നാദിയ മുറാദ് അവസാനത്തെ പെൺകുട്ടി ആകുമോ?

വടക്കൻ ഇറാഖിലെ നിരവധി കർഷക കുടുംബങ്ങൾ പാർക്കുന്ന ഒരു ചെറിയ ഗ്രാമമാണ് കൊച്ചോ. അധികമാരും അറിയപ്പെടാതിരുന്ന ആ സ്ഥലം ഇന്ന് ലോകപ്രശസ്തമാണ്;നാദിയ മുറാദ് എന്ന യസീദി പെൺകുട്ടി പിറന്ന നാട് എന്ന പേരിൽ.സ്വന്തമായി ബ്യൂട്ടി പാർലർ നടത്തുക അല്ലെങ്കിൽ ചരിത്ര അധ്യാപിക ആകുക എന്ന സ്വപ്നവുമായി അവിടെ അവളും കൂടെ അവളുടെ സഹോദരന്മാരുമായി  വളരെ സ്വസ്ഥമായി ജീവിച്ചു പോരുന്നതിനിടയിൽ 2014 ഓഗസ്റ്റ് 15 നു അവൾക്കു വെറും പതിനഞ്ചു വയസ്സുള്ളപ്പോൾ അവരുടെ  ജീവിതം തകർക്കപ്പെട്ടു.

ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ അവളുടെ ഗ്രാമത്തിൽ അഴിഞ്ഞാടി,ജനങ്ങളെ കൂട്ടക്കശാപ്പ്‌ ചെയ്തു.പേഷ്‌മാർഗ എന്ന സൈനിക സേന യസീദികളെ സംരക്ഷിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തിന് മുൻപേ അവർ കടന്നു കളഞ്ഞിരുന്നു.ഇസ്ലാം മതം സ്വീകരിക്കാൻ കൂട്ടാക്കാത്ത പുരുഷന്മാരെയും ,ലൈംഗിക അടിമകളാക്കാൻ പറ്റാത്ത പ്രായമായ സ്ത്രീകളെയും ഉടനടി വധിച്ചു കളഞ്ഞു. നാദിയയുടെ ആറു സഹോദരന്മാർ കൊല്ലപ്പെട്ടു. അവളുടെ അമ്മ കൊല ചെയ്യപ്പെട്ട് ഏതോ കുഴിയിൽ അടക്കം ചെയ്യപ്പെട്ടു.നാദിയയെ മൊസൂളിലേക്കു കൊണ്ട് പോയി അടിമ കച്ചവടത്തിലേക്ക് വലിച്ചെറിയപ്പെട്ടു. അവിടെ വച്ച് അവളുടെ പീഡനപർവ്വം ആരംഭിക്കുന്നു.അവിടെ വെച്ച് നാദിയയെ ഒരു ജഡ്ജിക്കാണ് വിൽക്കുന്നത്. അതോടെ അവൾക്കു ഇസ്ലാം മതം സ്വീകരിക്കേണ്ടി വന്നു . ജഡ്‌ജിയുടെ വീട്ടിൽ വെച്ച് ക്രൂരമായ പീഡനങ്ങളും എണ്ണമറ്റ ബലാത്സംഗങ്ങളും അവൾക്കു ഏറ്റുവാങ്ങേണ്ടി വന്നു.ജഡ്ജിയുടെ അധികം പ്രായമാകാത്ത ഒരു മകനാലും അവൾ പീഡിപ്പിക്കപ്പെട്ടു. രക്ഷപെടാൻ ശ്രമിച്ച ആദ്യ ഉദ്യമം കണ്ടുപിടിക്കപ്പെട്ടു . അതിനെ തുടർന്ന് കൊടിയപീഡനം വീണ്ടും അനുഭവിക്കേണ്ടി വന്നു. അവിട നിന്ന് വേറോരാൾക്കു വിൽക്കപ്പെട്ടു.

നിരവധി തീവ്രവാദികളാൽ കൂട്ടബലാത്സംഗങ്ങളും പീഡന പരമ്പരയും നടക്കുന്നതിനിടയിൽ വീണുകിട്ടിയ ഒരു അവസരത്തിൽ അവൾ മൊസൂളിലെ തെരുവുകളിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. അങ്ങനെ ഒരു സുന്നി മുസ്ലിം കുടുംബത്തിൽ ചെന്നെത്തിപ്പെടുകയും അവിടുത്തെ മൂത്തമകൻ ജീവൻ പണയംപെടുത്തി കള്ള പാസ്സ്പോർട്ടും ,വ്യാജ തിരിച്ചറിയൽ രേഖകളുമൊക്കെ സംഘടിപ്പിച്ചു അവളെ അവിടെ നിന്നും രക്ഷപ്പെടാൻ  സഹായിക്കുന്നു.നസീർ എന്ന സുന്നി പുരുഷന്റെ ഭാര്യയായി വേഷമിട്ട് കുർദിസ്ഥാനിലേക്കു അവർ അവിടെ നിന്നും പാലായനം ചെയ്യുന്നു. തങ്ങളുടെ ശ്രമം ജയിക്കുമോ തോൽക്കുമോ എന്നൊന്നും അറിയാതെ സദാ  സമയം വെടിയുണ്ടകളെയും,മരണത്തെയും പ്രതീക്ഷിച്ചു ഒടുവിൽ സുരക്ഷിത സ്ഥലത്ത് എത്തിപ്പെടുന്നു.എന്നാൽ ചെക്‌പോയിന്റിൽ വെച്ച് അവിടുത്തെ അന്വേഷണ ഉദ്യോഗസ്ഥനാൽ അവളുടെ സ്വകാര്യ കഥ രാഷ്ട്രീയലാഭത്തിനുള്ള ഒരുപകരണമായി മാറുന്നു.നസീറിനെയും, നാദിയയെയും കുർദിഷ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നു.പുറത്തുവിടി ല്ല എന്ന ഉറപ്പിന്മേൽ അവരുടെ കഥകൾ റെക്കോർഡ് ചെയ്യുന്നു.അവർ അവിടം വിട്ട നിമിഷം തന്നെ വിവരങ്ങളെല്ലാം മാധ്യമങ്ങൾക്കു ചോരുന്നു.ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കൊച്ചോ ഉപരോധത്തിന് മുൻപ് യസീദികളേ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട പെഷ്‌മാർഗ സൈനിക വ്യൂഹത്തെ പഴിചാരാൻ കിട്ടിയ സന്ദർഭം ആ ഉദോഗസ്ഥർ കൃത്യമായി ഉപയോഗിക്കുന്നു.പിന്നീട് പല പല ക്യാമ്പുകളിലായി ജീവിതം . ഒടുവിൽ ജർമൻ ഗവണ്മെന്റിന്റെ അഭയാർത്ഥിയായി സ്വൈര്യജീവിതം തുടങ്ങുന്നു. വായിച്ചുകഴിഞ്ഞാൽ ഒരു നെടുവീർപ്പോടെയല്ലാതെ അടച്ചുവെക്കാൻ കഴിയാത്ത ഒരു പുസ്തകമാണ് നാദിയ മുറാദിന്റെ അവസാന പെൺകുട്ടി എന്ന പുസ്തകം. നാദിയായും ജെന്ന ക്റാജെസ്‌കിയും ചേർന്നാണ് പുസ്തക രചന നടത്തിയിരിക്കുന്നത്.നാദിയാ യുടെ രക്ഷപ്പെടലും അനുബന്ധ സംഭവങ്ങളും ,അവിടങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന വംശഹത്യയിൽ ശ്രദ്ധിക്കാൻ ലോകരാജ്യങ്ങൾ നിർബന്ധിതരായി.

    നാദിയ മുറാദ് ഇന്ന് അറിയപ്പെടുന്ന ഒരു മനുഷ്യാവകാശ പ്രവർത്തകയാണ്.2018 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയവളാണ് .വംശഹത്യ,മനുഷ്യരാശിക്കെതിരായുള്ള കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തി ഇസ്ലാമിക് സ്റ്റേറ്റിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഹാജരാകാനുള്ള ശ്രമത്തിലാണ് നാദിയായും സംഘവും .ഒരു വംശഹത്യയും യാദൃച്ഛികമായി നടക്കുന്നതല്ല, നിങ്ങൾക്കത്  ആസൂത്രണം ചെയ്തേ പറ്റൂ എന്ന് നാദിയ പറയുന്നു. നോബൽ സമ്മാനം നേടിയ ശേഷം അവർ പറഞ്ഞത് “എന്റേത് പോലുള്ള ഒരു കഥയുമായി ലോകത്തിലെ അവസാനത്തെ പെണ്കുട്ടിയാകാൻ ഞാൻ ആഗ്രഹിക്കുന്നു ” എന്നാണ്.
 നാദിയയുടെ ജീവിതം മനുഷ്യന്റെ ഇച്ഛാശക്തിയുടെ ഒരു സാക്ഷ്യപത്രമാണ്. ഈ പുസ്തകത്തിന്റെ  മലയാള പരിഭാഷ നിർവഹിച്ചിരിക്കുന്നത് മനോരമ ന്യൂസ് ചാനലിലെ പത്രപ്രവർത്തകയായ നിഷ പുരുഷോത്തമനാണ്.

ഗുസ്താവ് ഫ്ലോബേറെ കോടതി കയറ്റിയ മദാം ബോവറി

 

സാഹിത്യത്തിൽ ശൈലിയിലും,ഘടനയിലും ഉള്ള പൂർണ്ണത കൊണ്ട് ശ്രദ്ധ നേടിയ വെസ്റ്റേൺ നോവലിസ്റ്റുകളിലെ പ്രഥമസ്ഥാനീയനായ എഴുത്തുകാരനാണ് ഗുസ്താവ് ഫ്ലോബേർ. എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി നിയമപഠനം പാതിവഴിയിലുപേക്ഷിച്ച ആളാണ് നമ്മുടെ ഈ കക്ഷി.സാഹിത്യത്തിൽ റിയലിസത്തിന്റെ ആദ്യ കാല പ്രയോക്താക്കളിൽ ഒരാളായാണ് ഫ്ലോബേർ അറിയപ്പെടുന്നത്. 

1850 ൽ ആണ് ഫ്ലോബേർ മദാം ബോവറിയുടെ പണിപ്പുരയിൽ ഇരിക്കുന്നത്.ഏതാണ്ട് അഞ്ചു വർഷത്തോളമെടുത്താണ് നോവൽ പൂർത്തിയാക്കിയത്.1856 ൽ റെവേഡി പാരീസ് എന്ന മാഗസിനിൽ അത് സീരിയലൈസ് ചെയ്യപ്പെട്ടു.അദ്ദേഹത്തിന്റെ ഒരു പ്രത്യേകത എന്തെന്ന് വെച്ചാൽ തന്റെ എഴുത്തിൽ ക്ളീഷേകളെ പൂർണ്ണമായും ഒഴിവാക്കി എന്നുള്ളതാണ്. സാധാരണക്കാരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളി ലേറെയും.കൃത്യതയില്ലാത്തതോ,അമൂർത്തമോഅവ്യക്തമോ ആയ ഒരു പദപ്രയോഗവും തന്റെ നോവലിൽ കാണാൻ കഴിയില്ല. ചിലപ്പോൾ ഒരു പേജ് പൂർത്തിയാക്കുന്നതിനു ഒരാഴ്ചവരെയൊക്കെ അദ്ദേഹം  ചിലവഴിച്ചിട്ടുണ്ടെന്നു പ്രശസ്ത എഴുത്തുകാരൻ മോപ്പസാങ്ങും രേഖപ്പെടുത്തിയിട്ടുണ്ട്. മോപ്പസാങ്ങും എമിലിസോളയുമുൾപ്പെടയുള്ളവരെ ഫ്ലോബേർ അസാധാരണമായി സ്വാധീനിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. മോപ്പസാങ്, ഫ്ലോബേറിന്റെ ചുരുക്കം ചില സുഹൃത്തുക്കളിലൊരാളായിരുന്നു.
 
    1848 ലെ ഒരു വേനൽക്കാലത്തു ഫ്രാൻസിലെ നോർമാൻഡിയിലെങ്ങോളമിറങ്ങിയ മിക്ക പത്രങ്ങളിലും ഒരു ദാരുണ വാർത്ത പ്രത്യക്ഷപ്പെട്ടു ! റൂയിന് തൊട്ടടുത്ത് റൈയിൽ താമസിക്കുന്ന ഡെൽഫിൻ ഡെലമറെ എന്ന 27 വയസുള്ള സ്ത്രീ ആഡംബര വസ്ത്രങ്ങൾക്കും ,വീട്ടുപകരണങ്ങൾക്കും വേണ്ടി ധാരാളിത്തം കാണിച്ചു വൻ കടബാധ്യത വരുത്തി വച്ചു.  ദാമ്പത്യ ജീവിതത്തിൽ നൈരാശ്യം പൂണ്ട് ഒടുവിൽ വൈകാരികവും. സാമ്പത്തികവുമായ സമ്മർദ്ദത്തിൽപ്പെട്ട് ആത്മഹത്യ ചെയ്തു. അവർ അവരുടെ ഒരു ഇളയ മകളെയും, അസ്വസ്ഥനായ ഭർത്താവിനെയും ഉപേക്ഷിക്കുകയായിരുന്നു.

പത്രത്തിൽ അവരുടെ കഥ വായിച്ചറിഞ്ഞവരിൽ ഒരാൾ നമ്മുടെ ഫ്ലോബേർ ആയിരുന്നു. ആ സംഭവ കഥയിൽ ആകൃഷ്ടനായ അദ്ദേഹം അക്കാര്യം തന്റെ പുതിയ നോവലിന് വേണ്ടി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. അങ്ങനെ റൈയിൽ നിന്നുള്ള വ്യഭിചാരിണിയായ മാഡം ഡെലമെറ നോവലിലെ സാങ്കൽപ്പിക യോൺവില്ലിൽ നിന്നുള്ള വ്യഭിചാരിണിയായ മദാം ബോവറിയായി.പക്ഷെ നോവലിൽ ഒരുതരത്തിലും മോശക്കാരിയാകാതെ തികച്ചും ദയനീയമായ ദാമ്പത്യ ബന്ധം നടത്തുന്നത് എത്ര എളുപ്പമാണെന്ന് എമ്മ എന്ന മദാം ബോവറി കാണിച്ചു തന്നു.  ശരിക്കു പറഞ്ഞാൽ വ്യഭിചാരത്തെക്കുറിച്ചുള്ള പൊതുവായ ഒരു കഥയെ ഫ്ലോബേർ അഗാധമായ മാനവികതയുടെ നിലനിൽക്കുന്ന ഒരു കൃതിയാക്കി മാറ്റി. അതുകൊണ്ടു തന്നെയാണ് മദാം ബോവറി ഫ്ലോബേറിന്റെ മാസ്റ്റർപീസായി ലോകസാഹിത്യത്തിൽ അറിയപ്പെടുന്നത്.
 
