നാസികൾ ഉണ്ടാക്കിയ ഫാൻ്റ

ലോകമെമ്പാടുമുള്ള ശീതള പാനീയ വിപണിയിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബ്രാൻഡ് ആണല്ലോ ഫാൻ്റ. ഓറഞ്ച്, സ്ട്രോബെറി, മുന്തിരി തുടങ്ങി വിവിധ രുചികളിൽ ലഭ്യമായ ഈ പാനീയം ഇന്ന് ആഗോളതലത്തിൽ പ്രിയങ്കരമാണ്. എന്നാൽ ഫാൻ്റയുടെ ചരിത്രം നോക്കുകയാണെങ്കിൽ , അത് രണ്ടാം ലോകമഹായുദ്ധത്തിൻ്റെ കെടുതികളിലും, നാസി ഭരണകൂടത്തിൻ്റെ രാഷ്ട്രീയ സാഹചര്യങ്ങളിലും രൂപം കൊണ്ട ഒരു ഉല്പന്നമാണെന്ന യാഥാർഥ്യത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുക . കൊക്കക്കോളയുടെ നിസ്സഹായതയിൽ നിന്ന് ഉടലെടുത്ത ഫാൻ്റയുടെ നാസി വേരുകൾ ഒരു ശീതള പാനീയത്തിൻ്റെ സാധാരണ ചരിത്രത്തിനപ്പുറം രാഷ്ട്രീയവും വിവാദവും നിറഞ്ഞ ഒരധ്യായം കൂടി തുറന്നു തരുന്നുണ്ട്.

ജർമ്മൻ വിപണിയിലേക്ക് 1920-കളിലാണ് കൊക്കക്കോള പ്രവേശിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ അവിടെ അത് ജനപ്രീതി നേടി . അമേരിക്ക കഴിഞ്ഞാൽ കൊക്കക്കോളയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായി ജർമ്മനി എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. 1939-ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ കാര്യങ്ങൾ തലകീഴായി മറിഞ്ഞു . അമേരിക്കയും ജർമ്മനിയും ശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ടു. വ്യാപാര ബന്ധങ്ങൾ പൂർണ്ണമായി തകർന്നു. കൊക്കക്കോളയുടെ പ്രധാന ചേരുവകൾ അമേരിക്കയിൽ നിന്നാണ് ജർമ്മനിയിലേക്ക് എത്തിയിരുന്നത്. ഇത് നിലച്ചതോടെ ജർമ്മനിയിലെ കൊക്കക്കോള ഫാക്ടറി അടച്ചുപൂട്ടലിൻ്റെ വക്കിലെത്തി.ഈ നിർണ്ണായക ഘട്ടത്തിലാണ് മാക്സ് കീത്ത് എന്ന ജർമ്മനിയിലെ കൊക്കക്കോള തലവൻ തൻ്റേതായ ഒരു വഴി കണ്ടെത്തുന്നത്. കൊക്കക്കോളയുടെ ലഭ്യത ഇല്ലാതായപ്പോൾ, ജർമ്മനിയിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് ഒരു പകരക്കാരനെ സൃഷ്ടിക്കാൻ അദ്ദേഹം തീരുമാനിച്ചു.

ഒരു ജർമ്മൻ വ്യവസായി ആയിരുന്നു മാക്സ് കീത്ത് . 1930-കളിൽ ആണ് അദ്ദേഹം കൊക്കക്കോള ജർമ്മനിയിൽ ചേരുന്നത്. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം കമ്പനിയുടെ തലപ്പത്തേക്ക് ഉയർന്നു. സമർത്ഥനായ ഒരു ബിസിനസ്സുകാരൻ എന്ന നിലയിൽ അദ്ദേഹം കൊക്കക്കോളയെ ജർമ്മൻ വിപണിയിൽ വളർത്താൻ വലിയ പങ്കുവഹിച്ചു. രണ്ടാം ലോകമഹായുദ്ധം അദ്ദേഹത്തിൻ്റെ കരിയറിലും കൊക്കക്കോള ജർമ്മനിയുടെ ഭാവിയിലും വലിയ മാറ്റങ്ങൾ വരുത്തി. യുദ്ധകാലത്ത് കൊക്കക്കോള ജർമ്മനിയുടെ പ്രവർത്തനം പ്രതിസന്ധിയിലായപ്പോൾ, ഫാക്ടറി അടക്കുന്നതിന് പകരം, ജർമ്മനിയിൽ തന്നെയുള്ള ചേരുവകൾ ഉപയോഗിച്ച് ഒരു പുതിയ പാനീയം ഉണ്ടാക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇതൊരു സാഹസികമായ തീരുമാനമായിരുന്നു, പക്ഷെ അത്യാവശ്യവുമായിരുന്നു. കാരണം, നാസി ഭരണകൂടം സ്വയംപര്യാപ്തതയ്ക്ക് വളരെയധികം പ്രാധാന്യം നൽകിയിരുന്നു. ഇറക്കുമതി കുറയ്ക്കാനും, ജർമ്മൻ ഉത്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകാനും അവർ ശ്രമിച്ചിരുന്നു . ഈ രാഷ്ട്രീയ സാഹചര്യമാണ് മാക്സ് കീത്തിനെ പുതിയ പാനീയം കണ്ടുപിടിക്കാൻ പ്രേരിപ്പിച്ചത് .

1940-ൽ ഫാൻ്റ എന്ന പുതിയ ശീതള പാനീയം ജർമ്മൻ കമ്പോളത്തിൽ അവതരിപ്പിക്കപ്പെട്ടു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ‘ഫാൻ്റാസ്റ്റിക്’ എന്ന ജർമ്മൻ വാക്കാണ് ഈ പാനീയത്തിന് നൽകിയത്. ലഭ്യമായ പഴങ്ങളും, ആപ്പിൾ സിഡെർ, ചീസ് ഉണ്ടാക്കുമ്പോൾ ബാക്കിയാവുന്ന ‘വേ’ (whey) തുടങ്ങിയ ചേരുവകൾ ഉപയോഗിച്ചാണ് ഫാൻ്റയുടെ ആദ്യ രൂപം നിർമ്മിച്ചത്. അങ്ങിനെ മാക്സ് കീത്തിൻ്റെ നേതൃത്വത്തിലാണ് ഫാൻ്റയുടെ ആദ്യ രൂപം സൃഷ്ടിക്കപ്പെടുന്നത്. അദ്ദേഹം തൻ്റെ രസതന്ത്രജ്ഞരെയും, ഫാക്ടറി ജീവനക്കാരെയും വിളിച്ചു കൂട്ടി പുതിയ പാനീയത്തെക്കുറിച്ചുള്ള ആശയം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ സെയിൽസ്മാൻ ആയിരുന്ന ജോസഫ് “ജോ” നിബ്ബർഗ് ആണ് “ഫാൻ്റ” എന്ന പേര് നിർദ്ദേശിച്ചത്. കുറഞ്ഞ കാലം കൊണ്ട് തന്നെ അവർ ഫാൻ്റയുടെ ആദ്യ രൂപം വികസിപ്പിച്ചു. ആദ്യകാല ഫാൻ്റക്ക് ഒരേ രുചിയോ നിറമോ ഉണ്ടായിരുന്നില്ല. പഴങ്ങളുടെ ലഭ്യത അനുസരിച്ച് പല രുചികളിലും നിറങ്ങളിലുമുള്ള ഫാൻ്റകൾ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. യുദ്ധകാലത്ത് ഇറക്കുമതികൾ നിലച്ചതും, മറ്റ് ശീതള പാനീയങ്ങൾ ലഭ്യമല്ലാതായതും ഫാൻ്റയ്ക്ക് വളരെ പെട്ടെന്ന് ജനപ്രീതി നേടിക്കൊടുത്തു. നാസി ഭരണകൂടവും തങ്ങളുടെ പ്രചാരണങ്ങളിൽ ഫാൻ്റയെ പരോക്ഷമായി പ്രോത്സാഹിപ്പിച്ചു എന്നും പറയപ്പെടുന്നു. “ജർമ്മൻ ഉത്പന്നം, ജർമ്മൻ ജനതയ്ക്ക്” എന്ന രീതിയിലുള്ള പ്രചാരണങ്ങളിൽ ഫാൻ്റയും ഉൾപ്പെട്ടു. ജർമ്മൻ ജനതയുടെ താൽക്കാലിക ആശ്വാസമായി ഫാൻ്റ മാറി. ഫാൻ്റയുടെ ആദ്യകാല ചേരുവകളിൽ ‘വേ’ (Whey) ഉപയോഗിച്ചിരുന്നത് അന്നത്തെ സാഹചര്യങ്ങളുടെ സമ്മർദ്ദം എത്രത്തോളമുണ്ടായിരുന്നു എന്ന് കാണിക്കുന്നു.നാസി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഫാക്ടറിയെ മുന്നോട്ട് നയിച്ചു. അദ്ദേഹത്തിൻ്റെ ഈ നീക്കം ഒരു തരത്തിൽ നാസി ഭരണകൂടത്തിന് സഹായകരമായി. കാരണം, യുദ്ധകാലത്ത് ജർമ്മൻ ജനതയ്ക്ക് ഒരു തദ്ദേശീയ ശീതള പാനീയം നൽകാൻ ഫാൻ്റയുടെ ഉത്പാദനത്തിലൂടെ സാധിച്ചു. എന്നിരുന്നാലും കൊക്കക്കോളയുടെ രഹസ്യ ഫോർമുല ജർമ്മൻകാരുടെ കയ്യിൽ എത്താതെ സൂക്ഷിക്കുന്നതിൽ മാക്സ് കീത്ത് വലിയ പങ്കുവഹിച്ചു എന്നത് ശ്രദ്ധേയമാണ്.

