വാക്കുകൾ കൊണ്ട് നെയ്തെടുത്ത പായകൾ

 


ചിലരുടെ ഓർമ്മകുറിപ്പുകൾ വായിക്കുമ്പോൾ മനസ്സിന്റെ കോണിൽ എവിടെയോ മറന്നിട്ടു പോയ സംഭവങ്ങളെ ഓർക്കാനിടവരുത്താറുണ്ട് . ചിലതു വായിക്കുമ്പോൾ ഇത് എന്റെ കഥ തന്നെയല്ലെയോ എന്ന് സന്ദേഹപ്പെടാറുമുണ്ട്. പുസ്തകാസ്വാദനം പോലെത്തന്നെയാണ് ഈ ഓർമ്മകുറിപ്പുകളുടെ കാര്യവും. എനിക്ക് വായിച്ചു ഇഷ്ടപ്പെട്ടതും, ഓർമ്മകളുടെ തിരശീല നീക്കി പുറത്തുവന്നതുമായ അനുഭവങ്ങൾ മറ്റൊരാൾക്ക് അതേപോലെ അനുഭവപ്പെടണമെന്നില്ല. മറ്റു ചിലരുണ്ട്, തങ്ങളുടെ ഭാഷയുടെ സൗന്ദര്യം കൊണ്ട് അവരുടെ അത്തരം കുറിപ്പുകൾ നമ്മെ ഇരുത്തി വായിപ്പിച്ചു കളയും. അവസാനം പറഞ്ഞവിഭാഗത്തിൽപ്പെട്ട ഒന്നാണ് മനോജ് വെങ്ങാലയെഴുതിയ പായ എന്ന പുസ്തകം. പുസ്തകങ്ങളും,മനുഷ്യരും ,ജീവിതങ്ങളുമൊക്കെയായി പായ പോലെ  നീണ്ടു പരന്നു കിടപ്പുണ്ട് അനുഭവങ്ങളും ഓർമകളും ഈ പുസ്തകത്തിൽ.

അനുഭവങ്ങൾ പേറുന്ന ഓർമകളുടെ ഭാരം ഒന്നു ഇറക്കിവെയ്ക്കാനുള്ള   ഒരു ശ്രമമാണ്  മനോജ് വെങ്ങോല നടത്തിയിരിക്കുന്നത്. ഓർമകളുടെ കൂട്ടപ്പൊരിച്ചിലുകൾ   വീട്ടിൽ നിന്നും ,അച്ഛനിൽ നിന്നും തുടങ്ങി  ജീവിതത്തിൽ പലപ്പോഴായി കണ്ടുമുട്ടിയ വ്യക്തികളെയും , അഭിമുഖീകരിക്കേണ്ടി വന്ന സംഭവങ്ങളിലും നിറഞ്ഞു നിൽക്കുന്നു  . ഫേസ്ബുക്കിലെ പുസ്തക ചലഞ്ച് ആണ് ഇത്തരം കുറിപ്പുകൾ എഴുതാൻ  ഇടയായതെന്ന് എഴുത്തുകാരൻ സൂചിപ്പിച്ചിട്ടുണ്ട്. പിന്നീട് ആ കുറിപ്പുകൾ മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി പുസ്തകമാക്കുകയായിരുന്നു.

 പുസ്തകത്തിന്റെ അവതാരികയിൽ പറഞ്ഞിരിക്കുന്നതുപോലെ വാക്കുകൾ കൊണ്ട് ജീവിതം നെയ്തെടുക്കുകയാണോ,ജീവിതങ്ങൾ കൊണ്ട് വാക്ക് ഉരുവം കൊള്ളുകയാണോ എന്ന് സന്ദേഹിപ്പിക്കുന്ന കുറിപ്പുകൾ തന്നെയാണിത് .ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അറബിനോവലെന്ന് എഡ്വേർഡ് സൈദ് പരാമർശിച്ച സീസൺ ഓഫ് മൈഗ്രേഷൻ ടു  ദി നോർത്തിന്റെ രചയിതാവ് തയ്യിബ് സാലിഹ് ഒരിക്കൽ ഇങ്ങനെയെഴുതിയെത്രെ “വളരെയധികം വായിക്കുന്ന ഒരാൾ സ്വന്തം നോവൽ എഴുതാൻ മറന്നു പോകുന്നത് സ്വാഭാവികമാണ്“. മനോജ് വെങ്ങോലയെ അങ്ങനെ സ്വന്തം നോവലെഴുതാൻ മറന്നു പോയ ഒരാളായാണ് സൂചിപ്പിച്ചിരിക്കുന്നത്. 

അഗസ്റ്റിൻ ചേട്ടനും,സരസ്വതിയും അവരുടെ മകനും,അമ്പല പറമ്പിലെ നാടകവും ,കമ്പ രാമായണത്തിലെ പറയാത്ത കഥകൾ പറഞ്ഞ സത്യഭാമ കുഞ്ഞമ്മയും പല അദ്ധ്യായങ്ങളിലായി നമുക്ക് മുന്നിലെത്തുന്നു. എഴുതിയിട്ട വാക്കുകളുടെ കനം അത്രമേൽ ഈ പുസ്തകത്തെ ഇഷ്ടപ്പെടാൻ ഇടയാക്കുമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇതിലെ ഒരു വാചകം എനിക്കേറ്റവും ഇഷ്ടപ്പെട്ടു അതിതാണ് 
സാഹിത്യ പ്രതിഭയല്ല ,ഭാഷാവരം ഒട്ടുമില്ല,ദർശനികതയുടെ കാര്യം പിന്നെ പറയേണ്ടല്ലോ.ചില  വായിക്കുമ്പോൾ അറിയാതെ എഴുതിപ്പോകുന്നതാണ്.എഴുത്തു എന്നും പറയാനാവില്ല.എഴുതാനുള്ള ശ്രമങ്ങൾ മാത്രം .വീട്ടുപരിസരങ്ങളിൽ ചുറ്റി പറന്നു നടക്കുന്ന ശലഭയാത്രകൾ” . (അദ്ധ്യായം എഴുത്ത്:പേജ് 100 ).തന്റെ എഴുത്തിനെ കുറിച്ച് പറയുമ്പോൾ  വിനയാന്വിതനാകുകയാണ് എഴുത്തുകാരൻ. 
ഒരുപക്ഷേ ലൈബ്രറി മേളയിൽ പോയിരുന്നിലെങ്കിൽ  ഈ പുസ്തകമെന്റെ  കണ്ണിൽപ്പെടില്ലായിരുന്നു. പ്രമുഖരുടെ മാത്രം തിരക്കി നടന്നിരുന്നെങ്കിൽ  ഈ പുസ്തകം കൈയ്യിൽ വരില്ലായിരുന്നു. പുസ്തകം മറിച്ചു നോക്കി ഒന്നു രണ്ടു പേജുകൾ ഒന്നോടിച്ചു വായിച്ചപ്പോഴേക്കും ഈ പുസ്തകം  വായിക്കേണ്ട ഒന്നാണെന്ന് മനസ്സിലായി. 

ഭാഷാവരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ ഉഗ്രൻ പായ നെയ്തെടുക്കും പോലെ വാക്കുകൾ കൊരുത്തെടുക്കുന്നത്  കാണുമ്പോൾ അസൂയ തോന്നാതിരിക്കുന്നതെങ്ങനെ.


യെസ് പ്രസ് ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് , വില 160 രൂപ .

പ്രവാസവും പിന്നെ എം മുകുന്ദനും

 