    ഡോക്ടർ ചാൾസ് ബോവറി ഒരു കോൺവെന്റിൽ വളർന്ന സുന്ദരിയായ പെൺകുട്ടി എമ്മയെ വിവാഹം കഴിക്കുന്നു. അവൾ വായിച്ചുകൂട്ടിയ റൊമാന്റിക് നോവലുകളിലെ ഭവനാലോകത്തുനിന്നും തികച്ചും വ്യത്യസ്തവും വിരസവുമാണ് യഥാർഥ ജീവിതമെന്നവൾ മനസ്സിലാക്കുന്നു. അതിന്റെ അസ്വസ്ഥതകളും,അസന്തുഷ്ടിയും നാൾക്കുമേൽ വളർന്നു വന്നു. അവരുടെ മകളായ ബെർത്തയുടെ ജനനം പോലും അതിൽ നിന്നും അവളെ മോചിപ്പിക്കാൻ കഴിയുന്നില്ല. അങ്ങനെയാണ് പ്രാദേശിക ഭൂവുടമയായ റൊഡോൽഫെയുമായി ഒരു പ്രണയബന്ധം എമ്മ ആരംഭിക്കുന്നത്. 

ഒരുവേള അവർ ഒരുമിച്ച് ഓടിപോകാൻ വരെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. പക്ഷേ റോഡോൽഫെക്കു അവൾ വെറുമൊരു വെപ്പാട്ടി മാത്രമമായിരുന്നു,മാത്രവുമല്ല അവരുടെ അമ്മ പറയുന്നതിനപ്പുറം ആയാൾക്ക് മറ്റൊരു തീരുമാനം എടുക്കാനും കഴിയുമായിരുന്നില്ല. റോഡോൽഫിന് അവളെ മടുത്തു കഴിഞ്ഞിരുന്നു. എമ്മയ്ക്ക് ഒരു കത്ത് കൊടുത്തു വിട്ട് അയാൾ എവിടേക്കൊ ഒരു യാത്ര പോയി. ആ ബന്ധം തകർന്നതിന്റെ ആഘാതത്തിൽ എമ്മയ്ക്ക് മസ്തിഷ്കജ്ജ്വരം പിടിപ്പെടുകയും ഒരുമാസത്തിലേറെ കിടപ്പിലാകുകയും ചെയ്യുന്നു. ഭർത്താവ് ചാൾസിന്റെ പരിചരണത്തിലൂടെ അവൾ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നു . പക്ഷേ അത് ചാൾസിന്റെ ജീവിതത്തിലേക്കായിരുന്നില്ല എന്നു മാത്രം. മുൻപരിചയക്കാരനായ ലിയോൺ എന്ന യുവാവായിരുന്നു ഇത്തവണ അവളുടെ പ്രണയനായകൻ. അതോടെ അവളുടെ ജീവിതം വീണ്ടും കുഴപ്പങ്ങളിലേക്ക് വീഴുന്നു. ആ ബന്ധം നിലനിറത്തുന്നതിനായി അവൾ കണ്ടമാനം പണം ചെലവഴിച്ച് വൻ കടബാധ്യത വരുത്തിവെക്കുന്നു.

 ലിയോണിന്റെയും ,റോഡോൽഫിന്റെയും അടുത്തും പണത്തിനായി അവൾ യാചിച്ചെങ്കിലും അവർ അവളെ കൈയ്യൊഴിയുന്നു. അവളുടെ വഴിവിട്ട ജീവിതം പരസ്യമായി വെളിപ്പെടുന്നതിൽ  ഒന്നും ചെയ്യാൻ കഴിയാതെ വരുമെന്ന് കണ്ട് ആർസെനിക് വിഴുങ്ങി വേദന തിന്നു മരിക്കുന്നു. ദു:ഖിതനായ ചാൾസ് എമ്മയുടെ പൂർവകാല ബന്ധങ്ങളെ കുറിച്ച് ഒന്നും അറിയാതെ  അവൾ വരുത്തിവെച്ച കടങ്ങൾ വീട്ടുന്നതിനായി ആത്മാർഥതയോടെ ശ്രമിക്കുന്നു. പലരും അവസരം മുതലാക്കി ചാൾസിന്റെ പണം കൈക്കലാക്കുന്നു. അയാൾ പാപ്പരാകുന്നു. പിന്നീട് അവളുടെ അലമാരയിലെ രഹസ്യ അറകളിൽനിന്നും റോഡോൽഫിന്റെയും ,ലിയോണിന്റെയും നിരവധി പ്രണയലേഖനങ്ങൾ കണ്ടെത്തുന്നതോടെ അയാൾ കൂടുതൽ നിരാശയിലേക്ക് കൂപ്പുകുത്തുന്നു. ഒടുവിൽ അനിവാര്യമായ മരണം അയാളേയും കവരുന്നു. മകളായ ബെർത്ത് അമ്മൂമ്മയുടെ അടുത്തേക്ക് പോയെങ്കിലും അവരുടെ മരണത്തോടെ അവൾ വീണ്ടും അനാഥയാകുന്നു. ബെർത്ത് ഒരു കോട്ടൺ ഫാക്ടറിയിൽ ജോലിചെയ്യാൻ പോകുന്നതോടെ തികച്ചും ദുരന്തപര്യവസായി നോവൽ അവസാനിക്കുന്നു.

1856  ൽ സീരിയലയസ് ചെയ്തതിനു  ശേഷം ഏറെ വിവാദം സൃഷ്ടിച്ചതാണീ നോവൽ. ഗാർഹിക ജീവിതത്തിലെ പോരായ്മകളെ നേരിടാൻ വിവാഹേതര ബന്ധങ്ങൾ നോവലിൽ ഇഷ്ടം പോലെയുണ്ടല്ലോ. അത്തരം വ്യഭിചാര രംഗങ്ങൾ ഉള്ളതുകൊണ്ട് തന്നെ അന്നത്തെ യാഥാസ്ഥിതിക മനോഭാവമുള്ള വായനക്കാരും പൊതുസമൂഹവും ശക്തമായ എതിർപ്പുകൾ അഴിച്ചു വിട്ടു. നോവലും എഴുത്തുകാരനും കോടതി കയറി. ഫ്ലോബെറിന്റെ ബുദ്ധിപൂർവമായ ന്യായീകരണങ്ങൾ കോടതി അംഗീകരിച്ചു. ഒടുക്കം  കോടതി വിധി പ്രസ്താവിച്ചു.നോവലിൽ   വ്യഭിചാരം ശിക്ഷിക്കപ്പെടുന്നതിനാൽ നോവൽ അടിസ്ഥാനപരമായി ധാർമികമാണ്!!. 

ഫ്ലോബേറിനെ കുറ്റവിമുക്തനാക്കിയതിനു ശേഷം നോവൽ അതിന്റെ ഉത്തുംഗത്തിൽ പ്രതിഷ്ഠിക്കപ്പെടുകയാണുണ്ടായത്.ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റികളിൽ പിന്നീടത് പഠിപ്പിക്കപ്പെട്ടു. നിരവധി ഡോക്യൂമെന്ററികളും ,സിനിമകളും നോവലിനെ ആസ്പദമാക്കി ഇറങ്ങി. സോഫിബെര്തെസ് സംവിധാനം ചെയ്ത്   2014 ൽ പുറത്തിറങ്ങിയ സിനിമ മാഡം ബോവറിയാണ്  ഏറ്റവും ഒടുവിലത്തേത്.

നോവൽ  പ്രസിദ്ധീകരണത്തിന്റെ നൂറ്റി അമ്പതാം വർഷത്തിലാണ് ഇതിന്റെ മലയാള പരിഭാഷ പുറത്തിറങ്ങിയത്. പരിഭാഷ നിർവഹിച്ചിരിക്കുന്നത് സി വേണുഗോപാലാണ്. മോപ്പസാങ്ങിന്റേയും ,എമിലി സോളയുടെയും നോവൽ പഠനങ്ങളുടെ വിവർത്തനവും പുസ്തകത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.  

ചന്ദ്രകാന്ത -ഒരു പ്രണയ കാവ്യം

1990 കളുടെ മദ്ധ്യത്തിൽ ,ഹിന്ദി കാര്യമായി അറിഞ്ഞുകൂടായെങ്കിലും ഞായറാഴ്ചകളിൽ ദൂരദർശൻ ചാനലിനു മുൻപിൽ മുടങ്ങാതെ പ്രതിഷ്ഠിക്കപ്പെട്ടിരുന്നതിന്റെ ഒരു കാര്യം ചന്ദ്രകാന്ത എന്ന സീരിയൽ കാണുക എന്നതായിരുന്നു.ആ സമയങ്ങളിലെ കറന്റ് പോക്കിനെ വൈദുതവകുപ്പിലെ തൊഴിലാളികളെയും  അവരുടെ അപ്പനപ്പൂപ്പന്മാരെ വരെ ചീത്ത പറഞ്ഞ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. അത്രക്കുണ്ടായിരുന്നു ആ സീരിയലിനോടുള്ള താല്പര്യം.കഥ മനസ്സിലാക്കുന്നതിന് അക്കാലത്തു ഭാഷ ഒരു പ്രശനമായി ഒരിക്കലും തോന്നിയിട്ടില്ല എങ്കിലും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണാൻ ശ്രമിച്ചിരുന്നു . അത്തരത്തിൽ ആളുകളെ പിടിച്ചിരുത്തുകയും ഉദ്വേഗപരവും ,സംഭ്രമജനകവുമായ അനുഭവങ്ങൾ സമ്മാനിക്കാൻ തക്കവണ്ണം ഹിന്ദി നോവൽ സാഹിത്യത്തിൽ രേഖപ്പെടുത്തിയ ഒരു ഉജ്ജ്വലമായ പേരാണ് ദേവകി നന്ദൻ ഖത്രിയുടേത്. ഖത്രിയുടെ അതിപ്രശസ്ത നോവലാണ് ചന്ദ്രകാന്ത.
ആധുനിക ഹിന്ദിഭാഷയിലെ ജനപ്രിയ നോവലിസ്റ്റുകളുടെ ആദ്യതലമുറയിൽപ്പെട്ട എഴുത്തുകാരനായിരുന്നു ദേവകിനന്ദൻ  ഖത്രി. ഹിന്ദിയിലെ നിഗൂഢ നോവലുകളുടെ ആദ്യ രചയിതാവായിരുന്നു അദ്ദേഹം.ചന്ദ്രകാന്തയും ഭൂത്നാഥുമൊക്കെ അദ്ദേഹത്തിന്റെ പ്രശ്തമായ കൃതികളാണ്.ചന്ദ്രകാന്ത നോവൽ 1888 നും 1891 നും ഇടയിൽ ആദ്യമായി സീരിയൽ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്.ഹിന്ദിഭാഷയുടെ ജനപ്രീതിക്കും ഈ നോവൽ നിർണായകമായെന്നു പറയപ്പെടുന്നു.

നൗഗഡിലെ രാജകുമാരനായ വീരേന്ദ്രസിങ്ങും വിജയഗൗഡിലെ രാജകുമാരിയായ ചന്ദ്രകാന്തയും തമ്മിൽ അഗാധ പ്രണയത്തിലാണ്. അതവരുടെ പിതാക്കന്മാർക്കും അറിയുകയും ചെയ്യാം. അവരുടെ രാജ്യങ്ങൾ തമ്മിൽ വളരെ പണ്ടേ മുതൽക്കു തന്നെ സൗഹൃദത്തിൽ കഴിയുന്നവരായിരുന്നു. എന്നാൽ വിജയഗൗഡിലെ മന്ത്രിപുത്രനായിരുന്ന ക്രൂസിങ്ങിന് രാജകുമാരിയിൽ ഒരു കണ്ണുണ്ട്. അവളെ വിവാഹം ചെയ്ത് അധികാരം കൈയടക്കാൻ അയാൾ ആഗ്രഹിച്ചു. അതിനു വേണ്ടി സ്വന്തം പിതാവിനെ വരെ അയാൾ കൊലപ്പെടുത്തുന്നുണ്ട്. അയാൾക്കു കൂട്ടായി ജാലവിദ്യകളും , ഇഷ്ടം പോലെ വേഷംമാറി നടന്നു ചാരപ്പണി നടത്താൻ കഴിവുള്ള നടത്താൻ കഴിവുള്ളവരുമായ നിരവധി ആളുകൾ ഉണ്ട്. ക്രൂസിങ് അയൽ  രാജാവായ ശിവദത്തുമായി ചേർന്ന് ഗൂഢാലോചന നടത്തി വിജയ്‌ഗഡിനെയും നൗഗഡിനെയും തമ്മിൽ തെറ്റിക്കുന്നു.ശിവദത്തിന്റെ മായാവിയായ ചാരന്മാർ ചന്ദ്രകാന്തയെ തട്ടിക്കൊണ്ടുപോയി ഒരു നിഗൂഢ സ്ഥലത്തു ഒളിപ്പിക്കുന്നു . കുമാരൻ വീരേന്ദ്രസിംഗ് തന്റെ വിശ്വസ്തനായ തേജ്‌സിംഗുമായി ചേർന്ന്  ചന്ദ്രകാന്തയെ വീണ്ടെടുക്കുവാൻ ശ്രമിക്കുന്നതാണ് നോവൽ ഇതിവൃത്തം. ആൾമാറാട്ടങ്ങളും ജാലവിദ്യകളും, മായകാഴ്ചകളും കൊണ്ട് സമ്പന്നമാണീ നോവൽ. ആയുധവിദ്യയിലും , ധൈര്യത്തിലും മുമ്പനാണ് രാജകുമാരൻ വീരേന്ദ്രസിംഗ് എങ്കിലും ചന്ദ്രകാന്തയോടുള്ള പ്രണയത്താൽ അയാൾ അന്ധനായിമാറിയിരുന്നു .അതുകൊണ്ടു തന്നെ നിരവധി അബദ്ധങ്ങളും കുമാരൻ വരുത്തിവക്കുന്നുണ്ട് . തന്റെ മുന്നിൽ വേഷം മാറി വരുന്ന ആളുകളെ മനസ്സിലാക്കാനോ അവരെ പിടികൂടാനോ കുമാരന് പലപ്പോഴും കഴിയാതെ പോയി. തേജ്‌സിംഗ് കാണിച്ചിരുന്ന  ശ്രദ്ധയും ബുദ്ധിയും കൊണ്ട് മാത്രമാണ് കുമാരൻ പലപ്പോഴും രക്ഷപെട്ടത്.ഒരുവേള തേജ്‌സിങ്ങിന്റെ ആ പരാക്രമങ്ങളും , ധീരതയുമൊക്കെയാണ് നോവലിനെ മുന്നോട്ടു കൊണ്ട് പോകുന്നത് . നോവലിന്റെ അവസാനം വരെ ഉദ്വേഗം നിലനിർത്താൻ ഖത്രിക്കു കഴിഞ്ഞിട്ടുണ്ട് .ചന്ദ്രകാന്തയെ മോചിപ്പിക്കുന്നതിലൂടെയാണ് ആ രഹസ്യങ്ങളും , യഥാർത്ഥത്തിൽ ആരാണ് കുമാരിയെ രക്ഷപ്പെടുത്തിയതെന്നുമൊക്കെ പുറത്തുവരുന്നത് .

