മലയാളത്തിൽ നിരവധി യാത്രാ വിവരണ പുസ്തകങ്ങൾ ഇപ്പോൾ ലഭ്യമാണ്. മുൻപ് ശോഷിച്ചു കിടന്നിരുന്ന ഒരു വിഭാഗമായിരുന്നു ഇത് .മുൻപൊക്കെ ഏതൊരു മലയാളിയും എസ് കെ പൊറ്റക്കാടിന്റെ പുസ്തകങ്ങളിലൂടെയാകണം യാത്രാ വിവരണ പുസ്തകങ്ങൾ വായിച്ചു രസിച്ചിട്ടുണ്ടാകുക. ഇപ്പോൾ യാത്ര സൗകര്യങ്ങളും,ടെക്നോളജിയും മെച്ചപ്പെട്ടപ്പോൾ യാത്രകൾക്കും ,യാത്ര വിവരണങ്ങൾക്കും മുൻപുണ്ടായിരുന്ന ബുദ്ധിമുട്ടുകളെയൊക്കെ കുറെയൊക്കെ കവച്ചു വെയ്ക്കാൻ സാധിച്ചിട്ടുണ്ട്. സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരം പോലുള്ള പരിപാടികളും, മലയാളികൾ താല്പര്യത്തോടെ സ്വീകരിച്ചിട്ടുണ്ട്.
ചില പുസ്തകങ്ങൾ യാത്രാവിവരണപുസ്തകങ്ങൾക്കപ്പുറം ജീവിതത്തിന്റെ സർഗ്ഗാത്മകതയെയും,ഊഷ്മളതയെയും ഉയർത്തിപ്പിടിക്കുന്നവയായിരിക്കും . അത്തരമൊരു പുസ്തകമാണ് രാജു റാഫേലിന്റെ ആംസ്റ്റർഡാമിലെ സൈക്കിളുകൾ എന്ന പുസ്തകം.
മുൻപ് ആംസ്റ്റർഡാം സന്ദർശിച്ചിരുന്നതുകൊണ്ട് ആ സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ തേടിപ്പിടിച്ചു വായിക്കുക എന്നത് താല്പര്യമുള്ള ഒരു സംഗതിയായാണ് കാണുന്നത്. നമ്മൾ ഒരിക്കൽ വായിച്ചു അഭിപ്രായം പറഞ്ഞ ഒരു പുസ്തകത്തെ കുറിച്ച് മറ്റൊരാൾ വായിക്കുമ്പോഴുണ്ടാകുന്ന അതേ ആകാംക്ഷപോലെ എന്നു വേണമെങ്കിൽ പറയാം.
ഈ പുസ്തകം വെറുമൊരു യാത്രക്കുറിപ്പുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നാണ് എനിക്കും അനുഭവപ്പെട്ടത്. അവിടുത്തെ ജീവിതാനുഭവങ്ങളെ പകർത്തിവെയ്ക്കാനുള്ള ഒരു എളിയ ശ്രമം ഇവിടെ നടത്തിയിട്ടുണ്ട്.സൈക്കിളുകളെ മാറ്റിനിർത്തികൊണ്ട് അവിടുത്തെ ജനതയ്ക്ക് ചിന്തിക്കാൻ പോലുമാകില്ല. അവിടുത്തെ ജനസംഖ്യയേക്കാൾ കൂടുതലാണ് അവിടുള്ള സൈക്കിളുകളുടെ എണ്ണവും എന്നു കേൾക്കുമ്പോൾ മുൻപു പറഞ്ഞത് ഒട്ടും അതിശയയോക്തിയല്ലെന്ന് ബോധ്യപ്പെടും. അതായത് ഇരുപത്തിയഞ്ച് ലക്ഷം ജനങ്ങൾക്ക് ഇരുപത്തെട്ടു ലക്ഷം സൈക്കിളുകൾ!!. അവിടുത്തെ റോഡുകൾ വരെ നിർമ്മിച്ചിരിക്കുന്നത് സൈക്കിൾ യാത്രക്കാർക്ക് മുൻഗണന നൽകികൊണ്ടാണ്.
