റിബൽ സുൽത്താൻമാർ -ഖില്ജി മുതൽ ശിവാജി വരെ.


ദക്ഷിണ എന്ന സംസ്‌കൃത പദത്തിൽ നിന്നാണ്  ദഖാൻ എന്ന പേരിന്റെ ഉദ്ഭവം . പിന്നീടാണ്   അത് ഡെക്കാൻ എന്ന്  നമ്മൾ വിളിക്കുന്ന  പേരായി മാറിയത് . ഡെക്കാനെ കുറിച്ച് നമ്മൾ ഓർക്കുമ്പോൾ ആദ്യം കയറി വരുന്ന ഔരംഗസേബിൾ നിന്നും , ശിവാജിയിൽ നിന്നും മാറി ആ പ്രദേശത്തിന്റെ ചരിത്രം മറ്റു പല ആളുകളിലെക്കും തിരിച്ചു വയ്ക്കുകയാണ് മനു എസ് പിള്ള തന്റെ റിബ്ബൽ സുൽത്താന്മാർ എന്ന പുസ്തകത്തിലൂടെ. പതിനാലാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ടു വരെയുള്ള ഡെക്കാന്റെ ചരിത്രം ഇതിൽ വിവരിക്കുന്നു. ഖിൽജി മുതൽ ശിവാജി വരെ.,ഡെക്കാനിലെ വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളിലൂടെ നമ്മോടു ചരിത്രം പറയുകയാണ് ഈ പുസ്തകം . അങ്ങനെ നമ്മിൽ താല്പര്യമുണർത്തുന്ന തരത്തിലുള്ള എന്നാൽ ചരിത്രത്തിൽ നമ്മളാരും ഓർക്കാത്ത അല്ലെങ്കിൽ വേണ്ട വിധം രേഖപ്പെടുത്താത്ത  ഒട്ടനവധിപേർ കടന്ന് പോകുന്നുണ്ടിതിൽ. അത്തരത്തിൽ ഒരാളാണ് മാലിക് അംബാർ.മാലിക് അംബാറിനെകുറിച്ച് മറ്റൊരു ലേഖനത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട് .







   ഇന്ത്യയെ അറിയണമെങ്കിൽ ഡെക്കാനെ  അറിഞ്ഞെ  തീരൂ .അതിന്റെ എല്ലാ കഥകളും ഒരുമിച്ചു പറയുക എന്നത് ഭയമുണർത്തുന്ന സംഗതിയാണ് . ആ ദേശം അത്രയ്ക്കും  സമൃദ്ധമാണ്  . എങ്കിൽ കൂടിയും അതിന്റെ ചരിത്രം ഓർക്കപ്പെട്ടേ മതിയാകൂ .കാരണം ഇന്ത്യയുടെ രൂപപ്പെടലിന് സാക്ഷിയാണ് ഡെക്കാൻ എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ പ്രതിപാദിക്കുന്നുണ്ട് . ഡെക്കാണിന്റെ ഭൂതകാലം അതുവരെ നിർവചിച്ചിരുന്നത് അതിന്റെ ഹിന്ദു അധിപന്മാരും ,അവരുടെ മഹാ ക്ഷേത്രങ്ങളും ,തിളങ്ങുന്ന രത്നങ്ങളുമായിരുന്നു . എന്നാൽ 1565 ലെ തളിക്കോട്ട യുദ്ധത്തോടെ വിജയനഗരത്തിന്റെ പതനം സംഭവിക്കുന്നു.രാജാവായിരുന്ന രാമരായൻ കൊല്ലപ്പെടുകയും ചെയ്യുന്നു.അതിനെ കുറിച്ച് പുസ്തകത്തിൽ വിവരിക്കുന്നത് ഇപ്രകാരമാണ് .
  ഒരു പക്ഷെ ലോകചരിത്രത്തിലൊരിക്കലും ഇത്രയും ഉജ്വലമായ ഒരു നഗരത്തിനു മേൽ ഇത്രയും വിനാശം , ഇത്രയും പൊടുന്നനെയുള്ള വിനാശം വിതയ്ക്കപ്പെട്ടിട്ടുണ്ടാകില്ല .ഒരിക്കൽ എമ്പാടും സമ്പന്നരും,അധ്വാനികളുമുള്ള സമൃദ്ധിയുടെ സമ്പൂർണ്ണ നിറവിൽ കഴിഞ്ഞിരുന്ന ജനത , അടുത്ത നാൾ പിടിച്ചടക്കപ്പെട്ട് ,കൊള്ളയടിക്കപ്പെട്ട്വി,വരിക്കാനാവാത്ത വിധം മൃഗീയമായ കൂട്ടക്കൊലയുടെയും ,ഭീകരതയുടെയും  ദൃശ്യങ്ങൾക്കിടെ തകർന്നടിഞ്ഞു പോയിരിക്കുന്നു . ചരിത്രകാരനായ റോബർട്ട് സെവെൽ തന്റെ പ്രസിദ്ധമായ A Forgotten Empire എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട് . ലോകത്തിലെ അതിമനോഹരമായ ഒരു നഗരം പാറക്കഷണങ്ങളും കൽക്കൂനകളുമായി തകർന്നു കിടക്കുന്നു എന്ന് മനുവും ഈ പുസ്തകത്തിൽ പറഞ്ഞു വെക്കുന്നു .

    പൊതുശത്രുവിനെതിരെ ഒരുമിച്ചു നിൽക്കുന്നതിനുള്ള പ്രാപ്തിക്കുറവാണ് അവരുടെ സമൂഹത്തിന്റെ പതനത്തിലേക്ക് നയിച്ചത് . എന്നാൽ ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി  വലിയ യുദ്ധങ്ങൾക്കും , കുടിപ്പകകൾക്കും കാരണമായത് മതവിശ്വാസങ്ങളേക്കാൾ രാഷ്ട്രീയം തന്നെയായിരുന്നു . പുസ്തകത്തിന്റെ അവസാന ഭാഗങ്ങളിലാണ് ശിവാജി പ്രത്യക്ഷപ്പെടുന്നത് .  ശിവാജി-ഔരംഗസേബ്‌ യുദ്ധങ്ങളെക്കുറിച്ചു വലിയരീതിയിലുള്ള വിവരങ്ങളൊന്നുമില്ല.എങ്കിലും ശിവാജിയുടെ രാഷ്ട്രീയം എന്തായിരുന്നുവെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട് .അത് ഇന്നത്തെ ഹിന്ദുത്വവാദികൾ വച്ച് പുലർത്തുന്ന ധാരണകളിൽ നിന്നും തുലോം വ്യത്യസ്തമാണ് .ഡെക്കാൻ പ്രദേശത്തെ തന്റെ പരമാധികാര രാഷ്ടം സ്ഥാപിക്കുവാനുള്ള ശിവാജിയുടെ പ്രചോദനം പലസിദ്ധാന്തങ്ങൾക്കും രൂപം കൊടുത്തിരുന്നു . അവയിൽ ഏറ്റവും പ്രശസ്തമായത് മുഗൾ അധിനിവേശത്തൊടെതിർത്ത്‌ ഹൈന്ദവ ശക്തിയുടെ നായകനാകുന്ന രീതിയിൽ അദ്ദേഹത്തെ വീക്ഷിക്കുന്നതാണ് .ഡെക്കാൻ രാഷ്ട്രീയത്തിലെ ശക്തമായ ഘടകമായിതീരുവാനുള്ള അടക്കാനാവാത്ത ആവേശമായിരുന്നു സത്യത്തിൽ ശിവാജിയെ നയിച്ചത് . ഒപ്പം സാധാരണ മനുഷ്യരോടുള്ള യഥാർത്ഥ സഹാനുഭൂതിയും .
  ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകത ഓരോ അധ്യായങ്ങൾക്കും മനു എസ് പിള്ള കൊടുത്തിരിക്കുന്ന റെഫെറെൻസുകൾ , അവ തയാറാക്കാൻ അദ്ദേഹം എത്രമാത്രം പണിപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ് അത് പുസ്തകത്തിന്റെ ഗ്രന്ഥസൂചിക കാണൂമ്പോൾ നിങ്ങള്ക്ക് മനസിലാകും . ഏകദേശം എഴുപതോളം പേജുകളാണ് അതിനു വേണ്ടി മാത്രം മാറ്റിവച്ചിരിക്കുന്നത് . ചരിത്രം ഇഷ്ട്പെടുന്നവർക്കും ചരിത്രം പഠിക്കുന്നവർക്കും തീർച്ചയായും ഈ പുസ്തകം ഒരു മുതൽക്കൂട്ടാണ് . പുനർവായനക്ക് നിരവധി കുറിപ്പുകൾ ഈ പുസ്തകത്തിൽ കാണാം.

ഇന്ത്യയിൽ രാജാവായ ഒരു ആഫ്രിക്കൻ അടിമയെകുറിച്ച് കേട്ടിട്ടുണ്ടോ ?

       
      


മനുഷ്യചരിത്രത്തിൽ കറുത്തവർഗ്ഗ ജനതയ്ക്ക് ജീവിതത്തിന്റെ വിവിധ വശങ്ങളിൽ ആധിപത്യം സ്ഥാപിക്കാനാകുമെന്ന് ന്യായമായ സംശയത്തിനപ്പുറം തെളിയിച്ചിട്ടുണ്ട്.മാലിക് അംബാറിന്റെ ജീവിതവും നേട്ടങ്ങളും അത്തരമൊരു  ജനതയ്ക്ക് പ്രചോദനാത്മകമായതിന്റെ  ഒരു കഥകൂടിയാണ്.ഒരു അടിമ രാജാവായതും അയാൾ മുഗൾ സാമ്രാജ്യത്തെ തന്റെ അന്ത്യം വരെ വിറപ്പിച്ച് നിർത്തിയതും പിന്നീട് ചരിത്രം!
മനു എസ് പിള്ളയുടെ റിബ്ബൽ സുൽത്താന്മാർ എന്ന പുസ്തകത്തിൽ നിന്നാണ് മാലിക് അംബറിനെ കുറിച്ച് കേൾക്കുന്നത് തന്നെ. അവിടെ നിന്നുള്ള പുന:രന്വേഷണത്തിൽ നിന്നാണ്  മാലിക് അംബറിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചത്.

