നൂറ്റാണ്ടിൻ്റെ കുറ്റകൃത്യം-ഷിക്കാഗോ മർഡർ കേസ്

1924-ലെ ഷിക്കാഗോ. ‘ജാസ് യുഗം’ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട ആ കാലം വൈരുദ്ധ്യങ്ങളുടെയും ആധുനികതയുടെയും, ഒപ്പം സമ്പന്നതയുടെയും ഉള്ളിൽ പുകയുന്ന ഉത്കണ്ഠകളുടെയും കാലമായിരുന്നല്ലോ. നഗരത്തിൻ്റെ പല ഭാഗങ്ങളിലും നിരോധന നിയമത്തിൻ്റെ മറവിൽ കുറ്റകൃത്യങ്ങളും ഗുണ്ടാസംഘങ്ങളുടെ വിളയാട്ടങ്ങളും നടമാടുമ്പോൾ, ഷിക്കാഗോയിലെ കെൻവുഡ് എന്ന സമ്പന്നരുടെ പ്രദേശം ശാന്തവും സുരക്ഷിതവുമായിരുന്നു. വലിയ മാളികകളും, പരിചാരകരും, ഡ്രൈവർമാരുമുള്ള ആളുകൾ വസിച്ചിരുന്ന ആഢ്യത്വം നിറഞ്ഞൊഴുകിയ ഒരിടമായിരുന്നു അവിടം . അവിടെയാണ് ഫ്രാങ്ക്സ്, ലിയോപോൾഡ്, ലോബ് എന്നീ പ്രമുഖ കുടുംബങ്ങൾ താമസിച്ചിരുന്നത്.

1924 മെയ് 22-ന് രാവിലെ, ഇല്ലിനോയി-ഇന്ത്യാന അതിർത്തിക്കടുത്തുള്ള ചതുപ്പുനിലത്തിലെ ഒരു ഓവുചാലിൽ നിന്ന് പതിനാലുകാരനായ ബോബി ഫ്രാങ്ക്സിൻ്റെ മൃതദേഹം ഒരു തൊഴിലാളി കണ്ടെത്തിയപ്പോൾ , ഷിക്കാഗോ നഗരം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു. കൊല്ലപ്പെട്ട ബോബി ഫ്രാങ്ക്സ്, റോക്ക്ഫോർഡ് വാച്ച് കമ്പനിയുടെ മുൻ ഉടമയും സമ്പന്നന്നുമായ ജേക്കബ് ഫ്രാങ്ക്സിൻ്റെ മകനായിരുന്നു. സ്നേഹസമ്പന്നമായ ഒരു കുടുംബത്തിലെ ഇളയ സന്താനം. മെയ് 21, ബുധനാഴ്ച വൈകുന്നേരം, ഹാർവാർഡ് സ്കൂൾ ഫോർ ബോയ്സിൽ ഒരു ബേസ്ബോൾ കളിയുടെ അമ്പയറായി നിന്ന ശേഷം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ബോബിയെ അവസാനമായി കണ്ടത്. അവൻ വീട്ടിലെത്താതിരുന്നപ്പോൾ, മാതാപിതാക്കൾ ആദ്യം കരുതിയത് സുരക്ഷിതമായ ആ അയൽപക്കത്ത് എവിടെയെങ്കിലും കൂട്ടുകാരുമായി കളിക്കുകയായിരിക്കുമെന്നാണ്. എന്നാൽ രാത്രി വൈകിയും കാണാതായതോടെ ആശങ്ക വർദ്ധിച്ചു. അപ്പോഴാണ് ഒരു ഫോൺ കോൾ വരുന്നത്. ജോർജ്ജ് ജോൺസൺ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ, ബോബിയെ തട്ടിക്കൊണ്ടുപോയെന്നും, കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം രാവിലെ അറിയിക്കാമെന്നും പറഞ്ഞു. ആ രാത്രി മുഴുവൻ ഫ്രാങ്ക്സ് കുടുംബം ഭയത്തിലും അനിശ്ചിതത്വത്തിലും കഴിച്ചുകൂട്ടി. എന്നാൽ അടുത്ത പ്രഭാതത്തിൽ, മോചനദ്രവ്യത്തിനായുള്ള നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് മുമ്പുതന്നെ, ഭയാനകമായ ആ വാർത്തയെത്തി: ബോബിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു.

കണ്ടെത്തുമ്പോൾ ബോബിയുടെ ശരീരം നഗ്നമായിരുന്നു, തലയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു, മുഖത്തും രഹസ്യഭാഗങ്ങളിലും തിരിച്ചറിയാതിരിക്കാനായി ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ചതിൻ്റെ പാടുകളും. ചേലാകർമ്മം ചെയ്യപ്പെട്ടിരുന്നു എന്ന വസ്തുത മറയ്ക്കാനായിരുന്നു ഇത്, അക്കാലത്ത് അമേരിക്കയിൽ യഹൂദരല്ലാത്തവർക്കിടയിൽ ഇത് അസാധാരണമായിരുന്നു. ഈ കണ്ടെത്തലുകൾ ഇതൊരു യാദൃശ്ചികമായ കൊലപാതകമായിരുന്നില്ലെന്നും , മറിച്ച് അതീവ ശ്രദ്ധയോടെ ആസൂത്രണം ചെയ്ത ഒരു ക്രൂരകൃത്യമായിരുന്നു എന്ന നിഗമനത്തിലെക്കത്തി.വാർത്ത കാട്ടുതീ പോലെ പടർന്നു. ‘നൂറ്റാണ്ടിൻ്റെ കുറ്റകൃത്യം’ എന്ന് പത്രങ്ങൾ അതിനെ വിശേഷിപ്പിച്ചു. ഷിക്കാഗോയിലെ പ്രമുഖ പത്രങ്ങളെല്ലാം ഈ വാർത്തയ്ക്ക് പ്രാധാന്യം നൽകി, മാധ്യമങ്ങൾ സംഭവസ്ഥലത്തും ഫ്രാങ്ക്സ് ഭവനത്തിലും തടിച്ചുകൂടി. തുടക്കത്തിൽ, മൃതദേഹം നഗ്നമായി കാണപ്പെട്ടതിനാൽ പോലീസ് ഒരു സ്വവർഗ്ഗാനുരാഗിയെ സംശയിച്ചത് , അക്കാലത്തെ സാമൂഹിക മുൻവിധികളെയും ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെയുമാണ് എടുത്തു കാട്ടുന്നത്. വ്യക്തമായ തെളിവുകളോ കൊലപാതകത്തിൻ്റെ യഥാർത്ഥ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ധാരണയോ ഇല്ലാതിരുന്നതിനാൽ, അന്വേഷണ ഉദ്യോഗസ്ഥർ നിലവിലുണ്ടായിരുന്ന മുൻവിധിയിലേക്ക് തിരിയുകയായിരുന്നു. ഇത് ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലെ ക്രിമിനൽ അന്വേഷണ രീതികളുടെ പരിമിതികളും സാമൂഹിക പക്ഷപാതങ്ങളിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.

അന്വേഷണത്തിലെ നിർണ്ണായക വഴിത്തിരിവായത് മൃതദേഹത്തിനടുത്തുനിന്ന് കണ്ടെത്തിയ ഒരു കണ്ണടയായിരുന്നു. ബോബിയ്ക്ക് കണ്ണട ഉണ്ടായിരുന്നില്ല. പിന്നെ ഈ ഹോൺ-റിംഡ് കണ്ണടയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമമായി. കണ്ണടയുടെ വിജാഗിരിക്ക് (hinge) ഒരു പ്രത്യേകതയുണ്ടായിരുന്നു. ന്യൂയോർക്കിലെ ഒരു കമ്പനി നിർമ്മിച്ച ഈ hinge ഷിക്കാഗോയിൽ വിറ്റിരുന്നത് ആൽമർ കോ & കമ്പനി എന്ന ഒരേയൊരു സ്ഥാപനം മാത്രമാണ്. അവർ അത്തരം മൂന്ന് കണ്ണടകൾ മാത്രമാണ് വിറ്റിരുന്നത്. രണ്ടെണ്ണം ആരുടേതാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു, മൂന്നാമത്തേത് നഥാൻ ലിയോപോൾഡ് എന്ന യുവ സർവ്വകലാശാലാ വിദ്യാർത്ഥിയുടേതായിരുന്നു.

മെയ് 29-ന് ലിയോപോൾഡിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അയാൾ തികഞ്ഞ ശാന്തതയോടെയാണ് പോലീസിനെ നേരിട്ടത്. ആ പ്രദേശത്ത് താൻ സ്ഥിരമായി പക്ഷിനിരീക്ഷണത്തിന് പോകാറുണ്ടെന്നും, അപ്പോൾ നഷ്ടപ്പെട്ടതാവാം കണ്ണടയെന്നും ലിയോപോൾഡ് മൊഴി നൽകി. തുടക്കത്തിൽ പോലീസിന് അയാളെ സംശയിക്കാൻ തക്ക കാര്യമായ കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കണ്ണട ലിയോപോൾഡിൻ്റേതാണെന്നറിഞ്ഞപ്പോൾ, നിർണ്ണായക തെളിവ് ഒരു നിരപരാധിയിലേക്ക് വിരൽ ചൂണ്ടുന്നതിലുള്ള നിരാശ മിസ്റ്റർ ഫ്രാങ്ക്സ് പ്രകടിപ്പിച്ചു.അതേസമയം, മറ്റൊരു പ്രധാന തെളിവ് ഉയർന്നുവന്നു: മോചനദ്രവ്യത്തിനായുള്ള കത്ത്. ഇത് ടൈപ്പ് ചെയ്തത് ഒരു പ്രത്യേക ടൈപ്പ് റൈറ്ററിലാണെന്നും അതിലെ ചില അക്ഷരങ്ങൾക്ക് (ചെറിയക്ഷരം ‘t’, ‘f’ എന്നിവയ്ക്ക് ) തകരാറുണ്ടെന്നും വിദഗ്ധർ കണ്ടെത്തി. ഷിക്കാഗോ ഡെയ്‌ലി ന്യൂസിലെ റിപ്പോർട്ടർമാരായ ജെയിംസ് മൾറോയിയും ആൽവിൻ ഗോൾഡ്‌സ്റ്റീനും അന്വേഷണം ആരംഭിച്ചു. അവർ ലിയോപോൾഡ് തൻ്റെ പഠന ഗ്രൂപ്പിനായി ടൈപ്പ് ചെയ്ത നോട്ടുകൾ കണ്ടെത്തി. ഈ നോട്ടുകളിലെ അതേ അക്ഷരത്തെറ്റുകൾ മോചനദ്രവ്യ കത്തിലുമുണ്ടായിരുന്നു. മിഷിഗൺ സർവ്വകലാശാലയിലെ ലിയോപോൾഡിൻ്റെ സുഹൃത്തും സഹപാഠിയുമായിരുന്ന റിച്ചാർഡ് ലോബിൻ്റെ പഴയ ഫ്രാറ്റേണിറ്റിയിൽ നിന്ന് മോഷ്ടിച്ച ടൈപ്പ് റൈറ്ററായിരുന്നു അത്.

