അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ (Mother Mary Comes to Me)

ഓർമ്മകളും ഭാവനയും തമ്മിലുള്ള അതിർവരമ്പുകളിലൂടെയുള്ള ഒരുനീണ്ട യാത്രയാണ് അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ (Mother Mary Comes To Me) എന്ന പുസ്തകം . കേവലമൊരു ഓർമ്മക്കുറിപ്പ് എന്നതിലുപരി, ഒരു സാഹിത്യകാരിയുടെ ബോധമണ്ഡലം എങ്ങനെ രൂപപ്പെട്ടു എന്നതിന്റെ സങ്കീർണ്ണമായ ചരിത്രരേഖ തന്നെയാണ് ഈ പുസ്തകം . തന്റെ പ്രസിദ്ധമായ നോവൽ രൂപംകൊണ്ട വഴികളെയും, അതിന് അടിത്തറയായ യാഥാർത്ഥ്യങ്ങളെയും അരുന്ധതി ഇതിൽ സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട് . സംഭവങ്ങളെ രേഖപ്പെടുത്തുക എന്നതിനേക്കാൾ, താൻ കടന്നുവന്ന കാലത്തിന്റെ സാമൂഹികവും വൈകാരികവുമായ അടരുകളെ ഒരു ആർക്കിടെക്റ്റിന്റെ കൃത്യതയോടെ അപനിർമ്മിക്കാനാണ് അവരിവിടെ ശ്രമിച്ചിരിക്കുന്നത്.

മാതൃത്വത്തിന്റെ വാഴ്ത്തപ്പെട്ട ബിംബങ്ങളെ നിഷ്കരുണം ഉടച്ചെറിയുന്ന ആഖ്യാനമാണ് ഈ കൃതിയുടെ കാതൽ. മേരി റോയ് എന്ന സ്ത്രീയെ തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിനെതിരെ പോരാടിയ ഒരു കേവല വിമോചകയായി മാത്രം കാണാതെ, യാഥാസ്ഥിതിക സുറിയാനി ക്രിസ്ത്യാനി സമൂഹത്തിൽ ഒരു ‘ഗ്യാങ്സ്റ്റർ’ ആയി ജീവിച്ച അവരുടെ സങ്കീർണ്ണതകളെ അരുന്ധതി ഇവിടെ വരച്ചുകാട്ടുന്നു. തന്റെ മകളെ കഴുത്തിലെ ഒരു ‘തിരുകല്ല്’ എന്ന് വിശേഷിപ്പിക്കുകയും നിരന്തരം മാനസികമായി മുറിവേൽപ്പിക്കുകയും ചെയ്ത അമ്മയുടെ ചിത്രം പുസ്തകം വായിച്ചു മടക്കിയാലും പെട്ടെന്നൊന്നും വായനക്കാരുടെ മനസ്സിൽ നിന്നും പോകാൻ സാധ്യതയില്ല.

പുസ്തകത്തിലെ ചില വെളിപ്പെടുത്തലുകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. 1969-ൽ ഒമ്പത് വയസ്സുകാരിയായിരിക്കെ വീട്ടിൽ ആദ്യമായി കറുത്ത ബേക്കലൈറ്റ് ഫോൺ വന്നപ്പോൾ കൗതുകം കൊണ്ട് അതിന്റെ ബട്ടണുകളിൽ അമർത്തിയതിന് അമ്മ തന്നെ ‘ബിച്ച്’ എന്ന് വിളിച്ച് അപമാനിച്ച സംഭവം അവർ ഓർത്തെടുക്കുന്നുണ്ട്. അതുപോലെ, അരുന്ധതിക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്ന ഡീഡോ എന്ന വളർത്തുനായ ഒരു തെരുവുനായയുമായി ഇണചേർന്നതിന്റെ പേരിൽ അമ്മ അതിനെ വെടിവെപ്പിച്ചു കൊന്ന ദാരുണമായ അനുഭവവും ഗാർഹികമായ ഈ ഏകാധിപത്യത്തിന്റെ നേർചിത്രമാണ്. ഒരു ‘കൾട്ട്’ പോലെ പ്രവർത്തിച്ചിരുന്ന മേരി റോയിയുടെ ലോകത്ത് ശ്വാസംമുട്ടി ജീവിച്ച ബാല്യകാലം ഗ്രന്ഥകാരി അതീവ സൂക്ഷ്മതയോടെ ഇതിൽ അവതരിപ്പിക്കുന്നുണ്ട്.

