തോപ്പിൽ മുഹമ്മദ് മീരാൻ -തമിഴിലെ വൈക്കം മുഹമ്മദ് ബഷീർ

ആധുനിക തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിലൊരാളാണ് തോപ്പിൽ മുഹമ്മദ് മീരാൻ. അദ്ദേഹത്തിന്റെ കൃതികൾ പൊതുവെ മുസ്ലീം സമൂഹജീവിതങ്ങളേയും,അവരുടെയിടയിൽ നിലനിൽക്കുന്ന വൈവിധ്യമാർന്ന ആശയങ്ങളെയും , ഭാഷയെയുമൊക്കെ പ്രതിനിധീകരിക്കുന്നവയാണ്.
പലപ്പോഴും അദേഹത്തിന്റെ അത്തരം കൃതികൾ വിമർശനത്തിന്റെ ഒരു മുഖമാണ് കൈകൊണ്ടിട്ടുള്ളതെന്നും കാണാം.1997 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതിയാണ് ചായ്‌വു നാർക്കാലി എന്ന തമിഴ് നോവൽ. മലയാളത്തിൽ ചാരുകസേര എന്ന പേരിൽ കറൻറ് ബുക്സ് ഈ പുസ്തകം പിന്നീട് പുറത്തിറക്കി

തെൻഫത്തൻ എന്ന സാങ്കൽപ്പിക തീരദേശ ഗ്രാമത്തിൽ താമസിക്കുന്ന ഒരു പരമ്പരാഗത ഇസ്‌ലാമിക കുടുംബത്തിന്റെ രണ്ട് നൂറ്റാണ്ടുകളുടെ കഥയാണ് ചാരുകസേരയിൽ മുഹമ്മദ് മീരാൻ പറയുന്നത് . നോവൽ ജീവിതത്തിൽ തിരുവിതാംകൂർ ചരിത്രത്തിലെ നിരവധി സംഭവങ്ങൾ ഭാവനയുടെ മേമ്പൊടിയോടെ കടന്നു വരുന്നുണ്ടെങ്കിലും ചരിത്ര രചയിതാക്കൾ ഇതിനെ ഒരു ആധികാരികരേഖയാക്കിയെടുക്കരുതെന്ന മുന്നറിയിപ്പ് തുടക്കത്തിലേ അദ്ദേഹം നൽകുന്നുണ്ട്. കാരണം തിരുവിതാംകൂർ രാജ്യത്തിന്റെ രാഷ്ട്രീയ വ്യക്തിത്വങ്ങളും,ചരിത്ര സംഭവങ്ങളും അത്രമേൽ നോവലിൽ കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട് . യാഥാർഥ്യത്തിന്റെ മുഖം കാണാൻ കഴിയാതെ അതിന്റെ സുഖഭോഗങ്ങളിൽ ആറാടുന്ന സൗദാമൻസിലിലെ മുസ്തഫാക്കണ്ണിനെയും,അയാളുടെ ജീവിതവുമായി ബന്ധപ്പെട്ട് അരികു ജീവിതം നയിക്കാൻ നിർബന്ധിക്കപ്പെട്ട ഒരുപിടി കഥാപാത്രങ്ങളെയും ഇതിൽ കാണാം . വീട്ടിലെ അവസാനത്തെ വസ്തുവും വിറ്റ് തന്റെ കുടുംബമഹിമ കാണിക്കുന്നതിനായി ‘പെടാപ്പാടുപെടുന്ന’ മുസ്തഫാക്കണ്ണു തന്നെയാണ് ഈ നോവലിലെ നായകൻ.

തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമയുമായി മുസ്തഫാക്കണ്ണിന്റെ മുത്തച്ഛൻ പൗരീൻപിള്ളയ്ക്ക് ദീർഘകാലത്തെ സൗഹൃദമുണ്ടായിരുന്നു . തെൻഫതിലെ ജനങ്ങളെ വിദേശ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ സംഘടിച്ചു പട നയിച്ചത് അയാളുടെ ഈ മുത്തച്ഛനായിരുന്നു. ആ ധീര കൃത്യത്തിനും അതുവഴിയുണ്ടായ സൗഹൃദത്തിൽ നിന്നും മാർത്താണ്ഡവർമ രാജാവിൽ നിന്നും ലഭിച്ച വിശേഷപ്പെട്ട പ്രതിഫലങ്ങൾ സൗദാ മൻസിലിൽ നിറഞ്ഞിരുന്നു .അവയിൽ വിശേഷപ്പെട്ട വാളും വെള്ളിയും പട്ടും ചന്ദനവും തേക്കുമരവും ചാരുകസേരകളുമൊക്കെ ഉണ്ടായിരുന്നു. സ്വന്തമായി ഒരു ജോലിയോ വരുമാനമോ ഇല്ലാതെ കുടുംബചിലവിന് വേണ്ടി വീട്ടിലെ ഈ വിലപ്പെട്ട വസ്തുക്കൾ ആരുമറിയാതെ വിറ്റു തന്റെ തറവാടിന്റെ പേര് നിലനിർത്താൻ ശ്രമിക്കുന്ന മുസ്തഫാക്കണ്ണിന് അവസാനം അവശേഷിക്കുന്നത് ഒരു ചാരുകസേര മാത്രമാണ്.

ശരീരവും മനസ്സും കാമവികാരത്താൽ നിറഞ്ഞ ഒരു ബൂർഷ്വാസിയുടെ ശേഷിപ്പാണ് ഈ നോവലിൽ കാണാനാകുക. കൈയിലുള്ള അവസാനത്തെ തരിമ്പും ഉപേക്ഷിക്കേണ്ടി വന്നിട്ടും തന്റെ ആത്മാഭിമാനത്തിൽ തെല്ലിട മാറ്റമില്ലാതെ സ്വന്തം തീരുമാനങ്ങളും അതിന്റെ വിധികളും മാത്രമാണ് ഏറ്റവും നല്ലതെന്ന് അഹങ്കാരത്തോടെ വിശ്വസിച്ചു പോരുന്ന ഒരു കഥാപാത്രമാണ് അയാൾ . ക്ഷയരോഗം പിടിപെട്ട് ജീവനുവേണ്ടി മല്ലിടുന്ന ഭാര്യ മറിയംബീവി തന്നെ തല്ലിക്കൊന്ന് മരിക്കാൻ വിടണമെന്ന് അയാളോട് കേഴുന്ന ഹൃദയഭേദകമായ ആ രംഗത്തിൽ പോലും ഉണ്ടാകേണ്ടിയിരുന്ന വേദനയത്രയും മുസ്തഫാക്കണ്ണിലേക്കു പകരാതെ എഴുത്തുകാരൻ നമ്മിലേക്കാണ് തിരിച്ചു വിടാൻ ശ്രമിക്കുന്നത് . അത്രമേൽ തന്റെ വിശ്വാസങ്ങളുമായി ഇഴചേർന്നു കിടക്കുന്ന ഒരു പരുക്കൻ കഥാപാത്രമാണയാൾ . ഒരു സ്ത്രീയുടെ ജീവിതത്തിൽ ദു:ഖങ്ങളും പരീക്ഷണങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും അപരിചിതനായ ഒരു പുരുഷന്റെ കൈയ്യിൽ നിന്നുള്ള താലിചരടിന് കഴുത്തു നീട്ടികൊടുക്കുന്ന നിമിഷം മുതലാണെന്ന് മറിയം ഓർക്കുന്നുണ്ട്. വീടിന്റെ അടുത്തുള്ള പടവുകളില്ലാത്ത ആഴമുള്ള കിണറ്റിൽ പൊന്തിയ പെൺ പ്രേതങ്ങളുടെ വിളറിയ മുഖങ്ങൾ ഓർത്തുകൊണ്ടു ഈ കിണറ്റിന് പോലും തന്നെ വേണ്ടല്ലോ എന്നു പരിതപിക്കുന്നുണ്ടവർ.

