പീറ്റർ ടോബിൻ: ബ്രിട്ടനെ വിറപ്പിച്ച സീരിയൽ കില്ലർ

2006 സെപ്റ്റംബർ മാസം. സ്കോട്ട്‌ലൻഡിലെ ഏറ്റവും വലിയ നഗരമായ ഗ്ലാസ്ഗോ അതിന്റെ വ്യാവസായികവും സാംസ്കാരികവുമായ തിരക്കുകളിൽ മുഴുകി നിൽക്കുകയായിരുന്നു. നഗരഹൃദയത്തിലെ ആൻഡേർസ്റ്റൺ ഏരിയയിൽ, നൂറ്റാണ്ടുകളുടെ പ്രാർത്ഥനകൾക്ക് സാക്ഷ്യം വഹിച്ച് സെന്റ് പാട്രിക്സ് കത്തോലിക്കാ പള്ളി തലയുയർത്തി നിന്നു. എന്നാൽ ആ സെപ്റ്റംബർ 24, ഞായറാഴ്ച, പള്ളിമണികൾ മുഴങ്ങിയില്ല. പ്രഭാത പ്രാർത്ഥനകൾക്ക് പകരം, പള്ളിയുടെ വിശാലമായ കവാടത്തിൽ പോലീസിന്റെ മഞ്ഞ ടേപ്പുകൾ ഒരു അപായസൂചനയായി വലിഞ്ഞുമുറുകി. അകത്തും പുറത്തും പോലീസ് വാഹനങ്ങളുടെ സൈറണുകൾ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു.സംഭവങ്ങളുടെ തുടക്കം ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു. പള്ളിയിലെ ചെറിയ അറ്റകുറ്റപ്പണികൾക്കും ശുചീകരണത്തിനുമായി ഒരുപണിക്കാരനെ  നിയമിച്ചിരുന്നു. ‘പാറ്റ് മക്ലോഗ്ലിൻ’ എന്ന് സ്വയം പരിചയപ്പെടുത്തിയ, അറുപതുകളോടടുത്ത പ്രായം തോന്നിക്കുന്ന ആ മനുഷ്യൻ സൗമ്യനും ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനുമായിരുന്നു. ആരുമായും അധികം സംസാരിക്കാത്ത, തന്റെ ജോലിയിൽ മാത്രം ശ്രദ്ധിച്ചിരുന്ന ഒരാൾ. എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാളെ കാണാനില്ലായിരുന്നു. അതേ സമയത്താണ്, പോളണ്ടിൽ നിന്ന് ഉപരിപഠനത്തിനായി ഗ്ലാസ്ഗോവിലെത്തിയ ഏഞ്ചലിക്ക ക്ലൂക്ക് എന്ന 23 വയസ്സുകാരിയെ കാണാതായെന്ന പരാതി പോലീസിന് ലഭിക്കുന്നത്. ഭാഷാ വിദ്യാർത്ഥിനിയായിരുന്ന ഏഞ്ചലിക്ക, തന്റെ ചെലവുകൾക്കായി പള്ളിയിൽ ശുചീകരണമുൾപ്പെടെയുള്ള ജോലികൾ ചെയ്തിരുന്നു. അവളെ അവസാനമായി കണ്ടത് ആ നിഗൂഢനായ പണിക്കാരൻ , ‘പാറ്റി’നൊപ്പമായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസിന് സംശയങ്ങൾ ബലപ്പെട്ടു. പള്ളിയിലും പരിസരത്തും നടത്തിയ തിരച്ചിലിൽ ഏഞ്ചലിക്കയുടെ രക്തക്കറകൾ പലയിടത്തുനിന്നും കണ്ടെത്തി. അവളുടെ മൊബൈൽ ഫോണും ക്രെഡിറ്റ് കാർഡുകളും പള്ളിക്കുള്ളിൽ നിന്ന് ലഭിച്ചു. സംശയത്തിന്റെ മുന പൂർണ്ണമായും അപ്രത്യക്ഷനായ പാറ്റിലേക്ക് നീണ്ടു. ദിവസങ്ങൾ നീണ്ട, മുക്കും മൂലയും അരിച്ചുപെറുക്കിയുള്ള പരിശോധനകൾക്കൊടുവിൽ, കുറ്റാന്വേഷകർ പള്ളിയുടെ അൾത്താരയ്ക്ക് സമീപമുള്ള കുമ്പസാരക്കൂടിനടുത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അവിടെ തറയിലെ മരപ്പലകകൾക്ക് സ്ഥാനചലനം സംഭവിച്ചതായി അവർ കണ്ടെത്തി.പലകകൾ പൊളിച്ചുമാറ്റിയപ്പോൾ, താഴെ മനുഷ്യനിർമ്മിതമായ ഒരു രഹസ്യ അറ തെളിഞ്ഞുവന്നു. ദുർഗന്ധം വമിക്കുന്ന ആ കുഴിയിലേക്ക് വെളിച്ചം പായിച്ച അന്വേഷണ ഉദ്യോഗസ്ഥർ ഒരു നിമിഷം സ്തബ്ധരായി. ഒരു പുതപ്പിൽ പൊതിഞ്ഞ നിലയിൽ, ക്രൂരമായി വികൃതമാക്കപ്പെട്ട ഏഞ്ചലിക്ക ക്ലൂക്കിന്റെ മൃതദേഹം. അവളുടെ തലയോട്ടി തകർന്നിരുന്നു, ശരീരമാസകലം മർദ്ദനമേറ്റതിന്റെയും കത്തികൊണ്ടുള്ള കുത്തുകളുടെയും പാടുകളുണ്ടായിരുന്നു.  ആ ക്രൂരതയുടെ ആഴം വ്യക്തമാക്കിക്കൊണ്ട് മരണത്തിന് മുൻപ് അവൾ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നു എന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. 

ഒരു പുണ്യസ്ഥലം, ഒരു ആരാധനാലയം, അതിന്റെ അൾത്താരയ്ക്ക് കീഴെത്തന്നെ ഒരു കൊടുംപാതകത്തിന്റെ വേദിയായിരിക്കുന്നു. ഗ്ലാസ്ഗോ നഗരം ഞെട്ടിത്തരിച്ചു. സൗമ്യനായി അഭിനയിച്ച ‘പാറ്റ് മക്ലോഗ്ലിൻ’ ഒരു സാധാരണ കുറ്റവാളിയല്ല, മറിച്ച് ഒരു പിശാചിന്റെ മനസ്സുള്ളവനാണെന്ന് പോലീസ് ഉറപ്പിച്ചു. രാജ്യവ്യാപകമായി അയാൾക്കായി തിരച്ചിൽ ആരംഭിച്ചു. അയാളുടെ യഥാർത്ഥ പേരോ മറ്റ് വിവരങ്ങളോ അപ്പോഴും അജ്ഞാതമായിരുന്നു. മാധ്യമങ്ങൾ ഈ വാർത്ത ആഘോഷിച്ചു. “പള്ളിയിലെ പിശാച്” എന്ന തലക്കെട്ടിൽ വാർത്തകൾ പരന്നു. ദിവസങ്ങൾക്കുള്ളിൽ, ലണ്ടനിലെ ഒരു ആശുപത്രിയിൽ വെച്ച്, കൈക്ക് പറ്റിയ ഒരു പരിക്കിന് ചികിത്സ തേടിയെത്തിയ ആളെ പോലീസ് വളഞ്ഞു. അയാളുടെ യഥാർത്ഥ പേര് അതോടെ ലോകം അറിഞ്ഞു: പീറ്റർ ടോബിൻ.

ഗ്ലാസ്ഗോവിലെ ആ പള്ളിക്കുള്ളിൽ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും, ഒരു കൊടുംക്രിമിനലിനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നതോടെ ആ അധ്യായം അവസാനിച്ചുവെന്നുമായിരുന്നു ഏവരും കരുതിയത്. എന്നാൽ, സത്യത്തിൽ അതൊരു തുടക്കം മാത്രമായിരുന്നു. ഭീകരമായ രഹസ്യങ്ങളുടെ ഒരു പെട്ടി തുറക്കപ്പെടാനുള്ള താക്കോൽ മാത്രമായിരുന്നു ഏഞ്ചലിക്കയുടെ കൊലപാതകം.പീറ്റർ ടോബിൻ വിചാരണ നേരിടുകയും ഏഞ്ചലിക്ക ക്ലൂക്കിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. നിയമത്തിന്റെ കണ്ണിൽ കേസ് അവസാനിച്ചിരുന്നു. എന്നാൽ, സ്‌ട്രാത്ത്ക്ലൈഡ് പോലീസിലെ ഡിറ്റക്ടീവ് സൂപ്രണ്ട് ഡേവിഡ് സ്വിൻഡിലിന്റെ മനസ്സിൽ ചില ചോദ്യങ്ങൾ അപ്പോഴും പുകഞ്ഞുകൊണ്ടിരുന്നു. ടോബിന്റെ കുറ്റസമ്മതമൊഴിയോ സഹകരണമോ ഇല്ലാത്ത പെരുമാറ്റം, അയാളുടെ  കണ്ണുകളിലെ നിർവികാരത, പതിറ്റാണ്ടുകൾ നീണ്ട അവന്റെ ജീവിതത്തിലെ അവ്യക്തതകൾ – ഇവയെല്ലാം സ്വിൻഡിലിന് ഒരു അപായസൂചന നൽകി. ഇത് ടോബിന്റെ ആദ്യത്തെ കുറ്റകൃത്യമാകാൻ സാധ്യതയില്ലെന്ന് അദ്ദേഹത്തിന്റെ അനുഭവസമ്പന്നമായ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.ഈ സംശയത്തിന്റെ അടിസ്ഥാനത്തിൽ, “ഓപ്പറേഷൻ ആനഗ്രാം” എന്ന പേരിൽ ഒരു പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. ‘Anagram’ എന്ന വാക്കിന്റെ അർത്ഥം ‘വാക്കുകളിലെ അക്ഷരങ്ങൾ പുനഃക്രമീകരിച്ച് പുതിയ വാക്കുണ്ടാക്കുക’ എന്നാണ്. ടോബിന്റെ ജീവിതം അതുപോലെയായിരുന്നു – പേരുകളും സ്ഥലങ്ങളും മാറ്റി, പുനഃക്രമീകരിച്ച് അയാൾ ഒരു പുതിയ ഐഡന്റിറ്റി ഉണ്ടാക്കിക്കൊണ്ടിരുന്നു. ഓപ്പറേഷൻ ആനഗ്രാമിന്റെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു: പീറ്റർ ടോബിന്റെ ജീവിതമെന്ന ആ സങ്കീർണ്ണമായ പസിലിന്റെ ഭാഗങ്ങൾ കണ്ടെത്തി യോജിപ്പിക്കുക, അവന്റെ ഭൂതകാലത്തിലെ ഇരുണ്ട രഹസ്യങ്ങൾ പുറത്തുകൊണ്ടുവരിക.

അതൊരു ശ്രമകരമായ ദൗത്യമായിരുന്നു. 1946-ൽ ജനിച്ച ടോബിന് അറുപത് വയസ്സ് കഴിഞ്ഞിരുന്നു. കമ്പ്യൂട്ടറുകളും ഡിജിറ്റൽ റെക്കോർഡുകളും ഇല്ലാതിരുന്ന കാലത്തായിരുന്നു അയാളുടെ  യൗവ്വനം. അന്വേഷണ സംഘം പഴയ ഫയലുകൾ, പേപ്പർ രേഖകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റുകൾ, കോടതി രേഖകൾ എന്നിവയുടെ കൂമ്പാരത്തിലൂടെ സഞ്ചരിച്ചു. അവർ ടോബിന്റെ ജീവിതരേഖ തയ്യാറാക്കിത്തുടങ്ങി. അയാൾ  പലതവണ വിവാഹം കഴിച്ചിരുന്നു. അയാളുടെ  ഭാര്യമാരെല്ലാം ഗാർഹിക പീഡനത്തിനും ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്കും ഇരയായിരുന്നു. അവരിൽ പലരും ജീവനുംകൊണ്ടാണ് ഓടി രക്ഷപ്പെട്ടത്.  നിരവധി കുട്ടികളുണ്ടായിരുന്നു  അയാൾക്ക്  . അവരെയും ക്രൂരമായി മർദ്ദിച്ചിരുന്നു.അയാൾക്ക്  സ്ഥിരമായ ഒരു വിലാസമുണ്ടായിരുന്നില്ല. സ്കോട്ട്‌ലൻഡിലെ പല നഗരങ്ങളിലും ഇംഗ്ലണ്ടിലെ തീരദേശ പട്ടണങ്ങളിലുമടക്കം ബ്രിട്ടനിലുടനീളം കുറഞ്ഞത് 40-ലധികം തവണയെങ്കിലും അയാൾ  താമസസ്ഥലം മാറിയിരുന്നു. ഓരോ സ്ഥലത്തും രണ്ടോ മൂന്നോ വർഷത്തിൽ കൂടുതൽ തങ്ങിയിരുന്നില്ല.1994-ൽ രണ്ട് കൗമാരക്കാരായ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ അയാൾ  10 വർഷം ജയിലിൽ കിടന്നിട്ടുണ്ട്. 2004-ലാണ് ടോബിൻ  പുറത്തിറങ്ങിയത്. അതിനുശേഷമാണ് അയാൾ  ഗ്ലാസ്ഗോവിലെ പള്ളിയിലെത്തുന്നത്.ഈ വിവരങ്ങൾ ഓരോന്നും ടോബിൻ എന്ന മനുഷ്യന്റെ ക്രൂരമായ സ്വഭാവത്തിലേക്ക് വെളിച്ചം വീശി. ടോബിൻ   ഒരു അവസരവാദിയായ കൊലയാളി മാത്രമല്ല, വർഷങ്ങളുടെ പരിശീലനമുള്ള, സ്ത്രീകളെ കീഴ്പ്പെടുത്തുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു ലൈംഗിക കുറ്റവാളിയാണെന്ന് വ്യക്തമായി. ഓരോ തവണയും ഒരു സ്ഥലത്ത് താമസിച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ച്, പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നതിന് മുൻപ് അടുത്ത സ്ഥലത്തേക്ക് രക്ഷപ്പെടുന്നതായിരുന്നു അയാളുടെ ഒരു  രീതി.

