എന്റെ ഗ്രന്ഥശാല

 

വായനശാലയെ കുറിച്ചു പറയുമ്പോൾ നിങ്ങളുടെ മനസ്സിൽ ആദ്യം കടന്നു വരുന്നതെന്താണ്?
ആദ്യമായി ലൈബ്രറിയിൽ പോയ ദിവസം,അല്ലെങ്കിൽ ആദ്യമായി ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം, കളഞ്ഞു പോയ ലൈബ്രറി പുസ്തകം, അതുമല്ലെങ്കിൽ നാട്ടിൽ ആദ്യമായി ലൈബ്രറി വന്ന ദിവസം.. വായനശാലയിൽ നടത്തിയ നിരവധി ചർച്ചകൾ,പദ്ധതികൾ,അന്വേഷണങ്ങൾ.അങ്ങനെയങ്ങനെ ഓർത്തിരിക്കാൻ തക്കവണ്ണം എന്തെങ്കിലുമൊക്കെ ഉണ്ടാകില്ലേ?
ഗ്രന്ഥാലോകം 2020 ജനുവരി ലക്കത്തിൽ എന്റെ ഗ്രന്ഥശാല എന്ന പംക്തിയിൽ അർഷാദ് ബത്തേരി എഴുതിയിരിക്കുന്നു, പുസ്തകം വായിക്കുന്നവരെല്ലാം നടന്നു പോകുന്ന വായനശാലകളാണെന്നു സങ്കല്പിക്കാറുണ്ടെന്ന്.


ആരാധനാലയങ്ങൾ പുതുക്കി പണിതും, ഭയപ്പെടുത്തിയും, ഉയരത്തിൽ കെട്ടിപൊക്കിയും, ലഹരി നുകരുന്ന ഒരു സമൂഹമായി നമ്മൾ പെരുകുന്ന കാലത്തു വായനശാലയുടെ അനിവാര്യതയെ കുറിച്ചും മുക്കിലും മൂലയിലും പുസ്തകങ്ങൾ വായിക്കാനുള്ള ഇടങ്ങൾ ഒരുക്കേണ്ടതിനെക്കുറിച്ചും നാം നിരന്തരം ഒച്ചവെക്കേണ്ട കാലമാണിത് എന്നു കൂടി പറഞ്ഞു വെക്കുന്നുണ്ട് അദ്ദേഹം. കൂടാതെ അദ്ദേഹത്തിന്റെ നിറം മങ്ങാത്ത വായനശാല ഓർമകളും പങ്കു വെച്ചിട്ടുണ്ട്.
പങ്കു വെയ്ക്കാമോ സ്വന്തം വായനശാലയെക്കുറിച്ചുള്ള നിങ്ങൾക്കുള്ള അനുഭവങ്ങൾ?

അസ്ഥികൾക്കുമേൽ ഉഴുതുമറിക്കട്ടെ നിന്റെ കലപ്പകൾ- ഓള്‍ഗ ടോകാര്‍ചുക്


സമകാലീന സാഹിത്യത്തിൽ‌ ഓള്‍ഗ ടോക്കാർ‌ചുക്കിനെ ശ്രദ്ധേയമാക്കിയ ഒരു കൃതിയാണ് അസ്ഥികൾക്കുമേൽ ഉഴുതുമറിക്കട്ടെ നിന്റെ കലപ്പകൾ എന്ന നോവൽ. 

2009 ൽ ആദ്യമായി പോളിഷ് ഭാഷയിൽ (Prowadź swój pług przez kości umarłych) പ്രസിദ്ധീകരിച്ചതും പിന്നീട് അന്റോണിയ ലോയ്ഡ്-ജോൺസ് Drive Your Plow Over the Bones of the Dead എന്ന പേരിൽ ഇംഗ്ലീഷിലിലേക്കു  വിവർത്തനം ചെയ്തതുമാണ് ഈ പുസ്തകം.

ഉദ്വേഗം , ചെറു ഹാസ്യം, രാഷ്ട്രീയം  എന്നീ ഘടകങ്ങൾ  ഒരു കൂട്ടുത്തരവാദിത്തത്തോടെ നോവലിൽ സമന്യയിപ്പിക്കാൻ   എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട്. 

പ്രകൃതിയെക്കുറിച്ചുള്ള സമകാലിക  ആശങ്കകളെയും അതിൽ മനുഷ്യർ ചെലുത്തുന്ന അസാധാരണ സ്വാധീനത്തെയും തന്റെ സാഹിത്യകൃതിയിലൂടെ കൃത്യമായി പ്രതിഫലിപ്പിക്കാൻ എഴുത്തുകാരി ക്കു സാധിച്ചിട്ടുണ്ട്. 

 നോവലിലെ കേന്ദ്ര കഥാപാത്രവും ആഖ്യാതാവുമായ  ജനീന ദസ്ജെയ്‌കോ , ചെക്ക്-പോളിഷ് അതിർത്തിയിലെ  ആളൊഴിഞ്ഞ പോളിഷ് ഗ്രാമത്തിൽ താമസിക്കുന്ന പ്രായം ചെന്ന സ്ത്രീയാണ് , അവർ  മൃഗങ്ങളോട് അത്യധികം  അഭിനിവേശമുള്ളവരും , വിദ്യാസമ്പന്നയായയുമായ ഒരു  സ്ത്രീയാണ്.പോരാത്തതിന് ഒരു ജ്യോതിഷിയുമാണ്.ഒരു ചെറിയ കത്തോലിക്കാ സ്കൂളിൽ അവൾ ഇംഗ്ലീഷ് പഠിപ്പിക്കുന്നുമുണ്ട്.  വില്യം ബ്ലെയ്ക്കിന്റെ കവിതകൾ വിവർത്തനം ചെയ്യുന്നതിനും സമയം ചെലവഴിക്കുന്നയാളാണ്. 

അവരുടെ ജീവിത രീതികളിലെ പ്രത്യേകതകൾ മൂലം അവർക്കു ചുറ്റുമുള്ള മിക്കവരും  അവൾ ഒരു അരാജകത്വവാദിയാണെന്നു വിശ്വസിക്കുന്നവരാണ്. 

 ജനീനയെ ,കവി ബ്ലെയ്ക്കുമായി വളരെ അടുത്ത് ബന്ധിപ്പിക്കാനുള്ള അതിശക്തമായ ഒരു ശ്രമം എഴുത്തുകാരി നടത്തിയിട്ടുണ്ട്. പ്രകൃതിയെ മനുഷ്യർ കൈയ്യേറ്റം ചെയ്തുവെന്ന ബ്ലെയ്ക്കിന്റെ മൂർച്ചയുള്ള കുറ്റാരോപണത്തെ അംഗീകരിക്കുകയും മൃഗങ്ങളോടുള്ള മനുഷ്യരുടെ ക്രൂരതകളെ എതിർക്കുകയും ചെയ്യുന്നുണ്ട് അവർ. 

ഒരു രാത്രിയിൽ അവരുടെ അയൽവാസിയായ ബിഗ് ഫൂട്ട് മരിച്ചവിവരമറിഞ്ഞ് , ജനീനയും മറ്റൊരു അയൽവാസിയായ ഓഡ്‌ബോളും കൂടി  മൃതദേഹം ശരിയായി  കിടത്താനും തുടർപരിപാടികൾക്കും വേണ്ടി അവിടേക്കു തിരിക്കുന്നതോടെയാണ് കഥയുടെ തുടക്കം. 

താൻ കെണി വെച്ച് പിടിച്ച മാനിന്റെ എല്ലു അത്താഴ വേളയിൽ തൊണ്ടയിൽ കുടുങ്ങി  ശ്വാസം മുട്ടിയാണ് ബിഗ് ഫൂട്ട് മരണപ്പെടുന്നത് . ജനീനയെ സംബന്ധിച്ചിടത്തോളം ഈ മരണമൊരു  ദൈവിക ശിക്ഷയാണ്. 

നാളുകൾക്കു ശേഷം വീണ്ടുമൊരാൾ കൊല്ലപ്പെട്ടു.  കിണറ്റിൽ  വീണു മരിച്ച  നിലയിലാണ് ഒരാളെ  കണ്ടെത്തിയത് . കൊലപാതകമാണെന്നുള്ള സംശയത്തിനെ ശക്തിപ്പെടുത്തികൊണ്ട് പല  തെളിവുകളും കിട്ടുന്നു. എന്നാൽ മറ്റു ചില തെളിവുകളുടെയും ജ്യോതിഷത്തിന്റെയും സഹായത്തോടെ ഇത് ചെയ്യുന്നത്  മൃഗങ്ങളാണെന്ന് ജനീന പോലീസിനോട് പറയുന്നു. മൃഗങ്ങളോട് പ്രതികാരം ചെയ്യുന്നവരെ  മൃഗങ്ങൾ  വേട്ടയാടും എന്നവർ വിശദീകരിക്കുന്നു.

