പ്രവാസവും പിന്നെ എം മുകുന്ദനും
കാന്തമലചരിതം -അഖിനാതന്റെ നിധി
പ്രാദേശികതകളിൽ നമ്മൾ കേട്ടു പഴകിയതും,കേൾക്കാത്തതുമായ മിത്തുകളിൽ നിന്നും, കഥകളിൽ നിന്നും ലോകപരിസരങ്ങളിലെ ചരിത്രത്തിലേക്കും ഭവനകളിലേക്കും കഥയെ പ്രതിഷ്ഠിക്കാനും, കഥയുടെ രസച്ചരട് മുറിയാത്ത തരത്തിൽ അവയെ കണ്ണി ചേർക്കാനും അസാധ്യ പരിശ്രമം നടത്തിയിട്ടുണ്ട് വിഷ്ണു .
ഒടുവിൽ പുസ്തകത്തിന്റെ അവസാന താളും കടന്ന് വായനാമൂർച്ചയുടെ ആലസ്യത്തിൽ വിശ്രമിക്കാനിരിക്കുമ്പോഴും ട്രെയിൻ എനിക്കിറങ്ങേണ്ടയിടത്തെത്താൻ കുതിച്ചുകൊണ്ടിരിക്കയായിരുന്നു.
ഒരുപാടു പേർ അതിഗംഭീരമായി,നല്ല ഭാഷയിൽ വായിപ്പിക്കാൻ കൊതിപ്പിക്കുന്ന രീതിയിൽ പുസ്തകത്തെ കുറിച്ച് വിശേഷങ്ങൾ പങ്കുവെച്ചുകഴിഞ്ഞു.
സത്യം പറഞ്ഞാൽ ഇതേ കുറിച്ചെഴുതാൻ വാക്കുകളോന്നും കിട്ടാതെയിരുന്ന ഒരു അവസ്ഥയിൽ തോന്നിയതായിരുന്നു അങ്ങനെയൊക്കെ .പായ എന്ന പുസ്തകത്തിൽ മനോജ് വെങ്ങോല എഴുതിയത് പകർത്തിയാൽ “സാഹിത്യ പ്രതിഭയല്ല ,ഭാഷാവരം ഒട്ടുമില്ല.ദാർശനികതയുടെ കാര്യം പിന്നെ പറയേണ്ടല്ലോ.ചില ഉഗ്രന്മാരെ വായിക്കുമ്പോൾ അറിയാതെ എഴുതിപ്പോകുന്നതാണ്.എഴുത്ത് എന്നും പറയാനാവില്ല.എഴുതാനുള്ള ശ്രമങ്ങൾ മാത്രം”. ആ വരികളാണ് ഓർമ വന്നത്. ചില പുസ്തകങ്ങളെ പരിചയപ്പെടുത്താൻ അസാമാന്യ ജ്ഞാനം വേണം. അങ്ങനെ രണ്ടു വരിപോലും എഴുതാൻ കഴിയാതെ വായിച്ചു വച്ച പുസ്തകങ്ങൾ നിരവധിയുണ്ട്.പക്ഷേ പുസ്തകം വായിച്ച് അത് ഇഷ്ടപ്പെട്ട കാര്യം വിഷ്ണുവിനോട് പറയാതിരിക്കാനും കഴിഞ്ഞില്ല.
സന്തോഷ് ജോർജ് കുളങ്ങരയുടെ ബാൾട്ടിക് ഡയറി
മികച്ച യാത്രാ വിവരണത്തിനുള്ള 2012 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതിയാണ് സന്തോഷ് ജോർജ് കുളങ്ങരയുടെ ബാൾട്ടിക് ഡയറി എന്ന പുസ്തകം. ലാത്‌വിയ,ലിത്വാനിയ,എസ്റ്റോണിയ,പോളണ്ട് എന്നിവയാണ് ബാൾട്ടിക് രാജ്യങ്ങൾ.
സോവിയറ്റ് യൂണിയൻ നിലനിന്നിരുന്ന സമയത്ത് അതിലെ അംഗരാജ്യങ്ങളായിരുന്നു നേരത്തെ സൂചിപ്പിച്ച ബാൽട്ടിക് രാജ്യങ്ങൾ. യാത്രയ്ക്കിടയിൽ അലക്സ് എന്ന ഒരു ലാത്വിയൻ നാട്ടുകാരനെ എഴുത്തുകാരൻ വിമാനത്തിൽ വെച്ചു കണ്ടപ്പോൾ , ഭരിക്കാനാറിയാത്ത കഴുതകളാണിപ്പോൾ അവിടയുള്ളതെന്നും ,സോവിയറ്റ് യൂണിയന്റെ കാലത്തുണ്ടായിരുന്ന പല ഫാക്ടറികളും പൂട്ടികഴിഞ്ഞെന്നും അയാൾ പറയുന്നുണ്ട് .എന്നാൽ അവിടെയെത്തിയപ്പോൾ അലക്സ് പറഞ്ഞ പലകാര്യങ്ങളും പൂർണ്ണമായി ശരിയല്ല എന്ന അഭിപ്രായത്തിലെത്തുകയാണ് സന്തോഷ് ജോർജ്ജ് കുളങ്ങര .
ആളുകൾ ഉപേക്ഷിച്ചു പോയ പാൾഡിസ്കി എന്ന നഗരത്തിലൂടെ തനിയെ സഞ്ചരിച്ച അനുഭവം വിവരിക്കുമ്പോൾ വായനക്കാർക്കും സമാനമായൊരു കൌതുകം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. റഷ്യൻ ചക്രവർത്തിമാരുടെ കാലത്ത് അവരുടെ സാമ്രാജ്യത്തിലെ ഏറ്റവും തിരക്കുള്ള മൂന്നാമത്തെ തുറമുഖമായിരുന്നുവെത്രെ പാൾഡിസ്കി. അവരത് ഒരു രഹസ്യ നഗരം തന്നെയാക്കി മാറ്റി. പിന്നീട് അവർ ഒഴിഞ്ഞുപോയിട്ടും നഗരം പക്ഷേ അതിന്റെ രഹസ്യസ്വഭാവം കൈവിടാതെ നില്കുകയാണുണ്ടായത്.
ആളുകൾ ഉപേക്ഷിച്ചു പോയ നഗരത്തേകുറിച്ച് പിന്നീടെപ്പോഴോ അതിലൂടെ സഞ്ചരിച്ച ഏതോ ഒരു നാട്ടുകാരൻ ഇന്റർനെറ്റിൽ അതിനെക്കുറിച്ച് ഒരു ബ്ലോഗിൽ ആ യാത്രാവിവവരണം പ്രസിദ്ധപ്പെടുത്തി. അദ്ഭുതം ജനിപ്പിക്കുന്ന ആ കഥകൾ ആളുകളെ വീണ്ടും ഇങ്ങോട്ടേക്ക് ആകർഷിച്ചു തുടങ്ങിയിട്ടുണ്ട്.
