ഡോക്ടർ ദൈവമല്ല

ചികിത്സ ഫലിക്കുന്നത് രോഗിയുടെ മനസ്സിലൂടെയാണെന്നു ആദ്യം പറഞ്ഞത് ആരാണെന്നു അറിഞ്ഞുകൂടാ, എങ്കിലും രോഗിയുടെ അത്തരം മാനസികാവസ്ഥയെ രൂപപെടുത്തിയെടുക്കുന്നതിൽ ഡോക്ടർമാർ വഹിക്കുന്ന പങ്ക് ചെറുതല്ല. ഡോക്ടറെ കണ്ട് മടങ്ങുമ്പോഴേക്കും മരുന്ന് കഴിക്കുന്നതിനും മുൻപേ തന്നെ ഇപ്പൊ നല്ല ആശ്വാസം തോനുന്നുന്നു എന്നപോലെയുള്ള അനുഭവം നമ്മളിലാരെങ്കിലുമൊക്കെ ഒരു തവണയെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമെന്നു തീർച്ചയാണ്.

വർഷങ്ങൾക്ക് മുൻപ് വൈദ്യപർവ്വം എന്ന പേരിൽ പരമ്പരയായി വന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഡോക്ടർ ദൈവമല്ല എന്ന പുസ്തകമായി ഡോക്ടർ ഖദീജ മുംതാസിന്റേതായി പുറത്തു വന്നിട്ടുള്ളത്. ഒരു പക്ഷെ കോഴിക്കോട്ടുള്ളവർക്കൊക്കെ സുപരിചിതയായിയിരിക്കും ഡോക്ടർ. പലതവണ അവർ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിലും മറ്റുമുള്ള സാഹിത്യചർച്ചകളിലും വന്നു സംസാരിക്കാറുണ്ട്.

ഡോക്ടർ രോഗീ ബന്ധത്തിന്റെ ജൈവികതയുടെ ആവിഷ്കാരമാണ്‌ പുസ്തകത്തിലെ പതിനഞ്ചു ലേഖനങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഡോക്ടർമാർ അനുഭവങ്ങൾ പറയുന്ന ഇത്തരം പുസ്തകങ്ങൾക്ക് നിരവധി മുൻ മാതൃകകൾ നമുക്ക് മുന്നിലുണ്ട്. ഡോക്ടർ പി വി ഗംഗാധരന്റെ പുസ്തകങ്ങളും, അദ്ദേഹത്തിൻേതായി മാതൃഭൂമി വാരാന്ത്യ പതിപ്പുകളിൽ വന്ന നിർവധി ലേഖനങ്ങളും ശ്രദ്ധേയമായിരുന്നുവല്ലോ. നടൻ ഇന്നസെന്റും അത്തരം നിരവധി സംഭവങ്ങൾ പലയിടങ്ങളിലായി പങ്കുവെച്ചിട്ടുണ്ട്. ഡോക്ടർമാർക്ക് രോഗവിവരങ്ങൾ മാത്രമല്ല, രോഗികളുടെ ജീവിതകഥയും കേൾക്കാനുള്ള യോഗമുണ്ട്. രോഗപീഡയിൽ വലയുന്ന രോഗികൾ തങ്ങളുടെ ദൈനതയുടെ,കഷ്ടപ്പാടിന്റെ ഉരുക്കഴിച്ചിടുന്നത് തങ്ങൾ ദൈവത്തെ പോലെ കാണുന്ന ഡോക്ടർ മാരുടെ മുന്നിലാണ്. ദൈവം കഴിഞ്ഞാൽ ജീവൻ രക്ഷിക്കാൻ കഴിയുന്ന ഒരു വിഭാഗമായതുകൊണ്ടാകാം ഡോക്ടർമാരുടെ മുന്നിൽ രോഗികൾ അവരുടെ തങ്ങളുടെ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ ,പ്രത്യക സാഹചര്യങ്ങളിൽ ഒന്നും ചെയ്യാനാവാതെ നിസ്സഹായാവസ്ഥയിൽ ഇരിക്കേണ്ടി വരുന്ന വെറും മനുഷ്യജീവി മാത്രമാണ് തങ്ങളെന്നും പറയുകയാണ് ഡോക്ടർ ഖദീജ മുംതാസ്. അത്തരത്തിലുള്ള നിരവധി അനുഭവങ്ങളാണ് ഈ പുസ്തകത്തിലൂടെ നമുക്കു മുന്നിലെത്തുന്നത്. അതിലാകട്ടെ കൂടുതലും നിറഞ്ഞു നിൽക്കുന്നത് സ്ത്രീകളും.

സ്വന്തം മകൾക്കു അവളുടെ അച്ഛനിലുണ്ടായ കുഞ്ഞിനെ അവളുടെ ‘അമ്മ ആരായിട്ടു വളർത്തും ?ഇത്തരത്തിലുള്ള ഒരു ചോദ്യത്തെ ഡോക്ടർ എങ്ങനെയായിരിക്കും പ്രതികരിച്ചിട്ടുണ്ടാകുക?. സ്വതം നഷ്ടപ്പെട്ടവരുടെ നിലവിളികൾ, അവരുടെ വിവിധ ഭാവങ്ങൾ, അവർ നേരിടേണ്ടി വരുന്ന കഠിന പരീക്ഷണങ്ങൾ ഇതുപോലുള്ള നിരവധി സംഭവങ്ങളാണ് ഡോക്ടർ ഈ പുസ്തകത്തിൽ വരച്ചിട്ടിരിക്കുന്നത്.പരസ്പരപൂരകങ്ങളായി വർത്തിക്കേണ്ടതിനു പകരം ശാരീരികമായ മുൻ‌തൂക്കം മുതലെടുത്തു ചപലനും സ്വാർത്ഥനുമായ പുരുഷൻ, മാനസികമായി പക്വമതിയായ സ്ത്രീയെ ഭരിക്കുന്നതിലെ അസന്തുലിത്വമാണ് ഇവിടുത്തെ അസ്വസ്ഥതകൾക്കും ,അസമാധാനത്തിനുമുള്ള ഹേതു എന്ന് താൻ കേട്ട അനുഭവ കഥകളെ ആധാരമാക്കികൊണ്ട് ഡോക്ടർ പറയുന്നു.

ബർസ എന്ന നോവലിന് സാഹിത്യ അക്കാദമി അവാർഡ് നേടിയ ഖദീജ മുംതാസിന്റെ ഈ പുസ്തകവും ഡിസി ബുക്ക്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്, വില 120 രൂപ.