ലിയോപോൾഡിനെ ചോദ്യം ചെയ്തപ്പോൾ, കൊലപാതകം നടന്ന ദിവസം താൻ തൻ്റെ അടുത്ത സുഹൃത്തായ റിച്ചാർഡ് ലോബിനൊപ്പമായിരുന്നു എന്ന് മൊഴി നൽകി. തങ്ങൾ മദ്യപിച്ചും മറ്റും പുറത്തുപോയിരുന്നു എന്നായിരുന്നു അവരുടെ ആദ്യത്തെ കഥ. ലോബിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ അയാളും ഇതേ കഥ ആവർത്തിച്ചു. എന്നാൽ ലിയോപോൾഡ് കുടുംബത്തിലെ ഡ്രൈവർ നൽകിയ മൊഴി നിർണ്ണായകമായി. കൊലപാതകം നടന്ന ദിവസം ലിയോപോൾഡിൻ്റെ കാർ ഗാരേജിൽ അറ്റകുറ്റപ്പണിയിലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതോടെ അവരുടെ മൊഴി പൊളിഞ്ഞു.കൂടാതെ, ലിയോപോൾഡിൻ്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയ ചില കത്തുകൾ, ലിയോപോൾഡും ലോബും തമ്മിൽ തീവ്രമായ, ഒരുപക്ഷേ ലൈംഗിക ബന്ധം സൂചിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അക്കാലത്തെ സാമൂഹിക സാഹചര്യത്തിൽ ഇത് സംശയം വർദ്ധിപ്പിക്കാൻ കാരണമായി.

തെളിവുകൾ (കണ്ണട, ടൈപ്പ് റൈറ്റർ, പൊളിഞ്ഞ മൊഴി) നിരത്തിയപ്പോൾ, ലോബ് ആദ്യം കുറ്റം സമ്മതിച്ചു . ലിയോപോൾഡിനെ ചുറ്റി പോലീസ് വല മുറുക്കുകയാണെന്നും അതിൽ ലോബും കുടുങ്ങുമെന്നും പറഞ്ഞതിനെ തുടർന്നായിരിക്കാം ഇത്. ലോബ് കുറ്റം സമ്മതിച്ചെന്നറിഞ്ഞപ്പോൾ, ആദ്യം പരിഹസിച്ചെങ്കിലും , ലിയോപോൾഡും തൊട്ടുപിന്നാലെ കുറ്റം സമ്മതിച്ചു.കുറ്റസമ്മതത്തോടെ പുറത്തുവന്ന വിവരങ്ങൾ ഷിക്കാഗോയെ മാത്രമല്ല, ലോകത്തെ മുഴുവൻ ഞെട്ടിച്ചു. ഈ ക്രൂരകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർ സാധാരണ കുറ്റവാളികളായിരുന്നില്ല. മറിച്ച്, കൊല്ലപ്പെട്ട കുട്ടിയുടെ അതേ സാമൂഹിക ചുറ്റുപാടിൽ നിന്നുള്ളവർ, കെൻവുഡിലെ തന്നെ താമസക്കാർ, അതിസമ്പന്നരും അതിബുദ്ധിമാന്മാരുമായ രണ്ട് സർവ്വകലാശാലാ വിദ്യാർത്ഥികൾ – നഥാൻ ലിയോപോൾഡ് ജൂനിയറും റിച്ചാർഡ് ലോബും. ഇരുവരും ഷിക്കാഗോയിലെ അതിസമ്പന്നരും പ്രമുഖരുമായ കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. ലിയോപോൾഡിൻ്റെ പിതാവ് ഒരു പെട്ടി നിർമ്മാണ കമ്പനിയുടെ ഉടമയും , ലോബിൻ്റെ പിതാവ് സിയേഴ്സ് റോബക്ക് കമ്പനിയുടെ വിരമിച്ച വൈസ് പ്രസിഡൻ്റും അഭിഭാഷകനുമായിരുന്നു. ഇരുവരും യഹൂദ പശ്ചാത്തലമുള്ളവരായിരുന്നു, ലോബിൻ്റെ അമ്മ കത്തോലിക്ക വിശ്വാസിയായിരുന്നെങ്കിലും.

അസാമാന്യമായ ബുദ്ധിശക്തിയായിരുന്നു ഇരുവരുടെയും മുഖമുദ്ര. ലിയോപോൾഡ് 18 വയസ്സിൽ ഷിക്കാഗോ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി, നിരവധി ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. അയാൾ പ്രശസ്തനായ ഒരു പക്ഷിശാസ്ത്രജ്ഞൻ കൂടിയായിരുന്നു. ഹാർവാർഡ് ലോ സ്കൂളിൽ പഠനം തുടരാനായിരുന്നു അയാളുടെ പദ്ധതി. ലോബ് ആകട്ടെ , 17 വയസ്സിൽ മിഷിഗൺ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു . നിയമപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു അയാൾ.

എന്നാൽ വ്യക്തിത്വത്തിൽ അവർ തികച്ചും വ്യത്യസ്തരായിരുന്നു. ലോബ് സുന്ദരനും ആകർഷകമായ പെരുമാറ്റമുള്ളവനും സാമൂഹികമായി ഇടപെടുന്നവനും ജനപ്രിയനുമായിരുന്നു. എന്നാൽ കുറ്റകൃത്യങ്ങളോടും ഡിറ്റക്ടീവ് കഥകളോടും ചെറുപ്പം മുതലേ അഭിനിവേശമുണ്ടായിരുന്നു. നേരെമറിച്ച്, ലിയോപോൾഡ് അന്തർമുഖനും ഒറ്റപ്പെട്ടവനും ആയിരുന്നു. പക്ഷിനിരീക്ഷണത്തിലും തത്ത്വചിന്തയിലുമായിരുന്നു അയാൾക്ക് താൽപ്പര്യം, പ്രത്യേകിച്ച് ഫ്രീഡ്രിക്ക് നീഷെയുടെ ആശയങ്ങളിൽ.1920 കളിൽ ൽ ഷിക്കാഗോ സർവ്വകലാശാലയിൽ വെച്ചാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. ഈ സൗഹൃദം തീവ്രവും സങ്കീർണ്ണവും പ്രക്ഷുബ്ധവുമായ ഒന്നായി വളർന്നു. അതൊരു ലൈംഗിക ബന്ധമായി പരിണമിച്ചു, അതിൽ അസൂയയും അധികാര വടംവലികളും സാധാരണമായിരുന്നു. ലിയോപോൾഡിന് ലോബിനോട് തീവ്രമായ വൈകാരിക അടുപ്പമുണ്ടായിരുന്നു, ലോബിൻ്റെ ലൈംഗിക താൽപ്പര്യങ്ങൾക്ക് വഴങ്ങി കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ ലിയോപോൾഡ് തയ്യാറായിരുന്നു.

അവരുടെ കുറ്റകൃത്യത്തിൻ്റെ പ്രേരണ അസാധാരണമായിരുന്നു.കൊലപാതകത്തിൻ്റെ പ്രധാന കാരണം അതിസാഹസികത, ആവേശം, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം എന്നതൊക്കെയായിരുന്നു. കൊലപാതകം എന്നതിലുപരി, പിടിക്കപ്പെടാതെ രക്ഷപ്പെടുക എന്നതിലായിരുന്നു അവർക്ക് ഹരം.തങ്ങളുടെ അതിബുദ്ധി തെളിയിക്കാനായി ഒരു ‘തികഞ്ഞ കുറ്റകൃത്യം’ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള അഭിനിവേശം കൂടി അതിന് പിന്നിൽ ഉണ്ടായിരുന്നു ലിയോപോൾഡിൻ്റെ നീഷെയുടെ ‘അതിമാനുഷൻ’ എന്ന ആശയത്തോടുള്ള ആഭിമുഖ്യം അതായത് സാധാരണ നിയമങ്ങളും ധാർമ്മികതയും തങ്ങളെപ്പോലുള്ള ഉന്നത വ്യക്തികൾക്ക് ബാധകമല്ലെന്നായിരുന്നു അയാളുടെ വ്യാഖ്യാനം.കുറ്റകൃത്യത്തെ, കൊലപാതകത്തെപ്പോലും, ഒരു ബൗദ്ധിക വ്യായാമമായി അവർ കണ്ടു.1923-ൻ്റെ അവസാനത്തോടെ തുടങ്ങി 1924 മെയ് വരെ, ഏഴു മാസത്തോളം അവർ തങ്ങളുടെ ‘പദ്ധതി അതീവ ശ്രദ്ധയോടെ ആസൂത്രണം ചെയ്തു. വ്യാജ ഐഡൻ്റിറ്റികൾ ഉണ്ടാക്കി, മോചനദ്രവ്യം ആവശ്യപ്പെടാനും അത് സങ്കീർണ്ണമായ നിർദ്ദേശങ്ങളിലൂടെ കൈപ്പറ്റാനും പദ്ധതിയിട്ടു. ഇരയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചു: തങ്ങളുടെ അയൽപക്കത്തുള്ള സമ്പന്ന കുടുംബത്തിലെ ഒരു ആൺകുട്ടി, എളുപ്പത്തിൽ കീഴടക്കാൻ കഴിയുന്നവൻ. ദൌർഭാഗ്യവശാൽ ബോബി ഫ്രാങ്കിനായിരുന്നു ആ നറുക്കു വീണത് . കുറ്റകൃത്യത്തിനായി അവർ ഒരു വിൽസ്-നൈറ്റ് കാർ വാടകയ്ക്കെടുത്തു.