പ്രവാസത്തെ സംബന്ധിച്ച നോവലുകളോ,കഥകളോ വായിക്കാത്ത ഏതെങ്കിലും ഒരു മലയാളി ഉണ്ടാകുമോ എന്ന് സംശയമാണ്. മലയാളികളുമായി അത്രമേൽ ഇഴ ചേർന്നു കിടക്കുന്ന  ഒന്നാണീ പ്രവാസം. അതിന്റെ ചൂടും ചൂരും നിറഞ്ഞ അതിജീവനത്തിന്റെ,രക്ഷപ്പെടലിന്റെ, കഷ്ടപ്പാടിന്റെ എത്രയെത്ര കഥകളാണ് ഓരോരുത്തർക്കും പറയാനുണ്ടാകുക.
ഒരുപക്ഷേ എം. മുകുന്ദനോളം പ്രവാസത്തെ ഇത്ര കണ്ട് അടയാളപ്പെടുത്തിയ ഒരു എഴുത്തുകാരൻ വേറെയുണ്ടാകില്ല.  അദ്ദേഹത്തിന്റെ മിക്ക നോവലുകളിലും ഒരു മുഖ്യ വിഷയമല്ലെങ്കിൽ പോലും പ്രവാസം കടന്നു വന്നിട്ടുണ്ട്. അത് നൃത്തം ചെയ്യുന്ന കുടകളിലായാലും,കുട നന്നാക്കുന്ന ചോയിയായാലും, ദൈവത്തിന്റെ വികൃതികളായാലും വായനക്കാരെ പ്രവാസത്തിന്റെ കടൽ കടത്താതെ  ഇരുന്നിട്ടില്ല. പക്ഷേ  ഈ നോവലിൽ പ്രവാസത്തിന്റെ നിരവധി മുഖങ്ങളും ,കാലവും, ഇടങ്ങളും മാറുമ്പോൾ പ്രവാസത്തിലുണ്ടാകുന്ന മാറ്റങ്ങളെയും എടുത്തു കാട്ടാൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്. 
 മലയാള നോവൽ സാഹിത്യത്തെ തന്നെ മാറ്റിത്തീർക്കാനുതകുന്ന ശക്തി സൗന്ദര്യങ്ങൾ ഈ നോവലിനുണ്ടെങ്കിലും എം. മുകുന്ദന്റെ സാഹിത്യ ജീവിതത്തിലെ ശ്രദ്ധേയമായൊരു  ചുവടുവയ്പ്പായാണ് പ്രവാസമെന്ന നോവൽ അടയാളപ്പെടുത്തിയിരിക്കുന്നത് എന്ന പ്രസാധക കുറിപ്പിനോട്  മുഴുവനുമായി അംഗീകരിച്ചുകൊടുക്കാനാകില്ല. മുകുന്ദന്റെ എഴുത്തിനെ മേല്പറഞ്ഞ ആ ചുവടുവെയ്പപ്പിലേക്ക് കൊണ്ടെത്തിച്ച മറ്റു ചില ശ്രദ്ധേയ കൃതികൾ വേറെയുണ്ട്.  അതെന്തായാലും പ്രവാസമെന്ന ഈ നോവൽ അല്ലേയല്ല എന്ന് പറയേണ്ടി വരും. എങ്കിലും  മുകുന്ദന്റെ മികച്ച കൃതികളിൽ ഒന്നു തന്നെയാണ് പ്രവാസമെന്ന ഈ നോവൽ. 
ചോയികുട്ടിയച്ഛന്റെ എതിർപ്പ് മറികടന്ന്  ബർമ്മയിലേക്ക് പോയ  കൊറ്റിയത്ത് കുമാരനിലൂടെയാണ് പ്രവാസത്തിന്റെ കഥ തുടങ്ങുന്നത്.അത് പക്ഷേ അയാളുടെ തറവാട്ടിൽ തിന്നാനും കുടിയ്ക്കാനും ഇല്ലാത്ത അവസ്ഥയായിട്ടൊന്നുമല്ലായിരുന്നു .ബർമ്മയിലെത്തിയ  കുമാരന് പക്ഷേ പിടിച്ചു നിൽക്കാൻ നന്നായി കഷ്ടപ്പെടേണ്ടി വന്നു. വർഷങ്ങൾക്ക് ശേഷം  നിരവധി സംഭവപരമ്പരകൾക്കൊടുവിൽ കൈയ്യിൽ കാൽകാശില്ലാതെ കുമാരൻ  തിരിച്ചു വന്നു.നാട്ടുകാർ അയാൾക്ക് റങ്കൂണ്‍ കുമാരന്‍ എന്ന പേരു സമ്മാനിച്ചു.വെറും കുമാരൻ അങ്ങനെ റങ്കൂണ്‍ കുമാരനാകുകയും, കഥ അയാളുടെ മകൻ ഗിരിയിലൂടെയും ,ഗിരിയുടെ  മകൻ അശോകനിലൂടെയും മുന്നോട്ട് പോകുകയും ചെയ്യുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ പ്രധിനീകരിക്കുന്ന അശോകനിലൂടെ പ്രവാസമെന്ന പ്രക്രിയ തുടരുകയാണ് ചെയ്യുന്നത് . കഥാ പരിസരം കേരളത്തിൽ മാത്രമൊതുങ്ങുന്നില്ല എന്നുള്ളതാണ് മറ്റൊരു കാര്യം . ബര്‍മ്മയിൽ തുടങ്ങി,ഗൾഫിലും,ഡെൽഹിയിലും,ജര്‍മ്മനിയിലും  അമേരിക്കയിലും ഒക്കെ നീണ്ടു പരന്നു കിടക്കുകയാണ് കഥാ സന്ദർഭങ്ങൾ. 
മാധവൻ എന്ന പേരിനോട് മുകുന്ദന് എന്തോ പ്രത്യക ഇഷ്ടമുണ്ടെന്ന് തോന്നുന്നു. മിക്ക നോവലുകളിലും ഒരു കഥാപാത്രത്തിന്റെയെങ്കിലും പേര് മാധവൻ എന്നായിരിക്കും. ഇതിലുമുണ്ട് ഒരു മാധവൻ. വിപ്ലവകാരിയായ മിച്ചിലോട്ട് മാധവൻ.
എല്ലാ കമ്മ്യൂണിസ്റ്കാരെയും പോലെ  ശുഭാപ്തി വിശ്വാസക്കാരനായ മിച്ചിലോട്ട് മാധവനാണ് കഥയെ ഫ്രാൻസിലോട്ട് ഇടയ്ക്ക് പറിച്ചു നടുന്നത്.മാഹിയെന്ന ഫ്രഞ്ച് അധീന പ്രദേശത്തു  ജനിച്ചു വീണ അയാൾക്ക്‌ ഫ്രാൻസുമായി കെട്ടുപിണഞ്ഞു കിടക്കുന്ന നിരവധി ബന്ധങ്ങളുണ്ട്.അതുപോലെ കഥാ സന്ദർഭങ്ങളെ മറ്റു നാടുകളിലേക്ക് പറിച്ചു നടുന്ന നിരവധി കഥാപാത്രങ്ങൾക്കൊണ്ട് സമ്പുഷ്ടമാണ് പ്രവാസമെന്ന ഈ നോവൽ. വായനക്കാർ മുകുന്ദനെ ആഘോഷിച്ചു വായിച്ച മറ്റു കൃതികളിലെ പോലെ മനുഷ്യ ജീവിതത്തിന്റെ സങ്കീർണ്ണതകളെ ആവിഷ്ക്കരിക്കാനുള്ള ഒരു ശ്രമം ഈ നോവലിലും  എഴുത്തുകാരൻ നടത്തിയിട്ടുണ്ട്.  
നാടൻ പ്രേമവും,വിഷകന്യകയും,പുള്ളിമാനുമൊക്കെ എഴുതിയ, മലയാളികളുടെ പ്രിയ സഞ്ചാരസാഹിത്യകാരൻ കൂടിയായ പൊറ്റെക്കാട്ടിലൂടെയാണ് ആദ്യ ഭാഗങ്ങളിൽ  കഥ നമ്മോടു പറഞ്ഞ് തുടങ്ങുന്നത്. വിശപ്പിന്റെ കഥകളെഴുതാത്ത,തന്റെ കഥകളിൽ കാല്പനികത കൂടുതലുള്ള ഈ ശങ്കരൻ കുട്ടി  നോവലിലെ ഒരു കഥാപാത്രം കൂടിയാണ്. ഒരു തലമുറയുടെ കഥകൾ മുഴുവൻ നമ്മോടു പറഞ്ഞതിനു ശേഷം ,കഥ പറയാനുള്ള അവസരം പുതുതലമുറയിലെ എഴുത്തുകാരനായ മുകുന്ദന് തന്നെ  വിട്ടുകൊടുത്തിരിക്കയാണ് അദ്ദേഹം.  കൊറ്റിയത്ത് കുമാരൻ 1930 കളിൽ കപ്പലിൽ കയറി ബർമ്മയിൽ  പോയ സംഭവത്തോടെയാണ് ശങ്കരൻ കുട്ടി കഥപറച്ചിൽ തുടങ്ങിവെച്ചത്. അരനൂറ്റാണ്ടിന് ശേഷം ശങ്കരൻ കുട്ടിയുടെ മരണത്തിന് ശേഷം 1982 ഓടു കൂടി ആ കഥപറച്ചിൽ നോവലിസ്റ്റ് തന്നെ സ്വയം ഏറ്റെടുക്കുകയാണ്.  
ജീവിതത്തിന്റെ നിഗൂഢതകളിലേക്കു ഊളയിടുന്ന സാഹിത്യകാരനല്ല ശങ്കരൻ കുട്ടി എന്നാണ് കുമാരന്റെ പക്ഷം. ബർമ്മയിലെത്തിയ കുമാരൻ സാഹിത്യകാരനായ ശങ്കരൻ കുട്ടിയോട് ചോദിയ്ക്കാൻ കുറെ ചോദ്യങ്ങൾ എടുത്തു വെക്കുന്നുണ്ട്. ജീവിതത്തിലെ പ്രതിസന്ധികളിൽ ,ഉത്തരം കിട്ടാത്ത പ്രഹേളികകളിൽ അതിന്റെ മറുപടി നല്കാൻ  ശങ്കരൻ കുട്ടിയെ പോലുള്ള സാഹിത്യകാരൻമാർക്കെ കഴിയൂ എന്നയ്യാൾ വിശ്വസിക്കുന്നു. നോവലിലെ കഥാപാത്രങ്ങളുടെ ജീവിതം വഴിമുട്ടി നിൽക്കുമ്പോഴൊക്കെ അവയെ മുന്നോട്ട് കൊണ്ടുപോകാൻ എഴുത്തുകാർക്ക് വളരെയെളുപ്പം കഴിയും.അവിടെ എഴുത്തുകാരന്റെ ന്യായങ്ങളുമായി വായനക്കാർക്ക് പൊരുത്തപ്പെടേണ്ടിവരും. കുമാരന് പക്ഷേ അതറിയില്ലയിരിക്കാം. എങ്കിലും  ഒരുപിടി ചോദ്യങ്ങളുമായി അയാൾ തന്റെ  കാത്തിരിപ്പ് തുടരുകയാണ്. 
തലമുറകൾ മാറി മറഞ്ഞു വരുമ്പോൾ കമ്മ്യൂണിസത്തിനും ,അതിന്റെ ആശയങ്ങൾക്കും അതിന്റെ പ്രസക്തിയിൽ ഏറ്റകുറച്ചിലുകൾ സംഭവിച്ചിട്ടുണ്ട് എന്നൊരു സന്ദേഹം നോവൽ പങ്കു വെയ്ക്കുന്നുണ്ട് . ഒളിവിൽ കഴിയുന്ന ഗിരിയോട് സുനന്ദ പറയുന്നുണ്ട് , അറിവിന്റെ ഉലയിലെ തീച്ചൂടിൽ വിളക്കിയെടുക്കുന്നതായിരിക്കണം രാഷ്ട്രീയ പ്രബുദ്ധത.പഠിപ്പും,അറിവുമുള്ള ആൾക്കാർക്കെ നല്ല രാഷ്ട്രീയപ്രവർത്തകരാകാൻ കഴിയൂ. ഗിരി പക്ഷേ വിപ്ലവചൂടിൽ അതൊന്നും ശ്രദ്ധിക്കാൻ കൂട്ടാക്കുന്നില്ല. 
 പ്രവാസത്തിന്റെ  കഥ പറച്ചിൽ മുകുന്ദൻ ഏറ്റെടുക്കുന്നതോടെ  തന്റെ വീക്ഷണങ്ങളും,അഭിപ്രായങ്ങളും ,നിരീക്ഷണങ്ങളും നോവലിൽ നേരിട്ട് അവതരിപ്പിക്കാനുള്ള ധൈര്യം കാണിക്കുന്നുണ്ട് . ശങ്കരൻ കുട്ടി പറഞ്ഞ് മുഴുമിപ്പിക്കാതെപോയതെല്ലാം പറയാനുള്ള വലിയ ഉത്തരവാദിത്വം എഴുത്തുകാരനുണ്ട് എന്ന് സ്വയം വിശ്വസിക്കുന്നയാൾ,മാനവികത,നവോദ്ധാനം സാമൂഹ്യനീതി,അധിനിവേശം, പ്രതിരോധം ഇതൊന്നും പാഠപുസ്തകങ്ങളിലില്ലാത്ത ഒരു പഠിപ്പും പഠിപ്പല്ല എന്ന് കരുതുന്ന ഒരാൾ, അങ്ങനെയുള്ള എഴുത്തുകാരന്റെ ആത്മാവിശ്വാസത്തിന്റെയും,ആത്മരതിയുടെയും കണികകൾ നോവലിൽ പലയിടത്തായി ചിതറി തെറിച്ചു കിടപ്പുണ്ട്. 
മുകുന്ദൻ ,തന്നെ നോവലിൽ സ്വയം ആധുനികതയുടെ യുവ സാഹിത്യകാരൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രവാസികളായ വിജയനും,കാക്കനാടനും,മുകുന്ദനും എത്ര നന്നായി എഴുതുന്നു.അവരുടെ എഴുത്തിൽ പുതുമയുണ്ട്. പ്രവാസം കാരണമാണോ അവരിങ്ങനെ എഴുതുന്നത് എന്നൊക്കെയാണ് ആത്മഭാഷണം നടത്തുന്നത്. എഴുത്തുകാരൻ സ്വയം ഒരു കൃതിയിൽ സ്വന്തം പേരിൽ പ്രത്യക്ഷപ്പെടുന്നത് ഇപ്പോൾ ഒരു പുതുമായൊന്നുമല്ല. സമുദ്രശിലയിൽ സുഭാഷ് ചന്ദ്രൻ സ്വയം ഒരു കഥാപാത്രമായി  അവതരിപ്പിക്കപ്പെട്ടതും ,അതുമായി ബന്ധപ്പെട്ട് നോവൽ വിമർശിക്കപ്പെട്ടതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. 
യുവാക്കളെ ചരസ്സു വലിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്തുകാരെക്കാൾ ആപൽക്കാരികളായ എഴുത്തുകാർ ഭാഷയിൽ വേറെയുണ്ടെന്ന തിരിച്ചറിവായിരിക്കാം  ഗൾഫിലെ യാഥാസ്ഥിതികരായ മലയാളി സംഘടനകൾ  എഴുത്തുകാരന്റെ മേലുള്ള നിരോധനം പിൻവലിച്ചതെന്ന് നോവലിലെ മുകുന്ദൻ പറയുന്നുണ്ട്. അക്കാലങ്ങളിൽ താൻ നേരിട്ട വിമർശനങ്ങൾക്ക് നോവലിലൂടെ ഒരു മറുപടി കൊടുക്കാൻ മുകുന്ദൻ ശ്രമിക്കുന്നുണ്ട്. 
2008 ആഗസ്റ്റിൽ അഞ്ചു പതിപ്പുകളുമായി പതിനായിരം കോപ്പികൾ ,അതും അഞ്ചു വ്യത്യസ്ത പുറംചട്ടകളുമായി പുറത്തിറങ്ങിയ നോവലാണിത്. എഴുത്തുകാരന്റെ വാക്കുകൾ  കടമെടുക്കുകയാണെങ്കിൽ മഴവെള്ളം വന്നു നിറഞ്ഞ തോട്ടിൽ പരൽ മീനുകൾ നീന്തിക്കളിക്കുന്നതുപോലെ മനസ്സിൽ നീന്തിനടക്കുന്ന കഥകളെ പകർത്തിയെഴുതിയിരിക്കുകയാണിതിൽ. സമ്പുഷ്ടമായ  കഥാപാത്രങ്ങളും കഥാപരിസരവും നോവലിനു കരുത്ത് പകരുന്നുണ്ട്. കഥാപാത്രങ്ങളുടെ ബാഹുല്യം കൊണ്ടാകണം വായനക്കാർക്ക് എളുപ്പം നോക്കി മനസ്സിലാക്കാൻ കഥാപാത്ര സൂചികയും പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്. ഡിസി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 410 രൂപ. 

കാന്തമലചരിതം -അഖിനാതന്റെ നിധി

 


കാന്തമലചരിതം ഇപ്പോഴാണ് വായിക്കാനൊത്തത്.  
ഒരുപക്ഷെ ഈ പുസ്തകം ഇത്രയും വളരെ വൈകി വായിക്കുന്ന ഒരു ആൾ ഞാനാകാനാണ് സാധ്യത. അടുത്തിടെ  റിലീസ് ചെയ്ത ഒരു സൂപ്പർ ഹിറ്റ് പടം വളരെ വൈകി കാണുന്ന ഒരാളുടെ ആ ഒരു അവസ്ഥയില്ലേ അതുപോലെയാണെനിക്കു തോന്നുന്നത്. ഈ പുസ്തകം വായിച്ചവരെല്ലാം നല്ല നല്ല കുറിപ്പുകൾ എഫ് ബി യിൽ പങ്കുവെയ്ക്കുമ്പോഴൊക്കെ  ഞാൻ വിചാരിക്കാറുണ്ട് , ഉടനെ തന്നെ ഇത് വായിക്കണം ഒരു ചെറുകുറിപ്പ് എനിക്കും ഇടണം എന്നൊക്കെ . പക്ഷെ എന്തുകൊണ്ടോ ,വളരെ നേരത്തെ തന്നെ പുസ്തകം കൈയ്യിലെത്തിയിട്ടും വായന മാത്രം നീണ്ടു നീണ്ടു പോയി  .

വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം നാട്ടിലേക്ക് പോകാനെടുത്ത ബാഗിൽ വായിക്കാനായി പുസ്തകങ്ങൾ കുത്തി നിറച്ചു വച്ചപ്പോൾ, എന്തോ കാന്തമലചരിതം അപ്പോഴും കണ്ണിൽ പെട്ടില്ല.പക്ഷെ പുസ്തകങ്ങളും,ലാപ്ടോപ്പും ഒക്കെ വച്ച് കഴിഞ്ഞ്   ബാഗ് ഒന്ന് പൊക്കിനോക്കിയപ്പോൾ   രണ്ടു മൂന്നു അമ്മിക്കല്ലിന്റെ ഭാരം!.  എടുത്തുവച്ച, പുസ്തകങ്ങളെല്ലാം തിരികെ ഷെൽഫിൽ തന്നെ കയറ്റി. കാന്തമല ചരിതം അപ്പോൾ മാത്രമാണ്  കൈയിൽ തടഞ്ഞത്. 

