ചായ വിറ്റ് ലോകം ചുറ്റിയവർ

 

യാത്രകൾ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്? ഒരു യാത്രയെങ്കിലും  പോകാത്തവർ  വിരളമായിരിക്കും. 

സമയത്തിന്റെയും, പണത്തിന്റെയും പോലെ പലകാരണങ്ങൾക്കൊണ്ടും യാത്ര വേണ്ടെന്ന് വെയ്ക്കുകയോ  ,പിന്നത്തേക്കു വെയ്ക്കുകയോ ചെയ്യുന്നവർക്കു പ്രചോദനമാണ് എറണാകുളം ഗാന്ധിനഗറിലെ ശ്രീ ബാലാജി കോഫി ഹൗസിൽ ചായക്കട നടത്തുന്ന വിജയന്റെയും മോഹനയുടെയും യാത്രകളും അവരുടെ ജീവിതകഥയും. ഈ ദമ്പതികളെ കുറിച്ച് പ്രത്യേകം വിവരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒട്ടു മിക്ക പത്രങ്ങളിലും, മാഗസിനുകളിലും അവരുടെ യാത്ര വിശേഷങ്ങൾ വന്നു കഴിഞ്ഞു. ഇവരുടെ ഇപ്പോഴത്തെ പ്രയത്നവും സമ്പാദ്യവും  യാത്ര ചെയ്യാനായി മാറ്റി വെച്ചിരിക്കുകയാണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആകില്ല. 

ചായ കടയിലെ സമ്പാദ്യവും, ചിട്ടി പിടിച്ചു കിട്ടിയ പണവും , ചിലപ്പോൾ KSFE യിൽ നിന്നും എടുത്ത ലോണുമായി അവർ യാത്ര പോകും. തിരികെ വന്നു ആ കടം വീട്ടാനായി അദ്ധ്വാനിക്കും. ആ ആ കടം വീടി കഴിഞ്ഞാൽ അടുത്ത യാത്രക്കുള്ള തയാറെടുപ്പുകളായിരിക്കും. അങ്ങനെ അവർ ഇതുവരേക്കും സഞ്ചരിച്ചു കൂട്ടിയത് 6 ഭൂഖണ്ഡങ്ങളിലായി 25 രാജ്യങ്ങൾ. സ്ഥിരമായി യാത്രകൾ നടത്തുന്ന  ചിലരെയെങ്കിലും അസൂയപ്പെടുത്തുന്ന നേട്ടം തന്നെയാണിത്. വിജയന്റെയും മോഹനയുടെയും പ്രായം കൂടി കേട്ടോളൂ , യഥാക്രമം 69  ഉം 68  ഉം. ഇക്കാരണങ്ങൾകൊണ്ടു തന്നെ  ആകണം അസൂയപ്പെടുന്നവരുടെ വായിലൂടെ ഇവർക്ക് വട്ടാണെന്ന് പറയുന്നത് കേൾക്കേണ്ടിവരുന്നത് . ഈ പ്രായത്തിലും യാത്ര ചെയ്യാനുള്ള ധൈര്യം , അത് തങ്ങളുടെ മനസ്സിന്റെ ധൈര്യം ആണെന്ന് അവർ പറയുന്നു. അവരുടെ ജീവിത കഥയാണ്  വി സി ബുക്സ് പുറത്തിറക്കിയ ചായ വിറ്റ് വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങൾ എന്ന പുസ്തകത്തിൽ. മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുസ്തകതിന്റെ പ്രകാശനം നിർവ്വഹിച്ചത്. 

അവരുടെ വിശേഷങ്ങൾ ഇന്ന് ലോകം മുഴുവൻ പാട്ടാണ്. വെറുതെ പറയുകയല്ല.

28 വയസ്സിനുള്ളിൽ 189 രാജ്യങ്ങൾ സന്ദർശിച്ച പ്രശസ്ത അമേരിക്കൻ ട്രാവൽ വ്ലോഗ്ഗർ ഡ്യൂ ബിൻസ്കിയുടെ ആമുഖത്തോടെയാണ് പുസ്തകം തുടങ്ങുന്നത്. 2019 ൽ ഡ്യൂ ബിൻസ്കി കൊച്ചിയിലെത്തിയപ്പോൾ ബാലാജി കോഫി ഹൗസിൽ പോയി വിജയന്റെയും മോഹനയുടെയും യാത്രകളെ കുറിച്ച് എടുത്ത  വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. യുറ്റൂബിലും, ഫേസ്ബുക്കിലും ഈ വീഡിയോ കാണാത്തവർ കുറവായിരിക്കും. മോഹൻലാലും മമ്മൂട്ടിയെയും കാണാനും അവരുടെ സഹായം കിട്ടിയതിന്റെ വിശേഷങ്ങളൊക്കെ അവർ പങ്കുവെയ്ക്കുന്നുണ്ട്. സഹായം നല്കിയവരിൽ മഹീന്ദ്ര സി ഇ ഒ , അമിതാബ് ബച്ചൻ, അനുപംഖേർ തുടങ്ങിയവരും പെടും. 

എന്തിനാണ് യാത്ര ചെയ്യുന്നത് എന്നു ചോദിച്ചാൽ വിജയന്റെ മറുപടി ഇപ്രകാരമാണ്,

താജ്മഹലിന്റെ ഫോട്ടോ കാഴ്ചയുടെ  ഒരറിയിപ്പു മാത്രമാണ്, താജ്മഹൽ ആഗ്രയിലുണ്ടെന്ന്  മാത്രമാണ് അതു നമ്മെ അറിയിക്കുന്നത്  . അതിന്റെ  ഫോട്ടോ  ഒന്നോ രണ്ടോ വാക്കുകൾ മാത്രം പറയും. എന്നാൽ നേരിട്ട് ചെന്നു കാണുമ്പോൾ താജ്മഹൽ അതിന്റെ കഥ തന്നെ പറയും.  നമ്മൾ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അത് അനുഭവിക്കും. 

 പരിമിതികളെ അതിജീവിക്കാനുള്ള മനസ്സ് തന്നെയാണ് ഏറ്റവും പ്രധാനം. യാത്ര പോകാൻ താല്പര്യപ്പെടുന്നവർ എന്തായാലും ഈ പുസ്തകം വായിക്കണം. 

കോവിഡ് കാരണം ഈ യാത്രാ ദമ്പതിമാരുടെ അടുത്ത യാത്ര മാറ്റിവെച്ചിരിക്കുകയാണ്. എല്ലാം നേരെ ആയി വരുമ്പോൾ റഷ്യ യിലേക്ക് പറക്കാൻ തയ്യാറായി ഇരിക്കുകയാണ് ഇരുവരും.

ക്രൈം ഡയറി 1 :പൂച്ചെടിവിള സുകുമാരൻ

 

പ്രശസ്ത പോലീസ് ഉദ്യോഗസ്ഥനായ ജോർജ്ജ് ജോസഫ് മണ്ണൂശ്ശേരി(റിട്ടയർഡ് എസ്. പി) യുടെ ഏറ്റവും പുതിയ പുസ്തകമാണ് പൂച്ചെടിവിള സുകുമാരൻ. പുസ്തകത്തെ കുറിച്ച് പറയുമ്പോൾ സഫാരി ചാനലിലെ ഇദ്ദേഹത്തിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയെ പരാമർശിക്കാതെ തരമില്ല. അറുപതോളം എപ്പിസോഡുകളിൽ കൂടി നിരവധി കുറ്റാന്വേഷണ സംഭവങ്ങൾ അദ്ദേഹം അതിലൂടെ പങ്കുവെയ്ക്കുകയുണ്ടായി . പൂർണ്ണ പബ്ലിക്കേഷൻ മൂന്നു ഭാഗങ്ങളിലായി ഏതാനും ചില കേസുകളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടു പുസ്തകങ്ങളും ഇറക്കിയിരുന്നു. എങ്കിലും വായനക്കാർ അദ്ദേഹത്തിന്റെ പുതിയ പുസ്തകങ്ങൾക്കായി ആകാംക്ഷാപൂർവം കാത്തിരിക്കുന്നുണ്ടെന്നു തോന്നിയതിനാലാകാം ക്രൈം ഡയറി സീരീസ് പോലെ മാതൃഭൂമി അദ്ദേഹത്തിന്റെ പുതിയ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ക്രൈം ഡയറി പരമ്പരയിലെ ആദ്യ പുസ്തകം എന്നാണ് മാതൃഭൂമി പറഞ്ഞിരിക്കുന്നത്. എങ്കിൽ ഇതിന്റെ തുടർഭാഗങ്ങൾ പിന്നാലെ വരുന്നുണ്ടാകാം.
സഫാരി ചാനലിൽ വിവരിച്ചുള്ള സംഭവങ്ങൾ തന്നെയാണ് ഈ പുസ്തകത്തിലുമെങ്കിലും കഥ പറയുന്ന രീതി എല്ലാവർക്കും ഇഷ്ടപ്പെടും. പുസ്തകത്തിന്റെ ആദ്യഭാഗങ്ങൾ അദ്ദേഹത്തിന്റെ തന്നെ ജീവ ചരിത്രമാണ്, പുസ്തകത്തിന്റെ സിംഹഭാഗവും അത് കയ്യടക്കിയിരിക്കുന്നു. ഈ പുസ്തകത്തിൽ പൂച്ചെടിവിള സുകുമാരനും, കാളവാസുവും ,സീരിയൽ കില്ലറും ,തമിഴ്‌പുലിയുമൊക്കെ കടന്നു വരുന്നു. മാതൃഭൂമി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകം മലയാളത്തിൽ നിന്നുമാണ്.

ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകം എന്ന ബഹുമതി  പാറേമ്മാക്കൽ ഗോവർണദോർ  എന്നറിയപ്പെടുന്ന പാറേമ്മാക്കൽ തോമാ കത്തനാർ എഴുതിയ  വർത്തമാനപുസ്തകം എന്ന കൃതിയ്ക്കാണ്.ഇതിനെ ഒരു മുഴുവൻ സമയ യാത്രാവിവരണ പുസ്തകമായി കണക്കാൻ കഴിയില്ല എന്ന് ആദ്യമേ പറയട്ടെ.  നസ്രാണി സഭയുടെ വിദേശ മേല്‍ക്കോയ്മയും, ചൂഷണങ്ങളും സ്വയം ഭരണത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളും സംഘര്‍ഷങ്ങളുമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. 

മലയാളത്തിൽ എഴുതിയ ആദ്യത്തെ യാത്രാവിവരണം വർത്തമാനപുസ്തകമാണെങ്കിലും ,മലയാളത്തിൽ  അച്ചടിച്ച ആദ്യത്തെ യാത്രാ പുസ്തകം ഇതല്ല . അതിന്റെ ബഹുമതി 1895 ൽ അച്ചടിച്ച പരുമല തിരുമേനി എന്നറിയപ്പെടുന്ന ഗീ വർഗ്ഗീസ് മാർ ഗ്രിഗോറിയസിന്റെ  ഉർസ്ലോം യാത്ര വിവരണമാണ്. വർത്തമാനപുസ്തകം അച്ചടിച്ചതായി പറയപ്പെടുന്നത് 1936 ലാണ്. 

പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിലുകളിൽ  കൃത്യമായി പറഞ്ഞാൽ 1778 ൽ  കരിയാറ്റില്‍ മല്പാനുമൊത്ത് തോമാ കത്തനാർ  റോമിലേക്കു നടത്തിയ സാഹസികമായ ഒരു യാത്രയുടെ ഓര്‍മക്കുറിപ്പുകളാണ്  വർത്തമാനപുസ്തകം എന്ന ഈ  പുസ്തകത്തിലുള്ളത്. തോമാ കത്തനാർ കൊടുങ്ങല്ലൂർ രൂപതയിൽപ്പെട്ട കടനാട്‌ ഇടവകയുടെ വികാരിയായിരുന്നു. 

ഭാരതത്തിലെ സുറിയാനി ക്രൈസ്തവരുടെ കാര്യം റോമില്‍ മാർപാപ്പയെ അറിയിക്കാനായാണ് അവർ യാത്ര തുടങ്ങുന്നത്. അതിനു അവരെ നയിച്ച സംഭവങ്ങളുടെ വിശദമായ വിവരങ്ങൾ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ചുരുക്കത്തിൽ അത്തരം സംഭവ വിവരങ്ങളാണ് യാത്ര വിവരണത്തെക്കാൾ പുസ്തകത്തിൽ ഏറെയും ഉള്ളത്. ചരിത്രത്തിൽ നമ്മൾ കേട്ട് പരിചയപ്പെട്ടിട്ടുള്ള കൂനൻ കുരിശു സത്യം എന്തായിരുന്നു, കൂനൻ കുരിശു സത്യവും മട്ടാഞ്ചേരി പള്ളിയും തമ്മിൽ എന്ത് ബന്ധം എന്നിങ്ങനെയുള്ള വിശദാംശങ്ങൾ പുസ്തകത്തിന്റെ ആദ്യഭാഗങ്ങളിൽ ഉണ്ട്. അതുപോലെ തന്നെ ആരാണ് പുത്തൻ കൂറ്റുകാർ , അവരെ എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത് ,ആരാണ് ഇടത്തൂട്ടുകാർ എന്നൊക്കെ മനസ്സിലാക്കാൻ ഈ പുസ്തകം നമ്മെ സഹായിക്കും.സുറിയാനി ക്രൈസ്തവർ നേരിട്ട അവഗണനയ്ക്കും കഷ്ടതകൾക്കും പരിഹാരം കണ്ടെത്താനാണന് മല്പാനും തോമ കത്തനാരും  യാത്ര തിരിക്കുന്നത്. 

യാത്ര വിവരണമായാണ് ഈ പുസ്തകമെഴുതിയതെങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ ആത്മാഭിമാനത്തെ ഉയർത്തുക എന്ന ലക്‌ഷ്യം അതിനു പിന്നിൽ ഉണ്ടായിരുന്നു.വളരെ പ്രാചീനമായ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനു അക്കാലഘട്ടത്തിൽ സംഭവിച്ച അടിമത്തവും ദൈന്യവും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പുസ്തകത്തിന്റെ 14, 15,16 അധ്യായങ്ങളും, 17 ആം അധ്യായത്തിന്റെ ആദ്യഭാഗവും മൂലകൃതിയിൽ  നിന്നും നഷ്ട്ടപെട്ടിട്ടുണ്ട്. എങ്കിലും 47 ആം അധ്യായത്തിൽ 15,16 അദ്ധ്യായങ്ങളിലുള്ള 2 എഴുത്തുകളെ കുറിച്ച് പരാമർശമുണ്ട്. അധ്യായം 72 ലും കുറച്ചു ഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. 

റോമിലേക്കുള്ള കപ്പൽ യാത്ര തുടങ്ങുന്നത് മദ്രാസിൽ  നിന്നാണ്. അവിടേക്കുള്ള യാത്രക്കിടയിൽ ഉദയഗിരിക്കോട്ടയിലെത്തി മാർത്താണ്ഡ വർമ്മയുടെ ആർമി കേപ്റ്റൻ ആയിരുന്ന ഡിലനോയുടെ ഭാര്യയെയും,മകളെയും,മകളുടെ പ്രതിശ്രുത വരനെയും കണ്ടു സ്‌നേഹം പങ്കിട്ടതിനെക്കുറിച്ചും പറയുന്നുണ്ട്. അപ്പോൾ  ഡിലനോയ് മരിച്ചിട്ടു ഒരു വർഷം കഴിഞ്ഞിരുന്നു.വളരെ പ്രതിബന്ധങ്ങൾ സഹിച്ചാണ് കപ്പൽ യാത്ര തുടങ്ങുന്നതും.1778 നവംബർ മാസം 14 ന് കപ്പലിൽ കയറിയെങ്കിലും പിന്നെയും 5 ദിവസം കഴിഞ്ഞാണ് യാത്ര തുടങ്ങുന്നത്. യാത്ര വിവരണങ്ങളുടെ ശെരിക്കുമുള്ള തുടക്കം ഇവിടെ നിന്നാണെന്ന് വേണമെങ്കിൽ പറയാം. 1779 ഫെബ്രുവരി 7  നു ആഫ്രിക്കയിലെ വെൻഗെല തുറമുഖത്തു നങ്കൂരമിടേണ്ടി  വന്നു. അന്നത്തെ കാലത്തേ മോനെത്ത ,സകൂതി, കർസാദ  തുടങ്ങിയ നാണയങ്ങളുടെ പേരുകൾ ഇപ്പോൾ കേൾക്കുമ്പോൾ കൗതുകം തോന്നുക സ്വാഭാവികം മാത്രം. റോമിലെയും ഇറ്റലിയിലെയും വിവരങ്ങൾ നല്ല രീതിയിൽ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1780 ൽ ജൂൺ 20 നു റോമിൽ നിന്നും മടക്കയാത്രക്കുള്ള ശ്രമങ്ങൾ ആരംഭിക്കുന്നുണ്ടെങ്കിലും 1786 മേയ്‌ ഒന്നിനാണു ആ യാത്ര അവസാനിക്കുന്നത്. നീണ്ട പതിനൊന്നു വർഷങ്ങൾ എടുത്തു ആ യാത്രക്കെന്നു ചുരുക്കം. 

ക്വാറന്റൈൻ എന്ന വാക്കു നമ്മൾക്കിപ്പോൾ സുപരിചിതമാണല്ലോ. എന്നാൽ ക്വാറന്റൈൻ എന്ന വാക്ക്   മലയാളത്തിൽ ആദ്യമായി  ഉപയാഗിച്ചത് ഈ വർത്തമാനപ്പുസ്തകത്തിലാണ്. ജനോവ യിലെത്തിക്കഴിയുമ്പോൾ ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നതിനെ കുറിച്ചും എന്താണ്  ക്വാറന്റൈൻ എന്നും തോമാ കത്തനാർ ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. യൂറോപ്പിയൻ രാജ്യങ്ങളിൽ തുറമുഖത്തോട് ചേർന്ന് ലാസറേത്ത എന്നു പറയുന്ന ഒരു മന്ദിരം പണികഴിപ്പിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവർ വസൂരി പോലുള്ള പകർച്ച വ്യാധികൾ പകർത്താതിരിക്കാൻ നാല്പതു ദിവസങ്ങൾ  ഈ മന്ദിരങ്ങളിൽ താമസിക്കണമെന്ന നിയമമുണ്ടായിരുന്നു അക്കാലത്ത്. ഇതാണ് ക്വാറന്റൈൻ എന്നറിയപ്പെടുന്നത് എന്നാണ് പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. 

മടക്കയാത്രയിൽ മൗറീഷ്യസ് കഴിഞ്ഞു കാണുന്ന ചെല്ലമെന്ന ദ്വീപിലെത്തുമ്പോഴേക്കും ഭക്ഷ്യസാധനങ്ങൾ തീർന്ന് കുറെ പേർ മരിച്ചെന്നു പറയുന്നുണ്ട്. പഴയ സിലോണിനെ ആണ് ചെല്ലം എന്നു വിളിച്ചതെന്ന് തോന്നുന്നു.  

പോർച്ചുഗലിൽ വച്ച് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട കരിയാറ്റിൽ‍ മല്പ്പാൻ മടക്കയാത്രയുടെ അവസാനം ഗോവയിൽ വച്ച് സംശയാസ്പദമായ സാഹചര്യത്തിൽ മരണപ്പെട്ടു.യാത്ര  കഴിഞ്ഞ് മടങ്ങിയെത്തിയ തോമ്മാക്കത്തനാർ മരണപ്പെട്ട  കരിയാറ്റില്‍ മല്പാനെഴുതിയ കത്തിൽ പറഞ്ഞ പ്രകാരം , ഗോവർണ്ണദോർ എന്ന സ്ഥാനപ്പേരോടെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയനേതാവായി മാറി. കാരിയാറ്റിലിന്റെ മരണം ദുരൂഹമായി അവശേഷിക്കുന്നു. ഈ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി  എഴുതിയ ഒരാളുടെ കുറിപ്പു പ്രകാരം കാരിയാറ്റിലിന്റെ മരണത്തെ കുറിച്ച്  ചോദിച്ചാൽ തോമാ കത്തനാർ കരയുകയല്ലാതെ ഒന്നും പറയുന്നില്ല എന്ന് ചോദിച്ചവരൊക്കെ പറയുന്നു എന്നെഴുതി വച്ചിട്ടുണ്ട്. 

ടിപ്പു സുൽത്താന്റെ പടയോട്ടത്തിന്റെ ഘട്ടത്തിൽ  തോമാ കത്തനാരായിരുന്നു  സുറിയാനി കത്തോലിക്കരുടെ അത്മീയാധികാരി ആയി ഇരുന്നിരുന്നത്. ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതത്തിലേയ്ക്ക് മതം  മാറുകയും ഒടുവിൽ രാജാവിന്റെ കല്പന പ്രകാരം വെടിവെച്ചുകൊല്ലപ്പെട്ട  ദേവസഹായം പിള്ളയുടെ കാര്യവും  ഇതിൽ പ്രതിപാദിക്കുന്നുണ്ട്. 

1799 മാർച്ച് 20-ന് തോമാ കത്തനാർ  അന്തരിച്ചു. രാമപുരം പള്ളിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്. 1936-ൽ തോമ്മാക്കത്തനാരുടെ ഭൗതികാവശിഷ്ടം വീണ്ടെടുത്ത് രാമപുരത്തെ പുരാതനമായ വിശുദ്ധ ആഗസ്തീനോസിന്റെ  പള്ളിയിൽ വീണ്ടും അടക്കി . 1773 മുതല്‍ 1786 വരെയുള്ള കാലഘട്ടത്തിലെ  കേരളത്തെയും അവർ സഞ്ചരിച്ച നാടുകളുടെയും വിവരങ്ങൾ ഈ പുസ്തകത്തിലൂടെ നമുക്ക് മുന്നിൽ തെളിയുന്നു.  കപ്പലിലെ ഒരു അനുഭവം വച്ച് ഇംഗ്ളീഷുകാർ പിടിച്ചുപറിക്കാർ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. 

