ജെയിംസ് ഹാഡ്‌ലി ചേസിനെ മലയാളികൾക്ക് നൽകിയ ഭാസ്കരൻ മാഷ് ഇനി ഓർമ്മ

മറ്റൊരു ഭാഷയിലെ മഹാപ്രപഞ്ചത്തെ സ്വന്തം ഭാഷയുടെ ആകാശത്തിലേക്ക് ആവാഹിച്ചുകൊണ്ട് മലയാളിയുടെ വായനാചരിത്രത്തിൽ തന്റേതായ സിംഹാസനം തീർത്ത വ്യക്തിയാണ് ഈയിടെ അഹമ്മദാബാദിൽ വെച്ച് എൺപതുകളുടെ തുടക്കത്തിൽ നമ്മെ വിട്ടുപിരിഞ്ഞ കെ.കെ. ഭാസ്കരൻ പയ്യന്നൂർ. സ്വന്തമായി ഒരു കഥാപാത്രത്തെപ്പോലും സൃഷ്ടിക്കാതെ, ഇംഗ്ലീഷ് ത്രില്ലർ സാഹിത്യത്തിലെ കിരീടം വെക്കാത്ത രാജാവായ ജെയിംസ് ഹാഡ്‌ലി ചേസിന്റെ ലോകം മലയാളികൾക്ക് സ്വന്തമാക്കി നൽകിയാണ് ഭാസ്കരൻ മാഷ് തന്റെ പേര് സാഹിത്യചരിത്രത്തിൽ മായാത്തവിധം എഴുതിച്ചേർത്തത്.
ഒരു കാലത്ത്, ജെയിംസ് ഹാഡ്‌ലി ചേസ് എന്ന പേരിനൊപ്പം “വിവർത്തനം: കെ.കെ. ഭാസ്കരൻ പയ്യന്നൂർ” എന്നുകൂടി വായിക്കാതെ ആ പുസ്തകങ്ങൾ പൂർണ്ണമാകുമായിരുന്നില്ല.. ചേസിന്റെ ഉദ്വേഗം നിറഞ്ഞ, അതിവേഗത്തിലുള്ള ആഖ്യാനശൈലി അതേ തീവ്രതയോടെ മലയാളത്തിലേക്ക് പകർത്താൻ ഭാസ്കരൻ പയ്യന്നൂർ കണ്ടെത്തിയ ഒരു ഭാഷയുണ്ടായിരുന്നു. ആ ഭാഷയാണ് ചേസിനെ മലയാളത്തിൽ ഇത്രയധികം ജനപ്രിയനാക്കിയത്. കാലക്രമേണ, വിവർത്തകന്റെ പേര് മൂലഗ്രന്ഥകാരന്റെ പേരിനൊപ്പം നിൽക്കുന്ന ഒരു കോ -ബ്രാൻഡായി മാറി.

സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന പയ്യന്നൂർ അന്നൂരിലെ എ.വി. ശ്രീകണ്ഠപൊതുവാളിന്റെ മകനായി ജനിച്ച ഭാസ്കരന്, അക്ഷരങ്ങളോടുള്ള ആഭിമുഖ്യം പാരമ്പര്യമായി ലഭിച്ചതായിരുന്നു. എന്നാൽ, കഴിഞ്ഞ 60 വർഷക്കാലമായി അദ്ദേഹം അഹമ്മദാബാദിലാണ് ജീവിച്ചത്. പ്രശസ്തമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (NID) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന ഔദ്യോഗിക പദവി വഹിക്കുമ്പോഴും , അദ്ദേഹം തന്റെ മലയാളത്തെ ചേർത്തുപിടിച്ചു. ഗുജറാത്തിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, 1999-ൽ അഹമ്മദാബാദിൽ നിന്നും ‘കേരളവാർത്ത’ എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയെപ്പോലുള്ളവർ മലയാളം പഠിക്കാൻ അദ്ദേഹത്തെ സമീപിച്ചിരുന്നു എന്നത് ഭാഷാപരമായ കാര്യങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യത്തിന് തെളിവാണ്.
ഒരു വിവർത്തകൻ എന്നതിലുപരി ഒരു ‘മൊഴിമാറ്റത്തിന്റെ രാജശില്പി’ ആയിരുന്നു ഭാസ്കരൻ പയ്യന്നൂർ. ത്രില്ലർ നോവലുകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെയിംസ് ഹാഡ്‌ലി ചേസിന്റെ (യഥാർത്ഥ നാമം: റെനെ ബ്രാബസോൺ റേമണ്ട്) നൂറിലധികം പുസ്തകങ്ങളാണ് അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. ഒരു എഴുത്തുകാരന്റെ ഒട്ടുമിക്ക കൃതികളെയും മറ്റൊരു ഭാഷയിലേക്ക് ഒരേയൊരാൾ പുനരവതരിപ്പിക്കുക എന്നത് സാഹിത്യത്തിൽ അപൂർവ്വമാണ്. ഇതിലൂടെ, ചേസിന്റെ ഏക വിവർത്തകൻ എന്ന പദവി അദ്ദേഹത്തിന് ലഭിച്ചു. അമേരിക്കൻ പശ്ചാത്തലത്തിലുള്ള ഹാർഡ്-ബോയിൽഡ് ഡിറ്റക്ടീവ് സാഹിത്യത്തെ ഒരു കേരളീയ ഗ്രാമത്തിലെ വായനക്കാരന് പോലും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ സ്വാഭാവികവൽക്കരിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ചേസിന്റെ നോവലുകളിലെ നാടകീയ രംഗങ്ങളും ഉദ്വേഗനിമിഷങ്ങളും അതേപടി മലയാളിയുടെ വായനാമുറിയിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എൺപതുകളിലും തൊണ്ണൂറുകളിലും വളർന്നുവന്ന ഒരു തലമുറയ്ക്ക്, ചേസ് നോവൽ എന്നത് ഒരു പ്രത്യേക സാഹിത്യവിഭാഗം തന്നെയായിരുന്നു. മുഖ്യധാരാ സാഹിത്യത്തിന്റെ ഗൗരവമില്ലാതെ, എന്നാൽ വായനയുടെ ലഹരി പൂർണ്ണമായി നൽകുന്ന ഈ പുസ്തകങ്ങൾ ഒരു സമാന്തര സാഹിത്യമണ്ഡലം രൂപപ്പെടുത്തി.

ചേസിന്റെ ആദ്യ മലയാള പുസ്തകങ്ങൾ വെളിച്ചം കണ്ടത് കോട്ടയത്തെ കൈരളി മുദ്രാലയത്തിലൂടെയായിരുന്നു. അതായിരുന്നു ആവേശകരമായ ആ യാത്രയുടെ തുടക്കം. കൈരളി മുദ്രാലയത്തിന് ശേഷം, കോട്ടയത്തെതന്നെ വിദ്യാർത്ഥിമിത്രം, റോയൽ ബുക്ക് ഡിപ്പോ തുടങ്ങിയ പ്രസാധകരും ചേസിന്റെ കൃതികൾ ഏറ്റെടുത്തു. അക്കാലത്ത് ജനപ്രിയ കുറ്റാന്വേഷണ നോവലുകൾ പ്രസിദ്ധീകരിക്കുന്നതിൽ വിദ്യാർത്ഥിമിത്രം ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. ഈ പ്രസാധകരിലൂടെയാണ് ചേസ് എന്ന പേരും കെ.കെ. ഭാസ്കരൻ എന്ന വിവർത്തകനും മലയാളിക്ക് സുപരിചിതരാകുന്നത്.