കാലകാരന്മാരുടെയും ,എഴുത്തുകാരന്മാരുടെയും നഗരമാണ് ആംസ്റ്റെർഡാം. യാചകരില്ലാത്ത ,വൃത്തിയുളള ഒരു നഗരം. ആംസ്റ്റേർഡാംമിൽ പോയി എന്നു പറഞ്ഞപ്പോൾ അവിടുത്തെ റെഡ് ലൈറ്റ് സ്ട്രീറ്റിലും പോയിട്ടുണ്ടാകുമല്ലോ എന്നു ചോദിച്ച നിരവധി സുഹൃത്തുക്കളെനിക്കുണ്ട്. തായ്ലാൻഡിൽ പോകുന്നവരൊക്കെ പട്ടായ കാണാൻ മാത്രം പോകുന്നവരാണെന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ പേരും. അല്ലെങ്കിലും പട്ടായയിൽ പോകുന്നവരൊക്കെ ‘ആക്കാര്യത്തിന് ‘ വേണ്ടി മാത്രം പോകുന്നവരാണെന്ന് കരുതുന്നവരോട് എന്തു പറയാനാണ് ?
ജോലിസംബന്ധമായാണ് രാജു റാഫേൽ ആംസ്റ്റെർഡാമിലേക്ക് പോകുന്നത് . ഒരു മാധ്യമ പ്രവർത്തകനായതുകൊണ്ടു കൂടിയാകണം താൻ അവിടെ കണ്ട പൊതുകാഴ്ചകളെയും, ജീവിതങ്ങളെയും,സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളെയും നല്ല രീതിയിൽ തന്നെ രേഖപ്പെടുത്താൻ താല്പര്യം കാണിച്ചതെന്ന് തോന്നുന്നു.
ഒട്ടേറെ പ്രത്യേകതകളുണ്ട് ആംസ്റ്റർഡാമിന്. ഒരു കുപ്പി വെള്ളത്തിന് ഒരു ബോട്ടിൽ ബിയറിനെക്കാളും വിലകൊടുക്കണം. മദ്യത്തിന് പച്ചവെള്ളത്തിനെക്കാളും വിലകുറവ്.,സിഗരറ്റിന് മദ്യത്തിനെക്കാൾ വിലകൂടുതൽ. വേശ്യവൃത്തിയും ,മയക്കു മരുന്നുകളുടെ ഉപയോഗവും നിയമാനുസൃതമാണ്. എങ്ങനെ ഇതെല്ലാം പ്രൊഫഷണലായി നല്ല രീതിയിൽ പരാതികളില്ലാതെ നടത്തികൊണ്ടു പോകാമെന്നു അവിടുള്ളവർ കാണിച്ചു തരുന്നുമുണ്ട്.
മേൽസൂചിപ്പിച്ച റെഡ് ലൈറ്റ് സ്ട്രീട്ടിന്റെ കാര്യം പറഞ്ഞപോലെ അവിടുത്തെ ശരി ഇവിടെ തെറ്റുകളായതുകൊണ്ട് അത്തരം കാര്യങ്ങളൊന്നും എഴുത്തുകാരൻ പുസ്തകത്തിൽ ഒഴിവാക്കിയിട്ടുമില്ല. അവിടുത്തെ സൈക്കിൾ വ്യവസായത്തെത്തെക്കുറിച്ചും ,സൈക്കിൾ വ്യവസായത്തിന്റെ പിതാവായ ഹെന്റിക്കസ് ബർഗറിനെ കുറിച്ചും ഇതിൽ വിവരണങ്ങളുണ്ട് . നമ്മുടെ കാഴ്ചകളിൽ മനുഷ്യരേക്കാൾ കൂടുതൽ സൈക്കിളുകളാണ് കണ്ണിൽപ്പെടുക.ഏറ്റവും ലളിതമായ യാത്രാമാധ്യമം എന്നതിലുമുപരി എങ്ങനെ സൈക്കിളുകൾ ആംസ്റ്റേർഡാമുകാരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി എന്നും അവരതിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും വളരെ കൃത്യമായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതൊരു യാത്രാ വിവരണ പുസ്തകമായതുകൊണ്ടു വായിച്ചു തന്നെ അനുഭവപ്പെടുക ആ നാടിന്റെ വിശേഷങ്ങൾ.
അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനും മാധ്യമ പരിശീലകനുമാണ് ലേഖകനായ രാജു റാഫേൽ. ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ഥാപകാംഗം കൂടിയാണ് അദ്ദേഹം. 2010 ൽ നെതർലാന്ഡ്സ് വികസന എജൻസിയുടെ ഫെല്ലൊഷിപ്പ് നേടി അവിടെ മാധ്യമ പരിശീലത്തിനായി പോയി. ആ സംഭവമാണ് ഈ പുസ്തകത്തിന്റെ പിറവിയക്കാധാരം
ഗ്രീൻ ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 200 രൂപ