ട്രെയിനിൽ ഇരിക്കുമ്പോൾ വായിക്കാൻ എനിക്ക് പുസ്തകങ്ങൾ നിർബന്ധമാണ്. ആറേഴു മണിക്കൂർ നേരത്തെ യാത്രയുടെ മുരടിപ്പ് മാറ്റാൻ പലവഴികളുമുണ്ട്. എനിക്ക് പക്ഷേ പുസ്തകവായന മാത്രമാണ് ശരണം . കൊറോണ വന്നതിനു ശേഷം ഏതാണ്ട് ഒരു വർഷമായിരിക്കുന്നു ട്രെയിനിൽ കയറിയിട്ട്. ഒരുകൊല്ലത്തെ പുറത്തെ മാറിയ കാഴ്ചകൾ കാണാൻ ബാക്കിയുണ്ട്.എന്നാലും പുസ്തകം കൈയ്യിലുണ്ടെങ്കിൽ  മറ്റൊന്നും വേണ്ട. ചിറയിൻകീഴ്‌ കഴിഞ്ഞപ്പോഴാണ് കാന്തമലചരിതം വായിക്കാനെടുത്തത്. വായിച്ചു വായിച്ചു ട്രെയിനിനേക്കാൾ വേഗത്തിൽ ഞാൻ മുന്നോട്ടു നീങ്ങി. വായനയുടെ രസത്തിൽ പുറംകാഴ്ചകളും , പുസ്തകത്തിലെ താളുകൾ  കടന്നു പോയിക്കൊണ്ടിരുന്നതും  അറിഞ്ഞതേയില്ല. വിഷ്ണു ,ഇതിൽ സൃഷ്‌ടിച്ച മിത്തുകളും,ഭാവനയുടെ ലോകവും യാഥാർഥ്യവുമായി കൂടിക്കുഴഞ്ഞ് ഏതാണ് ശരിക്കുമുള്ളത് എന്ന ആശയക്കുഴപ്പത്തിൽ വീണുപോയി എന്നുള്ളതാണ് സത്യം .അടുത്തതെന്ത് എന്തെന്നറിയാനുള്ള ഒരു ആകാംക്ഷ സൃഷ്ടിക്കാൻ വിഷ്ണുവിന് കഴിഞ്ഞിട്ടുണ്ട്. വെറുതെയല്ല കാന്തമല ചരിതം ഇത്ര കണ്ട് ആഘോഷിക്കപ്പെട്ടത്.

ചെറുപ്പത്തിൽ രാമനാഥൻ മാഷിന്റെ പുസ്തകങ്ങളാണ് ഇതേപോലെ ഞാൻ വായിച്ചു രസിച്ച് അത്ഭുതപ്പെട്ടിട്ടുള്ളതെന്ന് തോന്നുന്നു. പുതുകാലത്ത് ഒരുപാടുപുസ്തകങ്ങൾ ഈ വിഭാഗത്തിൽ ഇറങ്ങുന്നുണ്ട്. അവയിൽ എത്രയെണ്ണം നേരാംവണ്ണം വായിക്കപ്പെടുന്നു  എന്നത് ഒരു ചോദ്യമാണ്. വായനക്കാരുണ്ടാകുമ്പോഴാണല്ലോ ആ പുസ്തകവും,എഴുത്തുകാരനും നിലനിൽക്കപ്പെടുകയുള്ളൂ. കാന്തമലചരിതം എന്തായാലും വായനക്കാർ ഏറ്റെടുത്തു കഴിഞ്ഞു. അതിന്റെ അടുത്ത ഭാഗത്തിനായി ഇപ്പോൾ ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയും ചെയ്യുന്നു. ഒരു കഥ ആളുകളെ പിടിച്ചിരുത്തി വായിപ്പിക്കണമെങ്കിൽ കഥപറച്ചിലിലും കഥാ പരിസരത്തിലും  ,കഥാ ഘടനയിലും വേണ്ട  ഘടകങ്ങൾ നല്ല രീതിയിൽ  വേണ്ടയിടങ്ങളിൽ കൃത്യമായി തന്നെ പ്രതിഷ്ഠിക്കേണ്ടതുണ്ട്.കാന്തമല ചരിതത്തിൽ ഈ കാര്യങ്ങൾ നല്ലവിധം കൈകാര്യം ചെയ്തിട്ടുമുണ്ട്.

പ്രാദേശികതകളിൽ നമ്മൾ കേട്ടു പഴകിയതും,കേൾക്കാത്തതുമായ  മിത്തുകളിൽ നിന്നും, കഥകളിൽ നിന്നും ലോകപരിസരങ്ങളിലെ ചരിത്രത്തിലേക്കും ഭവനകളിലേക്കും കഥയെ പ്രതിഷ്ഠിക്കാനും, കഥയുടെ രസച്ചരട് മുറിയാത്ത തരത്തിൽ അവയെ കണ്ണി ചേർക്കാനും  അസാധ്യ പരിശ്രമം നടത്തിയിട്ടുണ്ട് വിഷ്ണു . 
ഒടുവിൽ പുസ്തകത്തിന്റെ അവസാന താളും കടന്ന് വായനാമൂർച്ചയുടെ  
ആലസ്യത്തിൽ വിശ്രമിക്കാനിരിക്കുമ്പോഴും   ട്രെയിൻ എനിക്കിറങ്ങേണ്ടയിടത്തെത്താൻ കുതിച്ചുകൊണ്ടിരിക്കയായിരുന്നു.

പുസ്തകത്തെ കുറിച്ച് എഫ് ബി യിൽ കുറിപ്പോന്നും  എഴുതേണ്ടന്നാണ് എനിക്ക് അപ്പോൾ  തോന്നിയത്. 
ഒരുപാടു പേർ അതിഗംഭീരമായി,നല്ല ഭാഷയിൽ വായിപ്പിക്കാൻ കൊതിപ്പിക്കുന്ന രീതിയിൽ  പുസ്തകത്തെ കുറിച്ച് വിശേഷങ്ങൾ പങ്കുവെച്ചുകഴിഞ്ഞു. 
സത്യം പറഞ്ഞാൽ ഇതേ കുറിച്ചെഴുതാൻ  വാക്കുകളോന്നും കിട്ടാതെയിരുന്ന  ഒരു അവസ്ഥയിൽ തോന്നിയതായിരുന്നു അങ്ങനെയൊക്കെ  .പായ എന്ന പുസ്തകത്തിൽ  മനോജ് വെങ്ങോല എഴുതിയത് പകർത്തിയാൽ “സാഹിത്യ പ്രതിഭയല്ല ,ഭാഷാവരം ഒട്ടുമില്ല.ദാർശനികതയുടെ കാര്യം പിന്നെ പറയേണ്ടല്ലോ.ചില ഉഗ്രന്മാരെ വായിക്കുമ്പോൾ അറിയാതെ എഴുതിപ്പോകുന്നതാണ്.എഴുത്ത് എന്നും പറയാനാവില്ല.എഴുതാനുള്ള ശ്രമങ്ങൾ മാത്രം”. ആ വരികളാണ് ഓർമ വന്നത്. ചില പുസ്തകങ്ങളെ പരിചയപ്പെടുത്താൻ അസാമാന്യ ജ്ഞാനം വേണം. അങ്ങനെ രണ്ടു വരിപോലും എഴുതാൻ കഴിയാതെ വായിച്ചു വച്ച പുസ്തകങ്ങൾ നിരവധിയുണ്ട്.പക്ഷേ  പുസ്തകം വായിച്ച്  അത് ഇഷ്ടപ്പെട്ട കാര്യം വിഷ്ണുവിനോട് പറയാതിരിക്കാനും കഴിഞ്ഞില്ല.

എഫ് ബി യിലെ ഉഗ്രന്മാർ നല്ല രീതിയിൽ എഴുതിയിട്ടുപോയ പുസ്തകമാണ് കാന്തമലചരിതം . അപ്പോൾ അതാണ് കാര്യം..  അങ്ങനെയുള്ളപ്പോൾ ഇനി  ഞാൻ അതിനെപ്പറ്റി കൂടുതൽ എന്തെഴുതാനാണ് .

സന്തോഷ് ജോർജ് കുളങ്ങരയുടെ ബാൾട്ടിക് ഡയറി

 

മികച്ച യാത്രാ വിവരണത്തിനുള്ള 2012 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതിയാണ് സന്തോഷ് ജോർജ് കുളങ്ങരയുടെ ബാൾട്ടിക് ഡയറി എന്ന  പുസ്തകം. ലാത്‌വിയ,ലിത്വാനിയ,എസ്റ്റോണിയ,പോളണ്ട്  എന്നിവയാണ് ബാൾട്ടിക് രാജ്യങ്ങൾ.

ബാൾട്ടിക് കടലിന്റെ കിഴക്കൻ കരയിലെ രാജ്യങ്ങളായതിനാലാണ് അവയ്ക്കാ പേര് വന്നതെന്നു പറയപ്പെടുന്നു. യുദ്ധങ്ങളും,കെടുതികളുമൊക്കെയായി വേണ്ടരീതിയിൽ പ്രസിദ്ധി നേടിയ രാജ്യങ്ങളാണല്ലോ ഇവയും.

 യാത്രകളും ,യാത്രാ  വിവരണങ്ങളും ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും  വ്യത്യസ്തമായൊരു വായനാനുഭവമായിരിക്കും ബാൾട്ടിക് ഡയറി.അവതാരികയിൽ എം വി നികേഷ് കുമാർ  കുറിച്ചതുപോലെ ഒരിക്കലെങ്കിലും ഇവിടെയൊക്കെ ചുറ്റണം എന്ന് വായനക്കാരെ മോഹിപ്പിക്കും വിധം സമൃദ്ധമാണ് ഈ പുസ്തകം. 

സോവിയറ്റ് യൂണിയൻ നിലനിന്നിരുന്ന സമയത്ത് അതിലെ അംഗരാജ്യങ്ങളായിരുന്നു നേരത്തെ സൂചിപ്പിച്ച ബാൽട്ടിക് രാജ്യങ്ങൾ. യാത്രയ്ക്കിടയിൽ അലക്സ് എന്ന ഒരു ലാത്വിയൻ നാട്ടുകാരനെ എഴുത്തുകാരൻ വിമാനത്തിൽ വെച്ചു കണ്ടപ്പോൾ , ഭരിക്കാനാറിയാത്ത കഴുതകളാണിപ്പോൾ അവിടയുള്ളതെന്നും ,സോവിയറ്റ് യൂണിയന്റെ കാലത്തുണ്ടായിരുന്ന പല ഫാക്ടറികളും പൂട്ടികഴിഞ്ഞെന്നും  അയാൾ പറയുന്നുണ്ട് .എന്നാൽ അവിടെയെത്തിയപ്പോൾ അലക്സ് പറഞ്ഞ പലകാര്യങ്ങളും പൂർണ്ണമായി  ശരിയല്ല എന്ന അഭിപ്രായത്തിലെത്തുകയാണ് സന്തോഷ് ജോർജ്ജ് കുളങ്ങര . 

ആളുകൾ ഉപേക്ഷിച്ചു പോയ പാൾഡിസ്കി എന്ന നഗരത്തിലൂടെ തനിയെ സഞ്ചരിച്ച അനുഭവം വിവരിക്കുമ്പോൾ വായനക്കാർക്കും സമാനമായൊരു കൌതുകം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. റഷ്യൻ ചക്രവർത്തിമാരുടെ കാലത്ത് അവരുടെ സാമ്രാജ്യത്തിലെ ഏറ്റവും തിരക്കുള്ള മൂന്നാമത്തെ തുറമുഖമായിരുന്നുവെത്രെ പാൾഡിസ്കി. അവരത് ഒരു രഹസ്യ നഗരം തന്നെയാക്കി മാറ്റി. പിന്നീട് അവർ ഒഴിഞ്ഞുപോയിട്ടും  നഗരം പക്ഷേ അതിന്റെ രഹസ്യസ്വഭാവം കൈവിടാതെ നില്കുകയാണുണ്ടായത്. 
 
ആളുകൾ ഉപേക്ഷിച്ചു പോയ നഗരത്തേകുറിച്ച് പിന്നീടെപ്പോഴോ അതിലൂടെ സഞ്ചരിച്ച ഏതോ ഒരു നാട്ടുകാരൻ ഇന്റർനെറ്റിൽ  അതിനെക്കുറിച്ച് ഒരു ബ്ലോഗിൽ ആ യാത്രാവിവവരണം പ്രസിദ്ധപ്പെടുത്തി.  അദ്ഭുതം ജനിപ്പിക്കുന്ന ആ കഥകൾ ആളുകളെ വീണ്ടും ഇങ്ങോട്ടേക്ക് ആകർഷിച്ചു തുടങ്ങിയിട്ടുണ്ട്. 