ഒരു വശത്ത്, യുദ്ധത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും സമ്മർദ്ദങ്ങളിൽ ഒരു പാനീയം എങ്ങനെ രൂപം കൊണ്ടു എന്ന കൗതുകകരമായ വസ്തുത നിലനിൽക്കെ തന്നെ മറുവശത്ത്, നാസി ഭരണകൂടത്തിൻ്റെ തണലിൽ വളർന്നു വന്ന ഈ പാനീയത്തിൻ്റെ വിജയം, ചരിത്രപരമായ ചില ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു.മാക്സ് കീത്ത് നാസി പാർട്ടിയിൽ അംഗമായിരുന്നോ എന്നതിന് കൃത്യമായ രേഖകൾ ലഭ്യമല്ല. എന്നാൽ അദ്ദേഹം നാസി ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിച്ചു എന്നത് ഒരു വസ്തുതയാണ്. കൊക്കക്കോളയുടെ അമേരിക്കൻ ആസ്ഥാനം അദ്ദേഹത്തിന്റെ ഈ നീക്കങ്ങളെക്കുറിച്ച് അറിഞ്ഞെങ്കിലും, യുദ്ധകാലത്ത് അവർക്ക് ഇതിൽ ഇടപെടാൻ കഴിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം . യുദ്ധശേഷം കൊക്കക്കോള കമ്പനി ഫാൻ്റയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തപ്പോൾ, മാക്സ് കീത്തിനെ അവർ കൂടുതൽ പ്രോത്സാഹിപ്പിച്ചില്ല. അദ്ദേഹത്തിൻ്റെ യുദ്ധകാലത്തെ പ്രവർത്തനങ്ങൾ വിവാദമായേക്കാം എന്ന് ഒരുപക്ഷേ കമ്പനി ഭയന്നിരിക്കാം. മാക്സ് കീത്തിനെതിരെയുള്ള പ്രധാന വിമർശനം, അദ്ദേഹം നാസി ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിച്ചു എന്നുള്ളതും അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഒരു പാനീയം എന്ന നിലയിൽ ഫാൻ്റയെ ഉപയോഗിക്കാൻ അനുവദിച്ചു എന്നുള്ളതുമാണ് . ചില ചരിത്രകാരന്മാർ ഇതിനെ ഒരു കച്ചവട തന്ത്രമായി കാണുമ്പോൾ, മറ്റുചിലർ ധാർമ്മികമായ വീഴ്ചയായി വിലയിരുത്തുന്നുമുണ്ട്.

യുദ്ധാനന്തരം, കൊക്കക്കോള കമ്പനി ജർമ്മനിയിലെ ഫാക്ടറിയും ഫാൻ്റയുടെ ഉടമസ്ഥാവകാശവും തിരികെ വാങ്ങി. പിന്നീട്, ഫാൻ്റയെ ഒരു ആഗോള ബ്രാൻഡായി അവർ വളർത്തി. 1950-കളിൽ ഫാൻ്റ ഓറഞ്ച് എന്ന പുതിയ രുചി വികസിപ്പിച്ചെടുത്തതോടെ ഫാൻ്റയുടെ പ്രചാരം വീണ്ടും വർധിച്ചു. ഇന്ന് 170-ൽ അധികം രാജ്യങ്ങളിൽ, അവിടുത്തെ ഇഷ്ട്ടങ്ങൾക്കനുസരിച്ച് വിവിധ രുചിയിലും നിറത്തിലുമുള്ള ഫാൻ്റ പാനീയങ്ങൾ ലഭ്യമാണ്. പക്ഷെ ഫാൻ്റയുടെ ഈ വളർച്ചയ്ക്കിടയിലും, അതിൻ്റെ ആദ്യകാല നാസി ബന്ധം പൂർണ്ണമായി തുടച്ചു മാറ്റാൻ കഴിയില്ല എന്നുള്ളത് വാസ്തവമാണ്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മാക്സ് കീത്ത് കൊക്കക്കോളയിൽ തന്നെ തുടർന്നു ജോലി ചെയ്തു. പക്ഷെ അദ്ദേഹത്തിന് ആ പഴയ പ്രതാപമൊന്നും ഉണ്ടായിരുന്നില്ല. ഫാൻ്റയുടെ വിജയത്തിന് ശേഷവും, കൊക്കക്കോളയുടെ ആസ്ഥാനം അദ്ദേഹത്തെ മുൻപോട്ട് കൊണ്ടുവരാനും ശ്രമിച്ചില്ല. പിന്നീട് അദ്ദേഹം കൊക്കക്കോളയിൽ നിന്ന് വിരമിച്ചു. . യുദ്ധവും രാഷ്ട്രീയവും കച്ചവടവും കൂടിക്കുഴഞ്ഞ ഒരു സങ്കീർണ്ണമായ ചരിത്രമാണ് മാക്സ് കീത്തിന്റേത് എന്ന് കാണാം . മാക്സ് കീത്ത് എന്ന വ്യക്തിയും അദ്ദേഹത്തിൻ്റെ തീരുമാനങ്ങളുമാണ് ഫാൻ്റയുടെ ചരിത്രത്തെ മാറ്റിമറിച്ചത് എന്ന് പറയാം. അദ്ദേഹമില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഫാൻ്റ എന്ന പാനീയം ഉണ്ടാകുമായിരുന്നില്ല.

