വായന മരിക്കുന്നുവോ- ജൂണ് 19 :വായന ദിനം

സോർബ ദ ഗ്രീക് വായിച്ച് നോട്ടെഴുതി കിടന്നപ്പോഴാണ് ഒരു കുഞ്ഞു കഥ മനസിൽ വന്നത് . അതപ്പോൾ തന്നെ എഴുതി വച്ചു . രാവിലെ എണീക്കുമ്പോൾ മറന്നുപോയാലോ..
രാവിലെ തന്നെ പകർത്തി എഴുതി ആഹ്വാനം അഥവാ വെളിപാട് എന്ന പേരുമിട്ട് അയച്ചു കൊടുത്തു. രണ്ടാമത് വായിച്ചു നോക്കാനൊന്നും മെനക്കെട്ടില്ല .
പിന്നീട് നോക്കിയപ്പോഴാണ് അല്ലറ ചില്ലറ കുഴപ്പങ്ങളൊക്കെ കണ്ടത്. 
കഥ ഇങ്ങനെയായിരുന്നു
ജൂണ് 19 :എന്തോ ചെയ്ത കുറ്റത്തിന് ആ നേതാവ് ജയിലിലായി. അവിടെ സെല്ലിലേക്ക് തടവുകാർക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ഏമാൻ അയാളോട് ചോദിച്ചു ” എന്താണ് വേണ്ടത്? ബീഡിയോ സിഗറെറ്റോ , അതോ മറ്റെന്തെങ്കിലും?”
“വേണ്ട അതൊന്നും വേണ്ട .എനിക്കൊരുകെട്ട് പുസ്തകങ്ങൾ മാത്രം മതി. ലിസ്റ്റ് ഞാൻ തരാം”.
പുറത്തുള്ളവരോട് എന്തെങ്കിലും പറയാനുണ്ടോ? ഉടനടി നടപ്പിലാക്കേണ്ട സായുധ പ്രക്ഷോഭങ്ങളുടെ ആഹ്വാനമെൻതെങ്കിലും പ്രതീക്ഷിച്ചു നിന്ന ആയാളോടായി നേതാവ് പറഞ്ഞു
“ഉണ്ട് ഇത്ര മാത്രം . എല്ലാവർക്കും വായനദിനാശംസകൾ” .


പക്ഷെ പ്രസിദ്ധീകരിച്ചു വന്നപ്പോൾ അതിലെ കല്ലും കരടുമൊക്കെ നല്ലവനായ പത്രാധിപർ എടുത്തു മാറ്റി നന്നാക്കിയെടുത്തിരുന്നു. ആ മിനി കഥ ജനുവരി  ലക്കം ചന്ദ്രിക ആഴ്ചപ്പതിപ്പിൽ അച്ചടിച്ച് വന്നു.

വായന ദിനത്തിന്റെ അന്നത്തേക്കു പോസ്റ്റ് ചെയ്യാം എന്ന് കരുതി മാറ്റി വെച്ചതായിരുന്നു ഈ ലേഖനം .  അന്ന് നമ്മൾ ആ ദിനം ആഘോഷിക്കുന്നു എന്ന് മാത്രമല്ലെ ഉള്ളു. .ഓണം പോലെയോ വിഷു പോലെയോ ആ ഒരു പ്രത്യേക ദിവസത്തിൽ മാത്രം ആഘോഷിക്കേണ്ട ഒന്നല്ലലോ വായന പോലെയുള്ള ഒരു സംഭവം. നമ്മൾ കൊല്ലത്തിൽ 365 ദിവസവും വായിക്കുന്നവരല്ലേ .. അങ്ങനെ ചിന്തിക്കുമ്പോൾ നമുക്ക് എല്ലാ ദിവസവും വായനദിനമാണ് . എങ്കിലും വായന ദിനത്തെ കുറിച്ച് രണ്ടു വാക്ക് ഇവിടെ കുറിക്കുന്നു.. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ..
                                          ജൂണ് 19 :വായന ദിനം
വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക’ എന്ന മുദ്രാവാക്യം കേ ട്ടുപരിചയമുള്ളവർ കുറവായിരിക്കും.മുദ്രാവാക്യങ്ങൾക്ക് ഒരു പഞ്ഞ വും ഇല്ലാത്ത നടാനല്ലോ നമ്മുടേത്. എന്നാൽ അത്തരമൊരു മുദ്രാവാക്യം ഉയർത്തുകയും അതിന്റെ ഓളം ഒരുപാട് ഗ്രാമങ്ങളിലേക്കെത്തിക്കുകയും ചെയ്ത ഒരു മനുഷ്യന് ഇവിടെ ജീവിച്ചിരുന്നു.
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി. ൻ പണിക്കർ ആയിരുന്നു ആ മഹദ് വ്യക്തി.
ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരില്‍ ആണ് അദ്ദേഹത്തിന്റെ ജനനം. വിദ്യാഭ്യാസത്തിന് ശേഷം നീലംപേരൂര്‍ മിഡില്‍ സ്കൂളിൽ തന്നെ അധ്യാപകനായി ജോലി നോക്കുകയുണ്ടായി അദ്ദേഹം . സ്കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍തന്നെ അന്നത്തെ ഗവണ്‍മെന്‍റില്‍ നിന്നും അനുവാദം നേടി പണിക്കര്‍ മുഴുവന്‍ സമയഗ്രന്ഥശാലാ പ്രവര്‍ത്തകനായി.
പണിക്കരുടെ ശ്രമഫലമായി ജന്മദേശത്തു സ്ഥാപിതമായ വായനശാലയാണ് പില്‍ക്കാലത്ത് പ്രസിദ്ധമായ സനാതന ധര്‍മവായനശാല. സാമാന ചിന്താഗതിയുള്ള സുഹൃത്തുക്കൾക്കൊപ്പം വീടുകളായ വീടുകള്‍തോറും കയറിയിറങ്ങി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടില്‍ പടുത്തുയർത്തിയതാണ് ആ വായനശാല. ഗ്രന്ഥശാലാ സംഘത്തിനു സ്വന്തമായി പത്രമൊക്കെ ഉണ്ടായിരുന്നു. ഗ്രന്ഥലോകം എന്നായിരുന്നു അതിന്റെ പേര്.പത്രാധിപർ ആയി സ്വന്തം പത്രത്തിന്റെ മാത്രമല്ല അക്കാലത്തുണ്ടായിരുന്ന ‘കാന്‍ഫെഡ് ന്യൂസ്’, നാട്ടുവെളിച്ചം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം പത്രാധിപരായി തന്നെ സേവനം അനുഷ്ഠിച്ചു. 1977-ല്‍ ആണ് അദ്ദേഹം ആസ്ഥാനത്തുനിന്ന് വിരമിക്കുന്നത്.
പി.കെ. മെമ്മോറിയന്‍ ഗ്രന്ഥശാലയുടെ സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു അദ്ദേഹം . 1945-ല്‍ അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്‍റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്.
”വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക” എന്നീ മുദ്രാവാക്യങ്ങളുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നല്കുകയുണ്ടായി. 1995 ജൂണ്‍ 19ന് പി.എന്‍.പണിക്കര്‍ അന്തരിച്ചു.
1996 മുതൽ നമ്മുടെ സർക്കാർ അദ്ദേഹത്തിന്റെ ചരമദിനം ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നുണ്ട്. 2004 ജൂൺ 19 നു അദ്ദേഹത്തിന്‍റെ ഓർമക്കായി അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പും പുറത്തിറക്കി.
വായന മരിച്ചുകൊണ്ടിരിക്കുന്നു എന്ന ഇന്നത്തെ കാലത്തെ മുറവിളികളെ എങ്ങനെ പ്രതിരോധിക്കണമെന്ന് പി .ൻ പണിക്കർ എന്ന മഹാമനുഷ്യൻ അന്നേ വഴി കാണിച്ചു തന്നിട്ടുണ്ട് .നമ്മളത് പിന്തുടർന്നു പരിപോഷിപ്പിച്ചാൽ മാത്രം മതിയാകും

കുറ്റാന്വേഷണ കഥകൾ ആർക്കാണ് ഇഷ്ടമില്ലാത്തത്? ജെയിംസ് ഹാഡ്‌ലി ചെയ്‌സിന്റെ ഡിറ്റക്റ്റീവ്