ലിത്വാനിയയുടെ തലസ്ഥാനമായ വിൽനിയസ്സിൽ നിന്നും ട്രക്കായിലേയ്ക്കുള്ള കാർയാത്രക്കിടെ ഡ്രൈവറായ പോൾ പങ്കു വെയ്ക്കുന്ന ഒരു വിവരണമാണ് പൻറൂയ് വനക്കൂട്ടത്തിനടത്തുള്ള കില്ലിങ് ഫീൽഡി ലേക്ക് യാത്ര തിരിയുന്നത് . രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു ലക്ഷത്തിലധികം ആളുകളെ കൂട്ടകൊല ചെയ്ത സ്ഥലമാണിത്. നമുക്കറിയാവുന്ന അത്തരം ചില സ്ഥലങ്ങൾ ചിലപ്പോൾ ഓഷ്വിറ്റ്സിലും ,ദെക്കാവുവിലും ,ബുച്ചൻവാൾഡിലുമൊക്കെ പരിമിതപ്പെട്ടു കിടക്കുകയായിരിക്കും. മ്യൂണിക്കിൽ പോയ സമയത്താണ് ഞാൻ ദെക്കാവുവിനെ കുറിച്ച് കേൾക്കുന്നത് തന്നെ. പേരുള്ളതും ,ഇല്ലാത്തതുമായ ഇത്തരം നിരവധി സ്ഥലങ്ങൾ പലയിടങ്ങളിലായി ചിതറികിടക്കുന്നുണ്ട്.
ക്രാക്കോവിലെ നിരവധി അനുഭവങ്ങളും പുസ്തകത്തിലുണ്ട്. ഇപ്പോഴും പോളണ്ടിന്റെ സാംസ്കാരിക തലസ്ഥാനമായി ഇരിക്കുന്നയിടം കൂടിയാണ് പോളണ്ടിന്റെ ഈ പഴയ തലസ്ഥാനമായ ക്രാക്കോവ്. സ്പിൽ ബെർഗ്ഗീന്റെ ഷിന്റലർസ് ലിസ്റ്റ് സിനിമയിലെ ശരിക്കും നടന്ന ഷിന്റലറുടെ ഫാക്ടറി ഈ ക്രാക്കോവിലാണ് ഉള്ളത്.
രണ്ടും സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്ന രാജ്യങ്ങളായിരുന്നു. എന്തൊക്കെ ഇല്ലാതായാലും,ആരൊക്കെ ഉപേക്ഷിച്ചു പോയാലും ചിലതൊക്കെ എവിടെയെങ്കിലുമൊക്കെ അവശേഷിക്കുമല്ലോ. ബാൾട്ടിക് രാജ്യങ്ങളിൽ പെടാത്തതുകൊണ്ടു പക്ഷെ പ്രാഗിനെ കുറിച്ച് ഒരു പരാമർശവും പുസ്തകത്തിൽ ഇല്ല.
ലേബർ ഇന്ത്യ വിദ്യാഭാസ ഗവേഷണകേന്ദ്രമാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ,104 പേജുകളുള്ള പുസ്തകത്തിന്റെ വില 140 രൂപയാണ്.
നക്കാവരം – ഒരു ആൻഡമാനി സെല്ലുലാർ ജയിൽ സൂപ്രണ്ടിന്റെ ഓർമ്മക്കുറിപ്പുകൾ
കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവു വരെ തികഞ്ഞ അവഗണന മാത്രം കിട്ടിയ കൂട്ടരാണ് ആന്തമാൻ നിക്കോബാർ ദ്വീപു സമൂഹങ്ങൾ. രണ്ടാം ലോക മഹായുദ്ധത്തിൽ ജാപ്പ് ഭരണകൂടം അടിച്ചേൽപ്പിച്ച ഭീകരത,അധികാരികളുടെ ഉദാസീനത എന്നിവയൊക്കെ കാരണം ഒരുതരം മാരവിപ്പു ബാധിച്ച ജനതയായിരുന്നു അവിടെ ഉണ്ടായിരുന്നത്.
ആന്തമാൻ എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ഒന്നാണല്ലോ അവിടുത്തെ സെല്ലുലാർ ജയിൽ.
ഇന്ത്യൻ ബാസറ്റിലി എന്ന ഒരു അപരനാമം കൂടി ഈ ജയിലിനുണ്ട്. സെല്ലുലാർ ജയിലിനെ കുറിച്ചും,അതിന്റെ ചരിത്രത്തെ കുറിച്ചും അവിടുത്തെ അന്തേവാസികളായിരുന്നവരെ കുറിച്ചും തികച്ചും ആധികാരികമായി ഈ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. പുരാണത്തിലെ രാമായണത്തിലെ വാനരസേനകളുടെ നാടായ ഹനുമാൻ ദ്വീപാണ് പരിഷകരിച്ച് ഹൻഡുമാൻ ദ്വീപായത്. മലയ് ഭാഷയിലെ ഹൻഡുമാൻ പിന്നീട് ലോപിച്ചാനെത്രെ ആൻഡമാൻ എന്നായത്.
നഗ്നമാർ പാർക്കുന്ന ഇടം എന്നർത്ഥത്തിൽ നിക്കോബാറിനെ നഗ്നമാരുടെ നാട് അഥവാ നിക്കാവരം എന്നു വിളിച്ചിരുന്നുവെത്രെ. A.D 1050 ലെ തഞ്ചാവൂർ ശിലാലിഖിതത്തിൽ നക്കാവരം എന്നാണ് നിക്കോബാറിനെ അടയാളപ്പെടുത്തിയിരിക്കുന്നത് . നക്കാവരം എന്ന ആ പേർ തന്നെയാണ് ഈ പുസ്തകത്തിനും കൊടുത്തിരിക്കുന്നത്.
പോർട്ട് ബ്ലെയറിൽ നിന്നും 100 കിലോമീറ്റെർ അകലെ സ്ഥിതി ചെയ്യുന്ന വെറും 47 കിലോമീറ്റർ വലിപ്പമുള്ള നോർത്ത് സെന്ടറിനൽ ദ്വീപിനെ കുറിച്ചുള്ള വിവരങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്. ദ്വീപ സമൂഹത്തിലെ ഗ്രെയ്റ് ആൻഡമാനീസ്,ഓംഗീസ്,ജാർവാസ്,സെന്ററിനലിസ് എന്നീ വിഭാഗക്കാരുടെ കൃത്യമായ വിവരങ്ങളും ചിത്രങ്ങളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ആൻഡമാനികളും,വെള്ളക്കാരും തമ്മിലുണ്ടായ 1859 ലെ അബർഡീൻ യുദ്ധത്തെപറ്റി ഈ പുസ്തകത്തിലാണ് ആദ്യമായി വായിക്കുന്നത്. ആദ്യകാല തടവുകാരിൽ ഒരാളായിരുന്ന ഭൂത നാഥ് തിവാരി ദ്വീപ് സമൂഹത്തോട് ചെയ്ത ചതിയെ കുറിച്ചുമുള്ള വിവരങ്ങളും ഇതിലുണ്ട്.
