‘ഓഗസ്റ്റിൽ കാണാം’; നോവൽ മാർക്വേസ് തള്ളിക്കളഞ്ഞിട്ടും കുടുംബം പ്രസിദ്ധീകരിച്ചതെന്തിനാണ്?

മാർക്വേസ് ജീവിച്ചിരുന്നപ്പോൾ പ്രസിദ്ധീകരിച്ച  തന്റെ  അവസാന പുസ്തകം 2014 ലെ ‘എന്റെ വിഷാദ ഗണികാ സ്മൃതികൾ’ എന്ന നോവലാണ് . മറവി രോഗം ബാധിച്ച് എഴുത്തിൽ നിന്നും വിരമിച്ചപ്പോൾ മാർക്വേസിൻ്റെതായി ഇനി ഒന്നും പുറത്തുവരാനില്ല എന്നുതന്നെ ഭൂരിപക്ഷം സാഹിത്യ പ്രേമികളും വിശ്വസിച്ചു. എന്നാൽ പൊടുന്നനെ മാർക്വേസിൻ്റെ കണ്ടെടുക്കപ്പെട്ട നോവൽ   എന്ന തലക്കെട്ടോടെ പുതിയ നോവലിന്റെ പേരും പുറത്തിറങ്ങുന്ന തിയതിയും  പ്രഖ്യാപിച്ചപ്പോൾ ചിലരെങ്കിലും ഒന്നമ്പരന്നിട്ടുണ്ടാകണം. എന്നിരുന്നാലും അത് മുഴുവൻ  മാർക്വേസ് എഴുതിയതാകാൻ വഴിയില്ല എന്നും അദ്ദേഹത്തിന്റെ മക്കളിൽ ആരെങ്കിലുമോ അതുല്ലെങ്കിൽ എഴുത്തുകാരനായ കൊച്ചുമകൻ    ഗാർസിയ എലിസോൻഡോയോ മറ്റോ എഴുതി പൂർത്തിയാക്കിയതാകാം എന്നും  ചിലരെങ്കിലും കളിയായി കരുതിയിരിക്കണം.എന്നാൽ ഈ നോവലിനെ കുറിച്ച് അതിന്റെ ഇന്നത്തെ രൂപത്തിലല്ല അതിന്റെ പ്രാഗ് രൂപങ്ങളെ കുറിച്ച്  വളരെ മുൻപ് മാർക്വെസ് ചിലയിടങ്ങളിൽ സംസാരിച്ചിട്ടുണ്ട്. 

En agosto nos vemos  എന്ന് സ്പാനിഷിലും Until August എന്ന പേരിൽ ഇംഗ്ലീഷിലുമാണ് നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് . മലയാളത്തിൽ ‘ഓഗസ്റ്റിൽ കാണാം’ എന്ന പേരിൽ മാങ്ങാട് രത്നാകരന്റെ വിവർത്തനവും പുറത്തൂവരാനുണ്ട്.    ‘ഓഗസ്റ്റിൽ കാണാം’ എന്ന നോവൽ  ശരിക്കും പൂർണ്ണമായതും എന്നാൽ  മാർക്വേസിനാൽ പൂർത്തിയാകാത്തതുമായ ഒരു കൃതിയാണ് എന്നു വേണമെങ്കിൽ പറയാം. കാരണം  ഒരു എഴുത്തുകാരനെന്ന നിലയിൽ അതിന്റെ പൂർണ്ണതയിൽ തൃപ്തികരമായി നോവൽ  പരിഷ്കരിക്കാൻ  മാർക്വേസിന് കഴിഞ്ഞില്ല. ഓർമ്മകളാണ്  ഒരേസമയം എൻ്റെ ഉറവിടവും എൻ്റെ ഉപകരണവും. അതില്ലാതെ ഒന്നുമില്ല എന്നു വിശ്വസിച്ചിരുന്ന അദ്ദേഹം പക്ഷേ അതിനു മുമ്പേ മറവി രോഗത്തിലേക്ക് വീണു പോയി.