റെനെ ലോഡ്ജ് ബ്രാബസോൺ റെയ്മോണ്ട് എന്ന പേര് പലർക്കും അപരിചിതമായിരിക്കും.  എക്കാലത്തേയും മികച്ച ത്രില്ലർ എഴുത്തുകാരിലൊരാൾ എന്നറിയപ്പെടുന്ന ജെയിംസ് ഹെഡ്‌ലി ചെയ്‌സിന്റെ യഥാർത്ഥ പേരാണിത്. ജെയിംസ് ഹെഡ്‌ലി ചെയ്‌സ് എന്നത് അദ്ദേഹത്തിന്റെ നിരവധി   തൂലികാ നാമങ്ങളിൽ ഒന്ന് മാത്രമാണ്.
ന്യൂയോർക്‌ ക്ലാരിയോണിന്റെ ഫോറിൻ കറസ്പോണ്ടന്റ് സ്റ്റീവ് ഹെർമാസ് കേന്ദ്ര കഥാപാത്രമായി വരുന്ന ഹാഡ്‌ലി ചെയ്‌സിന്റെ ഉദ്വേഗം ജനിപ്പിക്കുന്ന ഒരു നോവലാണ് ഡിറ്റക്റ്റീവ്. വളരെ മുൻപ് ലണ്ടണിൽ വച്ച്   സ്റ്റീവ്  പരിചയപ്പെട്ട സുഹൃത്താണ് നെറ്റാ സ്‌കോട്ട് . നാളുകൾക്കു ശേഷം അവളെ കാണാൻ ആഗ്രഹിച്ചു ലണ്ടനിൽ അവളുടെ അപ്പാർട്മെന്റിൽ എത്തുകയാണ് സ്റ്റീവ്. കഥ അവിടെ തുടങ്ങുന്നു, നമ്മുടെ ആകാംക്ഷകളെ ഇളക്കി വിട്ടുകൊണ്ട്. അവളുടെ അപ്പാർട്മെന്റിൽ എത്തുമ്പോഴാണ് അവൾ കഴിഞ്ഞ ദിവസം മരിച്ചെന്ന വിവരം അറിയുന്നത്.പോലീസ് ആ മരണം ആത്മഹത്യാ എന്ന നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അയാൾ മനസ്സിലാക്കുന്നു .പോലീസ് സീൽ ചെയ്ത അവളുടെ റൂമിന്റെ താക്കോൽ തരപ്പെടുത്തി സ്റ്റീവ് അതിനകം മുഴുവൻ അരിച്ചു പെറുക്കുന്നു.ഒരു തോക്ക് ,500 പൗണ്ടിന്റെ ബെയറർ ബോണ്ടുകൾ,ഒരു ഡയമണ്ട് മോതിരം എന്നിവ അയാൾക്ക്‌ കിട്ടുന്നു.അതെല്ലാം കൈക്കലാക്കി പുറത്തിറങ്ങി കഴിയുമ്പോൾ അയാളെ  ആരോ ആക്രമിക്കാൻ ശ്രമിക്കുന്നു. ശേഖരിച്ച തെളിവുകളൂം ,ഈ ആക്രമണവും ഒക്കെ കൂട്ടിച്ചേർത്തു വായിക്കുമ്പോൾ അവളുടെ മരണം ഒരു കൊലപാതകം എന്ന സംശയത്തിലേക്കു നീങ്ങുന്നു. കൂടാതെ അവളുടെ ജഡം മോർച്ചറിയിൽ നിന്നും ആരോ കടത്തി കൊണ്ട് പോയിരിക്കുന്നു എന്ന വിവരവും അയാൾക്ക്‌ കിട്ടുന്നു.നെറ്റാ സ്‌കോട്ടിന്റെ സഹോദരിയെന്ന്‌ കരുതുന്ന അന്നാ സ്കോട്ടിയെ കാണാൻ അയാൾ പുറപ്പെടുന്നു. അവിടെ എത്തുമ്പോഴാണ് അവളും ആത്മഹത്യ ചെയ്‌തെന്ന വിവരം അയാൾക്ക്‌ കിട്ടുന്നത് .അവളുടെ ജഡം ഹൊർഷാം മോർച്ചറിയിലേക്കാണ് മാറ്റിയിരിക്കുന്നത്  .പിറ്റേന്നു പത്രവാർത്ത കണ്ട സ്റ്റീവ് ഞെട്ടുന്നു .ഹൊർഷാം മോർച്ചറി ദുരൂഹമായ രീതിയിൽ തീപ്പിടിച്ചു നശിച്ചിരിക്കുന്നു. സുഹൃത്തായ ഇൻസ്‌പെക്ടർ കോറീദാൻ ഒരു തരത്തിലും ഈ കേസിനകത്തേക്ക് സ്റ്റീവിനെ ഇടപെടാൻ അനുവദിക്കാത്തതുകൊണ്ടു സ്റ്റീവ് ,മെരി വെതർ എന്ന ഡീറ്റക്റ്റീവിന്റെ സഹായം തേടുന്നു.അയാളുടെ സഹായി ലിറ്റിൽ ജോൺസിനെ സഹായി ആയി കിട്ടുന്നു. കേസ് സ്വന്തമായി അന്വേഷിക്കുവാൻ തുടങ്ങുമ്പോഴുള്ള തടസ്സങ്ങൾ കാരണം ,ഒന്നില്ലെങ്കിൽ അടുത്ത 7 ദിവസങ്ങൾ കേസ് തെളിയാൻ കാക്കുക അല്ലെങ്കിൽ ഇൻസ്‌പെക്ടറുടെ വഴിക്കു വിടുക എന്ന തീരുമാനത്തിലേക്ക് സ്റ്റീവ് എത്തിചേരുന്നു. പിന്നീട് സ്റ്റീവ് നടത്തുന്ന അന്വേഷണ യാത്രകളാണ് നമുക്ക് കാണാനാകുക. നെറ്റാ സ്‌കോട്ടിന്റെ മരണത്തിനു പിന്നിലുള്ള രഹസ്യം വായനകാർക്ക് ഊഹിച്ചെടുക്കാൻ കഴിയ്യുന്നതിനപ്പുറം കൊണ്ടുപോകുന്നതിൽ എഴുത്തുകാരന്റെ കഴിവ് ഇതിൽ കാണാം.
  നോവൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത്  ഭാസ്കരൻ പയ്യന്നൂർ ആണ്. ജെയിംസ് ഹാഡ്‌ലി ചെയ്‌സിന്റെ എഴുപതിൽ പരം കൃതികൾ അദ്ദേഹം മലയാളത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം കൈക്കലാക്കാനുള്ള ഒരു ശ്രമത്തിലാണ് ഞാനും. പതിനൊന്നോളം പുസ്തകങ്ങൾ ഇതിനകം കിട്ടിക്കഴിഞ്ഞു. 
ഡിറ്റക്റ്റീവ് എന്ന ഈ നോവൽ പുറത്തിറക്കിയിരിക്കുന്നത് മാതൃഭൂമി ബുക്സിന്റെ തന്നെ ഗ്രാസ് റൂട്സ് ആണ് 

വിവാദങ്ങൾ അവസാനിക്കാത്ത ഗാന്ധി വധവും വിചാരണകളും

                                                     

സത്യസന്ധനായി ജീവിക്കണമെങ്കിൽ അപാരമായ ധൈര്യം വേണമെന്ന് പറഞ്ഞത് മറ്റാരുമല്ല ബുദ്ധ ഭഗവാനാണ്.അതുപോലെ സത്യം വിളിച്ചു പറയാനും അത്രത്തോളം തന്നെ തന്റേടം വേണ്ടതായുണ്ട്. തന്റെ നിലനിൽപ്പിനു ദോഷകരമായേക്കുന്ന സത്യങ്ങളെ മൂടിവെക്കാനാണ് എല്ലാവരും ശ്രമിക്കുക. തന്നെ ഒരിക്കലും ബാധിക്കാനിടയില്ലാത്ത മറ്റുള്ളവരുടെ  സത്യങ്ങളെ വിളിച്ചു പറയാനായിരിക്കും അക്കൂട്ടർക്കു താല്പര്യം. 
ശെരിയായി കൈകാര്യം ചെയ്തില്ല എങ്കിൽ ഇരുതല വാളിനോളം അപകടം സംഭവിക്കാവുന്ന ഒരു വിഷയമാണ് ഗാന്ധിവധവും അതിന്റെ തുടർച്ചകളും. ഒരുപക്ഷെ നമുക്കറിയാവുന്നതിനേക്കാളും വിവരങ്ങൾ മറച്ചു വെക്കപ്പെട്ടിരികയാണ്. അത് അർക്കു  വേണ്ടിയാണു അല്ലങ്കിൽ എന്തിനു വേണ്ടിയാണു എന്ന് ചികഞ്ഞു നോക്കാനൊന്നും ആരും മെനക്കെടാറില്ല. അത്തരമൊരു ധൈര്യം കാണിച്ചിരിക്കുകയാണ് ഗാന്ധി vs ഗോഡ്‌സെ -വധം,വിചാരണ വിധി എന്ന പുസ്തകത്തിലൂടെ വെളിയം രാജീവ്. ചരിത്രപരമായ പുനർവായനകൾ ആവശ്യപ്പെടുന്ന കാലഘട്ടത്തിലാണ് നമ്മളിപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പാഠപുസ്തകങ്ങളിൽ പഠിച്ച ചരിത്രവുമായി അതിനു പലതിനും പുലബന്ധം പോലും കാണാൻ സാധിക്കില്ല. സുഭാഷ് ചന്ദ്ര ബോസ്ന്റെ തിരോധാനവും ,മരണവുമൊക്കെ അതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. അതിനെക്കുറിച്ചൊക്കെ മറ്റൊരു ലേഖനത്തിൽ വിശദമായി പ്രതിപാദിക്കാമെന്നു തോന്നുന്നു. ഗാന്ധി വധം വെറുമൊരു മതഭ്രാന്തിന്റെ സൃഷ്ടിയല്ല എന്ന് വെളിയം രാജീവ് സമർത്ഥിക്കുന്നു. വിഭജനസമയത്തു നവഖാലിയിലെ ഹിന്ദുകൂട്ടക്കൊലയും പഞ്ചാബിലെ നിർബന്ധ മതപരിവർത്തനവും രാഷ്ട്രീയമായ തീരുമാനത്തിന്റെ തിക്ത ഫലങ്ങളായിരിക്കെ അതിനെ എതിർക്കുന്നത് മാത്രം എങ്ങനെ മതഭ്രാന്താകും എന്ന് ഈ പുസ്തകം ചോദിക്കുന്നു. കോൺസ്റിറ്റുവന്റ് അസംബ്ലി ഇന്ത്യൻ ഭരണഘടന രൂപപ്പെടുത്തുന്ന സമയത്തു ഗാന്ധിജി ഉണ്ടാകാൻ പാടില്ലെന്ന് ആരെങ്കിലും ആഗ്രഹിച്ചിരുന്നുവോ?ഭരണ ഘടനാ നിർമ്മാണ ചർച്ചകളിൽ തന്റെ ദർശനവും വീക്ഷണവും നിലപാടും അവതരിപ്പിക്കുവാൻ ഗാന്ധിജിക്ക് കഴിഞ്ഞിരുന്നുവെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നേനെ എന്ന് നിരവധി അക്കാദമിക് ബുദ്ധിജീവികൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.ഗാന്ധിസത്തിന്റെ ശകതിയും ,പ്രകാശവും നമ്മുടെ ഭരണഘടനക്കില്ലാതെപോയതു  ഒരു ദൗർബല്യമല്ലേ  എന്നും ഗാന്ധിജിയുടെ അസാന്നിധ്യം കൊണ്ട് സംഭവിച്ച ഏറ്റവും വലിയ ദുരന്തം അതല്ലേയെന്നും ഈ പുസ്തകം ചോദിക്കുന്നു.നിരവധി വർഷങ്ങൾക്കിപ്പുറവും ഇതിനൊക്കെ ഒരു കൃത്യമായ ഉത്തരം ഇന്നും ലഭ്യമല്ല. അതിനുള്ള ഉത്തരം തേടിയുള്ള അന്വേഷണങ്ങളാണ് അഡ്വ: വെളിയം രാജീവ് ഇ പുസ്തകത്തിലൂടെ നടത്തുന്നത്. 
തെളിവുകളുടെ പിൻബലത്തോടെ സ്ഥാപിക്കപെടാത്തതൊന്നും ചരിത്രമല്ല എന്ന് പറഞ്ഞത് ആധുനിക ചരിത്ര നിർമിതിയുടെ പിതാവായ ഹെൻട്രി മോർഗനാണ്. വെളിയം രാജീവ് ഈ പുസ്തകത്തിൽ നിരത്തുന്നതും അത്തരം തെളിവുകളുടെ ,രേഖകളുടെ പിൻബലത്തോടെയുള്ള വിവരണമാണ്. ഗാന്ധിവധത്തെക്കുറിച്ചും അതിന്റെ വിചാരണയെക്കുറിച്ചുമൊക്കെ നിരവധി പ്രസിദ്ധീകരണങ്ങൾ പലഭാഷകളിലും കാലാ കാലങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. അത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വാർത്താമൂല്യമുള്ള കൊലപാതകത്തെയും,തത്സബന്ധമായ വർത്തകളെയും അച്ചടിച്ച് കാശാക്കാനുള്ള വാണീജ്യ താല്പര്യങ്ങളായിരുന്നു എന്ന് ഈ പുസ്തകത്തിന്റെ മുഖവുരയിൽ പറയുന്നുണ്ട്.സങ്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങളുടെ പ്രേരണയിലോ,വോട്ടുബാങ്കുകളെ കണ്ണ് വെച്ചോ നടത്തുന്ന അത്തരം ശ്രമങ്ങളെ ചരിത്രവായന നടത്തുന്ന ഒരാളും വിശ്വസിക്കുമെന്നു തോന്നുന്നില്ല.143  സാക്ഷികൾ , 700 ഓളം രേഖകൾ,നാലുമാസത്തിലേറെ കാലം എടുത്ത സാക്ഷിവിസ്താരം ,ജഡ്ജി ആത്മാചരൺ ഗോഡ്‌സെയോട് ചോദിച്ച 28 ചോദ്യങ്ങൾ അങ്ങനെ നിരവധി വിവരങ്ങൾ കൊണ്ട് സമ്പുഷ്ടവുമാണ് ഈ പുസ്തകം.
ഗ്രന്ഥ കർത്താവ് പ്രശസ്ത അഭിഭാഷകനും നിരവധി നിയമ പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ്. 1949 ൽ പ്രസിദ്ധികരിച്ച ഗാന്ധി -മർഡർ ട്രയൽ എന്ന പുസ്തകത്തിന്റെ ഒരു കോപ്പി പ്രസാധകർ അദ്ദേഹത്തിന് വിവർത്തനം ചെയ്യാനായി കൊടുത്തു .എന്നാൽ ആ പുസ്തകം വായിച്ചു ,വിവർത്തന ഉദ്യമങ്ങൾ മാറ്റിവെച്ചു അദ്ദേഹം ഗാന്ധിവധവുമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷണങ്ങൾ നടത്തുകയും നീണ്ട ആറു  വർഷത്തെ പഠന ഗവേഷണങ്ങൾക്കു ശേഷം ഈ പുസ്തകം പ്രസിദ്ധീകരിക്കുകയാണുണ്ടായത്.സൈന്ധവ ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് 