എന്തായാലും , ഒരു ശീതള പാനീയം നാസി ഭരണത്തിൻ്റെ ദുരിത കാലത്ത് ജർമ്മനിയിൽ പ്രചാരം നേടിയതും, പിന്നീട് ആഗോള ബ്രാൻഡായി വളർന്നതും ചരിത്രത്തിലെ ഒരു വിരോധാഭാസമായോ ,കൊതുകകരമായ വസ്തുതയായോ നിലനിൽക്കുന്നു.

നൂർ ഇനായത് ഖാൻ: ടിപ്പുവിന്റെ കൊച്ചുമകൾ, ചരിത്രത്തിന്റെ മറവിയിൽ ആണ്ടുപോയ നാസിവിരുദ്ധ പോരാളി

ചരിത്രത്തിന്റെ എടുകളിൽ ചില വ്യക്തികൾ അവരുടെ ധൈര്യവും പ്രതിരോധവും അചഞ്ചലമായ നിശ്ചയദാർഢ്യവും കൊണ്ട് എക്കാലത്തും മായാത്ത ഒരു മുദ്ര പതിപ്പിക്കാറുണ്ട്. നമ്മുടെ മുന്നിൽ അങ്ങനെയുള്ള നിരവധി പേരുടെ ചിത്രങ്ങളുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലായാലും ലോകമഹായുദ്ധങ്ങളിലായാലും മേല്പറഞ്ഞ സവിശേഷതകൾകൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റുകയും എന്നാൽ പല കാരണങ്ങൾ കൊണ്ട് നമ്മുടെ മറവിയുടെ ആഴങ്ങളിലേക്ക് വീണുപോയവരും ഏറെയാണ് എന്നു കാണാം. അത്തരത്തിൽ വീര്യവും ദുരന്തവും ഒരുപോലെ പ്രതിധ്വനിക്കുന്ന ഒരു വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്ന പേരായിരുന്നു നൂർ ഇനായത്ത് ഖാന്റേത്.

1914-ൽ ഉസ്ബെക്കിസ്ഥാന്റെ അതിർത്തിക്കടുത്തുള്ള റഷ്യയിലെ യുറാൽ മലനിരകൾക്കടുത്തുള്ള ഒരുഗ്രാമത്തിലാണ് നൂർ ഇനായത് ഖാൻ ജനിച്ചത്. സൂഫി മിസ്റ്റിക്കും സംഗീതജ്ഞനുമായ ഹസ്രത്ത് ഇനായത് ഖാനും ന്യൂ മെക്സിക്കോയിൽ നിന്നുള്ള അമേരിക്കക്കാരിയായ ഓറ റേ ബേക്കറിനും ജനിച്ച നൂറിന്റെ പൈതൃകം മൈസൂരിലെ ടിപ്പു സുൽത്താനുമായും ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. നൂർ ഇനായത് ഖാന്റെത് ഭൂഖണ്ഡങ്ങളിലേക്കും തലമുറകളിലേക്കും വ്യാപിച്ചുകിടക്കുന്ന സങ്കീർണ്ണമായ ഒരു വംശപരമ്പരയാണ്. അവരുടെ  പിതാവ് ഹസ്രത്ത് ഇനായത്ത് ഖാൻ ഈ മൈസൂർ  രണാധികാരിയുടെ പിൻഗാമിയായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ തന്നെ അവൾ ബന്ധുക്കൾക്കൊപ്പം ലണ്ടനിലേക്ക് പറിച്ചു നടപ്പെട്ടു. പിതാവ് അവളെ  ഐക്യം, സ്നേഹം, ആത്മീയ പ്രബുദ്ധത എന്നിവ പഠിപ്പിക്കാനാണ് ഊന്നൽ നൽകിയത്. അവരുടെ വംശാവലിയിലൂടെ പകർന്നുനൽകിയ ഈ മൂല്യങ്ങൾ നൂറിന്റെ വിധി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ചെറുപ്പത്തിൽ തന്നെ നൂർ ദൈവത്തിൽ അഗാധമായ വിശ്വാസം വളർത്തിയെടുക്കുകയും, ദൈവത്തോടുള്ള സ്നേഹത്തിലൂടെയും ഭക്തിയിലൂടെയും സത്യം കണ്ടെത്താൻ ശ്രമിക്കുന്ന സൂഫികളുടെ  വഴി പിന്തുടരാനും  തുടങ്ങിയിരുന്നു 

സംഗീതം, സാഹിത്യം, സൂഫി അധ്യാപനം എന്നിവയിൽ പാരമ്പര്യേതര കഴിവുകൾ അവളെ വേറിട്ടു നിർത്തിയിരുന്നെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രക്ഷുബ്ധമായ കാറ്റ് യൂറോപ്പിലുടനീളം വീശിയടിച്ചപ്പോൾ നൂർ തന്റെ വഴി കണ്ടെത്തിയത് മറ്റൊരു ദിശയിലേക്കായിരുന്നു. നൂർ ഇനായത് ഖാൻ 21 വയസ്സുള്ളപ്പോൾ തന്നെ വനിതാ സഹായ വ്യോമസേനയിൽ (WAAF) ചേർന്നു. അവരുടെ തീക്ഷ്ണമായ ബുദ്ധിയും ഭാഷാ വൈദഗ്ധ്യവും കൊണ്ട് ബ്രിട്ടീഷ് ഇന്റലിജൻസിന്റെ ഒരു വക്താവായി സേവനമനുഷ്ഠിക്കാൻ അവർ  തെരഞ്ഞെടുക്കപ്പെടുകയും  ചെയ്തു. ഈ സമയത്തും  സൂഫിസത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും അവർ തന്റെ സ്ഥാനം ഉപയോഗിച്ചു.

വനിതാ സഹായ വ്യോമസേനയിൽ പ്രവേശിച്ച നൂർ പിന്നീട് നാസി അധിനിവേശ പ്രദേശങ്ങളിൽ രഹസ്യാന്വേഷണ ശേഖരണ പ്രവർത്തനങ്ങൾ  നടത്തുന്ന സംഘടനയായ സ്പെഷ്യൽ ഓപ്പറേഷൻസ് എക്സിക്യൂട്ടീവിലേക്ക് (SOE) റിക്രൂട്ട് ചെയ്യപ്പെട്ടു. പുതിയ ദൌത്യം തന്റെ ജീവൻ അപകടത്തിലാക്കുമെന്നറിഞ്ഞിട്ടും, നൂർ പക്ഷേ ധൈര്യപൂർവ്വം മുന്നോട്ട് പോയി. SOE-യിലെ ആദ്യത്തെ വനിതാ ഏജന്റുമാരിൽ ഒരാളെന്ന നിലയിൽ, നാസി അധിനിവേശത്തിനെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാനും ഇരുളിൽ  കുടുങ്ങിയവർക്കിടയിൽ പ്രത്യാശയും ആത്മവിശ്വാസവും പകരാനും അവർ രഹസ്യമായി പ്രവർത്തിച്ചു. 

