുണ്ട്.

ഗ്രാമീണ സ്ത്രീ കഥാപാത്രങ്ങളുടെ സ്വഭാവ വിശേഷങ്ങളെ വളരെ കൃത്യമായി നോവലിൽ അടയാളപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.കാളയ്ക്ക് പകരം സ്വന്തം ചുമലിൽ നുകം താങ്ങിയെടുത്ത ഗെക്കുവിന്റെ ഭാര്യ അത്തരമൊരു കഥാപാത്രമാണ്.സങ്കീർണ്ണമായ ജീവിതത്തിൽ ഒരു പുതിയ പെണ്ണ്‌ കയറിവരുമ്പോൾ സംഭവിച്ചേക്കാവുന്ന അന്തച്ഛിദ്രങ്ങൾ ഗെക്കുവിന്റെ കഥയിലൂടെ നമുക്കു മുന്നിലെത്തുന്നുണ്ട്.

കഥാപാത്രങ്ങളിലെ ഗ്രാമീണ നിഷ്കളങ്കത എടുത്തുപറയേണ്ടതാണ്. പരദേശിയുടെ മണ്ണവകാശപ്പെടുത്തിയാൽ തന്റെ മേൽ പാപം വീഴുമെന്നു വിശ്വസിക്കുന്ന ഗ്രാമീണരാണ് ഏറെയും അവിടെയുള്ളത്. എങ്കിൽ കൂടിയും ദാദു എന്ന ഏഷണിക്കാരനും, മതത്തിന്റെയും വിശ്വാസത്തിന്റെയും പുറത്തു മുട്ടുമടക്കേണ്ടി വരുന്ന കഥാപാത്രങ്ങളെയും നമുക്കിതിൽ കാണാൻ കഴിയും. ചുരുക്കി പറഞ്ഞാൽ നാഗരികത എത്തിപ്പെടാത്ത ഒരു ഇന്ത്യൻ ഗ്രാമത്തിന്റെ പരിച്ഛേദമാണ് ബൻഗർവാടി. കൃഷിയെ മുരടിപ്പിക്കുന്ന കടുത്ത വരൾച്ചയും, ദാരിദ്ര്യവും, രോഗവും അതിജീവനത്തിന്റെ നെട്ടോട്ടവുമൊക്കെയായി നോവൽ പിന്നെയും മുന്നോട്ട് പോകുകയാണ്.

ഓ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ ബൻഗർവാടിയെന്ന ഈ നോവലിന്റെ അനുകരണമാണെന്നുള്ള ഒരു വിവാദം മുന്പുണ്ടായിരുന്നു. എന്നാൽ അത്തരം അവകാശവാദങ്ങൾ തീർത്തും പൊള്ളയാണെന്ന് പറയേണ്ടി വരും. ഒരുപക്ഷെ ഏകാധ്യാപക വിദ്യാലയവും അതിനെ ചുറ്റിപ്പറ്റിയുള്ള ആളുകളും ഏതെങ്കിലും തരത്തിൽ വിജയനെ സ്വാധീനിച്ചിട്ടുണ്ടാകാം എന്നല്ലാതെ കോപ്പിയടി എന്നൊക്കെ പറയുന്നത് തികച്ചും ബാലിശമാണെന്നു പറയേണ്ടിയിരിക്കുന്നു. രണ്ടു നോവലുകളും മനസ്സിരുത്തി ഒന്ന് വായിച്ചാൽ തീരാവുന്ന സംശയങ്ങളെ ഈ വിവാദങ്ങൾക്കുള്ളൂ.

1958 ൽ ബൻഗർവാടിയുടെ ഇംഗ്ലീഷ് വിവർത്തനം പുറത്തിറങ്ങി. മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് ബാബുവാണ്. ഈ വിവർത്തകനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്

ആഗസ്റ്റ് 17-ചരിത്രത്തെ ബന്ധിപ്പിച്ച് നിർത്തിയ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചോ?


“വരാൻ പോകുന്ന കാലങ്ങളിൽ കഥാകാരൻ ചരിത്രത്തിൽ ഖനനം ചെയ്യാൻ തുടങ്ങും. കാരണം ഭാവന ചരിത്രത്തിൽ പ്രവേശിക്കാനുള്ള സാധ്യത ഇപ്പോൾ ഏറുകയാണ്. എല്ലാവിധ ഔദ്യോഗിക ചരിത്രത്തിലുമുള്ള അവിശ്വാസം ചരിത്രത്തെ ഭ്രമാത്മക ഭാവനയിലൂടെ ഖണ്ഡിക്കാൻ കഥാകാരനെ പ്രേരിപ്പിക്കും.ഇതിഹാസ സ്വഭാവമുള്ള സംഭവങ്ങൾ ചരിത്രത്തിൽ നിന്നു തിരോഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ കഥാകാരൻ ചരിത്രത്തെ അതിന്റെ ശവക്കുഴിയിൽ നിന്നും പുറത്തെടുത്ത് പ്രകോപനപരമായ വീക്ഷണത്തിലൂടെ പുനരാഖ്യാനം ചെയ്യും. കഥാകാരൻ അയാൾ ജിവിക്കുന്ന വർത്തമാന കാലത്തിനു വേണ്ടി പഴയ ചരിത്രം പറഞ്ഞുതുടങ്ങുകയാണ്.ചരിത്രം കഥയുടെ ആഖ്യാനത്തിൽ ഒരു മാന്ത്രിക ചെപ്പായി മാറുന്ന അനുഭവമുണ്ടാകും. സാമ്പ്രദായിക ചരിത്ര നിർമ്മാണത്തോടുള്ള ഭാവനയുടെ ക്രോധമാണത്.”
കഥയുടെ ഭാവിയിൽ ഖനനം ചെയ്യുമ്പോൾ എന്ന ലേഖനത്തിൽ കെ പി അപ്പൻ പറഞ്ഞതാണിത്.
പ്രവചന സ്വഭാവുമുള്ള ഈ നിരീക്ഷണത്തെ ഊട്ടിയുറപ്പിക്കുകയാണ് എസ് ഹരീഷ് തന്റെ രണ്ടാമത്തെ നോവലായ ആഗസ്റ്റ് 17ലൂടെ ചെയ്തിരിക്കുന്നത്.


ആധുനികാനന്തര കാലഘട്ടത്തിന്റെ സവിശേഷതകൾ തന്റെ രചനകളിൽ പ്രതിഷ്ഠിക്കാൻ തക്കവണ്ണം ആഖ്യാനശൈലി കൈമുതലായുള്ള എഴുത്തുകാരനാണ് എസ് ഹരീഷ്. 2003 ലാണ് ഹരീഷിന്റെ രസവിദ്യയുടെ ചരിത്രം എന്ന കഥ പുറത്തുവരുന്നത്. ഈ കഥയ്ക്ക് പിന്നീട് തോമസ് മുണ്ടശ്ശേരി കഥാ പുരസ്‌കാരം ലഭിക്കുകയുണ്ടായി. 13 സെപ്റ്റംബർ 2013 ലെ സമകാലിക മലയാളം ഓണപ്പതിപ്പിൽ ഈ കഥ പുന:പ്രസിദ്ധീകരിക്കപ്പെട്ടു. ലോകസഞ്ചാരിയായിരുന്ന ഡച്ചുകാരൻ ഹ്യു സ്റ്റാർട്ടിന്റെ യാത്രക്കുറിപ്പുകളുടെ രൂപത്തിലായിരുന്നു രസവിദ്യയുടെ ചരിത്രം എന്ന കഥ അവതരിക്കപ്പെട്ടത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മലബാർ തീരത്തിന്റെ തെക്കേ അറ്റത്തുള്ള തിരുവിതാംകൂറിൽ നാരായണഗുരുവിന്റെയും,ചട്ടമ്പിസ്വാമിയുടെയും ഗുരുവായ അയ്യാവ് സ്വാമി എന്നയാൾ വിലകുറഞ്ഞ ലോഹങ്ങളെ സ്വർണമാക്കുന്ന രാസവിദ്യ അഥവാ ആൽക്കെമിയുടെ പിന്നിലുള്ള രഹസ്യങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഒരു ചാരന്റെ ആഖ്യാനരൂപത്തിലാണ് ഈ കഥ പറയുന്നത്. ആഗസ്റ്റ് 17 എന്ന നോവലിന്റെ ആഖ്യാനവും ഒരു ചാരന്റേതുതന്നെയാണ്. കഥ നടക്കുന്നതും തിരുവിതാംകൂറിൽ തന്നെ എന്നുള്ളത് മറ്റൊരു യാദൃച്ഛികതയും.