സിനിമാ കഥകളല്ല നടന്നതുതന്നെ -ഡോ ഉമാദത്തന്റെ കപാലം

ഡോ ബി ഉമാദത്തന്റെ ഒരു ഫോറൻസിക് സർജ്‌ജന്റെ ഓർമ്മക്കുറിപ്പുകൾ വായിച്ചു കഴിഞ്ഞപ്പോഴാണ് കേരളത്തിൽ  കുറ്റാന്വേഷണങ്ങൾക്കു വേണ്ടി  ഇത്ര വിപുലമായ രീതിയിൽ ഫോറൻസിക് നിരീക്ഷണങ്ങളും,പരീക്ഷണങ്ങളും നടത്തുന്നുണ്ടെന്ന് എനിക്ക് മനസ്സിലായത്.അതിനുമുൻപ്‌ വരെ ഫോറൻസിക് തല അന്വേഷണ പരീക്ഷണങ്ങൾ ഹോളിവുഡ് സിനിമയിൽ മാത്രം ഉള്ള ഒരു സംഗതിയാണെന്നും അവിടെ മാത്രമായിരിക്കും അതൊക്കെ നടക്കുന്നുണ്ടാകുക എന്നായിരുന്നു വിചാരിച്ചിരുന്നത്. ആ പുസ്തകം അത്തരം മുൻവിധികളെ പാടെ തകർക്കുന്ന ഒന്നായി പോയി. പിന്നീട് കുറ്റാന്വേഷണ പരമ്പരയിൽ പെട്ട നിരവധി പുസ്തകങ്ങൾ തേടിപ്പോയി വായിച്ചു മനസിലാക്കാൻ അതെന്നെ സഹായിച്ചു. മുൻപ് സൂചിപ്പിച്ച പുസ്തകത്തിൽ കുറ്റാന്വേഷണത്തിലെ ശാസ്ത്രീയ വശങ്ങളെ കേസുകളുമായി ബന്ധപ്പെടുത്തി വിശദമായി അവതരിപ്പിക്കുകയായിരുന്നു.അതുകൊണ്ടു തന്നെ ആ മേഖലയിൽ ഗവേഷണം നടത്തുന്നവർക്കും അന്വേഷണ കുതുകികൾക്കും അതിനെ  ഒരു റഫറൻസ് ഗ്രന്ഥമായി കണക്കാക്കാം. ആ പരമ്പരയിൽ പെട്ട ഉമാദത്തന്റെ മറ്റൊരു പുസ്തകമാണ് കപാലം. ഇതിൽ   അദ്ദേഹം അവലംബിച്ചിരിക്കുന്ന രീതി മുൻ പുസ്തകങ്ങളിൽ  നിന്നും തുലോം വ്യത്യസ്തമാണ്.കേസുകളെ ചെറുകഥകളാക്കി ആളുകൾക്ക് വായിച്ചു ത്രില്ലടിക്കാവുന്ന വിധത്തിലാണ് അത് തയാറാക്കിയിരിക്കുന്നത്. കുറ്റാന്വേഷണ സിനിമാ കഥകൾ പോലെ വായിച്ചു രസിക്കാവുന്ന തരത്തിൽ ആണ് അവതരണം  .അങ്ങനെ 15 കഥകൾ അല്ലെങ്കിൽ കേസുകൾ ഇതിലുണ്ട്  . ഈ പുസ്തകത്തിന്റെ   പേരും അതിലെ ഒരു അദ്ധ്യായമാണ്.ഡോ ഉണ്ണികൃഷ്‌ണൻ എന്ന ഫോറൻസിക് സർജ്‌ജനാണ് ഇതിലെ കേന്ദ്ര കഥാപാത്രം. സംശയമില്ല, അത് ഉമാദത്തൻ തന്നെ എന്ന് നമുക്ക് മനസിലാകും ,അതിനൊരു ഫോറൻസിക് ടെസ്റ്റുകളുടെയും ആവശ്യമില്ല. കൂടെ ഹരികുമാർ എന്ന പോലീസ് ഉദ്യോഗസ്ഥനും ഉണ്ട്. മണി എന്ന് വിളിക്കുന്ന വിജയകുമാരിയാണ് ഉണ്ണികൃഷ്ണന്റെ  ഭാര്യ. അവർ സംസ്‌ഥാന രാസ പരിശോധന ലാബോറട്ടറിയിലെ അസിസ്റ്റന്റ് കെമിക്കൽ എക്‌സാമിനർ ആണ്.കേസ് തെളിയിക്കാൻ അവരും നിരവധി തവണ ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൊലപാതകങ്ങൾ കൂടാതെ പ്രത്യക്ഷത്തിൽ കൊലപാതകമെന്ന് സംശയിക്കുന്ന ആത്മഹത്യ കേസുകളും ഇതിലൂടെ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. പോലീസുകാർ കുറ്റം തെളിയിക്കുന്നത് കൂടുതലും സാഹചര്യ തെളിവുകളുടെ പിൻബലത്തിലാണെങ്കിലും അതിനു പിന്നിൽ ഫോറൻസിക് സയൻസിന്റെ ശക്തമായ പിന്തുണയുണ്ടെന്നു  മനസ്സിലാക്കണം . ഇപ്പോൾ  നടക്കുന്ന മിക്ക കേസുകൾക്കും അതിനു അവർക്കു ഫോറൻസിക് സയൻസിന്റെ പിൻബലം കൂടിയേ തീരു.കാരണം തെളിവുകൾ അതിവിദഗ്ധമായി  മായ്ചുകളയാൻ മിടുക്കുള്ളവരാണ് ഇപ്പോഴത്തെ കള്ളന്മാർ. ഫോറെൻസിക്കിലെ ഡയാറ്റം, റിഗർ മോർട്ടിസ് പോലുള്ള ചില അടിസ്ഥാന ടെസ്റ്റുകൾ എന്താണെന്നും,കുറ്റാന്വേഷണത്തിൽ അത് എങ്ങനെ ഫലപ്രദമാണെന്നും  ഈ പുസ്തകത്തിൽ കാണാം.
കപാലം ഉമാദത്തന്റെ അവസാന പുസ്തകമായാണ് ഇറങ്ങിയത്. 2019 ജൂലൈ 3 നു  അദ്ദേഹം അന്തരിച്ചു .അതിനു തൊട്ടു പിന്നാലെയാണ് ഈ പുസ്തകം പുറത്തുവന്നത്.ഡിസി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്, വില 260 രൂപ. 