ഓപ്പറേഷൻ ആനഗ്രാം ടോബിൻ മുൻപ് താമസിച്ച ഓരോ വീടുകളും കണ്ടെത്താൻ തുടങ്ങി. അവയിലൊന്ന് അന്വേഷകരുടെ ശ്രദ്ധ പ്രത്യേകം പിടിച്ചുപറ്റി. ഇംഗ്ലണ്ടിലെ കെന്റ് പ്രവിശ്യയിലുള്ള മാർഗേറ്റ് എന്ന തീരദേശ പട്ടണത്തിലെ 50, ഇർവിൻ ഡ്രൈവ് എന്ന വിലാസത്തിലുള്ള വീട്. 1990-കളുടെ തുടക്കത്തിൽ ടോബിൻ അവിടെ താമസിച്ചിരുന്നു. ആ കാലയളവിൽ സ്കോട്ട്‌ലൻഡിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളുടെ കേസുകൾ അപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ടായിരുന്നു. ആ പെൺകുട്ടികളുടെ ഫയലുകൾ ഓപ്പറേഷൻ ആനഗ്രാം വീണ്ടും തുറന്നു.മാർഗേറ്റിലെ ഇർവിൻ ഡ്രൈവിലുള്ള ആ വീട് ഇപ്പോൾ മറ്റൊരാളുടെ ഉടമസ്ഥതയിലായിരുന്നു. പുതിയ താമസക്കാർക്ക് ടോബിനെക്കുറിച്ചോ ആ വീടിന്റെ ഇരുണ്ട ഭൂതകാലത്തെക്കുറിച്ചോ യാതൊരു അറിവുമുണ്ടായിരുന്നില്ല. 2007 നവംബറിൽ, ഓപ്പറേഷൻ ആനഗ്രാമിന്റെ സംഘം ആ വീട്ടിലേക്ക് കടന്നുചെന്നു. അവരുടെ ലക്ഷ്യം ആ വീടിന്റെ ചെറിയ പൂന്തോട്ടമായിരുന്നു.തണുപ്പുള്ള ഒരു പ്രഭാതത്തിൽ, ഫോറൻസിക് വിദഗ്ദ്ധരും പുരാവസ്തു ഗവേഷകരും അടങ്ങുന്ന സംഘം ആ പൂന്തോട്ടത്തിൽ ഖനനം ആരംഭിച്ചു. വീടിനോട് ചേർന്നുള്ള, കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന ഒരു ചെറിയ മണൽക്കുഴിയുടെ സമീപത്തായിരുന്നു അവരുടെ ശ്രദ്ധ. ടോബിൻ അവിടെ താമസിച്ചിരുന്ന കാലത്ത് ആ ഭാഗത്ത് ഒരു കോൺക്രീറ്റ് പാത നിർമ്മിച്ചിരുന്നതായി പഴയ ചിത്രങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ (GPR) ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, മണ്ണിനടിയിൽ അസ്വാഭാവികമായ ഇളക്കങ്ങൾ നടന്നതായി കണ്ടെത്തി.മണിക്കൂറുകൾ നീണ്ട, അതീവ ശ്രദ്ധയോടെയുള്ള ഖനനം. ഓരോ കോരി മണ്ണും അരിച്ചെടുത്ത് പരിശോധിച്ചു. ഒടുവിൽ, ഏകദേശം മൂന്നടി താഴ്ചയിൽ, ഒരു തുണിക്കഷണത്തിന്റെ ഭാഗം കണ്ടു. കൂടുതൽ ശ്രദ്ധയോടെ മണ്ണ് നീക്കിയപ്പോൾ, മനുഷ്യന്റെ അസ്ഥിക്കഷ്ണങ്ങൾ തെളിഞ്ഞുവന്നു. അതൊരു പൂർണ്ണമായ അസ്ഥികൂടമായിരുന്നു. ഒരു പ്ലാസ്റ്റിക് ഷീറ്റിലും പുതപ്പിലും പൊതിഞ്ഞ നിലയിലായിരുന്നു അത്. അസ്ഥികൂടത്തോടൊപ്പം ഒരു കത്തിയും കണ്ടെടുത്തു.

ഒട്ടും വൈകാതെ ഡിഎൻഎ പരിശോധനയ്ക്കായി അസ്ഥികൾ അയച്ചു കൊടുത്തു . ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഫലം വന്നു. ആ ഭൗതികാവശിഷ്ടങ്ങൾ 16 വർഷം മുൻപ്, 1991 ഫെബ്രുവരിയിൽ, സ്കോട്ട്ലൻഡിലെ ബാത്ത്ഗേറ്റിൽ നിന്ന് കാണാതായ 15 വയസ്സുകാരി വിക്കി ഹാമിൽട്ടന്റെതായിരുന്നു. സഹോദരിയുടെ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്ക് നടന്ന വിക്കിയെ പിന്നീട് ആരും കണ്ടിരുന്നില്ല. അവളുടെ തിരോധാനത്തിനുശേഷം കുടുംബം നടത്തിയ തിരച്ചിലുകൾ, മാധ്യമങ്ങളോടുള്ള അഭ്യർത്ഥനകൾ, പോലീസിന്റെ പതിറ്റാണ്ടുകൾ നീണ്ട അന്വേഷണം, എല്ലാം ഒരു ഫലവും കാണാതെ അവസാനിച്ചിരുന്നു. ഇപ്പോൾ, സ്കോട്ട്ലൻഡിൽ നിന്ന് നൂറുകണക്കിന് മൈലുകൾക്കപ്പുറം, ഒരു കൊലയാളിയുടെ പഴയ വീടിന്റെ പൂന്തോട്ടത്തിൽ നിന്ന് അവളുടെ ശരീരം കണ്ടെത്തിയിരിക്കുന്നു. ടോബിൻ അവളെ തട്ടിക്കൊണ്ടുപോയി, ദിവസങ്ങളോളം തടവിൽ പാർപ്പിച്ച്, ക്രൂരമായി കൊലപ്പെടുത്തി മാർഗേറ്റിലെ വീട്ടിൽ കുഴിച്ചിടുകയായിരുന്നു എന്ന് വ്യക്തമായി.വിക്കിയുടെ കുടുംബത്തിന് ആ വാർത്ത ഒരേസമയം ആശ്വാസവും ഹൃദയഭേദകവുമായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനമായെങ്കിലും, തങ്ങളുടെ മകൾക്ക് സംഭവിച്ച ക്രൂരതയുടെ ആഴം അവരെ തളർത്തി. പീറ്റർ ടോബിൻ എന്ന പിശാചിന്റെ ക്രൂരതയുടെ വ്യാപ്തി ലോകം ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു.പക്ഷേ, മാർഗേറ്റിലെ ആ ചെകുത്താന്റെ പൂന്തോട്ടം അതിന്റെ രഹസ്യങ്ങൾ മുഴുവൻ അപ്പോഴും വെളിപ്പെടുത്തിയിരുന്നില്ല. വിക്കിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന തുടർന്ന ഫോറൻസിക് സംഘത്തിന് മറ്റൊരു സംശയം തോന്നി. അവർ ഖനനം തുടർന്നു. വിക്കിയുടെ ശരീരം കുഴിച്ചിട്ടതിനും താഴെയായി, കൂടുതൽ ആഴത്തിൽ, മണ്ണിന് വീണ്ടും ഇളക്കം സംഭവിച്ചിരിക്കുന്നു.

വിക്കി ഹാമിൽട്ടന്റെ മൃതദേഹം കണ്ടെത്തിയതിന്റെ ഞെട്ടൽ മാറും മുൻപേ, അതേ പൂന്തോട്ടത്തിൽ അന്വേഷണ സംഘം ഖനനം തുടർന്നു. ആദ്യത്തെ മൃതദേഹം കുഴിച്ചിട്ടതിനും താഴെ, കൂടുതൽ ആഴത്തിൽ അവർ മണ്ണുമാന്തി. ദിവസങ്ങൾക്കുള്ളിൽ, അവരുടെ സംശയം ശരിവെച്ചുകൊണ്ട്, രണ്ടാമതൊരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കൂടി കണ്ടെത്തി. അതും ഒരു യുവതിയുടേതായിരുന്നു. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു ആ ശരീരം. ഡിഎൻഎ ഫലം വന്നപ്പോൾ ആളെ തിരിച്ചറിഞ്ഞു: ഡിനാ മക്നിക്കോൾ, 18 വയസ്സ്. 1991 ഓഗസ്റ്റിൽ, വിക്കിയെ കാണാതായി ഏതാനും മാസങ്ങൾക്ക് ശേഷം, ഇംഗ്ലണ്ടിലെ വോർസെസ്റ്റർഷെയറിലെ ഒരു സംഗീത പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഡിനാ. സുഹൃത്തുക്കളോടൊപ്പം ഹിച്ച് ഹൈക്കിംഗ് (വഴിയിൽ കാണുന്ന വാഹനങ്ങൾക്ക് കൈ കാട്ടി ലിഫ്റ്റ് ചോദിക്കുക) നടത്തുന്നതിനിടെ ഒരു കാർ നിർത്തി. ഡിനായും അവളുടെ സുഹൃത്തും കാറിൽ കയറി. വഴിയിൽ വെച്ച് സുഹൃത്ത് ഇറങ്ങി. ഡിനായുമായി കാർ മുന്നോട്ട് പോയി. പിന്നീട് അവളെ ആരും കണ്ടിട്ടില്ല. അവൾ കയറിയ ആ കാർ ഓടിച്ചിരുന്നത് പീറ്റർ ടോബിൻ ആയിരുന്നു. അയാൾ ഡിനായെയും തട്ടിക്കൊണ്ടുപോയി, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, തന്റെ വീടിന്റെ പൂന്തോട്ടത്തിൽ കുഴിച്ചിട്ടു. ആദ്യം ഡിനായുടെ ശരീരം കുഴിച്ചിട്ട ശേഷം, അതിനുമുകളിലായി മാസങ്ങൾക്കുശേഷം തട്ടിക്കൊണ്ടുവന്ന വിക്കിയുടെ ശരീരവും കുഴിച്ചിടുകയായിരുന്നു. ഒരേ കുഴിയിൽ, ഒന്നിനുമുകളിൽ ഒന്നായി, രണ്ട് പെൺകുട്ടികളുടെ ജീവിതം ആ പിശാച് അവസാനിപ്പിച്ചു.ഗ്ലാസ്ഗോവിലെ പള്ളിയിൽ തുടങ്ങിയ അന്വേഷണം, രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന രണ്ട് കൊലപാതകങ്ങളുടെ ചുരുളഴിച്ചുകൊണ്ട് മാർഗേറ്റിലെ പൂന്തോട്ടത്തിൽ പൂർണ്ണതയിലെത്തി. പീറ്റർ ടോബിൻ ഒരു പരമ്പരക്കൊലയാളിയാണെന്ന് സംശയാതീതമായി തെളിഞ്ഞു. ഏഞ്ചലിക്ക, വിക്കി, ഡിനാ – സ്ഥിരീകരിക്കപ്പെട്ട മൂന്ന് ഇരകൾ. എന്നാൽ അന്വേഷകർക്ക് ഉറപ്പായിരുന്നു, ഈ കണക്കുകളൊന്നും  ഇവിടെ അവസാനിക്കാൻ പോകുന്നില്ലെന്ന്. 

ഓപ്പറേഷൻ ആനഗ്രാം ടോബിന്റെ ജീവിതത്തിലെ ഓരോ വർഷവും ഓരോ സ്ഥലവും ബ്രിട്ടനിലെ പരിഹരിക്കപ്പെടാത്ത കേസുകളുമായി താരതമ്യം ചെയ്യാൻ തുടങ്ങി. അവന്റെ ഡിഎൻഎ പ്രൊഫൈൽ രാജ്യത്തെ എല്ലാ കോൾഡ് കേസ് ഫയലുകളിലെയും തെളിവുകളുമായി ഒത്തുനോക്കി. നിരവധി കേസുകളിൽ ടോബിൻ ഒരു പ്രധാന സംശയിക്കപ്പെടുന്നവനായി മാറി.അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് 1960-കളുടെ അവസാനത്തിൽ ഗ്ലാസ്ഗോവിനെ ഭീതിയിലാഴ്ത്തിയ “ബൈബിൾ ജോൺ” എന്നറിയപ്പെടുന്ന പരമ്പരക്കൊലയാളിയുടെ കേസായിരുന്നു. ഗ്ലാസ്ഗോവിലെ ബാരോലാൻഡ് ബോൾറൂം എന്ന ഡാൻസ് ഹാളിൽ നിന്ന് മൂന്ന് യുവതികളെ കൊണ്ടുപോയി കൊലപ്പെടുത്തിയ ആളാണ് ബൈബിൾ ജോൺ. കൊലയാളി ബൈബിളിൽ നിന്നുള്ള ഉദ്ധരണികൾ സംസാരിക്കുമായിരുന്നു എന്ന് രക്ഷപ്പെട്ട ഒരു ദൃക്സാക്ഷി മൊഴി നൽകിയതിനാലാണ് ആ പേര് വന്നത്. ടോബിൻ ആ സമയത്ത് ഗ്ലാസ്ഗോവിൽ താമസിച്ചിരുന്നു, അയാൾ ആ ഡാൻസ് ഹാളിലെ നിത്യസന്ദർശകനായിരുന്നു, കൂടാതെ ദൃക്സാക്ഷികൾ നൽകിയ വിവരണവുമായി അയാൾക്ക് രൂപസാദൃശ്യവുമുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം നടത്തിയ പരിശോധനകളിൽ ബൈബിൾ ജോൺ കേസും ടോബിനും തമ്മിൽ ഉറച്ചൊരു ബന്ധം സ്ഥാപിക്കാൻ പോലീസിന് കഴിഞ്ഞില്ല. എങ്കിലും ആ സംശയത്തിന്റെ നിഴൽ ഇന്നും ബാക്കിയാണ്.ഇതുകൂടാതെ, ടോബിൻ താമസിച്ചിരുന്ന ഹാംഷെയർ, സസെക്സ് തുടങ്ങിയ പ്രദേശങ്ങളിൽ നടന്ന നിരവധി കൊലപാതകങ്ങളിലും ലൈംഗികാതിക്രമങ്ങളിലും അയാളുടെ  പങ്ക് സംശയിക്കപ്പെടുന്നു. പലപ്പോഴും തെളിവുകളുടെ അഭാവം ഒരു സ്ഥിരീകരണത്തിന് തടസ്സമായി നിന്നു.

