എഴുത്തിലൂടെ  അക്രമത്തെ അതിജീവിക്കുന്നവർ

2022 ഓഗസ്റ്റ് 12-ന് ന്യൂയോർക്കിലെ വെയിൽ നിറഞ്ഞ ഒരു വെള്ളിയാഴ്ചയിൽ  ആംഫി തിയേറ്ററിൽ വച്ച്  എഴുത്തുകാർക്ക് സുരക്ഷിതമായ ഇടങ്ങൾ സൃഷ്ടിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു പ്രഭാഷണത്തിനിടെ സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടു.അക്രമിയുടെ പേര് ഹാദി മാതർ എന്നായിരുന്നു. വെറും ഇരുപത്തേഴ് നിമിഷങ്ങൾ മാത്രമേ കൊലയാളിക്ക് കിട്ടിയുള്ളൂ .  ആക്രമണത്തിൽ എഴുത്തുകാരന്റെ വലതു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടമായി. ഇടതു കൈയുടെ സ്വാധീനം  ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. തനിക്ക് നേരെയുണ്ടായ ക്രൂരമായ ഈ ആക്രമണത്തെക്കുറിച്ചും  അതിനെ അതിജീവിച്ച രീതികളെയുമൊക്കെയാണ് ‘കത്തി’ (Knife-Meditations After an Attempted Murder)എന്ന തന്റെ പുതിയ ഓർമ്മ കുറിപ്പിൽ സൽമാൻ റുഷ്ദി വിവരിക്കുന്നത് .  ആക്രമണത്തെക്കുറിച്ചുള്ള വിശദമായ വിവരണം ഓർമ്മക്കുറിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.  ആ  നിമിഷത്തിൽ താൻ അനുഭവിച്ച  ഞെട്ടലും ,ഭീതിയും  അദ്ദേഹം വായനക്കാർക്കായി  തന്റെ പുതിയ പുസ്തകത്തിൽ പകർത്തിയിരിക്കുന്നു . 

വെറും ഇരുപത്തിനാലു വയസ്സു മാത്രം പ്രായമുള്ള  ലെബനീസ്-അമേരിക്കനായ  ഹാദി മാതർ, റുഷ്ദിയുടെ വിവാദ പുസ്തകത്തിന്റെ വെറും രണ്ട് പേജുകൾ മാത്രം വായിക്കുകയും യൂട്യൂബിൽ അദ്ദേഹത്തിന്റെ ചില വീഡിയോകൾ കാണുകയും ചെയ്തിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ്  റുഷ്ദിയുടെ കൃതികളെല്ലാം  ‘മോശമാണെന്ന്’ മനസ്സിലാക്കി അദ്ദേഹത്തെ വധിക്കാൻ ഇറങ്ങി തിരിച്ചത്. പുസ്തകത്തിൽ  ആക്രമിയുടെ ശരിയായ പേര്  ഉപയോഗിക്കാൻ റുഷ്ദി  ആഗ്രഹിക്കാത്തതുകൊണ്ട്  കൊലയാളിയുടെ ഇംഗ്ലീഷ് അർഥം വരുന്ന assasin  എന്ന വാക്കിലെ   A എന്ന അക്ഷരം ഉപയോഗിച്ചാണ്  പുസ്തകത്തിൽ അയാളെ ഉടനീളം റുഷ്ദി  സംബോധന ചെയ്തിരിക്കുന്നത്. ശരീരത്തിൽ നിറയെ മുറിവുകളുമായി താഴെ വീഴുമ്പോൾ റുഷ്ദിയുടെ മനസ്സിലൂടെ നിരവധി കാര്യങ്ങൾ കടന്നു പോയി. കടുത്ത ഏകാന്തതയാണ് തനിക്ക് ആദ്യം അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു . ഇനിയൊരിക്കലും തന്റെ ഭാര്യ എലീസയെയും ,മക്കളെയും സഹോദരിമാരെയും അവരുടെ പെണ്മക്കളെയും കാണാൻ സാധിക്കില്ല എന്നദ്ദേഹം കരുതി . അന്നേരം തന്റെ വിവാദ പുസ്തകമായ ദ് സാത്താനിക് വെഴ്‌സസിൻ്റെ പ്രാരംഭ വരികളിലെ ചിലത് മനസിലേക്ക് ഓടി കയറി വന്നു. ‘വീണ്ടും ജനിക്കണമെങ്കിൽ , ആദ്യം നിങ്ങൾ  മരിക്കണം’. 

ദ സാത്താനിക് വേഴ്‌സസിൻ്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് 1989-ൽ അയത്തുള്ള ഖൊമേനി ഫത്‌വ പുറപ്പെടുവിച്ചിട്ട് മുപ്പത്തിമൂന്നര വർഷങ്ങൾ കഴിഞ്ഞിരുന്നു. അന്ന് മുതൽ ഇത്പോലെയുള്ള ഏതെങ്കിലും പൊതുചർച്ചാ വേദികളിലോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ തനിക്ക് നേരെ നടന്നടുക്കുന്ന ഒരു കൊലയാളിയെ  റുഷ്ദി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഫത്‌വയ്ക്ക് ശേഷമുള്ള വർഷങ്ങളിൽ തനിക്കെതിരെ വന്ന ആറോളം  കൊലപാതക ഗൂഢാലോചനകളെങ്കിലും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ വൈദഗ്ധ്യത്താൽ പരാജയപ്പെടുത്തിയതായി പറയുന്നുണ്ട്.

ഖൊമേനിയുടെ  ഫത്‌വ പക്ഷേ കലാകാരനെന്ന നിലയിൽ തന്നെ വഴിതെറ്റിച്ചേക്കാവുന്ന രണ്ടു വഴികളുണ്ടെന്ന് മനസ്സിലാക്കിയിടത്താണ്  തന്റെ വിജയമെന്ന് റുഷ്ദി ഓർമിപ്പിക്കുന്നു. ഫത്‌വക്ക് ശേഷം ഭയന്ന്  അതിനു കീഴ്‌പ്പെട്ട്   അത്തരം പുസ്തകങ്ങൾ റുഷ്ദി എഴുതിയില്ല . എന്നാൽ അതിനെതിരെ പ്രതികാരം മൂത്ത് എതിർത്തുകൊണ്ടുള്ള  പുസ്തകങ്ങളും എഴുതിയില്ല. ഈ രണ്ടു സാധ്യതകളും തന്റെ  വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും നശിപ്പിക്കുകയും അത്  ഫത്‌വയുടെ തന്നെ സൃഷ്ടിയായി മാറ്റുകയും ചെയ്യും. അതുകൊണ്ട് ഒരു കലാകാരൻ എന്ന നിലയിൽ ഇവയെയെല്ലാം അതിജീവിക്കാനുള്ള ഒരേയൊരു മാർഗം, താൻ  സഞ്ചരിക്കുന്ന സാഹിത്യപാതയെ മനസ്സിലാക്കുകയും, തിരഞ്ഞെടുത്ത യാത്രകളെ അംഗീകരിക്കുകയും, ആ വഴിയിലൂടെ തന്നെ മുന്നോട്ട് പോകുകയും ചെയ്യുക എന്നതായിരുന്നു. അതിന് ഇച്ഛാശക്തിമാത്രം ഉണ്ടായാൽ മതിയാകുമായിരുന്നു .പക്ഷേ അത്തരം തിരഞ്ഞെടുപ്പുകൾ എളുപ്പമായിരുന്നില്ല എന്നദ്ദേഹം പറയുന്നു  . താൻ  ആരായിരുന്നുവെന്നും  തനിക്ക്  താനായിത്തന്നെ തുടരാനാകുമോ എന്നുള്ള ചോദ്യങ്ങൾ അന്നേരം ഉയർന്നു വന്നെന്നും റുഷ്ദി പറയുന്നു.ഫത്‌വയ്ക്ക് മുമ്പായി അഞ്ച് പുസ്തകങ്ങൾ അദ്ദേഹം എഴുതിയിരുന്നു  ,അതിനു ശേഷം  പതിനാറെണ്ണവും . ഷാർലി ഹെബ്‌ദോ അക്രമത്തിന്  തൊട്ടുപിന്നാലെ, റുഷ്ദി  എഴുതി: ‘മതത്തോടുള്ള ബഹുമാനം’ എന്നത് ‘മതത്തോടുള്ള ഭയം’ എന്നർത്ഥമുള്ള ഒരു വാക്യമായി മാറിയിരിക്കുന്നു. 

റുഷ്ദിക്ക് നേരെയുള്ള ആക്രമണത്തിനെതിരെ നിരവധിപേർ പ്രതികരിച്ചു. വെറുപ്പിൻ്റെയും പ്രാകൃതശക്തികളുടെ ഭീരുത്വമായ ആക്രമണത്തിന് അദ്ദേഹം ഇരയായെന്നും . അദ്ദേഹത്തിന്റെത്   സാർവത്രികമായ പോരാട്ടമാണ് എന്നും ഫ്രാൻസിന്റെ പ്രസിഡന്റ്  മാക്രോൺ അഭിപ്രായപ്പെട്ടു . ബൈഡൻ ഉൾപ്പെടെ  മറ്റ് ലോകനേതാക്കളും സമാനമായ പ്രസ്താവനകൾ നടത്തി റുഷ്ദിക്ക് ഐക്യദാർഡ്യം  പ്രഖ്യാപിച്ചു. എന്നാൽ  താൻ ജന്മാരാജ്യമായ ഇന്ത്യക്ക്  ഇതേകുറിച്ച് പറയാൻ അന്നേരം വാക്കുകളൊന്നും കിട്ടിയില്ല എന്നദ്ദേഹം പറയുന്നുണ്ട്. നിലവിൽ വന്ന ഇന്ത്യയുടെ പുതിയ ഭരണഘടന, ഭാഷയിലും ഉദ്ദേശ്യത്തിലും പൂർണ്ണമായും മതേതരമായിരുന്നു. എന്നാൽ  നിലവിലെ ഭരണകൂടം ആ മതേതര അടിത്തറയെ തുരങ്കംവയ്ക്കാനും ആ സ്ഥാപകരെ അപകീർത്തിപ്പെടുത്താനും പ്രത്യക്ഷമായി മതപരവും ഭൂരിപക്ഷമുള്ളതുമായ ഒരു ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാൻ ശ്രമിക്കുന്ന അവസ്ഥകളെ ഓർമ്മിപ്പികുകയും ചെയ്യുന്നുണ്ട് എന്നദ്ദേഹം കൂട്ടി ചേർക്കുന്നു. 

തൻ്റെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചതിന് ഏതാണ്ട് ആറ് വർഷങ്ങൾക്ക്  ശേഷം, 1994 ഒക്ടോബർ 14-ന് എൺപത്തിരണ്ടുകാരനായ ഈജിപ്ഷ്യൻ എഴുത്തുകാരൻ നജീബ്  മഹ്ഫൂസ് തൻ്റെ സഹ എഴുത്തുകാരുമായും ചിന്തകരുമായും നടത്തുന്ന  പ്രതിവാര കൂടിക്കാഴ്ചയ്ക്കായി തൻ്റെ പ്രിയപ്പെട്ട കെയ്‌റോ കഫേയിലേക്ക് നടക്കാൻ വീട് വിട്ടിറങ്ങി .നടത്തം തുടരുമ്പോൾ ഒരു കാർ അദ്ദേഹത്തിന്റെ അരികിലൂടെ ഇഴഞ്ഞു നീങ്ങി വന്നു . തന്റെ ആരാധകരിൽ ആരെങ്കിലുമാകും എന്നദ്ദേഹം കരുതിയെങ്കിലും അത് തെറ്റായിരുന്നു എന്നു തിരിച്ചറിയുമ്പോഴേക്കും . കാറിൽ നിന്ന് ചാടിയിറങ്ങിയ ആൾ  മഹ്ഫൂസിൻ്റെ കഴുത്തിൽ തുടർച്ചയായി കുത്തി അദ്ദേഹത്തെ വീഴ്ത്തി. .  അക്രമി ഉടനടി രക്ഷപ്പെട്ടു. ഭാഗ്യവശാൽ, ആ  എഴുത്തുകാരൻ ആക്രമണത്തെ അതിജീവിച്ചു. “സാംസ്കാരിക ഭീകരതയുടെ” ഒരു ഉദാഹരണമായിരുന്നു ഇതും. ഈജിപ്ഷ്യൻ ഇസ്ലാമിക മതമൗലികവാദികൾക്കെതിരെ നിലാപടുകൾ കൈകൊണ്ടതിന്നുള്ള മറുപടിയായിരുന്നു ഈ വധശ്രമം   . സ്വാഭാവികമായും ഒരു  ആക്രമണത്തിൻ്റെ സാധ്യത വർഷങ്ങളായി മഹ്ഫൂസിൻ്റെ തലയിൽ തൂങ്ങിക്കിടന്നിരുന്നു എന്നതാണ് സത്യം . യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നീ മൂന്ന് മഹത്തായ ഏകദൈവവിശ്വാസങ്ങളുടെ പിറവിയെ വിവരിക്കുന്ന ചിൽഡ്രൻ ഓഫ് ദ ആലി എന്ന അദ്ദേഹത്തിന്റെ  പുസ്തകം  ഇസ്ലാമിനെ അപമാനിച്ചതിന് നിരോധിക്കപ്പെട്ടിരുന്നു.

വർഷം 1938, ജനുവരി 7. സാമുവൽ ബെക്കറ്റ് തന്റെ മർഫി എന്ന നോവലിന്റെ എഴുത്തു കുത്തുകളുമായി നടക്കുന്ന സമയം.ഒരു സിനിമ കഴിഞ്ഞ്  പാരീസിലെ ഒരു തെരുവിലൂടെ തന്റെ വീട്ടിലേക്കു പോകുകയായിരുന്ന  സാമുവൽ ബെക്കറ്റിനെ പ്രൂഡൻ്റ് എന്നു പേരുള്ള ഒരു കൂട്ടികൊടുപ്പുകാരൻ സമീപിച്ച് പണം ആവശ്യപ്പെട്ടു.  ഒടുവിൽ ബെക്കറ്റിന്  പ്രുഡൻ്റിനെ തള്ളിമാറ്റേണ്ടി വന്നു. പക്ഷേ വൈകി പോയിരുന്നു .  അപ്പോഴേക്കും പ്രുഡൻ്റിന്റെ കൈയ്യിലുണ്ടായിരുന്ന കത്തി   ബെക്കറ്റിന്റെ ഇടത് ശ്വാസകോശത്തിനും  ഹൃദയത്തിനും ഇടയിലേക്ക്  കയറിയിരുന്നു . അമിത  രക്തസ്രാവം ഉണ്ടായെങ്കിലും തക്കസമയത്ത്  ബെക്കറ്റിനെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയതുകൊണ്ട്  ജീവൻ തിരിച്ചു കിട്ടി. യുലീസസിന്റെ എഴുത്തുകാരൻ   ജെയിംസ് ജോയ്‌സാണ് അന്നേരം  ആശുപത്രിയിലെ സ്വകാര്യ മുറിയുടെ ചെലവ് വഹിച്ചത്. 

ആശുപത്രിയിൽ നിന്ന് മോചിതനായ ശേഷം ബെക്കറ്റ് പ്രുഡൻ്റിന്റെ  വിചാരണയ്ക്ക് പോയി, കോടതിമുറിയിൽ വെച്ച് അയാളെ കണ്ട്  , എന്തിനാണ് തന്നോടിതു  ചെയ്തതെന്ന് ചോദിച്ചു. ‘എനിക്കറിയില്ല സർ. എന്നോട് ക്ഷമിക്കണം ‘ എന്നു മാത്രമായിരുന്നു അയാളുടെ മറുപടി .ഈ സംഭവ കഥ വായിച്ചപ്പോൾ, ബെക്കറ്റിനെപ്പോലെ തന്റെ  അക്രമിയുടെ മുഖത്ത് നോക്കാനും അയാളെ നേരിട്ട് കണ്ട് സംസാരിക്കാനും റുഷ്ദിയെ  പ്രേരിപ്പിച്ചു.തന്റെ കൊലയാളിയുമായി ഒരു സാങ്കല്പിക സംഭാഷണത്തിൽ റുഷ്ദി ഏർപ്പെടുന്നുണ്ട്. സംഭാഷണം അവസാനിക്കുമ്പോൾ  അതെല്ലാം കേൾക്കാനുള്ള കഴിവ് അവനുണ്ടെന്ന് താൻ  വിശ്വസിക്കുന്നില്ലെങ്കിലും അയാളോട്  പറയാൻ ആഗ്രഹിക്കുന്ന ഇനിയും ചില കാര്യങ്ങളുണ്ടെന്നും റുഷ്ദി മനസ്സിലാക്കുന്നു. എഴുത്തുകാർക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ പുതിയ കാര്യമൊന്നുമല്ല.സമാനസംഭവങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളിലിൽ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ കേരളത്തിൽ  റുഷ്ദിക്കെതിരെ നടന്ന സംഭവത്തിനെ അപലപിച്ചു എഴുതിയ പോസ്റ്റിന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതുകൊണ്ടു എഴുത്തുകാരനായ മനോജ് കുറൂർ സാഹിത്യ പ്രവർത്തനം നിർത്തുകയാണെന്ന് വരെ പ്രഖ്യാപിക്കപ്പെടുകയുണ്ടായി.  

കല ഉണരുന്ന ഒരു സ്വപ്നമാണെന്ന് താൻ  വിശ്വസിക്കുന്നു. ആ ഭാവനയ്ക്ക് സ്വപ്നങ്ങൾക്കും യാഥാർത്ഥ്യത്തിനും ഇടയിലുള്ള വിടവ് നികത്താനും യാഥാർത്ഥ്യത്തെ അയഥാർത്ഥമായ ഭൂതകണ്ണാടിയിലൂടെ  കാണുന്നതിലൂടെ പുതിയ വഴികൾ  മനസ്സിലാക്കാനും കഴിയും.മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കത്തി എന്നത്, നമ്മളുടെ ഉപയോഗത്തിൽ നിന്ന് അർത്ഥം നേടുന്ന ഒരു ഉപകരണമാണ് . ധാർമ്മികമായി അത് നിഷ്പക്ഷമാണെങ്കിലും   അവയുടെ  ദുരുപയോഗമാണ് അധാർമികത റുഷ്ദി കൂട്ടിചേർക്കുന്നു. ഈ സംഭവത്തിന് ശേഷം  പരിഭ്രാന്തി, വിഷാദം തുടങ്ങിയ  ലക്ഷണങ്ങൾ ഇല്ലായിരുന്നുവെങ്കിലും  ഇതേകുറിച്ച് എഴുതികൊണ്ടിരിക്കുമ്പോൾ ആഴ്ചയിൽ പലതവണ പേടിസ്വപ്നങ്ങൾ ഉണ്ടാകാറുണ്ട് എന്നദ്ദേഹം എഴുതിയിട്ടുണ്ട്. കാലത്തിന്   എല്ലാ മുറിവുകളും സുഖപ്പെടുത്താനൊക്കില്ലെന്നും , പക്ഷേ അതിന് വേദനയെ നിർവീര്യമാക്കാനും  പേടിസ്വപ്നങ്ങൾ ഇല്ലാതാക്കാനും സാധിക്കും  ;അദ്ദേഹം പറയുന്നു. 

