1970 ൽ ജർമ്മനിൽ പുറത്തുവന്നതും, 1972 ൽ ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ട പീറ്റർഹാൻഡ്കെ യുടെ മൂന്നാമത്തെ നോവലായ പെനാൽറ്റി കാക്കുന്ന ഗോളിയുടെ ഉദ്വേഗം( The Goalie’s anxiety at the penalty kick) എന്ന പുസ്തകമാണ് മേൽസൂചിപ്പിച്ച ആ ചെറുനോവൽ.
ഒരിക്കൽ പ്രശസ്തനായ ഒരു ഗോളിയായിരുന്നു ജോസഫ് ബ്ലോഹ് ഇപ്പോൾ ഒരു കെട്ടിട നിർമ്മാണത്തൊഴിലാളിയാണ്. നോവലാരംഭത്തിൽ അയാൾ ഒരു ദിവസം ജോലിസ്ഥലത്തെത്തുകയും സഹപ്രവർത്തകരിൽ നിന്നും തന്റെ പണി നഷ്‌ടപ്പെട്ടുവെന്നറിഞ്ഞു തിരികെ പോകുകയും ചെയ്യുന്നു.
പിന്നീട് ഒരു രാത്രിയിൽ, അയാൾ സിനിമാ തിയേറ്ററിലെ കാഷ്യറായ ഒരു പെൺകുട്ടിയെ പിന്തുടരുന്നു. അവളുടെ കൂടെ അയാൾ മുൻപും പലതവണ തവണ പോയിട്ടുണ്ട്. ബ്ലോഹ് അപ്പാർട്ട്മെന്റിൽ പോയി അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു.പിറ്റേന്ന് രാവിലെ അവളുമായി സമയം ചെലവഴിക്കവേ വ്യക്തമായ ഒരു കാരണവുമില്ലാതെ അയാൾ അവളെ കൊല്ലുകയും ചെയ്യുന്നു. പിന്നീടുള്ള ബ്ലോഹിന്റെ എണ്ണമറ്റ പ്രവർത്തികളിലൂടെയും ,ചിന്തകളിലൂടെയുമാണ് നോവൽ മുന്നോട്ട് പോകുന്നത്.
പിന്നീടയാൾ ഓസ്ട്രിയൻ അതിർത്തിയിലെ ഒരു ചെറിയ പട്ടണത്തിലേക്കാണ് പോകുന്നത് . അവിടെ അയാളുടെ മുൻ കാമുകി ഒരു ഭക്ഷണശാല നടത്തുന്നുണ്ട്. അവിടെ എത്തിയെങ്കിലും അധികാരികളിൽ നിന്ന് ഓടിയൊളിക്കാൻ ബ്ലോഹ് അതിവ്യഗ്രതയൊന്നും കാണിക്കുന്നില്ല. പക്ഷേ പട്ടണത്തിൽ സമയം ചെലവഴിക്കുമ്പോൾ ബ്ലോഹിന്റെ മനോഭാവത്തിൽ മാറ്റം വരുന്നു . അയാൾ സംസാരിക്കുന്നത്തിലും ആശയവിനിമയം നടത്തുന്നതിലും ഒരു അസാധാരണത്വം കൈവരുന്നു . ബ്ലോഹ് തന്റെ ചിന്തകളെ വിശകലനം ചെയ്യാനും, രണ്ടുതവണ പരിശോധിക്കാനും തുടങ്ങുന്നു .അയാളുടെ മനസ്സിലൂടെ കടന്നുപോകുന്ന വാക്കുകളും, പദപ്രയോഗങ്ങളും മറ്റുള്ളവരുടെ വാക്കുകളുമായി അദ്ദേഹം ബന്ധപ്പെടുത്തുകയും ,അവയുടെ അർത്ഥങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. മാത്രമല്ല അവയൊക്കെയാണ് തന്റെ ചിന്തകളെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അയാൾ മനസ്സിലാക്കുന്നു. ഇത്തരം സ്‌കീസോഫ്രീനിയാക് സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
എന്നാൽ ബ്ലോഹ് ചെയ്തുകൂട്ടുന്ന യഥാർത്ഥ കാര്യങ്ങളല്ല, മറിച്ച് അയാളുടെ തലയിലൂടെ ഓടുന്ന കാര്യങ്ങളാണ് ഈ നോവലിനെ കൗതുകകരമായ വായനയാക്കി മാറ്റുന്നത്.
