റാസ്പുട്ടിന്റെ ജീവിതവും വിവാദങ്ങളും

പാപ്പിറസ് ബുക്ക്സ് പുറത്തിറക്കിയ റാസ്പുടിൻ: പ്രണയം ജീവിതം കവിത എന്ന പുസ്തകം

പേരിനോട് നീതി പുലർത്തിയ മനുഷ്യൻ എന്ന് വേണമെങ്കിൽ റാസ്‌പുടിനെ വിശേഷിപ്പിക്കാം . കേൾക്കുമ്പോൾ സ്റ്റൈലൻ പേരൊക്കെയാണ് എന്ന് തോന്നുമെങ്കിലും കുത്തഴിഞ്ഞവൻ,അധമവാസനയുള്ളവൻ എന്നൊക്കെയാണ് റാസ്‌പുടിൻ എന്ന വാക്കിന്റെ അർത്ഥം. റാസ്‌പുട്ടിന്റെ ജീവചരിത്രമെഴുതിയ റോബർട്ട് മാസി സദാചാരത്തെ ഭയപ്പെടുത്തിയവൻ എന്നാണ് റാസ്‌പുട്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. റാസ്‌പുട്ടിന്റെ ജീവിത കഥ വായിക്കുമ്പോൾ ആ പറഞ്ഞതിൽ ഒട്ടും അതിശയോക്തിയില്ല ഏന് മനസ്സിലാകും.

ഒട്ടേറെ വിവാദങ്ങളും ,അവിശ്വസനീയകഥകളും കൊണ്ട് സമ്പുഷ്ടമാണ് ഗ്രിഗറി റാസ്പുട്ടിൻറെ ജീവിതം. പ്രചരിക്കുന്ന കഥകളിൽ സത്യമേത് ,കള്ളമേത് എന്ന് തിരിച്ചറിയാനാവാത്തവിധം കൂടികുഴഞ്ഞുകിടക്കുകയാണ് പലതും.വിശക്കുന്നവന്റെ നാവ് അരിഞ്ഞു കളഞ്ഞാൽ പിന്നെ സങ്കടപ്പെടേണ്ടതില്ല എന്ന് കരുതിയിരുന്ന സർ അലക്‌സാണ്ടർ രണ്ടാമനെക്കാൾ ഭീകരമായിരുന്നു അലക്‌സാണ്ടർ മൂന്നാമന്റെ കാര്യം.റഷ്യൻ ജനതയെ ഇദ്ദേഹത്തേക്കാൾ പീഡിപ്പിച്ചിട്ടുള്ള വേറെ ചക്രവർത്തിമാർ വേറെ ഉണ്ടോ എന്ന് സംശയമാണ്. അമ്പതാമത്തെ വയസ്സിൽ എന്തോ രഹസ്യരോഗം വന്നു മരിച്ചതിനു ശേഷം രാജ്യ ഭരണമേറ്റവനായിരുന്നു നിക്കോളാസ് രണ്ടാമൻ. ഭരണ കാര്യങ്ങളിൽ ഒട്ടും താല്പര്യമില്ലാതിരുന്ന ഒരു സ്വപ്നാടകനായിരുന്നു നിക്കോളാസ്.രാജ്യ കാര്യങ്ങളിൽ കാര്യമായി ഇടപെടാഞ്ഞത് ഗവണ്മെന്റ് ഉദ്യോഗസ്ഥരും, പ്രഭുക്കന്മാരും,പട്ടാളക്കാരും വേണ്ടവിധം മുതലെടുത്തു എന്ന് വേണം പറയാൻ. രക്തം കട്ടപിടിക്കാത്ത ഹീമോഫീലിയ എന്ന അസുഖമുണ്ടായിരുന്നു രാജാവിന്റെ മകനായ സെറീവിച് അലക്സിക്ക് . അക്കാലത്തു അതിനു മരുന്നൊന്നും കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല. ആരു ശ്രമിച്ചിട്ടും ഭേദമക്കാൻ കഴിയാത്ത ആ രോഗത്തിന്റെ ചികിൽസക്കായാണ് റാസ്പുട്ടിൻ കൊട്ടാരത്തിലെത്തുന്നത്. കിട്ടിയ അവസരം ശരിക്കും ഉപയോഗപ്പെടുത്തി റാസ്പുട്ടിൻ . തന്റെ അദ്‌ഭുത പ്രാർത്ഥനയിലൂടെ രോഗം ഭേദമാക്കി എല്ലവരെയും വിശ്വാസത്തിലെടുക്കാൻ റാസ്പുട്ടിന് കഴിഞ്ഞു. കൊട്ടാരത്തിനകത്തും പുറത്തും അയാൾ ചർച്ചാ വിഷയമായി. പതിയെ അയാൾ മഹാറാണിയുടെ ഇഷ്ടക്കാരനും വിശ്വസ്‌തനുമായി. ആ സ്വാധീനം ഭരണത്തിൽ കൈ കടുത്തുന്നതുവരെയെത്തി.സാർ രാജവംശത്തിന്റെ തകർച്ചയ്ക്ക് പ്രധാനമായും ചരിത്ര ഗവേഷകർ കണ്ടെത്തിയ രണ്ടു കാരണങ്ങളിലൊന്ന് റാസ്പുട്ടിന് കൊട്ടാരവുമായിയുണ്ടായിരുന്ന അവിഹിത ബന്ധമാണ്.