ഒരു കുടുംബജീവിതത്തിന്റെ പതനം മാത്രമല്ല, തലമുറ തലമുറയായി തുടരുന്നിരുന്ന കുടുംബ മഹിമയെ സംബന്ധിച്ചുള്ള മിഥ്യാധാരണകളുടെ ഒരു പൊളിച്ചെഴുത്തും ഈ കഥയിൽ കാണാൻ കഴിയും.ആധിപത്യം, പൊങ്ങച്ചം , സ്ത്രീകളുടെ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ, വംശീയ അടിച്ചമർത്തലുകൾ, അധികാരത്തിന്റെ ധാർഷ്ട്യം , സ്വാർത്ഥത എന്നിവയൊക്കെ കണക്കിലെടുക്കുമ്പോൾ നോവലിന്റെ പ്രമേയം ഇന്നത്തെ സന്ദർഭത്തിലും അനുയോജ്യമാണെന്ന് കാണാം .പുറംലോകം കാണാതെ നാലുഭിത്തികൾക്കുള്ളിലെ ഇരുട്ടിൽ ഉഴലുന്ന സ്ത്രീകൾക്ക് നേരെ അഴിച്ചു വിടുന്ന പുരുഷാധിപത്യത്തിന്റെ ക്രൂരതകൾ നോവലിൽ തുറന്നു കാട്ടിയതുകൊണ്ടു സ്വന്തം സമുദായത്തിൽ നിന്നും എഴുത്തുകാരന് എതിർപ്പുകളെ നേരിടേണ്ടി വന്നു.

ഇസ്ലാമിസ്റ്റുകളുടെ ജീവിതം അവരുടെ ഭാഷയിൽ എഴുതാൻ കാരണക്കാരൻ വൈക്കം മുഹമ്മദ് ബഷീറായിരുന്നു എന്ന് തോപ്പിൽ മുഹമ്മദ് മീരാൻ പറയുന്നുണ്ട് . തനിക്കും ഇസ്ലാമിക ജീവിതം രേഖപ്പെടുത്താം എന്ന് തോന്നിയത് ബഷീറിന്റെ കഥകൾ വായിച്ചപ്പോഴാണെന്ന് അദ്ദേഹം പലയിടത്തും സൂചിപ്പിച്ചിട്ടുണ്ട് .പ്രാദേശിക ഭാഷയുടെ ഭംഗി വേണ്ടുവോളം തന്റെ നോവലുകളിൽ പ്രദർശിപ്പിച്ചിരുന്ന ആളായിരുന്നു മീരാൻ . ഒരു പക്ഷേ മേൽ സൂചിപ്പിച്ച അ ബഷീറിയൻ സ്വാധീനം തന്നെയാകാം അതിനു കാരണം. തമിഴിലെ വൈക്കം മുഹമ്മദ് ബഷീർ എന്നു തോപ്പിൽ മുഹമ്മദ് മീരാനെ വിശേഷിപ്പിക്കുന്നതിൽ തെല്ലും അതിശയോക്തി കാണാനാവില്ല തന്നെ.

അദ്ദേഹത്തിന്റെ ആദ്യ നോവൽ, ഒരു തീരദേശ ഗ്രാമത്തിന്റെ കഥ, 1988 ലാണ് പ്രസിദ്ധീകരിച്ചത്.തോപ്പിൽ മുഹമ്മദ് മീരാന്റെ മിക്ക നോവലുകളും ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നാലാമത്തെ നോവലാണ് ചാരുകസേര.