അവരുടെ വെളിപ്പെടുത്തലുകളെ  സാധൂകരിച്ചുകൊണ്ടു പലയിടങ്ങളായി നിരവധി പേർ ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. എല്ലാ  കൊലപാതക സീനിലും   പലവിധ മൃഗങ്ങളുടെയും ജീവികളുടെയും കൊലപതകവുമായി ബന്ധിപ്പിക്കുന്ന സാന്നിധ്യമുണ്ടുതാനും.  ബ്ലേക്കിന്‍റെ കവിതകളുമായി മുന്നോട്ടു നീങ്ങികൊണ്ടിരുന്ന വായനക്കാർ  പൊടുന്നനെ  ഒരു കൊലപതക കഥയുടെ ലോകത്തേക്ക്  വഴുതി വീഴുകയാണ്. 

ആളുകളെ അവരുടെ പേരുകളിൽ പരാമർശിക്കുന്നതിൽ വിമുഖതയുള്ളതുകൊണ്ടു അവർ മറ്റു കഥാപാത്രങ്ങളെ വിളിക്കുന്ന പേരുകൾ വിചിത്രങ്ങളാണ് .  ഓഡ്ബോൾ, ബിഗ് ഫുട്ട്, ഡിസ്സി, ഗുഡ് ന്യൂസ്, ബ്ലാക്ക് കോട്ട്.  എന്നിങ്ങനെ പോകുന്നു അവ. അവരുടെ എല്ലാ പരിചയക്കാർക്കും ഇതുപോലെയുള്ള രസകരമായ വിളിപ്പേരുകളാണുള്ളത്.ഇവരെ കൂടാതെ വളരെ ചുരുക്കം കഥാപാത്രങ്ങളെ ഈ നോവലിൽ ഉള്ളൂ. 

വേട്ടയാടപ്പെടുന്നവരെക്കാൾ വേട്ടക്കാർക്ക് പ്രത്യേക പരിഗണന നൽകുന്ന ഒരു സമൂഹത്തിൽ ജനീനയുടെ ഇടപെടലുകൾ കൃത്യമാണ് . മൃഗങ്ങളുടെ കൊലപാതകം നിയമവിധേയമാക്കുകയും എന്നാൽ മനുഷ്യരുടെ കൊലപാതകത്തെ കുറ്റകരമാക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിലാണവർ കഴിയുന്നത്.  ജനീനയുടെ സ്ഥാനത്ത്‌ നമ്മളാണെങ്കിൽ ഇത്തരം വിഷയങ്ങളിൽ എങ്ങനെയാകും പ്രതികരിക്കുകയും ഇടപെടുകയും ചെയ്യുക എന്നതായിരിക്കും  ഈ നോവൽ നമ്മോടുയർത്തുന്ന ചോദ്യം. നോവലിന് ഒരു ആത്മീയ ഭാവം കൈവരുന്നത് വില്ല്യം ബ്ലെയ്ക്കിന്റെ കവിതകളിലൂടെയാണ്. എല്ലാ അദ്ധ്യായങ്ങളുടെയും തുടക്കത്തിൽ അദ്ദേഹത്തിന്റെ കവിത ചേർത്തിരിക്കുന്നു. നോവലിന്റെ പേരും അദ്ദേഹത്തിന്റെ കവിത തന്നെ!

 മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് സുരേഷ് എം ജി യാണ്.  പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഗ്രീൻബുക്‌സും , വില 340  രൂപ. 

മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ കഥകൾ – ഡോയൽ ജൂനിയറിന്റെ അലക്സി കഥകൾ

 

കുറ്റാന്വേഷണ കഥകൾക്ക് ഇപ്പോൾ പുഷ്കല കാലമാണ് മലയാളത്തിലിപ്പോൾ. ആ  കാലത്തിലെ  ഇങ്ങേ അറ്റത്തു നിൽക്കുന്ന എഴുത്തുകാരനിലൊരാളാണ് രഞ്ജു കിളിമാനൂർ. സീസൺ ആകുമ്പോൾ പടച്ചുവിടുന്ന നൂറുകണക്കിന്  എഴുത്തുകൾക്ക് നടുവിൽ നിൽക്കുന്ന വായനക്കാർക്ക്  ഏതേടുക്കണം എന്നുള്ള ഒരു ആശയകുഴപ്പം ഉണ്ടാകാറുണ്ട്. ആ ആശയകുഴപ്പം കഥകളുടെ നിലവാരത്തെപറ്റിയാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. കാശുകൊടുത്ത് വാങ്ങിക്കുന്ന സാധാനത്തിന് അത് പുസ്തകമായാലും ,മറ്റെന്തായാലും നഷ്ടം വരാൻ ആരും ആഗ്രഹിക്കില്ലല്ലോ. 

ഫേസ്ബുക്കിലെ ഒരു പോസ്റ്റ് കണ്ടാണ് രഞ്ജു കിളിമാനൂരിന്റെ ‘ഡോയൽ ജൂനിയറിന്റെ അലക്സി കഥകൾ’ എന്ന പുസ്തകം വായിക്കുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ കഥകൾ എന്ന പുസ്തകത്തിന്റെ  പുറം ചട്ടയിലെ വാചകമാണ് സത്യം പറഞ്ഞാൽ ആ പുസ്തകത്തെ ശ്രദ്ധിക്കാൻ തന്നെ കാരണം.പുസ്തകം വിറ്റുപോകാനുള്ള ഇതിനേക്കാൾ മുന്തിയ പരസ്യങ്ങൾ മുന്പ്  പലതവണ കണ്ടിട്ടുള്ളതുകൊണ്ടു അത്തരം അമിത പ്രതീക്ഷകളെ ഒരു മൂലയ്ക്കിരുത്തിക്കൊണ്ടാണ് വായന തുടങ്ങിയത്. 

വായനക്കാരിൽ ഉദ്വേഗം സൃഷ്ടിച്ച് അടുത്തത് ഇനി എന്തായിരിയിക്കും സംഭവിക്കുക എന്ന ആകാംക്ഷ തരുന്ന തരത്തിൽ എഴുതുവാൻ കഴിയുക എന്നത് തന്നെയാണ് ഈ വിഭാഗത്തിലെ ഒരു പൊതു എഴുത്തു രീതി. പക്ഷേ അങ്ങനെ എഴുതി വിജയിക്കണമെങ്കിൽ സൂക്ഷ്മമവും ,പിഴവില്ലാത്തതുമായ ഒരു എഴുത്തു രീതി ആവശ്യമാണ്. അല്ലെങ്കിൽ എട്ടു നിലയിൽ പൊട്ടിപോകുന്ന ഒരു വിഭാഗമാണിത്.

ഹോംസിന്റെ കഥകളോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഡിറ്റക്ടീവ് കഥകളെഴുത്തുവാൻ എഴുത്തുകാരന് പ്രചോദനമായത് എന്നു ആമുഖ്യത്തിൽ കണ്ടു. ഈ പുസ്തകം  വായിക്കുന്നവർക്ക് അതെളുപ്പം പിടികിട്ടും. ഹോംസ്-വാട്സൻ കോമ്പിനേഷൻ പോലെ ഒരു കൂട്ടുകെട്ട് അലക്സി കഥകളിലും കാണാം, അലക്സി എന്ന പ്രൈവറ്റ് ഡിറ്റക്ടീവും സഹായിയായ ജോൺ എന്ന ചങ്ങാതിയും ആണത്. ഹോംസ് കഥകൾ വാട്സനിലൂടെ നമ്മൾ വായിക്കുന്നതുപോലെ ,ഇതിൽ ആ റോൾ ജോൺ ഏറ്റെടുത്തിരിക്കുന്നു. 

അഞ്ചു കേസുകളാണ് ഈ  പുസ്തകത്തിലുൾപ്പെടുത്തിയിരിക്കുന്നത് . മൂന്നു ചിത്രങ്ങളുടെ രഹസ്യം എന്ന ആദ്യ കേസിൽ നിരവധി നിഗൂഡതകളുണ്ട്. അയച്ചു കിട്ടിയ ഒരു ഫോട്ടോയുടെ രഹസ്യം അന്വേഷിച്ചിറങ്ങിയ അലക്സി ,  പക്ഷേ പതിമൂന്ന് വർഷങ്ങളുടെ ഇടവേളകളിൽ അതിവിദഗ്ദമായി നടപ്പാക്കിയ മൂന്നു കൊലപാതകങ്ങളുടെ പിന്നാമ്പുറ രഹസ്യങ്ങളാണ് ചുരുളഴിച്ചിടുന്നത്.

13/ b യിലെ കൊലപാതകം എന്ന കേസിൽ ,ഹോട്ടലിൽ റൂമെടുക്കുന്ന ഒരു കുടുബത്തിലെ ഭർത്താവൊഴികെയുള്ളവർ കൊലപ്പെടുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കിയ ഈ കേസു തെളിയിക്കാൻ അലക്സി എടുക്കുന്ന നീക്കങ്ങൾ അതി ബുദ്ധിപരം തന്നെയാണ്. ഫേസ്ബുക്കും വാട്ട്സ്അപ്പും ഉപയോഗിയ്ക്കാത്ത  സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുന്ന അലക്സി പക്ഷേ കേസ് തെളിയിക്കാൻ അതേ സോഷ്യൽ മീഡിയയെ തന്നെയാണ് ആശ്രയിക്കുന്നത്. സോഷ്യൽ മീഡിയയെ നല്ല കാര്യങ്ങൾക്കു മാത്രം ഉപയോഗിക്കുക എന്നൊരു സന്ദേശം കൂടി എഴുത്തുകാരൻ ഇവിടെ മുന്നോട്ട് വെയ്ക്കുന്നുണ്ട്. 

