ആഗസ്റ്റ് 17-ചരിത്രത്തെ ബന്ധിപ്പിച്ച് നിർത്തിയ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചോ?


“വരാൻ പോകുന്ന കാലങ്ങളിൽ കഥാകാരൻ ചരിത്രത്തിൽ ഖനനം ചെയ്യാൻ തുടങ്ങും. കാരണം ഭാവന ചരിത്രത്തിൽ പ്രവേശിക്കാനുള്ള സാധ്യത ഇപ്പോൾ ഏറുകയാണ്. എല്ലാവിധ ഔദ്യോഗിക ചരിത്രത്തിലുമുള്ള അവിശ്വാസം ചരിത്രത്തെ ഭ്രമാത്മക ഭാവനയിലൂടെ ഖണ്ഡിക്കാൻ കഥാകാരനെ പ്രേരിപ്പിക്കും.ഇതിഹാസ സ്വഭാവമുള്ള സംഭവങ്ങൾ ചരിത്രത്തിൽ നിന്നു തിരോഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ കഥാകാരൻ ചരിത്രത്തെ അതിന്റെ ശവക്കുഴിയിൽ നിന്നും പുറത്തെടുത്ത് പ്രകോപനപരമായ വീക്ഷണത്തിലൂടെ പുനരാഖ്യാനം ചെയ്യും. കഥാകാരൻ അയാൾ ജിവിക്കുന്ന വർത്തമാന കാലത്തിനു വേണ്ടി പഴയ ചരിത്രം പറഞ്ഞുതുടങ്ങുകയാണ്.ചരിത്രം കഥയുടെ ആഖ്യാനത്തിൽ ഒരു മാന്ത്രിക ചെപ്പായി മാറുന്ന അനുഭവമുണ്ടാകും. സാമ്പ്രദായിക ചരിത്ര നിർമ്മാണത്തോടുള്ള ഭാവനയുടെ ക്രോധമാണത്.”
കഥയുടെ ഭാവിയിൽ ഖനനം ചെയ്യുമ്പോൾ എന്ന ലേഖനത്തിൽ കെ പി അപ്പൻ പറഞ്ഞതാണിത്.
പ്രവചന സ്വഭാവുമുള്ള ഈ നിരീക്ഷണത്തെ ഊട്ടിയുറപ്പിക്കുകയാണ് എസ് ഹരീഷ് തന്റെ രണ്ടാമത്തെ നോവലായ ആഗസ്റ്റ് 17ലൂടെ ചെയ്തിരിക്കുന്നത്.


ആധുനികാനന്തര കാലഘട്ടത്തിന്റെ സവിശേഷതകൾ തന്റെ രചനകളിൽ പ്രതിഷ്ഠിക്കാൻ തക്കവണ്ണം ആഖ്യാനശൈലി കൈമുതലായുള്ള എഴുത്തുകാരനാണ് എസ് ഹരീഷ്. 2003 ലാണ് ഹരീഷിന്റെ രസവിദ്യയുടെ ചരിത്രം എന്ന കഥ പുറത്തുവരുന്നത്. ഈ കഥയ്ക്ക് പിന്നീട് തോമസ് മുണ്ടശ്ശേരി കഥാ പുരസ്‌കാരം ലഭിക്കുകയുണ്ടായി. 13 സെപ്റ്റംബർ 2013 ലെ സമകാലിക മലയാളം ഓണപ്പതിപ്പിൽ ഈ കഥ പുന:പ്രസിദ്ധീകരിക്കപ്പെട്ടു. ലോകസഞ്ചാരിയായിരുന്ന ഡച്ചുകാരൻ ഹ്യു സ്റ്റാർട്ടിന്റെ യാത്രക്കുറിപ്പുകളുടെ രൂപത്തിലായിരുന്നു രസവിദ്യയുടെ ചരിത്രം എന്ന കഥ അവതരിക്കപ്പെട്ടത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മലബാർ തീരത്തിന്റെ തെക്കേ അറ്റത്തുള്ള തിരുവിതാംകൂറിൽ നാരായണഗുരുവിന്റെയും,ചട്ടമ്പിസ്വാമിയുടെയും ഗുരുവായ അയ്യാവ് സ്വാമി എന്നയാൾ വിലകുറഞ്ഞ ലോഹങ്ങളെ സ്വർണമാക്കുന്ന രാസവിദ്യ അഥവാ ആൽക്കെമിയുടെ പിന്നിലുള്ള രഹസ്യങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഒരു ചാരന്റെ ആഖ്യാനരൂപത്തിലാണ് ഈ കഥ പറയുന്നത്. ആഗസ്റ്റ് 17 എന്ന നോവലിന്റെ ആഖ്യാനവും ഒരു ചാരന്റേതുതന്നെയാണ്. കഥ നടക്കുന്നതും തിരുവിതാംകൂറിൽ തന്നെ എന്നുള്ളത് മറ്റൊരു യാദൃച്ഛികതയും.


ഒരുപക്ഷേ ബ്രിട്ടീഷ്കാർ ഇന്ത്യ വിട്ടു പോയിരുന്നില്ലെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? സുഭാഷ് ചന്ദ്രബോസ് ഹിറ്റ്ലറുമായി ചേർന്നാണ് ബ്രിട്ടീഷ്കാരെ ഇവിടെ നിന്നും തുരത്തിയിരുന്നതെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പരിണാമം എപ്രകാരമായിരുന്നിരിക്കണം ? രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയായിരുന്നു വിജയിച്ചിരുന്നെങ്കിൽ എന്തൊക്കെ പിന്നീട് സംഭവിച്ചിരിക്കാം? മേൽപറഞ്ഞ സംഭവങ്ങളെ ഓരോന്നിനെയും വ്യത്യസ്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകാൻ തക്ക വണ്ണം നിരവധി സംഭവങ്ങൾ ഭാവനയിൽ കാണുന്നത് കൗതുകകരമായ ഒരു സംഗതിയാണ്. ചരിത്രത്തിൽ ഈ ‘എങ്കിലു’കൾക്ക് പ്രത്യേകിച്ചൊരു പ്രസക്തിയുമില്ല. എന്നാൽ സാഹിത്യ രംഗത്ത് ഉണ്ടുതാനും. ചരിത്രത്തിലെ ഇത്തരത്തിലുള്ള എങ്കിലുകളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രമേയമാണ് ഹരീഷിന്റെ ആഗസ്റ്റ് 17 എന്ന നോവലിലുള്ളത്. ഒരുപക്ഷേ ഇന്ത്യ സ്വതന്ത്രമായപ്പോൾ തിരുവിതാംകൂർ ഒരു സ്വതന്ത്ര രാജ്യമായി നിലകൊണ്ടിരുന്നെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക ഭാവി എങ്ങനെ ആയിരിന്നിരിക്കണം എന്നൊരു ആശയമാണ് നോവലിൽ പറഞ്ഞു വെയ്ക്കുന്നത്.


ചരിതത്തെ ആധാരമാക്കി സാഹിത്യ രചനകൾ നടത്തുമ്പോൾ ചരിത്രത്തോടു എത്രത്തോളം നീതി പുലർത്തണം എന്നുള്ള ചോദ്യങ്ങളെ പാടെ റദ്ദു ചെയ്തുകൊണ്ടുള്ള ഒരു ശ്രമമാണ് എഴുത്തുകാരന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്. രാഷ്ട്രീയ നോവലോ ചരിത്രനോവലോ എഴുതുമ്പോൾ ചരിത്രത്തോടു നീതിപുലർത്തേണ്ട ആവശ്യമില്ല എന്നിരിക്കലും പുസ്തകത്തെ പുസ്തകമായി കാണാൻ സാധിക്കാത്തവർക്ക് വേണ്ടിയാകണം അത്തരമൊരു മുന്നറിയിപ്പ് തുടക്കത്തിലേ എഴുത്തുകാരൻ തന്നിട്ടുണ്ട്.


ചരിത്രത്തിൽ ഭവനയെയും ഭാവനയിൽ ചരിത്രത്തെയും ഇഴചേർത്തുള്ള ഒരു ആഖ്യാന ശ്രമമാണ് നോവലിൽ കാണാനുക. പക്ഷേ കൃത്യമായി രാഷ്ടീയവും ദേശീയതയും അതിനു പിന്നിലെ പൊള്ളത്തരങ്ങളെയും രേഖപ്പെടുത്താൻ എഴുത്തുകാരൻ മറന്നിട്ടില്ല .തന്റെ മുൻ നോവലായ മീശയിൽ വിവാദമുണ്ടാക്കിയ തരത്തിലുള്ള സമാനമായ ഒരു പരാമർശവും ഈ നോവലിലുമുണ്ട്.തിരുവിതാംകൂർ മഹാരാജവുമായി ബന്ധപ്പെട്ടതാണിത്.


സാഹചര്യങ്ങൾക്കനുസരിച്ച് ഭാസിയെന്നും അവറാച്ചനെന്നുമൊക്കെയുള്ള പേരുകളിൽ അറിയപ്പെടുന്ന ഒരു ചാര കഥാപാത്രത്തിലൂടെയാണ് കഥ പറച്ചിൽ നടത്തിയുട്ടുള്ളത്. മഹാരാജാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ് മുഹമ്മദ് ബഷീറും,കുമ്പളത്ത് ശങ്കുപിള്ളയും,പൊന്നറ ശ്രീധരനുമൊക്കെ. ചരിത്രത്തിൽ ഇവരുടെയൊക്കെ ശരിക്കുമുള്ള സ്ഥാനങ്ങളിൽ നിന്നും പിടിച്ചിറക്കി മറ്റൊരിടത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ് ഹരീഷ്.


ഇവിടെ സർ സി പിയെ അല്ല വധിക്കാൻ ശ്രമിച്ചിരിക്കുന്നത്, മഹാരാജാവിനെയാണ്. അച്ചുതാനന്ദനും, നമ്പൂതിരിപ്പാടുമെല്ലാം വിപ്ലവത്തിന്റെ തുടക്കത്തിലേ കൊല്ലപ്പെട്ടു. തിരുവിതാംകൂർ ഭരണം കമ്മ്യൂണിസ്റ്റ് പാർട്ടി പിടിച്ചെടുത്തു. പൂജപ്പുരയുടെ പുതിയ പേര് ഗോർക്കി സ്ക്വയർ എന്നായി. തിരുവിതാംകൂർ ഇപ്പോൾ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് തിരുവിതാംകൂറാണ്. അപ്പോൾ മുഖ്യമന്ത്രിയോ? കേരള ചരിത്രത്തിലെ മറ്റൊരു പ്രഗൽഭനാണ് ആ വ്യക്തി .


കഥയുടെ ഗതിയെ പലപ്പോഴും മുന്നോട്ട് നയിക്കുന്നത് ഒറ്റബുദ്ധിക്കാരനെന്നു എല്ലാവരും പറയുന്ന പാവപ്പെട്ടവരുടെ വേശ്യയും, പ്രേമലേഖനവുമൊക്കെ എഴുതിയെന്ന് പറയപ്പെടുന്ന ബഷീർ തന്നെയാണ്.ഇത്തരത്തിൽ ചരിത്രത്തെ ബന്ധിപ്പിച്ച് നിർത്തിയ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചതുപോലെ ചരിത്ര സംഭവങ്ങളെ കീഴ്മേൽ മറിച്ചുകൊണ്ടുള്ള ഒരു അപനിർമ്മിതിയാണ് നോവലിലുള്ളത്. ലോകത്തിൽ രഹസ്യങ്ങളും, രഹസ്യ വഴികളുമാണ് യഥാർത്ഥത്തിലുള്ളതെന്നും മനുഷ്യർ പരസ്യമാക്കുന്നതൊക്കെ മറ്റുള്ളവരെ കബളിപ്പിക്കാനുള്ളതാണെന്നും നോവലിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. അതുപോലെ നമുക്കുമുന്നിലുള്ള ചരിത്രവും കബളിപ്പിക്കാനായി എഴുതി വച്ചതാണെന്നും, യഥാർഥ ചരിത്രം ഇതൊന്നുമല്ല എന്നും നോവൽ പറഞ്ഞുവെയ്ക്കുന്നു .