ദ്രൗപദി-ആന്ധ്രയിൽ കോളിളക്കം സൃഷ്ടിച്ച നോവൽ

കഥാപാത്രങ്ങളുടെ എണ്ണം കൊണ്ടും സംഭവങ്ങളുടെ ബാഹുല്യം കൊണ്ടും ഒരു അക്ഷയഖനി തന്നെയാണ് മഹാഭാരതം . ഏതു തരത്തിലുളള കഥാപാത്രങ്ങളെയും ഇതിൽ കണ്ടെത്താനാകും. മനുഷ്യന്റെ എല്ലാത്തരത്തിലുമുള്ള സ്വഭാവ സവിശേഷതകൾ ഇതിൽ കാണാനാകുമെന്നുള്ളതാണ് മഹാഭാരതത്തിന്റെ ഒരു പ്രത്യേകത. മനുഷ്യ മനസ്സുകളെക്കുറിച്ച് ഇത്രത്തോളം കൈകാര്യം ചെയ്തിട്ടുള്ള ഒരു സാഹിത്യ കൃതി വേറെ ഉണ്ടോ എന്ന് സംശയമാണ്. ഒരു പക്ഷെ അക്കാരണം കൊണ്ടാകാം ‘ഇതിലുള്ളത് മറ്റു പലതിലും കണ്ടേക്കാം.ഇതിലില്ലാത്തത് മാറ്റൊരിടത്തും കാണുകയില്ല’ എന്ന് മഹാഭാരതത്തെ കുറിച്ചു പറയുന്നത്.

മഹാഭാരതം പോലുള്ള പുരാണകഥകളിൽ നിന്ന് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുകയും അവരെ മനുഷ്യത്വപരമായ വീക്ഷണകോണിൽ നിന്നുകൊണ്ട് ആധുനിക ജീവിത ചലനാത്മകതയോടെ പുന:രവതരിപ്പിക്കുകയുമാണ് പൊതുവെ സാഹിത്യകാരന്മാർ ചെയ്തുപോന്നിട്ടുള്ളത്. യാർലഗഡ്ഡ ലക്ഷ്മി പ്രസാദിന്റെ ‘ദ്രൗപദി’ എന്ന നോവലിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം വേണ്ടുവോളം എടുത്തുപോയോഗിച്ചിട്ടുള്ള നോവലാണിത്. ദ്രൗപദിയുടെ ജനന രഹസ്യം മുതൽ മരണം വരെയുള്ള സംഭവങ്ങളാണ് നോവലിന്റെ പ്രമേയം.

കൃഷ്ണ വർണ്ണമുള്ളതിനാൽ കൃഷ്ണ,ദ്രുപദന്റെ പുത്രിയായതിനാൽ ദ്രൗപദി,യജ്ഞവേദിയിൽ നിന്നും ജനിച്ചതിനാൽ യാജ്ഞസേനി,പാഞ്ചാല രാജപുത്രിയായതിനാൽ പാഞ്ചാലി. അങ്ങനെ പേരുകൾ നിരവധിയുണ്ട് കഥാ നായികയ്ക്ക്. ദ്രുപദ പുത്രിയും പാണ്ഡവരുടെ പത്നിയുമായ ദ്രൗപദിയുടെ കഥയെ ആധുനിക പശ്ചാത്തലത്തിൽ വിലയിരുത്തുന്നതോടൊപ്പം കഥാപാത്രത്തിന്റെ മനഃശാസ്ത്രപരമായ ഒരു അപഗ്രഥനം കൂടി ഇവിടെ നടത്തുന്നുണ്ട്.