ഒരുപക്ഷേ ബ്രിട്ടീഷ്കാർ ഇന്ത്യ വിട്ടു പോയിരുന്നില്ലെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? സുഭാഷ് ചന്ദ്രബോസ് ഹിറ്റ്ലറുമായി ചേർന്നാണ് ബ്രിട്ടീഷ്കാരെ ഇവിടെ നിന്നും തുരത്തിയിരുന്നതെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പരിണാമം എപ്രകാരമായിരുന്നിരിക്കണം ? രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയായിരുന്നു വിജയിച്ചിരുന്നെങ്കിൽ എന്തൊക്കെ പിന്നീട് സംഭവിച്ചിരിക്കാം? മേൽപറഞ്ഞ സംഭവങ്ങളെ ഓരോന്നിനെയും വ്യത്യസ്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകാൻ തക്ക വണ്ണം നിരവധി സംഭവങ്ങൾ ഭാവനയിൽ കാണുന്നത് കൗതുകകരമായ ഒരു സംഗതിയാണ്. ചരിത്രത്തിൽ ഈ ‘എങ്കിലു’കൾക്ക് പ്രത്യേകിച്ചൊരു പ്രസക്തിയുമില്ല. എന്നാൽ സാഹിത്യ രംഗത്ത് ഉണ്ടുതാനും. ചരിത്രത്തിലെ ഇത്തരത്തിലുള്ള എങ്കിലുകളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രമേയമാണ് ഹരീഷിന്റെ ആഗസ്റ്റ് 17 എന്ന നോവലിലുള്ളത്. ഒരുപക്ഷേ ഇന്ത്യ സ്വതന്ത്രമായപ്പോൾ തിരുവിതാംകൂർ ഒരു സ്വതന്ത്ര രാജ്യമായി നിലകൊണ്ടിരുന്നെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക ഭാവി എങ്ങനെ ആയിരിന്നിരിക്കണം എന്നൊരു ആശയമാണ് നോവലിൽ പറഞ്ഞു വെയ്ക്കുന്നത്.


ചരിതത്തെ ആധാരമാക്കി സാഹിത്യ രചനകൾ നടത്തുമ്പോൾ ചരിത്രത്തോടു എത്രത്തോളം നീതി പുലർത്തണം എന്നുള്ള ചോദ്യങ്ങളെ പാടെ റദ്ദു ചെയ്തുകൊണ്ടുള്ള ഒരു ശ്രമമാണ് എഴുത്തുകാരന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്. രാഷ്ട്രീയ നോവലോ ചരിത്രനോവലോ എഴുതുമ്പോൾ ചരിത്രത്തോടു നീതിപുലർത്തേണ്ട ആവശ്യമില്ല എന്നിരിക്കലും പുസ്തകത്തെ പുസ്തകമായി കാണാൻ സാധിക്കാത്തവർക്ക് വേണ്ടിയാകണം അത്തരമൊരു മുന്നറിയിപ്പ് തുടക്കത്തിലേ എഴുത്തുകാരൻ തന്നിട്ടുണ്ട്.


ചരിത്രത്തിൽ ഭവനയെയും ഭാവനയിൽ ചരിത്രത്തെയും ഇഴചേർത്തുള്ള ഒരു ആഖ്യാന ശ്രമമാണ് നോവലിൽ കാണാനുക. പക്ഷേ കൃത്യമായി രാഷ്ടീയവും ദേശീയതയും അതിനു പിന്നിലെ പൊള്ളത്തരങ്ങളെയും രേഖപ്പെടുത്താൻ എഴുത്തുകാരൻ മറന്നിട്ടില്ല .തന്റെ മുൻ നോവലായ മീശയിൽ വിവാദമുണ്ടാക്കിയ തരത്തിലുള്ള സമാനമായ ഒരു പരാമർശവും ഈ നോവലിലുമുണ്ട്.തിരുവിതാംകൂർ മഹാരാജവുമായി ബന്ധപ്പെട്ടതാണിത്.


സാഹചര്യങ്ങൾക്കനുസരിച്ച് ഭാസിയെന്നും അവറാച്ചനെന്നുമൊക്കെയുള്ള പേരുകളിൽ അറിയപ്പെടുന്ന ഒരു ചാര കഥാപാത്രത്തിലൂടെയാണ് കഥ പറച്ചിൽ നടത്തിയുട്ടുള്ളത്. മഹാരാജാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ് മുഹമ്മദ് ബഷീറും,കുമ്പളത്ത് ശങ്കുപിള്ളയും,പൊന്നറ ശ്രീധരനുമൊക്കെ. ചരിത്രത്തിൽ ഇവരുടെയൊക്കെ ശരിക്കുമുള്ള സ്ഥാനങ്ങളിൽ നിന്നും പിടിച്ചിറക്കി മറ്റൊരിടത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ് ഹരീഷ്.


ഇവിടെ സർ സി പിയെ അല്ല വധിക്കാൻ ശ്രമിച്ചിരിക്കുന്നത്, മഹാരാജാവിനെയാണ്. അച്ചുതാനന്ദനും, നമ്പൂതിരിപ്പാടുമെല്ലാം വിപ്ലവത്തിന്റെ തുടക്കത്തിലേ കൊല്ലപ്പെട്ടു. തിരുവിതാംകൂർ ഭരണം കമ്മ്യൂണിസ്റ്റ് പാർട്ടി പിടിച്ചെടുത്തു. പൂജപ്പുരയുടെ പുതിയ പേര് ഗോർക്കി സ്ക്വയർ എന്നായി. തിരുവിതാംകൂർ ഇപ്പോൾ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് തിരുവിതാംകൂറാണ്. അപ്പോൾ മുഖ്യമന്ത്രിയോ? കേരള ചരിത്രത്തിലെ മറ്റൊരു പ്രഗൽഭനാണ് ആ വ്യക്തി .


കഥയുടെ ഗതിയെ പലപ്പോഴും മുന്നോട്ട് നയിക്കുന്നത് ഒറ്റബുദ്ധിക്കാരനെന്നു എല്ലാവരും പറയുന്ന പാവപ്പെട്ടവരുടെ വേശ്യയും, പ്രേമലേഖനവുമൊക്കെ എഴുതിയെന്ന് പറയപ്പെടുന്ന ബഷീർ തന്നെയാണ്.ഇത്തരത്തിൽ ചരിത്രത്തെ ബന്ധിപ്പിച്ച് നിർത്തിയ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചതുപോലെ ചരിത്ര സംഭവങ്ങളെ കീഴ്മേൽ മറിച്ചുകൊണ്ടുള്ള ഒരു അപനിർമ്മിതിയാണ് നോവലിലുള്ളത്. ലോകത്തിൽ രഹസ്യങ്ങളും, രഹസ്യ വഴികളുമാണ് യഥാർത്ഥത്തിലുള്ളതെന്നും മനുഷ്യർ പരസ്യമാക്കുന്നതൊക്കെ മറ്റുള്ളവരെ കബളിപ്പിക്കാനുള്ളതാണെന്നും നോവലിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. അതുപോലെ നമുക്കുമുന്നിലുള്ള ചരിത്രവും കബളിപ്പിക്കാനായി എഴുതി വച്ചതാണെന്നും, യഥാർഥ ചരിത്രം ഇതൊന്നുമല്ല എന്നും നോവൽ പറഞ്ഞുവെയ്ക്കുന്നു .


