Big brother is Watching You!!

 

ഓരോ കാലഘട്ടത്തിലും , ആളുകളുടെ  മനസിൽ കുടിയേറുന്ന   പുസ്തകങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട് . അതിലെ ചില പുസ്തകങ്ങൾ  അവരെ ചിന്തിപ്പിക്കുകയും ,ഒരു പരിധി വരെ സ്വാധീനിക്കുകയും ചെയ്യാറുണ്ട്.വർഷങ്ങൾക്കു മുൻപ് ആളുകളെ അതുപോലെ ചിന്തിപ്പിക്കുകയും ഒരു പക്ഷെ അതിലെ ആശയങ്ങൾ വായിച്ചു അവരെ തെല്ലൊന്നു ഭയപ്പെടുത്തുകയും ചെയ്ത പുസ്തകമാണ് 1949 ൽ പ്രസിദ്ധീകരിച്ച ജോർജ്ജ് ഓർവെലിന്റെ 1984 എന്ന ക്ലാസ്സിക് കൃതി.


‘അജ്ഞത ശക്തിയാണ്, യുദ്ധം സമാധാനമാണ്, സ്വാതന്ത്ര്യം അടിമത്തമാണ്. കഥാനായകൻ വിൻസ്റ്റൺ സ്മിത്തിന്റെ രാജ്യമായ ഓഷ്യാനിയയിലെ എല്ലായിടത്തും കാണാവുന്ന പാർട്ടിയുടെ ഔദ്യോഗിക മുദ്രാവാക്യമാണിത്. ഓഷ്യാനിയ രാജ്യത്ത് ലണ്ടനിലെ ഭരണകക്ഷിയുടെ തന്നെ താഴ്ന്ന റാങ്കിലുള്ള ഒരു അംഗമാണ് വിൻസ്റ്റൺ സ്മിത്ത്. സത്യമന്ത്രാലയത്തിന്റെ റെക്കോർഡ്സ് വകുപ്പിലാണ് അയാൾ  ജോലി ചെയ്യുന്നത്. വിൻസ്റ്റൺ പോകുന്നിടത്തെല്ലാം, എന്തിനു സ്വന്തം  സ്വന്തം വീട്ടിൽ വച്ചു പോലും, പാർട്ടി അദ്ദേഹത്തെ ടെലിസ്ക്രീനുകളിലൂടെ നിരീക്ഷിക്കുന്നുണ്ട്. ഇത് വിൻസ്റ്റൺന്റെ മാത്രം അവസ്ഥയല്ല. ആ രാജ്യത്തെ എല്ലാ ജനങ്ങളുടെയും അവസ്ഥയാണ് . 

പാർട്ടിയുടെ  ഭീകരനായ ഭരണാധികാരിയാണ് ബിഗ് ബ്രദർ എന്ന് വിളിക്കപ്പെടുന്നത് .ഓഷ്യാനിയ ‘ബിഗ് ബ്രദറിന്റെ’ നിയന്ത്രണത്തിലാണ്.  അയാൾ ആളുകളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും നിയന്ത്രിക്കുന്നു. പക്ഷെ ആരും അദ്ദേഹത്തെ കണ്ടിട്ടില്ല, കണ്ടിട്ടില്ലെങ്കിലും, അദ്ദേഹം  സർവ്വവ്യാപിയും സർവശക്തനുമാണെന്ന്  വിശ്വസിക്കുന്നു. അല്ലെങ്കിൽ വിശ്വസിക്കപ്പെടുന്നു.അദ്ദേഹത്തിനെതിരെ എന്തെങ്കിലും ചിന്തിക്കുന്നത് തന്നെ ശിക്ഷാർഹമായ കുറ്റമാണ്സാ. സാധാരണയായി ഇത്തരം കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയാണ് കിട്ടുന്നത്.

രാഷ്ട്രീയ കലാപത്തെ പൂർണ്ണമായും ഇല്ലാതാക്കാനാണ് ഭരണകൂടം   ‘ന്യൂസ്‌പീക്ക്’ എന്ന ഭാഷ കണ്ടുപിടിച്ചത്. പാർട്ടിക്കു  എതിരെന്ന് കരുതുന്ന കാര്യങ്ങളെക്കുറിച്ച് ആളുകൾ ചിന്തിക്കുന്നത് തടയാൻ ‘ത്രോട്ട്‌ക്രൈംസ്’ എന്നൊരു  വിഭാഗം സൃഷ്ടിച്ചു. ആളുകൾ ഇതിൽ നിന്നെല്ലാം വ്യതിചലിക്കുന്നുണ്ടെങ്കിൽ  നൂറ്റൊന്നാം നമ്പറിലെ അതിഭീകര പീഡന മുറിയിലേക്ക്   അയയ്‌ക്കുമെന്ന ഭീഷണി ഉപയോഗിച്ച് അവർ വായിക്കുന്നതും സംസാരിക്കുന്നതും പറയുന്നതും ചെയ്യുന്നതുമെല്ലാം  പാർട്ടി നിയന്ത്രിച്ചുകൊണ്ടിരിക്കയാണ്.  ‘ചിന്താ  പോലീസിന്റെ’ സഹായത്തോടെയാണ് അയാൾ  ഭരണം നടത്തുന്നത് . രാജ്യദ്രോഹികളെ കണ്ടെത്തി അവരെ വധിക്കുക എന്നതാണ് അവരുടെ ഏക ലക്ഷ്യം. ബിഗ് ബ്രദറിനെക്കുറിച്ചോ ഓഷ്യാനിയ ഭരിക്കുന്ന പാർട്ടിയായ ‘ഇംഗ്‌സോക്ക്-ഇംഗ്ലീഷ് സോഷ്യലിസ്റ്റ് പാർട്ടിയെക്കുറിച്ചോ  മാതാപിതാക്കൾ എന്തെങ്കിലും തെറ്റായി സംസാരിക്കുന്നത് കേൾക്കുമ്പോൾ ചെറിയ കുട്ടികൾ തന്നെ പലപ്പോഴും ചിന്താ പോലീസിന് വിവരങ്ങൾ കൈമാറുന്നുണ്ട്. അത്രക്കും ശിക്ഷണം അവർക്കു അവിടെ കൊടുക്കുന്നുണ്ടർത്ഥം. 

പാർട്ടിയോടുള്ള വിശ്വസ്തതയെക്കുറിച്ച് സംശയമുള്ളയാളാണ് വിൻസ്റ്റൺ.പാർട്ടിയെക്കുറിച്ച് കൂടുതലറിയാനായി  അയാൾ വിപ്ലവം കണ്ട ആളുകളുമായി സംസാരിക്കാൻ ശ്രമിക്കുന്നു. ഇതിൽ പരാജയപ്പെട്ട വിൻസ്റ്റൺ പാർട്ടിക്കെതിരെ ഉപയോഗിക്കാവുന്ന തെളിവുകൾ ശേഖരിക്കാൻ ശ്രമിക്കുന്നു.തന്റെ രഹസ്യചിന്തകളുടെ ഒരു ഡയറി സൂക്ഷിച്ചുകൊണ്ട്  പാർട്ടിക്കെതിരെ നീങ്ങാൻ അയാൾ തുടങ്ങുന്നു .പാർട്ടിയുടെ നിയമപ്രകാരം ഇത്  മാരകമായ ചിന്താകുറ്റമാണ്. 
തന്റെ കാമുകി  ജൂലിയയ്‌ക്കൊപ്പം, സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം വിൻസ്റ്റൺ ആരംഭിക്കുന്നു. ജൂലിയ  അവിടുത്തെ ഫിക്ഷൻ ഡിപ്പാർട്ട്‌മെന്റിലാണ്  പ്രവർത്തിക്കുന്നത്.

പാർട്ടിക്കെതിരെ ചെറുത്തു നില്ക്കാൻ ശ്രമിക്കുന്ന  വിൻസ്റ്റൺ പക്ഷെ പിടിക്കപ്പെടുന്നു .അയാളെ പീഡിപ്പിക്കാനും മസ്തിഷ്കപ്രക്ഷാളനം നടത്താനും അവർ  മാസങ്ങൾ ചെലവഴിക്കുന്നു. ഒടുവിൽ  അവർ അയാളെ നൂറ്റൊന്നാം നമ്പർ മുറിയിലേക്കും അയക്കുന്നു. പാർട്ടിയെ എതിർക്കുന്ന ആരുടേയും  അന്തിമ ലക്ഷ്യസ്ഥാനം അവിടെയാണ് . അവിട വച്ച്  എലികൾ നിറഞ്ഞ ഒരു കൂട്ടിൽ വിൻസ്റ്റണിന്റെ തലയിൽ കെട്ടിയിട്ട് എലികളെ കൊണ്ടു  മുഖം തീറ്റിക്കാൻ തുടങ്ങുന്നു . പീഡനം സഹിക്കാൻ കഴിയാത്ത അയാൾ അത് തന്നോടല്ല ചെയ്യേണ്ടത്, ജൂലിയയോടാണ് എന്ന് പറയുന്നു .വിൻസ്റ്റണിൽ നിന്ന് അവർ ആഗ്രഹിച്ചത് ജൂലിയയെ ഉപേക്ഷിക്കുക എന്നതായിരുന്നു. ആത്മാവ് തകർന്നു  അയാൾ  പുറംലോകത്തേക്ക് വിട്ടയക്കപ്പെടുന്നു. പുറത്തു വെച്ച് അയാൾ ജൂലിയയെ കണ്ടുമുട്ടുന്നു, പക്ഷേ അയാൾക്ക്‌ അവളോട് ഒന്നും തന്നെ  തോന്നുന്നുണ്ടായില്ല . .അയാൾ ഭരണകൂടത്തിന് വേണ്ടി “ശുദ്ധീകരിക്കപ്പെട്ടിരുന്നു” .പാർട്ടിയെ പൂർണ്ണമായും അംഗീകരിച്ച വിൻസ്റ്റൺ പക്ഷെ  ബിഗ് ബ്രദറിനെ സ്നേഹിക്കാൻ പഠിച്ചു എന്നുള്ളതാണ്. 

എന്താണ് 1984 നമ്മോടു പറയാനാഗ്രഹിക്കുന്നത് ? അല്ലെങ്കിൽ എങ്ങനെയാണു 1984 ഏതു കാലഘട്ടത്തിലും പ്രസക്തമായ പുസ്തകമാകുന്നത്?ഒരു ഏകാധിപത്യ ഭരണത്തിൻ കീഴിൽ ഒരു രാജ്യത്തിന്റെ മുഴുവൻ നിയന്ത്രണവും തികച്ചും സാധ്യമാണ് എന്നതാണ്പുസ്തകം നമ്മോടു പറഞ്ഞു വെയ്ക്കുന്നത് .അവിടെ ഓരോ ചലനവും വാക്കും ഭരണകൂടത്താൽ  പരിശോധിക്കപ്പെടുകയും സെൻസർ ചെയ്യപ്പെടുകയും ചെയ്യുന്നു.  അതിനെതിരെയുള്ള ഓരോ പ്രവർത്തിയും  രാജ്യദ്രോഹകുറ്റമായി കണക്കാക്കപ്പെടും .ഓർവെലിന്റെ ഈ നോവൽ മനുഷ്യരാശിക്കുള്ള മുന്നറിയിപ്പാണ്. വിവിധ തരത്തിലുള്ള  നിയന്ത്രണങ്ങളും ,നിരീക്ഷണങ്ങളും ഏർപ്പെടുത്തുക വഴി  ആർക്കും അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത വിധത്തിൽ ഒരു സ്വേച്ഛാധിപതിക്ക് ഒരു രാജ്യത്തിൻറെ ചരിത്രം, ചിന്തകൾ, ജീവിതങ്ങൾ എന്നിവ എങ്ങനെ വിശദമായി കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും കഴിയും എന്ന് ഓർവെൽ ഈ നോവലിൽ കൂടി നമ്മളോട് പറഞ്ഞുവെയ്ക്കുന്നു . 
ഈ നോവൽ എഴുത്തിന്റെ സമയത്തു ഓർവെൽ അസുഖ ബാധിതനായിരുന്നു. നോവൽ പൂർത്തീകരിക്കപ്പെട്ട്  കുറച്ചു നാളുകൾക്ക് ശേഷം 1950 ൽ ഓർവെൽ അന്തരിച്ചു. ഡിസി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. മലയാളം വിവർത്തനം ചെയ്തിരിക്കുന്നത് കെ ചന്ദ്രശേഖരനും


എന്തിനാണ് ഇങ്ങനത്തെ പുസ്തകങ്ങൾ വീണ്ടും വീണ്ടും വായിക്കുന്നത് ?