യഥാർഥ ചരിത്രത്തെ വെറും ഫിക്ഷനായി കാണുന്ന, ആരാണ് എഴുതിയതെന്ന് പോലുമറിയാത്ത ഒരു തിരുവിതാംകൂർ ചരിത്രം നോവലിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ചരിത്ര പുനരനിർമ്മിതിയുടെ ഇടങ്ങളിൽ ഈ ചരിത്രത്തിന് എന്തു പ്രധാന്യമാണുള്ളതെന്ന് ചോദ്യം ബാക്കി നിൽക്കുക തന്നെ ചെയ്യും.


ഈ നോവലിനെ ഒരു പ്രത്യേക ചട്ടക്കൂടിൽ നിന്നുകൊണ്ടു വിശകലനം ചെയ്യാനെളുപ്പമല്ല. ചരിത്ര അപനിർമ്മിതി മാത്രമല്ല, വിപ്ലവം കൊണ്ട് വരുമെന്ന് പറയപ്പെടുന്ന സമത്വത്തിന്റെ ആശയ ലോകസാധ്യതകളെ ക്കുറിച്ചും , സാമൂഹ്യ, രാഷ്ട്രീയ ,സാമ്പത്തിക ,ദേശീയത തുടങ്ങിയ വിഷയങ്ങളിൽ നിന്നുകൊണ്ടുമൊക്കെ ഈ നോവലിനെ അപഗ്രഥിക്കാനാകും. കഥപറഞ്ഞുകൊണ്ട് ആളുകളെ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചുവരാനാകാതെ കഥകളിൽ തന്നെ കുരുക്കിയിടുന്ന നോവലിലെ ബഷീർ കഥാപാത്രത്തെ പോലെ എഴുത്തുകാരനും വായനക്കാരെ നോവലിലെ ചരിത്ര കഥകളിൽ കുരുക്കിയിടുന്നുണ്ട്. ഇനി അഥവാ ഒരു കഥയിൽ നിന്നും പുറത്തുകടന്നാൽ തന്നെയും അടുത്തകഥകൾ വരികയായി.അതിൽ വീഴണോ വേണ്ടയോ എന്നു തീരുമാനിക്കും മുന്പെ ചിലപ്പോൾ നമ്മളതിൽ വീണിട്ടുണ്ടാകും.


ഒരു ചരിത്ര നോവലിന്റെ എല്ലാ സവിശേഷ സ്വഭാവങ്ങളെയും നിഷേധിക്കുകയോ നിരോധിക്കുകയോ ചെയ്തുകൊണ്ടുള്ള സ്വതന്ത്രമായ ഒരു ആവിഷ്കാരമാണ് ആഗസ്റ്റ് 17 ലുള്ളത് എന്നു പറയാം.
ഡിസി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 399 രൂപ

ക്ലിയോപാട്രയോടൊപ്പം ഒരു രാത്രി

കവി,നോവലിസ്റ്റ്,നാടകകൃത്ത്,ചിത്രകാരൻ,സാഹിത്യ-കലാനിരൂപകൻ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള ഒരു ബഹുമുഖ പ്രതിഭയായിരുന്നു തിയോഫിൽ ഗോത്തിയെ. ഈജിപ്തിലെ രാജ്ഞിയായ ക്ലിയോപാട്രയുടെ ജീവിതത്തിലെ ഒരു സാങ്കൽപ്പിക പ്രണയവും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ക്ലിയോപാട്രയോടൊപ്പം ഒരു രാത്രി എന്ന ചെറുകഥയുടെ ചട്ടക്കൂടിൽ കൊള്ളുന്ന ഈ പുസ്തകത്തിന്റെ പ്രമേയം.

1867 ലാണ് ഈ കഥ ഫ്രഞ്ച് ഭാഷയിൽ ആദ്യമായി വെളിച്ചം കാണുന്നത്. തന്റെ വേനൽക്കാല കൊട്ടാരത്തിലേക്ക് നൈൽ നദിയിലൂടെ യാത്ര ചെയ്യുന്ന ക്ലിയോപാട്രയെ വിവരിച്ചുകൊണ്ടാണ് ഈ കഥ ആരംഭിക്കുന്നത്.യാത്രാ മദ്ധ്യേ ഒരു രാത്രിയിൽ, “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് എഴുതിയിരിക്കുന്ന ഒരു പാപ്പിറസ് ചുരുൾ കിട്ടിയപ്പോഴാണ് തന്നെ അഗാധമായി പ്രണയിക്കുന്ന മിയാമോൺ എന്ന യുവാവിനെക്കുറിച്ചറിയുന്നതും അത്രയും ദൂരം അവൻ നൈൽ നദിയിലൂടെ തന്നെ പിന്തുടരുകയുമായിരുന്നു എന്നും റാണി മനസ്സിലാക്കുന്നത്.

അടുത്ത ദിവസം തന്റെ നീരാട്ട് ആസ്വദിച്ചു കൊണ്ട് നിൽക്കുന്ന മിയാമോണിനെ റാണി ആദ്യം മരണ ശിക്ഷ വിധിക്കുകയും പിന്നീട് അവനോടു ക്ഷമിക്കുകയുമാണ് ചെയുന്നത്. പക്ഷേ അവളെ അമ്പരിപ്പിച്ചുകൊണ്ടു അവൻ തന്റെ മരണത്തിനായി യാചിക്കുകയാണ് ചെയ്തത്. അതിനു മുൻപ് തന്റെ ഒരു അതിഗംഭീരമായഒരു സ്വപ്നം സാക്ഷാത്കരിക്കണമെന്ന അവന്റെ ആവശ്യം റാണി സമ്മതിക്കുകയും ചെയ്യുന്നു. മഹത്തായ ആ രാത്രിക്കു ശേഷമുള്ള സംഭവങ്ങളും മാർക് ആന്റണിയുടെ വരവുമാണ് പിന്നീടുള്ള സംഭവവികാസങ്ങൾ. 1887 ൽ ഫ്രഞ്ച് ചിത്രകാരനായ അലക്സാന്ദ്രെ കാബനെൽ വരച്ച തന്റെ തടവുകാരിൽ വിഷം പ്രയോഗ പരീക്ഷണം നടത്തുന്ന ക്ലിയോപാട്ര യുടെ ചിത്രമാണ് മലയാള വിവർത്തന പുസ്തകത്തിന്റെ മുഖചിത്രമായി കൊടുത്തിരിക്കുന്നത്. ആ ചിത്രം ഈ കഥയുമായി അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.

വർണ്ണങ്ങളേക്കാൾ വാക്കുകൾ കൊണ്ട് വരയ്ക്കുന്നത് എളുപ്പമാണ് എന്നഭിപ്രായപ്പെട്ടിരുന്ന ഗോത്തിയെ,പ്രണയത്തിന്റെ എഴുത്തുകാരനുമായിരുന്നു. പ്രണയത്തിന്റെ ആ കാവ്യഭംഗി കഥയിലുടനീളം അവതരിപ്പിക്കാൻ കലാകാരനായ ഗോത്തിയേക്ക് അനായാസം കഴിഞ്ഞിട്ടുണ്ട്.

ഫ്രഞ്ച് കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയെ ആധാരമാക്കിയാണ് സജയ് കെ വി ഇതിന്റെ മലയാള വിവർത്തനം ചെയ്തിട്ടുള്ളത്. 1882 ൽ പുറത്തിറങ്ങിയ ലാഫ്കാഡിയോ ഹെർനിൻ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത One of Cleopatra’s Nights and Other Fantastic Romances എന്ന ചെറുകഥാ സമാഹാരത്തിലാണ് ഈ കഥ കണ്ടിട്ടുള്ളത്. ഈ പുസ്തകത്തെ അടിസ്‌ഥാനപ്പെടുത്തിയാകും സജയ് ഇതിന്റെ മലയാള വിവർത്തനം നടത്തിയിട്ടുണ്ടാകുക എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. സുഭാഷ് ചന്ദ്രന്റെ അവതാരികയോടു കൂടി പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് മാതൃഭൂമി ബുക്സാണ്.

സുജാതയുടെ രണ്ടു കുറ്റാന്വേഷണ നോവലുകൾ

തമിഴിലെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ എഴുത്തുകാരിലൊരാളാണ് എസ്.രംഗരാജൻ. പക്ഷെ സുജാത എന്നപേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. തമിഴിലെ അതിനാടകീയത നിറഞ്ഞ ചരിത്ര സാമൂഹ്യ നോവലുകളുടെ ബഹളത്തിനിടയിൽ സുജാതയുടെ നോവലുകൾ വേറിട്ടു നിന്നു . കുറ്റാന്വേഷണത്തിനായി അദ്ദേഹം സൃഷ്‌ടിച്ച ഗണേഷ്-വസന്ത് കഥാപാത്രങ്ങൾ വലിയ തോതിൽ അവിടെ സ്വീകരിക്കപ്പെട്ടു. ഈ രണ്ടു കഥാപാത്രങ്ങളുടെ ഒരു അന്വേഷണ രീതി പെറിമേസൺ കൃതികളെ ഓർമിപ്പിക്കുന്നവയാണ് . ഗണേഷും വസന്തും പ്രത്യക്ഷപ്പെടുന്ന മറുപടിയും ഗണേഷ്,വിപരീത കോട്പാട് എന്നീ കൃതികളാണ് അവതാര പുരുഷൻ, വെട്ടിമാറ്റിയ അക്ഷരങ്ങൾ എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ പുസ്തകത്തിൽ രണ്ടു നോവലുകളും ചേർത്തിട്ടുണ്ട്.

1978 കാലഘട്ടത്തിലെ ഒരു കഥയാണ് അവതാരപുരുഷൻ എന്ന നോവലിൽ പറയുന്നത്. അപ്രത്യക്ഷമായി എന്ന് പറയപ്പെടുന്ന തന്റെ ഭാര്യയിൽ നിന്നും തനിക്ക് വിവാഹമോചനം വേണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കുറ്റാന്വേഷണസംഘത്തെ സമീപിക്കുന്ന സ്വാമിനാഥനിലൂടെയാണ് കഥ ആരംഭിക്കുന്നത്. തന്റെ ഭാര്യ പ്രതിമ എങ്ങോട്ടു പോയെന്നു അയാൾക്ക്‌ ഒരുപിടിയുമില്ല. പരപുരുഷ ബന്ധമാണ് സ്വാമിനാഥൻ അവളിൽ ആരോപിക്കുന്നത്.എന്നാൽ അവരെ പൂർണ്ണമായി തള്ളിക്കളയാൻ അയാൾക്ക്‌ കഴിയുന്നുമില്ല. തന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന തരുണ എന്ന സ്ത്രീയെ വിവാഹം കഴിക്കാൻ സ്വാമിനാഥന് തന്റെ ഭാര്യയിൽ നിന്നും വിവാഹമോചനം നേടേണ്ടതുണ്ട്. അവരെ അന്വേഷിക്കാൻ ഇറങ്ങിത്തിരിക്കുകയാണ് ഗണേഷും വസന്തും. . അത്യന്തം നാടകീയമായ സംഭവ വികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.അതിചടുലമായി തന്നെ കഥ പറയുന്നതിൽ എഴുത്തുകാരൻ വിജയിച്ചിട്ടുണ്ട്.സാഹസികത നിറഞ്ഞ തന്ങ്ങളുടെ നീക്കങ്ങളിലൂടെ പ്രതിമയ്ക്ക് എന്ത് സംഭവിച്ചു എന്ന് തെളിയിക്കുകയാണ് ഗണേഷും വസന്തും.