മൂന്നാമത്തെ തുന്നികെട്ടെന്ന മൂന്നാമത്തെ കേസും അതി സങ്കീർണ്ണമാണ്. കോടീശ്വരനായ ശരത് എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. ശരീരത്തിൽ കാണുന്ന മൂന്നാമത്തെ തുന്നികെട്ടിന് മരണവുമായി ബന്ധമുണ്ടോ എന്ന അന്വേഷണം ഒരു കൊലപാതക പരമ്പരയയ്ക്കു പിന്നിലെ നിഗൂഡതകളാണ് വെളിച്ചത്തു കൊണ്ട് വരുന്നത്. എഡ്വിന് സെബാസ്റ്റായിന്റെ മാജിക് പ്ലാനെറ്റ് എന്ന കഥ മാജിക്കും നിഗൂഡതകളും , ഫ്ലാഷ് ബാക്കുകളും കൊണ്ട് സമ്പന്നമാണ്. അഞ്ചാമത്തെ കഥ സെന്റ് ജോൺസ് ചർച്ചിലെ കോൺവെന്റ് റൂമും ,വായനക്കാരിൽ  ആകാംക്ഷക്കൊപ്പം അല്പം ഭീതിയും സൃഷ്ടിക്കും. 

മുൻപു സൂചിപ്പിച്ച പോലെ കേസ് തെളിയിക്കാൻ സാമൂഹമാധ്യമങ്ങളെയും, ടെക്നോളജിയുടെ അനന്ത സാധ്യതകളും വേണ്ടുവോളം  ഉപയോഗിച്ചിട്ടുണ്ട്. ശാസ്ത്രീയ രീതികളിലെ വിവരങ്ങൾ തികച്ചും വായനക്കാരെ ബോധ്യപ്പെടുത്തുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. യുക്തിയും, ബുദ്ധിയും, കെമികൽ സയൻസ് പോലുള്ള വിഷയങ്ങളും കേസുകളിൽ വേണ്ടുവിധം ഉപയോഗിച്ചിട്ടുണ്ട്. അതതു വിഷയങ്ങൽ  സാമാന്യ ജ്ഞാനമില്ലാതെ ഇത്തരം കാര്യങ്ങൾ എഴുതി പൊലിപ്പിക്കാൻ സാധ്യമല്ല. ഉദാഹരണത്തിന് ക്യാപ്സുൾ വെള്ളത്തിൽ ലയിക്കും ,പക്ഷേ രക്തത്തിൽ ലയിക്കുമോ എന്നത്തിന്റെ വിവരണം തന്നെ. കേസിൽ നിർണ്ണായകമയ ഒരു വിഷയമായിരുന്നു അത്. 

വായനക്കാരെ രണ്ടു മൂന്നു മണിക്കൂർ ഒരു പുസ്തകത്തിൽ തന്നെ പിടിച്ചിരുത്തുക എന്നത് നിസ്സാര കാര്യമല്ല. വായനാ സുഖവും , വ്യത്യസ്തങ്ങളായ കേസുകളും , അന്വേഷണ മാർഗ്ഗങ്ങളും ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. എഴുത്തുകാരന്റെ ബ്രില്ല്യൻസ് എന്നൊന്ന് ഇതിൽ കാണാം. അലക്സി കഥകളുടെ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് . രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാനും. 

ജി ആർ ഇന്ദുഗോപന്റെ വാട്ടർബോഡി-വെള്ളം കൊണ്ടുള്ള ആത്മകഥ

 

വായനക്കാരെ തന്നിലേക്ക് വലിച്ചടുപ്പിക്കാൻ കഴിയുന്ന ഒരു പ്രത്യേകതരം  എഴുത്തുരീതിയാണ്  ജി ആർ ഇന്ദുഗോപന്റെത് .ഭാഷാപോഷിണിയിയിലും,മാതൃഭൂമി ആഴ്ചപ്പതിപ്പിലുമൊക്കെ പ്രത്യക്ഷപ്പെട്ട കഥകളിലൂടെയാണ് ആ എഴുത്തുകാരനെ വായിച്ചു തുടങ്ങിയത്. പതിയെ പതിയെ അദ്ദേഹത്തിന്റെ മറ്റു കൃതികളിലേക്കും അന്വേഷണമായി. പുസ്തകമെടുത്താൽ അതു തീരാതെ  താഴെ വെയ്ക്കാൻ തോന്നിക്കാത്ത വിധമുള്ള രചനാ വൈഭവമാണദ്ദേഹത്തിന്റേത് എന്നാണ്  എനിക്കനുഭവപ്പെട്ടിട്ടുള്ളത്.ഇന്ദുഗോപന്റെ ആ ഭാഷാ സൗന്ദര്യത്തെ കുറിച്ച് പ്രത്യേക മുഖവുര ആവശ്യമില്ലല്ലോ. 

കഴിഞ്ഞ നാലു ദശകങ്ങളായി നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്താണെന്നു ഒരു കൊച്ചു കുട്ടിയുടെ ഔൽസുക്യത്തോടെ തിരിഞ്ഞു നോക്കുകയാണ് വാട്ടർബോഡി -വെള്ളം കൊണ്ടുള്ള ആത്മകഥ എന്ന ഈ നോവലിലൂടെ ഇന്ദുഗോപൻ.പ്രകൃതിയിൽ നിന്നും തിരിഞ്ഞു നടക്കുന്ന മനുഷ്യന്റെ ഇന്നത്തെ അവസ്ഥ വളരെ വ്യക്തമായി വരച്ചു കാട്ടുന്നുണ്ട് എഴുത്തുകാരൻ. ഇത് വായിക്കുമ്പോൾ എഴുത്തുകാരന്റെ ചിന്തകളുമായി നമ്മൾ എളുപ്പം പൊരുത്തപ്പെട്ടു‌പോകും, ഒരു പക്ഷെ അങ്ങനെ തോന്നിപ്പിക്കുന്നതിൽ അയാൾ വിജയിച്ചിരിക്കുന്നു എന്ന് വേണം പറയാൻ.  

ഇതിലെ അദ്ധ്യായങ്ങൾക്കും വെള്ളവുമായി ബന്ധപ്പെട്ട ജീവികളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. കുള അട്ടകൾ,മാക്രി,ഞണ്ട്,ചള്ള,മുരൾ മീൻ,പുളവൻ,മുശി എന്നിങ്ങനെ പോകുന്നു പേരുകൾ.  

മണ്ണും വെള്ളവും തമ്മിലുള്ള മനുഷ്യന്റെ ആത്മബന്ധത്തിന്റെ തീവ്രത നോവലിലുടനീളം കാണാം.വൈദ്യൻ ഒരിക്കൽ അയാളോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് , കുളയട്ടയെ കണ്ടിട്ടുണ്ടോ എന്ന്? ഇന്നത്തെ പുതുതലമുറയിലെ എത്ര കുട്ടികൾക്കു അതിനു കണ്ടിട്ടുണ്ടെന്നു മറുപടി പറയാൻ  കഴിയും? 

മറ്റൊരു രസകരമായ എന്നാൽ ചിന്തിക്കേണ്ടിയിരിക്കുന്ന മറ്റൊരു നിരീക്ഷണം മാക്രി എന്ന അധ്യായത്തിൽ കാണാം. ഡിസംബർ ജനുവരി മാസങ്ങളിൽ വീട്ടിലെ വെളിച്ചെണ്ണ ഉറച്ചു കട്ടി പിടിച്ചിരിക്കും. മടൽപ്പൊളി കൊണ്ട് തോണ്ടി എടുക്കണം എന്ന് പറയുന്നുണ്ട്.   അത്തരമൊരു അനുഭവം ഇതു വായിക്കുന്ന മിക്കവർക്കും ഒരു പത്തു വർഷങ്ങൾക്കു മുൻപേ ഉണ്ടായിട്ടുണ്ടാകും. ശരിയല്ലേ ?

വെളിച്ചെണ്ണ ഉരുകി കിട്ടാൻ വെയിലത്തോ ,പാതാമ്പുറത്തോ  കൊണ്ടു വെയ്ക്കുകയാണ് പതിവ്. എന്നാൽ ഇപ്പോഴോ? കാലാവസ്ഥയുടെ സ്വഭാവം മാറിയിരിക്കുന്നു. കോൺക്രീറ്റ് വീട്ടിൽ ഏതു തണുപ്പ് കാലത്തും വെളിച്ചെണ്ണ ഉറഞ്ഞു കണ്ടിട്ടില്ല. 

ജലം കേന്ദ്ര കഥാപാത്രമായി വരുന്ന ഒരു നോവൽ വായനാനുഭവം ആദ്യമായിട്ടാണെന്നാണ് എനിക്കു തോന്നുന്നുന്നത് .  ജലം കൊണ്ട് സഞ്ചരിക്കുന്ന വയലെന്ന ജീവനാഡി ,വെള്ളമില്ലാത്ത അവസ്ഥയിൽ എത്തിപ്പെടാൻ നാമൊക്കെ തന്നെയാണ് കാരണക്കാർ. നോവൽ പറഞ്ഞു വെയ്ക്കുന്ന സന്ദേശവും , മുന്നറിയിപ്പും അത് തന്നെയാണ്. 