ഈ ആദ്യകാല പ്രസാധകരുടെ തരംഗത്തിന് ശേഷമാണ് സി.ഐ.സി.സി. രംഗപ്രവേശം ചെയ്യുന്നത്. അവർ മുൻപ് പ്രസിദ്ധീകരിക്കപ്പെട്ട പല പുസ്തകങ്ങളും പുതിയ രൂപത്തിൽ വീണ്ടും വായനക്കാരിലേക്ക് എത്തിച്ചു. എന്നാൽ ഈ ഘട്ടത്തിൽ, വിവർത്തകൻ എന്നതിലുപരി ഒരു എഡിറ്ററുടെ പങ്ക് കൂടി കെ.കെ. ഭാസ്കരൻ നിർവഹിച്ചു എന്നത് അധികമാർക്കും അറിയാത്ത ഒരു വസ്തുതയാണ്.
ചെയ്സ് പുസ്തകങ്ങളുടെ പ്രസാധന ചരിത്രത്തിലെ ഏറ്റവും നിർണായകമായ അധ്യായം ആരംഭിക്കുന്നത് 2012-ലാണ്. കോട്ടയത്തെ ഡോൺ ബുക്സ്, ഭാസ്കരന്റെ ചേസ് വിവർത്തനങ്ങൾ ഒരു പുതിയ പരമ്പരയായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെയായിരുന്നു അത്. മലയാളത്തിൽ ജെയിംസ് ഹാഡ്‌ലി ചേസിന്റെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച പ്രസാധകർ എന്ന ഖ്യാതി ഡോൺ ബുക്സിനാണ്. നിലവിൽ നാൽപ്പത്തിയഞ്ചോളം പുസ്തകങ്ങൾ അവർ പുറത്തിറക്കി, രണ്ടെണ്ണം കൂടി അണിയറയിൽ ഒരുങ്ങുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘവും അദ്ദേഹത്തിന്റെ കൃതികൾ സിദ്ധീകരിച്ചിരുന്നു. അദ്ദേഹം പരിഭാഷപ്പെടുത്തിയ ‘വിഷപ്പാമ്പുകൾ’ പോലുള്ള നോവലുകൾ ഒരു സമ്പൂർണ്ണ പരമ്പരയായി ഡോൺ ബുക്സ് പുറത്തിറക്കിയതോടെ “ഭാസ്കരൻ-ചേസ്” എന്നത് ഒരു വിജയ ഫോർമുലയായി മാറി. പിന്നീട്, മാതൃഭൂമി ബുക്സ് പോലുള്ള പ്രമുഖ പ്രസാധകർ അദ്ദേഹത്തിന്റെ വിവർത്തനങ്ങൾ ഏറ്റെടുത്തതോടെ വായനക്കാരക്കിടയിൽ നല്ല അംഗീകാരം ലഭിച്ചു. ചേസിന്റെ ‘മർഡർ റൂം’ മാതൃഭൂമി പ്രസിദ്ധീകരിച്ചത് ഇതിന് ഉദാഹരണമാണ്. ചേസിൽ മാത്രം ഒതുങ്ങിനിന്നില്ല അദ്ദേഹത്തിന്റെ പ്രതിഭ. ചാൾസ് ജെ. ഡട്ടണിന്റെ ‘ലൈബ്രറിയിലെ കൊലപാതകം’ എന്ന പ്രശസ്തമായ നോവലും അദ്ദേഹം മാതൃഭൂമിക്കായി വിവർത്തനം ചെയ്തു. കൂടാതെ, മല്ലികാ സാരാഭായിയുടെ ആത്മകഥാപരമായ ലേഖനം ‘ഭക്ഷണം ആത്മകഥാരൂപത്തിൽ’ എന്ന പേരിൽ പരിഭാഷപ്പെടുത്തിയതും അദ്ദേഹത്തിന്റെ ശൈലിയുടെ വൈവിധ്യം കാണിക്കുന്നു.

ഓരോ എഴുത്തുകാരനും ചരിത്രത്തിൽ അവശേഷിപ്പിക്കുന്നത് അവരവരുടെ കയ്യൊപ്പാണ്. അദ്ദേഹത്തിന്റേതായി സ്വന്തം കൃതികൾ കണ്ടെത്താൻ കഴിയുന്നില്ല എന്നത് ഒരു കുറവല്ല, മറിച്ച് വിവർത്തനം എന്ന കലയോടുള്ള അദ്ദേഹത്തിന്റെ പൂർണ്ണമായ അർപ്പണബോധത്തിന്റെ തെളിവാണ്. 2014-ൽ ലഭിച്ച അക്ഷയ നാഷണൽ അവാർഡ് അദ്ദേഹത്തിന്റെ സംഭാവനകൾക്കുള്ള ഒരു ചെറിയ അംഗീകാരമായിരുന്നു.. ലക്ഷക്കണക്കിന് വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ, വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ആ അക്ഷരശില്പിക്ക്, ആ മായാത്ത കയ്യൊപ്പിന് മുന്നിൽ, മലയാള സാഹിത്യലോകം എക്കാലവും കടപ്പെട്ടിരിക്കും. അദ്ദേഹത്തിന് അക്ഷരങ്ങൾ കൊണ്ട് ഒരു യാത്രാമൊഴി.

