ചരിത്രമുറങ്ങുന്ന കാലപാനിയും അവിടുത്തെ കുറിപ്പുകളും

പ്രത്യേക പരിചയപ്പെടുത്തലുകൾ  ആവശ്യമില്ലാത്ത യാത്രയെഴുത്തുകളാണ് ഷെരീഫ് ചുങ്കത്തറയുടേത്.അതിഭാവുകത്വങ്ങളോ,അലങ്കാരങ്ങളോ ഒന്നുമില്ലാതെ ദേശങ്ങളെയും ജീവിതത്തെയും ഷെരീഫ് വിവരിക്കുന്നു.എഴുതാൻ വേണ്ടി മാത്രം ഒരു വരി പോലും എഴുതാത്തതിന്റെ സത്യസന്ധത എന്ന് ആമുഖ കുറിപ്പിൽ വിവരിച്ചിരിക്കുന്നത്തിനോട് എഴുത്തുകാരൻ നീതി പുലർത്തിയിട്ടുണെന്നു തോന്നുന്നു.
പണ്ട് ആഫ്രിക്കൻ അടിമകളുമായി പോയ ഒരു പോർച്ചുഗൽ കപ്പൽ മറിഞ്ഞപ്പോൾ അതിൽ നിന്നും രക്ഷപ്പെട്ടവരുടെ പിൻഗാമികളാണ് ആൻഡമാൻ ദ്വീപുലുള്ളവർ എന്ന് വിശ്വസിക്കപ്പെടുന്നു .അവിടങ്ങളിലക്കു      ഷെരീഫ് നടത്തിയ ഒരു യാത്രയെകുറിച്ചാണ് കാലാപാനി കുറിപ്പുകൾ എന്ന പേരിൽ പുസ്തകമാക്കിയിരിക്കുന്നത്.സന്ദർശിക്കുന്നയിടങ്ങളിലെ അല്പമെങ്കിലും ചരിത്രമറിയാതെയുള്ള അത്തരം യാത്രകൾകൊണ്ട്  പ്രതേകിച്ചൊരു ഗുണവും യാത്രക്കാർക്കുണ്ടാകാൻ പോകുന്നില്ല.പുതിയതായി കാണുന്ന ഒരിടം എന്നതിലുപരി പ്രത്യേകിച്ചൊന്നും അത് നേടി തരുന്നുമില്ല .കാണാൻ ഉദ്ദേശിക്കുന്നയിടങ്ങളിലെ മുഴുവൻ ചരിത്രമറിഞ്ഞുള്ള യാത്രകളും  പ്രയോഗികവുമല്ല തന്നെ. ബാറ്റിൽ ഓഫ് അബർദീൻ എന്ന പെയിന്റിങ്ങും അതിനു പിന്നിൽ ചരിത്രത്തിൽ ഇടം പിടിക്കാതെ പോയ കഥകളും എഴുത്തുകാരൻ തേടി പോകുന്നുണ്ട്. മലബാർ കലാപം മൂലം നാടുകടത്തപ്പെട്ടവരുടെ പുതിയ തലമുറയെ നമ്മൾ അവിടെ കാണുന്നുണ്ട്. പറിച്ചു നട്ടവർ അവരുടെ നാടിന്റെ പേരുകളും കൂടെ നട്ടു. നിലമ്പൂരും,മഞ്ചേരിയും,വണ്ടൂരുമെല്ലാം അങ്ങനെ ആൻഡമാനിൽ സൃഷ്ടിക്കപ്പെട്ടു.ലേഖഖന്റെ അഭിപ്രായത്തിൽ മലബാർ കലാപം ആത്യന്തികമായി കർഷകസമരമായിരുന്നെവെന്നു അവകാശപ്പെടുന്നു. അതുപോലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഒരു സ്വാതന്ത്ര്യ സമര പോരാട്ടമായി പരിഗണിക്കാൻ ലേഖകനു സാധിക്കുന്നില്ല എന്നും പറയപ്പെടുന്നുണ്ട്.ടിപ്പുവും, പഴശ്ശിയും ,ജാൻസീ റാണിയുടേതുമൊക്കെ ശ്രമങ്ങൾ അത്തരത്തിലുള്ളതല്ല എന്നും ഷെരീഫ് പറഞ്ഞുവെയ്ക്കുന്നു.അതുപോലെ സുഭാഷ് ചന്ദ്രബോസും, ജപ്പാനും തമ്മിലുള്ള ബന്ധവും അവരുടെ ദ്വീപുമായുള്ള ബന്ധവും പുസ്തകത്തിലുണ്ട്.ദ്വീപിലെ ജപ്പാനീസ് ക്രൂരതകൾക്ക് ബോസിനാണ് ഉത്തരവാദിത്വം എന്ന രീതിയിലുള്ള വിവരണങ്ങളും കാണാം .അവിടെ വച്ച് കണ്ടുമുട്ടിയ സാഹിബ് എന്ന ഒരു മനുഷ്യനാണ് പല വിവരങ്ങളും എഴുത്തുകാരാനുമായി പങ്കുവെയ്ക്കുന്നത് .ജപ്പാനിൽ നിന്നും ദ്വീപിനെ സ്വതന്ത്രമാക്കാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെ ഇന്ത്യയെ സ്വതന്തമാക്കാൻ സാധിക്കുമെന്നയാൾ പരിഹസിക്കുന്നുണ്ട്. ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പ്രമുഖ നേതാക്കളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പലരും , ബോസിനെ ഭൂരിപക്ഷ പിന്തുണയുണ്ടായിട്ടും , തങ്ങളുടെ പാർട്ടിയിൽ  നിന്നും പുകച്ചു പുറത്തു ചാടിക്കുകയായിരുന്നുന്നുവെന്നും , മറ്റുള്ള തലമുതിർന്ന നേതാക്കന്മാർ സുഖ സൗകര്യങ്ങൾ തീർത്ത വീട് തടങ്കലിലോ ,അല്ലെങ്കിൽ അത്തരം ജയിലുകളിൽ പുസ്തകമെഴുതിയും, വായിച്ചും ഇരിക്കുമ്പോൾ തന്നെ,  പരിമിതികൾക്കു നടുവിൽ നിന്ന് കൊണ്ട് സ്വന്തം ജീവൻ പണയപ്പെടുത്തി കൊണ്ടായിരുന്നു  സ്വാതന്ത്ര്യസമര പോരാട്ടത്തിലേർപ്പെട്ടു കൊണ്ടിരുന്നതെന്നും എഴുത്തുകാരനെങ്കിലും ആ സാഹിബിനു പറഞ്ഞു കൊടുക്കാമായിരുന്നു എന്ന് തോന്നി പോയി. ആൻഡമാനിലെ മറ്റു ചരിത്രസ്ഥലികളുടെ വിവരങ്ങളും അവിടങ്ങളിലെ ചിത്രങ്ങളും പുസ്തകത്തിൽ കാണാം. പെൻഡുലം ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