 

1928 സെപ്റ്റംബർ 30 ന് ട്രാൻസിൽവാനിയയിലെ സിഗെറ്റ് എന്ന ചെറുപട്ടണത്തിലാണ് എലി വീസൽ ജനിച്ചത്, അത് റൊമാനിയയുടെ ഭാഗമായിരുന്നുവെങ്കിലും 1940 ൽ ഹംഗറിയുടെ ഭാഗമായി. വീസലിന്റെത് ഒരു ഓർത്തഡോക്സ് ജൂത കുടുംബ പരമ്പര്യയമായിരൂന്നു. 
1944 വരെ ഹംഗറിയിലെ ജൂതന്മാർ യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിൽ അനുഭവിച്ചിരുന്നതു  പോലെ ജൂത സമൂഹങ്ങളെ നശിപ്പിച്ചുകൊണ്ടിരുന്ന ആ വലിയ  ദുരന്തത്തെ  അഭിമുഖീകരിച്ചിരുന്നില്ല  എന്നു വേണം പറയാൻ. ജൂത വിരുദ്ധ നിയമനിർമ്മാണം ഹംഗറിയിൽ ഒരു സാധാരണ പ്രതിഭാസമായിരുന്നെങ്കിലും, 1944 വരെ ഹോളോകോസ്റ്റ് തന്നെ ഹംഗറിയിൽ എത്തിയിരുന്നില്ല. എന്നിരുന്നാലും, 1944 മാർച്ചിൽ ജർമ്മൻ സൈന്യം ഹംഗറി പിടിച്ചടക്കി,അവർ  ഒരു പാവ സർക്കാരിനെ സൃഷ്ടിച്ചു. 
1944 മെയ് മാസത്തിൽ നാസികൾ തന്റെ ജന്മനാടായ ട്രാൻസിൽവാനിയയിലെ സിഗെറ്റിലെ 15,000 ജൂതന്മാർക്കായി വന്നപ്പോൾ വീസലിന് 15 വയസ്സായിരുന്നു. 
നാസികൾ ഏകദേശം 560,000 ഹംഗേറിയൻ ജൂതന്മാരെ കൊലപ്പെടുത്തി എന്നാണ് കണക്കുകൾ പറയുന്നത്.   
വീസലിന്റെ സ്വദേശമായ സിഗെറ്റിൽ,ഈ ദുരന്തം അതിലും മോശമായിരുന്നു: യുദ്ധത്തിനു മുമ്പുള്ള സിഗെറ്റിലെ 15,000 ജൂതന്മാരിൽ, അമ്പതോളം കുടുംബങ്ങൾ മാത്രമാണ് ഹോളോകോസ്റ്റിൽ നിന്ന് രക്ഷപ്പെട്ടത്. 1944 മെയ് മാസത്തിൽ, വീസലിന് പതിനഞ്ചു വയസ്സുള്ളപ്പോൾ, അദ്ദേഹത്തിന്റെ കുടുംബത്തെയും സിഗെറ്റ് ഷറ്റെലിലെ നിരവധി നിവാസികളെയും പോളണ്ടിലെ ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിലേക്ക് നാടുകടത്തി. ക്യാമ്പുകളിലെ ഏറ്റവും വലുതും മാരകവുമായ ഓഷ്വിറ്റ്സ് 1,300,000-ത്തിലധികം ജൂത മരണങ്ങൾ നടന്ന സ്ഥലമായിരുന്നു. 
ഓഷ്വിറ്റ്സ്, ബുച്ചൻവാൾഡ് ക്യാമ്പുകളിലെ തടവുകാരനായിരുന്നു വീസൽ. അവിടെ അവനും അച്ഛനും ഒരുമിച്ചായിരുന്നു. അവിടുത്തെ കടുത്ത ചുറ്റുപാടുകളിൽ അച്ഛന്റെ  കൂടെ ഇരിക്കുന്നതിനുള്ള ശ്രമങ്ങളിൽ അവൻ പലപ്പോഴും ജയിക്കുകയാണുണ്ടായത് .  അമ്മയിൽ നിന്നും അനുജത്തിയിൽ നിന്നും അവർ വേർപിരിക്കപ്പെട്ടു . അവർ   ക്യാമ്പിൽ എത്തിയ ഉടനെ തന്നെ കൊലപ്പെടുകയുണ്ടായത് . ക്യാമ്പിലെ പീഡനങ്ങളിൽ നിന്നും കടുത്ത ജോലികളിൽ നിന്നും ,അച്ഛനെ സംരക്ഷിക്കേണ്ട ചുമതല അവൻ ചെയ്യുന്നുണ്ടായിരുന്നു. ചില സമയങ്ങളിൽ തന്റെ ഭക്ഷണവും അവശനായ തന്റെ പിതാവിന് കൊടുത്തിരുന്നു. ജോലിയെടുക്കാൻ വയ്യാത്തവരെയോ , രോഗം ബാധിച്ചവരെയോ സംരക്ഷിക്കേണ്ട കാര്യം അധികൃതർക്കുണ്ടായിരുന്നില്ല. അങ്ങനെയുള്ളവരെ കൊന്നു തളളുകയായിയിരുന്നു ചെയ്തിരുന്നത്. ക്യാമ്പ് മോചിപ്പിക്കാൻ അമേരിക്കൻ സൈന്യം വരുന്നതിന് വെറും 4 മാസം മുമ്പ് ബുച്ചൻവാൾഡിൽ വെച്ചു പിതാവ് മരിക്കുന്നതുവരെ വീസലിനും പിതാവിനും ഒരുമിച്ച് താമസിക്കാൻ കഴിഞ്ഞു. തന്റെ ശക്തി നിലനിർത്താനും ജീവിക്കാൻ പ്രചോദിപ്പിക്കുന്നതിനും  സഹായിച്ച ഒരു കാരണം തന്റെ പിതാവായിരുന്നു എന്നു  വീസൽ പറയുന്നുണ്ട് . പിതാവ് മരിച്ചപ്പോൾ അദ്ദേഹത്തിന് വളരെയധികം കുറ്റബോധവും ലജ്ജയും തോന്നി, അച്ഛനെ  സഹായിക്കാൻ അവൻ ഒന്നും ചെയ്തില്ലല്ലോ എന്നവന് തോന്നി .ഒരു തരത്തിൽ അച്ഛൻ മരിച്ചത് നന്നായി എന്നവൻ ചിന്തിക്കുന്നുണ്ട് , ഇനി അച്ഛന്റെ കാര്യമോർത്ത് ആവലാതിപ്പെടേണ്ടല്ലോ.  കുറ്റബോധവും ലജ്ജയും തോന്നാൻ കാരണം അദ്ദേഹത്തിന്റെ ആ ചിന്തായായിരുന്നു.  
എട്ട് മാസത്തിന് ശേഷം ജർമ്മനി അവിടുത്തെ ക്യാമ്പ് ഒഴിപ്പിക്കുകയും അതിജീവിച്ചവരെ ബ്യൂച്ചൻവാൾഡിലേക്ക് മാറ്റാൻ നിർബന്ധിതരാകുകയും ചെയ്തു. 1945 ഏപ്രിൽ 11 നാണ് ക്യാമ്പ് മോചിപ്പിക്കപ്പെടുന്നത്. 1945 ഏപ്രിലിൽ അമേരിക്കൻ പട്ടാളക്കാർ എത്തുമ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്ന ചുരുക്കം ചിലരിൽ ഒരാളാണ് വീസൽ. 
അവിടെ നിന്നും മോചിക്കപ്പെട്ട്   ഹോളോകോസ്റ്റിനെക്കുറിച്ച് പത്തുവർഷത്തെ നിശബ്ദതക്കു ശേഷം, അദ്ദേഹം 1956-ൽ ഹോളോകോസ്റ്റിലെ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള 800 പേജുള്ള Un di Velt Hot Geshvign (Yiddish for And the World Remained Silent ) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 1958-ൽ അദ്ദേഹം തന്റെ കൃതിയെ  ഫ്രഞ്ച് ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും ലാ ന്യൂറ്റ് എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു . ഈ കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും പിന്നീട് 1960 ൽ രാത്രി എന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു . തികച്ചും ലളിതമായ ഭാഷയിൽ, തനിക്കും കുടുംബത്തിനും സംഭവിച്ചതെന്തെന്ന് അദ്ദേഹം അതിൽ  വിവരിക്കുന്നു.ഹോളോകോസ്റ്റിന്റെ ഏറ്റവും വ്യാപകമായി വായിക്കുകയും പഠിപ്പിക്കുകയും ചെയ്ത വിവരണങ്ങളിലൊന്നാണ് ഈ ഓർമ്മക്കുറിപ്പ്. 1963 ൽ വീസൽ  അമേരിക്കൻ പൗരത്വം നേടി.  1986 ൽ അദ്ദേഹത്തിന്  സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. 2016 ൽ വീസൽ അന്തരിച്ചു. 
തടങ്കൽപ്പാളയങ്ങളുടെ  നിരവധി വിവരണങ്ങൾ ലഭ്യമാണ് പക്ഷേ എത്ര വായിച്ചാലും ഓരോ കഥയും ഇപ്പോഴും നമ്മളെ  ഭയപ്പെടുത്തി കൊണ്ടിരിക്കും .എങ്കിൽ  പിന്നെ ഇത്തരം  പുസ്തകങ്ങൾ പിന്നെയും,പിന്നെയും വായിക്കുന്നതെന്തിനാണ്?
മറ്റ് മനുഷ്യരോട് ഇത്രയും ക്രൂരമായി പെരുമാറാനും ,പ്രവർത്തിക്കാനും  മനുഷ്യർക്ക് കഴിയുമെന്നുള്ളതു  നിസ്തർക്കമായ ഒരു സംഗതിയാണെന്ന് ഇത്തരം പുസ്തകങ്ങൾ വായിക്കുമ്പോൾ നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട്. ഇന്നത്തെ തലമുറയ്ക് അത്തരം സംഭവങ്ങളിലേക്ക് നയിക്കാവുന്ന  ഏതൊരു പ്രവർത്തിക്കും പ്രതിരോധമുൾപ്പെടയുള്ള എല്ലാ തരം  മുൻകരുതലുകളുമെടുക്കേണ്ട  ഉത്തരവാദിത്തമുണ്ടുതാനും. അങ്ങനെയുള്ള ആ ഓർമപ്പെടുത്തലുകൾ തന്നെയാണ് ഈ  വായനകളുടെ  ലക്ഷ്യവും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 
ഇതിന്റെ മലയാള വിവർത്തനം ചെയ്തിരിക്കുന്നത് സൂസന്നയുടെ ഗ്രന്ഥപ്പുര യിലൂടെ നോവൽ സാഹിത്യത്തിലേക്ക് കടന്നു വന്ന അജയ് പി മങ്ങാട്ട്  ആണ്. ചിന്താ പബ്ലിക്കേഷൻസ് ആണ് പുസ്തകമിറക്കിയിരിക്കുന്നത്.

