ഞാൻ ജഡ്ജിയുടെ ശിപായിയായിരുന്നു -നിന്ദർ ഖുഗിയാനവി
ജോഖ ആൽഹാരിസിയുടെ നിലാവിന്റെ പെണ്ണുങ്ങൾ
പലകാരണങ്ങൾ കൊണ്ടും നോവൽ ചരിത്രത്തിൽ ഇടം പിടിച്ച നോവലാണ് ജോഖ ആൽഹാരിസിയുടെ നിലാവിന്റെ പെണ്ണുങ്ങൾ എന്ന നോവൽ. ഒരു ഒമാനി വനിതയുടെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആദ്യത്തെ നോവൽ,അറബിയിൽ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് നേടിയ ആദ്യത്തെ നോവൽ എന്നിങ്ങനെ വിശേഷണങ്ങൾ നിരവധിയാണ്. 1950 കളോടെ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള തുടർവർഷങ്ങളിൽ ആൽ അവാഫി യെന്ന ഗ്രാമത്തിലെ മൂന്നു സഹോദരിമാരുടെയും അവരുടെ കുടുംബങ്ങളിലൂടെയും,ജീവിതങ്ങളുടെയും കഥയാണ് നോവൽ പറഞ്ഞു വെയ്ക്കുന്നത്. അബ്ദുള്ളയെ കല്യാണം കഴിക്കുന്ന മയ്യാ,തന്റെ ഉത്തരവാദിത്തബോധം ഉൾക്കൊണ്ട് വിവാഹം കഴിക്കുന്ന അസ്മ,കാനഡയിലേക്ക് കുടിയേറിയവളും താൻ സ്നേഹിക്കുന്ന പുരുഷനുമായി വീണ്ടുമൊരു ഒത്തുചേരലിനായി കാത്തിരിക്കുന്ന ഖൌല. മൂന്നുപേരും ഒരു ഉയർന്ന കുടുംബത്തിൽ ജനിച്ചുവെങ്കിലും ഓരോരുത്തരും വ്യത്യസ്തവും ,വ്യക്തിപരവും ,സാമൂഹികവുമായ പ്രചോദനങ്ങളിൽ പെട്ട് വിവാഹിതരാകുന്നു. അവരുടെ ആ ജീവിതം അവർക്ക് ചുറ്റുമുള്ള മറ്റു ആളുകളുടെ ജീവിതത്തെയും സ്വാധീനിക്കുന്നുണ്ട് . ഒരേ സമയം ശക്തരും ദുർഭലരുമായ സ്ത്രീകൾ എന്നാൽ അവർ സ്വന്തം മണ്ണിൽ എങ്ങനെ അന്യവൽക്കരിക്കപ്പെടുന്നുവെന്ന് നോവലിൽ കാണാം. ഓരോ സ്ത്രീ കഥാപാത്രവും മറ്റൊന്നിൽ നിന്നും തികച്ചും വ്യതസ്തമാണ്. അവരുടെ വ്യക്തിത്വവും ,അതിന്റെ വിവിധ വശങ്ങളും സൂക്ഷ്മതയോടെ നോവലിൽ കൈകാര്യം ചെയ്തിരിക്കുന്നു . അത്തരം വിഷയങ്ങളാണ് നോവലിനെ മുന്നോട്ട് കൊണ്ടുപോകുന്നതും. 1950 കൾ മുതലുള്ള സംഭവങ്ങളാണ് നോവലിനെ മുന്നോട്ടുകൊണ്ടുപോകുന്നതെങ്കിലും 1880 മുതലുള്ള ഒമാനി കുടുംബങ്ങളുടെയും പിൻതലമുറക്കാരുടെയും കഥയാണിത്.58 അധ്യായങ്ങളിലായി അവ പരന്നു കിടക്കുന്നു. നോവലിലെ പ്രധാന കഥാപാത്രമായ ദരീഫ ആഫ്രിക്കൻ വംശജരായ അടിമകളുടെ കുടുംബത്തിൽ ജനിച്ച ഒരു അടിമ സ്ത്രീയാണ്. ആവർക്കു ആൽ അവാഫി ഗ്രാമമല്ലാതെ മറ്റൊരിടത്തേകുറിച്ചും അറിയില്ല. ഒമാന്റെ ചരിത്രത്തെ കുറിച്ചുമുള്ള വിവരങ്ങൾ നോവലിൽ പലയിടങ്ങളിലായി ചിതറികിടക്കുന്നുണ്ട്. 1970 ൽ അവസാനിച്ച ഒമാനിലെ അടിമത്തത്തെകുറിച്ചും നോവലിൽ പരാമർശമുണ്ട്. അതുപോലെ 1920 ലെ സിബ് ഉടമ്പടിയെക്കുറിച്ചും നോവലിൽ വിവരങ്ങൾ ഉണ്ട്. നോവൽ എഴുതപ്പെട്ടത് 2010 ലാണ് .