ജാപ്പനീസ് സൈന്യം കടലിൽ തള്ളിയിട്ടും നീന്തി രക്ഷപ്പെട്ട മുഹമ്മദ് സദഭാഗറിന്റെ കഥ ഒരു പക്ഷെ വായനക്കാരെ ഞെട്ടിച്ചേക്കാം. ഹാവ്‌ലക്സ് ദ്വീപിൽ എത്തിച്ചേർന്നതിനു ശേഷമുള്ള സദഭാഗറിന്റെ അതിജീവനത്തിന്റെ കഥ കാസ്റ്റ് എവേ എന്ന ഇംഗ്ലീഷ് സിനിമയിലെ ടോം ഹാങ്ക്സിനെ ഓർമ്മിപ്പിക്കുന്നതാണ്. ടോം ഹാങ്ക്സിനു പക്ഷെ മനുഷ്യ മാംസം ചുട്ടു തിന്നേണ്ട ഗതികേട് ഉണ്ടായില്ല എന്ന് മാത്രം.
ദ്വീപിനെ കുറിച്ച് പറയുമ്പോൾ തീർച്ചയായും ഓർത്തിരിക്കേണ്ട ബിഷപ്പ് റിച്ചാർഡ്സൺ,എഡ്വേർഡ് കുച്ട്,റാണി ലക്ഷ്മി,റാണി ചങ്കം എന്നീ ഗോത്ര നേതാക്കളെ വേണ്ട രീതിയിൽ തന്നെ പുസ്തകത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പലതും എനിക്ക് പുതിയ അറിവായിരുന്നു എന്നത് പ്രത്യേകം എടുത്തുപറയട്ടെ.
പുസ്തകം വായിച്ചപ്പോൾ ദ്വീപിനെ കുറിച്ച് മുൻപുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും മാറി എന്നുള്ളതാണ് . അതിലൊന്നാണ് ഇന്ത്യയുടെ തെക്കേ അറ്റം കന്യാകുമാരിയല്ല എന്നുള്ളത്.
ഓർമക്കുറിപ്പുകൾ എന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും , ദ്വീപിനെ കുറിച്ചുള്ള ഒരു സമഗ്ര വിവരം കൃത്യമായി തന്നെ തരുന്നുണ്ട് ഈ പുസ്തകം. ഒരുപക്ഷെ നയതന്ത്ര തലത്തിൽ അവിടെ ഇടപെട്ട ഒരാളെന്ന നിലയ്ക്കുള്ള അത്തരം സ്വാധീനം വെച്ച് രേഖകളുടെ പിൻബലത്തിൽ പുസ്തകത്തെ അടയാളപ്പെടുത്തിയതുകൊണ്ടാകാം ഈ പുസ്തകം മികച്ചതായത് എന്ന് കരുതുന്നു. ഡിസി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 125 രൂപ.
പാവങ്ങളെ വായിക്കുമ്പോൾ..
വിക്ടർ യൂഗോയുടെ ക്ലാസ്സിക് കൃതിയായ പാവങ്ങൾ ഇത്രയും നാൾ വായിക്കാത്ത ഒരേയൊരു ആൾ ചിലപ്പോൾ ഞാൻ മാത്രമായിരിക്കണം.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ പ്രക്ഷുബ്ധമായ ഫ്രാന്സും, പാരീസുമൊക്കെയാണ് കഥാ പശ്ച്ചാത്തലം. അതുകൊണ്ടു തന്നെ അക്കാലത്തെ ഫ്രഞ്ച് രാഷ്ട്രീയവും, ദാർശനിക പ്രശ്‌നങ്ങളും അതിവിപുലമായി തന്നെ നോവലിൽ വരച്ചു ചേർത്തിട്ടുണ്ട് യൂഗോ. നോവൽ വായനയിലെ ചിലയിടങ്ങളിൽ ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള തത്വചിന്താപരമായ നീണ്ട കുറിപ്പുകൾ നമ്മെ എവിടെയൊക്കെയോ കൊളുത്തി വലിക്കുമെങ്കിലും , അതിന്റെ ബാഹുല്യം മടുപ്പിക്കുന്നുമുണ്ട്.
എന്നാൽ തിരികെയെത്തിയ വാൻ ഴാങ്ങിനെ ആരും സ്വീകരിക്കുന്നില്ല. കൈയ്യിൽ ആവശ്യത്തിന് പണമുണ്ടായിട്ടും ഹോട്ടലിൽ മുറികൊടുക്കാനോ , ഭക്ഷണം കൊടുക്കാനോ ആരും തയ്യാറാകുന്നില്ല. ‘അതിഭീകരനായ ‘ കുറ്റവാളിയായാണ് സമൂഹം അയാളെ കാണുന്നത്.
ഴാൻ വാൻ ഴാങ്ങിന്റെ സംഭവ ബഹുലമായ ജീവിതമാണ് പിന്നീട് കാണാനാവുക.
എന്നാൽ ഇതിൽ നിന്നും നേരെ ചിന്താഗതിയുള്ളയാളാണ് ഇൻസ്പെക്ടർ ഴാവേർ. ഒരാൾ നിയമത്തിലൂടെ മാത്രമേ നീതീകരിക്കപ്പെടുകയുള്ളൂ എന്നു വിശ്വസിക്കുന്ന ഒരു മനുഷ്യൻ. അങ്ങനെ വ്യത്യസ്ത അടരുകളുള്ള കഥാപാത്രങ്ങളുടെ ഒരു നീണ്ട നിരതന്നെ ഈ നോവലിലുണ്ട്.
ഒരു കുറ്റവാളിയിൽ നിന്ന് ഒരു മനുഷ്യസ്‌നേഹിയായി മാറുന്ന ഴാൻ വാൻ ഴാങിന്റെ പരിവർത്തനം ഹ്യൂഗോ നോവലിൽ അടയാളപ്പെടുത്തിയിരിക്കുന്നത് സ്നേഹമമെന്ന വികാരത്തിലൂടെയാണ് . മറ്റുള്ളവരെ കൂടി സ്നേഹിക്കാൻ ശീലിക്കുന്നവന് മാത്രമേ സ്വയം മെച്ചപ്പെടുത്താൻ കഴിയൂ എന്നു ഴാങ് വാൻ ഴാങ്ങിനെ മുൻനിർത്തിക്കൊണ്ട് യൂഗോ സ്ഥാപിക്കുന്നുണ്ട്.