വെട്ടിമാറ്റിയ അക്ഷരങ്ങൾ എന്ന നോവലിലെ പ്രധാന കഥാപാത്രങ്ങൾ ശൈലജയും പ്രഭാകറുമാണ്. ആഗ്രഹിച്ചതൊക്കെ നേടിയ വ്യക്തിയാണ് പ്രഭാകർ.ജോലിയിലും,നിത്യ ജീവിതത്തിലും അയാൾ വിജയിയായ ഒരു മനുഷ്യനാണ്. പക്ഷെ എട്ടു വർഷത്തെ ദാമ്പത്യ ജീവിതത്തിൽ അയാൾക്ക്‌ ഒരു കുഞ്ഞു പിറന്നിട്ടില്ല എന്നൊരു ചെറിയൊരു ദുഃഖം അയാളെ വേട്ടയാടിക്കൊണ്ടിരിന്നു. ശൈലജയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഗണേഷും വസന്തും രംഗത്തെത്തുന്നത്. ശൈലജക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്ന് പ്രഭാകറിന് സംശയമുണ്ട്. അതുകൊണ്ടയാൾ ബിസിനെസ്സ് ആവശ്യത്തിനായി യാത്ര തിരിക്കുന്നതിന് മുന്നേ തന്റെ ഭാര്യയെ നിരീക്ഷിക്കാൻ ഒരാളെ ഏർപ്പാടാക്കുകയാണ് . ഒന്ന് രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു വരുന്നതു വരെ തന്റെ ഭാര്യ എവിടെയൊക്കെ പോകുന്നു ആരെയൊക്കെ കാണുന്നു എന്നൊക്കെ കണ്ടുപിടിക്കാൻ അയാൾക്ക്‌ കഴിഞ്ഞേക്കും എന്ന് പ്രഭാകരക്കുറപ്പായിരുന്നു. പക്ഷെ ഭാര്യയുടെ മരണ വാർത്തയാണ് പിന്നീടയാളെ കാത്തിരുന്നത്. ഇതിലെ കുറ്റാന്വേഷണത്തിനു വഴിത്തിരിവാകുന്ന സമാനമായ ഒരു സംഭവം ഫോറൻസിക് ഫയൽസ് എന്ന സീരീസിൽ കണ്ടിട്ടുണ്ട്. സാധാരണ കണ്ടു വരുന്നപോലെ കഥയുടെ അവസാന ഭാഗത്തുമാത്രം കുറ്റകൃത്യത്തിനു പിന്നിലുള്ള ആളെ വെളിച്ചത്തു കൊണ്ട് വരുന്നതിനു പകരം ഈ കഥയിൽ ഒരു ഭാഗത്തു വച്ച് കുറ്റവാളിയെ നമുക്ക് മുന്നിലേക്ക്‌ ഇട്ടു തരികയാണ് എഴുത്തുകാരൻ ചെയ്തിട്ടുള്ളത്. കുറ്റവാളിയെ ആദ്യമേ നമുക്ക് വെളിപ്പെടുത്തുകയും എന്നാൽ കേസ് ആത്മഹത്യയിലേക്കും എഴുതിത്തള്ളുന്ന ഈ സംഭവത്തിന്റെ പിറകിലുള്ള സത്യം അത്യതം ബുദ്ധിപരമായ നീക്കങ്ങളിലൂടെ പുറത്തുകൊണ്ടുവരികയാണ് ഗണേഷും വസന്തും.

ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് ഡോ രാധാകൃഷ്ണൻ പാട്യമാണ്. വില 170 രൂപ

തോപ്പിൽ മുഹമ്മദ് മീരാൻ -തമിഴിലെ വൈക്കം മുഹമ്മദ് ബഷീർ

ആധുനിക തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിലൊരാളാണ് തോപ്പിൽ മുഹമ്മദ് മീരാൻ. അദ്ദേഹത്തിന്റെ കൃതികൾ പൊതുവെ മുസ്ലീം സമൂഹജീവിതങ്ങളേയും,അവരുടെയിടയിൽ നിലനിൽക്കുന്ന വൈവിധ്യമാർന്ന ആശയങ്ങളെയും , ഭാഷയെയുമൊക്കെ പ്രതിനിധീകരിക്കുന്നവയാണ്.
പലപ്പോഴും അദേഹത്തിന്റെ അത്തരം കൃതികൾ വിമർശനത്തിന്റെ ഒരു മുഖമാണ് കൈകൊണ്ടിട്ടുള്ളതെന്നും കാണാം.1997 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതിയാണ് ചായ്‌വു നാർക്കാലി എന്ന തമിഴ് നോവൽ. മലയാളത്തിൽ ചാരുകസേര എന്ന പേരിൽ കറൻറ് ബുക്സ് ഈ പുസ്തകം പിന്നീട് പുറത്തിറക്കി

തെൻഫത്തൻ എന്ന സാങ്കൽപ്പിക തീരദേശ ഗ്രാമത്തിൽ താമസിക്കുന്ന ഒരു പരമ്പരാഗത ഇസ്‌ലാമിക കുടുംബത്തിന്റെ രണ്ട് നൂറ്റാണ്ടുകളുടെ കഥയാണ് ചാരുകസേരയിൽ മുഹമ്മദ് മീരാൻ പറയുന്നത് . നോവൽ ജീവിതത്തിൽ തിരുവിതാംകൂർ ചരിത്രത്തിലെ നിരവധി സംഭവങ്ങൾ ഭാവനയുടെ മേമ്പൊടിയോടെ കടന്നു വരുന്നുണ്ടെങ്കിലും ചരിത്ര രചയിതാക്കൾ ഇതിനെ ഒരു ആധികാരികരേഖയാക്കിയെടുക്കരുതെന്ന മുന്നറിയിപ്പ് തുടക്കത്തിലേ അദ്ദേഹം നൽകുന്നുണ്ട്. കാരണം തിരുവിതാംകൂർ രാജ്യത്തിന്റെ രാഷ്ട്രീയ വ്യക്തിത്വങ്ങളും,ചരിത്ര സംഭവങ്ങളും അത്രമേൽ നോവലിൽ കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട് . യാഥാർഥ്യത്തിന്റെ മുഖം കാണാൻ കഴിയാതെ അതിന്റെ സുഖഭോഗങ്ങളിൽ ആറാടുന്ന സൗദാമൻസിലിലെ മുസ്തഫാക്കണ്ണിനെയും,അയാളുടെ ജീവിതവുമായി ബന്ധപ്പെട്ട് അരികു ജീവിതം നയിക്കാൻ നിർബന്ധിക്കപ്പെട്ട ഒരുപിടി കഥാപാത്രങ്ങളെയും ഇതിൽ കാണാം . വീട്ടിലെ അവസാനത്തെ വസ്തുവും വിറ്റ് തന്റെ കുടുംബമഹിമ കാണിക്കുന്നതിനായി ‘പെടാപ്പാടുപെടുന്ന’ മുസ്തഫാക്കണ്ണു തന്നെയാണ് ഈ നോവലിലെ നായകൻ.

തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമയുമായി മുസ്തഫാക്കണ്ണിന്റെ മുത്തച്ഛൻ പൗരീൻപിള്ളയ്ക്ക് ദീർഘകാലത്തെ സൗഹൃദമുണ്ടായിരുന്നു . തെൻഫതിലെ ജനങ്ങളെ വിദേശ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ സംഘടിച്ചു പട നയിച്ചത് അയാളുടെ ഈ മുത്തച്ഛനായിരുന്നു. ആ ധീര കൃത്യത്തിനും അതുവഴിയുണ്ടായ സൗഹൃദത്തിൽ നിന്നും മാർത്താണ്ഡവർമ രാജാവിൽ നിന്നും ലഭിച്ച വിശേഷപ്പെട്ട പ്രതിഫലങ്ങൾ സൗദാ മൻസിലിൽ നിറഞ്ഞിരുന്നു .അവയിൽ വിശേഷപ്പെട്ട വാളും വെള്ളിയും പട്ടും ചന്ദനവും തേക്കുമരവും ചാരുകസേരകളുമൊക്കെ ഉണ്ടായിരുന്നു. സ്വന്തമായി ഒരു ജോലിയോ വരുമാനമോ ഇല്ലാതെ കുടുംബചിലവിന് വേണ്ടി വീട്ടിലെ ഈ വിലപ്പെട്ട വസ്തുക്കൾ ആരുമറിയാതെ വിറ്റു തന്റെ തറവാടിന്റെ പേര് നിലനിർത്താൻ ശ്രമിക്കുന്ന മുസ്തഫാക്കണ്ണിന് അവസാനം അവശേഷിക്കുന്നത് ഒരു ചാരുകസേര മാത്രമാണ്.

ശരീരവും മനസ്സും കാമവികാരത്താൽ നിറഞ്ഞ ഒരു ബൂർഷ്വാസിയുടെ ശേഷിപ്പാണ് ഈ നോവലിൽ കാണാനാകുക. കൈയിലുള്ള അവസാനത്തെ തരിമ്പും ഉപേക്ഷിക്കേണ്ടി വന്നിട്ടും തന്റെ ആത്മാഭിമാനത്തിൽ തെല്ലിട മാറ്റമില്ലാതെ സ്വന്തം തീരുമാനങ്ങളും അതിന്റെ വിധികളും മാത്രമാണ് ഏറ്റവും നല്ലതെന്ന് അഹങ്കാരത്തോടെ വിശ്വസിച്ചു പോരുന്ന ഒരു കഥാപാത്രമാണ് അയാൾ . ക്ഷയരോഗം പിടിപെട്ട് ജീവനുവേണ്ടി മല്ലിടുന്ന ഭാര്യ മറിയംബീവി തന്നെ തല്ലിക്കൊന്ന് മരിക്കാൻ വിടണമെന്ന് അയാളോട് കേഴുന്ന ഹൃദയഭേദകമായ ആ രംഗത്തിൽ പോലും ഉണ്ടാകേണ്ടിയിരുന്ന വേദനയത്രയും മുസ്തഫാക്കണ്ണിലേക്കു പകരാതെ എഴുത്തുകാരൻ നമ്മിലേക്കാണ് തിരിച്ചു വിടാൻ ശ്രമിക്കുന്നത് . അത്രമേൽ തന്റെ വിശ്വാസങ്ങളുമായി ഇഴചേർന്നു കിടക്കുന്ന ഒരു പരുക്കൻ കഥാപാത്രമാണയാൾ . ഒരു സ്ത്രീയുടെ ജീവിതത്തിൽ ദു:ഖങ്ങളും പരീക്ഷണങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും അപരിചിതനായ ഒരു പുരുഷന്റെ കൈയ്യിൽ നിന്നുള്ള താലിചരടിന് കഴുത്തു നീട്ടികൊടുക്കുന്ന നിമിഷം മുതലാണെന്ന് മറിയം ഓർക്കുന്നുണ്ട്. വീടിന്റെ അടുത്തുള്ള പടവുകളില്ലാത്ത ആഴമുള്ള കിണറ്റിൽ പൊന്തിയ പെൺ പ്രേതങ്ങളുടെ വിളറിയ മുഖങ്ങൾ ഓർത്തുകൊണ്ടു ഈ കിണറ്റിന് പോലും തന്നെ വേണ്ടല്ലോ എന്നു പരിതപിക്കുന്നുണ്ടവർ.

ഒരു കുടുംബജീവിതത്തിന്റെ പതനം മാത്രമല്ല, തലമുറ തലമുറയായി തുടരുന്നിരുന്ന കുടുംബ മഹിമയെ സംബന്ധിച്ചുള്ള മിഥ്യാധാരണകളുടെ ഒരു പൊളിച്ചെഴുത്തും ഈ കഥയിൽ കാണാൻ കഴിയും.ആധിപത്യം, പൊങ്ങച്ചം , സ്ത്രീകളുടെ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ, വംശീയ അടിച്ചമർത്തലുകൾ, അധികാരത്തിന്റെ ധാർഷ്ട്യം , സ്വാർത്ഥത എന്നിവയൊക്കെ കണക്കിലെടുക്കുമ്പോൾ നോവലിന്റെ പ്രമേയം ഇന്നത്തെ സന്ദർഭത്തിലും അനുയോജ്യമാണെന്ന് കാണാം .പുറംലോകം കാണാതെ നാലുഭിത്തികൾക്കുള്ളിലെ ഇരുട്ടിൽ ഉഴലുന്ന സ്ത്രീകൾക്ക് നേരെ അഴിച്ചു വിടുന്ന പുരുഷാധിപത്യത്തിന്റെ ക്രൂരതകൾ നോവലിൽ തുറന്നു കാട്ടിയതുകൊണ്ടു സ്വന്തം സമുദായത്തിൽ നിന്നും എഴുത്തുകാരന് എതിർപ്പുകളെ നേരിടേണ്ടി വന്നു.