“യൂറോപ്പിൽ ആരെങ്കിലും മറ്റുള്ളവരെക്കാൾ ഏതെങ്കിലും കാര്യത്തിൽ മിടുക്കു കാണിച്ചാൽ അയാൾ ജീവിച്ചിരിക്കുന്ന കാലത്തു തന്നെ അംഗീകരിച്ചു ബഹുമാനിക്കും. അയാൾ മരിച്ചു കഴിഞ്ഞാൽ ഓർമ്മ നിലനിർത്തുവാൻ ചിത്രങ്ങൾ എഴുതിയോ പ്രതിമകൾ നിർമിച്ചോ പ്രതിഷ്ഠിക്കും”. ലിസ്ബണിൽ വച്ച്   അദ്ദേഹം എഴുതിയതാണ് മേല്പറഞ്ഞത്. മരിച്ചു കഴിഞ്ഞാൽ മാത്രം  അംഗീകാര ബഹുമതികളുടെ  ഔദാര്യമൊഴുക്കാൻ മത്സരിക്കുന്ന മലയാളികൾ തന്നെയായിരുന്നു അക്കാലത്തും ഉണ്ടായിരുന്നത് എന്നായിരുന്നവോ അദ്ദേഹം സൂചിപ്പിക്കാൻ ശ്രമിച്ചത് ?

408  പേജുകളുള്ള ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഡിസി ബുക്ക്സ് ആണ്

മിത്രോഖിൻ പുറത്തുവിട്ട രഹസ്യങ്ങൾ,വിവാദങ്ങളും.

 

ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തിനു പിന്നിലെ രഹസ്യം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു പത്ര പ്രവർത്തകയുടെ അന്വേഷണങ്ങളെ കുറിച്ചുള്ള  ദ താഷ്കെന്റ് ഫയൽസ് എന്ന സിനിമയിലെ പ്രധാന കഥാപാത്രം രാഗിണി ഫുലെ  അതിലെ  അവസാന ഭാഗങ്ങളിൽ ഒരു പുസ്തകം ഉയർത്തികാണിച്ചു രാജ്യം മുഴുവൻ വിൽപ്പനയ്ക്ക്’ എന്ന വാചകം ആവർത്തിച്ച് പറയുന്ന ഒരു രംഗമുണ്ട്  .ആ ഉയർത്തികാണിച്ച പുസ്തകം ഇന്ത്യയിൽ മാത്രമല്ല  ലോകം മുഴുവൻ ഏറെ വിവാദങ്ങളും കോളിളക്കങ്ങളും ഉണ്ടാക്കിയ ഒരു പുസ്തകമായിരുന്നു. പുസ്തകത്തിന്റെ പേര് The Mitrokhin Archive II: The KGB and the World. പുസ്തകം എഴുതിയിരിക്കുന്നത് ക്രിസ്റ്റഫർ ആൻഡ്രൂവും വസിലി മിത്രോഖിനും ചേർന്നാണ്. ഇങ്ങനെ സിനിമ കണ്ടു പുസ്തകം വാങ്ങിക്കുന്നത്  രണ്ടാംതവണയാണ്, അങ്ങനെ ആദ്യം വാങ്ങി വായിച്ച പുസ്തകം ശാന്താറാം ആയിരുന്നു. 

മിത്രോഖിന്റെ ഈ പുസ്തകവും ഇന്ത്യയുമായി എന്ത് ബന്ധം എന്ന് വിശദീകരിക്കുന്നതിനു മുൻപ് ആരാണ് മിത്രോഖിൻ എന്ന് അറിയേണ്ടിയിരിക്കുന്നു. 
 പഴയ സോവിയറ്റ് യൂണിയന്റെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിലെ ആദ്യത്തെ ചീഫ് ഡയറക്ടറേറ്റിൽ കെജിബി ആർക്കൈവിസ്റ്റായി ജോലി നോക്കിയിരുന്ന ആളാണ് മിത്രോഖിൻ. മുഴുവൻ  പേര് വാസിലി നികിറ്റിച്   മിത്രോഖിൻ. അവിടുത്തെ മുപ്പതുവർഷത്തെ ജോലിക്കിടയിൽ  രഹസ്യമായി തയ്യാറാക്കിയ കുറിപ്പുകളുടെ ഒരു ശേഖരമാണ് ” മിത്രോഖിൻ ആർക്കൈവ് എന്നറിയപ്പെടുന്നത്. 1954 മുതൽ 1991 ൽ  സോവിയറ്റ് യൂണിയൻ പിരിച്ചുവിടുന്നതുവരെ സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ ഏജൻസി ആയിരുന്നു കെ ജി ബി എന്നറിയപ്പെട്ടിരുന്നത്, ഇന്ത്യയിലെ റോ യും  അമേരിക്കയിലെ CIA യും ഒക്കെ പോലെ. നികിത ക്രൂഷ്ചേവിന്റെ ഒരു രഹസ്യ പ്രസംഗത്തെ മിട്രോഖിൻ വിമർശിച്ചതോടെയാണ്  അദ്ദേഹത്തെ   ആർക്കൈവുകളിലെ ജോലിയിലേക്ക് മാറ്റിയതെന്ന് പറയ്യപ്പെടുന്നു. 

ലുബ്യാങ്ക കെട്ടിടത്തിൽ നിലനിന്നിരുന്ന  കെ‌ജി‌ബിയുടെ  ആസ്ഥാനം,  അന്നത്തെ കെ‌ജി‌ബി ചെയർമാൻ യൂറി ആൻഡ്രോപോവ് നിർദേശിച്ചതിനനുസരിച്ചു  മോസ്കോയ്ക്ക് പുറത്ത് യാസെനെവോ എന്ന ഒരിടത്തു  ഒരു പുതിയ കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകി. 1960 കളുടെ അവസാനത്തോടെ ആയിരുന്നു ഇത് .ആർകൈവുകൾ മുഴുവനായും മാറ്റാൻ  ഏകദേശം 12 വർഷത്തോളമെടുത്തു എന്നാണ് പറയുന്നത്. ആക്കാലത്തു  രേഖകൾ പട്ടികപ്പെടുത്തുന്നതിനിടയിൽ, മിത്രോഖിൻ രഹസ്യമായി സ്വന്തം പകർപ്പുകളും രേഖകളുടെ വിശദമായ കുറിപ്പുകളും  കടത്തിക്കൊണ്ട് പോകുകയായിരുന്നു .സോവിയറ്റു യൂണിയന്റെ 
 കാലഘട്ടത്തിൽ ഏതെങ്കിലും പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെടാനോ , രേഖകളെ കുറിച്ചു സംസാരിക്കാനോ  മിട്രോഖിൻ ഒരു ശ്രമവും നടത്തിയില്ല എന്നുള്ളത് ശ്രദ്ധേയമാണ്. ഒരു പക്ഷെ അങ്ങനെ എന്തെങ്കിലും ശ്രമിച്ചിരുന്നെങ്കിൽ ആളു ബാക്കിയുണ്ടാകില്ല എന്ന് അദ്ദേഹത്തിന് തന്നെ തോന്നിക്കാണണം. 1992 ൽ, സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം മാത്രമാണ് , മിത്രോഖിൻ യു കെ യിലേക്ക്  കുടിയേറുന്നതും രേഖകൾ പ്രസിദ്ധപ്പെടുത്തുന്നതും. 

ഈ രേഖകളിൽ  ,ഏതൊക്ക രാജ്യങ്ങളിലാണ്, ഏങ്ങനെയൊക്കെയാണ് കെജിബി തങ്ങളുടെ സ്വാധീനം നേടിയതെന്നും അവരെ  നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നതെന്നുമൊക്കെ വിവരിക്കുന്നുണ്ട്. ഒട്ടു മിക്ക മൂന്നാം ലോക രാജ്യങ്ങളിലും കെജിബിയുടെ   സ്വാധീനം ഉണ്ടായിരുന്നുവെന്ന് കാണാൻ കഴിയും. തീർച്ചയായും ഇന്ത്യയും അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു . ഒരുപക്ഷെ ഏതു മറ്റു ലോകരാജ്യങ്ങളെക്കാളും സ്വാധീനം കെജിബി യ്ക്ക് ഇന്ത്യയിൽ ഉണ്ടായിരുന്നു. 

ഈ പുസ്തകത്തിലെ അധ്യായം 17 ഉം 18 ഉം ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളാണുള്ളത്. 
കെ‌ജി‌ബിയുടെ ഏജന്റുമാരായി കോൺഗ്രസിലെ ഉന്നത നേതാക്കളും നയതന്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരും പ്രവർത്തിച്ചിരുന്നുവെന്നു  പുസ്തകം അവകാശപെടുന്നുണ്ട്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്വകാര്യ ഓഫീസ് പോലും അവരുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരുന്നുവെന്നു  പുസ്തകം പറയുന്നു. ഇന്ത്യൻ രഹസ്യ പ്രവർത്തനങ്ങൾ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റുകാർക്ക് തുറന്ന പുസ്തകമായിരുന്നു. ഇന്ത്യയെ യഥേഷ്ടം  കൈകാര്യം ചെയ്യാനുള്ള അവസ്ഥയിലായിരുന്നു ആ സമയം അവരപ്പോൾ. നെഹ്രുവിനെക്കുറിച്ച് ജോസഫ് സ്റ്റാലിന് മോശമായ അഭിപ്രായമുണ്ടായിരുന്നുവെന്ന് മിട്രോഖിൻ പറയുന്നു. നെഹ്രുവിനെയും മഹാത്മാഗാന്ധിയെയും “സാമ്രാജ്യത്വ പാവകളായി” സ്റ്റാലിൻ കണക്കാക്കി, അവർ ബ്രിട്ടീഷുകാരുടെ മുമ്പിൽ വണങ്ങുകയും ജനങ്ങളെ ഒറ്റിക്കൊടുക്കുകയും ചെയ്തു. 

ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് സോവിയറ്റ് ധനസഹായം മൂലമാണ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് 7 കാബിനറ്റ് മന്ത്രിമാരെ തെരഞ്ഞെടുത്തതെന്ന് മിട്രോഖിൻ പറയുന്നു.  നെഹ്‌റു ഭരണകാലത്ത് പ്രതിരോധ മന്ത്രിയായിരുന്ന  വി. കൃഷ്ണ മേനോനും  സോവിയറ്റ്  യൂണിയൻ  പിന്തുണ നൽകി. അതിന്റെ നന്ദി മേനോൻ കാണിച്ചത് ബ്രിട്ടനെ ഒഴിവാക്കി പകരം സോവിയറ്റ് മിഗ്ഗ് വാങ്ങിക്കൊണ്ടായിരുന്നു.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സോവിയറ്റ് ബന്ധങ്ങളും ആർക്കൈവുകൾ വെളിപ്പെടുത്തുന്നു. മിത്രോഖിൻ പറയുന്നതനുസരിച്ച്, സി‌പി‌ഐക്ക് സോവിയറ്റുകൾ പലവിധത്തിൽ ധനസഹായം നൽകി. സോവിയറ്റ് യൂണിയനിൽ നിന്ന് സി‌പി‌ഐയുടെ പാർട്ടി ട്രഷറിയിലേക്ക് പണം കൈമാറുന്നത് ഇന്റലിജൻസ് ബ്യൂറോ ഓഫ് ഇന്ത്യ പല സന്ദർഭങ്ങളിലും തടഞ്ഞിരുന്നു.ഇന്ത്യൻ മാധ്യമ രംഗത്ത്, പ്രത്യേകിച്ച് ഇന്ത്യൻ അക്കാദമിക, രാഷ്ട്രീയ സ്ഥാപനങ്ങളിൽ നുഴഞ്ഞുകയറുന്നതിൽ കമ്മ്യൂണിസ്റ്റുകാർ വൻ വിജയമായിരുന്നു.കെ‌ജി‌ബിയുടെ കണക്കനുസരിച്ച് 1973 ൽ അവരുടെ ശമ്പളപ്പട്ടികയിൽ 10 ഇന്ത്യൻ പത്രങ്ങളുണ്ടായിരുന്നു. 1972 ൽ ഇന്ത്യൻ പത്രങ്ങളിൽ 3,789 ലേഖനങ്ങൾ നട്ടുപിടിപ്പിച്ചതായി കെ‌ജിബി അവകാശപ്പെട്ടു. രേഖകൾ അനുസരിച്ച്, 1973 ൽ ഇത് 2,760 ആയി കുറഞ്ഞുവെങ്കിലും 1974 ൽ 4,486 ഉം 1975 ൽ 5,510 ഉം ആയി ഉയർന്നുവെന്നും പറയുന്നു. 