വാൽസ്യായനന്റെ ജീവിതം പറയുന്ന കാമയോഗി

ചരിത്രകഥകളെക്കുറിച്ചുള്ള  എണ്ണം പറഞ്ഞ കൃതികൾ ധാരാളമായി  വായിക്കുന്നതിൽ താല്പര്യമുള്ളതിനാൽ തന്നെ ഈ പുസ്തകം കൈയ്യിലെടുത്തപ്പോൾ അതിനുമപ്പുറം ഒരു കൗതുകം തോന്നാതിരുന്നില്ല. അതൊരുപക്ഷേ ഈ പുസ്തകം കൈകാര്യം ചെയ്യുന്ന അതിന്റെ വിഷയമാകാം കാരണം എന്ന് തോന്നുന്നു.
ലൈംഗികതയെക്കുറിച്ചുള്ള പ്രശസ്ത പുസ്തകമായ കാമസൂത്രയുടെ രചയിതാവായ മുനി വാത്സ്യായന്റെ കഥയാണ്  കാമയോഗി എന്ന  നോവളിലൂടെ സുധീർ കക്കർ പറയുന്നത് . വാത്സ്യായനന്റെ  അത്ര അറിയപ്പെടാത്ത ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകമെങ്കിലും അത് തികച്ചും സാങ്കൽപ്പിക കഥ തന്നെയാണ്.
ഇന്ത്യൻ ചരിത്രത്തിലെ ഗുപ്ത കാലഘട്ടത്തിലെ സാമൂഹിക-സാംസ്കാരിക, സാമ്പത്തിക, ചരിത്രപരമായ പശ്ചാത്തലത്തിനു ബദലായി  വാത്സ്യായന്റെ സ്ത്രീലിംഗ ലൈംഗികതയെക്കുറിച്ചുള്ള കുറിപ്പുകൾ കാമയോഗിയുടെ വായനകളിൽ പ്രക്ഷോഭങ്ങൾ സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 
ഒരു യുവ ബ്രാഹ്മണ പണ്ഡിതനും വത്സായനയുടെ ജീവചരിത്രകാരനുമായ നായകന്റെ ശബ്ദമാണ് ഇതിൽ കക്കർ ഏറ്റെടുക്കുന്നത്. ഭാഗികമായ ചരിത്രവസ്തുതകളോടൊപ്പം അദ്ദേഹത്തിന്റെ ഭാവനയും ഒത്തുചേർന്ന് പുസ്തകം പൂർത്തിയാകുന്നു.
വത്സായനയുടെ ജീവിതവും ആശയങ്ങളും രൂപീകരിക്കുന്നത് അവരുടെ അമ്മായി ചന്ദ്രിക എന്ന പ്രശസ്ത സ്ത്രീയായാണ് , അവരാകട്ടെ അറിയപ്പെടയുന്ന വേശ്യയും. 
അവരുടെ ഒരു സ്ഥിരം സന്ദർശകനായിരുന്ന ഒരു  യുവ വാസ്തുശില്പി അവളെ നിരസിച്ചപ്പോൾ അത്തരം പ്രവർത്തികളിൽ നിന്നും മോചിതയാകാൻ അവൾ  തീരുമാനിക്കുന്നു. ഈ അപമാനം അവളുടെ ലൈംഗിക ജീവിതം ഉപേക്ഷിച്ച് ഒരു ബുദ്ധ കന്യാസ്ത്രീയാകാൻ അവളെ പ്രേരിപ്പിക്കുന്നു. ലൈംഗികത സിദ്ധാന്തങ്ങളെയും കെട്ടുകഥകളെയും ഊഹക്കച്ചവടങ്ങളെയും ആത്യന്തികമായി വാൽസ്യായനന്റെ കാഴ്ചപ്പാടിലേക്ക് മാറ്റുന്നതിൽ മുഖ്യ പങ്കു  ചന്ദ്രികയ്ക്കുണ്ട്. 
ജീവചരിത്രകാരൻ ഇതിനു ഇറങ്ങിപുറപ്പെടുന്ന സമയത്തു വാൽസ്യായനന്റെ കാമസൂത്രം എല്ലാവർക്കും പ്രാപ്യമായിരുന്നില്ല.അവർക്കു സംശയങ്ങൾ തീർക്കാൻ ബദ്രൂ എന്നറിയപ്പെടുന്ന ബദ്രവ്യാസന്റെ കൃതികളുണ്ട്.അന്നത്തെ പണ്ഡിതർക്കു കാമസൂത്രം അരോചകമായിരുന്നെവെങ്കിലും വാൽസ്യായനന്റെ എഴുത്തിലും അറിവിലും ബഹുമാനിച്ചിരുന്നു.യാഥാസ്ഥിക സമൂഹത്തിന്റെ ഭാഗമായിരുന്നതുകൊണ്ടു മാത്രം അവർക്കു അദ്ദേഹത്തിന്റെ കൃതിയെ തള്ളിപറയേണ്ടി വന്നു എന്നുള്ളതാണ് സത്യം. സ്ത്രീകൾ വെറും വിറകും പുരുഷൻ അഗ്നിയുമാണെന്ന അത്തരക്കാരുടെ വാദങ്ങളെ അദ്ദേഹം പൊളിച്ചെഴുതി.സ്ത്രീ ലൈംഗികതയോടു കാമസൂത്രം പുലർത്തുന്ന തുറന്ന മനസ്ഥിതി മൂലമാണ് പണ്ഡിതർ അതിനെ അക്രമിക്കുന്നതെന്നു വാൽസ്യായനും മനസ്സിലാക്കിയിരുന്നു.മാത്രവുമല്ല അദ്ദേഹം ഒരു വൈശ്യനുമായിരുന്നുവല്ലോ.
കാമശാസ്ത്രത്തിൽ അതുവരെയ്ക്കും ഉണ്ടായിരുന്നതു 17 ഗ്രന്ഥങ്ങളും അവയുടെ 42 വ്യാഖാനങ്ങളുമായിരുന്നു.രാജാവ് ഉദയനാണ് കാമശാസ്ത്രത്തെ കുറിച്ച് ഇതുവരെയ്ക്കും എഴുതപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും വായിച്ചു അവ ആറ്റികുറുക്കി ഒന്നാക്കണമെന്നു വാൽസ്യായനോട് ആവശ്യപ്പെട്ടത്. 
കാമസൂത്രത്തിലെ ഏഴു ഭാഗങ്ങളെ കുറിച്ച് ചിലയിടങ്ങളിൽ പുസ്തകം പരാമർശിക്കുന്നുണ്ട്. 
ഏറെ രസകരമായ ഒരു സംഗതി , തന്റെ ആയുസു മുഴുവനും കാമത്തെ കുറിച്ചു എഴുതിയെങ്കിലും അതിൽ നിന്നും സ്വയം ഒളിച്ചോടിയ വ്യക്തിയായിരുന്നു വാൽസ്യായനൻ എന്നുള്ളതാണ്.
 ലൈംഗികതയെ സംബന്ധിച്ചിടത്തോളം പുരാതന ഇന്ത്യ കൂടുതൽ ലിബറൽ സമൂഹമായിരുന്നുവെന്ന് പുസ്തകം പറഞ്ഞു വെയ്ക്കുന്നു. മനു എസ്  പിള്ളയുടെ ദന്ത സിംഹാസനം എന്ന പുസ്തകത്തിൽ പൂർവ കേരളം അത്തരമൊരു സാമൂഹികാവസ്ഥയിൽ ആണ് വ്യവഹരിച്ചിരുന്നതെന്നു കാണാം. പിന്നീട് നമ്മൾ വിക്ടോറിയൻ സദാചാരം ഇറക്കുമതി ചെയ്യുകയും അതിനെ സ്വീകരിച്ചു  ഇവിടുള്ളതിനെ പുറംതള്ളുകയുമാണുണ്ടായത്.
 പൊതുവേ സ്ത്രീകളുടെയും പ്രത്യേകിച്ച് വേശ്യകളുടെയും നിലപാട് പുസ്തകത്തിൽ വ്യക്തമാക്കുന്നു. ചന്ദ്രിക യുമായും മാത്രമല്ല  വാത്സ്യായനയുടെ ഭാര്യ മാളവികയുമായും ഇതിലെ  ജീവചരിത്രകാരൻ ബന്ധം പുലർത്തുന്നുണ്ട് . എഴുത്തുകാരൻ സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗികതയുടെ വിവിധ വശങ്ങൾ പലപ്പോഴായി വിശദീകരിച്ചു കാണുന്നു .
ഒരുപക്ഷെ  ഒരു മന:ശാസ്ത്രവിദഗ്ദ്ധനെന്ന നിലയിൽ കക്കറിന്റെ  വൈദഗ്ദ്ധ്യം ഈ പുസ്തകത്തിൽ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടുണ്ടെന്നു തോന്നുന്നു.പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഗ്രീൻ ബുക്ക്സ് ആണ്. മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് സുരേഷ് എം ജി യും.

ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മലയാള ഭാഷയിൽ രചിക്കപ്പെട്ട നോവലുകളിനൊന്നാണ് ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ. ഒരുപക്ഷെ ഇന്ന് പ്രചുര പ്രചാരത്തിൽ ഇരിക്കുന്നതും ഏവർക്കും പരിചയമുള്ളതുമായ ഇന്നത്തെ നോവലിന്റെ ആഖ്യാന നിയമങ്ങളൊന്നും രൂപപ്പെടുന്നതിനും വളരെ നാളുകൾക്കു മുന്നേ പിറന്നതാണീ നോവൽ . ഇതിനെ ഒരു നോവൽ ആയി അന്ന് കണ്ടിരുന്നോ എന്നും സംശയമാണ്. കൊളോണിയൽ ആധിപത്യവും ,അതിന്റെ സാംസ്‌കാരിക അധിനിവേശവും കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ സൃഷ്ടിച്ച ആഘാതങ്ങളുടെയും ,നിർമ്മിതികളുടെയും ഒരു ഛായ നോവലിലിൽ കാണാം എന്ന്  നോവൽ പഠനത്തിന്റെ കുറിപ്പിൽ പി പി  രവീന്ദ്രൻ  കുറിച്ചിട്ടുണ്ട് .ഇത്തരം നോവലുകൾ ഇപ്പോൾ വായിക്കപ്പെടേ ണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെടുന്ന കാലത്താണ് നാമിപ്പോൾ ഉള്ളത്. അന്നത്തെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളെ നേരം വണ്ണം അന്നത്തെ എഴുത്തുകളിൽ തീർച്ചയായും പ്രതിഫലിക്കപ്പെട്ടിട്ടുണ്ടാകും എന്നത് തീർച്ചയാണ്. 

നോവൽ പിറന്നിട്ടു ഒരു നൂറ്റാണ്ടിനിപ്പുറം അവ വായിക്കുമ്പോൾ വിനോദോപാധി എന്നതിനുമപ്പുറം മേല്പറഞ്ഞ ഘടകങ്ങൾ ഓർക്കുന്നത് നന്നായിരിക്കും. ആദ്യത്തെ ഭാരതീയ ഭാഷ നോവൽ ആയാണ് ഫുൽമോനി ഓ കരുണാർ ബിബരൺ എന്ന ബംഗാളി നോവൽ അറിയപ്പെടുന്നത് തന്നെ. 1852 ൽ ഫുൽമോനി പിറന്നു വീണത് ഒരു നോവലായല്ല എന്നതാണ് സത്യം!മറിച്ചു   മത പ്രചാരണത്തിനായുള്ള വെറുമൊരു ഗദ്യമായിട്ടാണ് അത് അറിയപ്പെട്ടത്. അങ്ങനെ നോക്കുമ്പോൾ ഈ പുസ്തകം എവിടെ രേഖപ്പെടുത്തും എന്നുള്ളതിന് ഒരു സംശയമില്ല .അതെന്തായാലും സാഹിത്യ ചരിത്രത്തിന്റെയോ അതുമായി ബന്ധപ്പെട്ട ഒരിടത്തുമില്ല ,സാമൂഹിക ചരിത്രത്തിന്റെ ഏടുകളിൽ തന്നെയാണ് അടയാളപ്പെടുത്തേണ്ടത് , അതിൽ തർക്കമില്ല. 

ബംഗാളിഭാഷയിൽ എഴുതപ്പെട്ട ഈ നോവൽ മിസ്സിസ് കാതറീൻ ഹന്നാ മുല്ലൻസ് എന്ന പാശ്ചാത്യവനിതയാണ് എഴുതിയയത്  . 1852-ൽ കൽക്കട്ടയിൽ അത് ആദ്യം പ്രസിദ്ധപ്പെടുത്തി.  പിന്നീട് 1853-ൽ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി. 1858-ൽ ആണ് മലയാളത്തിൽ ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ എന്ന പേരിൽ ഈ ക്യതി പരിഭാഷ ചെയ്തത്. തുടർ വർഷങ്ങളിൽ  തെലുങ്കു , കന്നഡ, മറാഠി തുടങ്ങി ഭാഷകളിലും ഇതിന്റെ വിവർത്തനങ്ങൾ പുറത്തിറങ്ങി.ഇന്ദ്യായിലെ സ്ത്രീ ജനങ്ങൾക്ക് പ്രയോജനത്തിനായുള്ള ഒരു  മദാമ്മ അവർകൾ എഴുതിയ ഇമ്പമായ ചരിത്രങ്ങൾ എന്ന ഉൾ പേജിലെ ശീർഷകത്തോടെയാണ് എന്നത് ഇറങ്ങിയത്. കോട്ടയത്തെ സിഎം പ്രെസ്സിലാണ്‌ അതച്ചടിച്ചതെന്നും പറയ്യപ്പെടുന്നു .അന്ന് അത് മലയാളത്തിലേക്കു തർജ്ജമ ചെയ്‍തത് റവ:ജോസഫ് പീറ്റാണ്‌. ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ പതിപ്പാണ് എന്റെ കൈയിലുള്ളത്.  

പിൻ കുറിപ്പ് : ഈ നോവലിന് ആർ രാജശ്രീ യുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന നോവലുമായി യാതൊരു ബന്ധവുമില്ല.