യോസയ്ക്ക് വിട

2025 ഏപ്രിൽ 13, ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരെ സംബന്ധിച്ചിടത്തോളം ഒരു ദുഃഖവാർത്തയുമായാണ് പുലർന്നത്. ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ അതികായനും നോബൽ സമ്മാന ജേതാവുമായ മാരിയോ വർഗാസ് യോസ, പെറുവിൻ്റെ തലസ്ഥാനമായ ലിമയിലെ വസതിയിൽ, തൻ്റെ 89-ാം വയസ്സിൽ, പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു. മക്കളായ അൽവാരോ, ഗൊൺസാലോ, മോർഗാന എന്നിവർ ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുടുംബത്തിൻ്റെ സ്വകാര്യതയെ മാനിച്ച്, പൊതുപരമായ ചടങ്ങുകൾ ഒഴിവാക്കി മൃതദേഹം ദഹിപ്പിക്കുമെന്നും അവർ അറിയിച്ചു

1936 മാർച്ച് 28 ന് പെറുവിലെ അരെക്വിപ്പയിൽ ജനിച്ച യോസയുടെ ജീവിതം അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്തതായിരുന്നു. ജനനത്തിനു മുൻപേ വേർപിരിഞ്ഞ പിതാവിനെ പത്താം വയസ്സിൽ കണ്ടുമുട്ടിയതും , ലിമയിലെ ലിയോൺസിയോ പ്രാഡോ സൈനിക സ്കൂളിലെ “നരകതുല്യമായ” അനുഭവങ്ങളും അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെയും എഴുത്തിനെയും ആഴത്തിൽ സ്വാധീനിച്ചു. ഈ അനുഭവങ്ങൾ അദ്ദേഹത്തിൻ്റെ ആദ്യ നോവലായ The Time of the Hero എന്ന കൃതിക്ക് നിമിത്തമായി. അധികാര ഘടനകളോടും അടിച്ചമർത്തലിനോടുമുള്ള അദ്ദേഹത്തിൻ്റെ സംവേദനക്ഷമതയും വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹവും അദ്ദേഹത്തിൻ്റെ കൃതികളിലെ പ്രധാന പ്രമേയങ്ങളായി മാറി. 2010-ൽ നോബൽ സമ്മാനം നൽകി സ്വീഡിഷ് അക്കാദമി ആദരിച്ചതും അധികാര ഘടനകളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ സൂക്ഷ്മമായ പഠനങ്ങളെയും വ്യക്തിയുടെ ചെറുത്തുനിൽപ്പിൻ്റെയും പരാജയത്തിൻ്റെയും മൂർച്ചയുള്ള ചിത്രീകരണങ്ങളെയുമായിരുന്നു.

ലിമയിലെ സാൻ മാർക്കോസ് നാഷണൽ യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കുമ്പോൾത്തന്നെ പത്രപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചു. നോവലിസ്റ്റ്, ഉപന്യാസകാരൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ, അദ്ധ്യാപകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഗബ്രിയേൽ ഗാർസിയ മാർക്കേസ്, കോർത്തസാർ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ “ബൂം” തലമുറയുടെ അവസാനത്തെ കണ്ണിയായിരുന്നു യോസ. സാർവത്രിക വിഷയങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹത്തിൻ്റെ കൃതികൾക്ക് ലോകമെമ്പാടും വലിയ സ്വാധീനമുണ്ടായിരുന്നു. മറ്റ് ബൂം എഴുത്തുകാരെക്കാൾ അന്താരാഷ്ട്രതലത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ യോസയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.

രാഷ്ട്രീയ ത്രില്ലറുകൾ, ചരിത്ര നോവലുകൾ, സാമൂഹിക ഹാസ്യം, ലൈംഗികതയുടെ തീക്ഷ്ണമായ ആഖ്യാനങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ശാഖകളിലൂടെയാണ് യോസയുടെ സാഹിത്യലോകം സഞ്ചരിച്ചത്. 1963-ൽ പുറത്തിറങ്ങിയ The Time of the Hero മുതൽ 2023-ൽ ഇറങ്ങിയ I Give You My Silence വരെ നീളുന്ന ആ യാത്ര അവിസ്മരണീയമാണ്. അദ്ദേഹത്തിന്റെ നോവലുകളെക്കാൾ നോൺ ഫിക്ഷൻ എഴുത്തും വായനക്കാർക്ക് വിരുന്നാണ്. അദ്ദേഹത്തിന്റെ നോൺ ഫിക്ഷനുകളാണ് ഞാനും കൂടുതൽ വായിച്ചിട്ടുള്ളത്. പലതും തീവില കാരണം നമുക്ക് അടുക്കാൻ സാധിക്കില്ല എന്ന കാരണം കൊണ്ട് തന്നെ മറ്റ് പല വഴികളിലൂടെ മിക്കതും സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ എല്ലാ കൃതികളും ഇപ്പോഴും മുഴുവനായി വായിച്ചു തീർന്നിട്ടില്ല. George Plimpton എഡിറ്റ് ചെയ്ത് Modern ലൈബ്രറി പുറത്തിറക്കിയ “Latin American Writers At Work” എന്ന പുസ്തകത്തിൽ യോസയുമായുള്ള ഒരു അഭിമുഖം ചേർത്തിട്ടുണ്ട്. ഒരുപിടി മികച്ച ചോദ്യങ്ങളും അതിനേക്കാൾ മികച്ച ഉത്തരങ്ങളും ഇതിൽ വായിക്കാം. Susannah Hunnewell ആണിതിന്റെ ഇംഗ്ലീഷ് വിവർത്തനം. മലയാളത്തിൽ വി രവികുമാർ ഇതിന്റെ പരിഭാഷ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.