സയ്യിദാത്തുൽ ഖമർ എന്ന നോവൽ പേര് നേരെ ഇംഗ്ലീഷിലേക്കാക്കിയാൽ ലേഡീസ് ഓഫ് മൂൺ എന്നാകും, പക്ഷെ മർലിൻ ബൂത്ത് അതിന്റെ ഇംഗ്ലീഷ് വിവർത്തനം ചെയ്തപ്പോൾ ഇട്ട പേര് Celestial Bodies എന്നായിരുന്നു. ഒരുപക്ഷെ അതിന്റെ അറബിപേരിൽ നിന്നും മലയാളത്തിലേക്ക് വായിച്ചാൽ ചന്ദ്രന്റെ പെണ്ണുങ്ങൾ എന്നർത്ഥം വരും.അത്തരമൊരു പേര് ഈ നോവൽ ഉള്ളടക്കത്തിനെ ചൊല്ലിയുള്ള വായനക്കാരുടെ പ്രതീക്ഷകളെ ഒരു പക്ഷെ തകിടം മറിച്ചേനെ !മലയാളത്തിലേക്കെത്തിയപ്പോൾ നോവലിന്റെ പേര് നിലാവിന്റെ പെണ്ണുങ്ങൾ എന്നായി മാറി. അങ്ങനെ മനോഹരമായ തലക്കെട്ടാണ് മലയാളത്തിൽ അതിന് ലഭിച്ചത് . മലയാള വിവർത്തനം ചെയ്തിരിക്കുന്നത് ഡൽഹി സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗവേഷണ വിദ്യാർത്ഥിയായ ഇബ്രാഹിം ബാദ്ഷ വാഹിയാണ്. മറ്റൊരു പ്രധാന കാര്യം , ഇത് അറബിയിൽ നിന്നും നേരിട്ടുള്ള മൊഴിമാറ്റമാണ്.അതുകൊണ്ടു തന്നെ നോവലിന്റെ ആത്മാവിനെ അതേപടി പറിച്ചു നടാൻ ഗ്രന്ഥകർത്താവിന് കഴിഞ്ഞിട്ടുണ്ടെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.ഇത് ജോഖയുടെ രണ്ടാമത്തെ നോവലാണ്.മറ്റൊരു പ്രധാന സംഗതി, നോവലിൽ അൽ-മുത്താനബി,ബുഹ്‌ത്രുയി,പേർഷ്യൻ കവി നിമി ഗഞാവി എഴുതിയ ലയല ,മജ്ജുൻ എന്നിവരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗത അറബി പ്രണയ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് . ഒരുപക്ഷേ പുസ്തകം വായിച്ച് മടക്കി കഴിയുമ്പോൾ ചിലരെങ്കിലും ഒമാനി ചരിത്രവും,അതിന്റെ സാംസ്കാരികപാരമ്പര്യങ്ങളും തേടി പോയാൽ അതിൽ തെല്ലും അത്ഭുതമൊന്നുമില്ല. ഒലിവ് ബുക്ക്സ് ആണ് ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് .
ടോകാർചുക്കിന്റെ നിലയ്ക്കാത്ത സഞ്ചാരങ്ങൾ
നാദിയ മുറാദ് അവസാനത്തെ പെൺകുട്ടി ആകുമോ?
ഗുസ്താവ് ഫ്ലോബേറെ കോടതി കയറ്റിയ മദാം ബോവറി
1848 ലെ ഒരു വേനൽക്കാലത്തു ഫ്രാൻസിലെ നോർമാൻഡിയിലെങ്ങോളമിറങ്ങിയ മിക്ക പത്രങ്ങളിലും ഒരു ദാരുണ വാർത്ത പ്രത്യക്ഷപ്പെട്ടു ! റൂയിന് തൊട്ടടുത്ത് റൈയിൽ താമസിക്കുന്ന ഡെൽഫിൻ ഡെലമറെ എന്ന 27 വയസുള്ള സ്ത്രീ ആഡംബര വസ്ത്രങ്ങൾക്കും ,വീട്ടുപകരണങ്ങൾക്കും വേണ്ടി ധാരാളിത്തം കാണിച്ചു വൻ കടബാധ്യത വരുത്തി വച്ചു. ദാമ്പത്യ ജീവിതത്തിൽ നൈരാശ്യം പൂണ്ട് ഒടുവിൽ വൈകാരികവും. സാമ്പത്തികവുമായ സമ്മർദ്ദത്തിൽപ്പെട്ട് ആത്മഹത്യ ചെയ്തു. അവർ അവരുടെ ഒരു ഇളയ മകളെയും, അസ്വസ്ഥനായ ഭർത്താവിനെയും ഉപേക്ഷിക്കുകയായിരുന്നു.