എങ്ങനെയാണ് ഇത്രയധികം കാലം അയാൾക്ക് പിടിക്കപ്പെടാതെ നിൽക്കാൻ കഴിഞ്ഞത്? അതിന് പല കാരണങ്ങളുണ്ട്: അയാളുട നിരന്തരമായ സ്ഥലംമാറ്റം ഒരു സ്ഥലത്തെ പോലീസിന് ടോബിനെകുറിച്ച്  ആഴത്തിൽ അന്വേഷിക്കാൻ അവസരം നൽകിയില്ല.പല പേരുകൾ ഉപയോഗിച്ചത് രേഖകളിൽ അയാളെ  കണ്ടെത്തുന്നത് ദുഷ്കരമാക്കി.ഡിഎൻഎ ഡാറ്റാബേസുകളും കമ്പ്യൂട്ടർ ശൃംഖലകളും വ്യാപകമല്ലാതിരുന്ന കാലത്താണ് അയാൾ  തന്റെ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും ചെയ്തത്.പുറമേക്ക് ഒരു സാധാരണ, പ്രായമായ മനുഷ്യനായി അഭിനയിക്കാനുള്ള അവന്റെ കഴിവ് ആർക്കും ഒരു സംശയത്തിനും ഇടനൽകിയില്ല. പീറ്റർ ടോബിന്റെ കഥ മനുഷ്യന്റെ ക്രൂരതയുടെയും വഞ്ചനയുടെയും ആഴം എത്രത്തോളമുണ്ടെന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. പീറ്റർ ടോബിൻ  ഒരു ഭീകരരൂപിയായ രാക്ഷസനായിരുന്നില്ല. നമുക്കിടയിൽ, നമ്മുടെ അയൽപക്കത്ത്, ഒരു പുഞ്ചിരിയുടെ മുഖംമൂടിയണിഞ്ഞ് ജീവിക്കാൻ കഴിവുള്ള ഒരു സാധാരണക്കാരനായിരുന്നു. ഈ സാധാരണത്വമാണ് അയാളെ  ഏറ്റവും അപകടകാരിയാക്കിയത്.2022 ഒക്ടോബർ 15-ന്, തന്റെ 76-ാം വയസ്സിൽ, അസുഖബാധിതനായി ജയിലിൽ വെച്ച് പീറ്റർ ടോബിൻ മരിച്ചു. മരിക്കും വരെ തന്റെ മറ്റ് കുറ്റകൃത്യങ്ങളെക്കുറിച്ച് അയാൾ  ഒരു വാക്കുപോലും ഉരിയാടിയില്ല. അയാളുടെ  മരണത്തോടെ, ഒരുപക്ഷേ ഇനിയും കണ്ടെത്താനാകാത്ത നിരവധി ഇരകളുടെ കുടുംബങ്ങളുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. അയാൾ  കുഴിച്ചുമൂടിയ രഹസ്യങ്ങൾ അയാളോടൊപ്പം  ആറടി മണ്ണിൽ അലിഞ്ഞുചേർന്നു.

എങ്കിലും, ഓപ്പറേഷൻ ആനഗ്രാം എന്ന അതുല്യമായ പോലീസ് അന്വേഷണം കുറ്റാന്വേഷണ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഒരു കൊലപാതകത്തിൽ നിന്ന് തുടങ്ങി, ഒരു മനുഷ്യന്റെ ഭൂതകാലമാകുന്ന നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച്, പതിറ്റാണ്ടുകൾ പഴക്കമുള്ള കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ച ആ കഥ, നീതിക്ക് ഒരിക്കലും കാലഹരണമില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ചിലപ്പോൾ, സത്യം പുറത്തുവരാൻ വർഷങ്ങളോ പതിറ്റാണ്ടുകളോ എടുത്തേക്കാം. പക്ഷേ, ആഴത്തിൽ കുഴിച്ചിട്ട നിലവിളികൾക്ക് ഒരുനാൾ കാതോർക്കാൻ ആരെങ്കിലുമൊക്കെയുണ്ടാകും.

പ്രേരയ്ക്ക

മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ലളിതമായ ആഖ്യാനത്തിലൂടെ സങ്കീർണ്ണമായ മാനുഷിക വികാരങ്ങളെ ആവിഷ്കരിക്കുന്ന ഒരു കഥയാണ് കെ.എസ്. രതീഷിൻ്റെ “പ്രേരയ്ക്ക” . പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ പ്രണയത്തിൻ്റെ മധുരവും പേരയ്ക്കയുടെ ഗ്രാമീണ സൗന്ദര്യവും ഈ കഥയിൽ ഇഴ ചേർന്നു നിൽക്കുന്നുണ്ട്. അപ്രതീക്ഷിത സംഭവങ്ങളും , നിസ്സഹായതയും കരിനിഴൽ വീഴ്ത്തുന്ന ഗ്രാമത്തിൽ, മനുഷ്യബന്ധങ്ങളുടെ ആഴവും സഹാനുഭൂതിയുടെ രാഷ്ട്രീയവുംകഥാകൃത്ത് ഹൃദയസ്പർശിയായി രേഖപ്പെടുത്തിയിട്ടുണ്ട്.

കഥയുടെ ഇതിവൃത്തം ജോയിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രത്തെ പിന്തുടർന്നാണ് വികസിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയവും നഷ്ടപ്രണയത്തിൻ്റെ മങ്ങാത്ത ഓർമ്മകളും പേറുന്ന ജോയിക്കുട്ടി, വർഷങ്ങൾക്കുശേഷം സ്റ്റാൻലിയെ വീണ്ടും കണ്ടുമുട്ടുന്നതോടെ കഥാഗതിക്ക് വഴിത്തിരിവുണ്ടാക്കുന്നു. പേരയ്ക്കയുടെ മധുരം പോലെ ഹൃദയത്തിൽ സൂക്ഷിച്ച പ്രണയം ഒരു കാലത്ത് ജോയിക്കുട്ടിക്കുണ്ടായിരുന്നു. ആ പ്രണയത്തിൻ്റെ ഓർമ്മകൾ ഇപ്പോഴും അയാളെ വേട്ടയാടുന്നുണ്ട് . സ്റ്റാൻലിയുടെ രംഗപ്രവേശം ജോയിക്കുട്ടിയിൽ പശ്ചാത്താപത്തിൻ്റെയും കരുണയുടെയും വികാരങ്ങൾ ഉണർത്തുന്നു. മോളിയുടെ മാനസികാസ്വാസ്ഥ്യം, ബെറ്റിയുടെ ധാർമ്മികമായ പ്രതിസന്ധി, സാവിത്രിയുടെ സാമൂഹ്യ മാധ്യമ ഇടപെടൽ എന്നിവയെല്ലാം ചേർന്ന് കഥയെ കൂടുതൽ വൈകാരികമാക്കുന്നു.

“പ്രേരയ്ക്ക”യിലെ കഥാപാത്രങ്ങൾ ഓരോരുത്തരും അവരവരുടെ ജീവിത ദുരിതങ്ങളിലൂടെയും മാനസിക സംഘർഷങ്ങളിലൂടെയും കടന്നുപോകുന്നവരാണ്. മാനസിക രോഗത്തിൻ്റെ കഠിന യാതനകൾ പേറുന്ന മോളി, ധർമ്മസങ്കടത്തിൽ ഉഴലുന്ന ബെറ്റി,ഇവരുടെ ഇടയിൽ കഴിയുന്ന സ്റ്റാൻലി ; ഇങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ ഈ കഥാപാത്രങ്ങൾ ഓരോരുത്തരും തന്മയത്തത്തോടെ പ്രതിനിധീകരിക്കുന്നു. ലളിതമായ ഗ്രാമീണ ഭാഷയും ഹൃദയസ്പർശിയായ രചനാശൈലിയും കഥയുടെ കരുത്ത് വർദ്ധിപ്പിക്കുന്നുണ്ട് .പേരമരവും പേരയ്ക്കയും ഗ്രാമീണതയുടെയും പ്രത്യാശയുടെയും പ്രതീകമായി കഥയിൽ നിറഞ്ഞുനിൽക്കുമ്പോൾ തന്നെ അത് നഷ്ട പ്രണയത്തിൻ്റെയും, കഥാപാത്രങ്ങൾ തമ്മിൽ പുലർത്തുന്ന സ്നേഹത്തിൻ്റെയും, സഹാനുഭൂതിയുടെയും ആഴവും വെളിപ്പെടുത്തുന്നു.

വായിക്കാം ‘പ്രേരയ്ക്ക’ ഇത്തവണത്തെ (മാർച്ച് 2025 ലക്കം) ഭാഷാപോഷിണിയിൽ.

ലോകത്തെ മാറ്റിമറിച്ച 101 അബദ്ധങ്ങൾ

ഇത്രയും വൈൻ ഒന്നിച്ചു കൊണ്ടുപോയാൽ ഭീമമായ തുക നികുതിനൽകേണ്ടിവരും എന്ന തന്റെ ജോലിക്കാരന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് ആ ഡച്ചു വ്യാപാരി ഒരു ഒരു പോംവഴി കണ്ടെത്തിയത്.അക്കാലത്തു വൈനിന്റെ അളവിനനുസരിച്ചാണ് നികുതി അടയ്‌ക്കേണ്ടിയിരുന്നത്.നിയമമനുസരിച്ചുള്ള അളവ് കൊണ്ടുപോയാൽ തനറെ വ്യാപാര ആവശ്യങ്ങൾക്കു തികയില്ല എന്ന് മനസ്സിലാക്കിയ അയാൾ കൂടുതൽ നികുതി കൊടുക്കാതെ എങ്ങനെ കൂടുതൽ അളവ് വൈൻ കടത്താം എന്നാലോചിച്ചു. ഒരുപാടു ആലോചനക്കൊടുവിൽ അദ്ദേഹം ഒരു വിദ്യ കണ്ടുപിടിച്ചു . വൈൻ ചൂടാക്കി അതിലെ വെള്ളം വറ്റിച്ചു കളയുക. പിന്നീട് വൈൻ ഉപയോഗിക്കേണ്ട സമയമാകുമ്പോൾ വെള്ളം കൂട്ടിച്ചേർക്കുക. അങ്ങനെ ചൂടാക്കിയ വൈൻ താൻ വ്യാപാരം ചെയ്യുന്ന വൈനിനേക്കാൾ ലഹരിയുള്ളതാണെന്ന് അദ്ദേഹം കണ്ടെത്തുകയും പിന്നീട് അതൊരു പുതിയ ഉല്പന്നമായി അവതരിപ്പിക്കുകയും ചെയ്തത്രേ .ഇതാണ് ബ്രാണ്ടിയുടെ പിന്നിലെ കഥ. ബ്രാഡ്‌ജ്‌ വിൻ എന്ന ഡച്ചു പദത്തിൽ നിന്നാണ് ബ്രാണ്ടി എന്ന പദം രൂപം കൊണ്ടത് . ഇതിന്റെ അർത്ഥമാകട്ടെ burned wine എന്നും.

യാദൃച്ഛികമായി കണ്ടുപിടിക്കപ്പെട്ട അനേകം കണ്ടുപിടിത്തങ്ങളുണ്ട് നമുക്കു മുന്നിൽ. എക്സ്റേയും, ടെഫ്‌ലോണും മൈക്രോവേവ് ഓവനുമൊക്കെ അത്തരത്തിൽ കണ്ടുപിടിക്കപെട്ടവയാണ്.ബാലരമ പോലുള്ള പ്രസിദ്ധീകരണങ്ങളിൽ ചില ലക്കങ്ങളിൽ മേല്പറഞ്ഞ പോലെയുള്ള കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള കഥകൾ ഉണ്ടാകാറുണ്ട്. അക്കഥകളിൽ ചിലതൊക്കെ അബദ്ധത്തിലോ യാദൃച്ഛികമായോ കണ്ടുപിടിക്കപ്പെട്ടവയെകുറിച്ചാണ് . നിരവധി കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുള്ളവയിൽ ലോകത്തെ മാറ്റിമറിച്ച പ്രധാനപ്പെട്ട കണ്ടു പിടുത്തങ്ങളും ഉണ്ട്. അത്തരത്തിൽ ചരിത്രത്തെ തന്നെ മാറ്റിമറിക്കപ്പെട്ട നിരവധി കണ്ടുപിടുത്തങ്ങളുടെ പിന്നാമ്പുറ കഥകളെ കുറിച്ചാണ് ഹാപ്പി ആക്സിഡന്റ്സ് എന്ന പുസ്തകത്തിൽ ഡോക്ടർ അജിത് ജെയിംസ് ജോസ് പറഞ്ഞിരിക്കുന്നത്.അങ്ങനെയുള്ള നൂറ്റൊന്നു കണ്ടുപിടുത്തങ്ങളുടെ വിവരങ്ങളാണ് ഇതിലുള്ളത്.

ഫ്രാൻസുമായി ബന്ധമില്ലാത്ത ഫ്രഞ്ച് ഫ്രെയ്‌സ് ,ഇന്നും പുറത്തുവിടാത്ത കൊക്കോകോളയുടെ ഫോർമുല,ന്യായാധിപന്മാർക്കു വേണ്ടിഉണ്ടാക്കിയ സൺഗ്ലാസ് പിന്നീട് ഇന്നത്തെ രീതിയിൽ പ്രസിദ്ധി നേടിയത്, ഹൃദയമിടിപ്പ് രേഖപ്പെടുത്താനുണ്ടാക്കിയ ഉപകരണത്തിലെ ഒരു ചെറിയ റെസിസ്റ്റർ പറ്റിച്ച പണി പേസ് മേക്കർ എന്ന കണ്ടുപിടുത്തത്തിലേക്കെത്തിച്ചത്, അങ്ങനെ നിരവധി സംഭവങ്ങൾ ഈ പുസ്തകത്തിൽ വായിക്കാം. പക്ഷേ ചില സംഭവങ്ങളുടെ വർഷം കൃത്യമയി രേഖപ്പെടുത്തിയിടുത്താൻ വിട്ടുപോയിട്ടുണ്ട്.ഉദാഹരണത്തിന് ആദ്യം പറഞ്ഞ ബ്രാണ്ടിയുടെ പിന്നിലെ കഥ എന്നു നടന്നതാണെന്ന് പറഞ്ഞിട്ടില്ല .

ലളിതമായ ഭാഷയിൽ രസകരമായി ശാസ്ത്രീയ വിവരങ്ങൾ അവതരിപ്പിച്ചിട്ടുള്ളതിനാൽ കുട്ടികൾക്ക്കൂടി ഇഷ്ടപ്പെടാൻ സാധ്യതയുണ്ട് . Dora publishers ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ,വില 230 രൂപ

മനോരഞ്ജൻ ബ്യാപാരിയുടെ ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം

അന്നൊരു ശനിയാഴ്ചയായിരുന്നു പതിവിലും തിരക്കു തോന്നിച്ച ആ ദിവസം, നരച്ച മുടിയുള്ള,കണ്ണട വച്ച ഒരു വൃദ്ധയായ സ്ത്രീ കൈയ്യിലൊരു ബാഗുമായി അയാളുടെ റിക്ഷയിൽ വന്നു കയറി.അവരുടെ ആ രൂപവും   കൈയ്യിലുള്ള ബാഗുമൊക്കെ കണ്ടപ്പോൾ  അവരൊരു    അദ്ധ്യാപികയായിരിക്കണം എന്നയാൾ  ഊഹിച്ചു.

                                       
ജാദവ്പൂരിലേക്കായിരുന്നു അവർക്ക് പോകേണ്ടിയിരുന്നത്. യാത്രാമദ്ധ്യേ അയാൾ അവരോടൊരു സംശയം ചോദിച്ചു. ചാണക്യ സെൻ എഴുതിയ ഒരു പുസ്തകത്തിലെ വിഷമം പിടിച്ച ഒരു വാക്ക് നാളുകളായി  അര്‍ത്ഥമറിയാതെ അയാളുടെ നാവിൽ കിടന്നു കുഴങ്ങുന്നുണ്ടായിരുന്നു. ജിജിബിഷ എന്നായിരുന്നു ആ വാക്ക്. അതിന്റെ അർത്ഥമായിരുന്നു അയാൾക്കറിയേണ്ടിയിരുന്നത്.ചോദ്യം കേട്ട് അവർ  തെല്ലൊന്നമ്പരന്നുവെന്നയാൾക്കു തോന്നി. 