പാറ്റ്ന ബ്ലൂസിൽ വിരിയുന്ന ജീവിതങ്ങൾ

സ്വപനം,ആസക്തി,വിഷാദം,ദൈവകല്പിതം എന്നിങ്ങനെ നിരവധി അടരുകളിൽ കഥയുടെ ഭാഗങ്ങളെ കോർത്തിണക്കി കൊണ്ട് കഥപറയുകയാണ് അബ്‌ദുള്ള ഖാൻ തന്റെ പാറ്റ്ന ബ്ലൂസ് എന്ന കന്നി നോവലിലൂടെ. കഥയിലെ കേന്ദ്ര കഥാപാത്രം ആരിഫ് എന്ന യുവാവാണെങ്കിലും പാറ്റ്ന എന്ന ഇടവും അതിന്റെ സാമൂഹ്യ,രാഷ്ട്രീയ ജീവിത പരിസരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഒപ്പം നീങ്ങുന്നുണ്ട്. 
 1980 കളുടെ അവസാനവും 1990 കളുടെ തുടക്കവും ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്ന അതിന്റെ തനതു രൂപത്തിൽ നോവലിൽ വരച്ചു ചേർത്തിട്ടുണ്ട് എഴുത്തുകാരൻ. 
പട്‌നയിലെ ഒരു സബ് ഇന്‍സ്‌പെക്റ്ററുടെ മകനായ ആരിഫിനു  ഒരു സഹോദരനും മൂന്ന് സഹോദരിമാരുമുണ്ട്.ഒരുകാലത്ത് നിരവധി ഭൂസ്വത്തിനുടമകളും, സമ്പത്തുമുണ്ടായിരുന്ന  അവരുടെ കുടുംബം, പിന്നെപ്പോഴോ  അതെല്ലാം നഷ്ടപ്പെട്ട് മധ്യ വർഗ്ഗ കുടുംബങ്ങളുടേതിനും താഴെയുള്ള ഒരു അവസ്ഥയിലേക്ക് വീണു. 
ഒരു ഐ‌എ‌എസ് ഉദ്യോഗസ്ഥനാകാൻ അതിതീവ്രമായി ആഗ്രഹിക്കുകയും അതിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുകയും സിവിൽ സർവീസ് പരീക്ഷയ്ക്ക് ഹാജരാക്കുകയും ചെയ്യുന്നുണ്ട് അയാൾ.സിവില്‍ സര്‍വീസ് പരീക്ഷ പാസായി ഒരു ഐ എ എസ് ഓഫീസര്‍ ആയാൽ തന്റെ കുടുംബത്തിന് നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിക്കാമെന്നയ്യാൾ സ്വപനം കണ്ടു. 
എന്നാൽ നാലു തവണയും അയാൾക്കു തന്റെ ലക്‌ഷ്യം  കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെടുന്നു.
അതിനിടയ്ക്ക് യാദൃച്ഛികമായി നീണ്ട മുടിയും , ധൈര്യശാലിയും ,സുന്ദരിയും ,തന്നെക്കാള്‍ പ്രായമുളളവളും , മറ്റൊരാളുടെ ഭാര്യയുമായ സുമിത്ര എന്ന ഹിന്ദു സ്ത്രീയുമായി  ആരിഫ് പ്രണയത്തിലാകുന്നു. 
തന്റെ പ്രണയത്തിന്റെ ആത്യന്തിക  ഫലത്തെ കുറിച്ച് അവൻ ബോധവാനാണെങ്കിലും  അതിൽ നിന്ന് പുറത്തു കടക്കാൻ പലതവണ ശ്രമിച്ചിട്ടും പരാജയപെട്ടുപോകുന്നു. അത്ര മേൽ അവൻ അകന്നു പോകാൻ ശ്രമിക്കുമ്പോഴും സാഹചര്യങ്ങൾ അവനെ അവളുടെ അടുത്തേക്ക് തന്നെ കൊണ്ടെത്തിക്കുന്നു. 
സ്വന്തം സഹോദരൻ സക്കീർ  ആരിഫിന്റെ  പ്രണയത്തിനെ കുറിച്ച്  ചോദിക്കുമ്പോൾ അവൻ കള്ളം പറയുന്നില്ല. നിങ്ങൾക്ക്  മാത്രമേ നിങ്ങളുടെ സദാചാരത്തിന്റെ അതിർ വരയ്ക്കാൻ കഴിയൂ എന്ന  സക്കീറിന്റെ വാക്കുകൾ അവനെ ഞെട്ടിക്കുന്നുണ്ട്.
തന്റെ അനിയനാണെങ്കിലും അവന്റെ പക്വത ആരിഫിനെ പലപ്പോഴും ഇത്തരത്തിൽ അത്ഭുതപ്പെടുത്തുന്നുണ്ട്. നോവലിൽ അന്നത്തെ സാമൂഹ്യ,രാഷ്ട്രീയ സംഭവങ്ങളെ അതതു കാലഘട്ടത്തിൽ അടയാളപ്പെടുത്തുന്നുണ്ട് . മണ്ഡൽ കമ്മീഷനെതിരായുള്ള സമരങ്ങൾ,1984 ലെ ഇന്ദിരാ ഗാന്ധി വധം, 1992 ലെ ബാബ്‌റി മസ്ജിദ് തകർക്കൽ ,പിന്നീടുണ്ടായ സംഘർഷങ്ങൾ,ലാലു പ്രസാദ് യാദവിന്റെ അഴിമതിയും പിന്നീടുള്ള ജയിൽവാസം, തുടങ്ങിയ   നിരവധി സംഭവങ്ങൾ നോവലിൽ കടന്നു വരുന്നുണ്ട്. 
ആരിഫിന്റെ അബ്ബാ ദാർശനിക സ്വഭാവമുള്ളവനാണ്.ജീവിതത്തിൽ ഒരിക്കലും കുറുക്കു വഴികൾ തേടാത്ത ഒരാൾ. പോലീസ് സേനയിലെ പടല പിണക്കങ്ങളുടെ അനന്തര ഫലമായി മാവോയിസ്റ് ആക്രമണ ഭീഷണി നില നിൽക്കുന്ന ഒരു സ്ഥലത്തേക്ക് സ്ഥലം മാറ്റം കിട്ടുമ്പോൾ ,ആരിഫിന്റെ ഉമ്മ ഭയന്ന് അവരോടു ഒന്നില്ലെങ്കിൽ ആ നിയമനം നിരസിക്കാനും ,അതിനു കഴിയില്ലെകിൽ ജോലി രാജി വെയ്ക്കാനും ആവശ്യപ്പെടുന്നുണ്ട്.ഒരു ഭീരുവിനെ പോലെ ഒളിച്ചോടാൻ തന്നെ കിട്ടില്ലെന്നും, അവിടങ്ങളിലും ജോലി നോക്കുന്ന പോലീസുകാരുണ്ടെന്നയാൾ മറുപടി നല്കുന്നു.ജീവിതവും മരണവും അല്ലാഹുവിന്റെ കൈകളിലാണെന്നയാൾ കൂട്ടിച്ചേർക്കുന്നു.
ഹിന്ദു മുസ്ലിം ഭിന്നത രൂക്ഷമായ കാലഘട്ടത്തിൽ സംഘർഷ ഭരിതമായ ഒരു ജനതയുടെ ജീവിതവും പിന്നീട് നോവലിൽ കാണാം.ഒരു വേള ആരിഫ്  അതിൽ നിന്നും കഷ്ടിച്ചു രക്ഷപെടുന്നുമുണ്ട്. എങ്കിൽ കൂടി ഇത്തരം സന്ദർഭങ്ങളിൽ അന്യമതസ്ഥരോടുള്ള പൊതുവെ കാണിക്കുന്ന വെറുപ്പൊന്നും ആരിഫിൽ നമുക്ക് കാണാൻ സാധിക്കില്ല.
ബാബറി മസ്ജിദ് സംഭവത്തിന് ശേഷം ഗ്രാമത്തിലെ ക്ഷേത്രം തകർത്ത് പ്രതിഷേധിക്കാൻ കോപ്പ് കൂട്ടുന്ന തന്റെ കൂട്ടരുടെ പദ്ധതികളെ അവൻ എതിർക്കുകയും ആ ശ്രമം തകർക്കാൻ പദ്ധതികൾ ആലോചിക്കയും ചെയ്യുന്നുണ്ട് അയാൾ.
ഡൽഹിയിൽ തന്റെ കാണാതായ സഹോദരൻ സക്കീറിനെ അന്വേഷിച്ചു പോകുന്നതിനിടയിൽ ,ജുമാ മസ്ജിദിനടുത്തുള്ള കടയിൽ നിന്നും കൊത്തിയെരിഞ്ഞ പോത്തിറച്ചി വറക്കുന്നതു കാണുന്ന ആരിഫ് മണമടിക്കാതിരിക്കാൻ തൂവാലയെടുത്തു മൂക്ക് പൊത്തുന്നുണ്ട്. ഡൽഹി ബോംബ് സ്ഫോടന കേസുകളിൽ പോലീസ് സക്കീറിനെ അകത്താക്കുന്നുണ്ടെങ്കിലും അയാളെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കുന്നില്ല.
തന്റെ കുടുംബം ഇത്തരത്തിൽ വഴി മുട്ടി നിൽക്കുമ്പോൾ , എന്തുകൊണ്ട് തനിക്കു ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന് ആരിഫ് ചിന്തിക്കുന്നുണ്ട്. നിരവധി ഏറ്റുമുട്ടൽ കേസുകളിൽ മുസ്ലിം എന്ന പേരുള്ളതുകൊണ്ടു മാത്രം നിരവധി പേർ പിടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയുന്നു. അതുപോലെ ചിലപ്പോൾ സക്കീറും കൊലചെയ്യപ്പെട്ടിട്ടുണ്ടാകാം എന്നു അവൻ വിചാരിക്കുന്നു. ഐ‌എ‌എസ് സെലക്ഷൻ പരീക്ഷയിൽ നാല് തവണ എഴുതിയിട്ടും താൻ തെരെഞ്ഞെടുക്കപ്പെടുന്നില്ല.പക്ഷെ അവനെക്കാൾ കഴിവ് കുറഞ്ഞ, പലപ്പോഴും ആരിഫു തന്നെ പഠന സംബന്ധമായ സംശയങ്ങൾ തീർത്തുകൊടുത്തു സഹായിച്ചുകൊണ്ടിരുന്ന അവന്റെ സുഹൃത്ത് മൃത്യുഞ്ജയ് തെരെഞ്ഞെടുക്കപ്പെടുന്നു.ചിലപ്പോൾ തൻറെ പേരാകാം താൻ തെരെഞ്ഞെടുക്കപ്പെടാത്തതിന്റെ കാരണമെന്ന് കരുതുമ്പോഴും ആരെയും പഴിപറയാന് അവൻ തയാറാകുന്നില്ല. 
2000 ലെ നവംബറിൽ ബീഹാർ വിഭജിക്കപ്പെട്ട് ജാർഖണ്ഡ് രൂപീകരിക്കപ്പെടുന്നു.വിഭജനാന്തരവും ബീഹാറിനെ നോവലിലുടനീളം നോവലിസ്റ്റ് രേഖപ്പെടുത്തുന്നുണ്ട്. സുമിത്രയെ കാണാനുള്ള യാത്രക്കിടയിൽ റെയിൽവേ സ്റ്റേഷന് പുറത്തുള്ള പൊതു ടോയ്‌ലറ്റിന് പുറത്തെ നീണ്ട നിരആരിഫിനെ  ബീഹാറിലെ ഒരു സാമൂഹികാവസ്ഥയെ ഓർമിപ്പിക്കുന്നുണ്ട് .അതല്പം ചിന്തക്കാനുള്ള വകയും നൽക്കുന്നുണ്ട്. “ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ബീഹാറിൽ എല്ലാ നഗരത്തിലും പൊതുടോയ്‌ലറ്റുകൾ കാണാം.നമ്മുടെ സംസ്ഥാനത്തു ഭക്ഷിക്കാൻ അധികമൊന്നുമില്ലങ്കിലും വെറും ഒരു രൂപയ്ക്കു സൗകര്യപ്രദമായി വിസ്സർജ്ജിക്കാൻ സുലഭമായി ശൗചാലയങ്ങളെങ്കിലും ഉണ്ട്.”
താൻ ആഗ്രഹിച്ചതിൽ നിന്നും വിഭിന്നമായി   ആരിഫിന് ഒരു സർക്കാർ ഓഫീസിൽ ഒരു ഉർദു പരിഭാഷകന്റെ ജോലി ലഭിക്കുന്നു. സക്കീർ ജീവിച്ചിരിപ്പുണ്ട് എന്നൊരു കത്ത് വർഷങ്ങൾക്കു മുന്നേ അവർക്കു ലഭിച്ചിരുന്നെങ്കിലും ആ സമയത്ത്  അതിലൊന്നും അവർക്കു തരിമ്പും പ്രതീക്ഷയെ ഉണ്ടായിരുന്നില്ല  . . സുമിത്രയുമായുള്ള ബന്ധം ഉപേക്ഷിച്ചു ഫർസാനയുമൊത്തു കല്യാണ ജീവിതത്തിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ അവിടയും അയാൾക്കു തിരിച്ചടി സംഭവിക്കുന്നു.വിധിയുമായി പൊരുത്തപ്പെടാം എന്ന് വിചാരിക്കുമ്പോഴും അയാൾ അവിടെയൊക്കെ തോറ്റു  പോകുന്നത് കാണാം. വീണ്ടും ആരിഫ് സുമിത്രയെ തേടി പോകുന്നു.പക്ഷെ അയാൾക്കു വിധി സമ്മാനിക്കുന്നത് മറ്റൊന്നാണ്.
പട്ന ബ്ലൂസ് ഒരു സാധാരണ ബീഹാർ മുസ്ലീം കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാണ് പറയുന്നത്. ഒരു കാലത്ത് ബീഹാറിലെ സമ്പന്നമായ ഒരു മുസ്ലീം കുടുംബത്തിന്റെ അഭിലാഷങ്ങളും നിരാശകളും ആഗ്രഹങ്ങളും ഒക്കെ നോവലിൽ പ്രതിഫലിക്കുന്നുണ്ട്.  ഒരു താഴ്ന്ന മധ്യവർഗ കുടുംബത്തിന്റെ പോരാട്ടത്തെ സത്യസന്ധമായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മാത്രം  വരുമാനം കൊണ്ട് എങ്ങനെ മുന്നോട്ടു കൊണ്ട് പോകുന്നു എന്ന് ഇതിൽ കാണാം . കൂടാതെ, ഇന്ത്യൻ സിവിൽ സർവീസുകളിൽ പ്രവേശനം നേടാനുള്ള  മുസ്‌ലിം ചെറുപ്പക്കാരുടെ അഭിലാഷങ്ങളും അവരുടെ പാതയിലെ പ്രതിബന്ധങ്ങളും വെല്ലുവിളികളും നമ്മുക്ക് മുന്നിൽ വിവരിക്കുന്നു.
 അബ്‌ദുള്ള ഖാൻ തനറെ സഹോദരൻ സിയാവുള്ള ഖാൻ സംവിധാനം ചെയ്ത വിരാം (2017) എന്ന സിനിമയ്ക്ക് വേണ്ടി കഥ എഴുതിയിട്ടുണ്ട്.പട്ന ബ്ലൂസ് ഒരു വെബ് സീരീസിൽ പ്രത്യക്ഷപ്പെടാൻ പോകുന്നു എന്ന് കേൾക്കുന്നു. അവസാനിപ്പിക്കുന്നതിന് മുൻപ് ഒന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു.ഇന്ത്യൻ മുസ്‌ലിംകളുടെ പതിവ് സ്റ്റീരിയോടൈപ്പ് കഥകളിൽ നിന്നും വളരെ വ്യത്യസ്തമാണീ  നോവൽ .എഴുത്തുകാരൻ അക്കാര്യത്തിൽ വളരെയധികം വിജയിച്ചിരിക്കുന്നു എന്ന് വേണം പറയാൻ. 
പുസ്തകം മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത് പോൾ വി മോഹൻ ആണ്. മഞ്ജുൾ പബ്ലിഷിങ് ഹൌസ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് 