1546 ൽ ഇന്നത്തെ എത്യോപ്യയിലുള്ള ഹരാർ രാജ്യത്താണ്  അംബാർ ജനിച്ചത്. അദ്ദേഹത്തെ  ഷെംബു അല്ലെങ്കിൽ ചാപ്പു എന്നായിരുന്നു വീട്ടുകാർ വിളിച്ചിരുന്നത്. അറബികൾ അദ്ദേഹത്തെ അടിമയാക്കി യെമനിലേക്കും പിന്നീട് ബാഗ്ദാദിലേക്കും നാടുകടത്തി.അടിമ ഉടമകളിലൊരാളായ മിർ കാസിംമാണ് ചാപ്പുവിനെ ഇസ്ലാം മതം സ്വീകരിച്ച് അംബാർ എന്ന പേര് നൽകിയത്.അംബാറിന്റെ അസാമ്യനായമായ ബുദ്ധിശക്തി, ബഹുഭാഷാ കഴിവുകൾ, അസാധാരണമായ ഓർമശക്തി എന്നിവ കാസിമിൽ മതിപ്പുളവാക്കി. അയാൾ തന്നെയാണ് അംബാറിനെ സാമ്പത്തിക കാര്യങ്ങളുടെ നടത്തിപ്പിനെ കുറിച്ചും ഭരണകാര്യങ്ങളെ കുറിച്ചും പഠിപ്പികുന്നത് . പിന്നീട് കാസിം മരിച്ചപ്പോൾ അംബാറിനെ  ഇന്ത്യയിലെ ഒരു ഉടമയ്ക്ക് വിറ്റു.അങ്ങനെയാണ് അംബാർ ഇന്ത്യയിലെത്തുന്നത്.
അഹ്മദ്‌നഗറിലെ സുൽത്താനേറ്റിന്റെ പേഷ്വ അല്ലെങ്കിൽ റീജന്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന മുൻ ഹബ്ഷി ചെംഗിസ്ഖാന്റെ കീഴിൽ നയതന്ത്ര പരിശീലനം, സൈനിക തന്ത്രം, രാഷ്ട്രീയ സംഘടന പരിശീലനം എന്നിവ അംബറിന് ലഭിച്ചു.

ഖാന്റെ കീഴിൽ 20 വർഷത്തെ സേവനത്തിന് ശേഷം അംബർ അഹ്മദ്‌നഗർ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഹബാഷി സൈനികനായി. അത് സ്വഭാവികമായി സംഭവിച്ചതായിരുന്നില്ല ,അംബാറിന്റെ ബുദ്ധിമികവും ,ശാരീരിക ഗുണങ്ങളും അതിനു വളം വെച്ചു എന്നു പറയാം.
1594 ൽ ഖാന്റെ മരണശേഷമാണ്  അംബാർ സ്വതന്ത്രനാകുന്നത്.
1595 ഓടെ നൂറ്റൻപതോളം  പുരുഷന്‍മാരെയും കൂലിപ്പണിക്കാരെയും അദ്ദേഹം കൂടെ കൂട്ടി. പിന്നീടത് ആയിരക്കണക്കിന് ആളുകലുള്ള ഒരു  വിമത സൈന്യമായി വളർന്നു. 1600 ഓടെ അദ്ദേഹം സ്വന്തം കൂലിപ്പടയുടെ ജനറലായി.1607 മുതൽ 1627 വരെ അഹമ്മദ്‌നഗറിലെ നിസാം ഷാഹി രാജവംശത്തിന്റെ റീജന്റായിരുന്നു മാലിക് അംബാർ.

1620 ആയപ്പോഴേക്കും തന്റെ സൈന്യത്തിന്റെ ശേഷി  50,000-ത്തോളമായി വളർന്നു. അതിൽ 40,000 മറാത്തകളും ഉണ്ടായിരുന്നു.10,000 ത്തോളം വരുന്ന  ഹബ്ഷി എന്നറിയപെടുന്ന ആഫ്രിക്കൻ വംശജരും ആക്കൂട്ടത്തിൽ  ഉണ്ടായിരുന്നു. ആ സൈനിക ബലം കൊണ്ട് തന്നെ  അംബാർ തന്റെ യുദ്ധങ്ങളിൽ മിക്കതിലും വിജയിച്ചു. അപ്പോഴേക്കും അദ്ദേഹം ശക്തനും സ്വാധീനശക്തിയുമുള്ളവനായി തീർന്നിരുന്നു. അറബിയിൽ രാജാവ് എന്നർഥമുള്ള മാലിക് എന്ന പദവി അദ്ദേഹത്തിന് ലഭിച്ചു.


മുഗൾ സാമ്രാജ്യത്തിനെതിരായ യുദ്ധത്തിലേക്ക് അദ്ദേഹം തന്റെ സൈന്യത്തെ നയിച്ചു, അത് പിന്നീട് തെക്കേ ഇന്ത്യയെ കീഴടക്കാൻ ശ്രമിക്കുകയും ഡെക്കാനിലേക്ക് വ്യാപിക്കുകയും ചെയ്തു.രണ്ട് മഹാനായ മുഗൾ ചക്രവർത്തിമാരായ ജഹാംഗീറിന്റെയും അക്ബറിന്റെയും സൈന്യത്തെ അദ്ദേഹം പരാജയപ്പെടുത്തി.1601 ൽ ആണ് അക്ബറിന്റെ സൈന്യത്തെ അംബാർ പരാജയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ സൈന്യവും അവരുടെ തന്ത്രങ്ങളും മുഗൾ സാമ്രാജ്യത്തോട് പോരാടുന്ന നിരവധി പ്രദേശങ്ങൾക്ക് പ്രതീക്ഷയും മനോവീര്യം നൽകി.
അയൽരാജ്യങ്ങളായ പ്രദേശങ്ങളിലേക്ക് അംബാർ തന്റെ സ്വാധീനവും ശക്തിയും വ്യാപിപ്പിക്കുന്നത് തുടർന്നു.

അംബാറിന്റെ സൈന്യം നടത്തിയ ഗറില്ലാ യുദ്ധ തന്ത്രങ്ങളും മുഗളരെ കുറച്ചൊന്നുമല്ല കുഴപ്പിച്ചത് .ഇന്ത്യയുടെ തെക്കൻ പ്രദേശത്തെ അരനൂറ്റാണ്ടിലേറെക്കാലം അവർ പ്രതിരോധിച്ചു. മുഗളന്മാർ അംബറിനെ “കറുത്ത ഭാഗ്യത്തിന്റെ വിമതൻ” എന്നാണ് വിശേഷിപ്പിച്ചത്.മുഗൾ രാജാവായ ജഹാൻഗീർ ചക്രവർത്തിയുടെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു ആംബാറിനെ കൊല്ലുക എന്നത് .എന്നാലത് ഒരിക്കലും  നടക്കാത്ത സ്വപനമായി മാത്രം അവശേഷിച്ചു.മാലിക് അംബറിനെ സുൽത്താൻ  ജഹാംഗീർ എല്ലായ്പ്പോഴും പരുഷമായ പേരുകളിലാണ് വിളിച്ചിരുന്നത് . തന്റെ ഓർമ്മക്കുറിപ്പുകളിൽ നികൃഷ്ടൻ, ശപിക്കപ്പെട്ടയാൾ, ഹബ്ഷി, അംബാർ സിയാരി, കറുത്ത അംബാർ, അംബാർ ബദാഖൂർ തുടങ്ങിയ സംബോധനകളിലൂടെയല്ലാതെ അദ്ദേഹം ഒരിക്കലും ആംബാറിന്റെ യഥാർഥ പേര് പരാമർശിക്കുന്നില്ല.

തന്റെ വിവേകവും ശക്തിയും ഉപയോഗിച്ച്, ഭരണകൂടത്തിന്റെ എതിരില്ലാത്ത കഴിവുള്ള ഭരണാധികാരിയായി ആംബാർ ഉയർന്നു.
ഡെക്കാൻ ആക്രമിച്ച മാലിക് അംബാർ തലസ്ഥാനം പരാണ്ടയിൽ നിന്ന് ജുന്നാറിലേക്ക് മാറ്റി ഖഡ്കി എന്ന പുതിയ നഗരം സ്ഥാപിച്ചു. അത് ഇന്ന് ഓറംഗബാദ് എന്നറിയപ്പെടുന്നു. ഔറംഗസീബാണ് ഇതിന്റെ പേര് പിന്നീട് അങ്ങനെ മാറ്റിയത് . നിരവധി കൊട്ടാരങ്ങൾ പണിത് അംബാർ തന്റെ പുതിയ നഗരത്തെ ശക്തിപ്പെടുത്തി. അക്കാലത്ത് വരൾച്ച നേരിടുകയായിരുന്ന അവിടങ്ങളിൽ ലോകോത്തര ജലസേചന സംവിധാനം അദ്ദേഹം നിർമ്മിക്കുകയും നഗരത്തിന് ശുദ്ധമായ വെള്ളം നൽകുകയും ചെയ്തു. വടക്ക് നിന്ന് തെക്ക് വരെ ജലപാതകൾ നിർമ്മിക്കുകയും വർഷം മുഴുവനും തന്റെ നഗരത്തിന് വെള്ളം നൽകുകയും ചെയ്തു. മഹാരാഷ്ട്രയിലെ മുരുദ് പ്രദേശത്ത് ജഞ്ജിറ കോട്ട നിർമ്മിച്ചതിന്റെ ബഹുമതി മാലിക് അംബറിനാണ്.

എതിരാളികളുമായുള്ള നിരന്തരമായ യുദ്ധം കാരണം അദ്ദേഹത്തിന്റെ ഭരണം പ്രതീക്ഷിച്ചത്ര സുഗമമായിരുന്നില്ല. 1626-ൽ 86 വയസ്സുള്ളപ്പോൾ  അദ്ദേഹം അന്തരിച്ചു.അംബറിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൻ ഫത്തേഹ് ഖാൻ  കുറച്ചു കാലം മാത്രമേ രാജാവായിട്ടുള്ളൂ . അക്കാലത്ത് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഒരു ഡച്ച് തുണിക്കച്ചവടക്കാരനായിരുന്ന പീറ്റർ വാൻ ഡെൻ ബ്രൂക്കാണ് മാലിക് അംബറിനെ വിശദമായി വിവരിക്കുന്നത്.
ഡെക്കാൻ മേഖലയിലെ ഏറ്റവും മികച്ച നേതാക്കളിൽ ഒരാളായാണ് അംബാർ മാലിക്കിനെ ഇന്നും വിശേഷിപ്പിക്കുന്നത്. അംബർ മാലിക്ക് വിദ്യാഭ്യാസത്തിന്റെ കടുത്ത പിന്തുണക്കാരനും കലയുടെ രക്ഷാധികാരിയുമായിരുന്നുവെന്ന് നിരവധി ചരിത്ര പണ്ഡിതന്മാര് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒമർ എച്ച് അലിയുടെ Malik Ambar: Power and Slavery Across the Indian Ocean എന്ന പുസ്തകത്തിൽ അംബാറിനെകുറിച്ച് ചിലതൊക്കെ അറിയാൻ സാധിക്കും. മനു എസ് പിള്ളയുടെ റിബെൽ സുൽത്താന്മാർ എന്ന പുസ്തകത്തിലും മാലിക് ആംബറിനെ കുറിച്ചുള്ള ചെറു വിവരണങ്ങൾ വായിക്കാം.


