അല്ലല്ലല്ലല്ലല്ലല്ല ….എന്നല്ല

എഴുത്തുകാർ തങ്ങളുടെ എഴുത്തിൽ ചില പ്രയോഗങ്ങൾ,വാക്കുകൾ എന്നിവ ആവർത്തിച്ചെടുത്തു പ്രയോഗിച്ചിരിക്കുന്നത് കാണാം. ഒരു പക്ഷെ അറിഞ്ഞോ അറിയാതെയോ ആകാം അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടാകുക. കൂടുതലും വിവർത്തനങ്ങളിലാണ് ഇങ്ങനെ കണ്ടിട്ടുള്ളത്.

അല്പം നീണ്ടനോവലോ മറ്റോ ആണെങ്കിൽ അതിനുള്ള സാധ്യത ഏറെയാണ് താനും.

നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത വിക്തോർ യൂഗോയുടെ ‘പാവങ്ങൾ’ എന്ന ക്ലാസിക് നോവൽ മാതൃഭൂമിയാണ് രണ്ടു വോള്യമായി പ്രസിദ്ധീകരിച്ചത്. അത് മുഴുവനും വായിച്ചിട്ടുള്ളവർക്കറിയാം മേനോൻ തന്റെ ആ വിവർത്തനത്തിൽ ‘എന്നല്ല’ എന്ന സംഗതി സമൃദ്ധമായി എടുത്തു പ്രയോഗിച്ചിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ അവിടെ ഈ ‘എന്നല്ല’ ഇല്ലെങ്കിലും കഴിച്ചുകൂട്ടാമായിരുന്നില്ലേ എന്നു തോന്നിയിട്ടുണ്ട്.പക്ഷെ അതെല്ലാം എഴുത്തുകാരന്റെ മാത്രം സ്വാതന്ത്ര്യമാണല്ലോ എന്നുകരുതി ആശ്വാസം കൊള്ളാം.

‘അവൻഎല്ലാ രാജ്യത്തുംകിടന്നു കഷ്ടെപ്പടുന്നു;എന്നല്ല,അവൻ എല്ലാഭാഷകളിലുംനിലവിളിക്കുന്നു.’

‘എന്നല്ല,ഈ കാലത്തെ അനുസരിച്ചുള്ളഗതി ഭേദമാണ് ,ഫ്രാൻസിലെ ഭരണപരിവർത്തനത്തിന്റെ സുസ്പഷ്ടഫലം’

‘നിശ്ചയമായും ആ ഓമനത്തങ്കത്തിനു വേണ്ട ഉടുപ്പുണ്ട് ,അതു നിങ്ങളുടെ ഭര്‍ത്താവാണെന്ന് എനിക്കു ധാരാളം മനസ്സിലായിരിക്കുന്നു എന്നല്ല, അതൊരു കൌതുകകരമായ ഉടുപ്പിന്‍കൂട്ടമാണ്’

‘ഈ വിവരണം അത്യാവശ്യമാണ്; എന്നല്ല, ഇതിനെ കുറേ നീട്ടി വിസ്തരിച്ചു പറയുന്നതുകൂടി പ്രയോജനകരമാണെന്നു ഞങ്ങള്‍ കരുതുന്നു’

‘…എന്നല്ല, മേയറുടെ ആവശ്യപ്രകാരം, ഉടനെ ആ അടുത്ത പ്രദേശങ്ങളിൽ നിന്നു പുറത്തു പൊയ്ക്കൊള്ളണമെന്നും പറഞ്ഞു’

ഏതാണ്ട് ഇങ്ങനെയൊക്കെയാണ് അവ പുസ്തകം മുഴുവനും നിറഞ്ഞു കിടക്കുന്നത്. അതും ഒന്നും രണ്ടും തവണയല്ല 124 തവണ. ഒരേ പേജിൽ തന്നെ നിരവധി തവണ.

ആദ്യ പുസ്തകത്തിൽ 81 തവണ ഈ പ്രയോഗം കണ്ടു. രണ്ടാമത്തെ പുസ്തകത്തിൽ 43 തവണയും. വായന തുടങ്ങിയപ്പോഴാണ് ഇതെന്താണ് ഈ ഒരു വാക്ക് തലങ്ങും വിലങ്ങും വന്നുകൊണ്ടിരിക്കുന്നതു എന്നു ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വെറുതെ ഒന്ന് എണ്ണിനോക്കിയത്.

ഇതുപോലെ നിങ്ങളുടെ വായനയിൽ ശ്രദ്ധയിൽപ്പെട്ട കൗതുകകരമായ സംഗതികൾ ഉണ്ടെങ്കിൽ പങ്കുവെയ്ക്കാമോ?