The Green House (1965), Conversation in The Cathedral (1969),Captain Pantoja and the Special Service (1973), Aunt Julia and the Scriptwriter, (1977),The War of the End of the World ( 1981), The Feast of the Goat ( 2000) എന്നിവ അദ്ദേഹത്തിൻ്റെ നാഴികക്കല്ലുകളായ കൃതികളിൽ ചിലതുമാത്രം. ഓരോ നോവലും അധികാര ഘടനകളെയും അഴിമതി, അടിച്ചമർത്തൽ എന്നിവയെയും വ്യക്തിയുടെ ചെറുത്തുനിൽപ്പിനെയും വ്യത്യസ്ത കോണുകളിൽ നിന്ന് സമീപിച്ചു. ലാറ്റിനമേരിക്കൻ യാഥാർത്ഥ്യങ്ങളെ കീറിമുറിക്കാൻ അദ്ദേഹം ഫിക്ഷനെ ഒരു ശസ്ത്രക്രിയ ഉപകരണം പോലെ ഉപയോഗിച്ചു.

യാഥാർത്ഥ്യത്തിൽ ഊന്നിയുള്ള ചരിത്രപരമായ അടിത്തറയും , ഫോക്നറെ ഓർമ്മിപ്പിക്കുന്ന സങ്കീർണ്ണമായ ആഖ്യാന ഘടനകളും , സംഭാഷണങ്ങൾ ഇടകലർത്തുന്ന രീതിയും , മോഡേണിസത്തിൻ്റെയും പോസ്റ്റ്മോഡേണിസത്തിൻ്റെയും സമന്വയവും യോസയുടെ രചനാശൈലിയെ ,മികച്ചു നിർത്തുന്നു . ഫ്ലോബേർ, സാർത്ര്, ഫോക്നർ തുടങ്ങിയവരുടെ സ്വാധീനം അദ്ദേഹത്തിൻ്റെ എഴുത്തിൽ കാണാമെങ്കിലും , തനതായ ഒരു പാത വെട്ടിത്തുറക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ക്യൂബൻ വിപ്ലവത്തിൻ്റെ ആദ്യകാല അനുഭാവിയായിരുന്ന യോസ, പിന്നീട് വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ലിബറലിസത്തിൻ്റെ ശക്തനായ വക്താവായി മാറി. 1971-ലെ “പഡില്ല സംഭവം” ഈ മാറ്റത്തിലെ ഒരു നിർണ്ണായക ഘട്ടമായിരുന്നു. 1990-ൽ പെറുവിൻ്റെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അൽബെർട്ടോ ഫ്യൂജിമോറിയോട് പരാജയപ്പെട്ടു. ഈ പരാജയത്തെത്തുടർന്ന് അദ്ദേഹം സ്പെയിനിലേക്ക് താമസം മാറുകയും സ്പാനിഷ് പൗരത്വം നേടുകയും ചെയ്തു. എങ്കിലും, ഒരു പൊതു ബുദ്ധിജീവിയെന്ന നിലയിൽ അദ്ദേഹം ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തെയും ലോകകാര്യങ്ങളെയും കുറിച്ച് തൻ്റെ “പിയേദ്ര ഡി ടോക്” എന്ന കോളത്തിലൂടെയും മറ്റ് ലേഖനങ്ങളിലൂടെയും നിരന്തരം അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ടിരുന്നു. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ നേതാക്കളെ നിശിതമായി വിമർശിച്ച അദ്ദേഹം , ചില വലതുപക്ഷ നേതാക്കളെ പിന്തുണച്ചത് വിവാദങ്ങൾക്കും വഴിവെച്ചു.