യഥാർഥ ചരിത്രത്തെ വെറും ഫിക്ഷനായി കാണുന്ന, ആരാണ് എഴുതിയതെന്ന് പോലുമറിയാത്ത ഒരു തിരുവിതാംകൂർ ചരിത്രം നോവലിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ചരിത്ര പുനരനിർമ്മിതിയുടെ ഇടങ്ങളിൽ ഈ ചരിത്രത്തിന് എന്തു പ്രധാന്യമാണുള്ളതെന്ന് ചോദ്യം ബാക്കി നിൽക്കുക തന്നെ ചെയ്യും.


ഈ നോവലിനെ ഒരു പ്രത്യേക ചട്ടക്കൂടിൽ നിന്നുകൊണ്ടു വിശകലനം ചെയ്യാനെളുപ്പമല്ല. ചരിത്ര അപനിർമ്മിതി മാത്രമല്ല, വിപ്ലവം കൊണ്ട് വരുമെന്ന് പറയപ്പെടുന്ന സമത്വത്തിന്റെ ആശയ ലോകസാധ്യതകളെ ക്കുറിച്ചും , സാമൂഹ്യ, രാഷ്ട്രീയ ,സാമ്പത്തിക ,ദേശീയത തുടങ്ങിയ വിഷയങ്ങളിൽ നിന്നുകൊണ്ടുമൊക്കെ ഈ നോവലിനെ അപഗ്രഥിക്കാനാകും. കഥപറഞ്ഞുകൊണ്ട് ആളുകളെ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചുവരാനാകാതെ കഥകളിൽ തന്നെ കുരുക്കിയിടുന്ന നോവലിലെ ബഷീർ കഥാപാത്രത്തെ പോലെ എഴുത്തുകാരനും വായനക്കാരെ നോവലിലെ ചരിത്ര കഥകളിൽ കുരുക്കിയിടുന്നുണ്ട്. ഇനി അഥവാ ഒരു കഥയിൽ നിന്നും പുറത്തുകടന്നാൽ തന്നെയും അടുത്തകഥകൾ വരികയായി.അതിൽ വീഴണോ വേണ്ടയോ എന്നു തീരുമാനിക്കും മുന്പെ ചിലപ്പോൾ നമ്മളതിൽ വീണിട്ടുണ്ടാകും.


ഒരു ചരിത്ര നോവലിന്റെ എല്ലാ സവിശേഷ സ്വഭാവങ്ങളെയും നിഷേധിക്കുകയോ നിരോധിക്കുകയോ ചെയ്തുകൊണ്ടുള്ള സ്വതന്ത്രമായ ഒരു ആവിഷ്കാരമാണ് ആഗസ്റ്റ് 17 ലുള്ളത് എന്നു പറയാം.
ഡിസി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 399 രൂപ

ക്ലിയോപാട്രയോടൊപ്പം ഒരു രാത്രി

കവി,നോവലിസ്റ്റ്,നാടകകൃത്ത്,ചിത്രകാരൻ,സാഹിത്യ-കലാനിരൂപകൻ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള ഒരു ബഹുമുഖ പ്രതിഭയായിരുന്നു തിയോഫിൽ ഗോത്തിയെ. ഈജിപ്തിലെ രാജ്ഞിയായ ക്ലിയോപാട്രയുടെ ജീവിതത്തിലെ ഒരു സാങ്കൽപ്പിക പ്രണയവും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ക്ലിയോപാട്രയോടൊപ്പം ഒരു രാത്രി എന്ന ചെറുകഥയുടെ ചട്ടക്കൂടിൽ കൊള്ളുന്ന ഈ പുസ്തകത്തിന്റെ പ്രമേയം.

1867 ലാണ് ഈ കഥ ഫ്രഞ്ച് ഭാഷയിൽ ആദ്യമായി വെളിച്ചം കാണുന്നത്. തന്റെ വേനൽക്കാല കൊട്ടാരത്തിലേക്ക് നൈൽ നദിയിലൂടെ യാത്ര ചെയ്യുന്ന ക്ലിയോപാട്രയെ വിവരിച്ചുകൊണ്ടാണ് ഈ കഥ ആരംഭിക്കുന്നത്.യാത്രാ മദ്ധ്യേ ഒരു രാത്രിയിൽ, “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് എഴുതിയിരിക്കുന്ന ഒരു പാപ്പിറസ് ചുരുൾ കിട്ടിയപ്പോഴാണ് തന്നെ അഗാധമായി പ്രണയിക്കുന്ന മിയാമോൺ എന്ന യുവാവിനെക്കുറിച്ചറിയുന്നതും അത്രയും ദൂരം അവൻ നൈൽ നദിയിലൂടെ തന്നെ പിന്തുടരുകയുമായിരുന്നു എന്നും റാണി മനസ്സിലാക്കുന്നത്.

അടുത്ത ദിവസം തന്റെ നീരാട്ട് ആസ്വദിച്ചു കൊണ്ട് നിൽക്കുന്ന മിയാമോണിനെ റാണി ആദ്യം മരണ ശിക്ഷ വിധിക്കുകയും പിന്നീട് അവനോടു ക്ഷമിക്കുകയുമാണ് ചെയുന്നത്. പക്ഷേ അവളെ അമ്പരിപ്പിച്ചുകൊണ്ടു അവൻ തന്റെ മരണത്തിനായി യാചിക്കുകയാണ് ചെയ്തത്. അതിനു മുൻപ് തന്റെ ഒരു അതിഗംഭീരമായഒരു സ്വപ്നം സാക്ഷാത്കരിക്കണമെന്ന അവന്റെ ആവശ്യം റാണി സമ്മതിക്കുകയും ചെയ്യുന്നു. മഹത്തായ ആ രാത്രിക്കു ശേഷമുള്ള സംഭവങ്ങളും മാർക് ആന്റണിയുടെ വരവുമാണ് പിന്നീടുള്ള സംഭവവികാസങ്ങൾ. 1887 ൽ ഫ്രഞ്ച് ചിത്രകാരനായ അലക്സാന്ദ്രെ കാബനെൽ വരച്ച തന്റെ തടവുകാരിൽ വിഷം പ്രയോഗ പരീക്ഷണം നടത്തുന്ന ക്ലിയോപാട്ര യുടെ ചിത്രമാണ് മലയാള വിവർത്തന പുസ്തകത്തിന്റെ മുഖചിത്രമായി കൊടുത്തിരിക്കുന്നത്. ആ ചിത്രം ഈ കഥയുമായി അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.

വർണ്ണങ്ങളേക്കാൾ വാക്കുകൾ കൊണ്ട് വരയ്ക്കുന്നത് എളുപ്പമാണ് എന്നഭിപ്രായപ്പെട്ടിരുന്ന ഗോത്തിയെ,പ്രണയത്തിന്റെ എഴുത്തുകാരനുമായിരുന്നു. പ്രണയത്തിന്റെ ആ കാവ്യഭംഗി കഥയിലുടനീളം അവതരിപ്പിക്കാൻ കലാകാരനായ ഗോത്തിയേക്ക് അനായാസം കഴിഞ്ഞിട്ടുണ്ട്.

ഫ്രഞ്ച് കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയെ ആധാരമാക്കിയാണ് സജയ് കെ വി ഇതിന്റെ മലയാള വിവർത്തനം ചെയ്തിട്ടുള്ളത്. 1882 ൽ പുറത്തിറങ്ങിയ ലാഫ്കാഡിയോ ഹെർനിൻ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത One of Cleopatra’s Nights and Other Fantastic Romances എന്ന ചെറുകഥാ സമാഹാരത്തിലാണ് ഈ കഥ കണ്ടിട്ടുള്ളത്. ഈ പുസ്തകത്തെ അടിസ്‌ഥാനപ്പെടുത്തിയാകും സജയ് ഇതിന്റെ മലയാള വിവർത്തനം നടത്തിയിട്ടുണ്ടാകുക എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. സുഭാഷ് ചന്ദ്രന്റെ അവതാരികയോടു കൂടി പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് മാതൃഭൂമി ബുക്സാണ്.

