റാണി ചെന്നമ്മ കിത്തൂരിലെ വീരവനിത

കർണ്ണാടകത്തിൽ ബൽഗാരിനും ധാർവാറിനും മദ്ധ്യത്തിൽ പൂനെ-ബാംഗ്ലൂർ ദേശീയ പാതയോടു ചേർന്നുള്ള രണ്ടു ചെറിയ കുന്നുകൾകൾക്കപ്പുറം കാണപ്പെടുന്ന നഗരമാണ് ഇന്നത്തെ കിട്ടൂർ. ഈ സ്ഥലത്തെ റാണിയായയിരുന്ന ചെന്നമ്മയാണ് ഇന്ത്യയിൽ ആദ്യമായി ശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി തലയുയർത്തിയ നാട്ടുരാജ്യ പ്രമാണി. ചരിത്രത്തെ നാടോടി രേഖകൾക്കപ്പുറം സത്യസന്ധമായ ഒരു ജീവചരിത്രമാണ് റാണി ചെന്നമ്മ എന്ന പുസ്തകമെന്ന് ഇതിന്റെ എഴുത്തുകാരൻ സദാശിവ വോഡയാർ പറയുന്നു. കിട്ടൂർ രാജവംശത്തിന്റെ സ്ഥാപകരായ ഹീരെ മല്ല ഷെട്ടിയും ചീക്കാമല്ല ഷെട്ടിയും അവരുടെ ആ രാജവംശവും 1585 മുതൽ 1824 വരെ 239 കൊല്ലമാണ് ഭരണം നടത്തിയത് . വീരപ്പ ഗോഡറുടെ ഭരണകാലത്താണ് കിട്ടൂരിനെ ഹൈദരാലി ആക്രമിക്കുന്നത്, 1778 ൽ. അദ്ദേഹത്തിന്റെ മരണത്തോടെ മല്ലസർജ്ജനെ കുടുംബത്തിലേക്ക് ദത്തെടുക്കുകയുണ്ടായി. കിട്ടൂർ രാജവംശത്തിലെ പന്ത്രണ്ടു രാജാക്കന്മാരിലും വച്ച് ഏറ്റവും സമർത്ഥനായ രാജാവായിരുന്നു മല്ലസർജ്ജൻ. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന ചെന്നമ്മയാണ് ഇവിടുത്തെ വീരനായിക.

നിസ്സാരവും വ്യക്തിപരമായ താല്പര്യങ്ങളിൽ കലഹിച്ചിരുന്ന നാട്ടുരാജാക്കന്മാരുടെ ഇടയിലും മികച്ച ഭരണം നടത്താൻ മല്ലസർജ്ജനു കഴിഞ്ഞിരുന്നു. കിട്ടൂരിന്റെ ഭരണ ചരിത്രത്തിൽ ഏറ്റവും മഹനീയവും വിഷമം പിടിച്ച കാലഘട്ടവും ഇത് തന്നെയായിരുന്നു. പ്രതിവർഷം ലക്ഷക്കണക്കിന് രൂപ നികുതി ലഭിച്ചിരുന്ന കിട്ടൂരിന് സ്വന്തമായി ഒരു കമ്മട്ടം തന്നെ ഉണ്ടായിരുന്നുവെത്രെ. ആ രാജ്യത്തിന്റെ ശാപം അവിടുത്തെ ഐശ്വര്യം തന്നെയായിരുന്നു. സിംഹാസനത്തിലേറി മൂന്നു വർഷം തികയുന്നതിനു മുൻപെ ടിപ്പു കിട്ടൂരിന്റെ വടക്കുഭാഗത്തെ കോട്ടആക്രമിച്ചു. പക്ഷേ ടിപ്പുവിനെ തുരത്തിയോടിക്കുകയാണുണ്ടായത്. മല്ലസർജ്ജന്റെ ആദ്യ റാണി രുദ്രമ്മ ഈ യുദ്ധത്തിൽ പങ്കെടുത്തതായി പറയപ്പെടുന്നുണ്ട്. അവർ തല്ലൂരിലെ ദേസായിയുടെ പ്രസിദ്ധ കുടുംബത്തിൽപ്പെട്ടവളായിരുന്നു. ആ കുടുംബത്തിന്റെ അനന്തര തലമുറക്കാർ ഇപ്പോഴുമുണ്ട് എന്നു പറയപ്പെടുന്നു.