ലാറ്റിനമേരിക്കൻ ബൂം തലമുറയിലെ അതികായന്മാരായിരുന്ന യോസയും ഗബ്രിയേൽ ഗാർസിയ മാർക്കേസും ആദ്യകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു . ഇരുവരും തമ്മിലുള്ള ബന്ധം 1976-ൽ മെക്സിക്കോ സിറ്റിയിൽ വെച്ച് യോസ മാർക്കേസിനെ ഇടിച്ചതോടെ എന്നെന്നേക്കുമായി അവസാനിച്ചു. ഈ വേർപിരിയലിൻ്റെ കാരണം വ്യക്തിപരമോ രാഷ്ട്രീയമോ എന്നത് ഇന്നും ദുരൂഹമായി തുടരുന്നു.ഈ സംഭവത്തിന്റെ പല ഭാഷ്യങ്ങൾ നിലവിലുണ്ട് . ശൈലിയിലും പ്രമേയങ്ങളിലും ഇരുവരും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. യോസയുടെ ബൗദ്ധിക വിശകലനവും ഘടനാപരമായ സങ്കീർണ്ണതയും യാഥാർത്ഥ്യത്തോടുള്ള പ്രതിബദ്ധതയും ഒരു വശത്ത്, മാർക്കേസിൻ്റെ മാജിക് റിയലിസവും കാവ്യാത്മക ഗദ്യവും ഐതിഹ്യ നിർമ്മാണവും മറുവശത്ത്. ആരാണ് മികച്ചത് എന്നതിനേക്കാൾ, ലാറ്റിനമേരിക്കൻ സാഹിത്യത്തിന് ഇരുവരും നൽകിയ അതുല്യമായ സംഭാവനകളാണ് പ്രധാനം. യോസയുടെ “കനം” നിലകൊള്ളുന്നത് യാഥാർത്ഥ്യത്തിൻ്റെയും അധികാരത്തിൻ്റെയും നിശിതമായ വിശകലനത്തിലും, വിശാലമായ രചനാ വൈവിധ്യത്തിലും, സജീവമായി ഇടപെടുന്ന ഒരു പൊതു ബുദ്ധിജീവിയെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ റോളിലുമാണ്. അങ്ങനെ നോക്കുമ്പോൾ മാർക്കേസിനെക്കാൾ ഒരുപടി മുന്നിൽ വരും യോസ.

2010-ലെ നോബൽ സമ്മാനം യോസയുടെ കിരീടത്തിലെ പൊൻതൂവലായി.സെർവാൻ്റസ് പ്രൈസ് (1994) , റോമുലോ ഗാലെഗോസ് പ്രൈസ് (1967) , പ്രിൻസ് ഓഫ് അസ്റ്റൂറിയാസ് അവാർഡ് (1986) തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. റിയൽ അക്കാദമിയ എസ്പാനോളയിലും (1996) ഫ്രഞ്ച് ഭാഷയിൽ എഴുതാത്ത ആദ്യ വ്യക്തിയെന്ന നിലയിൽ അക്കാദമി ഫ്രാങ്കൈസിലും (2023) അംഗത്വം ലഭിച്ചത് അദ്ദേഹത്തിൻ്റെ ആഗോള പ്രസക്തിക്ക് അടിവരയിടുന്നു.

മാരിയോ വർഗാസ് യോസ വിടവാങ്ങുമ്പോൾ, ലോകസാഹിത്യത്തിന് നഷ്ടമാകുന്നത് കേവലം ഒരു എഴുത്തുകാരനെയല്ല, മറിച്ച് ഒരു സാമൂഹിക വിമർശകനെയും എല്ലാറ്റിനുമുപരിയായി വാക്കിൻ്റെ കരുത്തിൽ അടിയുറച്ച് വിശ്വസിച്ച ഒരു മനുഷ്യനെകൂടിയാണ്. അധികാരത്തിൻ്റെ ഇടനാഴികളിലൂടെയും മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളിലൂടെയും അദ്ദേഹം നടത്തിയ യാത്രകൾ അക്ഷരങ്ങളിലൂടെ അനശ്വരമായി നിലനിൽക്കും. അദ്ദേഹത്തിൻ്റെ കൃതികൾ വരും തലമുറകൾക്കും പ്രചോദനവും വെളിച്ചവുമായി തുടരും, കാരണം യോസയുടെ വാക്കുകൾക്ക് മരണമില്ല.