സുജാതയുടെ രണ്ടു കുറ്റാന്വേഷണ നോവലുകൾ

തമിഴിലെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ എഴുത്തുകാരിലൊരാളാണ് എസ്.രംഗരാജൻ. പക്ഷെ സുജാത എന്നപേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. തമിഴിലെ അതിനാടകീയത നിറഞ്ഞ ചരിത്ര സാമൂഹ്യ നോവലുകളുടെ ബഹളത്തിനിടയിൽ സുജാതയുടെ നോവലുകൾ വേറിട്ടു നിന്നു . കുറ്റാന്വേഷണത്തിനായി അദ്ദേഹം സൃഷ്‌ടിച്ച ഗണേഷ്-വസന്ത് കഥാപാത്രങ്ങൾ വലിയ തോതിൽ അവിടെ സ്വീകരിക്കപ്പെട്ടു. ഈ രണ്ടു കഥാപാത്രങ്ങളുടെ ഒരു അന്വേഷണ രീതി പെറിമേസൺ കൃതികളെ ഓർമിപ്പിക്കുന്നവയാണ് . ഗണേഷും വസന്തും പ്രത്യക്ഷപ്പെടുന്ന മറുപടിയും ഗണേഷ്,വിപരീത കോട്പാട് എന്നീ കൃതികളാണ് അവതാര പുരുഷൻ, വെട്ടിമാറ്റിയ അക്ഷരങ്ങൾ എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ പുസ്തകത്തിൽ രണ്ടു നോവലുകളും ചേർത്തിട്ടുണ്ട്.

1978 കാലഘട്ടത്തിലെ ഒരു കഥയാണ് അവതാരപുരുഷൻ എന്ന നോവലിൽ പറയുന്നത്. അപ്രത്യക്ഷമായി എന്ന് പറയപ്പെടുന്ന തന്റെ ഭാര്യയിൽ നിന്നും തനിക്ക് വിവാഹമോചനം വേണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കുറ്റാന്വേഷണസംഘത്തെ സമീപിക്കുന്ന സ്വാമിനാഥനിലൂടെയാണ് കഥ ആരംഭിക്കുന്നത്. തന്റെ ഭാര്യ പ്രതിമ എങ്ങോട്ടു പോയെന്നു അയാൾക്ക്‌ ഒരുപിടിയുമില്ല. പരപുരുഷ ബന്ധമാണ് സ്വാമിനാഥൻ അവളിൽ ആരോപിക്കുന്നത്.എന്നാൽ അവരെ പൂർണ്ണമായി തള്ളിക്കളയാൻ അയാൾക്ക്‌ കഴിയുന്നുമില്ല. തന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന തരുണ എന്ന സ്ത്രീയെ വിവാഹം കഴിക്കാൻ സ്വാമിനാഥന് തന്റെ ഭാര്യയിൽ നിന്നും വിവാഹമോചനം നേടേണ്ടതുണ്ട്. അവരെ അന്വേഷിക്കാൻ ഇറങ്ങിത്തിരിക്കുകയാണ് ഗണേഷും വസന്തും. . അത്യന്തം നാടകീയമായ സംഭവ വികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.അതിചടുലമായി തന്നെ കഥ പറയുന്നതിൽ എഴുത്തുകാരൻ വിജയിച്ചിട്ടുണ്ട്.സാഹസികത നിറഞ്ഞ തന്ങ്ങളുടെ നീക്കങ്ങളിലൂടെ പ്രതിമയ്ക്ക് എന്ത് സംഭവിച്ചു എന്ന് തെളിയിക്കുകയാണ് ഗണേഷും വസന്തും.

വെട്ടിമാറ്റിയ അക്ഷരങ്ങൾ എന്ന നോവലിലെ പ്രധാന കഥാപാത്രങ്ങൾ ശൈലജയും പ്രഭാകറുമാണ്. ആഗ്രഹിച്ചതൊക്കെ നേടിയ വ്യക്തിയാണ് പ്രഭാകർ.ജോലിയിലും,നിത്യ ജീവിതത്തിലും അയാൾ വിജയിയായ ഒരു മനുഷ്യനാണ്. പക്ഷെ എട്ടു വർഷത്തെ ദാമ്പത്യ ജീവിതത്തിൽ അയാൾക്ക്‌ ഒരു കുഞ്ഞു പിറന്നിട്ടില്ല എന്നൊരു ചെറിയൊരു ദുഃഖം അയാളെ വേട്ടയാടിക്കൊണ്ടിരിന്നു. ശൈലജയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഗണേഷും വസന്തും രംഗത്തെത്തുന്നത്. ശൈലജക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്ന് പ്രഭാകറിന് സംശയമുണ്ട്. അതുകൊണ്ടയാൾ ബിസിനെസ്സ് ആവശ്യത്തിനായി യാത്ര തിരിക്കുന്നതിന് മുന്നേ തന്റെ ഭാര്യയെ നിരീക്ഷിക്കാൻ ഒരാളെ ഏർപ്പാടാക്കുകയാണ് . ഒന്ന് രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു വരുന്നതു വരെ തന്റെ ഭാര്യ എവിടെയൊക്കെ പോകുന്നു ആരെയൊക്കെ കാണുന്നു എന്നൊക്കെ കണ്ടുപിടിക്കാൻ അയാൾക്ക്‌ കഴിഞ്ഞേക്കും എന്ന് പ്രഭാകരക്കുറപ്പായിരുന്നു. പക്ഷെ ഭാര്യയുടെ മരണ വാർത്തയാണ് പിന്നീടയാളെ കാത്തിരുന്നത്. ഇതിലെ കുറ്റാന്വേഷണത്തിനു വഴിത്തിരിവാകുന്ന സമാനമായ ഒരു സംഭവം ഫോറൻസിക് ഫയൽസ് എന്ന സീരീസിൽ കണ്ടിട്ടുണ്ട്. സാധാരണ കണ്ടു വരുന്നപോലെ കഥയുടെ അവസാന ഭാഗത്തുമാത്രം കുറ്റകൃത്യത്തിനു പിന്നിലുള്ള ആളെ വെളിച്ചത്തു കൊണ്ട് വരുന്നതിനു പകരം ഈ കഥയിൽ ഒരു ഭാഗത്തു വച്ച് കുറ്റവാളിയെ നമുക്ക് മുന്നിലേക്ക്‌ ഇട്ടു തരികയാണ് എഴുത്തുകാരൻ ചെയ്തിട്ടുള്ളത്. കുറ്റവാളിയെ ആദ്യമേ നമുക്ക് വെളിപ്പെടുത്തുകയും എന്നാൽ കേസ് ആത്മഹത്യയിലേക്കും എഴുതിത്തള്ളുന്ന ഈ സംഭവത്തിന്റെ പിറകിലുള്ള സത്യം അത്യതം ബുദ്ധിപരമായ നീക്കങ്ങളിലൂടെ പുറത്തുകൊണ്ടുവരികയാണ് ഗണേഷും വസന്തും.

ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് ഡോ രാധാകൃഷ്ണൻ പാട്യമാണ്. വില 170 രൂപ

തോപ്പിൽ മുഹമ്മദ് മീരാൻ -തമിഴിലെ വൈക്കം മുഹമ്മദ് ബഷീർ

ആധുനിക തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിലൊരാളാണ് തോപ്പിൽ മുഹമ്മദ് മീരാൻ. അദ്ദേഹത്തിന്റെ കൃതികൾ പൊതുവെ മുസ്ലീം സമൂഹജീവിതങ്ങളേയും,അവരുടെയിടയിൽ നിലനിൽക്കുന്ന വൈവിധ്യമാർന്ന ആശയങ്ങളെയും , ഭാഷയെയുമൊക്കെ പ്രതിനിധീകരിക്കുന്നവയാണ്.
പലപ്പോഴും അദേഹത്തിന്റെ അത്തരം കൃതികൾ വിമർശനത്തിന്റെ ഒരു മുഖമാണ് കൈകൊണ്ടിട്ടുള്ളതെന്നും കാണാം.1997 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതിയാണ് ചായ്‌വു നാർക്കാലി എന്ന തമിഴ് നോവൽ. മലയാളത്തിൽ ചാരുകസേര എന്ന പേരിൽ കറൻറ് ബുക്സ് ഈ പുസ്തകം പിന്നീട് പുറത്തിറക്കി

തെൻഫത്തൻ എന്ന സാങ്കൽപ്പിക തീരദേശ ഗ്രാമത്തിൽ താമസിക്കുന്ന ഒരു പരമ്പരാഗത ഇസ്‌ലാമിക കുടുംബത്തിന്റെ രണ്ട് നൂറ്റാണ്ടുകളുടെ കഥയാണ് ചാരുകസേരയിൽ മുഹമ്മദ് മീരാൻ പറയുന്നത് . നോവൽ ജീവിതത്തിൽ തിരുവിതാംകൂർ ചരിത്രത്തിലെ നിരവധി സംഭവങ്ങൾ ഭാവനയുടെ മേമ്പൊടിയോടെ കടന്നു വരുന്നുണ്ടെങ്കിലും ചരിത്ര രചയിതാക്കൾ ഇതിനെ ഒരു ആധികാരികരേഖയാക്കിയെടുക്കരുതെന്ന മുന്നറിയിപ്പ് തുടക്കത്തിലേ അദ്ദേഹം നൽകുന്നുണ്ട്. കാരണം തിരുവിതാംകൂർ രാജ്യത്തിന്റെ രാഷ്ട്രീയ വ്യക്തിത്വങ്ങളും,ചരിത്ര സംഭവങ്ങളും അത്രമേൽ നോവലിൽ കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട് . യാഥാർഥ്യത്തിന്റെ മുഖം കാണാൻ കഴിയാതെ അതിന്റെ സുഖഭോഗങ്ങളിൽ ആറാടുന്ന സൗദാമൻസിലിലെ മുസ്തഫാക്കണ്ണിനെയും,അയാളുടെ ജീവിതവുമായി ബന്ധപ്പെട്ട് അരികു ജീവിതം നയിക്കാൻ നിർബന്ധിക്കപ്പെട്ട ഒരുപിടി കഥാപാത്രങ്ങളെയും ഇതിൽ കാണാം . വീട്ടിലെ അവസാനത്തെ വസ്തുവും വിറ്റ് തന്റെ കുടുംബമഹിമ കാണിക്കുന്നതിനായി ‘പെടാപ്പാടുപെടുന്ന’ മുസ്തഫാക്കണ്ണു തന്നെയാണ് ഈ നോവലിലെ നായകൻ.

തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമയുമായി മുസ്തഫാക്കണ്ണിന്റെ മുത്തച്ഛൻ പൗരീൻപിള്ളയ്ക്ക് ദീർഘകാലത്തെ സൗഹൃദമുണ്ടായിരുന്നു . തെൻഫതിലെ ജനങ്ങളെ വിദേശ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ സംഘടിച്ചു പട നയിച്ചത് അയാളുടെ ഈ മുത്തച്ഛനായിരുന്നു. ആ ധീര കൃത്യത്തിനും അതുവഴിയുണ്ടായ സൗഹൃദത്തിൽ നിന്നും മാർത്താണ്ഡവർമ രാജാവിൽ നിന്നും ലഭിച്ച വിശേഷപ്പെട്ട പ്രതിഫലങ്ങൾ സൗദാ മൻസിലിൽ നിറഞ്ഞിരുന്നു .അവയിൽ വിശേഷപ്പെട്ട വാളും വെള്ളിയും പട്ടും ചന്ദനവും തേക്കുമരവും ചാരുകസേരകളുമൊക്കെ ഉണ്ടായിരുന്നു. സ്വന്തമായി ഒരു ജോലിയോ വരുമാനമോ ഇല്ലാതെ കുടുംബചിലവിന് വേണ്ടി വീട്ടിലെ ഈ വിലപ്പെട്ട വസ്തുക്കൾ ആരുമറിയാതെ വിറ്റു തന്റെ തറവാടിന്റെ പേര് നിലനിർത്താൻ ശ്രമിക്കുന്ന മുസ്തഫാക്കണ്ണിന് അവസാനം അവശേഷിക്കുന്നത് ഒരു ചാരുകസേര മാത്രമാണ്.

ശരീരവും മനസ്സും കാമവികാരത്താൽ നിറഞ്ഞ ഒരു ബൂർഷ്വാസിയുടെ ശേഷിപ്പാണ് ഈ നോവലിൽ കാണാനാകുക. കൈയിലുള്ള അവസാനത്തെ തരിമ്പും ഉപേക്ഷിക്കേണ്ടി വന്നിട്ടും തന്റെ ആത്മാഭിമാനത്തിൽ തെല്ലിട മാറ്റമില്ലാതെ സ്വന്തം തീരുമാനങ്ങളും അതിന്റെ വിധികളും മാത്രമാണ് ഏറ്റവും നല്ലതെന്ന് അഹങ്കാരത്തോടെ വിശ്വസിച്ചു പോരുന്ന ഒരു കഥാപാത്രമാണ് അയാൾ . ക്ഷയരോഗം പിടിപെട്ട് ജീവനുവേണ്ടി മല്ലിടുന്ന ഭാര്യ മറിയംബീവി തന്നെ തല്ലിക്കൊന്ന് മരിക്കാൻ വിടണമെന്ന് അയാളോട് കേഴുന്ന ഹൃദയഭേദകമായ ആ രംഗത്തിൽ പോലും ഉണ്ടാകേണ്ടിയിരുന്ന വേദനയത്രയും മുസ്തഫാക്കണ്ണിലേക്കു പകരാതെ എഴുത്തുകാരൻ നമ്മിലേക്കാണ് തിരിച്ചു വിടാൻ ശ്രമിക്കുന്നത് . അത്രമേൽ തന്റെ വിശ്വാസങ്ങളുമായി ഇഴചേർന്നു കിടക്കുന്ന ഒരു പരുക്കൻ കഥാപാത്രമാണയാൾ . ഒരു സ്ത്രീയുടെ ജീവിതത്തിൽ ദു:ഖങ്ങളും പരീക്ഷണങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും അപരിചിതനായ ഒരു പുരുഷന്റെ കൈയ്യിൽ നിന്നുള്ള താലിചരടിന് കഴുത്തു നീട്ടികൊടുക്കുന്ന നിമിഷം മുതലാണെന്ന് മറിയം ഓർക്കുന്നുണ്ട്. വീടിന്റെ അടുത്തുള്ള പടവുകളില്ലാത്ത ആഴമുള്ള കിണറ്റിൽ പൊന്തിയ പെൺ പ്രേതങ്ങളുടെ വിളറിയ മുഖങ്ങൾ ഓർത്തുകൊണ്ടു ഈ കിണറ്റിന് പോലും തന്നെ വേണ്ടല്ലോ എന്നു പരിതപിക്കുന്നുണ്ടവർ.

ഒരു കുടുംബജീവിതത്തിന്റെ പതനം മാത്രമല്ല, തലമുറ തലമുറയായി തുടരുന്നിരുന്ന കുടുംബ മഹിമയെ സംബന്ധിച്ചുള്ള മിഥ്യാധാരണകളുടെ ഒരു പൊളിച്ചെഴുത്തും ഈ കഥയിൽ കാണാൻ കഴിയും.ആധിപത്യം, പൊങ്ങച്ചം , സ്ത്രീകളുടെ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ, വംശീയ അടിച്ചമർത്തലുകൾ, അധികാരത്തിന്റെ ധാർഷ്ട്യം , സ്വാർത്ഥത എന്നിവയൊക്കെ കണക്കിലെടുക്കുമ്പോൾ നോവലിന്റെ പ്രമേയം ഇന്നത്തെ സന്ദർഭത്തിലും അനുയോജ്യമാണെന്ന് കാണാം .പുറംലോകം കാണാതെ നാലുഭിത്തികൾക്കുള്ളിലെ ഇരുട്ടിൽ ഉഴലുന്ന സ്ത്രീകൾക്ക് നേരെ അഴിച്ചു വിടുന്ന പുരുഷാധിപത്യത്തിന്റെ ക്രൂരതകൾ നോവലിൽ തുറന്നു കാട്ടിയതുകൊണ്ടു സ്വന്തം സമുദായത്തിൽ നിന്നും എഴുത്തുകാരന് എതിർപ്പുകളെ നേരിടേണ്ടി വന്നു.

