മർഡർ ഇൻ മദ്രാസ്

വളരെ വർഷങ്ങൾക്ക് മുമ്പ് കേരളം രൂപീകരിക്കുന്നതിനുമൊക്കെ മുമ്പ് മദ്രാസിൽ നടന്ന കൊലപാതക കേസുകളെക്കുറിച്ചാണ് ജി.ആർ ഇന്ദുഗോപന്റെ ‘മർഡർ ഇൻ മദ്രാസ്’ എന്ന ഈ ചെറുപുസ്തകത്തിലുള്ളത്. കഴിഞ്ഞ വർഷം മാതൃഭൂമി വാരാന്തപ്പതിപ്പിൽ നമ്മളിൽ ചിലരെങ്കിലും വായിച്ചിട്ടുണ്ടാകണം ഇതിലെ കഥകൾ. സ്വന്തമായ ഒരു സൃഷ്ടിയല്ലെന്നും ലഭ്യമായ സ്രോതസ്സുകളെ യുക്തിയുപയോഗിച്ച് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് തുടക്കത്തിലേ എഴുത്തുകാരൻ സൂചിപ്പിച്ചിട്ടുണ്ട്.

എഗ്മോറിൽ നിന്നും രാമേശ്വരം ധനുഷ്കോടിയിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു ടെയിനിൽ അസഹനീയമായ ദുർഗന്ധം പൊട്ടിപുറപ്പട്ടതിനെതുടർന്ന് നടത്തിയ തിരച്ചിലിൽ സീറ്റിനടിയിലെ പെട്ടിയിൽ നിന്നും കിട്ടിയത് ഒരു പുരുഷ ശരീരം. കൈകാലുകൾ വെട്ടിമാറ്റിയ നിലയിലായിരുന്നെങ്കിലും തലമാത്രം ഇല്ല. അവിടെ തുടങ്ങുന്നു അന്വേഷണം.കുപ്രസിദ്ധമായ അളവന്തർ കൊലപാതകകേസായിരുന്നു ഇത്. സംഭവം നടക്കുന്നത് 1962 ഓഗസ്റ്റിലാണെന്ന് പുസ്തകത്തിൽ തെറ്റായാണ് കൊടുത്തിട്ടുള്ളത്. 1952 ലാണ് തമിഴ്നാട്ടിൽ വളരെ ഒച്ചപ്പാടുണ്ടാക്കിയ ഈ സംഭവം നടക്കുന്നത്.

രണ്ടാമത്തെ സംഭവം 1919-20 കാലഘട്ടത്തിൽ നടന്ന ക്ലെമന്റ് ഡെലേഹേ വധക്കേസാണ്.ഡെലേഹേ ,ക്യൂൻ മേരിസ് കോളേജിലെ പ്രിൻസിപ്പലായിരുന്നു. പിന്നീട്
ജന്മിമാരുടെ മക്കൾക്കുള്ള കോളേജായ ന്യൂവിംഗ്ടൺ ഹൗസിൽ പ്രിൻസിപ്പലായി വന്നു. അത്താഴത്തിനു ശേഷം ഉറങ്ങാൻ പോകുമ്പോൾ തലയിൽ വെടിയേറ്റ് ഡെലേഹേ കൊല്ലപ്പെടുകയാണ്.ഇനിയും തെളിയിക്കപ്പെടാത്ത കേസുകളുടെ കൂട്ടത്തിലാണ് ഇതും .

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന സമയങ്ങളിൽ മദ്രാസിൽ നടന്ന ലക്ഷ്മികാന്തൻ വധക്കേസാണ് പുസ്തകത്തിലെ മൂന്നാമത്തേതും അവസാനത്തേതും.മദ്രാസ് സിനിമമേഖലയെ പിടിച്ചുകുലുക്കിയ കേസായിരുന്നു ഇത്. അത്യന്തം നിഗൂഢ ജീവിതം നയിച്ചിരുന്ന ലക്ഷ്മി കാന്തൻ ജീവിച്ചിരുന്നപ്പോൾ മാത്രമല്ല മരണത്തിലും ഒട്ടേറെപ്പേരുടെ ജീവിതത്തെ കുളം തോണ്ടി. അതിൽ ഒരു പ്രധാനി തമിഴ്നാട്ടിലെ ഒരു സൂപ്പർ സ്റ്റാറായിരുന്നു. ഇന്നും ഒരു തെളിയാ കേസായി തുടരുന്നതാണ് ലക്ഷ്മികാന്തൻ വധക്കേസ്.പുസ്തകത്തിൽ ലക്ഷ്മികാന്തന്റെ ആന്തമാൻ ജയിൽ വാസത്തിന്റെ വർഷവും തെറ്റായാണ് കൊടുത്തിരിക്കുന്നത്.

ഉദ്വേഗപൂർണ്ണമായ അവതരണശൈലിയായതു കൊണ്ട് വായിച്ചു പോകാൻ ബുദ്ധിമുട്ടില്ല.ഒരു പത്രറിപ്പോർട് വായിക്കുന്നപോലെ വായിച്ചു പോകാം. മൂന്ന് കേസുകളെ കുറിച്ചും നേരത്തെ മാതൃഭൂമിയിൽ വായിച്ചിട്ടുള്ളവർ വീണ്ടും തല വെച്ചു കൊടുക്കേണ്ടതില്ല. ഓൺലൈൻ എഡിഷനിൽ തുടർപരമ്പര രൂപത്തിലും പ്രത്യക്ഷപ്പെട്ട ഇവയെല്ലാം ഇപ്പോഴും അവിടെ തന്നെ കിടപ്പുണ്ട്. കോളിളക്കം സൃഷ്ടിച്ച കേസുകളായതു കൊണ്ട് നെറ്റിൽ വെറുതെ ഒന്നു പരതേണ്ട താമസമേയുള്ളൂ. കേസിനെ കുറിച്ചുള്ള അനേകം വിവരങ്ങൾ നിരവധി ലിങ്കുകളിൽ നിങ്ങളുടെ വിരൽ തുമ്പിൽ തന്നെ ലഭ്യമാണ്. മുകളിൽ സൂചിപ്പിച്ചപ്പോലെ ലേഖന പരമ്പര പുസ്തകമായപ്പോൾ നിരവധി തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്. അവയെല്ലാം അടുത്ത പതിപ്പിലെങ്കിലും തിരുത്തിയാൽ നന്നായിരുന്നു.