യോസയ്ക്ക് വിട !!

കൂടൽമാണിക്യത്തിലെ തന്ത്രി സമരം

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് ആ പേര് വരുന്നതിനുമുമ്പുള്ള പേര് എന്തായിരുന്നുവെന്നതിനു ചരിത്രരേഖകൾ ഒന്നും തന്നെയില്ല എന്നാണ് അറിവ്. പ്രസിദ്ധമായ നാലമ്പല ക്ഷേത്രത്തിലെ ഒരമ്പലമാണിത്. ഭരതൻ ആണ് പ്രതിഷ്ഠ. ഒരു പാട് ചരിത്രകഥകളും, ഐതിഹ്യവും ഒക്കെ ഉള്ള അമ്പലമാണിത്. ഐതീഹ്യമാലയിൽ ബന്ധപ്പെട്ട കഥകൾ വായിക്കാൻ കിട്ടും.

ഡി ദയാനന്ദന്റെ ‘ചരിത്രകൌതുകം’ എന്ന പുസ്തകത്തിൽ പറയുന്ന വിവരങ്ങൾ ഇങ്ങനെയാണ്.

ഒരുദിവസം ക്ഷേത്രവിഗ്രഹത്തിൽനിന്നു മാണിക്യത്തിൽ നിന്നെന്നുപോലെയുള്ള പ്രകാശം പ്രസരിക്കുന്നതു കണ്ടുവത്രേ! അതു മാണിക്യത്തിൽ നിന്നാണോ എന്ന് ഒത്തുനോക്കുന്നതിന് മറ്റൊരു മാണിക്യം ലഭിച്ചില്ല. ഒടുവിൽ അമൂല്യമായ ഒരു മാണിക്യക്കല്ല് കായംകുളം രാജാവിന്റെ കൈവശം ഉണ്ടെന്ന് അറിയുകയും ആ കല്ല് കൊണ്ടുവന്ന് വിഗ്രഹത്തോട് ചേർത്ത് പിടിച്ചുനോക്കുകയും ചെയ്‌തു. മാണിക്യം വിഗ്രഹത്തോട് ചേർത്തുപിടിച്ചപ്പോൾ അത് ആ വിഗ്രഹത്തോട് ചേർന്നുപോയെന്നും തുടർന്ന് ക്ഷേത്രം കൂടൽമാണിക്യം ക്ഷേത്രം എന്നറിയപ്പെടാൻ തുടങ്ങിയെന്നും കഥ.

എന്നാൽ, കായംകുളം രാജാവിൻ്റെ മാണിക്യം അവിടെ കൂടിച്ചേർന്നതുകൊണ്ട് കായംകുളം രാജാവ് ക്ഷേത്രത്തിനുമേൽ അവകാശം ആവശ്യപ്പെടുകയും കൊച്ചിരാജാവ് അത് സമ്മതിച്ചുകൊടുക്കുകയും ചെയ്തതായി പറയുന്നു. പിൽക്കാലത്ത് സൈനികനടപടികളുടെ ഭാഗമായി കായംകുളം തിരുവിതാംകൂറിൻ്റെ അധീനതയിലായി. അന്നുമുതൽ തിരുവിതാംകൂർ മഹാരാജാവിൻ്റെ പ്രതിനിധിയായ “തച്ചുടയ കൈമൾ” ക്ഷേത്രം ഭരിക്കാൻ തുടങ്ങി.തുടർന്ന് തിരുവിതാംകൂർ രാജാവിന് ക്ഷേത്രത്തിൽ മേൽക്കോയ്മ ലഭിച്ചതുസംബന്ധിച്ച രേഖ പുസ്തകത്തിൽ ചേരത്തിട്ടുണ്ട് . പഴയ ഭാഷയാണ്. വായിച്ചു മനസ്സിലാക്കാൻ ഒന്നിലകൂടുതൽ തവണ വായിക്കേണ്ടി വരും അന്നുമുതൽ വേണാട്ടുകര രാജാവിനും ഈ ക്ഷേത്രത്തിൽ സ്ഥാനം ഉണ്ടായി എന്ന് രേഖ പറയുന്നു.