“ജിജിബിഷ എന്നാൽ ജീവിക്കാനുള്ള ഇച്ഛ . എന്നാൽ ഈ വാക്ക് നിങ്ങൾക്ക് എവിടെ നിന്ന് ലഭിച്ചു”? ആ സ്ത്രീ ചോദിച്ചു. 
“ഒരു പുസ്തകത്തിൽ നിന്നാണ്”. അവർ അയാളോട് അയാൾ എത്ര വരെ പഠിച്ചെന്നും മറ്റും ചോദിച്ചു. 
സ്കൂളിൽ പോയിട്ടില്ലെന്നും,സ്വന്തമായി കുറച്ചു പഠിച്ചതാണെന്നും അയാൾ മറുപടി പറഞ്ഞു.  

അയാളെപ്പോലുള്ള അധ്വാനിക്കുന്ന ആളുകൾ എഴുതുന്ന ഒരു മാഗസിൻ താൻ  പ്രസിദ്ധീകരിക്കുന്നുണ്ടെന്നും  അതിലേക്കായി അയാൾ എഴുതുകയാണെങ്കിൽ അതിൽ പ്രസിദ്ധീകരിക്കാമെന്നവർ പറഞ്ഞു. എന്തെഴുതണം എന്ന ആശയകുഴപ്പത്തിൽപ്പെട്ട അയാളോട് റിക്ഷാവാല എന്ന നിലയിലുള്ള നിങ്ങളുടെ ജീവിതം തന്നെ എഴുതുക എന്നവർ നിർദ്ദേശിച്ചു. മുന്പെഴുതിയിട്ടില്ലെങ്കിലും  താൻ അതിനു ശ്രമിക്കുമെന്നും,എഴുതി കഴിഞ്ഞാൽ അവരെയത് ഏല്പിക്കാമെന്നുമയാൾ ഉറപ്പു കൊടുത്തു. ജാദവ്പൂരിലെത്തിയപ്പോൾ  ഒരു ചെറുകഷ്ണം കടലാസിൽ അവർ തന്റെ വിലാസമെഴുതി അയാളെ എൽപ്പിച്ചു. 
കുറിപ്പിലെ അവരുടെ പേര് വായിച്ച് ആ റിക്ഷാക്കാരൻ അമ്പരന്നു പോയി. താൻ ഇത്ര നേരം സംസാരിച്ചുകൊണ്ടിരുന്നത് ബംഗാളി സാഹിത്യത്തിലെ തന്നെ പ്രശസ്തയായ  ഒരു വ്യക്തിയോടാന്നു അപ്പോൾ മാത്രമാണ് അയാൾക്ക് ബോധ്യമായത്.മഹാശ്വേതാ ദേവിയായിരുന്നു യാത്രക്കാരിയായ 
ആ വൃദ്ധ.റിക്ഷാ വാലയുടെ പേര് മനോരഞ്ജൻ ബ്യാപാരിയെന്നും. 1981 ൽ തന്റെ ആദ്യ ലേഖനം ‘ റിക്ഷാ ചലായ്  എന്ന പേരിൽ ദേവിയുടെ മാസികയായ ബർത്തികയിൽ  പ്രസിദ്ധീകരിച്ചു വരികയും ചെയ്തു.മനോരഞ്ജൻ ബ്യാപാരിയുടെ എഴുത്തുജീവിതം അവിടെ തുടങ്ങുകയായിരുന്നു. 

മനോരഞ്ജൻ ബ്യാപാരിയുടെ 2019 ൽ പുറത്തിറങ്ങിയ നോവലാണ് ‘ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം’.നക്സൽബാരി പ്രസ്ഥാനം ബംഗാളിൽ ശക്തി സംഭരിച്ചുകൊണ്ടിരുന്ന എഴുപതുകളുടെ തുടക്കമാണ് നോവൽ പരിസരം കൈകാര്യം ചെയ്യുന്നത്.  യുവതീ-യുവാക്കൾ തങ്ങളുടെ വീടുപേക്ഷിച്ചു ഫ്യൂഡൽ മാടമ്പികളുടെയും, ഭരണകൂടത്തിന്റെയും കൈയ്യിൽ നിന്നും ഭൂമി വീണ്ടെടുക്കാൻ ആയുധങ്ങളെടുത്തു പോരാടിക്കൊണ്ടിരിക്കയും അവരിൽ നിരവധി പേർ കൂട്ടത്തോടെ ജയിലുകളിൽ അടക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്ന കാലഘട്ടത്തെയാണ് ബ്യാപാരി നോവലിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. 

 നീതിന്യായ വ്യവസ്ഥയുടെ കാപട്യം, സാമൂഹികപരമായ  വർഗ്ഗീയത, മനുഷ്യത്വരഹിതമായ പെരുമാറ്റം, ജയിലിനുള്ളിൽ സൃഷ്ടിക്കപ്പെടുന്ന ഭിന്നിപ്പുകൾ തുടങ്ങി ജയിൽ മതിലുകൾക്കുള്ളിൽ നടക്കുന്ന നിരവധി കാര്യങ്ങൾ നോവലിൽ കടന്നു വരുന്നുണ്ട്. അത്തരമൊരു ജയിലിൽ എത്തപ്പെട്ട അഞ്ച് നക്സലുകൾ  ഒരു ജയിൽ തകർക്കാൻ പദ്ധതിയിടുകയാണ് . അവരുടെ വിപ്ലവം തുടരണമെങ്കിൽ അവർ സ്വയം സ്വതന്ത്രരാകണം. അവരുടെ വിധിയിൽ അവർക്കു പരാതികളില്ല ,പരിഭവങ്ങളില്ല.തങ്ങൾക്കു എന്ത് സംഭവിച്ചാലും ഭരണകൂട അധികാരം പിടിച്ചെടുത്ത് വിപ്ലവകരമായ ഒരു പരിവർത്തനം നടത്തണമെന്നു അവർ സ്വപനം കണ്ടു. 

പുതുതായി നിയമിതനായ ജയിലറായ ബിരേശ്വർ മുഖർജിയുടെ കഥ പറഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. ഇരുപത്തഞ്ചു വർഷത്തെ സർവീസ്  അനുഭവപരിചയമുണ്ടായിട്ടും  തനറെ ജയിലിലെ പ്രത്യക സെല്ലിൽ കിടക്കുന്ന നക്സലുകളെ  അദ്ദേഹം ഭയപ്പെടുന്നു.അവരുടെ നീക്കങ്ങളെ ശ്രദ്ധിക്കാനും പദ്ധതികളെ ചോർത്താനും ജയിൽ ഉദ്യോഗസ്ഥർ ഒരു ചെറുകിട കള്ളനായ ഭഗൊബാനെ പോലുള്ള ചില ചാരന്മാരെയും നിയോഗിച്ചിട്ടുണ്ട് . ജയിലിലെ ഡോക്ടറുടെ കഥാപാത്രം നക്‌സൽ പ്രത്യയശാസ്ത്രത്തെ നിസ്സംഗതയോടെ ഉയർത്തിപ്പിടിക്കുന്ന ഒന്നാണ്. 

തന്റെ ജയിൽ ജീവിതത്തിന്റെ അനുഭവ വെളിച്ചത്തിൽ ജയിലിലെ സംഭവങ്ങളെ സൂക്ഷ്മമായി തന്നെ വിശദീകരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് എഴുത്തുകാരൻ. ജയിലിനുള്ളിലെ  കഥാപാത്രങ്ങളുടെ ,അത് വലുതോ, ചെറുതോ പ്രധാനപ്പെട്ടതോ അല്ലാത്തതോ ആകട്ടെ അവരുടെയെല്ലാം കഥകൾ നമുക്ക് മുന്നിലെത്തുന്നുണ്ട്. വിശപ്പും ദാരിദ്ര്യവും തന്നെയാണ് ആ കഥകൾക്ക് പിന്നിലെ പൊതുവായ വിഷയങ്ങൾ. നോവലിൽ ഒരു കേന്ദ്ര കഥാപാത്രം ഇല്ല എന്നുള്ളതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. നോവലിലുടനീളം  മനുഷ്യ വികാരങ്ങളെയും,അവരുടെ അനുഭവങ്ങളുടെ തീവ്രതകളെയും പര്യവേക്ഷണം ചെയ്യാനാണ് എഴുത്തുകാരൻ ശ്രമിച്ചിട്ടുള്ളത്. ഒരു പക്ഷെ തന്റെ ജയിൽജീവിതം എഴുത്തുകാരനെ അത്രമേൽ സ്വാധീനിച്ചിട്ടുണ്ടാകണം. ഓരോ കഥാപാത്രങ്ങളെയും 
വിപ്ലവം, സ്വാതന്ത്ര്യം, വിശ്വസ്തത, കപട ദേശീയത ,കുറ്റബോധം, വിശ്വാസവഞ്ചന, ത്യാഗം, കടമ എന്നിവയുടെയൊക്കെ ഓരോരോ  പ്രതീകങ്ങളായി  ബന്ധിപ്പിച്ചു നിർത്താൻ ചെറുതല്ലാത്ത ഒരു ശ്രമം നടത്തിയിട്ടുണ്ട്. 

സംഭവബഹുലമാണ് മനോരഞ്ജൻ ബ്യാപാരിയുടെ എഴുത്തു ജീവിതത്തിനു മുൻപുള്ള ജീവിതം. 1950 ൽ മുൻ കിഴക്കൻ പാകിസ്ഥാനിലെ ഒരു ഗ്രാമത്തിലാണ് മനോരഞ്ജൻ ബ്യാപാരിയുടെ ജനനം.വിഭജനശേഷം  ഇന്ത്യയിലെ പശ്ചിമ ബംഗാളിൽ കുടിയേറുകയായിരുന്നു കുടുംബം
. പശുക്കളെയും ,ആടുകളേയും മേച്ചു നടക്കുകയും, അതിനു ശേഷം ചായക്കടകളിലും, ഹോട്ടലുകളിലും പണി ചെയ്തു നടന്നിരുന്നതിനാൽ സ്‌കൂളിൽ പോക്ക് എന്നൊരു സംഗതി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. നക്സലിസ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായിരുന്നു ബ്യാപാരി,അത് പക്ഷെ ജയിലിൽ കിടക്കാനും കാരണമായി. അവിടെ വച്ചാണ് എഴുതാനും ,വായിക്കാനും പഠിച്ചത്. മഹാശ്വേതാ ദേവിയുമായുള്ള കണ്ടുമുട്ടലായിരുന്നു എഴുത്തുജീവിതത്തിലേക്കു കാലെടുത്തുവെയ്ക്കാനിടയായത്. 

 നിരവധി ഉപന്യാസങ്ങൾക്കും കവിതകൾക്കും പുറമെ പന്ത്രണ്ട് നോവലുകളും നൂറിലധികം ചെറുകഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്.My Chandal Life: An Autobiography of a Dalit എന്ന തന്റെ ആത്മകഥയ്ക്ക് ബംഗ്ലാ അക്കാദമി യുടെ  സുപ്രഭ മജുംദാർ പുരസ്‌കാരം  കിട്ടുകയുണ്ടായി . 2018 ൽ ഇതേ കൃതിക്ക് ഹിന്ദു അവാർഡും ലഭിക്കുകയുണ്ടായി. 

കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ തിരുവനന്തപുരത്തു വച്ച് നടന്ന മാതൃഭൂമി  ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്‌സിൽ (MBFIL 2020) അദ്ദേഹം പങ്കെടുക്കുകയുണ്ടായി.അതിനു ശേഷം ഏകദേശം ഒരു വർഷം  കഴിയുമ്പോഴേക്കും അദ്ദേഹത്തിന്റെ രണ്ടു പുസ്തകങ്ങൾ മലയാളത്തിലേക്ക് വന്നു. ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധവും, അമാനുഷികും ആണ് ആ പുസ്തകങ്ങൾ . രണ്ടും പുറത്തിറക്കിയിരിക്കുന്നത് വെസ്റ്റ്ലാൻഡ് ന്റെ തന്നെ ‘ഏക’ യാണ്.

2019 ലെ മാൻ ബുക്കർ ഇന്റർനാഷൻ നേടിയ ജോഖ അൽഹാരിസിയുടെ നിലാവിന്റെ പെണ്ണുങ്ങൾ, അവരുടെ തന്നെ മധുര നാരകം തുടങ്ങിയ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഇബ്രാഹിം ബാദ്ഷാ വാഹിയാണ് ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം എന്ന പുസ്തകവും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.

ഒരു പാകിസ്ഥാൻ മലയാളിയുടെ ആത്മകഥ



നാളുകൾക്കു മുൻപ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന എഴുത്തുകാരൻ ബെന്യാമിന്റെ കറാച്ചി യാത്ര അനുഭവങ്ങൾ വായിച്ചാണ് പൊതുവെ അന്യമായ പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ വ്യത്യസ്തമായ മറ്റൊരു മുഖം കൂടി അറിയാൻ കഴിഞ്ഞത്.മാതൃഭൂമിയിലെ ആ സീരീസ് കഴിഞ്ഞതിനുശേഷം ഇരട്ടമുഖമുള്ള നഗരം എന്ന പേരിൽ ഗ്രീൻബുക്സ് ആ ആ കറാച്ചി യാത്രാ അനുഭവങ്ങൾ പുസ്തകമാക്കുകയുണ്ടായി. ആ പുസ്തകം പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ രാഷ്ട്രീയമുഖങ്ങളെക്കുറിച്ചൊന്നും അധികം വെളിപ്പെടുത്തുകയുണ്ടായില്ല.അല്ലെങ്കിലും എഴുത്തുകാരന്റെ  അത്തരം യാത്രകളിലെ പരിമിതമായ സമയം കൊണ്ട് അതുപോലുള്ള ഗൗരവ വിഷയങ്ങളെ അടയാളപ്പെടുത്തിയിടുക അത്ര എളുപ്പവുമല്ല. 

 
ബിയാത്തീൽ  മൊഹിയുദ്ദീൻ കുട്ടി എന്ന ബി എം കുട്ടിയുടെ ആത്മകഥയുടെ പേരാണ് ഒരു പാകിസ്ഥാൻ മലയാളിയുടെ ആത്മകഥ. Sixty years in self exile no regrets:No Regrets എന്ന ഇംഗ്ലീഷ് പുസ്തകം മലയാളത്തിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് പക്ഷെ എ വിജയരാഘവനാണ്. 