ലിത്വാനിയയുടെ തലസ്ഥാനമായ വിൽനിയസ്സിൽ നിന്നും ട്രക്കായിലേയ്ക്കുള്ള കാർയാത്രക്കിടെ ഡ്രൈവറായ  പോൾ പങ്കു വെയ്ക്കുന്ന ഒരു വിവരണമാണ് പൻറൂയ് വനക്കൂട്ടത്തിനടത്തുള്ള കില്ലിങ് ഫീൽഡി ലേക്ക് യാത്ര തിരിയുന്നത് . രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു ലക്ഷത്തിലധികം ആളുകളെ കൂട്ടകൊല ചെയ്ത സ്ഥലമാണിത്. നമുക്കറിയാവുന്ന അത്തരം ചില സ്ഥലങ്ങൾ ചിലപ്പോൾ ഓഷ്വിറ്റ്സിലും ,ദെക്കാവുവിലും ,ബുച്ചൻവാൾഡിലുമൊക്കെ പരിമിതപ്പെട്ടു കിടക്കുകയായിരിക്കും. മ്യൂണിക്കിൽ പോയ സമയത്താണ് ഞാൻ ദെക്കാവുവിനെ കുറിച്ച് കേൾക്കുന്നത് തന്നെ. പേരുള്ളതും ,ഇല്ലാത്തതുമായ ഇത്തരം നിരവധി സ്ഥലങ്ങൾ പലയിടങ്ങളിലായി ചിതറികിടക്കുന്നുണ്ട്. 

ക്രാക്കോവിലെ നിരവധി അനുഭവങ്ങളും പുസ്തകത്തിലുണ്ട്. ഇപ്പോഴും പോളണ്ടിന്റെ സാംസ്കാരിക തലസ്ഥാനമായി ഇരിക്കുന്നയിടം കൂടിയാണ് പോളണ്ടിന്റെ ഈ പഴയ തലസ്ഥാനമായ ക്രാക്കോവ്. സ്പിൽ ബെർഗ്ഗീന്റെ ഷിന്റലർസ് ലിസ്റ്റ് സിനിമയിലെ ശരിക്കും നടന്ന ഷിന്റലറുടെ ഫാക്ടറി ഈ ക്രാക്കോവിലാണ് ഉള്ളത്. 

കലാകാരന്മാരും,പാട്ടുകാരും, കച്ചവടക്കാരും നിറഞ്ഞ ക്രാക്കോവിലെ മാർക്കറ്റ് സ്ക്വയറിന്റെ വിവരണം ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ഓൾഡ് ടൌൺ സ്ക്വയറിനെ ഓർമ്മിപ്പിച്ചു. പ്രാഗിലെ ഓൾഡ് ടൌൺ സ്ക്വയറിൽ നിന്നും ക്രാക്കോവിലേക്കു അഞ്ഞൂറ് കിലോമീറ്ററേയുള്ളൂ ,ഒരു   5 മണിക്കൂറിന്റെ യാത്ര. 

രണ്ടും സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്ന രാജ്യങ്ങളായിരുന്നു. എന്തൊക്കെ ഇല്ലാതായാലും,ആരൊക്കെ ഉപേക്ഷിച്ചു പോയാലും ചിലതൊക്കെ എവിടെയെങ്കിലുമൊക്കെ അവശേഷിക്കുമല്ലോ. ബാൾട്ടിക് രാജ്യങ്ങളിൽ പെടാത്തതുകൊണ്ടു പക്ഷെ പ്രാഗിനെ കുറിച്ച് ഒരു പരാമർശവും പുസ്തകത്തിൽ ഇല്ല. 

ലേബർ ഇന്ത്യ വിദ്യാഭാസ ഗവേഷണകേന്ദ്രമാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ,104 പേജുകളുള്ള പുസ്തകത്തിന്റെ വില 140 രൂപയാണ്.

നക്കാവരം – ഒരു ആൻഡമാനി സെല്ലുലാർ ജയിൽ സൂപ്രണ്ടിന്റെ ഓർമ്മക്കുറിപ്പുകൾ

 

ആന്തമാൻ നിക്കോബാർ ദ്വീപുകളെ കുറിച്ചും അവിടേക്കു നടത്തിയ യാത്രകളെ കുറിച്ചുമൊക്കെ നിരവധി പുസ്തകങ്ങൾ ലഭ്യമാണ്. യാത്രാ  വിവരണങ്ങൾക്കാണെങ്കിൽ ഒരു പഞ്ഞവുമില്ല. താൻ കണ്ട കാഴ്ചകളിൽനിന്നു മാത്രമുള്ള അനുഭവങ്ങളും, കേട്ടുകേൾവികളും വച്ച്   ദ്വീപ് യാത്രകളെ രേഖപ്പെടുത്തുന്നതിന്റെ പോരായമകൾ അത്തരം ചില വിവരണങ്ങളിൽ പ്രകടവുമാണ്.  എന്നാൽ എ കെ പി നമ്പ്യാര്‍‍‍ എഴുതിയ നക്കാവരം എന്ന എന്ന പുസ്തകം അത്തരം പോരായ്മകളെ കവച്ചു വെക്കുന്ന ഒന്നാണ്. 

ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ നാലു പതിറ്റാണ്ടോളം കഴിഞ്ഞ അനുഭവ പരിചയം നമ്പ്യാര്‍‍‍ക്കുണ്ട് .  കേന്ദ്ര ആഭ്യന്തര മന്ത്രകാര്യാലയത്തിന്റെ നിർദ്ദേശപ്രകാരം ആൻഡമാനിൽ കോപ്പറേറ്റിവ് ഇൻസ്‌പെക്ടർ,സ്റ്റേറ്റ് കോപ്പറേറ്റിവ് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ,സഹകരണവകുപ്പ് രജിസ്ട്രാർ തുടങ്ങിയ നിരവധി പദവികൾ വഹിച്ചിട്ടുണ്ട് നമ്പ്യാര്‍‍‍.അവിടുത്തെ സെല്ലുലാർ ജയിൽ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. 

കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവു വരെ തികഞ്ഞ അവഗണന മാത്രം കിട്ടിയ കൂട്ടരാണ് ആന്തമാൻ നിക്കോബാർ ദ്വീപു സമൂഹങ്ങൾ. രണ്ടാം ലോക മഹായുദ്ധത്തിൽ ജാപ്പ് ഭരണകൂടം അടിച്ചേൽപ്പിച്ച ഭീകരത,അധികാരികളുടെ ഉദാസീനത എന്നിവയൊക്കെ കാരണം ഒരുതരം മാരവിപ്പു ബാധിച്ച ജനതയായിരുന്നു അവിടെ ഉണ്ടായിരുന്നത്.  

570 ലേറെ ദ്വീപുകൾ ചേർന്നതാണ് ആന്തമാൻ. 1921 ലെ മലബാറിലെ ലഹളക്കാരെ ബ്രിട്ടീഷ് ഭരണകൂടം ഇങ്ങോട്ടേക്ക് നാടുകടത്തി. പിന്നീട് ദ്വീപിലെ നിയമങ്ങൾ ഉദാരമാക്കിയപ്പോൾ നാടു കടത്തപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കൂടി കൂടെ ചേർക്കാൻ അധികാരികൾ സമ്മതിച്ചു. അങ്ങനെ പോയവർ തങ്ങളുടെ ദേശത്തിന്റെ പേരും പേറിയാണ് കടൽ കടന്നത്. കാലിക്കറ്റും,മലപ്പുറവും,മണ്ണാർക്കാടും,നയാപുരവും,കന്യാപുരവും, വണ്ടൂരും ,തിരൂരും,നിലമ്പൂരുമൊക്കെ  ദ്വീപിലെ ഇടങ്ങൾക്ക് പേര് വീണത് അങ്ങനെയാണ്.

ആന്തമാൻ എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ഒന്നാണല്ലോ അവിടുത്തെ സെല്ലുലാർ ജയിൽ. 
ഇന്ത്യൻ ബാസറ്റിലി എന്ന ഒരു അപരനാമം കൂടി ഈ ജയിലിനുണ്ട്. സെല്ലുലാർ ജയിലിനെ കുറിച്ചും,അതിന്റെ ചരിത്രത്തെ കുറിച്ചും  അവിടുത്തെ അന്തേവാസികളായിരുന്നവരെ കുറിച്ചും തികച്ചും ആധികാരികമായി ഈ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. പുരാണത്തിലെ രാമായണത്തിലെ വാനരസേനകളുടെ നാടായ ഹനുമാൻ ദ്വീപാണ് പരിഷകരിച്ച് ഹൻഡുമാൻ ദ്വീപായത്. മലയ് ഭാഷയിലെ ഹൻഡുമാൻ പിന്നീട് ലോപിച്ചാനെത്രെ  ആൻഡമാൻ എന്നായത്. 

നഗ്നമാർ പാർക്കുന്ന ഇടം എന്നർത്ഥത്തിൽ നിക്കോബാറിനെ നഗ്നമാരുടെ നാട് അഥവാ നിക്കാവരം എന്നു വിളിച്ചിരുന്നുവെത്രെ. A.D 1050 ലെ തഞ്ചാവൂർ ശിലാലിഖിതത്തിൽ നക്കാവരം എന്നാണ് നിക്കോബാറിനെ അടയാളപ്പെടുത്തിയിരിക്കുന്നത് . നക്കാവരം എന്ന ആ പേർ തന്നെയാണ് ഈ പുസ്തകത്തിനും കൊടുത്തിരിക്കുന്നത്. 

പോർട്ട് ബ്ലെയറിൽ നിന്നും 100 കിലോമീറ്റെർ അകലെ സ്ഥിതി ചെയ്യുന്ന വെറും 47 കിലോമീറ്റർ വലിപ്പമുള്ള നോർത്ത് സെന്ടറിനൽ ദ്വീപിനെ കുറിച്ചുള്ള വിവരങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്. ദ്വീപ സമൂഹത്തിലെ ഗ്രെയ്റ് ആൻഡമാനീസ്,ഓംഗീസ്,ജാർവാസ്,സെന്ററിനലിസ് എന്നീ വിഭാഗക്കാരുടെ കൃത്യമായ വിവരങ്ങളും ചിത്രങ്ങളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ആൻഡമാനികളും,വെള്ളക്കാരും തമ്മിലുണ്ടായ 1859 ലെ അബർഡീൻ യുദ്ധത്തെപറ്റി ഈ പുസ്തകത്തിലാണ് ആദ്യമായി വായിക്കുന്നത്. ആദ്യകാല തടവുകാരിൽ ഒരാളായിരുന്ന ഭൂത നാഥ് തിവാരി ദ്വീപ് സമൂഹത്തോട് ചെയ്ത  ചതിയെ കുറിച്ചുമുള്ള വിവരങ്ങളും ഇതിലുണ്ട്. 

ജാപ്പനീസ് സൈന്യം കടലിൽ തള്ളിയിട്ടും നീന്തി രക്ഷപ്പെട്ട മുഹമ്മദ് സദഭാഗറിന്റെ കഥ ഒരു പക്ഷെ വായനക്കാരെ ഞെട്ടിച്ചേക്കാം. ഹാവ്‌ലക്സ് ദ്വീപിൽ എത്തിച്ചേർന്നതിനു ശേഷമുള്ള സദഭാഗറിന്റെ അതിജീവനത്തിന്റെ കഥ കാസ്റ്റ് എവേ എന്ന ഇംഗ്ലീഷ് സിനിമയിലെ ടോം ഹാങ്ക്സിനെ ഓർമ്മിപ്പിക്കുന്നതാണ്.  ടോം ഹാങ്ക്സിനു പക്ഷെ മനുഷ്യ മാംസം ചുട്ടു തിന്നേണ്ട ഗതികേട് ഉണ്ടായില്ല എന്ന് മാത്രം. 

ദ്വീപിനെ കുറിച്ച് പറയുമ്പോൾ തീർച്ചയായും ഓർത്തിരിക്കേണ്ട ബിഷപ്പ് റിച്ചാർഡ്സൺ,എഡ്വേർഡ് കുച്ട്,റാണി ലക്ഷ്മി,റാണി ചങ്കം എന്നീ ഗോത്ര നേതാക്കളെ വേണ്ട രീതിയിൽ തന്നെ പുസ്തകത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പലതും എനിക്ക് പുതിയ അറിവായിരുന്നു എന്നത് പ്രത്യേകം എടുത്തുപറയട്ടെ.

പുസ്തകം വായിച്ചപ്പോൾ ദ്വീപിനെ കുറിച്ച് മുൻപുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും മാറി എന്നുള്ളതാണ് . അതിലൊന്നാണ് ഇന്ത്യയുടെ തെക്കേ അറ്റം  കന്യാകുമാരിയല്ല  എന്നുള്ളത്. 

ഓർമക്കുറിപ്പുകൾ എന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും , ദ്വീപിനെ കുറിച്ചുള്ള ഒരു സമഗ്ര വിവരം കൃത്യമായി തന്നെ തരുന്നുണ്ട് ഈ പുസ്തകം. ഒരുപക്ഷെ നയതന്ത്ര തലത്തിൽ അവിടെ ഇടപെട്ട ഒരാളെന്ന നിലയ്ക്കുള്ള അത്തരം സ്വാധീനം വെച്ച് രേഖകളുടെ പിൻബലത്തിൽ പുസ്തകത്തെ അടയാളപ്പെടുത്തിയതുകൊണ്ടാകാം ഈ പുസ്തകം മികച്ചതായത് എന്ന് കരുതുന്നു. ഡിസി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 125 രൂപ. 