ഇപ്പോൾ നൂറിൽ പരം പേജുകൾ മാത്രം ദൈർഘ്യമുള്ള ഈ നോവൽ പക്ഷേ അറുന്നൂറ് പേജുകളിൽ പരന്നുകിടക്കുന്ന അഞ്ച് ഭാഗങ്ങളുള്ള ആഖ്യാനമായാണ് മാർക്വേസ്  ആദ്യം വിഭാവനം ചെയ്തത്, പക്ഷേ പിന്നീട് മാർക്വേസ് തന്നെ  അത് ഉപേക്ഷിക്കുകയാണുണ്ടായത്. മാർക്കേസിൻ്റെ ഓർമ്മക്കുറിപ്പായ ‘Living to tell the tale ’ (കഥ പറയാനൊരു ജീവിതം)എഡിറ്റ് ചെയ്ത ക്രിസ്റ്റോബൽ പേരയാണ് ഈ നോവൽ സ്പാനിഷിൽ എഡിറ്റ് ചെയ്തിരിക്കുന്നത് . പുറത്തു വന്നിരിക്കുന്ന പുതിയ പുസ്തകം  മാർക്വേസിൻ്റെ അഞ്ചാമത്തെയും അവസാനത്തെയും ഡ്രാഫ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാൽ  നോവലിൽ മുമ്പത്തെ ഡ്രാഫ്റ്റുകളിൽ നിന്നുള്ള ചില ഭാഗങ്ങളും  ഉൾപ്പെടുത്തിയിട്ടുണ്ട്.

1999 മാർച്ചിൽ  സ്പാനിഷ് സൊസൈറ്റി ഓഫ് ഓതേഴ്സ് ആൻഡ് പബ്ലിഷേഴ്സിനായുള്ള ആ വർഷത്തെ ഫോറത്തിൽ, മാർക്വേസ്  ‘ഓഗസ്റ്റിൽ കാണാം’ എന്ന ഒരു അധ്യായം വായിച്ചപ്പോൾ മുതൽ പ്രസിദ്ധീകരിക്കാത്ത ഒരു മാർക്വേസ് നോവൽ ഉണ്ടെന്നുള്ള  കിംവദന്തികൾ പരന്നിരുന്നു  . മൂന്ന് ദിവസത്തിന് ശേഷം, സ്പാനിഷ് പത്രമായ എൽ പേസ് ഈ അധ്യായം പ്രസിദ്ധീകരിച്ചു, അത് പിന്നീട് ന്യൂയോർക്കർ മാഗസിനു വേണ്ടി   ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. എഡിത്ത് ഗ്രോസ്മാൻ ആയിരുന്നു ഇത് വിവർത്തനം ചെയ്തത്.Meeting in August എന്നായിരുന്നു അതിന്റെ തലക്കെട്ട്.  പിന്നീട് 2003-ൽ ‘ഓഗസ്റ്റിൽ കാണാം’  എന്നതിൻ്റെ മറ്റൊരു ഭാഗം കൂടി വെളിച്ചത്തു വന്നു. മാർക്വേസിൻ്റെ ഉടമസ്ഥതയിലുള്ള കൊളംബിയൻ മാസികയായ കാംബിയോയിൽ  ദി നൈറ്റ് ഓഫ് ദി എക്ലിപ്സ് എന്ന പേരിൽ ഇത് ഒരു ചെറുകഥയായി പ്രസിദ്ധീകരിച്ചു അതിനു ശേഷം വളരെ കാലം  ഒരനക്കവും ഉണ്ടായിരുന്നില്ല.  മാർക്വേസിന്റെ മരണത്തിന് പത്തു വർഷങ്ങൾക്ക് ശേഷമാണ് പുതിയ നോവൽ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. 2004-ൽ പുറത്തിറങ്ങിയ  തന്റെ  ‘Memories of my Melancholy Whores’ (എന്റെ വിഷാദ ഗണികാ സ്മൃതികൾ ) എന്ന നോവലിന് 20 വർഷങ്ങൾക്ക് ശേഷവും. .