വാട്ടർലൂ യുദ്ധത്തിലെ സംഭവങ്ങളെ കുറിച്ചും ദീർഘമായി ഇതിൽ വിവരിച്ചിട്ടുണ്ട് , യുദ്ധം എങ്ങനെയാണ് ചുരുളഴിയുന്നത് എന്നതിനെക്കുറിച്ചുള്ള വിശദമായ വിവരണം ഒരു പ്രധാന ഭാഗമായി തന്നെ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ക്രൂരമായ ഒരു സമൂഹം എങ്ങനെ ആളുകളെ നിരാശയിലേക്കും, മരണത്തിലേക്കും നയിക്കപ്പെടുന്നു എന്നത് ഫൻതീനെന്ന കഥാപാത്രത്തിലൂടെ യൂഗോ അടയാളപ്പെടുത്തിയിട്ടുണ്ട്.
ഫ്രാൻസിലെ നീതിന്യായ വ്യവസ്ഥയുടെ അപചയം ഴാങ് വാൻ ഴാങ്ങിലൂടെ നമുക്ക് വായിച്ചെടുക്കാവുന്നതാണ്. ശിക്ഷിക്കപ്പെടേണ്ട പെരുംകള്ളന്മാർ രക്ഷപ്പെട്ടു നടക്കുകയും എന്നാൽ നിസ്സാര കുറ്റം ചെയ്യുന്നവർ കഠിന ശിക്ഷകളിൽ പെട്ട് സ്വന്തം ജീവിതം നശിപ്പിച്ചു കളയുകയും ചെയ്യുന്ന വളരെ പരിതാപകരമായ അവസ്ഥ വളരെ വിദഗ്ദ്ധമായി യൂഗോ തന്റെ നോവലിൽ വരച്ചു ചേർത്തിരിക്കുന്നു.
പാവങ്ങൾ ആദ്യമായി പ്രസിദ്ധീകരിച്ചത് 1862-ലാണ്. നാലപ്പാട്ട് നാരായണ മേനോൻ മലയാളത്തിലേക്ക് ഇത് വിവർത്തനം ചെയ്തത് 1925 ലാണ്. മലയാള സാഹിത്യത്തിലെ ഒരു നാഴികകല്ലായാണ് പാവങ്ങളുടെ വരവിനെ കണക്കാകുന്നത്. രണ്ടു വോള്യങ്ങളിലായി ആയിരത്തി അറുന്നൂറോളം പേജുകളോളമുള്ള പാവങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് മാതൃഭൂമി ബുക്സ് ആണ്. പുതിയ പതിപ്പിൽ എം മുകുന്ദന്റെ അവതാരികയുമുണ്ട്. അതിൽ ഫ്രെഞ്ച് ഭാഷയിൽ തന്നെ ആ നോവൽ വായിക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
പുസ്തകത്തിന്റെ വില 1700 രൂപ. മാതൃഭൂമിയുടെ വെബ്സൈറ്റിൽ 1360 രൂപയ്ക്ക് ലഭ്യമാണ്.
വിലായത്ത് ബുദ്ധ യ്ക്കു ശേഷം നാലഞ്ചു ചെറുപ്പക്കാരുമായി ഇന്ദുഗോപന്റെ പുതിയ നോവൽ
ഇന്ദുഗോപന്റെ കഥകൾക്കും,നോവലുകൾക്കും ഒരു മിനിമം ഗ്യാരന്റീയുണ്ട്. വായനക്കാരെ പിടിച്ചിരുത്താൻ പോന്ന എന്തെങ്കിലുമൊക്കെ അതിൽ കരുതി വെച്ചിട്ടുണ്ടാകും . ധൈര്യമായി വിശ്വസിച്ചു വായിക്കാം,എൻറർടെയ്ൻമെൻറ് ഉറപ്പാണ്
കടപ്പാകടയിലെ ശ്രീലക്ഷി ലോഡ്ജിലെ 501-ാം നമ്പർ മുറിയിൽ നിന്നും ഇന്ദുഗോപൻ,കഥയുടെ കെട്ടഴിച്ചു വിടുന്നത് വേറൊരു ലോകത്തേക്കാണ്.
കർത്താവ് ശർമ,അമൽ ,ആന്റോ,മറുത ലാലു,ബാസ്റ്റിൻ എന്ന ചെറുപ്പകാരുടെ ഇടയിലേക്ക് പി . പി അജേഷ് എന്ന ചെറുപ്പകാരന്റെ കടന്നു വരവോടെയാണ് കഥയ്ക്ക് ഫസ്റ്റ് ഗിയർ വീഴുന്നത്. കൊല്ലം കടപ്പുറത്തെ സ്റ്റെഫി എന്ന പെണ്ണിന്റെ വിവാഹംത്തിന് പറഞ്ഞുറപ്പിച്ച സ്വർണ്ണം കൊടുക്കാൻ പാങ്ങില്ലാത്ത അവസ്ഥയിൽ ഏതോ ഒരു ജ്വല്ലറിയുടെ ആളായി വന്ന അജേഷ് എന്ന ചെറുപ്പക്കാരൻ ആവശ്യമുള്ള സ്വർണ്ണം കൊടുക്കുന്നു. കല്യാണ പിരിവിൽ നിന്നും കിട്ടുന്ന വലിയ തുകയിൽ നിന്നും ആജേഷിന്റെ ഇടപാട് തീർക്കാം എന്നു കരുതിയെങ്കിലും അവിടെയും പണി പാളി. പണം കിട്ടാത്ത സ്ഥിതിയ്ക്കു തിരിച്ചു കൊടുക്കേണ്ട സ്വർണ്ണവുമായി അതിരാവിലെ തന്നെ പെണ്ണും ചെക്കനും കടന്നു കളയുകയും ചെയ്യുന്നു.
പി പി അജേഷ് എന്ന ‘പിടിവാശിക്കാരൻ’ അജേഷ് സ്വർണ്ണം വീണ്ടെടുക്കാൻ പയറ്റുന്ന തന്ത്രപ്പാടുകളാണ് പിന്നീട് വായനകാർക്ക് കാണാനാവുക. നാൽപ്പത്തി ഒമ്പത് അദ്ധ്യായങ്ങളുണ്ടെങ്കിലും ഒന്നോ രണ്ടോ പേജിലൊതുങ്ങുന്ന ചെറു അദ്ധ്യായങ്ങളായാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത്. സീൻ ബൈ സീൻ പോലെ വായിച്ചു പോകാവുന്ന സിനിമയുടെ ഒരു തിരകഥ പോലെ തോന്നി അവതരണം . സംഭാഷണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് നോവൽ. കഥയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള രൂപകങ്ങളോ പ്രതീകങ്ങളോ ,കടിച്ചാൽ പൊട്ടാത്ത ചിന്തകളോ , ഒന്നും തന്നെയില്ല.
വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത , ജീവിക്കാൻ വേണ്ടി പോരാടുന്ന ഒരു പിടി കഥാപാത്രങ്ങളുടെ കഷ്ടപ്പാടുകളും, അതിജീവന തന്ത്രങ്ങളും ,ഒട്ടും അതിശയോക്തിയില്ലാതെ ,തന്മയത്തത്തോടെ ഈ നോവലിൽ അവതരിപ്പിച്ചിട്ടുണ്ട് .
ഗൌരവം മുറ്റി നിൽക്കുന്ന ഇടങ്ങളിൽ പോലും നല്ല പൊളപ്പൻ ഡയലോഗുകളിലൂടെ ചിരിപ്പിക്കാനും നോവലിൽ വക തരുന്നുണ്ട് . ആജേഷിന്റെ, “ആമ്പിയൻസ് പിന്നെ നിന്റെ തന്ത കൊണ്ടു തരുമോടാ’ എന്ന് സ്റ്റെഫിയുടെ ആങ്ങള യായ ബ്രൂണോയോടു പറയുന്ന സന്ദർഭം തന്നെ ഒരുദാഹരണം.
വഴിമുട്ടി നിൽക്കുന്ന ജീവിതത്തിൽ ഒരിടത്ത് പച്ചത്തുരുത്ത് കണ്ട് ചാടിപ്പിടിച്ചു കിടക്കുന്നവർക്ക് എന്ത് വ്യവസ്ഥ നോക്കാനാണ്,എന്ത് മാനം നോക്കാനാണ്. അതുകൊണ്ടാണ് മധ്യസ്ഥ ചർച്ചയ്ക്ക് വരുന്ന പള്ളീലെ മണിക്കുട്ടൻ അച്ചനോട് പെണ്ണിന്റെ തള്ള “വ്യവസ്ഥയൊക്കെ ഒരവസ്ഥ വരെയുള്ളൂ അച്ചോ” എന്ന ഒറ്റ ഡയലോഗിൽ ഫ്ലാറ്റാക്കി അവരുടെ കാറ്റൂതി വിടുന്നത്. എങ്കിലും ആ പറഞ്ഞ അവസ്ഥയിൽ നിന്നും ഇടയ്ക്കൊക്കെ വ്യവസ്ഥകളിലേക്ക് ഒരു തിരിച്ചു നടത്തം സംഭവിക്കുന്നുമുണ്ട് ഒട്ടു മിക്ക കഥാപാത്രങ്ങൾക്കും.
പുസ്തകത്തിന്റെ ആസ്വാദനകുറിപ്പിൽ മനീഷ് നാരായണൻ പറയുന്നതുപോലെ ഉദ്വേഗപൂർണ്ണമായ അപ്രതീക്ഷിതത്വത്തിലൂടെയും , ദുരൂഹതകളെ അറകളിലുമാക്കിയാണ് കഥയുടെ സഞ്ചാര ശൈലി.
എന്നു കരുതി എളുപ്പം പിടി തരുന്ന കഥാപാത്രങ്ങളെയല്ല ഇന്ദു ഗോപൻ നമ്മുടെ മുന്നിലെക്കിട്ടു തന്നിരിക്കുന്നത്, പിടിച്ചാൽ ബ്രാലിനെ പോലെ വഴുതിമാറുന്ന തരം കഥാപാത്രങ്ങളാണ്. വായനക്കാർക്ക് ഒരിടത്തും പിടി നൽക്കാതെ തുടക്കം മുതൽ ഒടുക്കം വരെ അത് സഞ്ചരിക്കുന്നുമുണ്ട് .
എഴുത്തുകാരന്റെ കഥപറച്ചിൽ രീതി പൊതുവേ നല്ലരീതിയിൽ സ്വീകരിക്കപ്പെട്ടിട്ടുള്ളതാണല്ലോ. ഈ കഥ പിറന്നതിന്റെ പിന്നാമ്പുറ രഹസ്യം എന്തു തന്നെയായാലും ഒരു ചെറു പരിസരത്തിൽ നിന്നുകൊണ്ടു തന്നെ മനോഹരമായി കഥയും ,കഥാപാത്രങ്ങളും സൃഷ്ടിക്കാൻ ഇന്ദുഗോപന് കഴിഞ്ഞിട്ടുണ്ട് . 152 പേജുകളിലുള്ള , എന്നാൽ ചിത്രങ്ങൾ ഒഴിവാക്കിയാൽ ഒരു പക്ഷേ 100 പേജുകളിൽ ഒതുങ്ങിയെക്കാവുന്ന ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് മലയാള മനോരമയാണ്. വില 170 രൂപ.
മാൻ ബുക്കർ ഇൻറർനാഷനൽ നേടിയ ആദ്യ കൊറിയൻ നോവൽ – വെജിറ്റേറിയൻ.
ഇവിടെ ഇപ്പോൾ പറയാൻ പോകുന്ന ഒരു നോവൽ തുടങ്ങുന്നതും , മേൽ സൂചിപ്പിച്ച പോലുള്ള ,ആളുകളെ ഒന്നമ്പരിപ്പിക്കാൻ തക്ക വണ്ണം ചോദ്യമെറിഞ്ഞിടുകയും പിന്നീട് തുടർ പ്രതിസന്ധികൾ സൃഷ്ടിച്ചുകൊണ്ടുമാണ്.
2007 ൽ ദക്ഷിണ കൊറിയയിൽ ആദ്യമായി പ്രസിദ്ധീകരിക്കുകയും 2015 ൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്ത ഹാൻ കാംഗിന്റെ നോവലാണ് വെജിറ്റേറിയൻ .
മാംസം കഴിക്കാൻ വിസമ്മതിക്കുകയും, പിന്നീട് ഭ്രാന്തിലേക്ക് ഇറങ്ങി ചെല്ലുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ ഇരുണ്ടതും, അനിശ്ചിതത്വം നിറഞ്ഞ കഥയാണിതിൽ പറയുന്നത്.