മെയ് 21, 1924-ന് വൈകുന്നേരം 5 മണിയോടെ, വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ബോബി ഫ്രാങ്ക്സിനെ അവർ കണ്ടു. ഒരു ടെന്നീസ് റാക്കറ്റിനെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ലോബ്, ബോബിയെ കാറിലേക്ക് ക്ഷണിച്ചു, . കാറിനുള്ളിൽ വെച്ച്, ബോബിയുടെ തലയിൽ ടേപ്പ് ചുറ്റിയ ഒരു ഉളികൊണ്ട് പലതവണ അടിച്ചു. വായിൽ തുണി തിരുകി. അടിയേറ്റതിൻ്റെയും ശ്വാസം മുട്ടിയതിൻ്റെയും ഫലമായി ബോബി പെട്ടെന്ന് മരിച്ചു. ആരാണ് മാരകമായ പ്രഹരമേൽപ്പിച്ചത് എന്ന കാര്യത്തിൽ ലിയോപോൾഡും ലോബും പരസ്പരം പഴിചാരി. എന്നാൽ പൊതുവായ നിഗമനവും കൂടുതൽ തെളിവുകളും സൂചിപ്പിക്കുന്നത്, ലിയോപോൾഡ് കാറോടിക്കുമ്പോൾ പിൻസീറ്റിലിരുന്ന ലോബാണ് കൊല നടത്തിയതെന്നാണ്.

കൃത്യനിർവ്വഹണത്തിന് ശേഷം മൃതദേഹം കാറിൻ്റെ തറയിൽ ഒളിപ്പിച്ച് അവർ യാത്ര തുടർന്നു. രാത്രിയാകാൻ കാത്തിരിക്കുന്നതിനിടയിൽ സാൻഡ്‌വിച്ചും റൂട്ട് ബിയറും കഴിക്കാൻ നിർത്തി. പിന്നീട് മൃതദേഹം വുൾഫ് തടാകത്തിനടുത്തുള്ള ഓവുചാലിൽ കൊണ്ടുപോയി നഗ്നമാക്കി, തിരിച്ചറിയാതിരിക്കാൻ ആസിഡ് ഒഴിച്ച് ഒളിപ്പിച്ചു. തുടർന്ന് മുൻകൂട്ടി തയ്യാറാക്കിയ മോചനദ്രവ്യ കത്ത് തപാലിലിടുകയും ഫ്രാങ്ക്സ് കുടുംബത്തെ ഫോണിൽ വിളിച്ച് തട്ടിക്കൊണ്ടുപോയെന്ന് അറിയിക്കുകയും ചെയ്തു.’തികഞ്ഞ കുറ്റകൃത്യം’ എന്ന അവരുടെ അഹങ്കാരം തകർന്നത് അപ്രതീക്ഷിതവും സാധാരണവുമായ കാര്യങ്ങളിലൂടെയായിരുന്നു: താഴെ വീണുപോയ ഒരു കണ്ണട, ഒരു ഡ്രൈവറുടെ സത്യസന്ധമായ മൊഴി. ഈ കേസ് തെളിയിച്ചത് പോലീസിൻ്റെയും, ഫോറൻസിക് വിദഗ്ദ്ധരുടെയും, അന്വേഷണാത്മക പത്രപ്രവർത്തനത്തിൻ്റെയും സംയുക്ത ശ്രമമായിരുന്നു.

ലിയോപോൾഡും ലോബും കുറ്റം സമ്മതിച്ചതോടെ, കേസ് രാജ്യവ്യാപകമായി വലിയ കോളിളക്കമുണ്ടാക്കി. മാധ്യമങ്ങൾ ഓരോ ചെറിയ വിവരവും ആഘോഷിച്ചു, പലപ്പോഴും ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചു. പൊതുജനാഭിപ്രായം അവർക്കെതിരെ തിരിഞ്ഞു, വധശിക്ഷ നൽകണമെന്ന ആവശ്യം ശക്തമായി.ഈ ഘട്ടത്തിലാണ് പ്രതിഭാഗത്തിനായി ക്ലാറെൻസ് ഡാരോ എന്ന അതിപ്രശസ്തനായ അഭിഭാഷകൻ എത്തുന്നത്. വധശിക്ഷയുടെ കടുത്ത എതിരാളിയായി അറിയപ്പെട്ടിരുന്ന ഡാരോയെ ലിയോപോൾഡിൻ്റെയും ലോബിൻ്റെയും സമ്പന്ന കുടുംബങ്ങൾ കേസ് ഏൽപ്പിച്ചു. ഡാരോയുടെ ലക്ഷ്യം അവരെ കുറ്റവിമുക്തരാക്കുക എന്നതായിരുന്നില്ല, മറിച്ച് വധശിക്ഷയിൽ നിന്ന് രക്ഷിക്കുക എന്നതായിരുന്നു.

ഡാരോ തന്ത്രപരമായ ഒരു നീക്കം നടത്തി. ജൂലൈ 21, 1924-ന്, കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും ലിയോപോൾഡും ലോബും കുറ്റം സമ്മതിക്കുന്നതായി അദ്ദേഹം കോടതിയെ അറിയിച്ചു. പൊതുജനരോഷം കാരണം ജൂറി വിചാരണ തങ്ങൾക്ക് പ്രതികൂലമാകുമെന്ന് ഭയന്നാണ് ഈ തീരുമാനമെടുത്തതെന്ന് ഡാരോ പിന്നീട് സമ്മതിച്ചു. ഈ നീക്കത്തോടെ കേസ് ജൂറിയുടെ മുന്നിൽ നിന്ന് മാറി, ശിക്ഷ വിധിക്കാനുള്ള പൂർണ്ണ അധികാരം ജഡ്ജി ജോൺ ആർ. കാവെർലിയുടെ കൈകളിലെത്തി. അതോടെ വിചാരണ, 33 ദിവസം നീണ്ടുനിന്ന ശിക്ഷാ ഹിയറിംഗായി മാറി. പ്രതിഭാഗം വാദിച്ചത് ശിക്ഷയിൽ ഇളവ് നൽകണമെന്നായിരുന്നു .

ഡാരോ നിരവധി കാര്യങ്ങൾ കോടതിക്ക് മുമ്പിൽ വച്ചു. പ്രതികളുടെ പ്രായം (18, 19 വയസ്സ്) ഒരു പ്രധാന ഘടകമായി ഉയർത്തിക്കാട്ടി.പ്രമുഖരായ മനശാസ്ത്രജ്ഞരുടെയും സൈക്യാട്രിസ്റ്റുകളുടെയും മൊഴികൾ ഹാജരാക്കി. പ്രതികൾക്ക് മാനസികവും വൈകാരികവുമായ വൈകല്യങ്ങളുണ്ടെന്നും, അവരുടെ വളർന്നുവന്ന സാഹചര്യങ്ങൾ, അഭിനിവേശങ്ങൾ, വിഷലിപ്തമായ ബന്ധം എന്നിവ അവരുടെ ഉത്തരവാദിത്തം കുറയ്ക്കുന്നുവെന്നും അയാൾ വാദിച്ചു. വധശിക്ഷ പ്രാകൃതവും, ഫലപ്രദമല്ലാത്തതും, പ്രതികാരത്തിലൂന്നിയതുമാണെന്ന നിലപാടും ഡാരോ ഇവിടെ ആവർത്തിച്ചു.ഡാരോയുടെ 12 മണിക്കൂറോളം നീണ്ട അന്തിമവാദം , വധശിക്ഷയ്ക്കെതിരായുള്ള ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രസംഗങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത് . യുക്തി, പുരോഗതി, ദയ എന്നിവയിൽ ഊന്നി താൻ ഭാവിക്കുവേണ്ടിയാണ് വാദിക്കുന്നത്…” എന്നയാൾ പ്രഖ്യാപിച്ചു.അതേസമയം, സ്റ്റേറ്റ്സ് അറ്റോർണി റോബർട്ട് ഇ. ക്രോ, പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്ന് ശക്തമായി വാദിച്ചു.

സെപ്റ്റംബർ 10, 1924-ന് ജഡ്ജി ജോൺ ആർ. കാവെർലി വിധി പ്രസ്താവിച്ചു. ലിയോപോൾഡിനും ലോബിനും കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകലിന് 99 വർഷം അധിക തടവും വിധിച്ചു. തൻ്റെ തീരുമാനത്തിന് കാരണം പ്രതികളുടെ പ്രായമാണെന്നും, മനശാസ്ത്രപരമായ തെളിവുകൾ അതിനെ സ്വാധീനിച്ചില്ലെന്നും ജഡ്ജി എടുത്തുപറഞ്ഞു. ഈ വിധി പൊതുജനങ്ങളിൽ വലിയ പ്രതിഷേധമുണ്ടാക്കി, അവരുടെ സമ്പത്താണ് അവരെ വധശിക്ഷയിൽ നിന്ന് രക്ഷിച്ചതെന്ന് പലരും വിശ്വസിച്ചു.ഈ വിചാരണ വധശിക്ഷയെക്കുറിച്ചും കുറ്റകൃത്യങ്ങളെ മനസ്സിലാക്കുന്നതിൽ മനശാസ്ത്രത്തിൻ്റെ പങ്കിനെക്കുറിച്ചുമുള്ള വലിയ പൊതു സംവാദത്തിന് വേദിയായി.