ഇസ്ലാമിസ്റ്റുകളുടെ ജീവിതം അവരുടെ ഭാഷയിൽ എഴുതാൻ കാരണക്കാരൻ വൈക്കം മുഹമ്മദ് ബഷീറായിരുന്നു എന്ന് തോപ്പിൽ മുഹമ്മദ് മീരാൻ പറയുന്നുണ്ട് . തനിക്കും ഇസ്ലാമിക ജീവിതം രേഖപ്പെടുത്താം എന്ന് തോന്നിയത് ബഷീറിന്റെ കഥകൾ വായിച്ചപ്പോഴാണെന്ന് അദ്ദേഹം പലയിടത്തും സൂചിപ്പിച്ചിട്ടുണ്ട് .പ്രാദേശിക ഭാഷയുടെ ഭംഗി വേണ്ടുവോളം തന്റെ നോവലുകളിൽ പ്രദർശിപ്പിച്ചിരുന്ന ആളായിരുന്നു മീരാൻ . ഒരു പക്ഷേ മേൽ സൂചിപ്പിച്ച അ ബഷീറിയൻ സ്വാധീനം തന്നെയാകാം അതിനു കാരണം. തമിഴിലെ വൈക്കം മുഹമ്മദ് ബഷീർ എന്നു തോപ്പിൽ മുഹമ്മദ് മീരാനെ വിശേഷിപ്പിക്കുന്നതിൽ തെല്ലും അതിശയോക്തി കാണാനാവില്ല തന്നെ.

അദ്ദേഹത്തിന്റെ ആദ്യ നോവൽ, ഒരു തീരദേശ ഗ്രാമത്തിന്റെ കഥ, 1988 ലാണ് പ്രസിദ്ധീകരിച്ചത്.തോപ്പിൽ മുഹമ്മദ് മീരാന്റെ മിക്ക നോവലുകളും ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നാലാമത്തെ നോവലാണ് ചാരുകസേര.

ദ്രൗപദി-ആന്ധ്രയിൽ കോളിളക്കം സൃഷ്ടിച്ച നോവൽ

കഥാപാത്രങ്ങളുടെ എണ്ണം കൊണ്ടും സംഭവങ്ങളുടെ ബാഹുല്യം കൊണ്ടും ഒരു അക്ഷയഖനി തന്നെയാണ് മഹാഭാരതം . ഏതു തരത്തിലുളള കഥാപാത്രങ്ങളെയും ഇതിൽ കണ്ടെത്താനാകും. മനുഷ്യന്റെ എല്ലാത്തരത്തിലുമുള്ള സ്വഭാവ സവിശേഷതകൾ ഇതിൽ കാണാനാകുമെന്നുള്ളതാണ് മഹാഭാരതത്തിന്റെ ഒരു പ്രത്യേകത. മനുഷ്യ മനസ്സുകളെക്കുറിച്ച് ഇത്രത്തോളം കൈകാര്യം ചെയ്തിട്ടുള്ള ഒരു സാഹിത്യ കൃതി വേറെ ഉണ്ടോ എന്ന് സംശയമാണ്. ഒരു പക്ഷെ അക്കാരണം കൊണ്ടാകാം ‘ഇതിലുള്ളത് മറ്റു പലതിലും കണ്ടേക്കാം.ഇതിലില്ലാത്തത് മാറ്റൊരിടത്തും കാണുകയില്ല’ എന്ന് മഹാഭാരതത്തെ കുറിച്ചു പറയുന്നത്.

മഹാഭാരതം പോലുള്ള പുരാണകഥകളിൽ നിന്ന് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുകയും അവരെ മനുഷ്യത്വപരമായ വീക്ഷണകോണിൽ നിന്നുകൊണ്ട് ആധുനിക ജീവിത ചലനാത്മകതയോടെ പുന:രവതരിപ്പിക്കുകയുമാണ് പൊതുവെ സാഹിത്യകാരന്മാർ ചെയ്തുപോന്നിട്ടുള്ളത്. യാർലഗഡ്ഡ ലക്ഷ്മി പ്രസാദിന്റെ ‘ദ്രൗപദി’ എന്ന നോവലിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം വേണ്ടുവോളം എടുത്തുപോയോഗിച്ചിട്ടുള്ള നോവലാണിത്. ദ്രൗപദിയുടെ ജനന രഹസ്യം മുതൽ മരണം വരെയുള്ള സംഭവങ്ങളാണ് നോവലിന്റെ പ്രമേയം.

കൃഷ്ണ വർണ്ണമുള്ളതിനാൽ കൃഷ്ണ,ദ്രുപദന്റെ പുത്രിയായതിനാൽ ദ്രൗപദി,യജ്ഞവേദിയിൽ നിന്നും ജനിച്ചതിനാൽ യാജ്ഞസേനി,പാഞ്ചാല രാജപുത്രിയായതിനാൽ പാഞ്ചാലി. അങ്ങനെ പേരുകൾ നിരവധിയുണ്ട് കഥാ നായികയ്ക്ക്. ദ്രുപദ പുത്രിയും പാണ്ഡവരുടെ പത്നിയുമായ ദ്രൗപദിയുടെ കഥയെ ആധുനിക പശ്ചാത്തലത്തിൽ വിലയിരുത്തുന്നതോടൊപ്പം കഥാപാത്രത്തിന്റെ മനഃശാസ്ത്രപരമായ ഒരു അപഗ്രഥനം കൂടി ഇവിടെ നടത്തുന്നുണ്ട്.

കുരുക്ഷേത്രയുദ്ധത്തിന്റെ അവസാന നാളുകളിലെ ഒരു സുപ്രഭാതത്തിലാണ് കഥ തുടങ്ങുന്നത്. യുദ്ധത്തിന്റെ ദാരുണമായ അനന്തരഫലങ്ങളിൽ ദുഃഖിതയായ ദ്രൗപദി, അശ്വത്ഥമാവ് നടത്തിയ കൂട്ടക്കൊലയിൽ തന്റെ പങ്കിനെക്കുറിച്ച് ആത്മപരിശോധന നടത്തുവാൻ നിർബന്ധിതയായിരിക്കുക്കുന്ന ആ ഒരു നിമിഷം മുതൽ അവരുടെ പൊയ്‌പ്പോയ ജീവിതമത്രയും നമ്മുടെ മുന്നിൽ തെളിയുകയാണ്. രാവിലെ ദ്രൗപതിയെ ഉണർത്തിയ നകുലൻ, ദ്രൗപതിയുടെ അഞ്ച് പുത്രന്മാരെ രാത്രിയിൽ അശ്വത്ഥാമാവ് വധിച്ച കഥ പറയുകയാണ് . യുദ്ധക്കളത്തിൽ തന്റെ സഹോദരന്റെയും പുത്രന്മാരുടെയും മൃതദേഹങ്ങൾ കണ്ടപ്പോൾ ദ്രൗപതിക്ക് സങ്കടവും ദേഷ്യവും തോന്നി. അവൾ അശ്വത്ഥാമാവിനെ കൊല്ലുവാനും ,അവരുടെ ചെയ്തികൾക്ക് പ്രതികാരം ചെയ്യാൻ ഭർത്താക്കന്മാരെ പ്രേരിപ്പിക്കുകയും ചെയ്തു.എന്നാൽ അശ്വത്ഥാമാവിനെ വധിക്കാൻ ഭീമനെയും കൂട്ടരെയും അയച്ചു കഴിയുമ്പോഴേക്കും തനിക്കുണ്ടായ ആ ചിന്തയിൽ അവർ പശ്ചാത്തപിക്കുന്നുണ്ട്. ഇപ്പോൾ അവസാനിക്കാനിരിക്കുന്ന ആ മഹായുദ്ധത്തിന്റെ പഴിമുഴുവൻ തനിക്കു മേലെ ചാർത്തിതരാൻ ലോകം മുഴുവൻ കാത്തിരിക്കുന്നുണ്ടെന്ന ബോധ്യമാകാം അത്തരമൊരു പുനർചിന്തയുടെ ഒരു കാരണം. അതുമല്ലങ്കിൽ താൻ കാരണം ഇനിയും ഒരു ചോരപ്പുഴ ഒഴുകുന്നത് കാണാൻ ശക്തിയില്ലാഞ്ഞിട്ടുകൂടിയാകാം.

ദ്രൗപദിയുടെ ആത്മസംഘർഷങ്ങളുടെ കെട്ടഴിഞ്ഞു വീഴുന്നത് സ്വയംവരത്തിന് ശേഷമുള്ള ധർമപുത്രരുമായുള്ള ആദ്യരാത്രിയിലാണ്. അദ്ദേഹത്തിന്റെ സ്വഭാവത്തെ അടുത്തറിയുന്നതും, മനസ്സിലാക്കുന്നതും അപ്പോൾ മാത്രമാണ് . ആദ്യരാത്രികൊണ്ടു തന്നെ ഒരു സ്ത്രീ എങ്ങനെയാണ് ആതമവഞ്ചന നടത്തേണ്ടതെന്ന് ദ്രൗപദി മനസ്സിലാക്കി.വസ്ത്രാക്ഷേപ സഭയിൽ ദുര്യോധന സഹോദരനായ വികർണ്ണൻ കാണിച്ച നീതിമര്യാദകളും,ഔചിത്യ ബോധവും അവിടെ ഉണ്ടായിരുന്ന മഹാരഥർക്കുണ്ടായിരുന്നില്ല.എന്നാൽ സത്യം പറയുന്നവരെ വിഡ്ഢിയാക്കി ചെറുതാക്കി മൂലക്കിരുത്തുന്ന സ്വഭാവം തന്നെയാണ് കർണ്ണൻ അപ്പോളവിടെ ചെയ്തത്. ഒരു മനുഷ്യനിൽ തന്നെ അധമവും,ഉന്നതവുമായ വ്യക്തിത്വം ഒരുമിച്ചുണ്ടാകുമോ എന്ന സംശയം ആ നിമിഷം ദ്രൗപദിക്കുണ്ടായി. തന്റെ സ്വയംവര ദിവസം കർണ്ണന്റെ സംസ്കാരവും,വസ്ത്രാക്ഷേപ സമയത്ത് നീചത്വവും അവൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടിരുന്നു .

നോവലിൽ ദ്രൗപദിയുടെ ഏറ്റവും അടുത്ത സുഹൃത്ത് അവരുടെ അമ്മായിയമ്മയായ കുന്തിയാണ് . ദ്രൗപദിയ്‌ക്ക്‌ കുന്തിയുമായുള്ള അടുപ്പം വളരെ വ്യക്തമായി നോവലിൽ വരച്ചു കാട്ടുന്നുണ്ട്. അവർക്കു തമ്മിൽ ചില കാര്യങ്ങളിലെങ്കിലും സമാനതകളുണ്ടല്ലോ. ദ്രൗപതിയെപ്പോലെ കുന്തിക്കും വ്യതിരിക്തമായ പുരുഷ ബന്ധങ്ങളുണ്ടായിരുന്നു . ദ്രൗപദിയുടെ ജീവിതത്തിൽ കടന്നു വന്ന പല സങ്കീർണ്ണ ഘട്ടങ്ങളിലെയും മാനസിക സംഘർഷങ്ങളും ധർമ്മസങ്കടങ്ങളും മനസ്സിലാക്കുകയും അവർക്കു മാനസിക സാന്ത്വനം നല്കാൻ ശ്രമിക്കുന്നതും കുന്തിയാണ്.
പ്രതികാരം ചെയ്യാനുള്ള ആഗ്രഹത്തിന്റെ കാര്യത്തിൽ സ്വാർത്ഥമനസ്സുള്ളവളായി കണ്ട് എപ്പോഴും വിമർശിക്കപ്പെടുന്ന ഒരു കഥാപത്രമാണ് ദ്രൗപദി . കൗരവ സഭയിൽ എല്ലാവരാലും എല്ലാ രീതിയിലും അപമാനിക്കപ്പെട്ട ഒരു സ്ത്രീ തന്നെ അപമാനിച്ചവരോട് കണക്ക് ചോദിക്കുന്നതിൽ തെറ്റ് കാണാനാവില്ല.

മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ അടിസ്ഥാന സ്വഭാവങ്ങൾക്കും ലക്ഷ്യങ്ങൾക്കും വിരുദ്ധവും വ്യത്യസ്തവുമായാണ് ഈ നോവലിലെ കഥാപാത്ര നിർമ്മിതിയെങ്കിലും ദ്രൗപദിയെ ആധുനിക സ്ത്രീവാദ പരിപ്രേഷ്യത്തിൽ അവതരിപ്പിക്കുവാനുള്ള ഒരു ശ്രമമാണ് എഴുത്തുകാരനിവിടെ നടത്തിയിട്ടുള്ളത് .ദ്രൗപതിയുടെ സ്വഭാവം സൂക്ഷ്മമായ വൈവിധ്യത്തോടെ അവതരിപ്പിക്കുന്നതിൽ എഴുത്തുകാരൻ പൂർണ്ണമായി വിജയിച്ചിട്ടുണ്ടോ എന്നുള്ളതും സംശയമാണ്. മഹാഭാരതത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും പൊളിച്ചെഴുതാനുള്ള ഒരു ശ്രമം എഴുത്തുകാരന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. പഞ്ചപാണ്ഡവന്മാർ ,ധൃതരാഷ്ട്രർ, ഭീഷ്മർ, ദ്രോണർ തുടങ്ങി ശ്രീകൃഷ്ണനെ വരെ ആ പരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

അടിസ്ഥാന വിശ്വാസങ്ങളെ ലംഘിക്കുന്ന മാറ്റങ്ങളെ ഒരു സമൂഹവും സ്വാഗതം ചെയ്യില്ല. ആ മാറ്റങ്ങൾ ആ കഥാപാത്രങ്ങളുടെ തലത്തെ അഗാധത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ , സ്വാഭാവികമായും വായനക്കാരുടെ വികാരങ്ങൾ മുറിവേൽപ്പിക്കപ്പെടും .ലക്ഷ്മി പ്രസാദിന്റെ ദ്രൗപദി എന്ന നോവലിനും സംഭവിച്ചത് അത് തന്നെയായിരുന്നു. നോവൽ പുറത്തിറങ്ങിയപ്പോൾ ആന്ധ്രയിൽ ഒരു കോളിളക്കം തന്നെ അത് സൃഷ്‌ടിച്ചു . ദ്രൗപദിയെ ഒരു കാമഭ്രാന്തിയാക്കി ചിത്രീകരിച്ചു എന്നുള്ളതായിരുന്നു ആ വിവാദത്തിന്റെ പിന്നിൽ. ദ്രൗപദിയെയും പാണ്ഡവരെയും ശ്രീകൃഷ്ണനെയും മോശമായി കാണിക്കുകയും , ദ്രൗപദിയും ശ്രീകൃഷ്ണനും തമ്മിലുള്ള ബന്ധത്തെ അവിഹിത പ്രണയബന്ധമായി അവതരിപ്പിച്ചതും ഒട്ടേറെ പേരെ ചൊടിപ്പിച്ചു. വസ്ത്രാക്ഷേപ സമയത്തു ആ സഭയിലുണ്ടായിരുന്ന ധൃതരാഷ്ട്രരുൾപ്പെടെയുള്ള മുതിർന്നവർ പോലും ദ്രൗപദിയുടെ സൗന്ദര്യം കാണാൻ ആഗ്രഹിച്ചു.അത് നേരിൽ കാണാൻ കഴിയാതെ തന്റെ അന്ധതയെ ശപിക്കുന്നുണ്ടിവിടെ കൗരവ രാജാവ്. ദ്രൗപദി അപ്പോൾ ഒരു ദാസിയാണെന്നുള്ള കാര്യത്തിൽ സന്തോഷമുണ്ടാക്കുകയും തന്റെ അന്ധതയ്ക്ക് കാരണമായ സ്വന്തം അമ്മയെ മനസ്സിൽ പഴിക്കുകയും ചെയ്യുന്നുണ്ട് ധൃതരാഷ്ട്രർ. വ്യാസൻ സൃഷ്‌ടിച്ച ശ്രീകൃഷ്ണ ദ്രൗപദി ബന്ധത്തെ കാമം നിറഞ്ഞ പ്രണയമാക്കി മാറ്റുക വഴി തങ്ങളുടെ ആരാധനാ പുരുഷനെയും പഞ്ചകന്യകമാരിൽ ഒരാളായി കരുതി പൂജിക്കുന്ന ദ്രൗപദിയെയും എഴുത്തുകാരൻ മോശമായി ചിത്രീകരിച്ചു എന്നു വിമർശകർ ആരോപിച്ചു.

രാമായണത്തെയും മഹാഭാരതത്തെയും ആസ്പദമാക്കി നിരവധി കൃതികൾ പല ഭാഷകളിൽ രചിക്കപ്പെട്ടിട്ടുണ്ട്. പലതരത്തിലുള്ള വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. ദ്രൗപതി എന്ന ഈ നോവലിന്റെ കാര്യത്തിലും അത്തരത്തിൽ പരിഗണിക്കേണ്ട ഒരു വിഷയം മാത്രമേ ഉണ്ടായിട്ടുള്ളൂ .ഇത് മഹാഭാരതത്തിലെ വ്യാസന്റെ ദ്രൗപദിയല്ല . ലക്ഷി പ്രസാദിന്റെ ദ്രൗപദിയാണ് .അതിനെ വ്യാസഭാരതവുമായി താരതമ്യപ്പെടുത്തുന്നതിൽ ഒരർത്ഥവുമില്ല .ഈ നോവൽ അതേപടി നോവൽ വ്യാസമഹാഭാരതത്തെ പിന്തുടരുകയാണെങ്കിൽ പിന്നെ ഈ നോവലിൽ എന്ത് പുതുമയാണുണ്ടാകുക? പക്ഷെ ഇത് വായിച്ചിട്ടു അപ്പോൾ ഇതായിരുന്നു മഹാഭാരതത്തിലെ ദ്രൗപദി എന്ന് പറയുന്നവരോട് സഹതാപം മാത്രമേ തോന്നുകയുള്ളൂ.

മുൻപ് സൂചിപ്പിച്ചപ്പോലെ മഹാഭാരതത്തിൽ നിന്നും ഉണ്ടായിടുള്ള സാഹിത്യകാരന്മാരുടെ ദ്രൗപദി സൃഷ്ടികൾ ഇത് ആദ്യത്തേതോന്നുമല്ല .

‘തേജസ്വിനി ദ്രൗപദി’ (ഡോ:പദ്മാകർ വിഷ്ണു വർതക് )-മറാത്തി
‘കൃഷ്ണ, കുന്തി, ഏവം കൗന്തേയൊ’ (നൃസിംഗപ്രസാദ് ഭാദുരി)-ബംഗാളി
‘ദ്രൗപദി’ (പരിണീത ശർമ്മ)-ആസാമീസ്
ദ്രൗപദി’ (രാജേന്ദ്ര താപ്പ)-നേപ്പാളി
ദ്രൗപദി’ (ഡോ:പ്രതിഭ റോയ് )-നേപ്പാളി
ദ്രൗപദി’ (കാജൽ ഓജ വൈദ്യ ) -ഗുജറാത്തി
യാജ്ഞസേനി (പ്രതിഭ റോയ്)-ഒറിയ
കൃഷ്ണ’ (സുരേന്ദ്രനാഥ് സത്പതി)-ഒറിയ
ഗാന്ധാരി കുന്തി ദ്രൗപതി (കുലമണി ജെന)–ഒറിയ
ദ്രൗപദി (ശുകദേവ സാഹു)–ഒറിയ
‘പാഞ്ചാലി’ (ബച്ചൻ സിങ്ങ്)-ഹിന്ദി
ദ്രൗപദി കി ആത്മകഥ–ഹിന്ദി
പാഞ്ചാലി’ (സുശീൽ കുമാർ )-ഹിന്ദി
യാജ്ഞസേനി (രാജേശ്വർ വസിഷ്ഠ)-ഹിന്ദി
‘പാഞ്ചാലി’ (സാച്ചി മിശ്ര )-ഹിന്ദി
സൗശില്യ ദ്രൗപദി (കസ്തൂരി മുരളീകൃഷ്ണ ) -തെലുങ്ക്
യാജ്ഞസേനി (ത്രോവാഗുണ്ടവെങ്കട സുബ്രഹ്മണ്യ)–തെലുങ്ക്
തെലുഗിന്തികൊച്ചിന ദ്രൗപതി (എം.വി. രമണ റെഡ്ഡി)–തെലുങ്ക്
ദ പാലസ് ഓഫ് ഇല്യൂഷൻസ് (ചിത്ര ബാനർജി ദിവകരുണി)-ഇംഗ്ലീഷ്
ദ്രൗപദി ദ അബാൻഡൺഡ് ക്വീൻ’ (താക്കൂർ സിൻഹ)-ഇംഗ്ലീഷ്
Ms Draupadi Kuru: After the Pandavas (തൃഷ ദാസ്)–ഇംഗ്ലീഷ്
PANCHAALI THE PRINCESS OF PEACE (സാനിയ ഇനാംദാർ)-ഇംഗ്ലീഷ്
Draupadi: The Fire-Born Princess (സരസ്വതി നാഗ്‌പാൽ )-ഇംഗ്ലീഷ്
SONG OF DRAUPADI-(ഇറാ മുഖോതി)–ഇംഗ്ലീഷ്
Draupadi: The Tale of an Empress(സായി സ്വരൂപ ഐയ്യർ )-ഇംഗ്ലീഷ്
I am ‘DRAUPADI’ – Me through My own eyes(സൗരവ് ഖന്ന)-ഇംഗ്ലീഷ്
Draupadi: A Saga of Love, Life & Destiny (ഇഷിത സെൻ)–ഇംഗ്ലീഷ്
യാജ്ഞസേനി (തിരുവല്ല ശ്രീനി)-മലയാളം
യാജ്ഞസേനി (ഡോ :കെ പി രജനി )-മലയാളം
ദ്രൗപദി (പ്രതിഭാ റായ്)-മലയാളം (വിവർത്തനം)
മായാമന്ദിരം (ചിത്രാ ബാനർജി)-മലയാളം (വിവർത്തനം)
പാഞ്ചാലിയുടെ ഏഴുരാത്രികൾ (വിനയശ്രീ)-മലയാളം

തുടങ്ങിയവ അവയിൽ ചിലതു മാത്രം.

ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഡോക്ടറേറ്റ് നേടിയ ഗവേഷകൻ കൂടിയാണ് യാർലഗഡ്ഡ ലക്ഷ്മി പ്രസാദ് .തന്റെ ഈ നോവൽ ഹിന്ദിയിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് അദ്ദേഹം തന്നെയാണ്. 2010 ലെ കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് നേടിയ കൃതികൂടിയാണ് ദ്രൗപദി. ഈ നോവൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് ആർ ശശിധരനും , സി രാധാമണിയും ചേർന്നാണ്. പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യ അക്കാദമിയും. 280 പേജുകളുള്ള പുസ്തകത്തിന്റെ വില 140 രൂപ.

ലോകത്തെ മാറ്റിമറിച്ച 101 അബദ്ധങ്ങൾ

ഇത്രയും വൈൻ ഒന്നിച്ചു കൊണ്ടുപോയാൽ ഭീമമായ തുക നികുതിനൽകേണ്ടിവരും എന്ന തന്റെ ജോലിക്കാരന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് ആ ഡച്ചു വ്യാപാരി ഒരു ഒരു പോംവഴി കണ്ടെത്തിയത്.അക്കാലത്തു വൈനിന്റെ അളവിനനുസരിച്ചാണ് നികുതി അടയ്‌ക്കേണ്ടിയിരുന്നത്.നിയമമനുസരിച്ചുള്ള അളവ് കൊണ്ടുപോയാൽ തനറെ വ്യാപാര ആവശ്യങ്ങൾക്കു തികയില്ല എന്ന് മനസ്സിലാക്കിയ അയാൾ കൂടുതൽ നികുതി കൊടുക്കാതെ എങ്ങനെ കൂടുതൽ അളവ് വൈൻ കടത്താം എന്നാലോചിച്ചു. ഒരുപാടു ആലോചനക്കൊടുവിൽ അദ്ദേഹം ഒരു വിദ്യ കണ്ടുപിടിച്ചു . വൈൻ ചൂടാക്കി അതിലെ വെള്ളം വറ്റിച്ചു കളയുക. പിന്നീട് വൈൻ ഉപയോഗിക്കേണ്ട സമയമാകുമ്പോൾ വെള്ളം കൂട്ടിച്ചേർക്കുക. അങ്ങനെ ചൂടാക്കിയ വൈൻ താൻ വ്യാപാരം ചെയ്യുന്ന വൈനിനേക്കാൾ ലഹരിയുള്ളതാണെന്ന് അദ്ദേഹം കണ്ടെത്തുകയും പിന്നീട് അതൊരു പുതിയ ഉല്പന്നമായി അവതരിപ്പിക്കുകയും ചെയ്തത്രേ .ഇതാണ് ബ്രാണ്ടിയുടെ പിന്നിലെ കഥ. ബ്രാഡ്‌ജ്‌ വിൻ എന്ന ഡച്ചു പദത്തിൽ നിന്നാണ് ബ്രാണ്ടി എന്ന പദം രൂപം കൊണ്ടത് . ഇതിന്റെ അർത്ഥമാകട്ടെ burned wine എന്നും.