നാല്പത്തിയാറു വയസ്സുള്ള വിവാഹിതയായ സ്ത്രീയും അമ്മയുമായ അന  മഗ്ദലീന ബാഹിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ജോഹാൻ സെബാസ്റ്റ്യൻ ബാഹിൻ്റെ രണ്ടാം ഭാര്യയുടെ പേരിൽ അറിയപ്പെടുന്ന അന മഗ്ദലീന  എല്ലാ വർഷവും അമ്മയുടെ ചരമവാർഷികമായ ഓഗസ്റ്റ് പതിനാറിന് , കരീബിയൻ ദ്വീപിലെ അവരുടെ  ശവകുടീരത്തിൽ പുഷ്പങ്ങൾ അർപ്പിക്കാൻ  ഒരു ദിവസം മാത്രം നീണ്ടു നിൽക്കുന്ന യാത്ര ചെയ്യുന്നു . അറ്റ്ലാൻ്റിക് തീരത്തെ  പേരിടാത്ത ഒരു രാജ്യവും പേരിടാത്ത കരീബിയൻ ദ്വീപുമാണ് കഥ നടക്കുന്ന പശ്ചാത്തലം.ദ്വീപിലേക്കുള്ള തൻ്റെ യാത്രയിൽ,  ഓരോ വർഷവും അവർ വ്യത്യസ്ത പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരു ശീലത്തിലേക്ക് എത്തിച്ചേരുകയാണ്.എന്നാൽ അതിനും മുൻപ് തന്റെ ഭർത്താവല്ലാതെ വേറൊരാളുമായും അന അത്തരം ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല. എന്നാൽ ഈ ശീലം തുടങ്ങിയ ആദ്യ  അവസരത്തിൽ  ലൈംഗികബന്ധം കഴിഞ്ഞുള്ള പ്രഭാതത്തിൽ  താൻ വായിച്ചു പകുതിയാക്കിയ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള നോവലിന്റെ പേജുകൾക്കിടയിൽ അയാൾ തിരുകിയിട്ടു പോയ ഇരുപതു ഡോളറിന്റെ നോട്ട് അവളെ തെല്ലൊന്നുമല്ല മുറിവേൽപ്പിച്ചത് . 

അഞ്ച് ഭാഗങ്ങളായി   തിരിച്ചിരിക്കുന്ന നോവലിലെ , ഓരോ ഭാഗത്തിലും  അനയുമായി കണ്ടുമുട്ടുകയും ബന്ധപ്പെടുകയും ചെയ്യുന്നത്  അജ്ഞാതരായ  വ്യത്യസ്ത പുരുഷന്മാരാണ്.   അന കണ്ടുമുട്ടുന്ന ഈ പ്രണയികളെ ആകർഷകമായോ അഭിലഷണീയമായോ അല്ല നോവലിൽ ചിത്രീകരിച്ചിട്ടുള്ളത്, പക്ഷേ  നോവൽ പറഞ്ഞുവെയ്ക്കുന്നത്  അവളുടെ ലൈംഗിക വിമോചനത്തെക്കുറിച്ചൊന്നുമല്ല , മറിച്ച് അന മഗ്ദലീനയുടെ സ്വത്വത്തിൻ്റെ മറ്റു പല ഘടകങ്ങളെക്കുറിച്ചാണ്.എന്നിരുന്നാലും, വർഷാവർഷം കണ്ടെത്തുന്ന ഈ ലൈംഗിക ഏറ്റുമുട്ടലുകൾ അവളുടെ കഥാപാത്രത്തെയോ നോവലിൻ്റെ ഇതിവൃത്തത്തെയോ നിർവചിക്കാൻ മാത്രം ശക്തിയുള്ളതായി അനുഭവപ്പെടുന്നുമില്ല . അതേ സമയം നോവൽ മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്യുന്നുണ്ട്. 

അവിശ്വസ്തത, ആഗ്രഹം, ഭൂതകാലത്തിൻ്റെ ഭാരങ്ങൾ എന്നിവയുടെ പ്രമേയങ്ങളാണ് നോവലിൽ  കൂടുതലും കൈകാര്യം  ചെയ്യപ്പെടുന്നത് . വിവാഹേതര ലൈംഗികതയുടെ ചടുലവും വേഗതയുള്ളതുമായ ഒരു കഥ വാഗ്ദാനം ചെയ്യുന്ന ഈ നോവൽ മാർക്വേസിൻ്റെ മറ്റ് പല നോവലുകളേയും  പോലെ ഒരു മാജിക്കൽ റിയലിസ്റ്റ് നോവൽ ഒന്നുമല്ലെങ്കിലും , മാർക്വേസ് എന്ന  പ്രതിഭയുടെ  കാവ്യാത്മകമായ ഗദ്യം കൊണ്ട് ശ്രദ്ധിക്കപ്പെടും എന്നതിൽ സംശയമൊന്നുമില്ല.