ഏതാനും മാസങ്ങൾക്ക് ശേഷം രണ്ടാം ആക്രമണം ഉണ്ടായി. മൂന്നു വർഷത്തോളം തടവുപുള്ളിയായി കിടക്കേണ്ടി വന്നു മല്ലസർജ്ജന്. അദ്ദേഹത്തിന്റെ മരണ ശേഷം മൂത്ത പുത്രൻ ശിവലിംഗ രുദ്ര സർജ്ജൻ രാജ്യഭരണം ഏറ്റെടുത്തു. എട്ടു വർഷത്തെ ഭരണത്തിനു ശേഷം അദ്ദേഹത്തിന്റെ മരണത്തോടെ റാണി ചെന്നമ്മ പരിപൂർണ്ണ അധികാരം ഏറ്റെടുത്തുകൊണ്ടു കിട്ടൂരിലെ രാജ്ഞിയായി. ബ്രിട്ടീഷുകാരുമുണ്ടായ യുദ്ധത്തിൽ ധീരമായ ചെറുത്തുനിൽപ്പാണ് അവർ നടത്തിയത്. കോട്ടയെ പ്രതിരോധിച്ചു നിർത്തുന്നതിൽ പ്രകടിപ്പിച്ച വൈഭവം ബ്രിട്ടീഷുകാരെ അമ്പരിപ്പിച്ചു കളഞ്ഞു. ഉടമ്പടി ഉണ്ടാക്കി ചതിയിൽപ്പെടുത്തുക എന്ന ഒരു തന്ത്രം ബ്രിട്ടീഷുകാർ ഇവിടെയും പ്രയോഗിച്ചു. പോരാത്തതിന് സ്വന്തം പാളയത്തിലും ചതിപ്രയോഗം നടന്നു. വെടിമരുന്നിൽ മായം കലർത്തിയായിരുന്നു അത്. ചെറിയ സംസ്ഥാനത്തിന്റെ കൊച്ചുസൈന്യത്തെ ഭീമമായ ബ്രിട്ടീഷ് സൈന്യം കൂട്ടകൊല ചെയ്തു. അഞ്ചു കൊല്ലത്തോളം ഹോംഗൽ കോട്ടയിൽ തടവിൽ കിടന്ന ശേഷമായിരുന്നു അവരുടെ മരണം.

ചെറുത്തു നില്പിനായുള്ള ചെറിയ ശ്രമങ്ങൾ അങ്ങിങ്ങായി ഉണ്ടായിരുന്നുവെങ്കിലും തദ്ദേശീയരായ ആളുകളുടെ ചതിപ്രയോഗങ്ങൾ അതിനെയെല്ലാം തല്ലിക്കെടുത്തി. ഇത്തരം സംഭവങ്ങൾ സ്വന്തം സാമ്രാജ്യം ഏകീകരിക്കാൻ ബ്രിട്ടീഷുകാർക്ക് സഹായകവുമായി. ചെന്നമ്മയുടെ പുത്രവധുവായ വീരച്ചയെ ധാർവാർ കളക്ടറായിരുന്ന ഒരു മിസ്റ്റർ ബാബർ വിഷം കൊടുത്തു കൊന്നതായാണ് പറയപ്പെടുന്നത്.
(ഈ ബാബർ തന്നെയാണോ പഴശ്ശി രാജയെ പിടികൂടിയ ബാബർ എന്നൊരു സംശയമുണ്ട്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചെങ്കിലും ലഭ്യമായില്ല)

പിന്നീട് തുടർച്ചയായി ലഹളകൾ നടന്നു. 1833,1836,1837,1845,1857 വർഷങ്ങളിൽ ഒക്കെ നടന്ന ലഹളകളിൽ നിരവധിപേർ മരിച്ചുവീണു. ഈ കലാപങ്ങളാണ് ബഹുജനപ്രക്ഷോഭങ്ങളുടെ നാന്ദി കുറിച്ചതെന്ന് പറയപ്പെടുന്നു. 1857 ലെ ആദ്യത്തെ സ്വതന്ത്ര്യസമരത്തിന്റെ വിത്ത് വിതച്ചത് റാണി ചെന്നമ്മയുടെ യുദ്ധമായിരുന്നു. അവരുടെ നേതൃത്വ പാടവവും,ധൈര്യവും, ദേശഭക്തിയും സാഹസികതയും തെല്ലൊന്നുമല്ല ബ്രിട്ടീഷുകാരെ വലച്ചത്. അവരുടെ അവസാന കാലത്തെ പോരാട്ടങ്ങളെ കുറിച്ച് പുസ്തകം വിശദമായി കൈകാര്യം ചെയ്യുന്നുണ്ട്. അവരുടെ ജീവ ചരിത്രത്തെ സംബന്ധിച്ച് മലയാളത്തിൽ വേറെ പുസ്തകങ്ങൾ ഉണ്ടോ എന്നറിഞ്ഞുകൂടാ. സദാശിവ വൊഡയാർ എഴുതിയ ഈ പുസ്തകം നാഷണൽ ബുക്ക് ട്രസ്ട് ഓഫ് ഇന്ത്യ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പക്ഷേ ആരാണ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതെന്നുള്ള വിവരം ലഭ്യമായില്ല.