ലിയോപോൾഡിനെയും ലോബിനെയും ആദ്യം ജോലിയറ്റ് സ്റ്റേറ്റ് പെനിറ്റൻഷ്യറിയിലേക്കും പിന്നീട് സ്റ്റേറ്റ്സ്‌വില്ലിലേക്കും മാറ്റി. 1936 ജനുവരി 28-ന്, തൻ്റെ 30-ആം വയസ്സിൽ, ജയിലിലെ കുളിമുറിയിൽ വെച്ച് ജെയിംസ് ഡേ എന്ന സഹതടവുകാരനാൽ ലോബ് അതിക്രൂരമായി കൊല്ലപ്പെട്ടു. ഡേ ഒരു റേസർ ഉപയോഗിച്ച് ലോബിനെ 56 തവണയോളം കീറി മുറിവേൽപ്പിച്ചു . ലോബ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വയം രക്ഷയ്ക്കായാണ് കൊല നടത്തിയതെന്ന് ഡേ വാദിച്ചു. ഡേ ഈ കേസിൽ ശിക്ഷിക്കപ്പെട്ടില്ല. ലോബിൻ്റെ മരണം ലിയോപോൾഡിനെ മാനസികമായി തളർത്തി.

ലോബിൻ്റെ അന്ത്യത്തിൽ നിന്ന് വ്യത്യസ്തമായി, ലിയോപോൾഡ് 33 വർഷത്തിലധികം ജയിലിൽ കഴിഞ്ഞു. കാലക്രമേണ അയാൾ ഒരു “മാതൃകാ തടവുകാരനായി” മാറി. ജയിലിൽ അദ്ദേഹം സജീവമായിരുന്നു: ജയിൽ ലൈബ്രറിയും സ്കൂളും പുനഃസംഘടിപ്പിച്ചു , സഹതടവുകാരെ പഠിപ്പിച്ചു , നിരവധി ഭാഷകൾ പഠിച്ചു , ജയിൽ ആശുപത്രിയിൽ എക്സ്-റേ ടെക്നീഷ്യനായി ജോലി ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് അപകടകരമായ മലേറിയ ഗവേഷണ പരീക്ഷണങ്ങൾക്ക് സ്വയം സന്നദ്ധനായി.

ഒടുവിൽ 1958 മാർച്ചിൽ ലിയോപോൾഡിന് പരോൾ ലഭിച്ചു. അദ്ദേഹം പ്യൂർട്ടോ റിക്കോയിലേക്ക് പോയി. അവിടെ ചർച്ച് ഓഫ് ബ്രദറൻ എന്ന ക്രിസ്ത്യൻ സേവന സംഘടനയുടെ ആശുപത്രിയിൽ ജോലി ചെയ്തു. പിന്നീട് സാൻ ഹവാനിലേക്ക് മാറി. പ്യൂർട്ടോ റിക്കോ സർവ്വകലാശാലയിൽ കണക്ക് പഠിപ്പിച്ചു , സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടി. ആരോഗ്യ വകുപ്പിലും കുഷ്ഠരോഗ ഗവേഷണത്തിലും ആശുപത്രിയിലും ജോലി ചെയ്തു. 1961-ൽ ട്രൂഡി ഫെൽഡ്മാൻ ഗാർഷ്യ ഡി ക്യുവാഡ എന്ന വിധവയെ വിവാഹം കഴിച്ചു. പ്യൂർട്ടോ റിക്കോയിലെ പക്ഷികളെക്കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. തൻ്റെ കുറ്റകൃത്യത്തിൽ ഖേദം പ്രകടിപ്പിച്ച അയാൾ , മറ്റുള്ളവരെ സഹായിക്കുക എന്നതാണ് എൻ്റെ പ്രധാന ഹോബി എന്ന് പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.

1971 ഓഗസ്റ്റ് 29/30 തീയതികളിൽ, പ്രമേഹ സംബന്ധമായ ഹൃദയാഘാതത്തെ തുടർന്ന് ലിയോപോൾഡ് തൻ്റെ 66-ആം വയസ്സിൽ പ്യൂർട്ടോ റിക്കോയിൽ വെച്ച് അന്തരിച്ചു. തൻ്റെ ശരീരം വൈദ്യശാസ്ത്ര ഗവേഷണങ്ങൾക്കായി പ്യൂർട്ടോ റിക്കോ സർവ്വകലാശാലയ്ക്ക് ദാനം ചെയ്തു.എന്തുകൊണ്ട് അവർ ഈ കുറ്റകൃത്യം ചെയ്തു എന്ന കാതലായ ചോദ്യം ഇന്നും അവശേഷിക്കുന്നു. അത് കേവലം ഒരു ഹരമായിരുന്നോ? അവരുടെ സവിശേഷമായ മാനസിക ഘടനയുടെയും ബന്ധത്തിൻ്റെയും ഫലമായിരുന്നോ? തെറ്റായി വ്യാഖ്യാനിക്കപ്പെട്ട തത്വശാസ്ത്രത്തിൻ്റെ സ്വാധീനമായിരുന്നോ? അതോ അവരുടെ പ്രത്യേക പരിഗണന ലഭിച്ച, എന്നാൽ ഒരുപക്ഷേ ദോഷകരമായ വളർത്തൽ രീതികളുടെ അനന്തരഫലമായിരുന്നോ?. അത്തരം പ്രേരണകളെ പൂർണ്ണമായി മനസ്സിലാക്കുക എന്നത് ദുഷ്കരമാണ്.

സമ്പത്തും പദവിയും ഈ കേസിൽ വഹിച്ച പങ്ക് എന്താണ്? അത് കുറ്റകൃത്യം ചെയ്യാൻ അവരെ പ്രേരിപ്പിച്ചോ? അവസാനം, വധശിക്ഷയിൽ നിന്ന് അവരെ രക്ഷിച്ചത് അവരുടെ പണമാണോ?.ബുദ്ധിപരമായ ഔന്നത്യത്തിൻ്റെയോ സാമൂഹിക പദവിയുടെയോ തിളക്കമാർന്ന പുറംചട്ടകളിൽ പതിയിരിക്കാൻ സാധ്യതയുള്ള തിന്മയുടെ ഭീതിദമായ സാധ്യതകളെക്കുറിച്ചാണ് ലിയോപോൾഡിൻ്റെയും ലോബിൻ്റെയും കഥ നമ്മെ ഓർമ്മിപ്പിക്കുന്നത് . നമുക്കു ചുറ്റും ഇത്തരക്കാർ ഉണ്ട് . കൃത്യമായി ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും ഈ സംഭവം ബാക്കി വയ്ക്കുന്നുണ്ട്. ലിയോപോൾഡിൻ്റെയും ലോബിൻ്റെയും മനശാസ്ത്രപരമായ പ്രഹേളികയ്ക്ക് കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിയാത്തത് തന്നെയാണ് അതിലെ പ്രധാനപ്പെട്ടത്.

യോസയ്ക്ക് വിട

2025 ഏപ്രിൽ 13, ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരെ സംബന്ധിച്ചിടത്തോളം ഒരു ദുഃഖവാർത്തയുമായാണ് പുലർന്നത്. ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ അതികായനും നോബൽ സമ്മാന ജേതാവുമായ മാരിയോ വർഗാസ് യോസ, പെറുവിൻ്റെ തലസ്ഥാനമായ ലിമയിലെ വസതിയിൽ, തൻ്റെ 89-ാം വയസ്സിൽ, പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു. മക്കളായ അൽവാരോ, ഗൊൺസാലോ, മോർഗാന എന്നിവർ ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുടുംബത്തിൻ്റെ സ്വകാര്യതയെ മാനിച്ച്, പൊതുപരമായ ചടങ്ങുകൾ ഒഴിവാക്കി മൃതദേഹം ദഹിപ്പിക്കുമെന്നും അവർ അറിയിച്ചു

1936 മാർച്ച് 28 ന് പെറുവിലെ അരെക്വിപ്പയിൽ ജനിച്ച യോസയുടെ ജീവിതം അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്തതായിരുന്നു. ജനനത്തിനു മുൻപേ വേർപിരിഞ്ഞ പിതാവിനെ പത്താം വയസ്സിൽ കണ്ടുമുട്ടിയതും , ലിമയിലെ ലിയോൺസിയോ പ്രാഡോ സൈനിക സ്കൂളിലെ “നരകതുല്യമായ” അനുഭവങ്ങളും അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെയും എഴുത്തിനെയും ആഴത്തിൽ സ്വാധീനിച്ചു. ഈ അനുഭവങ്ങൾ അദ്ദേഹത്തിൻ്റെ ആദ്യ നോവലായ The Time of the Hero എന്ന കൃതിക്ക് നിമിത്തമായി. അധികാര ഘടനകളോടും അടിച്ചമർത്തലിനോടുമുള്ള അദ്ദേഹത്തിൻ്റെ സംവേദനക്ഷമതയും വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹവും അദ്ദേഹത്തിൻ്റെ കൃതികളിലെ പ്രധാന പ്രമേയങ്ങളായി മാറി. 2010-ൽ നോബൽ സമ്മാനം നൽകി സ്വീഡിഷ് അക്കാദമി ആദരിച്ചതും അധികാര ഘടനകളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ സൂക്ഷ്മമായ പഠനങ്ങളെയും വ്യക്തിയുടെ ചെറുത്തുനിൽപ്പിൻ്റെയും പരാജയത്തിൻ്റെയും മൂർച്ചയുള്ള ചിത്രീകരണങ്ങളെയുമായിരുന്നു.