ബാലറാം എന്ന പച്ച മനുഷ്യൻ

മാസങ്ങൾക്ക് മുന്പ് തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകൂറിലെ മാതൃഭൂമി ബുക്ക് സ്റ്റാളിൽ പുസ്തകങ്ങൾ തപ്പി നടക്കുന്നതിനിടയിൽ ഒരു പ്രായമായ സ്ത്രീയും കൂടെ ഒരു പെൺകുട്ടിയും ഉണ്ടെന്നാണ് ഓർമ, പെട്ടെന്ന് അവിടേക്കു കടന്നു വന്നു. അവർ തിരക്കിട്ട് ചില പുസ്തകങ്ങൾ എടുത്തു മറിച്ചു നോക്കി അവിടെ തന്നെ വച്ചു.എന്നിട്ട് അവിടെ സ്റ്റാളിലെ ആളോടു അവിടെ ചാരി വെച്ചിരുന്ന ഒരു പുസ്തകം ചൂണ്ടികൊണ്ട്  പറഞ്ഞു , ഈ പുസ്തകം എങ്ങനെ? വിറ്റുപോകുന്നുണ്ടോ? കടക്കാരൻ ഉടനെ തന്നെ പറഞ്ഞു ഉവ്വല്ലോ , ഇതിപ്പോ ഔട്ട് ഓഫ് സ്റ്റോക്ക് ആയിരുന്നു, പിന്നെയും കൊണ്ട് വെച്ചതാണ് അടുത്ത പതിപ്പ് ഉടനെ ഇറങ്ങുമെന്ന് കേൾക്കുന്നു . ശെരി എന്നു പറഞ്ഞ്  വന്ന വേഗത്തിൽ  അവർ ഇറങ്ങി പോയി.
അവരുടെ അടുത്തുണ്ടായിരുന്ന ഞാൻ എന്താണ് സംഭവം എന്നറിയാൻ ഒരു കൌതുകം തോന്നിയതുകൊണ്ടുഅവർ ചൂണ്ടി കാണിച്ച  പുസ്തകം എടുത്തു മറിച്ചു  നോക്കി. കടക്കാരൻ അപ്പോളെന്നോട്  പറഞ്ഞു  ചിലപ്പോ ഈ ബുക്ക് എഴുതിയ ആളായിരിക്കും .പുസ്തകം സെയിൽ ഉണ്ടോ എന്നറിയാൻ വന്നതായിരിക്കും.  ശെരിയായിരിക്കും എന്നു പറഞ്ഞു പുസ്തകത്തിന്റെ പുറംചട്ട നോക്കിയപ്പോൾ എല്ലാ കാര്യവും  മനസിലായി. വന്നതു അതെഴുതിയ ആളു തന്നെ. പുസ്തകത്തിന്റെ പേര് ബാലറാം എന്ന മനുഷ്യൻ. എഴുതിയിരിക്കുന്നത് ഏതോ ഒരു ഗീത നസീർ. ഉൾപേജുകളിൽ ഗ്രന്ഥകർത്താവിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മറ്റൊരു കാര്യം കൂടി മനസ്സിലായി. ഏതോ ഒരു ഗീത നസീർ അല്ല അതെഴുതിയിരിക്കുന്നത്. ബാലറാമിന്റെ മകൾ ആണ് അപ്പോൾ  അവിടെ വന്നിട്ട്  പോയ സ്ത്രീ . ആ പുസ്തകം വാങ്ങിക്കാൻ യാതൊരുവിധ മുൻവിധിയോടും കൂടെയല്ല അങ്ങോട്ടു ചെന്നതെങ്കിലും തിരിച്ചിറങ്ങുമ്പോൾ ഒരു കോപ്പി ഞാനും കരുതിയിരുന്നു. പിന്നീട് അത് വായിച്ചു തീർത്തത് ലോക്ഡൌൺ കാലത്തും. 
ആദ്യമേ പറയട്ടെ ഈ പുസ്തകം ഒരുമകൾ തന്റെ അച്ഛനെ കുറിച്ചെഴുതിയ വാഴ്ത്ത്പാട്ടുകളല്ല.എൻ ഇ ബാലറാം എന്ന രാഷ്ട്രീയക്കാരനെ,സൈദ്ധാന്തികനെ,ദാർശികനെ,താത്ത്വികആചാര്യനെ ,സാഹിത്യ ആസ്വാദകനെ,എല്ലാറ്റിനും മീതെ ഒരു കമ്മ്യൂണിസ്റ്റ് മഹർഷിയെ ഓർക്കുകയും രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. പിണറായിലെ പാറപ്രത്തെ ഞാലിൽ ഇടവലത്ത് തറവാട്ടിൽ 1919 നവംബർ 20 നു   ആണ് ബാലറാമിന്റെ ജനനം. ചെറുപ്രായത്തിൽ തന്നെ പൊതുമണ്ഡലത്തിൽ സജീവ പ്രവർത്തനം. 1939 ലെ പാറപ്രം സമ്മേളനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ജന്മം നല്കിയത്. അന്ന് അവിടെ പങ്കെടുത്ത നാൽപ്പതുപ്പേരിൽ ഒരാൾ ബാലറാമായിരുന്നു. ഭാരതീയ ദർശനങ്ങളിൽ കെ ദാമോദരനെ പോലെ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു അദ്ദേഹത്തിന്. മാർക്സിസമെന്നത് ആത്യന്തികമായി തികഞ്ഞ മാനവികതാണെന്ന് അതീവ ലളിതമായി ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ ,ചൂഷണം മനുഷ്യത്വ വിരുദ്ധമാണെന്ന്  ഉൾക്കൊണ്ട് അവകശാബോധമുള്ളവരായി ഒരു ജനതയെ ഉയർത്തികൊണ്ടുവരാൻ പ്രായസമായില്ല എന്നദ്ദേഹം വിശ്വസിച്ചു. ദേശീയ ബൂർഷ്വാസിയെന്ന് വിളിപ്പേരുള്ള കോൺഗ്രസസിന്റെ സാമ്രാജ്യത്വ വിരുദ്ധസ്വഭാവം കാണാനോ ,വളർന്നു വരുന്ന സാമ്രാജ്യത്വ പ്രസ്ഥാനത്തിന്റെ ആഴവും ,വ്യാപ്തിയും മനസ്സിലാക്കാനോ കഴിയാതെ പോയതിന്റെ ഫലമാണ് ആദ്യത്തെ വലിയ തെറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കു സംഭവിക്കുന്നത് എന്നു പുസ്തകത്തിൽ പറയുന്നു. 1942 ലെ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന് പാർട്ടി പുറം  പുറംതിരിഞ്ഞു നിന്നതോടെ രണ്ടാമത്തെ അബദ്ധവും സംഭവിച്ചു. ഇതിനെ കുറിച്ച് ജി അധികാരി തന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസത്തിലേക്കുള്ള ഇന്ത്യൻ പാതയും എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട് . 
1948 ഫെബ്രുവരിയിൽ കൽക്കത്ത തിസീസ് എന്നറിയപ്പെട്ട രണ്ടാം പാർട്ടി കോൺഗ്രസ്സ് ചേർന്ന് നായപരിപാടികൾക്ക് രൂപം നല്കി. പക്ഷേ അതോടെ ഭരണകൂടം കമ്മ്യൂണിസ്റ്റ് പാർട്ടിയയ്ക്കെതിരെ മർദ്ദനമുറകൾ കൂടുതൽ ശക്തിപ്പെടുത്തി. ബംഗാളിലും,ഹൈദരാബാദിലും,മദിരാശിയിലും,തിരുകൊച്ചിയിലും പാർട്ടി നിരോധിക്കപ്പെട്ടു രാജ്യത്തെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ മനസ്സിലാക്കുന്നതിലും പാർട്ടി പരാജയപ്പെട്ടത്തോടെ പാർട്ടിയ്ക്ക് വലിയ ആഘാതം നേരിടേണ്ടിവന്നു. അതിനു വലിയ വിലയും നൽകേണ്ടി വന്നു. ഒളിവുകാലത്തെ കണ്ണു നനയിക്കുന്ന നിരവധി ഓർമകൾ പുസ്തകത്തിൽ ഉണ്ട്. കമ്മ്യൂണിസമെന്നത് ഒരു സാർവദേശീയ ചിന്തയാണെങ്കിലും ആ താത്ത്വികബോധത്തിന് നമ്മുടെ ഗ്രാമീണ ജനതയ്ക്കിടയിൽ സ്വീകാര്യത ലഭിച്ചത് അതിനു നിയുക്തമായ കമ്മ്യൂണിസ്റ്റ്കാരന്മാരുടെ പ്രവർത്തനശൈലികൊണ്ട് കൂടിയാണ് . ഉൾപാർട്ടി ജനാധിപത്യക്കുറവ്കൊണ്ടാണ് പാർട്ടി പിളർന്നതെന്ന കഥ നിശേഷം അടിസ്ഥാനമില്ലാതാണെന്ന് പുസ്തകം സമർഥിക്കുന്നു. തന്റെ ലാളിത്യ ജീവിതം കൊണ്ടും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ബാലറാം. അത്തരം നിരവധി സംഭവങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 1992 ൽ ഡെൽഹി ബാംഗ്ലൂർ രാജധാനി എക്സ്പ്രെസ് തിരുവനന്തപുരം വരെ നീട്ടുന്നതിൽ അദ്ദേഹത്തിന്റെ ഇടപടൽ ഉണ്ട് . അങ്ങനെ നമ്മളേവരും വിസ്മൃതിയിലാണ്ടുപോയ പല നേട്ടങ്ങളും  ഭരണ  മികവിന്റെ നിരവധി ഉദാഹരണങ്ങളായി പുസ്തകത്തിൽ ഉണ്ട്. കെ ആർ നാരായണൻ രാഷ്ട്രപതി ആകുന്നതിലും പുറകിൽ മറ്റാരുമല്ല പ്രവർത്തിച്ചിട്ടുള്ളത് .  ബാലറാമിന്റെ സമ്പൂര്‍ണ്ണകൃതികള്‍ 3880 പുറങ്ങളില്‍ 10 വോള്യങ്ങളായാണ്‌ പ്രസിദ്ധീകൃതമായിട്ടുള്ളത്. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ഗരിമ വിളിച്ചോതുന്നവയാണ് ഓരോ കൃതികളും. മാതൃഭൂമി ബുക്സ്  ആണ് ബാലറാം   എന്ന മനുഷ്യൻ പുറത്തിറക്കിയിരിക്കുന്നത് . 268 പേജുകൾ ഉള്ള പുസ്തകത്തിന്റെ വില 450 രൂപയാണ് .
  