ഇതിൽ കൂടുതൽ പരാമർശമുള്ളത് ഇന്ദിരാഗാന്ധിയെക്കുറിച്ചാണ്. VANO എന്ന കോഡിലാണ് ഇന്ദിരാഗാന്ധിയെ പരാമർശിക്കുന്നത്. കെ ജി ബിയുടെ നോട്ടുകൾ നിറഞ്ഞ സ്യൂട്ട്കേസുകൾ പതിവായി പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് കൊണ്ടുപോകാറുണ്ടെന്നും  എന്നാൽ   ശ്രീമതി ഗാന്ധി സ്യൂട്ട്കേസുകൾ പോലും തിരികെ നൽകാറില്ലെന്ന്  മുൻ സിൻഡിക്കേറ്റ് അംഗം കെ. പാട്ടീൽ പറഞ്ഞതായി ഉള്ള റിപ്പോർട്ടുകൾ  പുസ്തകത്തിൽ ഉണ്ട്. പലരും ഇതേ പോലെ കോഡ് നെയിമുകളിൽ കൂടി ആണ് രേഖകളിൽ പരാമർശിക്കുന്നത്. അത്തരം  രഹസ്യനാമങ്ങൾ ആരെയൊക്കെയാണ് സൂചിപ്പിക്കുന്നത് എന്ന് കണ്ടുപിടിക്കുന്നതും ഒരു ശ്രമകരമായ സംഗതിയാണ്.  

ഷെയ്ഖ് മുജിബുർ റഹ്മാനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ബംഗ്ലാദേശിൽ വച്ച് ആഗസ്റ്റ് 14 ന് വധിച്ചതിലെ ഗൂഢാലോചനകൾ,പഞ്ചാബിലെ സിഖ് വിഘടനവാദത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ സി‌ഐ‌എയും പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവുമാണെന്നതിന് കൃത്രിമമായി തെളിവുകൾ നിർമ്മിക്കുക തുടങ്ങിയ വിഷയങ്ങളെക്കുറിച്ചൊക്കെ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. 680 പേജുകളുള്ള ഈ പുസ്തകത്തിൽ ഇന്ത്യയെ കുറിച്ചുള്ള വിവരങ്ങൾ വെറും 28 പേജുകളിൽ ഒതുങ്ങുന്നുവെങ്കിലും മിത്രോഖിൻ ആർകൈവ്സിന്റെ ഈ രണ്ടാം ഭാഗത്തിന്റെ ഹൈലൈറ്സ് ഇന്ത്യയെ കുറിച്ചുള്ള ഈ വിവരങ്ങൾ തന്നെയാണ്. ഈ പുസ്തകത്തിൽ മറ്റു ഏഷ്യൻ രാജ്യങ്ങളായ പാകിസ്ഥാൻ ,ബംഗ്‌ളാദേശ് അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെയും ,മിഡിൽ ഈസ്റ്റ് , ആഫ്രിക്കൻ രാജ്യങ്ങളിലെയും   ഇതുപോലുള്ള വിവരങ്ങളും സംഭവങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.ലോകമെമ്പാടുമുള്ള കെ‌ജി‌ബിയുടെ രഹസ്യ ഏജന്റുമാരെക്കുറിച്ചുള്ള നിരവധി കഥകൾ  സ്ഥിരീകരിക്കപ്പെട്ടുള്ളതുകൊണ്ട്   മിത്രോഖിൻ ആർക്കൈവിന്റെ സംബന്ധിച്ചുള്ള  ആധികാരികത അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 

 1999  ൽ പ്രശസ്ത ചരിത്രകാരനായ ക്രിസ്റ്റഫർ ആൻഡ്രൂ  ആണ് ദി മിത്രോഖിൻ ആർക്കൈവിന്റെ ആദ്യ വാല്യം പ്രസിദ്ധീകരിച്ചത്.  The Mitrokhin Archive: The KGB in Europe and the West എന്ന  ആദ്യ പുസ്തകം ചർച്ച ചെയ്തത് പടിഞ്ഞാറൻ രാജ്യങ്ങളിലെ കെ.ജി.ബിയുടെ പ്രവർത്തനങ്ങളായിരുന്നു. 
ഈ  പുസ്തകത്തിന് ഇപ്പോൾ എന്ത് പ്രസക്തിയാണുള്ളതെന്നു ചോദിച്ചേക്കാം.. സോവിയറ്റ് യൂണിയനും  ശീതയുദ്ധവും  ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു . പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പലരും മരിച്ചു മണ്ണടിഞ്ഞു . എങ്കിലും ചരിത്രം ചിലയിടങ്ങളിൽ മാറ്റി എഴുതപ്പെട്ടിട്ടുണ്ടെന്നു ഈ പുസ്തകം പറഞ്ഞു വെയ്ക്കുന്നു. വെളിപ്പെട്ട കാര്യങ്ങൾ ഇപ്പോൾ ഇത്ര മാത്രം . ഇനി വെളിപ്പെടാനുള്ളത് അണിയറയിൽ ഒരുങ്ങുന്നുണ്ടാകാം.. ചരിത്രാന്വേഷണ കുതുകികൾക്കു ഒരു മുതൽക്കൂട്ടു തന്നെയാണ് ഇത്തരം പുസ്തകങ്ങൾ. പെൻഗ്വിൻ ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ബാഷോ -ഹൈക്കുകളുടെ തമ്പുരാൻ

 

പുരാതന ജപ്പാനിലെ ഏറ്റവും പ്രശസ്തനായ കവിയാണ്  ബാഷോ എന്നറിയപ്പെടുന്ന മാറ്റ്സുവോ ബാഷോ. ഹൈക്കുകളുടെ  ഉസ്താദായാണ് അദ്ദേഹം അംഗീകരിക്കപ്പെടുന്നത് .സോബോ എന്ന പേരിലും അദ്ദേഹം കവിതകൾ എഴുതിയിട്ടുണ്ട് .1644 മുതൽ 1694 വരെയാണ് അദ്ദേഹത്തിന്റെ ജീവിതകാലം കണക്കാക്കപ്പെടുന്നത്. 

തുടക്കത്തിൽ അദ്ധ്യാപകനെന്ന നിലയിൽ തനറെ ജീവിതം  തുടങ്ങിയെങ്കിലും  പിന്നീട് അത് യാത്രകളിലേക്കു മാറുകയാണുണ്ടായത് .  നഗരജീവിതം  ഉപേക്ഷിച്ചു  രാജ്യമൊട്ടുക്കും  അലഞ്ഞു തിരിയുകയും പടിഞ്ഞാറ്, കിഴക്ക്, വടക്കൻ മരുഭൂമികളിലേക്ക് യാത്ര പോകുകയും ചെയ്തു. തന്റെ  ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള അനുഭവങ്ങൾ  അദ്ദേഹത്തിന്റെ കവിതകളെ നന്നായി തന്നെ  സ്വാധീനിച്ചിട്ടുണ്ട്.  തന്റെ കാഴ്‌ചകളെ  കുറിച്ച് ലളിതമായ രീതിയിലാണ് കവിതകൾ സൃഷ്ടിച്ചിട്ടുള്ളത്. ഹൈക്കു കവിതകളുടെ ഒരു സ്വഭാവം അറിയാമല്ലോ ? മൂന്നോ നാലോ വരികൾക്കിടയിൽ ആശയത്തിന്റെ, ഭാവനയുടെ ഒരു സമുദ്രം തന്നെ  ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും. ഒരുപക്ഷേ നമ്മളിൽ പലരും മലയാളത്തിൽ ഹൈക്കു കവിതകൾ ആസ്വദിച്ചു വായിച്ചിട്ടുണ്ടാകുക  അഷിതയുടെ കവിതകളായിരിക്കും.

പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടുള്ള എഴുത്തിലാണ്  കൂടുതൽ താല്പര്യമെങ്കിലും ചരിത്രപരവും സാഹിത്യപരവുമായ ആശങ്കകളിൽ വേരൂന്നിയ കൃതികളൂം ബാഷോയുടെതായി കാണാം. 

 സ്വയം  സംതൃപ്തരായിരിക്കുക, നമ്മൾ ഉള്ള ഈ നിമിഷത്തെ ആസ്വദിക്കുക, ജീവിതം വാഗ്ദാനം ചെയ്യുന്ന വളരെ ലളിതമായ കാര്യങ്ങളിൽ ശ്രദ്ധകൊടുക്കുക  എന്നീ കാര്യങ്ങൾ  വായനക്കാരെ ഓർമ്മിപ്പിക്കുന്നതിൽ  അദ്ദേഹത്തിന്റെ കവിതകൾ മുന്നിട്ടു നിന്നു.ജപ്പാനീസ് ഗദ്യ സാഹിത്യത്തിലെ ഒരു ക്ലാസ്സിക് ആയാണ് ബാഷോയുടെ യാത്ര അറിയപ്പെടുന്നത്.

ബാഷോ മലയാളികളിലേക്ക് വന്നത് നിത്യ ചൈതന്യയതിയുടെ എഴുതിലൂടെയാണെന്നു പുസ്തകത്തിന്റെ അവതാരികയിൽ സൂചിപ്പിച്ചതായി കണ്ടു. ഒരു പക്ഷെ യതിയെ കൂടുതൽ വായിച്ചിട്ടുള്ളവർക്കു ബാഷോയെ എളുപ്പം പിടി കിട്ടും. മലയാള വിവർത്തനം ചെയ്‌തിരിക്കുന്നു കെ ടി സൂപ്പിയാണ്. ഒലിവ് പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 

ലോകത്തിൽ ബൈബിളിനുശേഷം ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പുസ്തകമേതാണ് ?

 

ലോകത്തിലെ ഏറ്റവും വലിയ സാഹിത്യകൃതികളിലൊന്നായി കണക്കാക്കപ്പെടുന്ന പുസ്തകം.

140 ലധികം  ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട പുസ്തകം.