1930 ൽ  മലപ്പുറം ജില്ലയിലെ തിരൂരിലാണ് മൊയ്തീൻ  കുട്ടിയുടെ ജനനം. വിദ്യാർത്ഥി കാലഘട്ടത്തിൽ അദ്ദേഹം സോഷ്യലിസ്റ്റ്,ഇടതുപക്ഷ രാഷ്ട്രീയ വീക്ഷണങ്ങളിൽ ആകർഷിക്കപ്പെടുകയും കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിൽ ചേരുകയും ചെയ്തു.കുടുംബത്തിൽ നിന്ന് ആരെയും അറിയിക്കാതെ പാകിസ്ഥാനിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന് വയസ്സ് വെറും 19 മാത്രം.1949 ലായിരുന്നു അത്. അന്നുമുതൽ അദ്ദേഹം പാകിസ്ഥാൻ ഇടതുപക്ഷ രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടു.  പാകിസ്താനിലെത്തിയപ്പോഴാണ് പേരിലെ മൊയ്തീൻകുട്ടി ,മൊഹിയുദ്ദീൻ കുട്ടി ആയി മാറിയത്. 

സാധരണക്കാരായ ഹിന്ദുക്കളും,നല്ലവരായ ജന്മികളും ലഹളക്കാരുടെ യാതൊരുവിധ ഉപദ്രവത്തിനും ഇടയായില്ല എന്നദ്ദേഹം 1921 ലെ മാപ്പിള ലഹളയെ കുറിച്ച് പരാമർശിച്ചിട്ടുള്ളത്. അതുപോലെ അന്ന് വളരെ ഒച്ചപ്പാടുണ്ടാക്കിയ മുസ്ലിം പ്രമാണിയായ ഖാൻ ബഹാദൂർ കിളിയമണ്ണിൽ ഉണ്ണീൻ സാഹിബ് മതം മാറി കിളിരൂർ രാമസിഹൻ എന്ന പേര് സ്വീകരിച്ചതിനെ  ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെയും കുറിച്ച് പുസ്‌തകത്തിന്റെ തുടക്കത്തിൽ  വിവരിച്ചിട്ടുണ്ട്.(രാമസിംഹൻ എന്നൊരു നോവൽ ഈയിടെ കയ്യിൽ കിട്ടുകയുണ്ടായി.മേല്പറഞ്ഞ  സംഭവത്തെ ആസ്പദമാക്കിയെഴുതിയ ഒരു പുസ്തകമാണത്. അതെ പറ്റി മറ്റൊരു കുറിപ്പിൽ കൂടുതലായി പറയാം)

വിഭജനാന്തര പാകിസ്ഥാനിലെ അരക്ഷിതാവസ്ഥയിൽ പിടിച്ചു നിൽക്കുക അത്ര എളുപ്പമായിരുന്നില്ല ,പക്ഷെ കുട്ടി  അതിനെയെല്ലാം അതിജീവിക്കുക തന്നെ ചെയ്തു .കേരളത്തിൽ നിന്ന് കറാച്ചിയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചും  എന്തുകൊണ്ടാണ് താൻ പാകിസ്ഥാനിൽ താമസിക്കാൻ തീരുമാനിച്ചതെന്നും വിശദമായി പുസ്തകത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷെ പാകിസ്ഥാൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയുടെ ‘നിങ്ങൾ എന്തിനാണ് പാകിസ്ഥാനിൽ വന്നത്? ബീഹാറികളിൽ നിന്നും യുപിക്കാരിൽ  നിന്നും ഡെൽഹിക്കാരിൽ നിന്നും വ്യത്യസ്തനാണ് നിങ്ങൾ.കേരളം എന്ന സ്വർഗ്ഗം വിട്ടുപോരാൻ നിങ്ങൾക്ക് നിർബന്ധിത സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല.നിങ്ങൾക്കിഷ്ടപ്പെട്ട രാഷ്ട്രീയവും അവിടെയുണ്ടായിരുന്നു.പിന്നെ എന്തിനാണ് നിങ്ങൾ അതെല്ലാം ഉപേക്ഷിച്ചു ഇങ്ങോട്ടു പോന്നത്’ എന്ന ചോദ്യത്തിന് മുൻപിൽ വ്യകതമായ ഒരു ഉത്തരം കൊടുക്കാനാവാതെ കുട്ടി പരുങ്ങുകയാണുണ്ടായത് . 

1972 ൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗവർണറായിരുന്ന ഗോസ്  ബക്ഷ് ബിസെൻജോയുമായുള്ള ബന്ധമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായത് . ബലൂചിസ്ഥാൻ ഗവർണറുടെ രാഷ്ട്രീയ സെക്രട്ടറിയായി ഇരുന്നുകൊണ്ട്  തന്റെ പ്രവർത്തന മേഖല വിപുലീകരിക്കാനും കുട്ടിയ്ക്ക് കഴിഞ്ഞു .വിദേശ ഏജന്റാണെന്നാരോപിക്കപ്പെട്ട്  ഒന്ന് രണ്ടു വർഷങ്ങൾ ജയിലിൽ കിടക്കുകയുമുണ്ടായി. 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ പീസ് കോളിഷന്റെ ജനറൽ സെക്രട്ടറിയായിരുന്നു കുട്ടി.
അറുപതുവർഷത്തെ സ്വയംസ്വീകരിച്ച  പ്രവാസജീവിതത്തിലെ വിവരങ്ങളാണ് അദ്ദേഹത്തിന്റെ ഈ ആത്മകഥയിലുള്ളത്. പാകിസ്താനിലെ നമ്മളധികവും അറിയാത്ത രാഷ്ട്രീയ നീക്കുപോക്കുകളുടെയും, സംഭവങ്ങളെയും ഈ പുസ്തകം അടയാളപ്പെടുത്തിയിട്ടുണ്ട്.


അയൂബ് ഭരണത്തിന്റെ നാലുവർഷങ്ങൾ വളരെ വിശദമായി തന്നെ പുസ്തകം കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷെ 1965  ലെ ഇന്ത്യയുമായുള്ള യുദ്ധസാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം സ്വന്തമൊരു അഭിപ്രായം പറഞ്ഞിട്ടില്ല. അത് മാത്രമല്ല 1965 ൽ ജനുവരിയിൽ നടന്ന താഷ്കന്റ് പ്രഖ്യാപനത്തിനു ശേഷം നടന്ന ശാസ്ത്രിയുടെ മരണത്തെകുറിച്ചോ ഒരു ചെറു വിവരം പോലുമില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന യുദ്ധങ്ങളെ കുറിച്ച് നാമമാത്രമായ പരാമർശമേ പുസ്തകത്തിലുള്ളൂ. ആ യുദ്ധങ്ങളുടെ പിന്നിൽ ഉണ്ടായിരുന്ന  രാഷ്ട്രീയ സാഹചര്യങ്ങൾ എന്തുകൊണ്ടാണ് അദ്ദേഹം വിട്ടു കളഞ്ഞതെന്നന്നറിഞ്ഞുകൂടാ. ഇനി അഥവാ യുദ്ധങ്ങളെക്കുറിച്ചു അഭിപ്രായം പറയേണ്ടി വരുന്ന ഏതെങ്കിലും നിർബന്ധിത സാഹചര്യം ഉണ്ടായാൽ തന്നെ ആ വിഷയത്തിൽ മറ്റുള്ളവർ നടത്തിയ  ഏതെങ്കിലും  അഭിപ്രായത്തെ അതേ പടി പകർത്തുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. മുഷറഫിന്റെ കാലത്തു നടന്ന കാർഗിൽ യുദ്ധത്തിന്റെ കാര്യവും ഇക്കാര്യത്തിൽ വ്യത്യസ്ഥമല്ല. 

പാക്കിസ്ഥാനിലാണെങ്കിലും ഇടയ്ക്കിടെ കേരത്തിൽ വരാറുള്ള ബിഎം കുട്ടി ഇ എം എസ്സും ,സുർജിത്തുമായുള്ള കൂടിക്കാഴ്ചയുടെ ഓർമ്മകൾ പങ്കുവെക്കുന്നുണ്ട്. പക്ഷെ നായനാരെ കുറിച്ച് പറഞ്ഞ പരാമർശം എന്തുകൊണ്ടോ വ്യക്തമായില്ല. പ്രാപ്തനെങ്കിലും അല്പം മുൻകോപിയാണ് എന്നാണദ്ദേഹം നായനാരെക്കുറിച്ചു എഴുതിയിരിക്കുന്നത്. ആദ്യത്തേതിൽ ഒട്ടും സംശയമില്ലാത്ത കാര്യമാണെങ്കിലും രണ്ടാമത് പറഞ്ഞിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലും, അനുഭവത്തിലുമാണ് എന്നദ്ദേഹം കൂട്ടി ചേർത്തിട്ടില്ല. 

ഇന്ത്യയിലെ പുതുതലമുറയുടെ സാമ്രജ്യത്വ വിരുദ്ധ പോരാട്ടത്തിലെ അലംഭാവത്തെ അദ്ദേഹം കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനെ പോലെ ഒരു ഏഷ്യൻ യൂണിയൻ രൂപീകരിച്ചു    ഐക്യത്തിനായി പരിശ്രമിക്കണം എന്നദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

വിഭജനവും അതിനു ശേഷമുള്ള ഇന്ത്യയുമായുള്ള യുദ്ധങ്ങളും, പട്ടാള അട്ടിമറിയും, അധികാരത്തിലിരുന്നിരുന്ന പ്രമുഖരുടെ തൂക്കിലേറ്റലും, ബേനസീർ ഭൂട്ടോയുടെ കൊലപാതകവും, പർവേസ് മുഷറഫിന്റെ സമയത്തുണ്ടായ  കാർഗിൽ യുദ്ധവും, ഇപ്പോഴത്തെ ഇമ്രാൻഖാന്റെ കാലത്തുണ്ടായ സംഭവ പരമ്പരകളുമൊക്കെയാണ്  പാകിസ്താനെ കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുന്നത്. മുഖ്യധാരാ സംഭവങ്ങളൊഴികെ,അതിനുമപ്പുറം പാകിസ്താനിൽ നടക്കുന്ന   രാഷട്രീയ മാറ്റങ്ങളും,മുന്നേറ്റങ്ങളും ,ചരടു വലികളുമൊക്കെ അറിയാനും  പരിമിതികളുമുണ്ട്.
  അതുകൊണ്ടാകണം അമ്മട്ടിൽ നമുക്കൊരു പുസ്തകമില്ലായെന്നത് ഈ  പുസ്തകത്തിന്റെ മൂല്യം വളരെ വർദ്ധിപ്പിക്കുന്നുണ്ടെന്ന്   ഈ പുസ്തകത്തിന്റെ അവതാരികയിൽ എം എൻ കാരശ്ശേരി എഴുതിയത്.

യുപി കാരിയായ  ബിർജിസ് സിദ്ദിഖിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ . തന്റെ ആത്മകഥയുടെ മലയാളം പരിഭാഷ പുറത്തിറങ്ങികാണണമെന്നു അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു , പക്ഷെ ആ ആഗ്രഹം ബാക്കിയാക്കി  2019 ഓഗസ്റ്റ് 25 ന് എൺപത്തിയൊമ്പതാമത്തെ  വയസ്സിൽ അദ്ദേഹം  അന്തരിച്ചു. മനോരമ ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് , വില 495 രൂപ. 

സ്റ്റീവ് അൻഡേഴ്സന്റെ മധ്യവേനൽ അവധിക്കാലം -ഒന്നാം പുസ്തകം

 

കുട്ടിക്കാലത്തെക്കുറിച്ച് ആലോചിക്കാൻ ശ്രമിച്ചാൽ നിരവധി കാര്യങ്ങൾ ചിലപ്പോൾ നമ്മുടെ മനസ്സിലേക്കോടി വരും.വീട്ടിൽ നടന്ന മറക്കാൻ പറ്റാത്ത സംഭവങ്ങൾ,അമ്മൂമ്മയുടെയും,മുത്തച്ഛന്റേയും കൂടെയുള്ള അനുഭവങ്ങൾ, അവർ പറഞ്ഞു തന്നിരുന്ന പല പല കഥകൾ,അവധിക്കാലത്തെ യാത്രകൾ, അച്ഛനോ അമ്മയോ  വായിച്ചു കേൾപ്പിച്ചു തന്നിരുന്ന  ബാലമാസികകളിലെ കഥകൾ ,അവധി ദിവസങ്ങളിൽ മുടങ്ങാതെ കണ്ടിരുന്ന കാർട്ടൂണുകൾ,  ടിവി പരിപാടികൾ, ട്യൂഷന് പോക്ക്,സ്കൂൾ കാലഘട്ടത്തിലെ ആദ്യ പ്രണയം,സ്കൂളിലെ കൂട്ടുകാരുമൊന്നിച്ചുള്ള സാഹസികവും അല്ലാതെയുമുള്ള യാത്രകൾ.. എന്നിങ്ങനെ പറയാൻ തുടങ്ങിയാൽ നിരവധിയുണ്ട്. 


സ്റ്റീവ് ആൻഡേഴ്സന്റെ മധ്യവേനൽ അവധിക്കാലം എന്ന ഒന്നാം പുസ്തകവും കൈകാര്യം ചെയ്യപ്പെടുന്ന വിഷയം ഏതാണ്ടിതൊക്കെ  തന്നെയാണ്. കാലദേശസ്ഥലികൾ മാറിയാലും അവയിൽ മേല്പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊന്ന് കാണാതിരിക്കില്ല. 

ഗോവയിലെ കലാൻഗുട്ടിൽ  ബാർ എക്ലിപ്സ് എന്ന ബാർ നടത്തുകയാണ് ലണ്ടൻകാരിയയായ കാരെനും ഭർത്താവ് ക്രെയ്‌ഗും.തന്റെ  ആ പ്രിയപ്പെട്ട ബാറിലിരുന്നുകൊണ്ടു  നോവലിന്റെ ആഖ്യാതാവും നായകനുമായ സ്റ്റീവ് തന്റെ ബാല്യകാല ഓർമകളെ കുറിച്ച് പങ്കുവെയ്ക്കുകയാണ് മധ്യവേനൽ അവധിക്കാലം :അത് നീയായിരുന്നോ ? എന്ന ആദ്യ പുസ്തകത്തിൽ. പുരുഷന്മാരുടെ മനസ്സ് വായിക്കാൻ അതിവിദഗ്ദ്ധരാണ് സ്ത്രീകൾ എന്നാണ് സ്റ്റീവ്ന്റെ അഭിപ്രായം. കാരെന്റെ  നിർബന്ധത്തിനു വഴങ്ങി  സ്റ്റീവ് തന്റെ ഓർമ്മകളുടെ ആ നല്ല കാലത്തെ  കുറിച്ചു   മനസ്സ് തുറക്കുന്ന രീതിയിലാണ്  നോവൽ അവതരിപ്പിച്ചിട്ടുള്ളത്. 