ലിമയിലെ സാൻ മാർക്കോസ് നാഷണൽ യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കുമ്പോൾത്തന്നെ പത്രപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചു. നോവലിസ്റ്റ്, ഉപന്യാസകാരൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ, അദ്ധ്യാപകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഗബ്രിയേൽ ഗാർസിയ മാർക്കേസ്, കോർത്തസാർ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ “ബൂം” തലമുറയുടെ അവസാനത്തെ കണ്ണിയായിരുന്നു യോസ. സാർവത്രിക വിഷയങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹത്തിൻ്റെ കൃതികൾക്ക് ലോകമെമ്പാടും വലിയ സ്വാധീനമുണ്ടായിരുന്നു. മറ്റ് ബൂം എഴുത്തുകാരെക്കാൾ അന്താരാഷ്ട്രതലത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ യോസയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.

രാഷ്ട്രീയ ത്രില്ലറുകൾ, ചരിത്ര നോവലുകൾ, സാമൂഹിക ഹാസ്യം, ലൈംഗികതയുടെ തീക്ഷ്ണമായ ആഖ്യാനങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ശാഖകളിലൂടെയാണ് യോസയുടെ സാഹിത്യലോകം സഞ്ചരിച്ചത്. 1963-ൽ പുറത്തിറങ്ങിയ The Time of the Hero മുതൽ 2023-ൽ ഇറങ്ങിയ I Give You My Silence വരെ നീളുന്ന ആ യാത്ര അവിസ്മരണീയമാണ്. അദ്ദേഹത്തിന്റെ നോവലുകളെക്കാൾ നോൺ ഫിക്ഷൻ എഴുത്തും വായനക്കാർക്ക് വിരുന്നാണ്. അദ്ദേഹത്തിന്റെ നോൺ ഫിക്ഷനുകളാണ് ഞാനും കൂടുതൽ വായിച്ചിട്ടുള്ളത്. പലതും തീവില കാരണം നമുക്ക് അടുക്കാൻ സാധിക്കില്ല എന്ന കാരണം കൊണ്ട് തന്നെ മറ്റ് പല വഴികളിലൂടെ മിക്കതും സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ എല്ലാ കൃതികളും ഇപ്പോഴും മുഴുവനായി വായിച്ചു തീർന്നിട്ടില്ല. George Plimpton എഡിറ്റ് ചെയ്ത് Modern ലൈബ്രറി പുറത്തിറക്കിയ “Latin American Writers At Work” എന്ന പുസ്തകത്തിൽ യോസയുമായുള്ള ഒരു അഭിമുഖം ചേർത്തിട്ടുണ്ട്. ഒരുപിടി മികച്ച ചോദ്യങ്ങളും അതിനേക്കാൾ മികച്ച ഉത്തരങ്ങളും ഇതിൽ വായിക്കാം. Susannah Hunnewell ആണിതിന്റെ ഇംഗ്ലീഷ് വിവർത്തനം. മലയാളത്തിൽ വി രവികുമാർ ഇതിന്റെ പരിഭാഷ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.

The Green House (1965), Conversation in The Cathedral (1969),Captain Pantoja and the Special Service (1973), Aunt Julia and the Scriptwriter, (1977),The War of the End of the World ( 1981), The Feast of the Goat ( 2000) എന്നിവ അദ്ദേഹത്തിൻ്റെ നാഴികക്കല്ലുകളായ കൃതികളിൽ ചിലതുമാത്രം. ഓരോ നോവലും അധികാര ഘടനകളെയും അഴിമതി, അടിച്ചമർത്തൽ എന്നിവയെയും വ്യക്തിയുടെ ചെറുത്തുനിൽപ്പിനെയും വ്യത്യസ്ത കോണുകളിൽ നിന്ന് സമീപിച്ചു. ലാറ്റിനമേരിക്കൻ യാഥാർത്ഥ്യങ്ങളെ കീറിമുറിക്കാൻ അദ്ദേഹം ഫിക്ഷനെ ഒരു ശസ്ത്രക്രിയ ഉപകരണം പോലെ ഉപയോഗിച്ചു.

യാഥാർത്ഥ്യത്തിൽ ഊന്നിയുള്ള ചരിത്രപരമായ അടിത്തറയും , ഫോക്നറെ ഓർമ്മിപ്പിക്കുന്ന സങ്കീർണ്ണമായ ആഖ്യാന ഘടനകളും , സംഭാഷണങ്ങൾ ഇടകലർത്തുന്ന രീതിയും , മോഡേണിസത്തിൻ്റെയും പോസ്റ്റ്മോഡേണിസത്തിൻ്റെയും സമന്വയവും യോസയുടെ രചനാശൈലിയെ ,മികച്ചു നിർത്തുന്നു . ഫ്ലോബേർ, സാർത്ര്, ഫോക്നർ തുടങ്ങിയവരുടെ സ്വാധീനം അദ്ദേഹത്തിൻ്റെ എഴുത്തിൽ കാണാമെങ്കിലും , തനതായ ഒരു പാത വെട്ടിത്തുറക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ക്യൂബൻ വിപ്ലവത്തിൻ്റെ ആദ്യകാല അനുഭാവിയായിരുന്ന യോസ, പിന്നീട് വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ലിബറലിസത്തിൻ്റെ ശക്തനായ വക്താവായി മാറി. 1971-ലെ “പഡില്ല സംഭവം” ഈ മാറ്റത്തിലെ ഒരു നിർണ്ണായക ഘട്ടമായിരുന്നു. 1990-ൽ പെറുവിൻ്റെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അൽബെർട്ടോ ഫ്യൂജിമോറിയോട് പരാജയപ്പെട്ടു. ഈ പരാജയത്തെത്തുടർന്ന് അദ്ദേഹം സ്പെയിനിലേക്ക് താമസം മാറുകയും സ്പാനിഷ് പൗരത്വം നേടുകയും ചെയ്തു. എങ്കിലും, ഒരു പൊതു ബുദ്ധിജീവിയെന്ന നിലയിൽ അദ്ദേഹം ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തെയും ലോകകാര്യങ്ങളെയും കുറിച്ച് തൻ്റെ “പിയേദ്ര ഡി ടോക്” എന്ന കോളത്തിലൂടെയും മറ്റ് ലേഖനങ്ങളിലൂടെയും നിരന്തരം അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ടിരുന്നു. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ നേതാക്കളെ നിശിതമായി വിമർശിച്ച അദ്ദേഹം , ചില വലതുപക്ഷ നേതാക്കളെ പിന്തുണച്ചത് വിവാദങ്ങൾക്കും വഴിവെച്ചു.

ലാറ്റിനമേരിക്കൻ ബൂം തലമുറയിലെ അതികായന്മാരായിരുന്ന യോസയും ഗബ്രിയേൽ ഗാർസിയ മാർക്കേസും ആദ്യകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു . ഇരുവരും തമ്മിലുള്ള ബന്ധം 1976-ൽ മെക്സിക്കോ സിറ്റിയിൽ വെച്ച് യോസ മാർക്കേസിനെ ഇടിച്ചതോടെ എന്നെന്നേക്കുമായി അവസാനിച്ചു. ഈ വേർപിരിയലിൻ്റെ കാരണം വ്യക്തിപരമോ രാഷ്ട്രീയമോ എന്നത് ഇന്നും ദുരൂഹമായി തുടരുന്നു.ഈ സംഭവത്തിന്റെ പല ഭാഷ്യങ്ങൾ നിലവിലുണ്ട് . ശൈലിയിലും പ്രമേയങ്ങളിലും ഇരുവരും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. യോസയുടെ ബൗദ്ധിക വിശകലനവും ഘടനാപരമായ സങ്കീർണ്ണതയും യാഥാർത്ഥ്യത്തോടുള്ള പ്രതിബദ്ധതയും ഒരു വശത്ത്, മാർക്കേസിൻ്റെ മാജിക് റിയലിസവും കാവ്യാത്മക ഗദ്യവും ഐതിഹ്യ നിർമ്മാണവും മറുവശത്ത്. ആരാണ് മികച്ചത് എന്നതിനേക്കാൾ, ലാറ്റിനമേരിക്കൻ സാഹിത്യത്തിന് ഇരുവരും നൽകിയ അതുല്യമായ സംഭാവനകളാണ് പ്രധാനം. യോസയുടെ “കനം” നിലകൊള്ളുന്നത് യാഥാർത്ഥ്യത്തിൻ്റെയും അധികാരത്തിൻ്റെയും നിശിതമായ വിശകലനത്തിലും, വിശാലമായ രചനാ വൈവിധ്യത്തിലും, സജീവമായി ഇടപെടുന്ന ഒരു പൊതു ബുദ്ധിജീവിയെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ റോളിലുമാണ്. അങ്ങനെ നോക്കുമ്പോൾ മാർക്കേസിനെക്കാൾ ഒരുപടി മുന്നിൽ വരും യോസ.

2010-ലെ നോബൽ സമ്മാനം യോസയുടെ കിരീടത്തിലെ പൊൻതൂവലായി.സെർവാൻ്റസ് പ്രൈസ് (1994) , റോമുലോ ഗാലെഗോസ് പ്രൈസ് (1967) , പ്രിൻസ് ഓഫ് അസ്റ്റൂറിയാസ് അവാർഡ് (1986) തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. റിയൽ അക്കാദമിയ എസ്പാനോളയിലും (1996) ഫ്രഞ്ച് ഭാഷയിൽ എഴുതാത്ത ആദ്യ വ്യക്തിയെന്ന നിലയിൽ അക്കാദമി ഫ്രാങ്കൈസിലും (2023) അംഗത്വം ലഭിച്ചത് അദ്ദേഹത്തിൻ്റെ ആഗോള പ്രസക്തിക്ക് അടിവരയിടുന്നു.