 മാലിക് ആംബറിന്റെ ഖുൽദാബാദിലെ ശവകുടീരം

ഉദ്വേഗം നിറച്ച് റൂത്തിന്റെ ലോകം

മലയാള സാഹിത്യത്തിൽ ക്രൈം ഫിക്ഷൻ വിഭാഗത്തിൽ പെട്ട സംഭാവനകൾക്ക് പൊതുവെ ഒരു തരം  പഞ്ഞം പിടിച്ച ഒരു അവസ്ഥയാണുണ്ടായിരുന്നത് . എന്നാൽ അത്തരം ആശങ്കകളെ കാറ്റിൽ പറത്തിക്കൊണ്ട് ഒരു തരംഗം തന്നെ  സൃഷ്ടിച്ചിരിക്കുകയാണ് ലാജോ ജോസ് എന്ന എഴുത്തുകാരൻ. കോട്ടയം പുഷ്പനാഥിനെ പോലുള്ള എഴുത്തുകാരെ മറന്നുകൊണ്ടുള്ള ഞാനിതു പറയുന്നത്. മലയാളത്തിലെ പ്രസിദ്ധ മ മാ പ്രസിദ്ധീകരണങ്ങളിൽ ജനപ്രിയ നോവലുകളുടെ ഇടയിൽ ബാറ്റൺ ബോസ് നെ പോലുള്ള എഴുത്തുകാരും വിളങ്ങി നിന്ന ഒരു കാലഘട്ടമുണ്ടായിന്നു നമുക്ക്. എന്നാൽ ഇടക്കെവിടെയോ ആ പ്രസ്ഥാനം കിതപ്പിൽ വീഴുകയാണുണ്ടായത്.ഉണ്ടായി വന്ന കഥകളാകട്ടെ പാശ്ചാത്യ കഥാസന്ദർഭങ്ങളെയും ,പശ്ചാത്തലവും അപ്പടി അനുകരിക്കുകയാണുണ്ടായത് . ഒരിക്കലും അത്തരം കുറ്റാന്വേഷണവും  രീതികളും തനത് പ്രാദേശിക ചിട്ട വട്ടങ്ങളിലെക്കു പറിച്ചു നട്ടപ്പോളുണ്ടായ മുഴച്ചു കെട്ടലുകളിൽ അഭിരമിച്ചു നില്കുകയല്ലാതെ പുതിയ പന്ഥാവ് വെട്ടി തെളിയിക്കുന്നതിൽ പലപ്പോഴും പരാജയപ്പെട്ടു . എന്നാൽ മാധ്യമം ആഴ്ചപ്പതിപ്പിൽ  ഈയിടെ പ്രസിദ്ധീകരിച്ച മിനി പി സിയുടെ ബ്ളാക്ക് ഫ്രൈഡേ പോലുള്ള ചെറു കഥകൾ മുൻരീതികളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നതും കുറ്റാന്വേഷണ / ത്രില്ലർ വിഭാഗത്തിൽ മലയാളത്തിൽ നിരവധി പ്രതീക്ഷയും നൽകുന്നുണ്ടെന്ന് പറയാതെ വയ്യ.

അത്തരം ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒരു നോവൽ ആണ് ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന പുസ്തകം. ഒരു സിനിമ കാണുന്ന സുഖത്തോടെ വായിച്ചു പോകാവുന്ന ഒരു നോവൽ . ഭാഷയിലെ കല്ലുകടി ഒരിടത്തും കാണാൻ കഴിയില്ല.പതിവ് ആഖ്യാന രീതികളിൽ നിന്നും വ്യത്യസ്തമായി കഥപറച്ചിൽ കഥാപാത്രങ്ങൾ നേരിട്ട് വന്നു പറയുകയാണ് .എന്നാൽ അത് തുടർച്ചയായി കഥയുടെ ഗതിവിഗതികളെ ബാധിക്കാതെ മുന്നോട്ടു പോകുന്നു. ഒരു പക്ഷെ മലയാളത്തിൽ ഇങ്ങനെയൊരു ആഖ്യാന ശൈലി ആദ്യമായാണെന്ന്  തോന്നുന്നു. ഓർഹൻ പാമുക്കിന്റെ ചുവപ്പാണെന്റെ പേര് എന്ന നോവലിലും ഇതേ പോലുള്ള ആഖ്യാന ശൈലിയാണ് സ്വീകരിച്ചു പോന്നിട്ടുള്ളത് . ഈ നോവലിൽ കേന്ദ്ര കഥാ പാത്രങ്ങളായ റൂത്തും അവരുടെ ഭർത്താവ് റൊണാൾഡ്‌ തോമസും  ഒന്നിടവിട്ട് ആഖ്യാനങ്ങളെ അവതരിപ്പിക്കുന്ന രീതിയിലാണ് കഥ മുന്നോട്ടു കൊണ്ട് പോകുന്നത് .റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്തും അവരെ പരിചരിക്കുന്ന ഭർത്താവും, അവരവരുടെ മാനസിക വ്യാപാരങ്ങളെ കഥയായി നമുക്ക് മുന്നിൽ എത്തുന്നു.ഓർമകൾക്കും മറവികൾക്കും ഇടയിൽ ജീവിതത്തിൽ പൊരുതി മുന്നോട്ടു പോകുന്നതിനിടയിൽ റൂത്ത്  കാണുന്ന ഒരു വാർത്ത  ക്യാറ്റ് ആൻഡ് മൗസ് കളിക്കുന്ന സത്യത്തിനും മിഥ്യയ്ക്കുമിടയിൽ യാഥ്യാർത്ഥത്തെ വെളിച്ചത്തുകൊണ്ടുവരുന്നതാണ് കഥ. കഥയുടെ ഒരു സ്ഥലമെത്തുമ്പോൾ യാഥാർഥ്യത്തിന്റെ  പൊരുൾ എന്താണെന്നു മനസിലാക്കിത്തരാനുള്ള സൂചനകളൊക്കെ നമ്മുക്ക് കഥാകൃത്ത്‌ ഇട്ടു തരുന്നുണ്ട്.എന്നാൽ അതിന്റെ പിന്നിലുള്ള രഹസ്യത്തിലേക്കും അങ്ങനെ എത്തിച്ചേരാനുള്ള കാരണങ്ങളും ഒടിവിലെ വെളിവാകുന്നുള്ളു. ഒരുവേള കഥാന്ത്യം നമുക്കു ഊഹിക്കാനാകുമെങ്കിലും മേല്പറഞ്ഞ വസ്തുതകളിലേക്കു എത്തിച്ചേരുന്നതെങ്ങനെന്നു വളരെ മനോഹരമായി തന്നെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു . ഇതൊരു ഉദ്വേഗജനകമായ നോവൽ വിഭാഗത്തിൽ പെടുന്നതുകൊണ്ടു കഥ സന്ദർഭങ്ങളെയും മറ്റുവിവരങ്ങളെയും കുറിച്ചു  കൂടുതൽ വിവരിക്കാൻ വയ്യ . ബാക്കി നിങ്ങൾ തന്നെ വായിച്ചു നോക്കു …
      

പരക്കെ പരക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം


സ്നേഹം എന്ന വാക്കിന് ഒരുപാട് അർത്ഥമൂല്യങ്ങൾ ഉണ്ട്. അത് വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് മാറുമ്പോൾ മൂല്യ നിരാസങ്ങൾക്ക് വ്യതിയാനങ്ങൾ വരുന്നതായി കാണാം.ഉദാഹരണത്തിന് സ്നേഹം എന്ന് കേൾക്കുമ്പോൾ ഒരുപക്ഷെ യുവാക്കൾക്ക് അത് തന്റെ കാമുകിയോടുള്ള സ്നേഹമായിരിക്കാം ആദ്യം മനസ്സിൽ വരുന്നത്.ഒരു ചെറുകുട്ടിയാണെങ്കിൽ അത് തന്റെ അമ്മയോടുള്ള സ്നേഹത്തെ കുറിച്ചായിരിക്കും ആദ്യമേ ചിന്തിച്ചു പോകുന്നത്. എന്നാൽ ഒരു പ്രായവും പക്വതയും ഒക്കെ കൈവരുമ്പോൾ സ്നേഹം എന്നത് തന്റെ സഹജീവികളോടുള്ള കരുതലും പരിഗണനയുമാണ് എന്ന വകതിരിവിലേക്കു ചിന്തിച്ചു തുടങ്ങുന്നു എന്നത് സ്വാഭാവികമായ ഒരു പ്രക്രിയ ആണ്. അക്കാരണങ്ങൾ കൊണ്ട് തന്നെ സ്നേഹത്തെ കുറിച്ച് നിർവചിക്കാൻ എളുപ്പമുള്ള സംഗതിയില്ല.ഒട്ടേറെ പേർ സ്നേഹത്തെ നിർവചിക്കാൻ ശ്രമിച്ചിട്ടുണ്ട്.ലോകസാഹിത്യത്തിൽ നമ്മുക്ക് അതിന്റെ നിരവധി പ്രതിഫലനങ്ങൾ കാണാൻ കഴിയും. വർത്തമാനസാഹചര്യത്തിൽ സ്നേഹത്തെ നിർവചിക്കാൻ ആവശ്യപ്പെട്ടാൽ തീർച്ചയായും സഹജീവികളായ തന്റെ സഹോദരീ സഹോദരന്മാരോടുള്ള സ്നേഹത്തെയും അവരോടുള്ള മനോഭാവത്തെയും കുറിച്ച് പറയാനാണ് ഞാൻ താൽപര്യപ്പെടുന്നത്. സോഷ്യൽ മീഡിയ പോലുള്ള മാധ്യമങ്ങളുടെ വരവോടെ സ്നേഹത്തിനു വേറൊരു മാനം കൈവരിക്കുന്നത് കാണാം .സ്നേഹത്തിനു പകരം പരക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ് . എങ്ങനെ മനുഷ്യനെ വെറുക്കാം ഒറ്റപ്പെടുത്താം എന്ന് അത്തരം മാധ്യമങ്ങളിലൂടെ ആളുകൾ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അഭിപ്രായം പറയുന്ന ആളിന്റെ രാഷ്ട്രീയവും നിലപാടുകളുമാണ് അതിന് മുഖ്യപരിഗണന എന്ന് മിക്ക സന്ദർഭങ്ങളിലും നോക്കിയാൽ മനസിലാകും . എതിരഭിപ്രായങ്ങളെ തേജോവധം ചെയുകയും അവരെ ഒറ്റപ്പെടുത്തുകയും ആണ് അക്കൂട്ടർ ചെയുന്നത്.വിമർശനങ്ങളെ ക്രിയാത്മകമായി സമീപിക്കാനുള്ള വിവേചനം നമ്മൾക്ക് കൈമോശം വന്നിരിക്കുന്നു.മുന്നോട്ടു നയിക്കേണ്ട നേതാക്കൾ തന്നെ ഇതിനൊരു അപവാദമായി നിലകൊള്ളുന്ന ഒരു സവിശേഷ സാഹചര്യത്തിലൂടെയാണല്ലോ നമ്മളിപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സാംസ്കാരിക വൈവിധ്യങ്ങളുടെ അടരുകൾ കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ നാട്. അങ്ങനെ വരുമ്പോൾ ഓരോരുത്തരുടെയും അഭിപ്രായങ്ങൾക്ക് പല തലങ്ങൾ ഉണ്ടാവുക സ്വാഭാവികം മാത്രമാണ്. അത്തരം തലങ്ങളെ അംഗീരിക്കാനുള്ള വൈമുഖ്യമാണ് ഈവക പ്രശ്നങ്ങളുടെ മൂലശില പാകുന്നത്. വിശ്വ സ്നേഹത്തിന്റെ നറുമണങ്ങൾ പരക്കേണ്ട ഇടങ്ങളിൽ വെറുപ്പിന്റെയും തിരസ്കാരങ്ങളുടെയും ദുർഗന്ധം കെട്ടിക്കിടക്കുന്നത് അതുകൊണ്ടാണ്.അന്യനെ ഉൾക്കൊള്ളാനുള്ള വിശാലമായ മനസും പരസ്പര സ്നേഹത്തിന്റെ വിശ്വാസക്കുറവും മുന്നോട്ടു പോകുന്തോറും കുറഞ്ഞു വരുന്നതായി കാണാം. ഒരു യുദ്ധവും നമുക്ക് സമാധാനവും സന്തോഷവും കണ്ടുവന്നിട്ടില്ല . സന്തോഷത്തിന്റയും സമാധാനത്തിന്റെയും മാളികകൾ സ്നേഹത്തിന്റെ ആധാരശിലകളാൽ പടുത്തുയർത്തിയെങ്കിൽ മാത്രമേ ഇനിയൊരു നിലനിൽപ്പുള്ളൂ . നമുക്ക് പ്രതീക്ഷിക്കാം അത്തരമോരു കാലത്തിന്റെ മടങ്ങിവരവിലേക്ക് .അവിടെ ഞങ്ങളും നിങ്ങളും ഉണ്ടായിരിക്കില്ല. നമ്മൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു . അവിടെ സ്നേഹമായിരിക്കും പ്രധാന മതം .ബാക്കിയെല്ലാം പടിക്കു പുറത്തും