മനോരോഗ ക്ലിനിക്കിലെ കൊലപാതകം

1963 ൽ ഫില്ലീസ് ഡൊറോത്തി ജെയിംസ് എന്ന പി ഡി ജെയിംസ് എഴുതി പുറത്തിറക്കിയ കുറ്റാന്വേഷണ വിഭാഗത്തിൽപ്പെടുന്ന നോവലാണ് A Mind to Murder. ഇതിന്റെ മലയാള വിവർത്തനമാണ്  ഗ്രീൻ ബുക്ക്സ് പുറത്തിറക്കിയ മനോരോഗ ക്ലിനിക്കിലെ കൊലപാതകം.ഒരു സ്വകാര്യ സൈക്യാട്രിക് ക്‌ളീനിക്കിൽ എനിഡ് ബോലം എന്ന ഓഫീസ് അഡ്മിനിസ്ട്രറ്റർ കൊലപ്പെടുന്നതുമായി ബന്ധപ്പെട്ടാണ് നോവലിന്റെ തുടക്കം. അവരുടെ നെഞ്ചിലൂടെ ഒരു കത്തി തുളഞ്ഞു കയറിയിട്ടുണ്ട്. ആ കത്തിക്കും ഒരു പ്രത്യേകത ഉണ്ട്. കൂടാതെ അവരുടെ നെഞ്ചിൽ തടിക്കഷ്ണം കൊണ്ടുണ്ടാക്കിയ ഒരു രൂപവും. കൊലപാതകം ആദ്യമായി കണ്ടതും മറ്റുള്ളവരെ അറിയിക്കുന്നതും അവിടുത്തെ ജൂനിയർ ടൈപ്പിസ്റ്റ് ആയ ജെന്നിഫർ ഫ്രെയ്‌ഡിയാണ്. ശവശരീരം കണ്ടു മരണം ഉറപ്പിച്ച അപ്പോൾ തന്നെ ഡോക്ടർ ബാഗ്ലി ക്ലിനിക്കിലേക്കു വേറെ ആരെയും കടത്തിവിടേണ്ടെന്നും ആരെയും പുറത്തേക്കു പോകാൻ അനുവദിക്കാത്ത വിധം വാതിലുകൾ അടച്ചുപൂട്ടാൻ പറയുന്നു. കൊലപാതകം കഴിഞ്ഞു അധിക നേരം ആകാത്തതുകൊണ്ടു കുറ്റവാളി അതിനകത്തു തന്നെയുള്ള ആരെങ്കിലും ആയിരിക്കും എന്ന നിഗമനത്തിൽ എത്തുന്നു. ആ നിഗൂഢതയുടെ ചുരുൾ അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥനാണ് ആദം ദാൽഗ്ലീഷ്. ആരെയും സംശയിക്കാം.സംശയത്തിന്റെ മുൾമുനയിൽ എല്ലാവരും ഉണ്ട്. രോഗിയായിരുന്ന തിപ്പെറ്റ്,സിസ്റ്റർ ആംബ്രോസ്, കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുവായ ബോലം നഴ്‌സ് ,വീട്ടുജോലിക്കാരി,രഹസ്യ പ്രണയജീതം  നയിക്കുന്ന മനോരോഗ വിദഗ്ധൻ, വ്യകതിപരമായി ബോലത്തിനോട് താല്പര്യമില്ലാതിരുന്ന ഡോക്ടർ സ്റ്റെയ്നെർ ,പീറ്റർ നെഗൽ ,കൊലപാതകം ആദ്യം കണ്ടു എന്ന് അവകാശപ്പെടുന്ന ഫ്രെയ്‌ഡി, അങ്ങനെയങ്ങനെ ആ ക്ലിനിക്കിലെ എല്ലാ കഥാപാത്രങ്ങളും ഈ കുറ്റകൃത്യത്തിൽ സംശയിക്കപ്പെടുന്നവരാണ്. ദാൽഗ്ലീഷും കൂട്ടാളി മാർട്ടിനും നിരവധി അന്വേഷണങ്ങൾക്കൊടുവിൽ കുറ്റവാളി ആരാണെന്നു കണ്ടെത്തുന്നു. നോവൽ അന്ത്യത്തിലും നമ്മെ ഒരു ട്വിസ്റ്റ് കാത്തിരിക്കുന്നുണ്ട്.
നോവൽ പര്യവസാനം  അതിശയകരമാം വണ്ണം അത്ര ആകർഷണമൊന്നും അവകാശപ്പെടാനില്ല.മാത്രമല്ല നോവലിൽ ഉടനീളം വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുക എന്ന സാഹസിക കൃത്യമൊന്നും നോവൽ സൃഷ്ടിക്കുന്നില്ല.മാത്രവുമല്ല കുറ്റകൃത്യം ചെയ്യാൻ സാധ്യതയുള്ള അല്ലെങ്കിൽ സംശയിക്കപ്പെടുന്നവരുടെ ജീവിതത്തിലേക്ക് നോവലിസ്റ്റ് വളരെയധികം കടന്നു ചെല്ലുന്നുണ്ട് .അത്തരം വിവരങ്ങൾ ഒരുപക്ഷെ വായനക്കാരെ മുഷിപ്പിക്കാൻ ഇടയുണ്ട് .
ഇതിന്റെ മലയാള വിവർത്തനം ചെയ്തിരിക്കുന്നത് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സാഹിത്യ രചന വിഭാഗത്തിൽ  അസിസ്റ്റന്റ് പ്രൊഫസറായ ഡോ:അശോക് ഡിക്രൂസാണ്.

അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ -സിവി ബാലകൃഷണൻ

 ആയുസ്സിന്റെ പുസ്തകമാണ് ഞാൻ ആദ്യം വായിച്ച സി വി ബാലകൃഷ്ണന്റെ നോവൽ .ഭാഷയെ ഇത്ര മനോഹരമായി ഉപയോഗിക്കുന്ന ചുരുക്കം ചില എഴുത്തുകാരിലൊരാളാണ് സി വി.അദ്ദേഹത്തിന്റെ ഞാൻ വൈകി വായിച്ച ഒരു നോവലാണ് അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ. കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിലെവിടെയോ ആണ് കഥ നടക്കുന്നത്. ഒരു പ്രദേശത്തെയും,അവിടുത്തെ ആളുകളെയും എങ്ങനെ മനോഹരമായ ഭാഷയിൽ വിവരിക്കാം എന്ന കാര്യത്തിൽ എല്ലാവർക്ക്കും ഒരു പാഠപുസ്തകമാകേണ്ട ആളാണ് സി വി ബാലകൃഷ്ണൻ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.അത്രയ്ക്കുണ്ട് വിവരണത്തിൽ സൂക്ഷ്മത. നോവൽ വായിച്ചു കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങളും പ്രദേശങ്ങളും നമ്മളിൽ നിന്നും ഇറങ്ങിപ്പോകാൻ വല്യപാടാണ്. നോവൽ കാലഘട്ടം ഏകദേശം 1960 കളിലാകണം,സംസ്ഥാനം പിറവി കൊണ്ടതിൽ പിന്നീട് നടക്കുന്ന ആദ്യത്തെ പഞ്ചായത്തു തിരഞ്ഞെടുപ്പിനെക്കുറിച്ചും ,നടന്നു കഴിഞ്ഞ ഇന്ത്യ ചൈന യുദ്ധത്തെക്കുറിച്ചും,അമേരിക്കൻ പ്രസിഡന്റ് കെന്നഡിയുടെ മരണവും,കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പുമെല്ലാം ആ നാട്ടിൻ പുറത്തു ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആ പ്രദേശത്തെ സിഗരറ്റ് വ്യാപാരത്തിന്റെ മൊത്തക്കച്ചവടക്കാരനാണ് കേന്ദ്രകഥാപാത്രം. സ്വന്തമായി,കാറും,ബംഗ്ളാവുമൊക്കെയുള്ള ഒരു ധനികൻ. കൂട്ടായി വിശ്വസ്തനും ,ഡ്രൈവറുമായ അമരേശ്വനും ഉണ്ട്.കണ്ടമാനം സ്വത്തുണ്ടെങ്കിലും അയാൾക്കു കുഞ്ഞുങ്ങളില്ലായിരുന്നു.അയാളുടെ  അമിത ലൈംഗികാസക്തി ഭാര്യയെയും അവരുടെ വേലക്കാരിയെയുമൊക്കെ കടന്നു മറ്റു പെണ്ണുങ്ങളെ കൂടി തേടി പോകുന്ന തരത്തിലുള്ളതാണ്.അവിചാരിതമായി ഒരു സന്ദർഭത്തിൽ കാണുന്ന നാഗിനി എന്ന പെണ്ണുടലിൽ അയാൾ ആകർഷിക്കപ്പെടുന്നു. അയാളുടെ നിർദേശപ്രകാരം അമരേശ്വരൻ അവരെ വിലപേശികൊണ്ടു വരുന്നു. എന്നാൽ ആ സമയത്തു അയാൾക്ക് തന്റെ ജീവിതത്തിലെ ആദ്യത്തെ ദുരന്തം സംഭവിക്കുന്നു.തന്റെ ലൈംഗികശേഷി നഷ്ടപ്പെട്ടതറിഞ്ഞു അയാൾ ഒരു പ്രഭു ഡോക്ടറെയും, തുടർന്ന് ഒരു സിദ്ധനെയും കാണുന്നു.അതുകൊണ്ടൊന്നും ഒരു മാറ്റവും കാണാതെ വരുമ്പോൾ അയാൾ വേറൊരു ഉപായത്തിലേക്കു കടക്കുന്നു  .അമരേശ്വനെ താനായി കാണാനും, തന്റെ  ഇംഗിതം അയാളിലൂടെ സാധിക്കുവാനും അയാൾ തീരുമാനിക്കുന്നു.അമരേശ്വനെ ഒരുവിധത്തിൽ പറഞ്ഞു മനസിലാക്കി അയാൾ മുന്നോട്ടു പോകുന്നു. അമരേശ്വൻ അയാൾക്കുവേണ്ടി അയാൾ പറയുന്ന സ്ത്രീകളെ പാട്ടിലാക്കിയും പ്രലോഭിപ്പിച്ചും കൊണ്ടുവരുന്നു. തന്റെ മുതലാളിയുടെ ആഗ്രഹപൂർത്തീകരണത്തിനായി അമരേശ്വൻ അവരെ ഉപയോഗിക്കുന്നു.അതെല്ലാം മറ്റൊരു ഇരുട്ടുമുറിയിലോ അല്ലെങ്കിൽ കണ്ണിൽ പെടാത്ത ഇടങ്ങളിലോ ഇരുന്നു അയാൾ ആനന്ദിക്കുന്നു. ആ സമയങ്ങളിൽ അയാൾ അമരേശ്വനിലൂടെ കാര്യം സാധിച്ചതായി തൃപ്തിപ്പെടുന്നു. ആ പ്രദേശത്തു പാട്ടു പഠിപ്പിക്കാൻ വരുന്ന ശാരദാമണിയെന്ന ടീച്ചറെ തനിക്കുവേണ്ടി കൊണ്ടുവരാൻ അമരേശ്വനെ അയാൾ പറഞ്ഞയക്കുന്നു. എന്നാൽ തുല്യ നിലയിലുള്ളവരുമായേ തനിക്കു ഇടപാടുള്ളു എന്ന നിബന്ധന ടീച്ചർ മുന്നോട്ടു വെയ്ക്കുന്നു. അതിനുവേണ്ടി അയാൾ അമരേശ്വനു സ്വന്തമായി ഭൂമിയും,തുണിക്കടയും നൽകി തന്റെ പാർട്ണർ സ്ഥാനത്തേക്ക് ഉയർത്തുന്നു.പതിയെ അമരേശ്വന് ആ പ്രദേശത്തെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയായി മാറുന്നു. എങ്കിലും അയാൾ മൊതലാളിയോടുള്ള തന്റെ കൂറും വിശ്വസ്തയും നിലനിർത്തുന്നു. ഒടുവിൽ ടീച്ചറുടെ നിബന്ധനകളനുസരിച്ചു അമരേശ്വൻ അവരെ കൊണ്ടുവന്ന രാത്രി അയാൾക്ക് തന്റെ ജീവിതത്തിലെ രണ്ടാമത്തെ ദുരന്തം സംഭവിക്കുന്നു.പിന്നീട് കഥ തുടരുന്നതും,അവസാനിപ്പിക്കുന്നതും കഥാകൃത്താണ്. 
നോവൽ കഥാപാത്രങ്ങളും ,പരിസരങ്ങളും എം മുകുന്ദന്റെ പ്രശസ്ത നോവലുകളിലെ ചില കഥാപാത്രങ്ങളുമായും,ദേശസമൃദ്ധിയെയും ഓർമിപ്പിക്കുന്നുണ്ട് .  ലൈംഗികത പ്രമേയമായുള്ള നോവലുകൾ മലയാളത്തിൽ പുതുമയൊന്നുമില്ല .ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അശ്ലീലത്തിന്റെ കെട്ടിമറിച്ചിലുകളിലേക്കു വീഴാവുന്ന ഒരു സംഗതിയാണത്. ഒരു വിദഗ്ദ്ധനായ എഴുത്തുകാരന് മാത്രമേ കയ്യടക്കത്തോടെ അവയെ പറ്റി വിവരിക്കാൻ സാധിക്കുകയുള്ളു. സി വിയുടെ ആ കയ്യടക്കം നമുക്കീ നോവലിൽ നിരവധിയിടങ്ങളിൽ  കാണാം.ഭാഷയുടെ തെളിച്ചവും, ഭംഗിയും വേണ്ടുവോളം എടുത്തുപയോഗിച്ചിട്ടുണ്ട് ഈ നോവലിൽ. അതുകൊണ്ടു തന്നെ സുഖമായി  വായിച്ചുപോകാവുന്ന ഒരു പുസ്തകമാണിത്. ഡി സി ബുക്‌സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് 