അങ്ങനെ നിരവധി വിശേഷണങ്ങളുള്ള പുസ്തകമാണ് മിഗുവൽ ഡി സെർവാന്റീസിന്റെ ഡോൺ ക്വിക്സോട്ട് .

സ്പെയിനിലെ ലാ മഞ്ച എന്ന പ്രദേശത്ത് നിന്നാണ്  ഡോൺ ക്വിക്സോട്ടിന്റെ വരവ് . ഒരു സാധാരണക്കാരനാണെങ്കിലും താൻ വായിച്ച കൂട്ടിയ സാഹസിക പുസ്തകങ്ങളിൽ  ആകൃഷ്ടനായി ,ധീരമായ  ആദർശങ്ങൾ വച്ചു പുലർത്തുകയും   നിസ്സഹായരെ കഷ്ടതകളിൽ നിന്നു സംരക്ഷിക്കാനും ദുഷ്ടന്മാരെ ഇല്ലാതാക്കുവാനും  തന്റെ കുന്തവും വാളും എടുക്കാൻ തീരുമാനിക്കുകയാണ് ക്വിക്സോട്ട്. എന്നാൽ ആദ്യത്തെ സാഹസിക യാത്ര പരാജയത്തിൽ കലാശിക്കുന്നു.തിരിച്ചു വന്ന് സാഞ്ചോ പാൻസ എന്ന സഹായിയുമായി  അദ്ദേഹം രണ്ടാമത്തെ തന്റെ യാത്രക്ക് പുറപ്പെടുന്നു. ഒരു ദ്വീപിന്റെ ഗവർണറാക്കാമെന്ന വാഗ്ദാനത്തിന്റെ പുറത്താണ് സാഞ്ചോ, ക്വിക്സോട്ടിന്റെ കൂടെ കൂടിയത്.

റോസിനാന്റെ എന്ന തന്റെ കുതിരപ്പുറത്തു ക്വിക്സോട്ടും  കൂടെ ഒരു കഴുത പുറത്തു സാഞ്ചോയും തങ്ങളുടെ സാഹസികയാത്ര തുടരുകയാണ്. അവരുടെ  യാത്രയിൽ കണ്ടുമുട്ടുന്നവരുടെ കഥകളാലും സമൃദ്ധമാണ് നോവൽ. വഴിയിൽ കണ്ടുമുട്ടുന്ന ആരെയും വെല്ലുവിളിച്ചും ഏറ്റുമുട്ടിയും,തോൽവികളിൽ തന്റേതായ ന്യായീകരങ്ങളുമായി ക്വിക്സോട്ട് മുന്നോട്ടു   പോകുന്നു. 

ഡോൺ ക്വിക്സോട്ടിന്റെ അസാധാരണ പെരുമാറ്റത്തിൽ നിന്ന് കിട്ടുന്ന  ‘പണികളുടെ’  ഭാരം കൃത്യമായി ഏറ്റുപിടിച്ചുകൊണ്ടു  സാഞ്ചോ ഡോൺ ക്വിക്സോട്ടിനൊപ്പം നിൽക്കുന്നുണ്ട്.യാഥാർഥ്യവും ഫാന്റസിയും തമ്മിലുള്ള ഒരു ലോകത്തിനിടയിലൂടെയുള്ള യാത്രക്കിടയിൽ തല്ലുകൊണ്ട് ഇടയ്ക്കിടെ വെളിപാട് കിട്ടുന്ന സാഞ്ചോയെ പലപ്പോഴും ക്വിക്സോട്ടിനു  ‘ഉപദേശിച്ചു’ നേർവഴിക്കു കൊണ്ട് വരേണ്ടി വരുന്നുണ്ട്. 

എങ്കിലും  സാഞ്ചോ  ക്വിക്സോട്ടിനെ  യാഥാർഥ്യമെന്തെന്നു ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഡോൺ ക്വിക്സോട്ടിന്റെ രണ്ട് സുഹൃത്തുക്കളായ ഒരു പുരോഹിതനും ബാർബറും അവനെ വീട്ടിലേക്ക് കൊണ്ടുവരാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും  അവരുടെ ആദ്യശ്രമങ്ങൾ അതിദാരുണമായി പരാജയപ്പെടുകയാണുണ്ടായത്. 52  അദ്ധ്യായങ്ങളിലായി നിറഞ്ഞു നിൽക്കുന്ന നോവലില്ന്റെ ആദ്യ ഭാഗം ഇവിടെ അവസാനിക്കുന്നു. 

1605 ൽ ഇതിന്റെ  ആദ്യ ഭാഗം പ്രസിദ്ധീകരിക്കുമ്പോൾ സെർവാന്റീസിനു 58 വയസ്സാണ് പ്രായം.

ഒന്നാം ഭാഗം വലിയ വിജയമായിരുന്നു. ഇതിനിടയിൽ അലോൺസോ ഫെർണാണ്ടസ് ഡി അവെല്ലനേഡ എന്ന ഒരു വിരുതൻ ഇതിന്റെ രണ്ടാം ഭാഗം എഴുതി പുറത്തിറക്കി. അതറിഞ്ഞ സെർവാന്റീസ് ഉടനെ രണ്ടാം ഭാഗത്തിന്റെ എഴുത്ത് ആരംഭിക്കുകയാണുണ്ടായത്. രണ്ടാം ഭാഗത്തിൽ കഥയുടെ ഒരു ഭാഗമായി തന്നെ ഈക്കാര്യം വളരെ നാടകീയമായി സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്  അദ്ദേഹം. 

അങ്ങനെ ഒടുവിൽ  സാഞ്ചോ ഒരു സാങ്കൽപ്പിക ദ്വീപിന്റെ ഗവർണറാകുകയും  പത്തു ദിവസത്തോളം ആ ദ്വീപ് ഭരിക്കുകയും ചെയ്യുന്നുണ്ട് .പക്ഷെ ഒരു  ആക്രമണത്തിൽ പരിക്കേറ്റു കഴിയുമ്പോൾ  തന്റെ പഴയ പണി  തന്നെ മതി എന്ന് തീരുമാനിച്ചു അവിടെ നിന്നും കടന്നു കളയുകയാണ് സാഞ്ചോ. 

യാത്രയ്ക്കിടയിൽ   ഡോൺ ക്വിക്സോട്ടിനു പ്രണയങ്ങൾ കിട്ടുന്നുണ്ടെങ്കിലും   അദ്ദേഹം ലാസെനോരാ ഡദുൽസിനെയോ എന്ന സ്വപ്ന സുന്ദരിയെ  തന്നെ മനസ്സിൽ കൊണ്ട് നടക്കുകയാണ്  .  ഡോൺ ക്വിക്സോട്ടിന്റെ അടുത്ത യാത്ര വളരെ സംഭവ ബഹുലമാണ്  . ബാഴ്‌സലോണയിലെത്തിയതിനുശേഷം,  വേഷംമാറിയ  ഒരു പഴയ സുഹൃത്ത് അദ്ദേഹത്തെ  പരാജയപ്പെടുത്തുന്നു.പരാജയപ്പെട്ടാൽ അനുസരിക്കേണ്ട നിബന്ധനകളിൽ ഒന്നായിരുന്നു വീട്ടിൽ ഒരു വർഷം അടങ്ങിയൊതുങ്ങി ഇരിക്കണമെന്നുള്ളത്. നിരാശയോടെ അവർ വീട്ടിൽ തിരിച്ചെത്തുന്നു.  അതുവരെ  ഡോൺ ക്വിക്സോട്ട് വളരെ ധീരമായി പിന്തുടർന്നിരുന്ന  എല്ലാ  സത്യങ്ങളെയും ന്യായ വാദങ്ങളെയും ഉപേക്ഷിക്കുകയും ഒടുവിൽ പനി ബാധിച്ച് മരിക്കുകയും ചെയ്യുന്നു. താനൊരു ഫാന്റസിയുടെ ലോകത്തായിരുന്നു എന്ന് അവസാന നിമിഷങ്ങളിലാണ് അദ്ദേഹത്തിന് ബോധ്യപ്പെടുന്നത്. 


ഒരു ചരിത്ര കഥയെന്നപോലെയാണ് ഡോൺ ക്വിക്സോട്ടിന്റെ  സെർവാന്റസ് അവതരിപ്പിക്കുന്നത്. സിദ്ഹ മേത്തെ  ബനെഞെലി  എന്ന മൂർ എഴുതിയ കൈയെഴുത്തുപ്രതിയിൽ നിന്നാണ് താൻ ഇത് വിവർത്തനം ചെയ്തതെന്ന് അദ്ദേഹം പറയുന്നു .  സെർവാന്റീസ്   ഒരു ആക്ഷേപഹാസ്യമെന്ന രീതിയിലാണ് ഈ നോവൽ എഴുതിയിരിക്കുന്നത് .

74 അദ്ധ്യായങ്ങളുള്ള  നോവലിന്റെ രണ്ടാം ഭാഗം  പ്രസിദ്ധീകരിച്ചത് 1615 ലാണ്, അപ്പോൾ സെർവാന്റസിനു  പ്രായം 68. ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം ആദ്യമായി ചെയ്തത് 1612 ൽ തോമസ് ഷെൽട്ടനാണ്.

സ്‌പെയിനിൽ മാഡ്രിഡിനടുത്തു 1547 ൽ ആണ് മിഗുവൽ സെർവാന്റിസിന്റെ ജനനം.കൃത്യമായ ജനനത്തീയതി ലഭ്യമല്ല. 1616 ഏപ്രിൽ 22 ന്‌ സെർവാ ന്റീസ് അന്തരിച്ചു. അദ്ദേഹത്തിന്റെ എഴുതിപൂർത്തിയാകാത്ത  “ദി ലേബർസ് ഓഫ് പെർസിലിസ് ആന്റ് സെഗിസ്മുണ്ട” )The Labours of Persiles and Sigismunda: A Northern Story”) മരണശേഷം ഒരു വർഷത്തിനുശേഷം പ്രസിദ്ധീകരിച്ചു.അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ എവിടെയാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് ഇന്നും ആർക്കും അറിയില്ല.

ഡോൺ ക്വിക്സോട്ട് ആദ്യത്തെ ആധുനിക നോവലായാണ് പരക്കെ കണക്കാക്കപ്പെടുന്നത്. 

സ്വപ്നക്കാരന്റെ പര്യായമായ  “ക്വിക്സോട്ടെസ്കോ” (Quixotesco) എന്ന പദത്തിന് ഈ പുസ്തകം കാരണമായി.

സാങ്കൽപ്പിക ശത്രുക്കളെ ആക്രമിക്കുക എന്നർത്ഥം വരുന്ന ഇംഗ്ലീഷിലെ  ടിൽറ്റിംഗ്  എന്ന  പദപ്രയോഗം ഡോൺ ക്വിക്സോട്ടിൽ നിന്നാണ് വന്നത്. 