ചുവപ്പാണെന്റെ പേര്




2006 സാഹിത്യത്തിനുള്ള നോബൽ സമ്മാനം ടർക്കിഷ് എഴുത്തുകാരനായ ഓർഹാൻ പാമുക്കിനാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ നോവലാണ് My name is red (ചുവപ്പാണെന്റെ പേര് ).
പതിനാറാം നൂറ്റാണ്ടിൽ ഇസ്താംബൂളിലാണ് നോവലിന് ആസ്പദമായ സംഭവങ്ങൾ നടക്കുന്നത്. എല്ലാ ആലങ്കാരിക കലകളും ഇസ്ലാമിക മതവിരുദ്ധമെന്ന് കരുതപ്പെട്ടിരുന്ന ഒരു സമയത്ത് യൂറോപ്യൻ ശൈലിയിൽ ഒരു മികച്ച പുസ്തകം രചിക്കുന്നതിന് സുൽത്താൻ ഒരു കൂട്ടം കലാകാരന്മാരെ നിയമിക്കുന്നു . തുടർന്ന് അതിനെ ചുറ്റിപ്പറ്റി സംഭവിക്കുന്ന കാര്യങ്ങളാണ് ഈ നോവലിന്റെ ഇതിവൃത്തം.
കഥ പറയാൻ രചയിതാവ് തിരഞ്ഞെടുക്കുന്ന രീതി അസാധാരണമാണ്. ഒന്നിലധികം ആഖ്യാതാക്കൾ വഴി അതിൽ ജീവനുള്ളവരും മരിച്ചവരും തിര്യക്കുകളും ഉണ്ട്, അവർ ഓരോരുത്തരായി നേരിട്ട് കഥ പറയുന്ന രീതിയിലാണ് ഈ നോവൽ എഴുതപ്പെട്ടിരിക്കുന്നത്.
1591 ൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഇസ്താംബൂളിലാണ് കഥ നടക്കുന്നത്. മതപരമായ അടിച്ചമർത്തലിനെയും സാംസ്കാരിക മാനദണ്ഡങ്ങളെയും കുറിച്ചുള്ള വ്യാഖ്യാനമായതിനാൽ, ഈ ഘടകങ്ങൾ വിവരിക്കുന്ന മാധ്യമമായി കലയെ ഉപയോഗിക്കാൻ നോവലിസ്റ്റ് തിരഞ്ഞെടുത്തതാകാം എന്നു ഞാൻ വിശ്വസിക്കുന്നു. ചൈനീസ് കലയുടെ ഘടകങ്ങൾ, പ്രകാശം, കാലിഗ്രാഫി, വിശദമായ നിറങ്ങളുടെയും രൂപരേഖകളുടെയും ഘടകങ്ങൾ എന്നിവ ഉപയോഗിച്ച് തുർക്കിഷ് പുസ്തക കലകൾ സൃഷ്ടിക്കുന്ന ചിത്രകാരന്മാരായ മിനിയേച്ചറിസ്റ്റുകളെ ചുറ്റിപ്പറ്റിയാണ് നോവൽ.
നോവൽ ആരംഭിക്കുന്നത് തന്നെ മിനിയേച്ചറിസ്റ്റുകളിലൊരാൾ കൊല്ലപ്പെടുന്നതോടുകൂടിയാണ്.ഒന്നാമത്തെ അദ്ധ്യായത്തിന്റെ പേര് തന്നെ ഞാനൊരു മൃതശരീരമാണ് എന്നാണ്.അവർ തന്നെയാണ് ഈ കഥ നമ്മോടു പറയുന്നതും. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ ബ്ലാക്ക് എന്ന മറ്റൊരു മിനിയേച്ചറിസ്റ്റിനെ എൽപ്പിക്കുന്നു . ആ അന്വേഷണങ്ങൾക്കിടയിൽ ഷെകുരെയുടെ സ്നേഹം നേടാനും ബ്ലാക്കിന് കഴിയുന്നു. അയാൾ അവളെ കണ്ടിട്ട് 12 വർഷത്തോളം ആയിരുന്നു. അതിനാൽ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് അയാൾ അവളെ കാണാൻ ശ്രമിക്കുന്നു. ബ്ലാക്ക് അന്വേഷണം ആരംഭിക്കുമ്പോൾ, ബട്ടർഫ്ലൈ, സ്റ്റോർക്ക്, ഒലിവ് എന്നിവരായിരുന്നു കൂടെയുള്ള മറ്റ് മൂന്ന് മിനിയേച്ചറിസ്റ്റുകൾ. ബ്ലാക്കുമായി പ്രണയത്തിൽ ആയതോടെ നാലുവർഷത്തിലേറെയായി കാണാതായ തന്റെ സൈനികൻ ഭർത്താവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നത് നിർത്താൻ അവൾ തീരുമാനിക്കുന്നു. എന്നാൽ അവളുടെ ഭാര്യ സഹോദരൻ ഹസൻ അവരുടെ പ്രണയത്തിനും ഒന്നുച്ചേരലിനും തടസ്സമായി നിലക്കുന്നു. ഹസനെ വിവാഹം കഴിക്കാൻ അവൾ ആഗ്രഹിക്കുന്നില്ല . ഷെകുരയുടെ പിതാവും ആയിടെ കൊല്ലപ്പെടുന്നു. പിതാവിന്റെ മരണത്തിൽ അസ്വസ്ഥയായ ഷെകുരെ, തന്റെ പിതാവിനുവേണ്ടി താൻ വീണ്ടും വിവാഹം കഴിക്കേണ്ടത് പ്രധാനമാണെന്ന് തീരുമാനിക്കുന്നു, അതിനാൽ കാണാതായ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ സഹായിക്കാൻ അവൾ ബ്ലാക്കി നോട് ആവശ്യപ്പെടുന്നു. അതേ ദിവസം, ഷെകുരയും ബ്ലാക്കും വിവാഹം കഴിക്കുന്നു. തന്റെ പിതാവിനെ കൊന്നതാരാണെന്ന് അന്വേഷിച്ചു കണ്ടെത്തുന്നതുവരെ ബ്ലാക്കുമായുള്ള പുതിയ വിവാഹം അതിന്റെ യഥാർഥ ദാമ്പത്യത്തിലേക്ക് എത്താൻ ഷെകുരെ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ രണ്ട് കൊലപാതകികളെ തിരയുന്ന ബ്ലാക്ക്, അവർ ഒരേ വ്യക്തിയായിരിക്കാമെന്ന് കരുതുന്നു.
കൊലപാതകിയെ തിരയുന്നതിനിടയിൽ നിരവധി തിരിച്ചടികൾ അവർ നേരിടേണ്ടി വരുന്നുണ്ട്. ഇതിനിടയിൽ, ഇപ്പോൾ വീട്ടിൽ തനിച്ചായിരിക്കുന്ന ഷെകുരെ കൊല്ലപ്പെടുമെന്ന് അവൾ ഭയപ്പെടുന്നു. അതിനാൽ, സംരക്ഷണത്തിനായി ഹസന്റെ വീട്ടിലേക്ക് പോകാൻ അവൾ മനസ്സില്ലാമനസ്സോടെ തീരുമാനിക്കുന്നു. അപ്പോഴേക്കും ബ്ലാക്ക് തിരിച്ചെത്തി അവളെ രക്ഷപ്പെടാൻ സഹായിക്കുന്നു. മറ്റ് രണ്ട് മിനിയേച്ചറിസ്റ്റുകളുടെ സഹായത്തോടെ ബ്ലാക്ക്, കൊലപാതകി ഒലിവാണെന്ന് കണ്ടെത്തുകയും അവന്റെ അടുത്തേ ക്കെത്തുകയും ചെയ്യുന്നു. പക്ഷേ ഒലിവ് ബ്ലാക്കിനെ ആക്രമിച്ചു മുറിപ്പെടുത്തി അവിടെ നിന്നും രക്ഷപ്പെടുന്നു . പട്ടണത്തിൽ നിന്ന് പോകുമ്പോൾ ഒലിവ് തന്റെ സാധനങ്ങൾ എടുക്കുന്നതിനായി വർക്ക് ഷോപ്പിൽ എത്തുന്നു . പക്ഷേ അവിടെ ഉണ്ടായിരുന്ന ഹസ്സൻ ഒലിവിനെ ആക്രമിക്കുകയും അയാളുടെ തല വെട്ടുകയും ചെയ്യുന്നു. അതിന്റെ പ്രത്യാഘാതങ്ങളെ ഭയന്ന് ഹസൻ നഗരം വിട്ടു പോകുന്നു. ഒളിവിന്റെ ആക്രമണത്തോടെ ബ്ലാക്ക് മുടന്തനായി മാറുന്നു എങ്കിലും ഷെകുരെയുമായി സന്തോഷത്തോടെ ജീവിതം ജീവിച്ചു തീർക്കുന്നു.
പിന്നീട് സുൽത്താൻ തീർക്കാൻ ഏല്പിച്ച ആ പഴയ പുസ്തക പ്രോജക്ടും അടച്ചുപൂട്ടുന്നു . കാലത്തിനനുസരിച്ച്, മതവും പാരമ്പര്യവും കൂടുതൽ പ്രചാരം നേടുന്നു, ഒപ്പം ചിത്രങ്ങളുടെയും പെയിന്റിംഗുകളുടെയും ഉപയോഗം കുറയുന്നു, ഇത് അവരുടെ ചെറിയ ഇരുണ്ട യുഗത്തിന് തുടക്കം കുറിക്കുന്നു.
മരിക്കുന്ന ഒരു കലയുമായി സമാപിച്ചിട്ടും, മൈ നെയിം ഈസ് റെഡ് ഒരു വർണ്ണാഭമായ കഥയാണ്. ഒരു സാഹചര്യത്തിൽ, ചുവപ്പ് നിറം ഒരു അധ്യായത്തിന്റെ ആഖ്യാതാവായി തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഈ പുസ്തകത്തിന് 2006 ൽ ഓർഹൻ പമുക് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി. ഈ പുസ്തകത്തിന്റെ വിവിധ വിവർത്തനങ്ങൾക്ക് എണ്ണമറ്റ അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഈ നോവൽ പ്രണയം, കല, രാഷ്ട്രീയ വ്യവഹാരം എന്നിവയിലേക്ക് ആകർഷകമായ ഒരു കാഴ്ചപ്പാടുകൾ നൽകുന്നു.
ഒരു ഓർഹാൻ പമുക്കിന്റെ നോവൽ വായിക്കുന്നത് ചിലപ്പോൾ ഒരു പെയിന്റിംഗ് പഠിക്കുന്നതിനോ അല്ലെങ്കിൽ വാസ്തുവിദ്യയുടെ ഒരു അനുഭവം അനുഭവിക്കുന്നതിനോ പോലെയാണ് എന്നു എവിടെയോ വായിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ എഴുത്തിൽ നിരീക്ഷിച്ച വിശദാംശങ്ങളും ഇംപ്രഷനുകളും – നിറം, ഘടന, വെളിച്ചം, നിഴൽ, ഇടങ്ങൾ – എന്നിവ മനോഹരമായി നോവലിൽ വിവരിച്ചിരിക്കുന്നു. ഇതിൽ ഒട്ടും അതിശയിക്കേണ്ടതില്ല എന്നു തോന്നുന്നു , കാരണം പമുക്കിന്റെ ബാല്യകാല അഭിനിവേശം ഒരു ചിത്രകാരനാകുക എന്നതായിരുന്നുവെത്രെ . രേഖാമൂലമുള്ള വാക്കുകൾ മാത്രം ഉപയോഗിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചിത്രകലയും വാസ്തുവിദ്യാ സംവേദനക്ഷമതയും വളരെ ശക്തമായി അറിയിക്കുന്ന രീതിയാണ് ശരിക്കും ശ്രദ്ധേയമായത്. മുന്പ് സൂചിപ്പിച്ചതുപോലെ വിഷ്വൽ ഇമേജറിയെക്കുറിച്ചുള്ള ഒരു കഥയാണ് മൈ നെയിം ഈസ് റെഡ് .
റെഡിലെ പ്രധാന കഥാപാത്രങ്ങളിൽ പലതും മിനിയേച്ചറിസ്റ്റുകളായതിനാൽ മിക്ക പ്രഭാഷണങ്ങളും ഈ സംഘട്ടനത്തെ ചുറ്റിപ്പറ്റിയാണ് നിലകൊള്ളുന്നത്.
2006 ൽ തന്റെ നോബൽ സമ്മാന സ്വീകാര്യ പ്രസംഗത്തിൽ പമുക് സദസ്സിനോട് പറഞ്ഞു: “ഞാൻ എന്റെ മേശയിലിരുന്ന്, ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ, ശൂന്യമായ പേജിലേക്ക് പുതിയ വാക്കുകൾ പതുക്കെ ചേർക്കുമ്പോൾ, ഞാൻ ഒരു പുതിയ ലോകം സൃഷ്ടിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. . . .
പമുക്കിന്റെ പുതിയ ലോകം കെട്ടിടങ്ങളോ പെയിന്റിംഗുകളോ അല്ല, മറിച്ച് പുതിയ പദങ്ങൾ ഉൾക്കൊള്ളുന്നു. എല്ലാവർക്കും നന്ദി”
മതപരവും സൗന്ദര്യാത്മകവുമായ തത്ത്വചിന്തയെക്കുറിച്ചുള്ള ഒരു സംവാദം അത്തരമൊരു കൌതുകകരമായ കഥയ്ക്ക് കാരണമാകുമെന്ന് സങ്കൽപ്പിക്കാൻ പ്രയാസമാണ്. എഴുത്തുകാരന്റെ കഴിവ് അവിടെയാണ് ബോദ്ധ്യമാകുന്നത് . മൈ നെയിം ഈസ് റെഡ് എന്നത് ഒരു കൊലപാതക അന്വേഷണത്തിന്റെ കൂടി കഥയാണ്, മിക്ക നല്ല ക്രൈം നോവലുകളെയും പോലെ, ഇത് കൊലപാതകത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ആഴത്തിൽ പരിശോധിക്കുന്നുണ്ട്.
വിശദാംശങ്ങളോടുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ മിനിയേച്ചറിസ്റ്റിന്റെ, ശ്രദ്ധയുടെ സമഗ്രമായ പ്രതിഫലനമാണ്. . മൈ നെയിം ഈസ് റെഡ് എന്ന പുസ്തകത്തിൽ ഒർഹാൻ പമുക് പതിനാറാം നൂറ്റാണ്ടിലെ ഇസ്താംബൂളിനെക്കുറിച്ചും ഈ കലാപരമായ വിപ്ലവത്തെ ഏറ്റവും ആഴത്തിൽ ബാധിച്ചവരുടെ ജീവിതത്തെക്കുറിച്ചും വിശദവും ആകർഷകവുമായ ഒരു ചിത്രം വരച്ചു കാണിക്കുന്നുണ്ട്. ഡി സി ബുക്സ് ആണ് മലയാള പ്രസാധകർ. വിവർത്തനം ചെയ്തിരിക്കുന്നത് ഡെന്നിസ് ജോസെഫും.