പക്ഷെ ഖത്രിയുടെ ചന്ദ്രകാന്തയുടെ ആത്മാവിനോട് നീതിപുലർത്താൻ സീരിയലിലെ ചന്ദ്രകാന്തക്കു കഴിഞ്ഞില്ല എന്നാക്ഷേപമുണ്ട്. ആ ആക്ഷേപത്തിൽ കഴമ്പും ഇല്ലാതില്ല. അല്ലെങ്കിലും കഥാപാത്രങ്ങളെ അമിത അതിശയോക്തിപരമായി അവതരിപ്പിക്കുന്നത് ടി വി സീരിയലുകളിലെ ഒരു സ്ഥിരം കാഴ്ചയാണല്ലോ.
ഈയിടെ അന്തരിച്ച പ്രസ്ഥ നടൻ ഇർഫാൻഖാനും ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ഈ ഹിന്ദി സീരിയയിലിൽ അഭിനയിച്ചിട്ടുണ്ട്.

സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ പുസ്തകങ്ങൾ

പ്രസിദ്ധീകരിച്ചു മൂന്നു മാസത്തിനുള്ളിൽ പത്താം പതിപ്പ് പുറത്തിറങ്ങി വിസ്മയം സൃഷ്‌ടിച്ച നോവലാണ്പത്രപ്രവർത്തകനും,സാഹിത്യനിരൂപകനുമായ അജയ് പി മങ്ങാട്ടിന്റെ ആദ്യ നോവൽ സംരംഭമായ സൂസന്നയുടെ ഗ്രന്ഥപ്പുര.പുസ്തകലോകമാണ് ഈ നോവലിന്റെ മുഖ്യപ്രമേയം.വായനക്കാരുടെ ഇടപെടലില്ലാതെ പൂർത്തീകരിക്കപ്പെടാത്ത ഒരു കൃതി എന്ന് ഒരു മാധ്യമത്തിൽ ഈ പുസ്തകത്തെപ്പറ്റി  സൂചിപ്പിച്ചുകണ്ടു.ഒരു പ്രശസ്ത നിരൂപകൻ നോവലിന്റെ വേഷം കെട്ടിയ പുസ്തകക്കുറിപ്പുകൾ എന്നാണ് ഈ നോവലിനെ വിമർശിച്ചുകണ്ടത്.നമ്മുടെ സാമൂഹിക മണ്ഡലങ്ങളിലെ നിരവധി വിചാരവ്യതിയാനങ്ങളോട് പേർത്തും പേർത്തും സംവദിച്ചുകൊണ്ടിരിക്കുന്നുണ്ട് ഈ നോവൽ.ഒരു പക്ഷെ വായനക്കാർ ഈ പുസ്തകത്തെ ഏറ്റെടുത്തതിന്റെ ഒരു കാരണം അതാകാം. സൂസന്നയുടെ ഗ്രന്ഥപ്പുരയിലൂടെ  കടന്നുപോകുന്ന എത്രയെത്ര എഴുത്തുകാരും പുസ്തകങ്ങളും ഉണ്ടിതിൽ.സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ അയ്യായിരത്തോളം പുസ്തകങ്ങളുണ്ടെന്നു സൂസന്ന തന്നെ നോവലിൽ ഒരിടത്തു പറയുന്നുണ്ട്. കൂടുതലും വിദേശ എഴുത്തുകാരനാണ് ഉള്ളത്. മലയാള പുസ്തകങ്ങളും ,എഴുത്തുകാരും പരിമിതപ്പെട്ടിരിക്കുന്നു. വിമർശന കുതുകികൾ ഉയർത്തിയ ഒന്നാന്തരമൊരു ആരോപണം ഇതായിരുന്നു. പുകൾപെറ്റ മലയാള എഴുത്തുകാരും,പുസ്തകങ്ങളും എവിടെയോ മറഞ്ഞു നിൽക്കുകയാണിതിൽ. എങ്കിലും ചിലയിടങ്ങളിൽ പാത്തുമ്മയുടെ ആടും ,കോട്ടയം പുഷ്‌പനാഥും,യു പി ജയരാജുമൊക്കെ ഒന്നെത്തിനോക്കി മറഞ്ഞു പോകുന്നുണ്ട് .
നോവലിൽ നോവൽസൂചകങ്ങളും ,അതിലെ കഥാപാത്രങ്ങളുമൊക്കെ പ്രത്യക്ഷപ്പെടുന്നത് നോവലിന്റെ ഒഴുക്കിനെ  ബാധിച്ചിട്ടില്ല എങ്കിൽ തന്നെയും ചിലയിടങ്ങളിൽ കഥാപാത്ര വർണ്ണന മുഴച്ചുക്കെട്ടുന്നപോലെ തോന്നുന്നുണ്ട്. വായനക്കാർക്ക് അവയിൽ ചിലതു പുതിയ അറിവാണെന്നുകൊണ്ടുമാത്രം അവർ ചിലപ്പോൾ ക്ഷമിച്ചേക്കാം.ഒരു കൗതുകത്തിന്റെ പേരിൽ ഈ പുസ്തകത്തിൽ കടന്നു വരുന്ന പുസ്തകകങ്ങളെ ഒന്നോർമിക്കാൻ ശ്രമിക്കുകയാണിവിടെ.; സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ ചില പുസ്തകങ്ങളെ.
1 . മെക്സിക്കൻ കവിയും ജേർണലിസ്റ്റുമായ ഇഫ്രയിൻ ഉർത്തർക്കുവേണ്ടി റോബർട്ടോ ബൊലാനോ എഴുതിയ കവിത  മലയാളരൂപം പൂണ്ടു നോവലിന്റെ ആദ്യ ആദ്യത്തിൽ തന്നെ പ്രത്യക്ഷപ്പെടുന്നു.
2. സ്വന്തം മരണം എങ്ങനെ സംഭവിച്ചു എന്ന് വിവരിച്ചുകൊണ്ട്   അലക്‌സാണ്ടർ പുഷ്‌കിൻ പുസ്തകത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
3. പഞ്ചായത്തു മെമ്പറുടെ അവിഹിതം കഥാനായകൻ അബദ്ധത്തിൽ  കണ്ടെന്ന കാരണം കൊണ്ട് മാത്രം ഒരു വായനശാലയിലെ അതും ഒരിക്കൽപോലും തുറക്കാത്ത അവിടുത്തെ പുസ്തകങ്ങൾ തനിച്ചുപയോഗിക്കാൻ കിട്ടിയ ആ മഹാവസരത്തിൽ ആദ്യമായെടുക്കുന്ന കോട്ടയം പുഷ്പനാഥിന്റെ ഭീതിയുടെ താഴ്വര എന്ന പുസ്തകം.
4.ആർതർ കൊനാൻ ഡോയലിന്റെ വാലി ഓഫ് ഫിയർ
5. ഡോയലിന്റെ ഹൌണ്ട് ഓഫ് ബാസ്കർവില്ല
6. അദ്ദേഹത്തിന്റെ തന്നെ എ സ്റ്റഡി ഇൻ സ്കാർലറ്റ്
7.ഷെർലക് ഹോംസിന്റെ അവസാന കഥയായ ദി ഫൈനൽ പ്രോബ്ലം
8. ഷെഹ്സാദിന്റെ ആയിരത്തൊന്നു രാവുകൾ
9. ഫിറാന്റയുടെ മൈ ബ്രില്ല്യന്റ് ഫ്രണ്ട്
10.ഡേവിഡ് ഗ്രോസ്സ്മാന്റെ ടു ദി എൻഡ് ഓഫ് ദി ലാൻഡ്.
11. എമിലി ഡിക്കൻസൺ സൂസന്നെഴുതിയ കത്തുകൾ- ഓപ്പൺ മി കെയർഫുള്ളി
12. രചയിതാവിന്റെ പേരെഴുതിയ പേജ് ചീന്തിപ്പോയ ഫ്രാൻസ് കാഫ്ക്കയുടെ മലയാള ജീവചരിത്രം.
13.ഫ്രാൻസ് കാഫ്കയുടെ ട്രയൽ
14.കാഫ്കയുടെ തന്നെ ദി മാൻ ഹൂ ഡിസപ്പിയേർഡ്
15. ആന്റൺ ചെഖോവിന്റെ നീണ്ട കഥ ദി സ്റ്റോറി ഓഫ് ആൻ അൺകനൗൺ മാൻ (നോവലിൽ തന്റെ പ്രിയകൃതിയാണിതെണെന്നാണ് സൂസന്ന പറയുന്നത്)
16.പരമേശ്വരൻ പരമാരയുടെ വിഷാദത്തിന്റെ ശരീരഘടന.
17.W.ജി സെയ്‌ബാൾഡിന്റെ ഇഡിയറ്റ്
18.ലൂയിസ് കരോളിന്റെ ആലീസെസ് അഡവഞ്ചേഴ്‌സ് ഇൻ വണ്ടർലാൻഡ്
19.അന്ന അഹ്മതോവയുടെ കവിതകളുടെ സമാഹാരം (മാധ്യമം ആഴ്ചപ്പതിപ്പിൽ ഈയിടെ ഇവരുടെ ഒരു കവിത തർജ്ജമ ചെയ്തു വന്നിരുന്നു)
20 .ദസ്തയേവസ്കിയുടെ കാരമസോവ് സഹോദരന്മാർ (നോവലിൽ സൂസന്ന കളിയായി പറയുന്നുണ്ട് , ഈ നോവൽ വായിച്ചാൽ കുടിക്കാത്തവനും കുടിക്കാൻ തോന്നുമെന്ന്‌)
21. ദസ്തയേവസ്കിയുടെ തന്നെ ക്രൈം ആൻഡ് പണിഷ്മെന്റ്.(ഒരാൾക്ക് ആത്മവിശ്വാസമോ ആശ്വാസമോ തരുന്ന ദസ്തയേവസ്കിയുടെ പുസ്തകമാണിതെന്നാണ് സൂസന്നയുടെ ഭാഷ്യം !)
22.പാബ്ലോ നെരൂദയുടെ വൺ ഹൺഡ്രഡ് ലവ് സോങ്‌സ്  എന്ന കവിതകളുടെ മലയാള വിവർത്തനം -പ്രണയശതകം
23.നെരൂദയുടെ തന്നെ നിരവധി കാമുകികാമുകന്മാരെ ആകർഷിച്ച ട്വന്റി ലവ് പോയംസ് ആൻഡ് എ സോങ് ഓഫ് ഡിസ്പെയർ
24 .ഇറ്റാലോ കാൽവിനോയുടെ ഈഫ് ഓൺ എ വിന്റേഴ്സ് നൈറ്റ് എ ട്രാവലർ
25.ടാഗോറിന്റെ ഹോം ആൻഡ് ദി വേൾഡ്
26.ഗുസ്താവ് ഫ്ലോബേറിന്റെ പരാജയപ്പെട്ട ആദ്യ നോവൽ സൈന്റ്റ് അന്ത്വാ
27 .ഫ്ളോബറിന്റെ തന്നെ മാഡം ബോവറി
28.ബഷീറിന്റെ പാത്തുമ്മയുടെ ആട്
29.ഗൊയ്‌ഥെയുടെ നോവൽ ദി സോറോവ്സ്‌ ഓഫ് യങ് വെർതേർ
30.ആനന്ദിന്റെ ആൾകൂട്ടം
31.ആനന്ദിന്റെ തന്നെ അഭയാർത്ഥികൾ
32.ഷേക്സ്പിയറിന്റെ മാൿബെത്
33. ദസ്തയേവസ്കിയുടെ നോട്സ് ഫ്രം ദി ഹൌസ് ഓഫ് ഡെഡ്
34.അന്ന അഹ്‌മത്തോവയുടെ വൈറ്റ് ഫ്ലോക്‌സ് (ഇത് കവിയുടെ 28- ആം വയസിൽ പ്രസിദ്ധീകരിച്ചതാണെന്നാണ് പറയപ്പെടുന്നത്)
35.ബോറിസ് പാസ്റ്റർനാക്കിന്റെ ഡോക്ടർ ഷിവാഗോ
36.റിൽക്കെയുടെ തിരഞ്ഞെടുത്ത കവിതകൾ
37.വിക്ടർ ലീനസിന്റെ കഥകൾ
38.വിക്ടർ ലീനസിന്റെ തന്നെ സമുദ്ര പരിണാമം
39.പട്ടത്തുവിള കരുണാകരന്റെ കഥകൾ
40. ഷുസെ സരമാഗോയുടെ ദി ഡബിൾ
41.സാരമോഗോയുടെ തന്നെ സ്കൈലൈറ്റ്
42.കേശവദേവിന്റെ അധികാരം
43.റൂമിയുടെ കവിതകൾ
44.ഒടുവിലായി ചങ്ങമ്പുഴയുടെ ആദ്യകവിതയായ ഒടുക്കം 
എല്ലാ മനുഷ്യരും കഥകൾ ഇഷ്ടപ്പെടുന്നത് പരദൂഷണത്തിന്റെ രൂപത്തിലായിരിക്കും എന്ന് ഒരു കഥാപാത്രം തമാശയായി ഈ നോവലിൽ പറയുന്നുണ്ട് . നോവലിൽ ഒരിടത്തു സൂസന്ന ചോദിക്കുന്നുണ്ട്,കഥ എന്തുകൊണ്ടാണ് ഇത്ര ശക്തമായി നമ്മെ കെട്ടിവലിച്ചുകൊണ്ടുപോകുന്നത്? അതിനേക്കാൾ രസകരമായ കാര്യമൊന്നും ചില മനുഷ്യർക്കു ചെയ്യാൻ പറ്റാത്തത്  എന്താകും എന്നൊക്കെ ? കഥയും വായനയുമൊന്നും ഒരു കാലത്തും അവസാനിക്കാത്ത ഒരു പ്രതിഭാസമായി നിൽക്കുന്നത് മേൽപ്പറഞ്ഞ സംഗതികളാണെന്നു നമ്മളെക്കൊണ്ട് പറയിപ്പിക്കാൻ സൂസന്നയ്ക്ക് കഴിയുന്നുണ്ട്.
നോവലിൽ പരാമർശിക്കപ്പെടുന്ന പുസ്തകങ്ങളെക്കുറിച്ചും കഥാകൃത്തുക്കളെ കുറിച്ചുമുള്ള വിവരങ്ങൾ നോവലിസ്റ്റ് തരുന്നുണ്ട് എന്നു പറഞ്ഞല്ലോ.മുൻപ് സൂചിപ്പിച്ച പുഷ്കിന്റെ മരണവും ,ഷെഹ്സാദിന്റെ ആയിരത്തൊന്നു രാവുകളുടെ ഉൽഭവുമൊക്കെ  ചില  ഉദാഹരണം മാത്രം.അത്തരം പരാമർശങ്ങൾ വെറുതെയങ്ങു കടന്നുവരികയല്ല. നോവൽ സംഭവങ്ങൾ കടന്നു വരുമ്പോൾ അവ പ്രത്യക്ഷപ്പെടുകയും കഥാസന്ദർഭങ്ങൾക്കനുസരിച്ച് പൊരുത്തപ്പെടുകയും  പിന്നീട് അപ്രത്യക്ഷമാകുകയുമാണ് ചെയ്‌യുന്നത് .ഒന്നും എഴുതാതെ എന്നാൽ ഒരിക്കൽ താനെഴുതാൻ പോകുന്ന ഒരു രചനയെ മാത്രം വിചാരിച്ചു ഒരു മനുഷ്യന് എത്ര വർഷം  വേണമെങ്കിലും കഴിച്ചുകൂട്ടാമെന്നു ഒരു കഥാപാത്രം പ്രസ്താവിക്കുന്നുണ്ട്.വീണ്ടും വായിക്കുമ്പോൾ അത് എത്രമാത്രം വാസ്തവമായ സംഗതിയാന്നെന്നു നമുക്കു ബോധ്യപ്പെടും. എഴുത്തുകാരും എഴുതാൻ തീവ്രമായി ആഗ്രഹിക്കുന്നവരും ഒരുവളേ അത്തരമൊരു  അവസ്ഥകളിലൂടെ എപ്പോഴെങ്കിലുമോക്കെ  കടന്നുപോയിട്ടുണ്ടാകും.സൂസന്നയുടേത് അതിബൃഹത്തായ ഒരു ഗ്രന്ഥപ്പുരയാണ് .എന്നിട്ടും അതിലെ ഒരു പുസ്തകം പോലും വായിച്ചിട്ടില്ല എന്നവർ പറയുന്നു. പക്ഷെ നോവൽ വായിച്ചു പുസ്തകം മടക്കുമ്പോൾ സൂസന്നയിൽ പ്രസ്താവിച്ച പുസ്തകങ്ങൾ എടുത്തു വായിക്കാൻ തോന്നുന്ന തരത്തിലുള്ള എന്തോ ഒന്ന് നമ്മളിൽ  രൂപപ്പെടും , അത് തീർച്ചയാണ്