ജയിൽചാട്ടക്കാരനായ ചിത്രശലഭം

അധോലോകവും ജയിൽചാട്ടവുമോക്കെ കടന്നു വരുന്ന നിരവധി പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊക്കെ നടക്കുമോ എന്ന്  അമ്പരന്നത്  പോയത് ശാന്താറാം എന്ന പുസ്തകം വായിച്ചു കഴിഞ്ഞപ്പോഴാണ്. 

ശാന്താറാം book review

 ജയിൽച്ചാട്ടവും അധോലോകവും ഒക്കെ കൊണ്ട് വായനക്കാരെ അമ്പരപ്പിക്കുന്ന മറ്റൊരു പുസ്തകമാണ് ഹെൻറി ഷാരിയറുടെ പാപ്പിയോൺ . ചെയ്യാത്ത കുറ്റത്തിന് തെറ്റായി ശിക്ഷിക്കപ്പെട്ടുവെന്ന് വിശ്വാസിക്കുന്നയാൾ, നെഞ്ചിൽ ചിത്രശലഭത്തിന്റെ ചിത്രം  പച്ചകുത്തിയതിനാൽ “പാപ്പിയോൺ ” എന്ന് വിളിപ്പേരുള്ളയാൾ . ജയിൽ ചാടിയത് ഒന്നും രണ്ടും തവണയല്ല ,എട്ടു  തവണയാണ്.

1906-ൽ തെക്കൻ ഫ്രാൻസിൽ  അധ്യാപക ദമ്പതികളുടെ  മകനായി ജനിച്ച ഹെൻറി ഷാരിയർ തുടക്കം മുതൽ തന്നെ സ്വന്തം നിലയിൽ സാഹസികതകൾ തേടി നടന്നിരുന്നു . സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം നാവികസേനയിൽ ജോലിക്കു ചേർന്നു. പിന്നീടാണ് പാരീസ് അധോലോകത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. ഫ്രഞ്ച് ഭാഷയിൽ പാപ്പിയോൺ എന്നാൽ ചിത്രശലഭം എന്നാണർത്ഥം.വളരെ ചുരുങ്ങിയ സമയം കൊണ്ട് ഫ്രഞ്ച് തലസ്ഥാനത്ത് ഒരു പ്രാദേശിക ഗുണ്ടയായി ജീവിതം ആരംഭിച്ചു,സേഫുകൾ മോഷ്ടിക്കുക, തകർക്കുക എന്നിവയിലൊതുങ്ങിയിരുന്നു ആദ്യകാലത്തെ പ്രവർത്തികൾ. പാരീസ് ഗുണ്ടാ സംഘത്തിൽ പൂണ്ടു വിളയാടിയിട്ടും റോളണ്ട് ലെഗ്രാൻഡിനെ കൊലപ്പെടുത്തുന്നതുവരെ ഷാരിയറെ അറസ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ല. പക്ഷേ ലെഗ്രാൻഡിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് ഷാരിയർ അവകാശപ്പെടുന്നത്. വാസ്തവമെന്താണെന്ന് നമുക്കറിഞ്ഞുകൂടാ. കേസന്വേഷണം സത്യസന്ധമല്ലായിരുന്നു എന്നും ഫ്രഞ്ച് നീതിന്യായവ്യവസ്ഥിതിയിൽ വിശ്വാസമില്ലെന്നും ഷാരിയർ ആ സമയം ആരോപിക്കുകയുണ്ടായി.  എന്ത്  തന്നെയായായാലും ഫ്രഞ്ച് ഗയാനയിലെ കുപ്രസിദ്ധമായ ശിക്ഷാ കോളനിയായ കെയെനിൽ ആണ് ജീവപര്യന്തം തടവിന് വിധിക്കപ്പെടത്. 

അവിടെ മൂന്നുവർഷത്തെ നരക ജീവിതത്തിന് ശേഷം  കെയെനിൽ നിന്നും  ജയിൽ ചാടി . പക്ഷേ അതിനു അധികം ആയുസ്സുണ്ടായില്ല . ഫ്രഞ്ച് അധികാരികൾ അദ്ദേഹത്തെ പിടികൂടി. ഇത്തവണ കൂടുതൽ റിസ്ക്  എടുക്കേണ്ടെന്ന് അവരും അങ്ങ് തീരുമാനിച്ചു. പിന്നെ കിട്ടിയത്  കുപ്രസിദ്ധമായ ഡെവിൾസ് ദ്വീപിൽ രണ്ടുവർഷം ഏകാന്തതടവായിരുന്നു.ദ്വീപിന് കൂടുതൽ സുരക്ഷ ആവശ്യമില്ലാത്തതായിരുന്നു മുഖ്യ കാരണം. ചുറ്റും കടൽ വെള്ളം. നീന്തി രക്ഷപ്പെടായമെന്ന് വെച്ചാൽ ആളെ തീനി സ്രാവുകളും.

പക്ഷേ തന്റെ എട്ടാമത്തെ ശ്രമത്തിന്  ഷാരിയർ വിജയകരമായി ജയിൽ ചാടുക തന്നെ ചെയ്തു. എങ്ങനെയൊക്കെ ജയിൽ ചാടാൻ പാടില്ല എന്നു തന്റെ മുൻ അനുഭവങ്ങളിൽ നിന്നും അയാൾ പഠിച്ചിരുന്നു. 

അവിടെ നിന്നും , തെങ്ങുകൾ കൊണ്ട് നിർമ്മിച്ച റാഫ്റ്റിൽ സ്രാവിന് തീറ്റയാകാത്തെ  അവിടെ നിന്നും രക്ഷപ്പെട്ടു. 1945-ൽ  വെനിസ്വേലയിൽ വന്നിറങ്ങി, അവിടെ താമസമാക്കി, അവിടെ നിന്നു തന്നെ വിവാഹവും  കഴിച്ചു. പിന്നീട് വെനിസ്വേലൻ പൗരത്വം  നേടി. അവിടെ പക്ഷേ  ഹെൻറി ഷാരിയർ സാധാരണ ജീവിതമാണ് നയിച്ചത്. 

ഫ്രഞ്ച് ഗയാനയിൽ ഷാരിയറുടെ ചെലവഴിച്ച വർഷങ്ങളെയും രക്ഷപ്പെടാനുള്ള ശ്രമങ്ങളെയും കുറിച്ചുള്ള വിവരണമാണ് പാപ്പിയോൺ എന്ന  പുസ്തകം.

62-ാം വയസ്സിൽ,  ഫ്രഞ്ച് വേശ്യ ആൽബെർട്ടിൻ സരസീന്റെ അനുഭവകഥ  ഷാരിയർ വായിക്കാനിടയായി.  വളരെയധികം വിറ്റുപോയ അവരെഴുതിയ ആ പുസ്തകം വായിച്ചു കിട്ടിയ  പ്രചോദനം കൊണ്ടാണ് ഷാരിയേർ‌ തന്റെ അനുഭവങ്ങൾ നോട്ട് ബുക്കുകളിൽ എഴുതി നിറയ്ക്കാൻ തുടങ്ങിയത്  . പത്തോളം പുസ്തകങ്ങളിൽ  പൂർത്തിയാക്കിയ ആ  കൈയെഴുത്തുപ്രതികൾ ഒരു ഫ്രഞ്ച് പ്രസാധകന് അയച്ചുകൊടുത്തു . പുസ്തകത്തിലെ 75 ശതമാനം ശരിയാണ് എന്നാണ് ഷാരിയർ തന്റെ  പാപ്പിയോൺ എന്ന പുസ്തകത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 1969 ൽ പുസ്തകം പ്രസിദ്ധീകരിച്ച ആദ്യത്തെ 10 ആഴ്ചയ്ക്കുള്ളിൽ തന്നെ അതിന്റെ ഏഴു ലക്ഷത്തോളം കോപ്പികൾ വിറ്റുപോയി .മനുഷ്യന്റെ ഇച്ഛാശക്തിയുടെയും അതിജീവനത്വരയുടെയും അനുഭവ സാക്ഷ്യങ്ങളാണ് പുസ്തകം നമ്മളോട് പറയുന്നത്. ദുരിതം, പോരാട്ടം, പലായനം എന്നിവയുടെ തീക്ഷ്ണരൂപങ്ങൾ പല തരത്തിൽ നോവലിൽ കാണാം. 

1973 ജൂലൈ 29 ന് 66-ആം വയസ്സിൽ  ഷാരിയർ  മരിക്കുമ്പോഴേക്കും ലോകമെമ്പാടുമായി പാപ്പിയോണിന്റെ 5 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയിരുന്നു. എന്തായിരൂന്നു ആ പുസ്തകത്തിന്റെ വിജയത്തിന്റെ രഹസ്യം? “വളരെ ലളിതം, നിങ്ങൾ ചെയ്യേണ്ടത്  നിങ്ങൾ സംസാരിക്കുന്ന രീതിയിൽ എഴുതുക മാത്രമാണ് ” അദ്ദേഹം പറഞ്ഞു.മാർകേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഡോ. എസ്. വേലായുധൻ   തന്നെയാണ് ഈ പുസ്തകവും നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. പാപ്പിയോൺ പബ്ലിഷെർസ്  ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.  

രാമായണത്തിലെ 'വിമുക്ത' കഥാപാത്രങ്ങൾ

 

രാമന്റെ പ്രവാസത്തിന്റെ കഥയാണല്ലോ വാൽമീകിയുടെ രാമായണം പറയുന്നത് . ലോക ഇതിഹാസങ്ങളിലൊന്നായ രാമായണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് നിരവധി പഠനങ്ങളും , നോവലുകളും പിറവികൊണ്ടിട്ടുണ്ട്. ഒരുപക്ഷെ മൂലകൃതിയെക്കാളും ആളുകൾ അറിയുകയും വായിക്കുകയും ചെയ്തിട്ടുണ്ടാകുക ഇത്തരം നോവലുകളും , ചർച്ചകളുമൊക്കെയാകും. അങ്ങനെ രാമായണത്തിൽ നിന്നും ഒരു പിടി കഥാപാത്രങ്ങളെ പ്രത്യേകിച്ചും സ്ത്രീകഥാപാത്രങ്ങളെ ആധാരമാക്കി കൊണ്ട് സീതയുടെ പക്ഷത്തു നിന്നും കഥപറയുകയാണ് തെലുങ്ക് എഴുത്തുകാരിയായ വോൾഗ എന്നറിയപ്പെടുന്ന പോപുരി ലളിത കുമാരി. വോൾഗ എന്നത് അവരുടെ തൂലിക നാമമമാണ്. എഴുത്തുകാരിയ്ക്ക് 16  വയസുള്ളപ്പോൾ മരിച്ച തന്റെ മൂത്ത സഹോദരിയുടെ പേരായിരുന്നു വോൾഗ . കവിതകൾ എഴുതുവാൻ തുടങ്ങിയപ്പോൾ ഈ പേര് തൂലിക നാമമായി സ്വീകരിക്കുകയായിരുന്നു. 