കുരുക്ഷേത്രയുദ്ധത്തിന്റെ അവസാന നാളുകളിലെ ഒരു സുപ്രഭാതത്തിലാണ് കഥ തുടങ്ങുന്നത്. യുദ്ധത്തിന്റെ ദാരുണമായ അനന്തരഫലങ്ങളിൽ ദുഃഖിതയായ ദ്രൗപദി, അശ്വത്ഥമാവ് നടത്തിയ കൂട്ടക്കൊലയിൽ തന്റെ പങ്കിനെക്കുറിച്ച് ആത്മപരിശോധന നടത്തുവാൻ നിർബന്ധിതയായിരിക്കുക്കുന്ന ആ ഒരു നിമിഷം മുതൽ അവരുടെ പൊയ്‌പ്പോയ ജീവിതമത്രയും നമ്മുടെ മുന്നിൽ തെളിയുകയാണ്. രാവിലെ ദ്രൗപതിയെ ഉണർത്തിയ നകുലൻ, ദ്രൗപതിയുടെ അഞ്ച് പുത്രന്മാരെ രാത്രിയിൽ അശ്വത്ഥാമാവ് വധിച്ച കഥ പറയുകയാണ് . യുദ്ധക്കളത്തിൽ തന്റെ സഹോദരന്റെയും പുത്രന്മാരുടെയും മൃതദേഹങ്ങൾ കണ്ടപ്പോൾ ദ്രൗപതിക്ക് സങ്കടവും ദേഷ്യവും തോന്നി. അവൾ അശ്വത്ഥാമാവിനെ കൊല്ലുവാനും ,അവരുടെ ചെയ്തികൾക്ക് പ്രതികാരം ചെയ്യാൻ ഭർത്താക്കന്മാരെ പ്രേരിപ്പിക്കുകയും ചെയ്തു.എന്നാൽ അശ്വത്ഥാമാവിനെ വധിക്കാൻ ഭീമനെയും കൂട്ടരെയും അയച്ചു കഴിയുമ്പോഴേക്കും തനിക്കുണ്ടായ ആ ചിന്തയിൽ അവർ പശ്ചാത്തപിക്കുന്നുണ്ട്. ഇപ്പോൾ അവസാനിക്കാനിരിക്കുന്ന ആ മഹായുദ്ധത്തിന്റെ പഴിമുഴുവൻ തനിക്കു മേലെ ചാർത്തിതരാൻ ലോകം മുഴുവൻ കാത്തിരിക്കുന്നുണ്ടെന്ന ബോധ്യമാകാം അത്തരമൊരു പുനർചിന്തയുടെ ഒരു കാരണം. അതുമല്ലങ്കിൽ താൻ കാരണം ഇനിയും ഒരു ചോരപ്പുഴ ഒഴുകുന്നത് കാണാൻ ശക്തിയില്ലാഞ്ഞിട്ടുകൂടിയാകാം.

ദ്രൗപദിയുടെ ആത്മസംഘർഷങ്ങളുടെ കെട്ടഴിഞ്ഞു വീഴുന്നത് സ്വയംവരത്തിന് ശേഷമുള്ള ധർമപുത്രരുമായുള്ള ആദ്യരാത്രിയിലാണ്. അദ്ദേഹത്തിന്റെ സ്വഭാവത്തെ അടുത്തറിയുന്നതും, മനസ്സിലാക്കുന്നതും അപ്പോൾ മാത്രമാണ് . ആദ്യരാത്രികൊണ്ടു തന്നെ ഒരു സ്ത്രീ എങ്ങനെയാണ് ആതമവഞ്ചന നടത്തേണ്ടതെന്ന് ദ്രൗപദി മനസ്സിലാക്കി.വസ്ത്രാക്ഷേപ സഭയിൽ ദുര്യോധന സഹോദരനായ വികർണ്ണൻ കാണിച്ച നീതിമര്യാദകളും,ഔചിത്യ ബോധവും അവിടെ ഉണ്ടായിരുന്ന മഹാരഥർക്കുണ്ടായിരുന്നില്ല.എന്നാൽ സത്യം പറയുന്നവരെ വിഡ്ഢിയാക്കി ചെറുതാക്കി മൂലക്കിരുത്തുന്ന സ്വഭാവം തന്നെയാണ് കർണ്ണൻ അപ്പോളവിടെ ചെയ്തത്. ഒരു മനുഷ്യനിൽ തന്നെ അധമവും,ഉന്നതവുമായ വ്യക്തിത്വം ഒരുമിച്ചുണ്ടാകുമോ എന്ന സംശയം ആ നിമിഷം ദ്രൗപദിക്കുണ്ടായി. തന്റെ സ്വയംവര ദിവസം കർണ്ണന്റെ സംസ്കാരവും,വസ്ത്രാക്ഷേപ സമയത്ത് നീചത്വവും അവൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടിരുന്നു .