ആമ്രപാലിയും ബുദ്ധനും തമ്മിലെന്ത്?

രാജാ ബിംബിസാരനും അദ്ദേഹത്തിന്റെ ശത്രുരാജ്യത്തിലെ സുന്ദരിയായ അമ്രപാലിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് ജർമ്മൻ സാഹിത്യകാരനായിരുന്ന തിയോഡർ കിംഗ് തന്റെ അമ്രപാലി എന്ന നോവലിലൂടെ പറയുന്നത്. 2500 വർഷങ്ങൾക്കുമുമ്പ് മഹാവീരനും ഗൗതമ ബുദ്ധനും ജീവിക്കുകയും അവർ നടന്നു പോയിരുന്ന ആ ഒരു കാലത്തെക്കുറിച്ചാണ് നോവൽ നമ്മോടു സംസാരിക്കുന്നത്. ഇരുവരും  വൈശാലിയുടെ പരിസരത്താണല്ലോ താമസിച്ചിരുന്നത്. ശ്രീബുദ്ധൻ പലതവണ വൈശാലി സന്ദർശിച്ചതായും  പറയപ്പെടുന്നുണ്ട്. ഗൗതമ ബുദ്ധനും ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 
ഒരു മാമ്പഴത്തോട്ടത്തിൽ നിന്ന് കണ്ടെത്തിയതും ഒരു കർഷക ദമ്പതികൾ വളർത്തിയതുമായ ഒരു കുഞ്ഞിന്റെ കഥയാണിത്. മഹാനവും പ്രമോദയും അവളെ എടുത്തു വളർത്തുകയായിരുന്നു. മാവിൻചുവട്ടിൽ നിന്നും കിട്ടിയതുകൊണ്ടാണ് അവൾക്കു അമ്രപാലി എന്നപേരിട്ടത്‌.വളർന്നു വലുതായപ്പോൾ അതിസുന്ദരിയും സകല കലകളിലും, നൃത്തനൃത്യങ്ങളിലും കഴിവ് തെളിയിച്ചവളുമായതുകൊണ്ടു അവിടുത്തെ വൃദ്ധജനങ്ങളുൾപ്പെടെ സകല പുരുഷന്മാരുടെയും ഉറക്കം കെടുത്തുന്നവളായി അവൾ. അവളുടെ വിവാഹവും അതുകൊണ്ടു തന്നെ ഒരു പ്രഹേളികയായി മാറി. അവളെ വിവാഹം ആലോചിച്ചു വന്നവർ അവൾക്കു വേണ്ടി പോരാടി സ്വയം മരണത്തെ വിളിച്ചു വരുത്തി. ഒടുവിൽ അവളുടെ ഭാവി ലിഛാവി എന്നറിയപ്പെടുന്ന നാട്ടുകൂട്ടത്തിന്റെ അഭിപ്രായത്തിനു വിടേണ്ടി വന്നു  . എന്നാൽ അവരുടെ വിധി അതിക്രൂരമായിരുന്നു. അവൾ ഗണഭോഗ്യ ആകട്ടെ എന്നായിരുന്നു നാട്ടുകൂട്ടത്തിന്റെ  അന്തിമ തീരുമാനം . ഒരാൾക്ക് മാത്രമാകാതെ അവൾ എല്ലാവരെയും സേവിക്കട്ടെ എന്നവർ ആക്രോശിച്ചു. എന്നാൽ ചില നിബന്ധനകൾ അവൾ മുന്നോട്ടു  വച്ചു. അതിൻ  പ്രകാരം  ഗണിക എന്ന പദവി അവളിൽ അടിച്ചേല്പിക്കപ്പെട്ടു. അങ്ങനെ ആ രാജ്യത്തു അവൾ ഒരു ഉയർന്ന സമ്പത്തിലും, നിലയിലും ജീവിക്കുന്നതിനിടയിൽ ശത്രു രാജ്യത്തിലെ രാജാവായ രാജാ ബിംബിസാരനുമായി അവൾ പ്രണയത്തിലായി . അവൾക്കു ഒരു കുഞ്ഞു ജനിക്കുകയും അവൾ ഗണിക ജീവിതത്തിൽ നിന്നും വിരമിക്കുകയും ചെയ്തു. ഇതിനിടെ ഗൗതമ ബുദ്ധൻ അവിടം സന്ദർശിക്കുന്നു . അവൾ അദ്ദേഹത്തിന്റെ വരവിനായി വർഷങ്ങാളായി കാത്തിരിക്കുകയായിരുന്നു. മുൻപ് അദ്ദേഹം വന്നപ്പോൾ അവൾ അദ്ദേഹത്തെ കാണുകയും അവളുടെ വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. അന്ന് അദ്ദേഹം വീണ്ടും വരുമെന്ന് പറഞ്ഞിരുന്നു. രണ്ടാം വരവിലെ കൂടിക്കാഴ്ചയിലൂടെ അവളുട ജീവിതം വേറൊരു തലത്തിലേക്ക് ഉയരുകയാണ്. 
നോവൽ ഒരു വേശ്യയുടെ കഥയാണ് പറയുന്നതെങ്കിലും  ഇതിവൃത്തം ലൈംഗിക അഭിനിവേശത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വിവരണത്തിനോ ,ബന്ധപ്പെട്ട വിസ്താരങ്ങൾക്കോ കീഴടങ്ങുന്നില്ല എന്നതാണ് പുസ്തകത്തിന്റെ ഏറ്റവും രസകരമായ സ്വഭാവം. മറ്റൊരു ജർമൻ എഴുത്തുകാരൻ എഴുതി അനശ്വരമാക്കിയ അദ്ദേഹത്തിന്റെ ഒരു  കൃതി കൂടി മുൻപ് വായിച്ചിട്ടുണ്ടായിരുന്നു . ഹെർമൻ ഹെസ്സേ യുടെ സിദ്ധാർത്ഥ ആയിരുന്നു ആ നോവൽ. അതും ബുദ്ധനുമായി ബന്ധപെട്ടതായിയുന്നു. ഈ ജർമൻകാർക്കെന്താണ് ബുദ്ധനെ ഇത്ര പിടുത്തം എന്നാണ് ഞാനിപ്പോ ആലോചിച്ചു പോകുന്നത്? അവരെ ആകർഷിക്കുന്നത്  ബുദ്ധന്റെ ലാളിത്യമാണോ , അതോ അദ്ദേഹത്തിന്റെ ആശയങ്ങളോ? 
രണ്ടായാലും സാഹിത്യത്തിന് അത് മുതൽക്കൂട്ട് തന്നെയാണ്. 
പുസ്തകം മലയാളത്തിലേക്കു തർജ്ജമ ചെയ്തിരിക്കുന്നത് അടയാളം പബ്ലിക്കേഷന് വേണ്ടി കെ എസ് വേണുഗോപാലാണ്. 