എഴുത്തുകാരൻ തന്റെ  കുട്ടിക്കാലം ചിലവഴിച്ച, വെള്ളത്തിന്റെ ചൂരു മാറാത്ത വയലിന്റെയും , വീടിന്റെയും കഥ പറയുമ്പോൾ വായനക്കാരും തങ്ങളുടെ ഭൂതകാലകുളിരിലേക്കു ഊളയിടും എന്നുറപ്പാണ്. പ്രകൃതിയെ അറിയാനും , പുതുതലമുറയ്ക്ക് അവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി കൊടുക്കുവാനും  വേണ്ടത്ര പ്രാധാന്യത്തോടെ ഈ പുസ്തകം എല്ലാവരും വായിക്കുകയും , വായിക്കാൻ പ്രേരിപ്പിക്കുകയും വേണം.സാമൂഹ്യ പ്രതിബദ്ധതയുള്ള രചനകൾ  എന്ന് പറഞ്ഞു കേൾക്കാറില്ലേ . തെല്ലും സംശയമില്ലാതെ പറയാം. ഇതാണ് ആ പുസ്തകം. 

ചിന്താ പബ്ലിഷേർഴ്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ക്രിസ്തുവിന്റെ അന്ത്യപ്രലോഭനവും വിവാദങ്ങളും

  

ഗ്രീസ് കണ്ട ഏറ്റവും മികച്ച ആധുനിക എഴുത്തുകാരിലൊരാളായ നിക്കോസ്  കസാന്ത്സാക്കിസിന്റെ വിവാദങ്ങളുടെ ഒരു നീണ്ട നിര  സൃഷ്ടിച്ച, ക്രിസ്തുവിന്റെ കഥയുടെ പുനരവതരണമാണ് ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന പുസ്തകം. ജീവിതകാലം മുഴുവൻ ശരീരവും ആത്മാവും തമ്മിലുള്ള സംഘർഷത്തിൽ ജീവിച്ച ഒരാളുടെ ചിന്തകളുടെയും,അനുഭവങ്ങളുടെയും സംക്ഷേപമാണ് ഈ കൃതി.   

1951 ൽ എഴുതിയ ഈ നോവലിൽ   യേശുവിന്റെ കാഴ്ചപ്പാടിൽ നിന്ന്കൊണ്ട്  യേശുക്രിസ്തുവിന്റെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ഒരു സാങ്കൽപ്പിക വിവരണമാണ് പറഞ്ഞു വെയ്ക്കുന്നത്.മനുഷ്യർ അഭിമുഖീകരിക്കുന്ന വിവിധതരം പ്രലോഭനങ്ങളിൽ നിന്ന് യേശുവും ഒട്ടും വിമുക്തനല്ല എന്ന്  തുറന്നെഴുതിയതുകൊണ്ടാകാം ഈ പുസ്തകം ഇത്രയും വിവാദമാകാനുള്ള പ്രധാന കാരണം. 
 
ദൈവത്തിന്റെ വിളിയിലൂടെ മാത്രം സഞ്ചരിക്കുന്ന, ഒരു വിമുഖതയുള്ള മിശിഹയായി ചിത്രീകരിക്കപ്പെടുന്ന യേശു , മനുഷ്യർക്കിടയിൽ ഒരു അസാധാരണ ലളിത ജീവിതം നയിക്കുന്നതും,അനുഭാവപൂർവ്വം മാത്രം ചിത്രീകരിക്കപ്പെടുന്ന മറിയ, മഗ്ദലന മറിയ, യൂദാസ് എന്നിവരുടെ സ്വഭാവവിശേഷങ്ങളും, പ്രത്യേകതകളും ചിലരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ട്. അതുകൊണ്ടാവണം 1955-ൽ കസാന്ത്സാക്കിസിന്റെ ഈ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ ഗ്രീക്ക് ഓർത്തഡോക്സ് സഭ അദ്ദേഹത്തെ പുറത്താക്കിയതും , കത്തോലിക്കാ സഭ ഈ പുസ്തകം നിരോധിച്ചതും. 

മകന്റെ അതിവിചിത്രമായ പെരുമാറ്റത്തെക്കുറിച്ച് വേവലാതിപ്പെടുന്ന ഒരു അമ്മയാണ് ഇതിലെ മേരി, അവൻ ഒരു സാധാരണ ജീവിതം നയിക്കുന്നതിനെക്കാൾ നല്ലത് മറ്റൊന്നും തന്നെ അവൾ ആഗ്രഹിക്കുന്നുമില്ല.
അവൻ ഏറ്റെടുത്ത ദൗത്യങ്ങളിലൊട്ടാകെ  അവൾ പരിഭ്രാന്തരാകുകയും  സ്വയം നാശത്തിൽ നിന്ന് അവനെ രക്ഷിക്കാൻ വ്യർത്ഥമായി ശ്രമിക്കുകയാണ് . മഗ്ദലന മറിയയെയുടെ വേഷവും ഇവിടെ വ്യത്യസ്തമാണ്. 


ആവശ്യമെങ്കിൽ ദൈവരാജ്യം അക്രമാസക്തമായ രീതിയിൽ ഭൂമിയിൽ കൊണ്ടുവരണമെന്ന് വിശ്വസിക്കുന്ന ഒരു വിമതന്റെ ശബ്ദമായാണ്  യൂദാസിനെ ഇതിൽ ചിത്രീകരിക്കുന്നത്. ക്രിസ്തുവിന്റെ പഠിപ്പിക്കലുകളിലേക്ക് അവൻ സ്വയം ആകർഷിക്കപ്പെടുന്നു, പക്ഷേ അവന്റെ നിഷ്ക്രിയത്വം മനസ്സിലാക്കാൻ അവനു സാധിക്കുന്നുമില്ല.അവസാനം യൂദാസ്  മനസ്സില്ലാമനസ്സോടെ അവനെ ഒറ്റിക്കൊടുക്കുന്നു 

കസാന്ത്സാക്കിസിന്റെ ഒരു ശക്തമായ രചന തന്നെയാണീ പുസ്തകം. ആഗ്രഹങ്ങളും  ബലഹീനതകളുമുള്ള ,സമാധാനത്തിനും സ്വസ്ഥതയ്ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും ഒരു സ്ത്രീയുടെ സ്പർശനത്തിനും വേണ്ടി ആഗ്രഹിക്കുന്ന ,ഒരു പച്ച മനുഷ്യനായി യേശുവിനെ ഇതിൽ അവതരിപ്പിയ്‌ക്കുന്നു.


 യേശുവിന്റെ ജീവിതത്തിലെ സംഭവങ്ങളെ യുക്തിസഹമാക്കാൻ ശ്രമിച്ചു എന്നുള്ളതാണ് എഴുത്തുകാരൻ ശ്രമിച്ച മറ്റൊരു കാര്യം.അതിനു നിരവധി മാതൃകകൾ  ഇതിലുണ്ടുതാനും .  ഉദാഹരണത്തിന്‌, ശിഷ്യന്മാരെ മുങ്ങിമരിക്കാതിരിക്കാനായി യേശു വെള്ളത്തിൽ നടക്കുന്നതിനെക്കുറിച്ച് ബൈബിൾ സംസാരിക്കുന്നിടത്ത്, കസാന്ത്സാക്കിസ്, പത്രോസിന്റെ വളരെ ഉജ്ജ്വലമായ സ്വപ്നമായി അത് പറഞ്ഞു വെയ്ക്കുന്നു.
  
യേശു പാപത്തിൽ നിന്ന് മുക്തനായിരുന്നിട്ടും ഭയം, സംശയം, വിഷാദം, വിമുഖത, മോഹം എന്നിവയ്ക്ക് വിധേയനായിരുന്നു എന്നതാണ് പുസ്തകത്തിന്റെ കേന്ദ്ര ബിന്ദു.മനുഷ്യന്റെ എല്ലാ ബലഹീനതകളെ അഭിമുഖീകരിച്ചു വിജയിക്കുകയും , ജഡത്തിന്റെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ദൈവഹിതം ചെയ്യാൻ യേശു പാടുപെട്ടുവെന്നും എഴുത്തുകാരൻ നോവലിന്റെ ആമുഖത്തിൽ തന്നെ വാദിക്കുന്നുമുണ്ട് .

യേശു   അത്തരം ഒരു പ്രലോഭനത്തിന് വഴങ്ങിയിരുന്നെങ്കിൽ, പ്രത്യേകിച്ച് ക്രൂശിൽ നിന്ന് സ്വയം രക്ഷിക്കാനുള്ള അവസരം ലഭിച്ചിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ ജീവിതം മറ്റേതൊരു തത്ത്വചിന്തകനേക്കാളും പ്രാധാന്യമർഹിക്കുന്ന ഒന്നാവില്ലായിരുന്നു  എന്ന വാദത്തെയാണ് നോവൽ മുന്നോട്ട് കൊണ്ടുപോകുന്നത്. 