1974 ജൂണിലെ ഒരു സ്കൂൾ അവധി വേനൽക്കാലത്ത്, പതിനൊന്ന് വയസ്സുള്ള സ്റ്റീവ് ,പത്ത് വയസ്സുള്ള ലോറൈനെ ആദ്യമായി കണ്ടുമുട്ടുന്നതും ,അന്ന് മുതൽ  പ്രായപൂർത്തിയാകുന്നതിലേക്കുള്ള അവരുടെ യാത്രകളുമാണ് ഈ പുസ്തകത്തിലുള്ളത് . നമ്മുടെ ചിലരുടെയെങ്കിലും  ബാല്യകാലത്തെക്കുറിച്ചോർക്കുമ്പോൾ കടന്നു വരാൻ സാധ്യതയുള്ള സാഹസികത നിറഞ്ഞ യാത്രകളും,അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമൊക്കെ തന്നെയാണ് സ്റ്റീവിനും പറയാനുള്ളത്. ബാല്യകാലത്തെ നിഷ്കളങ്കമായ ജിജ്ഞാസകളും,അത് സൃഷ്ടിക്കുന്ന സങ്കീർണ്ണത നിറഞ്ഞ യാത്രകളും, ആശയകുഴപ്പങ്ങളുമൊക്കെ  ഇവിടെയും  കടന്നു വരുന്നുണ്ട്. കുട്ടിക്കാലത്തു വളരെ ആഗ്രഹിച്ച ഒരു വസ്തു സ്വന്തമാക്കാൻ പണിപ്പെടുകയും  അത് കൈയ്യിൽ കിട്ടുന്ന നിമിഷം വരെ അനുഭവിക്കുന്ന ആകാംക്ഷയും, ഉത്കണ്ഠയുമൊക്കെ വായനക്കാരിലും സൃഷ്ടിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു . നാളുകൾക്കു ശേഷം ഒരു പ്രത്യേക സാഹചര്യത്തിൽ അവർക്കു പിരിയേണ്ടിവരികയും, മുതിരുന്നതോടെ കുട്ടിക്കാലത്തുണ്ടായിരുന്ന അവരുടെ ആ നിഷ്കളങ്കത മങ്ങുകയും ,ലോകത്തിന്റെ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ പുറപ്പെട്ടിറങ്ങുന്ന  അവരുടെ മറ്റൊരു വശവും നമുക്കിതിൽ കാണാം.ലോറൈനെ കണ്ടെത്താനുള്ള  സ്റ്റീവിന്റെ ശ്രമങ്ങളെ കുറിച്ചാണ് നോവലിന്റെ അവസാന ഭാഗത്തുള്ളത്. ഒന്നാം പുസ്തകം അവസാനിക്കുന്നതും അതെ കുറിച്ചു പറഞ്ഞുകൊണ്ടാണ്. ഇതിന്റെ രണ്ടാം ഭാഗം ഉടനെ പ്രതീക്ഷിക്കാവുന്നതാണ്. 
 
വളരെ എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന ഒരു ചെറു പുസ്തകമാണിത്. അമീഷിന്റെ രാവണൻ,ചേതൻ ഭഗത്തിന്റെ  105-ാം മുറിയിലെ പെണ്‍കുട്ടി തുടങ്ങിയ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കബനി സി തന്നെയാണ് ഈ പുസ്തകം നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. വീസീ ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.  

കാളിദാസന്റെ മേഘസന്ദേശവും കെ പി സുധീരയുടെ പ്രണയദൂതും



സംസ്കൃത സാഹിത്യത്തിലെ ത്രിമൂർത്തികളിലൊരാളായാണ് കാളിദാസനെ വിശേഷിപ്പിക്കുന്നത്. 
പ്രകൃതി വർണ്ണനകളേയും ,ഉപമകളേയും ധാരാളമായി,അതിവിദഗ്ദ്ധമായി  ഉപയോഗപ്പെടുത്തിയിട്ടുള്ള കവിയാണ് കാളിദാസൻ. കുന്തളേശ്വര ദൌത്യം പോലുള്ള   നാല്പതിലധികം കൃതികളുടെ അവകാശം  കാളിദാസന്റെ മേൽ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും വെറും ഏഴെണ്ണം  മാത്രമാണ് അദ്ദേഹത്തിന്റെതായി ഉറപ്പിച്ചു പറയാൻ കഴിഞ്ഞിട്ടുള്ളൂ. 

കാളിദാസന്റെ വ്യക്തിജീവിതത്തെ കുറിച്ച് അധികമൊന്നും ലഭ്യമല്ല. ലഭ്യമായതിൽ പലതും ഐതീഹ്യങ്ങളിൽ പൊതിഞ്ഞതും, അതിശയോക്തികളുമാണ്. ഇരിക്കുന്ന കൊമ്പു മുറിയ്ക്കുന്ന ഒരു വിഡ്ഡിയിൽ നിന്നും കാളീദേവിയുടെ അനുഗ്രഹത്താൽ വിദ്വാനായ കഥയാണ് അതിൽ ഏറ്റവും പ്രശസ്തം.നീലകണ്ഠൻ എന്നു പേരായ ബ്രഹ്മണ്നായിരുന്നു കാളിദാസൻ എന്ന മറ്റൊരു  കഥ  കൂടിയുണ്ട്. അതല്ല ലങ്കയിലെ രാജാവായ കുമാരദാസന്റെ സുഹൃത്തായിരുന്നുവെന്നും പറയുന്നുണ്ട്. അനേകം വിക്രമാദിത്യന്മാർ ഉണ്ടായിരുന്നതുകൊണ്ട്  ഏതു വിക്രമാദിത്യന്റെ സദസ്സിലായിരുന്നു കാളിദാസൻ എന്നും വ്യക്തമല്ല. 

കാളിദാസനെ കുറിച്ച് ഇവിടെ പറയുമ്പോൾ മാരാരെ കുറിച്ച് പറയാതിരിക്കാനാവില്ല. കാളിദാസ കൃതികളെ കുറിച്ച് അത്രമേൽ പഠനങ്ങൾ നടത്തിയിട്ടുണ്ട് മാരാർ. കാളിദാസന്റെ നാല് കൃതികൾക്കെ മാരാർ പരിഭാഷ തയ്യാറാക്കിയിട്ടുളളൂ, കുമാര സംഭവം,  രഘുവംശം ,മേഘസന്ദേശം,അഭിജ്ഞാന ശാകുന്തളം എന്നിവയാണവ. 

സാഹിത്യത്തിൽ സന്ദേഹകാവ്യങ്ങൾക്ക് വഴികാട്ടിയായി ഭവിച്ചത് മേഘസന്ദേശമാണെന്നാണ് പറയപ്പെടുന്നത്.പ്രിയജന വിരഹം മനുഷ്യ മനസ്സിനെ എങ്ങനെ ബാധിക്കുന്നുവെന്നതാണ് മേഘസന്ദേശത്തിന്റെ ഉള്ളടക്കം. മേഘസന്ദേശം പിറന്നതിനു പിന്നിൽ ഒരു കഥയുണ്ട്. 

വിക്രമാദിത്യത്തിന്റെ സദസ്സിൽ കാളിദാസന്റെ കവിതകൾ കേളക്കാൻ നിരവധിയാളുകൾ കാത്തു നിന്നിരുന്നു. കൊട്ടാരകെട്ടിനകത്തും ഒരാൾ അദ്ദേഹത്തിന്റെ കവിതകൾക്കായി അക്ഷമയോടെ ഇരുന്നിരുന്നു. മറ്റാരുമല്ല , രാജാവിന്റെ സഹോദരിയായിരുന്നുവത്. കാളിദാസന്റെ കവിതകൾക്കായി കാത്തുകൊടുത്തിരുന്നവൾ പിന്നീട് കാളിദാസനെ മാത്രം കാത്തിരിപ്പായി. കാവ്യ പൂജ, കവി പൂജയിലേക്ക് വഴിമാറി. കാളിദാസനിൽ അസൂയയുണ്ടായിരുന്ന മറ്റു പണ്ഡിതർ ഈ വിവരം രാജാവിനെ അറിയിച്ചു. കാളിദാസന്റെ ആസ്ഥാന പദവിയിൽ കണ്ണും നട്ടിരുന്ന ആ ഉപജാപകസംഘത്തിന്റെ വാക്കുകൾ രാജാവു വകവെച്ചില്ലെങ്കിലും ,അതിന്റെ പിന്നിലുള്ള സത്യമറിയണമെന്ന് തീരുമാനിച്ചു. അവരുടെ കഥയിൽ കാര്യമുണ്ടെന്ന് ബോധ്യപ്പെട്ട രാജാവ് കാളിദാസനെ കൊട്ടാരത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നതിൽ നിന്നും വിലക്കി. ദൂരെ എവിടെയെങ്കിലും ഒരു വർഷകാലയളവിൽ മാറി തമാസിക്കാനായിരുന്നു ഉത്തരവ്. കണ്ണകന്നാൽ മനസ്സകന്നു എന്നാണല്ലോ , ആ ഒരു വർഷം കൊണ്ട് കുമാരിയുടെ മനസ്സുമാറ്റി ഒരു രാജകുമാരനെക്കൊണ്ട് കുമാരിയുടെ വിവാഹം കഴിപ്പിച്ചു കൊടുക്കാമെന്നാണ് രാജാവു കണക്കുകൂട്ടിയത്. 
ഒരു യക്ഷന്റെ വിരഹകഥ മനസ്സിലുണ്ടായിരുന്ന കാളിദാസൻ ആ വിരഹകാലം ഒരു കാവ്യമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. അവിടെ താൻ യക്ഷനും, രാജകുമാരിയെ യക്ഷപത്നിയുമായി അവരോധിച്ച് രചിച്ചതാണ് മേഘസന്ദേശം. വിരഹമാണ് കാവ്യോല്പത്തിക്ക് കാരണമെങ്കിലും മുഖ്യ വിഷയം ആ വേർപാട് മാത്രമല്ല ,മറിച്ച് പ്രണയത്തിന്റെയും ,പ്രകൃതിയുടേയും കൂടി കാവ്യമാണ്. 

ആദ്യം മനസ്സിലാക്കേണ്ടത്,മനസ്സിലുറപ്പിക്കേണ്ടത് മേഘസന്ദേശം പരമാർത്ഥത്തിൽ ഒരു സന്ദേശം പറഞ്ഞേൽപ്പിക്കലല്ലെന്നാണ് മാരാർ  പറയുന്നത് . പുറമെയുള്ള സന്ദേശരൂപം ഇതിലെ ഭാവനാ ലാവണ്യത്തിനു ചാർത്തിക്കൊടുത്ത ഒരു കസവണി സാരിയാണ്.അതുകൊണ്ടാണ് യക്ഷനും മേഘവും രണ്ടല്ല ഒന്നു തന്നെയാണെന്ന് അദ്ദേഹം പറയുന്നത്.  അതിനുള്ള കാരണവും മാരാർ അക്കമിട്ട്  നിരത്തുന്നുണ്ട്. 
മേഘ സന്ദേശത്തിൽ കാളിദാസൻ  എഴുതിനിർത്തിയിടത്തിനു ഒരു അവസാനം വന്നിട്ടില്ല എന്ന് കരുതി നാലഞ്ചു ശ്ലോകങ്ങൾ കൂടി ആരോ ചിലർ എഴുതി ചേർത്തിട്ടുണ്ടെന്നും  മാരാർ ആരോപിച്ചിട്ടുണ്ട്. മേഘ സന്ദേശത്തിന് ശേഷം മലയാളമുൾപ്പെടെയുള്ള  നിരവധി ഭാഷകളിൽ നിരവധി സന്ദേശ കാവ്യങ്ങൾ ഉണ്ടായി. 

കാളിദാസനെ പ്രശസ്തിയിലേക്ക് ഉയർത്തിവിട്ട നഗരമാണ് ഉജ്ജയിനി, തന്റെ പ്രണയിനിയെ നഷ്ടപ്പെടുത്തിയതും അതേ ഉജ്ജയിനി തന്നെ . തന്റെ പ്രിയപ്പെട്ട നഗരമായതുകൊണ്ടാകണം മേഘസന്ദേശത്തിലും ഉജ്ജയിനിയെ കുറിച്ച് പരാമർശമുണ്ട്.  വഴിയിലെ കാഴ്ചകളെല്ലാം കണ്ട് വേണ്ടത്ര ആസ്വദിച്ചു വേണം യാത്രയെന്നു യക്ഷൻ മേഘത്തോട് പറയുന്നുണ്ടല്ലോ . വഴിയല്പം വളഞ്ഞാലും  വേണ്ടില്ല ,ഉജ്ജയിനി കാണാതെ പോകരുത് എന്നും  കൂടിച്ചേർക്കുന്നുണ്ട്. ഓ.എൻ.വി യുടെ ഉജ്ജയിനി എന്ന പേരിലുള്ള കവിതയും ആ നഗരത്തെ അധികമായി തന്നെ വിവരിക്കുന്നുണ്ട്.  പ്രത്യേക സംഭവങ്ങലൊന്നും കൂടാതെ തന്നെ വളരെ ചെറിയ സംഭവമെടുത്ത് വർണ്ണിച്ചിരിക്കുകയാണ് മേഘസന്ദേശത്തിൽ  കാളിദാസൻ ചെയ്തിരിക്കുന്നത് . 

ആകാശത്ത് കുട്ടികൊമ്പനെ പോലെ തോന്നിക്കുന്ന മേഘകൂട്ടത്തിനോട്  നായകൻ തന്റെ പ്രണയ സന്ദേശം പ്രണയിനിയ്ക്ക് എത്തിക്കാൻ വേണ്ടി  പറഞ്ഞ് കേൾപ്പിക്കുന്നതാണല്ലോ മേഘസന്ദേശം. ആ സന്ദർഭത്തോടു  ചേർന്നു നിന്നുകൊണ്ടുള്ള ഒരു നോവൽ ആവിഷ്കാരമാണ് കെ പി സുധീര പ്രണയദൂത്  എന്ന നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.  മേഘസന്ദേശത്തിലെ  നായകനും നായികയ്ക്കും യഥാര്‍ത്ഥത്തിൽ ഒരു പേരില്ല എങ്കിലും ഇവിടെ യക്ഷന് ആരൂഡൻ  എന്നും നായികയ്ക്കു പൂർണ്ണിമയെന്നും പേരുകൾ നല്കിയിട്ടുണ്ട് എഴുത്തുകാരി. തന്റെ പ്രണയിനി  പൂർണ്ണിമയോടുള്ള വികാര വിക്ഷോഭത്തിന്റെ വിസ്ഫോടനമാണ്  ആരൂഡൻ എന്ന ​വിരഹിയായ  യക്ഷൻ  പ്രകടിപ്പിക്കുന്നത്. 

കളിദാസനെപ്പോലൊരു മഹാപണ്ഡിതന്റെ കൃതിയെ ആധാരമാക്കി നോവലെഴുതുക എന്ന സാഹസികതയെ അവിശ്വസനീയമായി രേഖപ്പെടുത്തിയിരിക്കുന്നത് എഴുത്തുകാരിയുടെ വിനയമായി മാത്രമേ കാണാനാകൂ. പ്രണയദൂത് ഒരിക്കലും കാളിദാസന്റെ മേഘസന്ദേശവുമായി താരതമ്യം ചെയ്യാനാവില്ല.  മേഘസന്ദേശത്തിന്റെ പദാനുപദ മലയാള പരിഭാഷയോ, വ്യാഖാനമോ ഒന്നുമല്ല ഈ നോവലെന്നുള്ളത് തന്നെയാണതിന്റെ കാരണം  .പക്ഷേ കാളിദാസന്റെ മേഘസന്ദേശം മലയാള ഭാഷയിലേക്ക് ഒരു പരകായ പ്രവേശം നടത്തിരിക്കുകയാണ് എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാകില്ല. 