മൃഗങ്ങളെ അറുക്കുന്നതു പോലുള്ളതും , അവയോടുള്ള മനുഷ്യ ക്രൂരതയെക്കുറിച്ചും ബന്ധപ്പെട്ട നിരവധി പേടി സ്വപ്നങ്ങളാൽ വേട്ടയാടപ്പെട്ട് ഒരു ദിവസം പെട്ടെന്ന് മാംസം കഴിക്കുന്നത് നിർത്താൻ തീരുമാനിക്കുന്ന യോങ്-ഹെയിലൂടെയാണ് നോവൽ തുടങ്ങി വെയ്ക്കുന്നത് . അവളുടെ ഈ തീരുമാനം കേട്ട ഭർത്താവിന്റെ ചോദ്യങ്ങളോട് ഞാനൊരു സ്വപനം കണ്ടു എന്നുമാത്രമാണവൾ പറയുന്നത്. എന്നാൽ സ്വപ്നത്തെ കുറിച്ചൊന്നും തന്നെ അയാൾ ചോദിക്കുന്നതുമില്ല. അവളുടെ ഈ തീരുമാനം അവളെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അകറ്റാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സ്വന്തം ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പ് പോലും താനുമായി ബന്ധപ്പെട്ട ആളുകളെയെല്ലാം എങ്ങനെ ദോഷകരമായി ബാധിക്കുന്നുവെന്ന് പിന്നീടുള്ള സംഭവങ്ങൾ തെളിയിക്കുന്നുണ്ട്.
യോങ്-ഹേ ഒരു പൂർണ്ണ വെജിറ്റേറിയൻ ആയി മാറുകയും ,വീട്ടിൽ ഇറച്ചി വിഭവങ്ങൾ , മുട്ടയും പാലും പോലും സൂക്ഷിക്കുന്നതും ഉണ്ടാക്കുന്നതും നിർത്തുകയും ചെയ്യുമ്പോൾ, അവളുടെ ഭർത്താവിൽ അത് വളരെയധികം പ്രകോപനം സൃഷ്ടിക്കുന്നുണ്ട് . അതിനു മുൻപു മാംസമടങ്ങിയ രുചികരമായ അത്താഴമുണ്ടാക്കി അവൾ അയാൾക്കു വിളമ്പി കൊടുക്കാറുമുള്ളതുമായിരുന്നു . അവളുടെ ആ തീരുമാനത്തെ പുനപരിശോധിക്കാനും ,പിന്തിരിപ്പിക്കാനുമുള്ള അയാളുടെ എല്ലാ ശ്രമവും അവളുടെ നിസ്സംഗതയുടെ മുന്നിൽ പരാജയപ്പെടുകയാണുണ്ടായത് . വേണമെങ്കിൽ അയാൾക്കു അവളുടെ ആ തീരുമാനത്തിന് വിട്ടുകൊടുത്തുകൊണ്ടു മുന്നോട്ട് പോകമായിരുന്നു. അയാൾ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നയാളാണ്. ഭാര്യയെ ഒരപരിചിതയായോ,സഹോദരിയായോ,സമയത്തിന് ഭക്ഷണം വിളമ്പിക്കൊടുക്കുകയും, വീട് നേരം വണ്ണം നോക്കിനടത്തുകയും ചെയ്യുന്ന ഒരു വേലക്കാരിയായോ സങ്കൽപ്പിച്ചു കൊണ്ട് അയാൾക്കു ജീവിക്കാമായിരുന്നു. പക്ഷേ ഊർജ്ജസ്വലനായ ഒരാളിന് നീണ്ടൊരു കാലം തന്റെ ശാരീരികാവശ്യങ്ങൾ നിറവേറാതെ കഴിയുക അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ . അതുകൊണ്ടാണ് അയാൾ ഒരു ദിവസം അപ്രതീക്ഷിതമായി അവളെ ബലാൽസംഗം ചെയ്യുന്നത് . അതിലൂടെ ഇരയുടെ മേൽ അധീശത്വം നേടുക എന്ന ഗൂഡതന്ത്രം, ഒരുപക്ഷേ പരാജയപ്പെട്ടെങ്കിലും ആയാളിവിടെ പയറ്റി നോക്കുന്നുണ്ട് .
മൂന്ന് ഭാഗങ്ങളായാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത് . സസ്യഭുക്ക് എന്ന ആദ്യ ഭാഗത്തിൽ യോങ്-ഹെയിയുടെ ഭർത്താവായ മിസ്റ്റർ ചിയോംഗിന്റെ വീക്ഷണകോണിലൂടെയും, മാംഗോളിയൻ മറുക് എന്ന രണ്ടാം ഭാഗത്തിൽ സഹോദരീ ഭർത്താവിലൂടെയും ,ശിഖമയ വൃക്ഷങ്ങൾ എന്ന മൂന്നാം ഭാഗത്തിൽ സഹോദരി ഇൻ-ഹേ യിലൂടെയുമാണ് കഥ പറഞ്ഞു പോകുന്നത് . ഓരോ ഭാഗവും അവർ നേരിടുന്ന ആന്തരിക പ്രക്ഷുബ്ധതയുടെ വിവിധ തലങ്ങളേയും ,ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മോഹങ്ങളേയും മോഹ ഭംഗങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്നതും കാണാം. യോങ്-ഹേയുടെ സഹോദരി ഇൻ-ഹേ യുടെ ഭർത്താവിന് യോങ്-ഹെയിയോടുള്ള ലൈംഗിക അഭിനിവേശം തന്നെ ഒരുദാഹരണം .
ഭാര്യയോടുള്ള അയാളുടെ ഈ ദേഷ്യവും ,പ്രകോപനങ്ങളും ഒരു ക്ലാസിക് പുരുഷാധിപത്യ സങ്കൽപ്പമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഒരുപക്ഷേ എഴുത്തുകാരി ചൂണ്ടികാണിക്കാൻ ശ്രമിച്ചത് കൊറിയയിലെ തകർന്ന ഒരു സാമൂഹിക വ്യവസ്ഥയെയായിരിക്കാനും സാധ്യത ഉണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല കവിയായ യി സാങിന്റെ കവിതയിലെ ‘മനുഷ്യർ സസ്യങ്ങളായിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു’ എന്ന ഒരു വരിയിൽ നിന്നാണ് നോവലിന് പ്രചോദനമായതെന്ന് എഴുത്തുകാരി പറയുന്നു.
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്ന ഹാന്റെ രണ്ടാമത്തെ പുസ്തകമാണ് വെജിറ്റേറിയൻ . വിവർത്തനം നടത്തിയത് ബ്രിട്ടീഷ് പരിഭാഷകയായ ഡെബോറ സ്മിത്താണ്. കൊറിയൻ സാഹിത്യത്തിലെ വളരെ കുറച്ചു കൃതികൾ മാത്രമേ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളൂ എന്നു മനസ്സിലാക്കിയ ഡെബോറ 2009 ൽ കൊറിയൻ ഭാഷ പഠിക്കാൻ തുടങ്ങി . 2016 ലെ മാൻ ബുക്കർ ഇൻറർനാഷനൽ നേടിയ നോവൽ കൂടിയാണ് വെജിറ്റേറിയൻ. ബുക്കർ നേടുന്ന ആദ്യ കൊറിയൻ നോവൽ കൂടിയാണിത്. ഹാൻ കാങ്ങിന്റെ മറ്റ് നോവലുകൾ കൂടി ഡെബോറ സ്മിത്ത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.