വാസ്തുവിദ്യയും പലായനങ്ങളും ഈ കൃതിയിലുടനീളം ശക്തമായ രൂപകങ്ങളായി വർത്തിക്കുന്നുണ്ട്. കോട്ടയത്തെ ശ്വാസംമുട്ടിക്കുന്ന ഗാർഹികാന്തരീക്ഷത്തിൽ നിന്നും ഡൽഹിയിലെ സ്കൂൾ ഓഫ് ആർക്കിടെക്ചറിലേക്കുള്ള മാറ്റം അരുന്ധതിയുടെ വ്യക്തിത്വത്തെയും സൗന്ദര്യശാസ്ത്രത്തെയും നിർവ്വചിക്കുന്നതിൽ വലിയ പങ്കുവഹിച്ചെന്നു കാണാം. പ്രശസ്ത ആർക്കിടെക്റ്റ് ലാറി ബേക്കറുമായുള്ള കണ്ടുമുട്ടലും അദ്ദേഹത്തിന്റെ നിർമ്മാണ ശൈലിയും കലയെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളെ പൂർണ്ണമായും മാറ്റിമറിച്ചു. ഗോവയിലെ കടൽത്തീരങ്ങളിൽ സുഹൃത്തിനൊപ്പം കേക്ക് വിറ്റു നടന്നതും, ഡൽഹിയിലെ ചേരികളിൽ താമസിച്ചതും, ‘മാസ്സി സാഹിബ്’ എന്ന സിനിമയിൽ അഭിനയിച്ചതുമെല്ലാം ഒരു എഴുത്തുകാരിയുടെ ആശയലോകം രൂപപ്പെട്ടതിന്റെ അനുഭവവഴികളായി ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു.

‘ദി ഗോഡ് ഓഫ് സ്മോൾ തിങ്സ്’ എന്ന നോവലിന്റെ അണിയറക്കഥകൾ വായനക്കാർക്ക് ചില ഉൾക്കാഴ്ചകൾ നൽകുന്നതാണ്. നോവലിലെ ചാക്കോ എന്ന കഥാപാത്രം യഥാർത്ഥത്തിൽ അരുന്ധതിയുടെ അമ്മാവനും ഓക്സ്ഫോർഡ് പണ്ഡിതനുമായ ജി. ഐസക് ആയിരുന്നുവെന്നും, പരാജയത്തിന്റെ കല അരുന്ധതി പഠിക്കുന്നത് അദ്ദേഹത്തിൽ നിന്നാണെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്.

കോട്ടയം ജില്ലാ കളക്ടർ മേരി റോയിയുടെ സ്കൂളിൽ ‘ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ’ എന്ന നാടകം നിരോധിച്ചതും, അതിനെതിരെ നടത്തിയ നിയമപോരാട്ടവും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മതപരമായ അസഹിഷ്ണുതയെ തുറന്നുകാട്ടുന്നു. ഡൽഹിയിലെ തന്റെ ഫ്ലാറ്റിൽ ഒരു കൊള്ളക്കാരിയെപ്പോലെ കഴിഞ്ഞിരുന്ന ഫൂലൻ ദേവിയുമായുള്ള അരുന്ധതിയുടെ കൂടിക്കാഴ്ച പുസ്തകത്തിലെ അതിശക്തമായ മറ്റൊരു ഭാഗമാണ്. ‘ബാൻഡിറ്റ് ക്വീൻ’ എന്ന സിനിമയിലെ ബലാത്സംഗ രംഗങ്ങൾ ഫൂലൻ ദേവിയുടെ സമ്മതമില്ലാതെ ചിത്രീകരിച്ചതിനെതിരെ അരുന്ധതി സ്വീകരിച്ച ഉറച്ച നിലപാടുകൾ കൃതിയുടെ രാഷ്ട്രീയമാനങ്ങളെ കൂടുതൽ വിപുലമാക്കുന്നുണ്ട്.