ഇത്തരം ആക്രമണങ്ങൾ അനുഭവിക്കേണ്ടി വരുന്നവർക്ക്  നേരിടേണ്ടി വരുന്ന  മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ അനവധിയാണ്.  കാരണം അത്തരം ആഘാതങ്ങൾ ഓർമ്മകളെ വികലമാക്കപ്പെടുന്നുണ്ട്. ഇതിനെ മറികടക്കാൻ നിരവധി ശാസ്ത്രീയ പദ്ധതികൾ വൈദ്യശാസ്ത്ര രംഗത്ത്  ഇന്ന് ലഭ്യമാണ്.അത്തരം പരിശീലന പദ്ധതികളിലൂടെ  ഉത്കണ്ഠയുടെയും വിഷാദത്തിൻ്റെയും ലക്ഷണങ്ങൾ കുറയ്ക്കാമെന്നും , രക്തസമ്മർദ്ദം കുറയ്ക്കുകയും  രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താമെന്നും പറയുന്നു.റുഷ്ദിയെ സംബന്ധിച്ചിടത്തോളം, ആക്രമണത്തെക്കുറിച്ച് എഴുതുന്നത്, തനിക്ക് നേരിട്ട ആഘാതത്തെ അഭിമുഖീകരിക്കുന്നതിനും അതിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു ഘടനാപരമായ മാർഗ്ഗം കൂടിയാണ്.  സംഭവത്തിൻ്റെ ഓർമ്മയുമായി ബന്ധപ്പെട്ട ദുരിതവും ഓർമ്മകളും  വികാരങ്ങളും ഇതുവഴി ലഘൂകരിച്ചു എന്നു റുഷ്ദി അവകാശപ്പെടുന്നു. 

ഒന്നിലധികം ശസ്ത്രക്രിയകളും ഫിസിക്കൽ തെറാപ്പിയും ഉൾപ്പെട്ട തൻ്റെ പതിമൂന്ന് മാസത്തെ പുനരധിവാസ സമയത്ത്, വൈകാരികവും മാനസികവുമായ ആഘാതങ്ങളുമായി പൊരുത്തപ്പെടുക എന്നതായിരുന്നു റുഷ്ദി നേരിട്ട വെല്ലുവിളി .ഇത്തരമൊരു ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പായ  “കത്തി” പൂർത്തിയാക്കുന്നത് വെറുമൊരു ഒരു സാഹിത്യശ്രമം മാത്രമല്ല, മറിച്ച് അതിജീവനത്തിൻ്റെ ഒരു പ്രവർത്തനമായി തന്നെ കാണേണ്ടിയിരിക്കുന്നു. 

കത്തിയിൽ റുഷ്ദിയുടെ ആഖ്യാനം വ്യക്തിപരമായ ആഘാതങ്ങൾക്കപ്പുറം വിശാലമായ സാമൂഹിക ആശങ്കകളെയും അഭിമുഖീകരിക്കുന്നുണ്ട് . ഇത് കേവലം  വ്യക്തിയുടെ ശാരീരികമായ അതിജീവനത്തിൻ്റെ ഒരു വിവരണം മാത്രമല്ല, ആധുനിക സാമൂഹിക ഘടനകളുടെയും പ്രത്യയശാസ്ത്രപരമായ ഏറ്റുമുട്ടലുകളുടെയും സങ്കീർണ്ണതകളെ അഭിമുഖീകരിക്കാൻ  ആവശ്യമായ പ്രതിരോധം ഏർപ്പെടുത്തുന്നതിനുള്ള  ബൗദ്ധികവും വൈകാരികവുമായ ഒരു യാത്ര കൂടിയാണ്.വിശാലമായ ഈ വീക്ഷണം ആഖ്യാനത്തെ സമ്പന്നമാക്കുക മാത്രമല്ല, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള സ്വന്തം അനുഭവങ്ങളിൽ സമാനതകൾ കണ്ടെത്തുന്ന വായനക്കാരുമായി ബന്ധിപ്പിക്കാനും ഇടയാക്കും; പ്രതേകിച്ചും ലോകം മുഴുവൻ അത്തരമൊരു കെട്ട അവസ്ഥയിലൂടെ  കടന്നുപോകുന്ന ഈ സമയത്ത്.  

വ്യക്തിത്വത്തെ രാഷ്ട്രീയവുമായി ഇഴചേർക്കാനുള്ള റുഷ്ദിയുടെ കഴിവ് ഇവിടെയും  പ്രകടമാണ്,ഈ വിശാലമായ വിവരണങ്ങൾക്കുള്ളിൽ സ്വന്തം നിലപാടുകൾ പ്രതിഫലിപ്പിക്കാൻ വായനക്കാരെ ക്ഷണിക്കുന്ന ബഹുതല വീക്ഷണവും റുഷ്ദി വാഗ്ദാനം ചെയ്യുന്നുണ്ട്. അക്രമത്തിൻ്റെ വ്യക്തിഗത വിവരണത്തെ മറികടക്കുന്ന ഒരു സുപ്രധാന സാഹിത്യ സൃഷ്ടിയാക്കി കത്തിയെ മാറ്റുന്ന പ്രധാന ഘടകവും അതു തന്നെയാണ്. . റുഷ്ദിയുടെ വിമർശനം സാഹിത്യ സമൂഹത്തിലേക്കും പ്രസിദ്ധീകരണ വ്യവസായത്തിലേക്കും വ്യാപിക്കുന്നുണ്ട് , തന്നെപ്പോലെ, അവരുടെ സൃഷ്ടികൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുന്ന എഴുത്തുകാരെ സംരക്ഷിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ഭീഷണി നേരിടുന്ന എഴുത്തുകാർക്ക് റുഷ്ദിയുടെ ഈ വിമർശനം കൂടുതൽ കരുത്തുറ്റ പ്രതിരോധ സംവിധാനം ആവശ്യപ്പെടുന്നുണ്ട്.  ഒപ്പം സ്വതന്ത്രമായ ആവിഷ്കാര തത്വം ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ ആവശ്യകതയും ഇവിടെ  ഉയർത്തിക്കാട്ടുന്നു. 

സമകാലിക പ്രത്യയശാസ്ത്ര പോരാട്ടങ്ങളെ രൂപപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പങ്കിനെ കുറിച്ച്  റുഷ്ദി ഇവിടെ കൈകാര്യം ചെയ്യുന്നുണ്ട്.  യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന റാഡിക്കൽ പ്രത്യയശാസ്ത്രങ്ങളുടെ വ്യാപനത്തിന് എങ്ങനെ സംഭാവന നൽകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്രമായ ആവിഷ്‌കാരത്തിനുള്ള ഉപകരണമായി നിലകൊള്ളുമ്പോൾ തന്നെ  തീവ്രവാദി അക്രമത്തിനുള്ള സാധ്യതയുള്ള ഉത്തേജകമായും ഡിജിറ്റൽ മീഡിയയുടെ ഈ ഇരട്ട പങ്കിനെ കത്തി കൈകാര്യം ചെയ്യുന്നുണ്ട് .ഈ ഓർമ്മക്കുറിപ്പ് ഒരു വ്യക്തിഗത വിവരണമായി മാത്രമല്ല, ആധുനിക ആശയവിനിമയ ഉപകരണങ്ങൾ പൊതുജനാഭിപ്രായത്തെയും രാഷ്ട്രീയ വ്യവഹാരങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിൻ്റെ വിമർശനാത്മക പരിശോധന കൂടിയാണ്.ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന നിരവധി  സംഘടനകളുമായുള്ള സജീവമായ ഇടപെടലിലൂടെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് വേണ്ടിയുള്ള തൻ്റെ വാദത്തിൽ റുഷ്ദി ഉറച്ചുനിൽക്കുന്നു. 

 2012 ൽ പുറത്തിറങ്ങിയ ആത്മകഥാംശം നിറഞ്ഞ റുഷ്ദിയുടെ Joseph Anton: A Memoir എന്ന പുസ്തകത്തിലെ  വിശാലമായ സാമൂഹിക വിശകലനത്തിൽ നിന്ന് “കത്തി”യിലെക്ക് എത്തുമ്പോൾ  ആഖ്യാന ശൈലിയിൽ ഒരു സുപ്രധാന പരിണാമത്തെ അടയാളപ്പെടുത്തുന്നുണ്ട് എന്നു കാണാം  .ബാഹ്യ സാംസ്കാരിക വിമർശനങ്ങളേക്കാൾ വ്യക്തിപരമായ അതിജീവനത്തിനാണ് കത്തിയിൽ  ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ അപ്പോഴും സങ്കീർണ്ണമായ സ്വാതന്ത്ര്യം, സ്വത്വം, സാംസ്കാരിക സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ ഇടപഴകുന്നത് റുഷ്ദി തുടരുന്നുമുണ്ട്. 

“കത്തി” ദൌർഭാഗ്യകരമായ  സംഭവത്തിൻ്റെ വ്യക്തിപരമായ  ഒരു വിവരണം  മാത്രമല്ല, എഴുത്തുകാർക്കെതിരായ അത്തരം അക്രമത്തിൻ്റെ വിശാലമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ധ്യാനമായും (meditation) വർത്തിക്കുന്നു. ആക്രമണത്തിനു ശേഷമുള്ള ശാരീരികവും മാനസികവുമായ വീണ്ടെടുക്കൽ പ്രക്രിയകൾ ചർച്ച ചെയ്യുന്ന ഒരു ഓർമ്മക്കുറിപ്പു കൂടിയാണിത്.ചില വായനക്കാരും സാഹിത്യ നിരൂപകരും റുഷ്ദിയുടെ ധീരവും ഭാവനാത്മകവുമായ ഈ ആഖ്യാനത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുമ്പോഴും , മറ്റുചിലർ  പുസ്തകത്തിൻ്റെ ആഖ്യാന ഘടനയെ വിമർശിക്കുകയും ചെയ്യുന്നു

എന്തായാലും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അത് ഉയർത്തിപ്പിടിക്കുന്ന അപകടസാധ്യതകളെയും കുറിച്ചുള്ള ഒരു വിമർശനാത്മക വ്യവഹാരത്തിനുള്ളിൽ തന്നെയാണ് റുഷ്ദി തന്റെ “കത്തി”ആഴ്ത്തിയിരിക്കുന്നത്.

Death at My Doorstep

മരണം ആരെയും വിശുദ്ധരാക്കുന്നില്ല!

ഇന്ത്യൻ സാഹിത്യത്തിലെ ഒരു പ്രധാന എഴുത്തുകാരനായ ഖുശ്വന്ത് സിംഗിന്റെ പുസ്തകമാണ് “Death at My Doorstep”. വിവിധ പത്ര-മാസികകളിൽ താൻ എഴുതിയ ലേഖനങ്ങളുടെയും പ്രസിദ്ധരും അല്ലാത്തവരുമായ വ്യക്തികൾക്ക് എഴുതിയ അനുശോചനക്കുറിപ്പുകളുടെയും ഒരു സമാഹാരമാണ് ഈ പുസ്തകം.

മരണമെന്ന കേന്ദ്രപ്രമേയത്തിന് ചുറ്റുമാണ് ഈ രചനകളെല്ലാം കറങ്ങുന്നത്. എന്നാൽ മരണത്തെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന ഒരു പുസ്തകവുമല്ല ഇത് എന്നു പറഞ്ഞുകൊള്ളട്ടെ മറിച്ച്, ജീവിതത്തിന്റെ ക്ഷണികതയെ ഓർമ്മിപ്പിച്ചുകൊണ്ട്, ഓരോ നിമിഷവും അർത്ഥപൂർണ്ണമായി ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു പുസ്തകമാണിത്.

മരിച്ചവരെ കുറിച്ച് നല്ലത് മാത്രമേ പറയാവൂ എന്ന ആശയത്തോട് തനിക്ക് ഒട്ടും യോജിപ്പില്ല എന്നദ്ദേഹം പറയുന്നുണ്ട്. ജീവിച്ചിരുന്നപ്പോൾ പാപകളായിരുന്നവർ മരിച്ചു എന്ന ഒറ്റകാരണത്താൽ സാധുക്കളാകുന്നില്ല . അത്തരം അസത്യങ്ങൾ ശവക്കല്ലറകളിൽ കൊത്തി വയ്ക്കുമ്പോൾ മറച്ചു വയ്ക്കാം. എന്നാൽ സ്മാരണാഞ്ജലികളെഴുതുമ്പോൾ മരിച്ചവരെകുറിച്ചുള്ള ഓർമ്മകുറിപ്പുകളെഴുതുമ്പോൾ അതിന്റെ ആവശ്യമില്ല എന്നും അത് സത്യസന്ധമായിരിക്കണം എന്നും ഖുശ്വന്ത് സിംഗ് പറയുന്നു.

ഖുശ്വന്ത് സിംഗ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ, വാർദ്ധക്യത്തിന്റെ അവശതകളെക്കുറിച്ചും മരണത്തെക്കുറിച്ചുള്ള ചിന്തകളെക്കുറിച്ചും തുറന്നെഴുതുന്നുണ്ട് ഈ പുസ്തകത്തിൽ . പ്രശസ്തരായ വ്യക്തികളുടെ മരണവാർത്തകളോടൊപ്പം, തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിയോഗത്തെക്കുറിച്ചും അദ്ദേഹം അനുസ്മരിക്കുന്നു. ഈ അനുസ്മരണക്കുറിപ്പുകൾ കേവലം ജീവചരിത്രക്കുറിപ്പുകളല്ല, മറിച്ച്, ജീവിതത്തിന്റെയും മരണത്തിന്റെയും അർത്ഥതലങ്ങളെ സ്പർശിക്കുന്ന ഒരു തരം ദീർഘവീക്ഷണങ്ങളാണ്.

“ട്രെയിൻ ടു പാകിസ്ഥാൻ” എന്ന വിഖ്യാത കൃതിയിലൂടെ ഇന്ത്യാ വിഭജനത്തിന്റെ മുറിവുകൾ വരച്ചുകാട്ടിയ അതേ എഴുത്തുകാരൻ തന്നെയാണ് ഇവിടെ മരണത്തിന്റെ നിഴലിൽ ജീവിതത്തിന്റെ അർത്ഥം തേടുന്നതും. വിഭജനകാലത്തെ ഭീകരതകളും കൂട്ടക്കൊലകളും അനുഭവിച്ചറിഞ്ഞ അദ്ദേഹം, ജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ച് തികച്ചും ബോധവാനായിരുന്നു. ആ ബോധ്യമാവാം ഒരുപക്ഷേ, “Death at My Doorstep”-ൽ ഉടനീളം പ്രതിഫലിക്കുന്നത്.

മരണത്തെക്കുറിച്ചുള്ള വ്യത്യസ്ത സംസ്കാരങ്ങളുടെയും മതങ്ങളുടെയും കാഴ്ചപ്പാടുകളും ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട് .മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും അദ്ദേഹം പരിശോധിക്കുന്നുണ്ട് . ആത്മാവിന്റെ നശ്വരതയിൽ വിശ്വസമില്ലാത്ത അദ്ദേഹം പക്ഷേ മരണത്തെ ഭയക്കുന്നുമുണ്ട് പുനർജന്മത്തെ കുറിച്ചും സ്വർഗ്ഗത്തെ കുറിച്ചും അദ്ദേഹം ദലൈലാമയോടും ഓഷോയോടും അദ്ദേഹം ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. കേവലമൊരു മറുപടി അല്ലാതെ ആധികാരികമായ ഒരു മറുപടിയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നതെങ്കിലും കൃത്യമായതോ എന്നാൽ തന്നെ തൃപ്തിപ്പെടുത്തുന്നതോ ആയ ഒരു മറുപടിയും അദ്ദേഹത്തിന് ലഭിക്കുന്നില്ല എന്നു കാണാം.കേവലം തത്ത്വചിന്തകൾക്കപ്പുറം, സ്വന്തം അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും വെളിച്ചത്തിലാണ് അദ്ദേഹം ഈ വിഷയങ്ങളെ സമീപിക്കുന്നത്.

നർമ്മബോധമാണ് ഈ പുസ്തകത്തിന്റെ മറ്റൊരു സവിശേഷത. മരണമെന്ന ഗൗരവമേറിയ വിഷയത്തെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് ഖുശ്വന്ത് സിംഗ് ശ്രമിച്ചിട്ടുള്ളത് . മരണത്തെക്കുറിച്ചുള്ള ഭയം കുറയ്ക്കാനും ജീവിതത്തെ കൂടുതൽ സ്നേഹിക്കാനും വേണ്ട നർമ്മബോധം വായനക്കാരനു പകർന്നു നല്കാൻ തന്റെ എഴുത്തിന് കഴിയുമെന്ന് അദ്ദേഹം കരുതുന്നുണ്ട്.

ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയും ഓരോ നിമിഷവും അർത്ഥപൂർണ്ണമായി ജീവിക്കാൻ നമ്മെഓർമ്മിപ്പിക്കുകയും ചെയ്യുന്ന ഈ പുസ്തകം, ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർക്ക് തീർച്ചയായും വായനയിൽ ഉൾപ്പെടുത്താം. സുരേഷ് എം ജി മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഈ പുസ്തകം ഡിസി ബുക്സ് പുറത്തിറക്കിയിട്ടുണ്ട്. Roli Books ആണ് ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പ്രസാധകർ.

മാർക്വേസിന്റെ അവസാന അഭിമുഖവും മറ്റു സംഭാഷണങ്ങളും

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനിക്കപ്പെട്ട എഴുത്തുകാരിൽ ഒരാളായിരുന്നു ഗബ്രിയേൽ ഗാർസിയ മാർക്വേസ്. അദ്ദേഹത്തിന്റെ കൃതികൾ, പ്രത്യേകിച്ച് 1967 ൽ ഇറങ്ങിയ ഏകാന്തതയുടെ നൂറുവർഷങ്ങൾ എന്ന നോവൽ, ലോകമെമ്പാടും സാഹിത്യരചനയിലും വായനയിലും ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. അടിച്ചമർത്തൽ ഭരണകൂടങ്ങളുടെ തുറന്ന വിമർശകനും, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി വാദിക്കുന്ന ആളുമായിരുന്നു മാർക്വേസ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ, ആശയങ്ങൾ, സൃഷ്ടിപരമായ കാഴ്ചപ്പാടുകൾ എന്നിവ പ്രദർശിപ്പിക്കുന്ന അഭിമുഖങ്ങളും സംഭാഷണങ്ങളും നിറഞ്ഞതായിരുന്നു ആ സാഹിത്യ ജീവിതം . 2013-ൽ പുറത്തിറങ്ങിയ ‘അവസാന അഭിമുഖവും മറ്റ് സംഭാഷണങ്ങളും’ ആയിരുന്നു ഈ സംഭാഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. മാർക്വേസിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ നടത്തിയ അഭിമുഖങ്ങളുടെയും സംഭാഷണങ്ങളുടെയും സമാഹാരമാണ് ഈ പുസ്തകം.

അഭിമുഖങ്ങളും സംഭാഷണങ്ങളും പത്രങ്ങൾ, മാഗസിനുകൾ, റേഡിയോ പ്രോഗ്രാമുകൾ, ടെലിവിഷൻ പ്രോഗ്രാമുകൾ എന്നിവയുൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്ന് എടുത്തതാണ്. ഇവയെല്ലാം മാർക്വേസിന്റെ ജീവിതം, അദ്ദേഹത്തിന്റെ കൃതികൾ, സാഹിത്യത്തെയും സംസ്കാരത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്നവയാണ് .