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത

പാവാട പൊക്കി തുടയിൽ നുള്ളിയ മാഷെ ‘നീ പുയ്ത്തു പോവ്വടാ നായീന്റെ മോനെ’ എന്ന് അനുഗ്രഹിച്ചിട്ട് ക്ലാസ്സിൽനിന്നും ഇറങ്ങിയ ദാക്ഷായണിയുടെയും മോറൽ സപ്പോർട്ടിന് ഇറങ്ങിയ കല്യാണിയുടെയും കഥയാണ് ആർ . രാജശ്രീ എഴുതിയ പുതിയ നോവൽ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത.
പേരു കേൾക്കുമ്പോൾ , വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ ജോസഫ് പീറ്റ്1858 ൽ , ഹാന കാതറിൻ മുല്ലൻസിന്റെ ബംഗാളി നോവലായ ‘ഫുൽമോണി ഒ കോരുണാർ ബിബോറോണിന്റെ’ മലയാള പരിഭാഷയായ ‘ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ’ യുടെ പേരുമായി നല്ല സാദൃശ്യം തോന്നും . നോവൽ പുസ്തകരൂപത്തിൽ പ്രത്യക്ഷപ്പെടുന്നതിനും മുൻപ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുകയും ,അന്നു തൊട്ടേ ഒട്ടനവധി വായനക്കാരുടെ പിന്തുണയോടെ തുടർരൂപം പ്രാപിക്കുകയും പിന്നീട് അല്ലറ ചില്ലറ മാറ്റങ്ങളോടെ മാതൃഭുമി ബുക്ക്സ് പുറത്തിറക്കുകയാണുണ്ടായത്.

പക്ഷെ ഫേസ്ബുക്കിൽ എഴുതി എന്നതിനേക്കാളും നോവൽ ചർച്ച ചെയ്യുന്നതു തികച്ചും വ്യത്യസ്ത ഇടങ്ങളിലാണ്. സ്ത്രീകളുടെ സാമ്പത്തികവും,ശാരീരികവുമായ സ്വയംപര്യാപ്തതയുടെ നിരവധി തലങ്ങൾ ഇതിൽ കാണാം.ഒരുപക്ഷെ നോവൽ ഇത്രയും സ്വീകരിക്കപ്പെടാനുണ്ടായ ഒരു കാരണം അതാകാം. സോഷ്യൽ മീഡിയ തട്ടകത്തിൽ എഴുതികിട്ടിയപ്പോളുണ്ടായ ധൈര്യമാണ് നോവലിലെ തുറന്നെഴുത്തിനുള്ള മൂലധനം സംഭരിക്കാൻ കഴിഞ്ഞതെന്ന് എഴുത്തുകാരി വെളിപ്പെടുത്തുന്നുണ്ട്.നോവലിൽ പശുവും ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്. അതും മാനകഭാഷയിൽ വ്യവഹരിക്കുന്ന ഒരു കഥാപാത്രം. ചിലയിടങ്ങളിൽ സുപ്രധാന സംവാദങ്ങളിലൂടെ,പ്രസ്താവനകളിലൂടെ നോവലിന്റെ ഒഴുക്കിനൊപ്പം പശു കഥാപാത്രവും നമ്മോടൊപ്പം സഞ്ചരിക്കുന്നു. നോവൽ പരിസരത്തിന്റെ കാലം നേരിട്ട് പരാമർശിച്ചിട്ടെല്ലെങ്കിലും ഏകദേശം പത്തറുപതു കൊല്ലങ്ങൾക്കു മുൻപാണ് കഥകളുടെ ഉത്ഭവംഎന്നു മനസിലാക്കാം

.കല്യാണിയുടെയും ദാക്ഷായണിയുടെയും ജീവിതത്തിൽ കോപ്പുകാരനും , ആണിക്കാരനും അവരുടെ ചെക്കന്മാരായി എത്തുന്നതോടെ അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഘർഷങ്ങളുടെയും ,അവയെ മറികടക്കാനുള്ള പരിശ്രമങ്ങളുടെയും ആഖ്യാനങ്ങളാണ് നോവലിലുടനീളം.ഒരു വിശുദ്ധ കുടുംബത്തിന്റെ യാഥാസ്ഥിതിക വ്യവസ്ഥകളെയും പ്രമാണങ്ങളെയും സ്ത്രീ സ്വാത്രന്ത്യത്തിന്റെ കണ്ണുകളിലൂടെ പൊളിച്ചെഴുതുകയാണ് ഈ നോവൽ.

കേരളത്തിന്റെ വടക്കൻ ദേശങ്ങളിലെ പ്രാദേശിക ഭാഷകളുടെ ഉപയോഗം ഈ നോവലിൽ ധാരാളം എടുത്തുപയോഗിച്ചിട്ടുണ്ട്. ലൈംഗികതയിലും,നാട്ടുവർത്തമാനങ്ങളിലും ,തെറികളിലൂടെയുമൊക്കെ നോവലിൽ അത് മുഴച്ചു നിൽക്കുന്നുണ്ട്. നോവൽ സ്വീകാരിതയുടെ അനുമാനങ്ങൾ എന്തുമാകട്ടെ അതിനും മാത്രം ഒരുൾക്കാമ്പു മേൽപ്പറഞ്ഞ വിഷയങ്ങൾ മാറ്റിവെച്ചാൽ നോവലിൽ കാണാൻ കഴിയില്ല. പ്രാദേശികഭാഷയുടെ അർത്ഥഭേദങ്ങൾ വായനക്കാരൻ സ്വയമേവ കണ്ടെത്തേണ്ടതുണ്ട്. ഓരോപുസ്തകവും ഒരു ദേശവും, സംസ്കാരവും, വ്യത്യസ്ത ജീവിതങ്ങളുമാണെന്നിരിക്കെ താരതമ്യങ്ങൾക്കു പ്രസക്തിയില്ല . എങ്കിലും സമാന ദേശകാല പരിസരങ്ങൾ കൈകാര്യം ചെയ്യുന്ന ഷൈനയുടെ ആവിലാക്കരയിലെ പെൺവൃത്താന്തങ്ങൾ എന്ന നോവൽ ഇതിനേക്കാൾ വായനാസുഖവും നിലവാരവും പുലർത്തുന്നുണ്ടെന്നു തോന്നുന്നു.

ലോകത്തെ നടുക്കിയ കൊലപാതകങ്ങൾ



മനുഷ്യൻ, ലോകത്തിലെ സകല ചരാചരത്തിനെയും അടക്കി വാഴാൻ കഴിവുള്ള ജീവി വർഗ്ഗം.പക്ഷെ മനുഷ്യനെ പോലെ ഇത്ര നീചനായ,നിന്ദ്യനായ,സ്വാർത്ഥനായ,സ്വവർഗ്ഗ സ്നേഹമില്ലാത്ത മറ്റൊരു ജീവി വർഗ്ഗവും ഈ ഭൂലോകത്തു കാണാൻ കഴിയില്ല.ഗീതാലയം ഗീതാകൃഷ്ണൻ രചിച്ച ലോകത്തെ നടുക്കിയ കൊലപാതകങ്ങൾ എന്ന പുസ്തകം ആ ജീവിവർഗ്ഗം നടത്തിയ ചില അരുംകൊലകളുടെയും അതിന്റെ പിന്നാമ്പുറങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നു.ഒരു മരവിപ്പോടെ മാത്രം വായിച്ചു തീർക്കാനാകുന്ന ചില അധ്യായങ്ങളുണ്ടിതിൽ. മനുഷ്യന് എങ്ങനെ ഇത്രയും ക്രൂരമായി പെരുമാറാൻ സാധിക്കുന്നു എന്ന് തോന്നിപോകുന്നതരത്തിലുള്ള കൊലപാതകങ്ങളുടെ വിവരണങ്ങൾ ഇതിലുണ്ട്. കൊലപാതകികളെ സൃഷ്ട്ടിച്ച ഒരു മിശിഹാ എന്ന അധ്യായത്തിലെ ചാൾസ് മാൻസൺ എന്ന കൊടും കുറ്റവാളി പ്രശസ്ത ഫ്രഞ്ച് സംവിധായകൻ റൊമാൻ പൊളാൻസ്കിയുടെ ഗർഭിണിയായ ഭാര്യ ഷാരോൺ ടൈറ്റിനെയടക്കം നിരവധി പേരെ കൊലപ്പെടുത്തിയ ആളാണ്. സമൂഹത്തിൽ നിരവധി ആരാധക സംഘങ്ങളുള്ള ആളായായിരുന്നു മാൻസൺ. നിരവധി വേശ്യകളെ കൊന്നു തള്ളിയ കൊലയാളിയെ കുറിച്ചുള്ള സംഭവങ്ങൾ  മറ്റൊരു അധ്യായത്തിൽ ഉണ്ട് . വൈറ്റ് ചാപ്പൽ കൊലകൾ എന്നാണ് ഈ കൊലപാതക പരമ്പര അറിയപ്പെട്ടത് .1888  ഏപ്രിൽ 3  മുതൽ 1891 ഫെബ്രുവരി 13 വരെ പതിനൊന്നു കൊലപാതകങ്ങൾ കിഴക്കൻ യൂറോപ്പിലെ നിരവധി സ്ഥലങ്ങളിൽ നടന്നു. അടുത്ത കൊലക്കു മുൻപ് പോലീസ് ‌ കൊലയാളിയെ പിടികൂടിക്കാണും എന്ന് കരുതിയെങ്കിൽ തെറ്റി. കൊലയാളി എന്തുകൊണ്ടോ അപ്രത്യക്ഷനായി. രസകരമായ വസ്തുത എന്തെന്ന് വച്ചാൽ ആരാണത് ചെയ്തതെന്ന് ഇന്നും അജ്ഞാതമാണ്.
മറ്റൊരു അധ്യായത്തിൽ രത്ന വ്യാപാരിയായ കൊലയാളിയായി ശോഭരാജ് എത്തുന്നുണ്ട് . അതെ, നമ്മുടെ അതെ ശോഭരാജ് . ശോഭരാജ് ജനിച്ചത് വിയറ്റനാമിലാണ്. അയാളുടെ അച്ഛൻ ഇന്ത്യക്കാരനും ,അമ്മ വിയറ്റനാംകാരിയും ആയിരുന്നു.നിർഭയനായ കൊലയാളി എന്ന അധ്യായത്തിലെ പീറ്റർ മാനുവലിനെ ആധാരമാക്കി നിരവധി പുസ്തകങ്ങൾ ഇറങ്ങുകയുണ്ടായി.മാൻ ഹണ്ടർ ,ബ്ലാക്ക് ആൻഡ് ബ്ലൂ,ഡെഡ് മെൻ ആൻഡ് ബ്രോക്കൻ ഹാർട്സ്,റൂൾസ് 34  തുടങ്ങിയവ പീറ്റർ മനുവലിന്റെ കൊലപാതകങ്ങളെ  ബന്ധപ്പെടുത്തി എഴുതപ്പെട്ട പുസ്തകങ്ങളാണ്.മാനസിക പ്രശ്നങ്ങൾ ഉള്ളവരായിരിക്കും ഇത്തരം വൈകൃതവും ,ക്രൂരവുമായ കൊലപാതക പരമ്പരകൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത് എന്ന് ഉറപ്പിക്കാൻ വരട്ടെ .പീറ്റർ കുർട്ടൻ എന്നയാളുടെ കഥ കേട്ടാൽ ആ ധാരണയൊക്കെ മാറിക്കിട്ടും.
മാനസികമായി ഒരു പ്രശ്നവും ഇല്ലാത്തയാളായിരുന്നു പീറ്റർ .പുറമെ മാന്യമായി പെരുമാറുന്നവൻ, വസ്ത്രധാരണത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നവൻ,സംസാരത്തിലോ കുലീനൻ ,അതൊക്കെയായിരുന്നു പീറ്റർ കുർട്ടൻ . എന്നിട്ടും ആയാൾ വൈകൃതങ്ങളുടെ രാജകുമാരനായി ,കൊടും കൊലയാളിയായി.തന്നെ കഴുത്തറുത്ത്‌ കൊല്ലുവാനുള്ള കോടതി വിധി കേട്ടപ്പോഴും അയാൾ ചോദിച്ചത്, സ്വന്തം കഴുത്തു മുറിഞ്ഞു ചോര ചീറ്റുന്ന ശബ്ദം കേൾപ്പിക്കാൻ പറ്റുമോ എന്നായിരുന്നു. എല്ലാ ആനന്ദവും അവസാനിപ്പിക്കുവാനുള്ള ആനന്ദമയിരിക്കും അത് എന്നയാൾ തന്റെ ആരാച്ചാരോട് പറഞ്ഞു . അപ്പോൾ മാനസിക പ്രശ്നങ്ങൾ മാത്രമല്ല,കുടുംബ പശ്ചാത്തലവും ഒരു മുഖ്യ ഘടകമാണ്. കുടുംബത്തിൽ നിലനിന്നിരുന്ന അന്തച്ഛിദ്രങ്ങൾ തന്നെയാണ് പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന എല്ലാ കൊലയാളികളെയും അവരെ ആ നിലയിൽ കൊണ്ടെത്തിച്ചതെന്നു മനസിലാക്കാം. ക്രൈം /ത്രില്ലർ വിഭാഗങ്ങളിലുള്ള സിനിമയാക്കാൻ പറ്റിയ നിരവധി സംഭവങ്ങളുണ്ട്  ഈ പുസ്തകത്തിൽ. പലതും സിനിമയാക്കിയിട്ടുണ്ട്. മനുഷ്യജീവിതം വെറുത്ത വനിത (അതെ! പുരുഷ കൊലയാളികൾ മാത്രമല്ല ,വനിതകളും ഇക്കാര്യത്തിൽ മോശമല്ല ) എന്ന അധ്യായത്തിലെ അയലിൻ വൂർനോസിന്റെ കഥ 2003 ൽ മോൺസ്റ്റർ എന്ന പേരിൽ സിനിമയാക്കുകയുണ്ടായി. ചാർലിസ് തൊറോണാണ് വൂർണോസ് ആയി വെള്ളിത്തിരയിലെത്തിയത്. അതിനവർക്ക് മികച്ച നടിക്കുള്ള അവാർഡും ലഭിക്കുകയുണ്ടായി. നമ്മുടെ കൊച്ചു കേരളത്തിൽ ഈയിടെ പിടിക്കപ്പെട്ട കൂടത്തായി ജോളിയ്ക്കും  ഈ പുസ്തകത്തിൽ ഒരു അധ്യായം അലങ്കരിക്കാനുള്ള  സർവ യോഗ്യതയും ഉണ്ട് . പുസ്തകത്തിന്റെ അടുത്ത പതിപ്പിലെങ്കിലും അവർ ഉൾപ്പെടുമായിരിക്കാം എന്ന് വിശ്വസിക്കാം.
ഈ പുസ്തകത്തിൽ കൊലപാതകികളെ പോലീസ് എങ്ങനെ കണ്ടെത്തി എന്നുള്ളത് മിക്ക കേസുകളിലും വിശദമായൊന്നും വിവരിച്ചിട്ടില്ല എന്നുള്ളത് ഒരു പോരായ്മയായി തോന്നുന്നുണ്ട്.അങ്ങനെ ആയിരുന്നെകിൽ  വായനക്കാർക്കു കുറച്ചുകൂടി ത്രില്ലിങ് ആയി തോന്നുമായിരുന്നേനെ.