പറയാൻ വന്നത് അതൊന്നുമല്ല. എന്റെ വീടിന് തൊട്ടടുത്തുള്ള അമ്പലമായതുകൊണ്ടു അതിനെ ചുറ്റി പറ്റി വരുന്ന വാർത്തകളെല്ലാം ശ്രദ്ധിക്കാറുണ്ട്. ഒരാഴ്ച മുൻപ് മാതൃഭൂമിയിൽ ഒരു വാർത്ത കണ്ടിരുന്നു.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്ക് പുതിയ ഒരാളെ കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നിയമിച്ചതിനെ തുടർന്ന് വിവാദം ഉടലെടുത്തിരിക്കുകയാണ് എന്നായിരുന്നു വാർത്ത . . പാരമ്പര്യമായി ഈ സ്ഥാനം കൈകാര്യം ചെയ്തിരുന്ന കുടുംബങ്ങളെ ഒഴിവാക്കിയാണ് പുതിയ നിയമനം നടത്തിയത് എന്നും വാർത്തയിൽ ഉണ്ട്.

ഇതിനെതിരെ ക്ഷേത്രം തന്ത്രിമാരും വാര്യർ സമാജവും രംഗത്ത് വന്നിട്ടുണ്ട്. തങ്ങളുടെ അഭിപ്രായം ചോദിക്കാതെ നിയമനം നടത്തിയതിൽ പ്രതിഷേധം അറിയിച്ച് തന്ത്രിമാർ ദേവസ്വം ബോർഡിന് കത്തയച്ചു. വാര്യർ സമുദായ അംഗങ്ങളെ ഒഴിവാക്കിയതിൽ വാര്യർ സമാജവും ഉത്കണ്ഠ രേഖപ്പെടുത്തി. ഇത്തരം നടപടികൾ പാരമ്പര്യ സമുദായ അംഗങ്ങളെ ഒഴിവാക്കി നിയമനം നടത്തുന്നതിന് തുടക്കമിടുമെന്നും അവർ ആശങ്ക പ്രകടിപ്പിക്കുന്നു.എന്നാൽ വാർത്ത വായിക്കുമ്പോൾ കാര്യം അത്ര വ്യക്തമാകില്ല. എന്നാൽ ഇന്നത്തെ കേരള കൌമുദിയിലെ ‘കഴകത്തിന് ഈഴവൻ: കൂടൽമാണിക്യത്തിൽ ‘തന്ത്രിസമരം’’ എന്ന തലക്കെട്ടിലെ വാർത്ത ഒരു വ്യക്തത തരുന്നുണ്ട്.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിക്ക് ഈഴവ സമുദായക്കാരനെ നിയമിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് തുടക്കമിട്ടത്. കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് വഴിയാണ് ഈ നിയമനം നടത്തിയത്. ഇതിൽ പ്രതിഷേധിച്ച് ക്ഷേത്രത്തിലെ തന്ത്രിമാർ ‘സമരം’ തുടങ്ങി. കഴകക്കാരൻ ചുമതലയേറ്റ ഫെബ്രുവരി 24 മുതൽ തന്ത്രിമാർ ക്ഷേത്രം ബഹിഷ്കരിച്ചു. കഴകം തസ്തികയിൽ മാലകെട്ടുകാരനായി നിയമിതനായ തിരുവനന്തപുരം ആര്യനാട് സ്വദേശി വി.ഐ. ബാലുവിന് ചുമതലയേറ്റപ്പോൾ മുതൽ അമ്പലവാസികളായ മറ്റു ജീവനക്കാർ ഭ്രഷ്ടുകല്പിച്ചിരിക്കുകയായി രുന്നു. അപേക്ഷ ചോദിച്ചു വാങ്ങി ഓഫീസിലേക്ക് മാറ്റിയശേഷം പ്രതികരിക്കാൻ ബാലു തയ്യാറായില്ല എന്നു വാർത്തയിൽ ഉണ്ട് . പാരമ്പര്യമായി ചില സമുദായക്കാർ മാത്രം കൈകാര്യം ചെയ്തിരുന്ന സ്ഥാനത്തേക്ക് മറ്റൊരു സമുദായത്തിൽ നിന്നൊരാളെ നിയമിച്ചത് ആചാര ലംഘനമാണെന്ന് തന്ത്രിമാർ വാദിക്കുന്നു.എങ്ങനെയുണ്ട് ? അതായത് ഏത് സമുദായത്തിൽ ഉള്ളവരെ കഴകം ജോലിക്ക് നിയമിക്കണം എന്നുള്ളത് വരെ താംബൂല പ്രശ്നത്തിൽ ഉണ്ടത്രേ.

ഇതൊന്നും അടുത്തകാലത്തൊന്നും നന്നാവുമെന്ന് ഒരു പ്രതീക്ഷയുമില്ല .