യാദൃച്ഛികമായി കണ്ടുപിടിക്കപ്പെട്ട അനേകം കണ്ടുപിടിത്തങ്ങളുണ്ട് നമുക്കു മുന്നിൽ. എക്സ്റേയും, ടെഫ്‌ലോണും മൈക്രോവേവ് ഓവനുമൊക്കെ അത്തരത്തിൽ കണ്ടുപിടിക്കപെട്ടവയാണ്.ബാലരമ പോലുള്ള പ്രസിദ്ധീകരണങ്ങളിൽ ചില ലക്കങ്ങളിൽ മേല്പറഞ്ഞ പോലെയുള്ള കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള കഥകൾ ഉണ്ടാകാറുണ്ട്. അക്കഥകളിൽ ചിലതൊക്കെ അബദ്ധത്തിലോ യാദൃച്ഛികമായോ കണ്ടുപിടിക്കപ്പെട്ടവയെകുറിച്ചാണ് . നിരവധി കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുള്ളവയിൽ ലോകത്തെ മാറ്റിമറിച്ച പ്രധാനപ്പെട്ട കണ്ടു പിടുത്തങ്ങളും ഉണ്ട്. അത്തരത്തിൽ ചരിത്രത്തെ തന്നെ മാറ്റിമറിക്കപ്പെട്ട നിരവധി കണ്ടുപിടുത്തങ്ങളുടെ പിന്നാമ്പുറ കഥകളെ കുറിച്ചാണ് ഹാപ്പി ആക്സിഡന്റ്സ് എന്ന പുസ്തകത്തിൽ ഡോക്ടർ അജിത് ജെയിംസ് ജോസ് പറഞ്ഞിരിക്കുന്നത്.അങ്ങനെയുള്ള നൂറ്റൊന്നു കണ്ടുപിടുത്തങ്ങളുടെ വിവരങ്ങളാണ് ഇതിലുള്ളത്.

ഫ്രാൻസുമായി ബന്ധമില്ലാത്ത ഫ്രഞ്ച് ഫ്രെയ്‌സ് ,ഇന്നും പുറത്തുവിടാത്ത കൊക്കോകോളയുടെ ഫോർമുല,ന്യായാധിപന്മാർക്കു വേണ്ടിഉണ്ടാക്കിയ സൺഗ്ലാസ് പിന്നീട് ഇന്നത്തെ രീതിയിൽ പ്രസിദ്ധി നേടിയത്, ഹൃദയമിടിപ്പ് രേഖപ്പെടുത്താനുണ്ടാക്കിയ ഉപകരണത്തിലെ ഒരു ചെറിയ റെസിസ്റ്റർ പറ്റിച്ച പണി പേസ് മേക്കർ എന്ന കണ്ടുപിടുത്തത്തിലേക്കെത്തിച്ചത്, അങ്ങനെ നിരവധി സംഭവങ്ങൾ ഈ പുസ്തകത്തിൽ വായിക്കാം. പക്ഷേ ചില സംഭവങ്ങളുടെ വർഷം കൃത്യമയി രേഖപ്പെടുത്തിയിടുത്താൻ വിട്ടുപോയിട്ടുണ്ട്.ഉദാഹരണത്തിന് ആദ്യം പറഞ്ഞ ബ്രാണ്ടിയുടെ പിന്നിലെ കഥ എന്നു നടന്നതാണെന്ന് പറഞ്ഞിട്ടില്ല .

ലളിതമായ ഭാഷയിൽ രസകരമായി ശാസ്ത്രീയ വിവരങ്ങൾ അവതരിപ്പിച്ചിട്ടുള്ളതിനാൽ കുട്ടികൾക്ക്കൂടി ഇഷ്ടപ്പെടാൻ സാധ്യതയുണ്ട് . Dora publishers ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ,വില 230 രൂപ

കുറ്റസമ്മതം

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ എസ്ഐ. സാജൻ മാത്യു എന്ന കഥാപാത്രത്തിലൂടെ നമുക്കെല്ലാവർക്കും സുപരിചിതനായ സിബി തോമസ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ആദ്യ നോവലാണ് കുറ്റസമ്മതം എന്ന ക്രൈം ത്രില്ലർ. ചേനകല്ല് എന്ന സ്ഥലത്തെ ഒരു വാടകമുറിയിൽ ഒരാൾ മരിച്ചു കിടക്കുന്നുവെന്ന ഫോൺ കോളിലൂടെയാണ് നോവലിലെ സംഭവ പരമ്പരകൾ തുടങ്ങുന്നത്. വേലേശ്വരം സർക്കിളായ സാബു തോമസാണ് അന്വേഷണത്തിനായി ഇറങ്ങുന്നത്. ചേനകല്ലിനടുത്തുള്ള ക്വാറിയിലേക്കും പരിസരങ്ങളിലേക്കും അന്വേഷണം വ്യാപിക്കുന്നതിന് മുന്പെ പ്രതിയെ പോലീസ് കണ്ടെത്തുകയും ചെയ്തു. തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ സാജൻ മാത്യുവിലൂടെ കാസർകോഡൻ പശ്ചാത്തലം മനസ്സിൽ കേറിപ്പറ്റിയതുകൊണ്ടാകണം ഈ നോവലിലെ കഥാപരിസരത്തെ അവിടെ എളുപ്പം പ്രതിഷ്ഠിക്കാൻ കഴിഞ്ഞു.

പൊതുവേ ഇത്തരം നോവലുകളിൽ പരീക്ഷിച്ചു കാണാറുള്ള കുറ്റവാളിയെയോ അതിന്റെ മോട്ടീവിനെയോ അവസാനം മാത്രം വെളിപ്പെടുന്ന രീതിയിൽ നിന്നും വഴുതിമാറിക്കൊണ്ട് ആദ്യത്തെ മൂന്നു നാലു അദ്ധ്യായങ്ങൾ കൊണ്ട് തന്നെ പ്രതിയെയും, അതിന്റെ പിന്നിലെ ഉദ്ദേശ്യത്തെയും വലിച്ചു പുറത്തിടുകയാണ് ഇതിലെ അന്വേഷണ ഉദ്യോഗസ്ഥനായ സാബു തോമസ്. പിന്നീട് കഥ വേറൊരു തലത്തിലേക്ക് ,കഥാപാത്രങ്ങളുടെ വൈകാരിക പരിസരങ്ങളിലേക്ക് പറിച്ചു നടുകയാണ് എഴുത്തുകാരൻ ചെയ്തിരിക്കുന്നത് . ആദ്യത്തെ വളരെ കുറച്ചു അദ്ധ്യായങ്ങൾ കഴിയുമ്പോൾ തന്നെ പ്രതി ആരായിരിക്കും എന്നൂഹിക്കാൻ വായനക്കാർക്കു കഴിഞ്ഞേക്കും . പ്രതിയെ കണ്ടെത്തികഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി എന്തായിരിക്കും കഥയുടെ ഗതിയെന്ന് സ്വാഭാവികമായും കരുതാൻ പോന്ന വഴികളിൽ കൂടി തന്നെയാണ് നോവൽ പീന്നീട് സഞ്ചരിക്കുന്നത്. നിയമം കർശനമായി അനുസരിച്ച് പോരുന്ന ഒരു ഉദ്യോഗസ്ഥന് തനിക്ക് നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങൾക്കാണ് നോവൽ കൂടുതൽ പ്രാധാന്യം നല്കിയിരിക്കുന്നത്. സാബു തോമസിന്റെ കുടുംബബന്ധത്തിന്റെ തീവ്രതകളും, മനോനിലകളും നോവലിൽ കൂടുതലായി കടന്നു വരുന്നുണ്ട്. അയാൾ കാണുന്ന സ്വപനങ്ങളും അവയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. പ്രതീക്ഷിക്കുന്ന ഒരു ക്ലൈമാക്സ് തന്നെയാണ് നോവലിൽ കാണാൻ കഴിയുക. ചിലയിടങ്ങളിൽ നാടകീയത മുറ്റിയ സംഭാഷണങ്ങൾ ഒരു പോരായ്മയായി അനുഭവപ്പെടുന്നുമുണ്ട് . ചിലത് വായനക്കാരുടെ യുക്തിയെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. നോവലിലെ ഒരു വാചകം നോക്കുക :ഹിന്ദി സംസാരിക്കുന്നതും,പൊലീസ് അന്വേഷിക്കുന്നയാളുമാകുമ്പോൾ അത് തീവ്രവാദിയോ കള്ളനോ ആകാം.ഇവിടെ പൊലീസ് അന്വേഷിക്കുന്ന ആൾ ഹിന്ദി സംസാരിക്കുന്നയാളാണെങ്കിൽ കള്ളനും തീവ്രവാദിയും ആയിരിക്കുമെന്ന പൊതു നിഗമനത്തിലേക്കെത്തിയതെങ്ങനെ എന്നു മനസ്സിലായില്ല.

ഉമാദത്തന്റെ കപാലത്തിലെ പോലെ ഭക്ഷണത്തെപ്പറ്റിയുള്ള ആവർത്തിക്കുന്ന വിവരണങ്ങളും, സംഭാഷണത്തിലെ നാടകീയതയും ഇവിടെയും പ്രത്യക്ഷപ്പെടുന്നുണ്ട് ചുരുക്കി പറഞ്ഞാൽ ഉദ്വേഗവും,കുറ്റാന്വേഷണത്തിന്റെ ചടുല നീക്കങ്ങളുമൊക്കെ പ്രതീക്ഷിച്ചുകൊണ്ട് പുസ്തകം വായിക്കാനിരിക്കുന്നവരെ തെല്ലും നിരാശപ്പെടുത്താൻ സാധ്യതയുള്ളൊരു നോവലായിരിക്കുമിത്.

2003ൽ സബ് ഇൻസ്പെക്ടറായി കേരള പോലീസ് അക്കാദമിയിൽ നിന്നും പുറത്തിറങ്ങിയ സിബി തോമസ് 2011 ൽ സർക്കിൾ ഇൻസ്പെക്ടറായി. 2014 ലും 2019 ലും ഡിറ്റക്ടീവ് എക്സലൻസിക്കുള്ള ബാഡ്ജ് ഓഫ് ഓണർ സ്വന്തമാക്കിയ ആളാണ് ഇദ്ദേഹം.

2015 ൽ സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിട്ടുണ്ട്. രാജീവ് രവി-ആസിഫ് അലി കൂട്ടുകെട്ടിലെ കുറ്റവും ശിക്ഷയും എന്ന സിനിമയുടെ കഥയും ഇദ്ദേഹത്തിന്റേതാണ്.ഇപ്പോൾ കേരളാ പൊലീസിലെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയിൽ ഇൻസ്പെക്ടറാണ് സിബി തോമസ്.പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ഋഷിരാജ് സിംഗ് ഐ പി എസ്സാണ്. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിന്റെ വില 260 രൂപ.

റാണി ചെന്നമ്മ കിത്തൂരിലെ വീരവനിത

കർണ്ണാടകത്തിൽ ബൽഗാരിനും ധാർവാറിനും മദ്ധ്യത്തിൽ പൂനെ-ബാംഗ്ലൂർ ദേശീയ പാതയോടു ചേർന്നുള്ള രണ്ടു ചെറിയ കുന്നുകൾകൾക്കപ്പുറം കാണപ്പെടുന്ന നഗരമാണ് ഇന്നത്തെ കിട്ടൂർ. ഈ സ്ഥലത്തെ റാണിയായയിരുന്ന ചെന്നമ്മയാണ് ഇന്ത്യയിൽ ആദ്യമായി ശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി തലയുയർത്തിയ നാട്ടുരാജ്യ പ്രമാണി. ചരിത്രത്തെ നാടോടി രേഖകൾക്കപ്പുറം സത്യസന്ധമായ ഒരു ജീവചരിത്രമാണ് റാണി ചെന്നമ്മ എന്ന പുസ്തകമെന്ന് ഇതിന്റെ എഴുത്തുകാരൻ സദാശിവ വോഡയാർ പറയുന്നു. കിട്ടൂർ രാജവംശത്തിന്റെ സ്ഥാപകരായ ഹീരെ മല്ല ഷെട്ടിയും ചീക്കാമല്ല ഷെട്ടിയും അവരുടെ ആ രാജവംശവും 1585 മുതൽ 1824 വരെ 239 കൊല്ലമാണ് ഭരണം നടത്തിയത് . വീരപ്പ ഗോഡറുടെ ഭരണകാലത്താണ് കിട്ടൂരിനെ ഹൈദരാലി ആക്രമിക്കുന്നത്, 1778 ൽ. അദ്ദേഹത്തിന്റെ മരണത്തോടെ മല്ലസർജ്ജനെ കുടുംബത്തിലേക്ക് ദത്തെടുക്കുകയുണ്ടായി. കിട്ടൂർ രാജവംശത്തിലെ പന്ത്രണ്ടു രാജാക്കന്മാരിലും വച്ച് ഏറ്റവും സമർത്ഥനായ രാജാവായിരുന്നു മല്ലസർജ്ജൻ. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന ചെന്നമ്മയാണ് ഇവിടുത്തെ വീരനായിക.