എങ്കിലും പെനാൽറ്റി കാക്കുന്ന ഗോളിയുടെ ഉദ്വേഗം ഒരു പ്രയാസകരമായ വായനയാണെന്ന് സമ്മതിക്കേണ്ടി വരും, അത് ചിലപ്പോൾ എന്റെ നോവൽ വായനയുടെ ന്യൂനതയാകനും സാധ്യതയുണ്ട്. മനുഷ്യനെ സ്വന്തം വിവേകവുമായുള്ള പോരാട്ട ശ്രമമങ്ങളാണ് ഈ നോവലിന്റെ പ്രമേയമെങ്കിലും, ബ്ലോഹിന്റെ ജീവിതത്തിലെ വിരസതയെ അതിസൂക്ഷ്മമായി അവതരിപ്പിക്കുന്നതുകൊണ്ടുണ്ടായതാണ് മേൽസൂചിപ്പിച്ച നോവൽ വായനയിലെ വെല്ലുവിളി എന്നു കരുതേണ്ടിയിരിക്കുന്നു.
2019 ലെ സാഹിത്യ നോബൽ പീറ്റർ ഹാൻഡെകിനായിരുന്നു ലഭിച്ചത്. എഴുത്തുകാരന്റെ രാഷ്ട്രീയവും സാംസ്‌കാരിക വീക്ഷണങ്ങളും അഭിപ്രായപ്രകടനനങ്ങളും സ്വയം പ്രഖ്യാപിത ബുദ്ധി ജീവികളെ വിറളി പിടിപ്പിച്ചിരുന്നു.
അതിലൊട്ടും അതിശയോക്‌തിയില്ലതാനും.നിയോ ഫാസിസറ് സമീപനങ്ങൾ പരസ്യമായി സ്വീകരിച്ചുപോന്നിട്ടുള്ളയാളാണ് കക്ഷി.സെർബിയൻ വംശഹത്യയെ ന്യായീകരിക്കുകയും ,സ്ലോബോഡാൻ മിലോസെവിക് എന്ന സെർബിയൻ സ്വേച്ഛാധിപതിയുടെ ഇഷ്ടതോഴനും ആരാധകനുമായിരുന്നു ഹാൻഡെക്.
നാടകം, നോവൽ, തിരക്കഥ കൃത്തു ,പ്രഭാഷകൻ, പ്രബന്ധമെഴുത്തു എന്നിങ്ങനെ സമസ്തമേഖലകിലും അദ്ദേഹത്തിന്റെ സാന്നിധ്യം കാണാം.ഓസ്ട്രിയയിലെ മിക്ക രാഷ്ട്രീയ സാംസ്‌കാരിക സംവാദങ്ങളിലും ഹാൻഡെക്നെ കാണാം.A Sorrow Beyond Dreams,The Goalie’s Anxiety at the Penalty Kick,The Left-Handed Woman,Short Letter, Long Farewell,A Moment of True Feeling,Repetition,Three by Peter Handke എന്നിങ്ങനെ എഴുതിക്കൂട്ടിയ പുസ്തകങ്ങൾ ഇനിയുമുണ്ട്. ലിസ്റ്റ് ഇവിടെ തീരുന്നില്ല.
മലയാളഭാഷയുടെയും ,സാഹിത്യത്തിന്റെയും,ചിന്തയുടെയും ഇടങ്ങളിൽ വിവർത്തന കൃതികൾ ഉണ്ടാക്കുന്ന ആ കുതിച്ചു ചാട്ടത്തിന് കാരണക്കാരായ പ്രസാധകരെയും, വിവർത്തകരെയും അഭിനന്ദിക്കേണ്ടിയിരിക്കുന്നു. തീർച്ചയായും അതിൽ പോരായ്മകളുണ്ടാകാം. അതെല്ലാം പരിഹരിച്ച് ഈ വിഭാഗം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.