മരണം പോലെ ശക്തം

പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മോപ്പസാങ്ങിനെ ചെറുകഥയുടെ സുവർണ്ണ കാലഘട്ടത്തിലെ മുടിചൂടാമന്നനായാണ് കണക്കാക്കപ്പെടുന്നത്.വളരെ പരിമിതമായ കഥാപാത്രങ്ങളെ വച്ച് ഒരു നീണ്ട കഥ നോവലിലേക്കു ആവാഹിക്കാനുള്ള കഴിവുണ്ടായിരുന്നു മോപ്പസാങ്ങിന്.ചെറുകഥകളിലാണ് പേരുകേട്ട സൃഷ്ടിയ്ക്കളത്രയും,എണ്ണം പറഞ്ഞ നോവലുകൾ വേറെയും ഉണ്ട് . മരണംപോലെ ശക്തം എന്ന നോവലിൽ  ആ വൈഭവം വായനക്കാരുടെ ക്ഷമയുടെ പരിധിയെ പരീക്ഷിക്കുന്ന നിലയിലേക്ക് എത്തിക്കുന്നതിൽ മോപ്പസാങ് വിജയിച്ചിരിക്കുന്നു‘.
 ഒലിവിയർ ബാർട്ടിൻ പാരിസിലെ പ്രശസ്തനായ ചിത്രകാരനാണ്.ബാർട്ടിനും മാഡം ഡി ഗ്വില്ലെറോയും തമ്മിലുള്ള പ്രണയവും , അതിനെ തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമൊക്കെയാണ് ഈ നോവലിന്റെ ഇതിവൃത്തം. ബർട്ടിന്റെ പ്രസ്തമായ ഒരു സൃഷ്ടിയായി വാഴ്ത്തപ്പെട്ട ക്ലിയോപാട്രകലാകാരന്മാരുടെ ഇടയിലും പൊതുസമൂഹത്തിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ വളരെയധികം സഹായിച്ചു.ബാർട്ടിൻ താൻ വരയ്ക്കുന്ന സ്ത്രീകളുമായി ഒരു പ്രണയ ബന്ധത്തിലും ഏർപ്പെടാൻ താല്പര്യപ്പെട്ടില്ല.  അത് തീർത്തും ഒരു വിരസമായ സംഗതിയായി അയാൾക്ക്‌ അനുഭവപ്പെടുന്നുവെത്രെ.പക്ഷെ ഒരു രാത്രിപാർട്ടിയിൽ വച്ച് അദ്ദേഹം ഡി ഗ്വില്ലറോയെ  കണ്ടുമുട്ടുന്നതോടെ കാര്യങ്ങൾ മാറി മറയുന്നു.
അവളുടെ സൗന്ദര്യത്തിൽ മനംമയങ്ങി ആകർഷിക്കപ്പെട്ട് ഒടുവിൽ അവരുടെ ഒരു പെയിന്റിംഗ് വരയ്ക്കണമെന്നു അയാൾ തീരുമാനിക്കുന്നു. എല്ലാ പ്രണയബന്ധങ്ങളെയുംപ്പോലെ അവർ തമ്മിലുള്ള പ്രണയം മികച്ച സംഭാഷണങ്ങളോടെയും ,സൗഹൃദത്തോടെയും വളരുന്നു. അവളില്ലാതെ തനിക്കു പിടിച്ചുനിൽക്കാനാവില്ലെന്ന അവസ്ഥയിലേക്ക് അയാൾ എത്തിച്ചേരുന്നു .തങ്ങളുടെ ബന്ധം ഒരു പരിധി വിടുമ്പോൾ ഗ്വില്ലറോക്ക് കുറ്റബോധം തോന്നി തുടങ്ങുന്നു. അതിന്റെ കാരണം രസകരമാണ്. അവളുടെ വിവാഹം കൗണ്ട് ഡി ഗ്വില്ലറോയുമായി കഴിഞ്ഞതും അതിൽ അഞ്ചു വയസുള്ള ഒരു മകളും ഉണ്ട്. പക്ഷെ എന്നിരുന്നാലും ബർട്ടിന് തന്നെ സന്തോഷവതിയാക്കാൻ സാധിക്കുണ്ടെന്നു അവൾ തിരിച്ചറിയുന്നു.കൗണ്ട് ഡി ഗ്വില്ലറോയും ബർട്ടിനും സുഹൃത്തുക്കളാകുന്നു. പാരിസിന് പുറത്തു പഠിച്ചു വളർന്ന ഗ്വില്ലെറോയുടെ മകൾ ആനെറ്റ് പാരിസിലേക്കു തിരിച്ചു വരുന്നതോടെ കഥ വേറൊരു തലത്തിലേക്ക് ഉയരുന്നു. അമ്മയുടെ മുറിച്ചു വെച്ച രൂപമാണ് ആനെറ്റിന്‌. ഗ്വില്ലറോയുടെയും ആനെറ്റിനെയും കുറിച്ചുള്ള കഥാനായകന്റെ വികാര വിചാരങ്ങളെ നോവലിസ്റ്റ് വിശദമായി നോവലിൽ വിവരിക്കുന്നുണ്ട്. ബാർട്ടിന് ഒരുവേള ആനെറ്റിന്റെ പ്രതിശ്രുത വരനോട് അസൂയ തോന്നുന്നുണ്ട്.അയാൾ ഗ്വില്ലറോയെ അവളിൽ കാണുന്നു. ഗ്വില്ലറോയുടെ പ്രായം കൊണ്ടും സൗന്ദര്യം കൊണ്ടും അവരുടെ ചെറുപതിപ്പായ അനെറ്റിനോട് അയാൾക്ക്  താല്പര്യം തോന്നുന്നു. സൗന്ദര്യം, പ്രായം,പ്രണയം,യുവത്വം തുടങ്ങിയ സമൂഹം ഉയർത്തിപ്പിടിക്കുന്ന സൗന്ദര്യത്തിന്റെ നിരവധി അടരുകളെക്കുറിച്ചു മോപ്പസാങ് നോവലിലുടനീളം പറഞ്ഞു  വെക്കുന്നു,
ഗ്വില്ലറോയുടെ വർധിച്ചു വരുന്ന പ്രായവും ,ശരീരത്തിലെ ചുളിവുകളും ബാർട്ടിന് തന്നോടുള്ള പരിഗണനയിൽ കുറവുണ്ടാകുമെന്നു അവൾ ആശങ്കപ്പെടുന്നു. മകളുടെ സൗന്ദര്യത്തിലും ,നിറത്തിലും ഒരുവേള അവർക്കു അസൂയ തോന്നുന്നു.അവർ മേക്കപ്പ് ഉപയോഗിക്കാൻ കൂടുതൽ സമയം കണ്ടെത്തുന്നു. ഒപ്പം ശരീരം മെലിയാനാവശ്യമായ സൂത്രപ്പണികളന്വേഷിച്ചു നടപ്പാക്കുന്നു .പിന്നീട് ഒരു സമയത്തു  ബർട്ടിന്റെ പ്രണയം തിരികെ ഗ്വില്ലറോയിലേക്കു മടങ്ങി എത്തുന്നുണ്ട്.  ഒരു പാരിസ് പത്രമായ ഫിറാഗോയിൽ തന്റെ കലാസൃഷ്ടിയെ പഴഞ്ചനെന്നു വിമർശിച്ചു ലേഖനം പ്രത്യക്ഷപ്പെടുന്നതോടെ ബാർട്ടിൻ അസ്വസ്ഥനാകാൻ തുടങ്ങുന്നു.
തികച്ചും നാടകീയമായ രീതിയിലാണ് നോവൽ അവസാനിക്കുന്നത്. മോപ്പസാങ്ങിന്റെ മുൻപത്തെ മികച്ച രചനകളുടെ പാടുകളൊന്നും ഈ നോവലിൽ കാണുന്നില്ല  എന്ന് പറയേണ്ടി വരും.സ്നേഹം ,ജീവിതം,മരണം എന്നിവയുടെയും മനുഷ്യമനസ്സിന്റെ നിഗൂഢതകളുടെയും കഥയാണിത്. ഈ നോവലിന്റെ മലയാള വിവർത്തനം ചെയ്തിരിക്കുന്നത് വി ആർ ഗോവിന്ദനുണ്ണിയാണ്. മാതൃഭൂമിയിലെ മുൻ അസിസ്റ്റന്റ് എഡിറ്ററായിരുന്നു അദ്ദേഹം. ഈ കഴിഞ്ഞ മാർച്ച് 18 നായിരുന്നു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്.

