നൂർ ഇനായത് ഖാൻ: ടിപ്പുവിന്റെ കൊച്ചുമകൾ, ചരിത്രത്തിന്റെ മറവിയിൽ ആണ്ടുപോയ നാസിവിരുദ്ധ പോരാളി

ചരിത്രത്തിന്റെ എടുകളിൽ ചില വ്യക്തികൾ അവരുടെ ധൈര്യവും പ്രതിരോധവും അചഞ്ചലമായ നിശ്ചയദാർഢ്യവും കൊണ്ട് എക്കാലത്തും മായാത്ത ഒരു മുദ്ര പതിപ്പിക്കാറുണ്ട്. നമ്മുടെ മുന്നിൽ അങ്ങനെയുള്ള നിരവധി പേരുടെ ചിത്രങ്ങളുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലായാലും ലോകമഹായുദ്ധങ്ങളിലായാലും മേല്പറഞ്ഞ സവിശേഷതകൾകൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റുകയും എന്നാൽ പല കാരണങ്ങൾ കൊണ്ട് നമ്മുടെ മറവിയുടെ ആഴങ്ങളിലേക്ക് വീണുപോയവരും ഏറെയാണ് എന്നു കാണാം. അത്തരത്തിൽ വീര്യവും ദുരന്തവും ഒരുപോലെ പ്രതിധ്വനിക്കുന്ന ഒരു വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്ന പേരായിരുന്നു നൂർ ഇനായത്ത് ഖാന്റേത്.

1914-ൽ ഉസ്ബെക്കിസ്ഥാന്റെ അതിർത്തിക്കടുത്തുള്ള റഷ്യയിലെ യുറാൽ മലനിരകൾക്കടുത്തുള്ള ഒരുഗ്രാമത്തിലാണ് നൂർ ഇനായത് ഖാൻ ജനിച്ചത്. സൂഫി മിസ്റ്റിക്കും സംഗീതജ്ഞനുമായ ഹസ്രത്ത് ഇനായത് ഖാനും ന്യൂ മെക്സിക്കോയിൽ നിന്നുള്ള അമേരിക്കക്കാരിയായ ഓറ റേ ബേക്കറിനും ജനിച്ച നൂറിന്റെ പൈതൃകം മൈസൂരിലെ ടിപ്പു സുൽത്താനുമായും ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. നൂർ ഇനായത് ഖാന്റെത് ഭൂഖണ്ഡങ്ങളിലേക്കും തലമുറകളിലേക്കും വ്യാപിച്ചുകിടക്കുന്ന സങ്കീർണ്ണമായ ഒരു വംശപരമ്പരയാണ്. അവരുടെ  പിതാവ് ഹസ്രത്ത് ഇനായത്ത് ഖാൻ ഈ മൈസൂർ  രണാധികാരിയുടെ പിൻഗാമിയായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ തന്നെ അവൾ ബന്ധുക്കൾക്കൊപ്പം ലണ്ടനിലേക്ക് പറിച്ചു നടപ്പെട്ടു. പിതാവ് അവളെ  ഐക്യം, സ്നേഹം, ആത്മീയ പ്രബുദ്ധത എന്നിവ പഠിപ്പിക്കാനാണ് ഊന്നൽ നൽകിയത്. അവരുടെ വംശാവലിയിലൂടെ പകർന്നുനൽകിയ ഈ മൂല്യങ്ങൾ നൂറിന്റെ വിധി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ചെറുപ്പത്തിൽ തന്നെ നൂർ ദൈവത്തിൽ അഗാധമായ വിശ്വാസം വളർത്തിയെടുക്കുകയും, ദൈവത്തോടുള്ള സ്നേഹത്തിലൂടെയും ഭക്തിയിലൂടെയും സത്യം കണ്ടെത്താൻ ശ്രമിക്കുന്ന സൂഫികളുടെ  വഴി പിന്തുടരാനും  തുടങ്ങിയിരുന്നു 

സംഗീതം, സാഹിത്യം, സൂഫി അധ്യാപനം എന്നിവയിൽ പാരമ്പര്യേതര കഴിവുകൾ അവളെ വേറിട്ടു നിർത്തിയിരുന്നെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രക്ഷുബ്ധമായ കാറ്റ് യൂറോപ്പിലുടനീളം വീശിയടിച്ചപ്പോൾ നൂർ തന്റെ വഴി കണ്ടെത്തിയത് മറ്റൊരു ദിശയിലേക്കായിരുന്നു. നൂർ ഇനായത് ഖാൻ 21 വയസ്സുള്ളപ്പോൾ തന്നെ വനിതാ സഹായ വ്യോമസേനയിൽ (WAAF) ചേർന്നു. അവരുടെ തീക്ഷ്ണമായ ബുദ്ധിയും ഭാഷാ വൈദഗ്ധ്യവും കൊണ്ട് ബ്രിട്ടീഷ് ഇന്റലിജൻസിന്റെ ഒരു വക്താവായി സേവനമനുഷ്ഠിക്കാൻ അവർ  തെരഞ്ഞെടുക്കപ്പെടുകയും  ചെയ്തു. ഈ സമയത്തും  സൂഫിസത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും അവർ തന്റെ സ്ഥാനം ഉപയോഗിച്ചു.

വനിതാ സഹായ വ്യോമസേനയിൽ പ്രവേശിച്ച നൂർ പിന്നീട് നാസി അധിനിവേശ പ്രദേശങ്ങളിൽ രഹസ്യാന്വേഷണ ശേഖരണ പ്രവർത്തനങ്ങൾ  നടത്തുന്ന സംഘടനയായ സ്പെഷ്യൽ ഓപ്പറേഷൻസ് എക്സിക്യൂട്ടീവിലേക്ക് (SOE) റിക്രൂട്ട് ചെയ്യപ്പെട്ടു. പുതിയ ദൌത്യം തന്റെ ജീവൻ അപകടത്തിലാക്കുമെന്നറിഞ്ഞിട്ടും, നൂർ പക്ഷേ ധൈര്യപൂർവ്വം മുന്നോട്ട് പോയി. SOE-യിലെ ആദ്യത്തെ വനിതാ ഏജന്റുമാരിൽ ഒരാളെന്ന നിലയിൽ, നാസി അധിനിവേശത്തിനെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാനും ഇരുളിൽ  കുടുങ്ങിയവർക്കിടയിൽ പ്രത്യാശയും ആത്മവിശ്വാസവും പകരാനും അവർ രഹസ്യമായി പ്രവർത്തിച്ചു. 

നാസി അധിനിവേശ പാരീസിൽ നൂർ ഇനായത് ഖാന്റെ രഹസ്യ പ്രവർത്തനങ്ങൾ അസാധാരണമായിരുന്നില്ല. “മഡലീൻ” എന്ന കോഡ് നാമത്തിൽ പ്രവർത്തിച്ചിരുന്ന നൂർ, ചുറ്റുപാടുകളിൽ എളുപ്പം പൊരുത്തപ്പെടാനുള്ള തന്റെ ശ്രദ്ധേയമായ കഴിവ് പ്രകടമാക്കി. അധിനിവേശ പാരീസിന്റെ ഹൃദയഭാഗത്ത്, നൂർ രഹസ്യമായി തന്റെ വയർലെസ് റേഡിയോ വഴി നിർണായക വിവരങ്ങൾ കൈമാറി, പ്രതിരോധ പ്രസ്ഥാനവും സഖ്യസേനയും തമ്മിലുള്ള വിടവുകൾ നികത്തുന്നതിൽ മുഖ്യമായ പങ്ക് വഹിച്ചു. ഒന്നിലധികം ഭാഷകളിലുള്ള പ്രാവീണ്യവും ചുറ്റുപാടുകളിൽ തടസ്സമില്ലാതെ ഇടപെടാനും പ്രതികരിക്കാനുമുള്ള കഴിവുകൾ അവരെ ആ ജോലിയിൽ മുന്നോട്ട് നയിച്ചു. അവരുടെ “മഡലീൻ” എന്ന കോഡ് നെയിം, പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും പര്യായമായി മാറി. ഒരു ചാരയുവതിയെന്ന നിലയിൽ നൂറിന്റെ ജീവിതം ഓരോ വഴിത്തിരിവിലും അപകടങ്ങൾ നിറഞ്ഞതായിരുന്നു. ദുഷ്‌കരമായ ആ സമയങ്ങളിൽ നൂറിന്റെ ധൈര്യവും അർപ്പണബോധവും വിലമതിക്കാനാവാത്തതായിരുന്നു.


നൂർ ഇനായത് ഖാൻ

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധിനിവേശ ശക്തികൾക്കെതിരായ ടിപ്പു സുൽത്താന്റെ ധീരമായ പോരാട്ടമാണ് നൂറിന്റെ അന്തിമ പോരാട്ടത്തിന് അടിത്തറ പാകിയതെന്നു പറയാം. 

പക്ഷേ അത്യന്തം ദുർഘടവും അപകടം നിറഞ്ഞതുമായ ഈ ജോലി ഏറെക്കാലം മുന്നോട്ട് കൊണ്ടുപോകുക എളുപ്പമായിരുന്നില്ല. നാസി രഹസ്യ പോലീസിന്റെ കണ്ണു വെട്ടിച്ചു നടന്ന നൂർ 1943-ൽ ഗസ്റ്റപ്പോയുടെ പിടിയിലകപ്പെട്ടു. അസഹനീയമായ പീഡനങ്ങൾക്കുമുമ്പിൽ നൂറിന്റെ നിശ്ചയദാർഢ്യത്തിന്റെ ആഴങ്ങൾ പലപ്പോഴും പരീക്ഷിക്കപ്പെട്ടു. അതികഠിനമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ നൂർ തന്നെ പീഡിപ്പിക്കുന്നവരെ പോലും അമ്പരപ്പിക്കുന്ന മനക്കരുത്ത് കൊണ്ട് വേദനകളെ അതിജീവിക്കാൻ ശ്രമിച്ചു. തന്ത്രപ്രധാനമായ ഒരു വിവരം പോലും നാസികൾക്ക് മുന്നിൽ വെളിപ്പെടുത്താൻ അവൾ കൂട്ടാക്കിയില്ല. നൂർ കാണിച്ച ഈ ധീരത തന്റെ  സഹപ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുകയും തന്റെ ദൗത്യത്തിന്റെ സമഗ്രത സംരക്ഷിക്കുകയും ചെയ്തു. മരണത്തിന് മുമ്പിൽ നിൽക്കുമ്പോഴും നൂർ കാണിച്ചത് അസാമാന്യ ധീരതയായിരുന്നു. കാലികവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, ടിപ്പു സുൽത്താനും നൂർ ഇനായത് ഖാനും അവരുടെ ചെറുത്തു നിൽപ്പിന്റെ ഘട്ടങ്ങളിൽ ശ്രദ്ധേയമായ സമാനതകൾ പ്രകടിപ്പിച്ചതായി കാണാം. അസാധാരണമായ ധൈര്യത്തോടെ വെല്ലുവിളികളെയും  പ്രതിസന്ധികളെയും  ഇരുവരും നേരിട്ടു. 

മ്യൂണിക്കിന് വടക്കുള്ള ഡാചൗ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് പോകുന്നതിന് മുമ്പ് ഗസ്റ്റപ്പോ നൂറിനെ ട്രെയിൻ വഴി ജർമ്മനിയിലെ ഫോർഷൈം ജയിലിലേക്കാണ് കൊണ്ടുപോയത്. പിന്നീട് ഡെഹാവുവിലെക്കു കൊണ്ടുവരികയായിരുന്നു. ഓഷ്വിട്സിലേതുപോലെ വിഷവാതകം ഉപയോഗിച്ച് ആളുകളെ കൊല്ലുന്ന പതിവ് ഇവിടെ ഉണ്ടായിരുന്നില്ല. അതിനായി നാസികൾ ഇവിടെ ഗ്യാസ് ചേമ്പർ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എങ്കിൽ തന്നെയും 1944 ൽ ചില തടവുകാർ വിഷവാതകപ്രയോഗം മൂലം ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നു ദൃക്സാക്ഷികൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

ചില ചരിത്രകാരന്മാരും വിശകലന വിദഗ്ധരും നൂർ ഇനായത്ത് ഖാൻ സഖ്യകക്ഷികൾക്കും അച്ചുതണ്ട് ശക്തികൾക്കും വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്ന ഒരു ഡബിൾ ഏജന്റായിരിക്കാം എന്ന സിദ്ധാന്തം മുന്നോട്ടുവച്ചിട്ടുണ്ട്. നൂറിന് മേലുള്ള വിശ്വാസവഞ്ചനയുടെ സംശയങ്ങൾ പതിറ്റാണ്ടുകളായി പ്രചരിക്കുന്നുണ്ടെങ്കിലും, കൃത്യമായ തെളിവുകളുടെ അഭാവവും കാലക്രമേണ ഈ സിദ്ധാന്തത്തിന്റെ അവ്യക്തതയ്ക്ക് കാരണമാകുന്നുണ്ട്. എന്നിരുന്നാലും, ഈ സിദ്ധാന്തം ഏറെക്കുറെ അടിസ്ഥാനരഹിതവും ലക്ഷ്യത്തോടുള്ള നൂറിന്റെ അചഞ്ചലമായ സമർപ്പണത്തെ പിന്തുണയ്ക്കുന്ന നിരവധി തെളിവുകളുടെ ധാരാളിത്തത്താൽ വസ്തുതാ വിരുദ്ധവുമാണ്. 

ചില സ്രോതസ്സുകൾ സൂചിപ്പിക്കുന്നത് ചെറുത്തുനിൽപ്പിന്റെ ഏതെങ്കിലും ഒരു സമയത്ത് കൂട്ടാളികളിൽ ആരെങ്കിലും അവരെ ഒറ്റികൊടുത്തിട്ടുണ്ടാകാം എന്നാണ്. ഇത് നിർഭാഗ്യകരമായ സാഹചര്യങ്ങളുടെയോ പ്രവർത്തനപരമായ അപകടങ്ങളുടെയോ ഫലമായിരുന്നുവെന്നും വാദിക്കുന്നവരുണ്ട്. എങ്കിലും അതിനു പിന്നിലുള്ള യഥാർഥ സംഭവങ്ങൾ  ഇന്നും തർക്കവിഷയമായി തുടരുകയാണ്. നൂറിന്റെ കഥയ്ക്ക്  നിഗൂഢതയുടെ ഒരു അന്തരീക്ഷം അത് നല്കുന്നുമുണ്ട്.  