ഞാൻ ജഡ്ജിയുടെ ശിപായിയായിരുന്നു -നിന്ദർ ഖുഗിയാനവി

ജനാധിപത്യത്തിന്റെ അടിസ്ഥാനസ്തംഭങ്ങളിലൊന്നായാണ് കോടതിയും നീതിപീഠവുമൊക്കെ അറിയപ്പെടുന്നത്.  ഭരണാധിപരാൽ നീതി നിഷേധിക്കപ്പെട്ടാൽ ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷ മതവും ദൈവവുമൊന്നുമല്ല, അത് കോടതി തന്നെയാണ്. അവിടെ നിന്നും നീതി ലഭിക്കുമെന്ന് തന്നെയാണ് എല്ലാവരും ഉറച്ചു വിശ്വസിക്കുന്നത്.എന്നാൽ ആ നീതിപീഠത്തിലും പുഴുക്കുത്തുകളും,വിശ്വാസതയുടെ വിള്ളലുകളും വീണിട്ടുണ്ടെന്നും ,അവിടങ്ങളിൽ നടക്കുന്നതെന്താണെന്ന്  സ്വാനുഭവങ്ങൾ കൊണ്ട് തുറന്നു കാട്ടുകയാണ് നിന്ദർ ഖുഗിയാനവി “ഞാൻ ജഡ്ജിയുടെ ശിപായിയായിരുന്നു” എന്ന പുസ്തകത്തിലൂടെ .
ഇനിയും പൂർത്തീകരിക്കാത്ത ആത്മകഥയിലെ ഒരു അധ്യായമായി ഈ പുസ്തകത്തെ വേണമെങ്കിൽ കാണാം. കോടതിയും,ജഡ്ജിയുടെ വസതിയുമൊക്കെയാണ് നോവൽ പരിസരം മൊത്തമായി അപഹരിക്കുന്നത്. മൂന്നു ജഡ്ജിമാരുടെ കീഴിൽ ജോലി ചെയ്തയാളാണ് നിന്ദർ.പുസ്തകത്തിലൊരിടത്തും കോടതിനടപടികളെ വിമർശിച്ചതായി കണ്ടില്ല. ജഡ്ജിമാരുടെ പേരുകളോ,അവരെ തിരിച്ചറിയാൻ സാധിക്കുന്ന മറ്റു വിവരങ്ങളോ ഒന്നും തന്നെ വിവരിച്ചതായി കണ്ടില്ല. എങ്കിലും അവിടങ്ങളിൽ എങ്ങനെ കൈക്കൂലിയുടെയും,അഴിമതിയുടെയും കറകൾ പുരളുന്നതെന്നു നിരവധി സംഭവങ്ങളിലൂടെ അദ്ദേഹം വിവരിക്കുന്നു. 
ആത്മകഥകളിൽ പൊതുവെ കാണുന്ന താൻ മാത്രം സൽസ്വഭാവിയായ  നായകനാകുകയും മറ്റുള്ളവരൊക്കെ കൊള്ളാത്തവർ എന്ന പ്രതിഭാസം എന്തോ ഇവിടെ കാണാൻ കഴിഞ്ഞില്ല. സ്വയം വിമർശനങ്ങൾ നടത്തിയും തന്റെ നിലയും വിലയും നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ്  നിന്ദർ മുന്നോട്ടു പോകുന്നത് .കക്ഷികളിൽ നിന്നും കൈക്കൂലിയായി എരുമയെ വാങ്ങിച്ചു കേസ് അവർക്കു അനുകൂലമായി വിധിക്കുന്ന ജഡ്ജിയുടെ കഥ പറയുന്നുണ്ടിതിൽ. ആ എരുമയെ വീട്ടിൽ കൊണ്ടുവന്നു അതിന്റെ പാൽ ദിവസേന കറന്നു വിറ്റു പണം വാങ്ങുന്ന ആളാണ് നിന്ദറിന്റെ  ജഡ്ജിമാരിലൊരാൾ .സർക്കാർ ശമ്പളം കൊടുത്തു നിയമിക്കുന്ന ശിപായിമാരുടെ യോഗ്യത അവരുടെ വീട്ടുജോലിക്കുള്ള മികവാണ് . നല്ല ചപ്പാത്തിയും കിഴങ്ങു കറിയും ഉണ്ടാക്കാനറിഞ്ഞാൽ ജോലി ഉറപ്പ്. ഒരു മനുഷ്യൻ എന്ന പരിഗണന പോലും നൽകാത്ത കുടിലമനസുള്ളവരാണ് ഇത്തരക്കാർ.എങ്കിലും മൂന്ന് ജഡ്ജിമാരിൽ ആദ്യത്തെ ആൾ നിന്ദറിന് ഭേദപ്പെട്ട പരിഗണയും ,സ്നേഹവും കാണിക്കുന്നുണ്ട്. 
നിന്ദർ സാഹിത്യത്തിൽ താല്പര്യമുള്ളയാളാണെന്നും ,പത്രങ്ങളിൽ അച്ചടിച്ചു വരുന്നത് അയാളുടെ  കഥകളാണെന്നും അറിയുമ്പോൾ ജഡ്ജിയുടെ മകനും സവിശേഷമായ പരിഗണനയും,സ്നേഹവും അയാൾക്കു കൊടുക്കുന്നുണ്ട്.അതിനു ശേഷം വീട്ടുജോലികളിൽ നിന്നും നിന്ദർ മുക്തനാകുന്നു. എന്നാൽ ആ ജഡ്ജി സ്ഥലം മാറിപോകുന്നതോടെ നിന്ദറിന്റെ ജീവിതം പഴയപോലെ ആയിത്തീരുന്നു. നിന്ദറെ മോശമായി പരിഹസിക്കുന്നവനും ,മരാസി എന്ന് വിളിച്ചു അയാളുടെ വാദ്യോപകരണമായ തുമ്പിയുമെടുത്തു ബസ് സ്റ്റാൻഡിൽ പോയിരുന്നു പാടാൻ പറയുന്ന ജഡ്ജിയായിരുന്നു  പിന്നീട് വന്നത്.സമയം കിട്ടുമ്പോഴൊക്കെ അയാളുടെ ഗുരുനാഥനെയും ആ ജഡ്ജി അവഹേളിച്ചു.അവഹേളനങ്ങൾ മടുത്തു ഒടുവിൽ നിന്ദർ രാജിവെച്ചു പോകുന്നുന്നുമുണ്ട്.
നിന്ദർ പത്താം ക്ലാസ്‌ വരെയേ പഠിച്ചിട്ടുള്ളു. എങ്കിലും അയാളുടെ ഭാഷ ശക്തമാണ്,ആശയങ്ങൾ ബഹുവിധമാണ്.രണ്ടു വർഷത്തോളം കോടതിയിൽ ഗുമസ്തനായും ,മൂന്നു വർഷം ശിപായിയായും ജോലി ചെയ്തിട്ടുണ്ട്. നാല്പത്തഞ്ചോളം  പുസ്തകങ്ങൾ ഇതുവരെ എഴുതിയിട്ടുണ്ട്. പഞ്ചാബിലെയടക്കം നിരവധി സർവ്വകലാശാലകളിൽ നിന്ദറിന്റെ സാഹിത്യ സംഭവനകളെ കുറിച്ച് ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പഞ്ചാബി ഭാഷയിലാണ് എഴുത്തു മുഴുവനും. അവിടങ്ങളിൽ അദ്ദേഹത്തിന്റെ കൃതികൾ പരക്കെ അംഗീകരിക്കപ്പെട്ടു.അതോടെ നിന്ദറിന്റെ നിരവധി കൃതികൾ ഹിന്ദി,ഉറുദു ,തെലുഗു ഭാഷകളിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. 
മലയാളത്തിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് അലിഗഢ് മുസ്ലിം സർവകലാശാലയിലെ ആധുനിക ഭാരതീയ ഭാഷാ വിഭാഗത്തിൽ മലയാളം പ്രൊഫസറായ ടി എൻ സതീശനാണ്. മാതൃഭൂമി ബുക്സിന്റെ തന്നെ ഗ്രാസ് റൂട്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ജോഖ ആൽഹാരിസിയുടെ നിലാവിന്റെ പെണ്ണുങ്ങൾ