പുസ്തകത്തിന്റെ ആദ്യ ഭാഗം മാർക്വേസിന്റെ കരിയറിലെ “മാന്ത്രിക വർഷങ്ങൾ” ഉൾക്കൊള്ളുന്നവയാണ്.1967-ൽ പ്രസിദ്ധീകരിച്ച ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന അദ്ദേഹത്തിന്റെ നോവലിന്റെ പ്രസിദ്ധീകരണമാണ് ഈ കാലഘട്ടത്തെ പ്രധാനമായും അടയാളപ്പെടുത്തുന്നത്. ഈ കാലയളവിൽ മാർക്വേസ് ഇതിനകം ഒരു പ്രധാന അന്താരാഷ്ട്ര വ്യക്തിയായി തീർന്നിരുന്നുവല്ലോ! നിരവധി അഭിമുഖങ്ങൾക്കും സംഭാഷണങ്ങൾക്കും അദ്ദേഹത്തിന് വളരെയധികം സമയ കണ്ടത്തേണ്ടി വന്നു . ഈ ഭാഗത്ത് സർഗ്ഗാത്മക പ്രക്രിയയെക്കുറിച്ചുള്ള മാർക്വേസിന്റെ ചിന്തകൾ, സാഹിത്യത്തിന്റെ പ്രാധാന്യം, നോവലിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ എന്നിവ നമുക്ക് കാണാൻ കഴിയും. 1971-ലെ ഒരു അഭിമുഖത്തിൽ, മാർക്വേസ് ഇങ്ങനെ അഭിപ്രായപ്പെട്ടു , “നോവൽ മനുഷ്യാത്മാവിന്റെ അനന്തമായ സാധ്യതകളുടെ പര്യവേക്ഷണമാണ്.” സൃഷ്ടിപരമായ പ്രക്രിയയിൽ ഭാവനയുടെ പ്രാധാന്യത്തെക്കുറിച്ചും യാഥാർത്ഥ്യത്തിൽ വേരൂന്നിയ കഥകൾ രചയിതാക്കൾ പറയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം മനസ്സ് തുറക്കുന്നുണ്ട്.

സാമൂഹിക നീതിയോടുള്ള തന്റെ പ്രതിബദ്ധതയെക്കുറിച്ചും സമൂഹത്തിൽ സാഹിത്യത്തിനുള്ള പങ്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളെക്കുറിച്ചും മാർക്വേസ് പറയുന്നുണ്ട് . 1974-ലെ മറ്റൊരു അഭിമുഖത്തിൽ മാർക്വേസ് പ്രസ്താവിച്ചു, “സാഹിത്യത്തിന് ആളുകളുടെ മനസ്സ് തുറക്കണം, അവർക്ക് സത്യം വെളിപ്പെടുത്തണം, അവർക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ച് അവരെ ബോധവാന്മാരാക്കണം, അങ്ങനെ അവർക്ക് സമൂഹത്തെ മെച്ചപ്പെടുത്താൻ ആവശ്യമായ മാറ്റങ്ങൾ വരുത്താനാകും.”

മാർകേസിന്റെ കരിയറിലെ “ഏകാന്തമായ വർഷങ്ങൾ” ഉൾപ്പെടുന്നവയാണ് പുസ്തകത്തിലെ അടുത്ത ഭാഗം . വലിയ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും കൂടുതൽ വ്യക്തിപരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ മാറിയതാണ് ഈ കാലഘട്ടത്തെ മാർകേസ് അടയാളപ്പെടുത്തുന്നത്. . ഈ വിഭാഗത്തിൽ സൃഷ്ടിപരമായ പ്രക്രിയയിൽ ഏകാന്തതയുടെ പ്രാധാന്യത്തെക്കുറിച്ച് മാർക്വേസ് സംസാരിക്കുന്നത് കാണാം. തന്റെ എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മെക്‌സിക്കോ സിറ്റിയിലെ തന്റെ വീട്ടിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ ഏകാന്തത തന്നെ ആഴത്തിലുള്ള ധാരണയുടെയും ഉൾക്കാഴ്ചയുടെയും ആഴത്തിൽ എത്താൻ അനുവദിച്ചതെങ്ങനെയെന്നും അദ്ദേഹം പറയുന്നു.

അസ്വാസ്ഥ്യമുണ്ടെങ്കിൽപ്പോലും എഴുത്തുകാർ സത്യം പറയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാർക്വേസ് പറയുന്നുണ്ട്. 1983-ലെ ഒരു അഭിമുഖത്തിൽ മാർക്വേസ് പ്രസ്താവിച്ചു, “ഒരു എഴുത്തുകാരൻ സത്യം പറയാൻ ഭയപ്പെടേണ്ടതില്ല. വായനക്കാരന് അസ്വസ്ഥതയുണ്ടെങ്കിലും സത്യം വെളിപ്പെടുത്തുന്ന കഥകൾ എഴുതാൻ അവൻ തയ്യാറായിരിക്കണം.” വായനക്കാർക്ക് അവരുടെ ലോകത്തെ കുറിച്ച് ആഴത്തിലുള്ള ധാരണ നൽകുന്നതിന്, എഴുത്തുകാർ അവരുടെ കൃതികളിൽ സത്യസന്ധരും ധീരരും ആയിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

‘അവസാന അഭിമുഖവും മറ്റ് സംഭാഷണങ്ങളുടെയും’ അവസാന ഭാഗം മാർക്വേസിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത് . ഈ കാലഘട്ടത്തിൽ അദ്ദേഹം സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയും അത്തരം അതിശയകരവുമായ പല വിഷയങ്ങളിലേക്കുള്ള തന്റെ ഒരു തിരിച്ചു വരവിനെ അടയാളപ്പെടുത്തുന്നുമുണ്ട്. ഈ ഭാഗത്ത്, സാമൂഹിക നീതിയോടുള്ള തന്റെ പ്രതിബദ്ധതയെക്കുറിച്ചും മാറ്റം സൃഷ്ടിക്കുന്നതിൽ സാഹിത്യത്തിനുള്ള പങ്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളെക്കുറിച്ചും സംസാരിക്കുന്നത് കാണാം. 2002-ലെ ഒരു അഭിമുഖത്തിൽ, മാർക്വേസ് പ്രസ്താവിച്ചു, “മാറ്റം സൃഷ്ടിക്കാനുള്ള സാഹിത്യത്തിന്റെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. കഥകൾ പറയുന്നതിലൂടെ, ലോകത്തെ നോക്കുന്നതിനുള്ള പുതിയ വഴികൾ ആളുകൾക്ക് കാണിച്ചുതരാമെന്നും ഇത് ഒരു നല്ല ഭാവി സൃഷ്ടിക്കാൻ സഹായിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. ” രചയിതാക്കൾ അവരുടെ കൃതികളിൽ ധീരരായിരിക്കേണ്ട ആവശ്യകതയെക്കുറിച്ചും നിലവിലെ അവസ്ഥയെ വെല്ലുവിളിക്കുന്ന കഥകൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറയുന്നു.

സമൂഹത്തിലും സാഹിത്യത്തിലും സ്വാധീനമുള്ള മാർക്വേസ് എന്ന എഴുത്തുകാരന്റെ ജീവിതത്തെയും സൃഷ്ടികളെയും കുറിച്ച് ഒരു സവിശേഷമായ ഉൾക്കാഴ്ച ഈ പുസ്തകം നൽകുന്നുണ്ട് . മാർക്വേസിന്റെ ജീവിതത്തിലും കൃതികളിലും താൽപ്പര്യമുള്ള ഏതൊരാൾക്കും ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ് ഈ പുസ്തകം നമുക്കു മുന്നിൽ വിളമ്പുന്നത്.

പ്രസാധകർ : Melville House Publishing,London

നൂർ ഇനായത് ഖാൻ: ടിപ്പുവിന്റെ കൊച്ചുമകൾ, ചരിത്രത്തിന്റെ മറവിയിൽ ആണ്ടുപോയ നാസിവിരുദ്ധ പോരാളി

ചരിത്രത്തിന്റെ എടുകളിൽ ചില വ്യക്തികൾ അവരുടെ ധൈര്യവും പ്രതിരോധവും അചഞ്ചലമായ നിശ്ചയദാർഢ്യവും കൊണ്ട് എക്കാലത്തും മായാത്ത ഒരു മുദ്ര പതിപ്പിക്കാറുണ്ട്. നമ്മുടെ മുന്നിൽ അങ്ങനെയുള്ള നിരവധി പേരുടെ ചിത്രങ്ങളുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലായാലും ലോകമഹായുദ്ധങ്ങളിലായാലും മേല്പറഞ്ഞ സവിശേഷതകൾകൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റുകയും എന്നാൽ പല കാരണങ്ങൾ കൊണ്ട് നമ്മുടെ മറവിയുടെ ആഴങ്ങളിലേക്ക് വീണുപോയവരും ഏറെയാണ് എന്നു കാണാം. അത്തരത്തിൽ വീര്യവും ദുരന്തവും ഒരുപോലെ പ്രതിധ്വനിക്കുന്ന ഒരു വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്ന പേരായിരുന്നു നൂർ ഇനായത്ത് ഖാന്റേത്.

1914-ൽ ഉസ്ബെക്കിസ്ഥാന്റെ അതിർത്തിക്കടുത്തുള്ള റഷ്യയിലെ യുറാൽ മലനിരകൾക്കടുത്തുള്ള ഒരുഗ്രാമത്തിലാണ് നൂർ ഇനായത് ഖാൻ ജനിച്ചത്. സൂഫി മിസ്റ്റിക്കും സംഗീതജ്ഞനുമായ ഹസ്രത്ത് ഇനായത് ഖാനും ന്യൂ മെക്സിക്കോയിൽ നിന്നുള്ള അമേരിക്കക്കാരിയായ ഓറ റേ ബേക്കറിനും ജനിച്ച നൂറിന്റെ പൈതൃകം മൈസൂരിലെ ടിപ്പു സുൽത്താനുമായും ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. നൂർ ഇനായത് ഖാന്റെത് ഭൂഖണ്ഡങ്ങളിലേക്കും തലമുറകളിലേക്കും വ്യാപിച്ചുകിടക്കുന്ന സങ്കീർണ്ണമായ ഒരു വംശപരമ്പരയാണ്. അവരുടെ  പിതാവ് ഹസ്രത്ത് ഇനായത്ത് ഖാൻ ഈ മൈസൂർ  രണാധികാരിയുടെ പിൻഗാമിയായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ തന്നെ അവൾ ബന്ധുക്കൾക്കൊപ്പം ലണ്ടനിലേക്ക് പറിച്ചു നടപ്പെട്ടു. പിതാവ് അവളെ  ഐക്യം, സ്നേഹം, ആത്മീയ പ്രബുദ്ധത എന്നിവ പഠിപ്പിക്കാനാണ് ഊന്നൽ നൽകിയത്. അവരുടെ വംശാവലിയിലൂടെ പകർന്നുനൽകിയ ഈ മൂല്യങ്ങൾ നൂറിന്റെ വിധി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ചെറുപ്പത്തിൽ തന്നെ നൂർ ദൈവത്തിൽ അഗാധമായ വിശ്വാസം വളർത്തിയെടുക്കുകയും, ദൈവത്തോടുള്ള സ്നേഹത്തിലൂടെയും ഭക്തിയിലൂടെയും സത്യം കണ്ടെത്താൻ ശ്രമിക്കുന്ന സൂഫികളുടെ  വഴി പിന്തുടരാനും  തുടങ്ങിയിരുന്നു 

സംഗീതം, സാഹിത്യം, സൂഫി അധ്യാപനം എന്നിവയിൽ പാരമ്പര്യേതര കഴിവുകൾ അവളെ വേറിട്ടു നിർത്തിയിരുന്നെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രക്ഷുബ്ധമായ കാറ്റ് യൂറോപ്പിലുടനീളം വീശിയടിച്ചപ്പോൾ നൂർ തന്റെ വഴി കണ്ടെത്തിയത് മറ്റൊരു ദിശയിലേക്കായിരുന്നു. നൂർ ഇനായത് ഖാൻ 21 വയസ്സുള്ളപ്പോൾ തന്നെ വനിതാ സഹായ വ്യോമസേനയിൽ (WAAF) ചേർന്നു. അവരുടെ തീക്ഷ്ണമായ ബുദ്ധിയും ഭാഷാ വൈദഗ്ധ്യവും കൊണ്ട് ബ്രിട്ടീഷ് ഇന്റലിജൻസിന്റെ ഒരു വക്താവായി സേവനമനുഷ്ഠിക്കാൻ അവർ  തെരഞ്ഞെടുക്കപ്പെടുകയും  ചെയ്തു. ഈ സമയത്തും  സൂഫിസത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും അവർ തന്റെ സ്ഥാനം ഉപയോഗിച്ചു.

വനിതാ സഹായ വ്യോമസേനയിൽ പ്രവേശിച്ച നൂർ പിന്നീട് നാസി അധിനിവേശ പ്രദേശങ്ങളിൽ രഹസ്യാന്വേഷണ ശേഖരണ പ്രവർത്തനങ്ങൾ  നടത്തുന്ന സംഘടനയായ സ്പെഷ്യൽ ഓപ്പറേഷൻസ് എക്സിക്യൂട്ടീവിലേക്ക് (SOE) റിക്രൂട്ട് ചെയ്യപ്പെട്ടു. പുതിയ ദൌത്യം തന്റെ ജീവൻ അപകടത്തിലാക്കുമെന്നറിഞ്ഞിട്ടും, നൂർ പക്ഷേ ധൈര്യപൂർവ്വം മുന്നോട്ട് പോയി. SOE-യിലെ ആദ്യത്തെ വനിതാ ഏജന്റുമാരിൽ ഒരാളെന്ന നിലയിൽ, നാസി അധിനിവേശത്തിനെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാനും ഇരുളിൽ  കുടുങ്ങിയവർക്കിടയിൽ പ്രത്യാശയും ആത്മവിശ്വാസവും പകരാനും അവർ രഹസ്യമായി പ്രവർത്തിച്ചു. 

നാസി അധിനിവേശ പാരീസിൽ നൂർ ഇനായത് ഖാന്റെ രഹസ്യ പ്രവർത്തനങ്ങൾ അസാധാരണമായിരുന്നില്ല. “മഡലീൻ” എന്ന കോഡ് നാമത്തിൽ പ്രവർത്തിച്ചിരുന്ന നൂർ, ചുറ്റുപാടുകളിൽ എളുപ്പം പൊരുത്തപ്പെടാനുള്ള തന്റെ ശ്രദ്ധേയമായ കഴിവ് പ്രകടമാക്കി. അധിനിവേശ പാരീസിന്റെ ഹൃദയഭാഗത്ത്, നൂർ രഹസ്യമായി തന്റെ വയർലെസ് റേഡിയോ വഴി നിർണായക വിവരങ്ങൾ കൈമാറി, പ്രതിരോധ പ്രസ്ഥാനവും സഖ്യസേനയും തമ്മിലുള്ള വിടവുകൾ നികത്തുന്നതിൽ മുഖ്യമായ പങ്ക് വഹിച്ചു. ഒന്നിലധികം ഭാഷകളിലുള്ള പ്രാവീണ്യവും ചുറ്റുപാടുകളിൽ തടസ്സമില്ലാതെ ഇടപെടാനും പ്രതികരിക്കാനുമുള്ള കഴിവുകൾ അവരെ ആ ജോലിയിൽ മുന്നോട്ട് നയിച്ചു. അവരുടെ “മഡലീൻ” എന്ന കോഡ് നെയിം, പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും പര്യായമായി മാറി. ഒരു ചാരയുവതിയെന്ന നിലയിൽ നൂറിന്റെ ജീവിതം ഓരോ വഴിത്തിരിവിലും അപകടങ്ങൾ നിറഞ്ഞതായിരുന്നു. ദുഷ്‌കരമായ ആ സമയങ്ങളിൽ നൂറിന്റെ ധൈര്യവും അർപ്പണബോധവും വിലമതിക്കാനാവാത്തതായിരുന്നു.


നൂർ ഇനായത് ഖാൻ

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധിനിവേശ ശക്തികൾക്കെതിരായ ടിപ്പു സുൽത്താന്റെ ധീരമായ പോരാട്ടമാണ് നൂറിന്റെ അന്തിമ പോരാട്ടത്തിന് അടിത്തറ പാകിയതെന്നു പറയാം. 

പക്ഷേ അത്യന്തം ദുർഘടവും അപകടം നിറഞ്ഞതുമായ ഈ ജോലി ഏറെക്കാലം മുന്നോട്ട് കൊണ്ടുപോകുക എളുപ്പമായിരുന്നില്ല. നാസി രഹസ്യ പോലീസിന്റെ കണ്ണു വെട്ടിച്ചു നടന്ന നൂർ 1943-ൽ ഗസ്റ്റപ്പോയുടെ പിടിയിലകപ്പെട്ടു. അസഹനീയമായ പീഡനങ്ങൾക്കുമുമ്പിൽ നൂറിന്റെ നിശ്ചയദാർഢ്യത്തിന്റെ ആഴങ്ങൾ പലപ്പോഴും പരീക്ഷിക്കപ്പെട്ടു. അതികഠിനമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ നൂർ തന്നെ പീഡിപ്പിക്കുന്നവരെ പോലും അമ്പരപ്പിക്കുന്ന മനക്കരുത്ത് കൊണ്ട് വേദനകളെ അതിജീവിക്കാൻ ശ്രമിച്ചു. തന്ത്രപ്രധാനമായ ഒരു വിവരം പോലും നാസികൾക്ക് മുന്നിൽ വെളിപ്പെടുത്താൻ അവൾ കൂട്ടാക്കിയില്ല. നൂർ കാണിച്ച ഈ ധീരത തന്റെ  സഹപ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുകയും തന്റെ ദൗത്യത്തിന്റെ സമഗ്രത സംരക്ഷിക്കുകയും ചെയ്തു. മരണത്തിന് മുമ്പിൽ നിൽക്കുമ്പോഴും നൂർ കാണിച്ചത് അസാമാന്യ ധീരതയായിരുന്നു. കാലികവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, ടിപ്പു സുൽത്താനും നൂർ ഇനായത് ഖാനും അവരുടെ ചെറുത്തു നിൽപ്പിന്റെ ഘട്ടങ്ങളിൽ ശ്രദ്ധേയമായ സമാനതകൾ പ്രകടിപ്പിച്ചതായി കാണാം. അസാധാരണമായ ധൈര്യത്തോടെ വെല്ലുവിളികളെയും  പ്രതിസന്ധികളെയും  ഇരുവരും നേരിട്ടു. 