നൂർ ഇനായത് ഖാന്റെ അന്ത്യം സംഭവിച്ചത് ഡെഹാവു കോൺസെൻട്രേഷൻ ക്യാമ്പിൽ വച്ചാണെന്ന് ചരിത്രരേഖകൾ സ്ഥിരീകരിക്കുമ്പോഴും  മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങൾ വേറെയുമുണ്ട്. ചില സ്രോതസ്സുകൾ സൂചിപ്പിക്കുന്നത് നൂറിന്റെ ഒന്നിലധികം തവണ പരാജയപ്പെട്ട രക്ഷപ്പെടൽ ശ്രമങ്ങൾക്ക് ശേഷമാണ് അവർ വധിക്കപ്പെട്ടതെന്നാണ്. വധശിക്ഷയ്ക്ക് മുമ്പ് അവരെ ഏകാന്ത തടവിൽ പാർപ്പിച്ചതായി പറയുന്നു. ഒന്നിലധികം പ്രാവിശ്യം തടവുചാടാൻ നടത്തിയ ശ്രമങ്ങൾക്ക് ശേഷമാണ് അവരെ കനത്ത കാവലിൽ ഏകാന്ത തടവിൽ പാർപ്പിച്ചതെന്ന് ഷർബാനി ബസുവിന്റെ ‘സ്പൈ പ്രിൻസസ്: ദി ലൈഫ് ഓഫ് നൂർ ഇനായത് ഖാൻ’ എന്ന  പുസ്തകത്തിൽ പറയുന്നുണ്ട്. രക്ഷപ്പെടാനുള്ള ശ്രമങ്ങളെല്ലാം പാളിപോകുകയും അവരെ ‘വളരെ അപകടകാരി’ യായ ഒരു  തടവു പുള്ളിയായി കണക്കാക്കി മിക്ക സമയത്തും ചങ്ങലയിൽ തന്നെ നിർത്തി. ക്രൂരമായ മർദ്ദനത്തിന് ശേഷം വെടിവെച്ചാണ് അവരെ കൊന്നതെന്ന് ചില രേഖകളിൽ കാണുന്നു. 

1944 സെപ്തംബർ 13-ന് രാവിലെ, നൂറിനെയും മറ്റ് മൂന്ന് സഹ തടവുവുകാരായ സ്ത്രീകളെയും കൊണ്ട് വന്നു  നിലത്തു മുട്ടുകുത്തിച്ചു നിർത്തി. കഴുത്തിനു പുറകിലൂടെ വെടിവച്ചാണ് നൂറിനെ കൊലപ്പെടുത്തിയത്. മരണത്തിന് നിമിഷങ്ങൾക്ക് മുമ്പ്, അടിയേറ്റ നൂർ ഇനായത്ത് ‘സ്വാതന്ത്ര്യം’ എന്നർത്ഥം വരുന്ന ‘ലിബർട്ടെ’ എന്ന് നിലവിളിച്ചു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ചില രേഖകൾ അവരെ തീച്ചൂളയിലേക്ക് എടുത്തിടുമ്പോഴും ജീവനുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെടുമ്പോൾ വെറും മുപ്പത് വയസ്സായിരുന്നു നൂറിന് പ്രായം. 

കടുത്ത പീഡനം ഏറ്റു വാങ്ങുമ്പോഴും കാണിച്ച അചഞ്ചലതയും, ധൈര്യവും അന്തേവാസികൾക്കിടയിൽ ഐക്യദാർഢ്യബോധം വളർത്തി. ഡെഹാവു കോൺസെന്റെറേഷൻ ക്യാമ്പിലെ അന്തേവാസിയായിരുന്ന ജീൻ ഓവർട്ടൺ ഫുള്ളർ നൂറിനെ കുറിച്ചുള്ള വിവരണങ്ങൾ തന്റെ ഓർമ്മക്കുറിപ്പുകളിൽ പകർത്തിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും നൂർ പ്രകടിപ്പിച്ച കരുത്ത് അവരുടെ സാന്നിധ്യം കൊണ്ട് എല്ലാവർക്കും പ്രചോദനമായി എന്ന് ഫുള്ളർ സാക്ഷ്യപ്പെടുത്തുന്നു. സഹതടവുകാരിയായ ഹാരിയറ്റ് സ്റ്റാന്റൺ- ലീഫറും, നൂറിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നുണ്ട്. ക്യാമ്പിലെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾക്കിടയിൽ മാനവികത നിലനിർത്താൻ പാടുപെടുന്നവർക്ക് നൂറിന്റെ പ്രവർത്തനങ്ങൾ പ്രതീക്ഷയുടെ വെളിച്ചമായെന്ന് ഹാരിയറ്റും പറയുന്നു. നൂർ തന്റെ സഹതടവുകാരിൽ ചെലുത്തിയ അഗാധമായ സ്വാധീനത്തിന് ഹാരിയറ്റിന്റെ ഓർമ്മകൾ അടിവരയിടുന്നുണ്ട്. 

അധിനിവേശ പാരീസിൽ വയർലെസ് ഓപ്പറേറ്ററായിരുന്ന കാലത്ത് നൂർ ഇനായത് ഖാന്റെ അസാധാരണമായ ധീരതയ്ക്ക് മിലിട്ടറി ക്രോസ് നൽകി ആദരിച്ചിരുന്നു. പിടിക്കപ്പെടുമെന്ന ഭീഷണി ഉണ്ടായിരുന്നിട്ടും സഖ്യസേനയുമായി ആശയവിനിമയം നടത്താനുള്ള ദൃഢനിശ്ചയം, ലക്ഷ്യത്തോടുള്ള അർപ്പണബോധവും വലിയ നന്മയ്ക്കായി ജീവൻ പോലും പണയപ്പെടുത്താനുള്ള നൂറിന്റെ പ്രതിബദ്ധതയും പ്രകടമാക്കി.

“സ്പൈ പ്രിൻസസ്: ദി ലൈഫ് ഓഫ് നൂർ ഇനായത് ഖാൻ” എന്ന പുസ്തകത്തിൽ  ടിപ്പു സുൽത്താനെപ്പോലെ ചെറുത്തുനിൽപ്പിന്റെയും ധൈര്യത്തിന്റെയും പ്രതീകമായി മാറിയ നൂർ ഇനായത് ഖാന്റെ അസാധാരണമായ കഥയാണ് എഴുത്തുകാരി ഷർബാനി ബസു പകർത്തുന്നത്. നൂറിനെ കുറിച്ച് ഇനിയും അറിയാത്തവർക്ക് ഒരു പാഠപുസ്തകം തന്നെയാണ് ബസുവിന്റെ ഈ കൃതി. നൂർ ഇനായത് ഖാന്റെ സ്വാതന്ത്ര്യമെന്ന  ലക്ഷ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും വിസ്മയിപ്പിക്കുന്ന ധീരതയും അവളുടെ ജീവിതകാലത്തിനപ്പുറം വ്യാപിച്ച ഒരു പാരമ്പര്യം അവൾക്ക് നേടിക്കൊടുത്തു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. 

യുദ്ധത്തിലെ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരമായി നൂർ ഇനായത് ഖാൻ മരണാനന്തരം ജോർജ്ജ് ക്രോസ് നൽകി ആദരിക്കപ്പെട്ടു. ശത്രുക്കളുമായുള്ള നേരിട്ടുള്ള പോരാട്ടത്തിൽ ഉൾപ്പെടാത്ത ധീരതയ്ക്കുള്ള ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നാണിത്. 2012-ൽ ലണ്ടനിലെ ഗോർഡൻ സ്ക്വയറിലെ നൂർ ഇനായത് ഖാൻ സ്മാരകത്തിലൂടെ, അവർക്ക് ലഭിച്ച മെഡലുകൾക്കും ബഹുമതികൾക്കും അപ്പുറം, നൂർ ഇനായത് ഖാന്റെ പാരമ്പര്യം തലമുറകൾക്ക് പ്രചോദനമായി ഇന്നും ജീവിക്കുന്നു. ഈ സ്മാരകം അവരുടെ സംഭാവനകൾക്കും ത്യാഗങ്ങൾക്കും ഒരു ഭൗതിക സാക്ഷ്യമാണ്. രണ്ടാം ലോകമഹായുദ്ധസമയത്തെ ധീരയായ ഒരു ചാരവനിത എന്ന നിലയിൽ അവർ നടത്തിയ  ചെറുത്തുനിൽപ്പിന്റെ ശ്രദ്ധേയമായ യാത്രയെകുറിച്ചറിയാൻ ഈ സ്മാരകം സന്ദർശകരെ ക്ഷണിക്കുന്നു.

ചരിത്രത്തിന്റെ മഹത്തായ ആഖ്യാനത്തിൽ, നൂർ ഇനായത് ഖാന്റെ ജീവിതം സങ്കീർണ്ണതകളും അനിശ്ചിതത്വങ്ങളും കൊണ്ട് ഇഴചേർന്ന ഒരു കഥാപാത്രമായി തുടരുകയാണ്. ചരിത്രകാരന്മാർക്കിടയിൽ അത് നിരവധി സംവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. എങ്കിലും ഭാവനയെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന അവരുടെ ധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും പാരമ്പര്യത്തെ അവ ഒട്ടും കുറയ്ക്കുന്നില്ല. സത്യത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുമ്പോൾ, ചരിത്രമെന്നത് വസ്തുതകളുടെയും വീക്ഷണങ്ങളുടെയും ശാശ്വതമായ ധാരണയുടെയും കൂടിച്ചേരലാണെന്ന് അവ നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.  

റാണി ചെന്നമ്മ കിത്തൂരിലെ വീരവനിത

കർണ്ണാടകത്തിൽ ബൽഗാരിനും ധാർവാറിനും മദ്ധ്യത്തിൽ പൂനെ-ബാംഗ്ലൂർ ദേശീയ പാതയോടു ചേർന്നുള്ള രണ്ടു ചെറിയ കുന്നുകൾകൾക്കപ്പുറം കാണപ്പെടുന്ന നഗരമാണ് ഇന്നത്തെ കിട്ടൂർ. ഈ സ്ഥലത്തെ റാണിയായയിരുന്ന ചെന്നമ്മയാണ് ഇന്ത്യയിൽ ആദ്യമായി ശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി തലയുയർത്തിയ നാട്ടുരാജ്യ പ്രമാണി. ചരിത്രത്തെ നാടോടി രേഖകൾക്കപ്പുറം സത്യസന്ധമായ ഒരു ജീവചരിത്രമാണ് റാണി ചെന്നമ്മ എന്ന പുസ്തകമെന്ന് ഇതിന്റെ എഴുത്തുകാരൻ സദാശിവ വോഡയാർ പറയുന്നു. കിട്ടൂർ രാജവംശത്തിന്റെ സ്ഥാപകരായ ഹീരെ മല്ല ഷെട്ടിയും ചീക്കാമല്ല ഷെട്ടിയും അവരുടെ ആ രാജവംശവും 1585 മുതൽ 1824 വരെ 239 കൊല്ലമാണ് ഭരണം നടത്തിയത് . വീരപ്പ ഗോഡറുടെ ഭരണകാലത്താണ് കിട്ടൂരിനെ ഹൈദരാലി ആക്രമിക്കുന്നത്, 1778 ൽ. അദ്ദേഹത്തിന്റെ മരണത്തോടെ മല്ലസർജ്ജനെ കുടുംബത്തിലേക്ക് ദത്തെടുക്കുകയുണ്ടായി. കിട്ടൂർ രാജവംശത്തിലെ പന്ത്രണ്ടു രാജാക്കന്മാരിലും വച്ച് ഏറ്റവും സമർത്ഥനായ രാജാവായിരുന്നു മല്ലസർജ്ജൻ. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന ചെന്നമ്മയാണ് ഇവിടുത്തെ വീരനായിക.

നിസ്സാരവും വ്യക്തിപരമായ താല്പര്യങ്ങളിൽ കലഹിച്ചിരുന്ന നാട്ടുരാജാക്കന്മാരുടെ ഇടയിലും മികച്ച ഭരണം നടത്താൻ മല്ലസർജ്ജനു കഴിഞ്ഞിരുന്നു. കിട്ടൂരിന്റെ ഭരണ ചരിത്രത്തിൽ ഏറ്റവും മഹനീയവും വിഷമം പിടിച്ച കാലഘട്ടവും ഇത് തന്നെയായിരുന്നു. പ്രതിവർഷം ലക്ഷക്കണക്കിന് രൂപ നികുതി ലഭിച്ചിരുന്ന കിട്ടൂരിന് സ്വന്തമായി ഒരു കമ്മട്ടം തന്നെ ഉണ്ടായിരുന്നുവെത്രെ. ആ രാജ്യത്തിന്റെ ശാപം അവിടുത്തെ ഐശ്വര്യം തന്നെയായിരുന്നു. സിംഹാസനത്തിലേറി മൂന്നു വർഷം തികയുന്നതിനു മുൻപെ ടിപ്പു കിട്ടൂരിന്റെ വടക്കുഭാഗത്തെ കോട്ടആക്രമിച്ചു. പക്ഷേ ടിപ്പുവിനെ തുരത്തിയോടിക്കുകയാണുണ്ടായത്. മല്ലസർജ്ജന്റെ ആദ്യ റാണി രുദ്രമ്മ ഈ യുദ്ധത്തിൽ പങ്കെടുത്തതായി പറയപ്പെടുന്നുണ്ട്. അവർ തല്ലൂരിലെ ദേസായിയുടെ പ്രസിദ്ധ കുടുംബത്തിൽപ്പെട്ടവളായിരുന്നു. ആ കുടുംബത്തിന്റെ അനന്തര തലമുറക്കാർ ഇപ്പോഴുമുണ്ട് എന്നു പറയപ്പെടുന്നു.