മാരിയോ വർഗാസ് യോസ വിടവാങ്ങുമ്പോൾ, ലോകസാഹിത്യത്തിന് നഷ്ടമാകുന്നത് കേവലം ഒരു എഴുത്തുകാരനെയല്ല, മറിച്ച് ഒരു സാമൂഹിക വിമർശകനെയും എല്ലാറ്റിനുമുപരിയായി വാക്കിൻ്റെ കരുത്തിൽ അടിയുറച്ച് വിശ്വസിച്ച ഒരു മനുഷ്യനെകൂടിയാണ്. അധികാരത്തിൻ്റെ ഇടനാഴികളിലൂടെയും മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളിലൂടെയും അദ്ദേഹം നടത്തിയ യാത്രകൾ അക്ഷരങ്ങളിലൂടെ അനശ്വരമായി നിലനിൽക്കും. അദ്ദേഹത്തിൻ്റെ കൃതികൾ വരും തലമുറകൾക്കും പ്രചോദനവും വെളിച്ചവുമായി തുടരും, കാരണം യോസയുടെ വാക്കുകൾക്ക് മരണമില്ല.

യോസയ്ക്ക് വിട !!

അടുത്തതെന്ത്? ആകാംക്ഷയും പിരിമുറുക്കവും ഉദ്വേഗവും സൃഷ്ടിക്കാന്‍ പിറന്ന സാഹിത്യങ്ങള്‍

 

വായിച്ചുവളരുക,ചിന്തിച്ചു വിവേകം നേടുക’ എന്ന മുദ്രാവാക്യം കേട്ടുപരിചയമുള്ളവർ കുറവായിരിക്കും.മുദ്രാവാക്യങ്ങൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത നാടാണല്ലോ നമ്മുടേത്.എന്നാൽ അത്തരമൊരു മുദ്രാവാക്യം ഉയർത്തുകയും അതിന്റെ അലയൊലികൾ ഒരുപാട് ഗ്രാമങ്ങളിലേക്കെത്തിക്കുകയും ചെയ്ത ഒരു മനുഷ്യന് ഇവിടെ ജീവിച്ചിരുന്നു.കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി. എൻ പണിക്കർ ആയിരുന്നു ആ മഹദ് വ്യക്തി. ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരില്‍ ആണ് അദ്ദേഹത്തിന്റെ ജനനം.വിദ്യാഭ്യാസത്തിന് ശേഷം നീലംപേരൂര്‍ മിഡില്‍ സ്കൂളിൽ തന്നെ അധ്യാപകനായി ജോലി നോക്കുകയുണ്ടായി അദ്ദേഹം . സ്കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍തന്നെ അന്നത്തെ ഗവണ്‍മെന്‍റില്‍ നിന്നും അനുവാദം നേടി പണിക്കര്‍ മുഴുവന്‍ സമയഗ്രന്ഥശാലാ പ്രവര്‍ത്തകനായി. പണിക്കരുടെ ശ്രമഫലമായി ജന്മദേശത്തു സ്ഥാപിതമായ വായനശാലയാണ് പില്‍ക്കാലത്ത് പ്രസിദ്ധമായ സനാതന ധര്‍മവായനശാല. സാമാന ചിന്താഗതിയുള്ള സുഹൃത്തുക്കൾക്കൊപ്പം വീടുകളായ വീടുകള്‍തോറും കയറിയിറങ്ങി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടില്‍ പടുത്തുയർത്തിയതാണ് ആ വായനശാല. ഗ്രന്ഥശാലാ സംഘത്തിനു സ്വന്തമായി പത്രമൊക്കെ ഉണ്ടായിരുന്നു. ഗ്രന്ഥലോകം എന്നായിരുന്നു അതിന്റെ പേര്.പത്രാധിപർ ആയി സ്വന്തം പത്രത്തിന്റെ മാത്രമല്ല അക്കാലത്തുണ്ടായിരുന്ന ‘കാന്‍ഫെഡ് ന്യൂസ്’, നാട്ടുവെളിച്ചം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം പത്രാധിപരായി തന്നെ സേവനം അനുഷ്ഠിച്ചു. 1977-ല്‍ ആണ് അദ്ദേഹം ആസ്ഥാനത്തുനിന്ന് വിരമിക്കുന്നത്.

 പി.കെ. മെമ്മോറിയന്‍ ഗ്രന്ഥശാലയുടെ സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു അദ്ദേഹം . 1945-ല്‍ അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്‍റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്.

 ”വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക” എന്നീ മുദ്രാവാക്യങ്ങളുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നല്കുകയുണ്ടായി. 1995 ജൂണ്‍ 19ന് പി.എന്‍.പണിക്കര്‍ അന്തരിച്ചു.

1996 മുതൽ നമ്മുടെ സർക്കാർ അദ്ദേഹത്തിന്റെ ചരമദിനം ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നുണ്ട്. 2004 ജൂൺ 19 നു അദ്ദേഹത്തിന്‍റെ ഓർമക്കായി അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പും പുറത്തിറക്കി.

 ഒരു വായനദിനം കൂടി അങ്ങനെ കടന്നുവരികയാണ്. മലയാളികളെ പുസ്തകങ്ങൾ വായിക്കാൻ പ്രത്യേകിച്ച് പഠിപ്പിക്കേണ്ട അവശ്യമൊന്നുമില്ല. അതിബൃഹത്തായ ഒരു വായനാക്കൂട്ടം ഇന്നിവിടെയുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ അത്തരം പുസ്തകകൂട്ടായമകളുടെ വർദ്ധിച്ച പങ്കാളിത്തം തന്നെ അതിനുദാഹരണം. ഫേസ്ബുക്കിലെ അത്തരം വായനാകൂട്ടങ്ങളിൽ എഴുത്തുകാരും പങ്കുചേരുന്നുണ്ട് എന്നുള്ളതും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ മുൻകാലങ്ങളെ അപേക്ഷിച്ച്  എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ദൂരം ഇപ്പോൾ വളരെ കുറവാണ്താനും. കാലത്തിന്റെ മാറ്റങ്ങളിൽ മലയാളിയുടെ വായനരീതിയ്ക്കും ,വായനാ അഭിരുചികൾക്കും മാറ്റങ്ങൾ വന്നു ചേർന്നിട്ടുണ്ട്.ഒട്ടുമിക്ക പുസ്തകങ്ങളും ഇപ്പോൾ ഇ-ബുക്കായി വായിക്കാനുള്ള ആപ്പുകളും  ശബ്ദരൂപത്തിൽ കേൾക്കാനുള്ള ഓഡിയോ ആപ്പുകളും വിപണിയിൽ സുലഭമാണ്.

 കുറച്ചു വർഷങ്ങൾക്ക് മുന്പ് വരെ മലയാള സാഹിത്യത്തിൽ ക്രൈം ഫിക്ഷൻ വിഭാഗത്തിൽപ്പെട്ട  പുസ്തകങ്ങൾക്ക്  പൊതുവെ ഒരു തരം  പഞ്ഞം പിടിച്ച അവസ്ഥയാണുണ്ടായിരുന്നത് .മലയാളത്തിലെ പ്രമുഖ  പ്രസിദ്ധീകരണങ്ങളിൽ ജനപ്രിയ നോവലുകളുടെ ഇടയിൽ ബാറ്റൺ ബോസിനെ പോലുള്ള എഴുത്തുകാർ  ആ മേഖലകളിൽ തിളങ്ങി നിന്ന ഒരു കാലഘട്ടമുണ്ടായിന്നു.  എന്നാൽ ഇടക്കെവിടെയോ ആ പ്രസ്ഥാനം കിതപ്പിൽ വീഴുകയാണുണ്ടായത്.പിന്നീട്  വന്നവയാകട്ടെ പാശ്ചാത്യ കഥാസന്ദർഭങ്ങളെയും ,പശ്ചാത്തലവും അപ്പടി അനുകരിക്കുകയാണുണ്ടായത് . അത്തരം കുറ്റാന്വേഷണവും ,രീതികളും തനത് പ്രാദേശിക ചിട്ട വട്ടങ്ങളിലെക്കു പറിച്ചു നട്ടപ്പോളുണ്ടായ മുഴച്ചു കെട്ടലുകളിൽ അഭിരമിച്ചു നില്കുകയല്ലാതെ പുതിയ പന്ഥാവ് വെട്ടി തെളിയിക്കുന്നതിൽ പലപ്പോഴും പരാജയപ്പെട്ടു. എന്നാൽ അത്തരം അവസ്ഥകളെ കാറ്റിൽ പറത്തിക്കൊണ്ട് ആ  വിഭാഗത്തിന് ഒരു പുത്തനുണർവ്വ് നൽകികൊണ്ടായിരുന്നു   ലാജോ ജോസ് എന്ന എഴുത്തുകാരൻ കടന്നു വന്നത്. അതിനുശേഷം കുറ്റാന്വേഷണങ്ങളും,ഉദ്വേഗവുമൊക്കെ  നിറച്ചുകൊണ്ട്   നിരവധി പുതിയ എഴുത്തുകാരും പുസ്തകങ്ങളും കടന്നുവന്നു. മലയാളികൾ ഒരു കാലത്ത് ആഘോഷിച്ചു നടന്നിരുന്ന  കോട്ടയം പുഷ്പനാഥിന്റെയും ,തോമസ് അമ്പാട്ടിനെയും  പോലുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ വീണ്ടും വിപണിയിൽ പ്രത്യക്ഷപ്പെട്ടു,പുതിയ തലമുറയിലെ വായനക്കാർ അവരെ തിരഞ്ഞുപിടിച്ച് വായിക്കാൻ  തയ്യാറായി.