നാസി അധിനിവേശ പാരീസിൽ നൂർ ഇനായത് ഖാന്റെ രഹസ്യ പ്രവർത്തനങ്ങൾ അസാധാരണമായിരുന്നില്ല. “മഡലീൻ” എന്ന കോഡ് നാമത്തിൽ പ്രവർത്തിച്ചിരുന്ന നൂർ, ചുറ്റുപാടുകളിൽ എളുപ്പം പൊരുത്തപ്പെടാനുള്ള തന്റെ ശ്രദ്ധേയമായ കഴിവ് പ്രകടമാക്കി. അധിനിവേശ പാരീസിന്റെ ഹൃദയഭാഗത്ത്, നൂർ രഹസ്യമായി തന്റെ വയർലെസ് റേഡിയോ വഴി നിർണായക വിവരങ്ങൾ കൈമാറി, പ്രതിരോധ പ്രസ്ഥാനവും സഖ്യസേനയും തമ്മിലുള്ള വിടവുകൾ നികത്തുന്നതിൽ മുഖ്യമായ പങ്ക് വഹിച്ചു. ഒന്നിലധികം ഭാഷകളിലുള്ള പ്രാവീണ്യവും ചുറ്റുപാടുകളിൽ തടസ്സമില്ലാതെ ഇടപെടാനും പ്രതികരിക്കാനുമുള്ള കഴിവുകൾ അവരെ ആ ജോലിയിൽ മുന്നോട്ട് നയിച്ചു. അവരുടെ “മഡലീൻ” എന്ന കോഡ് നെയിം, പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും പര്യായമായി മാറി. ഒരു ചാരയുവതിയെന്ന നിലയിൽ നൂറിന്റെ ജീവിതം ഓരോ വഴിത്തിരിവിലും അപകടങ്ങൾ നിറഞ്ഞതായിരുന്നു. ദുഷ്‌കരമായ ആ സമയങ്ങളിൽ നൂറിന്റെ ധൈര്യവും അർപ്പണബോധവും വിലമതിക്കാനാവാത്തതായിരുന്നു.


നൂർ ഇനായത് ഖാൻ

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധിനിവേശ ശക്തികൾക്കെതിരായ ടിപ്പു സുൽത്താന്റെ ധീരമായ പോരാട്ടമാണ് നൂറിന്റെ അന്തിമ പോരാട്ടത്തിന് അടിത്തറ പാകിയതെന്നു പറയാം. 

പക്ഷേ അത്യന്തം ദുർഘടവും അപകടം നിറഞ്ഞതുമായ ഈ ജോലി ഏറെക്കാലം മുന്നോട്ട് കൊണ്ടുപോകുക എളുപ്പമായിരുന്നില്ല. നാസി രഹസ്യ പോലീസിന്റെ കണ്ണു വെട്ടിച്ചു നടന്ന നൂർ 1943-ൽ ഗസ്റ്റപ്പോയുടെ പിടിയിലകപ്പെട്ടു. അസഹനീയമായ പീഡനങ്ങൾക്കുമുമ്പിൽ നൂറിന്റെ നിശ്ചയദാർഢ്യത്തിന്റെ ആഴങ്ങൾ പലപ്പോഴും പരീക്ഷിക്കപ്പെട്ടു. അതികഠിനമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ നൂർ തന്നെ പീഡിപ്പിക്കുന്നവരെ പോലും അമ്പരപ്പിക്കുന്ന മനക്കരുത്ത് കൊണ്ട് വേദനകളെ അതിജീവിക്കാൻ ശ്രമിച്ചു. തന്ത്രപ്രധാനമായ ഒരു വിവരം പോലും നാസികൾക്ക് മുന്നിൽ വെളിപ്പെടുത്താൻ അവൾ കൂട്ടാക്കിയില്ല. നൂർ കാണിച്ച ഈ ധീരത തന്റെ  സഹപ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുകയും തന്റെ ദൗത്യത്തിന്റെ സമഗ്രത സംരക്ഷിക്കുകയും ചെയ്തു. മരണത്തിന് മുമ്പിൽ നിൽക്കുമ്പോഴും നൂർ കാണിച്ചത് അസാമാന്യ ധീരതയായിരുന്നു. കാലികവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, ടിപ്പു സുൽത്താനും നൂർ ഇനായത് ഖാനും അവരുടെ ചെറുത്തു നിൽപ്പിന്റെ ഘട്ടങ്ങളിൽ ശ്രദ്ധേയമായ സമാനതകൾ പ്രകടിപ്പിച്ചതായി കാണാം. അസാധാരണമായ ധൈര്യത്തോടെ വെല്ലുവിളികളെയും  പ്രതിസന്ധികളെയും  ഇരുവരും നേരിട്ടു. 

മ്യൂണിക്കിന് വടക്കുള്ള ഡാചൗ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് പോകുന്നതിന് മുമ്പ് ഗസ്റ്റപ്പോ നൂറിനെ ട്രെയിൻ വഴി ജർമ്മനിയിലെ ഫോർഷൈം ജയിലിലേക്കാണ് കൊണ്ടുപോയത്. പിന്നീട് ഡെഹാവുവിലെക്കു കൊണ്ടുവരികയായിരുന്നു. ഓഷ്വിട്സിലേതുപോലെ വിഷവാതകം ഉപയോഗിച്ച് ആളുകളെ കൊല്ലുന്ന പതിവ് ഇവിടെ ഉണ്ടായിരുന്നില്ല. അതിനായി നാസികൾ ഇവിടെ ഗ്യാസ് ചേമ്പർ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എങ്കിൽ തന്നെയും 1944 ൽ ചില തടവുകാർ വിഷവാതകപ്രയോഗം മൂലം ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നു ദൃക്സാക്ഷികൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

ചില ചരിത്രകാരന്മാരും വിശകലന വിദഗ്ധരും നൂർ ഇനായത്ത് ഖാൻ സഖ്യകക്ഷികൾക്കും അച്ചുതണ്ട് ശക്തികൾക്കും വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്ന ഒരു ഡബിൾ ഏജന്റായിരിക്കാം എന്ന സിദ്ധാന്തം മുന്നോട്ടുവച്ചിട്ടുണ്ട്. നൂറിന് മേലുള്ള വിശ്വാസവഞ്ചനയുടെ സംശയങ്ങൾ പതിറ്റാണ്ടുകളായി പ്രചരിക്കുന്നുണ്ടെങ്കിലും, കൃത്യമായ തെളിവുകളുടെ അഭാവവും കാലക്രമേണ ഈ സിദ്ധാന്തത്തിന്റെ അവ്യക്തതയ്ക്ക് കാരണമാകുന്നുണ്ട്. എന്നിരുന്നാലും, ഈ സിദ്ധാന്തം ഏറെക്കുറെ അടിസ്ഥാനരഹിതവും ലക്ഷ്യത്തോടുള്ള നൂറിന്റെ അചഞ്ചലമായ സമർപ്പണത്തെ പിന്തുണയ്ക്കുന്ന നിരവധി തെളിവുകളുടെ ധാരാളിത്തത്താൽ വസ്തുതാ വിരുദ്ധവുമാണ്. 

ചില സ്രോതസ്സുകൾ സൂചിപ്പിക്കുന്നത് ചെറുത്തുനിൽപ്പിന്റെ ഏതെങ്കിലും ഒരു സമയത്ത് കൂട്ടാളികളിൽ ആരെങ്കിലും അവരെ ഒറ്റികൊടുത്തിട്ടുണ്ടാകാം എന്നാണ്. ഇത് നിർഭാഗ്യകരമായ സാഹചര്യങ്ങളുടെയോ പ്രവർത്തനപരമായ അപകടങ്ങളുടെയോ ഫലമായിരുന്നുവെന്നും വാദിക്കുന്നവരുണ്ട്. എങ്കിലും അതിനു പിന്നിലുള്ള യഥാർഥ സംഭവങ്ങൾ  ഇന്നും തർക്കവിഷയമായി തുടരുകയാണ്. നൂറിന്റെ കഥയ്ക്ക്  നിഗൂഢതയുടെ ഒരു അന്തരീക്ഷം അത് നല്കുന്നുമുണ്ട്.  