നോവലിൽ ദ്രൗപദിയുടെ ഏറ്റവും അടുത്ത സുഹൃത്ത് അവരുടെ അമ്മായിയമ്മയായ കുന്തിയാണ് . ദ്രൗപദിയ്‌ക്ക്‌ കുന്തിയുമായുള്ള അടുപ്പം വളരെ വ്യക്തമായി നോവലിൽ വരച്ചു കാട്ടുന്നുണ്ട്. അവർക്കു തമ്മിൽ ചില കാര്യങ്ങളിലെങ്കിലും സമാനതകളുണ്ടല്ലോ. ദ്രൗപതിയെപ്പോലെ കുന്തിക്കും വ്യതിരിക്തമായ പുരുഷ ബന്ധങ്ങളുണ്ടായിരുന്നു . ദ്രൗപദിയുടെ ജീവിതത്തിൽ കടന്നു വന്ന പല സങ്കീർണ്ണ ഘട്ടങ്ങളിലെയും മാനസിക സംഘർഷങ്ങളും ധർമ്മസങ്കടങ്ങളും മനസ്സിലാക്കുകയും അവർക്കു മാനസിക സാന്ത്വനം നല്കാൻ ശ്രമിക്കുന്നതും കുന്തിയാണ്.
പ്രതികാരം ചെയ്യാനുള്ള ആഗ്രഹത്തിന്റെ കാര്യത്തിൽ സ്വാർത്ഥമനസ്സുള്ളവളായി കണ്ട് എപ്പോഴും വിമർശിക്കപ്പെടുന്ന ഒരു കഥാപത്രമാണ് ദ്രൗപദി . കൗരവ സഭയിൽ എല്ലാവരാലും എല്ലാ രീതിയിലും അപമാനിക്കപ്പെട്ട ഒരു സ്ത്രീ തന്നെ അപമാനിച്ചവരോട് കണക്ക് ചോദിക്കുന്നതിൽ തെറ്റ് കാണാനാവില്ല.

മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ അടിസ്ഥാന സ്വഭാവങ്ങൾക്കും ലക്ഷ്യങ്ങൾക്കും വിരുദ്ധവും വ്യത്യസ്തവുമായാണ് ഈ നോവലിലെ കഥാപാത്ര നിർമ്മിതിയെങ്കിലും ദ്രൗപദിയെ ആധുനിക സ്ത്രീവാദ പരിപ്രേഷ്യത്തിൽ അവതരിപ്പിക്കുവാനുള്ള ഒരു ശ്രമമാണ് എഴുത്തുകാരനിവിടെ നടത്തിയിട്ടുള്ളത് .ദ്രൗപതിയുടെ സ്വഭാവം സൂക്ഷ്മമായ വൈവിധ്യത്തോടെ അവതരിപ്പിക്കുന്നതിൽ എഴുത്തുകാരൻ പൂർണ്ണമായി വിജയിച്ചിട്ടുണ്ടോ എന്നുള്ളതും സംശയമാണ്. മഹാഭാരതത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും പൊളിച്ചെഴുതാനുള്ള ഒരു ശ്രമം എഴുത്തുകാരന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. പഞ്ചപാണ്ഡവന്മാർ ,ധൃതരാഷ്ട്രർ, ഭീഷ്മർ, ദ്രോണർ തുടങ്ങി ശ്രീകൃഷ്ണനെ വരെ ആ പരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