ബയോംകേഷ് ബക്ഷിയുടെ കുറ്റാന്വേഷണ കഥകൾ

കുറ്റാന്വേഷണ കഥകൾ പ്രായഭേദമാന്യേ എല്ലാവർക്കും ഇഷ്ടപ്പെടാൻ കാരണം കഥയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഉദ്വേഗമാണ്. കഥ പറയുന്ന രീതിയും അതിൽ പ്രധാനമാണ്. വേണ്ടവിധം അവതരിപ്പിച്ചില്ലെങ്കിൽ പൊളിഞ്ഞു പാളീസായി പോകുന്ന ഒരു സംഭവമാണത്. അത്രത്തോളം സൂക്ഷ്മതയോടെ കഥ പറഞ്ഞില്ലെങ്കിൽ വായനക്കാർ അതിനെ തള്ളികളയും എന്നുറപ്പ്.
അങ്ങനെയുള്ള കുറ്റാന്വേഷണ നോവലുകൾ തപ്പി നടക്കുന്നതിനിടയിലാണ് ശരദിന്ദു ബന്ദോപാധ്യായയുടെ ഡിറ്റെക്ടിവ് ബയോംകേഷ് ബക്ഷി എന്ന പുസ്തകം കൈയിൽ കിട്ടിയത്.
അനുകൂൽ ബാബു എന്ന ഹോമിയോപ്പതി ഡോക്ടർ നടത്തുന്ന ഒരു സത്രത്തിലെ അവിടുത്തെ താമസക്കാരനായ അശ്വനി കുമാർ എന്നയാളുടെ കൊലപാതകത്തോടെയാണ് ആദ്യത്തെ കഥ തുടങ്ങുന്നത്.
അവിടെ താഴത്തെ നിലയിൽ ഡോക്ടറും, ഒന്നാമത്തെ നിലയിലെ അഞ്ചു മുറികളിലായി അത്രയും തന്നെ താമസക്കാരും ഉണ്ട്. ഇതിനിടയിൽ അതുൽ ചന്ദ്ര മിത്ര എന്നൊരാൾ ജോലി അന്വേഷിച്ചു അലഞ്ഞു ഒടുവിൽ അവിടുത്തെ താമസക്കാരനായ അജിത് ബാബുവിന്റെ ഉദാരമനസ്കതയാൽ അയാളുടെ മുറി യിൽ താമസിക്കാൻ തുടങ്ങുന്നു. അതിനു ശേഷമാണു അശ്വനി കുമാറിന്റെ മരണം നടക്കുന്നത്. സ്വാഭിവകമായും പോലീസ് ഉൾപ്പെടെ അവിടുത്തെ താമസക്കാരും അതുലിനെ സംശയിക്കുന്നു. ഡിറ്റക്റ്റീവ് എന്നോ കുറ്റാന്വേഷകൻ എന്നൊക്കയുള്ള ഗൗരവ പദങ്ങൾ ഇഷ്ട്ടപ്പെടാത്ത സത്യാന്വേഷി എന്ന പേരിലറിയപ്പെടാൻ ആഗ്രഹിക്കുന്ന ബയോംകേഷ് ബക്ഷി ഈ കേസ് അന്വേഷിച്ചു രഹസ്യങ്ങളുടെ ഒരു ചുരുൾ തന്നെ അഴിക്കുകയാണ്.
ഷെർലക് ഹോംസ് കഥാപാത്രത്തിലെ പോലെ കഥ പറയാൻ വാട്സനു പകരം ഇതിൽ അജിത് ആണെന്ന് മാത്രം.
ഹോംസ് കഥാപാത്രത്തിന്റെ ഒരു നിഴൽ നമുക്ക് ബക്ഷിയിൽ കാണാം. കഥ പറയുന്ന രീതിയിലും അത് പ്രകടമാണ്. ആളുകളെ താല്പര്യപൂർവ്വം വായിക്കാൻ പ്രേരിപ്പിക്കുക എന്ന കാര്യത്തിൽ എഴുത്തുകാരൻ അതി നിപുണനാണ്, സംശ്യമില്ലതന്നെ. ഇപ്പോൾ നൂറുകണക്കിന് ഓൺലൈൻ പ്ലാറ്റഫോമുകളിൽ ആയിരക്കണക്കിന് അത്തരം സീരീസ് കാണുന്ന ഒരാൾക്ക് ഇതൊക്കെ എന്ത് എന്ന് തോന്നിയേക്കാം. അല്ലെങ്കിൽ ഏതൊരു സിനിമ ഇറങ്ങുമ്പോഴും ഏതെങ്കിലും കൊറിയൻ സിനിമയുടെ നൂലന്ന്വേഷിച്ചു പോകുന്നവർക്കും ഇതൊരു സാധാരണ കുറ്റാന്വേഷണ പുസ്തകങ്ങൾ തന്നെയായിരിക്കും. അവരെ തൃപ്തിപ്പെടുത്താൻ കൊറിയയിൽ നിന്നും തന്നെ ആളെ ഇറക്കേണ്ടി വരും. കഥ നടക്കുന്ന കാലഘട്ടവും ഇവിടെ ഓർക്കേണ്ടതുണ്ട്. 1930 കളോ നാല്പതുകളോ ഒക്കെയാണ് കഥാ സന്ദർഭങ്ങൾ.ഈ പുസ്തകത്തിൽ ആകെ 7 കഥകളാണുള്ളത്. ആദ്യത്തെ കഥ സത്യന്വേഷി യിലെ കഥാ സന്ദർഭമാണ് മേൽ വിവരിച്ചത്.ഗ്രാമഫോൺ സൂചി രഹസ്യം,റ്ററാൻഡുലയിലെ ചിലതി വിഷം,ഒരു സമ്മത പത്രം,ദുരന്തം ആഞ്ഞടിക്കുന്നു,ബയോംകേഷിനു ഒരു അപരൻ,അപൂർണ്ണ ചിത്രങ്ങൾ എന്നിവയാണ് മറ്റു കഥകൾ. സൂക്ഷ്മ വായനയിൽ കേസന്വേഷണത്തിൽ ബക്ഷിയുടെ ചെറിയ അബദ്ധങ്ങളും നമ്മുടെ കണ്ണിൽ പെടും. ഉദാഹരണത്തിന് സമ്മത പത്രം എന്ന കഥയിലെ കൊലപാതകം അന്വേഷിക്കുന്ന സമയത്തു ക്രൈം സീനിലെ ചായ ഗ്ലാസ്സിലെ ചായ എടുത്തു രുചിച്ചു നോക്കുന്നുണ്ട് കക്ഷി. മരണകാരണം വിഷമാണോ അതോ സൂചികുത്താണോ എന്നൊന്നും ഉറപ്പിക്കുന്നതിനും മുമ്പേയാണ് ഈ സാഹസം എന്നോർക്കണം. പക്ഷെ അതൊന്നും ബക്ഷിയുടെ അന്വേഷണ പാടവത്തെയോ കഥപറച്ചിലിന്റെ ഒഴുക്കിനെയോ ഒരിടത്തും ബാധിക്കുന്നില്ല.
 
ബസു ചാറ്റർജി സംവിധാനം ചെയ്ത അതേ പേരിൽ ദൂരദർശൻ സീരിയലിലൂടെ 1993 ൽ ബയോംകേഷ് നമുക്ക് മുന്നിലെത്തിയിരുന്നു .അന്ന് പക്ഷെ ചന്ദ്രകാന്ത പോലെയുള്ള സീരിയലുകളിൽ ആയിരുന്നു ശ്രദ്ധ. ടി വി യിൽ വന്നപ്പോൾ ഒരു എപ്പിസോഡ് പോലും കണ്ടതായി ഓർക്കുന്നില്ല. ഈയിടെ അതിന്റെ പല എപ്പിസോഡുകളും തപ്പിയെടുത്തു വെച്ചിട്ടുണ്ട് കാണാൻ! കുറച്ചു നാൾ മുൻപ് അതേപേരിൽ ഹിന്ദി സിനിമയും ഇറങ്ങിയല്ലോ.ശരദിന്ദു ബന്ദിയോപാധ്യായയുടെ 30 കഥകളുടെയും പകർപ്പ് അവകാശങ്ങൾ വാങ്ങിയിട്ടുണ്ടെന്നാണ്‌ സംവിധായകൻ ദിബാകർ ബാനർജി പറയുന്നത്. അപ്പോൾ നമുക്ക് ഇനിയും അത്തരം സിനിമകൾ പ്രതീക്ഷിക്കാം.
1932 ൽ സത്യൻ‌വേശി എന്ന ചെറുകഥയിലാണ് ബയോംകേഷ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അടുത്ത 38 വർഷത്തിനിടയിൽ സരദിന്ദു ബന്ദോപാധ്യായ 32 കഥകൾ കൂടി എഴുതിയിട്ടുണ്ട്. നിർഭാഗ്യവശാൽ, അവസാനത്തേത് പൂർത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹം മരിച്ചു. മലയാളത്തിലേക്കു ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് ഡോ :ജെയിംസ് പോൾ ആണ്. പുസ്തകം ഇറക്കിയിരിക്കുന്നത് ഇൻസൈറ്റ് പബ്ലിക്ക യും വില 330 രൂപ .

മാർജ്ജാര നായകി -മിനികഥകൾ

അപ്രതീക്ഷിതമായാണ് goodreads ൽ നിന്നും ഈ പുസ്തകത്തെ കുറിച്ച് അറിയാൻ ഇടയായത്.എഴുത്തുകാരി തന്നെ സൗജന്യമായി പുസ്തകം എത്തിച്ചു തരികയും ചെയ്തു.ലോക്‌ഡോൺ കാലമായതുകൊണ്ടു പുസ്തകം kindle ൽ ഇബുക്ക് ആയാണ് പുറത്തിറക്കിയത്. ചെറുകഥകളെ ഇഷ്ടപ്പെടുന്ന മലയാളി എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ  എഴുത്തുകാരിയെ കുറിച്ച് വിവരിച്ചത് കണ്ടു. പന്ത്രണ്ട് മിനി കഥകളുടെ ഒരു സമാഹാരമാണ് ഈ ചെറു പുസ്തകം.പന്ത്രണ്ടാമത്തെ കഥയുടെ പേരാണ് മാർജ്ജാര നായകി. ആരോഗ്യമില്ലാത്ത ഇരട്ടക്കുട്ടികളിലൊന്നിനെ ഉപേക്ഷിക്കേണ്ടി വന്ന ദമ്പതികളുടെ മനോവിഷമങ്ങളെ വരച്ചുകാട്ടുന്ന ആകാശവിളക്കുകൾ നമ്മുടെ മനസിനെ ഒന്ന് സ്പർശിക്കും.ലജ്ജ എന്ന കഥയിൽ നൂറുകണക്കിന് കണ്ണുകൾക്ക് മുന്നിൽ വച്ച് അപമാനിക്കപ്പെടുന്ന സ്ത്രീരൂപത്തെക്കുറിച്ചാണ് പറയുന്നത് . പക്ഷെ കഥാന്ത്യത്തിലൂടെ മാത്രമേ വായനക്കാർക്കു അതിന്റെ യാഥാർഥ്യം വെളിപ്പെടുകയുള്ളൂ. തങ്ങൾ മുൻപ് വേർപ്പെടുത്തിയ ദാമ്പത്യ  ബന്ധം വീണ്ടുവിചാരത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്ന ദമ്പതികളുടെ കഥപറയുന്ന പരിസമാപ്തി,സെന്റ് ഹെലേന ദ്വീപിൽ തനറെ അവസാന ശ്വാസം പ്രതീക്ഷിച്ചുകൊണ്ട് തന്റെ പ്രിയ പത്നിയെ ഉപേക്ഷിച്ചതിന്റെ പശ്ചാത്താപത്തിൽ നീറുന്ന നെപ്പോളിയന്റെ കഥ പറയുന്ന പൂർണ്ണക്ഷയം. അങ്ങനെ വ്യത്യസ്തവും വേറിട്ടതുമായ പന്ത്രണ്ടു മിനി കഥകൾ ഈ പുസ്തകത്തിൽ ഉണ്ട് . 
കഥ പറയുന്ന രീതി വളരെ ലളിതമാണ്.വളച്ചുകെട്ടലോ,കുഴയ്ക്കുന്ന ഭാഷാപ്രയോഗങ്ങളോ ഒന്നും കാണാൻ സാധിക്കില്ല. ഒറ്റയിരിപ്പിനു വായിച്ചു തീർക്കാവുന്ന ഒരു പുസ്തകം! 
ഇതിലെ മിക്ക കഥാപാത്രങ്ങൾക്കും  പേരില്ല.അപൂർവം കഥാപാത്രങ്ങൾക്ക് മാത്രമേ പേരിലൂടെ നമ്മളോട് സംസാരിക്കുന്നുള്ളു.അല്ലെങ്കിലും ഒരു പേരില്ലെന്തിരിക്കുന്നു അല്ലെ?