ഇസ്ലാമിസ്റ്റുകളുടെ ജീവിതം അവരുടെ ഭാഷയിൽ എഴുതാൻ കാരണക്കാരൻ വൈക്കം മുഹമ്മദ് ബഷീറായിരുന്നു എന്ന് തോപ്പിൽ മുഹമ്മദ് മീരാൻ പറയുന്നുണ്ട് . തനിക്കും ഇസ്ലാമിക ജീവിതം രേഖപ്പെടുത്താം എന്ന് തോന്നിയത് ബഷീറിന്റെ കഥകൾ വായിച്ചപ്പോഴാണെന്ന് അദ്ദേഹം പലയിടത്തും സൂചിപ്പിച്ചിട്ടുണ്ട് .പ്രാദേശിക ഭാഷയുടെ ഭംഗി വേണ്ടുവോളം തന്റെ നോവലുകളിൽ പ്രദർശിപ്പിച്ചിരുന്ന ആളായിരുന്നു മീരാൻ . ഒരു പക്ഷേ മേൽ സൂചിപ്പിച്ച അ ബഷീറിയൻ സ്വാധീനം തന്നെയാകാം അതിനു കാരണം. തമിഴിലെ വൈക്കം മുഹമ്മദ് ബഷീർ എന്നു തോപ്പിൽ മുഹമ്മദ് മീരാനെ വിശേഷിപ്പിക്കുന്നതിൽ തെല്ലും അതിശയോക്തി കാണാനാവില്ല തന്നെ.

അദ്ദേഹത്തിന്റെ ആദ്യ നോവൽ, ഒരു തീരദേശ ഗ്രാമത്തിന്റെ കഥ, 1988 ലാണ് പ്രസിദ്ധീകരിച്ചത്.തോപ്പിൽ മുഹമ്മദ് മീരാന്റെ മിക്ക നോവലുകളും ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നാലാമത്തെ നോവലാണ് ചാരുകസേര.

ദ്രൗപദി-ആന്ധ്രയിൽ കോളിളക്കം സൃഷ്ടിച്ച നോവൽ

കഥാപാത്രങ്ങളുടെ എണ്ണം കൊണ്ടും സംഭവങ്ങളുടെ ബാഹുല്യം കൊണ്ടും ഒരു അക്ഷയഖനി തന്നെയാണ് മഹാഭാരതം . ഏതു തരത്തിലുളള കഥാപാത്രങ്ങളെയും ഇതിൽ കണ്ടെത്താനാകും. മനുഷ്യന്റെ എല്ലാത്തരത്തിലുമുള്ള സ്വഭാവ സവിശേഷതകൾ ഇതിൽ കാണാനാകുമെന്നുള്ളതാണ് മഹാഭാരതത്തിന്റെ ഒരു പ്രത്യേകത. മനുഷ്യ മനസ്സുകളെക്കുറിച്ച് ഇത്രത്തോളം കൈകാര്യം ചെയ്തിട്ടുള്ള ഒരു സാഹിത്യ കൃതി വേറെ ഉണ്ടോ എന്ന് സംശയമാണ്. ഒരു പക്ഷെ അക്കാരണം കൊണ്ടാകാം ‘ഇതിലുള്ളത് മറ്റു പലതിലും കണ്ടേക്കാം.ഇതിലില്ലാത്തത് മാറ്റൊരിടത്തും കാണുകയില്ല’ എന്ന് മഹാഭാരതത്തെ കുറിച്ചു പറയുന്നത്.

മഹാഭാരതം പോലുള്ള പുരാണകഥകളിൽ നിന്ന് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുകയും അവരെ മനുഷ്യത്വപരമായ വീക്ഷണകോണിൽ നിന്നുകൊണ്ട് ആധുനിക ജീവിത ചലനാത്മകതയോടെ പുന:രവതരിപ്പിക്കുകയുമാണ് പൊതുവെ സാഹിത്യകാരന്മാർ ചെയ്തുപോന്നിട്ടുള്ളത്. യാർലഗഡ്ഡ ലക്ഷ്മി പ്രസാദിന്റെ ‘ദ്രൗപദി’ എന്ന നോവലിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം വേണ്ടുവോളം എടുത്തുപോയോഗിച്ചിട്ടുള്ള നോവലാണിത്. ദ്രൗപദിയുടെ ജനന രഹസ്യം മുതൽ മരണം വരെയുള്ള സംഭവങ്ങളാണ് നോവലിന്റെ പ്രമേയം.

കൃഷ്ണ വർണ്ണമുള്ളതിനാൽ കൃഷ്ണ,ദ്രുപദന്റെ പുത്രിയായതിനാൽ ദ്രൗപദി,യജ്ഞവേദിയിൽ നിന്നും ജനിച്ചതിനാൽ യാജ്ഞസേനി,പാഞ്ചാല രാജപുത്രിയായതിനാൽ പാഞ്ചാലി. അങ്ങനെ പേരുകൾ നിരവധിയുണ്ട് കഥാ നായികയ്ക്ക്. ദ്രുപദ പുത്രിയും പാണ്ഡവരുടെ പത്നിയുമായ ദ്രൗപദിയുടെ കഥയെ ആധുനിക പശ്ചാത്തലത്തിൽ വിലയിരുത്തുന്നതോടൊപ്പം കഥാപാത്രത്തിന്റെ മനഃശാസ്ത്രപരമായ ഒരു അപഗ്രഥനം കൂടി ഇവിടെ നടത്തുന്നുണ്ട്.

കുരുക്ഷേത്രയുദ്ധത്തിന്റെ അവസാന നാളുകളിലെ ഒരു സുപ്രഭാതത്തിലാണ് കഥ തുടങ്ങുന്നത്. യുദ്ധത്തിന്റെ ദാരുണമായ അനന്തരഫലങ്ങളിൽ ദുഃഖിതയായ ദ്രൗപദി, അശ്വത്ഥമാവ് നടത്തിയ കൂട്ടക്കൊലയിൽ തന്റെ പങ്കിനെക്കുറിച്ച് ആത്മപരിശോധന നടത്തുവാൻ നിർബന്ധിതയായിരിക്കുക്കുന്ന ആ ഒരു നിമിഷം മുതൽ അവരുടെ പൊയ്‌പ്പോയ ജീവിതമത്രയും നമ്മുടെ മുന്നിൽ തെളിയുകയാണ്. രാവിലെ ദ്രൗപതിയെ ഉണർത്തിയ നകുലൻ, ദ്രൗപതിയുടെ അഞ്ച് പുത്രന്മാരെ രാത്രിയിൽ അശ്വത്ഥാമാവ് വധിച്ച കഥ പറയുകയാണ് . യുദ്ധക്കളത്തിൽ തന്റെ സഹോദരന്റെയും പുത്രന്മാരുടെയും മൃതദേഹങ്ങൾ കണ്ടപ്പോൾ ദ്രൗപതിക്ക് സങ്കടവും ദേഷ്യവും തോന്നി. അവൾ അശ്വത്ഥാമാവിനെ കൊല്ലുവാനും ,അവരുടെ ചെയ്തികൾക്ക് പ്രതികാരം ചെയ്യാൻ ഭർത്താക്കന്മാരെ പ്രേരിപ്പിക്കുകയും ചെയ്തു.എന്നാൽ അശ്വത്ഥാമാവിനെ വധിക്കാൻ ഭീമനെയും കൂട്ടരെയും അയച്ചു കഴിയുമ്പോഴേക്കും തനിക്കുണ്ടായ ആ ചിന്തയിൽ അവർ പശ്ചാത്തപിക്കുന്നുണ്ട്. ഇപ്പോൾ അവസാനിക്കാനിരിക്കുന്ന ആ മഹായുദ്ധത്തിന്റെ പഴിമുഴുവൻ തനിക്കു മേലെ ചാർത്തിതരാൻ ലോകം മുഴുവൻ കാത്തിരിക്കുന്നുണ്ടെന്ന ബോധ്യമാകാം അത്തരമൊരു പുനർചിന്തയുടെ ഒരു കാരണം. അതുമല്ലങ്കിൽ താൻ കാരണം ഇനിയും ഒരു ചോരപ്പുഴ ഒഴുകുന്നത് കാണാൻ ശക്തിയില്ലാഞ്ഞിട്ടുകൂടിയാകാം.