ഈ പുസ്തകത്തെകുറിച്ചുള്ള വിവാദങ്ങളെ കുറിച്ച് പറയുമ്പോൾ അതിന്റെ അലയൊലികൾ ഇങ്ങു കൊച്ചുകേരളത്തിലും ഉണ്ടായിരുന്നു എന്ന കാര്യം ഓർമ്മിപ്പിക്കേണ്ടിയിരിക്കുന്നു . കേരളത്തില്‍  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേല്‍ ചര്‍ച്ചകളും വിവാദങ്ങളും തുടങ്ങി വച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പി.എം ആന്‍റണി രചിച്ച ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് എന്ന നാടകമായിരുന്നു എന്നു തോന്നുന്നു.  കസാന്‍ ദസാക്കീസിന്‍റെ ഈ  എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു ആറാം തിരുമുറിവു പുറത്തുവന്നത്.
 
സൂര്യകാന്തി തിയറ്റേഴ്​സിന്റെ ബാനറിലായിരുന്നു നാടകം അവതരിക്കപ്പെട്ടത്.  പക്ഷെ  ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധം കാരണം  സർക്കാർ ഡ്രമാറ്റിക് പെർഫോമൻസ് ആക്റ്റ് പ്രകാരം നാടകം നിരോധിക്കുകയാണുണ്ടായത്. ആലപ്പുഴയിലും തൃശൂരിലും മാത്രമേ നാടകം അവതരിപ്പിക്കാൻ കഴിഞ്ഞുള്ളു. എങ്ങും പ്രതിഷേധ സമരങ്ങൾ നടന്നു .സമരം വ്യാപകമായപ്പോൾ സർക്കാറിനു  നാടകം നിരോധിക്കേണ്ടി വന്നു. സംഘാടകർ പിന്നീട്  ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും  നാടകം നിരോധിക്കപ്പെട്ടു .

ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന പുസ്തകത്തിൽ ഗ്രന്ഥകാരന്റെ ജനനവർഷം 1893 എന്ന് ഒരിടത്തും മറ്റൊരിടത്തു 1883 എന്നും കാണുന്നു. 1883 തന്നെയാണ് അദ്ദേഹത്തിന്റെ ശരിക്കുമുള്ള ജനന വർഷം. 1911 ൽ ജോർജ് സോർബോസുമൊത്ത് പെലോപ്പൊനീസ്സ്വിൽ ഒരു ലിഗ്നൈറ് ഖനി അദ്ദേഹം തുറന്നിരുന്നു. അത് പക്ഷെ എന്തുകൊണ്ടോ വലിയ സാമ്പത്തിക വിജയം കണ്ടില്ല. അതിലെ പങ്കാളിയായിരുന്നു സോർബോസ് ആണ് പിന്നീട് അദ്ദേഹത്തിന്റെ സോർബ ദ് ഗ്രീക്കിലെ അനശ്വര കഥാപാത്രമായി മാറിയത്. 

നീഷേ,ബെർഗ്സൺ തുടങ്ങിയ തത്വശാസ്ത്രജ്ഞന്മാരെ കുറിച്ചും, റഷ്യൻ സാഹിത്യത്തകുറിച്ചുമൊക്കെ അദ്ദേഹം പഠനങ്ങൾ  നടത്തിയിട്ടുണ്ട്. ഹോമറിന്റെയും,ഡാന്റെയെയും, ഗൊയ്‌ഥെയെയും ആധുനിക ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തിയതും അദ്ദേഹം തന്നെ.

ഡിസി ബുക്ക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹെർമൻ ഹെസ്സെയുടെ ജീവിതകാലങ്ങൾ,ഗുന്തർ ഗ്രാസിന്റെ തകര ചെണ്ട എന്നിവ മലയാളത്തിലേക്കു പരിചയപ്പെടുത്തിയ  കെ സി വിത്സൺ ആണ് ഈ പുസ്തകവും മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. വില 525 രൂപ.

ശബ്ദതാരാവലിയിലും ഇല്ലാത്ത വാക്കുകളോ?

 

മലയാളത്തിലെ ആധികാരിക നിഘണ്ടുവായി കരുതപ്പെടുന്നത് ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലിയാണ്. മലയാളത്തിൽ അച്ചടിക്കപ്പെട്ട നിഘണ്ടുക്കളുടെ ചരിത്രം എടുത്താൽ 1865ൽ റിച്ചാർഡ് കൊളിൻസ് പ്രസിദ്ധീകരിച്ച നിഘണ്ടുവാണ്  ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു ആയി അറിയപ്പെടുന്നത്. ശബ്ദതാരാവലി വന്നതോടെ ആധികാരിതയുള്ള  നിഘണ്ടുകളുടെ നേതൃസ്ഥാനം അത് കയ്യടക്കി. 

1895 മുതൽ 1923 വരെയുള്ള  നീണ്ട  28 വർഷത്തെ  ഒരു മനുഷ്യന്റെ അത്യാദ്ധ്വാനത്തിന്റെയും കഠിനസമർപ്പണത്തിന്റെയും ഫലമാണ് ആ നിഘണ്ടു. നിഘണ്ടു തയ്യാറായി കഴിഞ്ഞപ്പോൾ അതിന്റെ വലുപ്പം കാരണം അച്ചടിക്കാൻ പ്രസാധകരൊന്നും മുന്നോട്ടു വന്നില്ല. അങ്ങനെയാണ് ശബ്ദതാരാവലി ചെറു ഭാഗങ്ങളായി ഒരു മാസിക പോലെ പ്രസിദ്ധീകരിച്ചു വരുന്നത്. 1917 നവംബര്‍ 13 ന് ആദ്യ ഭാഗം അങ്ങനെ വെളിച്ചം കണ്ടു. തുടർന്നുള്ള വർഷങ്ങളിൽ അതിന്റെ ബാക്കി ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു വന്നു. 1923 മാര്‍ച്ച് 16 ന് അവസാനത്തെ ഭാഗവും പുറത്തു വന്നു. 22 ഭാഗങ്ങളുണ്ടായിരുന്നു ഒന്നാം പതിപ്പിന്. 

ഈയിടെ ഒരു പുസ്തകത്തിന്റെ കുറിപ്പ് തയ്യാറാക്കുന്നതിനിടയിൽ ഒരു വാക്കിന്റെ അർത്ഥഭേദങ്ങൾ തിരക്കാനാണ് ശബ്ദതാരാവലി നോക്കിയത്. ഗൃഹാതുരത  എന്ന വാക്കായിരുന്നു എനിക്കു വേണ്ടിയിരുന്നത് . ആദ്യഓടിച്ചു നോക്കലിൽ അത് കണ്ടെത്താനായില്ല. 

ഗൃഹാതുരത എന്ന പദം ഗൃഹാതുരത്വം എന്ന വാക്ക് വരുന്നതിനടുത്ത് തന്നെ ഉണ്ടാകും എന്ന ഉദ്ദേശ്യത്തിൽ  ഗൃഹാതുരത്വം എന്ന പദത്തിനു വേണ്ടിയായി പിന്നത്തെ അന്വേഷണം .2014 ൽ ഡിസി ബുക്സ് ഇറക്കിയ ശബ്ദതാരാവലി ആയിരുന്നു എന്റെ കൈയ്യിലുണ്ടായിരുന്നത്. സംശയം തീർക്കാനായി എൻ ബി എസ് ഇറക്കിയ ശബ്ദതാരാവലി കൈയ്യിലുള്ള ഒരു സുഹൃത്തിനോടും അന്വേഷിച്ചു. ഡിസി ഇറക്കിയ പ്രയോഗ ശബ്ദതാരാവലിയിലും തപ്പി. അതിലൊന്നും തന്നെ  ഈ വാക്കുകൾ  കണ്ടില്ല. 



ഓരോ വർഷവും പരിഷ്ക്കരിച്ച പതിപ്പാണ് ഇരു കൂട്ടരും ഇറക്കുന്നത് എന്നാണ് അവകാശപ്പെടുന്നത്. ഗൃഹാതുരത്വം,ഗൃഹാതുരത എന്നീ വാക്കുകൾ  ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രത്യക്ഷപ്പെട്ട പദവുമല്ല. പിന്നെ എന്തുകൊണ്ടാണ് ഇവ ഈ നിഘണ്ടുവിൽ ഇടം പിടിക്കാതെ പോയത് ?

ഞാനിപ്പോഴും വിശ്വസിക്കുന്നത് എന്റെ കൈയ്യിൽ ഉള്ള പതിപ്പിന്റെ കുഴപ്പമാകും എന്നു തന്നെയാണ്, അതല്ലെങ്കിൽ  എന്റെ നോട്ടക്കുറവിന്റെ കുഴപ്പമാകാം. നിങ്ങളുടെ കൈയ്യിൽ ഉള്ള ശബ്ദതാരാവലിയിൽ ഈ പദങ്ങൾ ഉണ്ടോ? 

അതുപോലെ നിങ്ങൾക്കുമുണ്ടാകില്ലേ മേൽസൂചിപ്പിച്ച ഗൃഹാതുരത്വം പോലെ വളരെ അധികം ഉപയോഗിക്കുന്ന ,എന്നാൽ നിഘണ്ടുവിൽ കാണാത്ത ഇതുപോലുള്ള  പദങ്ങൾ ? പങ്കുവെയക്കാമോ അത്തരം വിവരങ്ങൾ ? 