ശൂർപ്പണഖ,അഹല്യ,ഊർമ്മിള,രേണുക,എന്നീ നാല് സ്ത്രീകളുമായി സീതയുടെ കൂടികാഴ്ചകളും അത് സീതയിൽ എപ്രകാരം സ്വാധീനിക്കുകയും, തന്റെ ചിന്തകളെ എങ്ങനെ  മാറ്റിമറിക്കുകയും ചെയ്യുന്നു എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. രാമായണത്തിലെ അരികുവൽക്കരിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങളെ തന്റെ മുഖനാളങ്ങളാക്കി പുരാണകഥകളിൽ അന്തർലീനമായിരിക്കുന്ന പുരുഷ മേധാവിത്ത്വ പ്രമാണങ്ങളെ ചോദ്യം ചെയ്യുകയാണ് വോൾഗ തന്റെ പുസ്തകത്തിലൂടെ. പാതിവ്രത്യം,മാതൃധർമം,തുടങ്ങി അമൂർത്തമായ സങ്കല്പ്പങ്ങളിൽ വിശ്വാസമർപ്പിച്ചു ജീവിക്കുന്ന സ്ത്രീ അതെല്ലാം മിഥ്യയായിരുന്നു എന്ന് താൻ കണ്ടുമുട്ടുന്ന മേൽ സൂചിപ്പിച്ച  മറ്റു സ്ത്രീകഥാപാത്രങ്ങളുമായുള്ള സംസർഗ്ഗത്തിലൂടെ വെളിപ്പെടുന്ന നിമിഷം അനുഭവിക്കുന്ന ആത്മസംഘർഷമാണ് നോവൽ നമ്മളോട്  പകർന്നു വയ്ക്കുന്നത്.ആ തിരിച്ചറിവ്  പക്ഷെ സീതയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല എന്നുള്ളതാണ് .  ശൂർപ്പണഖ,അഹല്യ,ഊർമ്മിള,രേണുക എന്നിവരും ആ യാഥാർഥ്യം തിരിച്ചറിഞ്ഞവരാണ്. തീർച്ചയായും അത്തരം പക്ഷത്തു നിന്നുള്ള രചനകൾ  വെളിപ്പെടുമ്പോൾ തീർച്ചയായും രാമൻ അവതാര പുരുഷനോ, മര്യാദാപുരുഷനോ ആയിരിക്കില്ല. ഇവിടെയും സ്ഥിതി മറിച്ചല്ല. സൗന്ദര്യത്തിന്റെ ആരാധികയായ ശൂർപ്പണഖ വൈരൂപ്യം കൊണ്ടുള്ള വേദനയാൽ ഒരു കാലത്തു ജീവിച്ചുവെങ്കിലും പതിയെ അവൾ അതിൽ നിന്നും മോചിതയാകുന്നുണ്ട്.സൗന്ദര്യത്തെ ആരാധിക്കാൻ ,രൂപഭംഗിയുടെയും വൈരൂപ്യത്തിന്റെയും അന്തഃസാരം മനസിലാക്കയിടെയ്ക്കാൻ അവർ തന്നോട് തന്നെ പൊരുതി.പുരുഷനുമായുള്ള ബന്ധത്തിൽ മാത്രമല്ല സ്ത്രീയുടെ ജീവിതത്തിന്റെ ധന്യത എന്നവർ തിരിച്ചറിയുന്നു . സുധീര എന്ന അവരുടെ പുരുഷനെ കാണുമ്പോൾ സീത അമ്പരന്നു നിൽക്കുന്നുണ്ട്. പിന്നീട് കാര്യങ്ങൾ മനസ്സിലാക്കി കഴിയുമ്പോൾ ആ അമ്പരപ്പ് ആരാധനയിലേക്കും വഴിമാറുന്നുമുണ്ട്.അതുപോലെ അഹല്യക്കും, രേണുകയ്ക്കും അവരുടേതായ വെളിപാടുകളും ചോദ്യങ്ങളും ഉണ്ട്. രാമൻ വനവാസത്തിനു പോയപ്പോൾ അനുഗമിച്ച ലക്ഷ്മൺ ഊർമിളയോട് ഒരു വാക്കു പോലും പറയാതെയാണ് പോകുന്നത്. തന്നെ വിസ്മരിച്ച ലക്ഷ്മണനോട് താൻ എന്ത് തെറ്റാണ് ചെയ്‌തെതെന്നും ഊർമിള ചിന്തിക്കുന്നുണ്ട്. അതിനു പകരമായി സ്വയം ഏകാന്ത വാസം തിരഞ്ഞെടുക്കുകയാണ് അവർ. ഏകാന്തതയുടെ സ്വയം കണ്ടെത്താൻ അവർ ശ്രമിക്കുന്നു.

പുരുഷന്മാരെ അവരുടെ ജീവിതത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നത് തികച്ചും നിരർത്ഥകമാണെന്ന് രേണുകയും സീതയോട് പറയുന്നുണ്ട് .തന്നെ വിധിക്കാൻ ആർക്കും അവകാശം നൽകാൻ വിസമ്മതിക്കുന്ന അഹല്യയെ ഇതിൽ നാം കാണുന്നുണ്ട് . ‘ഒരു വിചാരണയ്‌ക്ക് ഒരിക്കലും സമ്മതിക്കരുത് സീതേ ‘, വിശ്വാസത്തിന് തെളിവ് ആവശ്യമില്ലെന്ന് അവർ  അവളെ ഉപദേശിക്കുന്നു.

അഹല്യയുടെ മൂർച്ചയുള്ള ഉപദേശങ്ങൾ   ആദ്യമൊക്കെ  ഒരു അർത്ഥവും കണ്ടെത്താൻ സീതയ്ക്ക് കഴിഞ്ഞില്ലെങ്കിലും പിന്നീട് രാമനിൽ നിന്നും  നിന്ന് വേർപിരിഞ്ഞതിനുശേഷമുള്ള ആ സമയങ്ങളിൽ  അഹല്യയുടെ വാക്കുകളുടെ പിന്നിലുള്ള സത്യം എന്തെന്ന്  മനസ്സിലാക്കാൻ   സീതയെ പ്രേരിപ്പിക്കുന്നുണ്ട് .തുടക്കത്തിൽ സീതയിലെ ഒരു സാധാരണ പെൺകുട്ടിയെ കാണുന്ന വായനക്കാർ ഒടുവിൽ അവളെ പക്വതയുള്ള, ചിന്താശേഷിയുള്ള, സ്വയം പ്രബുദ്ധയായ ഒരു സ്ത്രീയായി കാണാൻ കഴിയുന്നു എന്നുള്ളതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത .രാമനിലേക്കു വരുമ്പോൾ തന്റെ രാജ്യത്തെ വിപുലീകരിക്കാനും ശക്തിപ്പെടുത്താനും ലങ്ക രാജാവായ രാവണനെ  പ്രകോപിപ്പിക്കുകയായിരുന്നു പതിനാലു വർഷത്തെ വനവാസം കൊണ്ട് രാമന്റെ പദ്ധതി എന്നാണ് ഈ നോവലിലെ ഭാഷ്യം.

ഈ പുസ്തകത്തിൽ  സ്ത്രീകളുടെ ദുരിതമല്ല ഉയർത്തിക്കാട്ടുന്നത് . മറിച്ചു  പുരുഷാധിപത്യത്തിന്റെ ബന്ധങ്ങൾ എങ്ങനെ തകർക്കപ്പെടുന്നു എന്നുള്ളതാണ് . ഇതിൽ  പ്രത്യക്ഷപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങളുടെ  വിമോചനം പുരുഷാധിപത്യത്തിൽ നിന്നുമാണ്.വിമുക്ത യാകുന്നത് ആണത്ത അധീശത്വത്തിൽ നിന്നും , അവർ സൃഷ്ടിച്ചു വെച്ച കെട്ടുപാടുകളിൽ നിന്നും.

വോൾഗയുടെ  എഴുത്തിലെ  സൂക്ഷ്മവും ശക്തവുമായ ആഖ്യാന ശൈലി വായനക്കാരെ ആകർഷിക്കുക തന്നെ ചെയ്യും. അവരുടെ സ്ത്രീപക്ഷ വീക്ഷണവും ഇതിഹാസത്തെക്കുറിച്ചുള്ള വ്യാഖ്യാനവും എടുത്തു പറയേണ്ടതാണ്. 

തെലുങ്കിൽ  ‘വിമുക്ത കഥ സമ്പുതി’ എന്ന പേരിലിറങ്ങിയ ഈ ചെറുകഥാ സമാഹാരത്തിന് 2015 ൽ സാഹിത്യ അക്കാദമി അവാർഡ് നേടുകയുണ്ടായി. വെസ്റ്റ്ലാൻഡ് ആണ് മലയാളത്തിൽ പുസ്തകം ഇറക്കിയിരിക്കുന്നത്.പരിഭാഷ നിർവഹിച്ചിരിക്കുന്നത് ഡോ എം സുപ്രിയയും 

സ്റ്റാലിനെ വെള്ള പൂശാൻ നടക്കുന്നവർ

  ഏറെ വിവാദങ്ങളും നിഗൂഢതകളും ,വെളിപ്പെടാത്ത ഒട്ടേറെ രഹസ്യങ്ങളും ഉള്ള ആളാണ് സോവിയറ്റ് റഷ്യ വാണ സ്റ്റാലിന്റേത്. സ്റ്റാലിനിസ്റ്റ് എന്നഒരു ശകാര പദം കാല്പനിക ഇടതുപക്ഷ നിഘണ്ടുക്കൾ പോലും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒട്ടും അതിശയയോക്തികളൊന്നും തന്നെയില്ല  എന്ന് പറയാം. ലോക കമ്യൂണിസ്റ് പ്രസ്‌ഥാനത്തിലെ തന്നെ ഏറ്റവും വിവാദം നിറഞ്ഞ കാലഘട്ടം ഏതാണെന്നു ചോദിച്ചാൽ സംശയമില്ല , . അത് സ്റ്റാലിൻ ജീവിച്ചിരുന്ന ആ കാലഘട്ടം തന്നെയാണ്.ഒരു കാലത്തു സ്റ്റാലിൻ സമം ഹിറ്റ്ലർ എന്ന ഒരു സമവാക്യം തന്നെ രൂപപ്പെടുകയുണ്ടായി. അന്നത്തെ രഷ്ട്രീയസാഹചര്യത്തിൽ അതെല്ലാവരും കണ്ണടച്ച് അംഗീകരിക്കുകയും ചെയ്തിരുന്നു.ആ സ്റ്റാലിൻ എന്ന അധികാരിയുടെ സ്വേച്ഛാധിപതിയുടെ സമഗ്രമായ ജീവചരിത്രം തികച്ചും മാർക്സിസ്റ് കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ആവിഷ്‌ക്കരിക്കാനുള്ള ശ്രമമാണ് എം ആർ അപ്പൻ ജോസഫ് സ്റ്റാലിൻ ജീവിതവും കാലവും എന്ന പുസ്തകത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. സ്റ്റാലിന്റെ ജനനം മുതൽ അന്ത്യം വരെയുള്ള വിവരങ്ങൾ ഈ പുസ്തകത്തിൽ കാണാം. സ്റ്റാലിനെതിരായ മറുപക്ഷത്തിന്റെ ആക്രമണങ്ങളെ  സോഷ്യലിസത്തിന്റെ മഹത്തായ നേട്ടങ്ങളെ നിഷേധിക്കുകയും ,നിരവധി മൗലിക പ്രശ്നങ്ങളെ സംബന്ധിക്കുന്ന മാർക്സിസം-ലെനിസത്തിന്റെ ശാസ്ത്രീയ കാഴ്ചപ്പാടുകളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാനുമെന്നുള്ള  ഇരട്ട ലക്ഷ്യങ്ങളാണുള്ളതെന്നു  എഴുത്തുകാരൻ  പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്.    അന്നത്തെ  സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്ന രാജ്യങ്ങളിൽ പിന്നീട്  മുതലാളിത്തം പുനഃസ്ഥാപിക്കപ്പെട്ടതിനു ശേഷം അവിടുങ്ങളിൽ തൊഴിലില്ലായ്മാ ,ദാരിദ്ര്യം,കഷ്ടപ്പാടുകൾ,കുറ്റകൃത്യങ്ങൾ,അഴിമതി,വംശീയ യുദ്ധങ്ങൾ,തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളുടെ പാപ്പരീകരണം തുടങ്ങിയ പ്രതിഭാസങ്ങളെല്ലാം ഒരു ജീവിത ക്രമമെന്ന നിലയിൽ അവിടെ നിലനിൽക്കുന്നു എന്നൊരു കൗതുകകരമായ ന്യായവാദം എഴുത്തുകാരൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാർക്സിസം-ലെനിസത്തിനു മാത്രമേ അവയെ ഇല്ലായ്മ ചെയ്യാൻ കഴിയൂ എന്നും പറയുന്നു. 