കവിതയിൽ അനുയോജ്യമായ പദങ്ങൾ കണ്ടെത്തുക ശ്രമകരമായ ഒരു വസ്തുതയാണ്. കാവ്യഭംഗിയക്ക് അത്യന്തം സൂക്ഷ്മതയോടെ,കണിശതയോടെ പദങ്ങളുടെ തെരഞ്ഞെടുപ്പുകളിൽ ഔചിത്യം പുലർത്തിയ കവിയാണ് കാളിദാസൻ.  ഈ നോവലിലും അതേ സൂക്ഷ്മതയോടെ വാക്കുകളെയും, പ്രയോഗങ്ങളെയും നിരത്തിയിട്ടുണ്ട് എഴുത്തുകാരി.  പേരറിയാത്ത അനേകവൃക്ഷങ്ങളുടെ തലപ്പുകളിൽ ആനന്ദ നൃത്തം ചെയ്യുന്ന കാറ്റിന്റെ പ്രണയകോലാഹലങ്ങൾ ഞാൻ ആർത്തിയോടെ കണ്ടു നിന്നു എന്ന പോലെയുള്ള നോവലിലെ വാചകങ്ങൾ തന്നെ നോക്കുക . ഗദ്യരൂപത്തിലായിരുന്നിട്ടു കൂടി ആസ്വാദനാത്മകതയിൽ തെല്ലും വിട്ടു വീഴ്ചയില്ലാതെ എഴുതിയ ഒരു നോവലാണ്  പ്രണയദൂത് . നോവലിൽ കാളിദാസൻ സൃഷ്ടിച്ചു വച്ചിട്ടുള്ള ഒരു ജൈവമണ്ഡലത്തെ തികച്ചും തന്റേതായ രീതിയിൽ ഭാഷകൊണ്ടും ,പ്രയോഗങ്ങൾക്കൊണ്ടും ആവിഷ്കരിക്കാൻ എഴുത്തുകാരിയ്ക്കു കഴിഞ്ഞിട്ടുണ്ട്. മാതൃഭൂമി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 190 രൂപ. 

ഉന്മാദിയുടെ കരുനീക്കങ്ങൾ

 


രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രസീലിൽ  പ്രവാസത്തിലായിരിക്കുമ്പോൾ സ്റ്റെഫാൻ സ്വെയ്‌ഗ്‌ എഴുതിയ നോവലാണ് ദി റോയൽ ഗെയിം.യുദ്ധവുമായി ബന്ധപ്പെട്ടു ഈ പുസ്തകത്തിനപ്പുറം നിരവധി കാര്യങ്ങളുണ്ടെങ്കിലും  ആദ്യം പുസ്തകത്തെക്കുറിച്ചു പറയാം. 

ന്യൂയോർക്കിൽ നിന്നും  ബ്യൂണസ് അയേഴ്സിലേക്കുള്ള ഒരു കപ്പൽ  യാത്രയിലെ സംഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം . യാത്ര തുടങ്ങുമ്പോൾ നമ്മുടെ ആഖ്യാതാവ് അറിയപ്പെടുന്ന ലോക ചെസ്സ് ചാമ്പ്യനായ മിർകോ സെന്റോവിച്ചിനെ കപ്പലിൽ വച്ച് കണ്ടുമുട്ടുന്നതോടെയാണ് നോവലാരംഭിക്കുന്നത്.

സ്ലോവേനിയയിലെ തികച്ചും ഗ്രാമീണമായ ചുറ്റുപാടുകളിൽ നിന്നും വളർന്നു വന്നയാളാണ്  മിർകോ സെന്റോവിച്‌. ഒന്നിനെപ്പറ്റിയും കൂടുതൽ അറിയാത്ത ഒരു പാവമായിട്ടാണ് തുടക്കത്തിൽ അവന്റെ കഥ പറഞ്ഞിരിക്കുന്നതെങ്കിലും ഇന്നയാൾ ഉന്നത നിലയിലെത്തിക്കഴിഞ്ഞിരിക്കുന്നു.പക്ഷെ ഒരു ചെസ്സ് ചാമ്പ്യൻ എന്നതിലുപരി അയാൾ മറ്റൊന്നും നേടിയിട്ടില്ല. നേരമ്പോക്കിനായിട്ടുകൂടി കപ്പലിലുള്ളവരോടൊപ്പം അയാൾ  ചെസ്സ് കളിക്കുന്നത്  ഒരു നിശ്ചിത തുകയ്ക്കാണ്. അയാൾക്കെതിരെ ഒരു കൂട്ടം ആളുകൾ തങ്ങളുടെ ചെസ്സിലുള്ള കഴിവുകൾ മുഴുവനും പ്രയോഗിക്കാൻ ശ്രമിച്ചിട്ടും അവരെയൊക്കെ അയാൾ നിഷ്പ്രയാസം തോൽപ്പിച്ചു കളഞ്ഞു. എന്നാൽ അവരെ അമ്പരിപ്പിച്ചു കൊണ്ട് കളിയ്ക്കിടെ ഒരാൾ പ്രത്യക്ഷപ്പെടുകയാണ്.

 അയാളുടെ ഒരു ഉപദേശം കൊണ്ട് തന്നെ സെന്റോവിച്ചിനെ സമനിലയിൽ കുരുക്കാൻ അവർക്കു കഴിഞ്ഞു. അടുത്ത കളി ഡോ. ബി യെന്നു വിളിക്കുന്ന ആ അപരിചിതനെക്കൊണ്ട് യാത്രക്കാർ സെന്റോവിച്ചിനൊപ്പം കളിക്കാൻ പ്രേരിപ്പിച്ചെങ്കിലും ആദ്യം അയാളത് നിരസിക്കുകയാണുണ്ടായത്. ഇങ്ങനെയൊരു വിദഗ്ദ്ധനായ ചെസ്സ് കളിക്കാരനായിത്തീർന്നതെങ്ങനെയെന്ന് ആഖ്യാതാവ്  ചോദിക്കുമ്പോൾ, ഡോ. ബി തന്റെ അമ്പരിപ്പിക്കുന്ന കഥ വിവരിക്കുകയാണ്. നോവലിന്റെ ഏറ്റവും ഹൃദയസ്പൃക്കുമായ  ഭാഗം ഡോ ബി യുടെ കഥയാണ്. മിർകോ സെന്റോവിച്ചും ഡോ.​​ബി യും തമ്മിലുള്ള അവസാന മത്സരമാണ്  കഥയുടെ പ്രധാന ആകർഷണവും. 

രണ്ടു ധ്രുവങ്ങളിൽപ്പെട്ട കഥാപാത്രങ്ങളാണ്  സെന്റോവിച്ചും ഡോ:ബി യും.ഒരു ചെസ്സ് കളിക്കാരനെന്ന നിലയിൽ സെന്റോവിച്ച് പെട്ടെന്ന് പ്രശസ്തി നേടിയെങ്കിലും ഒരു വ്യക്തിയെന്ന നിലയിൽ അയാൾ  വിവരമില്ലാത്തവനും , പണത്തിലും അധികാരത്തിലും മാത്രം താല്പര്യം കാണിക്കുന്നവനാണ്. നോവലിൽ അയാൾ ദേശീയ സോഷ്യലിസത്തിന്റെ പ്രതീകമാണ്. എന്നാൽ ഡോ. ബി യാകട്ടെ അധികാരത്താൽ വേട്ടയാടപ്പെട്ട ഒരുവനും. ആ കപ്പലിൽ വച്ചാണ് ഡോ.ബി ആദ്യമായി നേരിട്ടൊരു ചെസ്സ് കളിക്കുന്നത് തന്നെ. 

കളിയുടെ സൗന്ദര്യം , ഏകാഗ്രത കൂട്ടാനുള്ള കഴിവ്, ആസക്തിയുള്ള വശം, കരുക്കൾ കൈവശം വയ്ക്കാനും നശിപ്പിക്കാനുമുള്ള ശക്തി എന്നിവയെക്കുറിച്ചുള്ള വിശാലമായ ഒരു സംഭാഷണത്തിലൂടെ  നാടകീയമായ പിരിമുറുക്കം സൃഷ്ടിക്കാൻ നോവലിനു കഴിഞ്ഞിട്ടുണ്ട്. ചെസിന്റെ പ്രതീകാത്മകതയിലൂടെ, യുക്തിയുടെ ഏറ്റ കുറിച്ചിലുകളെ കുറിച്ചുള്ള  ആവേശകരവും ഭയാനകവുമായ ഒരു കാഴ്ചപ്പാട് നോവലിൽ കാണാം. നിരാശയും ,നിസ്സഹായതയും വാക്കുകളിലേക്ക് പകർത്തിവെയ്ക്കുന്ന സ്വെയ്‌ഗിന്റെ രീതി അതിഗംഭീരമാണ്.


1881 ൽ ഓസ്ട്രിയയിലെ  വിയന്നയിൽ സമ്പന്നമായ ഒരു ഓസ്ട്രിയൻ-ജൂത കുടുംബത്തിലാണ്  സ്റ്റെഫാൻ സ്വെയ്‌ഗ്  ജനിച്ചത്. സിഗ്മണ്ട് ഫ്രോയിഡിന്റെ കൃതികളിൽ ആകൃഷ്ടനായിരുന്ന  സ്വെയ്‌ഗ് ,നോവലിസ്റ്റ്, നാടകകൃത്ത്, ജീവചരിത്രകാരൻ എന്നീ  മേഖലകളിൽ പ്രശസ്തനായിരുന്നു. 

1933 ൽ ഹിറ്റ്‌ലർ അധികാരത്തിൽ വന്നതോടെ സ്വെയ്‌ഗിന്റെ  പുസ്തകങ്ങൾ ജർമ്മനിയിൽ  നിരോധിക്കപ്പെട്ടു  1934 ൽ പോലീസ് സ്വീഗിന്റെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും അദ്ദേഹം ബ്രസീലിലേക്ക് കടന്നു കളഞ്ഞിരുന്നു. 1942 ഫെബ്രുവരി 23 ന് പെട്രൊപോളിസിലെ അവരുടെ വീട്ടിൽ   അദ്ദേഹത്തെയും ഭാര്യ ലോട്ടെയും മരിച്ച നിലയിൽ കണ്ടെത്തി. 

രണ്ടാം ലോക മഹായുദ്ധകാലത്തു എഴുതപ്പെട്ട നോവലാണിത് എന്ന് പറഞ്ഞുവല്ലോ .1942 ഫെബ്രുവരിയിൽ നോവലെഴുത്തു പൂർത്തീകരിച്ചുവെങ്കിലും 1943 ൽ എഴുത്തുകാരന്റെ മരണാനന്തരമാണ് ഈ നോവൽ  പ്രസിദ്ധീകരിച്ചത്. മൂലകൃതി ജർമൻ ഭാഷയിലാണ് എഴുതപ്പെട്ടത് Schachnovelle എന്ന പേരിൽ . ഇംഗ്ലീഷിൽ പിന്നീട് റോയൽ ഗെയിംഎന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ടു. 

മലയാളത്തിൽ ഉന്മാദിയുടെ കരുനീക്കങ്ങൾ എന്ന പേരിൽ ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് ഏ കെ അബ്ദുൽ മജീദ് ആണ്. സാധാരണ വിവർത്തന പുസ്തകങ്ങൾ നിരാശപ്പെടുത്താറാണുള്ളതെങ്കിലും ഈ പുസ്തകമെന്തായാലും  ആ ചീത്തപ്പേര് പേറുന്നില്ല. മറ്റൊരു കാര്യം, ഈ പുസ്തകത്തിന്റെ പ്രസാധകരെകുറിച്ചാണ്. നിയതം ബുക്ക്സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ കെട്ടിലും മട്ടിലും ഒരു പുതുമയുണ്ട്. ഗുണനിലവാരം ആദ്യപേജുകൾ മുതലേ കാണാം. വില 135 രൂപ. 

സജിൽ ശ്രീധറിന്റെ വാസവദത്തയും ആശാന്റെ കരുണയും




1923 ലാണ് കുമാരനാശാന്റെ  കരുണ എന്ന ഖണ്ഡകാവ്യം പുറത്തുവന്നത്. കരുണയിലെ ഇതിവൃത്തം  Dr. Paul Carus എന്ന അമേരിക്കൻ പണ്ഡിതന്റെ  The Gospel of Budha എന്ന പുസ്തകത്തെ ആസ്പദമാക്കിയതാണ്. 

“അനുപമകൃപാനിധിയഖിലബാന്ധവൻ ശാക്യ
ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ,
ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ”  

എന്ന് തുടങ്ങുന്ന ആശാന്റെ ഈ കവിത വഞ്ചിപ്പാട്ടു
വൃത്തത്തിലെഴുതപ്പെട്ടിട്ടുള്ളതാണ്. മലയാളം ഒന്നാം ഭാഷയായി പഠിച്ചവരിൽ ഭൂരിഭാഗവും ഈ കവിത കാണാപ്പാഠം അറിയുന്നവരായിരിക്കും. 


ഉത്തരമഥുരയിലെ  വാസവദത്ത എന്ന കേൾവിപ്പെട്ട ഒരു വേശ്യയുടെ ജീവിത സംഭവങ്ങളാണ് കരുണയിലെ ഇതിവൃത്തം. ഒരിക്കൽ ബുദ്ധശിഷ്യനായ ഉപഗുപ്തനിൽ അവൾക്കു താല്പര്യമുണ്ടാകുകയും അദ്ദേഹത്തെ പലതവണ സ്വന്തം വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തു. എന്നാൽ ആ സമാഗമത്തിന് ഇനിയും  സമയമായിട്ടില്ല എന്ന മറുപടിയോടെ അവളുടെ അഭ്യർത്ഥനകൾ അയാൾ എല്ലായ്‌പ്പോഴും നിരസ്സിക്കുകയാണുണ്ടായത്. അതേസമയം ഒരു  തൊഴിലാളി പ്രമാണിയുടെ സ്വാധീനത്താലകപ്പെട്ടിരുന്ന വാസവദത്ത മറ്റൊരു ധനികനായ വ്യാപാരിയിൽ ആകൃഷ്ടയായി.തൊഴിലാളി പ്രമാണിയായ അവളുടെ അപ്പോഴത്തെ കാമുകനെ സൂത്രത്തിൽ കൊന്നു ചാണക കുഴിയിൽ മൂടുകയും ചെയ്തു. പക്ഷേ എത്ര മൂടിവെച്ചാലും ഇത്തരം കൃത്യങ്ങളുടെ സത്യാവസ്ഥ ഒരിക്കൽ പുറത്തുവരുമല്ലോ. വിചാരണയിൽ   ചെവിയും മൂക്കും,കൈയ്യും കാലുമെല്ലാം മുറിക്കപ്പെട്ട് അവളൊരു ചൂടുക്കാട്ടിൽ തള്ളപ്പെട്ടു. 