പെൺകാക്ക -അർഷാദ് ബത്തേരി

 

 എം മുകുന്ദന്റെ ഭാഷയിൽ പറഞ്ഞാൽ പച്ചപ്പിൽ തൂലിക മുക്കിയെഴുതിയ കഥകളുടെ സമാഹാരമാണ് പെൺകാക്ക എന്ന പുസ്തകം.ഒമ്പതു കഥകളുള്ള ഈ പുസ്തകം വായിച്ചു  മടക്കുമ്പോൾ കഥാപാത്രങ്ങളോടൊപ്പം  കഥാപരിസരവും മനസ്സിൽ തങ്ങിനിർത്തത്തക്ക വിധത്തിലുള്ള എഴുത്തുരീതി കണ്ടിട്ടു തന്നെയാകണം മുകുന്ദൻ അങ്ങനെ അഭിപ്രായപ്പെട്ടത്.

കഥകളിലുടനീളം നിറഞ്ഞു നിൽക്കുന്ന പ്രകൃതി ബന്ധം  വായനക്കാർക്ക് എളുപ്പം ബോധ്യപ്പെടുകയും ചെയ്യും. തീർച്ചയായും ഒരു പ്രകൃതി സ്‌നേഹി തന്നെയായിരിക്കണം ഈ എഴുത്തുകാരൻ.വി ആർ സുധീഷിന്റെ കഥകൾ വായിക്കുമ്പോൾ അനുഭവപ്പെടുന്ന അതേ  ഇടവഴി ഗൃഹാതുരത്വം ഈ കഥകളിലും വായനക്കാർക്ക് അനുഭവപ്പെടും.മരങ്ങളും ഇലകളും സമൃദ്ധമായി മനോഹരമായി കഥകളിൽ ഇഴചേർന്നു പ്രതിഷ്ഠിച്ചിരിക്കുന്നു. 

ഒട്ടും വേഗമില്ലാത്ത ജീവിതം നയിക്കുന്ന ആളിന്റെ കഥ പറയുകയാണ് വളരെ ചെറിയ യാത്രക്കാരൻ എന്ന ആദ്യ കഥയിലൂടെ.പതുക്കെ നടക്കുന്ന ശീലമുള്ള നായകൻറെ ഒരു ഡോക്യുമെന്ററി അയാളറിയാതെ എടുക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. പിന്തുടരുന്നതിനിടയിൽ അയാളുടെ ആമവേഗത്തിൽ കുഴഞ്ഞ്   അവർ പറയ്യുന്നുണ്ട് ‘പതുക്കെ നടക്കാൻ വല്യ പാടാ’.ആരൊക്കെയോ വന്നു പിഴുതുകൊണ്ടുപോയ ഇടങ്ങളിലെല്ലാം പുതിയ മരങ്ങൾക്കായി തൈ വെയ്ക്കുന്ന അയാളെ കണ്ട് കാട്ടിൽ വന്നു മരം വെയ്ക്കാൻ മാത്രം ഇയാൾക്ക് പ്രാന്തുണ്ടോ എന്നവർ സംശയിക്കുന്നു.പക്ഷെ പിന്നീടുള്ള സംഭവങ്ങൾ, പുറമെ പകർത്തിയ അവരുടെ കാഴച്ചകളുമായി ബന്ധപ്പെട്ടു നടത്തിയ  അവരുടെ നിഗമനങ്ങൾക്ക് ചുളിവ് വീഴുന്നുമുണ്ട്.

ഭാര്യയുടെ മരണം അറിയുമ്പോൾ  അയാളുടെ ആമവേഗത്തിന്റെ ചുവടുകൾക്കു വേഗത കൂടുമെന്നു അവർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അവിടെയും അയാൾ അവരെ അപ്പാടെ  നിരാശരാക്കുന്നു.കഥാവസാനം വെളിപ്പെടുത്തുന്ന യാഥാർഥ്യങ്ങളും അതിനു പിന്നിലുള്ള സന്ദേശവും ബുദ്ധദർശനത്തോട് അരികുപറ്റി കിടക്കുന്നുണ്ടെന്നു അവതാരികയിൽ മുകുന്ദൻ അഭിപ്രായപ്പെടുന്നു. 

വൈകുന്നേരമെന്ന കഥ നടക്കുന്നത് ഒരു കടപ്പുറത്താണ്. ആരോടും ഒന്നും മിണ്ടാതെ ഒറ്റയ്ക്കിരിക്കുന്ന പേരില്ലാത്ത ഒരു മനുഷ്യനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്  മുൻവിധികളോടെ അഭിപ്രായം വിളമ്പിയവർക്കും  , പരിഹസിച്ചവർക്കും വേദനയുടെ യാഥാർഥ്യം തുറന്നിട്ടുകൊണ്ടു കഥ അവസാനിക്കുന്നു.കഥപറിച്ചിലിൽ ഉള്ള സുഖം മാറ്റി നിർത്തിയാൽ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു കൊച്ചു കഥയാണിത്.   

ഉമ്മ കയറാത്ത തീവണ്ടി എന്ന കഥയിൽ തന്റെ ഉമ്മയുടെ പൂർവ കാമുകനെ  കാണാൻ പോകുന്ന അൻവർ അലിയുടെ കഥയാണ് പറയുന്നത്. മിഠായി തെരുവിലെ വേഗതയുടെയും, ശബ്ദങ്ങളുടെയും ഇരമ്പലുകളിൽ നിന്നും അയാൾ മാവേലി എക്സ്പ്രസ്സിലേക്കു ഊളയിട്ടു കയറുകയാണ്.ഉമ്മ അറിയാതെയുള്ള യാത്രയാണ് . ദൂരെ കുന്നുകൾക്കും ,മലകൾക്കും മീതെ തണുപ്പ് വന്നു പകലിനെയും നനച്ചിടുന്ന ദേശത്തു ,വയലിനോട് ചേർന്ന് കിടക്കുന്ന വീട്ടിൽ അയാളുടെ ഉമ്മ ഇതൊന്നും അറിയാതെ അയാളെ കാത്തിരിക്കുകയാണ്. കാണേണ്ട ആളെ കണ്ടു മടങ്ങുമ്പോൾ അയാൾ ട്രെയിനിലിരുന്നു ഉമ്മയ്ക്ക് വിളിക്കുന്നുണ്ട്. ഇതുവരെ തീവണ്ടിയിൽ കേറാത്ത ഉമ്മയെ ഒരു ദിവസം താൻ അതിൽ കൊണ്ട് പോകും എന്ന് അയാൾ പറഞ്ഞപ്പോൾ , ഇനി നീ കൊണ്ടുപോകണ്ട,വയനാട്ടിൽ തീവണ്ടി വരാൻ പോകുന്നുണ്ടന്ന് പത്രത്തിൽ വായിച്ചു കേട്ട കാര്യം ഉമ്മ അവനോടു പറയുന്നു. വായനാട്ടിലൂടെ എങ്ങനെ തീവണ്ടി ഓടിക്കും മോനെ എന്നാണ് അവർ പിന്നീട് ചോദിക്കുന്നത്. കാട്ടിലൂടെ ട്രെയിൻ ഓടിയാൽ മൃഗങ്ങളുടെ സ്വൈര്യം പോവൂലെ,തീവണ്ടി തട്ടി മരിച്ചു പോവൂലെ എന്നൊക്കെയുള്ള ആവലാതികളാണ് അവർ പങ്കുവെയ്ക്കുന്നത്. മൃഗങ്ങളെ ഇല്ലാതാക്കാനായിട്ടു തീവണ്ടി വരുന്നതിനോട് അവർക്കു വേവലാതികളുണ്ട്. 

വിശുദ്ധരാത്രികൾ എന്ന കഥ ഫേസ്‌ബുക്കും വാട്ട്സ്ആപ്പും ഒക്കെയുള്ള പുതുകാലത്തിന്റെ കഥയാണ്. മുൻപ് കേട്ട കഥകളുടെ  നൂലുകൾ വീണു കിടപ്പുണ്ടെങ്കിലും വായിച്ചു പോകാവുന്ന മുഷിപ്പിക്കാത്ത ഒരു കഥയാണിതും.

ലളിതയെന്ന കറുത്ത നിറമുള്ള ,ഗർഭിണിയായ പെണ്ണിനെ  പ്രണയിക്കുന്ന ഫർഹാന്റെ കഥയാണ് പെൺകാക്ക. ഫർഹാന് മകളും ഭാര്യയുമടങ്ങുന്ന കുടുംബമുണ്ടെങ്കിലും ലളിതയെ അവൻ പിന്തുടരുന്നു.മൂന്നാമതും ഗർഭിണി ആയിരിക്കുന്ന അവളെ കാണാൻ സുഹൃത്തുക്കളെ കൂടി ഫർഹാൻ പേരറിയാത്ത സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയാണ്.അവളുടെ ആദ്യ രണ്ടു ഗർഭവും ചാപിള്ളകളിൽ അവസാനിക്കുകയായിരുന്നു.അതോടെ ഭർത്താവ് അവളെ ഉപേക്ഷിച്ചു പോയി. ഇപ്പോൾ അവൾ മൂന്നാമതും ഗർഭിണിയാണ് . കഥാസന്ദർഭം സമ്മാനിക്കുന്ന ആശങ്കകളിലൂടെ കഥ മുന്നോട്ടു പോകുന്നു. കറുപ്പും ,പ്രണയവും, കരുതലും ,പ്രകൃതിയും ബന്ധപ്പെട്ടു കിടക്കുന്ന ഒരു കഥയാണിത്. 

