പ്രേരയ്ക്ക

മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ലളിതമായ ആഖ്യാനത്തിലൂടെ സങ്കീർണ്ണമായ മാനുഷിക വികാരങ്ങളെ ആവിഷ്കരിക്കുന്ന ഒരു കഥയാണ് കെ.എസ്. രതീഷിൻ്റെ “പ്രേരയ്ക്ക” . പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ പ്രണയത്തിൻ്റെ മധുരവും പേരയ്ക്കയുടെ ഗ്രാമീണ സൗന്ദര്യവും ഈ കഥയിൽ ഇഴ ചേർന്നു നിൽക്കുന്നുണ്ട്. അപ്രതീക്ഷിത സംഭവങ്ങളും , നിസ്സഹായതയും കരിനിഴൽ വീഴ്ത്തുന്ന ഗ്രാമത്തിൽ, മനുഷ്യബന്ധങ്ങളുടെ ആഴവും സഹാനുഭൂതിയുടെ രാഷ്ട്രീയവുംകഥാകൃത്ത് ഹൃദയസ്പർശിയായി രേഖപ്പെടുത്തിയിട്ടുണ്ട്.

കഥയുടെ ഇതിവൃത്തം ജോയിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രത്തെ പിന്തുടർന്നാണ് വികസിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയവും നഷ്ടപ്രണയത്തിൻ്റെ മങ്ങാത്ത ഓർമ്മകളും പേറുന്ന ജോയിക്കുട്ടി, വർഷങ്ങൾക്കുശേഷം സ്റ്റാൻലിയെ വീണ്ടും കണ്ടുമുട്ടുന്നതോടെ കഥാഗതിക്ക് വഴിത്തിരിവുണ്ടാക്കുന്നു. പേരയ്ക്കയുടെ മധുരം പോലെ ഹൃദയത്തിൽ സൂക്ഷിച്ച പ്രണയം ഒരു കാലത്ത് ജോയിക്കുട്ടിക്കുണ്ടായിരുന്നു. ആ പ്രണയത്തിൻ്റെ ഓർമ്മകൾ ഇപ്പോഴും അയാളെ വേട്ടയാടുന്നുണ്ട് . സ്റ്റാൻലിയുടെ രംഗപ്രവേശം ജോയിക്കുട്ടിയിൽ പശ്ചാത്താപത്തിൻ്റെയും കരുണയുടെയും വികാരങ്ങൾ ഉണർത്തുന്നു. മോളിയുടെ മാനസികാസ്വാസ്ഥ്യം, ബെറ്റിയുടെ ധാർമ്മികമായ പ്രതിസന്ധി, സാവിത്രിയുടെ സാമൂഹ്യ മാധ്യമ ഇടപെടൽ എന്നിവയെല്ലാം ചേർന്ന് കഥയെ കൂടുതൽ വൈകാരികമാക്കുന്നു.

“പ്രേരയ്ക്ക”യിലെ കഥാപാത്രങ്ങൾ ഓരോരുത്തരും അവരവരുടെ ജീവിത ദുരിതങ്ങളിലൂടെയും മാനസിക സംഘർഷങ്ങളിലൂടെയും കടന്നുപോകുന്നവരാണ്. മാനസിക രോഗത്തിൻ്റെ കഠിന യാതനകൾ പേറുന്ന മോളി, ധർമ്മസങ്കടത്തിൽ ഉഴലുന്ന ബെറ്റി,ഇവരുടെ ഇടയിൽ കഴിയുന്ന സ്റ്റാൻലി ; ഇങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ ഈ കഥാപാത്രങ്ങൾ ഓരോരുത്തരും തന്മയത്തത്തോടെ പ്രതിനിധീകരിക്കുന്നു. ലളിതമായ ഗ്രാമീണ ഭാഷയും ഹൃദയസ്പർശിയായ രചനാശൈലിയും കഥയുടെ കരുത്ത് വർദ്ധിപ്പിക്കുന്നുണ്ട് .പേരമരവും പേരയ്ക്കയും ഗ്രാമീണതയുടെയും പ്രത്യാശയുടെയും പ്രതീകമായി കഥയിൽ നിറഞ്ഞുനിൽക്കുമ്പോൾ തന്നെ അത് നഷ്ട പ്രണയത്തിൻ്റെയും, കഥാപാത്രങ്ങൾ തമ്മിൽ പുലർത്തുന്ന സ്നേഹത്തിൻ്റെയും, സഹാനുഭൂതിയുടെയും ആഴവും വെളിപ്പെടുത്തുന്നു.

വായിക്കാം ‘പ്രേരയ്ക്ക’ ഇത്തവണത്തെ (മാർച്ച് 2025 ലക്കം) ഭാഷാപോഷിണിയിൽ.