പലകാരണങ്ങൾ കൊണ്ടും നോവൽ ചരിത്രത്തിൽ ഇടം പിടിച്ച നോവലാണ് ജോഖ ആൽഹാരിസിയുടെ നിലാവിന്റെ പെണ്ണുങ്ങൾ എന്ന നോവൽ. ഒരു ഒമാനി വനിതയുടെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആദ്യത്തെ നോവൽ,അറബിയിൽ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് നേടിയ ആദ്യത്തെ നോവൽ എന്നിങ്ങനെ വിശേഷണങ്ങൾ നിരവധിയാണ്. 1950 കളോടെ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള തുടർവർഷങ്ങളിൽ ആൽ അവാഫി യെന്ന ഗ്രാമത്തിലെ മൂന്നു സഹോദരിമാരുടെയും അവരുടെ കുടുംബങ്ങളിലൂടെയും,ജീവിതങ്ങളുടെയും കഥയാണ് നോവൽ പറഞ്ഞു വെയ്ക്കുന്നത്. അബ്ദുള്ളയെ കല്യാണം കഴിക്കുന്ന മയ്യാ,തന്റെ ഉത്തരവാദിത്തബോധം ഉൾക്കൊണ്ട് വിവാഹം കഴിക്കുന്ന അസ്മ,കാനഡയിലേക്ക് കുടിയേറിയവളും താൻ  സ്നേഹിക്കുന്ന പുരുഷനുമായി വീണ്ടുമൊരു ഒത്തുചേരലിനായി കാത്തിരിക്കുന്ന ഖൌല. മൂന്നുപേരും ഒരു ഉയർന്ന  കുടുംബത്തിൽ ജനിച്ചുവെങ്കിലും ഓരോരുത്തരും വ്യത്യസ്തവും ,വ്യക്തിപരവും ,സാമൂഹികവുമായ പ്രചോദനങ്ങളിൽ പെട്ട് വിവാഹിതരാകുന്നു. അവരുടെ ആ ജീവിതം അവർക്ക്  ചുറ്റുമുള്ള  മറ്റു ആളുകളുടെ ജീവിതത്തെയും സ്വാധീനിക്കുന്നുണ്ട് . ഒരേ സമയം ശക്തരും ദുർഭലരുമായ സ്ത്രീകൾ എന്നാൽ അവർ സ്വന്തം മണ്ണിൽ എങ്ങനെ അന്യവൽക്കരിക്കപ്പെടുന്നുവെന്ന് നോവലിൽ കാണാം. ഓരോ സ്ത്രീ കഥാപാത്രവും മറ്റൊന്നിൽ  നിന്നും തികച്ചും വ്യതസ്തമാണ്. അവരുടെ വ്യക്തിത്വവും ,അതിന്റെ വിവിധ വശങ്ങളും സൂക്ഷ്മതയോടെ നോവലിൽ കൈകാര്യം ചെയ്തിരിക്കുന്നു . അത്തരം വിഷയങ്ങളാണ് നോവലിനെ മുന്നോട്ട് കൊണ്ടുപോകുന്നതും. 1950 കൾ മുതലുള്ള സംഭവങ്ങളാണ് നോവലിനെ മുന്നോട്ടുകൊണ്ടുപോകുന്നതെങ്കിലും 1880 മുതലുള്ള ഒമാനി കുടുംബങ്ങളുടെയും പിൻതലമുറക്കാരുടെയും  കഥയാണിത്.58 അധ്യായങ്ങളിലായി അവ പരന്നു കിടക്കുന്നു. നോവലിലെ പ്രധാന കഥാപാത്രമായ ദരീഫ ആഫ്രിക്കൻ വംശജരായ  അടിമകളുടെ കുടുംബത്തിൽ ജനിച്ച ഒരു അടിമ സ്ത്രീയാണ്. ആവർക്കു   ആൽ അവാഫി ഗ്രാമമല്ലാതെ മറ്റൊരിടത്തേകുറിച്ചും അറിയില്ല. ഒമാന്റെ ചരിത്രത്തെ കുറിച്ചുമുള്ള വിവരങ്ങൾ നോവലിൽ പലയിടങ്ങളിലായി ചിതറികിടക്കുന്നുണ്ട്. 1970 ൽ അവസാനിച്ച ഒമാനിലെ അടിമത്തത്തെകുറിച്ചും നോവലിൽ പരാമർശമുണ്ട്. അതുപോലെ 1920 ലെ സിബ് ഉടമ്പടിയെക്കുറിച്ചും നോവലിൽ വിവരങ്ങൾ ഉണ്ട്. നോവൽ എഴുതപ്പെട്ടത് 2010 ലാണ് .സയ്യിദാത്തുൽ ഖമർ എന്ന നോവൽ പേര് നേരെ ഇംഗ്ലീഷിലേക്കാക്കിയാൽ ലേഡീസ് ഓഫ് മൂൺ എന്നാകും, പക്ഷെ മർലിൻ ബൂത്ത് അതിന്റെ ഇംഗ്ലീഷ് വിവർത്തനം ചെയ്തപ്പോൾ ഇട്ട പേര് Celestial Bodies എന്നായിരുന്നു. ഒരുപക്ഷെ അതിന്റെ അറബിപേരിൽ നിന്നും  മലയാളത്തിലേക്ക് വായിച്ചാൽ ചന്ദ്രന്റെ പെണ്ണുങ്ങൾ എന്നർത്ഥം വരും.അത്തരമൊരു പേര് ഈ നോവൽ ഉള്ളടക്കത്തിനെ ചൊല്ലിയുള്ള  വായനക്കാരുടെ പ്രതീക്ഷകളെ ഒരു പക്ഷെ തകിടം മറിച്ചേനെ !മലയാളത്തിലേക്കെത്തിയപ്പോൾ നോവലിന്റെ പേര് നിലാവിന്റെ പെണ്ണുങ്ങൾ എന്നായി മാറി. അങ്ങനെ  മനോഹരമായ തലക്കെട്ടാണ് മലയാളത്തിൽ അതിന് ലഭിച്ചത് . മലയാള വിവർത്തനം ചെയ്തിരിക്കുന്നത് ഡൽഹി സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗവേഷണ വിദ്യാർത്ഥിയായ ഇബ്രാഹിം ബാദ്ഷ വാഹിയാണ്. മറ്റൊരു പ്രധാന കാര്യം , ഇത് അറബിയിൽ നിന്നും നേരിട്ടുള്ള മൊഴിമാറ്റമാണ്.അതുകൊണ്ടു തന്നെ നോവലിന്റെ ആത്മാവിനെ അതേപടി പറിച്ചു നടാൻ ഗ്രന്ഥകർത്താവിന് കഴിഞ്ഞിട്ടുണ്ടെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.ഇത് ജോഖയുടെ രണ്ടാമത്തെ നോവലാണ്.മറ്റൊരു പ്രധാന സംഗതി, നോവലിൽ അൽ-മുത്താനബി,ബുഹ്‌ത്രുയി,പേർഷ്യൻ കവി നിമി ഗഞാവി എഴുതിയ ലയല ,മജ്ജുൻ  എന്നിവരുടെ  നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗത അറബി പ്രണയ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് . ഒരുപക്ഷേ പുസ്തകം വായിച്ച് മടക്കി കഴിയുമ്പോൾ ചിലരെങ്കിലും ഒമാനി ചരിത്രവും,അതിന്റെ സാംസ്കാരികപാരമ്പര്യങ്ങളും തേടി പോയാൽ അതിൽ തെല്ലും അത്ഭുതമൊന്നുമില്ല. ഒലിവ് ബുക്ക്സ് ആണ് ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് .

