സ്നേഹം എന്ന വാക്കിന് ഒരുപാട് അർത്ഥമൂല്യങ്ങൾ ഉണ്ട്. അത് വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് മാറുമ്പോൾ മൂല്യ നിരാസങ്ങൾക്ക് വ്യതിയാനങ്ങൾ വരുന്നതായി കാണാം.ഉദാഹരണത്തിന് സ്നേഹം എന്ന് കേൾക്കുമ്പോൾ ഒരുപക്ഷെ യുവാക്കൾക്ക് അത് തന്റെ കാമുകിയോടുള്ള സ്നേഹമായിരിക്കാം ആദ്യം മനസ്സിൽ വരുന്നത്.ഒരു ചെറുകുട്ടിയാണെങ്കിൽ അത് തന്റെ അമ്മയോടുള്ള സ്നേഹത്തെ കുറിച്ചായിരിക്കും ആദ്യമേ ചിന്തിച്ചു പോകുന്നത്. എന്നാൽ ഒരു പ്രായവും പക്വതയും ഒക്കെ കൈവരുമ്പോൾ സ്നേഹം എന്നത് തന്റെ സഹജീവികളോടുള്ള കരുതലും പരിഗണനയുമാണ് എന്ന വകതിരിവിലേക്കു ചിന്തിച്ചു തുടങ്ങുന്നു എന്നത് സ്വാഭാവികമായ ഒരു പ്രക്രിയ ആണ്. അക്കാരണങ്ങൾ കൊണ്ട് തന്നെ സ്നേഹത്തെ കുറിച്ച് നിർവചിക്കാൻ എളുപ്പമുള്ള സംഗതിയില്ല.ഒട്ടേറെ പേർ സ്നേഹത്തെ നിർവചിക്കാൻ ശ്രമിച്ചിട്ടുണ്ട്.ലോകസാഹിത്യത്തിൽ നമ്മുക്ക് അതിന്റെ നിരവധി പ്രതിഫലനങ്ങൾ കാണാൻ കഴിയും. വർത്തമാനസാഹചര്യത്തിൽ സ്നേഹത്തെ നിർവചിക്കാൻ ആവശ്യപ്പെട്ടാൽ തീർച്ചയായും സഹജീവികളായ തന്റെ സഹോദരീ സഹോദരന്മാരോടുള്ള സ്നേഹത്തെയും അവരോടുള്ള മനോഭാവത്തെയും കുറിച്ച് പറയാനാണ് ഞാൻ താൽപര്യപ്പെടുന്നത്. സോഷ്യൽ മീഡിയ പോലുള്ള മാധ്യമങ്ങളുടെ വരവോടെ സ്നേഹത്തിനു വേറൊരു മാനം കൈവരിക്കുന്നത് കാണാം .സ്നേഹത്തിനു പകരം പരക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ് . എങ്ങനെ മനുഷ്യനെ വെറുക്കാം ഒറ്റപ്പെടുത്താം എന്ന് അത്തരം മാധ്യമങ്ങളിലൂടെ ആളുകൾ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അഭിപ്രായം പറയുന്ന ആളിന്റെ രാഷ്ട്രീയവും നിലപാടുകളുമാണ് അതിന് മുഖ്യപരിഗണന എന്ന് മിക്ക സന്ദർഭങ്ങളിലും നോക്കിയാൽ മനസിലാകും . എതിരഭിപ്രായങ്ങളെ തേജോവധം ചെയുകയും അവരെ ഒറ്റപ്പെടുത്തുകയും ആണ് അക്കൂട്ടർ ചെയുന്നത്.വിമർശനങ്ങളെ ക്രിയാത്മകമായി സമീപിക്കാനുള്ള വിവേചനം നമ്മൾക്ക് കൈമോശം വന്നിരിക്കുന്നു.മുന്നോട്ടു നയിക്കേണ്ട നേതാക്കൾ തന്നെ ഇതിനൊരു അപവാദമായി നിലകൊള്ളുന്ന ഒരു സവിശേഷ സാഹചര്യത്തിലൂടെയാണല്ലോ നമ്മളിപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സാംസ്കാരിക വൈവിധ്യങ്ങളുടെ അടരുകൾ കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ നാട്. അങ്ങനെ വരുമ്പോൾ ഓരോരുത്തരുടെയും അഭിപ്രായങ്ങൾക്ക് പല തലങ്ങൾ ഉണ്ടാവുക സ്വാഭാവികം മാത്രമാണ്. അത്തരം തലങ്ങളെ അംഗീരിക്കാനുള്ള വൈമുഖ്യമാണ് ഈവക പ്രശ്നങ്ങളുടെ മൂലശില പാകുന്നത്. വിശ്വ സ്നേഹത്തിന്റെ നറുമണങ്ങൾ പരക്കേണ്ട ഇടങ്ങളിൽ വെറുപ്പിന്റെയും തിരസ്കാരങ്ങളുടെയും ദുർഗന്ധം കെട്ടിക്കിടക്കുന്നത് അതുകൊണ്ടാണ്.അന്യനെ ഉൾക്കൊള്ളാനുള്ള വിശാലമായ മനസും പരസ്പര സ്നേഹത്തിന്റെ വിശ്വാസക്കുറവും മുന്നോട്ടു പോകുന്തോറും കുറഞ്ഞു വരുന്നതായി കാണാം. ഒരു യുദ്ധവും നമുക്ക് സമാധാനവും സന്തോഷവും കണ്ടുവന്നിട്ടില്ല . സന്തോഷത്തിന്റയും സമാധാനത്തിന്റെയും മാളികകൾ സ്നേഹത്തിന്റെ ആധാരശിലകളാൽ പടുത്തുയർത്തിയെങ്കിൽ മാത്രമേ ഇനിയൊരു നിലനിൽപ്പുള്ളൂ . നമുക്ക് പ്രതീക്ഷിക്കാം അത്തരമോരു കാലത്തിന്റെ മടങ്ങിവരവിലേക്ക് .അവിടെ ഞങ്ങളും നിങ്ങളും ഉണ്ടായിരിക്കില്ല. നമ്മൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു . അവിടെ സ്നേഹമായിരിക്കും പ്രധാന മതം .ബാക്കിയെല്ലാം പടിക്കു പുറത്തും