 

പാവങ്ങളെ വായിക്കുമ്പോൾ..

ഏറ്റവും വൈശിഷ്ട്യമുള്ളതാണ് മനസ്സിലാക്കാൻ ഏറ്റവും പ്രയാസമായിട്ടുള്ളത്. പാവങ്ങളിലെ ഒന്നാം പുസ്തകത്തിലെ ഒരു വാചകമാണിത്. എനിക്കു  വായിച്ചു മനസ്സിലാക്കാൻ സമയമെടുത്തതും ,ഇതുവരെ വായിച്ചതിൽ ഏറ്റവും വലിയ പുസ്തകവും പാവങ്ങൾ  തന്നെയാണ്. പാവങ്ങളുടെ സംഗ്രഹീത പതിപ്പുകൾ നിരവധി കണ്ടിരുന്നെങ്കിലും , നോവലിനെ അതിന്റെ  പൂർണ്ണരൂപത്തിൽ തന്നെ വായിക്കണമെന്നുള്ള ഒരാഗ്രഹമുണ്ടായിരുന്നതുകൊണ്ട് വായിക്കാനെടുത്തത് മാതൃഭൂമി പുറത്തിറക്കിയ നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത  മലയാളം പതിപ്പു തന്നെയായിരുന്നു. 

വിക്ടർ യൂഗോയുടെ  ക്ലാസ്സിക് കൃതി
യായ പാവങ്ങൾ ഇത്രയും നാൾ  വായിക്കാത്ത ഒരേയൊരു ആൾ ചിലപ്പോൾ ഞാൻ മാത്രമായിരിക്കണം. 
 
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ പ്രക്ഷുബ്ധമായ ഫ്രാന്സും, പാരീസുമൊക്കെയാണ് കഥാ പശ്ച്ചാത്തലം. അതുകൊണ്ടു തന്നെ അക്കാലത്തെ ഫ്രഞ്ച്  രാഷ്ട്രീയവും, ദാർശനിക പ്രശ്‌നങ്ങളും അതിവിപുലമായി തന്നെ നോവലിൽ വരച്ചു ചേർത്തിട്ടുണ്ട് യൂഗോ. നോവൽ വായനയിലെ ചിലയിടങ്ങളിൽ  ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള തത്വചിന്താപരമായ നീണ്ട കുറിപ്പുകൾ നമ്മെ എവിടെയൊക്കെയോ കൊളുത്തി വലിക്കുമെങ്കിലും , അതിന്റെ ബാഹുല്യം മടുപ്പിക്കുന്നുമുണ്ട്. 
അത് ചിലപ്പോൾ എന്റെ വായനയുടെ പരിമിതിയോ, പോരായ്മയോ ആകാനും സാധ്യതയുണ്ട്. 

 
 പത്തൊമ്പതു കൊല്ലത്തെ ജയിൽ വാസവും കഴിഞ്ഞ്, അത്രയും കാലം തടവിൽ കിടന്ന് പണി ചെയ്തുണ്ടാക്കിയ 150 ഫ്രാങ്കും ,15 സൂവുമായി  പുറത്തുവരുന്ന ഴാങ് വാൻ ഴാങ് ( ഈ പുസ്തകത്തിൽ പേര് ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്) തന്നെയാണ് നോവലിലെ കേന്ദ്ര കഥാപാത്രം എന്നുവേണമെങ്കിൽ പറയാം. 1795 ലെ ഫെവറോളയിലെ പള്ളിക്കടുത്ത് ,അപ്പം ചുട്ടു വിൽക്കുന്ന മോബേർ ഇസബോയുടെ കടയിൽ നിന്നും,നീണ്ട നാളത്തെ വിശപ്പും താങ്ങിയിരിക്കുന്ന  തന്റെ പെങ്ങളുടെയും , അവരുടെ നിരവധി മക്കളുടെയും വയർ നിറയക്കാൻ തട്ടിയെടുക്കപ്പെട്ട ഒരപ്പത്തിന്റെ പേരിലാണ് അയാൾ ജയിലിലാകുന്നത്. ഭവന ഭേദനത്തിനും,അതിക്രമിച്ചു കേറിയതിനും നീണ്ട വർഷത്തെ തണ്ടു വലി ശിക്ഷയ്ക്കു അയാൾ അയക്കപ്പെടുകയും ചെയ്യുന്നു. പിന്നീട് നടത്തിയ രണ്ടോ മൂന്നോ ജയിൽ ചട്ട ശ്രമങ്ങളാണ് അയാളുടെ ജയിൽ വാസം 19 വർഷമായി നീളുന്നത്. 
എന്നാൽ തിരികെയെത്തിയ വാൻ ഴാങ്ങിനെ ആരും സ്വീകരിക്കുന്നില്ല. കൈയ്യിൽ ആവശ്യത്തിന് പണമുണ്ടായിട്ടും ഹോട്ടലിൽ മുറികൊടുക്കാനോ , ഭക്ഷണം കൊടുക്കാനോ ആരും തയ്യാറാകുന്നില്ല. ‘അതിഭീകരനായ ‘ കുറ്റവാളിയായാണ് സമൂഹം അയാളെ കാണുന്നത്. 


ഫ്രാൻസിലെ ആ സമയത്തെ ഒരു  പുരോഹിതനായ  മോൺസിയർ മരിയൽ മാത്രമേ അയാളെ വീട്ടിലേക്കു ക്ഷണിക്കുന്നുള്ളൂ. പക്ഷേ അന്നത്തെ രാത്രി അയാൾ അവിടുത്തെ വെള്ളി പാത്രങ്ങൾ മോഷ്ടിച്ച് കടന്നു കളയുകയാണ് ചെയ്യുന്നത്.  പുരോഹിതൻ പൊലീസിനെ വിളിക്കുന്നില്ലെങ്കിലും അയാൾ പിടിക്കപ്പെട്ട് പുരോഹിതന്റെ വീട്ടിലെത്തുന്നു. പക്ഷേ അയാളുടെ നന്മയെ കരുതി പുരോഹിതൻ കള്ളം പറഞ്ഞു ഴാങ് വാൻ ഴാങ്ങിനെ  രക്ഷപ്പെടുത്തുന്നു.
ഴാൻ വാൻ ഴാങ്ങിന്റെ സംഭവ ബഹുലമായ ജീവിതമാണ് പിന്നീട് കാണാനാവുക. 

തന്നിലെ  കുറ്റവാളിയെ അയാൾ എങ്ങനെ തന്റെ പ്രവർത്തികളിലൂടെ ശുദ്ധീകരിക്കാൻ ശ്രമിക്കുന്നുവെന്നും , എപ്പോഴൊക്കെ അയാൾ അതിൽ വിജയിക്കുന്നുവെന്ന് തോന്നുന്നുവോ അപ്പോഴൊക്കെ   നിയമവും വിധിയും വേട്ടയാടപ്പെടുന്നതും  നോവലിൽ കാണാം. സ്വയം വിമർശിക്കുകയും അതിലൂടെ ധാർമികതയെ  അടയാളപ്പെടുത്തുകയും ചെയ്യുന്ന ഒരാളായി അയാൾ മാറിയിരുന്നു. 

ഒരുപക്ഷേ അങ്ങനെ അല്ലായിരുന്നെങ്കിൽ അയാളെ ഒരിക്കലും ആർക്കും തൊടാനാവില്ലായിരുന്നു. മോൺസ്സിയർ മദലിയെൻ എന്ന പേരിൽ മേയർ സ്ഥാനത്ത് അയാൾ വളരെ സുരക്ഷിതനായിരുന്നു. പക്ഷേ ആരിൽ നിന്നു രക്ഷപ്പെട്ടാലും സ്വയം രക്ഷപ്പെടാൻ കഴിയില്ല എന്നൊരു വെളിപാട് അയാൾക്കുണ്ടായിരുന്നുവെന്ന് തോന്നുന്നു. 

എന്നാൽ ഇതിൽ നിന്നും നേരെ ചിന്താഗതിയുള്ളയാളാണ് ഇൻസ്പെക്ടർ ഴാവേർ. ഒരാൾ നിയമത്തിലൂടെ മാത്രമേ നീതീകരിക്കപ്പെടുകയുള്ളൂ എന്നു വിശ്വസിക്കുന്ന ഒരു മനുഷ്യൻ. അങ്ങനെ വ്യത്യസ്ത അടരുകളുള്ള കഥാപാത്രങ്ങളുടെ ഒരു നീണ്ട നിരതന്നെ ഈ നോവലിലുണ്ട്. 

ഒരു കുറ്റവാളിയിൽ നിന്ന്  ഒരു മനുഷ്യസ്‌നേഹിയായി മാറുന്ന ഴാൻ വാൻ ഴാങിന്റെ പരിവർത്തനം ഹ്യൂഗോ നോവലിൽ അടയാളപ്പെടുത്തിയിരിക്കുന്നത് സ്നേഹമമെന്ന വികാരത്തിലൂടെയാണ് . മറ്റുള്ളവരെ കൂടി സ്നേഹിക്കാൻ ശീലിക്കുന്നവന്  മാത്രമേ  സ്വയം മെച്ചപ്പെടുത്താൻ കഴിയൂ എന്നു ഴാങ് വാൻ ഴാങ്ങിനെ മുൻനിർത്തിക്കൊണ്ട് യൂഗോ സ്ഥാപിക്കുന്നുണ്ട്.  


കൊസത്തിനെ കൂടെ കൂട്ടിയതിനുശേഷമുള്ള അയാളുടെ ജീവിതം തന്നെ അതിന്റെ ഉദാഹരണമാണ്. തന്നെക്കാൾ ഭാരം കൂടിയ വെള്ളം നിറച്ച  ഒരു ബക്കറ്റുമായി ഏന്തി വലിച്ചു നടക്കുന്ന ഒരു ആറു വയസ്സുകാരി പെണ്കുട്ടിയുടെ കൈയ്യിൽ  പിടിച്ചു അയാൾ രക്ഷപ്പെടുത്തിയെടുത്തത്  അയാളുടെ മകളുടെ സ്ഥാനത്തേക്കായിരുന്നു. അയാളുടെ ത്യാഗവും സ്നേഹവും തന്നെയാണ് നോവൽ വായിച്ചു അടച്ചു വെയ്ക്കുമ്പോഴും വായനക്കാരുടെ മനസ്സിൽ തങ്ങുക. മറ്റുള്ളവർക്ക് വേണ്ടി അവതരിക്കുമ്പോഴൊക്കെയും  വലിയ കുഴപ്പങ്ങളിൽ വന്ന് വീണിട്ടുണ്ടയാൾ . പക്ഷേ തന്റെ ന്യായങ്ങൾക്ക് വേണ്ടി അയാൾ ഒരു വിട്ടു വീഴ്ചയും ചെയ്യുന്നുമില്ല.  പശ്ചാത്തപിക്കപ്പെട്ട ഒരു പാപിയെ പോലെ അയാൾ മറ്റുള്ളവരുടെ നന്മക്കു വേണ്ടി ജീവിച്ചു. 

വിദ്യാഭ്യാസം, നീതി, സ്ത്രീകളോടുള്ള പെരുമാറ്റം തുടങ്ങിയ  മേഖലകളിലെ അന്നത്തെ ഫ്രാൻസിനെ  ഹ്യൂഗോ രേഖപ്പെടുത്തുന്നുണ്ട് . കൊസെത്തും ,ഫൻത്തീനുമൊക്കെ കടന്നു വരുന്ന അദ്ധ്യായങ്ങൾ അത്തരത്തിലുള്ളവയാണ്. 
വാട്ടർലൂ യുദ്ധത്തിലെ സംഭവങ്ങളെ കുറിച്ചും ദീർഘമായി ഇതിൽ വിവരിച്ചിട്ടുണ്ട് , യുദ്ധം എങ്ങനെയാണ് ചുരുളഴിയുന്നത് എന്നതിനെക്കുറിച്ചുള്ള വിശദമായ വിവരണം ഒരു പ്രധാന ഭാഗമായി തന്നെ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ക്രൂരമായ ഒരു സമൂഹം എങ്ങനെ ആളുകളെ നിരാശയിലേക്കും, മരണത്തിലേക്കും നയിക്കപ്പെടുന്നു എന്നത്  ഫൻതീനെന്ന കഥാപാത്രത്തിലൂടെ യൂഗോ അടയാളപ്പെടുത്തിയിട്ടുണ്ട്. 

അന്നത്തെ ഫ്രാൻസിലെ ശരി-തെറ്റുകളും , സ്നേഹവും-വെറുപ്പും , നന്മയും,-തിന്മയും , സമ്പന്നതയും-ദാരിദ്ര്യവും ,യുദ്ധവും-സമാധാനവും , രാജവാഴ്ചയും-ജനാധിപത്യവും എന്നു വേണ്ട മനുഷ്യനെ സംബന്ധിക്കുന്ന എല്ലാം ഈ പുസ്തകത്തിൽ നീണ്ടു പരന്നു കിടക്കുന്നുണ്ട്.
 