ടോകാർചുക്കിന്റെ നിലയ്ക്കാത്ത സഞ്ചാരങ്ങൾ

പോളിഷ് ഭാഷയിൽ സഞ്ചാരം എന്ന ആശയമാണ് ബൈഗുണി എന്ന വാക്കിനർത്ഥം.കൃത്യമായി പറഞ്ഞാൽ അലഞ്ഞുതിരിയുന്നവർ. ഓൾഗ  ടോകാർചുക്ക് ഈ പേരുള്ള നോവൽ എഴുതിയത് അവരുടെ പോളിഷ് ഭാഷയിലായിരുന്നു. ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തിയപ്പോൾ അതിന്റെ പേര് ഫ്ലൈറ്റ്സ് എന്നായി.എനിക്ക് തോന്നുന്നു, ആ ഇംഗ്ലീഷ് പേരിനേക്കാൾ ഏറ്റവും അനുയോജ്യവും നോവലിനോട് നീതിപുലർത്തിയതുമായ പേര് നൽകിയത് അതിന്റെ മലയാള വിവർത്തനത്തിൽ ആണെന്നാണ്. നിലയ്ക്കാത്ത സഞ്ചാരങ്ങൾ എന്നാണ് മലയാളത്തിൽ അവരുടെ പുസ്തകം അറിയപ്പെടുന്നത്. നോവൽ മുഴുവൻ വായിച്ചു തീരുമ്പോൾ വായനക്കാരും എന്റെ പക്ഷം ചേരുമെന്ന് തന്നെയാണ് ഇക്കാര്യത്തിൽ  എന്റെ വിശ്വാസം. ഇവിടെ നോവലിന്റെ ശൈലി തീർത്തും പുതിയ ഒരു അനുഭവമാണെന്ന് പറഞ്ഞുകൂടാ. യൂറോപ്പ്യൻ സാഹിത്യത്തിൽ മിലൻ കുന്ദേരയും .ഇറ്റാലിയോ കാൽവിനോയും സൃഷ്ടിച്ച വായനയുടെ ഒരു പുതുലോകമുണ്ട്. ഫ്രാഗ്മെന്റഡ് നോവൽ (fragmented Noval ) എന്നാണ് ഇതിനെ പൊതുവായി പറയപ്പെടുന്നത്. കേന്ദ്രീകൃതമായ ഒരു നായകനില്ലാത്ത അവസ്ഥ, ഒന്നിനോടൊന്നു ബന്ധമില്ലാത്ത അദ്ധ്യായങ്ങൾ .എന്നാൽ എല്ലാം കൂടി ഒത്തുചേർന്നു നോവലിന്റെ ഒരു വലിയ വിതാനം തീർക്കുന്ന ഒരു അവസ്ഥ. അത്തരമൊരു വിഭാഗത്തിൽ പെടുന്ന ഒരു കൃതിയാണ് ടോകാർചുക്കിന്റെ നിലയ്ക്കാത്ത സഞ്ചാരങ്ങൾ എന്ന പുതു നോവൽ.പുതു നോവൽ എന്ന് പറഞ്ഞുകൂടാ. 2007 ൽ പോളിഷ് ഭാഷയിൽ ആദ്യം പ്രസിദ്ധീകരിച്ച ഈ നോവൽ ഒരു പതിറ്റാണ്ടോളം ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടില്ല എന്നത് ആശ്ചര്യമുളവാക്കുന്ന ഒന്നാണ് . ഒരു വിദേശ പ്രസാധകനെ കണ്ടെത്താൻ നല്ലവണ്ണം ബുദ്ധിമുട്ടേണ്ടിവന്നു എന്ന് അവർ പറയുന്നുണ്ട്.എന്നാൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ട് വളരെ പെട്ടെന്ന് തന്നെ 2018 ലെ ആ നോവൽ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് നേടി. ജെന്നിഫർ ക്രോഫ്റ് ആയിരുന്നു ഇംഗ്ലീഷ്  വിവർത്തനം.അതുവരേയ്ക്കും ടോകാർചുക് അവരുടെ മാതൃരാജ്യത്തിനു പുറത്തു അജ്ഞാതമായിരുന്നു എന്ന് വേണമെങ്കിൽ പറയാം.
ടോകാർചുക് വിവിധ സ്ഥലങ്ങളിലൂടെയും സമയങ്ങളിലൂടെയും അസാധാരണമായ ഒരു യാത്രയിലേക്കു വായനക്കാരെ കൊണ്ടുപോകുകയാണ് ഈ പുസ്തകത്തിലൂടെ .സ്വന്തം വേരുകളുമായി  ബന്ധമില്ലാത്ത നാടോടികളാണ് ഈ നോവലിലെ നായികാനായകന്മാർ. നോവൽ അതിന്റെ ബഹുമുഖ വിഷയങ്ങളാൽ നമ്മളെ അത്ഭുതപ്പെടുത്തും .കാണുക എന്നുവെച്ചാൽ അറിയുക എന്നതാണെന്ന് നിരവധി തവണ ഈ നോവലിൽ അവർ ആവർത്തിക്കുന്നുണ്ട് .നോവലിന്റെ ഇതിവൃത്തം വളരെ വ്യത്യസ്തമാണ്.ചെറുകഥകളുടെ ഒരു ശേഖരം പോലെ വായിക്കപ്പെടാവുന്ന ഒന്ന്.ടോകാർചുക് അവരുടെ ഭൂരിഭാഗം സമയവും വിമാനത്തിൽ ചെലവഴിക്കപ്പെട്ടതുകൊണ്ടാകാം അവരുടെ പുസ്തകം ഇംഗ്ലീഷിലെത്തിയപ്പോൾ ഫ്ലൈറ്റ്സ് എന്നാൽ മാറിയത്.എന്നാൽ അവരുടെ മറ്റുകഥാപത്രങ്ങൾ വിമാനത്തിൽ മാത്രമല്ല,സമകാലീനവും ,പഴയതുമായ   ട്രെയിനുകൾ ,വണ്ടികൾ,ബസ്സുകൾ ,കുതിരവണ്ടികൾ  തുടങ്ങിയ  ഗതാഗതമാർഗ്ഗങ്ങൾതെരഞ്ഞെടുക്കുന്നു.പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യയിൽ നിന്നുള്ള ഒരു നിഗൂഢ വിഭാഗത്തിന്റെ പേരാണെത്രെ ബൈഗുണി,പാപത്തെ മാനസികമായി മാത്രമല്ല ശാരീരികമായും നിരന്തരമായ യാത്രയിലൂടെയും രക്ഷപ്പെടാമെന്ന് വിശ്വസിച്ചവർ.ഒരു കേന്ദ്ര കഥാപാത്രത്തിന്റെ, നമുക്ക് എല്ലായ്‌പോഴും സുപരിചിതമായ ആ സൂത്രവാക്യത്തിനുപകരം ഒരു ചെറിയക്കൂട്ടം കഥാപത്രങ്ങൾ പ്രത്യക്ഷപ്പെടുകയും എഴുത്തുകാരി അവരുടെ വഴിയിലേക്കു വലിച്ചെറിയപ്പെടുകയും അങ്ങനെ ഏകീകൃതമായ ഒരു യാത്ര സൃഷ്ടിക്കപ്പെടുകയുമാണിവിടെ.പരസപരം ബന്ധിപ്പിക്കുന്ന കഥാപാത്രങ്ങളാൽ ,നിരവധി ആശയങ്ങളാൽ സമ്പന്നമാണീ നോവൽ .ശരീരം,യാത്ര,ജീവിതം,മരണം, എന്നിങ്ങനെ നിരവധി അടരുകൾ കൊണ്ട് അടുക്കിവെക്കപ്പെട്ട ഒരുകൂട്ടം കഥകളുടെ ആകെത്തുകയാണീ പുസ്തകം  .
നോവലിലെ രസകരമായ ഒരു ഭാഗം ശ്രദ്ധിക്കുക 
“പുരാതനകാലത്തു ആളുകൾ തീർത്ഥയാത്രക്ക് പോകാറുണ്ട്.വളരെ ബുദ്ധിമുട്ടി,ക്ലേശങ്ങൾ സഹിച്ചു അവർ ഒരു പുണ്യസ്ഥലത്തിലെത്തിച്ചേരുന്നു.അവരുടെ വിശ്വാസം ആ സ്ഥലത്തിന്റെ പുണ്യം അവർക്ക് കിട്ടുമെന്നാണ്.നമ്മുടെ പാപങ്ങളെ നീക്കി അത് നമ്മളെ ശുദ്ധീകരിക്കുന്നു.എങ്കിൽ അവിശുദ്ധമായ ,കൊള്ളരുതാത്ത ഒരു സ്ഥലത്തേക്ക് പോകുമ്പോഴും അത് തന്നെ സംഭവിക്കുമോ? “(സഞ്ചാര മനഃശാസ്ത്രം:ഒരു ബൈബിൾ വിമർശനം)

ഇങ്ങനെ 116 അദ്ധ്യങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്. 
നോവലിസ്റ്റ് എഴുത്തിലേക്ക് വന്നത് യാദൃച്ഛികമായാണ് .സൈക്കോളജിസ്റ്റായിരുന്നു അവർ.വർഷങ്ങൾക്ക് മുൻപ് ലണ്ടനിലേക്കുള്ള തന്റെ ആദ്യ വിദേശയാത്രയിലൂടെയാണ് എഴുതാനുള്ള താൽപ്പര്യം അവരിൽ മുള പൊട്ടിയത്.അധികം താമസിയാതെ അവർ തന്റെ ആദ്യ ചെറു കഥ എഴുതി. 2018 ലെ നോബൽ സമ്മാനം അവരുടെ ഫ്ലൈറ്റ്സ് എന്ന നോവലിന് ലഭിച്ചു. മലയാളത്തിൽ ഇതിന്റെ വിവർത്തനം ചെയ്‌തിരിക്കുന്നത്‌ ,മുപ്പതിലേറെ പുസ്തകങ്ങൾ ഇംഗ്ലീഷിൽ  നിന്ന് മലയാളത്തിലേക്കു വിവർത്തനം ചെയ്ത രമാ മേനോൻ ആണ്. നോബൽ കിട്ടിയ സ്ഥിതിക്ക് ടോകാർചുക്കിന്റെ മറ്റു പുസ്തകങ്ങളും ഉടനെ മലയാളത്തിൽ ലഭ്യമാകാൻ സാധ്യതയുണ്ട് .അതാകട്ടെ നമ്മെ പോലുള്ള വായനക്കാർക്ക് ഏറെ സന്തോഷം തരുന്ന ഒരു സംഗതിയും.