ഒൻപത് ജീവിതങ്ങളും പിന്നെ ഡാൽ‌റിംപിളും

ചരിത്രത്തിന്റെയും യാത്രയുടെയും എഴുത്തുകാരനായാണ് വില്യം ഡാൽ‌റിംപിൾ അറിയപ്പെടുന്നത് .വൈറ്റ് മുഗൾസ് , സിറ്റി ഓഫ് ജിൻ‌സ് ,ദ ലാസ്റ്റ് മുഗൾ തുടങ്ങിയ എണ്ണം പറഞ്ഞ പുസ്തകങ്ങൾ കൊണ്ട് നിരവധി ആരാധകരെ സൃഷ്ടിക്കുകയും ,അത്തരത്തിൽ ഇന്ത്യ ചരിത്രത്തിന്റെ നിരവധി അടരുകളെ നമ്മെ പരിചയപ്പെടുത്തുകയും ചെയ്തയാളാണ് ഡാൽ‌റിംപിൾ.അതുകൊണ്ടു തന്നെ വില്യം ഡാൽ‌റിംപിളിനെ വായനക്കാർക്കിടയിൽ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമേയില്ല . 

നിരവധി ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ വന്നിട്ടുള്ളവ അധികം കണ്ണിൽപെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു പുസ്തകം അതും ഇതുവരെയ്ക്കും മലയാളത്തിലേക്ക്  വന്നിട്ടുള്ള ഒന്ന് (ഒരേയൊരുന്ന്) എന്ന് ഞാൻ വിശ്വസിക്കുന്ന ഒരു പുസ്തകമാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.ഒൻപതു ജീവിതങ്ങൾ എന്നാണ് ആ പുസ്തകത്തിന്റെ പേര്.

 ഈ പുസ്തകത്തിനുള്ള ആശയം ഇതെഴുതുന്നതിനും പതിനാറു വർഷങ്ങൾക്കു മുൻപ് കൃത്യമായി പറഞ്ഞാൽ 1993 ലെ ഒരു ഉയർന്നു തെളിഞ്ഞ ഹിമാലയൻ വേനൽ പുലർച്ചയിലാണുണ്ടായത് എന്ന് എഴുത്തുകാരൻ നമ്മളോട് പറയുന്നുണ്ട്.ആധുനികതയ്ക്കും പാരമ്പര്യത്തിനുമിടയിലുള്ള ഇടങ്ങളിലെ കഥകളാണ് ഒൻപതു അധ്യായങ്ങളിലായ് പുസ്തകത്തിൽ നിറഞ്ഞു  കിടക്കുന്നത്.പരസ്പരം ബന്ധിക്കാത്ത ഒൻപതു കഥേതര ചെറു കഥകളായാണ് ഒൻപതു ജീവിതങ്ങൾ നമ്മളോട് പറയുന്നത്.

1972 ൽ റായ്പൂരിലെ വ്യാപാരികളുടെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച പ്രസന്നമതി മാതാജിയുടെ കഥയോടെയാണ് പുസ്തകം ആരംഭിക്കുന്നത്. അവർ എങ്ങനെ ഒരു ജൈന കന്യാസ്ത്രീയായതെന്നും അതിലേക്കു എത്തപ്പെട്ടതെന്നും അവരുമായുള്ള നേരിട്ടുള്ള സംഭാഷണത്തിലൂടെയാണ് എഴുത്തുകാരൻ മനസ്സിലാക്കുന്നത്. 

ദൈവങ്ങൾ ആണ്ടിലൊരിക്കൽ മണ്ണിലിറങ്ങി വന്ന് നൃത്തം ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്ന ഒരു ജനതയുടെയും, തെയ്യം കോലം കെട്ടുന്ന ,കൊല്ലത്തിൽ ഒൻപതു മാസം കൂലിപ്പണിയെടുക്കുന്ന,ആഴ്ചയിൽ അഞ്ചു ദിവസം കിണർ കുഴിക്കുന്ന,ആഴ്ചയവസാനം തലശ്ശേരി സെൻട്രൽ ജയിലിൽ വാർഡനായി ജോലി നോക്കുന്ന ഹരിദാസ് എന്ന ചെറുപ്പകാരനറെയും കഥ കണ്ണൂരിലെ നർത്തകൻ എന്ന അധ്യായത്തിലൂടെ നമ്മുടെ മുന്നിലെത്തുന്നു.

 കേരളത്തിലെ നാട്ടുപ്രദേശങ്ങളിലൂടെ  പലപ്രാവശ്യം സഞ്ചരിച്ചതിനുശേഷം  രസകരമായൊരു നിരീക്ഷണം കേരളത്തെക്കുറിച്ചു എഴുത്തുകാരൻ പങ്കുവെക്കുന്നുണ്ട് . അതിപ്രകാരമാണ് .”കേരളത്തെ സങ്കല്പിക്കാവുന്നതിൽ വെച്ച് ഏറ്റവും സൗമ്യവും ദയാപരവും ഉദാരമനസ്‌കവുമായ നാടാണെന്ന് തോന്നിക്കുമെങ്കിലും യഥാർത്ഥത്തിൽ കേരളം ഇന്ത്യയിൽ ഏറ്റവുമധികം യാഥാസ്ഥിതകത്വവും സാമൂഹിക അടിച്ചമർത്തലുകളൂം, ഉറച്ച അധികാര ശ്രേണികളും നിലനിൽക്കുന്ന നാടാണ്”.ഈ അധ്യായത്തിൽ അവിടുത്തെ പ്രാദേശിക രാഷ്ട്രീയ സംഘട്ടനങ്ങളെ കുറിച്ചും കൊലപാതകങ്ങളെ കുറിച്ചുമൊക്കെ പരാമർശിക്കുന്നുണ്ട്. എഴുത്തുകാരന് അതൊക്കെ പുതുമയാണെന്നു തോന്നുമെങ്കിലും ഒരു ഫുട്ബോൾ മാച്ചിന്റെ ലാഘവത്തോടെ സ്കോർ നില എണ്ണുന്ന മലയാളികൾക്ക് അതൊക്കെ ഒരു നിത്യസംഭവങ്ങളോ ശീലങ്ങളോ ഒക്കെയാണല്ലോ.

മറ്റൊരു അധ്യായത്തിൽ ചൈനീസ് ടിബറ്റ് ആക്രമണത്തെ ചെറുക്കാൻ ഒരു ബുദ്ധ സന്യാസി  ആയുധമെടുത്ത കഥ പറയുന്നുണ്ട് . 1950 കളിൽ ചൈന ടിബറ്റ് ആക്രമിച്ചപ്പോൾ പസാംഗ് ഒരു യുവ സന്യാസിയായിരുന്നു. തുടർന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാർത്ഥനാ പതാകകൾ കൈകൊണ്ട് അച്ചടിച്ച് അക്രമത്തിന് പ്രായശ്ചിത്തം ചെയ്യാൻ അയാൾ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. മറ്റൊരു അധ്യായത്തിൽ പാബുജി എന്ന ദൈവത്തിന്റെ സഞ്ചരിക്കുന്ന അമ്പലത്തിന്റെ കഥകൾ  പറയുന്നു. അത്തരം ഒൻപതു ജീവിതങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. 

ഡാൽ‌റിംപിളിന്റെ മനോഹരമായി എഴുതിയതും കാവ്യാത്മകവുമായ പുസ്തകം അതിന്റെ ഒമ്പത് വിഷയങ്ങളിലൂടെ ഇന്ത്യയുടെ സമ്പന്നമായ ആത്മീയ പൈതൃകത്തിന്റെ ഛായാചിത്രവും, ആധുനികവൽക്കരണത്തിൽ നിന്നും ആഗോളവൽക്കരണത്തിൽ നിന്നും ഭീഷണി നേരിടുന്ന ആ ആത്മീയതയുടെ വശങ്ങളും വിവരിക്കുന്നു.

 വഴിയിലൂടെ നടന്നു പോകുമ്പോൾ അപ്പുറത്തു കാണുന്ന സംഭവങ്ങളെ വെറും വിവരണങ്ങൾ ആക്കുന്ന പതിവ് യാത്രാ പുസ്തകങ്ങളിൽ നിന്നും ഇത് വളരെയധികം വ്യത്യസ്തത പുലർത്തുന്നുണ്ട്. കാരണം ഈ ഒൻപതു ജീവിതങ്ങളെ അത്രമേൽ ആഴത്തിൽ ഇറങ്ങി അത്രമേൽ  വിശാലമായ ഉൾക്കാഴ്ചയോടും സാഹചര്യങ്ങളുടെ സ്പന്ദനത്തോടും കൂടിയാണ് ഡാൽ‌റിമ്പിൾ ഈ ജീവിതങ്ങളെ വിവരിക്കുന്നത്. അതിന്റെ ഭാഷ തീർച്ചയായും നമ്മളെ ആനന്ദിപ്പിക്കും. 