മ്യൂണിക്കിന് വടക്കുള്ള ഡാചൗ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് പോകുന്നതിന് മുമ്പ് ഗസ്റ്റപ്പോ നൂറിനെ ട്രെയിൻ വഴി ജർമ്മനിയിലെ ഫോർഷൈം ജയിലിലേക്കാണ് കൊണ്ടുപോയത്. പിന്നീട് ഡെഹാവുവിലെക്കു കൊണ്ടുവരികയായിരുന്നു. ഓഷ്വിട്സിലേതുപോലെ വിഷവാതകം ഉപയോഗിച്ച് ആളുകളെ കൊല്ലുന്ന പതിവ് ഇവിടെ ഉണ്ടായിരുന്നില്ല. അതിനായി നാസികൾ ഇവിടെ ഗ്യാസ് ചേമ്പർ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എങ്കിൽ തന്നെയും 1944 ൽ ചില തടവുകാർ വിഷവാതകപ്രയോഗം മൂലം ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നു ദൃക്സാക്ഷികൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

ചില ചരിത്രകാരന്മാരും വിശകലന വിദഗ്ധരും നൂർ ഇനായത്ത് ഖാൻ സഖ്യകക്ഷികൾക്കും അച്ചുതണ്ട് ശക്തികൾക്കും വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്ന ഒരു ഡബിൾ ഏജന്റായിരിക്കാം എന്ന സിദ്ധാന്തം മുന്നോട്ടുവച്ചിട്ടുണ്ട്. നൂറിന് മേലുള്ള വിശ്വാസവഞ്ചനയുടെ സംശയങ്ങൾ പതിറ്റാണ്ടുകളായി പ്രചരിക്കുന്നുണ്ടെങ്കിലും, കൃത്യമായ തെളിവുകളുടെ അഭാവവും കാലക്രമേണ ഈ സിദ്ധാന്തത്തിന്റെ അവ്യക്തതയ്ക്ക് കാരണമാകുന്നുണ്ട്. എന്നിരുന്നാലും, ഈ സിദ്ധാന്തം ഏറെക്കുറെ അടിസ്ഥാനരഹിതവും ലക്ഷ്യത്തോടുള്ള നൂറിന്റെ അചഞ്ചലമായ സമർപ്പണത്തെ പിന്തുണയ്ക്കുന്ന നിരവധി തെളിവുകളുടെ ധാരാളിത്തത്താൽ വസ്തുതാ വിരുദ്ധവുമാണ്. 

ചില സ്രോതസ്സുകൾ സൂചിപ്പിക്കുന്നത് ചെറുത്തുനിൽപ്പിന്റെ ഏതെങ്കിലും ഒരു സമയത്ത് കൂട്ടാളികളിൽ ആരെങ്കിലും അവരെ ഒറ്റികൊടുത്തിട്ടുണ്ടാകാം എന്നാണ്. ഇത് നിർഭാഗ്യകരമായ സാഹചര്യങ്ങളുടെയോ പ്രവർത്തനപരമായ അപകടങ്ങളുടെയോ ഫലമായിരുന്നുവെന്നും വാദിക്കുന്നവരുണ്ട്. എങ്കിലും അതിനു പിന്നിലുള്ള യഥാർഥ സംഭവങ്ങൾ  ഇന്നും തർക്കവിഷയമായി തുടരുകയാണ്. നൂറിന്റെ കഥയ്ക്ക്  നിഗൂഢതയുടെ ഒരു അന്തരീക്ഷം അത് നല്കുന്നുമുണ്ട്.  

നൂർ ഇനായത് ഖാന്റെ അന്ത്യം സംഭവിച്ചത് ഡെഹാവു കോൺസെൻട്രേഷൻ ക്യാമ്പിൽ വച്ചാണെന്ന് ചരിത്രരേഖകൾ സ്ഥിരീകരിക്കുമ്പോഴും  മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങൾ വേറെയുമുണ്ട്. ചില സ്രോതസ്സുകൾ സൂചിപ്പിക്കുന്നത് നൂറിന്റെ ഒന്നിലധികം തവണ പരാജയപ്പെട്ട രക്ഷപ്പെടൽ ശ്രമങ്ങൾക്ക് ശേഷമാണ് അവർ വധിക്കപ്പെട്ടതെന്നാണ്. വധശിക്ഷയ്ക്ക് മുമ്പ് അവരെ ഏകാന്ത തടവിൽ പാർപ്പിച്ചതായി പറയുന്നു. ഒന്നിലധികം പ്രാവിശ്യം തടവുചാടാൻ നടത്തിയ ശ്രമങ്ങൾക്ക് ശേഷമാണ് അവരെ കനത്ത കാവലിൽ ഏകാന്ത തടവിൽ പാർപ്പിച്ചതെന്ന് ഷർബാനി ബസുവിന്റെ ‘സ്പൈ പ്രിൻസസ്: ദി ലൈഫ് ഓഫ് നൂർ ഇനായത് ഖാൻ’ എന്ന  പുസ്തകത്തിൽ പറയുന്നുണ്ട്. രക്ഷപ്പെടാനുള്ള ശ്രമങ്ങളെല്ലാം പാളിപോകുകയും അവരെ ‘വളരെ അപകടകാരി’ യായ ഒരു  തടവു പുള്ളിയായി കണക്കാക്കി മിക്ക സമയത്തും ചങ്ങലയിൽ തന്നെ നിർത്തി. ക്രൂരമായ മർദ്ദനത്തിന് ശേഷം വെടിവെച്ചാണ് അവരെ കൊന്നതെന്ന് ചില രേഖകളിൽ കാണുന്നു. 

1944 സെപ്തംബർ 13-ന് രാവിലെ, നൂറിനെയും മറ്റ് മൂന്ന് സഹ തടവുവുകാരായ സ്ത്രീകളെയും കൊണ്ട് വന്നു  നിലത്തു മുട്ടുകുത്തിച്ചു നിർത്തി. കഴുത്തിനു പുറകിലൂടെ വെടിവച്ചാണ് നൂറിനെ കൊലപ്പെടുത്തിയത്. മരണത്തിന് നിമിഷങ്ങൾക്ക് മുമ്പ്, അടിയേറ്റ നൂർ ഇനായത്ത് ‘സ്വാതന്ത്ര്യം’ എന്നർത്ഥം വരുന്ന ‘ലിബർട്ടെ’ എന്ന് നിലവിളിച്ചു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ചില രേഖകൾ അവരെ തീച്ചൂളയിലേക്ക് എടുത്തിടുമ്പോഴും ജീവനുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെടുമ്പോൾ വെറും മുപ്പത് വയസ്സായിരുന്നു നൂറിന് പ്രായം. 

കടുത്ത പീഡനം ഏറ്റു വാങ്ങുമ്പോഴും കാണിച്ച അചഞ്ചലതയും, ധൈര്യവും അന്തേവാസികൾക്കിടയിൽ ഐക്യദാർഢ്യബോധം വളർത്തി. ഡെഹാവു കോൺസെന്റെറേഷൻ ക്യാമ്പിലെ അന്തേവാസിയായിരുന്ന ജീൻ ഓവർട്ടൺ ഫുള്ളർ നൂറിനെ കുറിച്ചുള്ള വിവരണങ്ങൾ തന്റെ ഓർമ്മക്കുറിപ്പുകളിൽ പകർത്തിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും നൂർ പ്രകടിപ്പിച്ച കരുത്ത് അവരുടെ സാന്നിധ്യം കൊണ്ട് എല്ലാവർക്കും പ്രചോദനമായി എന്ന് ഫുള്ളർ സാക്ഷ്യപ്പെടുത്തുന്നു. സഹതടവുകാരിയായ ഹാരിയറ്റ് സ്റ്റാന്റൺ- ലീഫറും, നൂറിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നുണ്ട്. ക്യാമ്പിലെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾക്കിടയിൽ മാനവികത നിലനിർത്താൻ പാടുപെടുന്നവർക്ക് നൂറിന്റെ പ്രവർത്തനങ്ങൾ പ്രതീക്ഷയുടെ വെളിച്ചമായെന്ന് ഹാരിയറ്റും പറയുന്നു. നൂർ തന്റെ സഹതടവുകാരിൽ ചെലുത്തിയ അഗാധമായ സ്വാധീനത്തിന് ഹാരിയറ്റിന്റെ ഓർമ്മകൾ അടിവരയിടുന്നുണ്ട്. 

അധിനിവേശ പാരീസിൽ വയർലെസ് ഓപ്പറേറ്ററായിരുന്ന കാലത്ത് നൂർ ഇനായത് ഖാന്റെ അസാധാരണമായ ധീരതയ്ക്ക് മിലിട്ടറി ക്രോസ് നൽകി ആദരിച്ചിരുന്നു. പിടിക്കപ്പെടുമെന്ന ഭീഷണി ഉണ്ടായിരുന്നിട്ടും സഖ്യസേനയുമായി ആശയവിനിമയം നടത്താനുള്ള ദൃഢനിശ്ചയം, ലക്ഷ്യത്തോടുള്ള അർപ്പണബോധവും വലിയ നന്മയ്ക്കായി ജീവൻ പോലും പണയപ്പെടുത്താനുള്ള നൂറിന്റെ പ്രതിബദ്ധതയും പ്രകടമാക്കി.

“സ്പൈ പ്രിൻസസ്: ദി ലൈഫ് ഓഫ് നൂർ ഇനായത് ഖാൻ” എന്ന പുസ്തകത്തിൽ  ടിപ്പു സുൽത്താനെപ്പോലെ ചെറുത്തുനിൽപ്പിന്റെയും ധൈര്യത്തിന്റെയും പ്രതീകമായി മാറിയ നൂർ ഇനായത് ഖാന്റെ അസാധാരണമായ കഥയാണ് എഴുത്തുകാരി ഷർബാനി ബസു പകർത്തുന്നത്. നൂറിനെ കുറിച്ച് ഇനിയും അറിയാത്തവർക്ക് ഒരു പാഠപുസ്തകം തന്നെയാണ് ബസുവിന്റെ ഈ കൃതി. നൂർ ഇനായത് ഖാന്റെ സ്വാതന്ത്ര്യമെന്ന  ലക്ഷ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും വിസ്മയിപ്പിക്കുന്ന ധീരതയും അവളുടെ ജീവിതകാലത്തിനപ്പുറം വ്യാപിച്ച ഒരു പാരമ്പര്യം അവൾക്ക് നേടിക്കൊടുത്തു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. 

യുദ്ധത്തിലെ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരമായി നൂർ ഇനായത് ഖാൻ മരണാനന്തരം ജോർജ്ജ് ക്രോസ് നൽകി ആദരിക്കപ്പെട്ടു. ശത്രുക്കളുമായുള്ള നേരിട്ടുള്ള പോരാട്ടത്തിൽ ഉൾപ്പെടാത്ത ധീരതയ്ക്കുള്ള ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നാണിത്. 2012-ൽ ലണ്ടനിലെ ഗോർഡൻ സ്ക്വയറിലെ നൂർ ഇനായത് ഖാൻ സ്മാരകത്തിലൂടെ, അവർക്ക് ലഭിച്ച മെഡലുകൾക്കും ബഹുമതികൾക്കും അപ്പുറം, നൂർ ഇനായത് ഖാന്റെ പാരമ്പര്യം തലമുറകൾക്ക് പ്രചോദനമായി ഇന്നും ജീവിക്കുന്നു. ഈ സ്മാരകം അവരുടെ സംഭാവനകൾക്കും ത്യാഗങ്ങൾക്കും ഒരു ഭൗതിക സാക്ഷ്യമാണ്. രണ്ടാം ലോകമഹായുദ്ധസമയത്തെ ധീരയായ ഒരു ചാരവനിത എന്ന നിലയിൽ അവർ നടത്തിയ  ചെറുത്തുനിൽപ്പിന്റെ ശ്രദ്ധേയമായ യാത്രയെകുറിച്ചറിയാൻ ഈ സ്മാരകം സന്ദർശകരെ ക്ഷണിക്കുന്നു.

ചരിത്രത്തിന്റെ മഹത്തായ ആഖ്യാനത്തിൽ, നൂർ ഇനായത് ഖാന്റെ ജീവിതം സങ്കീർണ്ണതകളും അനിശ്ചിതത്വങ്ങളും കൊണ്ട് ഇഴചേർന്ന ഒരു കഥാപാത്രമായി തുടരുകയാണ്. ചരിത്രകാരന്മാർക്കിടയിൽ അത് നിരവധി സംവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. എങ്കിലും ഭാവനയെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന അവരുടെ ധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും പാരമ്പര്യത്തെ അവ ഒട്ടും കുറയ്ക്കുന്നില്ല. സത്യത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുമ്പോൾ, ചരിത്രമെന്നത് വസ്തുതകളുടെയും വീക്ഷണങ്ങളുടെയും ശാശ്വതമായ ധാരണയുടെയും കൂടിച്ചേരലാണെന്ന് അവ നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.  

ഏകാകികളുടെ ശബ്ദം

എം ടി യെ കുറിച്ച് പറയുമ്പോൾ പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യം വരുന്നില്ല. പ്രവർത്തന മേഖലകളിളെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരാൾ . പത്രപ്രവർത്തനവും സാഹിത്യവും ഒരുമിച്ച് കൊണ്ടു നടന്ന ആദ്യത്തെ വ്യക്തിയൊന്നുമല്ല എം. ടി. മുഴുവൻ സമയ സാഹിത്യമേഖലയിലേക്ക് കടന്നപ്പോഴും തീർച്ചയായും പത്രപ്രവർത്തനത്തിലെ അനുഭവങ്ങൾ തന്റെ എഴുത്തിനെ ഒരു പാട് സഹായിച്ചു കാണണം.

ലോക സാഹിത്യത്തിലെ കാര്യം തന്നെ നോക്കുക . പെട്ടെന്ന് ഓർമ്മ വരുന്ന പേരുകളിൽ മിക്കവാറും പത്രപ്രവർത്തന പാരമ്പര്യം ഉള്ളവരാണെന്ന് കാണാം.ചാൾസ് ഡിക്കൻസ്,മാർക്ക് ട്വയിൻ , എച്ച് ജി വെൽസ്, ബ്രാം സ്റ്റോക്കർ, ഹെമിങ്വേ , മാർക്വെസ്, യോസ തുടങ്ങിയ പല എഴുത്തുകാർക്കും ആ ജേർണലിസ്റ്റ് അനുഭവ പരിചയമുണ്ട്. മലയാളത്തിലേക്ക് വരികയാണെങ്കിലോ? കേസരി ബാലകൃഷ്ണപിള്ള ,ബാബു ഭരദ്വാജ്, കാമ്പിശേരി കരുണാകരൻ ,എം പി നാരായണ പിള്ള ,കെ വി രാമകൃഷ്ണൻ , തായാട്ട് ശങ്കരൻ ,കെ എൽ മോഹന വർമ്മ , എൻ വി കൃഷ്ണ വാര്യർ , എം. ടി , കെ രേഖ,കെ ആർ മീര,സുഭാഷ് ചന്ദ്രൻ .. ലിസ്റ്റ് ഇനിയും നീളും. കണ്ണിനു മുൻപിലുള്ള എല്ലാ സമകാലിക പ്രശ്നങ്ങളിലും എഴുത്തുകാർ കാര്യമായി എടുത്തു ചാടാറില്ല . ചിലപ്പോൾ പ്രതികരിക്കേണ്ട വിഷയങ്ങളിൽ പോലും അതിവിദഗ്ദമായി അവർ മൌനം പാലിക്കും. ചുരുക്കം ചിലർ ഇതിനൊരു അപവാദമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ വരവോടെ എഴുത്തുകാർ അവരുടെ അഭിപ്രായങ്ങൾ ആളുകളുമായി വളരെ എളുപ്പത്തിൽ പങ്കു വെയ്ക്കാൻ തുടങ്ങി. പക്ഷേ അത്തരം അഭിപ്രായങ്ങളിലും നിലപാടുകളിലും രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുൻഗണന നല്കുന്നവരാണ് ഏറെയും . എം. ടി യുടെ ‘ഏകാകികളുടെ ശബ്ദം’ എന്ന പുസ്തകത്തിൽ അത്തരം സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ എഴുതിയിട്ടുണ്ട്. പലതും ഇന്നത്തെ കാലത്ത് പ്രസക്തമല്ല എന്നുള്ളത് മറ്റൊരു കാര്യം. ആ കാലഘട്ടത്തിലെ അത്യാവശ്യം ,പക്ഷേ ഇന്ന് നോക്കുമ്പോൾ അതിന് കാര്യമായ പ്രസക്തിയൊന്നും കാണില്ലല്ലോ . ഉദാഹരണത്തിന് കോട്ട മൈതാനത്തെ സർക്കസിനെ കുറിച്ച് 1977 ൽ എഴുതിയ ലേഖനം. അന്നത്തെ ആ വക പ്രതിസന്ധികൾക്ക് ഇന്ന് കാര്യമായ പ്രസക്തി കാണുമോ എന്നത് തന്നെ സംശയം. പക്ഷേ എഴുതുന്നത് എം ടി ആണെങ്കിൽ വായിക്കാൻ ഉള്ള ഒരു സുഖമുണ്ടല്ലോ. അത് പ്രതീക്ഷിക്കുന്നവർക്ക് ഈ പുസ്തകം ഇഷ്ടപ്പെടും. ഇതിലെ എല്ലാ വിഷയങ്ങളും അത്തരത്തിൽ ഉള്ളതല്ല എന്നു പറഞ്ഞു കൊള്ളട്ടെ . ഇതിലെ പതിനേഴ് ലേഖനങ്ങളിൽ ചിലത് ഇങ്ങനെയുള്ള വിഷയങ്ങളെകുറിച്ചാണ് എഴുതിയിരിക്കുന്നത് എന്ന് പറയുകയായിരുന്നു.

എന്തിനെപറ്റി എഴുതിയാലാണ് വായനക്കാരന്റെ ശ്രദ്ധ പിടിച്ചു നിർത്താൻ കഴിയുക?. വായനാസുഖം എന്നു എം. ടി തന്നെ പറയുന്ന ഈ സംഗതി തന്റെ എഴുത്തിൽ കൊണ്ടുവരാൻ അദ്ദേഹം മനപ്പൂർവ്വം പരിശ്രമിച്ചിട്ടുണ്ടാകും എന്നു പറയാൻ പ്രയാസമാണ്. പക്ഷേ നേരത്തെ പറഞ്ഞപോലെ തന്റെ പത്രപ്രവർത്തന പരിചയവും അദ്ദേഹത്തെ ഇങ്ങനെയുള്ള എഴുത്തിനെ സഹായിച്ചു കാണണം . എല്ലാ മികച്ച പത്രപ്രവർത്തകരും നല്ല എഴുത്തുകാരല്ലല്ലോ , ആയിരുന്നെങ്കിൽ നമുക്ക് ഇവിടെ അത്തരക്കാരെ തട്ടി നടക്കാൻ വയ്യാതായേനെ. 1977 മുതൽ 1994 വരെയുള്ള കാലഘട്ടത്തിൽ ടൂറിസം,സാഹിത്യം, വിനോദം, സിനിമ,പരിസ്ഥിതി, വ്യക്തി എന്നിങ്ങനെ പല വിഷയങ്ങളിൽ എം. ടി എഴുതിയ കുറിപ്പുകളാണ് എച്ച് &സി ഇറക്കിയ ഈ പുസ്തകത്തിലുള്ളത്. അതിൽ നോബൽ സമ്മാനം പ്രഖ്യാപിക്കുന്നതിന് തൊട്ട് മുൻപ് പാരീസ് റിവ്യു വിന് വേണ്ടി ടോണി മോറിസനെ ഇൻറർവ്യു ചെയ്ത സംഭാഷണത്തിന്റെ വിവർത്തനത്തിന്റെ ഒരു രൂപം വായനക്കാർക്കായി എം. ടി വിവർത്തനം ചെയ്തിട്ടുണ്ട്. മോറിസന്റെ തുറന്ന നിലപാടുകൾ വായനക്കാരെ ആകർഷിക്കുക തന്നെ ചെയ്യും. ഈ പുസ്തകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു അദ്ധ്യായമായിരുന്നു ‘കറുത്ത രാപ്പാടിയുടെ ഗീതം’ എന്ന തലകെട്ടിൽ വന്ന ടോണി മോറിസന്റെ അഭിമുഖം. അത്തരത്തിലുള്ള എണ്ണം പറഞ്ഞ എഴുത്തുകൾ ഇതിലുണ്ട്. ലോകസാഹിത്യത്തെ അന്നേ എം ടി പിന്തുടരുന്നു എന്നുള്ളത് അതിശയിപ്പിക്കുക തന്നെ ചെയ്യും. ഇതെല്ലാം പലവട്ടം നമ്മൾ പറഞ്ഞിട്ടുള്ളതാണ്. പക്ഷേ പറയുന്നത് എം. ടി യെ കുറിച്ചല്ലേ . എത്ര പറഞ്ഞാലും മടുക്കില്ലല്ലോ.