 ഫ്രാൻസിലെ  നീതിന്യായ വ്യവസ്ഥയുടെ അപചയം ഴാങ് വാൻ ഴാങ്ങിലൂടെ നമുക്ക് വായിച്ചെടുക്കാവുന്നതാണ്. ശിക്ഷിക്കപ്പെടേണ്ട പെരുംകള്ളന്മാർ രക്ഷപ്പെട്ടു നടക്കുകയും എന്നാൽ നിസ്സാര കുറ്റം ചെയ്യുന്നവർ കഠിന ശിക്ഷകളിൽ പെട്ട് സ്വന്തം ജീവിതം നശിപ്പിച്ചു കളയുകയും ചെയ്യുന്ന വളരെ പരിതാപകരമായ അവസ്ഥ 
വളരെ വിദഗ്ദ്ധമായി യൂഗോ തന്റെ നോവലിൽ വരച്ചു ചേർത്തിരിക്കുന്നു. 

പാവങ്ങൾ ആദ്യമായി പ്രസിദ്ധീകരിച്ചത്  1862-ലാണ്. നാലപ്പാട്ട് നാരായണ മേനോൻ  മലയാളത്തിലേക്ക് ഇത് വിവർത്തനം ചെയ്തത് 1925 ലാണ്. മലയാള സാഹിത്യത്തിലെ ഒരു നാഴികകല്ലായാണ് പാവങ്ങളുടെ വരവിനെ കണക്കാകുന്നത്. രണ്ടു വോള്യങ്ങളിലായി   ആയിരത്തി അറുന്നൂറോളം പേജുകളോളമുള്ള പാവങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് മാതൃഭൂമി ബുക്സ് ആണ്. പുതിയ പതിപ്പിൽ എം മുകുന്ദന്റെ അവതാരികയുമുണ്ട്. അതിൽ ഫ്രെഞ്ച് ഭാഷയിൽ തന്നെ ആ നോവൽ വായിക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.   
പുസ്തകത്തിന്റെ വില 1700 രൂപ. മാതൃഭൂമിയുടെ വെബ്സൈറ്റിൽ 1360 രൂപയ്ക്ക് ലഭ്യമാണ്. 

വിലായത്ത് ബുദ്ധ യ്ക്കു ശേഷം നാലഞ്ചു ചെറുപ്പക്കാരുമായി ഇന്ദുഗോപന്റെ പുതിയ നോവൽ

 

ഇന്ദുഗോപന്റെ കഥകൾക്കും,നോവലുകൾക്കും ഒരു മിനിമം ഗ്യാരന്റീയുണ്ട്. വായനക്കാരെ പിടിച്ചിരുത്താൻ പോന്ന എന്തെങ്കിലുമൊക്കെ അതിൽ കരുതി വെച്ചിട്ടുണ്ടാകും . ധൈര്യമായി വിശ്വസിച്ചു വായിക്കാം,എൻറർടെയ്ൻമെൻറ് ഉറപ്പാണ്

 
വിലായത്ത് ബുദ്ധയ്ക്കു ശേഷമുള്ള  നാലഞ്ചു ചെറുപ്പക്കാർ എന്ന ഇന്ദുഗോപന്റെ പുതിയ നോവലിന്റെ അവസ്ഥയും  വ്യത്യസ്തമല്ല. 
കടപ്പാകടയിലെ ശ്രീലക്ഷി ലോഡ്ജിലെ 501-ാം നമ്പർ മുറിയിൽ നിന്നും ഇന്ദുഗോപൻ,കഥയുടെ കെട്ടഴിച്ചു വിടുന്നത്   വേറൊരു ലോകത്തേക്കാണ്.
 
കർത്താവ് ശർമ,അമൽ ,ആന്റോ,മറുത ലാലു,ബാസ്റ്റിൻ എന്ന ചെറുപ്പകാരുടെ ഇടയിലേക്ക് പി . പി അജേഷ് എന്ന ചെറുപ്പകാരന്റെ കടന്നു വരവോടെയാണ് കഥയ്ക്ക് ഫസ്റ്റ് ഗിയർ വീഴുന്നത്. കൊല്ലം കടപ്പുറത്തെ സ്റ്റെഫി എന്ന പെണ്ണിന്റെ വിവാഹംത്തിന്  പറഞ്ഞുറപ്പിച്ച സ്വർണ്ണം കൊടുക്കാൻ പാങ്ങില്ലാത്ത അവസ്ഥയിൽ  ഏതോ ഒരു ജ്വല്ലറിയുടെ ആളായി വന്ന  അജേഷ് എന്ന ചെറുപ്പക്കാരൻ ആവശ്യമുള്ള  സ്വർണ്ണം കൊടുക്കുന്നു. കല്യാണ പിരിവിൽ നിന്നും കിട്ടുന്ന  വലിയ തുകയിൽ നിന്നും ആജേഷിന്റെ  ഇടപാട് തീർക്കാം എന്നു കരുതിയെങ്കിലും അവിടെയും പണി പാളി. പണം കിട്ടാത്ത സ്ഥിതിയ്ക്കു തിരിച്ചു കൊടുക്കേണ്ട സ്വർണ്ണവുമായി അതിരാവിലെ തന്നെ പെണ്ണും ചെക്കനും കടന്നു കളയുകയും ചെയ്യുന്നു. 

പി പി അജേഷ് എന്ന ‘പിടിവാശിക്കാരൻ’ അജേഷ് സ്വർണ്ണം വീണ്ടെടുക്കാൻ പയറ്റുന്ന തന്ത്രപ്പാടുകളാണ് പിന്നീട്  വായനകാർക്ക്  കാണാനാവുക. നാൽപ്പത്തി ഒമ്പത് അദ്ധ്യായങ്ങളുണ്ടെങ്കിലും ഒന്നോ രണ്ടോ പേജിലൊതുങ്ങുന്ന ചെറു അദ്ധ്യായങ്ങളായാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത്. സീൻ ബൈ സീൻ പോലെ വായിച്ചു പോകാവുന്ന സിനിമയുടെ ഒരു തിരകഥ പോലെ തോന്നി അവതരണം . സംഭാഷണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് നോവൽ. കഥയുടെ ഒഴുക്കിനെ  തടസ്സപ്പെടുത്തുന്ന രീതിയിലുള്ള രൂപകങ്ങളോ പ്രതീകങ്ങളോ ,കടിച്ചാൽ പൊട്ടാത്ത ചിന്തകളോ , ഒന്നും തന്നെയില്ല. 

വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത , ജീവിക്കാൻ വേണ്ടി പോരാടുന്ന ഒരു പിടി കഥാപാത്രങ്ങളുടെ കഷ്ടപ്പാടുകളും,  അതിജീവന തന്ത്രങ്ങളും ,ഒട്ടും അതിശയോക്തിയില്ലാതെ ,തന്മയത്തത്തോടെ ഈ നോവലിൽ അവതരിപ്പിച്ചിട്ടുണ്ട് . 
  
ഗൌരവം മുറ്റി നിൽക്കുന്ന ഇടങ്ങളിൽ പോലും  നല്ല പൊളപ്പൻ ഡയലോഗുകളിലൂടെ  ചിരിപ്പിക്കാനും നോവലിൽ വക തരുന്നുണ്ട്  .  ആജേഷിന്റെ, “ആമ്പിയൻസ് പിന്നെ നിന്റെ തന്ത കൊണ്ടു തരുമോടാ’ എന്ന്  സ്റ്റെഫിയുടെ ആങ്ങള യായ ബ്രൂണോയോടു പറയുന്ന സന്ദർഭം തന്നെ ഒരുദാഹരണം. 

വഴിമുട്ടി നിൽക്കുന്ന ജീവിതത്തിൽ ഒരിടത്ത് പച്ചത്തുരുത്ത് കണ്ട് ചാടിപ്പിടിച്ചു കിടക്കുന്നവർക്ക്  എന്ത് വ്യവസ്ഥ നോക്കാനാണ്,എന്ത് മാനം  നോക്കാനാണ്. അതുകൊണ്ടാണ് മധ്യസ്ഥ ചർച്ചയ്ക്ക് വരുന്ന പള്ളീലെ മണിക്കുട്ടൻ അച്ചനോട് പെണ്ണിന്റെ തള്ള “വ്യവസ്ഥയൊക്കെ ഒരവസ്ഥ വരെയുള്ളൂ അച്ചോ” എന്ന ഒറ്റ ഡയലോഗിൽ ഫ്ലാറ്റാക്കി അവരുടെ കാറ്റൂതി വിടുന്നത്. എങ്കിലും ആ പറഞ്ഞ അവസ്ഥയിൽ നിന്നും  ഇടയ്ക്കൊക്കെ വ്യവസ്ഥകളിലേക്ക് ഒരു തിരിച്ചു നടത്തം സംഭവിക്കുന്നുമുണ്ട് ഒട്ടു മിക്ക കഥാപാത്രങ്ങൾക്കും.  

പുസ്തകത്തിന്റെ ആസ്വാദനകുറിപ്പിൽ മനീഷ് നാരായണൻ പറയുന്നതുപോലെ ഉദ്വേഗപൂർണ്ണമായ അപ്രതീക്ഷിതത്വത്തിലൂടെയും  , ദുരൂഹതകളെ അറകളിലുമാക്കിയാണ് കഥയുടെ സഞ്ചാര ശൈലി. 
എന്നു കരുതി എളുപ്പം പിടി തരുന്ന കഥാപാത്രങ്ങളെയല്ല ഇന്ദു ഗോപൻ നമ്മുടെ മുന്നിലെക്കിട്ടു തന്നിരിക്കുന്നത്, പിടിച്ചാൽ ബ്രാലിനെ പോലെ വഴുതിമാറുന്ന തരം കഥാപാത്രങ്ങളാണ്. വായനക്കാർക്ക് ഒരിടത്തും പിടി നൽക്കാതെ തുടക്കം മുതൽ ഒടുക്കം വരെ അത് സഞ്ചരിക്കുന്നുമുണ്ട് .
  
എഴുത്തുകാരന്റെ കഥപറച്ചിൽ രീതി പൊതുവേ നല്ലരീതിയിൽ സ്വീകരിക്കപ്പെട്ടിട്ടുള്ളതാണല്ലോ. ഈ കഥ പിറന്നതിന്റെ പിന്നാമ്പുറ രഹസ്യം എന്തു തന്നെയായാലും ഒരു ചെറു പരിസരത്തിൽ നിന്നുകൊണ്ടു തന്നെ  മനോഹരമായി കഥയും ,കഥാപാത്രങ്ങളും സൃഷ്ടിക്കാൻ ഇന്ദുഗോപന് കഴിഞ്ഞിട്ടുണ്ട് . 152 പേജുകളിലുള്ള , എന്നാൽ ചിത്രങ്ങൾ ഒഴിവാക്കിയാൽ ഒരു പക്ഷേ 100 പേജുകളിൽ ഒതുങ്ങിയെക്കാവുന്ന ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് മലയാള മനോരമയാണ്. വില 170 രൂപ. 

മാൻ ബുക്കർ ഇൻറർനാഷനൽ നേടിയ ആദ്യ കൊറിയൻ നോവൽ – വെജിറ്റേറിയൻ.

 


പെണ്ണുങ്ങൾ ലജ്ജയും ,അടക്കവും ഒതുക്കവുമൊക്കെ  ഉള്ളവരായിരിക്കണം എന്ന പൊതു സാമൂഹ്യ കുടുംബ വ്യവസ്ഥിതിയിൽ നിന്നുമൊക്കെ  കലഹിച്ചു വേർപ്പെട്ട് തുല്യതയ്ക്കുള്ള അവകാശം നേടിയെന്ന് വിചാരിക്കുന്ന ഒരു മലയാളി കുടുംബത്തിൽ , നേരം വെളുത്തെഴുന്നേറ്റ് അടുക്കളയിലോ ഡൈനിങ് ടേബിളിലോ ഭർത്താവ്  വന്നിരിക്കുന്ന നേരത്ത് , ഇനി മുതൽ ഇവിടെ ഇറച്ചിയും മീനും ഒന്നും വേണ്ട എന്നു ഭാര്യ പറയുകയാണെങ്കിൽ , അയാൾക്കു  ആ സ്ത്രീയോടു തോന്നുന്ന വിചാരമെന്തായിരിക്കും ?  അതിനെകുറിച്ചുള്ള അയാളുടെ മറു ചോദ്യങ്ങൾക്ക് തികഞ്ഞ നിസ്സംഗതയാണ് മറുപടിയെങ്കിൽ  എങ്ങനെ ആയിരിക്കും അയാൾ പ്രതികരിക്കുക ?ആ ഭർത്താവിന്റെ  സ്ഥാനത്ത് വേണമെങ്കിൽ നിങ്ങൾക്ക് നിങ്ങളെ തന്നെ സങ്കൽപ്പിച്ചു കൊണ്ട് എങ്ങനെ പ്രതികരിക്കുമെന്ന് വെറുതെ ഒന്നു ചിന്തിച്ചു നോക്കാവുന്നതാണ്. ഒരുപക്ഷേ തെറിയോടു കൂടിയ അടിയോ ,ഇടിയോ ചിലപ്പോൾ കൊലപാതകം തന്നെയോ നടക്കാൻ സാധ്യതയുണ്ട്.  