മലയാളത്തിലേക്കു ഇത് തർജ്ജമ ചെയ്തിരിക്കുന്നത് പ്രഭ സക്കറിയാസ് ആണ്.  അവരുടെ തർജ്ജമ അതിന്റെ ഉന്നത നിലവാരം കൊണ്ട് ശ്രദ്ധേയമാണെന്ന കാര്യം ഇവിടെ സൂചിപ്പിക്കാതെ പോയാൽ ഒരു മഹാ അപരാധമായിപ്പോകും  . ഇതൊരു വിവർത്തന പുസ്തകമാണോ എന്ന് ഒരിക്കലും, ഒരിടത്തു പോലും വായനക്കാരെ തോന്നിപ്പിക്കാത്ത വിധത്തിലാണ് ,അത്രയും കുറ്റമറ്റ രീതിയിലാണ് അവർ ചെയ്തു വച്ചിരിക്കുന്നത്.  മാതൃഭൂമി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 

ഇന്ത്യ ചരിത്രത്തിലെ കേൾക്കാത്ത കഥകളുമായി മനു എസ് പിള്ള

ഗണികയും ഗാന്ധിയും ഇറ്റാലിയൻ ബ്രാഹ്മണനും  
ഒരു പിടി ചരിത്ര പുസ്തകങ്ങൾ കൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തുകയും അവരിൽ ചിലരെയെങ്കിലും ചരിത്രത്തിന്റെ നിഗൂഢതകളുടെ പിന്നാമ്പുറം തിരഞ്ഞുപോകാൻ പ്രേരിപ്പിക്കുകയും ചെയ്തയാളാണ് മനു എസ്‌  പിള്ള.മനുവിന്റെ ഏറ്റവും പുതിയ പുസ്തകമാണ്  ഗണികയും ഗാന്ധിയും ഇറ്റാലിയൻ ബ്രാഹ്മണനും.ഇന്ത്യ ചരിത്രത്തിലെ  കേൾക്കാത്ത കഥകളെ വെളിച്ചത്തുകൊണ്ടുവരികയാണ് മനു ഇതിൽ ചെയ്തിരിക്കുന്നത്.
ഗണികയും ഗാന്ധിയും ഇറ്റാലിയൻ ബ്രാഹ്മണനും എന്ന പുസ്തകത്തിന്റെ പേര് കേൾക്കുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും ഇവർ തമ്മിൽ തമ്മിൽ എന്ത് ബന്ധം എന്ന് തോന്നിയേക്കാം. ഇവരെ തമ്മിൽ കൂട്ടിയിണക്കുന്ന ഒന്നും തന്നെ ഇല്ലെങ്കിലും ഇന്ത്യ ചരിത്രത്തിൽ വേറിട്ട അടരുകളും അദ്ധ്യായങ്ങളും ഇവർക്ക് വേണ്ടി മാറ്റിവെച്ചിട്ടുണ്ട് എന്നുള്ളതാണ് വസ്തുത . ഒരു പക്ഷെ ഗാന്ധിയോളം വിപുലമായ രീതിയിൽ അല്ലെങ്കിലും മറ്റു രണ്ടുപേർ ചരിത്രത്തിൽ അവരുടേതായ അടയാളപ്പെടുത്തിയിട്ടുണ്ട്. ഭൂതകാലത്തിൽ നിന്നും സ്വായത്തമാക്കേണ്ടത് വിവേകമാണ്,ക്രോധാവേശമല്ല എന്ന് ചിലർ നമ്മളെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് പുസ്തകത്തിന്റെ മുഖവുരയിൽ ഗ്രന്ഥകാരൻ പറയുന്നുണ്ട്.ചരിത്രത്തിൽ നിന്നും നാം പഠിക്കേണ്ടതെന്താണെന്ന് വളരെ കൃത്യമായി അതിൽ പറഞ്ഞു വെയ്ക്കുന്നു.മൂന്നു ഭാഗങ്ങളിലായാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് രാജിന് മുൻപുള്ള ആദ്യഭാഗവും, ബ്രിട്ടീഷ് രാജിന് ശേഷമുള്ള രണ്ടാം ഭാഗവും പുസ്തകത്തിന്റെ സിംഹഭാഗവും കയ്യടക്കിയിരിക്കുന്നു.അവസാന ഭാഗം ഒരദ്ധ്യായം മാത്രമുള്ള ഒരു ചെറു വിവരണമായി ചുരുങ്ങിയിരിക്കുന്നു. അനവധി കൗതുകരമായ കഥകൾ, മുഴുവൻ മായാതെയും വീണ്ടും എഴുതിച്ചേർത്തും കിടക്കുന്ന ഒരു എഴുത്തു പലകയാണ് ഇന്ത്യൻ ചരിത്രം എന്ന് മനു തുടങ്ങി വെയ്ക്കുന്നു.  ചരിത്രത്തിൽ അധികമാരും പറയാത്ത അല്ലെങ്കിൽ ശ്രദ്ധിക്കപ്പെടുത്ത  എങ്കിലും അന്നത്തെ കാലഘട്ടത്തിൽ ശ്രദ്ധചെലുത്തിയിരുന്ന നിരവധി പേരുടെ കഥകൾ പുസ്തകത്തിൽ ഉണ്ട്. ഹിന്ദു ദൈവത്തെ പ്രണയിച്ചു എന്ന് പറയപ്പെടുന്ന മുസ്ലിം സ്ത്രീ- തുലുക്ക നാച്ചിയാർ രാജകുമാരിയുടെ അടക്കം നമ്മൾ സാധാരണ കേൾക്കാത്ത നിരവധി ആളുകളുടെ ചരിത്രമുണ്ടിതിൽ.1565 ലെ വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയുടെ കഥ മനുവിന്റെ   റിബ്ബൽ സുൽത്താന്മാർ എന്ന മറ്റൊരു പുസ്തകത്തിൽ പറയുന്നുണ്ട്. യുദ്ധം ജയിച്ച ഹുസൈൻ നിസ്സാം ഷായ്ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് ഇതിൽ കാണാം.ഷാ യുടെ ബീഗം ഖുൻസ ഹുമയൂനിന്റെ ചതി,     തിരുവിളയാടൽ പുരാണത്തിനു പ്രചോദനമായതെന്ന് വിശ്വസിക്കുന്ന മൂന്നു മുലകളുള്ള ഒരു രാജ്ഞിയുടെ കഥ,ഒരു ഗണികയിൽ നിന്നും റാണിയിലേക്കു ഉയർത്തപ്പെടുകയും ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പള്ളി പണിയുകയും ചെയ്ത  ബീഗം സമ്രു ,മുക്കുവ കുടുംബങ്ങളിൽ ജനിക്കുന്ന കുട്ടികളിൽ ഒരാളെയെങ്കിലും ഇസ്ലാം ആയി വളർത്തണമെന്നു ഉത്തരവിട്ട കോഴിക്കോട്ടെ ഒരു ഹിന്ദു രാജാവിന്റെ കഥ ,1921 ലെ മാപ്പിള കലാപം,ഏറ്റവും പ്രാചീന പാട്ടുകളിലൊന്നായ കോട്ടൂർ പള്ളി മാലയെ കുറിച്ചുള്ള വിവരങ്ങൾ ,നമ്മൾ നവോത്ഥാനം ആയി ഉയർത്തിക്കാണിക്കുന്ന മുല മുറിച്ച നങ്ങേലിയുടെ കഥയിലെ വൈരുധ്യം ,പാരീസിൽ അന്ത്യവിശ്രമം കൊള്ളുന്ന അവധിലെ ഇന്ത്യൻ റാണി മലിക കിഷ്വാർ,കണ്ണൂരിലെ അറയ്ക്കൽ കുടുംബാംഗമായിരുന്ന ജാനു ബാബി || ഓട്ടോമൻ സുൽത്താന് സന്ദേശമയച്ച കഥ,ഇന്ത്യൻ വിദ്യാഭ്യാസത്തെയും സാംസ്‌കാരിക മഹത്വത്തിനെക്കുറിച്ചും മെക്കാളെ പറഞ്ഞെന്നും പറഞ്ഞു നമ്മൾ സോഷ്യൽ മീഡിയയിൽ പരക്കുന്ന  കഥകളുടെ സത്യാവസ്ഥ അങ്ങനെയങ്ങനെ താല്പര്യമുണർത്തുന്ന നിരവധി വിവരങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്. അപവാദ കഥകളിലെ ബ്രാഹ്മണസ്ത്രീയായി കുറിയേടത്തു മനയിലെ സാവിത്രീയും ഒരധ്യായം ഇതിൽ അലങ്കരിക്കുന്നു. വിചാരണയ്ക്ക് ശേഷം സാവിത്രീ തമിഴ്‌നാട്ടിലേക്ക് പോയി എന്നാണ് ഇതിൽ പറയുന്നത്.  ചില  പുസ്തകങ്ങളിൽ അവർ ചാലക്കുടിയിൽ എവിടെയോ താമസമാക്കി  എന്ന് ഞാൻ വായിച്ചതായി ഓർക്കുന്നു .
ചരിത്ര വസ്തുതകളോടൊപ്പം ചില ‘എങ്കിലു’കളുടെ സാധ്യത മനു പല അദ്ധ്യായങ്ങളിലായി പങ്കുവെയ്ക്കുന്നു. . ഉദാഹരണമായി ഗാന്ധി1948 ൽ കൊലചെയ്യപെട്ടില്ലായിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ എന്ന് ഒരു അധ്യായത്തിൽ വിവരിക്കുന്നുണ്ട്. അതുപോലെ തളിക്കോട്ട യുദ്ധം രാമയാർ ആണ് ജയിച്ചിരുന്നെകിൽ എന്താകുമായിരുന്നു എന്നൊക്കെയുള്ള ചില ചിന്തകൾ ഇ പുസ്തകത്തിൽ ഉണ്ട് .മറ്റൊരു അധ്യായത്തിൽ ഓരംഗസീബിന്  പകരം ദാരാ ഷുക്കോ ആയിരുന്നു ചക്രവർത്തി ആയിരുന്നെങ്കിൽ മുഗൾ ചരിത്രം എന്താകുമായിരുന്നു എന്ന് ചർച്ച ചെയ്യുന്നുണ്ട്. ഒരു ചരിത്രസംബന്ധിയായ പുസ്തകത്തിൽ  അത്തരം പരാമർശങ്ങൾ വേണമായിരുന്നില്ല  എന്ന് തോന്നുന്നു.കാരണം ചരിത്രത്തിൽ ഇത്തരം ‘എങ്കിലു’കൾക്കു പ്രസക്തിയില്ല തന്നെ. ചരിത സംഭവങ്ങളിൽ ഈ എങ്കിലുകൾ തിരുകി കയറ്റിയാൽ നിരവധി നോവലുകൾ പിറന്നേക്കാം പക്ഷെ അതൊക്കെ  ചരിത്രവുമായി പുലബന്ധം കാത്തുസൂക്ഷിക്കാത്ത ഒരു പുസ്തകക്കെട്ടു മാത്രമായിരിക്കും .ഒന്നാലോചിച്ചു നോക്കൂ രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലർ ആയിരുന്നു ജയിച്ചിരുന്നെകിൽ  എന്താകുമായിരുന്നു എന്ന് ? പരാജയപ്പെട്ട റഷ്യ, അമേരിക്ക ബ്രിട്ടൻ എന്ന ലോകരാജ്യങ്ങൾക്ക് എന്ത് സംഭവിക്കുമായിരുന്നു ? ഒരുപക്ഷെ നേതാജി സുഭാഷ് ചന്ദ്ര ബോസിന് വിമാന അപകട നാടകം നടത്തേണ്ടി വരില്ലായിരിക്കും. ഇന്ത്യ വളരെ നേരത്തെ സ്വാതന്ത്രം പ്രാപിച്ചേക്കാം , ഇന്ത്യയുടെ ഭരണം കൈയ്യാളുന്നത് നെഹ്രുവിനു പകരം വേറെ സുഭാഷ് ചന്ദ്രബോസോ അല്ലെങ്കിൽമറ്റു പലരോ ആയിരുന്നേക്കാം. വിഭജനം സംഭവിക്കില്ലായിരിക്കാം , ഗാന്ധിജി കൊല്ലപ്പെടില്ലായിരിക്കാം , ചൈന ഇന്ത്യയെ അക്രമിക്കില്ലായിരിക്കാം,. അങ്ങനെ സാധ്യതകൾക്ക് ഒരു പഞ്ഞവുമില്ല .’എങ്കിൽ’ എന്ന പദത്തിന് ചരിത്രത്തിൽ ഒരു സ്ഥാനവുമില്ല. ഈ പുസ്തകത്തിൽ ഉണ്ടാകുമെന്നു  പ്രതീക്ഷിച്ച വളരെയധികം നിഗൂഢതകളുള്ള ഒരാളുടെ ഒരു തരിമ്പു വിവരം പോലും കാണാൻ  സാധിച്ചില്ല. അത് സുഭാഷ് ചന്ദ്ര ബോസിന്റെയാണ്. മിന്റ് ലോഞ്ച് എന്ന പത്രത്തിൽ മീഡിയം റെയർ എന്ന പ്രതിവാരപംക്തിയാണ് ഈ പുസ്തകം പിറക്കുന്നതിന് പിന്നിൽ എന്ന് മനു പറയുന്നുണ്ട് . അതിലെ കൃഷ്ണദേവരായരെ കുറിച്ചുള്ള ഒരു ലേഖനം 29 May 2020 ൽ പോസ്റ്റ് ചെയ്‌തതു കണ്ടിരുന്നു. ഒരുപക്ഷെ ആ പരമ്പര തുടരുന്നുണ്ടെങ്കിൽ ഭാവിയിൽ പറയപ്പെടാനായി സുഭാഷ് ചന്ദ്രബോസിന്റെ കഥകളും പ്രത്യക്ഷപ്പെടുമായിരിക്കും. ഇവിടെ ‘എങ്കിലു’കൾക്കു പ്രസക്തിയും ഒപ്പം പ്രതീക്ഷകളും ഉണ്ടല്ലോ!
ദന്ത സിംഹാസനം തർജ്ജമ ചെയ്ത പ്രസന്ന.കെ.വര്‍മ തന്നെയാണ് ഇതും മലയാളത്തിലേക്ക് പരിചയപ്പെടുത്തിയിരിക്കുന്നത് 
പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഡിസി ബുക്സ് ആണ് ,വില 399 രൂപ 