‘കേരള നവോത്ഥാനം കൊണ്ടു വന്ന  മഹാന്മാരായ മുഗൾ ചക്രവർത്തിമാർ’

തലക്കെട്ട് കണ്ടു കണ്ണു തള്ളണ്ട ..

ഈയിടെ ഒരു പുസ്തകം വായിക്കുകയുണ്ടായി. ഈ പുസ്തകം വായിച്ച് മണിചിത്രത്താഴിലെ സണ്ണി പറയുംപോലെ നിങ്ങളാരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ ഞാൻ അലയുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം. ഏത് പുസ്തകമായിരുന്നു അത് എന്ന് സ്വാഭാവികമായും ചോദ്യങ്ങൾ വന്നേക്കാം. പുസ്തകത്തിലെ ചില ഭാഗങ്ങളെ ഞാനിവിടെ പറയാം. ഏത് പുസ്തകമാണെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ എന്ന് നോക്കൂ. ആഴ്ചയിൽ നിരവധി പുസ്തകങ്ങൾ ഇറങ്ങുന്ന ഇക്കാലത്ത് പുസ്തകത്തിലെ വാചകങ്ങൾ നോക്കി ഏത് പുസ്തകമാണെന്ന് പറയാൻ ബുദ്ധിമുട്ടായിരിക്കുമെന്നറിയാം . ഏത് വിഭാഗത്തിലുള്ള അല്ലെങ്കിൽ ഏത് വിഷയം കൈകാര്യം ചെയ്യുന്ന പുസ്തകമാണിതെന്ന് പറഞ്ഞാലും മതി.

അപ്പോ തുടങ്ങാം..

നായർ ഗുണ്ടകൾ സമരക്കാരെ പിടിച്ചു കൊണ്ടു പോയി ഒരു മുറിയിലിട്ടടച്ച് കഠിനമായി മർദ്ദിക്കുകയുണ്ടായി. ഉടനെ ദിവാൻ സി.മാധവറാവു സ്ഥലത്തേക്ക് കുതിച്ചെത്തുകയും സമരക്കാർക്ക് പ്രതികൂലമായ ഉത്തരവിറക്കുകയും ചെയ്തു.

…….. വേലുത്തമ്പി ദളവ എന്ന നായർ നേതാവ് ബ്രിട്ടീഷുകാരുമായി വഴക്കാകുകയും അതിന് ശേഷം ബ്രിട്ടീഷുകാർക്ക് തിരുവിതാംകൂറിൽ ഇടപെടാൻ അവസരമൊരുക്കുകയും ചെയ്തു..

തുടർന്ന് തിരുവിതകൂറിൽ നിലവിലുണ്ടായിരുന്ന നികുതികളുടെ പേരും വിവരങ്ങളും,മുറജപം,മുലച്ചിപറമ്പ് ഇത്യാദികളെ കുറിച്ചുള്ള വിവരണങ്ങൾ..

തിരുവിതംകൂറുമായി ബന്ധപ്പെട്ട ഏതെങ്കിലും പുസ്തകമായിരിക്കും എന്ന് ആർക്കെങ്കിലും തോന്നിയോ?

പുസ്തകത്തിലെ വേറെ ചില ഭാഗങ്ങളിൽ നിന്നിതാ

മധ്യകാലഘട്ടത്തിലെ അവസാനമായപ്പോഴേക്കും യൂറോപ്പ് നാടകീയമായ സാമ്പത്തിക വളർച്ച നേടുകയുണ്ടായി.

. … അന്നത്തെ മതസാംസ്കാരിക രംഗത്ത് എടുത്തു പറയാവുന്ന സന്യാസിയായിരുന്നു സെയിന്റ് തോമസ് അക്വിനാസ് .

….ഫ്രഞ്ച് വിപ്ലവത്തെ പ്രേരിപ്പിച്ച വിഖ്യാത എഴുത്തുകാരനാണ് വാൾത്തേർ ലോകമെങ്ങുമുള്ള സ്വതന്ത്ര ചിന്തകരുടെ ആവേശമായിരുന്നു അദ്ദേഹം.

ഉത്തരം കിട്ടിയോ? മധ്യകാലഘട്ടത്തിലെ യൂറോപ്പിനെ സംബന്ധിച്ച ഏതെങ്കിലും പുസ്തകമായിരിക്കുമോ?

എന്തിൽ അടുത്തത് നോക്കൂ

ട്രാൻസ്പേരസി ഇന്റർനാഷണൽ നടത്തിയ സർവ്വെ അനുസരിച്ച് കേരളമാണ് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം.

… ശിശുമരണ നിരക്കും ആയുർദൈർഘ്യവും 1947 കാലത്ത് കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലായിരുന്നു. ആരോഗ്യരംഗം നോക്കിയാൽ കേരളത്തിലങ്ങോളമിങ്ങോളം പ്രാഥമിക കേന്ദ്രങ്ങളുണ്ട്. എല്ലാ ആരോഗ്യ സേവനങ്ങളും ഗ്രാമങ്ങളിൽ ജനങ്ങളിലേക്ക് എത്തിക്കുന്ന ഈ സമഗ്ര ജനകീയാരോഗ്യ പദ്ധതി വളരെ വിജയകരമാണ്. ഇതിലൂടെ എല്ലാ ഗർഭിണികൾക്കും പോഷകാഹാരം ലഭിക്കും. പ്രസവം വരെ ശാസ്തീയമായ മെഡിക്കൽ സേവനം അവർക്ക് ലഭിക്കും.

കേരളചരിത്രത്തെകുറിച്ചോ അല്ലെങ്കിൽ ആരോഗ്യരംഗത്തെ കേരളത്തെക്കുറിച്ചോ സംബന്ധിച്ച പുസ്തകമാണെന്ന് തോന്നിയോ?

എന്നാൽ അടുത്തത്.

ഫ്രാൻസിലെ പ്രഭുവായിരുന്ന വില്യം ഒന്നാമൻ 1066 ൽ നോർമൻഡിയിൽ ഇറങ്ങി അവിടെ കീഴടക്കി ഭരണം ആരംഭിച്ചു. സ്വാതന്ത്ര്യം , സമത്വം , സാഹോദര്യം എന്ന് ലോകത്തിന് വിപ്ലവ കാഹളമുഴക്കിയ ഫ്രഞ്ച് വിപ്ലവം 1789 – 1790 കാലഘട്ടത്തിൽ നെപ്പോളിയൻ ബോണോപ്പാർട്ട് അധികാരം പിടിച്ചെടുത്തതോടെയാണ് അവസാനിച്ചത്.

.. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കൻ സ്വാതന്ത്യ സമരത്തോടെ പരമ്പരാഗത വൈരികളായ ബ്രിട്ടനെതിരെ അമേരിക്കയെ സഹായിക്കുവാൻ ഫ്രാൻസിന് താൽപ്പര്യമുണ്ടായിരുന്നു.

… യൂറോപ്പിലെ ആദ്യകാല നവോത്ഥാന നായകന്മാരിൽ ഏറ്റവും പ്രമുഖർ പത്ത് പേരായിരുന്നു.

യൂറോപ്പും നവോത്ഥാനവും വീണ്ടും കടന്നുവരുന്നതു കൊണ്ട് ഇത് അത് തന്നെ എന്നുറപ്പിച്ചോ?

എങ്കിലിതാ അടുത്തത്

ബാബർ ചക്രവർത്തിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത് ബാബർ ജീവിച്ചിരുന്നപ്പോൾ എഴുതപ്പെട്ട ബാബർ നാമ (1590 ) എന്ന അന്നത്തെ ചരിത്ര ഗ്രന്ഥത്തിൽ നിന്നാണ്. ബാബറുടെ ഭരണകാലം 1526-1560 ആണ് .

1530 ൽ മരിച്ച ബാബർ 1560 വരെ ഭരിച്ചു എന്നാണ് പുസ്തകത്തിൽ പറയുന്നത്. ബാബർ നാമ എഴുതിയതാകട്ടെ 1590 ലും എന്നാണ് കൊടുത്തിരിക്കുന്നത്.

…. ഹുമയൂണിന്റെ മരണത്തിന് ശേഷം കുറെ കാലം കഴിഞ്ഞാണ് ഡൽഹിയിൽ സ്മരണക്കായി ഒരു കുടീരം പണിയുന്നത്.

അക്ബറുടെ മുഴുവൻ പേര് അബു അൽ ഫത്തെ ജലാലുദീൻ മുഹമ്മദ് അക്ബർ എന്നായിരുന്നു.

…. മുഗളരിലെ നാലാമത്തെ ചൂവർത്തിയായ ജഹാംഗീർ തന്റെ പിതാവായ അക്ബറുടെ മഹനിയ പാരമ്പര്യമായ മതസഹിഷ്ണുത ഉൾക്കൊണ്ടിരുന്നില്ല.

… ഷാജഹാന്റെ സാമ്രാജ്യത്തിൽ കാശ്മീർ ,മൻകോട്ട്, ഹിമാചൽ പ്രദേശ് എന്നിവ ഉൾപ്പെട്ടിരുന്നു.

… ആറാമത്തെ മുഗൾ ചക്രവർത്തിയാണ് ഔറംഗസേബ്.

മുഗൾ ചരിത്രത്തെ സംബന്ധിക്കുന്ന ഏതെങ്കിലും പുസ്തകമായിരിക്കുമോ ഇത്?

എങ്കിൽ ഇതൊന്നു നോക്കൂ.

ജാതിവ്യവസ്ഥ ഉറപ്പിക്കുന്ന സ്മൃതി നിയമങ്ങൾ ബ്രാഹ്മണാധിപത്യത്തെ ഉറപ്പിച്ചിരുന്നു.

ഹിന്ദുത്വ ശക്തികൾ ഇന്ത്യയുടെ മതനിരപേക്ഷതയെക്കുറിച്ച് അടിസ്ഥാനതത്ത്വങ്ങളെ ആക്രമിച്ചു തുടങ്ങുന്നതിനു മുന്പ് കോൺഗ്രസ്സ് ഭരണം മതനിരപേക്ഷതയക്ക് തുരങ്കം വച്ച് തുടങ്ങിയിരുന്നു.

.. ജനതാ പാർട്ടി പിളർന്നു ബിജെപി രൂപീകരിച്ചതോടെ ജാതി ഫാസിസ്റ്റുകൾ ബിജെപിയിലായി.

..2004 ലെ പൊതു തെരെഞ്ഞെടുപ്പിൽ ബിജെപി അധികാര ഭ്രഷ്ടരായി കോൺഗ്രസ്സ് നു നേതൃത്വമുള്ള യുണൈറ്റെഡ് പ്രോഗ്രസ്സിവ് അലയൻസ് തിരിച്ചു വരികയും മതനിരപേക്ഷതയ്ക്ക് താൽക്കാലികമെങ്കിലും പ്രാമുഖ്യം ലഭിക്കുകയും ചെയ്തു.

ഫാസിസത്തെകുറിച്ചോ ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചോ ഉള്ള പുസ്തകമായിരിക്കും ഇതെന്നാണോ ?

അപ്പോൾ ഇതോ ?

മനുസ്മൃതി പറയുന്നുണ്ട് പശുവും ബ്രാഹ്മണനും ക്ഷേമമാണെങ്കിൽ പ്രദേശത്ത് ലോകാ സമസ്താ സുഖിനോ ഭവന്തു , എല്ലാവർക്കും ക്ഷേമമായിരിക്കും. ഇന്ത്യയിൽ അഞ്ചു ശതമാനത്തിൽ താഴെ മാത്രം വരുന്ന ബ്രാഹ്മണർ ആകെയുള്ള സ്വത്തിൽ ഗണ്യമായ ശതമാനം കയ്യടക്കി വച്ചിരിക്കുന്നു.

ബ്രാഹ്മണോ ജായമാനോ ഹി പൃഥിവ്യാമനുജായതേ। ഈശ്വരഃ സർവഭൂതാനാം ധർമകോശസ്യ ഗുപ്തയേ

ജന്മനാ തന്നെ ബ്രാഹ്മണർ ഭൂമിയിൽ ശ്രേഷ്ഠനാകുന്നു. ധർമ്മനിധി കാത്തു സൂക്ഷിക്കുന്ന ബ്രാഹ്മണൻ സർവ്വജീവികളുടെയും നാഥനാകുന്നു

സർവ്വം സ്വം ബ്രാഹ്മണസ്യേദം യത് കിം ചിത്ജഗതിഗതം |

ശ്രൈഷ്ഠ്യേനാഭിജനനേദം സർവ്വം വൈ ബ്രാഹ്മണോ’ർഹതി

ലോകത്തിലുള്ള സർവ്വ ധനവും ബ്രാഹ്മണന്റെ സ്വന്തമാണ്. ബ്രാഹ്മമുഖത്ത് നിന്നും ഉദ്ഭവിക്കയാൽ ശ്രേഷ്ഠനായ ബ്രാഹ്മണൻ സർവ്വവും ഗ്രഹിക്കാൻ അർഹനാണ്.

ബ്രാഹ്മണൻ ദശവർഷം തു ശതവർഷം തു ഭൂമിപം// പിതാപുത്രൌ വിജാനീയാദ്ബ്രാഹ്മണസ്തു തയോഃ പിതാ

(……മലയാള വ്യാഖാനം )

ന ജാതു ബ്രാഹ്മണം ഹന്യാത്സർവപാപേഷ്വപി സ്ഥിതം/ രാഷ്‌ട്രദേനഷ് ബഹിഷ്കുര്യത്സമഗ്രധനമക്ഷതം

(…..മലയാള വ്യാഖാനം )

മേൽ സൂചിപ്പിച്ച നിരവധി ശ്ലോകങ്ങളും അവയുടെ അർഥവും ധാരാളമായി കടന്നു വരുന്ന മറ്റു ചില തലകെട്ടുകളിതാ

  • മനുസ്മൃതിയുടെ കാലഗണന
  • എല്ലാം ബ്രാഹ്മണന് വേണ്ടി
  • ചാതുർവർണ്യത്തെ ഉറപ്പിക്കുവാനുള്ള അടവു നയങ്ങൾ
  • സ്വാതന്ത്ര ചിന്തയ്ക്ക് കൂച്ചു വിലങ്ങിടുന്നു
  • കൊള്ളയും കളവും പിടിച്ചു പറിയും ന്യായീകരിക്കുന്നു
  • ബ്രാഹ്മണ ക്ഷത്രിയ അച്ചുതണ്ട്
  • ബ്രാഹ്മണരുടെ മാംസവിരോധം
  • കാർഷിക വൃത്തിയെ നിന്ദിക്കുന്നു
  • ശൂദ്രർക്കുള്ള പ്രമോഷൻ സാധ്യതകൾ- ശൂദ്രർ ബ്രാഹ്മണരാകുന്ന വിധം
  • ബ്രാഹ്മണരും മദ്യപാനവും
  • നീചനായ ശൂദ്രൻ

ഈ ശ്ലോകങ്ങളും വ്യാഖ്യാനങ്ങളും എല്ലാം കണ്ടിട്ട് ഇത്

മനുസ്മൃതി ഒരു വിമർശനം എന്നതോ അല്ലെങ്കിൽ ജാതിവ്യവസ്ഥയുടെ ദോഷഫലങ്ങളെകുറിച്ചുള്ള ഏതെങ്കിലും പുസ്തകം ആയിരിക്കുമോ എന്നു വിചാരിച്ചെങ്കിൽ അമ്പേ തെറ്റി .

ഡോ പികെ സുകുമാരൻ എഴുതി മൈത്രി ബുക്സ് പുറത്തിറക്കിയ ‘മഹാന്മാരായ മുഗൾ ചക്രവർത്തിമാർ’ എന്ന പുസ്തകമാണിത്.

പുസ്തകത്തിന്റെ പേരും ബ്ലർബും കണ്ട് പുസ്തകമെടുത്താൽ നിരാശയായിരിക്കും ഫലം. 164 പേജുകളുള്ള ഈ പുസ്തകത്തിൽ വെറും 40 പേജുകൾ മാത്രമേ ഈ മുഗൾ രാജാക്കന്മാരെ കുറിച്ച് പറയുന്നുള്ളു . അതും വിക്കിപീടിക വെറുതെ ഒന്നു മറിച്ചു നോക്കിയാൽ കിട്ടുന്നതിനെക്കാളും കുറച്ചു മാത്രം. ഉള്ളതിൽ തന്നെ വസ്തുതാ പരമായ തെറ്റുകൾ വേറെയും. ചരിത്ര വിദ്യാർഥികളായ സ്കൂൾ കുട്ടികൾക്ക് പോലും ഇത് ഉപകാരപ്പെടുമെന്ന് തോന്നുന്നില്ല. മുഗൾ ചരിത്രത്തിന്റെ വിശദ വിവരങ്ങളെ പ്രതീക്ഷിച്ച് പുസ്തകമെടുക്കുന്നവർക്ക് തുടക്കം തൊട്ടേ കേരളത്തിന്റെ സെൻസസ് റിപ്പോർട്ട്, സാക്ഷരതാ റിപ്പോർട്ട് , അന്യസംസ്ഥാന തൊഴിലാളികൾക്ക് കേരളം എന്തുകൊണ്ട് സ്വർഗ്ഗമാണ്?, ബംഗാൾ കുട്ടിചോറായത് എങ്ങനെ ? കേരള നവോത്ഥാനം, ആറാട്ടുപുഴ വേലായുധ പണിക്കർ ,യൂറോപ്യൻ നവോത്ഥാനം, ഫ്രെഞ്ച് വിപ്ലവം , കാവി രാഷ്ട്രീയം , ഹിന്ദുത്വ, ഫാസിസം , മനുസ്മൃതി വ്യാഖാനം , ഉത്തർ പ്രദേശിലെ യോഗി മുഖ്യമന്ത്രി,കോൺഗ്രസ്സിന്റെ മൃദു ഹിന്ദുത്വനയം ,ഇന്ത്യയിലെ മാനവികത ഇതൊക്കെയാണ് വായിക്കാനുള്ളത്.

വായന കഴിഞ്ഞ് ഒരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോഴുണ്ട് അക്ബറും ജഹാംഗീറും, ഷാജഹാനുമൊക്കെ ഒരു മൂലയിലിരുന്നു എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു. വായനക്കിടയിൽ എനിക്ക് പുസ്തകം മാറിപോയില്ല എന്നുറപ്പിക്കാൻ ഇടയ്ക്കിടെ കവറിലെ പേരു നോക്കേണ്ടി വന്ന അവസ്ഥയായിരുന്നു.

അപ്പോൾ സംഭവിച്ചിരിക്കാനുള്ള സാധ്യത ഇതാണ് .

1. ലേഖകൻ പി എസ് സി ക്കു കോച്ചിംഗ് ക്ലാസ്സ് നടത്തുന്നുണ്ടാകാം. അതിലേക്കുള്ള ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാകാം.