നിസ്സാരവും വ്യക്തിപരമായ താല്പര്യങ്ങളിൽ കലഹിച്ചിരുന്ന നാട്ടുരാജാക്കന്മാരുടെ ഇടയിലും മികച്ച ഭരണം നടത്താൻ മല്ലസർജ്ജനു കഴിഞ്ഞിരുന്നു. കിട്ടൂരിന്റെ ഭരണ ചരിത്രത്തിൽ ഏറ്റവും മഹനീയവും വിഷമം പിടിച്ച കാലഘട്ടവും ഇത് തന്നെയായിരുന്നു. പ്രതിവർഷം ലക്ഷക്കണക്കിന് രൂപ നികുതി ലഭിച്ചിരുന്ന കിട്ടൂരിന് സ്വന്തമായി ഒരു കമ്മട്ടം തന്നെ ഉണ്ടായിരുന്നുവെത്രെ. ആ രാജ്യത്തിന്റെ ശാപം അവിടുത്തെ ഐശ്വര്യം തന്നെയായിരുന്നു. സിംഹാസനത്തിലേറി മൂന്നു വർഷം തികയുന്നതിനു മുൻപെ ടിപ്പു കിട്ടൂരിന്റെ വടക്കുഭാഗത്തെ കോട്ടആക്രമിച്ചു. പക്ഷേ ടിപ്പുവിനെ തുരത്തിയോടിക്കുകയാണുണ്ടായത്. മല്ലസർജ്ജന്റെ ആദ്യ റാണി രുദ്രമ്മ ഈ യുദ്ധത്തിൽ പങ്കെടുത്തതായി പറയപ്പെടുന്നുണ്ട്. അവർ തല്ലൂരിലെ ദേസായിയുടെ പ്രസിദ്ധ കുടുംബത്തിൽപ്പെട്ടവളായിരുന്നു. ആ കുടുംബത്തിന്റെ അനന്തര തലമുറക്കാർ ഇപ്പോഴുമുണ്ട് എന്നു പറയപ്പെടുന്നു.

ഏതാനും മാസങ്ങൾക്ക് ശേഷം രണ്ടാം ആക്രമണം ഉണ്ടായി. മൂന്നു വർഷത്തോളം തടവുപുള്ളിയായി കിടക്കേണ്ടി വന്നു മല്ലസർജ്ജന്. അദ്ദേഹത്തിന്റെ മരണ ശേഷം മൂത്ത പുത്രൻ ശിവലിംഗ രുദ്ര സർജ്ജൻ രാജ്യഭരണം ഏറ്റെടുത്തു. എട്ടു വർഷത്തെ ഭരണത്തിനു ശേഷം അദ്ദേഹത്തിന്റെ മരണത്തോടെ റാണി ചെന്നമ്മ പരിപൂർണ്ണ അധികാരം ഏറ്റെടുത്തുകൊണ്ടു കിട്ടൂരിലെ രാജ്ഞിയായി. ബ്രിട്ടീഷുകാരുമുണ്ടായ യുദ്ധത്തിൽ ധീരമായ ചെറുത്തുനിൽപ്പാണ് അവർ നടത്തിയത്. കോട്ടയെ പ്രതിരോധിച്ചു നിർത്തുന്നതിൽ പ്രകടിപ്പിച്ച വൈഭവം ബ്രിട്ടീഷുകാരെ അമ്പരിപ്പിച്ചു കളഞ്ഞു. ഉടമ്പടി ഉണ്ടാക്കി ചതിയിൽപ്പെടുത്തുക എന്ന ഒരു തന്ത്രം ബ്രിട്ടീഷുകാർ ഇവിടെയും പ്രയോഗിച്ചു. പോരാത്തതിന് സ്വന്തം പാളയത്തിലും ചതിപ്രയോഗം നടന്നു. വെടിമരുന്നിൽ മായം കലർത്തിയായിരുന്നു അത്. ചെറിയ സംസ്ഥാനത്തിന്റെ കൊച്ചുസൈന്യത്തെ ഭീമമായ ബ്രിട്ടീഷ് സൈന്യം കൂട്ടകൊല ചെയ്തു. അഞ്ചു കൊല്ലത്തോളം ഹോംഗൽ കോട്ടയിൽ തടവിൽ കിടന്ന ശേഷമായിരുന്നു അവരുടെ മരണം.

ചെറുത്തു നില്പിനായുള്ള ചെറിയ ശ്രമങ്ങൾ അങ്ങിങ്ങായി ഉണ്ടായിരുന്നുവെങ്കിലും തദ്ദേശീയരായ ആളുകളുടെ ചതിപ്രയോഗങ്ങൾ അതിനെയെല്ലാം തല്ലിക്കെടുത്തി. ഇത്തരം സംഭവങ്ങൾ സ്വന്തം സാമ്രാജ്യം ഏകീകരിക്കാൻ ബ്രിട്ടീഷുകാർക്ക് സഹായകവുമായി. ചെന്നമ്മയുടെ പുത്രവധുവായ വീരച്ചയെ ധാർവാർ കളക്ടറായിരുന്ന ഒരു മിസ്റ്റർ ബാബർ വിഷം കൊടുത്തു കൊന്നതായാണ് പറയപ്പെടുന്നത്.
(ഈ ബാബർ തന്നെയാണോ പഴശ്ശി രാജയെ പിടികൂടിയ ബാബർ എന്നൊരു സംശയമുണ്ട്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചെങ്കിലും ലഭ്യമായില്ല)

പിന്നീട് തുടർച്ചയായി ലഹളകൾ നടന്നു. 1833,1836,1837,1845,1857 വർഷങ്ങളിൽ ഒക്കെ നടന്ന ലഹളകളിൽ നിരവധിപേർ മരിച്ചുവീണു. ഈ കലാപങ്ങളാണ് ബഹുജനപ്രക്ഷോഭങ്ങളുടെ നാന്ദി കുറിച്ചതെന്ന് പറയപ്പെടുന്നു. 1857 ലെ ആദ്യത്തെ സ്വതന്ത്ര്യസമരത്തിന്റെ വിത്ത് വിതച്ചത് റാണി ചെന്നമ്മയുടെ യുദ്ധമായിരുന്നു. അവരുടെ നേതൃത്വ പാടവവും,ധൈര്യവും, ദേശഭക്തിയും സാഹസികതയും തെല്ലൊന്നുമല്ല ബ്രിട്ടീഷുകാരെ വലച്ചത്. അവരുടെ അവസാന കാലത്തെ പോരാട്ടങ്ങളെ കുറിച്ച് പുസ്തകം വിശദമായി കൈകാര്യം ചെയ്യുന്നുണ്ട്. അവരുടെ ജീവ ചരിത്രത്തെ സംബന്ധിച്ച് മലയാളത്തിൽ വേറെ പുസ്തകങ്ങൾ ഉണ്ടോ എന്നറിഞ്ഞുകൂടാ. സദാശിവ വൊഡയാർ എഴുതിയ ഈ പുസ്തകം നാഷണൽ ബുക്ക് ട്രസ്ട് ഓഫ് ഇന്ത്യ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പക്ഷേ ആരാണ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതെന്നുള്ള വിവരം ലഭ്യമായില്ല.

ഹെൻറിറ്റ ടെംപിളും ചന്തുമേനോന്റെ ഇന്ദുലേഖയും

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ ഡിസ്രേലി 1837 ൽ ലോർഡ് ബീക്കൺസ്‌ ഫീൽഡ് എന്ന തൂലികാ നാമത്തിൽ എഴുതിയ നോവലാണ് ഹെൻറിറ്റ ടെംപിൾ. ചന്തുമേനോന്റെ ഇന്ദുലേഖയിൽ പരാമർശവിഷയമായ നോവലാണിത്.അതുകൊണ്ടു തന്നെ ഈ നോവൽ പലപ്പോഴും ചർച്ചാവിഷയമായിരുന്നു.അതിനു പിന്നിലെ കഥ വിശദമായി പുസ്തകത്തിന്റെ അവതാരികയിൽ ശ്രീ എം എം ബഷീർ വിവരിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ മലയാള വിവർത്തകയായ ശോഭ നമ്പൂതിരിപ്പാട് എങ്ങനെ ഇതിലേക്കെത്തപ്പെട്ടുവെന്നും വിവർത്തനസമയത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും അദ്ദേഹം പറയുന്നുണ്ട്. അവരുടെ വിവർത്തനം കണ്ടിട്ടാകണം പരിഭാഷ സർഗ്ഗ പ്രക്രിയക്ക് സമാനമാണ് അദ്ദേഹം ഇവിടെ അഭിപ്രായപ്പെട്ടിട്ടുള്ളത്. നോവൽ പുറത്തിറങ്ങിയിട്ടു 128 വർഷങ്ങൾക്കു ശേഷമാണ് ഹെൻറിറ്റ ടെംപിൾ എന്ന നോവലിന് മലയാളത്തിൽ ഒരു വിവർത്തനം വരുന്നത്. ബെഞ്ചമിൻ ഡിസ്രേലിയുടെ ആത്മകഥാംശമുള്ള ഒരു നോവൽ കൂടിയാണിത്.

ഒരു കുലീന കത്തോലിക്കാ കുടുംബത്തിൽ പിറന്നയാളാണ് ഫെർഡിനാൻഡ് ആർമിൻ. തന്റെ പൂർവികരുടെ ജീവിതശൈലി കാരണം ഇപ്പോൾ അവരുടെ കുടുംബം കടക്കെണിയിൽപെട്ടുകിടക്കുകയാണ്. ഫെർഡിനാൻഡ് തന്റെ മാതൃപിതാവായ ലോർഡ് ഗ്രാൻഡിസനു ഏറെ പ്രിയപ്പെട്ടവനാണ് . അതുകൊണ്ടു തന്നെ അദ്ദേത്തിന്റെ കാലശേഷം ഗ്രാൻഡിസന്റെ എസ്റ്റേറ്റ് അവകാശം തനിക്കു തന്നെ വന്നു ചേരുമെന്ന് മറ്റുള്ളവരെ പോലെ തന്നെ ഫെർഡിനാൻഡും കരുതിപോന്നു.വമ്പിച്ച സ്വത്തു കൈവരും എന്ന പ്രതീക്ഷയിൽ അതിരുവിട്ട ജീവിതശൈലി നയിക്കുന്ന ഫെർഡിനാൻഡ് വലിയ കടങ്ങൾ വാങ്ങികൂട്ടുന്നു. എന്നാൽ പ്രതീക്ഷിച്ചതിൽ നിന്നും വിഭിന്നമായി ഗ്രാൻഡിസൺ മരണ ശേഷം സ്വത്തുക്കളെല്ലാം അദ്ദേഹത്തിന്റെ ചെറുമകൾ കാതറിന് വന്നു ചേരുകയാണ്. ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തിയ ഫെർഡിനാൻഡ് തന്റെ കടം വീട്ടാനുള്ള ഏക പോംവഴി തന്റെ ബന്ധുവായ കാതറിനെ വിവാഹം കഴിക്കുകയാണെന്ന് മനസ്സിലാക്കുകയും അവളോട് തന്റെ വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്യുന്നു. അത്തരമൊരു അസുഖകരമായ മാനസികാവസ്ഥയിൽ അലയുന്ന ഫെർഡിനാൻഡ് തൊട്ടടുത്ത എസ്റ്റേറ്റിലെ വാടകക്കാരായ ഹെൻറിറ്റ ടെമ്പിളിനെയും അവളുടെ പിതാവിനെയും കണ്ടുമുട്ടുന്നു. ഫെർഡിനാൻഡും ഹെൻറിറ്റയും തൽക്ഷണം പ്രണയത്തിലാകുകയും വിവാഹഉടമ്പടി രഹസ്യമായി നടത്തുകയും ചെയ്യുന്നു. കാതറിനുമായുള്ള വിവാഹനിശ്ചയം അവസാനിപ്പിക്കണമെന്ന് കരുതി കാര്യങ്ങൾ മുന്നോട്ടു നീങ്ങവേ അവിടം സംങ്കീർണ്ണമാക്കിക്കൊണ്ടു നിരവധി സംഭവ പരമ്പരകൾ അരങ്ങേറുകയാണ്.