ഏതാനും മാസങ്ങൾക്ക് ശേഷം രണ്ടാം ആക്രമണം ഉണ്ടായി. മൂന്നു വർഷത്തോളം തടവുപുള്ളിയായി കിടക്കേണ്ടി വന്നു മല്ലസർജ്ജന്. അദ്ദേഹത്തിന്റെ മരണ ശേഷം മൂത്ത പുത്രൻ ശിവലിംഗ രുദ്ര സർജ്ജൻ രാജ്യഭരണം ഏറ്റെടുത്തു. എട്ടു വർഷത്തെ ഭരണത്തിനു ശേഷം അദ്ദേഹത്തിന്റെ മരണത്തോടെ റാണി ചെന്നമ്മ പരിപൂർണ്ണ അധികാരം ഏറ്റെടുത്തുകൊണ്ടു കിട്ടൂരിലെ രാജ്ഞിയായി. ബ്രിട്ടീഷുകാരുമുണ്ടായ യുദ്ധത്തിൽ ധീരമായ ചെറുത്തുനിൽപ്പാണ് അവർ നടത്തിയത്. കോട്ടയെ പ്രതിരോധിച്ചു നിർത്തുന്നതിൽ പ്രകടിപ്പിച്ച വൈഭവം ബ്രിട്ടീഷുകാരെ അമ്പരിപ്പിച്ചു കളഞ്ഞു. ഉടമ്പടി ഉണ്ടാക്കി ചതിയിൽപ്പെടുത്തുക എന്ന ഒരു തന്ത്രം ബ്രിട്ടീഷുകാർ ഇവിടെയും പ്രയോഗിച്ചു. പോരാത്തതിന് സ്വന്തം പാളയത്തിലും ചതിപ്രയോഗം നടന്നു. വെടിമരുന്നിൽ മായം കലർത്തിയായിരുന്നു അത്. ചെറിയ സംസ്ഥാനത്തിന്റെ കൊച്ചുസൈന്യത്തെ ഭീമമായ ബ്രിട്ടീഷ് സൈന്യം കൂട്ടകൊല ചെയ്തു. അഞ്ചു കൊല്ലത്തോളം ഹോംഗൽ കോട്ടയിൽ തടവിൽ കിടന്ന ശേഷമായിരുന്നു അവരുടെ മരണം.

ചെറുത്തു നില്പിനായുള്ള ചെറിയ ശ്രമങ്ങൾ അങ്ങിങ്ങായി ഉണ്ടായിരുന്നുവെങ്കിലും തദ്ദേശീയരായ ആളുകളുടെ ചതിപ്രയോഗങ്ങൾ അതിനെയെല്ലാം തല്ലിക്കെടുത്തി. ഇത്തരം സംഭവങ്ങൾ സ്വന്തം സാമ്രാജ്യം ഏകീകരിക്കാൻ ബ്രിട്ടീഷുകാർക്ക് സഹായകവുമായി. ചെന്നമ്മയുടെ പുത്രവധുവായ വീരച്ചയെ ധാർവാർ കളക്ടറായിരുന്ന ഒരു മിസ്റ്റർ ബാബർ വിഷം കൊടുത്തു കൊന്നതായാണ് പറയപ്പെടുന്നത്.
(ഈ ബാബർ തന്നെയാണോ പഴശ്ശി രാജയെ പിടികൂടിയ ബാബർ എന്നൊരു സംശയമുണ്ട്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചെങ്കിലും ലഭ്യമായില്ല)

പിന്നീട് തുടർച്ചയായി ലഹളകൾ നടന്നു. 1833,1836,1837,1845,1857 വർഷങ്ങളിൽ ഒക്കെ നടന്ന ലഹളകളിൽ നിരവധിപേർ മരിച്ചുവീണു. ഈ കലാപങ്ങളാണ് ബഹുജനപ്രക്ഷോഭങ്ങളുടെ നാന്ദി കുറിച്ചതെന്ന് പറയപ്പെടുന്നു. 1857 ലെ ആദ്യത്തെ സ്വതന്ത്ര്യസമരത്തിന്റെ വിത്ത് വിതച്ചത് റാണി ചെന്നമ്മയുടെ യുദ്ധമായിരുന്നു. അവരുടെ നേതൃത്വ പാടവവും,ധൈര്യവും, ദേശഭക്തിയും സാഹസികതയും തെല്ലൊന്നുമല്ല ബ്രിട്ടീഷുകാരെ വലച്ചത്. അവരുടെ അവസാന കാലത്തെ പോരാട്ടങ്ങളെ കുറിച്ച് പുസ്തകം വിശദമായി കൈകാര്യം ചെയ്യുന്നുണ്ട്. അവരുടെ ജീവ ചരിത്രത്തെ സംബന്ധിച്ച് മലയാളത്തിൽ വേറെ പുസ്തകങ്ങൾ ഉണ്ടോ എന്നറിഞ്ഞുകൂടാ. സദാശിവ വൊഡയാർ എഴുതിയ ഈ പുസ്തകം നാഷണൽ ബുക്ക് ട്രസ്ട് ഓഫ് ഇന്ത്യ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പക്ഷേ ആരാണ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതെന്നുള്ള വിവരം ലഭ്യമായില്ല.

റാസ്പുട്ടിന്റെ ജീവിതവും വിവാദങ്ങളും

പാപ്പിറസ് ബുക്ക്സ് പുറത്തിറക്കിയ റാസ്പുടിൻ: പ്രണയം ജീവിതം കവിത എന്ന പുസ്തകം

പേരിനോട് നീതി പുലർത്തിയ മനുഷ്യൻ എന്ന് വേണമെങ്കിൽ റാസ്‌പുടിനെ വിശേഷിപ്പിക്കാം . കേൾക്കുമ്പോൾ സ്റ്റൈലൻ പേരൊക്കെയാണ് എന്ന് തോന്നുമെങ്കിലും കുത്തഴിഞ്ഞവൻ,അധമവാസനയുള്ളവൻ എന്നൊക്കെയാണ് റാസ്‌പുടിൻ എന്ന വാക്കിന്റെ അർത്ഥം. റാസ്‌പുട്ടിന്റെ ജീവചരിത്രമെഴുതിയ റോബർട്ട് മാസി സദാചാരത്തെ ഭയപ്പെടുത്തിയവൻ എന്നാണ് റാസ്‌പുട്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. റാസ്‌പുട്ടിന്റെ ജീവിത കഥ വായിക്കുമ്പോൾ ആ പറഞ്ഞതിൽ ഒട്ടും അതിശയോക്തിയില്ല ഏന് മനസ്സിലാകും.

ഒട്ടേറെ വിവാദങ്ങളും ,അവിശ്വസനീയകഥകളും കൊണ്ട് സമ്പുഷ്ടമാണ് ഗ്രിഗറി റാസ്പുട്ടിൻറെ ജീവിതം. പ്രചരിക്കുന്ന കഥകളിൽ സത്യമേത് ,കള്ളമേത് എന്ന് തിരിച്ചറിയാനാവാത്തവിധം കൂടികുഴഞ്ഞുകിടക്കുകയാണ് പലതും.വിശക്കുന്നവന്റെ നാവ് അരിഞ്ഞു കളഞ്ഞാൽ പിന്നെ സങ്കടപ്പെടേണ്ടതില്ല എന്ന് കരുതിയിരുന്ന സർ അലക്‌സാണ്ടർ രണ്ടാമനെക്കാൾ ഭീകരമായിരുന്നു അലക്‌സാണ്ടർ മൂന്നാമന്റെ കാര്യം.റഷ്യൻ ജനതയെ ഇദ്ദേഹത്തേക്കാൾ പീഡിപ്പിച്ചിട്ടുള്ള വേറെ ചക്രവർത്തിമാർ വേറെ ഉണ്ടോ എന്ന് സംശയമാണ്. അമ്പതാമത്തെ വയസ്സിൽ എന്തോ രഹസ്യരോഗം വന്നു മരിച്ചതിനു ശേഷം രാജ്യ ഭരണമേറ്റവനായിരുന്നു നിക്കോളാസ് രണ്ടാമൻ. ഭരണ കാര്യങ്ങളിൽ ഒട്ടും താല്പര്യമില്ലാതിരുന്ന ഒരു സ്വപ്നാടകനായിരുന്നു നിക്കോളാസ്.രാജ്യ കാര്യങ്ങളിൽ കാര്യമായി ഇടപെടാഞ്ഞത് ഗവണ്മെന്റ് ഉദ്യോഗസ്ഥരും, പ്രഭുക്കന്മാരും,പട്ടാളക്കാരും വേണ്ടവിധം മുതലെടുത്തു എന്ന് വേണം പറയാൻ. രക്തം കട്ടപിടിക്കാത്ത ഹീമോഫീലിയ എന്ന അസുഖമുണ്ടായിരുന്നു രാജാവിന്റെ മകനായ സെറീവിച് അലക്സിക്ക് . അക്കാലത്തു അതിനു മരുന്നൊന്നും കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല. ആരു ശ്രമിച്ചിട്ടും ഭേദമക്കാൻ കഴിയാത്ത ആ രോഗത്തിന്റെ ചികിൽസക്കായാണ് റാസ്പുട്ടിൻ കൊട്ടാരത്തിലെത്തുന്നത്. കിട്ടിയ അവസരം ശരിക്കും ഉപയോഗപ്പെടുത്തി റാസ്പുട്ടിൻ . തന്റെ അദ്‌ഭുത പ്രാർത്ഥനയിലൂടെ രോഗം ഭേദമാക്കി എല്ലവരെയും വിശ്വാസത്തിലെടുക്കാൻ റാസ്പുട്ടിന് കഴിഞ്ഞു. കൊട്ടാരത്തിനകത്തും പുറത്തും അയാൾ ചർച്ചാ വിഷയമായി. പതിയെ അയാൾ മഹാറാണിയുടെ ഇഷ്ടക്കാരനും വിശ്വസ്‌തനുമായി. ആ സ്വാധീനം ഭരണത്തിൽ കൈ കടുത്തുന്നതുവരെയെത്തി.സാർ രാജവംശത്തിന്റെ തകർച്ചയ്ക്ക് പ്രധാനമായും ചരിത്ര ഗവേഷകർ കണ്ടെത്തിയ രണ്ടു കാരണങ്ങളിലൊന്ന് റാസ്പുട്ടിന് കൊട്ടാരവുമായിയുണ്ടായിരുന്ന അവിഹിത ബന്ധമാണ്.

റാസ്‌പുട്ടിന്റെ ജീവചരിത്രം വായിച്ചാൽ ഇത് കെട്ടുകഥയാണോ അല്ലയോ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചു പോകുക സാധാരണമാണ്. ശത്രുക്കൾ പോലും അയാളെ അത്തരത്തിൽ തന്നെയാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. പ്രാർത്ഥന ,മനശാസ്ത്ര ചികിത്സ,വാക്കുകൾകൊണ്ട് മനസ്സുകളെ കീഴടക്കാനുള്ള അത്ഭുത സിദ്ധി തുടങ്ങിയവയെ കൂടാതെ മന്ത്രികശക്തിയുള്ള അട്ട വരെ റാസ്‌പുട്ടിന്റെ കൈയ്യിലുണ്ടായിരുന്നുവെന്നു ആളുകൾപറഞ്ഞു നടന്നു. റാസ്‌പുട്ടിന്റെ ജീവചരിത്ര പുസ്തകത്തിൽ വിചിത്രമായ ലൈംഗികാനുഭവങ്ങൾ നേരിടുകയും അനുഭവിക്കേണ്ടി വരികയും ചെയ്ത നിരവധി സ്ത്രീകളുടെ വിവരണങ്ങൾ വായിക്കാൻ സാധിക്കും.

റാസ്‌പുട്ടിന്റെ കൊലപാതകത്തിലും ഉണ്ട് നിരവധി വിവാദങ്ങളും അത്ഭുതങ്ങളും. വെടിയേറ്റാണ് മരിച്ചതെങ്കിലും ,മൂന്നു ദിവസത്തിനു ശേഷം കണ്ടെത്തിയ മൃതദേഹത്തിൽ വെടിയുണ്ടകളുടെ പാടുകൾ അപ്രത്യക്ഷമായിരുന്നു എന്ന് പറയപ്പെടുന്നു.ശരീരത്തിൽ വിഷത്തിന്റെ അംശവും കാണാൻ കഴിഞ്ഞില്ലെത്രെ. സയനൈഡ് പോലുള്ള മാരക വിഷം വീഞ്ഞിലും കേക്കിലും ചേർത്ത് കൊടുത്തിട്ടും മരിക്കുന്നില്ല എന്ന് കണ്ടപ്പോൾ വെടി വെച്ചു കൊല്ലുകയായിരുന്നു.

മലയാളത്തിൽ റാസ്‌പുട്ടിനെ കുറിച്ച് അധികം പുസ്തകങ്ങളൊന്നും കണ്ടിട്ടില്ല .ഡോക്ടർ മുഞ്ഞിനാട്‌ പത്മകുമാർ എഴുതിയ റാസ്പുടിൻ: പ്രണയം ജീവിതം കവിത എന്ന പുസ്തകത്തിൽ ചെറുതായെങ്കിലും റാസ്‌പുട്ടിന്റെ ജീവിതം വായിച്ചു പോകാം . റാസ്‌പുട്ടിന്റെ ജീവിത സംഭവങ്ങളെ ആധാരമാക്കി നിരവധി സിനിമകൾ പല പല ഭാഷകളിൽ ഇറങ്ങിയിട്ടുണ്ട്. ഓരോന്നിലും മരണകാരണത്തെ പറ്റി ഒരു വ്യക്തതയില്ല.ചിലതിൽ വെടിയേറ്റ് മട്ടുപ്പാവിൽ നിന്നും താഴേക്കിടുകയാണ് ചെയ്യുന്നതെങ്കിൽ , മറ്റു ചിലതിൽ വെടി യേറ്റിട്ടും മരിക്കാതെ രക്ഷപെടാൻ ശ്രമിക്കുന്ന റാസ്‌പുട്ടിനെ പിന്തുടർന്ന് വീണ്ടും വെടിവെച്ചു കൊല്ലുന്നതായിട്ടാണ്. എന്നാൽ ഇംഗ്ലീഷിൽ ലഭ്യമായ മറ്റു പുസ്തകങ്ങൾ വായിച്ചപ്പോൾ മൂന്നാമതൊരു വെടികൂടി നെറ്റിയിൽ ഏറ്റതാണ് മരണകാരണം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതാകട്ടെ വേറെയൊരു തോക്കിൽ നിന്നുമാണ്. അതാരാണ് എന്ന് വ്യകതമല്ല .അതാകട്ടെ അന്നത്തെ കൊലപാതികളുടെ മൊഴികളിൽ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു സംഭവം കൂടിയാണ് . റാസ്പുട്ടിൻറെ കൊലപാതകത്തിൽ ഒരു ബ്രിട്ടീഷ് കൈകടത്തലും ആരോപിക്കുന്നുണ്ട് . ആ കൈകടത്തൽ മൂന്നാമത്തെ വെടിയുണ്ടയുമായി ബന്ധപ്പെട്ടു കിടക്കുന്നു.ഈ വിവരങ്ങളും,വിവാദങ്ങളുമൊക്കെ ആൻഡ്രൂ കുക്ക് എഴുതിയ To Kill Rasputin എന്ന പുസ്തകത്തിൽ വിശദമായി വായിക്കാം.