പരമ്പരാഗത ആത്മകഥകളെപ്പോലെ ജനനം, ബാല്യം, കൗമാരം എന്നിങ്ങനെ കാലഗണനകളെ മുൻനിർത്തിയുള്ള ഒരു സുഗമമായ ഒഴുക്കല്ല അരുന്ധതി റോയ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്. മനുഷ്യന്റെ ഓർമ്മകൾ എങ്ങനെയാണോ പ്രവർത്തിക്കുന്നത്, അതേ സ്വാഭാവികതയോടെയാണ് ഇതിലെ അധ്യായങ്ങൾ വികസിക്കുന്നതെന്നു കാണാം . ഭൂതകാലവും വർത്തമാനവും ഭാവിയും ഇതിൽ നിരന്തരം കൂട്ടിമുട്ടുന്നു.

ഉദാഹരണത്തിന്, ‘ഗ്യാങ്സ്റ്റർ’ എന്ന ആദ്യ അധ്യായം ആരംഭിക്കുന്നത് അമ്മയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ്. എന്നാൽ അവിടെനിന്നും തൊട്ടുപിന്നാലെ മൂന്ന് വയസ്സുകാരിയുടെ ഓർമ്മകളിലേക്കും, പിന്നീട് 1976-ൽ പതിനെട്ടാം വയസ്സിൽ വീടുവിട്ടിറങ്ങുന്നതിലേക്കും, തുടർന്ന് നോവലിസ്റ്റായി മാറി ബുക്കർ സമ്മാനം നേടിയ കാലത്തേക്കും ആഖ്യാനം അപ്രതീക്ഷിതമായി സഞ്ചരിക്കുന്നു. സമാനമായ കാലപ്പകർച്ചകൾ ‘ഐ ലവ് യു ഡബിൾ’ എന്ന ഭാഗത്തും കാണാം. ആറാം വയസ്സിൽ മദ്രാസിൽ നിന്നുള്ള ഒരു വിമാനയാത്രയുടെ വൈകാരികത വിവരിക്കുന്നതിനിടയിൽ, ഓർമ്മകൾ പെട്ടെന്ന് വർഷങ്ങൾക്ക് ശേഷം മുപ്പതുകളിൽ നിൽക്കുമ്പോൾ വിവാഹിതരായ സുഹൃത്തുക്കളെ സന്ദർശിക്കുന്ന അനുഭവത്തിലേക്ക് പറന്നുപോകുന്നു.

തന്റെ സഹോദരന്റെ ഇപ്പോഴത്തെ ആഡംബര ജീവിതത്തെക്കുറിച്ച് വർണ്ണിക്കുന്നതിനൊപ്പം തന്നെ, കുട്ടിക്കാലത്തെ ഗാർഹിക സംഘർഷങ്ങളിലേക്കും അവർ അനായാസം സഞ്ചരിക്കുന്നുണ്ട്.