റാസ്‌പുട്ടിന്റെ ജീവചരിത്രം വായിച്ചാൽ ഇത് കെട്ടുകഥയാണോ അല്ലയോ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചു പോകുക സാധാരണമാണ്. ശത്രുക്കൾ പോലും അയാളെ അത്തരത്തിൽ തന്നെയാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. പ്രാർത്ഥന ,മനശാസ്ത്ര ചികിത്സ,വാക്കുകൾകൊണ്ട് മനസ്സുകളെ കീഴടക്കാനുള്ള അത്ഭുത സിദ്ധി തുടങ്ങിയവയെ കൂടാതെ മന്ത്രികശക്തിയുള്ള അട്ട വരെ റാസ്‌പുട്ടിന്റെ കൈയ്യിലുണ്ടായിരുന്നുവെന്നു ആളുകൾപറഞ്ഞു നടന്നു. റാസ്‌പുട്ടിന്റെ ജീവചരിത്ര പുസ്തകത്തിൽ വിചിത്രമായ ലൈംഗികാനുഭവങ്ങൾ നേരിടുകയും അനുഭവിക്കേണ്ടി വരികയും ചെയ്ത നിരവധി സ്ത്രീകളുടെ വിവരണങ്ങൾ വായിക്കാൻ സാധിക്കും.

റാസ്‌പുട്ടിന്റെ കൊലപാതകത്തിലും ഉണ്ട് നിരവധി വിവാദങ്ങളും അത്ഭുതങ്ങളും. വെടിയേറ്റാണ് മരിച്ചതെങ്കിലും ,മൂന്നു ദിവസത്തിനു ശേഷം കണ്ടെത്തിയ മൃതദേഹത്തിൽ വെടിയുണ്ടകളുടെ പാടുകൾ അപ്രത്യക്ഷമായിരുന്നു എന്ന് പറയപ്പെടുന്നു.ശരീരത്തിൽ വിഷത്തിന്റെ അംശവും കാണാൻ കഴിഞ്ഞില്ലെത്രെ. സയനൈഡ് പോലുള്ള മാരക വിഷം വീഞ്ഞിലും കേക്കിലും ചേർത്ത് കൊടുത്തിട്ടും മരിക്കുന്നില്ല എന്ന് കണ്ടപ്പോൾ വെടി വെച്ചു കൊല്ലുകയായിരുന്നു.

മലയാളത്തിൽ റാസ്‌പുട്ടിനെ കുറിച്ച് അധികം പുസ്തകങ്ങളൊന്നും കണ്ടിട്ടില്ല .ഡോക്ടർ മുഞ്ഞിനാട്‌ പത്മകുമാർ എഴുതിയ റാസ്പുടിൻ: പ്രണയം ജീവിതം കവിത എന്ന പുസ്തകത്തിൽ ചെറുതായെങ്കിലും റാസ്‌പുട്ടിന്റെ ജീവിതം വായിച്ചു പോകാം . റാസ്‌പുട്ടിന്റെ ജീവിത സംഭവങ്ങളെ ആധാരമാക്കി നിരവധി സിനിമകൾ പല പല ഭാഷകളിൽ ഇറങ്ങിയിട്ടുണ്ട്. ഓരോന്നിലും മരണകാരണത്തെ പറ്റി ഒരു വ്യക്തതയില്ല.ചിലതിൽ വെടിയേറ്റ് മട്ടുപ്പാവിൽ നിന്നും താഴേക്കിടുകയാണ് ചെയ്യുന്നതെങ്കിൽ , മറ്റു ചിലതിൽ വെടി യേറ്റിട്ടും മരിക്കാതെ രക്ഷപെടാൻ ശ്രമിക്കുന്ന റാസ്‌പുട്ടിനെ പിന്തുടർന്ന് വീണ്ടും വെടിവെച്ചു കൊല്ലുന്നതായിട്ടാണ്. എന്നാൽ ഇംഗ്ലീഷിൽ ലഭ്യമായ മറ്റു പുസ്തകങ്ങൾ വായിച്ചപ്പോൾ മൂന്നാമതൊരു വെടികൂടി നെറ്റിയിൽ ഏറ്റതാണ് മരണകാരണം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതാകട്ടെ വേറെയൊരു തോക്കിൽ നിന്നുമാണ്. അതാരാണ് എന്ന് വ്യകതമല്ല .അതാകട്ടെ അന്നത്തെ കൊലപാതികളുടെ മൊഴികളിൽ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു സംഭവം കൂടിയാണ് . റാസ്പുട്ടിൻറെ കൊലപാതകത്തിൽ ഒരു ബ്രിട്ടീഷ് കൈകടത്തലും ആരോപിക്കുന്നുണ്ട് . ആ കൈകടത്തൽ മൂന്നാമത്തെ വെടിയുണ്ടയുമായി ബന്ധപ്പെട്ടു കിടക്കുന്നു.ഈ വിവരങ്ങളും,വിവാദങ്ങളുമൊക്കെ ആൻഡ്രൂ കുക്ക് എഴുതിയ To Kill Rasputin എന്ന പുസ്തകത്തിൽ വിശദമായി വായിക്കാം.

ഡോക്ടർ മുഞ്ഞിനാട്‌ പത്മകുമാർ എഴുതിയ റാസ്പുടിൻ: പ്രണയം ജീവിതം കവിത എന്ന പുസ്തകം പാപ്പിറസ് ബുക്ക്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്. വില 60 രൂപ.