സ്പാന്യാഡ് – കുഞ്ഞാലി ചരിത്രം

കേരളത്തിന്റെ ചരിത്രം മുഴുവനായും വേണ്ടവിധം എഴുതപ്പെട്ടിട്ടില്ല . എല്ലാവർക്കും താല്‍പര്യമുള്ള ഒരു വിഷയമാണിന്നും  കേരളോല്പത്തിയും ,അതിന്റെ പിൽക്കാല ചരിത്രവും . കഷ്ടിച്ചു ഇരുന്നൂറു വര്ഷം മുൻപുള്ള ചരിത്രം മാത്രമേ നമുക്ക് നന്നായി  അറിയുകയുള്ളൂ .അതിനു നമ്മൾ പല വൈദേശിക എഴുത്തുകാരോടും സഞ്ചാരികളോടും കടപ്പെട്ടിരിക്കുന്നു. അതിൽ തന്നെ പലതിനും വിരുദ്ധാഭിപ്രായങ്ങളാണ്. ഉദാഹരണത്തിന് പഴശ്ശിയുടെ വീര മരണത്തിന് സംബന്ധിച്ചുള്ള വസ്തുതകൾ . രത്നം വിഴുങ്ങിയെന്നും, വാൾ സ്വന്തം വയറ്റിൽ കുത്തിയിറക്കിയെന്നും ,ബ്രിട്ടീഷുകാരുമായുള്ള ഒരു തുറന്ന യുദ്ധത്തിൽ മാരകമായി മുറിവേറ്റു മരിച്ചു എന്നൊക്കെയുള്ള നിരവധി പതിപ്പുകൾ ലഭ്യമാണ്. എങ്ങനെ മരിച്ചു എന്നതിന്റെ ഒരു ഏകദേശ വിവരണം കരുണാകരമേനോനും ഈസ്റ്റിന്ത്യാ കമ്പനിയും എന്ന പുസ്തകത്തിൽ ആധികാരികതയോടെ ഏറ്റവും വിശ്വസനീയമായ തെളിവുകളോടെ വിവരിക്കുന്നുണ്ട് . അതാകട്ടെ ഭൂരിപക്ഷം  പേർക്കും അജ്ഞാതവുമാണ്. ഇരുന്നൂറു വർഷങ്ങൾക്കു മുൻപുള്ള സംഭവങ്ങളുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ അതിനും ഇരുന്നൂറു വർഷം മുൻപുള്ള ചരിത്രത്തിന്റെ ആധികാരിത എത്രമാത്രം രേഖപെടുത്തിയിട്ടുണ്ടെന്നും ,എത്രകണ്ട് വിശ്വസനീയവുമാണെന്നും ഊഹിക്കാവുന്നതേയുള്ളു .കേരളചരിത്രത്തിന്റെ ഏറിയപങ്കും വാമൊഴികളായി പരക്കുന്നതോ, മിത്തുകളാൽ അലങ്കരിക്കപ്പെടുന്നതോ ആണ് . ഒരുപക്ഷെ ഭാവിയിൽ അത്തരം ചരിത്രാവശേഷിപ്പുകളുടെ നിധികുംഭങ്ങൾ നമുക്ക് മുന്നിൽ വെളിപ്പെടുമെന്നു പ്രത്യാശിക്കയെ ഇപ്പോൾ നിർവ്വാഹമുള്ളൂ.
ചരിത്രത്തിൽ  അത്തരത്തിൽ  വേണ്ടവിധം രേഖപ്പെടുത്താതെപോയിട്ടുള്ള, കുഞ്ഞാലി മരയ്ക്കാർ വംശത്തിന്റെ ചരിത്രവും , ആ പരമ്പരയിലെ അവസാന കണ്ണിയെന്ന് വിശ്വാസിക്കപ്പെടുന്ന , അറബികടലിലും  ,കോറമണ്ഡലത്തിലും ,സിംഹള ദേശത്തും പേടി സ്വപ്നം വിതച്ച ഒരു മനുഷ്യന്റെ ,അലി മരയ്ക്കാരുടെ ജീവിതത്തേകുറിച്ചുമാണ് സ്പാനിയാഡ് -കുഞ്ഞാലി ചരിതം എന്ന ഹിസ്റ്റോറിക്കൽ ഫിക്ഷനിലൂടെ  ജെയിംസ് സേവിയർ നമുക്ക് മുന്നിലെത്തുന്നത്. പോർച്ചുഗീസുകാരാൽ തടവിലക്കപ്പെട്ട ഹോളണ്ടുകാരനായ എഡ്വിൻ എന്ന തടവുപുള്ളിയെ ,തങ്ങൾ നടത്തിയ ഒരു കടൽകൊള്ളക്കിടയിൽ മോചിപ്പിക്കുകയും , അയാളുടെ നേരെചൊവ്വെയുള്ള തുറന്നു പറച്ചിലിൽ വിശ്വാസം തോന്നിയ ഡോം പെഡ്രോ റോഡിഗ്രിസ് തന്റെ പൂർവികരുടെ ചരിത്രവും, തന്റെ അതുവരെയുള്ള കാര്യങ്ങളും വിശദീകരിക്കുന്നതാണ് നോവലിന്റെ മുക്കാൽ പങ്കും. വേലയുധൻ പണിക്കശേരിയുടെ സഞ്ചാരികൾ കണ്ട കേരളം എന്ന പുസ്തകത്തിൽ നിന്നാണ് ഡോം പെഡ്രോ റോഡിഗ്രിസിനെ കുറിച്ച് അറിയുന്നതെന്ന് നോവലിസ്റ്റ് പറയുന്നുണ്ട്. ഫ്രാൻകോയസ് പൈറാർഡ് എന്ന ഫ്രഞ്ചുകാരന്റെ യാത്രാ വിവരണത്തിൽ കഥാ നായകനെ കണ്ടുമുട്ടിയതിനെ കുറിച്ചുള്ള വിവരണങ്ങൾ ഉണ്ട്. താൻ പരിചയപ്പെട്ടത് ഒരു സ്പാനിഷൂകാരനെന്ന് കരുതിയാണ് അയാൾ അവനെ സ്പാന്യാഡ് എന്നു വിശേഷിപ്പിച്ചത്.
 കുഞ്ഞാലി മരയ്ക്കാർ വംശത്തിന്റെ പൂർവികരെ കുറിച്ചും അവർ എവിടെ നിന്നു വന്നു എന്നുള്ളതിനെക്കുറിച്ചുമൊക്കെ ചരിതകാരന്മാര്ക്ക് ഭിന്നഭിപ്രായങ്ങളാണുള്ളത് . മരയ്ക്കാർ എന്ന വാക്കിന് പല അർഥങ്ങളുമുണ്ട്. അതിലൊന്ന് കപ്പിത്താൻ അല്ലെങ്കിൽ കപ്പലോട്ടക്കാരൻ എന്നാണ്. നോവലിൽ ഏഴാം അദ്ധ്യായം മുതലാണ് കുഞ്ഞാലിമാരുടെ ചരിത്രം ചിത്രത്തിൽ വരുന്നത്.
ഈ പുസ്തകം വായിച്ചു കഴിഞ്ഞാൽ തീർച്ചയായും നമ്മൾ ഡോം പെഡ്രോയേകുറിച്ച് കൂടുതൽ തിരയാൻ ആരംഭിക്കുമെന്ന് തീർച്ചയാണ്. നിരഭാഗ്യമെന്ന് പറയട്ടെ അദ്ദേഹത്തെ കുറിച്ച് കൂടുതലായൊന്നും ലഭിച്ചില്ല. എങ്കിലും ലഭ്യമായ വിവരങ്ങൾ ഞാനിവിടെ പങ്കുവെക്കുന്നുണ്ട്.
 1585 ൽ അധികാരമേറ്റ കുഞ്ഞാലി നാലാമനും  പോർച്ചുഗീസുകാർക്കെതിരെ ശക്തമായ പ്രതിരോധം സൃഷടി ച്ചയാളായിരുന്നു .സാമൂതിരിയുടെ സിംഹാസനത്തിൽ കുഞ്ഞാലിക്കൊരു കണ്ണുണ്ടെന്ന് പോർച്ചുഗീസുകാർ സാമൂതിരിയെ വിശ്വാസിപ്പിച്ചു. അതിനു പ്രാദേശിക പിൻബലവും  ഉണ്ടായിരുന്നു എന്നും  അറിയുന്നു.
അങ്ങനെ ഉപജാപക സംഘങ്ങളുടെ ഇടയിൽപ്പെട്ട് സാമൂതിരിയും കുഞ്ഞാലിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ  വീണു. പിന്നീട് നടന്ന ആക്രമണങ്ങളിൽ കുഞ്ഞാലിക്ക് സാമൂതിരിയുടെ പടയോടും പോർച്ചുഗീസുകാരോടും ഏറ്റുമുട്ടേണ്ടിവന്നു. ആദ്യമൊക്കെ പിടിച്ചു നിൽക്കാൻ കുഞ്ഞാലിക്കും കൂട്ടർക്കും കഴിഞ്ഞെങ്കിലും ഒടുവിൽ സമൂതിരിയുമായുള്ള ഒരു സമാധാന ഉടമ്പടിപ്രകാരം കീഴടങ്ങേണ്ടി വന്നു. കീഴടങ്ങിയ കുഞ്ഞാലിയെ പോർച്ചുഗീസുകാർ ഗോവക്ക് കൊണ്ടുപോയി. ആന്ദ്രേ ഫുർടാർഡോ ആയിരുന്നു ആ സമയം പോർച്ചുഗീസുസേനയുടെ തലവൻ. കീഴടങ്ങാനുള്ള നിബന്ധനകൾ പാലിച്ചിട്ടും സമാധാന ഉടമ്പടിയിലെ ചട്ടങ്ങൾ ലംഘിച്ച്   കുഞ്ഞാലിയെ അവർ വിചാരണ ചെയ്തു. സാമൂതിരിക്കു വെറും കാഴചക്കാരനായി നിൽക്കേണ്ടി വന്നു . വിചാരണയ്ക്ക് ശേഷം കുഞ്ഞാലിയെ ഫ്രെഞ്ച് ശൈലിയിലുള്ള ഒരു ഗില്ലാറ്റിൻ ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയാണുണ്ടായത്. എന്നിട്ടും അരിശം തീരാതെ ആ ശരീരം നാലായി വെട്ടിമുറിച്ച് ഗോവയിലെ പല ഭാഗങ്ങളിലും കെട്ടിതൂക്കുകയുണ്ടായി. തല ഉപ്പിലിട്ട് കണ്ണൂരിൽ  കൊണ്ട് വന്നു മുളവടിയിൽ നാട്ടി പൊതുദർശനത്തിന് വച്ചു. എതിർക്കുന്നവരുടെ അവസ്ഥ ഇങ്ങനെയൊക്കെയായിരിക്കും എന്ന മുന്നറിയിപ്പായിരുന്നു അത്.
കുഞ്ഞാലിയെ കൂടാതെ നാല്പതോളം പേരെ പിടികൂടിയിരുന്നു. കൂട്ടാളി ചിന്നാലിയെ ക്രൂര പീഡനങ്ങൾക്ക് ശേഷം മതം മാറ്റി ക്രിസ്ത്യാനിയാക്കി, ബാർത്തലോമീവ് എന്ന പേര് നല്കി. മതം മാറിയാൽ മാപ്പ് നല്കുമെന്ന തങ്ങളുടെ പ്രതീക്ഷ അസ്ഥാനത്താക്കികൊണ്ടു ആ നാല്പതു പേരെയും വധിച്ചു കളഞ്ഞു. എന്തുകൊണ്ടോ എത്ര പീഡനങ്ങളേൽപ്പിച്ചിട്ടും കുഞ്ഞാലിയെ മതം മാറ്റാനവർക്ക് സാധിച്ചില്ല. ചരിത്രത്താളുകളിൽ കുഞ്ഞാലിച്ചരിത്രം ഇതോടെ അവസാനിക്കുകയാണ്.
  ഡോ പെഡ്രോയെ ആദ്യമായി രേഖപ്പെടുത്തുന്നത് ഫ്രാങ്കോയിസ് പൈറാർഡ് ഡി ലാവലാണ്. അക്കാര്യം ഈ ലേഖനത്തിന്റെ തുടക്കത്തില് സൂചിപ്പിച്ചിരുന്നുവല്ലോ. ഒരു ഫ്രഞ്ച് നാവികനായിരുന്നു അയാൾ. പൈറാർഡിനെ പോർച്ചുഗീസുകാർ പിടികൂടി കൊച്ചിയിൽ ജയിയിലിൽ ഇടുകയുണ്ടായി. പിന്നീട് ഗോവയിലെ ഒരു  സിവിൽ ജയിയിലിലേക്ക് മാറ്റി. അവിടെ വച്ചാണ് ഡോം പെഡ്രോയെ പൈറാർഡ് കാണുന്നത്. അവിടെ നടത്തിയ  ഒരു കൊലപാതകത്തിനു ശേഷം സ്പയിനിലേക്ക് കടന്നെന്നു പൈറാർഡ് തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട് . ഡോം പെഡ്രോ ഒരു സ്പെയ്ൻകാരനായിരുന്നില്ല . മരിച്ച കുഞ്ഞാലി നാലാമന്റെ ഒരു ബന്ധുവാണെന്നാണ്  പൈറാർഡ് പറയുന്നത്. ഡോം പെഡ്രോയെ കുറിച്ചുള്ള വിശദമായ ജീവചരിത്രാമൊന്നും ലഭ്യമല്ല. പൈറാർഡും അത്രകണ്ട് രേഖപ്പെടുത്തിയതായി കാണുന്നില്ല. 1581 ലെ ഒരു പോരാട്ടത്തിലാണ് കുഞ്ഞാലി നാലാമന്റെ ഈ ബന്ധുവിനെ ഡോൺ ഫൂർട്ടർഡോ എന്ന പോർച്ചുഗീസു തലവൻ പിടികൂടുന്നത്. അന്നവന് വെറും പതിമൂന്ന് വയസ്സു തികഞ്ഞിരുന്നില്ല എന്നു ഒരു ലേഖനത്തിൽ കാണുന്നുണ്ട്. ഗോവയിലെത്തിയ അവനെ അവർ മതം മാറ്റി ഡോം പെഡ്രോ റോഡിഗ്രിസ് എന്ന പേര് നല്കി . അവിടെവച്ചു തന്നെ  ഒരു പോർച്ചുഗീസു അനാഥ പെൺകുട്ടിയെ വിവാഹം കഴിച്ചു. 1608 ൽ പൈറാർഡ് ലാവൽ സ്പാനിയാഡെന്നു കരുതി കണ്ടുമുട്ടിയ വ്യക്തി ഡോം പെഡ്രോ ആയിരുന്നു, 1600 ൽ ഗോവയിൽ വച്ച് തന്റെ ഉറ്റബന്ധുവായ കുഞ്ഞാലി മരയ്ക്കാറേ പോർച്ചുഗീസുകാർ കഴുത്തുവെട്ടി കൊലചെയ്യപ്പെടുന്നത് നേരിൽ  കാണേണ്ടി വന്ന അതേ ടോം പെഡ്രോ.
ഗോവയിൽ നിന്നും ഒരു ചെറുകപ്പൽ വഴി രക്ഷപ്പെട്ട് പൊന്നാനിയിലെ തന്റെ ബന്ധുക്കളുടെ അടുത്തേക്ക് ഡോം എത്തി. അവർ അവന് അലി മരയ്ക്കാർ എന്ന പുതിയ പേര് നൽകി . ഡോം പെഡ്രോ ഒരു കടൽ കൊള്ളക്കാരനായിട്ടാണ് അറിയപ്പെട്ടത്. അയാളുടെ കണ്ണിൽ പെടാതെ ഒരു പോർച്ചുഗീസ് കപ്പലും കടൽ കടന്നു പോയില്ല .  അവരുടെ കപ്പലുകൾ അയാൾ തിരഞ്ഞു പിടിച്ചു കൊള്ളയടിച്ചു.ഡോം സിലോണിനടുത്തുള്ള താനഡിവാ ദ്വീപിലേക്ക്‌ പോയി.അക്കാലത്തു പോർച്ചുഗീസുകാർ സിലോണിലും ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. 1505 മുതൽ അവരതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു. ടോം പെഡ്രോ ഡിലാസ് മാക്സ് ,ടിസ്റ്റാവോ, ഗോലായോ ദ്വീപുകൾ കൈയ്യടിക്കിയിട്ടുണ്ടെന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് .ലാസ് വാക്സ് ദ്വീപുകൾ ജാഫ്‌നയിൽ നിന്നും മാറി തെക്കു പടിഞ്ഞാറ് ഭാഗത്താണ്. പോർച്ചുഗീസുകാർ ഇതിനെ ദാസ്‌വാക്സ് എന്ന് പേരിട്ടു . ഡച്ചുകാർ വന്നപ്പോൾ വീണ്ടും അതിന്റെ പേരുമാറ്റി ഡെൽഫറ്റ് എന്നാക്കി മാറ്റി. 1619 ലെ അവസാന കൊള്ളക്കുശേഷം ശേഷം ഡോം  പെട്രൊയ്ക്കു എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല .തന്റെ കൂട്ടാളികൾക്കൊപ്പം വമ്പിച്ച കൊള്ളമുതലുകളുമായി മാലദ്വീപിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടാകാം എന്നാണ് വിശ്വസിക്കുന്നത്. ചരിത്രം ചിലപ്പോൾ അങ്ങനെയാണ് . ചിലരുടെ കാര്യത്തിൽ ആകാംക്ഷയും ഉദ്വേഗവും ബാക്കി വെച്ച് അപ്രത്യക്ഷമാകും ,വിട്ടുപോയ കണ്ണികൾ പൂരിപ്പിക്കേണ്ട ജോലി നമ്മളിൽ ഏല്പിച്ചുകൊണ്ട്..
ഈസ്റ്റ് ഇൻഡീസ്, മാലിദ്വീപ്, മൊളൂക്കാസ്, ബ്രസീൽ എന്നിവിടങ്ങളിലേക്ക് ഫ്രാങ്കോയിസ് പൈറാർഡിന്റെ യാത്ര വിവരണങ്ങൾ  3 വോള്യങ്ങളായി ലഭ്യമാണെന്നാണ് അറിയാൻ കഴിഞ്ഞത്.

ജയിൽ ചാടി കടൽ കടന്ന് വന്ന് ബോംബെ വാണ അധോലോക നായകൻ -ശാന്താറാം

ശാന്താറാം എന്ന പുസ്‍തകം ഞാൻ ആദ്യമായി കാണുന്നത് വെള്ളിത്തിരയിലാണ് ,മലയാളത്തിലെ സൂപ്പർ ഹിറ്റായ ലൂസിഫർ എന്ന സിനമയിൽ . അതിൽ വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന കഥാ പാത്രം മകൾ ജാൻവിക്ക്‌ സമ്മാനിക്കുന്നുണ്ട് നീലയും ചുവപ്പും കലർന്ന ,ആരെയും ആകർഷിക്കുന്ന പുറംചട്ടയുള്ള ഒരു കട്ടി പുസ്തകം .ആ പുസ്തകത്തിന്റെ പേര് ആപ്പോഴേ ശ്രദ്ധിച്ചിരുന്നുവെങ്കിലും കൂടുതലൊന്നും അന്വേഷിക്കാൻ മെനക്കെട്ടില്ല. ഇംഗ്ലീഷ് പുസ്തകങ്ങൾ അങ്ങനെ തേടിപിടിച്ചു വായിക്കുന്ന ശീലം തുടങ്ങിയിട്ടില്ലായിരുന്നു.