നൂർ ഇനായത് ഖാന്റെ അന്ത്യം സംഭവിച്ചത് ഡെഹാവു കോൺസെൻട്രേഷൻ ക്യാമ്പിൽ വച്ചാണെന്ന് ചരിത്രരേഖകൾ സ്ഥിരീകരിക്കുമ്പോഴും  മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങൾ വേറെയുമുണ്ട്. ചില സ്രോതസ്സുകൾ സൂചിപ്പിക്കുന്നത് നൂറിന്റെ ഒന്നിലധികം തവണ പരാജയപ്പെട്ട രക്ഷപ്പെടൽ ശ്രമങ്ങൾക്ക് ശേഷമാണ് അവർ വധിക്കപ്പെട്ടതെന്നാണ്. വധശിക്ഷയ്ക്ക് മുമ്പ് അവരെ ഏകാന്ത തടവിൽ പാർപ്പിച്ചതായി പറയുന്നു. ഒന്നിലധികം പ്രാവിശ്യം തടവുചാടാൻ നടത്തിയ ശ്രമങ്ങൾക്ക് ശേഷമാണ് അവരെ കനത്ത കാവലിൽ ഏകാന്ത തടവിൽ പാർപ്പിച്ചതെന്ന് ഷർബാനി ബസുവിന്റെ ‘സ്പൈ പ്രിൻസസ്: ദി ലൈഫ് ഓഫ് നൂർ ഇനായത് ഖാൻ’ എന്ന  പുസ്തകത്തിൽ പറയുന്നുണ്ട്. രക്ഷപ്പെടാനുള്ള ശ്രമങ്ങളെല്ലാം പാളിപോകുകയും അവരെ ‘വളരെ അപകടകാരി’ യായ ഒരു  തടവു പുള്ളിയായി കണക്കാക്കി മിക്ക സമയത്തും ചങ്ങലയിൽ തന്നെ നിർത്തി. ക്രൂരമായ മർദ്ദനത്തിന് ശേഷം വെടിവെച്ചാണ് അവരെ കൊന്നതെന്ന് ചില രേഖകളിൽ കാണുന്നു. 

1944 സെപ്തംബർ 13-ന് രാവിലെ, നൂറിനെയും മറ്റ് മൂന്ന് സഹ തടവുവുകാരായ സ്ത്രീകളെയും കൊണ്ട് വന്നു  നിലത്തു മുട്ടുകുത്തിച്ചു നിർത്തി. കഴുത്തിനു പുറകിലൂടെ വെടിവച്ചാണ് നൂറിനെ കൊലപ്പെടുത്തിയത്. മരണത്തിന് നിമിഷങ്ങൾക്ക് മുമ്പ്, അടിയേറ്റ നൂർ ഇനായത്ത് ‘സ്വാതന്ത്ര്യം’ എന്നർത്ഥം വരുന്ന ‘ലിബർട്ടെ’ എന്ന് നിലവിളിച്ചു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ചില രേഖകൾ അവരെ തീച്ചൂളയിലേക്ക് എടുത്തിടുമ്പോഴും ജീവനുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെടുമ്പോൾ വെറും മുപ്പത് വയസ്സായിരുന്നു നൂറിന് പ്രായം. 

കടുത്ത പീഡനം ഏറ്റു വാങ്ങുമ്പോഴും കാണിച്ച അചഞ്ചലതയും, ധൈര്യവും അന്തേവാസികൾക്കിടയിൽ ഐക്യദാർഢ്യബോധം വളർത്തി. ഡെഹാവു കോൺസെന്റെറേഷൻ ക്യാമ്പിലെ അന്തേവാസിയായിരുന്ന ജീൻ ഓവർട്ടൺ ഫുള്ളർ നൂറിനെ കുറിച്ചുള്ള വിവരണങ്ങൾ തന്റെ ഓർമ്മക്കുറിപ്പുകളിൽ പകർത്തിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും നൂർ പ്രകടിപ്പിച്ച കരുത്ത് അവരുടെ സാന്നിധ്യം കൊണ്ട് എല്ലാവർക്കും പ്രചോദനമായി എന്ന് ഫുള്ളർ സാക്ഷ്യപ്പെടുത്തുന്നു. സഹതടവുകാരിയായ ഹാരിയറ്റ് സ്റ്റാന്റൺ- ലീഫറും, നൂറിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നുണ്ട്. ക്യാമ്പിലെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾക്കിടയിൽ മാനവികത നിലനിർത്താൻ പാടുപെടുന്നവർക്ക് നൂറിന്റെ പ്രവർത്തനങ്ങൾ പ്രതീക്ഷയുടെ വെളിച്ചമായെന്ന് ഹാരിയറ്റും പറയുന്നു. നൂർ തന്റെ സഹതടവുകാരിൽ ചെലുത്തിയ അഗാധമായ സ്വാധീനത്തിന് ഹാരിയറ്റിന്റെ ഓർമ്മകൾ അടിവരയിടുന്നുണ്ട്. 

അധിനിവേശ പാരീസിൽ വയർലെസ് ഓപ്പറേറ്ററായിരുന്ന കാലത്ത് നൂർ ഇനായത് ഖാന്റെ അസാധാരണമായ ധീരതയ്ക്ക് മിലിട്ടറി ക്രോസ് നൽകി ആദരിച്ചിരുന്നു. പിടിക്കപ്പെടുമെന്ന ഭീഷണി ഉണ്ടായിരുന്നിട്ടും സഖ്യസേനയുമായി ആശയവിനിമയം നടത്താനുള്ള ദൃഢനിശ്ചയം, ലക്ഷ്യത്തോടുള്ള അർപ്പണബോധവും വലിയ നന്മയ്ക്കായി ജീവൻ പോലും പണയപ്പെടുത്താനുള്ള നൂറിന്റെ പ്രതിബദ്ധതയും പ്രകടമാക്കി.

“സ്പൈ പ്രിൻസസ്: ദി ലൈഫ് ഓഫ് നൂർ ഇനായത് ഖാൻ” എന്ന പുസ്തകത്തിൽ  ടിപ്പു സുൽത്താനെപ്പോലെ ചെറുത്തുനിൽപ്പിന്റെയും ധൈര്യത്തിന്റെയും പ്രതീകമായി മാറിയ നൂർ ഇനായത് ഖാന്റെ അസാധാരണമായ കഥയാണ് എഴുത്തുകാരി ഷർബാനി ബസു പകർത്തുന്നത്. നൂറിനെ കുറിച്ച് ഇനിയും അറിയാത്തവർക്ക് ഒരു പാഠപുസ്തകം തന്നെയാണ് ബസുവിന്റെ ഈ കൃതി. നൂർ ഇനായത് ഖാന്റെ സ്വാതന്ത്ര്യമെന്ന  ലക്ഷ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും വിസ്മയിപ്പിക്കുന്ന ധീരതയും അവളുടെ ജീവിതകാലത്തിനപ്പുറം വ്യാപിച്ച ഒരു പാരമ്പര്യം അവൾക്ക് നേടിക്കൊടുത്തു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. 