പത്രത്തിൽ അവരുടെ കഥ വായിച്ചറിഞ്ഞവരിൽ ഒരാൾ നമ്മുടെ ഫ്ലോബേർ ആയിരുന്നു. ആ സംഭവ കഥയിൽ ആകൃഷ്ടനായ അദ്ദേഹം അക്കാര്യം തന്റെ പുതിയ നോവലിന് വേണ്ടി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. അങ്ങനെ റൈയിൽ നിന്നുള്ള വ്യഭിചാരിണിയായ മാഡം ഡെലമെറ നോവലിലെ സാങ്കൽപ്പിക യോൺവില്ലിൽ നിന്നുള്ള വ്യഭിചാരിണിയായ മദാം ബോവറിയായി.പക്ഷെ നോവലിൽ ഒരുതരത്തിലും മോശക്കാരിയാകാതെ തികച്ചും ദയനീയമായ ദാമ്പത്യ ബന്ധം നടത്തുന്നത് എത്ര എളുപ്പമാണെന്ന് എമ്മ എന്ന മദാം ബോവറി കാണിച്ചു തന്നു. ശരിക്കു പറഞ്ഞാൽ വ്യഭിചാരത്തെക്കുറിച്ചുള്ള പൊതുവായ ഒരു കഥയെ ഫ്ലോബേർ അഗാധമായ മാനവികതയുടെ നിലനിൽക്കുന്ന ഒരു കൃതിയാക്കി മാറ്റി. അതുകൊണ്ടു തന്നെയാണ് മദാം ബോവറി ഫ്ലോബേറിന്റെ മാസ്റ്റർപീസായി ലോകസാഹിത്യത്തിൽ അറിയപ്പെടുന്നത്.
ഡോക്ടർ ചാൾസ് ബോവറി ഒരു കോൺവെന്റിൽ വളർന്ന സുന്ദരിയായ പെൺകുട്ടി എമ്മയെ വിവാഹം കഴിക്കുന്നു. അവൾ വായിച്ചുകൂട്ടിയ റൊമാന്റിക് നോവലുകളിലെ ഭവനാലോകത്തുനിന്നും തികച്ചും വ്യത്യസ്തവും വിരസവുമാണ് യഥാർഥ ജീവിതമെന്നവൾ മനസ്സിലാക്കുന്നു. അതിന്റെ അസ്വസ്ഥതകളും,അസന്തുഷ്ടിയും നാൾക്കുമേൽ വളർന്നു വന്നു. അവരുടെ മകളായ ബെർത്തയുടെ ജനനം പോലും അതിൽ നിന്നും അവളെ മോചിപ്പിക്കാൻ കഴിയുന്നില്ല. അങ്ങനെയാണ് പ്രാദേശിക ഭൂവുടമയായ റൊഡോൽഫെയുമായി ഒരു പ്രണയബന്ധം എമ്മ ആരംഭിക്കുന്നത്.
1856 ൽ സീരിയലയസ് ചെയ്തതിനു ശേഷം ഏറെ വിവാദം സൃഷ്ടിച്ചതാണീ നോവൽ. ഗാർഹിക ജീവിതത്തിലെ പോരായ്മകളെ നേരിടാൻ വിവാഹേതര ബന്ധങ്ങൾ നോവലിൽ ഇഷ്ടം പോലെയുണ്ടല്ലോ. അത്തരം വ്യഭിചാര രംഗങ്ങൾ ഉള്ളതുകൊണ്ട് തന്നെ അന്നത്തെ യാഥാസ്ഥിതിക മനോഭാവമുള്ള വായനക്കാരും പൊതുസമൂഹവും ശക്തമായ എതിർപ്പുകൾ അഴിച്ചു വിട്ടു. നോവലും എഴുത്തുകാരനും കോടതി കയറി. ഫ്ലോബെറിന്റെ ബുദ്ധിപൂർവമായ ന്യായീകരണങ്ങൾ കോടതി അംഗീകരിച്ചു. ഒടുക്കം കോടതി വിധി പ്രസ്താവിച്ചു.നോവലിൽ വ്യഭിചാരം ശിക്ഷിക്കപ്പെടുന്നതിനാൽ നോവൽ അടിസ്ഥാനപരമായി ധാർമികമാണ്!!.