 പിന്നീട് ഒരു ബുക്ക്സ്റ്റാളിൽ പുസ്തകങ്ങളൊക്കെയെടുത്തു ബില്ല് ചെയ്യാനായി കൊടുക്കുമ്പോഴുണ്ട് അരികിലുള്ള മേശപ്പുറത്തു ഒരു പുസ്തകം കിടക്കുന്നു.വെളുത്ത പുറം ചട്ടയിൽ ഇടതുവശത്തു ചോരവീണൊലിക്കുന്ന ചിത്രമുള്ള ഒന്ന് .പുസ്തകത്തിന്റെ പേര് ശാന്താറാം . ആകാംക്ഷയിൽ പുസ്തകമെടുത്തു മറിച്ചു നോക്കി . അതെ, ഇതതു തന്നെ . ലൂസിഫറിൽ കണ്ട പുസ്തകം .അതിന്റെ മലയാള പരിഭാഷ ഇത്ര പെട്ടെന്ന് വന്നോ എന്ന് ഞാൻ വിചാരിച്ചു. പേജുകൾ മറിച്ചു നോക്കിയപ്പോൾ എനിക്ക് തെറ്റിയെന്ന് മനസിലായി.ഡി.സി ബുക്ക്സ് അതിന്റെ പരിഭാഷ 2013-ലേ പുറത്തിറക്കിയിരുന്നു .ഇപ്പോൾ കൈയിലുള്ളത് 2017 ൽ പുറത്തിറക്കിയ രണ്ടാം പതിപ്പാണ് .ഞാൻ വാങ്ങിയ പുസ്തകങ്ങൾക്കു മീതെ ശാന്താറാമിനെ കൂടി പ്രതിഷ്ഠിച്ചു ബില്ല്‌ ചെയ്യാനായി നീക്കി വെച്ചു .എന്നാൽ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് ബില്ലടിച്ചു കൊണ്ടിരുന്ന ആ മനുഷ്യൻ ഞാനെടുത്തു വച്ച പുസ്തകക്കെട്ടിൽനിന്നും ശാന്തറാമിനെ എടുത്തു മേശമേൽ മാറ്റിവെച്ചു ബാക്കിയുള്ളവ ബില്ലടിക്കാൻ തുടങ്ങി . ഇതും കൂടി ഉണ്ടെന്നു പറഞ്ഞു മാറ്റിവെച്ച ആ പുസ്തകം ഞാനെടുത്തു കാട്ടി.
 അയ്യോ ആ പുസ്തകം സ്റ്റോക്കില്ല , വരുമ്പോൾ അറിയിക്കാം ” അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
അപ്പോൾ ഇതോ?” ഞാനാ പുസ്തകം  ചൂണ്ടി കാട്ടി. “സോറി സർ , അത് ഞാൻ വായിച്ചുകൊണ്ടിരിക്കുന്നതാ . ഇവിടെ ഇരിക്കുമ്പോൾ സമയം കിട്ടിയാൽ  വായിക്കാനായി വീട്ടിൽ നിന്നും എടുത്തു വച്ച പുസ്തകമാണ്. വിഷമിക്കണ്ട ,പുതിയ കോപ്പികൾ ഉടനെ ഇറങ്ങാൻ സാധ്യതയുണ്ട് . ലൂസിഫർ ഇറങ്ങിയതിനു ശേഷം ധാരാളം ആളുകൾ ഈ പുസ്തകം അന്വേഷിച്ചു വരുന്നുണ്ട് .” അയാൾ പറഞ്ഞു .
(2019 നവംബറിൽ ഡി സി ബുക്ക്സ് ഇതിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി ).
“എങ്കിൽ ഒരു കോപ്പി എനിക്കും വേണം ” . ഞാൻ പറഞ്ഞു.
പക്ഷെ നാളുകളേറെ കഴിഞ്ഞിട്ടും ആ പുസ്തകത്തിന്റെ വിവരങ്ങളൊന്നും കിട്ടിയില്ല .പുസ്തക കടക്കാരൻ വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിച്ചതുമില്ല .  അങ്ങനെ മറ്റു പല ഓൺലൈൻ ബുക്ക് സ്റ്റോറുകൾ കൂടി കയറിയിറങ്ങി ഒടുവിൽ ലൂസിഫറിലെ ജാൻവിയെ പോലെ ആമസോണിൽ നിന്ന് തന്നെ എനിക്കാ പുസ്തകം ഓർഡർ ചെയ്യേണ്ടി വന്നു . (ആമസോണിനു നന്ദി ). ലൂസിഫർ സിനിമ ഇറങ്ങി കഴിഞ്ഞതിനു ശേഷം ശാന്താറാം എന്ന പുസ്തകവും ഏറെ ചർച്ച ചെയ്യപ്പെട്ടു. ആ പുസ്തകവും പൃഥ്‌വിരാജ്ഉം തമ്മിൽ എന്ത് ബന്ധം എന്ന തലക്കെട്ടോടെ സാമൂഹിക മാധ്യമങ്ങളിൽ ലേഖനങ്ങൾ വന്നു . പ്രമുഖ ഓൺലൈൻ വാർത്ത പോർട്ടലുകൾ അതിനെ കുറിച്ച് ചർച്ച ചെയ്തു . അങ്ങെനെയുള്ള ഒരു ലേഖനത്തിൽ പൃഥ്‌വിരാജ് തനിക്കീ പുസ്തകവുമായുള്ള ആത്മ ബന്ധം ഏതു തരത്തിൽ ഉള്ളതായിരുന്നുവെന്നു വിവരിക്കുന്നുണ്ട് .
ഒരു പുസ്തകം വായിച്ചു അതിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ ഒരിക്കലെങ്കിലും പോകാൻ നമ്മൾ ആഗ്രഹിച്ചിട്ടുണ്ടാകില്ലേ? അതുപോലെ ശാന്താറാം വായിച്ചു അതിൽ പറയുന്ന സ്ഥലങ്ങൾ നേരിൽ കാണാൻ താൻ ആഗ്രഹിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ആഗ്രഹിച്ച പോലെ ആ നോവലിൽ പറഞ്ഞിരിക്കുന്ന സുപ്രധാന സ്ഥലങ്ങളിലൊക്കെ സന്ദർശിക്കുകയും ചെയ്തു. ഒറ്റക്കായിരുന്നില്ല  സമാന ചിന്തഗതി വച്ച് പുലർത്തിയ ഒരു സുഹൃത്തും കൂടെയുണ്ടായിരുന്നു . ആ യാത്രയിലെ സുഹൃത്താണ് പിന്നീട് പൃഥ്‌വിരാജിന്റെ പ്രിയ പത്നിയായായി തീർന്ന സാക്ഷാൽ സുപ്രിയാ മേനോൻ .ഒരഭിമുഖത്തിൽ  പൃഥ്‌വിയോട്  ഒരു പുസ്തകം സിനിമയാക്കാൻ അവസരം ലഭിച്ചാൽ ഏതു പുസ്തകം തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് അദ്ദേഹം പറയുന്നത് അത് ശാന്താറാം ആയിരിക്കും എന്നാണ് .
ബോംബയിൽ താമസിക്കുന്ന ഒരാൾക്കുപോലും ചിലപ്പോൾ ഇത്ര കൃത്യമായും ,സൂക്ഷ്മമായും  ബോംബെയും , അവിടുത്തെ പ്രദേശങ്ങളെയും അടയാളപ്പെടുത്താൻ കഴിഞ്ഞെന്നു വരില്ല.അതിൽ ഒട്ടും അതിശയോക്തിയില്ലെന്നു ഈ പുസ്തകം-ശാന്താറാം വായിച്ചു കഴിയുമ്പോൾ എല്ലാവർക്കും ബോധ്യപ്പെടും.
തികച്ചും ഒരു അസാധാരണ നോവലാണ് ശാന്താറാം.ഓസ്‌ട്രേലിയൻ എഴുത്തുകാരനായ ഗ്രിഗറി ഡേവിഡ് റോബെർട്സിന്റെ ആദ്യ നോവലാണിത് . നോവലിസ്റ്റിന്റെ ആത്മാംശം ഉൾക്കൊള്ളുന്ന ഒരു കൃതിയായി എല്ലാവരും ഇതിനെ കണക്കാക്കുന്നുണ്ട് . 1980 കളിലാണ് സായുധ കവർച്ചകൾ നടത്തിയതിനു കഥാനായകൻ പിടിക്കപ്പെടുന്നത് .ഓസ്‌ട്രേലിയയിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ കള്ളപാസ്‌പോർട്ടിൽ ജയിൽ ചാടി ഇന്ത്യയിലെത്തുന്നു . പിന്നീട് നീണ്ട പത്തു വര്ഷങ്ങളോളം ഇന്ത്യയിൽ ആണ് ചിലവഴിച്ചത് ,ലിൻബാബ എന്ന പേരിൽ . ലിൻഡ്‌സെ എന്നായിരുന്നു കള്ളപാസ്‌പോർട്ടിലെ പേര് . ബാബ എന്ന പേര് , ബോബെയിൽ വച്ച് പരിചയപ്പെട്ട ഗൈഡും ,പിന്നീട് ലിന്നിന്റെ ഉത്തമ സുഹൃത്തുമായിത്തീർന്ന പ്രഭാകറാണ് നൽകുന്നത് . ലിൻഡ്സെയ് അങ്ങനെ ലിൻബാബയായി . ബോംബയിൽ വച്ചാണ് ലിൻ കാർലയെ കാണുന്നതും പ്രണയത്തിലാകുന്നതും . എന്നാൽ വളരെ വിശ്വസ്തനും , അയാൾക്ക് അവളോടുള്ള സ്നേഹം നിലനിൽക്കുന്നതും ഉറച്ചതുമാണെന്നറിഞ്ഞിട്ടും കാർല ആ സ്നേഹത്തെ നിരുത്സാഹപ്പെടുത്തുന്നുണ്ട് . അത് പക്ഷെ ലിൻഡ്സെയെ മയക്കുമരുന്നിന് അടിമയാക്കി മാറ്റുകയാണുണ്ടായത്.ലിൻ പക്ഷെ ഒരുസമയത്തു അതിൽ നിന്നെല്ലാം ഊരിപ്പോരുന്നുണ്ട് .പ്രഭാകറുമായുള്ള അയാളുടെ ബന്ധമാണ് കാർലയെ പരിചയപ്പെടാൻ ഇടയാക്കിയത് തന്നെ .
ബോംബയിലെ ചേരിയിൽ  താമസിക്കാൻ പ്രഭാകർ ലിൻഡ്സെയെ സഹായിക്കുന്നുണ്ട് , ഒരു പക്ഷെ നേരിട്ടല്ലെങ്കിലും അയാൾ നിമിത്തമാണ് അതും സംഭവിക്കുന്നത് . അവിടെ വച്ചയാൾ ഒരു ക്ലിനിക് ആരംഭിക്കുകയും തന്റെ ചേരിയിലെ ദരിദ്രർക്ക് സൗജന്യചികിത്സ നൽകുകയും ചെയ്യുന്നു . ചേരി നിവാസികളെ തന്നിലേക്കടുപ്പിക്കാൻ അതയാളെ സഹായിക്കുന്നു . ചേരിവാസത്തിനടയിൽ കോളറപോലുള്ള മഹാദുരന്തങ്ങളെ അയാൾക്കു നേരിടേണ്ടി വരുന്നു .എന്നാൽ ചേരിനിവാസികൾക്കൊപ്പം നിന്ന് അതിനെയെല്ലാം പ്രതിരോധിക്കാൻ അയാൾക്ക്‌ സാധിക്കുന്നു .പ്രതിസന്ധികളെ ഭയന്ന് ഓടിപ്പോകാതെ ചേരിനിവാസികളെ പരിചരിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്നു.
പ്രഭാകറുടെ സ്വന്തം നാട്ടിൽ അയാളുടെ ഗ്രാമത്തിൽ വെച്ചാണ് ലിൻ ,ശാന്താറാം ആയി മാറുന്നത് .അവിടെ വച്ച് അയാൾക്കു പുതിയ പേര് കിട്ടുന്നു . ബോംബയിലെ നിരവധി ചേരികളിലൊന്നിൽ താമസിക്കുമ്പോഴാണ് ലിൻ പോലീസ് പിടിയിലാകുന്നത് .അറസ്റ്റിലായ അയാൾ അവിടുത്തെ പേരുകേട്ട ആർതർ റോഡ് ജയിലിലേക്കയക്കപെടുന്നു .ഏകദേശം മൂന്ന് മാസത്തോളം പുറംലോകവുമായി ബന്ധപെടാനാകാതെ അതിനകത്തു കഴിഞ്ഞു കൂടുന്നു . ജയിലിലെ ഓരോ മുക്കും മൂലയും കൃത്യതയോടെ സൂക്ഷമതയോടെ നോവലിൽ അയാൾ രേഖപ്പെടുത്തുന്നുണ്ട് . ഒരുപക്ഷെ ഒരു മുൻ ജയിൽ പുള്ളിയുടെ ,ഒരു ജയിൽ ചാട്ടക്കാരന്റെ  പതിവ് കരുതലും, നിരീക്ഷണങ്ങൾക്കൊണ്ടൊക്കെയാകാം അങ്ങനെ സംഭവിച്ചത് .ആ സംഭവങ്ങൾ  നോവലിന്റെ ഒരു സുപ്രധാന ഭാഗം തന്നെയാണ് . ജയിലിൽ നിന്ന് മുൻപ് പരിചയപ്പെട്ട ഒരു മാഫിയ നേതാവിന്റെ സഹായത്താൽ ലിൻ അവിടെ നിന്നും പുറത്തുകടക്കുന്നു , അതിനു വേണ്ടി ഒരു വലിയ തുക പോലീസുകാർക്ക് കൈക്കൂലി കൊടുക്കേണ്ടിവന്നെന്നു  മാത്രം .ലിൻ  വീണ്ടും മയക്കു മരുന്നിൽ അഭയം കണ്ടെത്തുന്നു . മാഫിയയിലെ സുഹൃത്തുക്കളുമായി രാത്രികളിലെ ഇടവേളകളിൽ നിരവധി ചർച്ചകളിലും ദാർശനിക ചിന്തകളിലും അയാൾ പങ്കെടുക്കുന്നു . ബോംബയിലെത്തിയതിനു ശേഷം ലിൻഡ്‌സെക്ക് വെളിപ്പെട്ട നിരവധി കാര്യങ്ങൾ പലപ്പോഴായി നോവലിൽ ആത്മഭാഷണമായും മറ്റുള്ളവരോടുള്ള സംഭാഷണങ്ങളിൽകൂടിയും   കടന്നു വരുന്നുണ്ട് . അയാളുടെ അഭിപ്രായത്തിൽ ലോകത്തിലെ മികച്ച രണ്ടാമത്തെ കാര്യം കേൾക്കുന്നവനാകുക എന്നതാണ് . അപ്പോൾ ആദ്യത്തേത്?