സാംസ്‌കാരിക നായകൻ

ഉണരുവാൻ വയ്യെനിക്കിനിയുമുറങ്ങണ-

മൊത്തിരിനേരം കിടന്നിങ്ങനെ.

തട്ടിവിളിച്ചമ്മയോടുള്ളമർഷമത്രയും

പുതപ്പിനുള്ളിൽ നട്ടുച്ചവരെ മയക്കികിടത്തി ഞാൻ.

പിന്നെ തിരക്കൊട്ടുമേയില്ലായെന്നറിഞ്ഞിട്ടും

തിരക്കു കാട്ടി  പത്രപാരായണം തുടങ്ങി.

പത്തു കവിതക്കുള്ള വകയുണ്ടതില്ലെന്ന്കണ്ട്‌

പുസ്തകമെടുത്ത്‌ കുനുകുനെയെഴുത്തും  തുടങ്ങി .

പിന്നെ പ്രസംഗത്തിനുള്ള കഥാകാവ്യങ്ങളു –

മുദ്ധരണികളും മറ്റും ഫേസ്ബുക്കീന്നും

ബാക്കി വാട്സാപ്പ് ഗ്രൂപ്പുകളീന്നുമെടുത്തു .

അപ്പോഴും മുറിയിലെ ചില്ലലമാരയിൽ

ഭാരത രാമായണവും ബൈബിളും പിന്നെ ഖുറാനുമൊക്കെ

പൊടി നിറച്ചു മാറാല പുതച്ചു കിടന്നു .

സന്ധ്യ കഴിഞ്ഞാലന്തി ചർച്ചക്കു പോകണം.

അതിനായി ചാനൽവണ്ടികളത്രയും പുറത്തുകിടക്കും.

ഇവിടെ കൊല്ലിച്ച കണക്കു ചോദിക്കുമ്പം

അവിടെ കൊന്നകണക്കു പറയണം .

പിന്നെ ഉത്തരം മുട്ടുമ്പോൾ  ന്യായീകരണ പട്ടം മേടിച്ചു

വീട്ടിൽ കൊണ്ട് വയ്ക്കണം .

ബുദ്ധിജീവിയെന്ന പേരുണ്ടിപ്പോളതു മാറ്റി

സാംസ്‌കാരിക നായകനെന്നാക്കണം .

അങ്ങനെ ചുളുവിലീകൊല്ലമെണ്ണം പറഞ്ഞവ്വാർഡുകളി-

ലേതെങ്കിലുമൊന്നു തരാക്കണം.

പിന്നെയെന്തെന്നുമേതെന്നുമെപ്പൊഴും  പറയേണ്ട

പറയേണ്ട സമയത്തവർ പറയുമെന്നേരം

കാൽ കീഴിൽ കിടന്നു  വെറുതെ

കുരച്ചുകൊണ്ടിരുന്നാൽ മതി.

തിരസ്ക്കാരം


അമ്മയുടെ ഉദരത്തിൽ 
കത്തി വെച്ചാണ് 
ഞാൻ പുറത്തു വന്നത്.
അമ്മയെനിക്കെന്നും 
നോവുള്ള ഓർമ്മകൾ മാത്രമാണ്.
അനുഭവിച്ചറിയാൻ
ഇത്തിരിയെങ്കിലും 
സ്നേഹം ബാക്കിവെക്കാതെ
ഓർമ്മയായതാണെന്റെ അമ്മ. 
അച്ഛൻ പറഞ്ഞ്
അമ്മയെ വെട്ടിക്കൊന്നയാൾക്ക്
നാടെങ്ങും അമ്പലമായി,
അയാൾ പിന്നെ ദൈവമായി. 
എന്നിട്ടുമെന്തേ എനിക്ക് മാത്രം
അമ്മയെകൊല്ലിയെന്ന 
വിളിപ്പേര് ബാക്കി.. 

കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം

കല എന്ന ആശയം അത് മനുഷ്യജീവിതത്തിലുടനീളം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. മനുഷ്യരാശിയുടെ വികാസത്തില്‍ കലയ്ക്ക് മുഖ്യ പങ്കുണ്ടെന്നതിന് ഒരു സംശയവുമില്ല. കലയില്‍ ഉള്‍പ്പെടുന്ന വിഷയങ്ങള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുമില്ല . സൃഷ്ടികര്‍ത്താക്കള്‍ അവരുടെ കലാസൃഷ്ടികളില്‍ വെളിപ്പെടുത്തുന്ന വിഷയങ്ങളും പ്രശ്നങ്ങളും നിരവധി നൂറ്റാണ്ടുകള്‍ കഴിഞ്ഞും പ്രസക്തമായി നിലനില്‍ക്കുന്നുണ്ട്. സമൂഹത്തില്‍ കലയുടെ പങ്ക് വിലമതിക്കാനാവാത്തതിന്‍റെ കാരണം അതു കൊണ്ടു തന്നെയാണ്. ആളുകളുടെ വികാരങ്ങള്‍, ചിന്തകള്‍, ലോകവീക്ഷണം എന്നിവയ്ക്ക് കല  രൂപരേഖ നല്‍കുന്നുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഭാവനാപരമായ വിനോദം അവരുടെ വ്യക്തിത്വത്തെ സൃഷിടിക്കുന്നു. എല്ലാ സുപ്രധാന പ്രതിഭാസങ്ങളുടേയും ധാര്‍മ്മികവും സൌന്ദര്യാത്മകവുമായ വിധിയിരുത്തലില്‍ കലയുടെ ചുമതലകള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞത് മാക്സിം ഗോര്‍ക്കിയാണ്. ലോകമെമ്പാടും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തിരുത്തലുകള്‍ക്കുമെല്ലാം നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നവയാണ് കലാരൂപങ്ങള്‍‍. മനുഷ്യസംസ്ക്കാരത്തെ അത്രമേല്‍ സ്വാധീനിക്കുന്ന ഒരു വസ്തുതയാണെന്നതുകൊണ്ടുതന്നെ കലാസൃഷ്ടികളിലെ ആവിഷ്ക്കാര സ്വാതന്ത്ര്യം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമായി മാറുന്നു.
            സര്‍ഗ്ഗാത്മക രചനുകളുമായി ബന്ധപ്പെട്ടാണ് നാം  ആവിഷ്ക്കാര സ്വാതന്ത്ര്യത്തെപ്പറ്റി കൂടുതലായും പറയുന്നത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് ചുറ്റുപാടുകളും  സമ്മര്‍ദ്ദതന്ത്രങ്ങളും വേലിക്കെട്ടുകൾ  നിശ്ചയിക്കാറുണ്ട്. ആവിഷ്ക്കാരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സ്വാതന്ത്ര്യ ബോധമുണ്ടാകണം. കലാസൃഷ്ടികള്‍ക്ക് മാത്രമല്ല തന്‍റെ ഭാഷ, ഭാവന തുടങ്ങിയവയ്ക്കും അതിന്‍റെ പരിധി നിശ്ചയിക്കാനുള്ള അവകാശം അതിന്‍റെ കര്‍ത്താവിനു മാത്രം അവകാശപ്പെട്ടതാണ്. അതിരുകളെ അതിലംഘിച്ചു കൊണ്ടാണ് കല അതിന്‍റെ നിലനില്‍പ്പും മുമ്പോട്ടുള്ള വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കാണാം. ഏകാധിപത്യം കൊടുകുത്തി വീണ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടിനെ സര്‍ഗ്ഗാത്മകമായി പുതുക്കി പണിതത്. അവിടങ്ങളില്‍ നിന്നും മഹത്തായ കലാസൃഷ്ടികള്‍ ഉരുവം ചെയ്ത് വന്നിരിക്കുന്നത് നമുക്ക് കാണാനാകും. നിരവധി കലാകാരന്‍മാര്‍‍ കലയുടെ നിര്‍വചനങ്ങളെ പൊളിച്ചെഴുതി മുന്നോട്ട് വരികയുണ്ടായി.
                  കലാവിഷ്ക്കാരങ്ങൾ നിലനില്‍ക്കുന്ന കാലത്തോളം ഉന്നയിക്കപ്പെടുന്ന മുഖ്യപ്രശ്നങ്ങളില്‍ ഒന്നായി രേഖപ്പെടുത്തുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍ തന്നെയാണ്. അതുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം നിരവധി ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാകുകയും അതിന്മേൽ പല ഭാഗങ്ങളില്‍ നിന്നു ചോദ്യം ചെയ്യപ്പെടലുകള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട് . അത്തരം പ്രതികൂലാവസ്ഥകൾ  നമുക്ക്  ചുറ്റുമുള്ള കലാകാരന്മാർക്ക് റൈറ്റേഴ്സ് ബ്ലോക്ക് എന്ന ഒരു അവസ്ഥ ഉണ്ടാക്കുന്നതായി കാണാൻ കഴിയും.വർത്തമാന കാലത്തിൽ അത്തരം അവസ്ഥകൾ  ഏറി വരുന്നതായും നമുക്ക് കാണാം ഫ്രാന്‍സിലെ ഒരു പത്രസ്ഥാപനം കത്തി നശിച്ചതും, ഒരു മാധ്യമ സ്ഥാപനം കേരളത്തില്‍ ആക്രമിക്കപ്പെട്ടതും എഴുത്തുകാരന്‍ സ്വയം എഴുതി അവസാനിപ്പിക്കേണ്ടി വന്നതുമൊക്കെ ഇത്തരം ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ ചോദ്യം ചെയ്യലുകളായിരുന്നു. കലയേയും അക്ഷരത്തേയും ഉപാസിക്കുന്ന ഒരു നാട്ടില്‍ ഇത്തരം സ്വാതന്ത്ര്യമില്ലായ്മയുടെ ആശയങ്ങളുടെ പരിധി എത്രവരെ ആകാമെന്നതും ചിന്തിക്കേണ്ട വസ്തുതയാണ്. കലാ, സാഹിത്യം എന്നിവ ഒരിക്കലും ഏതെങ്കിലും ആദര്‍ശങ്ങളിലോ, നിയമസംഹിതകളിലോ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല.
                     ലോകത്തെ മറ്റു രാഷ്ട്രങ്ങളെ പോലെ ഇന്ത്യയിലും പ്രത്യേകിച്ച് നമ്മുടെ കേരളത്തിലും ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയുള്ള ഒരു വിഷയമാണ് ആവിഷ്ക്കാര സ്വാതന്ത്ര്യം. കേരളീയര്‍ വിദ്യാസമ്പന്നരും സ്വയം പ്രബുദ്ധരാണെന്നു കരുതുന്നതു കൊണ്ടും തന്നെ മറ്റിടങ്ങളിൽ നിന്നും  വ്യത്യസ്തമായി ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന് ഇവിടെ പറയപ്പെടുമ്പോള്‍ കലാരംഗത്തെ  ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന് കൂട്ടിവായിക്കേണ്ടതുണ്ട്.  ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്‍റെ പേരില്‍ എസ്.ഹരീഷിന്‍റെ മീശഎന്ന നോവല്‍ വന്‍ വിവാദമായിരുന്നു. മതഭ്രാന്തന്മാരുടെ പരാക്രമങ്ങള്‍ മൂലം പിന്‍വലിക്കേണ്ടി വന്ന മറ്റൊരു സൃഷ്ടിയായിരുന്നു പവിത്രന്‍ തീക്കുനിയുടെ പര്‍ദ്ദഎന്ന കൊച്ചുകവിത. ഏറ്റവുമൊടുവില്‍ കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്ക്കാരവും വിവാദമായി. ഹൈന്ദവ വിശ്വാസത്തില്‍ ജീവിക്കുന്ന ആരാധകരെ മുറിവേല്‍പ്പിക്കുന്നതായിരുന്നു പ്രശസ്ത ചിത്രകാരനായ എം.എഫ്  ഹുസൈന്‍റെ പല രചനകളും. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വിമര്‍ശിക്കപ്പെടുകയും നാടു കടത്തപ്പെടുകയും ചെയ്തു. വിശ്വാസത്തെ ഇത്തരത്തില്‍ കാര്‍ട്ടൂണിലൂടെ അപമാനിച്ചതിനാണ് ഷാര്‍ലി എബ്ദോ എന്ന പാരീസിലെ പ്രശസ്തമായ പത്രസ്ഥാപനത്തിലേക്ക് ഭീകരവാദികള്‍ ഇരച്ചു കയറുകയും ആള്‍ക്കാരെ കൊലപ്പെടുത്തുകയും ചെയ്തത്. പൊതുജന സമൂഹത്തില്‍ ഏറ്റവും സ്വാധീനമുള്ളതുകൊണ്ടാകാം സിനിമയെന്ന കലാരൂപത്തിന്‍റെ മേല്‍ എല്ലായ്പ്പോഴും സെന്‍സര്‍ ബോര്‍ഡ് കണ്ണും തുറന്ന് വച്ചിരിക്കുന്നത്. ഉഡ്താ പഞ്ചാബ് എന്ന ഹിന്ദി ചലച്ചിത്രം മുഴുനീളെ വെട്ടിത്തിരുത്തണമെന്ന് ആവശ്യപ്പെട്ട സെന്‍സര്‍ ബോര്‍ഡിനെ തിരുത്താന്‍ അവസാനം മുംബൈ ഹൈക്കോടതി വേണ്ടി വന്നു. ഭിന്നശേഷിയുള്ള സൈജോ കണ്ണനാക്കന്‍ സംവിധാനം ചെയ്ത കഥകളി എന്ന സിനിമക്കെതിരെയും സെന്‍സര്‍  ബോര്‍ഡ് കത്തി വയ്ക്കുകയുണ്ടായി, ചിത്രത്തിന്‍റെ അവസാന രംഗത്ത് കഥകളി ചമയങ്ങളും വേഷവും അഴിച്ച് വച്ച് നഗ്നനായി കലാകാരന്‍ നടന്നു നീങ്ങുന്ന രംഗത്തിനെതിരെയാണ് സെന്‍സര്‍ ബോര്‍ഡ് രംഗത്ത് വന്നത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത് സെക്സി ദുര്‍ഗ്ഗ എന്ന സിനിമക്കെതിരെയും സെന്‍സര്‍ ബോര്‍ഡ് രംഗത്ത് വന്നു. സിനിമയുടെ പേര് എസ് ദുര്‍യെന്നാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ പേര്. മതവികാരം വ്രണപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് അത്തരം നടപടിയെടുത്തതെന്നായിരുന്നു  സെന്‍സര്‍ ബോര്‍ഡിന്‍റെ ഭാഷ്യം. സിനിമയുടെ പേര് ദുര്‍ഗ്ഗാദേവിയെ അപമാനിക്കുന്നതാണ് എന്നാണ് ആരോപണം. എന്നാല്‍ സിനിമ ദുര്‍ഗ്ഗാ ദേവിയെക്കുറിച്ച് ആയിരുന്നില്ല, മറിച്ച് ഒരു റോഡ് മൂവി മാത്രമായിരുന്നു. ഭാവനയ്ക്ക് കത്തിവക്കാന്‍ സെന്‍സര്‍ ബോര്‍ഡിനാവില്ലെന്ന് സംവിധായകന്‍ പ്രതികരിച്ചത് ഓര്‍ത്തുപോകുന്നു,