ഡോക്ടർ മുഞ്ഞിനാട്‌ പത്മകുമാർ എഴുതിയ റാസ്പുടിൻ: പ്രണയം ജീവിതം കവിത എന്ന പുസ്തകം പാപ്പിറസ് ബുക്ക്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്. വില 60 രൂപ.

സുഭാഷ് ചന്ദ്രബോസിന്റെ തിരോധനവും ഗൂഡാലോചനകളും

 

 
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ മുഖ്യ പങ്കുവഹിച്ചവരിൽ  ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത വ്യക്തിയാണ് സുഭാഷ് ചന്ദ്രബോസ്. ചരിത്രമെഴുതി നമ്മെ പഠിപ്പിക്കാൻ വിട്ടവർ ബോസിനെ  മന:പ്പൂർവം മാറ്റി നിർത്താൻ ഒരുപാടു ശ്രമിച്ചെങ്കിലും അദ്ദേഹത്തെ  ഒഴിവാക്കിക്കൊണ്ടുള്ള ഒരു സമരചരിത്രം പൂർണ്ണമാകില്ല   എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്.ചരിത്ര താളുകളിൽ നിന്നുമാത്രമല്ല ആ ഓർമകളെകൂടി കുഴിച്ചു മൂടുവാൻ  നടന്ന കുൽസിത ശ്രമങ്ങളുടെ പിന്നിലെ രാഷ്ട്രീയനീക്കങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ഈയിടെ പുറത്തു വന്നിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ബോസിനെ തകർക്കാൻ ശ്രമിച്ച അതേ ശക്തികൾ തന്നെയാകണം ഇപ്പോഴും അദ്ദേഹത്തിന്റെ ഓർമ്മകളെ ഭയക്കുന്നത്. മാതൃഭൂമിയിൽ പത്രപ്രവർത്തകനായ പി എസ് രാകേഷിന്റെ സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നത് സ്വതത്ര ഇന്ത്യ മൂടിവച്ച ബോസിനെകുറിച്ചുള്ള  രഹസ്യങ്ങളിലേക്കും ,അതിനു പിന്നിലെ രാഷ്ട്രീയ പങ്കുകളെയും കുറിച്ചാണ്.  

ബോസിന്റെ ആദ്യകാല രാഷ്ട്രീയപ്രവർത്തനങ്ങളും , കോൺഗ്രസിൽ നിന്നും സ്വയം രാജിവെച്ചു പുറത്തുവന്നതിന് ശേഷം പുതിയ പാർട്ടി രൂപീകരിച്ചതും , വിമാനാപകടത്തിൽ കൊല്ലപ്പെട്ടതുവരെയുള്ള നമ്മൾ വായിച്ചു പഠിച്ച ആ ചരിത്രം പുസ്തകത്തിന്റെ ആദ്യ ഭാഗങ്ങളിലുണ്ട്. എന്നാൽ കൊല്ലപ്പെട്ടു എന്നുപറയുന്ന ആ കഥയ്ക്ക് ശേഷം സംഭവിച്ച മറ്റ് ചില കാര്യങ്ങളിലേക്കാണ് പുസ്തകത്തിന്റെ ബാക്കിയുള്ള അദ്ധ്യായങ്ങൾ വിവരിക്കുന്നത് . ഉത്തരം കിട്ടാത്ത എന്നാൽ കിട്ടിയിട്ടും പുറത്തുവിടാൻ കൂട്ടാക്കാതെ രഹസ്യ അറകളിൽ ഇരിക്കുന്ന നിരവധി പല രേഖകളും ഉണ്ട്. 

ബോസിന്റെ അവസാന യാത്രയിൽ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന 63 കിലോ സ്വർണ്ണവും കോടിക്കണക്കിനു രൂപയും എവിടെ പോയി എന്നുള്ളതിന്നു കൃത്യമായ ഒരുത്തരം ഇപ്പോളും നമുക്കറിയില്ല.   മരിച്ചുവെന്ന് ഔദോഗിക സ്ഥിരീകരണം കിട്ടിയതുനു ശേഷം നാളുകൾക്കു ശേഷം ബോസിനെ നേരിൽ കണ്ടെന്നു പറയപ്പെടുന്ന അമേരിക്കൻ പത്രപ്രവർത്തകന്റെ മൊഴികൾ കണക്കിലെടുക്കാൻ അന്നത്തെ സർക്കാരോ അന്വേഷണ കമ്മീഷനുകളോ തയാറായിട്ടില്ല. അവസാന യാത്രയിൽ ബോസിനൊപ്പം ഉണ്ടായിരുന്ന ഐ എൻ ഐ സൈനികൻ ഹബീബുൽ റഹ്‌മാന്റെ അന്വേഷണ കമ്മീഷനു മുൻപാകെ നൽകിയ മൊഴി സർക്കാർ ഔദ്യോഗിക രഹസ്യനിയമമനുസരിച്ചു ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.വിമാന അപകടമുണ്ടായ തായ്‌വാനിലെ ഫോർമോസയിലേക്ക് അന്വേഷണ കമ്മീഷന്റെ നീക്കം അന്നത്തെ കേന്ദ്ര സർക്കാർ ഇടപ്പെട്ടു തടസ്സപ്പെടുത്തിയത് എന്തിനായിരുന്നു എന്നതും സംശയസ്പദമാണ്.  ഇന്ത്യ വിഭജനം പൂർത്തിയാകുന്നതുവരെ ബോസിനെ ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട്  നെഹ്‌റു മൌണ്ട് ബാറ്റന്  അയച്ച കത്തിനെ കുറിച്ചു വെളിപ്പെടുത്തിയ ക്യാപ്ടൻ ലക്ഷ്മിയുടെ മൊഴി ,ബ്രിട്ടീഷ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ബോസിനെപോലുള്ള  ഒരാളെ തങ്ങൾ റഷ്യൻ അതിർത്തി വരെ പിന്തുടർന്നുവെന്ന മൊഴിയുടെ രേഖകകൾ, നെഹ്രുവിന്റെ നിർദ്ദേശപ്രകാരം ബോസിന്റെ കുടുംബാംഗങ്ങളെ നിരീക്ഷിക്കാൻ ഐ ബി ഉദ്യോഗസ്ഥരെ നിയമിച്ച സംഭവങ്ങൾ തുടങ്ങിയവയെല്ലാം നിരവധി രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇതിന് പിന്നിൽ ഉണ്ടായിരുന്നു എന്നു വ്യക്തമാക്കുന്നവയായാണ്. 
 
ഐ ബി ഉദ്യോഗസ്ഥർ വർഷങ്ങളോളം ബോസിന്റെ ബന്ധുക്കൾക്കു വരുന്ന കത്തുകൾവരെ രഹസ്യമായി വായിക്കുകയും പകർപ്പുകൾ എടുക്കുകയും ചെയ്തിരുന്നുവെന്ന  വിവരങ്ങളുടെ രേഖകൾ ഈയിടെയാണ് പുറത്തു വന്നത്. സമ്മർദ്ദങ്ങളുടെ ഫലമായി നേതാജിയുടെ തിരോധാനത്തിനു പിന്നിലുള്ള സത്യം കണ്ടെത്തുന്നതിന് വേണ്ടി നിരവധി അന്വേഷണ കമ്മീഷനുകളെ സർക്കാർ നിയമിച്ചിരുന്നു. എന്നാൽ അവയൊക്കെ രാഷ്ട്രീയപരമായ പല കാരണങ്ങളാൽ തന്നെ പ്രഹസനങ്ങളായിതീർന്നു . ഒടുവിൽ നിയമിച്ച മുഖർജി കമ്മീഷൻ മാത്രമാണ് കാര്യമായ എന്തെങ്കിലും പുരോഗതി കൊണ്ടുവന്നത് .എങ്കിലും സർക്കാർ മാറിയതോടുകൂടി അതിലെ വിവരങ്ങളും  തള്ളികളയപ്പെട്ടു. 

1985  സെപ്റ്റംബർ 19 നു അയോധ്യയിലെ സരയൂ നദിക്കരയിൽ സംസ്കരിച്ച  ഭഗവാൻജി എന്ന് വിളിക്കുന്ന ഗുംനാമിബാബ ആരായിരുന്നു എന്നതിനെകുറിച്ചും സംശയങ്ങളുയർന്നിരുന്നു.ഇതിനെ ആസ്പദമാക്കി 2019 ൽ ഗുംനാമി എന്ന പേരിൽ  ഒരു ബംഗാളി സിനിമ പുറത്തുവന്നിരുന്നു. വിമാനാപകടമെന്ന പുകമറ സൃഷ്ടിച്ചു ബോസ് ആദ്യം റഷ്യയില്ലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് ആദ്യം പറഞ്ഞ വ്യക്തികളിലൊരാളായിരുന്നു സ്വാതന്ത്യ സമരസേനാനിയും  നയതന്ത്രജ്ഞനുമായ  സത്യനാരായണൻ സിംഹ ,1965 ൽ ഇറങ്ങിയ നേതാജി മിസ്റ്ററി എന്ന പുസ്തകത്തിൽ ഈ കാര്യം വിശദീകരിക്കുന്നുണ്ട്. സൈബീരിയയിലെ യാകൂത്സുക് ജയിലിൽ  ബോസിനെ കണ്ടെത്തിയതായി സോവിയറ്റു രഹസ്യ പോലീസ്ഏജന്റ് ആയിരുന്ന കൊസോലോവിന്റെ വെളിപ്പെടുത്തലുകൾ സിൻഹ പറഞ്ഞ കാര്യങ്ങളെ ശരിയെന്നു തെളിയിക്കുന്നതായിരുന്നു. അതിന്റെ രേഖകൾ അടുത്തകാലത്തു മാത്രമാണ് പുറത്തു വന്നത്.  
 

 


മിഷൻ നേതാജി  എന്ന ഒരു  സംഘടനയാണ് ബോസിനെ കുറിച്ചുള്ള  കൂടുതൽ  വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. അതിനെ കുറിച്ചോ, അതിലെ വിവരങ്ങളെ കുറിച്ചോ ഈ പുസ്തകത്തിൽ എന്തുകൊണ്ടോ പ്രതിപാദിച്ചിട്ടില്ല.  
 

 

 
മിഷൻ നേതാജിയുടെ നേതാജി തിരോധാനവുമായി ബന്ധപ്പെട്ടിട്ടുള്ള അന്വേഷണങ്ങളും,കണ്ടെത്തലുകളും അനുജ് ദാറിന്റെ Back from Dead: Inside the Subhas Bose Mystery,India’s Biggest Cover-Up,Conundrum,What Happened to Netaji,ചന്ദ്രചൂർ ഘോഷുമായി ചേർന്നെഴുതിയ Government Doesn’t Want You To Know This എന്നീ പുസ്തകളിലൂടെ വളരെ വിശദമായി വായിക്കാവുന്നതാണ്.
 

 

 

മാതൃഭൂമി ബുക്സ് ആണ് സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഞാൻ മലാല എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് പി എസ് രാകേഷ്. 

സ്വാമിവിവേകാനന്ദന്റെ ജീവിതവും മരണത്തിലെ ദുരൂഹതകളും.

 

മൂർച്ചയേറിയ വാളിന്റെ വാൾത്തലയിലൂടെയുള്ള നടത്തം പോലെയാണ് സന്യാസം എന്ന്  ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നുണ്ട്.അത്രത്തോളം കഠിനതരമാണ് സന്യാസം എന്നാണ് ആ വരികൾകൊണ്ട് പറയാനുദ്ദേശിച്ചത്. സന്യാസത്തിന്റെ കഠിനതരമായ വഴികളിലൂടെ നടന്നിരുന്ന ഒരു യോഗിയുടെ ഓർമ ദിവസമാണിന്ന്.

 ഇന്ന് ജൂലൈ 4 വിവേകാനന്ദൻ ഓർമയായിട്ട് 119 വർഷങ്ങൾ തികയുകയാണ്. പക്ഷേ ഒരു നൂറ്റാണ്ടിന് മുൻപ് അദ്ദേഹം ഉയർത്തിവിട്ട ആശയങ്ങളും,പ്രബോധനങ്ങളും ഇപ്പോഴും ലോകം മുഴുവൻ തിളങ്ങി നിൽക്കുന്നു എന്നത് ഒരു വാസ്തവം തന്നെയാണ്.

1893 ല്‍ ചിക്കാഗോയില്‍ നടന്ന ലോകമത പാര്‍ലമെന്റിൽ നടത്തിയ പ്രഭാഷണങ്ങളിലൂടെ ലോകപ്രശസ്തനായ വേദാന്തിയായ ഒരു സന്യാസി എന്നതിനപ്പുറം ആ മഹാമനീഷിയെ അടുത്തറിയാൻ എല്ലാവരും ശ്രമിച്ചിട്ടുണ്ടോ എന്നു സംശയമാണ്. വിവേകാനന്ദനെക്കുറിച്ച് നിരവധി പുസ്തകങ്ങളും ,വിവരണങ്ങളും ഇന്ന് ലഭ്യമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ധ്യായങ്ങളായി  വന്നപ്പോൾ മുതൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടതായിരുന്നു ‘വിവേകാനന്ദൻ:സന്യാസിയും മനുഷ്യനും’ എന്ന പംക്തി. എം പി വീരേന്ദ്രകുമാറായിരുന്നു അതി ബൃഹത്തായ ആ ലേഖനങ്ങൾ എഴുതിയിരുന്നത്. പിന്നീട് അവ മാതൃഭൂമി പുസ്തകമാക്കി ഇറക്കുകയും ചെയ്തു.