യുദ്ധത്തിലെ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരമായി നൂർ ഇനായത് ഖാൻ മരണാനന്തരം ജോർജ്ജ് ക്രോസ് നൽകി ആദരിക്കപ്പെട്ടു. ശത്രുക്കളുമായുള്ള നേരിട്ടുള്ള പോരാട്ടത്തിൽ ഉൾപ്പെടാത്ത ധീരതയ്ക്കുള്ള ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നാണിത്. 2012-ൽ ലണ്ടനിലെ ഗോർഡൻ സ്ക്വയറിലെ നൂർ ഇനായത് ഖാൻ സ്മാരകത്തിലൂടെ, അവർക്ക് ലഭിച്ച മെഡലുകൾക്കും ബഹുമതികൾക്കും അപ്പുറം, നൂർ ഇനായത് ഖാന്റെ പാരമ്പര്യം തലമുറകൾക്ക് പ്രചോദനമായി ഇന്നും ജീവിക്കുന്നു. ഈ സ്മാരകം അവരുടെ സംഭാവനകൾക്കും ത്യാഗങ്ങൾക്കും ഒരു ഭൗതിക സാക്ഷ്യമാണ്. രണ്ടാം ലോകമഹായുദ്ധസമയത്തെ ധീരയായ ഒരു ചാരവനിത എന്ന നിലയിൽ അവർ നടത്തിയ  ചെറുത്തുനിൽപ്പിന്റെ ശ്രദ്ധേയമായ യാത്രയെകുറിച്ചറിയാൻ ഈ സ്മാരകം സന്ദർശകരെ ക്ഷണിക്കുന്നു.

ചരിത്രത്തിന്റെ മഹത്തായ ആഖ്യാനത്തിൽ, നൂർ ഇനായത് ഖാന്റെ ജീവിതം സങ്കീർണ്ണതകളും അനിശ്ചിതത്വങ്ങളും കൊണ്ട് ഇഴചേർന്ന ഒരു കഥാപാത്രമായി തുടരുകയാണ്. ചരിത്രകാരന്മാർക്കിടയിൽ അത് നിരവധി സംവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. എങ്കിലും ഭാവനയെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന അവരുടെ ധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും പാരമ്പര്യത്തെ അവ ഒട്ടും കുറയ്ക്കുന്നില്ല. സത്യത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുമ്പോൾ, ചരിത്രമെന്നത് വസ്തുതകളുടെയും വീക്ഷണങ്ങളുടെയും ശാശ്വതമായ ധാരണയുടെയും കൂടിച്ചേരലാണെന്ന് അവ നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.  

‘കേരള നവോത്ഥാനം കൊണ്ടു വന്ന  മഹാന്മാരായ മുഗൾ ചക്രവർത്തിമാർ’

തലക്കെട്ട് കണ്ടു കണ്ണു തള്ളണ്ട ..

ഈയിടെ ഒരു പുസ്തകം വായിക്കുകയുണ്ടായി. ഈ പുസ്തകം വായിച്ച് മണിചിത്രത്താഴിലെ സണ്ണി പറയുംപോലെ നിങ്ങളാരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ ഞാൻ അലയുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം. ഏത് പുസ്തകമായിരുന്നു അത് എന്ന് സ്വാഭാവികമായും ചോദ്യങ്ങൾ വന്നേക്കാം. പുസ്തകത്തിലെ ചില ഭാഗങ്ങളെ ഞാനിവിടെ പറയാം. ഏത് പുസ്തകമാണെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ എന്ന് നോക്കൂ. ആഴ്ചയിൽ നിരവധി പുസ്തകങ്ങൾ ഇറങ്ങുന്ന ഇക്കാലത്ത് പുസ്തകത്തിലെ വാചകങ്ങൾ നോക്കി ഏത് പുസ്തകമാണെന്ന് പറയാൻ ബുദ്ധിമുട്ടായിരിക്കുമെന്നറിയാം . ഏത് വിഭാഗത്തിലുള്ള അല്ലെങ്കിൽ ഏത് വിഷയം കൈകാര്യം ചെയ്യുന്ന പുസ്തകമാണിതെന്ന് പറഞ്ഞാലും മതി.

അപ്പോ തുടങ്ങാം..

നായർ ഗുണ്ടകൾ സമരക്കാരെ പിടിച്ചു കൊണ്ടു പോയി ഒരു മുറിയിലിട്ടടച്ച് കഠിനമായി മർദ്ദിക്കുകയുണ്ടായി. ഉടനെ ദിവാൻ സി.മാധവറാവു സ്ഥലത്തേക്ക് കുതിച്ചെത്തുകയും സമരക്കാർക്ക് പ്രതികൂലമായ ഉത്തരവിറക്കുകയും ചെയ്തു.

…….. വേലുത്തമ്പി ദളവ എന്ന നായർ നേതാവ് ബ്രിട്ടീഷുകാരുമായി വഴക്കാകുകയും അതിന് ശേഷം ബ്രിട്ടീഷുകാർക്ക് തിരുവിതാംകൂറിൽ ഇടപെടാൻ അവസരമൊരുക്കുകയും ചെയ്തു..

തുടർന്ന് തിരുവിതകൂറിൽ നിലവിലുണ്ടായിരുന്ന നികുതികളുടെ പേരും വിവരങ്ങളും,മുറജപം,മുലച്ചിപറമ്പ് ഇത്യാദികളെ കുറിച്ചുള്ള വിവരണങ്ങൾ..

തിരുവിതംകൂറുമായി ബന്ധപ്പെട്ട ഏതെങ്കിലും പുസ്തകമായിരിക്കും എന്ന് ആർക്കെങ്കിലും തോന്നിയോ?

പുസ്തകത്തിലെ വേറെ ചില ഭാഗങ്ങളിൽ നിന്നിതാ

മധ്യകാലഘട്ടത്തിലെ അവസാനമായപ്പോഴേക്കും യൂറോപ്പ് നാടകീയമായ സാമ്പത്തിക വളർച്ച നേടുകയുണ്ടായി.

. … അന്നത്തെ മതസാംസ്കാരിക രംഗത്ത് എടുത്തു പറയാവുന്ന സന്യാസിയായിരുന്നു സെയിന്റ് തോമസ് അക്വിനാസ് .

….ഫ്രഞ്ച് വിപ്ലവത്തെ പ്രേരിപ്പിച്ച വിഖ്യാത എഴുത്തുകാരനാണ് വാൾത്തേർ ലോകമെങ്ങുമുള്ള സ്വതന്ത്ര ചിന്തകരുടെ ആവേശമായിരുന്നു അദ്ദേഹം.

ഉത്തരം കിട്ടിയോ? മധ്യകാലഘട്ടത്തിലെ യൂറോപ്പിനെ സംബന്ധിച്ച ഏതെങ്കിലും പുസ്തകമായിരിക്കുമോ?

എന്തിൽ അടുത്തത് നോക്കൂ

ട്രാൻസ്പേരസി ഇന്റർനാഷണൽ നടത്തിയ സർവ്വെ അനുസരിച്ച് കേരളമാണ് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം.

… ശിശുമരണ നിരക്കും ആയുർദൈർഘ്യവും 1947 കാലത്ത് കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലായിരുന്നു. ആരോഗ്യരംഗം നോക്കിയാൽ കേരളത്തിലങ്ങോളമിങ്ങോളം പ്രാഥമിക കേന്ദ്രങ്ങളുണ്ട്. എല്ലാ ആരോഗ്യ സേവനങ്ങളും ഗ്രാമങ്ങളിൽ ജനങ്ങളിലേക്ക് എത്തിക്കുന്ന ഈ സമഗ്ര ജനകീയാരോഗ്യ പദ്ധതി വളരെ വിജയകരമാണ്. ഇതിലൂടെ എല്ലാ ഗർഭിണികൾക്കും പോഷകാഹാരം ലഭിക്കും. പ്രസവം വരെ ശാസ്തീയമായ മെഡിക്കൽ സേവനം അവർക്ക് ലഭിക്കും.