മലയാളത്തിലേക്ക് ഇത് മനോഹരമായി വിവർത്തനം ചെയ്തിരിക്കുന്നത് പ്രശസ്ത എഴുത്തുകാരൻ സി വി ബാലകൃഷ്ണനാണ്. കൈരളി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 250 രൂപ.
ഭാര്യയെ ലേലത്തിൽ വിറ്റ മനുഷ്യൻ – തോമസ് ഹാർഡിയുടെ കാസ്റ്റർ ബ്രിഡ്ജിന്റെ മേയർ
വിക്ടോറിയൻ റിയലിസത്തിന്റെയും,റൊമാൻറ്റിസത്തിന്റെയും പ്രതീകമായാണ് തോമസ് ഹാർഡിയെ കണക്കാക്കി പോരുന്നത് . പതിനാറാമത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചയാളാണ് തോമസ് ഹാർഡി. പക്ഷേ അതൊന്നും അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തെ ബാധിക്കയുണ്ടായില്ല.
തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുകൊണ്ടുള്ള ഒരു കഥയാണ് കാസ്റ്റർ ബ്രിഡ്ജിൻടെ മേയർ എന്ന നോവലിലൂടെ പറയുന്നത്.
ഇനി തന്റെ ജീവിതത്തിൽ മദ്യമില്ല എന്നു ശപഥമെടുത്തുകൊണ്ട് ഹെൻചാർഡ് കാസ്റ്റർ ബ്രിഡ്ജിലേക്ക് പോകുന്നു. നീണ്ട പതിനെട്ട് വർഷങ്ങൾക്ക് ശേഷം അയാളെ അന്വേഷിച്ചു ആ അമ്മയും മകളും വന്നു. അയാളെ കണ്ടെത്താൻ അവർക്ക് വല്ല്യ പാടൊന്നുമില്ല, കാരണം ആയാളിപ്പോൾ കാസ്റ്റർ ബ്രിഡ്ജിലെ മേയറാണ്. അവർ തിരിച്ചെത്തുന്ന ഏതാണ്ട് അതേ സമയത്ത് തന്നെ ഡൊണാൾഡ് ഫാർഫ്രെ എന്നൊരാളെ ഹെൻചാർഡ് ജോലിക്കാരനായി നിയമിക്കുന്നുണ്ട്. ഭാര്യയുടെയും മകളുടെയും തിരിച്ചുവരവും , ഫാർഫ്രെയും , വ്യക്തി എന്ന നിലയിലും ,മേയർ എന്ന നിലയിലും നിരവധി പ്രതിസന്ധികൾ ഹെൻചാർഡിനു സൃഷ്ടിക്കുന്നുണ്ട് .
കാല്പനികതയെ യാഥാർത്യവുമായി ബന്ധിപ്പിക്കുന്നതിൽ തോമസ് ഹാർഡിയുടെ നോവലുകൾ നല്ല പങ്കുവഹിച്ചിട്ടുണ്ട്. കാല്പനിക കവിതകളോടുള്ള കമ്പം അദ്ദേഹത്തിന്റെ നോവലുകളിൽ കാണാം. ഒടുങ്ങാത്ത ആഗ്രഹങ്ങളും ,പാപബോധവും ,അസൂയയും, പ്രതികാരവും എല്ലാം നോവലിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അക്കാര്യത്തിൽ കാസ്റ്റർ ബ്രിഡ്ജിൻടെ മേയറും ഒട്ടും മോശമല്ല.
വിക്ടോറിയൻ കാലഘട്ടത്തിലെ കപട സദാചാരങ്ങൾക്കെതിരെ അതിരൂക്ഷമായി വിമർശിച്ചയാളാണ് ഹാർഡി. അദ്ദേഹത്തിന്റെ ആദ്യ നോവൽ 1887 ൽ എഴുതിയ Poorman and the lady ആണ് . പ്രസിദ്ധീകരിക്കാൻ ആരും തയ്യാറാകാത്തതിനെ തുടർന്ന് സ്വയം അത് നശിപ്പിച്ചു കളയുകയായിരുന്നു. 1895 ൽ പ്രസിദ്ധീകരിച്ച Jude the obscure ആണ് അവസാന നോവൽ.
തോമസ് ഹാർഡിയുടെ കാസ്റ്റർ ബ്രിഡ്ജിൻടെ മേയർ ഒരു മലയാള സിനിമയ്ക്കും പ്രചോദനമായിട്ടുണ്ട്. തിക്കുറിശ്ശിയും, കൊട്ടാരക്കര ശ്രീധരൻ നായരും,അടൂർഭാസിയുമൊക്കെ അഭിനയിച്ച, എസ് ആർ പുട്ടണ്ണ സംവിധാനം ചെയ്ത് 1966-ൽ പുറത്തിറങ്ങിയ മേയർ നായരാണ് ആ സിനിമ.
എ എൻ സത്യദാസാണ് കാസ്റ്റർ ബ്രിഡ്ജിന്റെ മേയർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. 350 പേജുകളുള്ള പുസ്തകത്തിന്റെ വില 320 രൂപ . ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധനം.
ഡോക്ടർ ഷിവാഗോ -ഒന്നാന്തരമൊരു ക്ലാസ്സിക് കൃതി.
റഷ്യൻ വിപ്ലവത്തിന്റെയും ഒന്നാം ലോകമഹായുദ്ധത്തിന്റെയും പ്രക്ഷുബ്ധാവസ്ഥയിൽ ഒരു ഐതിഹാസിക പ്രണയകഥയായിരുന്നു ഡോക്ടർ ഷിവാഗോ പറഞ്ഞത് .മോസ്കോവിലെ ഒരു ഡോക്ടറുടെ ജീവിതവും പ്രണയവും കണ്ടെത്തുന്ന ഈ നോവൽ ഒരു ക്ലാസിക് കൃതിയാണ്.
നോവലിൽ യൂറിയുടെ അമ്മ ചെറുപ്പത്തിൽത്തന്നെ മരിക്കുന്നു, പിന്നീട് അവനെ വളർത്തുന്നത് അമ്മാവൻ കോല്യയാണ്. മെഡിസിൻ പഠിക്കാൻ മോസ്കോയിലെ സർവകലാശാലയിൽ ചേർന്ന യൂറി അവിടെ വച്ച് ടോന്യയെ കണ്ടുമുട്ടുന്നു, രണ്ടുപേരും വിവാഹിതരായി അവർക്കു സാഷ എന്ന മകനും പിറക്കുന്നു.