ഇതിന്റെ മലയാള പരിഭാഷ ചെയ്തിരിക്കുന്നത് ഫാ. തോമസ് നടയ്ക്കൽ ആണ്. വിവർത്തനത്തിൽ നിരവധി കല്ലു കടികൾ നമുക്ക് കാണാം. ചിലയിടങ്ങളിൽ വായനയുടെ രസം ചോർത്താൻ കൃത്യമായി അവയ്ക്കു സാധിക്കുന്നുമുണ്ട്.  ഉദാഹരണത്തിന് “…. അങ്ങനെ ചെയ്യുന്നതിൽ അവർക്കു മനസ്സാക്ഷികടിയൊന്നും തോന്നിയില്ല.” ഈ ഒരു വാചകം വായിക്കുന്നവർക്ക് ഒരു ‘കുത്തു’ കൊടുക്കാൻ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ .. മനസ്സാക്ഷികടിയിലെ കടി എന്ന വാക്കിനു പകരം   ‘കുത്ത്’ ചേർത്താൽ  പോരായിരുന്നോ എന്ന് തോന്നി . അതല്ലെങ്കിൽ സമാന അർത്ഥം വരുന്ന   മലയാള പദങ്ങളിലൊന്ന് ഉപയോഗിക്കമായിരുന്നു . തമാശ യ്ക്കു പകരം തമാശ് , തമാശുകൾ എന്ന് പലയിടത്തും പ്രയോഗിച്ചിട്ടുണ്ട്. ഒന്ന് രണ്ടിടങ്ങളിൽ അച്ഛാദിതപഥം എന്ന വാക്കും ഉപയോഗിച്ച് കണ്ടു.അച്ഛാദിത എന്ന വാക്കിനു ശബ്‌ദ താരാവലിയിൽ മറയ്ക്കപ്പെട്ട ,മൂടപ്പെട്ട എന്നൊക്കെ അർഥം കാണാം.അപ്പോൾ അച്ഛാദിതപഥം എന്നാൽ മറയ്ക്കപ്പെട്ട വഴി, യാത്ര എന്നൊക്കെ അർത്ഥം വരുന്നുണ്ട് .ഉപയോഗിച്ച വാക്കിനു കുഴപ്പമില്ലെങ്കിലും വാക്കിനു ഇത്ര കട്ടി വേണോ എന്ന് ആലോചിക്കാവുന്നതാണ്. 

1250 ഓളം പേജുകൾ ഉള്ള ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കാർമൽ പബ്ലിഷിങ് സെന്റർ ആണ്. 

“കുട്ടികൾ ഇത് കൈയ്യിലെടുക്കും,ചെറുപ്പക്കാർ ഇത് വായിക്കും,പക്വത വന്നവർ ഇത് മനസ്സിലാക്കും,വൃദ്ധ ജനങ്ങൾ ഇതിനെ പുകഴ്ത്തും “.. തന്റെ ഈ പുസ്തകത്തെ കുറിച്ച് സെർവാന്റീസ് തന്നെ പറഞ്ഞ വാക്കുകളാണിത്…  

മധുരമൂറും ഞാവൽപ്പഴങ്ങൾ

ഓർമകളുടെ മഷി  പുരണ്ട പുസ്തകങ്ങൾ നമ്മെ കാലത്തിനു പുറകോട്ടു കൊണ്ടുപോയിട്ടില്ലേ? അവ വായിച്ചു ചിലതു നമ്മളെ  ഒരുപാട് ചിരിപ്പിക്കുകയും , ചിലതു കണ്ണീരുപ്പിന്റെ രുചി നുണയിപ്പിക്കുകയും മറ്റു ചിലതു നിസ്സംഗതയോടെ ഇരുത്താനും ഇട  വരുത്തിയിട്ടില്ലേ ?  ഒരാൾ എഴുതിയ ഓർമ്മക്കുറിപ്പുകൾ ,അത്  വായിക്കുന്നവർക്ക്‌  എഴുതിയ ആളിന്റെ   മനോവികാരവും , പരിസരവും കുറച്ചെങ്കിലും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ ചിലപ്പോൾ നനഞ്ഞ പടക്കമായേക്കാവുന്ന  ഒരു വിഭാഗമാണ് ഓർമ്മകുറിപ്പെഴുത്ത്. എനിക്ക് നൊസ്റ്റാൾജിയ ഉണ്ടാക്കിയ  ഒരു സംഗതി ,മറ്റൊരാൾക്കും അതെ ഗതി  ഉണ്ടാക്കുമെന്നു പ്രതീക്ഷിക്കാൻ  കഴിയില്ലല്ലോ. നൊസ്റ്റാൾജിയ ഉണ്ടാക്കിയില്ലെങ്കിലും രസകരമായി വായിച്ചുപോകാനും , അവരുടെ ഓർമ്മത്താളുകളിലെ കാലത്തേക്ക് അവരോടൊപ്പം ഊളയിട്ടിറങ്ങാനും ഒരു പുസ്തകത്തിനു കഴിയുന്നുണ്ടെങ്കിൽ ആ പുസ്തകം വിജയിച്ചു എന്ന് പറയാം. വളരെ അപ്രീതിക്ഷിതമായാണ് സജ്‌ന ഷാജഹാന്റെ ഞാവൽപ്പഴമധുരങ്ങൾ എന്ന പുസ്തകത്തെക്കുറിച്ചു അറിയാനിടയായത്. 

ഈ പുസ്തകം നമ്മെ ഗുരുവായൂരിലെ  പെരുന്തട്ട ശിവക്ഷേത്രത്തിനടുത്തേക്കും ,അവിടെയുള്ള കിഴക്കേപ്പാട്ട് വാര്യത്തേക്കും, ആ  വാര്യത്തെ കുടുംബത്തോടൊപ്പം തനറെ ബാല്യം കഴിച്ചുതീർത്ത  കുരുവി എന്നു വിളിക്കുന്ന കുഞ്ഞു പെൺകുട്ടിയുടെ ഒരു പിടി ഓർമ്മകളിലേക്കും  കൂട്ടികൊണ്ടു പോകും, പിറന്നു  വീണ  വീടിനേക്കാൾ കൂടുതലായി വാര്യത്തെ ആ കുടുംബത്തിലെ ഒരു അംഗത്തെപോലെ എങ്ങനെ നിറഞ്ഞാടി എന്ന് നമുക്ക് മനസ്സിലാകും, എങ്ങനെയാണ് എല്ലാവർക്കും വേണ്ടപ്പെട്ട ‘കുരുവി’ ആയതെന്നു   മനസ്സിലാകും. മതത്തിന്റെ വേലികൊണ്ടു ആളുകളെയും പ്രവർത്തികളെയും വേർതിരിച്ചു നിർത്തുന്ന ഈ  കെട്ട  കാലത്തു നിന്നും വിഭിന്നമായി  അത്തരം അസ്കിതകളൊന്നുമില്ലാതെ അവരുടെ കുട്ടിക്കാലം എത്ര സുന്ദരമായി ആഘോഷിച്ചു എന്ന് നമ്മുക്ക് മനസ്സിലാകും, അതും ലളിത സുന്ദരമായ ഭാഷയിൽ  തന്നെ.  

പുസ്തകം വായിച്ചു മടക്കുമ്പോൾ സന്തോഷവും ,ദുഃഖവും, നഷ്ടപ്പെടലുകളും,വേർപാടുകളുമൊക്കെയായി   സംഭവ ബഹുലമായ ഒരു കുട്ടികാലം നമുക്ക് മുന്നിൽ തെളിയും. 

അഹം ഒട്ടുമേ തീണ്ടാത്ത അതിമനോഹരമായ ജീവിതക്കുറിപ്പുകൾ എന്ന് അവതാരികയിൽ അഷ്ടമൂർത്തി എഴുതി കണ്ടു. അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുത്തുകൊണ്ടു തന്നെ പറയട്ടെ ഭാഷയിൽ കവിതയുള്ള കഥ പോലെ വായിക്കാവുന്ന ഒന്ന്  തന്നെയാണ് ഈ പുസ്തകം. ലോഗോസ് ബുക്ക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത്. 