സ്റ്റാലിൻ എന്ന വാക്കിനർത്ഥം ഉരുക്കു മനുഷ്യൻ എന്നാണ്. കോബ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത് .ലെനിൻ ആണ് സ്റ്റാലിൻ എന്ന പേര് ആദ്യമായി  നിർദ്ദേശിക്കുന്നത്. എട്ടാം പാർട്ടി കോൺഗ്രെസ്സോടെ സ്റ്റാലിന്റെ നേതൃത്വ പാടവം അംഗീകരിക്കപ്പെട്ടു. ലെനിന്റെ വലം  കയ്യായി സ്റ്റാലിൻ മാറി. അവർ തമ്മിലുള്ള ബന്ധം തുടക്കത്തിൽ  ഉറച്ചതും വിശ്വാസതയുള്ളതുമായിരുന്നു. ലെനിനുണ്ടായ പക്ഷാഘാതവും അതിനെ തുടർന്നുണ്ടായ മോശമായ ആരോഗ്യസ്ഥിതിയും സ്റ്റാലിന് പാർട്ടിയിൽ മുന്നോട്ടു വരുന്നതിലും ,പാർട്ടി കാര്യങ്ങളിൽ മുൻതൂക്കം നേടുന്നതിനും നല്ലവണ്ണം സഹായിച്ചു എന്ന് വേണം പറയാൻ.

മോശമായ ആരോഗ്യാവസ്ഥയിലും ലെനിൻ 1922 ഒക്ടോബറിൽ മോസ്കോയിൽ തിരിച്ചെത്തിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തിന് മറ്റുള്ളവരുടെ സഹായം ആവശ്യമായി വന്നു.അപ്പോഴേക്കും എല്ലാ കാര്യങ്ങളിലും സ്റ്റാലിനും അദ്ദേഹത്തിന്റെ അനുയായികളും പാർട്ടിയെ നിയന്ത്രിച്ചു തുടങ്ങിയിരുന്നു.തന്റെ രോഗഗാവസ്ഥയിൽ ലെനിന് കടുത്ത ആശാഭംഗവും ,കോപവുമുണ്ടായി. ഇതാണ്  സ്റ്റാലിനെതിരെ തിരിയാൻ  അദ്ദേഹത്തെ പ്രചോദിപ്പിച്ചതെത്രെ. വളരെ വിചിത്രമായ ഒരു ന്യായവാദമായിപ്പോയി അത് . 1923 ജനുവരി 4  നു ലെനിൻ എഴുതിയ അവസാന കത്തുകളിലൊന്നിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കാണാം. വളരെയേറെ ധാർഷ്ട്യമുള്ള വ്യക്തിയാണ് സ്റ്റാലിൻ.ഈ വൈകല്യമെല്ലാം നമ്മെ പോലുള്ള കമ്മ്യൂണിസ്റുകാർക്കിടയിൽ ഒരു പരിധി വരെ സഹനീയമാണ്.പക്ഷെ ഒരു പാർട്ടി സെക്രട്ടറി ജനറലിൽ ഇത് അസഹനീയം തന്നെയാണ്.സ്റ്റാലിനെ ആ പദവിയിൽ നിന്നും മാറ്റി മറ്റൊരു വ്യക്തിയെ അവിടെ അവരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കത്തവസാനിപ്പിക്കുന്നത്. ട്രോട്സ്കിക്കും ഒരു കത്തെഴുതുന്നുണ്ട് ലെനിൻ. 1924 ഒക്ടോബറിൽ ,ഒക്ടോബറിന്റെ പാഠങ്ങൾ എന്ന മുഖാവരയോടെ ട്രോട്സ്കി തന്റെ ഗ്രന്ഥത്തിൽ ലെനിനെ അതിനിശിതമായി വിമർശിക്കുന്നുണ്ട്.ട്രോട്സ്കി അതിനു ശേഷമാണ് പാർട്ടിയിൽ നിന്നും രാജി വെയ്ക്കുന്നത്.പാർട്ടിയിലെ അംഗങ്ങളായ  സീനോവും കാമനോവും ട്രോട്സ്കിയെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ ആവശ്യപ്പെട്ടുവെങ്കിലും സ്റ്റാലിൻ അതിനു സമ്മതിക്കുന്നില്ല. അതിന്റെ വിശദീകരണം സ്റ്റാലിൻ പിന്നീട് നടത്തുന്നത് ഇങ്ങനെയാണ് , മുറിച്ചു മാറ്റൽ നയം പാർട്ടിക്ക് അപായമുണ്ടാക്കും .ഛേദിക്കുന്ന രീതി,രക്തം ചൊരിയുന്ന രീതി രക്‌തം ആവശ്യപ്പെടുന്ന രീതി ഇതെല്ലം അപായകരമാണ് .അതൊരു പകർച്ച വ്യാധിയാണ്. 

ഈ വിശദീകരണങ്ങളൊക്കെ ഇന്ന് കേൾക്കുന്ന ആളുകൾക്ക് ഇതൊരു തമാശയായി തോന്നിയാൽ ഒട്ടും അത്ഭുതമില്ല. ശാന്തിയുടെ ഈ സമാധാനദൂതൻ ഒഴുക്കിയ രക്തപ്പുഴക്ക് മുന്നിൽ ഹിറ്റ്ലർ പോലും നാണിച്ചു പോയിട്ടുണ്ടാകും. സ്റ്റാലിനെ വിമർശിച്ചതിന്റെ പേരിൽ 1928 ജനുവരിയിൽ ചൈനീസ് അതിർത്തിക്ക് സമീപമുള്ള  ആൽമ അറ്റയിലേക്ക് ട്രോട്സ്കിയെ സകുടംബം നാടുകടത്തി , അവിടെ താമസവും ഏർപ്പെടുത്തി.ചരിത്രപരമായ വഞ്ചന ചെയ്ത ട്രോട്സ്കിയോട് പരമാവധി ‘ദയാവായ്പയോടെയാണ്’ സോവിയറ്റു സർക്കാർ പെരുമാറിയതെത്രെ. ട്രോട്സ്കിക്ക് പിന്നീട് എന്ത് പറ്റി എന്നത് ചരിത്രം. എന്ത് കൊണ്ടോ ആ ദയാവായ്‌പിന്റെ ചരിത്രം എഴുത്തുകാരൻ പുസ്തകത്തിൽ സൂചിപ്പിച്ചിട്ടില്ല, വിഴുങ്ങിയതാണോ, അതോ മറന്നു പോയതോ ആകാനുള്ള  സാധ്യത തള്ളി കളയുന്നില്ല. ലെനിസത്തിന്റെ ശത്രുക്കൾക്കെതിരായ പോരാട്ടമായിരുന്നു സ്റ്റാലിന്റെ വിപ്ലവജീവിതം.ആ ജീവിതത്തിൽ ആഡംബരമുണ്ടായിരുന്നില്ല. ലളിത ജീവിതമായിരുന്നു മരണം വരെ. മേല്പറഞ്ഞതിൽ പാതി സത്യമുണ്ട്താനും.ജീവ ചരിത്രമെഴുതിയ എതിർപക്ഷക്കാരു പോലും  ലളിത ജീവിതത്തിന്റെ കാര്യത്തിൽ ഒരു എതിർപ്പ് രേഖപ്പെടുത്തിയതായി കാണുന്നില്ല. യൂജിൻ ലിയോൺസ് എഴുതിയ സ്റ്റാലിന്റെ ജീവിത ചരിത്രത്തിലും ലളിത ജീവിതത്തെ സംബന്ധിച്ച വിവരങ്ങൾ കാണാം.

ഇത്തരം പുസ്തകങ്ങൾ നമ്മളോട് പറയുവാനാഗ്രഹിക്കുന്നതെന്താണ്? സ്റ്റാലിനെ പോലുള്ള ഒരു വ്യക്തിയെ വെള്ള പൂശാനുള്ള ശ്രമങ്ങൾ നല്ല പകൽ വെളിച്ചം പോലെ വ്യക്തമാണ്. ഹിറ്റ്ലറെ പോലെ ഒരു സ്വച്ഛാധിപതിയെ തോൽപ്പിച്ചതുകൊണ്ട് മാത്രം സ്റ്റാലിനെ ഒരിക്കലും മഹാനായി കാണാൻ കഴിയില്ല എന്നുള്ളത് അംഗീകരിക്കേണ്ട ഒരു വസ്തുതയാണ് .ചില പുസ്തകങ്ങളിൽ   സഖ്യ കക്ഷികൾക്ക്  അന്ന് സ്റ്റാലിനെ അംഗീകരിച്ചു കൊടുക്കേണ്ടി വന്നതിന്റെ നിസ്സഹായാവസ്ഥ  വെളിവാക്കുന്ന അഭിപ്രായങ്ങൾ വായിച്ചതായി ഓർക്കുന്നുണ്ട്. ഇത്തരം ചരിത്ര പുസ്തകങ്ങളെ കൊണ്ട് പ്രത്യേകിച്ച് ആർക്കാണ് നേട്ടം എന്ന് വായനക്കാർ തന്നെ തീരുമാനിക്കുന്നത് ഉചിതം.

കുറിപ്പ്: സ്റ്റാലിനെ ക്കുറിച്ചുള്ള വിശദവും,ആഴത്തിലുള്ളതുമായ വായനയ്ക്ക് നിരവധി പുസ്തകങ്ങൾ ഇംഗ്ലീഷിൽ ലഭ്യമാണ്. നിർഭാഗ്യകരമെന്നു പറയട്ടെ മലയാളത്തിൽ അത്തരം പുസ്തകങ്ങൾ ഇല്ല എന്ന് തന്നെ പറയാം. ട്രോട്സ്കിയുടെ ജീവചരിത്രം മലയാളത്തിൽ ഡിസി ബുക്ക്സ് ഇറക്കിയിട്ടുണ്ട്.  എന്റെ പക്കലുള്ള  സ്റ്റീഫൻ കൊട്കിൻ എഴുതിയ Stalin, Vol. I: Paradoxes of Power, 1878-1928, അതിന്റെ രണ്ടാം ഭാഗം Stalin, Vol. II: Waiting for Hitler, 1929–1941,  ജെഫ്‌റി റോബെർട്സ് എഴുതിയ Stalin’s General: The Life of Georgy Zhukov തുടങ്ങിയ പുസ്തകങ്ങൾ  സ്റ്റാലിനെ കൂടുതൽ അറിയാൻ സഹായിക്കുന്നവയാണ്. 