അടിസ്ഥാന വിശ്വാസങ്ങളെ ലംഘിക്കുന്ന മാറ്റങ്ങളെ ഒരു സമൂഹവും സ്വാഗതം ചെയ്യില്ല. ആ മാറ്റങ്ങൾ ആ കഥാപാത്രങ്ങളുടെ തലത്തെ അഗാധത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ , സ്വാഭാവികമായും വായനക്കാരുടെ വികാരങ്ങൾ മുറിവേൽപ്പിക്കപ്പെടും .ലക്ഷ്മി പ്രസാദിന്റെ ദ്രൗപദി എന്ന നോവലിനും സംഭവിച്ചത് അത് തന്നെയായിരുന്നു. നോവൽ പുറത്തിറങ്ങിയപ്പോൾ ആന്ധ്രയിൽ ഒരു കോളിളക്കം തന്നെ അത് സൃഷ്‌ടിച്ചു . ദ്രൗപദിയെ ഒരു കാമഭ്രാന്തിയാക്കി ചിത്രീകരിച്ചു എന്നുള്ളതായിരുന്നു ആ വിവാദത്തിന്റെ പിന്നിൽ. ദ്രൗപദിയെയും പാണ്ഡവരെയും ശ്രീകൃഷ്ണനെയും മോശമായി കാണിക്കുകയും , ദ്രൗപദിയും ശ്രീകൃഷ്ണനും തമ്മിലുള്ള ബന്ധത്തെ അവിഹിത പ്രണയബന്ധമായി അവതരിപ്പിച്ചതും ഒട്ടേറെ പേരെ ചൊടിപ്പിച്ചു. വസ്ത്രാക്ഷേപ സമയത്തു ആ സഭയിലുണ്ടായിരുന്ന ധൃതരാഷ്ട്രരുൾപ്പെടെയുള്ള മുതിർന്നവർ പോലും ദ്രൗപദിയുടെ സൗന്ദര്യം കാണാൻ ആഗ്രഹിച്ചു.അത് നേരിൽ കാണാൻ കഴിയാതെ തന്റെ അന്ധതയെ ശപിക്കുന്നുണ്ടിവിടെ കൗരവ രാജാവ്. ദ്രൗപദി അപ്പോൾ ഒരു ദാസിയാണെന്നുള്ള കാര്യത്തിൽ സന്തോഷമുണ്ടാക്കുകയും തന്റെ അന്ധതയ്ക്ക് കാരണമായ സ്വന്തം അമ്മയെ മനസ്സിൽ പഴിക്കുകയും ചെയ്യുന്നുണ്ട് ധൃതരാഷ്ട്രർ. വ്യാസൻ സൃഷ്‌ടിച്ച ശ്രീകൃഷ്ണ ദ്രൗപദി ബന്ധത്തെ കാമം നിറഞ്ഞ പ്രണയമാക്കി മാറ്റുക വഴി തങ്ങളുടെ ആരാധനാ പുരുഷനെയും പഞ്ചകന്യകമാരിൽ ഒരാളായി കരുതി പൂജിക്കുന്ന ദ്രൗപദിയെയും എഴുത്തുകാരൻ മോശമായി ചിത്രീകരിച്ചു എന്നു വിമർശകർ ആരോപിച്ചു.

രാമായണത്തെയും മഹാഭാരതത്തെയും ആസ്പദമാക്കി നിരവധി കൃതികൾ പല ഭാഷകളിൽ രചിക്കപ്പെട്ടിട്ടുണ്ട്. പലതരത്തിലുള്ള വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. ദ്രൗപതി എന്ന ഈ നോവലിന്റെ കാര്യത്തിലും അത്തരത്തിൽ പരിഗണിക്കേണ്ട ഒരു വിഷയം മാത്രമേ ഉണ്ടായിട്ടുള്ളൂ .ഇത് മഹാഭാരതത്തിലെ വ്യാസന്റെ ദ്രൗപദിയല്ല . ലക്ഷി പ്രസാദിന്റെ ദ്രൗപദിയാണ് .അതിനെ വ്യാസഭാരതവുമായി താരതമ്യപ്പെടുത്തുന്നതിൽ ഒരർത്ഥവുമില്ല .ഈ നോവൽ അതേപടി നോവൽ വ്യാസമഹാഭാരതത്തെ പിന്തുടരുകയാണെങ്കിൽ പിന്നെ ഈ നോവലിൽ എന്ത് പുതുമയാണുണ്ടാകുക? പക്ഷെ ഇത് വായിച്ചിട്ടു അപ്പോൾ ഇതായിരുന്നു മഹാഭാരതത്തിലെ ദ്രൗപദി എന്ന് പറയുന്നവരോട് സഹതാപം മാത്രമേ തോന്നുകയുള്ളൂ.