ഇവിടെ ഇപ്പോൾ പറയാൻ പോകുന്ന ഒരു നോവൽ തുടങ്ങുന്നതും , മേൽ സൂചിപ്പിച്ച പോലുള്ള  ,ആളുകളെ ഒന്നമ്പരിപ്പിക്കാൻ തക്ക വണ്ണം ചോദ്യമെറിഞ്ഞിടുകയും പിന്നീട് തുടർ പ്രതിസന്ധികൾ സൃഷ്ടിച്ചുകൊണ്ടുമാണ്.  
2007 ൽ ദക്ഷിണ കൊറിയയിൽ ആദ്യമായി പ്രസിദ്ധീകരിക്കുകയും  2015 ൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്ത  ഹാൻ കാംഗിന്റെ നോവലാണ്  വെജിറ്റേറിയൻ . 

മാംസം കഴിക്കാൻ വിസമ്മതിക്കുകയും, പിന്നീട് ഭ്രാന്തിലേക്ക് ഇറങ്ങി ചെല്ലുകയും  ചെയ്യുന്ന ഒരു സ്ത്രീയുടെ ഇരുണ്ടതും, അനിശ്ചിതത്വം നിറഞ്ഞ കഥയാണിതിൽ  പറയുന്നത്. 
മൃഗങ്ങളെ അറുക്കുന്നതു പോലുള്ളതും , അവയോടുള്ള  മനുഷ്യ ക്രൂരതയെക്കുറിച്ചും ബന്ധപ്പെട്ട നിരവധി പേടി സ്വപ്നങ്ങളാൽ വേട്ടയാടപ്പെട്ട്  ഒരു ദിവസം പെട്ടെന്ന് മാംസം കഴിക്കുന്നത് നിർത്താൻ തീരുമാനിക്കുന്ന  യോങ്-ഹെയിലൂടെയാണ്  നോവൽ തുടങ്ങി വെയ്ക്കുന്നത് . അവളുടെ ഈ തീരുമാനം കേട്ട ഭർത്താവിന്റെ ചോദ്യങ്ങളോട് ഞാനൊരു സ്വപനം കണ്ടു എന്നുമാത്രമാണവൾ പറയുന്നത്. എന്നാൽ സ്വപ്നത്തെ കുറിച്ചൊന്നും തന്നെ അയാൾ ചോദിക്കുന്നതുമില്ല. അവളുടെ ഈ തീരുമാനം  അവളെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അകറ്റാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.  സ്വന്തം ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പ് പോലും താനുമായി ബന്ധപ്പെട്ട ആളുകളെയെല്ലാം എങ്ങനെ ദോഷകരമായി  ബാധിക്കുന്നുവെന്ന് പിന്നീടുള്ള സംഭവങ്ങൾ തെളിയിക്കുന്നുണ്ട്. 

യോങ്‌-ഹേ ഒരു പൂർണ്ണ വെജിറ്റേറിയൻ‌ ആയി മാറുകയും ,വീട്ടിൽ‌ ഇറച്ചി വിഭവങ്ങൾ‌ , മുട്ടയും പാലും പോലും സൂക്ഷിക്കുന്നതും ഉണ്ടാക്കുന്നതും നിർ‌ത്തുകയും ചെയ്യുമ്പോൾ‌, അവളുടെ ഭർത്താവിൽ  അത് വളരെയധികം  പ്രകോപനം സൃഷ്ടിക്കുന്നുണ്ട് . അതിനു മുൻപു   മാംസമടങ്ങിയ രുചികരമായ അത്താഴമുണ്ടാക്കി അവൾ അയാൾക്കു വിളമ്പി കൊടുക്കാറുമുള്ളതുമായിരുന്നു . അവളുടെ ആ തീരുമാനത്തെ പുനപരിശോധിക്കാനും ,പിന്തിരിപ്പിക്കാനുമുള്ള അയാളുടെ എല്ലാ ശ്രമവും അവളുടെ നിസ്സംഗതയുടെ മുന്നിൽ പരാജയപ്പെടുകയാണുണ്ടായത് .   വേണമെങ്കിൽ അയാൾക്കു അവളുടെ ആ തീരുമാനത്തിന് വിട്ടുകൊടുത്തുകൊണ്ടു മുന്നോട്ട് പോകമായിരുന്നു. അയാൾ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നയാളാണ്. ഭാര്യയെ ഒരപരിചിതയായോ,സഹോദരിയായോ,സമയത്തിന് ഭക്ഷണം വിളമ്പിക്കൊടുക്കുകയും, വീട് നേരം വണ്ണം നോക്കിനടത്തുകയും ചെയ്യുന്ന ഒരു വേലക്കാരിയായോ സങ്കൽപ്പിച്ചു കൊണ്ട് അയാൾക്കു ജീവിക്കാമായിരുന്നു. പക്ഷേ ഊർജ്ജസ്വലനായ ഒരാളിന് നീണ്ടൊരു കാലം തന്റെ ശാരീരികാവശ്യങ്ങൾ നിറവേറാതെ കഴിയുക അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ .  അതുകൊണ്ടാണ് അയാൾ ഒരു ദിവസം അപ്രതീക്ഷിതമായി അവളെ ബലാൽസംഗം ചെയ്യുന്നത് . അതിലൂടെ ഇരയുടെ മേൽ അധീശത്വം നേടുക എന്ന ഗൂഡതന്ത്രം, ഒരുപക്ഷേ പരാജയപ്പെട്ടെങ്കിലും ആയാളിവിടെ പയറ്റി നോക്കുന്നുണ്ട് . 

മൂന്ന് ഭാഗങ്ങളായാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത്  . സസ്യഭുക്ക് എന്ന ആദ്യ ഭാഗത്തിൽ  യോങ്-ഹെയിയുടെ ഭർത്താവായ മിസ്റ്റർ ചിയോംഗിന്റെ  വീക്ഷണകോണിലൂടെയും, മാംഗോളിയൻ മറുക് എന്ന രണ്ടാം ഭാഗത്തിൽ സഹോദരീ ഭർത്താവിലൂടെയും ,ശിഖമയ വൃക്ഷങ്ങൾ എന്ന മൂന്നാം ഭാഗത്തിൽ സഹോദരി ഇൻ-ഹേ യിലൂടെയുമാണ് കഥ പറഞ്ഞു പോകുന്നത് . ഓരോ ഭാഗവും അവർ നേരിടുന്ന ആന്തരിക പ്രക്ഷുബ്ധതയുടെ വിവിധ തലങ്ങളേയും  ,ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മോഹങ്ങളേയും   മോഹ ഭംഗങ്ങളേയും   പരസ്പരം ബന്ധിപ്പിക്കുന്നതും കാണാം. യോങ്‌-ഹേയുടെ  സഹോദരി ഇൻ-ഹേ യുടെ ഭർത്താവിന്  യോങ്-ഹെയിയോടുള്ള ലൈംഗിക അഭിനിവേശം തന്നെ ഒരുദാഹരണം . 

ഭാര്യയോടുള്ള അയാളുടെ ഈ ദേഷ്യവും ,പ്രകോപനങ്ങളും  ഒരു ക്ലാസിക് പുരുഷാധിപത്യ സങ്കൽപ്പമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഒരുപക്ഷേ എഴുത്തുകാരി ചൂണ്ടികാണിക്കാൻ  ശ്രമിച്ചത് കൊറിയയിലെ  തകർന്ന ഒരു സാമൂഹിക വ്യവസ്ഥയെയായിരിക്കാനും സാധ്യത ഉണ്ട്. 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല കവിയായ യി സാങിന്റെ കവിതയിലെ  ‘മനുഷ്യർ സസ്യങ്ങളായിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു’ എന്ന ഒരു വരിയിൽ നിന്നാണ് നോവലിന് പ്രചോദനമായതെന്ന്  എഴുത്തുകാരി പറയുന്നു. 

ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്ന ഹാന്റെ രണ്ടാമത്തെ പുസ്തകമാണ് വെജിറ്റേറിയൻ . വിവർത്തനം നടത്തിയത് ബ്രിട്ടീഷ് പരിഭാഷകയായ ഡെബോറ സ്മിത്താണ്. കൊറിയൻ സാഹിത്യത്തിലെ വളരെ കുറച്ചു കൃതികൾ മാത്രമേ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളൂ എന്നു മനസ്സിലാക്കിയ ഡെബോറ 2009 ൽ കൊറിയൻ ഭാഷ പഠിക്കാൻ തുടങ്ങി . 2016 ലെ  മാൻ ബുക്കർ ഇൻറർനാഷനൽ നേടിയ നോവൽ കൂടിയാണ്  വെജിറ്റേറിയൻ. ബുക്കർ നേടുന്ന ആദ്യ കൊറിയൻ നോവൽ കൂടിയാണിത്. ഹാൻ കാങ്ങിന്റെ മറ്റ് നോവലുകൾ കൂടി ഡെബോറ സ്മിത്ത്  ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. 

മലയാളത്തിലേക്ക് ഇത് മനോഹരമായി വിവർത്തനം ചെയ്തിരിക്കുന്നത് പ്രശസ്ത എഴുത്തുകാരൻ സി വി ബാലകൃഷ്ണനാണ്. കൈരളി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 250 രൂപ. 

ഭാര്യയെ ലേലത്തിൽ വിറ്റ മനുഷ്യൻ – തോമസ് ഹാർഡിയുടെ കാസ്റ്റർ ബ്രിഡ്ജിന്റെ മേയർ

 
വിക്ടോറിയൻ റിയലിസത്തിന്റെയും,റൊമാൻറ്റിസത്തിന്റെയും പ്രതീകമായാണ് തോമസ് ഹാർഡിയെ കണക്കാക്കി പോരുന്നത് . പതിനാറാമത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചയാളാണ് തോമസ് ഹാർഡി. പക്ഷേ അതൊന്നും അദ്ദേഹത്തിന്റെ  എഴുത്തു ജീവിതത്തെ  ബാധിക്കയുണ്ടായില്ല.


 1886-ൽ പ്രസിദ്ധീകരിച്ച കാസ്റ്റർ ബ്രിഡ്ജിന്റെ മേയർ,തോമസ് ഹാർഡിയുടെ ഒരു മാസ്റ്റർപീസായാണ് അറിയപ്പെടുന്നത്. 
തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുകൊണ്ടുള്ള ഒരു കഥയാണ് കാസ്റ്റർ ബ്രിഡ്ജിൻടെ മേയർ എന്ന നോവലിലൂടെ പറയുന്നത്. 
ഇംഗ്ലണ്ടിലെ വെസെക്സ് എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ചെറുപ്പക്കാരനായ മൈക്കിൾ ഹെൻചാർഡ് തന്റെ ഭാര്യയായ  സൂസനോടും , മകൾ എലിസബത്ത് ജെയ്നിനോടുമൊപ്പം പട്ടണത്തിലെ തിരക്കുള്ള ഒരു മേളയിൽ പങ്കെടുക്കുന്നതോടെയാണ് കഥ തുടങ്ങുന്നത്.  ഒരു ജോലി കണ്ടെത്താനാവുമെന്നും , തങ്ങളുടെ വിശപ്പ് മാറ്റാൻ ഒരു വഴി കണ്ടെത്തുമെന്നുമുള്ള  പ്രതീക്ഷ അവർക്കുണ്ടായിരുന്നു. അവിടെവെച്ചയാൾ നന്നായി മദ്യപിക്കുകയും ചെയ്യുന്നു. ഭാര്യയോടുള്ള നീരസത്തിന്റെ  പേരിൽ ഏതോ ഒരു നശിച്ച നിമിഷത്തിൽ അയാൾ തന്റെ ഭാര്യയെയും , മകളേയും അഞ്ച് ഗിനിയക്ക് റിച്ചാർഡ് ന്യൂസൺ എന്ന നാവികന്   ലേലത്തിൽ വിൽക്കുന്നു . പിറ്റേന്ന് കെട്ടിറങ്ങിയപ്പോൾ താൻ ചെയ്ത വങ്കത്തരത്തിൽ അയാൾക്കു കുറ്റബോധം തോന്നുന്നുകയും  ഭാര്യയെയും മകളെയും കണ്ടെത്താൻ പുറപ്പെടുകയും ചെയ്യുന്നു. പട്ടണം മുഴുവൻ തിരഞ്ഞിട്ടും അവരെ കണ്ടെത്താനയാൾക്ക് കഴിഞ്ഞില്ല.
 
ഇനി തന്റെ  ജീവിതത്തിൽ മദ്യമില്ല എന്നു ശപഥമെടുത്തുകൊണ്ട്  ഹെൻ‌ചാർഡ് കാസ്റ്റർ ബ്രിഡ്ജിലേക്ക് പോകുന്നു. നീണ്ട പതിനെട്ട് വർഷങ്ങൾക്ക് ശേഷം അയാളെ അന്വേഷിച്ചു ആ അമ്മയും മകളും വന്നു. അയാളെ കണ്ടെത്താൻ അവർക്ക് വല്ല്യ പാടൊന്നുമില്ല, കാരണം ആയാളിപ്പോൾ കാസ്റ്റർ ബ്രിഡ്ജിലെ മേയറാണ്. അവർ തിരിച്ചെത്തുന്ന ഏതാണ്ട് അതേ സമയത്ത് തന്നെ ഡൊണാൾഡ് ഫാർഫ്രെ എന്നൊരാളെ ഹെൻചാർഡ് ജോലിക്കാരനായി നിയമിക്കുന്നുണ്ട്.  ഭാര്യയുടെയും മകളുടെയും തിരിച്ചുവരവും , ഫാർഫ്രെയും , വ്യക്തി എന്ന നിലയിലും ,മേയർ എന്ന നിലയിലും നിരവധി പ്രതിസന്ധികൾ ഹെൻചാർഡിനു സൃഷ്ടിക്കുന്നുണ്ട് . 