 പണ്ഡിതനും,പരമ ഭക്തനുമായിരുന്ന ദുർഗ്ഗപ്രസാദ് ദത്ത, അദ്ദേഹത്തിന്റെ ഭാര്യ ശ്യാമസുന്ദരിക്കും അവരുടെ  ഒരാൺകുഞ്ഞിനുമൊപ്പം കൽക്കത്ത പട്ടണത്തിലെ സിംലാ ഗ്രാമത്തിൽ താമസിച്ചിരുന്നു. ഭൗതിക ജീവിതത്തിൽ വിരക്തി തോന്നിയ ദുർഗ്ഗപ്രസാദ് ദത്ത  ഭാര്യയെയും , അഞ്ചു വയസ്സുള്ള മകനെയും വിട്ട് ഒരു ദിവസം വീട് വിട്ടിറങ്ങിപ്പോയി. ദത്തയുടെ മകന്റെ പേര് ബിശ്വനാഥ് ദത്ത എന്നായിരുന്നു. കാലം പോകേ ഉന്നത വിദ്യാഭ്യാസം നേടിയ ആ മകൻ കൽക്കത്ത ഹൈക്കോടതിയിൽ അറ്റോർണി ജനറലായി ഉയർന്നു വന്നു. സമയമായപ്പോൾ അയാൾ ഭുവനേശ്വരിദേവിയെ വിവാഹം ചെയ്തു. ബിശ്വനാഥ് ദത്ത- ഭുവനേശ്വരിദേവി ദമ്പതിമാരുടെ മകനാണ് നരേന്ദ്രനാഥ് എന്ന സാക്ഷാൽ  വിവേകാനന്ദൻ.

 വേദാന്തവും,യോഗയും പോലുള്ള ഭാരതീയ ദർശനങ്ങളെ വിദേശ രാജ്യങ്ങളിൽ  വേണ്ടവിധം പ്രചരിപ്പിച്ച മഹാ മനീഷിയിയാണ് വിവേകാനന്ദൻ എന്ന് നമുക്കറിയാം. അതിമനോഹരമായ പ്രസംഗ ശൈലിയുടെ ഉടമയും, അത്യഗാധമായ ശാസ്‌താവബോധവുമുള്ളയാളായിരുന്നു അദ്ദേഹം . അദ്ദേഹം കൈ വയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. അതിമനോഹരമായി പാടുകയും, സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യാൻ വിദഗ്ധനുമായിരുന്നു അദ്ദേഹം.നാടകാഭിനയ രംഗത്തും അദ്ദേഹം ഭാവമുദ്ര പതിപ്പിച്ചിട്ടുണ്ട്. പ്രശസ്ത നാടക പ്രവർത്തകനായിരുന്ന ത്രിലോക്നാഥ് സന്യാലിന്റെ സംഗീത നാടകമായ നവവൃന്ദാവനത്തിൽ  അഭേദാനന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്  നരേന്ദ്രനാഥാണ് . വിവേകാനന്ദൻ എന്ന പേരു സ്വീകരിക്കുന്നതിനും വളരെ മുൻപായിരുന്നു  ഈ സംഭവം. തന്റെ ഇരുപത്തി മൂന്നാമത്തെ വയസ്സിൽ സംഗീതത്തെ അധികരിച്ച് സംഗീത കല്പതരു എന്നൊരു പുസ്തകം ബംഗാളിയിൽ അദ്ദേഹം രചിച്ചിട്ടുണ്ട്.പക്ഷെ ആധ്യാത്മിക ദാർശനിക പ്രഭാഷണങ്ങളിലൂടെ ചിരപ്രതിഷ്ട നേടിയ വിവേകാനന്ദന്റെ സംഗീതോപാസന അതർഹിക്കുന്നവിധം ശ്രദ്ധിക്കപ്പെടുകയോ ചർച്ചചെയ്യപ്പെടുകയോ ഉണ്ടായില്ല എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

 സ്വാഭാവികമായും വിവേകാനന്ദന്റെ ജീവിതം പറയുമ്പോൾ അദ്ദേഹത്തിന്റെ ഗുരുവായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസരെയും , പത്നി ശാരദാദേവിയെയും കുറിച്ചും പറയാതിരിക്കാനാകില്ലല്ലോ. ശിഷ്യനെ ശരിയായ ദിശയിൽ വഴിനയിച്ചുവിടുകയും ,സ്വഭാവ രുപീകരണത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട് ആ ഗുരുനാഥൻ. ഋതുമതിയായിരുന്ന സമയത്തു അന്നത്തെ ആചാരമനുസരിച്ചു ഭർത്താവിനുള്ള ഭക്ഷണം പാകം ചെയ്യാതിരുന്ന ശാരദാദേവിയോട് നിന്റെ ശരീരത്തിൽ ഏതുഭാഗത്താണ് അശുദ്ധിയുള്ളത്?ശുദ്ധിയും,അശുദ്ധിയുമൊക്കെ മനസ്സിലാണ് അതിനപ്പുറത്തു അശുദ്ധിയില്ല! എന്ന് പറഞ്ഞ അത്രയും  യുക്തിബോധവും, വിശാലമനസ്കതയും ഉണ്ടായിരുന്ന ഗുരുദേവന്റെയും,തക്കൂർ മണിഎന്ന് പേരുണ്ടായിരുന്ന അവരുടെ പത്നി  പിന്നീട് ശാരദാദേവിയായ കഥയും  വിശദമായി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ചരിത്രത്തിൽ അത്രയും ഉജ്‌ജ്വലമായ ജീവിതമായിരുന്നുവല്ലോ 1920 ജൂലൈ 31നു  സമാധിയായ ശാരദാദേവിയും  നയിച്ചത്.നിങ്ങൾക്ക് മനഃശാന്തി വേണമെങ്കിൽ മറ്റുള്ളവരിൽ കുറ്റം കാണാതിരിക്കുക.അതിനു പകരം നിങ്ങളുടെ പോരായ്‌മകളെ കുറിച്ചറിയുക.ആ വാക്കുകളിലുണ്ട് ഏറെയൊന്നും വിദ്യാഭ്യാസമില്ലാത്ത പ്രപഞ്ചസത്യം ഉൾകൊള്ളാൻ കഴിഞ്ഞ അവരുടെ വ്യക്തിത്വത്തിന്.

 ആധ്യാത്മികതയ്ക്ക് സിദ്ധിപ്രകടനവുമായി യാതൊരു ബന്ധവുമില്ല എന്ന് വിവേകാനന്ദൻ പറഞ്ഞിരുന്നു.അത്തരത്തിലുള്ള പ്രകടനങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചതുമില്ല. അത്ഭുതങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വാസത്തെ രൂപപ്പെടുത്തരുതെന്നും ശ്വാശ്വത സിദ്ധാന്തങ്ങളിലെ സത്യത്തെയാണ് കണ്ടെത്താൻ ശ്രമിക്കേണ്ടതെന്നുമാണ് ശ്രീബുദ്ധൻ പറഞ്ഞിട്ടുള്ളത്. അടിസ്‌ഥാനരഹിതമായ ധാരണകളെയോ അബദ്ധജടിലമായ സിദ്ധാന്തങ്ങളെയോ അടിസ്ഥാനമാക്കി ഒരിക്കലും അഭിപ്രായരൂപീകരണം നടത്തരുതെന്ന് വിവേകാനന്ദനും പറഞ്ഞിട്ടുണ്ട്. വിവേകാനന്ദനെ ശ്രീബുദ്ധൻ സ്വാധീനിച്ചിരുന്നുവെന്നു പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. രണ്ടു വ്യത്യസ്ത അദ്ധ്യായങ്ങളിലായി  പരാമർശിക്കപ്പെട്ട ഇവരുടെ അഭിപ്രായങ്ങളിലെ സാമ്യതയെ ഇവിടെ ഒന്ന് സൂചിപ്പിച്ചു എന്ന് മാത്രം.

 വിശ്വവിഖ്യാത എഴുത്തുകാരൻ ടോൾസ്റ്റോയിയെ സ്വാധീനിച്ച വ്യക്തി കൂടിയായിരുന്നു വിവേകാനന്ദൻ. വിവേകാനന്ദ സർവസ്വത്തിലെ മിക്ക ഭാഗങ്ങളും അദ്ദേഹം വായിച്ചിട്ടുണ്ടെന്ന്  ടോൾസ്റ്റോയിയുടെ കുറിപ്പുകളിൽ പരാമർശമുണ്ട്. ഒരു മനുഷ്യ സ്നേഹിയെന്നതിലുപരി ഒരു സ്ത്രീപക്ഷവാദികൂടിയായിരുന്നു വിവേകാനന്ദൻ.ഇന്ത്യയിൽ രണ്ടു വലിയ തിന്മകളുണ്ട്, ഒന്ന് സ്ത്രീകളെ അവഹേളിക്കുന്നത് ,മറ്റൊന്ന് ജാതിയുടെ പേരിൽ മനുഷ്യരെ അടിച്ചമർത്തുന്നത്, അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ എല്ലാ ദുരിതങ്ങളും ഇല്ലാതാക്കാൻ ആർക്കും കഴിയില്ല എന്നതുകൊണ്ട് സഹജീവികളോടുള്ള നമ്മുടെ  ധാർമിക ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല. വിധവകളുടെ കണ്ണീരൊപ്പാനും അനാഥർക്കൊരു റൊട്ടിക്കഷ്ണം പോലും നൽകാനും കഴിയാത്ത ഒരു ദൈവത്തിലോ മതത്തിലോ താൻ വിശ്വസിക്കുന്നില്ല എന്നൊരിക്കൽ അദ്ദേഹം പറയുകയുണ്ടായി. ദാർശനിക മതപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം.

 വിവേകാനന്ദന്റെ ജീവിതത്തിലെ വഴിത്തിരുവായിരുന്ന സംഭവമായിരുന്നല്ലോ ഷിക്കാഗോയിൽ നടത്തിയ പ്രഭാഷണം.എല്ലാ ശ്രോതാക്കളിലും മതിപ്പുളവാക്കാൻ അദ്ദേഹത്തിന്റെ ആ ഒറ്റ പ്രസംഗത്തിനു കഴിഞ്ഞു. ഭാരതത്തിന്റെ ശക്തി  രാജ്യതന്ത്രജ്ഞതയിലോ , സൈനികശക്തിയിലോ, വ്യവസായിക പുരോഗതിയിലോ അല്ല എന്നും അടിസ്ഥാനപരമായി ആത്മീയതയിലാണ് അത് കുടികൊള്ളുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ആത്മീയത മാത്രമല്ല ,രോഗശാന്തി പ്രവർത്തനമടക്കമുള്ള മാനവിക ദൗത്യങ്ങളും തനിക്കു വഴങ്ങുമെന്ന് തെളിയിക്കുന്നതായിരുന്നു കടുത്തവെല്ലുവിളികളെ സ്വയമേറ്റെടുത്തുകൊണ്ട് കൽക്കത്തയിൽ പൊട്ടിപ്പുറപ്പെട്ട പ്ളേഗ് എന്ന മഹാമാരിക്കെതിരെ നടത്തിയ സ്വാമിജി നടത്തിയ പ്രവർത്തനങ്ങൾ.

 വിവേകാനന്ദനെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്ധ്യാത്മിക പിതാവ് എന്ന് വിശേഷിപ്പിച്ചത് സുഭാഷ് ചന്ദ്രബോസാണ്. ഇന്ത്യാചരിത്രത്തിന്റെ ഗതിമാറ്റിയ ചർക്കയുപയോഗിച്ചുള്ള നൂൽനൂൽക്കൽ യജ്ഞം എങ്ങനെയാണ് മനസ്സിൽ രൂപംകൊള്ളാനിടയായതെന്നു ഒരിക്കൽ മഹാതമാ ഗാന്ധിയോട് ചോദിച്ചപ്പോൾ സ്വാമി വിവേകാനന്ദനിൽ നിന്ന് എന്നാണദ്ദേഹം മറുപടി പറഞ്ഞത്.നേതാജിയിലും ,ഗാന്ധിജിയിലും ഊർജ്ജം പകർന്ന സന്യാസിയായിരുന്നു അദ്ദേഹം. നെഹ്രുവിലും വിവേകാന്ദന ദർശനങ്ങളുടെ സ്വാധീനം അദ്ദേഹത്തിന്റെ Discovery of India എന്ന പുസ്തകത്തിൽ കാണാം.

 അടുത്തുവരാനിരിക്കുന്ന മുന്നേറ്റം പുതിയ യുഗത്തിന്റെ നാന്ദി കുറിക്കുന്നതായിരിക്കും.അതുണ്ടാകുക റഷ്യയിൽ നിന്നോ ,ചൈനയിൽ നിന്നോ ആയിരിക്കും എന്ന സ്വാമിജിയുടെ പ്രവചനം  റൊമെയ്ൻ റോലാങ് രേഖപ്പെടുത്തിയിട്ടുണ്ട്. 1917 മാർച്ചിലായിരുന്നുവല്ലോ റഷ്യൻ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ആ വിപ്ലവം പല രാജ്യങ്ങൾക്കും വഴികാട്ടിയായി എന്നത് പിന്നീട് ചരിത്രം.

 ജീവിതത്തിലെ സംഘർഷഭരിതയമായ സമസ്യകൾ മനുഷ്യനെ നിരന്തരം വേട്ടയാടുമ്പോഴും അവനെ മുന്നോട്ടു നയിക്കുന്നത് അന്തമില്ലാത്ത പ്രതീക്ഷകളാണെന്നു സ്വാമി വിവേകാനന്ദൻ എഴുതിയിട്ടുണ്ട്.സന്യാസത്തിന് ഒരു ഉപജീവനമാർഗ്ഗം എന്നതിൽ കവിഞ്ഞു മറ്റു യാതൊരു പ്രാധാന്യവും കല്പിക്കാത്തവരെക്കുറിച്ചു അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു. അന്ധവിശ്വാസിയാകുന്നതിനേക്കാൾ നല്ലത് നിരീശ്വരവാദിയാകുന്നതാണ് നല്ലതെന്നാണ് അദ്ദേഹം പറഞ്ഞത് .1894 മാർച്ചിൽ സ്വാമി രാമകൃഷ്ണാനന്ദയ്ക്കെഴുതിയ ഒരു കത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, വിശക്കുന്ന വയറിനു മതം നല്ലതല്ല.ആ പാവങ്ങൾ മൃഗതുല്യമായ ജീവിതം നയിക്കുന്നത് കേവലം അജ്ഞത കൊണ്ടാണ്. എനിക്ക് ഇവിടെ ഭക്ഷണം നൽകാൻ കഴിയാത്ത ഒരീശ്വരൻ സ്വർഗ്ഗത്തിൽ നിത്യാനന്ദം നൽകുമെന്ന് വിശ്വസിക്കുന്നില്ല എന്നദ്ദേഹം പറഞ്ഞു

 മതത്തിന്റെ അനുമതിയോടുകൂടി സാമ്പത്തികവ്യവസ്ഥകളനുസരിച്ചു സൃഷ്ടിക്കപ്പെട്ടവയാണ് സാമൂഹികനിയമങ്ങൾ. മതത്തിനു പറ്റിയ ഭീകരമായ തെറ്റ് സാമൂഹിക കാര്യങ്ങളിൽ ഇടപെട്ടതാണ്. സാമൂഹിക പരിഷ്‌കാരം മതത്തിന്റെ കാര്യമല്ല എന്ന് മതം നിഷ്കർഷിക്കുകയും സ്വയം അതിൽ ഇടപെടുകയും ചെയ്യുക വഴി വലിയ കാപട്യവും, വഞ്ചനയുമാണ് ബന്ധപ്പെട്ടവർ ചെയ്യുന്നത് എന്നദ്ദേഹം ആരോപിച്ചു.