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കെട്ടുപിണച്ചിലുകളും ,എഴുത്തുകാരന് തന്റെ ചുറ്റുപാടുകളോടുള്ള കരുതലുകളും  കഥകളിൽ വേണ്ടവിധത്തിൽ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. 

എം മുകുന്ദൻ എഴുതിയ ഓർമ്മകളിലേക്ക് മടങ്ങി വരുന്നവർ എന്ന പുസ്തകത്തിനു അവതാരിക എഴുതിയിരികുന്നത് അർഷാദ് ബത്തേരിയാണ്. ഇവിടെ ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് എം മുകുന്ദനാണ്. 

അർഷാദ് ബത്തേരിയും സോക്രട്ടീസ് കെ വാലത്തും നടത്തിയ ഒരു അഭിമുഖ സംഭാഷണവും സി എസ് വെങ്കടെശ്വരന്റെ ഒരു കുറിപ്പും പുസ്തകത്തിന്റെ അവസാന താളുകളിൽ വായിക്കാം. ഡിസി ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് 

ദാരാ ഷിക്കോ: ഒരു മറുവശം




ചരിത്ര പഠനത്തിൽ ഈ എങ്കിലുകൾക്കു എന്താണ് പ്രസക്തി? ഒരു നേരം പോക്കിന് വേണമെങ്കിൽ അപഗ്രഥിക്കമെന്നല്ലാതെ അതിനപ്പുറം എന്തെങ്കിലും പ്രാധാന്യമുണ്ടോ? ഒരു ചരിത്ര സംഭവത്തിന്റെ മറുവശം ഇന്നതായിരുന്നു എന്നാലോചിച്ചു നോക്കുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ട സംഭവങ്ങൾതൊട്ടിങ്ങോട്ടുള്ള എന്തിനേയും ബന്ധപ്പെടുത്താം എന്ന അനന്തമായ ഒരു സാധ്യത നില്കുന്നുണ്ടല്ലോ. 

ഇന്ന് (നവംമ്പർ 8 ഞായറാഴ്ച )  മാതൃഭൂമി വാരാന്ത്യപ്പതിപ്പിലെ  ഉൾപ്പേജിൽ ഹമീദ് ചേന്നമംഗലൂരിന്റെ ‘ദാരാ ഷിക്കോ: ഒരു മറുവശം’ എന്നൊരു   ഒരു ലേഖനമുണ്ട്.ഷാജഹാന്റെ മൂത്ത പുത്രനും യഥാർത്ഥ രാജ്യാവകാശിയുമായ ദാരാ ഷിക്കോയെ കുറിച്ചുള്ളതാണ് അത് .

ഔറംഗസീബിനു പകരം  ദാരാ ഷിക്കോ ആയിരുന്നു ഷാജഹാനു ശേഷം മുഗൾ ചക്രവർത്തി ആയിരുന്നെവെങ്കിൽ ഇന്ത്യയുടെ ചരിത്രം എന്താകുമായിരുന്നു  എന്ന് കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ പ്രൊഫസ്സറായ സുനിൽ ഖിൽനാനി യുടെ Incarnations:A History of Indian in 50 lives  എന്ന പുസ്തകത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ നിരീക്ഷണത്തെ പിൻപറ്റി ചില വസ്തുതകൾ പങ്കുവെക്കുന്നുണ്ട്. 

വിജ്ഞാന ദാഹിയും,സാംസ്‌കാരിക അന്വേഷണത്വരയും വേണ്ടുവോളമുണ്ടായിരുന്ന വ്യക്തിയായിയായിരുന്നു ദാര. മത ദർശനങ്ങളിലൂടെ ഹിന്ദു -മുസ്ലിം  വിഭാഗീയതയുടെ നിരർഥകത തന്റെ അറിവിന്റെയും, കലാ സാംസ്‌കാരിക   ധൈഷണികതയുടെയും  പിൻബലത്തോടെ തുറന്നു കാട്ടിയ ദാര,മത വെറിയനായ ഔരംഗസീബിന് പകരം  സിംഹാസനമേറിയിരുന്നുവെങ്കിൽ രാജ്യത്തു ഒരു സമുജ്ജ്വല ബൗദ്ധിക നവോത്ഥാനത്തിന് അതിടവരുത്തുമായിരുന്നുവെന്നു ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. 

ധൈഷണിക -സാംസ്‌കാരിക മേഖലകളിൽ പാശ്ചാത്യരോടു കിടപിടിക്കാൻ തക്കവണ്ണം ഇന്ത്യയെ പ്രാപ്തമാക്കുന്ന ഒരു സ്ഥിതിവിശേഷത്തിനുള്ള സാഹചര്യങ്ങൾക്ക് ഒരു സാധ്യത അവർ കൽപ്പിക്കുന്നു. എന്നാൽ അങ്ങനെ ഒക്കെ ആകുമായിരുന്നോ  എന്നാണ് സുനിൽ ഖിൽനാനി യെ പോലുള്ള ചരിത്രകാരന്മാർ പങ്കുവെയ്ക്കുന്ന ഒരു വശം. 

 തത്വജ്ഞാനികളെപോലെ ആശയങ്ങളെ കുറിച്ച് ചിന്തിച്ചും,ഭരണത്തെക്കുറിച്ചു ചിന്തിക്കാതെയും നടന്നിരുന്ന ഒരു സ്വപനജീവി ആയിരുന്നു ദാരാ. സൈനിക നടപടികളിലും, യുദ്ധങ്ങളിലും ഏറെയൊന്നും പങ്കെടുക്കുകയോ അതിന്റെയൊന്നും അനുഭവപരിചയമോ ഇല്ലാത്ത ദാരാ, രാജ്യഭരണം ഏറ്റെടുക്കാൻ യോഗ്യനല്ല എന്നുമാണ്  ഔറംഗസീബ് അഭിപ്രായപ്പെട്ടിരുന്നത്. 

സുനിൽ ഖിൽനാനി അഭിപ്രായപ്പെടുന്നത് ഒരു തത്വജ്ഞാനി രാജാവായാൽ വിജ്ഞാനാഹങ്കാരത്തിനു വിധേയനായ ദാരായിൽ രാഷ്ട്രീയാധികാരം കൂടി സമ്മേളിക്കുമ്പോൾ ഒരു സ്വേച്ഛാധിപതി ആകില്ല എന്നുറപ്പിക്കാമോ  എന്നാണ്. രാഷ്ട്രീയപരിചയം കുറവായ ദാരാ മുഗൾ സാമ്രാജ്യത്തിന്റെ അന്ത്യം നേരത്തെയാക്കുമായിരുന്നു  എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പക്ഷെ ഈ സാധ്യതകൾക്കൊന്നും ഇടം കൊടുക്കാതെ 1659 ഓഗസ്റ്റ് 30  നു  ഔരംഗസീബിനാൽ തന്നെ ദാരാ കൊലചെയ്യപ്പെട്ടു . 

പക്ഷേ ഹമീദ് ചേന്നമംഗലൂരിന്റെ ലേഖനത്തിൽ സെപ്റ്റംബർ 9 നു ആണ് ദാര കൊല്ലപ്പെട്ടത് എന്നാണ് എഴുതിയിരിക്കുന്നത്. ജദുനാഥ് സർക്കറിന്റെ പുസ്തകമായ A Short History of Aurangzeb ഉൾപ്പെടെ ഈ ലേഖനത്തിന്റെ ഒടുവിൽ സൂചിപ്പിച്ചിട്ടുള്ള മറ്റു ചില ചരിത്ര പുസ്തകങ്ങൾ കൂടി പരിശോധിച്ചപ്പോൾ ഓഗസ്റ്റ് 30 നു തന്നെയാണ് ദാരാ കൊല്ലപ്പെട്ടത് എന്നു മനസ്സിലാക്കാൻ കഴിയുന്നു.




മുൻപ് സൂചിപ്പിച്ച പോലെ ഈ എങ്കിലുകൾ ചരിത്രആഖ്യാനങ്ങളിൽ ഒരു അധികപ്പറ്റാണ്. മറിച്ചായിരുന്നെങ്കിൽ സാധ്യതകളുടെ അനന്തമായ ലോകത്തേക്ക് വഴിതുറക്കാൻ അതിടയാകുകയും ചെയ്യും. 