2. ലേഖകൻ ഇയർ ബുക്കിലേക്കുള്ള വിവരങ്ങൾ തയാറാക്കുന്നുണ്ടാകണം.

3. പുസ്തകം അച്ചടിക്കാൻ കൊടുത്തപ്പോൾ പേജുകൾ തട്ടി മറിഞ്ഞ് വീണ് പ്രസാധകർ വേറെ പുസ്തകത്തിന് വേണ്ടിയോ മറ്റോ തയാറാക്കി വച്ചിരുന്ന ലേഖനങ്ങൾ ഇവിടെ കയറി വന്നതാകാം.

4. അല്ലെങ്കിൽ കൈയ്യിലുള്ളത് നല്ല കൂടിയ ഇനവുമാകാം

അതല്ലാതെ ഇങ്ങനെ ഒരു പുസ്തകം ഈ ഒരു പേരിട്ടു ആളുകളെ പറ്റിക്കാൻ നോക്കിയതിന് ഒരു ന്യായീകരണവും ഞാൻ കാണുന്നില്ല. ‘മഹാന്മാരായ മുഗൾ ചക്രവർത്തിമാർ’ എന്ന പേരോഴികെ മറ്റെന്തു പേരും ഇതിനു യോജിക്കും.

ബാക്കി നിങ്ങൾ വായിച്ചു നോക്കിയിട്ട് പറയൂ..

കോട്ടയത്തിന്റെ കഥ

അക്ഷര നഗരിയെന്നാണല്ലോ കോട്ടയത്തെക്കുറിച്ചു പറയുന്നത്. ഏതാണ്ട് ആയിരം വർഷത്തിലധികം പഴക്കമുണ്ടെന്നു പറയപ്പെടുന്നു കോട്ടയത്തിന്. നമുക്ക് അറിഞ്ഞതും അറിയാത്തതും മറന്നുപോയതും മായ്ച്ചു കളഞ്ഞതുമായ അനേകം കഥകളെ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ‘കോട്ടയത്തിന്റെ കഥ’ എന്ന പുസ്തകത്തിലൂടെ ജസ്റ്റിസ് കെ.ടി. തോമസ്.

നമുക്ക് എഴുതപ്പെട്ട പ്രാദേശിക ചരിത്രങ്ങൾ കുറവാണ്. വാമൊഴിയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടവ വേണ്ടവിധത്തിൽ രേഖപ്പെടുത്തിയിട്ടുമില്ല. പ്രാദേശിക ഇടങ്ങളെ കുറിച്ചുള്ള കാര്യമായ വിവരങ്ങൾ ചരിത്ര വിദ്യാർത്ഥികൾക്കു പോലും കിട്ടുന്നുണ്ടെന്നു തോന്നുന്നില്ല. സാഹിത്യകൃതികളിൽ അതതു കാലഘട്ടങ്ങളിലെ ഇടങ്ങളും രീതികളും കണ്ടെത്തിയെന്നു വരാം. പ്രാദേശിക ചരിത്രത്തെ നോവൽ രൂപത്തിലാക്കിയതാണ് സി.ആർ ദാസിന്റെ ‘ആറാട്ടുപുഴ’ എന്ന നോവൽ. തൃശൂർ ജില്ലയിലെ ആറാട്ടുപുഴയെയാണ് ആ നോവലിൽ വരച്ചിടാൻ നോക്കുന്നത്. അതുപോലെ വെള്ളനാട് എന്ന ഗ്രാമത്തിന്റെ ചരിത്രം വളരെ സൂക്ഷ്മമായി രേഖപ്പെടുത്താനുള്ള ശ്രമം വെള്ളനാട് രാമചന്ദ്രന്റെ ‘വെള്ളനാട്: ചരിത്രവും പരിണാമവും’ എന്ന ആയിരത്തോളം പേജുകൾ വരുന്ന പുസ്തകത്തിൽ കാണാം. ഇത്തരത്തില് ചിതറിയ ചില ശ്രമങ്ങൾ അങ്ങിങ്ങായി കാണാം എന്നല്ലാതെ വേണ്ടവിധമുള്ള ഒരു ഗൌരവം ഈ വിഷയത്തിൽ നല്കിയിട്ടുണ്ടോ എന്നു സംശയമാണ്. ഇത്തരത്തിൽ കേരളത്തിലെ ഒട്ടുമിക്കയിടങ്ങളയും അടയാളപ്പെടുത്താൻ കഴിയണം. ആ നാടിനേയും അവിടങ്ങളിലെ മനുഷ്യരേയും മനസ്സിലാക്കാൻ ഒരു പരിധിവരെ അതു സഹായിക്കും.

തെക്കുംകൂർ തലസ്ഥാനമായിരുന്നു കോട്ടയം. ചെറിയ പട്ടണത്തിന്റെ പേരായ കോട്ടയ്ക്കകം ലോപിച്ച് കോട്ടയമായതാണെത്രെ. വളരെ മുമ്പുതന്നേ വിദ്യാഭ്യാസപരമായി ഉയർച്ച നേടിയിട്ടുള്ളതാണിവിടം. മിഷണറി പ്രവർത്തനങ്ങൾ കാര്യമായി ഇവിടെ നടന്നിരുന്നു. കാരൂരിന്റെ അതിപ്രശസ്തമായ ചെറുകഥയാണല്ലാ ‘പൊതിചോറ്’. അതിനു പിന്നിലെ പ്രചോദന കഥയും ‘കോട്ടയത്തിന്റെ കഥ യിൽ ’ വായിക്കാം. ഡി.സിയുടെ കഥ, 1952 ൽ പുസ്തങ്ങൾക്ക് ഏർപ്പെടുത്തിയ വിൽപ്പനനികുതി നിർത്തലാക്കിയത്, കോട്ടയത്ത് വച്ച് നടത്തപ്പെട്ട അഖിലലോക ക്രിസ്ത്യൻ കോൺഫറൻസ് എന്നിങ്ങനെ കോട്ടയത്തെ ചുറ്റിപ്പറ്റി നടന്ന നിരവധി സംഭവങ്ങളും പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിമിതമായ വിവരണങ്ങളായതുകൊണ്ടു തന്നെ കോട്ടയത്തിന്റെ ഒരു ബൃഹത് ചരിത്രമൊക്കെ ഏതൊരു ചരിത്രകുതുകിയും പ്രതീക്ഷിക്കുന്നുണ്ടാകും. അങ്ങനെയൊന്ന് ഇപ്പോഴും എഴുതപ്പെട്ടിട്ടില്ലെങ്കിൽ ഇനിയും സമയം അതിക്രമിച്ചിട്ടില്ല.

Why don’t you write something l might Read

നിങ്ങളുടെ കൈയ്യിലുള്ള എല്ലാ പുസ്തകങ്ങളും നിങ്ങൾ വായിച്ചിട്ടുണ്ടോ? ഇതൊക്കെ വായിക്കാൻ തന്നെയാണോ നിങ്ങൾ വാങ്ങുന്നത്? ഇത്രയും പുസ്തകങ്ങൾ നിങ്ങൾ ഏത് കാലത്ത് വായിച്ചുതീരും? ഇങ്ങനെയുള്ള ചോദ്യങ്ങൾ കേൾക്കാത്ത വായനക്കാർ കുറവായിരിക്കും. അയാൾ കൊണ്ടുപിടിച്ചു വായിക്കുന്ന ഒരാളാണെങ്കിൽ ഇതിലെ ചില ചോദ്യങ്ങൾ അവരെ അത്രമേൽ പ്രകോപിപ്പിക്കാനും സാധ്യതയുണ്ട്.ഒരു വായനക്കാരൻ എന്ന നിലയിൽ ഇതുപോലുള്ള ചോദ്യങ്ങളെ നേരിട്ടുള്ള ഒരു വ്യക്തിയാണ് സുരേഷ് മേനോൻ.

വിസ്ഡൻ ഇന്ത്യ അൽമനാക്കിന്റെയും ഇന്ത്യൻ എക്സ്പ്രസ്സിന്റെയുമൊക്കെ എഡിറ്ററായി ഇരുന്നു കൊണ്ട് ക്രിക്കറ്റിനെക്കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ള സുരേഷ് മേനോന്റെ പുസ്തകങ്ങളെയും എഴുത്തുകാരെയുമൊക്കെക്കുറിച്ചുള്ള ലേഖന സമാഹാരമാണ് Why don’t you write something l might Read എന്ന പുസ്തകത്തിലുള്ളത്.

തീർച്ചയായും പുസ്തകത്തിന്റെ തലക്കെട്ട് തന്നെയാണ് ഈ പുസ്തകത്തിലേക്ക് എന്നെ ആകർഷിച്ചത്. പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകമായും ഇതിനെ കരുതുന്നതിൽ തെറ്റില്ല. ധാരാളമായി വായിക്കുന്നവർ അവരുടെ വായന ജീവിതത്തിലൂടെ കടന്നുപോയ പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചുമൊക്കെ എഴുതിയത് വായിക്കാൻ താൽപ്പര്യമുള്ളവർക്ക് ഈ പുസ്തകം ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്.. സ്പോർട്സിൽ ഒട്ടും താൽപ്പര്യമില്ലാത്ത തന്റെ ഭാര്യയുടെ ,ഞാൻ വായിച്ചേക്കാവുന്ന എന്തെങ്കിലുമൊന്ന് നിങ്ങൾ എന്തു കൊണ്ടെഴുതുന്നില്ല എന്ന ഒറ്റ ചോദ്യത്തിന്റെ പുറത്താണ് മേനോൻ ഈ പുസ്തകമെഴുതാൻ കാരണമായതെന്നു പറയുന്നുണ്ട്.

ഏതൊരാളും വായനയിൽ എത്തിച്ചേരുന്നതിനു പിന്നിൽ പലവിധ കാരണങ്ങളുണ്ടാകാം. ബാല്യകാലമാകണം ഏവരേയും പ്രധാനമായും സ്വാധീനിക്കുന്ന ഒരു കാലഘട്ടം.രോഗം, ഏകാന്തത, കുടുംബ പശ്ചാത്തലം തുടങ്ങിയവ ഒരാളെ വായനയിലേക്കും എഴുത്തിലേക്കും തള്ളിയിടാനുള്ള ഏറ്റവും കുറഞ്ഞ കാരണങ്ങളിൽ ചിലതാണ്.സുരേഷ് മേനോൻ താൻ കുട്ടിക്കാലത്തു തന്നെ വായനയിലേക്കെത്തിപ്പെട്ട ചില വിവരങ്ങളിലൂടെയാണ് പുസ്തകം തുടങ്ങുന്നത്.

എഴുത്തുകാരും പുസ്തകങ്ങളും അതുമായി ബന്ധപ്പെട്ട കൗതുകരമായ വിവരങ്ങളുടേയും സമൃദ്ധമായ വിവരങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഒരു ശരാശരി വായനക്കാരന് തന്റെ ജീവിത കാലത്ത് എത്ര പുസ്തകങ്ങൾ വായിച്ചു തീർക്കാൻ കഴിയുമായിരിക്കും അവയിൽ എത്രയെണ്ണം അവരെ തൃപ്തിപ്പെടുത്തിയിട്ടുണ്ടാകും? എത്രയെണ്ണം സ്വാധിനിച്ചിട്ടുണ്ടാകും? പുനർവായനക്ക് എടുക്കപ്പെട്ടത് ഏതൊക്കെ? നീണ്ട കാലവായനയിൽ എത്ര എഴുത്തുകാരുടെ പുസ്തകങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും?എന്തായാലും അതിന്റെയൊന്നും മൊത്ത വിവരങ്ങളൊന്നും ഒരു പുസ്തകത്തിലൂടെ മുഴുവനായി അവതരിപ്പിക്കാനാകില്ല. എങ്കിലും ഈ പുസ്തകത്തിൽ ഇവിടെയും പുറത്തുമുള്ള നിരവധി എഴുത്തുകാർ കടന്നു പോകുന്നുണ്ട്. അവരെ സംബന്ധിച്ച വിവരങ്ങൾ, എഴുത്തുകൾ, ഓർമ്മകൾ ഒക്കെ മേനോൻ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. മാർക്കേസ്, നയ്പോൾ, ജോൺ ലെ കാരെ, അഗത ക്രിസ്റ്റി,പ്രൂസ്റ്റ്, ആൽബർട്ടോ മാംഗ്വൽ തുടങ്ങിയവരൊക്കെ അതിൽ ചിലർ മാത്രം. ആ ലിസ്റ്റ് പക്ഷേ അത്യാവശ്യം നീണ്ടതാണ്.

ഒരു അധ്യായത്തിൽ ഗോസ്റ്റ് റൈറ്റിംഗിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.അമേരിക്കൻ പ്രസിഡണ്ട് കെന്നഡിയുടെ Profiles in Courage എന്ന പുസ്തകം പുലിറ്റ്സർ നേടിയിരുന്നു. ആ പുസ്തകത്തിന്റെ പിന്നിൽ പ്രസിഡണ്ടിന്റെ ഉപദേഷ്ടാക്കളും പ്രസംഗം എഴുതി തയ്യാറാക്കുന്നവരുമായിരുന്നു. രാഷ്ടിയ മേഖലയിൽ നിന്നുള്ളവർ മാത്രമല്ല ഡിറ്റക്ടീവ് ഫിക്ഷൻ എഴുതുന്ന ചിലരേക്കുറിച്ചും ഇവിടെ പരാമർശമുണ്ട്. ഗോസ്റ്റ് റൈറ്റിംഗ് വിദേശരാജ്യങ്ങളിൽ ഒരു ബിസിനസാണ് . സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ അതിപ്രശസ്തനായ ഒരെഴുത്തുകാരൻ അന്നത്തെ ഒരു ചാൻസലറുടെ ഒരു പുസ്തകത്തിനുവേണ്ടി അപരനായതിന്റെ വിവരങ്ങളുമുണ്ട്. ഇംഗ്ലീഷ് ഫുട്ബോളർ ഡേവിഡ് ബെക്കാമിനു അവാർഡ് നേടി കൊടുത്ത ആത്മകഥ എഴുതിയതും അപരനാണ്.

അപ്പോൾ നമ്മുടെ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ ആത്മകഥയോ?ഒരു സ്പോർട്സ് ലേഖകനായതുകൊണ്ട് ഇതേക്കുറിച്ച് സുരേഷ് മേനോൻ അഭിപ്രായപ്പെട്ടതിനോട് യോജിക്കാമെന്നു തോന്നുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ജോലി പത്രപ്രവർത്തനമാണ് എന്ന് പറഞ്ഞത് മാർക്കേസാണ്.മദ്രാസിലെ സ്വന്തം വീട്ടിൽ നയ്പോളിനെ സൽക്കരിച്ച സമയത്ത് പത്രപ്രവർത്തനത്തെ വില കുറച്ചു കാണരുത് എന്ന് സുരേഷ് മേനോനോട് പറഞ്ഞതും പിന്നീടുണ്ടായ സംഭവങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. മുൻപ് സൂചിപ്പിച്ച പോലെഒരു വായനക്കാരന്റെ ജീവിതത്തെ തൊട്ടുതലോടി പോയ അനുഭവങ്ങളും ഓർമ്മകളുമാണ് പുസ്തകത്തിലുള്ളത്.കോവിഡ് അതിന്റെ രൂപം പൂണ്ട് എല്ലാവരേയും തളച്ചിട്ട സമയത്ത് എഴുതിയ ലേഖനങ്ങൾ പുസ്തക രൂപം കൊണ്ടതാണ് Why don’t you write something l might Read .

കെനിയൻ എഴുത്തുകാനായ ഗുഗി തിയാങ്ങ്ഗോ തന്റെ Devils on the cross എന്ന നോവൽ രഹസ്യമായി എഴുതിയത് ജയിലിൽ വച്ചായിരുന്നത്രെ, അതും ടോയ്ലറ്റ് പേപ്പറിൽ.കാമ്പുള്ളതും മികച്ചതുമായ രചനകളുണ്ടായിട്ടും എന്തുകൊണ്ട് ആ എഴുത്തുകാരന് നോബൽ കിട്ടുന്നില്ല എന്നദ്ദേഹം ആശ്ചര്യപ്പെടുന്നു. ബാംഗ്ലൂരിലെ ബ്ലോസം ബുക്ക് ഹൗസിന്റെ മായി ഗാഡയുടെയും കൃഷ്ണ ഗൗഢയുടേയും കഥകൾ ഇനിയും അറിഞ്ഞിട്ടില്ലാത്തവർക്ക് തെല്ലൊരത്ഭുതത്തോടെ വായിച്ചു പോകാം.

വായിക്കാത്ത പുസ്തകങ്ങൾ വായിച്ചവയേക്കാൾ അമൂല്യമെത്രേ.ഇവിടെ മേനോൻ എഴുതിയിട്ട പുസ്തകങ്ങളുടെ പിറകെ ചിലരെങ്കിലും നടക്കാനിടയുണ്ട്. ഒരെഴുത്തുകാരന്റെ താൽപര്യങ്ങളും അവന്റെ വായനക്കാരുടെ താൽപ്പര്യങ്ങളും ഒരിക്കലും ഒന്നായിരിക്കില്ല എന്ന് പറഞ്ഞത് കവിയായ വിസ്‌റ്റാൻ ഹ്യൂ ഓഡനാണ്. ഇനി അഥവാ യാദൃച്ഛികമായി അങ്ങനെയെങ്ങാനും സംഭവിച്ചാൽ ഭാഗ്യമെന്നേ കരുതേണ്ടൂ.

ഈ പുസ്തകവും അങ്ങനെയുള്ള ഒരു കൂട്ടം വായനക്കാരെ പ്രതീക്ഷിക്കുന്നുണ്ട്.Westland ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ കവറിൽ കാണുന്ന ശില്പം അദ്ദേഹത്തിന്റെ ഭാര്യ ഡിംപി മേനോൻ വെങ്കലത്തിൽ ചെയ്ത In Thought എന്ന വർക്കാണ്.

പുസ്തകങ്ങളുടെയും അതിഗംഭീരവായനയുടേയും നടുവിലൂടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന നിരവധി പ്രശസ്തരും അല്ലാത്തവരുമായ ഒരുപാടാളുകളെ നമ്മുടെ ചുറ്റുവട്ടത്തും കാണാം. അവരുടെ കഥകളെഴുതാൻ ഇനി ഏത് സുരേഷ് മേനാനാണ് വരിക?

മർഡർ ഇൻ മദ്രാസ്

വളരെ വർഷങ്ങൾക്ക് മുമ്പ് കേരളം രൂപീകരിക്കുന്നതിനുമൊക്കെ മുമ്പ് മദ്രാസിൽ നടന്ന കൊലപാതക കേസുകളെക്കുറിച്ചാണ് ജി.ആർ ഇന്ദുഗോപന്റെ ‘മർഡർ ഇൻ മദ്രാസ്’ എന്ന ഈ ചെറുപുസ്തകത്തിലുള്ളത്. കഴിഞ്ഞ വർഷം മാതൃഭൂമി വാരാന്തപ്പതിപ്പിൽ നമ്മളിൽ ചിലരെങ്കിലും വായിച്ചിട്ടുണ്ടാകണം ഇതിലെ കഥകൾ. സ്വന്തമായ ഒരു സൃഷ്ടിയല്ലെന്നും ലഭ്യമായ സ്രോതസ്സുകളെ യുക്തിയുപയോഗിച്ച് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് തുടക്കത്തിലേ എഴുത്തുകാരൻ സൂചിപ്പിച്ചിട്ടുണ്ട്.