കാല്പനികതയെ യാഥാർത്യവുമായി ബന്ധിപ്പിക്കുന്നതിൽ തോമസ് ഹാർഡിയുടെ നോവലുകൾ നല്ല പങ്കുവഹിച്ചിട്ടുണ്ട്. കാല്പനിക കവിതകളോടുള്ള കമ്പം അദ്ദേഹത്തിന്റെ നോവലുകളിൽ കാണാം. ഒടുങ്ങാത്ത ആഗ്രഹങ്ങളും ,പാപബോധവും ,അസൂയയും, പ്രതികാരവും എല്ലാം നോവലിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അക്കാര്യത്തിൽ കാസ്റ്റർ ബ്രിഡ്ജിൻടെ മേയറും ഒട്ടും മോശമല്ല. 


വിക്ടോറിയൻ കാലഘട്ടത്തിലെ കപട സദാചാരങ്ങൾക്കെതിരെ അതിരൂക്ഷമായി വിമർശിച്ചയാളാണ് ഹാർഡി. അദ്ദേഹത്തിന്റെ ആദ്യ നോവൽ 1887 ൽ എഴുതിയ Poorman  and the  lady ആണ് . പ്രസിദ്ധീകരിക്കാൻ ആരും തയ്യാറാകാത്തതിനെ തുടർന്ന് സ്വയം അത് നശിപ്പിച്ചു കളയുകയായിരുന്നു. 1895 ൽ പ്രസിദ്ധീകരിച്ച Jude the obscure ആണ് അവസാന നോവൽ.
 
തോമസ് ഹാർഡിയുടെ കാസ്റ്റർ ബ്രിഡ്ജിൻടെ മേയർ ഒരു മലയാള സിനിമയ്ക്കും പ്രചോദനമായിട്ടുണ്ട്. തിക്കുറിശ്ശിയും, കൊട്ടാരക്കര ശ്രീധരൻ നായരും,അടൂർഭാസിയുമൊക്കെ  അഭിനയിച്ച,  എസ് ആർ പുട്ടണ്ണ സംവിധാനം ചെയ്ത് 1966-ൽ പുറത്തിറങ്ങിയ  മേയർ നായരാണ് ആ സിനിമ. 

എ എൻ സത്യദാസാണ് കാസ്റ്റർ ബ്രിഡ്ജിന്റെ മേയർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. 350 പേജുകളുള്ള പുസ്തകത്തിന്റെ വില 320 രൂപ . ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധനം. 

ഡോക്ടർ ഷിവാഗോ -ഒന്നാന്തരമൊരു ക്ലാസ്സിക് കൃതി.

 


ഒരു നോവൽ എന്നതിനപ്പുറം വളർന്നു പന്തലിച്ച് ഒരു സാഹിത്യ കൃതിയായി ഉയർന്നു നിൽക്കുന്ന ഒന്നാണ് ബോറിസ് പാസ്റ്റർനാക്കിന്റെ ഡോക്ടർ ഷിവാഗോ എന്ന പുസ്തകം. ഫ്യൂച്ചറിസ്റ് പ്രസ്ഥാനത്തിന്റെ നേതാക്കന്മാരിലൊരാളായിരുന്ന മയക്കോവിസ്‌ക്കിയുടെ ഒരു ആരാധകനും, ആത്മസുഹൃത്തുമായിരുന്നു പാസ്റ്റർനാക്.ആ പ്രസ്ഥാനത്തിൽ പാസ്റ്റർനാക്കും കുറച്ചുകാലം ഉണ്ടായിരുന്നെങ്കിലും അത് തന്റെ ആദർശങ്ങളുമായി പൊരുത്തപ്പെടുന്ന ഒന്നല്ല എന്ന് മനസ്സിലാക്കി അവിടം വിടുകയാണുണ്ടായത്.  ചരിത്രത്തിലെ ആപത്കരമായ നേരമ്പോക്കുകകളുടെ സ്മാരകമായാണ് ഡോക്ടർ ഷിവാഗോയെ അടയാളപ്പെടുത്തിയിരിക്കുന്നത്. 

റഷ്യൻ വിപ്ലവത്തിന്റെയും ഒന്നാം ലോകമഹായുദ്ധത്തിന്റെയും പ്രക്ഷുബ്ധാവസ്ഥയിൽ ഒരു ഐതിഹാസിക പ്രണയകഥയായിരുന്നു ഡോക്ടർ ഷിവാഗോ പറഞ്ഞത്  .മോസ്കോവിലെ ഒരു ഡോക്ടറുടെ ജീവിതവും പ്രണയവും കണ്ടെത്തുന്ന ഈ നോവൽ ഒരു ക്ലാസിക് കൃതിയാണ്.

നോവലിൽ യൂറിയുടെ അമ്മ ചെറുപ്പത്തിൽത്തന്നെ മരിക്കുന്നു, പിന്നീട് അവനെ വളർത്തുന്നത് അമ്മാവൻ കോല്യയാണ്. മെഡിസിൻ പഠിക്കാൻ  മോസ്കോയിലെ സർവകലാശാലയിൽ ചേർന്ന യൂറി  അവിടെ വച്ച് ടോന്യയെ കണ്ടുമുട്ടുന്നു, രണ്ടുപേരും വിവാഹിതരായി അവർക്കു സാഷ എന്ന മകനും പിറക്കുന്നു. 
സൈന്യത്തിൽ ഒരു മെഡിക്കൽ ഓഫീസറായി  ജോലി നോക്കുന്ന യൂറി,താൻ മുമ്പ് പല തവണ കണ്ട ലാറ എന്ന സ്ത്രീയെ കണ്ടുമുട്ടുകയും അവർ തമ്മിൽ ഒരു ബന്ധം വളരുകയും ചെയ്യുന്നു. 
യൂറിയയെ ലാറ ആകർഷിച്ചുവെങ്കിലും മോസ്കോയിലെ ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങുന്നു.ലാറയുമായുള്ള  തന്റെ ബന്ധം  ഉപേക്ഷിക്കാനും  എല്ലാം ഭാര്യയോട് ഏറ്റുപറയാനും യൂറി തീരുമാനിക്കുന്നുണ്ട് ,പക്ഷെ  യാത്രാമധ്യേ, സൈന്യം യൂറിയെ പിടികൂടുകയും  ഒരു മെഡിക്കൽ ഓഫീസറായി ജോലി നോക്കാൻ നിർബന്ധിതനാക്കുകയും ചെയ്യുന്നു.
നിരവധി സങ്കീർണതകളുടെയും , പ്രക്ഷുബ്ധതകളുടെയും  ഇടയിലൂടെയാണ് നോവൽ വളർന്നു വികാസം പ്രാപിക്കുന്നത്. 

1890 ൽ മോസ്കോയിലാണ് ബോറിസ് പാസ്റ്റർനാക്കിന്റെ ജനനം. റഷ്യൻ വിപ്ലവത്തിന്റെ സമയത്ത് അറിയപ്പെടുന്ന ഒരു കവികൂടിയായിരുന്നു  അദ്ദേഹം . ടോൾസ്റ്റോയ്, റിൽക്കെ തുടങ്ങിയ പ്രശസ്ത എഴുത്തുകാരുമായി  നല്ല ബന്ധം പുലർത്തിയിരുന്ന ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത് . ആദ്യകാലങ്ങളിൽ പാസ്റ്റർനാക്ക് പഠിച്ചത് സംഗീതമായിരുന്നു . 1912 ആയപ്പോഴേക്കും അദ്ദേഹം   തത്ത്വചിന്ത പഠിക്കുന്നതിലേക്കു തിരിഞ്ഞു . പക്ഷെ പിന്നീട് വീണ്ടും കവിതയിലേക്ക് തന്നെ തിരിഞ്ഞു.
 
1920 കളിലും 1930 കളിലും  സ്റ്റാലിന്റെ കമ്മ്യൂണിസ്റ്റ് ഭരണകൂടം റഷ്യൻ കലയ്ക്കും സാഹിത്യത്തിനും കർശനമായ സെൻസർഷിപ്പ് ഏർപ്പെടുത്തിയതിനാൽ അദ്ദേഹത്തിന്റെ രചനകൾക്കും വിലക്കേർപ്പെട്ടു .ആ  സമയത്ത്, പാസ്റ്റെർനാക്ക് ഷേക്‌സ്പിയറെ പോലുള്ളവരുടെ കൃതികളുടെ  പരിഭാഷകനെന്ന നിലയിലാണ് തന്റെ എഴുത്തുജീവിതം മുന്നോട്ട് കൊണ്ടുപോയത്.

പാസ്റ്റർനാക്കിന്റെ ആ നോവൽ കർഷകരെയും തൊഴിലാളികളെയും തരംതാഴ്ത്തിയതായും സോവിയറ്റുകൾ ആരോപിച്ചു . പാസ്റ്റെർനാക്കിനെ രാജ്യദ്രോഹിയെന്ന് ആക്ഷേപിച്ചായിരുന്നു അത്തരം ആക്രമണങ്ങൾ . അദ്ദേഹത്തെ എഴുത്തുകാരുടെ യൂണിയനിൽ നിന്ന് പുറത്താക്കുകയും പത്രങ്ങളിൽ കൂടി അപമാനിക്കുകയും ചെയ്തു. സോവിയറ്റ്  പത്രങ്ങൾ അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിക്കാൻ കൂട്ടാക്കിയില്ല . 

പാസ്റ്റെർനാക്കിന്റെ കൃതിയുടെ ആരാധകർ രഹസ്യമായി കൈയെഴുത്തുപ്രതി റഷ്യയിൽ നിന്ന് പല ഭാഗങ്ങളായി  കടത്താൻ തുടങ്ങി. 1958 ആയപ്പോഴേക്കും, ലോകമെമ്പാടും  വിവർത്തനങ്ങളിലൂടെ  ഡോക്ടർ ഷിവാഗോ  പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഡോക്ടർ ഷിവാഗോയെ ആദ്യമായി വിവർത്തനം ചെയ്തത് 1958 ൽ മാക്സ് ഹേവാർഡും മന്യ ഹരാരിയും ചേർന്നാണ്. അപ്പോഴും പാസ്റ്റർനാക്കിന്റെ  ആ പുസ്തകം  റഷ്യൻ ഭാഷയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.1958 ൽ പാസ്റ്റെർനാക്കിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.പക്ഷെ അദ്ദേഹം  നോബൽ നിരസ്സിക്കാൻ നിർബന്ധിതനായി. 1960 ൽ പാസ്റ്റെർനക് അന്തരിച്ചു.
 
1987-ൽ സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവിന്റെ ജനാധിപത്യ പരിഷ്കാരങ്ങളുടെ ഭാഗമായി  ഡോക്റ്റർ ഷിവാഗോ സോവിയറ്റ് യൂണിയനിൽ പ്രവേശിപ്പിക്കപ്പെടുകയും , പുസ്തകം റഷ്യയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.അപ്പോഴേക്കും പാസ്റ്റർനാക്ക് മരിച്ചിട്ട് വർഷം 30 കഴിഞ്ഞിരുന്നു. സ്വന്തം ഭാഷയിൽ തന്റെ നോവൽ പ്രസിദ്ധീകരിച്ചു കാണാൻ അദ്ദേഹത്തിന് യോഗമുണ്ടായില്ല. 

ഫാദർ ബോബി ജോസ് കട്ടിക്കാടിന്റെ ഒരു പുസ്തകത്തിലൂടെയാണ് പാസ്റ്റർനാക്കിനെ പറ്റി വായിക്കാനിടയായത്. അങ്ങനെയാണ്  മലയാളത്തിൽ ഡോക്ടർ ഷിവാഗോ വന്നിട്ടുണ്ടെന്നും അറിഞ്ഞത്. മലയാളത്തിലെ പൈങ്കിളി എഴുത്തുകാരനെന്നു അഭിനവ ബുദ്ധിജീവികൾ ഒരുകാലത്തു (ഇപ്പോഴും)പ്രസംഗിച്ചു നടന്ന മുട്ടത്തു വർക്കിയാണ് മലയാളത്തിൽ ഡോക്ടർ ഷിവാഗോ വിവർത്തനം ചെയ്തിരിക്കുന്നത്. 1960 ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം ഇത് പ്രസിദ്ധീകരിച്ചു. പിന്നീട് നിരവധി പതിപ്പുകൾ ഇതിന്റെ പുറത്തിറങ്ങി. പാസ്റ്റർനാക്കിന്റെ 24 കവിതകളും അദ്ദേഹം മൊഴിമാറ്റിയത് പുസ്തകത്തിന്റെ ഒടുവിൽ ചേർത്തിട്ടുണ്ട്. 

2020 ൽ നിരവധി ക്ലാസിക് കൃതികൾ വായിക്കാൻ കഴിഞ്ഞു. അതിൽ ഇഷ്ടപ്പെട്ട ഒരു പുസ്തകം കൂടിയാണ് ഡോക്ടർ ഷിവാഗോ. 
2017 ൽ ഇറങ്ങിയ കോപ്പിയാണ് എന്റെ കൈയിലുള്ളത്. 680 പേജുകളുള്ള ഈ പുസ്തകത്തിന്റെ വില 650 രൂപ .