മനു എസ്‌  പിള്ളയുടെ ഗണികയും ഗാന്ധിയും ഇറ്റാലിയൻ ബ്രാഹ്മണനും എന്ന പുസ്തകത്തിലും ഇത്തരം എങ്കിലുകളുടെ സാധ്യതകളെ കുറിച്ച് ചില അദ്ധ്യായങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ആ പുസ്തകത്തിലും ഓരംഗസീബിന്  പകരം ദാരാ ഷുക്കോ ആയിരുന്നു ചക്രവർത്തി ആയിരുന്നെങ്കിൽ മുഗൾ ചരിത്രം എന്താകുമായിരുന്നു എന്ന് ചർച്ച ചെയ്യുന്നുണ്ട്

മനുവിന്റെ ആ പുസ്തകത്തിൽ , ഗാന്ധി1948 ൽ കൊലചെയ്യപെട്ടില്ലായിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ എന്ന് ഒരു അധ്യായത്തിൽ വിവരിക്കുന്നുണ്ട്  . അതുപോലെ തളിക്കോട്ട യുദ്ധം രാമയാർ ആണ് ജയിച്ചിരുന്നെകിൽ എന്താകുമായിരുന്നു എന്നൊക്കെയുള്ള ചില ചിന്തകൾ ഈ പുസ്തകത്തിൽ ഉണ്ട് .

 രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലറായിരുന്നു ജയിച്ചിരുന്നെകിൽ  എന്താകുമായിരുന്നു അവസ്ഥ ?പരാജയപ്പെട്ട റഷ്യ, അമേരിക്ക ബ്രിട്ടൻ എന്ന ലോകരാജ്യങ്ങൾക്ക് എന്ത് സംഭവിക്കുമായിരുന്നു ? ഒരുപക്ഷെ നേതാജി സുഭാഷ് ചന്ദ്ര ബോസിന് വിമാന അപകട നാടകം നടത്തേണ്ടി വരില്ലായിരിക്കും. ഇന്ത്യ വളരെ നേരത്തെ സ്വാതന്ത്രം പ്രാപിച്ചേക്കാം , ഇന്ത്യയുടെ ഭരണം കൈയ്യാളുന്നത് നെഹ്രുവിനു പകരം വേറെ സുഭാഷ് ചന്ദ്രബോസോ അല്ലെങ്കിൽമറ്റു പലരോ ആയിരുന്നേക്കാം. വിഭജനം സംഭവിക്കില്ലായിരിക്കാം , ഗാന്ധിജി കൊല്ലപ്പെടില്ലായിരിക്കാം , ചൈന ഇന്ത്യയെ അക്രമിക്കില്ലായിരിക്കാം,ഇന്ദിരാഗാന്ധി കൊല്ലപ്പെടില്ലായിരിക്കാം।   അങ്ങനെ സാധ്യതകൾക്ക് ഒരു പഞ്ഞവുമില്ല . ഇത്തരം സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്നതുകൊണ്ടു ചരിത്ര പഠനത്തിൽ പ്രത്യേകിച്ച് ഒരു നേട്ടവുമില്ല  എന്നു പറയേണ്ടിവരും. മറിച്ച് അത്തരം സാധ്യതകൾ സാഹിത്യമേഖലകളിൽ പരീക്ഷിക്കുകയാകാം. അതിനുമപ്പുറം അവകാശപ്പെടാനായി എന്തെങ്കിലുമുണ്ടോ എന്നു സംശയമാണ്. 



ദാരാ ഷിക്കോയെ കുറിച്ച് നിരവധി പുസ്തകങ്ങൾ ലഭ്യമാണ്. സുപ്രിയ ഗാന്ധിയുടെ The emperor who never was Dara shikoh in Mughal india  , അവിക് ചന്ദയുടെ Dara shukoh:The man who would be king എന്നീ പുസ്തകങ്ങൾ അതിൽ ചിലതു മാത്രം. 



വെങ്ങാനൂർ വഴിയമ്പലത്തിനു പിന്നിലെ ചില ചരിത്ര വസ്തുതകൾ

 

തിരുവിതാംകൂർ ചരിത്രവും പിന്നാമ്പുറ കഥകളും എന്നും വാർത്താ പ്രാധാന്യമുള്ളതും ചരിത്രാന്വേഷികൾക്കു അല്പം താല്പര്യകൂടുതലുള്ള ഒരു സംഗതിയാണ്. അത് അവിടുത്തെ എണ്ണിയാലൊടുങ്ങാത്ത അമൂല്യ നിധിയുമായി മാത്രം ബന്ധപ്പെട്ടിട്ടുള്ളതല്ല. വേണ്ടത്ര രീതിയിൽ ചരിത്രം രേഖപ്പെടുത്തിവെക്കാത്തതിന്റെ കുഴപ്പം നമുക്കുണ്ട്. ചില അപവാദങ്ങൾ മാറ്റിവെച്ചാൽ തന്നെയും വാമൊഴികളിലൂടെ പരന്നു കൊണ്ടിരുന്ന ഒരു വസ്തുതയായിരുന്നു നമ്മുട ചരിത്ര ആഖ്യാനങ്ങളിലേറെയും. 

തിരുവിതാംകൂർ പിറവിയെടുക്കുന്നതിനും മുൻപേ വേണാട് കന്യാകുമാരി മുതൽ ഇടവ വരെ ആയിരുന്നുവല്ലോ. വഴിയോര യാത്രക്കാരുടെ വിശ്രമത്തിനായി കരിങ്കല്ലുകൊണ്ടു നിർമിച്ച നിരവധി പുരകൾ ഉണ്ടായിരിന്നു. വഴിയമ്പലം എന്നാണവയെ വിളിച്ചിരുന്നത്. ചിലയിടങ്ങളിൽ അത് മഠങ്ങൾ എന്നപേരിലും അറിയപ്പെട്ടു. 

തെക്കൻ തിരുവിതാംകൂറിലെ വഴിയമ്പലങ്ങളിൽ ഏറ്റവും പ്രസിദ്ധി വെങ്ങാന്നൂർ വഴിയമ്പലമാണത്രെ. എന്താണ് ഇതിന്റെ പ്രത്യേകത? അത് എട്ടുവീട്ടിൽ പിള്ളമാരുമായി ബന്ധപ്പെട്ടാനുള്ളത്. സാമാന്യം  വലിയൊരു  സത്രം തന്നെയായിരുന്നു വെങ്ങാനൂർ വഴിയമ്പലം എന്നാണ് പറയപ്പെടുന്നത്. 

യുവരാജാവായിരുന്ന മാർത്താണ്ഡവർമ്മയെ വകവരുത്താനുള്ള ഒരു ഗൂഢാലോചന ഈ വഴിയമ്പലത്തിൽ വച്ചാണത്രെ നടന്നത്. പക്ഷെ മാർത്താണ്ഡവർമ്മയുടെ ചാരന്മാരിൽ ഒരാൾ ആ വഴിയമ്പലം സൂക്ഷിപ്പുകാരനായ പൂപ്പണ്ടാരമായിരുന്നു എന്ന് പറയപ്പെടുന്നു. എന്തായാലും ഗൂഢാലോചന എട്ടുനിലയിൽ പൊട്ടി.ഗൂഢാലോചനയിൽ പങ്കെടുത്തവരുടെ കാര്യത്തിലും അത് തന്നെ സംഭവിച്ചു. 

പാച്ചുമൂത്തതിന്റെ തിരുവിതാംകൂർ ചരിത്രത്തിൽ ഇടം പിടിച്ച ഈ വെങ്ങാനൂർ വഴിയമ്പലം ഏതാണ്? എപ്പോൾ എവിടെയാണ് ?കണ്ടുപിടിക്കാൻ ഒരു നിർവാഹവുമില്ല. ഗൂഢാലോചനക്കാരുടെ തറവാടടക്കം കുളം തോണ്ടിയ കൂട്ടത്തിൽ ഈ വഴിയമ്പലവും പെട്ടിട്ടുണ്ടാകാം. 

വെങ്ങാനൂർ വഴിയമ്പലത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ജൂൺ ലക്കം വിജ്ഞാന കൈരളി മാസിക വായിക്കുക. ഡോ :നടുവട്ടം ഗോപാലകൃഷ്ണന്റെ കേരളചരിത്രം എന്ന പംക്തിയിൽ ഇക്കാര്യങ്ങളെല്ലാം വിശദമായി വായിക്കാം. 

പ്രമേയം

പരസ്പരം ശത്രുക്കളായിരുന്ന രണ്ടു ലോകരാജ്യങ്ങൾ തമ്മിൽ പിന്നെയും യുദ്ധം തുടങ്ങി. 
അതിഭീകര യുദ്ധം. യുദ്ധത്തിൽ നിന്നും അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം  വെറുതെയായി. 
അതിനു വേണ്ടി നടത്തിയ ചർച്ചകളെല്ലാം   കാറ്റിലലിഞ്ഞുപോയി. അപ്പോഴാണ് ഞങ്ങളുടെ പഞ്ചായത്തിൽ യുദ്ധം നിർത്തുന്നതിനു വേണ്ടി ഒരു പ്രമേയം ഏതോ ഒരു മെമ്പർ അവതരിപ്പിച്ചത്. 
എല്ലാവരും കയ്യടിച്ച് ആ പ്രമേയം അംഗീകരിച്ചു. ഇതോടെ യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നന്ദി പ്രസംഗത്തിൽ പറഞ്ഞതുകേട്ട് അവിടെ കൂടിയവരെല്ലാം ആവേശത്തിൽ കയ്യടിച്ചു പിരിഞ്ഞുപോയി.