എഗ്മോറിൽ നിന്നും രാമേശ്വരം ധനുഷ്കോടിയിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു ടെയിനിൽ അസഹനീയമായ ദുർഗന്ധം പൊട്ടിപുറപ്പട്ടതിനെതുടർന്ന് നടത്തിയ തിരച്ചിലിൽ സീറ്റിനടിയിലെ പെട്ടിയിൽ നിന്നും കിട്ടിയത് ഒരു പുരുഷ ശരീരം. കൈകാലുകൾ വെട്ടിമാറ്റിയ നിലയിലായിരുന്നെങ്കിലും തലമാത്രം ഇല്ല. അവിടെ തുടങ്ങുന്നു അന്വേഷണം.കുപ്രസിദ്ധമായ അളവന്തർ കൊലപാതകകേസായിരുന്നു ഇത്. സംഭവം നടക്കുന്നത് 1962 ഓഗസ്റ്റിലാണെന്ന് പുസ്തകത്തിൽ തെറ്റായാണ് കൊടുത്തിട്ടുള്ളത്. 1952 ലാണ് തമിഴ്നാട്ടിൽ വളരെ ഒച്ചപ്പാടുണ്ടാക്കിയ ഈ സംഭവം നടക്കുന്നത്.

രണ്ടാമത്തെ സംഭവം 1919-20 കാലഘട്ടത്തിൽ നടന്ന ക്ലെമന്റ് ഡെലേഹേ വധക്കേസാണ്.ഡെലേഹേ ,ക്യൂൻ മേരിസ് കോളേജിലെ പ്രിൻസിപ്പലായിരുന്നു. പിന്നീട്
ജന്മിമാരുടെ മക്കൾക്കുള്ള കോളേജായ ന്യൂവിംഗ്ടൺ ഹൗസിൽ പ്രിൻസിപ്പലായി വന്നു. അത്താഴത്തിനു ശേഷം ഉറങ്ങാൻ പോകുമ്പോൾ തലയിൽ വെടിയേറ്റ് ഡെലേഹേ കൊല്ലപ്പെടുകയാണ്.ഇനിയും തെളിയിക്കപ്പെടാത്ത കേസുകളുടെ കൂട്ടത്തിലാണ് ഇതും .

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന സമയങ്ങളിൽ മദ്രാസിൽ നടന്ന ലക്ഷ്മികാന്തൻ വധക്കേസാണ് പുസ്തകത്തിലെ മൂന്നാമത്തേതും അവസാനത്തേതും.മദ്രാസ് സിനിമമേഖലയെ പിടിച്ചുകുലുക്കിയ കേസായിരുന്നു ഇത്. അത്യന്തം നിഗൂഢ ജീവിതം നയിച്ചിരുന്ന ലക്ഷ്മി കാന്തൻ ജീവിച്ചിരുന്നപ്പോൾ മാത്രമല്ല മരണത്തിലും ഒട്ടേറെപ്പേരുടെ ജീവിതത്തെ കുളം തോണ്ടി. അതിൽ ഒരു പ്രധാനി തമിഴ്നാട്ടിലെ ഒരു സൂപ്പർ സ്റ്റാറായിരുന്നു. ഇന്നും ഒരു തെളിയാ കേസായി തുടരുന്നതാണ് ലക്ഷ്മികാന്തൻ വധക്കേസ്.പുസ്തകത്തിൽ ലക്ഷ്മികാന്തന്റെ ആന്തമാൻ ജയിൽ വാസത്തിന്റെ വർഷവും തെറ്റായാണ് കൊടുത്തിരിക്കുന്നത്.

ഉദ്വേഗപൂർണ്ണമായ അവതരണശൈലിയായതു കൊണ്ട് വായിച്ചു പോകാൻ ബുദ്ധിമുട്ടില്ല.ഒരു പത്രറിപ്പോർട് വായിക്കുന്നപോലെ വായിച്ചു പോകാം. മൂന്ന് കേസുകളെ കുറിച്ചും നേരത്തെ മാതൃഭൂമിയിൽ വായിച്ചിട്ടുള്ളവർ വീണ്ടും തല വെച്ചു കൊടുക്കേണ്ടതില്ല. ഓൺലൈൻ എഡിഷനിൽ തുടർപരമ്പര രൂപത്തിലും പ്രത്യക്ഷപ്പെട്ട ഇവയെല്ലാം ഇപ്പോഴും അവിടെ തന്നെ കിടപ്പുണ്ട്. കോളിളക്കം സൃഷ്ടിച്ച കേസുകളായതു കൊണ്ട് നെറ്റിൽ വെറുതെ ഒന്നു പരതേണ്ട താമസമേയുള്ളൂ. കേസിനെ കുറിച്ചുള്ള അനേകം വിവരങ്ങൾ നിരവധി ലിങ്കുകളിൽ നിങ്ങളുടെ വിരൽ തുമ്പിൽ തന്നെ ലഭ്യമാണ്. മുകളിൽ സൂചിപ്പിച്ചപ്പോലെ ലേഖന പരമ്പര പുസ്തകമായപ്പോൾ നിരവധി തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്. അവയെല്ലാം അടുത്ത പതിപ്പിലെങ്കിലും തിരുത്തിയാൽ നന്നായിരുന്നു.

കൊൽക്കത്ത പൊലീസിനെ പരീക്ഷിച്ച പന്ത്രണ്ടു കൊലപാതക കേസുകൾ -Murder in the city


നമ്മൾ വായിക്കുന്ന അപസർപ്പക നോവലുകളിൽ അന്വേഷണം വഴിമുട്ടുന്ന ഒരു സാഹചര്യം വരുമ്പോൾ എഴുത്തുകാരന്റെ യുക്തിക്കനുസരിച്ചു തെളിവുകൾ കൂട്ടിച്ചേർക്കുന്നത് കാണാം ,അതുപോലെ  പുതിയ ആളുകളെ  അതിലേക്ക് സൃഷ്ടിക്കുകയോ ,വഴിത്തിരിവുകൾ ഉണ്ടാക്കുകയോ ചെയ്യാം . അങ്ങനെ നിരവധി മാർഗ്ഗങ്ങൾ കൊണ്ട് കുറ്റവാളികളിലേക്കെത്തിക്കാം. വായനക്കാരെ  തൃപ്തിപ്പെടുത്താൻ അതുമതിയാകും.  പക്ഷെ നോവലിന് പുറത്തുള്ള യഥാർഥ അന്വേഷണ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും  ഇങ്ങനെ  വഴി മുട്ടുന്ന അവസരങ്ങളിൽ എന്ത് ചെയ്യാനൊക്കും? ഒരു തുമ്പും കിട്ടാതെ 
ഇപ്പോഴും എത്രയോ കേസുകൾ  കട്ടപുറത്തിരിക്കുന്നു! പക്ഷെ ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന കേസുകളെല്ലാം തന്നെ പോലീസ് അതിവിദഗ്ദ്ധമായി തെളിയിച്ചതാണ്. കൊൽക്കത്ത പോലീസ് ചരിത്രത്തിലെ പന്ത്രണ്ടു കേസുകൾ ആണ് Murder in the city: twelve incredible case files of the kolkata police എന്ന പുസ്തകത്തിലുള്ളത്. 

സ്വാതന്ത്ര്യപൂർവ ഭാരതത്തിലെ 1934 ലെ  കേസ് ഉൾപ്പെടെ 2007 ൽ റിപ്പോർട് ചെയ്യപ്പെട്ട  കേസ് വിവരങ്ങൾ വരെ ഈ പുസ്തകത്തിൽ ഉണ്ട്. ഭാര്യയെക്കൊന്ന് കപ്ബോർഡിൽ ഇട്ട് സമാധാനത്തോടെ ഉറങ്ങാൻ പോയ കൊലയാളി,തട്ടികൊണ്ട് പോയി പണം ആവശ്യപ്പെട്ടിട്ട് പിന്നീട് പണം വാങ്ങാൻ വരാത്ത കൊലയാളി,ഭാര്യ ജീവിച്ചിരിക്കെ അടുത്ത സ്ഥലത്ത് തന്നെയുള്ള  മറ്റൊരു യുവതിയെ വിവാഹം കഴിച്ചയാൾ,കൃത്യമായി തെളിവുകൾ ഉണ്ടാക്കി വച്ച്  കൊലപാതകം നടത്തുന്നയാൾ, സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി അസൂത്രം ചെയ്യുന്ന ആളുകൾ അങ്ങനെയുള്ള  നിരവധിയാളുകളെകുറിച്ചും , സംഭവങ്ങളെകുറിച്ചും ഈ പുസ്തകത്തിൽ വായിക്കാം. 
The Murder room എന്ന  കുറ്റാന്വേഷണ നോവലിൽ പി ഡി ജെയിംസ് പറഞ്ഞിട്ടുണ്ട് , കൊലപാതകത്തിനുള്ള എല്ലാ  മോട്ടീവുകളും നാല് L കളിലാണ് ഉള്ളതെന്ന് ;Love ,Lust ,Lure and Loathing ആണ് ആ നാല് L കൾ . അതെ, സ്നേഹത്തിനും,കാമത്തിനും,പണക്കൊതിക്കും,വെറുപ്പിനും ഒക്കെ കാരണമായിക്കൊണ്ട്  നമ്മളൊന്നും സ്വപ്നം കാണാത്ത രീതികളിൽ കൊലപാതകങ്ങളിൽ ഏർപ്പെടുകയും പോലീസിന്റെ കൂർമബുദ്ധി കൊണ്ട് മാത്രം പിടിയിലായ ഏതാനും കേസുകളാണ് ഈ പുസ്തകത്തിലുള്ളത്.   


1.അമരേന്ദ്ര പാണ്ഡെ അഥവാ പാകുർ മർഡർ കേസ് 

1934 ൽ ഏകദേശം 85 കൊല്ലം മുൻപ് കൊൽക്കത്ത പോലീസിന്റെ ഉറക്കം കളഞ്ഞ കേസാണിത്. ബ്യോംകേഷ് ബക്ഷിയുടെ പ്രശസ്തമായ ഗ്രാമഫോൺ പിൻ എന്ന കഥയുമായി സാമ്യമുള്ള ഒരു കേസാണിത്. വായിച്ചു പകുതിയായപ്പോൾ തന്നെ ഇതേപോലെ വേറെ എവിടെയോ വായിച്ചിട്ടുണ്ടെന്നു കരുതിയപ്പോഴേക്കും പുസ്തകത്തിൽ തന്നെ  ബക്ഷിയുടെ കഥയുടെ റഫറൻസ് വന്നു. ഒരുപക്ഷെ ബക്ഷിയെ നല്ലവണ്ണം സ്വാധീനിച്ചിട്ടുണ്ടാകണം ഈ കേസ് എന്ന് കരുതേണ്ടിയിരിക്കുന്നു.

2.ബേലറാണി കൊലപാതക കേസ് 

1954 ൽ ടോളിഗഞ്ചിലെ പോലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്യപ്പെട്ട കേസാണിത്.ഒരു നോവൽ പോലെ വായിക്കിക്കാവുന്ന ഉദ്വേഗം സൃഷ്ടിക്കുന്ന സംഭവങ്ങളാണ് ഈ കേസിൽ നടന്നിട്ടുള്ളത്. അതിരാവിലെ നഗരം വൃത്തിയാക്കാൻ വന്ന ജോലിക്കാർ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ ശരീരഭാഗങ്ങൾ കണ്ടെത്തുന്നതതോടെയാണ് കേസ് ആരംഭിക്കുന്നത്. കണ്ടെത്തിയ മുഖത്തിന്റെ ഭാഗമാകട്ടെ ഒരു തരത്തിലും തിരിച്ചറിയാൻ സാധിക്കാത്ത വിധം വികൃതമാക്കിയിരുന്നു. കുറ്റാന്വേഷണ ചരിത്രത്തിൽ കേസ് തെളിയിക്കുന്നതിനായി ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് സർജറി ചെയ്തു നോക്കിയ കേസ് എന്ന ബഹുമതി കൂടി ഈ സംഭവത്തിനുണ്ട്. ഇന്നിത്  കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും ക്രിമിനൽ കേസുകളിൽ DNA ടെസ്റ്റ് ഉപയോഗപ്പെടുത്താൻ തുടങ്ങുന്നതിനും ഏതാണ്ട് മുപ്പതു വർഷങ്ങൾക്കു മുൻപാണ്  ഈ സംഭവം നടക്കുന്നത് എന്നുകൂടി ഓർക്കണം .  1986 ലാണ് DNA ടെസ്റ്റ് കേസന്വേഷണങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് തുടങ്ങിയത്  . അതിനും മുപ്പതു വർഷങ്ങൾക്കു മുന്പ് നടന്ന ഈ കേസ് ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. 

3.പഞ്ചം ശുക്ല കൊലക്കേസ് 


1960 ലെ ഈ കേസ് എളുപ്പത്തിൽ തെളിയിക്കാൻ കഴിഞ്ഞെങ്കിലും പോലീസിനെ നന്നായി വെള്ളം കുടിപ്പിച്ച കേസായിരുന്നു ഇത്  . ബേലറാണി കൊലപാതക കേസിന് ബക്ക് റെക്സ്റ്റൻ ജിഗ്‌സോ മർഡർ കേസുമായി സാദൃശമുണ്ടായിരുന്നു . 1935 ൽ ലങ്കാസ്റ്ററിലെ ഒരു ഫിസിഷ്യൻ കൂടിയായിരുന്ന ബക്ക് റെക്സ്റ്റൻ തനറെ ഭാര്യയെയും, ജോലിക്കാരിയെയും വെട്ടി കൊലപ്പെടുത്തി. വളരെ സൂക്ഷ്മമായി ശവശരീരങ്ങളെ മുറിച്ചു കഷ്ണങ്ങളാക്കി.തിരിച്ചറിയാൻ സഹായിക്കുന്ന എല്ലാ അടയാളങ്ങളും അതിവിദഗ്ധമായി അയാൾ ഇല്ലാതാക്കി. എന്നിട്ടവ സ്കോട്ലൻഡിലെ ഒരിടത്തു ഉപേക്ഷിച്ചു.അഥവാ എന്നെങ്കിലും അവ കണ്ടെത്തിയാൽ അത് തന്റെ ഭാര്യയുടെയും,വേലക്കാരിയുടെയും ആണെന് സ്ഥാപിക്കാൻ കഴിയരുത് എന്നയാൾക്ക്‌ നിർബന്ധമുണ്ടായിരുന്നു. പക്ഷേ നാളുകൾക്ക് ശേഷം ആ  ശരീരഭാഗങ്ങൾ ആളുകളുടെ കണ്ണിൽ പെട്ടു. ഒരു ജിഗ്‌സോ പസിലിന്റേതുപോലെ ശരീരഭാഗങ്ങൾ ചേർത്തുവെയ്ക്കേണ്ട ഗതികേടിലായി പൊലീസിന്. ആ കേസും അതേപേരിൽ അറിയപ്പെട്ടു ബക്ക് റെക്സ്റ്റൻ ജിഗ്‌സോ മർഡർ കേസ് ! ആദ്യമായി ഫോട്ടോഗ്രാഫിക് സൂപ്പർ ഇമ്പോസിഷൻ ഒരു അന്വേഷണത്തിനായി ഉപയോഗിക്കുന്നത് ഈ കേസിലായിരുന്നു.  

ബേലറാണി കൊലപാതക കേസ് അന്വേഷണ ഉദ്യോഗസ്ഥനായ അനില് ബാനർജി  സമാനമായ കേസുകളെ തപ്പി നാഷ്ണൽ ലൈബ്രറിയിൽ അരിച്ചു പെറുക്കിയതിന്റെ ഫലമായി കണ്ണിൽപെട്ടതായിരുന്നു ബക്ക് റെക്സ്റ്റൻ ജിഗ്‌സോ മർഡർ കേസിന്റെ വിവരങ്ങൾ. കേസ് തെളിയിക്കാനുള്ള വഴി തുറന്നു കിട്ടിയത് ആ കേസിൽ നിന്നുമായിരുന്നു. 

4. ദേബ്ജാനി ബാനിക് മർഡർ കേസ് 

  1983 കാലഘട്ടം .അസമയത്തു ഗരിയഹട്ട് പോലീസ് സ്റ്റേഷനിലേക്ക് വന്ന  മിസ്സ്ഡ് കോളെന്നു തോന്നിപ്പിച്ച ഒരു ഫോൺ കാൾ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. സംശയം തോന്നിയ പോലീസ് ,മിനുട്ടുകൾക്കുള്ളിൽ ആ നമ്പർ വന്ന ഇടത്തിലേക്ക് എത്തിച്ചേർന്നു. വാതിൽ തുറക്കാൻ ആവശ്യപ്പെട്ടിട്ടും ആരും തുറക്കാതായപ്പോൾ ഫയർ ഫോഴ്‌സ് ടീം എത്തി വാതിൽ തുറക്കുകയിരുന്നു .പേടിച്ചിരിക്കുന്ന ഏതാനും യുവതികളും ,പരിശോധിച്ചപ്പോൾ കട്ടിലിന്റെ അടിയിൽ നിന്നും കിട്ടിയ റിഗർ മോർട്ടിസ് സംഭവിച്ചു കഴിഞ്ഞ ഒരു മൃതദേഹവും  പോലീസ് കണ്ടെത്തി. വീടിനകത്തുണ്ടായിരുന്നു പുരുഷന്മാർ അപ്രത്യക്ഷരായിരുന്നു .ഇന്നത്തെ പോലെ ഓൺലൈൻ സാമൂഹിക മാധ്യമങ്ങളുടെ യാതൊരു ബാഹുല്യവും ഇല്ലാതിരുന്ന കാലത്തായിരുന്നിട്ടും പത്രങ്ങളിൽ കുറെ നാൾ  മുഖ്യവാർത്തയായി കൊണ്ടാടപ്പെട്ട ഒരു കേസായിരുന്നു ഇത്. 

5.അനുരാഗ് അഗർവാൾ കൊലപാതക കേസ് 

മധ്യവർഗ്ഗ കുടുംബത്തിലെ സ്കൂൾകുട്ടിയായ പതിനാലു വയസ്സുള്ള അനുരാഗിനെ ഒരു ദിവസം കാണാതായി.രണ്ടു ദിവസം കഴിയുന്നതിനു മുൻപേ മിസ്റ്റർ ഗുപ്ത എന്നവകാശപ്പെട്ട ഒരാളുടെ ഫോൺ കോൾ വന്നു. അനുരാഗിനെ തട്ടികൊണ്ടുവന്നിരിക്കയാണെന്നും 24 മണിക്കൂറിലിനുള്ളിൽ ഒരു ലക്ഷം രൂപ നൽകിയെങ്കിൽ കൊന്നുകളയുമെന്നും അയാൾ പറഞ്ഞു. അവർ പറഞ്ഞ അടയാളമുള്ള ആളിന്റെ പക്കൽ പറയുന്ന സ്ഥലത്തു വച്ച് കൈമാറണം എന്നതായിരുന്നു ഡിമാൻഡ് .എല്ലാം കൃത്യമായി നടന്നു. പക്ഷെ പിന്നീടും ഗുപതയുടെ കോൾ വന്നു. പറഞ്ഞ പണം ഇനിയും കിട്ടിയില്ല എന്ന് പറഞ്ഞുകൊണ്ട്. ഇത്തവണ കുടുംബം പോലീസിൽ പരാതിപ്പെട്ടു. അതിന്റെ പിന്നിലുളള കുരുക്ക് അഴിക്കാനുള്ള യോഗം ഡിറ്റക്റ്റീവ് ഡിപ്പാർട്മെൻറിലെ ദുലാൽ ചക്രവർത്തിക്കായിരുന്നു.