രൂപിക ചൗളയുടെ രാജാരവിവർമ്മ

രാജാരവിവർമ്മ എന്ന പേര് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്കോടിയെത്തുന്ന നിരവധി ചിത്രങ്ങൾ ഉണ്ട്. വീട്ടിലെ കലണ്ടറുകളിൽ അദ്ദേഹം ഒരു നിത്യ  സാന്നിധ്യമാണല്ലോ. ഇന്ത്യൻ പുരാണേതിഹാസങ്ങളുടെ ദൃശ്യാവിഷ്ക്കാരത്തിൽ വിജയകരമായി അക്കാഡമിക് റിയലിസം ഉപയോഗപ്പെടുത്തുകയും ഛായാ ചിത്ര രംഗത്ത് പാശ്ചാത്യ സാങ്കേതികത അനുവർത്തിക്കുകയും ചെയ്ത ഇന്ത്യൻ ചിത്രകാരന്മാരിൽ പ്രഥമ സ്ഥാനം എന്തായാലും രാജാ രവിവർമ്മയ്ക്ക് അവകാശപ്പെട്ടതാണ്. മനു എസ് പിള്ളയുടെ ദന്ത സിംഹാസനം എന്ന പുസ്തകത്തിൽ രവിവർമയെ കുറിച്ചുള്ള വിട്ടുപോയ ഭാഗങ്ങൾ ഈ പുസ്തകത്തിൽ വേണമെങ്കിൽ നമുക്ക് പൂരിപ്പിക്കാം. ആ പുസ്തകത്തിൽ ഭാഗീരഥിഭായി തമ്പുരാട്ടിയെ കുറിച്ച് പരാമർശിക്കുന്നുണ്ടല്ലോ. എന്നാൽ രവി വർമയെ കുറിച്ച് അധികം വിവരണങ്ങളും ഇല്ല. രൂപിക ചൗളയുടെ രാജാരവിവർമ്മ -കൊളോണിയൽ ഇന്ത്യയുടെ ചിത്രകാരൻ എന്ന പുസ്തകത്തിലൂടെ രവിവർമ്മയുടെ ജീവിത ചരിത്രങ്ങളാണ് അവർ വിവരിക്കുന്നത്. എന്തുകൊണ്ടോ രവിവർമ്മയുമായി ബന്ധപ്പെട്ട സൂക്ഷമമായ പല വിവരങ്ങളും വെളിച്ചത്തു കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ല എങ്കിലും ഈ പുസ്തകത്തിൽ നമ്മൾ അറിയാത്ത കേൾക്കാത്ത നിരവധി കാര്യങ്ങൾ എഴുത്തുകാരി അന്വേഷിച്ചു കണ്ടെത്തുകയും നമ്മളോട് പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. നൂറു  വർഷത്തിനു ശേഷം കാലത്തിന്റെ ദയാശൂന്യമായ അടിച്ചു വാരലിൽ പലതും അപ്രത്യക്ഷമായി പോയിട്ടുണ്ടാകും എന്ന് എഴുത്തുകാരിയും ഈ പുസ്തകം തയ്യാറാക്കുന്നതിനിടയിൽ മനസ്സിലാക്കിയിട്ടുണ്ട്.രവിവർമ്മയുടെ ജന്മസ്ഥലമായ കിളിമാനൂരും , ആ രാജ വംശത്തിന്റെയും ഉത്ഭവം,അതിന്റെ ചരിത്രപരമായ പല വസ്തുതകളും  ഈ  പുസ്തകത്തിൽ ഉണ്ട്.ആത്‌മീയ ജീവിതം നയിച്ചിരുന്ന അരവിന്ദാശ്രമം സ്ഥാപിച്ചിരുന്ന അരവിന്ദഘോഷിന് രാജ രവിവർമയോടും ,ചിത്രങ്ങളോടും കടുത്ത അനിഷ്ടമായിരുന്നു.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഭാരതീയ സർഗ്ഗവാസനയുടെയും കലാപരമായ സംസ്കാരത്തിന്റെയും വിലയിടിച്ചയാളാണ് രവി വർമ്മ എന്നാണ്.അരവിന്ദൻ എന്തുകൊണ്ടാണ് രവിവർമയെ ഇങ്ങനെ ആക്രമിക്കാൻ കാരണം എന്ന് വ്യക്തമായി അറിഞ്ഞൂടാ. രവിവർമ്മയ്ക്ക് വേണ്ടി മോഡലായി നിന്നു കൊടുക്കാൻ  താല്പര്യം കാണിച്ച നിരവധി സ്ത്രീകളുണ്ടായിരുന്നു.അവരിൽ പലരും ധനികരായ ഗുജറാത്തികളുടെയും,പാഴ്സികളുടെയും വെപ്പാട്ടിമാർ ഉണ്ടായിരുന്നു. ഒരു നൂറ്റാണ്ടു മുൻപ് സ്ത്രീകളെ ഇങ്ങനെ ചിത്രങ്ങൾക്കു മോഡലുകളായി ഉപയോഗിക്കുന്ന രീതി ബോംബെയിലും ,പുണെയിലും ഉള്ള സമൂഹത്തിലെ സദാചാര പോലീസുകാർക്ക് ഒട്ടു ദാഹിച്ചു കാണാൻ വഴിയില്ല.1894 നു ശേഷം രവി വർമയുടെ ചിത്രത്തിന്റെ പ്രിന്റുകൾ ധാരാളമായി പുറത്തുവന്നതോടെ വിമർശനങ്ങളും ശക്തി പ്രാപിച്ചു.ചില പെയിന്റിങ്ങുകളിൽ അവർ അശ്ലീലം കണ്ടെത്തി, അവ ആഭാസകരമാണെന്നു അവർ പ്രചരിപ്പിച്ചു. ഒരു പക്ഷെ അത്തരക്കാരായിരിക്കാം അദ്ദേഹത്തിനെതിരെ ഒരു അശ്ലീല കേസിന്റെ വാർത്ത പ്രചരിപ്പിച്ചതും. രവി വർമ്മ പെയിന്റിങ്ങുകളുടെ മുദ്രിത പതിപ്പുകൾ വന്നതോടെ അവ എളുപ്പത്തിൽ എല്ലായിടത്തും എത്തിച്ചേർന്നു.പക്ഷെ മറ്റു ചില ദോഷങ്ങളും ഉണ്ടായി.മികച്ച ചിത്രകാരൻ എന്ന നിലയിലുള്ള രവി വർമ്മയുടെ സൽപ്പേരിനും അത് മങ്ങലേൽപ്പിച്ചു.കലണ്ടർ ചിത്രങ്ങളുമായി ബന്ധപ്പെടുത്തി അദ്ദേഹത്തിന്റെ പേര് ഇതോടെയാണ് പരാമർശിക്കാൻ തുടങ്ങിയത്. മോഡേൺ റിവ്യൂ എന്ന പത്രം രവിവർമക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ അഴിച്ചു വിട്ടു.അതിന്റെ പിന്നിൽ സിസ്റ്റർ നിവേദിതയും ,ആനന്ദ കുമാര സ്വാമിയുമായിരുന്നു. 1870 ൽ മൂകാംബിക ക്ഷേത്രത്തിലേക്ക് നടത്തിയ ഒരു തീർത്ഥാടനത്തോടെയാണ്  രവിവർമ തന്റെ കലാജീവിതത്തിനു തുടക്കം കുറിച്ചത്.മുപ്പത്താറു  വർഷത്തോളം നീണ്ടുനിന്ന കലാസപര്യക്കിടെ രചിച്ചത് ലോക പ്രസിദ്ധ ചിത്രങ്ങളോടു കിടപിടിക്കുന്ന രണ്ടായിരത്തോളം പെയിന്റിങ്ങുകൾ. 

കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യ കണ്ട ഏറ്റവും മഹാനായ ചിത്രകാരൻ ആരാണെന്നതിന് ഒരു സംശയമില്ല. സ്ത്രീകളുടെ  സൗന്ദര്യം ഏറ്റവും ചേതോഹരമായി കാൻവാസിലേക്ക് പകർത്തിയ ചിത്രകാരനാണദ്ദേഹം. ശകുന്തള,ദ്രൗപതി,സീത,ദമയന്തി,മേനക,മൽസ്യഗന്ധി,മോഹിനി,സൈരന്ധ്രി അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ.

എഴുത്തുകാരി രൂപിക ചൗള പ്രശസ്തയായ ചിത്രം സൂക്ഷിപ്പുകാരിയും. ചിത്രകലയെ സംബന്ധിച്ച നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്.ഈ പുസ്തകത്തിന്റെ രചനയ്ക്ക് വേണ്ടി രവി  വർമ്മയുടെ ലഭ്യമായ പെയിന്റിങ്ങുകളെല്ലാം തേടിപ്പിടിച്ചു അവയുടെ മൂല രൂപങ്ങളെവിടെയാണെന്ന് കണ്ടെത്തുകയും അവിടങ്ങളിൽ നേരിട്ടുപോയി ഇപ്പോഴത്തെ ഉടമസ്ഥറുമായി ബന്ധപ്പെട്ട് ഓരോ പെയിന്റിങ്ങിന്റെയും പിന്നിലുള്ള കഥയും ,ചരിത്രവും മനസ്സിലാക്കുകയും  അതൊക്കെ‌ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ മലയാള വിവർത്തനം പി പ്രകാശ് ആണ്. സാധാരണ പുസ്തകങ്ങളെക്കാളും വലുപ്പം ഈ പുസ്തകത്തിനുണ്ട്. നിരവധി രവിവർമ ചിത്രങ്ങൾ അതിന്റെ വർണ്ണപ്പകിട്ടോടെ നല്ല വലുപ്പത്തിൽ തന്നെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . ഡിസി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 

വിശുദ്ധ സഖിമാരിലൂടെ വീണ്ടുമൊരു തുറന്നെഴുത്ത്

2020 ന്റെ തുടക്കത്തിൽ കോഴിക്കോട്ടെ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വച്ചാണ് സഹീറ തങ്ങൾ എന്ന എഴുത്തുകാരിയെ നേരിൽ കാണുന്നതും കൂടുതൽ അറിയാനിടവന്നതും. അവരുടെ അപ്പോൾ പുറത്തിറങ്ങിയ പുസ്തകവും അവിടെ ഗൗരവകരമായ രീതിയിൽ ചർച്ചകൾ നടക്കുന്നതും കണ്ടിരുന്നു. 
ആ ചർച്ചയിലെ ഇടയ്ക്കു വെച്ചാണ് ഞാൻ  അവിടെ എത്തിപ്പെടുന്നത് . വൈകി എത്തപ്പെട്ടത്‌കൊണ്ട്  ചർച്ചയിലെ കാതലായ ഭാഗങ്ങൾ നഷ്ട്ടപെട്ടുപോയെന്നു  കരുതുന്നു. തുറന്നെഴുത്തിനെ കുറിച്ചും , അങ്ങനെ എഴുതാനുള്ള ധൈര്യവും എങ്ങനെ കിട്ടി എന്നൊക്കെ അവതാരിക അവരോടു ചോദിക്കുന്നത് കേട്ടിരുന്നു. അവർ അപ്പോൾ ചർച്ച ചെയ്തിരുന്നത് വിശുദ്ധ സഖിമാർ എന്ന പുസ്തകത്തെ കുറിച്ചായിരുന്നു. അപ്പോൾ തന്നെ ആ  പുസ്തകം എന്തായാലും വായിക്കണമെന്ന് മനസ്സിൽ കുറിച്ചിടുകയും ചെയ്തിരുന്നു. 
വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹീറയുടെ തന്നെ മറ്റൊരു നോവലായ  റാബിയയിൽ  യാഥാസ്ഥിതികസമൂഹത്തിലെ  അനാചാരങ്ങള്‍ക്കെതിരെ അവർ ആഞ്ഞടിച്ചിരുന്നു. അവരുടെ ഈ പുസ്തകത്തിലും സ്ഥിതി തുലോം വ്യത്യസ്തമല്ല. ഒരു പടികൂടി അവർ മുന്നോട്ടു കടന്നിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം . എഴുത്തിൽ അവർ കാണിക്കുന്ന ആ അസാമാന്യ ധൈര്യം പറയാതെ വയ്യ. സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളും ,പ്രതിസന്ധികളും മാത്രമല്ല, അവയെ എങ്ങനെ നേരിടാം എന്നുകൂടി പുസ്തകം പറഞ്ഞു തരുന്നുണ്ട്.
ഒരുപക്ഷെ സര്‍ക്കാരിന്റെ നിര്‍ഭയ പ്രോജെക്റ്റില്‍ ഒരു സൈക്കോളജിസ്‌റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവ പരിചയം അവർ വേണ്ടവിധം ഇതിൽ ഉപയോഗിച്ചിട്ടുണ്ടെന്നു വേണം കരുതാൻ. 
 