അംഗഭംഗം വന്നു തന്റെ മരണം കാത്തു കിടക്കുന്ന അവസ്ഥയിലാണ് ഉപഗുപ്തന്റെ വരവ്. തന്റെ നല്ല കാലത്തു വരാതിരുന്ന അയാൾ എന്തുകൊണ്ട് ഈ സമയത്തു വന്നു എന്നൊരു ചോദ്യം വാസവദത്ത ഉപഗുപ്തനോട് ചോദിക്കുന്നുണ്ട് .പ്രലോഭനങ്ങളിലകപ്പെട്ട് സുഖസൗകര്യങ്ങളുടെ മെത്തയിൽ ആറാടി നടക്കുന്ന സമയത്ത് അവൾ ധർമ്മോപദേശത്തിന് യോഗ്യയായിരുന്നില്ല. ലൗകിക വിഷയങ്ങളുടെ പിന്നാലെ വിശ്രമമില്ലാതെ ഓടിനടക്കുന്നവർക്ക് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ നേരമില്ല. ഇനി അഥവാ ഉണ്ടായാലും പ്രവൃത്തിയിൽ കൊണ്ടുവരാൻ എളുപ്പവുമല്ല. ശരീര സൗന്ദര്യത്തിനുമപ്പുറം നശ്വരമായ മറ്റൊരു സൗന്ദര്യമുണ്ട്. ദു:ഖാനുഭവങ്ങൾ  അധികമുള്ളിടത്ത് മഹത്തായ അനന്ദമുണ്ടെന്ന ഒരു ചിന്തയാണ് ഉപഗുപ്തൻ അവിടെ മുന്നോട്ട് വെയ്ക്കുന്നത്. 

ഹാ! മിഴിച്ചുനിന്നവനങ്ങമ്മഥുരയിലെ മുഖ്യ-
കാമനീയകത്തിൻ ഭസ്മകദംബം കണ്ടു!

എന്ന കരുണയിലെ അവസാന ഭാഗത്തെ നോക്കുക. ഉപഗുപ്തൻ പൊഴിക്കുന്ന ആ കണ്ണീർക്കണം തന്നെയാണ് കരുണയുടെ ലക്ഷ്യം എന്ന് മുണ്ടശ്ശേരി പറയുന്നു. 

വർണ്ണനാ വിഷയം എന്തായാലും,അതിനെപറ്റി വായനക്കാർക്കുണ്ടാകുന്ന പ്രതീതിയ്ക്ക് വ്യക്തതയും ,ശക്തിയും വരുത്തുകയെന്നതാണ് അലങ്കാരത്തിന്റെ പ്രധാനോദ്ദേശ്യം. അക്കാര്യത്തിൽ ആശാൻ കാളിദാസൻെറ ദാസനാണ് എന്നാണ്  മുണ്ടശ്ശേരി  അഭിപ്രായപ്പെട്ടിട്ടുള്ളത്. വാസവദത്ത എന്ന നോവലെഴുതുമ്പോൾ ഈ വർണ്ണനാ വിഷയം നോവലിസ്റ്റായ സജിൽ ശ്രീധറിന്റെ  മനസ്സിൽ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. ലളിതമായ ഭാഷകൊണ്ട് സങ്കീർണ്ണമായ ഒരു പ്രമേയത്തെ അതിവിദഗ്ദ്ധമായി സജിൽ  ഈ നോവലിൽ  അടയാളപ്പെടുത്തിയിട്ടിട്ടുണ്ട് . എങ്കിലും കുമാരനാശാന്റെ കരുണയെ ഗദ്യരൂപത്തിൽ അതേപടി പകർത്തിയിരിക്കുകയല്ല ഇവിടെ. വാസവദത്തയുടെ ജീവിതം  എഴുത്തുകാരന്റെ കണ്ണിലൂടെ പുനരവതരിപ്പിച്ചിരിക്കുകയാണ്  സജിൽ തന്റെയീ നോവലിലൂടെ. എഴുത്തുകാരന്റെതായ ഭാവനാ സന്ദർഭങ്ങളും ,പാത്രസൃഷ്ടികളുമുണ്ടെങ്കിലും അവയെല്ലാം കഥാ സഞ്ചാരത്തിന്റെ  ഓരം ചേർന്നു പോകുന്നതായതുകൊണ്ടു ഒരു തരം മുഴച്ചുകെട്ടൽ ഒട്ടുമേ അനുഭവപ്പെടാൻ സാധ്യതയില്ല. 

നല്ലൊരു  കുടുംബത്തിൽ പിറന്നവളായിട്ടും  ലൗകിക സുഖങ്ങളുടെ പിന്നാലെ അലഞ്ഞു നടക്കുന്നവളായി വാസവദത്ത  മാറിയതിനു  പിന്നിലെ  കൊടും ചതിയുടെ വിവരണങ്ങളിലൂടെയാണ്   സജിൽ ശ്രീധറിന്റെ വാസവദത്ത എന്ന നോവലാരംഭിക്കുന്നത്. എന്നാൽ ആ ചതിയിൽപ്പെട്ടു തകർന്നു പോകുന്നതിനു പകരം പ്രയോഗികമതിയായിരുന്ന വാസവദത്തയുടെ അതിജീവനത്തിന്റെ കഥകൂടിയാണ് നോവൽ പറഞ്ഞു വെയ്ക്കുന്നത്. മാണിക്യൻ അതിനൊരു നിമിത്തമായപ്പോൾ സേട്ടുവും,ഗൌണ്ടറും അതിലെ കഥയറിയാതെ ആട്ടമാടിയ കഥാപാത്രങ്ങളായി. അവളുടെ വിശ്വസ്തതോഴി ഉത്തരയും കൂട്ടിന്നുണ്ട്. സ്വന്തം വീട്ടിൽ  ചിത്രപണികളാൽ സമ്പന്നമായ വാൽകണ്ണാടിയിൽ മുഖം നോക്കുന്ന വാസവദത്തയുടെ ഒരു രംഗത്തോടെയാണ് നോവലാരംഭിക്കുന്നത്. അവിടെ നിന്നും  ഉപഗുപ്തനാൽ കൊടുക്കുന്ന മറ്റൊരു കണ്ണാടിയിൽ പ്രാർഥനയ്ക്കായി തന്റെ തന്നെ മുഖം കാണുന്ന ,തന്റെ  ശക്തിയും ,ദൗര്‍ബല്യവും  തന്നിൽ  തന്നെയാണെന്നറിഞ്ഞ ,താൻ ആരാണെന്ന് സ്വയം തിരിച്ചറിയ്യപ്പെട്ട  ,ആത്മാവബോധം സിദ്ധിച്ച വാസവദത്തയുടെ മറ്റൊരു മുഖമാണ്  നോവലിന്റെ അവസാനഭാഗത്തു വായനക്കാർക്കു കാണാൻ കഴിയുക. 

ഭൗതിക-ലൗകിക വിഷയങ്ങളുടെ നിസ്സാരതയും, അഹംബോധത്തിന്റെ തിരിച്ചറിവുമൊക്കെ പ്രമേയമായി  വരുന്ന സാഹിത്യകൃതികൾ ധാരാളമായി വന്നിട്ടുണ്ട്. അവയെല്ലാം നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്.  
ഈ പുസ്തകത്തിൽ നോവലിസ്റ്റിന്റെതു കൂടാതെ   ഡോ: സിറിയക് തോമസ്,ഡോ :വെള്ളായണി അർജ്ജുനൻ,ഇന്ദുമേനോൻ തുടങ്ങിയവർ ഈ നോവലിനെ സംബന്ധിച്ച  അനുബന്ധ ലേഖനങ്ങളും ചേർത്തിട്ടുണ്ട്. കൂടാതെ ഈ പുസ്തകത്തെ അഭിനന്ദിച്ചുകൊണ്ടു പത്രമാസികകളിൽ വന്നതും, പ്രമുഖ വ്യക്തികളുടെ അഭിപ്രായങ്ങളും തുടക്കത്തിലേ ചേർത്തിട്ടുണ്ട്.അതൊഴിവാക്കാമായിരുന്നു എന്ന് തോന്നി.നോവൽ വായിച്ചു തുടങ്ങുന്നതിന് മുൻപേ  ഇതൊരു മഹത്തായ കൃതിയാണെന്ന ഒരു  ധ്വനി വായനക്കാരിൽ സൃഷ്ടിച്ചേക്കാം എന്ന് കരുതിയിട്ടാണോ അത്തരമൊരു സാഹസം ചെയ്തിരിക്കുന്നത് എന്നറിഞ്ഞുകൂടാ. എന്ത് തന്നെയായാലും അത്തരമൊരു പരസ്യത്തിന്റെ ആവശ്യവുമില്ലാതെ തന്നെ മികച്ച ഒരു കൃതി തന്നെയാണിത് എന്ന്  നോവൽ വായിച്ചു മടക്കുമ്പോൾ വായനക്കാർക്കും ബോധ്യപ്പെടും. 
സൈകതം ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്,വില 150 രൂപ. 

ധർമ്മയോദ്ധാ കൽക്കി – വിഷ്ണുവിന്റെ അവതാരം

 



പുരാണ ഇതിഹാസങ്ങളിൽ നിന്നും ,ഐതീഹ്യങ്ങളിൽ നിന്നുമൊക്കെ  പുനർവ്യാഖ്യാനം ചെയ്തുകൊണ്ട് നിരവധി കൃതികളാണ്  ഇറങ്ങിക്കൊണ്ടിരിക്കുന്നത്. അമീഷിന്റെയും, ആനന്ദ് നീലകണ്ഠന്റെയുമൊക്കെ സീരീസുകൾ പ്രചാരത്തിൽ മുന്നിൽ  തന്നെയാണ് നിൽക്കുന്നത്. അത്തരമൊരിടത്തിലേക്കാണ്  കെവിൻ മിസ്സാലിന്റെ കൽക്കി സീരീസും വന്നിരിക്കുന്നത്. കൽക്കി സീരീസിലെ ആദ്യ പുസ്തകമാണ് ധർമ്മയോദ്ധാ കൽക്കി – വിഷ്ണുവിന്റെ അവതാരം എന്ന നോവൽ.  

ഹിന്ദു പുരാണത്തിലെ വിഷ്ണുവിന്റെ പത്താമത്തെ അവതാരമായാണ് കൽക്കിയെ കണക്കാക്കുന്നത്. വിഷ്ണു ഭഗവാൻ ധർമ്മ പുനഃസ്ഥാപനത്തിനായി വീണ്ടും അവതരിക്കും എന്നാണല്ലൊ  അവതാരകഥകളിൽ പറയപ്പെടുന്നത്. ശംബാല ഗ്രാമത്തിൽ  വിഷ്ണുയാതന്റെയും സുമതിയുടെയും മകനായാണ് കൽക്കി ജനിച്ചത്.ഒരു സാധാരണ ഗ്രാമീണൻ എന്നതിൽ കവിഞ്ഞു  തനിക്കുള്ള  കഴിവുകളെയും പൈതൃകത്തെയും കുറിച്ചുമൊന്നും  അയാൾ  ബോധവാനല്ല. തൻെറ ജീവിതത്തിന്റെ ഉദ്ധേശമെന്തെന്നു പോലും അയാൾക്കറിഞ്ഞുകൂടാ. അവിടെ  തികച്ചും അശ്രദ്ധമായ ജീവിതമാണ് കൽക്കി നയിക്കുന്നത്. 

വേദാന്ത രാജാവിനെതിരായ യുദ്ധത്തിൽ തലസ്ഥാന നഗരമായ ഇന്ദ്രഗഡിന്റെ നിയന്ത്രണം കലി പിടിച്ചെടുത്തു കഴിഞ്ഞിരുന്നു .
അയാളുടെ ലക്‌ഷ്യം മറ്റൊന്നായിരുന്നു.കലി  പ്രഭുവിന്റെ അധീനതയിലുള്ള  കീകത്പൂർ പ്രവിശ്യയിൽ വച്ച്  തന്റെ പ്രിയപ്പെട്ടവരുടെ മരണം കാണുന്നതോടെയാണ് താനുൾപ്പെടെയുള്ളവർ ചൂഷണം ചെയ്യപ്പെടുകയാണെന്ന് തിരിച്ചറിയുന്നത്.താൻ ജീവിക്കുന്ന ഈ  ലോകത്തിന്റെ ഒരു ശുദ്ധീകരണം തന്റെ ലക്ഷ്യമാണെന്നു കൽക്കി  മനസ്സിലാക്കുന്നത് അപ്പോൾ മാത്രമാണ്. അതിനായി അയാൾ വടക്കോട്ട് യാത്ര ചെയ്ത് വിഷ്ണുവിന്റെ അവതാരത്തിന്റെ വഴികൾ പഠിക്കുവാൻ ശ്രമിക്കുകയാണ് . രാജാവായി വേദാന്ത വാഴ്ത്തപ്പെട്ടത്തിനു ശേഷം   ഇലാവർത്തത്തിലെ  നിരവധി ഗോത്രങ്ങളെ ഒരുകുടക്കീഴിൽ കൊണ്ടുവരാൻ  കൽക്കി ശ്രമിക്കുന്നു. പലതവണ പിടിക്കപ്പെടുയും എന്നാൽ മരണത്തിന്റെ പിടിയിൽ നിന്ന് പോലും  രക്ഷപ്പെട്ടു പോരുകയും ചെയ്യുന്നുണ്ട് കൽക്കി .

പോരാട്ടങ്ങളും,ഗൂഢാലോചനകളും,തന്ത്രങ്ങളുമൊക്കെ കൊണ്ട് സംഭവ ബഹുലമാണ് ഈ നോവൽ.ഒന്നിൽ നിന്നും മറ്റൊന്നിലേക്കു കുതറി മാറികൊണ്ടുള്ള വിവരണങ്ങൾ നോവലിന്റെ രസം കെടുത്തുന്നുണ്ടെന്നു പറയാതെവയ്യ.
ആർജ്ജാൻ,ദുരുക്തി,കോകോ,വികോകോ,സിമ്രിൻ,മാർക്കാഞ്ച,സർപാഞ്ചാ  തുടങ്ങിയ വിചിത്രമായ പേരുകൾ മനസ്സിൽ പതിഞ്ഞു വരുമ്പോഴേക്കും നോവൽ പകുതി തീർന്നിട്ടുണ്ടാകും.
 
ശംബാല യുദ്ധം,കലിയുടെ ഉയർച്ച എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് ഈ നോവലിലുള്ളത്.സന്തോഷ് ബാബുവാണ് ഈ നോവൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത്. പൂർണ്ണ ബുക്ക്സ് ആണ് പ്രസാധകർ, വില 490 രൂപ.