 ഒരു മധുരഭാഷിയായിരുന്ന അദ്ദേഹം ഭാവനാസമ്പന്നനായ ഒരു കവികൂടിയായിരുന്നു. മുപ്പത്തിമൂന്നു കവിതകൾ അദ്ദേഹത്തിന്റേതായുണ്ട്. കാവ്യാത്മകത കുടികൊള്ളുന്ന പ്രഭാഷണങ്ങളിലൂടെ ആവിഷ്കരിക്കാനാവാത്ത ചില പ്രത്യേക ഭാവങ്ങളാണ് കവിതകളായി പരിണമിച്ചത്. kaali the Mother  എന്ന കവിത നേതാജിയെയും, അരബിന്ദോവിനേയും ആകർഷിച്ചിരുന്നതായി പറയുന്നുണ്ട്. തന്റെ ജീവിതത്തിലെ ആദ്യകാലാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട കവിതയായിരുന്നു In  Search of  God എന്ന കവിത. തുടക്കക്കാലത്തു ദൈവത്തെ കണ്ടിട്ടുണ്ടോ എന്നദ്ദേഹം പലരോടും അന്വേഷിച്ചു നടന്നിരുന്നതായി പറയപ്പെടുന്നുണ്ടല്ലോ. അത്തരം അനുഭവങ്ങൾ  ഈ കവിത രചിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു കാണണം.

 സ്വാമിജിയുടെ ആത്മമിത്രവും ,പ്രിയശിഷ്യനുമായിരുന്ന ഖേത്രി മഹാരാജാവ് അജിത്സിംഗ് അസുഖബാധിതനായി കിടക്കുന്ന നേരത്തു അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ടെഴുതിയ ഒരു കവിതയാണ് Hold on yet a while, braveheart എന്ന കവിത.1895 ലെ വസന്തകാലത്തു ന്യൂയോർക്കിൽ വച്ച് എഴുതിയ My play is done, തൗസൻട് ഐലൻഡ് പാർക്കിൽ വച്ച് ആ വർഷം തന്നെയെഴുതിയ song of sannyasin, എന്നീ  കവിതകളിൽ  നിസ്സഹായനായ മനുഷ്യൻ നേരിടുന്ന നിരാശയും,വ്യഥയും അസഹ്യതയുമൊക്കെ  പ്രതിഫലിക്കുന്നുണ്ട്.സമാന ആശയങ്ങൾ തന്നെയാണ് No  one to blame എന്ന കവിതയിലും.കർമ്മബന്ധങ്ങളിലകപ്പെട്ട മനുഷ്യന്റെ നിസ്സഹായാവസ്ഥ അതിൽ വരച്ചു ചേർത്തിട്ടുണ്ട് കവി. പ്രിയ ശിഷ്യ സിസ്റ്റർ ക്രിസ്റ്റീനുള്ള സന്ദേശ കവിതയായിരുന്നു  To an early violet.1898 ജൂലൈ 4ന് കാശ്മീരിൽ വച്ചെഴുതിയ To the Fourth of July എന്ന കവിത അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന വാർഷിക ദിനത്തിൽ ആലപിക്കനാനായി രചിച്ചതായിരുന്നു.കാശ്മീരിൽ വച്ച് തന്നെ അതെ വർഷം തന്നെയെഴുതിയ മറ്റൊരു കവിതയാണ് Angels Unawares.പ്രശസ്ത കവി മിൽട്ടന്റെ രചനാരീതിയുമായി സാമ്യമുള്ള ഒരു കവിതയാണിത്.

 തന്റെ ഗുരുവായിരുന്ന ശ്രീരാമകൃഷ്ണപരമഹംസരുടെതു പോലെ ലളിതമായ ഭാഷയോടായിരുന്നു വിവേകാനന്ദന്റെയും ആഭിമുഖ്യം.താൻ സംസാരിക്കുന്നതും,എഴുതുന്നതും, കേൾക്കുന്നവരുടെയും, വായിക്കുന്നവരുടെയും മനസ്സിലെത്തണം എന്ന കാര്യത്തിൽ അദ്ദേഹം ഒരു വിട്ടു വീഴചയും ചെയ്തില്ല. അദ്ദേഹത്തിന്റെ പല കവിതകളും ഉദാത്തഭാവനകളും,ബിംബങ്ങളുമൊക്കെകൊണ്ട് സമ്പന്നമാണ്,അവയെല്ലാം പഠനാർഹവുമാണ്.

 വിവേകാനന്ദന്റെ ആരാധകനായിരുന്നു കവി കുമാരനാശാൻ. 1898ലാണ് കുമാരനാശാൻ ഉപരിപഠനാർത്ഥം കൽക്കത്തയിലെത്തിചേർന്നത്. രണ്ടു വർഷത്തോളം അദ്ദേഹം അവിടെ  ഉണ്ടായിരുന്നു. 1900 ൽ അദ്ദേഹം കേരളത്തിലേക്ക് മടങ്ങി. ആ കാലയളവിലെപ്പോഴെങ്കിലും അദ്ദേഹത്തിന് വിവേകാനന്ദനെ നേരിട്ടു കാണാൻ കഴിഞ്ഞിരുന്നുവോ എന്നറിഞ്ഞുകൂടാ. സ്വന്തം സമുദായത്തിൽ നിലനിന്നിരുന്ന അടിമത്ത മനോഭാവത്തിനെതിരെ പോരാടാൻ പ്രേരണയായത് സ്വാമിജിയായിരുന്നു.ആശാന്റെ നേതൃത്വത്തിൽ ആരംഭിച്ച S.N.D.P യോഗത്തിന്റെ മുഖപത്രത്തിന് വിവേകോദയം എന്നാണ് പേരിട്ടത്‌.വിവേകാനന്ദന്റെ അതിഗംഭീര രചനയായ രാജയോഗം വിവർത്തനം ചെയ്തത് കുമാരനാശാനാണ്.1911 ൽ അതിന്റെ ഒന്നാം ഭാഗം പ്രസിദ്ധീകരിക്കപ്പെട്ടു.നാലു വർഷത്തിനു ശേഷം 1915 ൽ രണ്ടാം ഭാഗവും പുറത്തുവന്നു.

 മലയാളത്തിൽ നിരവധി കവിതകൾ വിവേകാനന്ദനെ കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്. മഹാകവി വള്ളത്തോളിന്റെ ‘നരേന്ദ്രന്റെ പ്രാർത്ഥന’,പി കുഞ്ഞിരാമൻ നായരുടെ ‘വിവേകാനന്ദപാറയിൽ’,ഒ .എൻ .വി യുടെ മാതൃദർശനം,വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വിവേകാനന്ദൻ,സുഗതകുമാരിയുടെ എനിക്കു രണ്ടാളെ ഗുരുക്കന്മാർ എന്ന കവിതകൾ സ്വാമിജിയെ കുറിച്ചുള്ളതാണ്.

 നിരന്തരമായ ,വിശ്രമമില്ലാത്ത യാത്രകളും ,പ്രവർത്തനങ്ങളും  അദ്ദേഹത്തിന്റെ ആരോഗ്യം താറുമാറാക്കി. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കുവാനുള്ള ഒരു കാരണം അദ്ദേഹമകപ്പെട്ട കടുത്ത സാമ്പത്തിക പ്രതിസന്ധി ആയിരുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1902  മാർച്ച് 4 ന് സിസ്റ്റർ നിവേദിതക്കു ബനാറസ്സിൽ നിന്നുമയച്ച കത്തിനെ അധികരിച്ചാണ് ഇത്തരമൊരു നിരീക്ഷണം. തന്റെ ആശയങ്ങളെ പ്രചരിപ്പിക്കുന്നതിനായി പണം കണ്ടെത്തുന്നതിന് അദ്ദേഹം അക്ഷീണപ്രയത്‌നത്തിലായിരുന്നുവല്ലോ.

 1902 ലൈ 4 ന് വിവേകാനന്ദൻ സമാധിയായി.ശ്രീരമകൃഷ്ണറെ മരണ സർട്ടിഫിക്കറ്റ് പല ഗവേഷകരും കണ്ടിട്ടുണ്ട്.എന്നാൽ വിവേകാനന്ദന്റെ മരണ സർട്ടിഫിക്കറ്റ് ആരെങ്കിലും കണ്ടിട്ടുണ്ടോ? വിശ്വപ്രസിദ്ധനായിരുന്ന വിവേകാനന്ദന്റെ സംസ്കാരക്രിയകൾ July 5 ന് വൈകുന്നേരത്തോടെ അവസാനിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ചരമത്തെ കുറിച്ച് പിറ്റേന്ന് ഒരുപത്രവും പ്രസിദ്ധീകരിച്ചില്ല.മരിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ചെമ്പരത്തിപ്പൂ പോലെ ചുവന്നിരുന്നു.മൂക്കിൽ നിന്നും,വായിൽ നിന്നും രക്തം കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു.തലച്ചോറിൽ രക്തം കട്ടപിടിച്ചതാണെന്നു മരണകാരണമെന്ന് ഡോക്ടർ ബിപിൻ ബിഹാരി ഘോഷും,അതല്ല ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടർ മജൂംദാറും ഉറപ്പിച്ചു പറഞ്ഞു. മരണ കാരണത്തിലെ ഈ ദുരൂഹത കൃത്യമായ ഒരു ഉത്തരം നൽകുന്നില്ല.

അദ്ദേഹത്തിന്റെ മരണാനന്തരം സംഭവിച്ച കാര്യങ്ങളെകുറിച്ചും മേൽസൂചിപ്പിച്ച സംശയങ്ങളെല്ലാം  ശങ്കർ തന്റെ പുസ്തകമായ The monk as man the unknown life of swami vivekananda എന്ന പുസ്തകത്തിലാണ് ഉന്നയിച്ചിരിക്കുന്നത്. എന്താണ് സത്യം ? സ്വാമി വിവേകാനന്ദന്റെ മരണം സ്വാഭാവിക മരണമായിരുന്നുവോ അതോ എന്തെങ്കിലും ഗൂഢാലോചനകൾ  നടന്നിട്ടുണ്ടോ? മരണാന്തരം നടന്ന അത്തരം സംഭവങ്ങൾ സംശയമുണർത്തുന്നതാണ്.

 വെറും 39 വർഷവും ,5 മാസവും ,24 ദിവസവും മാത്രം ജീവിച്ചിരുന്ന വിവേകാനന്ദൻ ഏറെ യാതനകൾ അനുഭവിച്ച തനറെ ‘അമ്മ ഭുവനേശ്വരിദേവിയോടുള്ള ഊഷ്മള ബന്ധത്തെകുറിച്ചു പുസ്തകത്തിൽ വിവരണമുണ്ട്.  അമ്മയുടെ പ്രിയപുത്രൻ  ബിലു മരിക്കുമ്പോൾ ആ അമ്മയ്ക്ക് പ്രായം അറുപത്തിയൊന്ന്.മരിക്കുന്നതിന് മൂന്നു വർഷം മുൻപ് ഖേത്രി മഹാരാജാവ് അജിത് സിംഗിന്‌ അമ്മയെക്കുറിച്ചുള്ള ആവലാതികൾ നിറഞ്ഞതും, അമ്മയെ സഹായിക്കാൻ അപേക്ഷിച്ചുകൊണ്ടുള്ളതുമായ ഒരു കത്തിലെ വരികളോടെയാണ് വിവേകാന്ദനെ കുറിച്ചുള്ള ഈ പുസ്തകം അവസാനിക്കുന്നത്.

 ശ്രീരാമകൃഷ്ണ പരമഹംസരുടെ ജനനവർഷം 1896 എന്ന് തെറ്റായാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ ജനനം 1836 ലായിരുന്നു. അതുപോലെ ‘നരേന്ദ്രന്റെ പൗരുഷവും ഉത്സാഹവും തടയുന്നതിന്‌ എന്ന് തുടങ്ങുന്ന അഞ്ചു വരി നീളമുള്ള വാചകങ്ങൾ തൊട്ടടുത്ത പാരഗ്രാഫിൽ അതെ പോലെ ആവർത്തിക്കുന്നുണ്ട് (പുറം 110,111).പത്മാസനസ്ഥിതനായി നിൽക്കുമ്പോൾ എന്ന 759 ആമത്തെ പേജിലെ വാചകവും  അല്പം ആശയകുഴപ്പം ഉണ്ടാക്കുന്നതാണ്.

 വിവേകാനന്ദന്റെ ജീവിച്ചിരുന്ന അക്കാലത്തെ സാമൂഹ്യ അവസ്ഥകളെയും , വ്യവസ്ഥകളെയും  കുറിച്ചുമൊക്കെ ചിലതെങ്കിലും മനസ്സിലാക്കാൻ ഈ പുസ്തകം നമ്മെ സഹായിക്കുന്നുണ്ട്.