സംശയമില്ല, അത് അധികാരമാണ്  . ഒരു വിദേശിയായിട്ടുകൂടി ബോംബെ നഗരം അയാൾക്കിപ്പോൾ സ്വന്തം ലോകമാണ് . യഥാർത്ഥ ഇന്ത്യ അതിനു പുറത്താണെന്നയാൾ തിരിച്ചറിയുന്നു . ഇന്ത്യയിൽ വന്നു ഇവിടുത്തെ അധികാരവ്യവസ്ഥിതിയെ ശരിക്കും തിരിച്ചറിഞ്ഞതുകൊണ്ടാകണം ,നീതി അത് എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ടു നടപ്പാകില്ല എന്നയാൾ മനസിലാക്കുന്നു . ദാരിദ്യ്രവും അഭിമാനവും നേർ സഹോദരങ്ങളാണ് ;ഒന്ന് മറ്റൊന്നിനെ കൊല്ലുവരെ എന്ന് ഒരുവേള പട്ടിണി കിടക്കുമ്പോൾ ഓർക്കുന്നുണ്ട് . ഒരിക്കൽ അന്തിചർച്ചകളിലെ ഒരു സന്ദർഭത്തിൽ വേദനയെക്കുറിച്ചു വ്യാഖാനിക്കാൻ കൂട്ടത്തിലൊരാൾ നിർദ്ദേശിച്ചു .ഒരാൾ പറഞ്ഞു, വേദനഎന്നത് തിരഞ്ഞെടുക്കലിന്റെ പ്രശനമാണെന്നും ,സന്തോഷത്തിന്റെ ഭാരം വേദനയുടെ ലേപനത്താൽ ഒഴിവാക്കപ്പെടുന്നുവെന്നും . സ്നേഹത്തെ പരീക്ഷിക്കലാണ് വേദന.ദൈവ സ്നേഹത്തിന്റെ പരീക്ഷകൂടിയാണത് എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. അങ്ങനെ വേദനയെ തത്വചിന്തയുടെ ചുറ്റുവട്ടത്തു കൂടിയും ,മതത്തിന്റെ ദാർശനിക വീക്ഷണങ്ങളിൽകൂടിയുമൊക്കെ  അവർ വിശകലനം  ചെയ്യന്നു.ചർച്ച കഴിഞ്ഞു ലിൻ പുറത്തിറങ്ങുമ്പോൾ പ്രഭാകറെ  കണ്ടുമുട്ടുന്നു  . പ്രഭാകരോടും ലിൻ അതെ ചോദ്യം ചോദിക്കുന്നു . ഒട്ടും ആലോചിക്കാതെ അയാൾ പറയുന്നു , വേദനയെന്നത്  വിശപ്പാണെന്ന് . ലോകത്തെവിടെ പോയാലും ,ഏതു സമൂഹത്തിലും നീതിയുടെ പ്രശ്നങ്ങൾ ഒന്നുതന്നെയാണ് . ലിൻ എല്ലാവരെയും ഉള്ളു തുറന്നു സ്നേഹിച്ചു,സംരക്ഷിച്ചു,, തന്നെക്കൊണ്ടാവും വിധം മറ്റുള്ളവരെ സഹായിച്ചു. അബ്ദുൽ ഖാദർ എന്ന മാഫിയ തലവനെ സ്വന്തം അച്ഛനായി കരുതി പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്തു. അയാളുടെ ആവശ്യപ്രകാരം അഫ്ഗാനിസ്ഥാനിലെ മുജ്‌ജാഹിദിനുമായി യുദ്ധം ചെയ്യാൻ ലിൻ പോകുന്നു  .
അവിട വച്ചുള്ള വെടിപ്പ്യ്പിൽ  ഖാദർ കൊല്ലപ്പെടുന്നു. രക്ഷപെട്ടു തിരികെയെത്തുന്ന ലിൻ മാഫിയയിലെ പ്രധാന കണ്ണിയായി മാറുന്നു .നിരവധി പണം സമ്പാദിക്കുന്നു . ചേരിയിൽ നിന്നും മാറി താമസം ഒരു
അപ്പാർട്മെന്റിലാക്കുന്നു. കള്ളപാസ്സ്പോർട് നിർമാണത്തിന്റെ ചില ജോലികളിലും അയാൾ ഭാഗമാകുന്നു . അത്തരം പാസ്സ്പോർട്ടുകളുപയോഗിച്ചു നിരവധി വിദേശ യാത്രകൾ കള്ളക്കടത്തുമായി ബന്ധപെട്ടു അയാൾ നടത്തുന്നു . നമ്മുടെ നിയമവും, അന്വേഷണവും,പ്രോസിക്യുഷനും , ശിക്ഷയും എല്ലാം ഒരു പാപത്തിൽ എത്ര കുറ്റകൃത്യമുണ്ടെന്നാണ് നോക്കുന്നത് ,അല്ലാതെ ഒറ്റ കുറ്റകൃത്യത്തിൽ എത്ര പാപമുണ്ടെന്നല്ല എന്നയാൾ മനസിലാകുന്നു . തന്റെ പ്രവൃത്തികൾക്ക് ലിൻ സ്വയം കാരണങ്ങൾ കണ്ടെത്തുന്നു . ശരിയായ കാരണങ്ങൾക്കു വേണ്ടി തെറ്റ് ചെയേണ്ടി വരും-നമ്മുടെ കാരണങ്ങൾ ശരിയായിരിക്കണം എന്ന് മാത്രം . ജുഡീഷ്യറിയ്ക്കും  സാമൂഹിക വ്യവസ്ഥകൾക്കും പുറത്തു നിന്നുകൊണ്ടുള്ള ഒരു നിർവചനമായി പോയി അതെങ്കിലും ലിൻ  അങ്ങനെ വിശ്വസിക്കാൻ ഇഷ്ട്ടപെട്ടു . ബോംബേയെ അയാൾ സ്നേഹിച്ചത് മനുഷ്യരുടെ ഹൃദയത്തിലും , മനസിലും, വാക്കുകളിലുമായിരുന്നു . കാർല , പ്രഭാകർ,ഖാദർ ബായി,ഖാലിദ്  അങ്ങനെ എത്രയെത്ര ആളുകൾ അയാൾക്കിടയിലൂടെ കടന്നു പോയി. അവരൊക്കെ അയാളെ വിട്ടുപോയി. ഒരു വിദേശി ആയിരുന്നിട്ടു കൂടി ഇവിടുത്തെ വ്യവസ്ഥിതിയെയും, പ്രശ്ങ്ങളെയും ചൂണ്ടികാണിക്കാൻ  അയാൾ ഒട്ടും ഭയക്കുന്നില്ല . അത് ഒരിക്കലും വെറുപ്പുൽപ്പാദിപ്പിക്കുന്ന സ്വന്തം അനുഭവങ്ങൾകൊണ്ടല്ല എന്ന് മാത്രം .
ഒരു തരത്തിൽ പറഞ്ഞാൽ ഗംഭീരമായ ഭാഷ ഈ പുസ്തകത്തെ മറ്റൊരു നിലയിൽ എത്തിക്കുന്നു എന്ന് പറയാതെ വയ്യ .
തീർച്ചയായും എല്ലാവരും വായിക്കേണ്ട ഒരു പുസ്തകം തന്നെയാണ് ശാന്താറാം .
ഇനി എഴുതുകാരന്റെ ജീവിതത്തെക്കുറിച്‌ – ഗ്രിഗറി ഡേവിഡ് റോബെർട്സ്
 1952 ൽ ഓസ്‌ട്രേലിയയിലെ മെൽബോണിലാണ് റോബർട്സന്റെ ജനനം . എഴുപതുകളുടെ മധ്യത്തിൽ തന്നെ അയാളുടെ ജീവിതം മോശമായി തുടങ്ങിയിരുന്നു . 1976ലാണ് അയാളുടെ വിവാഹമോചനം നടന്നത്  . അതോടെ ഏകമകൾ ഭാര്യക്ക് വിട്ടുകൊടുക്കേണ്ടിവന്നു . അതിനെ തുടർന്ന് മയക്കു മരുന്നിന്റെ അടിമയായി തീർന്നു . പിന്നീട് മയക്കുമരുന്നിനായി നിരവധി കവർച്ചകൾ നടത്തി . 1977 ൽ പോലീസ് പിടിയിലാവുകയും ജയിലിലടക്കപെടുകയും ചെയ്യുന്നു . കഷ്ട്ടിച്ചു രണ്ടു വര്ഷം ജയിലിൽ കിടന്നു കാണും,അവിടെ നിന്നും ജയിൽ ചാടി കള്ളപാസ്സ്പോർട്ടിൽ ഇന്ത്യയിലെത്തി . എത്തിപ്പെട്ടത് ബോംബെയിലും . അവിടെ നിന്നു തനി ഉൾനാടൻ ഗ്രാമത്തിൽ ആറുമാസത്തോളം ജീവിച്ചു . മറാത്തി ,ഹിന്ദി ഭാഷകൾ അവിടെ വച്ചാണ് പഠിച്ചത് . പിന്നീട് ബോംബെ ചേരിയിൽ ഒരു സൗജന്യ ക്ലിനിക് സ്‌ഥാപിച്ചു .ബോംബേ മാഫിയ റോബർട്സിനെ കൂടെകൂട്ടി കള്ളപാസ്സ്പോർട്ട് നിർമാണത്തിലും,കറൻസി കൈമാറ്റ ജോലികളിലും പങ്കു ചേർത്തു .പിനീട് അഫ്‌ഗാനിസ്‌ഥാനിലേക്കു പോയി .അവിടെ വച്ച് വെടിവെയ്പ്പിൽ പരിക്കേറ്റു. പിന്നീട് രക്ഷപെട്ടു ബോംബയിൽ തിരികെയെത്തി .അവിടെ നിന്ന് ജർമനിയിലേക്ക് പോയി , ഒരു റോക്ക് ബാൻഡിൽ ഗായകനായി പണിയെടുത്തു . ബോളിവുഡ് സിനിമകളിലും അയാൾ പിന്നീട് മുഖം കാണിച്ചു . ഒടുവിൽ യൂറോപ്പ്യൻ പോലീസ് റോബർട്സിനെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയുംചെയ്തു. ബോംബെയിലേക്ക് മടങ്ങുന്നതിനു മുൻപ് ഇറ്റലിയിലും സ്വിറ്റ്സർലണ്ടിലും വച്ച് കസ്റ്റഡയിൽ നിന്നും രക്ഷപ്പെട്ടിരുന്നുവെങ്കിലും മയക്കുമരുന്ന് കടത്തുന്നതിനിടെ ഫ്രാങ്ക്ഫർട്ടിൽ വച്ച് പിടികൂടപ്പെട്ട് ജയിലിലായി.
പിന്നെ യൂറോപ്പിൽ 2വർഷനിർബന്ധ സേവനം .രണ്ടു വർഷത്തെ ഏകാന്ത തടവിനിടയിലാണ് ശാന്താറാം എന്ന നോവലിന്റെ പണി തുടങ്ങുന്നത് .രണ്ടു തവണ ജയിൽ വാർഡൻമാർ അതിന്റെ കൈയ്യെഴുത്തു പ്രതി നശിപ്പിച്ചു കളഞ്ഞിരുന്നു . മൂന്നാമത്തെ തവണ എഴുതിയതാണ് ഇപ്പോൾ നമ്മളൊക്കെ വായിച്ചുകൊണ്ടിരിക്കുന്നത് . നോവൽ പുറത്തിറങ്ങിയതോടെ അത് വൻവിജയമായി.വാർണർ ബ്രോസ് അതിപ്പോൾ ചിത്രമാക്കാനുള്ള പദ്ധതിയാണെന്നറിയുന്നു . അതിന്റെ തിരക്കഥയും റോബെർട്സ് തന്നെയാണ്എഴുതിയിരിക്കുന്നത്.
റോബർട്സിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ രസകരമായ ഒരു സംഗതി കൂടി  മനസ്സിലാക്കാൻ  കഴിഞ്ഞു .ആസ്‌ട്രേലിയയിൽ വിലസി  നടന്നിരുന്ന സമയത്തു മാന്യനായ പിടിച്ചുപറിക്കാരൻ എന്നാണ് അയാൾ പരക്കെ അറിയപ്പെട്ടിരുന്നത് . കാരണം അതിലും കൗതുകകരമായിരുന്നു . ഇൻഷുറൻസ് ഉള്ള സ്ഥാപനങ്ങൾ മാത്രമാണ് റോബെർട്സ് കൊള്ള ചെയ്യാനായി തിരഞ്ഞെടുത്തത്.മാന്യമായി വസ്ത്രം ധരിക്കുകയും കൊള്ളയടിച്ച ആളുകളോട് മാന്യമായി പെരുമാറുകയും ചെയ്തു. മാത്രമല്ല അയാൾ അവരോടു നന്ദിയും ക്ഷമയും ചോദിക്കുമായിരുന്നെത്രെ.എത്ര  മോശം സമയത്തുപോലും ഒരാളെ പോലും റോബേർസ് കൊലപ്പെടുത്തിയിട്ടില്ല .
ആദ്യപുസ്തകം പുറത്തിറക്കിയതിനു ശേഷം യൂറോപ്പിലെ നിരവധി രാജ്യങ്ങളിൽ താമസിച്ചിരുന്നെങ്കിലും ഒടുവിൽ ബോംബെയിലേക്ക് തന്നെ തിരിച്ചു വരികയാണുണ്ടായത് . അവിടെ അയാൾ നിരവധി ചാരിറ്റി സൊസൈറ്റികൾ സ്ഥാപിച്ചു . സ്വന്തം മകളുമായി വീണ്ടും ഒന്നിക്കുന്നത് ആയിടെയാണ് .
2014 ഓടെ പൊതുജീവിതത്തിൽ നിന്ന് റോബർട്സ് വിരമിക്കുകയാണെന്നറിയിച്ചു. ഇമെയിലിലും ,മൊബൈൽ ഫോണിലും എന്തിന് സോഷ്യൽ മീഡിയയിൽ പോലും താനിനി ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. റോബർട്സിന്റെ ഫേസ്ബുക് പേജിൽ ആ വിവരം കാണിച്ചു ഒരു പോസ്റ്റും കണ്ടിരുന്നു . അത്ര മാത്രം. 
ശാന്താറാം പുസ്തകത്തിന്‍റെ ഒരു തുടർച്ചയെന്നോണം ദ മൗണ്ടൈൻ ഷാഡോ (The Mountain  Shadow ) എന്ന പേരിൽ ഒരു പുസ്തകം കൂടി 2015 ൽ റോബെർട്സ്  എഴുതുകയുണ്ടായി. അതും വലിയ തോതിൽ സ്വീകരിക്കപ്പെട്ടു .ഈ  പുസ്തകത്തിന്‍റെ മലയാള പരിഭാഷ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. പുറത്തിറങ്ങാനായി കാത്തിരിക്കയാണ് ഞാനും.
  

ദേവാലയം


ഗുരോ, ഏറ്റവും കൂടുതൽ മാലിന്യങ്ങളെവിടെയാണ്?

അവനവന്റെ മനസ്സിലാണോ ? 

അല്ല .. ഗുരു പറഞ്ഞു . 

പിന്നെ എവിടെയാണ്? നഗര വിളുമ്പിൽ ,പുഴകളിൽ ,വീടുകളിൽ ? അതുമല്ലെങ്കിൽ ജോലിസ്ഥലങ്ങളിൽ?

ഞാൻ ചോദിച്ചു.  

അവിടെങ്ങുമല്ല  മകനെ .. അത് മനുഷ്യർ മനസ്സിലെ 
സങ്കടങ്ങളും ,വേവലാതികളും ,പകയും, വെറുപ്പും, വിദ്വേഷവും ,തെറ്റുകുറ്റങ്ങളും കൊള്ളരുതായ്മകളും അങ്ങനെ എല്ലാത്തിന്റെയും ഭാരം ഇറക്കി വച്ചിട്ടു പോകുന്ന ദേവാലയങ്ങളിലാണ്.