തിയതികളൊന്നും കൃത്യമല്ലാത്ത ഒരു ഡയറി എഴുത്തുപോലെ ഓർമ്മയിൽ വരുന്നതു  അതേപടി  നമ്മോട്  പറയുന്ന പോലെയാണ് പുസ്തകം നമ്മളോട് സംസാരിക്കുന്നത്.വായിക്കേണ്ടത് മുപ്പതു വയസ്സിനു മേലെയുള്ള വിവാഹിതകളായതുകൊണ്ട് അടുക്കും ചിട്ടയുമില്ലാതെ എഴുതിയാലും മനസ്സിലാകും എന്നവർ തന്നെ പറയുന്നുണ്ട് .അവരുടെ ഉന്മാദപരവും വൈകാരികവുമായ ചിന്തകളാണ് എഴുത്തുകാരി നമ്മോടു സംവദിക്കുന്നത്. മനോരോഗാശുപത്രിയിൽ  എത്തപ്പെട്ട  ഒരു പെണ്ണിന്റെ ചിന്തകളിലൂടെ നോവൽ മുന്നോട്ടു പോകുന്നു.
ഒട്ടേറെ സവിശേഷതകളുണ്ട് ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും . ഡോ. റോയ്,ഏകാര്‍ഗ്, മസീഹ് മാലിബ് തുടങ്ങിയവർ നമ്മുടെ സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന പുരുഷ കഥാപാത്രങ്ങൾ തന്നെയാണ്. അവരുടെ സ്വഭാവ സവിശേഷതകൾ കഥാനായികയെ പലതരത്തിൽ സ്വാധീനിക്കുന്നുമുണ്ട്. 
ഭർത്താവിനെ കുറിച്ചുള്ള അവളുടെ കാഴ്ചപാടുകൾ ആദ്യത്തേതിൽ നിന്നും പിന്നീട് എത്രത്തോളം മാറുന്നു എന്ന് നമുക്ക് കാണാൻ സാധിക്കും. ഏതൊരു പെണ്ണും കരുതും പോലെ ഒരു യഥാർത്ഥ പുരുഷനാണ് അവളുടെയും ഭർത്താവ്. അവൾക്കങ്ങനെ വിശ്വസിക്കാൻ നിരവധി കാരണങ്ങളുണ്ട്.കാരണം അയാൾ സ്ത്രീയെ ബഹുമാനിക്കുന്നു. അവൾ അയാളെ ദൈവത്തെ പോലെ ബഹുമാനിക്കുന്നു. പിന്നീട് വീട്ടിലെ ജോലിക്കാരി കമല തന്റെ ഭർത്താവിന്റെ ചെയ്തികളെയും തന്നോടുള്ള പെരുമാറ്റങ്ങളെയുംകുറിച്ചു പറയുമ്പോൾ അവൾ അതൊന്നും ആദ്യം വിശ്വസിക്കുന്നില്ല.പിന്നീട് ഓരോരോ സംഭവങ്ങളിലൂടെ അയാൾ അവൾക്കു തീർത്തും വെളിപ്പെടുകയാണ്.അദ്ദേഹം എന്ന വിളിയിൽ നിന്നും അയാൾ എന്ന സംബോധനയിലേക്കു അവളുടെ തിരിച്ചറിവുകൾ കൊണ്ടെത്തിക്കുന്നു.മനോരോഗാശുപത്രിയിൽ കണ്ടുമുട്ടുന്ന  മസീഹ് മാലിബ് അവളെ നല്ല രീതിയിൽ തന്നെ സ്വാധീനിക്കുന്നുണ്ട്. ഒരു പുരുഷൻ ഒരു സ്ത്രീയെ തൊടുന്നത് ലൈംഗിക ചോദനയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് കരുതിയിരുന്ന അവളുടെ ചിന്തകൾക്ക് അയാൾ ഒരു അപവാദമാകുന്നുണ്ട്. 
ഈ പുസ്തകം തുറന്നു കാട്ടുന്ന സാമൂഹിക ഉത്തരവാദിത്തങ്ങൾ അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ്.
പെൺകുട്ടിയുടെ വിവാഹം പ്രായത്തിലധിഷ്ഠിതമല്ലെന്നും വിദ്യാഭാസവും,ജോലിസമ്പാദനവും ,സ്വയം പര്യാപ്തത കൈവരിക്കലും സ്ത്രീകൾക്ക് അവകാശപ്പെട്ടതാണെന്നും അത് കൈവരിക്കാൻ എങ്ങനെ അവളെ പ്രാപ്തയാക്കേണ്ടതെന്നുമൊക്കെ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട് . ചുരുക്കി പറഞ്ഞാൽ സ്ത്രീകൾക്ക് കൈയ്യിൽ സൂക്ഷിക്കാൻ ഒരു കൈപ്പുസ്തകം തന്നെയാണ് ഡി.സി ബുക്ക്സ്  പുറത്തിറക്കിയ സഹീറ തങ്ങളുടെ ഈ വിശുദ്ധ സഖിമാർ. 

അമ്മു എന്ന ഒമ്പതാം ക്ലാസ്സുകരിയുടെ പുസ്തകം -മരുന്നു പുരട്ടാൻ വേണ്ടി മുറിവുണ്ടാക്കുന്നയാൾ

ഈ പുസ്തകമെഴുതിയതു അമ്മു എന്ന ഒമ്പതാം ക്ലാസ് വിദ്ധ്യാർത്ഥിനിയാണ്.അതാണ് ഈ പുസ്തകത്തെ ആകർഷമാക്കുന്ന ഒന്നാമത്തെ ഘടകം. ഒരു സ്കൂൾ കുട്ടിയുടെ ചിന്തകളിലൂടെ അവൾ ലോകത്തെ കാണുകയും അറിയുകയും ചെയ്യുകയുമാണ് ഡയറിക്കുറിപ്പുകളിലെന്നപോലെ പറഞ്ഞിരിക്കുന്ന ഈ പുസ്തകത്തിൽ . ഓണാവധി കഴിഞ്ഞു വീണ്ടും സ്‌കൂളിലെത്തുന്ന ഒരു കുട്ടിയുടെ മാനസിക ചിന്തകളിലൂടെയാണ് പുസ്തകം മുന്നോട്ടു കൊണ്ട് പോകുന്നത്. പുതിയ പാഠം തുടങ്ങുന്ന ദിവസം അപ്പുക്കുട്ടൻമാഷ് വളരെ സ്നേഹത്തോടെയും ,ക്ഷമയോടെയും  പെരുമാറുമെന്നു കുട്ടികൾക്കറിയാം.അങ്ങനത്തെ ഒരു ദിവസം മാഷ് പുതിയ ഒരു പാഠം തുടങ്ങുന്നത് മതനിരപേക്ഷത എന്ന വിഷയത്തെകുറിച്ചാണ്. കുട്ടികളുടെ സ്വാഭാവികമായ  സംശയത്തെ വേണ്ട രീതിയിൽ തന്നെ പുസ്തകത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. മതത്തിൽ വിശ്വസിക്കുന്നവരും,അതിനെ വെറുക്കുന്നവരുമുണ്ട് എന്ന് മാഷ് പറയുമ്പോൾ ,മതത്തെ വെറുക്കുന്നവരെയാണോ മാഷേ വിപ്ലവകാരികൾ എന്ന് വിളിക്കുന്നത് എന്ന് ക്ലാസ്സിലെ ദീപു എന്ന കുട്ടി ചോദിക്കുന്നുണ്ട്. സ്വാഭാവികമായും ഭയം എന്ന വസ്തുത ഭക്തിയുടെ ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടു മാഷ് പറയുന്ന കാര്യങ്ങളിൽ കുട്ടികൾക്കു  സ്വാഭാവികമായും സന്ദേഹമുണ്ടാകുന്നുണ്ട്  സ്കൂൾ വിട്ട് വീട്ടിലെത്തുമ്പോൾ അമ്പലത്തിൽ നിന്നും വന്ന പിരിവുകാരോട് ദൈവത്തിനു  എന്തിനാണ് പണം എന്ന് ചോദിക്കുന്ന ഒരു തലത്തിലേക്ക് അവൾ മാറുന്നുമുണ്ട്. ഈശ്വരന്റെ ആവശ്യങ്ങൾക്കുള്ള പണം ഈശ്വരനല്ലേ ഉണ്ടാക്കേണ്ടത്?അല്ലാതെ മറ്റുള്ളവരല്ലല്ലോ എന്നവൾ അവരോടു പറയുകയും ചെയ്യുന്നു. അങ്ങനെ മതത്തെ കുറിച്ചും അതിനെ ബന്ധപ്പെട്ടു കിടക്കുന്ന ഈശ്വര വിശ്വാസത്തെകുറിച്ചും ഒരു കുട്ടിയുടെ മനസ്സിൽ തിളച്ചു പൊന്തുന്ന ന്യായമായ സംശയങ്ങളെക്കുറിച്ചുമാണ് പുസ്തകം പറയുന്നത്. 
പുസ്തകത്തിന്റെ പേരും  ഇക്കാര്യത്തിൽ കൂടുതൽ ചിന്തിക്കാനുള്ള വക നൽകുന്നുണ്ട്. ദൈവത്തെ കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട് തന്നെ മാറിപോകുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പുസ്തകത്തിന്റെ പേരും . മരുന്നുപുരട്ടാൻ വേണ്ടിയാണോ ദൈവം മുറിവുണ്ടാക്കുന്നത് ? രസകരമായ ചോദ്യമാണത്  ,കൂടുതൽ ചിന്തിക്കേണ്ട ഒരു സംഗതിയും.  
ഒരുപക്ഷെ നമ്മുടെയൊക്കെ കുട്ടികാലത്തും ഇതേ മാതിരിയുള്ള ചോദ്യങ്ങൾ  ഒരുപാടു തവണ മനസ്സിലെങ്കിലും ചോദിച്ചിട്ടുണ്ടാകുമെന്നു തീർച്ചയാണ്.ഈ പുസ്തകത്തിന് വേണ്ടി ചിത്രങ്ങൾ വരച്ചിരിക്കുന്നത് മാളവികയെന്ന മറ്റൊരു എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണെന്നുള്ളതാണ് ഈ പുസ്തകത്തെ ആകർഷമാക്കുന്ന രണ്ടാമത്തെ ഘടകം.പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ചിന്ത പബ്ലിഷേഴ്സ് ആണ്. 

കാറ്റിന്റെ നിഴൽ -കാർലോസ് റൂയിസ് സാഫോൺ





എന്താണ് വായനയുടെ സുഖം എന്ന് നിരവധി ആളുകൾ ചോദിക്കാറുണ്ട് .  അവരെയെല്ലാവരെയും മുഴുവനായി തൃപ്തിപ്പെടുത്തുന്ന ഒരു മറുപടി കൊടുക്കാൻ കഴിയുമോ എന്നു സംശയമാണ്. കാരണമെന്തന്ന് കൃത്യമായി അറിഞ്ഞുകൂടായെങ്കിലും  അതെല്ലാം വ്യകതിപരമായ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന എന്തോ ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. ചിലപ്പോൾ നമ്മളന്വേഷിക്കുന്ന ചോദ്യങ്ങൾക്കുത്തരം പുസ്തകങ്ങളിൽ നിന്നു തന്നെ കണ്ടെത്താനും  സാധ്യതയുണ്ട് . കാർലോസ് റൂയിസ് സാഫോണിന്റെ കാറ്റിന്റെ നിഴൽ എന്ന  പുസ്തകത്തിൽ ആ ചോദ്യത്തിന്റെ ഉത്തരം ഭാഗികമായെങ്കിലും മറഞ്ഞു കിടപ്പുണ്ടെന്നു തോന്നുന്നു. വായനയുടെ സുഖമെന്നത്   സ്വന്തം ആത്മാവിന്റെ പിന്നാമ്പുറങ്ങളിലുഉള്ള ഒരു  തിരച്ചിലാണെന്ന് ഈ പുസ്തകത്തിൽ തന്നെ പറയുന്നുണ്ട് , . തന്റേതു മാത്രമായ ഒരു ഭാവനാ ലോകത്തിൽ വിഹരിക്കുമ്പോഴത്തെ സുഖമാണത്രെ ഓരോ വായനയും തരുന്നത് .ഓരോ പുസ്തകത്തിനും അതിന്റെതായ ആത്മാവുണ്ട്,ഗ്രന്ഥകർത്താവിന്റെ തന്നെ ആത്മാവ്. ആ ആത്മാവിനെ കണ്ടെത്തിക്കഴിഞ്ഞാൽ വായനക്കാർ വിജയിച്ചു. അങ്ങനെ വരുമ്പോൾ ആ പുസ്തകം അയാൾക്ക്‌ സ്വീകരിക്കപ്പെടും ,അല്ലെങ്കിൽ തിരസ്കരിക്കപ്പെടും.