വായന മരിക്കുന്നുവോ- ജൂണ് 19 :വായന ദിനം

സോർബ ദ ഗ്രീക് വായിച്ച് നോട്ടെഴുതി കിടന്നപ്പോഴാണ് ഒരു കുഞ്ഞു കഥ മനസിൽ വന്നത് . അതപ്പോൾ തന്നെ എഴുതി വച്ചു . രാവിലെ എണീക്കുമ്പോൾ മറന്നുപോയാലോ..
രാവിലെ തന്നെ പകർത്തി എഴുതി ആഹ്വാനം അഥവാ വെളിപാട് എന്ന പേരുമിട്ട് അയച്ചു കൊടുത്തു. രണ്ടാമത് വായിച്ചു നോക്കാനൊന്നും മെനക്കെട്ടില്ല .
പിന്നീട് നോക്കിയപ്പോഴാണ് അല്ലറ ചില്ലറ കുഴപ്പങ്ങളൊക്കെ കണ്ടത്. 
കഥ ഇങ്ങനെയായിരുന്നു
ജൂണ് 19 :എന്തോ ചെയ്ത കുറ്റത്തിന് ആ നേതാവ് ജയിലിലായി. അവിടെ സെല്ലിലേക്ക് തടവുകാർക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ഏമാൻ അയാളോട് ചോദിച്ചു ” എന്താണ് വേണ്ടത്? ബീഡിയോ സിഗറെറ്റോ , അതോ മറ്റെന്തെങ്കിലും?”
“വേണ്ട അതൊന്നും വേണ്ട .എനിക്കൊരുകെട്ട് പുസ്തകങ്ങൾ മാത്രം മതി. ലിസ്റ്റ് ഞാൻ തരാം”.
പുറത്തുള്ളവരോട് എന്തെങ്കിലും പറയാനുണ്ടോ? ഉടനടി നടപ്പിലാക്കേണ്ട സായുധ പ്രക്ഷോഭങ്ങളുടെ ആഹ്വാനമെൻതെങ്കിലും പ്രതീക്ഷിച്ചു നിന്ന ആയാളോടായി നേതാവ് പറഞ്ഞു
“ഉണ്ട് ഇത്ര മാത്രം . എല്ലാവർക്കും വായനദിനാശംസകൾ” .


പക്ഷെ പ്രസിദ്ധീകരിച്ചു വന്നപ്പോൾ അതിലെ കല്ലും കരടുമൊക്കെ നല്ലവനായ പത്രാധിപർ എടുത്തു മാറ്റി നന്നാക്കിയെടുത്തിരുന്നു. ആ മിനി കഥ ജനുവരി  ലക്കം ചന്ദ്രിക ആഴ്ചപ്പതിപ്പിൽ അച്ചടിച്ച് വന്നു.

വായന ദിനത്തിന്റെ അന്നത്തേക്കു പോസ്റ്റ് ചെയ്യാം എന്ന് കരുതി മാറ്റി വെച്ചതായിരുന്നു ഈ ലേഖനം .  അന്ന് നമ്മൾ ആ ദിനം ആഘോഷിക്കുന്നു എന്ന് മാത്രമല്ലെ ഉള്ളു. .ഓണം പോലെയോ വിഷു പോലെയോ ആ ഒരു പ്രത്യേക ദിവസത്തിൽ മാത്രം ആഘോഷിക്കേണ്ട ഒന്നല്ലലോ വായന പോലെയുള്ള ഒരു സംഭവം. നമ്മൾ കൊല്ലത്തിൽ 365 ദിവസവും വായിക്കുന്നവരല്ലേ .. അങ്ങനെ ചിന്തിക്കുമ്പോൾ നമുക്ക് എല്ലാ ദിവസവും വായനദിനമാണ് . എങ്കിലും വായന ദിനത്തെ കുറിച്ച് രണ്ടു വാക്ക് ഇവിടെ കുറിക്കുന്നു.. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ..
                                          ജൂണ് 19 :വായന ദിനം
വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക’ എന്ന മുദ്രാവാക്യം കേ ട്ടുപരിചയമുള്ളവർ കുറവായിരിക്കും.മുദ്രാവാക്യങ്ങൾക്ക് ഒരു പഞ്ഞ വും ഇല്ലാത്ത നടാനല്ലോ നമ്മുടേത്. എന്നാൽ അത്തരമൊരു മുദ്രാവാക്യം ഉയർത്തുകയും അതിന്റെ ഓളം ഒരുപാട് ഗ്രാമങ്ങളിലേക്കെത്തിക്കുകയും ചെയ്ത ഒരു മനുഷ്യന് ഇവിടെ ജീവിച്ചിരുന്നു.
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി. ൻ പണിക്കർ ആയിരുന്നു ആ മഹദ് വ്യക്തി.
ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരില്‍ ആണ് അദ്ദേഹത്തിന്റെ ജനനം. വിദ്യാഭ്യാസത്തിന് ശേഷം നീലംപേരൂര്‍ മിഡില്‍ സ്കൂളിൽ തന്നെ അധ്യാപകനായി ജോലി നോക്കുകയുണ്ടായി അദ്ദേഹം . സ്കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍തന്നെ അന്നത്തെ ഗവണ്‍മെന്‍റില്‍ നിന്നും അനുവാദം നേടി പണിക്കര്‍ മുഴുവന്‍ സമയഗ്രന്ഥശാലാ പ്രവര്‍ത്തകനായി.
പണിക്കരുടെ ശ്രമഫലമായി ജന്മദേശത്തു സ്ഥാപിതമായ വായനശാലയാണ് പില്‍ക്കാലത്ത് പ്രസിദ്ധമായ സനാതന ധര്‍മവായനശാല. സാമാന ചിന്താഗതിയുള്ള സുഹൃത്തുക്കൾക്കൊപ്പം വീടുകളായ വീടുകള്‍തോറും കയറിയിറങ്ങി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടില്‍ പടുത്തുയർത്തിയതാണ് ആ വായനശാല. ഗ്രന്ഥശാലാ സംഘത്തിനു സ്വന്തമായി പത്രമൊക്കെ ഉണ്ടായിരുന്നു. ഗ്രന്ഥലോകം എന്നായിരുന്നു അതിന്റെ പേര്.പത്രാധിപർ ആയി സ്വന്തം പത്രത്തിന്റെ മാത്രമല്ല അക്കാലത്തുണ്ടായിരുന്ന ‘കാന്‍ഫെഡ് ന്യൂസ്’, നാട്ടുവെളിച്ചം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം പത്രാധിപരായി തന്നെ സേവനം അനുഷ്ഠിച്ചു. 1977-ല്‍ ആണ് അദ്ദേഹം ആസ്ഥാനത്തുനിന്ന് വിരമിക്കുന്നത്.
പി.കെ. മെമ്മോറിയന്‍ ഗ്രന്ഥശാലയുടെ സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു അദ്ദേഹം . 1945-ല്‍ അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്‍റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്.
”വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക” എന്നീ മുദ്രാവാക്യങ്ങളുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നല്കുകയുണ്ടായി. 1995 ജൂണ്‍ 19ന് പി.എന്‍.പണിക്കര്‍ അന്തരിച്ചു.
1996 മുതൽ നമ്മുടെ സർക്കാർ അദ്ദേഹത്തിന്റെ ചരമദിനം ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നുണ്ട്. 2004 ജൂൺ 19 നു അദ്ദേഹത്തിന്‍റെ ഓർമക്കായി അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പും പുറത്തിറക്കി.
വായന മരിച്ചുകൊണ്ടിരിക്കുന്നു എന്ന ഇന്നത്തെ കാലത്തെ മുറവിളികളെ എങ്ങനെ പ്രതിരോധിക്കണമെന്ന് പി .ൻ പണിക്കർ എന്ന മഹാമനുഷ്യൻ അന്നേ വഴി കാണിച്ചു തന്നിട്ടുണ്ട് .നമ്മളത് പിന്തുടർന്നു പരിപോഷിപ്പിച്ചാൽ മാത്രം മതിയാകും