ഇതിനോടകം ‘ഓഗസ്റ്റിൽ കാണാം’ എന്നനോവൽ  നിരൂപകരിലും വായനക്കാർക്കിടയിലും സമ്മിശ്ര നിരൂപണങ്ങളാണ്സൃഷ്ടിച്ചിട്ടുള്ളത് . രചയിതാവിൻ്റെ അന്തിമ ആഗ്രഹത്തിന് വിരുദ്ധമായി പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തീരുമാനം, എഴുത്തുകാരുടെ മരണശേഷം അവരുടെ ആഗ്രഹങ്ങളെ എങ്ങനെ പരിഗണിക്കുന്നു  എന്നതിനെക്കുറിച്ചുള്ള ധാർമ്മിക ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് ഈ പുസ്തകവും . പുസ്തകത്തോടുള്ള രചയിതാവിൻ്റെ സ്വന്തം അതൃപ്തിയും അത് നശിപ്പിക്കപ്പെടണമെന്ന അദ്ദേഹത്തിൻ്റെ ആഗ്രഹവും ഉണ്ടായിരുന്നിട്ടും , തന്റെ  അന്തിമ ആഗ്രഹങ്ങളെക്കാൾ ‘വായനക്കാരുടെ ആനന്ദത്തിന്’ മുൻഗണന നൽകി എന്ന അവകാശവാദവുമായാണ് ഇപ്പോൾ  ഈ പുസ്തകം പുറത്തു വന്നിരിക്കുന്നത്.  “ഈ പുസ്തകം ശരിയാകുമെന്ന് തോന്നുന്നില്ല , ഇത് നശിപ്പിക്കണം ” എന്ന  പ്രസ്താവനയിലൂടെ മാർക്വേസ് തന്നെ ഈ പുസ്തകത്തെ ഒഴിവാക്കിയിട്ടും , നോവൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത് അദ്ദേഹത്തിൻ്റെ കുടുംബമാണ്. ഈ തീരുമാനത്തെ പക്ഷേ ചിലർ വിശ്വാസവഞ്ചനയായി വിശേഷിപ്പിച്ചിട്ടുണ്ട്, എന്നാൽ വായനക്കാർ പുസ്തകം ആസ്വദിക്കുമെന്നും അവരുടെ പിതാവ് അവരോട് ക്ഷമിക്കുമെന്നും മാർക്വേസിൻ്റെ മക്കൾ പ്രതീക്ഷിക്കുന്നു.

മാർക്വേസിൻ്റെ മുൻ കൃതികളെ അപേക്ഷിച്ച് ‘ഓഗസ്റ്റിൽ കാണാം’ എന്ന  നോവലിൻ്റെ സംക്ഷിപ്തതയും ആഴമില്ലായ്മയും ചില വായനക്കാരെയെങ്കിലും  നിരാശരാക്കിയിട്ടുണ്ട്. ഏകാന്തതയുടെ നൂറുവർഷങ്ങൾ’, ‘പ്രവചിക്കപ്പെട്ട മരണത്തിന്റെ പുരാവൃത്തം  ‘ തുടങ്ങിയ മാർക്വേസിൻ്റെ ഏറ്റവും പ്രശസ്തമായ കൃതികളിൽ കാണുന്ന മാജിക്കൽ റിയലിസ്റ്റിക്  ഘടകങ്ങൾ ഈ പുസ്തകത്തിലില്ല എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ വിചിത്രമായ ലൈംഗിക രംഗങ്ങളും പ്രണയത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയുടെ അഭാവവും നിരൂപകർക്കിടയിൽ തർക്കവിഷയമാണ്.എന്നിരുന്നാലും എഴുതപ്പെട്ട വാക്കിൻ്റെ മാന്ത്രികത കൊണ്ട് എഴുത്തുകാരുടെയും വായനക്കാരുടെയും തലമുറകളെ ഒരുപോലെ മാർക്വെസ്  പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും. ആൻ മക് ലിയാനാണ് നോവലിന്റെ ഇംഗ്ലീഷ്  തർജ്ജമ കൈകാര്യം ചെയ്തിരിക്കുന്നത്.