കേരളചരിത്രത്തെകുറിച്ചോ അല്ലെങ്കിൽ ആരോഗ്യരംഗത്തെ കേരളത്തെക്കുറിച്ചോ സംബന്ധിച്ച പുസ്തകമാണെന്ന് തോന്നിയോ?

എന്നാൽ അടുത്തത്.

ഫ്രാൻസിലെ പ്രഭുവായിരുന്ന വില്യം ഒന്നാമൻ 1066 ൽ നോർമൻഡിയിൽ ഇറങ്ങി അവിടെ കീഴടക്കി ഭരണം ആരംഭിച്ചു. സ്വാതന്ത്ര്യം , സമത്വം , സാഹോദര്യം എന്ന് ലോകത്തിന് വിപ്ലവ കാഹളമുഴക്കിയ ഫ്രഞ്ച് വിപ്ലവം 1789 – 1790 കാലഘട്ടത്തിൽ നെപ്പോളിയൻ ബോണോപ്പാർട്ട് അധികാരം പിടിച്ചെടുത്തതോടെയാണ് അവസാനിച്ചത്.

.. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കൻ സ്വാതന്ത്യ സമരത്തോടെ പരമ്പരാഗത വൈരികളായ ബ്രിട്ടനെതിരെ അമേരിക്കയെ സഹായിക്കുവാൻ ഫ്രാൻസിന് താൽപ്പര്യമുണ്ടായിരുന്നു.

… യൂറോപ്പിലെ ആദ്യകാല നവോത്ഥാന നായകന്മാരിൽ ഏറ്റവും പ്രമുഖർ പത്ത് പേരായിരുന്നു.

യൂറോപ്പും നവോത്ഥാനവും വീണ്ടും കടന്നുവരുന്നതു കൊണ്ട് ഇത് അത് തന്നെ എന്നുറപ്പിച്ചോ?

എങ്കിലിതാ അടുത്തത്

ബാബർ ചക്രവർത്തിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത് ബാബർ ജീവിച്ചിരുന്നപ്പോൾ എഴുതപ്പെട്ട ബാബർ നാമ (1590 ) എന്ന അന്നത്തെ ചരിത്ര ഗ്രന്ഥത്തിൽ നിന്നാണ്. ബാബറുടെ ഭരണകാലം 1526-1560 ആണ് .

1530 ൽ മരിച്ച ബാബർ 1560 വരെ ഭരിച്ചു എന്നാണ് പുസ്തകത്തിൽ പറയുന്നത്. ബാബർ നാമ എഴുതിയതാകട്ടെ 1590 ലും എന്നാണ് കൊടുത്തിരിക്കുന്നത്.

…. ഹുമയൂണിന്റെ മരണത്തിന് ശേഷം കുറെ കാലം കഴിഞ്ഞാണ് ഡൽഹിയിൽ സ്മരണക്കായി ഒരു കുടീരം പണിയുന്നത്.

അക്ബറുടെ മുഴുവൻ പേര് അബു അൽ ഫത്തെ ജലാലുദീൻ മുഹമ്മദ് അക്ബർ എന്നായിരുന്നു.

…. മുഗളരിലെ നാലാമത്തെ ചൂവർത്തിയായ ജഹാംഗീർ തന്റെ പിതാവായ അക്ബറുടെ മഹനിയ പാരമ്പര്യമായ മതസഹിഷ്ണുത ഉൾക്കൊണ്ടിരുന്നില്ല.

… ഷാജഹാന്റെ സാമ്രാജ്യത്തിൽ കാശ്മീർ ,മൻകോട്ട്, ഹിമാചൽ പ്രദേശ് എന്നിവ ഉൾപ്പെട്ടിരുന്നു.

… ആറാമത്തെ മുഗൾ ചക്രവർത്തിയാണ് ഔറംഗസേബ്.

മുഗൾ ചരിത്രത്തെ സംബന്ധിക്കുന്ന ഏതെങ്കിലും പുസ്തകമായിരിക്കുമോ ഇത്?

എങ്കിൽ ഇതൊന്നു നോക്കൂ.

ജാതിവ്യവസ്ഥ ഉറപ്പിക്കുന്ന സ്മൃതി നിയമങ്ങൾ ബ്രാഹ്മണാധിപത്യത്തെ ഉറപ്പിച്ചിരുന്നു.

ഹിന്ദുത്വ ശക്തികൾ ഇന്ത്യയുടെ മതനിരപേക്ഷതയെക്കുറിച്ച് അടിസ്ഥാനതത്ത്വങ്ങളെ ആക്രമിച്ചു തുടങ്ങുന്നതിനു മുന്പ് കോൺഗ്രസ്സ് ഭരണം മതനിരപേക്ഷതയക്ക് തുരങ്കം വച്ച് തുടങ്ങിയിരുന്നു.

.. ജനതാ പാർട്ടി പിളർന്നു ബിജെപി രൂപീകരിച്ചതോടെ ജാതി ഫാസിസ്റ്റുകൾ ബിജെപിയിലായി.

..2004 ലെ പൊതു തെരെഞ്ഞെടുപ്പിൽ ബിജെപി അധികാര ഭ്രഷ്ടരായി കോൺഗ്രസ്സ് നു നേതൃത്വമുള്ള യുണൈറ്റെഡ് പ്രോഗ്രസ്സിവ് അലയൻസ് തിരിച്ചു വരികയും മതനിരപേക്ഷതയ്ക്ക് താൽക്കാലികമെങ്കിലും പ്രാമുഖ്യം ലഭിക്കുകയും ചെയ്തു.

ഫാസിസത്തെകുറിച്ചോ ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചോ ഉള്ള പുസ്തകമായിരിക്കും ഇതെന്നാണോ ?

അപ്പോൾ ഇതോ ?

മനുസ്മൃതി പറയുന്നുണ്ട് പശുവും ബ്രാഹ്മണനും ക്ഷേമമാണെങ്കിൽ പ്രദേശത്ത് ലോകാ സമസ്താ സുഖിനോ ഭവന്തു , എല്ലാവർക്കും ക്ഷേമമായിരിക്കും. ഇന്ത്യയിൽ അഞ്ചു ശതമാനത്തിൽ താഴെ മാത്രം വരുന്ന ബ്രാഹ്മണർ ആകെയുള്ള സ്വത്തിൽ ഗണ്യമായ ശതമാനം കയ്യടക്കി വച്ചിരിക്കുന്നു.

ബ്രാഹ്മണോ ജായമാനോ ഹി പൃഥിവ്യാമനുജായതേ। ഈശ്വരഃ സർവഭൂതാനാം ധർമകോശസ്യ ഗുപ്തയേ

ജന്മനാ തന്നെ ബ്രാഹ്മണർ ഭൂമിയിൽ ശ്രേഷ്ഠനാകുന്നു. ധർമ്മനിധി കാത്തു സൂക്ഷിക്കുന്ന ബ്രാഹ്മണൻ സർവ്വജീവികളുടെയും നാഥനാകുന്നു

സർവ്വം സ്വം ബ്രാഹ്മണസ്യേദം യത് കിം ചിത്ജഗതിഗതം |

ശ്രൈഷ്ഠ്യേനാഭിജനനേദം സർവ്വം വൈ ബ്രാഹ്മണോ’ർഹതി

ലോകത്തിലുള്ള സർവ്വ ധനവും ബ്രാഹ്മണന്റെ സ്വന്തമാണ്. ബ്രാഹ്മമുഖത്ത് നിന്നും ഉദ്ഭവിക്കയാൽ ശ്രേഷ്ഠനായ ബ്രാഹ്മണൻ സർവ്വവും ഗ്രഹിക്കാൻ അർഹനാണ്.