നോവൽ പ്രസിദ്ധീകരണത്തിന്റെ നൂറ്റി അമ്പതാം വർഷത്തിലാണ് ഇതിന്റെ മലയാള പരിഭാഷ പുറത്തിറങ്ങിയത്. പരിഭാഷ നിർവഹിച്ചിരിക്കുന്നത് സി വേണുഗോപാലാണ്. മോപ്പസാങ്ങിന്റേയും ,എമിലി സോളയുടെയും നോവൽ പഠനങ്ങളുടെ വിവർത്തനവും പുസ്തകത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.
ചന്ദ്രകാന്ത -ഒരു പ്രണയ കാവ്യം
1990 കളുടെ മദ്ധ്യത്തിൽ ,ഹിന്ദി കാര്യമായി അറിഞ്ഞുകൂടായെങ്കിലും ഞായറാഴ്ചകളിൽ ദൂരദർശൻ ചാനലിനു മുൻപിൽ മുടങ്ങാതെ പ്രതിഷ്ഠിക്കപ്പെട്ടിരുന്നതിന്റെ ഒരു കാര്യം ചന്ദ്രകാന്ത എന്ന സീരിയൽ കാണുക എന്നതായിരുന്നു.ആ സമയങ്ങളിലെ കറന്റ് പോക്കിനെ വൈദുതവകുപ്പിലെ തൊഴിലാളികളെയും അവരുടെ അപ്പനപ്പൂപ്പന്മാരെ വരെ ചീത്ത പറഞ്ഞ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. അത്രക്കുണ്ടായിരുന്നു ആ സീരിയലിനോടുള്ള താല്പര്യം.കഥ മനസ്സിലാക്കുന്നതിന് അക്കാലത്തു ഭാഷ ഒരു പ്രശനമായി ഒരിക്കലും തോന്നിയിട്ടില്ല എങ്കിലും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണാൻ ശ്രമിച്ചിരുന്നു . അത്തരത്തിൽ ആളുകളെ പിടിച്ചിരുത്തുകയും ഉദ്വേഗപരവും ,സംഭ്രമജനകവുമായ അനുഭവങ്ങൾ സമ്മാനിക്കാൻ തക്കവണ്ണം ഹിന്ദി നോവൽ സാഹിത്യത്തിൽ രേഖപ്പെടുത്തിയ ഒരു ഉജ്ജ്വലമായ പേരാണ് ദേവകി നന്ദൻ ഖത്രിയുടേത്. ഖത്രിയുടെ അതിപ്രശസ്ത നോവലാണ് ചന്ദ്രകാന്ത.
ആധുനിക ഹിന്ദിഭാഷയിലെ ജനപ്രിയ നോവലിസ്റ്റുകളുടെ ആദ്യതലമുറയിൽപ്പെട്ട എഴുത്തുകാരനായിരുന്നു ദേവകിനന്ദൻ ഖത്രി. ഹിന്ദിയിലെ നിഗൂഢ നോവലുകളുടെ ആദ്യ രചയിതാവായിരുന്നു അദ്ദേഹം.ചന്ദ്രകാന്തയും ഭൂത്നാഥുമൊക്കെ അദ്ദേഹത്തിന്റെ പ്രശ്തമായ കൃതികളാണ്.ചന്ദ്രകാന്ത നോവൽ 1888 നും 1891 നും ഇടയിൽ ആദ്യമായി സീരിയൽ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്.ഹിന്ദിഭാഷയുടെ ജനപ്രീതിക്കും ഈ നോവൽ നിർണായകമായെന്നു പറയപ്പെടുന്നു.