ദ്രൗപദിയുടെ ആത്മസംഘർഷങ്ങളുടെ കെട്ടഴിഞ്ഞു വീഴുന്നത് സ്വയംവരത്തിന് ശേഷമുള്ള ധർമപുത്രരുമായുള്ള ആദ്യരാത്രിയിലാണ്. അദ്ദേഹത്തിന്റെ സ്വഭാവത്തെ അടുത്തറിയുന്നതും, മനസ്സിലാക്കുന്നതും അപ്പോൾ മാത്രമാണ് . ആദ്യരാത്രികൊണ്ടു തന്നെ ഒരു സ്ത്രീ എങ്ങനെയാണ് ആതമവഞ്ചന നടത്തേണ്ടതെന്ന് ദ്രൗപദി മനസ്സിലാക്കി.വസ്ത്രാക്ഷേപ സഭയിൽ ദുര്യോധന സഹോദരനായ വികർണ്ണൻ കാണിച്ച നീതിമര്യാദകളും,ഔചിത്യ ബോധവും അവിടെ ഉണ്ടായിരുന്ന മഹാരഥർക്കുണ്ടായിരുന്നില്ല.എന്നാൽ സത്യം പറയുന്നവരെ വിഡ്ഢിയാക്കി ചെറുതാക്കി മൂലക്കിരുത്തുന്ന സ്വഭാവം തന്നെയാണ് കർണ്ണൻ അപ്പോളവിടെ ചെയ്തത്. ഒരു മനുഷ്യനിൽ തന്നെ അധമവും,ഉന്നതവുമായ വ്യക്തിത്വം ഒരുമിച്ചുണ്ടാകുമോ എന്ന സംശയം ആ നിമിഷം ദ്രൗപദിക്കുണ്ടായി. തന്റെ സ്വയംവര ദിവസം കർണ്ണന്റെ സംസ്കാരവും,വസ്ത്രാക്ഷേപ സമയത്ത് നീചത്വവും അവൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടിരുന്നു .

നോവലിൽ ദ്രൗപദിയുടെ ഏറ്റവും അടുത്ത സുഹൃത്ത് അവരുടെ അമ്മായിയമ്മയായ കുന്തിയാണ് . ദ്രൗപദിയ്‌ക്ക്‌ കുന്തിയുമായുള്ള അടുപ്പം വളരെ വ്യക്തമായി നോവലിൽ വരച്ചു കാട്ടുന്നുണ്ട്. അവർക്കു തമ്മിൽ ചില കാര്യങ്ങളിലെങ്കിലും സമാനതകളുണ്ടല്ലോ. ദ്രൗപതിയെപ്പോലെ കുന്തിക്കും വ്യതിരിക്തമായ പുരുഷ ബന്ധങ്ങളുണ്ടായിരുന്നു . ദ്രൗപദിയുടെ ജീവിതത്തിൽ കടന്നു വന്ന പല സങ്കീർണ്ണ ഘട്ടങ്ങളിലെയും മാനസിക സംഘർഷങ്ങളും ധർമ്മസങ്കടങ്ങളും മനസ്സിലാക്കുകയും അവർക്കു മാനസിക സാന്ത്വനം നല്കാൻ ശ്രമിക്കുന്നതും കുന്തിയാണ്.
പ്രതികാരം ചെയ്യാനുള്ള ആഗ്രഹത്തിന്റെ കാര്യത്തിൽ സ്വാർത്ഥമനസ്സുള്ളവളായി കണ്ട് എപ്പോഴും വിമർശിക്കപ്പെടുന്ന ഒരു കഥാപത്രമാണ് ദ്രൗപദി . കൗരവ സഭയിൽ എല്ലാവരാലും എല്ലാ രീതിയിലും അപമാനിക്കപ്പെട്ട ഒരു സ്ത്രീ തന്നെ അപമാനിച്ചവരോട് കണക്ക് ചോദിക്കുന്നതിൽ തെറ്റ് കാണാനാവില്ല.

മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ അടിസ്ഥാന സ്വഭാവങ്ങൾക്കും ലക്ഷ്യങ്ങൾക്കും വിരുദ്ധവും വ്യത്യസ്തവുമായാണ് ഈ നോവലിലെ കഥാപാത്ര നിർമ്മിതിയെങ്കിലും ദ്രൗപദിയെ ആധുനിക സ്ത്രീവാദ പരിപ്രേഷ്യത്തിൽ അവതരിപ്പിക്കുവാനുള്ള ഒരു ശ്രമമാണ് എഴുത്തുകാരനിവിടെ നടത്തിയിട്ടുള്ളത് .ദ്രൗപതിയുടെ സ്വഭാവം സൂക്ഷ്മമായ വൈവിധ്യത്തോടെ അവതരിപ്പിക്കുന്നതിൽ എഴുത്തുകാരൻ പൂർണ്ണമായി വിജയിച്ചിട്ടുണ്ടോ എന്നുള്ളതും സംശയമാണ്. മഹാഭാരതത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും പൊളിച്ചെഴുതാനുള്ള ഒരു ശ്രമം എഴുത്തുകാരന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. പഞ്ചപാണ്ഡവന്മാർ ,ധൃതരാഷ്ട്രർ, ഭീഷ്മർ, ദ്രോണർ തുടങ്ങി ശ്രീകൃഷ്ണനെ വരെ ആ പരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

അടിസ്ഥാന വിശ്വാസങ്ങളെ ലംഘിക്കുന്ന മാറ്റങ്ങളെ ഒരു സമൂഹവും സ്വാഗതം ചെയ്യില്ല. ആ മാറ്റങ്ങൾ ആ കഥാപാത്രങ്ങളുടെ തലത്തെ അഗാധത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ , സ്വാഭാവികമായും വായനക്കാരുടെ വികാരങ്ങൾ മുറിവേൽപ്പിക്കപ്പെടും .ലക്ഷ്മി പ്രസാദിന്റെ ദ്രൗപദി എന്ന നോവലിനും സംഭവിച്ചത് അത് തന്നെയായിരുന്നു. നോവൽ പുറത്തിറങ്ങിയപ്പോൾ ആന്ധ്രയിൽ ഒരു കോളിളക്കം തന്നെ അത് സൃഷ്‌ടിച്ചു . ദ്രൗപദിയെ ഒരു കാമഭ്രാന്തിയാക്കി ചിത്രീകരിച്ചു എന്നുള്ളതായിരുന്നു ആ വിവാദത്തിന്റെ പിന്നിൽ. ദ്രൗപദിയെയും പാണ്ഡവരെയും ശ്രീകൃഷ്ണനെയും മോശമായി കാണിക്കുകയും , ദ്രൗപദിയും ശ്രീകൃഷ്ണനും തമ്മിലുള്ള ബന്ധത്തെ അവിഹിത പ്രണയബന്ധമായി അവതരിപ്പിച്ചതും ഒട്ടേറെ പേരെ ചൊടിപ്പിച്ചു. വസ്ത്രാക്ഷേപ സമയത്തു ആ സഭയിലുണ്ടായിരുന്ന ധൃതരാഷ്ട്രരുൾപ്പെടെയുള്ള മുതിർന്നവർ പോലും ദ്രൗപദിയുടെ സൗന്ദര്യം കാണാൻ ആഗ്രഹിച്ചു.അത് നേരിൽ കാണാൻ കഴിയാതെ തന്റെ അന്ധതയെ ശപിക്കുന്നുണ്ടിവിടെ കൗരവ രാജാവ്. ദ്രൗപദി അപ്പോൾ ഒരു ദാസിയാണെന്നുള്ള കാര്യത്തിൽ സന്തോഷമുണ്ടാക്കുകയും തന്റെ അന്ധതയ്ക്ക് കാരണമായ സ്വന്തം അമ്മയെ മനസ്സിൽ പഴിക്കുകയും ചെയ്യുന്നുണ്ട് ധൃതരാഷ്ട്രർ. വ്യാസൻ സൃഷ്‌ടിച്ച ശ്രീകൃഷ്ണ ദ്രൗപദി ബന്ധത്തെ കാമം നിറഞ്ഞ പ്രണയമാക്കി മാറ്റുക വഴി തങ്ങളുടെ ആരാധനാ പുരുഷനെയും പഞ്ചകന്യകമാരിൽ ഒരാളായി കരുതി പൂജിക്കുന്ന ദ്രൗപദിയെയും എഴുത്തുകാരൻ മോശമായി ചിത്രീകരിച്ചു എന്നു വിമർശകർ ആരോപിച്ചു.

രാമായണത്തെയും മഹാഭാരതത്തെയും ആസ്പദമാക്കി നിരവധി കൃതികൾ പല ഭാഷകളിൽ രചിക്കപ്പെട്ടിട്ടുണ്ട്. പലതരത്തിലുള്ള വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. ദ്രൗപതി എന്ന ഈ നോവലിന്റെ കാര്യത്തിലും അത്തരത്തിൽ പരിഗണിക്കേണ്ട ഒരു വിഷയം മാത്രമേ ഉണ്ടായിട്ടുള്ളൂ .ഇത് മഹാഭാരതത്തിലെ വ്യാസന്റെ ദ്രൗപദിയല്ല . ലക്ഷി പ്രസാദിന്റെ ദ്രൗപദിയാണ് .അതിനെ വ്യാസഭാരതവുമായി താരതമ്യപ്പെടുത്തുന്നതിൽ ഒരർത്ഥവുമില്ല .ഈ നോവൽ അതേപടി നോവൽ വ്യാസമഹാഭാരതത്തെ പിന്തുടരുകയാണെങ്കിൽ പിന്നെ ഈ നോവലിൽ എന്ത് പുതുമയാണുണ്ടാകുക? പക്ഷെ ഇത് വായിച്ചിട്ടു അപ്പോൾ ഇതായിരുന്നു മഹാഭാരതത്തിലെ ദ്രൗപദി എന്ന് പറയുന്നവരോട് സഹതാപം മാത്രമേ തോന്നുകയുള്ളൂ.

മുൻപ് സൂചിപ്പിച്ചപ്പോലെ മഹാഭാരതത്തിൽ നിന്നും ഉണ്ടായിടുള്ള സാഹിത്യകാരന്മാരുടെ ദ്രൗപദി സൃഷ്ടികൾ ഇത് ആദ്യത്തേതോന്നുമല്ല .

‘തേജസ്വിനി ദ്രൗപദി’ (ഡോ:പദ്മാകർ വിഷ്ണു വർതക് )-മറാത്തി
‘കൃഷ്ണ, കുന്തി, ഏവം കൗന്തേയൊ’ (നൃസിംഗപ്രസാദ് ഭാദുരി)-ബംഗാളി
‘ദ്രൗപദി’ (പരിണീത ശർമ്മ)-ആസാമീസ്
ദ്രൗപദി’ (രാജേന്ദ്ര താപ്പ)-നേപ്പാളി
ദ്രൗപദി’ (ഡോ:പ്രതിഭ റോയ് )-നേപ്പാളി
ദ്രൗപദി’ (കാജൽ ഓജ വൈദ്യ ) -ഗുജറാത്തി
യാജ്ഞസേനി (പ്രതിഭ റോയ്)-ഒറിയ
കൃഷ്ണ’ (സുരേന്ദ്രനാഥ് സത്പതി)-ഒറിയ
ഗാന്ധാരി കുന്തി ദ്രൗപതി (കുലമണി ജെന)–ഒറിയ
ദ്രൗപദി (ശുകദേവ സാഹു)–ഒറിയ
‘പാഞ്ചാലി’ (ബച്ചൻ സിങ്ങ്)-ഹിന്ദി
ദ്രൗപദി കി ആത്മകഥ–ഹിന്ദി
പാഞ്ചാലി’ (സുശീൽ കുമാർ )-ഹിന്ദി
യാജ്ഞസേനി (രാജേശ്വർ വസിഷ്ഠ)-ഹിന്ദി
‘പാഞ്ചാലി’ (സാച്ചി മിശ്ര )-ഹിന്ദി
സൗശില്യ ദ്രൗപദി (കസ്തൂരി മുരളീകൃഷ്ണ ) -തെലുങ്ക്
യാജ്ഞസേനി (ത്രോവാഗുണ്ടവെങ്കട സുബ്രഹ്മണ്യ)–തെലുങ്ക്
തെലുഗിന്തികൊച്ചിന ദ്രൗപതി (എം.വി. രമണ റെഡ്ഡി)–തെലുങ്ക്
ദ പാലസ് ഓഫ് ഇല്യൂഷൻസ് (ചിത്ര ബാനർജി ദിവകരുണി)-ഇംഗ്ലീഷ്
ദ്രൗപദി ദ അബാൻഡൺഡ് ക്വീൻ’ (താക്കൂർ സിൻഹ)-ഇംഗ്ലീഷ്
Ms Draupadi Kuru: After the Pandavas (തൃഷ ദാസ്)–ഇംഗ്ലീഷ്
PANCHAALI THE PRINCESS OF PEACE (സാനിയ ഇനാംദാർ)-ഇംഗ്ലീഷ്
Draupadi: The Fire-Born Princess (സരസ്വതി നാഗ്‌പാൽ )-ഇംഗ്ലീഷ്
SONG OF DRAUPADI-(ഇറാ മുഖോതി)–ഇംഗ്ലീഷ്
Draupadi: The Tale of an Empress(സായി സ്വരൂപ ഐയ്യർ )-ഇംഗ്ലീഷ്
I am ‘DRAUPADI’ – Me through My own eyes(സൗരവ് ഖന്ന)-ഇംഗ്ലീഷ്
Draupadi: A Saga of Love, Life & Destiny (ഇഷിത സെൻ)–ഇംഗ്ലീഷ്
യാജ്ഞസേനി (തിരുവല്ല ശ്രീനി)-മലയാളം
യാജ്ഞസേനി (ഡോ :കെ പി രജനി )-മലയാളം
ദ്രൗപദി (പ്രതിഭാ റായ്)-മലയാളം (വിവർത്തനം)
മായാമന്ദിരം (ചിത്രാ ബാനർജി)-മലയാളം (വിവർത്തനം)
പാഞ്ചാലിയുടെ ഏഴുരാത്രികൾ (വിനയശ്രീ)-മലയാളം

തുടങ്ങിയവ അവയിൽ ചിലതു മാത്രം.

ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഡോക്ടറേറ്റ് നേടിയ ഗവേഷകൻ കൂടിയാണ് യാർലഗഡ്ഡ ലക്ഷ്മി പ്രസാദ് .തന്റെ ഈ നോവൽ ഹിന്ദിയിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് അദ്ദേഹം തന്നെയാണ്. 2010 ലെ കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് നേടിയ കൃതികൂടിയാണ് ദ്രൗപദി. ഈ നോവൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് ആർ ശശിധരനും , സി രാധാമണിയും ചേർന്നാണ്. പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യ അക്കാദമിയും. 280 പേജുകളുള്ള പുസ്തകത്തിന്റെ വില 140 രൂപ.