ഈശ്വരഭക്തിയുടെ പേരിൽ മതഭ്രാന്തിന്റെയും ,മത തീവവ്രവാദത്തിന്റെയും പിടിയലകപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാല ഇന്ത്യയിൽ വിവേകാനന്ദ ദർശനങ്ങൾക്ക് പ്രസക്തിയുണ്ട്.അതുകൊണ്ടു തന്നെ വീണ്ടും വായിക്കപ്പെടുകയും, ചർച്ചചെയ്യപ്പെടണ്ടതും കൂടിയാണ് വിവേകാനന്ദൻ ഉണർത്തി വിട്ട ആശയധാരകൾ

Aurangzeb: The Man and the Myth

 

വർത്തമാന ഇന്ത്യയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന മുഗൾ ചക്രവർത്തിയാണ്‌ ഔറംഗസീബ്.സമീപകാലത്തെ പല രാഷ്ട്രീയ നടപടികൾ അദ്ദേഹത്തിന്റെ പേരും പ്രവർത്തികളും വീണ്ടും ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നതിനു ഒരു കാരണമായിട്ടുണ്ട് . ഒരു മതഭ്രാന്തനായ ചക്രവർത്തിയായാണ് ഔറംഗസീബ് പൊതുവെ അറിയപ്പെടുന്നത്. അതിനു പിന്നിലുള്ള നിരവധി വാദങ്ങളും,പ്രതിവാദങ്ങളും  പല ചരിത്രകാരന്മാരും പങ്കുവെച്ചിട്ടുമുണ്ട്. 

വർത്തമാനകാലത്തെ ജനപ്രിയ കാഴ്ചപ്പാടുകളിൽ ,യാഥാര്‍ഥ്യത്തിൽ നിന്നും വളരെ അകലെ നിൽക്കുന്നയാളും ,വെറുമൊരു കല്പിതകഥയുടെ സ്ഥാനം ചുമക്കുന്നയാളുമാണ് ഔറംഗസീബ് എന്നുള്ള വാദത്തെ സാധൂകരിക്കാനുള്ള ഒരു ശ്രമമാണ് എഴുത്തുകാരിയായ ഓഡ്രി ട്രുഷ്കെ, Aurangzeb: The Man and the Myth എന്ന  പുസ്തകത്തിലുടനീളം ശ്രമിച്ചിരിക്കുന്നത്.
മഹത്തായ മുഗൾ രാജവംശത്തിലെ ആറാമത്തെ രാജാവാണ് 
ഔറംഗസീബ്. തന്റെ 49 വർഷത്തെ ദീർഘമായ ഭരണനടപടികളാൽ ഏറ്റവും കൂടുതൽ ചരിത്രകാരന്മാരുടെ ശ്രദ്ധയാകർഷിച്ച വ്യക്തി ഒരുപക്ഷെ ഔറംഗസീബ് ആകാൻ സാധ്യതയുണ്ട്.ആധുനിക ഇന്ത്യയുടെ ശില്പിയായ നെഹ്രു ഒരിക്കൽ പോലും ഔറംഗസീബിന്റെ ആരാധകനായിരുന്നില്ല. 1946 ൽ എഴുതപ്പെട്ട ഇന്ത്യയെ കണ്ടെത്തൽ എന്ന തന്റെ പ്രസിദ്ധമായ കൃതിയിൽ  തെറ്റുകൾ എണ്ണിപറഞ്ഞുകൊണ്ട്  ഒരു മതഭ്രാന്തനായാണ് ഔറംഗസീബിനെ  ചിത്രീകരിച്ചിരിക്കുന്നത്. മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ആണിയടിച്ച രാജാവായാണ് ഔറംഗസീബിനെ  നെഹ്‌റു നിശിതമായി വിമർശിച്ചു തോലുരിച്ചു വിട്ടിരിക്കുന്നത്. 
 
ഹിന്ദുക്കളുൾപ്പെടെയുള്ളവരുടെ കൂട്ടക്കൊലയും,അസംഖ്യം ക്ഷേത്രങ്ങൾ തകർത്തതും ഔറംഗസീബിന്റെ പല നല്ല ഓർമകളെയും,നടപടികളെയും തുടച്ചു നീക്കുന്നതിൽ ഒരു കാരണമായി എന്ന് എഴുത്തുകാരി തന്നെ സമ്മതിക്കുന്നുമുണ്ട്  .എന്നാൽ എല്ലാവരും പൊതുവായി  ഇപ്പോഴും വിശ്വസിച്ചുകൊണ്ടിരിക്കുന്ന ഈ വസ്തുതകൾക്കൊന്നും തന്നെ ചരിത്രപരമായ തെളിവുകളില്ലെന്നു അവർ വാദിക്കുന്നു . ഹിന്ദു ക്ഷേത്രങ്ങളെ സംരക്ഷിക്കാനുള്ള നിരവധി നടപടികളും ,കല്പനകളും പുറപ്പെടുവിച്ചിട്ടുള്ളതും, ബ്രാഹ്‌മണരുടെ ഭൂമിയ്ക്ക് സഹായധനം നൽകിയിട്ടുള്ള കാര്യവും മറന്നുകൊണ്ടാണ് ഇത്തരം കഥകൾ ആളുകൾ ഉന്നയിക്കുന്നത് എന്നാണ് അവർ ആരോപിക്കുന്നത് .ഇത്തരക്കാർ തന്നെയാണ് ഹന്ദുക്കളെ ഹോളി ആഘോഷത്തിൽ നിന്നും അവരെ വിലക്കിയെന്നും,മുഹറവും,ഈദും പോലുള്ള ആഘോഷങ്ങൾ അവർക്കുമേൽ അടിച്ചേൽപ്പിച്ചെന്നു അപലപിക്കുകയും ചെയ്യുന്നത്. 
 
തന്റെ പൂർവികരിൽനിന്നും വ്യത്യസ്തമായി കൂടുതൽ ഹിന്ദുക്കളെ ഭരണസമിതിയിൽ ഉൾപ്പെടുത്തിയതും ഔറംഗസീബാണ്.അദ്ദേഹത്തിന്റെ അന്നത്തെ നടപടികളെ ഇന്നത്തെ ജനാധിപത്യവ്യവസ്ഥകളോടും ,സമത്വചിന്താഗതിയോടും താരതമ്യം ചെയ്യാനാകില്ലെന്നും അവർ വാദിക്കുന്നു.മുന്ഗാമികളായ അക്ബറിനെയും,സഹോദരനായ ദാരയെയും പോലുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരുപക്ഷെ ഔറംഗസീബ് മതഭ്രാന്തനായിരുന്നുവെന്നു തോന്നിയേക്കാം എന്നപോലെയുള്ള വാദമുഖങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. 

ആളുകൾ ധരിച്ചുവച്ചിരിക്കുന്നതുപോലെ ഔറംഗസീബ് അത്ര ഭയാനകരമായ തരത്തിൽ മതംമാറ്റ പരിപാടികളോ ,അതിനു സമ്മതിക്കാത്തവരെ കൊന്നു തള്ളിയിട്ടോ ഇല്ല. അതുപോലെ ആരോപിക്കപ്പെടുന്ന അത്ര അളവിലുള്ള ഹിന്ദുക്ഷേത്രങ്ങൾ തകർത്തിട്ടുമില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അത്രയധികമൊന്നുമില്ല. കൂടിപ്പോയാൽ ഒരു ഡസനോളം കാണുമായിരിക്കും എന്നാണ് എഴുത്തുകാരി അഭിപ്രയപ്പെട്ടിരിക്കുന്നത്.ഹിന്ദു വംശഹത്യ എന്നൊന്ന് അദ്ദേഹം നടത്തിയിട്ടില്ല. ഹിന്ദുക്കളുടെ താൽപര്യങ്ങൾക്കു വേണ്ടി പ്രവർത്തിച്ചയാളാണദ്ദേഹം. ബ്രാഹ്മണരെ ദ്രോഹിക്കുന്നതിൽ നിന്നും മുസ്ലീമുകളോട് പിന്തിരിയാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഔറംഗസീബിനെ വിചാരണ ചെയ്യുന്നതിന് മുൻപ് ഇന്ത്യയുടെ കൂടികുഴഞ്ഞുകിടന്നിരുന്ന ഭൂതകാലത്തെകുറിച്ചുകൂടി ഓർക്കണമെന്ന് അവർ നമ്മോടു പറയുന്നു .രാഷ്ട്രീയ തീരുമാനങ്ങളെ മതപരമായി കൂട്ടികുഴക്കുന്നതുകൊണ്ടാണ് ഇത്തരം തെറ്റിദ്ധാരണകൾ വരുന്നതെന്ന് എഴുത്തുകാരി സമർഥിക്കുന്നു

അരനൂറ്റാണ്ടോളം ഭരിക്കുകയും,ഇരുപത്തിയൊന്നാം നൂറ്റാണ്ടിനനുസരിച്ചു കോളനിപൂർവ്വ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെ പുനഃനിർമ്മിക്കുകയും ചെയ്ത ഒരു മനുഷ്യനെകുറിച്ചു തീർച്ചയായും കൂടുതൽ പറയേണ്ടതുണ്ടന്നും അവർ കൂട്ടിച്ചേർക്കുന്നു. ഉത്തരവാദിത്തപ്പെട്ട ചരിത്രകാരന്മാർ  ആരോപണങ്ങൾക്ക് പ്രത്യുത്തരം നൽകേണ്ട രീതി തികച്ചും ആശ്വാസകരമല്ല എന്നവർ പരാതിപ്പെടുന്നുണ്ട്.അല്ലറ ചില്ലറ ആസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ഔറംഗസീബ് ഹിന്ദുക്കളെ കൈകാര്യം ചെയ്തത് തികച്ചും വ്യത്യസ്തമായാണ്,പ്രത്യേകിച്ചും അസ്വാസ്ഥ്യങ്ങളുണ്ടാക്കുന്ന മതപരമായ വിഷയങ്ങളിൽ. ഔറംഗസീബ് യഥാർഥ്യത്തിൽ ഒരു അജണ്ടയും പിന്തുണ്ടർന്നില്ല.

ഔറംഗസീബ് യുദ്ധരംഗത്തും,ഭരണ നിർവഹണകാര്യങ്ങളിലും പ്രാഗൽഭ്യം തെളിയിച്ചുകൊണ്ടിരിക്കുന്ന സമയത്ത്‌,ദാര ഷുക്കോ തന്റെ തത്വചിന്തകളുമായി ഹിന്ദു മുസ്ലിം പണ്ഡിതന്മാരുമായി സംസാരിച്ചു സമയം കളയുകയായിരുന്നു. ദാര ഔറംഗസീബിനെക്കാളും മുന്നിലായിരുന്നു എന്ന് പറയപ്പെടുന്നത് കടലാസുകളിൽ മാത്രമാണ്. ഇന്ത്യ ചരിത്രത്തിൽ ദാരയെ പുകഴ്ത്തിക്കൊണ്ട് കേൾക്കാവുന്ന നിത്യ സംഭവമാണ് പുരോഗമനവാദിയായ ദാര ഷുക്കോ മതഭ്രാന്തനായ ഔറംഗസീബിനു പകരം മുഗൾരാജാവംശത്തിലെ രാജാവായിരുന്നെകിൽ എന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ചരിത്രം മാറി മറിയുമായിരുന്നേനെ എന്നവർ അവകാശപ്പെടുന്നു. 

1657 ൽ ഷാജഹാൻ ചക്രവർത്തി ഗുരുതരമായ രോഗം ബാധിച്ചു കിടപ്പിലായതിനു ശേഷം മക്കൾ തമ്മിൽ അധികാരത്തിനായുള്ള വടംവലികൾ തുടങ്ങി. അതിൽ ആത്യന്തികവിജയം ഔറംഗസീബിനായിരുന്നു. 1660 ൽ അതിന്റെ ഭാഗമായി തന്റെ രണ്ടു സഹോദരന്മാരെ അയാൾ വധിക്കുകയും, മൂന്നാമനെ ഇന്ത്യയിൽ നിന്ന് തന്നെ നാടു കടത്തുകയും ചെയ്തു .പിതാവിനെ തടവറയിൽ പൂട്ടുകയും ചെയ്തു.

പിതാവിനെ തടവറയിൽ തള്ളിയതിനെ അന്നത്തെ പല ലോക സഞ്ചാരികളും അപലപിച്ചിട്ടുണ്ട്. ക്രൂരമായ സംഭവങ്ങളും, കൊലപാതകങ്ങളും  അവർ  രേഖപ്പെടുത്തി വെയ്ക്കുകയും ചെയ്തു. എന്നാൽ അധികാരത്തിനു വേണ്ടിയുള്ള ഈ ചോരപ്പുഴയൊഴുക്കൽ മുഗൾ രാജ വംശത്തിനു ഒട്ടും പുത്തരിയല്ല എന്നാണ് എഴുത്തുകാരി ചൂണ്ടിക്കാണിക്കുന്നത്. ഔറംഗസീബിന്റെ പിതാവായിരുന്ന ഷാജഹാൻ അധികാരത്തിനു വേണ്ടി തന്റെ സഹോദരങ്ങളായ ഖുസ്രുവിനേയും, ഷഹരിയാറിനെയും 1622 ലും ,1628 ലുമായി കൊന്നു തള്ളിയിരുന്നു.
കൂടാതെ രണ്ടു സഹോദരീ പുത്രന്മാരെയും  അതുപോലെ ഒഴിവാക്കി. ഷാജഹാന്റെ പിതാവായ ജഹാംഗീറും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല . സ്വന്തം അനുജൻ ദാനിയേലിനെ കൊന്നതിൽ ജഹാംഗീറിനു പങ്കുണ്ടെന്നു പറയപ്പെടുന്നു. ചരിത്രകാരന്മാർ പറയുന്നത് മദ്യത്തിൽ ചേർത്ത വിഷമാണ് പ്രത്യക്ഷത്തിലുള്ള മരണകാരണമെന്നാണ്. എങ്കിലും മറ്റു ചില അഭിപ്രായങ്ങളും കാണാനുണ്ട്. 
 
ബാബറിന്റെയും, ഹുമയൂണിന്റെയും കാലത്തും രാജ്യാധികാരത്തിനു വേണ്ടിയുള്ള കലഹങ്ങൾ ധാരാളമായി നടന്നിരുന്നു. അങ്ങനെ വരുമ്പോൾ ഇത്തരം ചെയ്തികളിൽ ഔറംഗസീബിനെ കുറ്റപ്പെടുത്താനോ, ഇക്കാര്യത്തിൽ അദ്ദേഹത്തെ മാത്രം ഉയർത്തികാണിക്കുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നു അവർ സ്ഥാപിക്കുന്നു .ഷാജഹാന്റെ പെട്ടെന്നുള്ള രോഗവും സംശയത്തിന്റെ പുകമറ വീണു കിടപ്പുണ്ട് എന്നൊരു സംശയവും എഴുത്തുകാരി തന്നെ ഉയർത്തുന്നുമുണ്ട്. 

1652 ൽ ഷാജഹാനയച്ച ഒരു കത്തിൽ ദാരാ ഷുക്കോയെ ഔറംഗസീബ് സൂചിപ്പിച്ചിരിക്കുന്നത്, തന്റെയും,സഹോദരങ്ങളുടെയും ,രക്തത്തിന് വേണ്ടി ദാഹിച്ചിരിക്കുന്നവനായാണ്. അതിലെ വാസ്തവം എന്ത് തന്നെയായാലും ഔറംഗസീബ് വൈകാതെ  തന്നെ തന്റെ സഹോദരങ്ങളുടെ കഥ കഴിച്ചു സിംഹസനത്തിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ചു. ദാരയെ ഒതുക്കാനായി തനറെ മറ്റു സഹോദരങ്ങളായ ഷൂജയുമായും ,മുറാദുമായും ഒരു രഹസ്യ ഉടമ്പടി ഔറംഗസീബ്  വളരെ മുൻപേ തന്നെ ഉണ്ടാക്കിയിരുന്നു. 

ദാരയുടെ രണ്ടു മക്കളെയും കറുപ്പു ചേർത്ത വെള്ളം കുടിപ്പിച്ചു കൊന്നുകളയുകയാണ് ഔറംഗസീബ് ചെയ്തത്.തന്റെ മുൻഗാമികളെ അപേക്ഷിച്ചു ഔറംഗസീബ് മാത്രമാണ് തന്റെ സഹോദരന്മാരോടും, അവരുടെ സഹായികളോടും ദയ കാണിച്ചതെന്ന് എഴുത്തുകാരി പറഞ്ഞിരിക്കുന്നു. യാതൊരു പ്രതികാര നടപടികളുമെടുക്കാതെ ദാരയുടെ സൈന്യത്തെ സ്വാഗതം ചെയ്യുകയും സ്വന്തം സൈന്യത്തിൽ ചേർക്കുകയും ചെയ്തു.മറ്റൊരു ഉദാരതയായി പറയുന്നത്, ഒരു ഗുജറാത്തി ജെയിൻ വ്യാപാരി ശാന്തിദാസിൽ നിന്നും മുറാദ് എടുത്ത വായ്പ ഔറംഗസീബ് അടച്ചു തീർത്തു എന്നുള്ളതാണ്. തനറെ പിതാവിനെ അട്ടിമറിച്ചു അധികാരം കൈയ്യടക്കിയെന്ന ആരോപണത്തോട് ഔറംഗസീബ് നിഷേധിക്കുന്നത് മറ്റൊരു ന്യായീകരണത്തിലൂടെയാണ്. 

ശിവാജിയുമായുള്ള യുദ്ധങ്ങളിൽ നാമമാത്രമായ വിജയങ്ങൾക്കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതും,ശിവാജിയുടെ പിന്നീടുള്ള രക്ഷപ്പെടലും ഔറംഗസീബിന്റെ വിറളിപിടിപ്പിച്ചു എന്ന് പറയപ്പെടുന്നു. ആ സംഭവുമായി ബന്ധപ്പെട്ട എല്ലാവരെയും ശിക്ഷിക്കുകയും ,ബനാറസിലെയും, മഥുരയിലെയും നിരവധി ക്ഷേത്രങ്ങൾ തകർത്തുകളയുകയും ചെയ്തു . ഈയൊരു നടപടിയാണ് ഔറംഗസീബിന്റെ തനറെ ഭരണകാലം മുഴുവനും വേട്ടയാടിയതും ,തനറെ മതഭക്തിയെ രൂപപ്പെടുത്തിയെടുക്കുന്നതിനും കാരണമായി പറയുന്നത്.അതായത് ഔറംഗസീബിന്റെ ഈ ക്ഷേത്രം തകർക്കൽ പദ്ധതി മതപരമായിട്ടല്ല മറിച്ച് രാഷ്ട്രീയനടപടികളുടെ ഭാഗമായി വേണം മനസിലാക്കാൻ എന്നാണ് എഴുത്തുകാരി വാദിക്കുന്നത്. പക്ഷെ ചരിത്രകാരന്മാർ അതിനെ മതപരമായി അടയാളപ്പെടുത്താനാണ് ശ്രമിച്ചതെന്നും അവർ പറയുന്നു.

തനറെ ഭരണത്തിന്റെ ആദ്യ പാദത്തിൽ നിരവധി സന്നധഭീഷണികൾ നേരിടേണ്ടിവന്നെങ്കിലും അദ്ദേഹം തന്റെ ശാന്ത സ്വഭാവം കൈവിട്ടില്ല എന്ന് പറയുന്നു. പക്ഷെ അതിനെ സാധൂകരിക്കാൻ സൂചിപ്പിച്ചിരിക്കുന്ന സംഭവങ്ങൾ ഒന്നുമേ തന്നെ പക്ഷെ എഴുത്തുകാരിയുടെ ന്യായവാദങ്ങളോട് പൊരുത്തപ്പെടുന്നുമില്ല എന്നത് വളരെ വിചിത്രമായി തോന്നി. ആയുധങ്ങൾ കൈവശം വച്ചതിനു സിഖ് ഗുരു തേഗ് ബഹാദൂറിനെ  വധിച്ചതും റാത്തോർ -രാജ്പുത് വിപ്ലവകാരികളെ നേരിടാൻ ശക്തമായ സൈന്യത്തെ ഉപയോഗപ്പെടുത്തിയതുമൊക്കെയാണ്  ആ പ്രവർത്തികളുടെ ന്യായീകരണത്തിനു വേണ്ടി ഉദാഹരിക്കുന്നത്.മാത്രമല്ല തന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായി തനിക്കെതിരെ നിലകൊണ്ട സ്വന്തം കുടുംബാംഗങ്ങളെയും അയാൾക്ക്‌ നേരിടേണ്ടിവരികയും അവരെയൊക്കെ ഒതുക്കുകയും ചെയ്തു.വിമത സ്വഭാവം കാണിച്ച തന്റെ മകൻ അക്ബറിനെ ഡെക്കാണിലേക്ക് തുരത്തേണ്ടി വന്നു,അവിടെ നിന്ന് ഇറാനിലേക്കും. 1704 ൽ സ്വന്തം നാട്ടിലേക്ക് തിരിച്ചു വരാനാകാതെ അവിടെ തന്നെ മരിച്ചു വീഴാനായിരുന്നു അക്ബറിന്റെ  യോഗം. 

മറ്റൊരിടത്തു ഔറംഗസീബിന്റെ ഉഗ്രകോപത്തെക്കുറിച്ചു സൂചിപ്പിക്കാൻ ഉദാഹരണമായി പറഞ്ഞിരിക്കുന്നത് ഒമ്പതാമത്തെ സിഖ് ഗുരു തേഗ് ബഹാദൂറിനെ വധിച്ച സംഭവമാണ്.മറ്റൊന്ന് ശിവാജിയുടെ മകൻ സംബാജിയുടെ വധവുമാണ്. കോഹിന്നൂർ പോലുള്ള അമൂല്യമായ രത്നങ്ങളുടെ ഖനജാവുണ്ടായിട്ടും തന്റെ അവസാന നാളുകളിലെ രാഷ്ട്രീയ ന്യൂനതകളെയും,അനിശ്ചിതത്വങ്ങളെയും ശമിപ്പിക്കാൻ അതൊന്നും ഔറംഗസീബിനെ സാഹായിച്ചില്ല എന്നുള്ളത് വാസ്തവമാണ്.
1707 മാർച്ച് 3 നു തന്റെ എൺപത്തിയെട്ടാമത്തെ വയസ്സിൽ ഔറംഗസീബ് അന്തരിച്ചു.

പാകിസ്താൻ നാടകകൃത്തായ ഷാഹിദ് നദീമിന്റെ അഭിപ്രായത്തിൽ ,ഔറംഗസീബ് തന്റെ സഹോദരൻ ദാരാ ഷുക്കോവിനെതിരെ വിജയം നേടിയപ്പോൾ തന്നെ വിഭാഗീയതയുടെ വിത്തുകൾ വിതക്കപ്പെട്ടു കഴിഞ്ഞിരുന്നു എന്നാണ്. ഇന്ത്യ വിഭജനവുമായി ബന്ധപ്പെടുത്തി ഈ അഭിപ്രായത്തെ വിശകലനം ചെയ്യുമ്പോഴാണ് ആ വാക്കുകളുടെ വ്യാപ്തി ബോധ്യപ്പെടുകയുള്ളൂ. 

പ്രതാപമുണർത്തുന്ന ആഡംബരം നിറഞ്ഞ തന്റെ മുൻഗാമികളുടെ ശവകുടീരങ്ങളെ അപേക്ഷിച്ച് പേരുപോലും കൊത്തിവെക്കപ്പെടാതെ മഹാരാഷ്ട്രയിലെ ഖുൽദാബാദിലെ വളരെ ലളിതമായ ശവകുടീരത്തിൽ അന്തിയുറങ്ങാനാണ് ഔറംഗസീബ് ആഗ്രഹിച്ചതും. വർഷങ്ങൾക്കു ശേഷം മാർബിൾ തറകളും,ഫലകങ്ങളും ഖബറിനോട് കൂട്ടിച്ചേർക്കപ്പെട്ടുവെന്നു മാത്രം. 

ഔറംഗസീബിന്റെ  മരണശേഷം ബഹദൂർഷാ രാജ്യാധികാരം ഏറ്റെടുത്തു.തനറെ പിതാവിന്റെയും വംശത്തിന്റെയും പാരമ്പര്യം  നിലനിർത്തികൊണ്ടു തന്റെ സഹോദരരായ ആസം ഷായെയും,കംബക്ഷിനെയും വധിച്ചുകൊണ്ടായിരുന്നു  ബഹാദൂറും സിംഹാസനത്തിലേറിയത്‌.പക്ഷെ കഷ്ടിച്ച് അഞ്ചു വർഷമേ സിംഹാസനത്തിലിരിക്കാൻ ബഹാദൂറിനു യോഗമുണ്ടായുള്ളൂ. ബഹാദൂറിന്റെ മരണശേഷം അടുത്ത ഏഴുവർഷങ്ങളിൽ അതായതു 1712 മുതൽ 1719  കാലഘട്ടത്തിൽ നാല് മുഗല് രാജാക്കന്മാർ ആ സിംഹാസനത്തിൽ കേറി. അപ്പോഴേക്കും മുഗൾ രാജ വംശം അതിന്റെ നാശത്തിന്റെ വക്കത്തെത്തി കഴിഞ്ഞിരുന്നു. 

ഔറംഗസീബിനെ ഒരു മനുഷ്യനായി വീണ്ടെടുക്കാനുള്ള എഴുത്തുകാരിയുടെ  ശ്രമം ഈ പുസ്തകത്തിൽ കാണാം. പക്ഷേ അത്തരം വിവാദപരമായ വിഷയങ്ങളെ ചൂണ്ടിക്കാണിക്കുമ്പോൾ മേൽസൂചിപ്പിച്ചിരിക്കുന്നതുപോലെ അനുബന്ധമായി പറഞ്ഞിരിക്കുന്ന വസ്തുതകൾ  വായനക്കാരനെ  എത്ര കണ്ടു തൃപ്തിപ്പെടുത്തും എന്നുള്ളതു സംശയമാണ്.
 
ചില ചരിത്രകാരന്മാർ പറയുന്നതുപോലെ ദാരാ  ഷുക്കോവും ഔറംഗസീബും തമ്മിൽ നടന്ന എതിർപ്പുകളും യുദ്ധങ്ങളും ഒരു ഹിന്ദു-മുസ്ലിം പോരാട്ടമായിട്ടോ,വിശുദ്ധയുദ്ധമായിട്ടോ ഒക്കെ ചിത്രീകരിച്ചു കാണുന്നുണ്ട്.അതിൽ തീരെ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. കാരണം അധികാരത്തിനുള്ള വടം വലികൾ നടന്നുകൊണ്ടിരിക്കെ മുഗൾ കൊട്ടാരത്തിലെ ഹിന്ദു അംഗങ്ങൾ മുഴുവനും ദാരയെ അനുകൂലിച്ചില്ല എന്നുള്ളത് വാസ്തവമാണ്. എന്തായാലും ആ സമയത്ത് രജപുത്രർ ദാരയെ അനുകൂലിച്ചപ്പോൾ മാറാത്തർ ഔറംഗസീബിന്റെ പക്ഷം നിന്നു. കൊട്ടാരത്തിലെ ഉദ്യോഗസ്ഥ വൃന്ദങ്ങളിൽ ഏകദേശം തുല്യമായിത്തന്നെയാണ് രണ്ടുയുടെയും പക്ഷം നിന്നത്.അങ്ങനെ വരുമ്പോൾ  ഇപ്പോൾ കൊട്ടിഘോഷിക്കപ്പെടുന്ന  ഔറംഗസീബും ദാരയും തമ്മിൽ നടന്നിരുന്നു എന്നു പറയപ്പെടുന്ന ആ  വിശുദ്ധയുദ്ധത്തിന്റെ സാധ്യതകൾ ഒരുപക്ഷേ അതിൽ എന്തെങ്കിലും ഒരു രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെന്നാലും തികച്ചും  അസാധുവാകുന്നു എന്നുള്ളതാണ്. 
 
എന്നത് തന്നെയായാലും ഓഡ്രി ട്രുഷ്കെയുടെ ഉദ്ദേശം വ്യക്തമാണ്. പണ്ഡിതോചിതമായ ഒരു ശ്രദ്ധ ആവശ്യമാണ് ഔറംഗസീബിന്,എങ്കിൽ മാത്രമേ അദ്ദേഹത്തെ ചുറ്റിപ്പറ്റിനിൽകുന്ന സംശയത്തിന്റെ പല കാർമേഘങ്ങളും നീക്കപ്പെടുകയുള്ളൂ. 
 
 ഔറംഗസീബിനെക്കുറിച്ചും, മുഗൾ രാജാക്കന്മാരെക്കുറിച്ചുമുള്ള പുനർവായനക്ക്‌  ജെ ഡി സർക്കാരിന്റെ നിരവധി പുസ്തകങ്ങൾ ലഭ്യമാണ്. A Short History of Aurangzib, 5 വോളിയങ്ങളിലായി എഴുതിയ History of Aurangzib എന്നിവ അതിൽ ചിലതാണ്. 
പെൻഗ്വിൻ ബുക്സ് ആണ് Aurangzeb:The Man and the Myth ന്റെ പ്രസാധകർ വില 299 രൂപ.