നൗഗഡിലെ രാജകുമാരനായ വീരേന്ദ്രസിങ്ങും വിജയഗൗഡിലെ രാജകുമാരിയായ ചന്ദ്രകാന്തയും തമ്മിൽ അഗാധ പ്രണയത്തിലാണ്. അതവരുടെ പിതാക്കന്മാർക്കും അറിയുകയും ചെയ്യാം. അവരുടെ രാജ്യങ്ങൾ തമ്മിൽ വളരെ പണ്ടേ മുതൽക്കു തന്നെ സൗഹൃദത്തിൽ കഴിയുന്നവരായിരുന്നു. എന്നാൽ വിജയഗൗഡിലെ മന്ത്രിപുത്രനായിരുന്ന ക്രൂസിങ്ങിന് രാജകുമാരിയിൽ ഒരു കണ്ണുണ്ട്. അവളെ വിവാഹം ചെയ്ത് അധികാരം കൈയടക്കാൻ അയാൾ ആഗ്രഹിച്ചു. അതിനു വേണ്ടി സ്വന്തം പിതാവിനെ വരെ അയാൾ കൊലപ്പെടുത്തുന്നുണ്ട്. അയാൾക്കു കൂട്ടായി ജാലവിദ്യകളും , ഇഷ്ടം പോലെ വേഷംമാറി നടന്നു ചാരപ്പണി നടത്താൻ കഴിവുള്ള നടത്താൻ കഴിവുള്ളവരുമായ നിരവധി ആളുകൾ ഉണ്ട്. ക്രൂസിങ് അയൽ രാജാവായ ശിവദത്തുമായി ചേർന്ന് ഗൂഢാലോചന നടത്തി വിജയ്‌ഗഡിനെയും നൗഗഡിനെയും തമ്മിൽ തെറ്റിക്കുന്നു.ശിവദത്തിന്റെ മായാവിയായ ചാരന്മാർ ചന്ദ്രകാന്തയെ തട്ടിക്കൊണ്ടുപോയി ഒരു നിഗൂഢ സ്ഥലത്തു ഒളിപ്പിക്കുന്നു . കുമാരൻ വീരേന്ദ്രസിംഗ് തന്റെ വിശ്വസ്തനായ തേജ്‌സിംഗുമായി ചേർന്ന് ചന്ദ്രകാന്തയെ വീണ്ടെടുക്കുവാൻ ശ്രമിക്കുന്നതാണ് നോവൽ ഇതിവൃത്തം. ആൾമാറാട്ടങ്ങളും ജാലവിദ്യകളും, മായകാഴ്ചകളും കൊണ്ട് സമ്പന്നമാണീ നോവൽ. ആയുധവിദ്യയിലും , ധൈര്യത്തിലും മുമ്പനാണ് രാജകുമാരൻ വീരേന്ദ്രസിംഗ് എങ്കിലും ചന്ദ്രകാന്തയോടുള്ള പ്രണയത്താൽ അയാൾ അന്ധനായിമാറിയിരുന്നു .അതുകൊണ്ടു തന്നെ നിരവധി അബദ്ധങ്ങളും കുമാരൻ വരുത്തിവക്കുന്നുണ്ട് . തന്റെ മുന്നിൽ വേഷം മാറി വരുന്ന ആളുകളെ മനസ്സിലാക്കാനോ അവരെ പിടികൂടാനോ കുമാരന് പലപ്പോഴും കഴിയാതെ പോയി. തേജ്‌സിംഗ് കാണിച്ചിരുന്ന ശ്രദ്ധയും ബുദ്ധിയും കൊണ്ട് മാത്രമാണ് കുമാരൻ പലപ്പോഴും രക്ഷപെട്ടത്.ഒരുവേള തേജ്‌സിങ്ങിന്റെ ആ പരാക്രമങ്ങളും , ധീരതയുമൊക്കെയാണ് നോവലിനെ മുന്നോട്ടു കൊണ്ട് പോകുന്നത് . നോവലിന്റെ അവസാനം വരെ ഉദ്വേഗം നിലനിർത്താൻ ഖത്രിക്കു കഴിഞ്ഞിട്ടുണ്ട് .ചന്ദ്രകാന്തയെ മോചിപ്പിക്കുന്നതിലൂടെയാണ് ആ രഹസ്യങ്ങളും , യഥാർത്ഥത്തിൽ ആരാണ് കുമാരിയെ രക്ഷപ്പെടുത്തിയതെന്നുമൊക്കെ പുറത്തുവരുന്നത് .
പക്ഷെ ഖത്രിയുടെ ചന്ദ്രകാന്തയുടെ ആത്മാവിനോട് നീതിപുലർത്താൻ സീരിയലിലെ ചന്ദ്രകാന്തക്കു കഴിഞ്ഞില്ല എന്നാക്ഷേപമുണ്ട്. ആ ആക്ഷേപത്തിൽ കഴമ്പും ഇല്ലാതില്ല. അല്ലെങ്കിലും കഥാപാത്രങ്ങളെ അമിത അതിശയോക്തിപരമായി അവതരിപ്പിക്കുന്നത് ടി വി സീരിയലുകളിലെ ഒരു സ്ഥിരം കാഴ്ചയാണല്ലോ.
ഈയിടെ അന്തരിച്ച പ്രസ്ഥ നടൻ ഇർഫാൻഖാനും ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ഈ ഹിന്ദി സീരിയയിലിൽ അഭിനയിച്ചിട്ടുണ്ട്.
സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ പുസ്തകങ്ങൾ
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത







