ഓർമ്മക്കുറിപ്പുകൾ പലവിധമുണ്ട്. ആ വിഭാഗത്തിൽ പെടുന്ന മിക്കതും ഞാൻ എന്ന സ്വന്തം കഥാപാത്രത്തെ കേന്ദ്രമാക്കിക്കൊണ്ടുള്ളതും തന്റെ കുട്ടിക്കാലം മുതൽ മുന്നോട്ടുള്ള സംഭവങ്ങളെ കുറിച്ചുള്ളതായിരിക്കും. എന്നാൽ ചില ഓർമക്കുറിപ്പുകൾ ഒരാൾ തന്നെ കടന്നുപോയവരെയും , കൂടെ നടന്നവരെയും ഓർമ്മിച്ചെഴുതുന്ന തരത്തിലുള്ളതും ഉണ്ട്. രണ്ടാമതു സൂചിപ്പിച്ച വിഭാഗത്തിൽ പെടുന്ന ഒന്നാണ് എം മുകുന്ദൻ എഴുതിയ ഓർമ്മകളിലേക്ക് മടങ്ങി വരുന്നവർ എന്ന പുസ്തകം. യൗവനം ചോർന്നു പോകാത്ത ആഖ്യാനത്തോടെ ഹൃദയത്തെ തൊടുന്ന കഥകളെഴുത്തുന്ന മുകുന്ദൻ പക്ഷേ വിട പറഞ്ഞു പോകുന്നവരെ കുറിച്ച് എഴുതുന്നത് വളരെ വിഷമകരമാണെന്ന് പറയുന്നു ,പ്രത്യേകിച്ച് നമ്മളൊരുപാട് സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരെക്കുറിച്ച് . മുകുന്ദൻ തന്റെ ഓർമകളെ കുറിച്ചു പറയുമ്പോൾ സ്വാഭാവികമായും മയ്യഴിയും , ഡൽഹി ജീവിതവും,ഫ്രഞ്ച് എംബസ്സിയുമൊക്കെ കടന്നു വരുക സ്വാഭാവികം മാത്രമാണ് . പല സാഹിത്യ പ്രസിദ്ധീകരങ്ങളിലൂടെയൊക്കെ നമ്മളത് പലവുരു വായിച്ചറിഞ്ഞിട്ടുള്ളതുമാണ്.തന്റെ പുസ്തകങ്ങളിലൂടെ എഴുത്തിനെ നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരനാണ് മുകുന്ദൻ. ഭാഷകൊണ്ടും , ആഖ്യാനം കൊണ്ടും നമ്മെ ഇപ്പോഴും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്ന മനുഷ്യൻ എന്നാണ് അവതാരികയിൽ വി സി ഇക്ബാൽ മുകുന്ദനെ വിശേഷിപ്പിച്ചിരിക്കുന്നത് .പതിനഞ്ചു അദ്ധ്യായങ്ങളിലായി തന്നെ തൊട്ടു കടന്നുപോയവരെ ഒന്ന് കോറിയിടാൻ ശ്രമിക്കുകയാണ് മുകന്ദൻ ഈ പുസ്തകത്തിലൂടെ. മുകുന്ദൻ എന്ന പേര് കേൾക്കുമ്പോൾ കൂടെ ഓർമ്മ വരുന്ന ഒരാളുണ്ട് . അത് പുനത്തിൽ കുഞ്ഞബ്‌ദുള്ളയാണ്. പ്രിയ ചങ്ങാതി എന്ന ഒന്നാം അദ്ധ്യായം പുനത്തിൽ കടന്നു വരുന്നു.പുനത്തിലും മുകുന്ദനും തമ്മിലുള്ള ആത്മ ബന്ധത്തിലെ ഒരേട് നമ്മുക്കിതിൽ വായിക്കാം. തന്റെ ഡൽഹി ജീവിതം സമ്മാനിച്ച സുഹൃത്തുക്കളും ,സാഹിത്യ സംബന്ധമായ യാത്രക്കിടയിൽ കിട്ടിയ സൗഹൃദങ്ങളും പുസ്തകത്തിൽ കയറി വരുന്നുണ്ട്. ഓ വി വിജയനും മുകുന്ദനും രാഷ്ട്രപതി ഭവനിൽ ഓണസദ്യക്ക് പോയ രസകരമായ സംഭവം മുകുന്ദൻ പങ്കുവെച്ചിട്ടുണ്ട്. വൈകിയാണെകിലും ബംഗാളി സാഹിത്യത്തിലെ മഹാശ്വേതാ ദേവിയുമായി അടുത്ത് പരിചയപ്പെട്ടത് ,തന്റെ റോൾ മോഡലായ തന്റേടിയായ കാക്കനാടന്റെ വിശേഷങ്ങൾ,സാഹിത്യ നിരൂപകനായ കെ പി അപ്പൻ തുടങ്ങിയവർ പിന്നാലെ എഴുത്തുകാരന്റെ ഓർമകളുടെ കൂടാരത്തിലേക്കു കടന്നു വരുന്നു. സമൂഹത്തിൽ നിന്നും സ്വയം ബഹിഷ്‌കൃതനാകുന്ന എഴുത്തുകാരനെ സാർത്ര് ,പുണ്യവാളൻ എന്നാണ് വിളിച്ചിരുന്നത്. മുകുന്ദൻ അക്കാരണം കൊണ്ട് തന്നെ കവി അയ്യപ്പനെ പുണ്യവാളനായി കരുതുന്നു. എല്ലാ വീടുകളിലും അയ്യപ്പന്റെ ഒരു കവിതാ പുസ്തകമെങ്കിലും ഉണ്ടായിരിക്കുക എന്നതാണ് കവിയ്ക്കു വേണ്ടി നമുക്ക് പണിയാവുന്ന ഏറ്റവും വലിയ സ്മാരകം എന്ന് മുകുന്ദൻ നമ്മോടു പറയുന്നു . യൂറോപ്പിൽ ഏറ്റവും കൂടുതൽ സഞ്ചരിച്ച ഭാരതീയനാടക കലാകാരനായ ഹബീബ് തൻവീർ, ചിത്രകാരനായ എം ഫ് ഹുസൈൻ,സാഹിത്യ അക്കാദമിയിലെ ദാസൻ മാഷ്,കൊച്ചനുജനോളം വാത്സല്യമുണ്ടായിരുന്ന അകാലത്തിൽ പൊളിഞ്ഞ കൊച്ചുബാവ, അധ്യാപക കഥകളിലൂടെ നമ്മുടെ മനം കവർന്ന അക്ബർ കക്കട്ടിൽ,സിനിമ നടൻ ജയൻ ,ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന പ്രത്യശാസ്ത്രത്തിനെതിരെ കഥാകളെഴുതിയ എം സുകുമാരൻ തുടങ്ങിയവർ മുകുന്ദന്റെ ഓർമ്മ ചെപ്പിൽ കുടിയിരിക്കുന്നവരിൽ ചിലരാണ്.വി സി ഇക്‌ബാൽ ആണ് പ്രസാധക കുറിപ്പ് എഴുതിയിരിക്കുന്നത്.ഈ പുസ്തകത്തിനു വേണ്ടി നീണ്ട ഒരു അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ അർഷാദ് ബത്തേരി ആണ്.ബാഷോ ബുക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത്.
ചായ വിറ്റ് ലോകം ചുറ്റിയവർ
യാത്രകൾ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്? ഒരു യാത്രയെങ്കിലും പോകാത്തവർ വിരളമായിരിക്കും.
സമയത്തിന്റെയും, പണത്തിന്റെയും പോലെ പലകാരണങ്ങൾക്കൊണ്ടും യാത്ര വേണ്ടെന്ന് വെയ്ക്കുകയോ ,പിന്നത്തേക്കു വെയ്ക്കുകയോ ചെയ്യുന്നവർക്കു പ്രചോദനമാണ് എറണാകുളം ഗാന്ധിനഗറിലെ ശ്രീ ബാലാജി കോഫി ഹൗസിൽ ചായക്കട നടത്തുന്ന വിജയന്റെയും മോഹനയുടെയും യാത്രകളും അവരുടെ ജീവിതകഥയും. ഈ ദമ്പതികളെ കുറിച്ച് പ്രത്യേകം വിവരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒട്ടു മിക്ക പത്രങ്ങളിലും, മാഗസിനുകളിലും അവരുടെ യാത്ര വിശേഷങ്ങൾ വന്നു കഴിഞ്ഞു. ഇവരുടെ ഇപ്പോഴത്തെ പ്രയത്നവും സമ്പാദ്യവും യാത്ര ചെയ്യാനായി മാറ്റി വെച്ചിരിക്കുകയാണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആകില്ല.
ചായ കടയിലെ സമ്പാദ്യവും, ചിട്ടി പിടിച്ചു കിട്ടിയ പണവും , ചിലപ്പോൾ KSFE യിൽ നിന്നും എടുത്ത ലോണുമായി അവർ യാത്ര പോകും. തിരികെ വന്നു ആ കടം വീട്ടാനായി അദ്ധ്വാനിക്കും. ആ ആ കടം വീടി കഴിഞ്ഞാൽ അടുത്ത യാത്രക്കുള്ള തയാറെടുപ്പുകളായിരിക്കും. അങ്ങനെ അവർ ഇതുവരേക്കും സഞ്ചരിച്ചു കൂട്ടിയത് 6 ഭൂഖണ്ഡങ്ങളിലായി 25 രാജ്യങ്ങൾ. സ്ഥിരമായി യാത്രകൾ നടത്തുന്ന ചിലരെയെങ്കിലും അസൂയപ്പെടുത്തുന്ന നേട്ടം തന്നെയാണിത്. വിജയന്റെയും മോഹനയുടെയും പ്രായം കൂടി കേട്ടോളൂ , യഥാക്രമം 69 ഉം 68 ഉം. ഇക്കാരണങ്ങൾകൊണ്ടു തന്നെ ആകണം അസൂയപ്പെടുന്നവരുടെ വായിലൂടെ ഇവർക്ക് വട്ടാണെന്ന് പറയുന്നത് കേൾക്കേണ്ടിവരുന്നത് . ഈ പ്രായത്തിലും യാത്ര ചെയ്യാനുള്ള ധൈര്യം , അത് തങ്ങളുടെ മനസ്സിന്റെ ധൈര്യം ആണെന്ന് അവർ പറയുന്നു. അവരുടെ ജീവിത കഥയാണ് വി സി ബുക്സ് പുറത്തിറക്കിയ ചായ വിറ്റ് വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങൾ എന്ന പുസ്തകത്തിൽ. മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുസ്തകതിന്റെ പ്രകാശനം നിർവ്വഹിച്ചത്.
അവരുടെ വിശേഷങ്ങൾ ഇന്ന് ലോകം മുഴുവൻ പാട്ടാണ്. വെറുതെ പറയുകയല്ല.
28 വയസ്സിനുള്ളിൽ 189 രാജ്യങ്ങൾ സന്ദർശിച്ച പ്രശസ്ത അമേരിക്കൻ ട്രാവൽ വ്ലോഗ്ഗർ ഡ്യൂ ബിൻസ്കിയുടെ ആമുഖത്തോടെയാണ് പുസ്തകം തുടങ്ങുന്നത്. 2019 ൽ ഡ്യൂ ബിൻസ്കി കൊച്ചിയിലെത്തിയപ്പോൾ ബാലാജി കോഫി ഹൗസിൽ പോയി വിജയന്റെയും മോഹനയുടെയും യാത്രകളെ കുറിച്ച് എടുത്ത വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. യുറ്റൂബിലും, ഫേസ്ബുക്കിലും ഈ വീഡിയോ കാണാത്തവർ കുറവായിരിക്കും. മോഹൻലാലും മമ്മൂട്ടിയെയും കാണാനും അവരുടെ സഹായം കിട്ടിയതിന്റെ വിശേഷങ്ങളൊക്കെ അവർ പങ്കുവെയ്ക്കുന്നുണ്ട്. സഹായം നല്കിയവരിൽ മഹീന്ദ്ര സി ഇ ഒ , അമിതാബ് ബച്ചൻ, അനുപംഖേർ തുടങ്ങിയവരും പെടും.
എന്തിനാണ് യാത്ര ചെയ്യുന്നത് എന്നു ചോദിച്ചാൽ വിജയന്റെ മറുപടി ഇപ്രകാരമാണ്,
താജ്മഹലിന്റെ ഫോട്ടോ കാഴ്ചയുടെ ഒരറിയിപ്പു മാത്രമാണ്, താജ്മഹൽ ആഗ്രയിലുണ്ടെന്ന് മാത്രമാണ് അതു നമ്മെ അറിയിക്കുന്നത് . അതിന്റെ ഫോട്ടോ ഒന്നോ രണ്ടോ വാക്കുകൾ മാത്രം പറയും. എന്നാൽ നേരിട്ട് ചെന്നു കാണുമ്പോൾ താജ്മഹൽ അതിന്റെ കഥ തന്നെ പറയും. നമ്മൾ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അത് അനുഭവിക്കും.
പരിമിതികളെ അതിജീവിക്കാനുള്ള മനസ്സ് തന്നെയാണ് ഏറ്റവും പ്രധാനം. യാത്ര പോകാൻ താല്പര്യപ്പെടുന്നവർ എന്തായാലും ഈ പുസ്തകം വായിക്കണം.
കോവിഡ് കാരണം ഈ യാത്രാ ദമ്പതിമാരുടെ അടുത്ത യാത്ര മാറ്റിവെച്ചിരിക്കുകയാണ്. എല്ലാം നേരെ ആയി വരുമ്പോൾ റഷ്യ യിലേക്ക് പറക്കാൻ തയ്യാറായി ഇരിക്കുകയാണ് ഇരുവരും.
ക്രൈം ഡയറി 1 :പൂച്ചെടിവിള സുകുമാരൻ
ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകം മലയാളത്തിൽ നിന്നുമാണ്.
ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകം എന്ന ബഹുമതി പാറേമ്മാക്കൽ ഗോവർണദോർ എന്നറിയപ്പെടുന്ന പാറേമ്മാക്കൽ തോമാ കത്തനാർ എഴുതിയ വർത്തമാനപുസ്തകം എന്ന കൃതിയ്ക്കാണ്.ഇതിനെ ഒരു മുഴുവൻ സമയ യാത്രാവിവരണ പുസ്തകമായി കണക്കാൻ കഴിയില്ല എന്ന് ആദ്യമേ പറയട്ടെ. നസ്രാണി സഭയുടെ വിദേശ മേല്‍ക്കോയ്മയും, ചൂഷണങ്ങളും സ്വയം ഭരണത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളും സംഘര്‍ഷങ്ങളുമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.
മലയാളത്തിൽ എഴുതിയ ആദ്യത്തെ യാത്രാവിവരണം വർത്തമാനപുസ്തകമാണെങ്കിലും ,മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ യാത്രാ പുസ്തകം ഇതല്ല . അതിന്റെ ബഹുമതി 1895 ൽ അച്ചടിച്ച പരുമല തിരുമേനി എന്നറിയപ്പെടുന്ന ഗീ വർഗ്ഗീസ് മാർ ഗ്രിഗോറിയസിന്റെ ഉർസ്ലോം യാത്ര വിവരണമാണ്. വർത്തമാനപുസ്തകം അച്ചടിച്ചതായി പറയപ്പെടുന്നത് 1936 ലാണ്.
പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിലുകളിൽ കൃത്യമായി പറഞ്ഞാൽ 1778 ൽ കരിയാറ്റില്‍ മല്പാനുമൊത്ത് തോമാ കത്തനാർ റോമിലേക്കു നടത്തിയ സാഹസികമായ ഒരു യാത്രയുടെ ഓര്‍മക്കുറിപ്പുകളാണ് വർത്തമാനപുസ്തകം എന്ന ഈ പുസ്തകത്തിലുള്ളത്. തോമാ കത്തനാർ കൊടുങ്ങല്ലൂർ രൂപതയിൽപ്പെട്ട കടനാട് ഇടവകയുടെ വികാരിയായിരുന്നു.
ഭാരതത്തിലെ സുറിയാനി ക്രൈസ്തവരുടെ കാര്യം റോമില്‍ മാർപാപ്പയെ അറിയിക്കാനായാണ് അവർ യാത്ര തുടങ്ങുന്നത്. അതിനു അവരെ നയിച്ച സംഭവങ്ങളുടെ വിശദമായ വിവരങ്ങൾ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ചുരുക്കത്തിൽ അത്തരം സംഭവ വിവരങ്ങളാണ് യാത്ര വിവരണത്തെക്കാൾ പുസ്തകത്തിൽ ഏറെയും ഉള്ളത്. ചരിത്രത്തിൽ നമ്മൾ കേട്ട് പരിചയപ്പെട്ടിട്ടുള്ള കൂനൻ കുരിശു സത്യം എന്തായിരുന്നു, കൂനൻ കുരിശു സത്യവും മട്ടാഞ്ചേരി പള്ളിയും തമ്മിൽ എന്ത് ബന്ധം എന്നിങ്ങനെയുള്ള വിശദാംശങ്ങൾ പുസ്തകത്തിന്റെ ആദ്യഭാഗങ്ങളിൽ ഉണ്ട്. അതുപോലെ തന്നെ ആരാണ് പുത്തൻ കൂറ്റുകാർ , അവരെ എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത് ,ആരാണ് ഇടത്തൂട്ടുകാർ എന്നൊക്കെ മനസ്സിലാക്കാൻ ഈ പുസ്തകം നമ്മെ സഹായിക്കും.സുറിയാനി ക്രൈസ്തവർ നേരിട്ട അവഗണനയ്ക്കും കഷ്ടതകൾക്കും പരിഹാരം കണ്ടെത്താനാണന് മല്പാനും തോമ കത്തനാരും യാത്ര തിരിക്കുന്നത്.
യാത്ര വിവരണമായാണ് ഈ പുസ്തകമെഴുതിയതെങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ ആത്മാഭിമാനത്തെ ഉയർത്തുക എന്ന ലക്‌ഷ്യം അതിനു പിന്നിൽ ഉണ്ടായിരുന്നു.വളരെ പ്രാചീനമായ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനു അക്കാലഘട്ടത്തിൽ സംഭവിച്ച അടിമത്തവും ദൈന്യവും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പുസ്തകത്തിന്റെ 14, 15,16 അധ്യായങ്ങളും, 17 ആം അധ്യായത്തിന്റെ ആദ്യഭാഗവും മൂലകൃതിയിൽ നിന്നും നഷ്ട്ടപെട്ടിട്ടുണ്ട്. എങ്കിലും 47 ആം അധ്യായത്തിൽ 15,16 അദ്ധ്യായങ്ങളിലുള്ള 2 എഴുത്തുകളെ കുറിച്ച് പരാമർശമുണ്ട്. അധ്യായം 72 ലും കുറച്ചു ഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.
റോമിലേക്കുള്ള കപ്പൽ യാത്ര തുടങ്ങുന്നത് മദ്രാസിൽ നിന്നാണ്. അവിടേക്കുള്ള യാത്രക്കിടയിൽ ഉദയഗിരിക്കോട്ടയിലെത്തി മാർത്താണ്ഡ വർമ്മയുടെ ആർമി കേപ്റ്റൻ ആയിരുന്ന ഡിലനോയുടെ ഭാര്യയെയും,മകളെയും,മകളുടെ പ്രതിശ്രുത വരനെയും കണ്ടു സ്‌നേഹം പങ്കിട്ടതിനെക്കുറിച്ചും പറയുന്നുണ്ട്. അപ്പോൾ ഡിലനോയ് മരിച്ചിട്ടു ഒരു വർഷം കഴിഞ്ഞിരുന്നു.വളരെ പ്രതിബന്ധങ്ങൾ സഹിച്ചാണ് കപ്പൽ യാത്ര തുടങ്ങുന്നതും.1778 നവംബർ മാസം 14 ന് കപ്പലിൽ കയറിയെങ്കിലും പിന്നെയും 5 ദിവസം കഴിഞ്ഞാണ് യാത്ര തുടങ്ങുന്നത്. യാത്ര വിവരണങ്ങളുടെ ശെരിക്കുമുള്ള തുടക്കം ഇവിടെ നിന്നാണെന്ന് വേണമെങ്കിൽ പറയാം. 1779 ഫെബ്രുവരി 7 നു ആഫ്രിക്കയിലെ വെൻഗെല തുറമുഖത്തു നങ്കൂരമിടേണ്ടി വന്നു. അന്നത്തെ കാലത്തേ മോനെത്ത ,സകൂതി, കർസാദ തുടങ്ങിയ നാണയങ്ങളുടെ പേരുകൾ ഇപ്പോൾ കേൾക്കുമ്പോൾ കൗതുകം തോന്നുക സ്വാഭാവികം മാത്രം. റോമിലെയും ഇറ്റലിയിലെയും വിവരങ്ങൾ നല്ല രീതിയിൽ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1780 ൽ ജൂൺ 20 നു റോമിൽ നിന്നും മടക്കയാത്രക്കുള്ള ശ്രമങ്ങൾ ആരംഭിക്കുന്നുണ്ടെങ്കിലും 1786 മേയ് ഒന്നിനാണു ആ യാത്ര അവസാനിക്കുന്നത്. നീണ്ട പതിനൊന്നു വർഷങ്ങൾ എടുത്തു ആ യാത്രക്കെന്നു ചുരുക്കം.
ക്വാറന്റൈൻ എന്ന വാക്കു നമ്മൾക്കിപ്പോൾ സുപരിചിതമാണല്ലോ. എന്നാൽ ക്വാറന്റൈൻ എന്ന വാക്ക് മലയാളത്തിൽ ആദ്യമായി ഉപയാഗിച്ചത് ഈ വർത്തമാനപ്പുസ്തകത്തിലാണ്. ജനോവ യിലെത്തിക്കഴിയുമ്പോൾ ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നതിനെ കുറിച്ചും എന്താണ് ക്വാറന്റൈൻ എന്നും തോമാ കത്തനാർ ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. യൂറോപ്പിയൻ രാജ്യങ്ങളിൽ തുറമുഖത്തോട് ചേർന്ന് ലാസറേത്ത എന്നു പറയുന്ന ഒരു മന്ദിരം പണികഴിപ്പിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവർ വസൂരി പോലുള്ള പകർച്ച വ്യാധികൾ പകർത്താതിരിക്കാൻ നാല്പതു ദിവസങ്ങൾ ഈ മന്ദിരങ്ങളിൽ താമസിക്കണമെന്ന നിയമമുണ്ടായിരുന്നു അക്കാലത്ത്. ഇതാണ് ക്വാറന്റൈൻ എന്നറിയപ്പെടുന്നത് എന്നാണ് പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.
മടക്കയാത്രയിൽ മൗറീഷ്യസ് കഴിഞ്ഞു കാണുന്ന ചെല്ലമെന്ന ദ്വീപിലെത്തുമ്പോഴേക്കും ഭക്ഷ്യസാധനങ്ങൾ തീർന്ന് കുറെ പേർ മരിച്ചെന്നു പറയുന്നുണ്ട്. പഴയ സിലോണിനെ ആണ് ചെല്ലം എന്നു വിളിച്ചതെന്ന് തോന്നുന്നു.
പോർച്ചുഗലിൽ വച്ച് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട കരിയാറ്റിൽ മല്പ്പാൻ മടക്കയാത്രയുടെ അവസാനം ഗോവയിൽ വച്ച് സംശയാസ്പദമായ സാഹചര്യത്തിൽ മരണപ്പെട്ടു.യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ തോമ്മാക്കത്തനാർ മരണപ്പെട്ട കരിയാറ്റില്‍ മല്പാനെഴുതിയ കത്തിൽ പറഞ്ഞ പ്രകാരം , ഗോവർണ്ണദോർ എന്ന സ്ഥാനപ്പേരോടെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയനേതാവായി മാറി. കാരിയാറ്റിലിന്റെ മരണം ദുരൂഹമായി അവശേഷിക്കുന്നു. ഈ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി എഴുതിയ ഒരാളുടെ കുറിപ്പു പ്രകാരം കാരിയാറ്റിലിന്റെ മരണത്തെ കുറിച്ച് ചോദിച്ചാൽ തോമാ കത്തനാർ കരയുകയല്ലാതെ ഒന്നും പറയുന്നില്ല എന്ന് ചോദിച്ചവരൊക്കെ പറയുന്നു എന്നെഴുതി വച്ചിട്ടുണ്ട്.
ടിപ്പു സുൽത്താന്റെ പടയോട്ടത്തിന്റെ ഘട്ടത്തിൽ തോമാ കത്തനാരായിരുന്നു സുറിയാനി കത്തോലിക്കരുടെ അത്മീയാധികാരി ആയി ഇരുന്നിരുന്നത്. ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതത്തിലേയ്ക്ക് മതം മാറുകയും ഒടുവിൽ രാജാവിന്റെ കല്പന പ്രകാരം വെടിവെച്ചുകൊല്ലപ്പെട്ട ദേവസഹായം പിള്ളയുടെ കാര്യവും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
1799 മാർച്ച് 20-ന് തോമാ കത്തനാർ അന്തരിച്ചു. രാമപുരം പള്ളിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്. 1936-ൽ തോമ്മാക്കത്തനാരുടെ ഭൗതികാവശിഷ്ടം വീണ്ടെടുത്ത് രാമപുരത്തെ പുരാതനമായ വിശുദ്ധ ആഗസ്തീനോസിന്റെ പള്ളിയിൽ വീണ്ടും അടക്കി . 1773 മുതല്‍ 1786 വരെയുള്ള കാലഘട്ടത്തിലെ കേരളത്തെയും അവർ സഞ്ചരിച്ച നാടുകളുടെയും വിവരങ്ങൾ ഈ പുസ്തകത്തിലൂടെ നമുക്ക് മുന്നിൽ തെളിയുന്നു. കപ്പലിലെ ഒരു അനുഭവം വച്ച് ഇംഗ്ളീഷുകാർ പിടിച്ചുപറിക്കാർ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.
“യൂറോപ്പിൽ ആരെങ്കിലും മറ്റുള്ളവരെക്കാൾ ഏതെങ്കിലും കാര്യത്തിൽ മിടുക്കു കാണിച്ചാൽ അയാൾ ജീവിച്ചിരിക്കുന്ന കാലത്തു തന്നെ അംഗീകരിച്ചു ബഹുമാനിക്കും. അയാൾ മരിച്ചു കഴിഞ്ഞാൽ ഓർമ്മ നിലനിർത്തുവാൻ ചിത്രങ്ങൾ എഴുതിയോ പ്രതിമകൾ നിർമിച്ചോ പ്രതിഷ്ഠിക്കും”. ലിസ്ബണിൽ വച്ച് അദ്ദേഹം എഴുതിയതാണ് മേല്പറഞ്ഞത്. മരിച്ചു കഴിഞ്ഞാൽ മാത്രം അംഗീകാര ബഹുമതികളുടെ ഔദാര്യമൊഴുക്കാൻ മത്സരിക്കുന്ന മലയാളികൾ തന്നെയായിരുന്നു അക്കാലത്തും ഉണ്ടായിരുന്നത് എന്നായിരുന്നവോ അദ്ദേഹം സൂചിപ്പിക്കാൻ ശ്രമിച്ചത് ?
408 പേജുകളുള്ള ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഡിസി ബുക്ക്സ് ആണ്.
മിത്രോഖിൻ പുറത്തുവിട്ട രഹസ്യങ്ങൾ,വിവാദങ്ങളും.
ബാഷോ -ഹൈക്കുകളുടെ തമ്പുരാൻ
പുരാതന ജപ്പാനിലെ ഏറ്റവും പ്രശസ്തനായ കവിയാണ് ബാഷോ എന്നറിയപ്പെടുന്ന മാറ്റ്സുവോ ബാഷോ. ഹൈക്കുകളുടെ ഉസ്താദായാണ് അദ്ദേഹം അംഗീകരിക്കപ്പെടുന്നത് .സോബോ എന്ന പേരിലും അദ്ദേഹം കവിതകൾ എഴുതിയിട്ടുണ്ട് .1644 മുതൽ 1694 വരെയാണ് അദ്ദേഹത്തിന്റെ ജീവിതകാലം കണക്കാക്കപ്പെടുന്നത്.
തുടക്കത്തിൽ അദ്ധ്യാപകനെന്ന നിലയിൽ തനറെ ജീവിതം തുടങ്ങിയെങ്കിലും പിന്നീട് അത് യാത്രകളിലേക്കു മാറുകയാണുണ്ടായത് . നഗരജീവിതം ഉപേക്ഷിച്ചു രാജ്യമൊട്ടുക്കും അലഞ്ഞു തിരിയുകയും പടിഞ്ഞാറ്, കിഴക്ക്, വടക്കൻ മരുഭൂമികളിലേക്ക് യാത്ര പോകുകയും ചെയ്തു. തന്റെ ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള അനുഭവങ്ങൾ അദ്ദേഹത്തിന്റെ കവിതകളെ നന്നായി തന്നെ സ്വാധീനിച്ചിട്ടുണ്ട്. തന്റെ കാഴ്‌ചകളെ കുറിച്ച് ലളിതമായ രീതിയിലാണ് കവിതകൾ സൃഷ്ടിച്ചിട്ടുള്ളത്. ഹൈക്കു കവിതകളുടെ ഒരു സ്വഭാവം അറിയാമല്ലോ ? മൂന്നോ നാലോ വരികൾക്കിടയിൽ ആശയത്തിന്റെ, ഭാവനയുടെ ഒരു സമുദ്രം തന്നെ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും. ഒരുപക്ഷേ നമ്മളിൽ പലരും മലയാളത്തിൽ ഹൈക്കു കവിതകൾ ആസ്വദിച്ചു വായിച്ചിട്ടുണ്ടാകുക അഷിതയുടെ കവിതകളായിരിക്കും.
പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടുള്ള എഴുത്തിലാണ് കൂടുതൽ താല്പര്യമെങ്കിലും ചരിത്രപരവും സാഹിത്യപരവുമായ ആശങ്കകളിൽ വേരൂന്നിയ കൃതികളൂം ബാഷോയുടെതായി കാണാം.
സ്വയം സംതൃപ്തരായിരിക്കുക, നമ്മൾ ഉള്ള ഈ നിമിഷത്തെ ആസ്വദിക്കുക, ജീവിതം വാഗ്ദാനം ചെയ്യുന്ന വളരെ ലളിതമായ കാര്യങ്ങളിൽ ശ്രദ്ധകൊടുക്കുക എന്നീ കാര്യങ്ങൾ വായനക്കാരെ ഓർമ്മിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ കവിതകൾ മുന്നിട്ടു നിന്നു.ജപ്പാനീസ് ഗദ്യ സാഹിത്യത്തിലെ ഒരു ക്ലാസ്സിക് ആയാണ് ബാഷോയുടെ യാത്ര അറിയപ്പെടുന്നത്.
ബാഷോ മലയാളികളിലേക്ക് വന്നത് നിത്യ ചൈതന്യയതിയുടെ എഴുതിലൂടെയാണെന്നു പുസ്തകത്തിന്റെ അവതാരികയിൽ സൂചിപ്പിച്ചതായി കണ്ടു. ഒരു പക്ഷെ യതിയെ കൂടുതൽ വായിച്ചിട്ടുള്ളവർക്കു ബാഷോയെ എളുപ്പം പിടി കിട്ടും. മലയാള വിവർത്തനം ചെയ്‌തിരിക്കുന്നു കെ ടി സൂപ്പിയാണ്. ഒലിവ് പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
ലോകത്തിൽ ബൈബിളിനുശേഷം ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പുസ്തകമേതാണ് ?
ലോകത്തിലെ ഏറ്റവും വലിയ സാഹിത്യകൃതികളിലൊന്നായി കണക്കാക്കപ്പെടുന്ന പുസ്തകം.
140 ലധികം ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട പുസ്തകം.
അങ്ങനെ നിരവധി വിശേഷണങ്ങളുള്ള പുസ്തകമാണ് മിഗുവൽ ഡി സെർവാന്റീസിന്റെ ഡോൺ ക്വിക്സോട്ട് .
സ്പെയിനിലെ ലാ മഞ്ച എന്ന പ്രദേശത്ത് നിന്നാണ് ഡോൺ ക്വിക്സോട്ടിന്റെ വരവ് . ഒരു സാധാരണക്കാരനാണെങ്കിലും താൻ വായിച്ച കൂട്ടിയ സാഹസിക പുസ്തകങ്ങളിൽ ആകൃഷ്ടനായി ,ധീരമായ ആദർശങ്ങൾ വച്ചു പുലർത്തുകയും നിസ്സഹായരെ കഷ്ടതകളിൽ നിന്നു സംരക്ഷിക്കാനും ദുഷ്ടന്മാരെ ഇല്ലാതാക്കുവാനും തന്റെ കുന്തവും വാളും എടുക്കാൻ തീരുമാനിക്കുകയാണ് ക്വിക്സോട്ട്. എന്നാൽ ആദ്യത്തെ സാഹസിക യാത്ര പരാജയത്തിൽ കലാശിക്കുന്നു.തിരിച്ചു വന്ന് സാഞ്ചോ പാൻസ എന്ന സഹായിയുമായി അദ്ദേഹം രണ്ടാമത്തെ തന്റെ യാത്രക്ക് പുറപ്പെടുന്നു. ഒരു ദ്വീപിന്റെ ഗവർണറാക്കാമെന്ന വാഗ്ദാനത്തിന്റെ പുറത്താണ് സാഞ്ചോ, ക്വിക്സോട്ടിന്റെ കൂടെ കൂടിയത്.
റോസിനാന്റെ എന്ന തന്റെ കുതിരപ്പുറത്തു ക്വിക്സോട്ടും കൂടെ ഒരു കഴുത പുറത്തു സാഞ്ചോയും തങ്ങളുടെ സാഹസികയാത്ര തുടരുകയാണ്. അവരുടെ യാത്രയിൽ കണ്ടുമുട്ടുന്നവരുടെ കഥകളാലും സമൃദ്ധമാണ് നോവൽ. വഴിയിൽ കണ്ടുമുട്ടുന്ന ആരെയും വെല്ലുവിളിച്ചും ഏറ്റുമുട്ടിയും,തോൽവികളിൽ തന്റേതായ ന്യായീകരങ്ങളുമായി ക്വിക്സോട്ട് മുന്നോട്ടു പോകുന്നു.
ഡോൺ ക്വിക്സോട്ടിന്റെ അസാധാരണ പെരുമാറ്റത്തിൽ നിന്ന് കിട്ടുന്ന ‘പണികളുടെ’ ഭാരം കൃത്യമായി ഏറ്റുപിടിച്ചുകൊണ്ടു സാഞ്ചോ ഡോൺ ക്വിക്സോട്ടിനൊപ്പം നിൽക്കുന്നുണ്ട്.യാഥാർഥ്യവും ഫാന്റസിയും തമ്മിലുള്ള ഒരു ലോകത്തിനിടയിലൂടെയുള്ള യാത്രക്കിടയിൽ തല്ലുകൊണ്ട് ഇടയ്ക്കിടെ വെളിപാട് കിട്ടുന്ന സാഞ്ചോയെ പലപ്പോഴും ക്വിക്സോട്ടിനു ‘ഉപദേശിച്ചു’ നേർവഴിക്കു കൊണ്ട് വരേണ്ടി വരുന്നുണ്ട്.
എങ്കിലും സാഞ്ചോ ക്വിക്സോട്ടിനെ യാഥാർഥ്യമെന്തെന്നു ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഡോൺ ക്വിക്സോട്ടിന്റെ രണ്ട് സുഹൃത്തുക്കളായ ഒരു പുരോഹിതനും ബാർബറും അവനെ വീട്ടിലേക്ക് കൊണ്ടുവരാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും അവരുടെ ആദ്യശ്രമങ്ങൾ അതിദാരുണമായി പരാജയപ്പെടുകയാണുണ്ടായത്. 52 അദ്ധ്യായങ്ങളിലായി നിറഞ്ഞു നിൽക്കുന്ന നോവലില്ന്റെ ആദ്യ ഭാഗം ഇവിടെ അവസാനിക്കുന്നു.
1605 ൽ ഇതിന്റെ ആദ്യ ഭാഗം പ്രസിദ്ധീകരിക്കുമ്പോൾ സെർവാന്റീസിനു 58 വയസ്സാണ് പ്രായം.
ഒന്നാം ഭാഗം വലിയ വിജയമായിരുന്നു. ഇതിനിടയിൽ അലോൺസോ ഫെർണാണ്ടസ് ഡി അവെല്ലനേഡ എന്ന ഒരു വിരുതൻ ഇതിന്റെ രണ്ടാം ഭാഗം എഴുതി പുറത്തിറക്കി. അതറിഞ്ഞ സെർവാന്റീസ് ഉടനെ രണ്ടാം ഭാഗത്തിന്റെ എഴുത്ത് ആരംഭിക്കുകയാണുണ്ടായത്. രണ്ടാം ഭാഗത്തിൽ കഥയുടെ ഒരു ഭാഗമായി തന്നെ ഈക്കാര്യം വളരെ നാടകീയമായി സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.
അങ്ങനെ ഒടുവിൽ സാഞ്ചോ ഒരു സാങ്കൽപ്പിക ദ്വീപിന്റെ ഗവർണറാകുകയും പത്തു ദിവസത്തോളം ആ ദ്വീപ് ഭരിക്കുകയും ചെയ്യുന്നുണ്ട് .പക്ഷെ ഒരു ആക്രമണത്തിൽ പരിക്കേറ്റു കഴിയുമ്പോൾ തന്റെ പഴയ പണി തന്നെ മതി എന്ന് തീരുമാനിച്ചു അവിടെ നിന്നും കടന്നു കളയുകയാണ് സാഞ്ചോ.