സൈന്യത്തിൽ ഒരു മെഡിക്കൽ ഓഫീസറായി ജോലി നോക്കുന്ന യൂറി,താൻ മുമ്പ് പല തവണ കണ്ട ലാറ എന്ന സ്ത്രീയെ കണ്ടുമുട്ടുകയും അവർ തമ്മിൽ ഒരു ബന്ധം വളരുകയും ചെയ്യുന്നു.
യൂറിയയെ ലാറ ആകർഷിച്ചുവെങ്കിലും മോസ്കോയിലെ ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങുന്നു.ലാറയുമായുള്ള തന്റെ ബന്ധം ഉപേക്ഷിക്കാനും എല്ലാം ഭാര്യയോട് ഏറ്റുപറയാനും യൂറി തീരുമാനിക്കുന്നുണ്ട് ,പക്ഷെ യാത്രാമധ്യേ, സൈന്യം യൂറിയെ പിടികൂടുകയും ഒരു മെഡിക്കൽ ഓഫീസറായി ജോലി നോക്കാൻ നിർബന്ധിതനാക്കുകയും ചെയ്യുന്നു.
നിരവധി സങ്കീർണതകളുടെയും , പ്രക്ഷുബ്ധതകളുടെയും ഇടയിലൂടെയാണ് നോവൽ വളർന്നു വികാസം പ്രാപിക്കുന്നത്.
1890 ൽ മോസ്കോയിലാണ് ബോറിസ് പാസ്റ്റർനാക്കിന്റെ ജനനം. റഷ്യൻ വിപ്ലവത്തിന്റെ സമയത്ത് അറിയപ്പെടുന്ന ഒരു കവികൂടിയായിരുന്നു അദ്ദേഹം . ടോൾസ്റ്റോയ്, റിൽക്കെ തുടങ്ങിയ പ്രശസ്ത എഴുത്തുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്ന ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത് . ആദ്യകാലങ്ങളിൽ പാസ്റ്റർനാക്ക് പഠിച്ചത് സംഗീതമായിരുന്നു . 1912 ആയപ്പോഴേക്കും അദ്ദേഹം തത്ത്വചിന്ത പഠിക്കുന്നതിലേക്കു തിരിഞ്ഞു . പക്ഷെ പിന്നീട് വീണ്ടും കവിതയിലേക്ക് തന്നെ തിരിഞ്ഞു.
1920 കളിലും 1930 കളിലും സ്റ്റാലിന്റെ കമ്മ്യൂണിസ്റ്റ് ഭരണകൂടം റഷ്യൻ കലയ്ക്കും സാഹിത്യത്തിനും കർശനമായ സെൻസർഷിപ്പ് ഏർപ്പെടുത്തിയതിനാൽ അദ്ദേഹത്തിന്റെ രചനകൾക്കും വിലക്കേർപ്പെട്ടു .ആ സമയത്ത്, പാസ്റ്റെർനാക്ക് ഷേക്സ്പിയറെ പോലുള്ളവരുടെ കൃതികളുടെ പരിഭാഷകനെന്ന നിലയിലാണ് തന്റെ എഴുത്തുജീവിതം മുന്നോട്ട് കൊണ്ടുപോയത്.
പാസ്റ്റർനാക്കിന്റെ ആ നോവൽ കർഷകരെയും തൊഴിലാളികളെയും തരംതാഴ്ത്തിയതായും സോവിയറ്റുകൾ ആരോപിച്ചു . പാസ്റ്റെർനാക്കിനെ രാജ്യദ്രോഹിയെന്ന് ആക്ഷേപിച്ചായിരുന്നു അത്തരം ആക്രമണങ്ങൾ . അദ്ദേഹത്തെ എഴുത്തുകാരുടെ യൂണിയനിൽ നിന്ന് പുറത്താക്കുകയും പത്രങ്ങളിൽ കൂടി അപമാനിക്കുകയും ചെയ്തു. സോവിയറ്റ് പത്രങ്ങൾ അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിക്കാൻ കൂട്ടാക്കിയില്ല .
1987-ൽ സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവിന്റെ ജനാധിപത്യ പരിഷ്കാരങ്ങളുടെ ഭാഗമായി ഡോക്റ്റർ ഷിവാഗോ സോവിയറ്റ് യൂണിയനിൽ പ്രവേശിപ്പിക്കപ്പെടുകയും , പുസ്തകം റഷ്യയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.അപ്പോഴേക്കും പാസ്റ്റർനാക്ക് മരിച്ചിട്ട് വർഷം 30 കഴിഞ്ഞിരുന്നു. സ്വന്തം ഭാഷയിൽ തന്റെ നോവൽ പ്രസിദ്ധീകരിച്ചു കാണാൻ അദ്ദേഹത്തിന് യോഗമുണ്ടായില്ല.
ഫാദർ ബോബി ജോസ് കട്ടിക്കാടിന്റെ ഒരു പുസ്തകത്തിലൂടെയാണ് പാസ്റ്റർനാക്കിനെ പറ്റി വായിക്കാനിടയായത്. അങ്ങനെയാണ് മലയാളത്തിൽ ഡോക്ടർ ഷിവാഗോ വന്നിട്ടുണ്ടെന്നും അറിഞ്ഞത്. മലയാളത്തിലെ പൈങ്കിളി എഴുത്തുകാരനെന്നു അഭിനവ ബുദ്ധിജീവികൾ ഒരുകാലത്തു (ഇപ്പോഴും)പ്രസംഗിച്ചു നടന്ന മുട്ടത്തു വർക്കിയാണ് മലയാളത്തിൽ ഡോക്ടർ ഷിവാഗോ വിവർത്തനം ചെയ്തിരിക്കുന്നത്. 1960 ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം ഇത് പ്രസിദ്ധീകരിച്ചു. പിന്നീട് നിരവധി പതിപ്പുകൾ ഇതിന്റെ പുറത്തിറങ്ങി. പാസ്റ്റർനാക്കിന്റെ 24 കവിതകളും അദ്ദേഹം മൊഴിമാറ്റിയത് പുസ്തകത്തിന്റെ ഒടുവിൽ ചേർത്തിട്ടുണ്ട്.
2017 ൽ ഇറങ്ങിയ കോപ്പിയാണ് എന്റെ കൈയിലുള്ളത്. 680 പേജുകളുള്ള ഈ പുസ്തകത്തിന്റെ വില 650 രൂപ .