ബ്രാഹ്മണൻ ദശവർഷം തു ശതവർഷം തു ഭൂമിപം// പിതാപുത്രൌ വിജാനീയാദ്ബ്രാഹ്മണസ്തു തയോഃ പിതാ

(……മലയാള വ്യാഖാനം )

ന ജാതു ബ്രാഹ്മണം ഹന്യാത്സർവപാപേഷ്വപി സ്ഥിതം/ രാഷ്‌ട്രദേനഷ് ബഹിഷ്കുര്യത്സമഗ്രധനമക്ഷതം

(…..മലയാള വ്യാഖാനം )

മേൽ സൂചിപ്പിച്ച നിരവധി ശ്ലോകങ്ങളും അവയുടെ അർഥവും ധാരാളമായി കടന്നു വരുന്ന മറ്റു ചില തലകെട്ടുകളിതാ

  • മനുസ്മൃതിയുടെ കാലഗണന
  • എല്ലാം ബ്രാഹ്മണന് വേണ്ടി
  • ചാതുർവർണ്യത്തെ ഉറപ്പിക്കുവാനുള്ള അടവു നയങ്ങൾ
  • സ്വാതന്ത്ര ചിന്തയ്ക്ക് കൂച്ചു വിലങ്ങിടുന്നു
  • കൊള്ളയും കളവും പിടിച്ചു പറിയും ന്യായീകരിക്കുന്നു
  • ബ്രാഹ്മണ ക്ഷത്രിയ അച്ചുതണ്ട്
  • ബ്രാഹ്മണരുടെ മാംസവിരോധം
  • കാർഷിക വൃത്തിയെ നിന്ദിക്കുന്നു
  • ശൂദ്രർക്കുള്ള പ്രമോഷൻ സാധ്യതകൾ- ശൂദ്രർ ബ്രാഹ്മണരാകുന്ന വിധം
  • ബ്രാഹ്മണരും മദ്യപാനവും
  • നീചനായ ശൂദ്രൻ

ഈ ശ്ലോകങ്ങളും വ്യാഖ്യാനങ്ങളും എല്ലാം കണ്ടിട്ട് ഇത്

മനുസ്മൃതി ഒരു വിമർശനം എന്നതോ അല്ലെങ്കിൽ ജാതിവ്യവസ്ഥയുടെ ദോഷഫലങ്ങളെകുറിച്ചുള്ള ഏതെങ്കിലും പുസ്തകം ആയിരിക്കുമോ എന്നു വിചാരിച്ചെങ്കിൽ അമ്പേ തെറ്റി .

ഡോ പികെ സുകുമാരൻ എഴുതി മൈത്രി ബുക്സ് പുറത്തിറക്കിയ ‘മഹാന്മാരായ മുഗൾ ചക്രവർത്തിമാർ’ എന്ന പുസ്തകമാണിത്.

പുസ്തകത്തിന്റെ പേരും ബ്ലർബും കണ്ട് പുസ്തകമെടുത്താൽ നിരാശയായിരിക്കും ഫലം. 164 പേജുകളുള്ള ഈ പുസ്തകത്തിൽ വെറും 40 പേജുകൾ മാത്രമേ ഈ മുഗൾ രാജാക്കന്മാരെ കുറിച്ച് പറയുന്നുള്ളു . അതും വിക്കിപീടിക വെറുതെ ഒന്നു മറിച്ചു നോക്കിയാൽ കിട്ടുന്നതിനെക്കാളും കുറച്ചു മാത്രം. ഉള്ളതിൽ തന്നെ വസ്തുതാ പരമായ തെറ്റുകൾ വേറെയും. ചരിത്ര വിദ്യാർഥികളായ സ്കൂൾ കുട്ടികൾക്ക് പോലും ഇത് ഉപകാരപ്പെടുമെന്ന് തോന്നുന്നില്ല. മുഗൾ ചരിത്രത്തിന്റെ വിശദ വിവരങ്ങളെ പ്രതീക്ഷിച്ച് പുസ്തകമെടുക്കുന്നവർക്ക് തുടക്കം തൊട്ടേ കേരളത്തിന്റെ സെൻസസ് റിപ്പോർട്ട്, സാക്ഷരതാ റിപ്പോർട്ട് , അന്യസംസ്ഥാന തൊഴിലാളികൾക്ക് കേരളം എന്തുകൊണ്ട് സ്വർഗ്ഗമാണ്?, ബംഗാൾ കുട്ടിചോറായത് എങ്ങനെ ? കേരള നവോത്ഥാനം, ആറാട്ടുപുഴ വേലായുധ പണിക്കർ ,യൂറോപ്യൻ നവോത്ഥാനം, ഫ്രെഞ്ച് വിപ്ലവം , കാവി രാഷ്ട്രീയം , ഹിന്ദുത്വ, ഫാസിസം , മനുസ്മൃതി വ്യാഖാനം , ഉത്തർ പ്രദേശിലെ യോഗി മുഖ്യമന്ത്രി,കോൺഗ്രസ്സിന്റെ മൃദു ഹിന്ദുത്വനയം ,ഇന്ത്യയിലെ മാനവികത ഇതൊക്കെയാണ് വായിക്കാനുള്ളത്.

വായന കഴിഞ്ഞ് ഒരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോഴുണ്ട് അക്ബറും ജഹാംഗീറും, ഷാജഹാനുമൊക്കെ ഒരു മൂലയിലിരുന്നു എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു. വായനക്കിടയിൽ എനിക്ക് പുസ്തകം മാറിപോയില്ല എന്നുറപ്പിക്കാൻ ഇടയ്ക്കിടെ കവറിലെ പേരു നോക്കേണ്ടി വന്ന അവസ്ഥയായിരുന്നു.

അപ്പോൾ സംഭവിച്ചിരിക്കാനുള്ള സാധ്യത ഇതാണ് .

1. ലേഖകൻ പി എസ് സി ക്കു കോച്ചിംഗ് ക്ലാസ്സ് നടത്തുന്നുണ്ടാകാം. അതിലേക്കുള്ള ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാകാം.

2. ലേഖകൻ ഇയർ ബുക്കിലേക്കുള്ള വിവരങ്ങൾ തയാറാക്കുന്നുണ്ടാകണം.

3. പുസ്തകം അച്ചടിക്കാൻ കൊടുത്തപ്പോൾ പേജുകൾ തട്ടി മറിഞ്ഞ് വീണ് പ്രസാധകർ വേറെ പുസ്തകത്തിന് വേണ്ടിയോ മറ്റോ തയാറാക്കി വച്ചിരുന്ന ലേഖനങ്ങൾ ഇവിടെ കയറി വന്നതാകാം.

4. അല്ലെങ്കിൽ കൈയ്യിലുള്ളത് നല്ല കൂടിയ ഇനവുമാകാം

അതല്ലാതെ ഇങ്ങനെ ഒരു പുസ്തകം ഈ ഒരു പേരിട്ടു ആളുകളെ പറ്റിക്കാൻ നോക്കിയതിന് ഒരു ന്യായീകരണവും ഞാൻ കാണുന്നില്ല. ‘മഹാന്മാരായ മുഗൾ ചക്രവർത്തിമാർ’ എന്ന പേരോഴികെ മറ്റെന്തു പേരും ഇതിനു യോജിക്കും.

ബാക്കി നിങ്ങൾ വായിച്ചു നോക്കിയിട്ട് പറയൂ..