യാത്രയ്ക്കിടയിൽ ഡോൺ ക്വിക്സോട്ടിനു പ്രണയങ്ങൾ കിട്ടുന്നുണ്ടെങ്കിലും അദ്ദേഹം ലാസെനോരാ ഡദുൽസിനെയോ എന്ന സ്വപ്ന സുന്ദരിയെ തന്നെ മനസ്സിൽ കൊണ്ട് നടക്കുകയാണ് . ഡോൺ ക്വിക്സോട്ടിന്റെ അടുത്ത യാത്ര വളരെ സംഭവ ബഹുലമാണ് . ബാഴ്‌സലോണയിലെത്തിയതിനുശേഷം, വേഷംമാറിയ ഒരു പഴയ സുഹൃത്ത് അദ്ദേഹത്തെ പരാജയപ്പെടുത്തുന്നു.പരാജയപ്പെട്ടാൽ അനുസരിക്കേണ്ട നിബന്ധനകളിൽ ഒന്നായിരുന്നു വീട്ടിൽ ഒരു വർഷം അടങ്ങിയൊതുങ്ങി ഇരിക്കണമെന്നുള്ളത്. നിരാശയോടെ അവർ വീട്ടിൽ തിരിച്ചെത്തുന്നു. അതുവരെ ഡോൺ ക്വിക്സോട്ട് വളരെ ധീരമായി പിന്തുടർന്നിരുന്ന എല്ലാ സത്യങ്ങളെയും ന്യായ വാദങ്ങളെയും ഉപേക്ഷിക്കുകയും ഒടുവിൽ പനി ബാധിച്ച് മരിക്കുകയും ചെയ്യുന്നു. താനൊരു ഫാന്റസിയുടെ ലോകത്തായിരുന്നു എന്ന് അവസാന നിമിഷങ്ങളിലാണ് അദ്ദേഹത്തിന് ബോധ്യപ്പെടുന്നത്.
ഒരു ചരിത്ര കഥയെന്നപോലെയാണ് ഡോൺ ക്വിക്സോട്ടിന്റെ സെർവാന്റസ് അവതരിപ്പിക്കുന്നത്. സിദ്ഹ മേത്തെ ബനെഞെലി എന്ന മൂർ എഴുതിയ കൈയെഴുത്തുപ്രതിയിൽ നിന്നാണ് താൻ ഇത് വിവർത്തനം ചെയ്തതെന്ന് അദ്ദേഹം പറയുന്നു . സെർവാന്റീസ് ഒരു ആക്ഷേപഹാസ്യമെന്ന രീതിയിലാണ് ഈ നോവൽ എഴുതിയിരിക്കുന്നത് .
74 അദ്ധ്യായങ്ങളുള്ള നോവലിന്റെ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചത് 1615 ലാണ്, അപ്പോൾ സെർവാന്റസിനു പ്രായം 68. ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം ആദ്യമായി ചെയ്തത് 1612 ൽ തോമസ് ഷെൽട്ടനാണ്.
സ്‌പെയിനിൽ മാഡ്രിഡിനടുത്തു 1547 ൽ ആണ് മിഗുവൽ സെർവാന്റിസിന്റെ ജനനം.കൃത്യമായ ജനനത്തീയതി ലഭ്യമല്ല. 1616 ഏപ്രിൽ 22 ന് സെർവാ ന്റീസ് അന്തരിച്ചു. അദ്ദേഹത്തിന്റെ എഴുതിപൂർത്തിയാകാത്ത “ദി ലേബർസ് ഓഫ് പെർസിലിസ് ആന്റ് സെഗിസ്മുണ്ട” )The Labours of Persiles and Sigismunda: A Northern Story”) മരണശേഷം ഒരു വർഷത്തിനുശേഷം പ്രസിദ്ധീകരിച്ചു.അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ എവിടെയാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് ഇന്നും ആർക്കും അറിയില്ല.
ഡോൺ ക്വിക്സോട്ട് ആദ്യത്തെ ആധുനിക നോവലായാണ് പരക്കെ കണക്കാക്കപ്പെടുന്നത്.
സ്വപ്നക്കാരന്റെ പര്യായമായ “ക്വിക്സോട്ടെസ്കോ” (Quixotesco) എന്ന പദത്തിന് ഈ പുസ്തകം കാരണമായി.
സാങ്കൽപ്പിക ശത്രുക്കളെ ആക്രമിക്കുക എന്നർത്ഥം വരുന്ന ഇംഗ്ലീഷിലെ ടിൽറ്റിംഗ് എന്ന പദപ്രയോഗം ഡോൺ ക്വിക്സോട്ടിൽ നിന്നാണ് വന്നത്.
ഇതിന്റെ മലയാള പരിഭാഷ ചെയ്തിരിക്കുന്നത് ഫാ. തോമസ് നടയ്ക്കൽ ആണ്. വിവർത്തനത്തിൽ നിരവധി കല്ലു കടികൾ നമുക്ക് കാണാം. ചിലയിടങ്ങളിൽ വായനയുടെ രസം ചോർത്താൻ കൃത്യമായി അവയ്ക്കു സാധിക്കുന്നുമുണ്ട്. ഉദാഹരണത്തിന് “…. അങ്ങനെ ചെയ്യുന്നതിൽ അവർക്കു മനസ്സാക്ഷികടിയൊന്നും തോന്നിയില്ല.” ഈ ഒരു വാചകം വായിക്കുന്നവർക്ക് ഒരു ‘കുത്തു’ കൊടുക്കാൻ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ .. മനസ്സാക്ഷികടിയിലെ കടി എന്ന വാക്കിനു പകരം ‘കുത്ത്’ ചേർത്താൽ പോരായിരുന്നോ എന്ന് തോന്നി . അതല്ലെങ്കിൽ സമാന അർത്ഥം വരുന്ന മലയാള പദങ്ങളിലൊന്ന് ഉപയോഗിക്കമായിരുന്നു . തമാശ യ്ക്കു പകരം തമാശ് , തമാശുകൾ എന്ന് പലയിടത്തും പ്രയോഗിച്ചിട്ടുണ്ട്. ഒന്ന് രണ്ടിടങ്ങളിൽ അച്ഛാദിതപഥം എന്ന വാക്കും ഉപയോഗിച്ച് കണ്ടു.അച്ഛാദിത എന്ന വാക്കിനു ശബ്‌ദ താരാവലിയിൽ മറയ്ക്കപ്പെട്ട ,മൂടപ്പെട്ട എന്നൊക്കെ അർഥം കാണാം.അപ്പോൾ അച്ഛാദിതപഥം എന്നാൽ മറയ്ക്കപ്പെട്ട വഴി, യാത്ര എന്നൊക്കെ അർത്ഥം വരുന്നുണ്ട് .ഉപയോഗിച്ച വാക്കിനു കുഴപ്പമില്ലെങ്കിലും വാക്കിനു ഇത്ര കട്ടി വേണോ എന്ന് ആലോചിക്കാവുന്നതാണ്.