ഓർമ്മകൾ പൂക്കുന്ന മധുര നാരകം

ഓർമകളുടെ സുഗന്ധം പേറിയ ,ഭൂതകാലകുളിരുകൾ അട്ടിനിറച്ച  പുസ്തകങ്ങൾ ഇഷ്ടം പോലെയുണ്ട് നമുക്ക് മുൻപിൽ. അത്തരം  ഓർമ്മകുറിപ്പുകളടങ്ങിയ പുസ്തകങ്ങൾ വായിക്കുമ്പോൾ  എഴുത്തുകാരന്റെ /എഴുത്തുകാരിയുടെയൊപ്പം നാമറിയാതെ  തന്നെ കൂടെയിറങ്ങി പോകുന്ന  അത്ര നിലവാരമുള്ളവയും  ,വായനക്കാരുടെ മനസ്സിനെ തങ്ങളുടെ  ഓർമ്മചുഴിയിലേക്കു വീഴ്ത്താൻ പാകത്തിന് എഴുത്തിൽ മായാജാലം സൃഷ്ടിക്കാൻ  കഴിവുള്ളവരുമായ   നിരവധി എഴുത്തുകാർ നമുക്കുണ്ട് .പ്രാദേശികതയിലൂന്നിയ അത്തരം മിക്ക ഓർമ്മകുറിപ്പുകളും നിരവധി സ്ഥലികളിൽ കുടിയിരിക്കുന്ന വായനക്കാരെ സ്വാധീനിക്കണമെങ്കിൽ അവിടെ രചയിതാവിന്റെ കയ്യടക്കം പരമ  പ്രധാനമാണ്.
നിലാവിന്റെ പെണ്ണുങ്ങൾ എന്ന തനറെ രണ്ടാമത്തെ നോവലിലൂടെ 2019 ലെ മാൻ ബുക്കർ ഇന്റർനാഷണൽ നേടിയ ജോഖ അൽഹാരിസിയുടെ പുതിയ പുസ്തകമാണ് അറബി ഭാഷയിൽ ഇറങ്ങിയ നരിഞ്ച (Narinjah) . മധുര നാരകം എന്ന പേരിൽ ഇബ്രാഹിം ബാദ്ഷ വാഹിയാണ് മലയാളത്തിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്. ജോഖയുടെ celestial bodies എന്ന പുസ്തകം ,നിലാവിന്റെ പെണ്ണുങ്ങൾ എന്ന പേരിൽ ഇദ്ദേഹം തന്നെയാണ് മലയാളത്തിലേക്ക്  അറബിയിൽ നിന്നും നേരിട്ട്  മൊഴിമാറ്റം നടത്തിയിരിക്കുന്നത്. അറബി ഭാഷയിൽ ഇറങ്ങിയ പുതിയ പുസ്തകം നരിഞ്ച (Narinjah) ഇംഗ്ലീഷിൽ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല . Bitter orange എന്ന പേരിൽ 2021 ഓടു കൂടിയേ ഇംഗ്ലീഷിൽ ലഭ്യമാകൂ എന്നാണ് അറിയാൻ കഴിഞ്ഞത്.
തന്റെ മുത്തശ്ശി കാലഘട്ടത്തിലെ ഓർമകുറിപ്പുകൾ അടങ്ങിയ ഈ പുസ്തകത്തിൽ പ്രമേയപരമായി പുതുമയൊന്നും അവകാശപ്പെടാനാവില്ല. ചൈനീസ്, നൈജീരിയൻ, പാകിസ്ഥാൻ സഹപാഠികളുള്ള സുഹുർ എന്ന ഇരുപതുവയസ്സുകാരിയായ ഒമാനി വിദ്യാർത്ഥിയിലൂടെ  കഥ പറഞ്ഞുപോകുന്ന ഒരു രീതിയാണ് ഈ പുസ്തകത്തിൽ അവലംബിച്ചിട്ടുള്ളത്.
തന്റെ മുത്തശ്ശിയുടെ  അതിശയകരമായ ജീവിത കഥയെയും,നാരക തെയ്യോടുള്ള അവരുടെ കരുതലുകളെയും    വിദൂര ഗ്രാമത്തിലെ ബാല്യകാല ഓർമ്മകളെയും സൂക്ഷ്മമായി തന്നെ അവർ രേഖപ്പെടുത്തുണ്ട് . എങ്കിലും മുത്തശ്ശി എന്ന കേന്ദ്ര കഥാപാത്രത്തിൽ നിന്നും ഇടയ്ക്കു തെന്നി മാറി തനറെ ഹോസ്റ്റൽ ജീവിതവും , പാക്കിസ്ഥാൻ വിദ്യാർത്ഥിനിയായ ഇമ്രാനുമായി രഹസ്യമായി വിവാഹിതരായ തനറെ സുഹൃത്തുക്കൾ നേരിടുന്ന പ്രതിസന്ധികളുടെയും കഥകൾ അവർ പങ്കുവെക്കുന്നുണ്ട്. അതുപോലുള്ള  സംഭവങ്ങളുടെ ഉപരിപ്ലവമായ വിവരണങ്ങളിലൂടെയാണ്  നോവൽ വികാസം പ്രാപിച്ചു വരുന്നത്. പക്ഷെ ഒരിടത്തെത്തുമ്പോൾ അത് ലക്ഷ്യമില്ലാതെ ഉഴറുന്നതു കാണാം.
ഓർമ്മയുടെ ഒരു പ്രദർശനമാണ് ഈ നോവൽ എന്നു പറയാം .  വാടിയ പൂക്കളുടെ മങ്ങിയ മണം പോലെ തേടിവരുന്ന ഓർമകളെ നമ്മുടെ മുന്നിലേക്കിട്ടു തരികയാണ് എഴുത്തുകാരി.അതിൽ മരണവുമായി ബന്ധപ്പെട്ട ഓർമകളുമുണ്ട്. യാത്ര എന്ന അധ്യായത്തിൽ സുമയ്യയുടെ ഭർത്താവ് സാലിം ഒമാനിലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് അവരെയും കൂട്ടി പോകുന്നുണ്ട്.അവരുടെ ബന്ധത്തിലെ പൊരുത്തക്കേടുകളെ കുറിച്ച് വിവരിക്കുമ്പോൾ ഭയം എന്ന വികാരം കൊണ്ട്  ഭാര്യയെ അടക്കി നിർത്തി വാഴുന്ന ഒരു ഭർത്താവിന്റെ മുഖം നമുക്ക് മുന്നിൽ തെളിയും. സാലിമിന്റെ ഞൊടിയിടയിൽ മാറുന്ന പെരുമാറ്റം കുമ്പളങ്ങി നെറ്സ് എന്ന സിനിമയിലെ ഫഹദ് ഫാസിൽ അഭിനയിച്ച ഷമ്മിയുടെ ചേഷ്ടകളോട് എവിടെയൊക്കെയോ സാമ്യം തോന്നുന്നുണ്ട് . ഇവിടെ പക്ഷെ സാലിമിന് ഷമ്മിയുടേതുപോലെയുള്ള മാനസികരോഗങ്ങളൊന്നുമില്ല.പേടിച്ചു വിറച്ചു ജീവിക്കുന്ന സുമയ്യ  നീന്തലറിയാത്ത തന്റെ ഭർത്താവ് ഇരുട്ടുമുറ്റിയ ആഴമുള്ള കുളത്തിലേക്ക് വീണപ്പോളും ,വെപ്രാളത്തിൽ അയാൾ മുങ്ങി പൊങ്ങുമ്പോഴും ഒരക്ഷരം മിണ്ടാനാകാതെ അന്തിച്ചു നില്കുന്നുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. മരണ വീടിനെ ഓർമ്മിപ്പിക്കുന്ന മറ കെട്ടിയ തുണികൾ  ചില അധ്യായങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അത്തരം  ഓർമ്മകൾ മുത്തശ്ശിയുടെ മരണത്തോടെ അവസാനിക്കുകയും ചെയ്യുന്നു.
ഓർമകളുടെ സാഹിത്യത്തിന് ലോകത്തെവിടെയും  കേൾവിക്കാരുണ്ടാകും. സംസ്കാരം, കല, സാഹിത്യം എന്നിവയ്ക്കുള്ള സുൽത്താൻ ഖാബൂസ് അവാർഡ് 2016 ൽ നേടിയ കൃതിയാണിത്. ഇതിനെ ഒരു നോവൽ എന്ന് വിളിക്കാമോ എന്ന് സംശയമാണ്. നോവൽ ഘടനയുടെ സമ്പ്രദായീക രീതികളൊന്നും ഇതിലെ അധ്യായങ്ങൾക്കില്ല. ഒരു അധ്യായത്തിൽ നിന്നും തുടർച്ചയായി മറ്റൊന്നിലേക്കു ഊളയിട്ടിറങ്ങുന്ന കഥാപാത്രങ്ങളും കുറവാണ് . അതുകൊണ്ടു തന്നെ വായനക്കിടയിൽ ചില അധ്യായങ്ങൾ  വായിക്കാതെ വിട്ടാലും വായനയെ കാര്യമായി ബാധിക്കും എന്നു തോന്നുന്നില്ല.
ഭാഷയെ വേണ്ടവിധം കൈകാര്യം ചെയ്യുന്നതിൽ ജോഖ വിജയിച്ചിട്ടുണ്ടെന്നു വേണം പറയാൻ. തന്റെ മുൻ പുസ്തകത്തിലെന്ന പോലെ ഇതിലും പൂർവകാല ഒമാനിനെ വരച്ചിടാനും അവർക്കു കഴിഞ്ഞു.  മതപരമായ ചട്ടക്കൂടുകളിൽ ഒതുങ്ങി നിന്നുകൊണ്ടുള്ള അന്നത്തെ കുടുംബ ജീവിതങ്ങളുടെ ഒരു പ്രതിഫലനം പുസ്തകത്തിൽ ദൃശ്യമാണ് . വിവർത്തന കൃതികൾക്ക് മലയാളത്തിൽ പേരിടുന്നതിലെ വ്യത്യസ്ത ഇവിടെയും കാണാം. അവരുടെ മലയാളത്തിലേക്കു വന്ന  മുൻ കൃതിയിലും അത്തരമൊന്നുണ്ടായിരുന്നു. സയ്യിദാത് അൽ ഖമർ എന്ന ആ പുസ്തകം ഇംഗ്ലീഷിൽ എത്തിയപ്പോൾ Celestial Bodies എന്നായി.മലയാളത്തിലെത്തിയപ്പോൾ നിലാവിന്റെ പെണ്ണുങ്ങൾ  എന്നായി .മലയാളം പേരാണ് മൂലകൃതിയുടെ പേരിനോട് ശരിക്കും നീതി പുലർത്തിയുടെതെന്നു തോന്നുന്നു.
നരിഞ്ച എന്ന അറബി വാക്കിന് നാരങ്ങ ,ഓറഞ്ച് എന്നൊക്കെ അർത്ഥം  കാണുന്നുണ്ട്.  ഈ പുസ്തകം ഇംഗ്ലീഷിൽ അടുത്ത വർഷം പുറത്തിറങ്ങുന്നതു  Bitter Orange എന്ന പേരിലാണ് .പക്ഷെ പുസ്തകത്തിന്റെ പേര് മലയാളത്തിലേക്ക് വന്നപ്പോൾ ഇംഗ്ലീഷ് പേരിലെ കയ്പ് മധുരമായി. ഒരുപക്ഷെ ഓർമ്മകൾ മധുരിക്കുന്നതുകൊണ്ടാകാം  ഈ പുസ്തകത്തിനു മധുര നാരകം എന്നു തന്നെ  പേരിട്ടത് !

കൃഷ്ണ Chain of Custody – അനിതാ നായർ

 