6.നാവോലഖ മർഡർ കേസ് 

      59 വയസ്സുള്ള ഗിരീഷ് കുമാർ നാവോലഖ തന്റെ ഫ്‌ളാറ്റിലെ കാർപെറ്റിൽ മരിച്ചു കിടന്നു . അവരുടെ ഭാര്യ ബീന അവരുടെ ബെഡ്റൂമിലും .അനാശ്യാസ്യവും, വാടകക്കൊലയാളികളും ഒക്കെ കടന്നുവന്ന കേസ് പോലീസിനെ കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിച്ചത്.

7 .ബിശ്വനാഥ് ദത്ത കൊലപാതകേസ് 

പുലർച്ചെ ബർട്ടോല പോലീസ് സ്റ്റേഷനിലേക്കു ഒരു കോൾ വന്നു. സർ ഇവിടെ നിരവധി അനിഷ്ട സംഭവങ്ങൾ നടന്നുകൊണ്ടിരിക്കയാണ് ,പെട്ടെന്ന് വരണം . കേസ് റെജിസ്റ്റർ ചെയ്ത പൊലീസിന് കാര്യങ്ങൾ അത്ര എളുപ്പമല്ലായിരുന്നു . നിയമ സംരക്ഷർ തന്നെ നിയമം തെറ്റിച്ചതിന്റെ ഒരു ഉദാഹരണമായിരുന്നു ഈ കേസ്. വെറുമൊരു കെട്ടിടവിൽപ്പനയുമായി ബന്ധപ്പെട്ട് പൊങ്ങിവന്ന ഒരു കേസ് കൂടിയാണിത് . രാജ്യത്തു ഫോട്ടോഗ്രാഫിക് സൂപ്പർ ഇമ്പോസിഷൻ ഉപയോഗപ്പെടുത്തിയ രണ്ടാമത്തെ മാത്രം കേസായിരുന്നു ഇത്. ആദ്യത്തെ കേസ് ഏതാണെന്നു ഓർമ്മയുണ്ടല്ലോ അല്ലേ ?

8.ഹാരോൺ റഷീദ് കൊലപാതക കേസ് 

ഒന്പതു വയസ്സുള്ള ഹാരോൺ സ്കൂൾ വിട്ടു വരേണ്ട സമയം ഏറെ കഴിഞ്ഞിട്ടും കാണാതായപ്പോൾ കുടുംബം പോലീസിൽ പരാതിപ്പെട്ടു. അന്ന് ഉച്ചയ്ക്ക് ശേഷം ഹാരോണിന്റെ പിതാവ് ഹാദിസിന് ഒരുകോൾ വന്നു. ഇരുപത്തയ്യായിരം  രൂപയുമായി പാർക്ക് സർക്കസിന് അടുത്തുള്ള ബ്രിഡ്ജ് നമ്പർ നാലിനടുത്തു  രാത്രി പത്തുമണിക്ക്  വരണം. അവിടെ വലതു കയ്യില് വാച്ച് കെട്ടിയ തലയില് ചുവന്ന തൊപ്പി ധരിച്ച ഒരാളുണ്ടാകും. പണം അയാളെ ഏൽപ്പിക്കുക . പണം കൈമാറി കഴിഞ്ഞാൽ പിറ്റേ ദിവസം സന്ധ്യക്ക് മുന്പ് മകൻ വീട്ടിലെത്തും. ഇല്ലെങ്കിൽ അവന്റെ ജീവനില്ലാത്ത ശരീരമായിരിക്കും കാണുക എന്നതായിരുന്നു സന്ദേശം. കിട്ടാവുന്നിടത്ത് നിന്നൊക്കെ പണം സംഘടിപ്പിച്ച് ഹദീസ് പണവുമായി ബ്രിഡ്ജ്  നമ്പർ നാലിനടുത്ത് പോയെങ്കിലും ആരെയും കണ്ടില്ല. മണിക്കൂറുകളോളം കാത്തു നിന്നശേഷം ആരെയും കാണാതായപ്പോൾ അയാൾ നിരാശയോടെ വീട്ടിലേക്കു മടങ്ങി. പിറ്റേന്ന് ആയിരം കിലോമീറ്റർ  അപ്പുറത്ത് ഒരു കുട്ടിയുടെ മൃതദേഹം ആളുകൾ കണ്ടെത്തി ,തൊട്ടടുത്ത് തന്നെ സ്കൂൾ ബാഗും ടിഫിൻ ബോക്സും , വാട്ടർ ബോട്ടിലുമൊക്കെ  ഉണ്ടായിരുന്നു. സ്കൂൾ ബാഗിൽ നിന്നും ആളുടെ പേർ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അത് ഹാരോണിന്റെതതായിരുന്നു. മൃതദേഹം എങ്ങനെ ആയിരം കിലോമീറ്റർ അപ്പുറത്ത് വന്നു?പണം കൊണ്ട് വന്നിട്ടും അത് കൈപ്പറ്റാൻ ആരും വന്നില്ല?പണമാവശ്യപ്പെട്ടു കൊണ്ട് അതിനു ശേഷം ഒരു ഫോൺ കോൾ പോലും വന്നില്ല?എന്നിട്ടും കുട്ടിയെ കൊന്നത് എന്തിന്? പൊലീസിനെ ഒരുപാട് ചുറ്റിച്ച കേസായിരുന്നു ഇതും. ഈ കേസിലും പോലീസ് തെളിവുകൾ കണ്ടെത്തുന്ന രീതി അതിശയിപ്പിക്കുന്നത് തന്നെയാണ്. 

9.റംസാൻ അലി കൊലക്കേസ് 

 താലത്ത് സുൽത്താന ഗോൽപൊക്കൂറിലെ ഫോർവേഡ് ബ്ലോക് പാർട്ടിയിലെ പ്രമുഖനായ  റംസാൻ അലിയുടെ ഭാര്യയായിരുന്നു. സംഭവം നടന്ന അന്ന് രണ്ടുപേരും എം എൽ എ ഹോസ്റ്റലിലായിരുന്നു. അന്നേദിവസം ഉച്ചയ്ക്ക് ശുഭ ദീദി എന്നു വിളിക്കുന്ന അവരുടെ സുഹൃത്ത് റൂമിലേക്ക് വന്നു. മറ്റ് റൂമുകളൊന്നും കിട്ടാത്തതുകൊണ്ടും,ആവരുടെ അടുത്ത സുഹൃത്തുകൂടിആയതുകൊണ്ടും റംസാൻ അലിയും ഭാര്യയും അവരെ അവിടെ താമസിപ്പിച്ചു. തന്റെ ലഗ്ഗേജുകൾ റൂമിൽ വച്ച് അപ്പോൾ തന്നെ അവർ ഷോപ്പിങ്ങിനോ മറ്റോ പുറത്തു പോയി. വൈകീട്ട് ആറു മണിയോടെ തിരികെ വന്നു. രാത്രി 9.15 ആയപ്പോൾ മരുന്ന് വാങ്ങാൻ വീണ്ടും പുറത്തുപോയി പെട്ടെന്ന് തന്നെ തിരികെ വന്നു. ഭക്ഷണം കഴിച്ചു അവർ 10 മണിയോടെ ഉറങ്ങാൻ കിടന്നു. 11.30 ആയപ്പോൾ ആരോ വാതിൽ മുട്ടുന്ന ശബ്ദം കേട്ടു. ശുഭ നല്ല ഉറക്കമാണ് എന്നു കണ്ട് അലി ഭാര്യയോടു വാതിൽ തുറന്നു നോക്കാൻ ആവശ്യപ്പെട്ടു. പാർട്ടിയുടെ ഒരു പ്രവർത്തകനായ മതീനെ അവർ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. പക്ഷേ വാതിൽ തുറന്നു നോക്കിയ ഭാര്യ ആരെയും കണ്ടില്ല. എങ്കിൽ വാതിൽ ലോക്ക് ചെയ്യേണ്ട, അവൻ വരട്ടെ എന്നു പറഞ്ഞുകൊണ്ടു ഉറക്കം നഷ്ടപ്പെട്ട ഭാര്യ  പാത്രങ്ങൾ കഴുകി വയ്ക്കുന്നതിന്വേണ്ടി അടുക്കളയിലേക്ക് പോയി. പാത്രങ്ങൾ കഴുകുന്നതിനിടയിൽ ആരോ വന്നു അവരുടെ വായ് പൊത്തി. കൈകാലുകൾ കൂട്ടികെട്ടി,വായിൽ തുണി  തിരുകിയപ്പോഴേക്കും ശബ്ദം കേട്ട് ശുഭയും എണീറ്റ് വന്നു. അവരെയും കെട്ടിയിട്ട് വന്നവരിൽ ഒരാൾ അടുത്ത് സ്റ്റാൻഡിൽ ഇട്ടിരുന്ന സാരിയെടുത്ത് റംസാൻ സാഹിബിന്റെ  കഴുത്തിലൂടെയിട്ട് മുറുക്കി. പണം വച്ചിരിക്കുന്നത് എവിടെയാണ് എന്ന ചോദ്യത്തിന് മറുപടിക്ക് കാത്തു നിൽക്കാതെ  അവിടെയുള്ളതെല്ലാം കൈക്കലാക്കി അവർ സ്ഥലം വിട്ടു . അര മണിക്കൂറിനുള്ളിൽ എല്ലാം തീർന്നു. ശുഭയും, സുൽത്താനയും പരസ്പരം ശ്രമിച്ചു അവരുടെ കെട്ടുകൾ അഴിച്ചെടുത്ത് മാതിനെ പെട്ടെന്ന് തന്നെ വിളിച്ചു വരുത്തി. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. റംസാൻ അലി മരിച്ചു കഴിഞ്ഞിരുന്നു. കൊലയാളിയെ നേരിട്ട് കണ്ടാൽ തിരിച്ചറിയും എന്നതല്ലാതെ മുന്നോട്ട് പോകാനുള്ള ഒരു തെളിവും പൊലീസിന് കിട്ടിയില്ല. സിനിമാ കഥകളെ തോൽപ്പിക്കുന്ന ക്ലൈമാക്സ് ആയിരുന്നു റംസാൻ അലി കൊലപാതക കേസിന്. 

10 . ബാപി സെൻ കൊലപാതക കേസ് 

കൽക്കത്ത പൊലീസിലെ ഒരു സർജന്റ് ആയിരന് ബാപി. തർത്തലയിലുള്ള തന്റെ സുഹൃത്തിനെ കണ്ടിട്ടു വരികയായിരുന്നു ബാപി, കൂടെ തന്റെ സുഹൃത്തുകളും ഉണ്ടായിരുന്നു. പുതുവർഷ തലേന്ന് ആയതുകൊണ്ട് നിരത്തുകൾ പൊതുവേ തിരക്കിൽവീണു കിടപ്പായിരുന്നു. പ്രതീക്ഷിച്ചതിലും വൈകിയതുകൊണ്ട് തിരക്കുള്ള റോഡുകൾ ഒഴിവാക്കി അവർ വാഹനമോടിച്ചു. അപ്പോഴാണ് ബാപി ഒരു കാഴ്ച കണ്ടത്. ഒരു സ്കൂട്ടറിന്റെ പിന്നാലെ ഒരു കാർ പായുന്നു. സ്കൂട്ടറിന്റെ പിന്നിലിരിക്കുന്ന യുവതിയാണ് കാറിലുള്ളവരുടെ ലക്ഷ്യം. കാറിന്റെയുള്ളില് നിന്നും പുറത്തേക്ക് നിരവധി കൈകൾ അവരെ പിടിക്കാൻ ശ്രമം നടക്കുന്നുണ്ട്. പെട്ടെന്ന് സ്കൂട്ടർ നിർത്തി. ടാക്സിയിലുള്ളവർ വട്ടം നിന്നുകൊണ്ടു ആ യുവതിയെ അങ്ങോട്ടുമിങ്ങോട്ടും തട്ടി കളിക്കാൻ തുടങ്ങി, സിനിമകളിൽ നായകനും കൂട്ടാളികളും ഒറ്റക്കായി പോകുന്ന വില്ലനെ പെരുമാറുന്ന പോലെ. എതിർക്കാൻ ശ്രമിച്ച ബൈക്ക് ഓടിച്ചുകൊണ്ടിരുന്നയാളെ അവർ തള്ളി താഴെയിട്ടു. ഈ സമയത്താണ് ബാപി ഇടപെടുന്നത്. താൻ പോലീസുകാരനാണെന്ന് പറഞ്ഞിട്ടും അവർ ശ്രദ്ധിക്കാൻ പോയില്ല. തങ്ങളും പൊലീസുകരാണ് എന്നു പറഞ്ഞുകൊണ്ടു അവർ  ബാപിയെ എതിരിട്ടു.  ബാപിയുടെ സുഹൃത്തുക്കൾ  എത്തിച്ചേർന്നപ്പോഴേക്കും വൈകിപ്പോയിരുന്നു. മാരകമായി പരിക്കേ റ്റ് ബാപി റോഡിൽ വീണു കഴിഞ്ഞിരുന്നു. ആ ബഹളത്തിനിടയ്ക്ക് സ്കൂട്ടർ യാത്രക്കാരനും ആ യുവതിയും അവിടെ നിന്നും രക്ഷപ്പെട്ടു. ഒരുപാട് തിരിമറികൾ നടന്ന കേസായിരുന്നു ഇത്. ആരായിരുന്നു അവർ? ആക്രമിച്ചവർ 
പൊലീസുകാർ തന്നെയായിരുന്നുവോ ? സ്കൂട്ടറിൽ ഉണ്ടായിരുന്ന ആ യുവാവും യുവതിയും ആരായിരുന്നു , ആവർക്കെന്ത് സംഭവിച്ചു? അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അതാനു ബന്ദോപാദ്ധ്യയയുടെ മികവ് തന്നെയായിരുന്നു കേസ് തെളിയാൻ സഹായിച്ചത്. 

11. തപൻ ദാസ് കൊലപാതക കേസ് 

ബോവ് ബസാറിലെ പോലീസ് സ്റ്റേഷനിലെ ഫോൺ ശബ്ദിച്ചു. ഹോട്ടൽ പെൻഗ്വിനിൽ നിന്നായിരുന്നു അത്. ഒരു കൊലപാതകം നടന്നിരിക്കുന്നു. ഹോട്ടലിലെ രജിസ്റ്റർ പ്രകാരം സുമൻ ബിഹാരിയും,മോത്തിലാൽ ഷായും റൂം നമ്പർ നൂറ്റിപ്പത്തിൽ മുറിയെടുത്തിരുന്നു. മോത്തിലാൽ ഫെബ്രുവരി ആറിന് മുറി വിട്ടു പോയിട്ടുണ്ട്. പിന്നീട് അയാളെ ആരും കണ്ടിട്ടില്ല. ഹൌസ് കീപ്പിങ് സ്റ്റാഫുകൾ മുറി വൃത്തിയാക്കാനെത്തിയപ്പോൾ  എത്ര വിളിച്ചിട്ടും വാതിൽ തുറക്കാതായപ്പോൾ ഡൂപ്ലികേറ്റ് താക്കോലുപയോഗിച്ച് മുറി തുറന്നു. അവിടെ കട്ടിലിൽ സുമൻ ബിഹാരിയുടെ  ശരീരം കിടന്നിരുന്നു.വായിൽ നിന്നും ,മൂക്കിൽ നിന്നും രക്തം ഒലിച്ചിറങ്ങിയിരുന്നു. പോലീസ് അന്വേഷണത്തിൽ സുമൻ ബിഹാരിയുടെ യഥാർഥ പേര് തപൻ ദാസ് എന്നു കണ്ടെത്തി എന്നതല്ലാതെ ഒരു തെളിവും പൊലീസിന് കിട്ടിയില്ല. 
ടൈഗർ സിനിമയിൽ ആശുപത്രികിടക്കയിൽ മരണത്തോട് മല്ലിട്ടു കിടക്കുന്ന ഗോപികയുടെ കഥാപാത്രം വാപ്പച്ചി എന്ന വാക്ക് പറയാൻ ശ്രമിക്കുന്ന ഒരു  രംഗമുണ്ട്. അതും വച്ച് പോലീസ് കേസിന് ലീഡ് ഉണ്ടാക്കുന്നുണ്ട്. സമാന സംഭവം വേറൊരു രീതിയിൽ ഈ കേസിലും സംഭവിക്കുന്നുണ്ട്. ഒരു ചെറിയ വാക്ക് . അതുമതിയായിരുന്നു പൊലീസിന് പിടിച്ചു കേറാൻ. 

12. രവീന്ദർ കൌർ ലൂത്റ കൊലക്കേസ് 
തന്റെ ആഡംബര വീട്ടിലെ ഒരു പാർട്ടി കഴിഞ്ഞു അൽപ്പസമയത്തിന് ശേഷം രവീന്ദർ കൌർ മരിച്ച നിലയിൽ കണ്ടെത്തി. വിലപിടിപ്പുള്ള പലതും വീട്ടിൽ നിന്നും മോഷണം പോയിരുന്നു. GI സെക്യൂരിറ്റീസ് എന്ന സെക്യൂരിറ്റി ഏജെൻസി നടത്തുകയായിരുന്നു അവർ. സി സി ടിവി പോലുള്ള നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടായിട്ടും, അവർ താമസിക്കുന്ന അപ്പാർട്മെന്റിൽ മറ്റ് നിരവധി ആളുകൾ ഉണ്ടായിട്ടും കൊലപാതകം എങ്ങനെ നടന്നു എന്നത് പൊലീസിനെ കുഴപ്പിച്ചു. 2007 ൽ നടന്ന ഈ കേസ് ആണ് ഈ പുസ്തകത്തിലെ അവസാനത്തെ കേസ്. ഫോറെൻസിക് ടീമുകൾക്ക്  നന്നായി വിയർപ്പോഴുക്കേണ്ടി വന്നു ഈ കേസിനെ ഒന്നു കര പറ്റിക്കാൻ. കാരണം കൊലപാതകി  അതിബുദ്ധിമാനായിരുന്നു. 

കുറ്റാന്വേഷണ കഥകളും, നോവലുകളും തപ്പി നടക്കുന്നതിനിടയിൽ  അബദ്ധത്തിൽ കണ്ണിൽ പെട്ടതാണ്  സുപ്രതിം സർക്കാറിന്റെ  മർഡർ ഇൻ ദി സിറ്റി എന്ന ഈ  പുസ്തകം . ബംഗാളിയിൽ എഴുതപ്പെട്ട ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് സ്വാതി സെൻഗുപ്തയാണ്. 1997 ലെ IPS ബാച്ചിൽ ഉണ്ടായിരുന്നയാളാണ് സുപ്രതിം സർക്കാർ. അദ്ദേഹം ഇപ്പോൾ അഡിഷണൽ കമ്മീഷണർ ആണ്. 
ഡിറ്റെക്ടിവ് കഥകൾ പോലെ വായിച്ചു പോകാവുന്ന 12 കേസുകൾ നല്ല രീതിയിൽതന്നെ സർക്കാർ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. Speaking Tiger Publishing ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്,വില 295 രൂപ.