1250 ഓളം പേജുകൾ ഉള്ള ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കാർമൽ പബ്ലിഷിങ് സെന്റർ ആണ്.
“കുട്ടികൾ ഇത് കൈയ്യിലെടുക്കും,ചെറുപ്പക്കാർ ഇത് വായിക്കും,പക്വത വന്നവർ ഇത് മനസ്സിലാക്കും,വൃദ്ധ ജനങ്ങൾ ഇതിനെ പുകഴ്ത്തും “.. തന്റെ ഈ പുസ്തകത്തെ കുറിച്ച് സെർവാന്റീസ് തന്നെ പറഞ്ഞ വാക്കുകളാണിത്…
മധുരമൂറും ഞാവൽപ്പഴങ്ങൾ
ഓർമകളുടെ മഷി പുരണ്ട പുസ്തകങ്ങൾ നമ്മെ കാലത്തിനു പുറകോട്ടു കൊണ്ടുപോയിട്ടില്ലേ? അവ വായിച്ചു ചിലതു നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും , ചിലതു കണ്ണീരുപ്പിന്റെ രുചി നുണയിപ്പിക്കുകയും മറ്റു ചിലതു നിസ്സംഗതയോടെ ഇരുത്താനും ഇട വരുത്തിയിട്ടില്ലേ ? ഒരാൾ എഴുതിയ ഓർമ്മക്കുറിപ്പുകൾ ,അത് വായിക്കുന്നവർക്ക് എഴുതിയ ആളിന്റെ മനോവികാരവും , പരിസരവും കുറച്ചെങ്കിലും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ ചിലപ്പോൾ നനഞ്ഞ പടക്കമായേക്കാവുന്ന ഒരു വിഭാഗമാണ് ഓർമ്മകുറിപ്പെഴുത്ത്. എനിക്ക് നൊസ്റ്റാൾജിയ ഉണ്ടാക്കിയ ഒരു സംഗതി ,മറ്റൊരാൾക്കും അതെ ഗതി ഉണ്ടാക്കുമെന്നു പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ. നൊസ്റ്റാൾജിയ ഉണ്ടാക്കിയില്ലെങ്കിലും രസകരമായി വായിച്ചുപോകാനും , അവരുടെ ഓർമ്മത്താളുകളിലെ കാലത്തേക്ക് അവരോടൊപ്പം ഊളയിട്ടിറങ്ങാനും ഒരു പുസ്തകത്തിനു കഴിയുന്നുണ്ടെങ്കിൽ ആ പുസ്തകം വിജയിച്ചു എന്ന് പറയാം. വളരെ അപ്രീതിക്ഷിതമായാണ് സജ്‌ന ഷാജഹാന്റെ ഞാവൽപ്പഴമധുരങ്ങൾ എന്ന പുസ്തകത്തെക്കുറിച്ചു അറിയാനിടയായത്.
ഈ പുസ്തകം നമ്മെ ഗുരുവായൂരിലെ പെരുന്തട്ട ശിവക്ഷേത്രത്തിനടുത്തേക്കും ,അവിടെയുള്ള കിഴക്കേപ്പാട്ട് വാര്യത്തേക്കും, ആ വാര്യത്തെ കുടുംബത്തോടൊപ്പം തനറെ ബാല്യം കഴിച്ചുതീർത്ത കുരുവി എന്നു വിളിക്കുന്ന കുഞ്ഞു പെൺകുട്ടിയുടെ ഒരു പിടി ഓർമ്മകളിലേക്കും കൂട്ടികൊണ്ടു പോകും, പിറന്നു വീണ വീടിനേക്കാൾ കൂടുതലായി വാര്യത്തെ ആ കുടുംബത്തിലെ ഒരു അംഗത്തെപോലെ എങ്ങനെ നിറഞ്ഞാടി എന്ന് നമുക്ക് മനസ്സിലാകും, എങ്ങനെയാണ് എല്ലാവർക്കും വേണ്ടപ്പെട്ട ‘കുരുവി’ ആയതെന്നു മനസ്സിലാകും. മതത്തിന്റെ വേലികൊണ്ടു ആളുകളെയും പ്രവർത്തികളെയും വേർതിരിച്ചു നിർത്തുന്ന ഈ കെട്ട കാലത്തു നിന്നും വിഭിന്നമായി അത്തരം അസ്കിതകളൊന്നുമില്ലാതെ അവരുടെ കുട്ടിക്കാലം എത്ര സുന്ദരമായി ആഘോഷിച്ചു എന്ന് നമ്മുക്ക് മനസ്സിലാകും, അതും ലളിത സുന്ദരമായ ഭാഷയിൽ തന്നെ.
പുസ്തകം വായിച്ചു മടക്കുമ്പോൾ സന്തോഷവും ,ദുഃഖവും, നഷ്ടപ്പെടലുകളും,വേർപാടുകളുമൊക്കെയായി സംഭവ ബഹുലമായ ഒരു കുട്ടികാലം നമുക്ക് മുന്നിൽ തെളിയും.
അഹം ഒട്ടുമേ തീണ്ടാത്ത അതിമനോഹരമായ ജീവിതക്കുറിപ്പുകൾ എന്ന് അവതാരികയിൽ അഷ്ടമൂർത്തി എഴുതി കണ്ടു. അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുത്തുകൊണ്ടു തന്നെ പറയട്ടെ ഭാഷയിൽ കവിതയുള്ള കഥ പോലെ വായിക്കാവുന്ന ഒന്ന് തന്നെയാണ് ഈ പുസ്തകം. ലോഗോസ് ബുക്ക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത്.
ഓർമ്മകൾ പൂക്കുന്ന മധുര നാരകം
കൃഷ്ണ Chain of Custody – അനിതാ നായർ









