
ലോകസാഹിത്യത്തിൽ ശ്രീലങ്കയുടെ കാലം വരുമെന്ന ഷെഹാൻ കരുണതിലകെ നടത്തിയ പ്രവചനത്തെകുറിച്ച് നമ്മൾ വായിച്ചതാണ്. ബുക്കർ നേടിയതിലൂടെ എന്തായാലും ഇനിയുമെത്തപ്പെടാത്തയിടങ്ങളിലും അദ്ദേഹത്തിന്റെ പുസ്തകങ്ങളും മറ്റു ലങ്കൻ സാഹിത്യവും എത്തിച്ചേരുമെന്നുറപ്പ് . ശ്രീലങ്കൻ സാഹിത്യത്തിൽ ശ്രദ്ധേയമായ രചനകൾ നടത്തുന്നവരുണ്ട്. ഉപാലി ലീലാരത്ന ,കലാനിധി ജീവകുമാരൻ ,വവുനിയൂർ രാ ഉദയണ്ണൻ,വി ജീവകുമാരൻ എന്നിവർ അതിലെ ചില ശ്രദ്ധേയമുഖങ്ങളാണ്. ഇംഗ്ലീഷിൽ ഒരു പക്ഷെ ഇവരുടെ കൃതികൾക്ക് വിവർത്തനങ്ങൾ കണ്ടേക്കാം , മലയാളത്തിലേക്ക് , പക്ഷെ ലങ്കൻ സാഹിത്യം അത്രക്കൊന്നും കടൽ കടന്നു വന്നിട്ടില്ല. നമ്മുടെ രാജ്യത്തിൻറെ തൊട്ടടുത്തു കിടക്കുന്ന ഒരു രാജ്യമായിട്ടു കൂടി എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് വെറുതെയെങ്കിലും ആലോചിക്കാവുന്നതാണ്.
ലങ്കൻ സാഹിത്യത്തിൽ നിന്നും മലയാളത്തിലേക്ക് വന്ന പുസ്തകങ്ങളുടെ അന്വേഷണത്തിനിടയിലാണ് വി. ജീവകുമാരന്റെ ചങ്കാനച്ചട്ടമ്പി എന്ന പുസ്തകം കൈയ്യിൽപ്പെട്ടത്. യുദ്ധത്തിന്റെയും അതിനു ശേഷമുള്ള ദുരിതങ്ങളുടെയും തീക്ഷണ ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു ഇടമാണ് ലങ്ക. പോരാത്തതിന് വർത്തനമാനകാല സാഹചര്യവും ഒട്ടും സുഖകരമല്ല .ശ്രീലങ്കയെ യുദ്ധത്തിന് മുമ്പും , ശേഷവും, വീണ്ടും ആയുധങ്ങൾ മൗനമായ കാലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി തിരിച്ചാൽ ഇത് യുദ്ധത്തിനു മുമ്പ് നടന്ന കഥയാണ് എന്ന് എഴുത്തുകാരൻ പറയുന്നുണ്ട്. അതായത് വംശീയതകൊണ്ട് ഒരു ജനതയ്ക്ക് പലതും നഷ്ടപ്പെടേണ്ടിവന്ന ഒരു കാലഘട്ടത്തിനും വളരെ മുമ്പ് നടന്ന ഒരു കഥയാണ് ചങ്കാനചട്ടമ്പിയിലൂടെ ജീവകുമാരൻ പറഞ്ഞു വയ്ക്കുന്നത് .
തികച്ചും ഒരു ഗ്രാമാന്തരീക്ഷത്തിൽ നടക്കുന്ന ഒരു കഥയാണിത്. ഒരു നാട്, ആ നാടിനൊരു ക്ഷേത്രം ,അവർക്കൊരു സ്കൂൾ,നാടിനൊരു തലവൻ അതുപോലെ തന്നെ നാടിനൊരു ചട്ടമ്പിയും ഇവിടെയുണ്ട് .പൊതുവെ ചട്ടമ്പിമാർ അറിയപ്പെടുന്നത് അവരുടെ വട്ടപ്പേരുകളിലായിരിക്കുമല്ലോ .ഇവിടെയും അതുപോലെ തന്നെ. മോഹനരാശു നാട്ടുകാർക്ക് ചങ്കാനച്ചട്ടമ്പിയാണ്. അയാളുടെ ജീവിതവും, പ്രതികാരവും,അഭിമുഖീകരിക്കേണ്ടി വന്ന പല പ്രശ്നങ്ങളുമൊക്കെ വളരെ മനോഹരമായി നോവലിസ്റ്റ് വരച്ചിട്ടിട്ടുണ്ട് . ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസുമായി ബന്ധമൊന്നുമില്ലെങ്കിലും കഥപറച്ചിലിന്റെയും ചങ്കാന ചട്ടമ്പിയുടെ ചില രീതികളും മനസ്സ് പലപ്പോഴും അമ്മിണിപിള്ളയിലേക്ക് കൊണ്ടു പോയി .
ശ്രീലങ്കയിലെ തമിഴ് രാഷ്ട്രീയക്കാരെ പരിഹസിക്കാനുള്ള അവസരമൊന്നും ജീവകുമാരൻ നഷ്ടപ്പെടുത്തിയിട്ടില്ല.വാചകകസർത്തുക്കളൊന്നുമില്ലാതെ മനോഹരമായി തന്നെ കഥപറഞ്ഞിട്ടുണ്ട് നോവലിസ്റ്റ്. അദ്ദേഹത്തിന്റെ ‘മക്കൾ,മക്കളാൽ,മക്കൾക്ക് വേണ്ടി’ എന്ന നോവൽ വളരെ ചർച്ചചെയ്യപ്പെട്ട ഒന്നാണ് .ലങ്കയിലെ മിക്ക എഴുത്തുകാരെയും പോലെ ഇദ്ദേഹവും പ്രവാസ ലോകത്തിലാണ്.സ്വാതി എച് പദ്മനാഭനാണ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.