തിരക്കു പിടിച്ച , സമ്പന്നരുള്ള  ,ഐ ടി പാർക്കുകൾ നിറഞ്ഞ,തിളങ്ങുന്ന മുഖമുള്ള ബാംഗ്ലൂരിനെ നമുക്ക് ഏവർക്കും പരിചിതമാണ്. എന്നാൽ ബാംഗ്ലൂരിന്റെ നമ്മൾ പലരും അറിയാത്തതും ,മറഞ്ഞിരിക്കുന്നതുമായ   മറ്റൊരു മുഖത്തിന്റെ  അതിന്റ് ഇരുണ്ട പശ്ചാത്തലത്തിൽ കഥ പറയുകയാണ് അനിത നായർ, കൃഷ്ണ (ചെയിൻ ഓഫ് കസ്റ്റഡി )എന്ന തനറെ നോവലിലൂടെ.
ഇതൊരു കുറ്റാന്വേഷണ കഥയാണോ? ആണെന്ന് പറയാം , ഒന്നല്ല നിരവധി കുറ്റകൃത്യങ്ങളുടെ പിന്നാമ്പുറം അന്വേഷിച്ചു പോകുകയാണ് ഈ പുസ്തകം.
ബാംഗ്ലൂരിലെ പ്രമുഖ  അഭിഭാഷകനായ ഡോ. റാത്തോർ ഒരു ദിവസം കൊല്ലപ്പെടുകയും  അവിടേക്കു കേസന്വേഷിക്കാൻ ഇൻസ്പെക്ടർ ഗൗഡ എത്തുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത് .പക്ഷെ അവിടുന്നങ്ങോട്ട് നിരവധി ആളുകളുടെ ജീവിതത്തിൽ നിന്നുള്ള കഥകൾ നമ്മൾ വായിക്കാൻ തുടങ്ങും. കേസന്വേഷണത്തിൽ വെളിപ്പെടുന്ന നിരവധി സംഭവങ്ങളുണ്ട്. കഥ പറയുന്ന രീതി റിയലിസ്റ്റിക് തരത്തിൽ ആയതുകൊണ്ട് കഥയുടെ ഗതി നമ്മൾ വിചാരിക്കുന്ന വേഗത്തിൽ ചിലപ്പോൾ ആകണമെന്നില്ല.
തന്റെ വീട്ടുജോലിക്കാരിയുടെ 12 വയസ്സുള്ള മകൾ ഒരു ദിവസം സ്കൂളിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷമാവുകയും, അന്വേഷണത്തിൽ നഗരത്തിലെ തിരക്കേറിയ ശിവാജി നഗർ മാർക്കറ്റ് ഏരിയയിൽ അവസാനമായി കാണപ്പെടുകയും ചെയ്യുന്ന ആ കേസുമായി ബന്ധപ്പെട്ട് ,മുൻപ് നടന്ന കൊലപാതകത്തിലേക്ക് കണ്ണി  ചേർക്കാവുന്ന വേറെയും നിരവധി കാര്യങ്ങൾ പുസ്തകത്തിൽ ഒളിഞ്ഞു കിടപ്പുണ്ട്.
ആ  അന്വേഷണങ്ങൾ  ബാംഗ്ലൂർ നഗരം , ചെറുപ്പക്കാരായ പെൺകുട്ടികളെ ലൈംഗികമായി കടത്തുന്നതിനുള്ള കേന്ദ്രമായി മാറിയെന്ന ഗുരുതരമായ കണ്ടെത്തലിലേക്ക് എത്തുന്നതാണ്  നോവലിലെ സുപ്രധാന ഘട്ടം.  അറിയപ്പെടുന്ന അഭിഭാഷകന്റെ കൊലപാതകവുമായി പന്ത്രണ്ടുകാരിയായ പെൺകുട്ടിയുടെ  തിരോധാനം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് നിങ്ങൾക്കീ പുസ്തകത്തിൽ വായിക്കാം. കൊലപാതകത്തിൽ  നമ്മൾ സംശയിക്കാൻ സാധ്യതയുള്ള നിരവധി കഥാപാത്രങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നുണ്ട്, അതൊരു പക്ഷെ വായനക്കാരെ മനഃപൂർവം ആശയകുഴപ്പത്തിലാക്കാൻ സൃഷ്ടിച്ചതാണെന്നു പറയാൻ കഴിയില്ല . സമാന്തരമായി നിരവധി കഥകൾ നോവലിൽ സഞ്ചരിക്കുന്നുണ്ട് . മയക്കുമരുന്നിന്റെ ഉപയോഗം ചെറിയരീതിയിലെങ്കിലും ഉള്ള ഗൗഡയുടെ കൌമാരക്കാരനായ മകൻ, അത്യാഗ്രഹിയായ കാമുകൻ , ഷോപ്പിംഗിന് പോക്കറ്റ് മണി ആവശ്യമുള്ള കോളേജ് വിദ്യാർത്ഥിനിയായ അവന്റെ കാമുകി രേഖ, ബോംബെ, യുപി, ബംഗ്ലാദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളെ  ബാംഗ്ലൂരിലെത്തിക്കുന്ന കൃഷ്ണൻ,പൂജാരി,അയാളുടെ വികലാംഗയായ ഭാര്യ എന്നിങ്ങനെ കഥാപാത്രങ്ങൾ അവരുടെ കഥകളുമായി കൂടെ തന്നെയുണ്ട്.
ഈ നോവലിനായി നല്ലവണ്ണം ഗവേഷണം നടത്തിയിട്ടുണ്ടെന്ന് അനിത  നായർ പറയുന്നു.  ഇന്ത്യയിലെ 55 ദശലക്ഷം കുട്ടികൾ ഈ റാക്കറ്റിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് കണക്കാക്കുന്ന ഒരു പ്രാദേശിക മാധ്യമ റിപ്പോർട്ട്  ആണ് ഈ വിഷയത്തിൽ ഒരു പുസ്തകം എഴുതാൻ  കാരണം എന്നാണ് എഴുത്തുകാരി പറയുന്നത്.
ഇൻസ്പെക്ടർ ഗൗഡ നോവൽപരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണ് കൃഷ്ണ . ഈ പുസ്തകം വായിക്കാൻ ആദ്യ പുസ്തകം വായിക്കണമെന്ന് നിർബന്ധമൊന്നുമില്ല. അതുവായിച്ചാൽ ഇൻസ്പെക്ടർ  ഗൗഡയുടെ സ്വഭാവം  ഒരുപക്ഷേ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞേക്കും എന്നുമാത്രം .കാരണം ഗൌഡയുടെ ജീവിതവും ഇതിൽ കാര്യമായി വരുന്നുണ്ടല്ലോ.
കുറ്റാന്വേഷണം ഉണ്ടെന്ന് കരുതി ഓരോ പേജിലും ട്വിസ്റ്റുകൾ  കുത്തിനിറച്ച് അനാവശ്യ ഉദ്വേഗങ്ങളൊന്നും  സൃഷ്ടിക്കാൻ ശ്രമിച്ചിട്ടില്ല. യഥാർഥ സംഭവങ്ങളുമായി ഇതിലെ ചില കാര്യങ്ങളിൽ സാമ്യമുള്ളതുകൊണ്ടോ അല്ലെങ്കിൽ സ്വാധീനികുകയോ ചെയ്തതുകൊണ്ടാകാം വായിക്കുമ്പോൾ  അത് യാഥാർത്യത്തോട് വളരെ അടുത്തു നില്ക്കുന്നു എന്നൊരു തോന്നൽ വായനക്കാരനിൽ ഉണ്ടാക്കാൻ പുസ്തകത്തിന് കഴിയുന്നുണ്ട്. എഴുത്തുകാരിയുടെ കയ്യടക്കം എന്നൊക്കെ പറയുന്നത് ചിലപ്പോൾ ഇതൊക്കെ ആകുമല്ലേ?
മാതൃഭൂമി ബുക്സ് പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് സ്മിത മീനാക്ഷിയാണ്.

 

ഒർമപ്പെടുത്തലുകളുമായി കടൽകിനാവ്

കടൽ,  ആഴവും പരപ്പുമുള്ള മനുഷ്യമനസ്സ് പോലെയാണെന്നാണല്ലോ എഴുത്തുകാരിലാരോ എഴുതിവെച്ചിരിക്കുന്നത്. എന്തായാലും മനസ്സും  കടലുമായുള്ള ഒരു താരതമ്യം ആരും തെറ്റു പറയുകയുമില്ല.അനന്തമായി നീണ്ടു പരന്നു കിടക്കുന്ന കടലും, എത്രവേണമെങ്കിലും കഥകൾ സൃഷ്ടിക്കാനുള്ള മനുഷ്യ മനസ്സിന്റെ ആഴവും, ഒന്നോർത്താൽ അവ തമ്മിലുള്ള  ആ സാദൃശ്യം എവിടെയൊക്കെയോ ഉണ്ട് . ഒന്നു മുങ്ങിത്തപ്പിയാൽ ഒരു കഥയെങ്കിലും കിട്ടാത്തവരെങ്കിലുമുണ്ടോ ഇവിടെ?

മനുഷ്യർക്കാണോ കഥയുണ്ടാക്കാൻ പഞ്ഞം?

കടലും,കടൽ ജീവിതവും, അതുമായി ചുറ്റിപ്പറ്റിയുള്ള ഒരു കഥയാണ് രാജീവ് മേനോന്റെ കടൽകിനാവ് എന്ന നോവൽ നമ്മോടു പറയുന്നത്.

ഈ ഗ്രൂപ്പിലെ തന്നെ പരിച്ചയപ്പെടുത്തലിലൂടെയാണ്  ഈ പുസ്തകം ഞാൻ വാങ്ങി വായിക്കുന്നത്. പോരാത്തതിന് എഴുത്തുകാരൻ  എന്റെ നാട്ടുകാരനും, ഇരിഞ്ഞാലകുടയാണ് അദ്ദേഹത്തിന്റെ  സ്വദേശം . 

ചൂഷണം, ദാരിദ്ര്യം,അതിജീവനം,മരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇവിടെയും അതൊക്കെ തന്നെയാണ് മുഖ്യവിഷയങ്ങൾ. കഥയുടെ പശ്ചാത്തലവും ഭൂമികയും നമുക്ക് അധികം നേരിട്ട് പരിചയമില്ലാത്ത ഇടങ്ങളാണെന്ന് മാത്രം. ഏതിടങ്ങളിലായാലും മനുഷ്യരുടെ അവസ്ഥക്കു മാറ്റമൊന്നുമില്ല. 

സമുദ്രയാത്രയ്ക്കിടെ ഒരു ചരക്ക്  കപ്പൽ ആഫ്രിക്കയുടെ ഒരു  തുറമുഖ തീരമായ മോപ്പെട്ടോയിൽ അടുപ്പിക്കേണ്ടി  വരുന്നതോടെയാണ് കഥ തുടങ്ങുന്നത് .  കപ്പലിന്റെ കേടുപാടുകൾ തീർക്കുവാൻ അവിടെ നിന്നുള്ള  സഹായികൾ കപ്പലിൽ ഏത്തപ്പെടുന്നു.ജോലിക്കിടയിൽ കണ്ടുമുട്ടുന്ന മൊസാംബിക് വംശജനായ ജെറോമിനോ അബീലിയോ  വിജയോട് തന്റെ ജീവിതം പറഞ്ഞു തുടങ്ങുന്നതോടെ കഥപശ്ചാത്തലം മൊസാംബിലേക്ക് പറിച്ചു നടപ്പെടുന്നു. ചുവന്ന കല്ലുകളുടെ ഫലഭൂയിഷ്ഠമായ സാന്നിധ്യമുള്ള ഇടമാണ്  മൊസാംബിക്ക്. കൊളോണിയൽ കാലത്തെ അവസ്ഥകളിൽ നിന്നും ഇന്നും മോചിതരാകാത്ത ജനതയാണവിടെ ഉള്ളത്. ജെറോമിനോയുടെ  കഥ മുഴുവൻ കേട്ടു കഴിയുമ്പോൾ താനനുഭവിക്കുന്നതൊന്നും ഒന്നുമല്ല എന്ന് വിജയ് മനസ്സിലാക്കുന്നു.എല്ലാ സുഖ സൗഭാഗ്യങ്ങളുടെയും നടുവിൽ കിടന്നു പൂണ്ടു വിളയാടുകയും , വിട്ടുകൊടുക്കാൻ മടികാണിക്കുന്നതിന്റെ കടുംപിടുത്തതിൽ വിവാഹമോചനത്തിലേക്കെത്തി നിൽക്കുന്ന തനറെ ജീവിതം കുരുക്കഴിച്ചെടുക്കുക്കാൻ  അയാളുടെ കഥ അവനു വെളിപാട് നൽകുന്നുണ്ട്. 

ദാരിദ്ര്യം കടന്നു വരുന്ന നിരവധി കഥകൾ മുൻപും ഉണ്ടായിട്ടുണ്ട്. അപ്പോൾ ഈ കഥ നിങ്ങളെ മടുപ്പിക്കുമോ? ഇല്ലേയില്ല …ഉറപ്പു തരാം.. വായിച്ചു തുടങ്ങിയാൽ അത് തീർക്കാതെ പുസ്തകം നിലത്തു വെയ്ക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് പുസ്തകത്തിപ്പോൾ ഉണ്ട്. ഒറ്റയിരിപ്പിനു വായിക്കുക എന്ന് പറയാറില്ലേ? അതുപോലെ. 

ഈ കഥ ഒരു ഓർമപ്പെടുത്തലാണ്.. നമ്മൾ അനുഭവിക്കുന്ന കഷ്ടതകളെക്കാളും ,ദുരിതങ്ങൾ  പേറി നിരവധി ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അവരെ കൂടി കണ്ണ് തുറന്നു കാണാനും, കൂടെ കൊണ്ടു  നടക്കുന്ന ഒഴിവാക്കാവുന്ന പിടിവാശികളും  ഒന്ന് വിശകലനം ചെയ്യാൻ ഈ പുസ്തകം നമ്മളെ ഓർമ്മപ്പെടുത്തും. 

ഡിസി ബുക്ക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത്.