മറന്നുപോയ അല്ലെങ്കിൽ  വിസ്മരിക്കപ്പെട്ട പുസ്തകങ്ങളുടെ സെമിത്തേരിയിലേക്ക് ഡാനിയേലിനെ  അവന്റെ അച്ഛൻ ഒരിക്കൽ കൊണ്ടുപോകുകയാണ്. അവിടുത്തെ  നിയമമനുസരിച്ച് ആദ്യമായി അവിടം  സന്ദര്‍ശിക്കുന്ന ഒരാള്‍ തനിക്കിഷ്ടമുള്ള ഒരു പുസ്തകം തിരഞ്ഞെടുക്കാം . അപ്പോൾ മുതൽ ആ പുസ്തകം അയാളുടെ മാത്രം സ്വന്തമാണ്. മാത്രമല്ല ആ പുസ്തകം നഷ്ടപ്പെടുത്താതെ നശിപ്പിക്കപ്പെടാതെ ജീവിതകാലം മുഴുവൻ സംരക്ഷിച്ചു കൊള്ളണം.അവിചാരിതമായി ഡാനിയൽ തിരഞ്ഞെടുത്ത പുസ്തകം ജൂലിയൻ കാരക്സിന്റെ കാറ്റിന്റെ നിഴൽ എന്ന പുസ്തകമാണ്.അവന്റെ കൈയിലിരിക്കുന്ന ആ പുസ്തകമാകട്ടെ അതിന്റെ ഒരേയൊരു കോപ്പിയും .ബാക്കിയുള്ളവയെല്ലാം കത്തിച്ചു കളയപ്പെട്ടുവെന്ന്   അച്ഛന്റെ സുഹൃത്തും ലൈബ്രേറിയനുമായ ഗുസ്താവോ ബാർസിലോ പറഞ്ഞാണ് അറിയുന്നത് . 

ജൂലിയന്റെ മറ്റു പുസ്തകങ്ങളെ കുറിച്ചും അദ്ദഹത്തിനു എന്ത് പറ്റിയെന്നും അവൻ അന്വേഷിച്ചറിയാൻ പുറപ്പെടുന്നു. അങ്ങനെയിരിക്കെ ആരോ ഒരാൾ ജൂലിയൻ കാരക്സിന്റെ പുസ്തകങ്ങൾ തിരക്കി പുസ്തകശാലകൾ മുഴുവൻ കയറിയിറങ്ങിയിരിക്കുന്നു എന്നൊരു  വാർത്ത കേൾക്കുന്നു.വില കൊടുത്തോ മോഷ്ടിച്ചോ അയാൾ പുസ്തകങ്ങൾ സ്വന്തമാക്കുന്നു.പുസ്തകങ്ങൾ കൈയ്യിൽ കിട്ടി കഴിഞ്ഞാൽ അവ അപ്പാടെ നശിപ്പിച്ചു കളയുന്നു.  ഡാനിയലിന്റെ കൈയിലുള്ള പുസ്തകം തിരക്കി ആ വ്യക്തി  അവന്റെ അടുത്തും എത്തുന്നുണ്ട്.പക്ഷേ ആരാണയ്യാൾ ? പിന്നീട്  നടത്തുന്ന അന്വേഷണത്തിൽ , ജൂലിയൻ കാരക്സിന്റെ പുസ്തകങ്ങൾ ആർക്കും വേണ്ടാതെ കൂടിയിട്ടവയും ,ഒരു നിരൂപണ ശ്രദ്ധ പോലും പതിയാത്തവയുമാണെന്ന് ഡാനിയേൽ  മനസ്സിലാക്കുന്നു . പിന്നെ എന്തിനാണയാൾ പുസ്തകങ്ങൾ നശിപ്പിക്കുന്നത് ?  
തനിക്കു കിട്ടിയ ആ പുസ്തകത്തെ കുറിച്ചും, അറിയപ്പെടാത്ത ജൂലിയൻ കാരക്‌സിന്റെ അതിദുരൂഹമായ  ജീവിതത്തെ കുറിച്ചും അന്വേഷിച്ചു പോകുന്ന ഡാനിയലിനു വെളിപ്പെടുന്നത് അമ്പരിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങളാണ്. 

വെറുതെയല്ല കാർലോസ് റൂയിസ് സാഫോണിന്റെ കാറ്റിന്റെ നിഴൽ എന്ന നോവൽ  15 മില്യൺ കോപ്പികൾ  വിറ്റുപോയത്. മൂലകൃതി എഴുതപ്പെട്ടത് സ്പാനിഷ് ഭാഷയിലാണ് . പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് രമാ മേനോനാണ്,പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കറൻറ് ബുക്സും. 

കുറ്റവും കുറ്റാന്വേഷണവും അതിനു പിന്നിലെ പങ്കപ്പാടുകളും

                      

കുറ്റാന്വേഷണങ്ങളും അതിനോടനുബന്ധിച്ചുള്ള  കഥകളെല്ലാം എല്ലാവർക്കും താല്പര്യമുള്ള സംഗതിയാണെങ്കിലും അതിന്റെ പിറകിലുള്ള അത്യദ്ധ്വാനത്തെ കുറിച്ചോ, അതിനു പിന്നിൽ വിയർപ്പൊഴുക്കിയവരെ കുറിച്ചോ അധികം  ആരും ഓർത്തിരിക്കാറില്ല. നായക പരിവേഷം  കുറ്റം ചെയ്ത ആൾക്ക് തന്ന് ആയിരിക്കും പലപ്പോഴും. സുകുമാരകുറുപ്പിന്റെ കഥ തന്നെ ഉദാഹരണം. സുകുമാരകുറുപ്പിനെയും അതിന്റെ  പിറകിലുള്ള സകല കഥകളും വള്ളി പുള്ളി വിടാതെ നമുക്കറിയാം. എന്നാൽ കേസ് അന്വേഷിച്ചു കണ്ടെത്തിയതാരാണ് എന്ന് ഭൂരിഭാഗം പേർക്കും അറിയില്ല.
സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെയാണ് ജോർജ് ജോസഫ് എന്ന റിട്ടയർഡ് എസ്. പി. ഉദോഗസ്ഥനെ അറിയുന്നത്. അറുപതോളം എപ്പിസോഡുകളിലൂടെ നിരവധി കേസ്സന്വേഷണങ്ങളുടെ കഥകൾ അദ്ദേഹം നമുക്ക് പറഞ്ഞു തന്നു,അതും ഒരിടത്തും  ബോറടിപ്പിക്കാതെ മനോഹരമായി തന്നെ. എപ്പിസോഡുകളുടെ മദ്ധ്യത്തിൽ അദ്ദേഹം  പറഞ്ഞു  തന്നെയാണ് താനെഴുതിയ പുസ്തകങ്ങളുടെ കാര്യം ഞാനറിഞ്ഞത് , ചെറിയ പുസ്തകങ്ങളാണ് , നൂറു പേജ് ഒക്കെ യെ ഉള്ളൂ , എല്ലാം പൂർണ്ണ പബ്ലിക്കേഷൻസ്സ്  ആണ് ഇറക്കിയിരിക്കുന്നത് എന്നൊക്കെ . പിറ്റേന്ന് തന്നെ  ആ മൂന്ന് പുസ്തകങ്ങളും  കൈയ്യിലെത്തി.
മൂന്നു ഭാഗങ്ങളിയാണ് പുസ്തകം ഇറക്കിയിരിക്കുന്നത്. 
പുസ്തകം 1 : കുറ്റവും കുറ്റാന്വേഷണവും സുകുമാരകുറുപ്പു മുതൽ…
പുസ്തകം 2  : കുറ്റവും കുറ്റാന്വേഷണവും ആലുവ കൂട്ടക്കൊല മുതൽ…
പുസ്തകം 3  : കുറ്റവും കുറ്റാന്വേഷണവും ഹംസ കൊലക്കേസ്‌ മുതൽ ….
                
ആദ്യ ഭാഗത്തിൽ സുകുമാരകുറുപ്പിന്റെ കേസ് കൂടാതെ കണ്മണി കൊലക്കേസും ,ഉമ്മക്കൊലുസു വധ കേസും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.സുകുമാരകുറിപ്പിനെ കുറിച്ച് വളരെ രസകരമായ സംഗതികളും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. മുൻപ് സുകുമാരകുറുപ്പിന്റെ കേസിനെ കുറിച്ച് കൂടുതലായി അറിയാൻ കഴിഞ്ഞതു ബി ഉമാദത്തന്റെ ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ എന്ന പുസ്തകത്തിലൂടെയാണ്. ഈ  പുസ്തകം അതിൽ പറയാത്ത ചില വിവരങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. 
രണ്ടാം ഭാഗത്തിൽ ആലുവ കൂട്ടക്കൊല ,കോട്ടയത്തെ നടുക്കിയ ഡോക്ടർ മോഹന ചന്ദ്ര ദാസ് വധം,പനയ്ക്കൽ ചന്ദ്രൻ എന്ന കള്ളന്മാർക്കിടയിലെ സൂപ്പർസ്റ്റാർ എന്നീ ആദ്ധ്യായങ്ങളാണുള്ളത്  
മൂന്നാം ഭാഗത്തിൽ ഹംസ കൊലക്കേസ് , കാശിനാഥന്റെ തിരോധാനം ,ഛോട്ടാ ബാബുവിന്റെ കൂരകൃത്യങ്ങൾ എന്ന ആദ്ധ്യായങ്ങളുമാണുള്ളത്.
ഒരു കഥ പറയുന്ന പോലെ അദ്ദേഹം പറഞ്ഞു പോകുകയാണ് എല്ലാം. കേസുകൾ തെളിയിക്കുന്നതിന് പോലീസുകാർ എന്തെല്ലാം ബുദ്ധികൾ പ്രയോഗിക്കുന്നുവെന്നും അതിനിടയിലെ ബുദ്ധിമുട്ടുകളും അദ്ദേഹം പങ്കുവെയ്ക്കുന്നു . കുറ്റാന്വേഷണ സിനിമകൾ കണ്ട് ഈ കേസ് ഞാൻ ആയിരുന്നേൽ പുഷ്പം പോലെ കണ്ടുപിടിക്കുമായിരുന്നേനെ എന്നൊക്കെ വീരവാദം പറയുന്ന നിരവധി സുഹൃത്തുക്കളെ ഞാൻ കണ്ടിട്ടുണ്ട്. 
സംഭവിച്ചത് കഥയായി പറയാനെളുപ്പമാണ്.കാലങ്ങളെ വെറും രണ്ടു  വരിയിൽ കഥകളിൽ അടയാളപ്പെടുത്താം. നേർ ജീവിതത്തിൽ അങ്ങനെ  പറ്റാത്തിടത്തോളം കാലം ഗാലറിയിൽ ഇരുന്നു ഇങ്ങനെ വിസിലടിക്കാനല്ലേ  അത്തരകാർക്ക്  കഴിയൂ.. 
അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങൾ ഇനിയും പുറത്തിറങ്ങുമായിരിക്കാം. അത്രയും അനുഭവ സമ്പത്തുള്ള അദ്ദഹത്തിൽ നിന്ന് അത്തരം പുസ്തകങ്ങൾ നമുക്കൊരു മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ ഒരു  സംശയവുമില്ല.