                    കേരളത്തില്‍  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേല്‍ ചര്‍ച്ചകളും വിവാദങ്ങളും തുടങ്ങി വച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പി.എം ആന്‍റണി രചിച്ച ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്എന്ന നോവലായിരുന്നു എന്നു തോന്നുന്നു.  കസാന്‍ ദസാക്കീസിന്‍റെ ദ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്എന്ന നോവലിനെ ആസ്പദമാക്കി മലയാളത്തിലിറങ്ങിയ നോവലായിരുന്നു അത്. മൂലകൃതിയുടെ രചയിതാവിനും സ്വന്തം നോവലിന്‍റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്നിരോധിച്ചതോടെയാകാം  ഇവിടെ  ആവിഷ്ക്കാര സ്വാതന്ത്ര്യ ചര്‍ച്ചകള്‍ക്ക് ഊടും പാവും വെച്ചതെന്നു പറയാം. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഭീഷണികളും വിലക്കുകളും നേരിട്ട അനവധി കൃതികളും, എഴുത്തുകാരും ഉണ്ട്. മാതൊരു ഭാഗന്‍എന്ന നോവലിന്‍റെ പേരില്‍ പെരുമാള്‍ മുരുകന് തന്‍റെ സാഹിത്യ ജീവിതം തന്നെ കുറച്ചു നാളത്തേക്ക് ഉപേക്ഷിക്കേണ്ടി വന്നു. സല്‍മാന്‍ റുഷ്ദിയുടെ സാത്താനിക് വെഴ്സസ്‘, തസ്ലീമ സ്റിന്‍റെ ലജ്ജതുടങ്ങിയ കൃതികളൊക്കെ ഇത്തരത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കിയ കൃതികളാണ് . മാധവിക്കുട്ടിയും, അരുന്ധതിറോയിയും തുറന്നെഴുത്തിന്‍റെ പേരില്‍ നേരിട്ട ആരോപണങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല.
                    മലയാളികളുടെ കപടസദാചാരത്തിന്‍റെ തിക്ത ഫലമായി എഴുത്ത് നിറുത്തി ആത്മാഹുതി ചെയ്ത സരസ്വതി അമ്മയായിരിക്കണം  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ രക്തസാക്ഷിയാകേണ്ടി വന്ന കലാകാരി.  ഇതേപോലെയൊരു നോവൽ മുൻപും മൂന്നാം ലക്കത്തിൽ മലയാളത്തിൽ പിൻവലിച്ചിട്ടുണ്ട്. ആത്മഹത്യയിൽ അഭയം തേടിയ എഴുത്തുകാരി രാജലക്ഷ്മിയുടെ ‘ഉച്ചവെയിലും ഇളനിലാവും’ എന്ന നോവൽ ആണ് കാരണമൊന്നും പറയാതെ നിർത്തിയത്…   മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തുടർ നോവല്‍‍, പത്രാധിപരായിരുന്ന എം.ടിയുടെ കൈയ്യില്‍ നിന്നും അവർ തിരിച്ചു വാങ്ങുകയും നോവലിന്‍റെ ബാക്കി ഭാഗം ഇനി പ്രസിദ്ധീകരിക്കേണ്ടത് ആവശ്യപ്പെടുകയും ചെയ്തു. പെണ്ണിനെപ്പറ്റി ആണെഴുതുന്നതെല്ലാം ഭാവനയും, പെണ്ണെഴുത്ത് അനുഭവമാണെന്നും കരുതുന്ന സദാചാര സമൂഹം സരസ്വതി അമ്മയുടെ കാലത്തു മാത്രമല്ല, നൂറുശതമാനം സാക്ഷരത നേടിയെന്നു  അഹങ്കരിക്കുന്ന പ്രബുദ്ധമലയാളി വര്‍ത്തമാന കാലത്തും മാറ്റമൊന്നുമില്ലാതെ തുടരുന്നത് കാണാന്‍ കഴിയും. 
                    കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങളിലൊന്നാണ് മാവിലന്‍ ഗോത്രം. അവരുടെ തനത് കലകളിലൊന്നാണ് മംഗലം കളി. ഗോത്രകലയായ മംഗലം കളിയുടെ പാട്ടുകള്‍ ഇന്ന് കേരളത്തില്‍ ഏറെ പ്രശസ്തമാണ്. എന്നാല്‍ ഗോത്രത്തില്‍ അവതരിപ്പിക്കുന്ന ഈണത്തില്‍ നിന്നും വ്യത്യസ്തമായി വരികള്‍ കൂട്ടിച്ചേര്‍ത്തും മറ്റൊരു രീതിയില്‍ പുനരവതരിപ്പിക്കുന്നതിനോട് ശക്തമായ പ്രതിഷേധം അവര്‍ രേഖപ്പെടുത്തുന്നുണ്ട്.  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ മംഗലം കിളിപ്പാട്ടുകള്‍ വികലമായി അവതരിപ്പിക്കുന്നത് ആ ജനവിഭാഗത്തോട് കാണിക്കുന്ന അവഹേളനമായി അവര്‍ കാണുന്നു. വിശ്വാസങ്ങളെ വ്രണപ്പെടുത്താതെയാകണം   ആവിഷ്ക്കാരസ്വാതന്ത്ര്യമെന്നും  എല്ലാത്തിനും പരിധികള്‍ നിശ്ചയിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ കലാസൃഷ്ടികൾ മാനവരാശിയുടെ പരിശ്ചേദമാണെന്നും അവയെ സ്വത്രന്ത്രമായി വിടണമെന്നും മറുവിഭാഗം വാദിക്കുന്നു.
                    ഗൌരി ലങ്കേഷും,ഗോവിന്ദപന്‍സാരെയും, കല്‍ബുര്‍ഗിയും കൊല ചെയ്യപ്പെടാന്‍ കാരണം അവരുടെ സ്വതന്ത്ര ചിന്താഭിവാഞ്ഛയാണ്. അവരുടെ ചിന്താധാരകളുടെ മഹത്വം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ കൈകള്‍കൊണ്ട് അവര്‍ വധിക്കപ്പെട്ടത് നിര്‍ഭാഗ്യകരമെന്നേ പറയേണ്ടു. നിലപാടുകളും അഭിപ്രായ സ്വാതന്ത്ര്യവും മറ്റവകാശങ്ങളും നഷ്പ്പെട്ട ജീവിതാന്തരീക്ഷത്തില്‍ വസിക്കുന്നവരാണ് ഇന്നത്തെ ജനത. ആവിഷ്ക്കാര സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിനെതിരെ നില്‍ക്കുന്നതിനു പകരം രാഷ്ട്രീയമായ മുതലെടുപ്പുകള്‍ക്കാണ് ഇന്ന് സമൂഹം കൈകോര്‍ക്കുന്നത്. കലയുടെ നിലവാരം ചര്‍ച്ചയാകേണ്ടത് അതിന് സ്വാതന്ത്ര്യവും ധൈര്യവുമായി നിലനില്‍ക്കാവുന്ന ഒരു പശ്ചാത്തലത്തിലാണ്. മോശം കല സാംസ്ക്കാരികമായി തുറന്നു കാട്ടപ്പെടേണ്ടതാണ്. അല്ലാതെ ഭീഷണികളിലൂടെ പിന്‍വലിക്കപ്പെടേണ്ട വസ്തുതയല്ല അത്. ഒരു സമൂഹത്തിന്‍റെ സംസ്ക്കാരത്തിന്‍റെ സാരാംശം കണ്ടെത്താനാകുന്നത്, ആ കാലഘട്ടത്തിലെ ജനങ്ങള്‍ പരീക്ഷിച്ച ഭാഷയിലും, കലാവിഷ്ക്കാരങ്ങളിലുമാണ്. തങ്ങളുടെ കലാരൂപങ്ങളില്‍ മാറ്റം വരാതെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുക എന്നത് കലാകാരന്മാരുടെ അവകാശമാണ്. രാഷ്ട്രീയ മതസാമൂഹിക സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ച് മുറിച്ച് മാറ്റാനുള്ളതല്ല കലാസൃഷ്ടികള്‍‍. കലാരൂപത്തില്‍ മാറ്റം വരുത്താന്‍ അതിന്‍റെ സ്രഷ്ടാവിനു മാത്രമാണ് അവകാശം. കലാകാരന്‍റെ  ആവിഷ്ക്കാര സ്വാതന്ത്ര്യം ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാകില്ല. കലാസൃഷ്ടികളുടെ  ആവിഷ്ക്കാര സ്വാതന്ത്ര്യം ആരുടെയും ഒദാര്യവുമല്ല. രാഷ്ട്രത്തിന്‍റെ ഭരണഘടന നല്‍കുന്ന അവകാശമാണ്. അത്തരം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാര്യങ്ങളില്‍ ജാഗ്രതയോടെ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള  ആവിഷ്ക്കാര സ്വാതന്ത്ര്യം അത്രമേല്‍ പ്രധാനപ്പെട്ട വസ്തുതയാണ്. അതിന് ആദ്യം കലയും സാഹിത്യവും രാഷ്ട്രീയത്തിന് അതീതമായിരിക്കണം.  സമൂഹത്തെ കരുതലോടും ഉത്തരവാദിത്വ ബോധത്തോടും വേണ്ടവിധം ഉൾകൊള്ളാൻ കഴിഞ്ഞെങ്കില്‍ൽ മാത്രമേ ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിന്‍റെ പൂർണ്ണമൂല്യമുണ്ടാകുകയുള്ളൂ .  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ഏതെങ്കിലും വിഭാഗത്തെ ജാതീയമായോ വംശീയമായോ അധിക്ഷേപിക്കുന്നതോ താഴ്ത്തികെട്ടുന്നതോ ഒട്ടും ഭൂഷണമല്ല.
                    നല്ല കലാരൂപങ്ങള്‍ കൃത്യമായി വകസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യ സമൂഹത്തിന്‍റെ ചുമതല. സമൂഹം നിരന്തരമായി പുതുക്കപ്പെടേണ്ടതുണ്ട്.  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് രാഷ്ട്രീയമോ, നിയമമോ, ഭരണാധികാരികളോ, മതമോ അതിരുകൾ നിശ്ചയിക്കാന്‍ ശ്രമിച്ചാല്‍ അത് സമൂഹത്തെത്തന്നെ പിന്നോട്ട് വലിക്കാന്‍ ഇടയാക്കും . ചിന്തയുടെ തലങ്ങള്‍ വലുതാകാതെ, സിദ്ധാന്തങ്ങളുടെ വ്യാപ്തി ആകാശം തൊടാതെ ഇവിടെ  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു അനുകൂലമായ ഒരു മറുപടി ലഭിക്കാന്‍ പോകുന്നില്ല. എങ്കിലും ആവിഷ്ക്കാരത്തിനു ശൂന്യമായിരിക്കാനാകാത്ത കാലത്തോളം കലാകാരന്മാരും, എഴുത്തുകാരും ഇനിയും നാടുകടത്തപ്പെടുകൊണ്ടേയിരിക്കും
x