ഒറ്റനോട്ടത്തിൽ ഓർമ്മകളുടെ ഈ പെട്ടെന്നുള്ള വ്യതിയാനങ്ങൾ വായനക്കാരുടെ ഒഴുക്കിനെ ബാധിക്കുന്നതായി തോന്നാമെങ്കിലും, യഥാർത്ഥത്തിൽ അത് വായനക്കാരനിൽ നിന്ന് കൂടുതൽ സൂക്ഷ്മമായ പങ്കാളിത്തം ആവശ്യപ്പെടുന്നുണ്ട്. കാലത്തെയും സ്ഥലത്തെയും ഭേദിക്കുന്ന ഓർമ്മകളുടെ ഈ കുത്തൊഴുക്കും കൂട്ടിമുട്ടലുകളുമാണ് ഈ കൃതിയെ കേവലമൊരു ഓർമ്മപുസ്തകം എന്നതിലുപരി, സങ്കീർണ്ണമായ ഒരു മാനസികവ്യാപാരത്തിന്റെ നേർചിത്രമാക്കി മാറ്റുന്നത്.

സാഹിത്യത്തിൽ ‘വ്യക്തിപരം എന്നത് രാഷ്ട്രീയമാണ്’ (The personal is political) എന്നൊരു പറച്ചിലുണ്ട് . അരുന്ധതി റോയിയെപ്പോലെ ആഗോള രാഷ്ട്രീയ വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന ഒരു എഴുത്തുകാരിയുടെ ഓർമ്മക്കുറിപ്പ് വായിക്കുമ്പോൾ, വായനക്കാർ സ്വാഭാവികമായും വലിയൊരു രാഷ്ട്രീയ കാൻവാസ് പ്രതീക്ഷിച്ചേക്കാം. എന്നാൽ, ഈ കൃതി അതിന്റെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നത് ഗാർഹിക സംഘർഷങ്ങളുടെയും വ്യക്തിപരമായ വൈകാരികതകളുടെയും സൂക്ഷ്മതലങ്ങളിലൂടെയാണ്.

മേരി റോയ് നടത്തിയ പോരാട്ടം വെറുമൊരു കുടുംബവഴക്കല്ല, മറിച്ച് സ്ത്രീകൾക്ക് നേരെയുള്ള വലിയൊരു വിവേചനത്തിനെതിരായ സാമൂഹിക ഇടപെടലായിരുന്നു. അത്തരത്തിൽ വളരെ വലിയ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ അഭിസംബോധന ചെയ്യാൻ കെൽപ്പുള്ള ഒരു കാൻവാസ് ഈ പുസ്തകത്തിനുണ്ട്.

പിതൃമേധാവിത്വവും ജാതിബോധവുമെല്ലാം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് ഒരു വീട്ടിനുള്ളിലെ വ്യക്തിബന്ധങ്ങളിലാണെന്ന് ഈ കൃതി വരച്ചുകാട്ടുന്നു. തന്റെ കുടുംബാംഗങ്ങളുമായുള്ള സങ്കീർണ്ണമായ ബന്ധങ്ങളും, ബാല്യകാലത്തെ വൈകാരിക മുറിവുകളും ആഖ്യാനത്തിൽ നിറഞ്ഞുനിൽക്കുമ്പോഴും, അതൊരു കേവലമായ കുടുംബകഥയായി ചുരുങ്ങുന്നില്ല; മറിച്ച്, ഒരു വ്യക്തിയുടെ സങ്കടങ്ങൾ എങ്ങനെയാണ് ഒരു കാലഘട്ടത്തിന്റെ സാമൂഹിക പ്രശ്നങ്ങളുടെ പ്രതിഫലനമാകുന്നത് എന്ന് ഈ പുസ്തകം തെളിയിക്കുന്നു.

തുടക്കത്തിൽ പറഞ്ഞപോലെ ഭാവനയുടെയും യാഥാർത്ഥ്യത്തിന്റെയും ഇടയിലുള്ള നേർത്ത അതിർവരമ്പുകളിലൂടെയുള്ള അസാധാരണമായ ഒരു യാത്രയാണ് ഈ കൃതി.

വ്യക്തിപരമായ മുറിവുകളെ എങ്ങനെയാണ് ഒരു എഴുത്തുകാരി തന്റെ സർഗ്ഗാത്മകതയുടെ ഇന്ധനമാക്കി മാറ്റുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ‘മദർ മേരി കംസ് ടു മി’