പുസ്തകം അതിന്റെ രചനകാലഘട്ടത്തെ സാമൂഹികാവസ്ഥകളെയും, നടപ്പുരീതികളെയും കുറിച്ച് മനസ്സിലാക്കാൻ വായനക്കാരെ സഹായിക്കും. പൊതുവേ രാഷ്ട്രീയവിഷയങ്ങൾ കടന്നു വരാറുള്ള ഡിസ്രേലിയുടെ രചനകളിൽ നിന്നും വ്യത്യസ്തമായി ഒരു പ്രണയകഥയാണ് ഹെൻറിറ്റ ടെംപിളിൽ പറയാൻ ശ്രമിച്ചിട്ടുള്ളത്.

നോവൽ പ്രസിദ്ധീകൃതമായപ്പോൾ മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചത്. കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് ശോഭ നമ്പൂതിരിപ്പാടാണ്. വില 450 രൂപ.

റാസ്പുട്ടിന്റെ ജീവിതവും വിവാദങ്ങളും

പാപ്പിറസ് ബുക്ക്സ് പുറത്തിറക്കിയ റാസ്പുടിൻ: പ്രണയം ജീവിതം കവിത എന്ന പുസ്തകം

പേരിനോട് നീതി പുലർത്തിയ മനുഷ്യൻ എന്ന് വേണമെങ്കിൽ റാസ്‌പുടിനെ വിശേഷിപ്പിക്കാം . കേൾക്കുമ്പോൾ സ്റ്റൈലൻ പേരൊക്കെയാണ് എന്ന് തോന്നുമെങ്കിലും കുത്തഴിഞ്ഞവൻ,അധമവാസനയുള്ളവൻ എന്നൊക്കെയാണ് റാസ്‌പുടിൻ എന്ന വാക്കിന്റെ അർത്ഥം. റാസ്‌പുട്ടിന്റെ ജീവചരിത്രമെഴുതിയ റോബർട്ട് മാസി സദാചാരത്തെ ഭയപ്പെടുത്തിയവൻ എന്നാണ് റാസ്‌പുട്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. റാസ്‌പുട്ടിന്റെ ജീവിത കഥ വായിക്കുമ്പോൾ ആ പറഞ്ഞതിൽ ഒട്ടും അതിശയോക്തിയില്ല ഏന് മനസ്സിലാകും.

ഒട്ടേറെ വിവാദങ്ങളും ,അവിശ്വസനീയകഥകളും കൊണ്ട് സമ്പുഷ്ടമാണ് ഗ്രിഗറി റാസ്പുട്ടിൻറെ ജീവിതം. പ്രചരിക്കുന്ന കഥകളിൽ സത്യമേത് ,കള്ളമേത് എന്ന് തിരിച്ചറിയാനാവാത്തവിധം കൂടികുഴഞ്ഞുകിടക്കുകയാണ് പലതും.വിശക്കുന്നവന്റെ നാവ് അരിഞ്ഞു കളഞ്ഞാൽ പിന്നെ സങ്കടപ്പെടേണ്ടതില്ല എന്ന് കരുതിയിരുന്ന സർ അലക്‌സാണ്ടർ രണ്ടാമനെക്കാൾ ഭീകരമായിരുന്നു അലക്‌സാണ്ടർ മൂന്നാമന്റെ കാര്യം.റഷ്യൻ ജനതയെ ഇദ്ദേഹത്തേക്കാൾ പീഡിപ്പിച്ചിട്ടുള്ള വേറെ ചക്രവർത്തിമാർ വേറെ ഉണ്ടോ എന്ന് സംശയമാണ്. അമ്പതാമത്തെ വയസ്സിൽ എന്തോ രഹസ്യരോഗം വന്നു മരിച്ചതിനു ശേഷം രാജ്യ ഭരണമേറ്റവനായിരുന്നു നിക്കോളാസ് രണ്ടാമൻ. ഭരണ കാര്യങ്ങളിൽ ഒട്ടും താല്പര്യമില്ലാതിരുന്ന ഒരു സ്വപ്നാടകനായിരുന്നു നിക്കോളാസ്.രാജ്യ കാര്യങ്ങളിൽ കാര്യമായി ഇടപെടാഞ്ഞത് ഗവണ്മെന്റ് ഉദ്യോഗസ്ഥരും, പ്രഭുക്കന്മാരും,പട്ടാളക്കാരും വേണ്ടവിധം മുതലെടുത്തു എന്ന് വേണം പറയാൻ. രക്തം കട്ടപിടിക്കാത്ത ഹീമോഫീലിയ എന്ന അസുഖമുണ്ടായിരുന്നു രാജാവിന്റെ മകനായ സെറീവിച് അലക്സിക്ക് . അക്കാലത്തു അതിനു മരുന്നൊന്നും കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല. ആരു ശ്രമിച്ചിട്ടും ഭേദമക്കാൻ കഴിയാത്ത ആ രോഗത്തിന്റെ ചികിൽസക്കായാണ് റാസ്പുട്ടിൻ കൊട്ടാരത്തിലെത്തുന്നത്. കിട്ടിയ അവസരം ശരിക്കും ഉപയോഗപ്പെടുത്തി റാസ്പുട്ടിൻ . തന്റെ അദ്‌ഭുത പ്രാർത്ഥനയിലൂടെ രോഗം ഭേദമാക്കി എല്ലവരെയും വിശ്വാസത്തിലെടുക്കാൻ റാസ്പുട്ടിന് കഴിഞ്ഞു. കൊട്ടാരത്തിനകത്തും പുറത്തും അയാൾ ചർച്ചാ വിഷയമായി. പതിയെ അയാൾ മഹാറാണിയുടെ ഇഷ്ടക്കാരനും വിശ്വസ്‌തനുമായി. ആ സ്വാധീനം ഭരണത്തിൽ കൈ കടുത്തുന്നതുവരെയെത്തി.സാർ രാജവംശത്തിന്റെ തകർച്ചയ്ക്ക് പ്രധാനമായും ചരിത്ര ഗവേഷകർ കണ്ടെത്തിയ രണ്ടു കാരണങ്ങളിലൊന്ന് റാസ്പുട്ടിന് കൊട്ടാരവുമായിയുണ്ടായിരുന്ന അവിഹിത ബന്ധമാണ്.

റാസ്‌പുട്ടിന്റെ ജീവചരിത്രം വായിച്ചാൽ ഇത് കെട്ടുകഥയാണോ അല്ലയോ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചു പോകുക സാധാരണമാണ്. ശത്രുക്കൾ പോലും അയാളെ അത്തരത്തിൽ തന്നെയാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. പ്രാർത്ഥന ,മനശാസ്ത്ര ചികിത്സ,വാക്കുകൾകൊണ്ട് മനസ്സുകളെ കീഴടക്കാനുള്ള അത്ഭുത സിദ്ധി തുടങ്ങിയവയെ കൂടാതെ മന്ത്രികശക്തിയുള്ള അട്ട വരെ റാസ്‌പുട്ടിന്റെ കൈയ്യിലുണ്ടായിരുന്നുവെന്നു ആളുകൾപറഞ്ഞു നടന്നു. റാസ്‌പുട്ടിന്റെ ജീവചരിത്ര പുസ്തകത്തിൽ വിചിത്രമായ ലൈംഗികാനുഭവങ്ങൾ നേരിടുകയും അനുഭവിക്കേണ്ടി വരികയും ചെയ്ത നിരവധി സ്ത്രീകളുടെ വിവരണങ്ങൾ വായിക്കാൻ സാധിക്കും.

റാസ്‌പുട്ടിന്റെ കൊലപാതകത്തിലും ഉണ്ട് നിരവധി വിവാദങ്ങളും അത്ഭുതങ്ങളും. വെടിയേറ്റാണ് മരിച്ചതെങ്കിലും ,മൂന്നു ദിവസത്തിനു ശേഷം കണ്ടെത്തിയ മൃതദേഹത്തിൽ വെടിയുണ്ടകളുടെ പാടുകൾ അപ്രത്യക്ഷമായിരുന്നു എന്ന് പറയപ്പെടുന്നു.ശരീരത്തിൽ വിഷത്തിന്റെ അംശവും കാണാൻ കഴിഞ്ഞില്ലെത്രെ. സയനൈഡ് പോലുള്ള മാരക വിഷം വീഞ്ഞിലും കേക്കിലും ചേർത്ത് കൊടുത്തിട്ടും മരിക്കുന്നില്ല എന്ന് കണ്ടപ്പോൾ വെടി വെച്ചു കൊല്ലുകയായിരുന്നു.

മലയാളത്തിൽ റാസ്‌പുട്ടിനെ കുറിച്ച് അധികം പുസ്തകങ്ങളൊന്നും കണ്ടിട്ടില്ല .ഡോക്ടർ മുഞ്ഞിനാട്‌ പത്മകുമാർ എഴുതിയ റാസ്പുടിൻ: പ്രണയം ജീവിതം കവിത എന്ന പുസ്തകത്തിൽ ചെറുതായെങ്കിലും റാസ്‌പുട്ടിന്റെ ജീവിതം വായിച്ചു പോകാം . റാസ്‌പുട്ടിന്റെ ജീവിത സംഭവങ്ങളെ ആധാരമാക്കി നിരവധി സിനിമകൾ പല പല ഭാഷകളിൽ ഇറങ്ങിയിട്ടുണ്ട്. ഓരോന്നിലും മരണകാരണത്തെ പറ്റി ഒരു വ്യക്തതയില്ല.ചിലതിൽ വെടിയേറ്റ് മട്ടുപ്പാവിൽ നിന്നും താഴേക്കിടുകയാണ് ചെയ്യുന്നതെങ്കിൽ , മറ്റു ചിലതിൽ വെടി യേറ്റിട്ടും മരിക്കാതെ രക്ഷപെടാൻ ശ്രമിക്കുന്ന റാസ്‌പുട്ടിനെ പിന്തുടർന്ന് വീണ്ടും വെടിവെച്ചു കൊല്ലുന്നതായിട്ടാണ്. എന്നാൽ ഇംഗ്ലീഷിൽ ലഭ്യമായ മറ്റു പുസ്തകങ്ങൾ വായിച്ചപ്പോൾ മൂന്നാമതൊരു വെടികൂടി നെറ്റിയിൽ ഏറ്റതാണ് മരണകാരണം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതാകട്ടെ വേറെയൊരു തോക്കിൽ നിന്നുമാണ്. അതാരാണ് എന്ന് വ്യകതമല്ല .അതാകട്ടെ അന്നത്തെ കൊലപാതികളുടെ മൊഴികളിൽ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു സംഭവം കൂടിയാണ് . റാസ്പുട്ടിൻറെ കൊലപാതകത്തിൽ ഒരു ബ്രിട്ടീഷ് കൈകടത്തലും ആരോപിക്കുന്നുണ്ട് . ആ കൈകടത്തൽ മൂന്നാമത്തെ വെടിയുണ്ടയുമായി ബന്ധപ്പെട്ടു കിടക്കുന്നു.ഈ വിവരങ്ങളും,വിവാദങ്ങളുമൊക്കെ ആൻഡ്രൂ കുക്ക് എഴുതിയ To Kill Rasputin എന്ന പുസ്തകത്തിൽ വിശദമായി വായിക്കാം.

ഡോക്ടർ മുഞ്ഞിനാട്‌ പത്മകുമാർ എഴുതിയ റാസ്പുടിൻ: പ്രണയം ജീവിതം കവിത എന്ന പുസ്തകം പാപ്പിറസ് ബുക്ക്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്. വില 60 രൂപ.