മലയാള നോവലിലെ ആഖ്യാന പരിണാമങ്ങൾ -കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2020

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാള നോവലിലെ ആഖ്യാന പരിണാമങ്ങൾ എന്ന വിഷയത്തെ കുറിച്ചു സംവാദം നടക്കുകയുണ്ടായി. മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ സേതു,അംബിക സുതൻ മാങ്ങോട്, ഖദീജ മുംതാസ്, രാജേന്ദ്രൻ എടത്തുംകര ,എം എം ബഷീർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആഖ്യാന കല ഇന്ന് പഠന വിഭാഗങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു വിഷയമായി മാറിയിരിക്കുകയാണ്.എഴുത്തിൽ മാത്രമല്ല വായനയിലും,സംഗീതം,നാടകം,സിനിമ,ചിത്രകല തുടങ്ങിയ എല്ലാ മേഖലകളിലും ആഖ്യാനത്തെക്കുറിച്ചുള്ള പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. മലയാളത്തിലെ ആദ്യ ചെറുകഥയായി കണക്കാക്കപ്പെടുന്നത് വാസനവികൃതി എന്ന കൃതിയാണ്.വേങ്ങയിൽ കുഞ്ഞിരാമൻ നായനാരാണ് ഏതെഴുതിയെതെന്നാണ് ഭൂരിപക്ഷ മതം.എന്നാൽ അങ്ങനെയല്ല എന്നു എം എം ബഷീർ സമർത്ഥിക്കുന്നു.അതു പ്രസിദ്ധീകരിച്ച വിദ്യവിനോദിനി സാഹിത്യ മാസിക പരോശോധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.അതിൽ എഴുതിയ ആളുടെ പേരില്ല.1914 ൽ വെങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ എല്ലാകൃതികളും സമാഹരിച്‌ സി പി അച്യുതമേനോന്റെ അവതാരികയിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഈ ചെറുകഥ ചേർത്തതായി കാണുന്നില്ല എന്നദ്ദേഹം സാക്ഷ്യപ്പെടുതുന്നു.വാസനവികൃതി എന്ന ചെറുകഥയിൽ ആഖ്യാന സമ്പ്രദായത്തിന്റെ ഒരു രൂപം നമുക്ക് കാണാൻ സാധിക്കും.വേങ്ങായിൽ കുഞ്ഞിരാമൻ നായനാരുടെ ദ്വാരക എന്ന മറ്റൊരു കഥയിലും അതിന്റെ വേറൊരു തലം നമുക്ക് കാണാൻ സാധിക്കും. സ്വപനത്തെയാണ് അതിൽ ആഖ്യാനം ചെയ്യപ്പെടുന്നത്.പാണ്ഡവപുരം എന്ന നോവലിനെ ആസ്പദമാക്കി തന്റെ നോവലിനെ സേതുവും ആഖ്യാന കലയുമായി ബന്ധപ്പെടുത്തി സംസാരിച്ചു.എഴുത്തുകാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വയം നവീകരിക്കുക എന്നതാണ്.സ്വയം കണ്ടെത്തലുകളിലോടെ ആവർത്തിക്കാതെ തന്നെ പുതുക്കിപണിതുകൊണ്ടിരിക്കുക എന്ന വലിയൊരു ആശയം അദ്ദേഹം പങ്കുവച്ചു.ഈ പുതുക്കി പണിയലിൽ ഒരുപാട് ഘടകങ്ങൾ ഉണ്ടെന്നും അതു പ്രമേയവും എഴുത്തിന്റെ രീതിയുമാണെന്നു അദ്ദേഹം പറഞ്ഞു വെക്കുന്നു.പഴയ കാലത്തേക്കാളും ആധുനികാന്തര കഥകളിലും അത്തരം ആഖ്യാന പരീക്ഷണങ്ങൾ മുന്പത്തെക്കാളും അധികമായി തുടർന്നുകൊണ്ടേയിരിക്കുന്നു എന്നു ഖദീജ മുംതാസും അഭിപ്രായപ്പെട്ടു. വാസനവികൃതി എന്ന കഥ സി പി അച്യുതമേനോനും, വെങ്ങായിൽ കുഞ്ഞിരാമൻ നായനാരും ചേർന്നെഴുതിയതാവാം എന്നു അംബികാസുതൻ മാങ്ങോട് പറയുന്നു. സി പി അച്യുതമേനോന്റെ സഹ പത്രാധിപരായിരുന്നു വെങ്ങായിൽ കുഞ്ഞിരാമൻ നായനാർ.എഡിറ്റോറിയൽ ഉൾപ്പെടുയുള്ള കാര്യങ്ങളിൽ ഞാൻ എന്നു വെക്കാതെ ഞങ്ങൾ എന്നാണ് എഴുതിരുന്നതെന്നും അതു കൊണ്ടു അത്തരമൊരു സാധ്യതക്കു പ്രസക്തിയുണ്ടെന്നു അംബികാസുതൻ മാങ്ങോട് അഭിപ്രായപ്പെടുന്നു. പാശ്ചാത്യ സാഹിത്യ മാധ്യമങ്ങളുടെ വ്യത്യസ്‌ത രൂപങ്ങളെ മലയാളത്തിൽ പരിചയപ്പെടുത്തുക എന്നതായിരുന്നു വിദ്യവിനോദിനി മാസികയുടെ ലക്ഷ്യം.ബഷീറിന്റെ പലപുസ്തകങ്ങളും വ്യത്യസ്ത ആഖ്യാനരൂപങ്ങളെ പ്രതിനിധാനം ചെയ്യുന്നുഎന്നു ബഷീറിന്റെ പ്രസ്ത കൃതികളെ രേഖപ്പെടുത്തികൊണ്ടു അദ്ദേഹം സ്ഥാപിച്ചെടുക്കുന്നുണ്ട്.

കാലത്തെ എഴുതുന്ന കഥകൾ -കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2020

കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കാലത്തെ എഴുതുന്ന കഥകൾ എന്ന വിഷയത്തെപ്പറ്റി സംവാദം നടക്കുകയുണ്ടായി. *സതീഷ് ബാബു പയ്യന്നൂർ *വിനു അബ്രഹാം *എം ചന്ദ്രപ്രകാശ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തവർ.

 ഒരോ കാലവും ആ കാലത്തിന്റെ പ്രത്യേകതകളെ പ്രതിനിധീകരിക്കുന്നു.എല്ലാ സാഹിത്യകൃതികളൊക്കെ തന്നെയും ഒരു ചരിത്ര മ്യൂസിയമാണെന്നു പറയാം.എഴുത്തുകാരൻ കടന്നു പോകുന്ന കാലത്തെ ആവാഹിക്കുകയും സ്വാംശീകരിക്കുകയും ,അവരുടെ കൃതികളിൽ ഉൾകൊള്ളിക്കുകയും ചെയ്യുന്നു. ഒരെഴുത്തുകാരന്റെ മനസിൽ അറിഞ്ഞോ അറിയാതെയോ കാലം കടന്നു വരുന്നുണ്ട്.ഉമ്പർട്ടോ ഏകോയെ പോലുള്ളവർ അവരുടെ കാലത്തെ കുറിച്ചാണധികവും എഴുതിയത്.ഇന്ത്യനവസ്ഥകളിലേക്ക് വരുമ്പോൾ പ്രേം ചന്ദിനെ പോലുള്ളവരുടെ കൃതികളിൽ കൃത്യമായി അക്കാലത്തെ സാമൂഹിക സാമ്പത്തിക അവസ്ഥകളെ രേഖപ്പെടുത്തുന്നുണ്ട്. മലയാള സാഹിത്യത്തിൽ ഭാവുകത്വ ഫാസിസം എഴുത്തുകാരിൽ പ്രഫലമായി തന്നെയുണ്ടെന്നു കഥാകൃത് വിനു അബ്രഹാം ചൂണ്ടിക്കാണിക്കുന്നു.എഴുത്തിൽ രാഷ്ട്രീയം ഉണ്ടെങ്കിൽ മാത്രമേ ആളുകൾ കൈയ്യടിക്കുകയുള്ളൂ എന്ന അവസ്ഥയാണിപ്പോൾ എന്നദ്ദേഹം പറയുന്നു.എഴുത്തിന്റെ ഹൃദയമാണ് കാലമെന്നു എം ചന്ദ്രപ്രകാശ് രേഖപ്പെടുത്തുന്നു.അനുഭവമില്ലാത്ത ഒരെഴുത്തിനും ജീവനുണ്ടാകില്ല.എഴുത്തുകാരന്റെ പ്രതിബദ്ധത എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചു കാണികളിൽ നിന്നും ചോദ്യമുണ്ടായി.കാലത്തെ എഴുതുന്ന കഥകളെ ‘വളരെ കാലത്തേ’ എഴുതുന്ന കഥകളെന്നും വേണമെങ്കിൽ വ്യാഖാനിക്കാം എന്നും കഴിഞ്ഞ ലക്കം മാതൃഭൂമി അഴച്ചപതിപ്പിൽ എഴുതിയ ‘നൈറ്റ്മെയർ ‘ എന്ന കഥയും അത്തരത്തിൽ കാലത്തെ അടയാളപ്പെടുത്തുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.