 എഴുത്തുകാർ, നൂതന ആശയങ്ങളുമായി ഈ മേഖലയിലെ സാമ്പ്രദായിക വഴികളിൽ നിന്നും മാറി സഞ്ചരിക്കുവാൻ തുടങ്ങിയിട്ടുണ്ട് എന്നുള്ളത് പ്രതീക്ഷയ്ക്ക് വക നല്കുന്നതാണ്. അത്തരം പുസ്തകങ്ങളുടെ ബാഹുല്യം ഒരു പക്ഷേ ക്രൈം ത്രില്ലറുകളെ ഇഷ്ടപ്പെടുന്നവരെ സന്തോഷിപ്പിക്കുന്നുണ്ട് . അങ്ങനെ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതിസന്ധിയും ഇത്തരം പുസ്തകങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു പറയാതെ വയ്യ.നിലവാരമുള്ള പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പ് തന്നെയാണ് മേൽസൂചിപ്പിച്ച ആ പ്രതിസന്ധി. ഏതെടുക്കണം എന്ന ഒരു ആശയക്കുഴപ്പം വായനക്കാരനുണ്ടാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

 പ്രമുഖ  ആഴ്ചപ്പതിപ്പിൽ  കഴിഞ്ഞ വർഷം   പ്രസിദ്ധീകരിച്ച മിനി പി സിയുടെ ബ്ളാക്ക് ഫ്രൈഡേ പോലുള്ള ചെറു കഥകൾ മുൻരീതികളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നതും കുറ്റാന്വേഷണ / ത്രില്ലർ വിഭാഗത്തിൽ മലയാളത്തിൽ നിരവധി പ്രതീക്ഷയും നൽകുന്നുണ്ടെന്ന് പറയാതെ വയ്യ.

   എം ചെറിയാൻ രചിച്ച മിസ്റ്റർ കെയ്ലിയാണ് മലയാളത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കുറ്റാന്വേഷണ നോവൽ. ഭാഷാപോഷിണിയിൽ ആറു ലക്കങ്ങളിലായി അത് വെളിച്ചം കണ്ടു. സ്വാഭാവികമായും ആർതർ കോനൻ ഡോയലിന്റെ ഷെർലോക്ക് ഹോംസ് കഥകളുടെ  സ്വാധീനം ആ ചെറു നോവലിൽ കാണാം. 1841 ൽ ഗ്രഹാംസ്  മാസികയിൽ പ്രസിദ്ധീകരിച്ച എഡ്ഗർ അലൻ പോയുടെ   ചെറുകഥയായ  ” ദി മർഡേഴ്സ് ഇൻ ദി റൂ മോർഗ്ആണ് ഇംഗ്ലീഷ് ഭാഷയിലെ  ആദ്യത്തെ ആധുനിക ഡിറ്റക്ടീവ് കഥയായി വിശേഷിപ്പിക്കപ്പെടുന്നത്. ഒ  എം ചെറിയാന്റെ മിസ്റ്റർ കെയ്ലി വന്നതകട്ടെ അലൻ പോയുടെ കഥ വന്ന് ഏതാണ്ട് അമ്പതു വർഷങ്ങൾക്ക് ശേഷം 1900 ലും. അതിനും നാലു വർഷങ്ങൾ കഴിഞ്ഞാണ് അപ്പൻ തമ്പുരാനെഴുതിയ ഭാസ്കരമേനോൻ പുറത്തു വരുന്നത്. രസികരഞ്ജിനി  മാസികയിൽ ഒരു ദുർമ്മരണം എന്ന പേരിലായിരുന്നു  ആ നോവൽ പ്രത്യക്ഷപ്പെട്ടത്. കാലന്റെ കൊലയറ എന്ന മറ്റൊരു ഡിറ്റെക്ടിവ് നോവൽ കൂടി ചെറിയാന്റെതായിട്ടുണ്ട്.1928 ലാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്.

 അപസർപ്പകനോവലുകൾ എന്ന വിഭാഗത്തെ കുറിച്ചോർക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്ന രണ്ടുപേരാണ് ആർതർ കോനൻ ഡോയലിന്റെ ഷെർലോക്ക് ഹോംസും ,അഗത ക്രിസ്റ്റിയുടെ ഹെർക്യുൾ പൊയ്റോട്ടും. ജെയിംസ് ഹാഡ്ലി ചെയ്സും, ചെസ്റ്റർട്ടനും, എഡ്ഗാർ വാലസും,ഏൾ സ്റ്റാന്ലി ഗാർഡ്നറും, വിൽക്കി കോളിനസുമൊക്കെ കൊടികുത്തിവാണിരുന്ന ആ മേഖലയിലെ പുതുകാലത്തിലെ ചില പ്രമുഖർ സാറാ ഗ്രാൻ,മെഗാൻ അബോട്ട്,ജോൺ ഗ്രിഷാം,ഇയാൻ റാങ്കിൻ,സ്റ്റീഫൻ കിങ് ,ജോ നെസ്ബോ തുടങ്ങിയവരാണ്.



 അപസർപ്പകവിഭാഗം ക്രൈം,മിസ്റ്ററി,ഡിറ്റെക്ടിവ് തുടങ്ങിയ ചെറുവിഭാഗങ്ങളിലായി മലയാളത്തിൽ  ചുറ്റിപ്പറ്റി നിന്നു വളർച്ച പ്രാപിക്കുന്നതായി കാണാം. എഴുത്തുകാർ അധികമാരും കൈവെക്കാത്ത വിഷയങ്ങളെ കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങൾ മലയാളത്തിൽ സംഭവിക്കുന്നുണ്ട് . ലാജോ ജോസിന്റെ റെസ്റ്റ് ഇൻ പീസ്  മലയാളത്തിൽ അധികമാരും പരീക്ഷിച്ചു കാണാത്ത cozy murder mystery വിഭാഗത്തിലുള്ളതാണ്. മാതൃഭൂമിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലൈംഗികത, അക്രമങ്ങൾ തുടങ്ങിയവയുടെ അതിപ്രസരമില്ലാതെ  ചെറിയ ഇടങ്ങളിൽ ഒതുങ്ങി നിൽക്കുന്നവയായിരിക്കും ഇത്തരം നോവലുകളുടെ പ്രമേയം. ലാജോ ജോസിന്റെ തന്നെ തൊട്ട് മുൻപിറങ്ങിയ നോവലായ ഹൈഡ്രേഞ്ചിയ യിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമായിരുന്നു  നോവൽ പറഞ്ഞു വച്ചത്.



 മലയാളത്തിലെ  പുരുഷകേന്ദ്രീകൃതമായ അപസർപ്പക നോവൽ വിഭാഗത്തിലേക്ക് തന്റെ ആദ്യക്രൈം നോവലുമായി കയറിവന്നു ഇരുപ്പുറപ്പിച്ച എഴുത്തുകാരിയാണ് ജിസാ ജോസ്. അത്യന്തം ദുരൂഹമായ കൊലപാതകങ്ങൾ, അതും വളരെ പഴക്കം ചെന്ന ഒരു കൃത്യമാണെങ്കിൽ തെളിയിച്ചെടുക്കുക ശ്രമകരമാണ്. തെളിവുകളിൽ പലതും നഷ്ടപ്പെട്ടിട്ടുണ്ടാകാം,കൊലയുമായി ബന്ധപ്പെട്ടവർ ചിലപ്പോൾ മരണപ്പെട്ടിട്ടുണ്ടാകാം.  ടി പി രാജീവന്റെ പാലേരിമാണിക്യം:ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന അതേപേരിൽ സിനിമയാക്കിയ ആ നോവലിലെ പോലെ അനേകം വർഷങ്ങൾക്കു മുൻപ് നടന്ന കൊലപാതകമാണ് ഈ നോവലിലെയും പ്രധാന സംഭവം. വർഷങ്ങൾക്കു മുൻപ് നടന്ന കൊലപാതകങ്ങൾ,മറഞ്ഞു കിടക്കുന്ന തെളിവുകൾ,അതുമായി ബന്ധപ്പെട്ട മിക്കവരുടെയും മരണം ഈ കാര്യങ്ങൾ ഒഴിച്ചു നിർത്തിയാൽ പാലേരിമാണിക്യവുമായി ഈ നോവലിന് മറ്റു സാദൃശതകളൊന്നും തന്നെയില്ല.


അമ്പതു വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കൂട്ടകൊലപാതകമാണ് യാദൃച്ഛികമായി ഇവിടെ വീണ്ടും അന്വേഷിക്കാനിടയാകുന്നത്. മണിച്ചിത്രത്താഴ് സിനിമയിലെ ആദ്യ രംഗങ്ങൾ പ്രേക്ഷകന് പ്രേതവും യക്ഷിയുമൊക്കെ ഉണ്ടെന്നുള്ള ഒരു ബോധമണല്ലോ സൃഷ്ടിക്കുക. പിന്നീട് യുക്തികൊണ്ടു അത്തരം വിശ്വാസങ്ങളെ തെറ്റാണെന്നു സമർത്ഥിക്കുന്ന ആ ഒരു ബ്രില്യൻസ് ഈ നോവലിലും നമുക്ക് കാണാൻ സാധിക്കും. മറ്റൊരു പ്രധാന കാര്യം ശ്രദ്ധിച്ചത് ,നോവലിന്റെ കേന്ദ്രസ്ഥാനത്തുൾപ്പെടെ ഒട്ടുമിക്കയിടങ്ങളിലുമുള്ള കഥാപാത്രങ്ങൾ സ്ത്രീകൾ തന്നെയാണെനുള്ളതാണ്.

കേസന്വേഷണം വഴിമുട്ടനിൽക്കുന്ന നേരത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് അന്വേഷണത്തിൽ തന്റെ അതിബുദ്ധികൊണ്ടും, നിരീക്ഷണപാടവും കൊണ്ടും നിമിഷ നേരം കൊണ്ട് കേസിനു തുമ്പുണ്ടാകുകയും , തെളിയിക്കുകയും ചെയ്യുന്ന ഒരു സൂപ്പർനായക കഥാപത്രത്തിന്റെ കൈയ്യിൽ കൊണ്ടുപോയി കെട്ടിയിടുന്ന പതിവ് രീതി ഇവിടെ ഉപയോഗിച്ചിട്ടില്ല എന്നുള്ളതും എടുത്തുപറയേണ്ടതാണ്.

 

ഈ വിഭാഗത്തിൽ ജിസ ജോസിനെ പോലെതന്നെ എടുത്തു പറയേണ്ട മറ്റൊരു എഴുത്തുകാരിയാണ് ശ്രീപാർവതി. അവരുടെ മിസ്റ്റിക് മൗണ്ടന്‍ എന്ന നോവലിലെ ആഗ്നസ് എന്ന സ്ത്രീയിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്. മാതൃഭൂമി തന്നെ പുറത്തിറക്കിയ അവരുടെ നായിക അഗതക്രിസ്റ്റി എന്ന നോവലും ഒരു സ്ത്രീപക്ഷ നോവലാണ്. അഗത ക്രിസ്റ്റിയുടെ വ്യക്തിജീവിതത്തിലെ ഏറ്റവും ദുരൂഹമായ ഒരു സംഭവമാണ് എഴുത്തുകാരി കഥ പറയാൻ തിരഞ്ഞെടുത്തിരിക്കുന്നത് . 1926 ഡിസംബർ നാലിലെ രാത്രിയിൽ   സ്വന്തം വീട്ടിൽനിന്നും അപ്രത്യക്ഷയായ അഗതാ ക്രിസ്റ്റിയുടെ അടുത്ത പതിനൊന്നു ദിവസങ്ങളിൽ അവർക്കെന്തായിരിക്കാം സംഭവിച്ചത്  എന്നാണ് നോവൽ പറഞ്ഞുവെയ്ക്കുന്നത്. അഗതയുടെ  വ്യക്തി  ജീവിതത്തിൽ ഒരിക്കൽ പോലും അവരിതിനെകുറിച്ച്  മിണ്ടിയിട്ടില്ല എന്നുള്ളതും ,അതിനു പിന്നിലുള്ള ദുരൂഹത എന്തെന്നാറിയാനുള്ള ആകാംക്ഷയും  ഈ നോവൽ വാങ്ങി വായിക്കാൻ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ടാകണം.

2008 ലാണ് മലയാളത്തിലെ ആദ്യത്തെ triology എന്നു ശ്രദ്ധനേടിയ കുറ്റാന്വേഷണ സീരീസിലെ ആദ്യ നോവലായ മരണദൂതൻ പ്രസിദ്ധീകരിക്കുന്നത് അത് എഴുതിയതാകട്ടെ കേരളത്തിലെ ആദ്യത്തെ ഐ പി എസ് ഉദ്യോഗസ്ഥയായ ആർ  ശ്രീലേഖയും. വിനോദ് നാരായണന്റെ നിരവധി പുസ്തകങ്ങളിൽ മിക്കതും ഇബുക്കുകളായാണ് കൂടുതലും ലഭ്യമാകുന്നത്. മന്ദാരയക്ഷി,ഡബിൾ മർഡർ ,മുംബൈ റെസ്റ്റോറന്റ് ,സ്രീക്കറ്റ് ഏജെൻറ് ജാനകി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രമുഖ ക്രൈം ത്രില്ലർ വിഭാഗത്തിൽ പ്പെടുന്നവയാണ്.



നൂറോളം  വർഷങ്ങൾക്ക് മുൻപ് കുംഭകോണം ടി ഡി എസ്  സ്വാമികൾ ഒരു ഇംഗ്ലീഷ് നോവലിനെ ആസ്പദമാക്കി തമിഴിൽ എഴുതിയ നോവലാണ് കോമളവല്ലി. തമിഴിൽ നിന്ന്  1919 ലാണ് തരവത്തു അമ്മാളു അമ്മ  ആ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നത്. പതിനഞ്ചു വയസ്സുള്ള കോമളവല്ലി എന്ന ബാലികയാണ് കുറ്റാന്വേഷണദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നത്.കോളിളക്കം സൃഷ്‌ടിച്ച രത്നഗിരി കൊലപാതകത്തിന്റെ കഥയാണ് നോവൽ പറയുന്നത്. കോമളവല്ലിയുടെ പുതിയ പതിപ്പുകൾ ഇപ്പോൾ ലഭ്യമാണ്. 



 കുറ്റാന്വേഷണത്തോടും,കുറ്റകൃത്യങ്ങളോടും ഒരു വല്ലാത്ത ആകർഷണം മിക്കവർക്കുമുണ്ട്. അതുകൊണ്ടായിരിക്കാം അത്തരം കഥകളുടെയും ,നോവലുകളുടെയും പിന്നാലെ ആളുകൾ പായുന്നത്. അത്തരം സിനിമകളോടും ആളുകൾക്ക് ഒരു പ്രത്യേക പ്രതിപത്തിയുണ്ടല്ലോ. മമ്മൂട്ടി അഭിനയിച്ച സേതുരമായ്യരുടെ സിനിമകൾ തന്നെ ഒരു  ഉദാഹരണം. വർഷങ്ങൾക്ക് മുൻപെഴുതിയ ഒന്നാം സാക്ഷി സേതുരാമയ്യർ എന്ന നോവലിന്റെ മാറ്റിയെഴുതി വീണ്ടും പ്രസിദ്ധീകരിച്ച നോവലാണ് അൻവർ അബ്ദുള്ളയുടെ പ്രൈം വിറ്റ്നസ്സ് എന്ന നോവൽ . ഒരു സി ബി ഐ ഡയറികുറിപ്പു തൊട്ട് ഒടുവിലിറങ്ങിയ നേരറിയാൻ സി ബി ഐ സിനിമാ പരമ്പരയിലെ സേതുരാമയ്യരെ കേന്ദ്രകഥാപാത്രമാക്കിയ നോവലായിരുന്നു അത്. ആ സീരീസിലെ ആദ്യ  നോവലാണ് ദി സിറ്റി ഓഫ് എം. ഡിറ്റെക്ടിവ് ശിവശങ്കർ പെരുമാളിലൂടെ സഹോദരങ്ങളുടെ  തിരോധനത്തിന്റെ പിന്നിലുള്ള നിഗൂഡതകൾ നമുക്ക് മുന്നിൽ തെളിയുകയാണ്. മരണത്തിന്റെ തിരക്കഥയായിരുന്നു ആ സീരീസിലെ മറ്റൊരു പുസ്തകം. ആ സീരീസിലെ തന്നെ കംപാർട്ട്മെൻറ് എന്ന നോവലും മാതൃഭൂമി തന്നെയായിരുന്നു പുറത്തിറക്കിയത് . എന്തുകൊണ്ടോ നോവൽ ഇറങ്ങിയ സമയത്ത് ഈ പുസ്തകങ്ങൾ വേണ്ട വിധം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് കഥ മാറി.

 

 പ്രവീൺ ചന്ദ്രന്റെ ഛായാ മരണം,നിഖിലേഷ് മേനോന്റെ പ്രഥമദൃഷ്ട്യാ,അഗോചരം, ഋതുപർണ്ണയുടെ ആൽഫ ലേഡീസിലെ ഹോസ്റ്റലിലെ കൊലപാതകം ,റിജോ ജോർജ്ജിന്റെ ഹവാന ക്ലബ്,ഇന്ദുഗോപന്റെ പ്രഭാകരൻ സീരീസ്, എന്നിവ ഈ  വിഭാഗത്തിലെ ശ്രദ്ധേയമായ മറ്റ് പുസ്തകങ്ങളാണ്. ഷെർലോക് ഹോംസിന്റെ കഥകളിൽ ആകൃഷ്ടരായി ഹോംസ്വാട്സൻ മാതൃകയിലുള്ള കഥകളും ഇപ്പോൾ സംഭവിക്കുന്നുണ്ട്. രഞ്ജു കിളിമാനൂരിന്റെ അലക്സി കഥകൾ അത്തരത്തിലുള്ളവയാണ്. റിഹാൻ റാഷിദിന്റെ തികച്ചും വ്യത്യസ്തമായ ശൈലിയിലുള്ള കഥ പറച്ചിൽ  രീതി ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മോഡസ് ഓഫ് ഓപ്പറാണ്ടി ,ഡോൾസ് തുടങ്ങിയ നോവലുകൾ  റിഹാന്റേതായി ഈ വിഭാഗത്തിൽ വന്ന് കഴിഞ്ഞു.


 അടുത്തതെന്ത് എന്ന ആകാംക്ഷയും,പിരിമുറുക്കവും ഉദ്വേഗവും സൃഷ്ടിക്കാൻ ഇത്തരം  നോവലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. അതു തന്നെയാണല്ലോ അവയുടെ  വിജയവും. പുതുതലമുറയിലെ ഈ വിഭാഗത്തിലെ എല്ലാവരെയും ഉൾപ്പെടുത്താൻ എളുപ്പവുമല്ല,മുൻപ് സൂചിപ്പിച്ചപ്പോലെ പുതിയ ധാരാളം എഴുത്തുകാർ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്.  


 ഓണം പോലെയോ വിഷു പോലെയോ ആ ഒരു പ്രത്യേക ദിവസത്തിൽ മാത്രം ആഘോഷിക്കേണ്ട ഒന്നല്ല വായന ദിനം പോലെയുള്ള ഒരു സംഭവം. മലയാളികളുടെ കാര്യമെടുക്കുകയാണെങ്കിൽ  അവർ വർഷം  മുഴുവൻ വായിക്കുന്നവരാണ്. പുസ്തകങ്ങൾ സ്വന്തമായി വാങ്ങി വായിക്കുന്നവരുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്. ലൈബ്രറികളെ ആശ്രയിക്കുന്നവരും കുറവല്ല അങ്ങനെ നോക്കുമ്പോൾ  നമുക്ക് എല്ലാ ദിവസവും വായനദിനമാണ്.

 വായന മരിച്ചുകൊണ്ടിരിക്കുന്നു എന്ന ഇന്നത്തെ കാലത്തെ മുറവിളികളെ എങ്ങനെ പ്രതിരോധിക്കണമെന്ന് പി .ൻ പണിക്കർ എന്ന മഹാമനുഷ്യൻ അന്നേ വഴി കാണിച്ചു തന്നിട്ടുണ്ട്. നമ്മളത് പിന്തുടർന്നു പരിപോഷിപ്പിച്ചാൽ മാത്രം മതിയാകും