മുൻപ് സൂചിപ്പിച്ചപ്പോലെ മഹാഭാരതത്തിൽ നിന്നും ഉണ്ടായിടുള്ള സാഹിത്യകാരന്മാരുടെ ദ്രൗപദി സൃഷ്ടികൾ ഇത് ആദ്യത്തേതോന്നുമല്ല .

‘തേജസ്വിനി ദ്രൗപദി’ (ഡോ:പദ്മാകർ വിഷ്ണു വർതക് )-മറാത്തി
‘കൃഷ്ണ, കുന്തി, ഏവം കൗന്തേയൊ’ (നൃസിംഗപ്രസാദ് ഭാദുരി)-ബംഗാളി
‘ദ്രൗപദി’ (പരിണീത ശർമ്മ)-ആസാമീസ്
ദ്രൗപദി’ (രാജേന്ദ്ര താപ്പ)-നേപ്പാളി
ദ്രൗപദി’ (ഡോ:പ്രതിഭ റോയ് )-നേപ്പാളി
ദ്രൗപദി’ (കാജൽ ഓജ വൈദ്യ ) -ഗുജറാത്തി
യാജ്ഞസേനി (പ്രതിഭ റോയ്)-ഒറിയ
കൃഷ്ണ’ (സുരേന്ദ്രനാഥ് സത്പതി)-ഒറിയ
ഗാന്ധാരി കുന്തി ദ്രൗപതി (കുലമണി ജെന)–ഒറിയ
ദ്രൗപദി (ശുകദേവ സാഹു)–ഒറിയ
‘പാഞ്ചാലി’ (ബച്ചൻ സിങ്ങ്)-ഹിന്ദി
ദ്രൗപദി കി ആത്മകഥ–ഹിന്ദി
പാഞ്ചാലി’ (സുശീൽ കുമാർ )-ഹിന്ദി
യാജ്ഞസേനി (രാജേശ്വർ വസിഷ്ഠ)-ഹിന്ദി
‘പാഞ്ചാലി’ (സാച്ചി മിശ്ര )-ഹിന്ദി
സൗശില്യ ദ്രൗപദി (കസ്തൂരി മുരളീകൃഷ്ണ ) -തെലുങ്ക്
യാജ്ഞസേനി (ത്രോവാഗുണ്ടവെങ്കട സുബ്രഹ്മണ്യ)–തെലുങ്ക്
തെലുഗിന്തികൊച്ചിന ദ്രൗപതി (എം.വി. രമണ റെഡ്ഡി)–തെലുങ്ക്
ദ പാലസ് ഓഫ് ഇല്യൂഷൻസ് (ചിത്ര ബാനർജി ദിവകരുണി)-ഇംഗ്ലീഷ്
ദ്രൗപദി ദ അബാൻഡൺഡ് ക്വീൻ’ (താക്കൂർ സിൻഹ)-ഇംഗ്ലീഷ്
Ms Draupadi Kuru: After the Pandavas (തൃഷ ദാസ്)–ഇംഗ്ലീഷ്
PANCHAALI THE PRINCESS OF PEACE (സാനിയ ഇനാംദാർ)-ഇംഗ്ലീഷ്
Draupadi: The Fire-Born Princess (സരസ്വതി നാഗ്‌പാൽ )-ഇംഗ്ലീഷ്
SONG OF DRAUPADI-(ഇറാ മുഖോതി)–ഇംഗ്ലീഷ്
Draupadi: The Tale of an Empress(സായി സ്വരൂപ ഐയ്യർ )-ഇംഗ്ലീഷ്
I am ‘DRAUPADI’ – Me through My own eyes(സൗരവ് ഖന്ന)-ഇംഗ്ലീഷ്
Draupadi: A Saga of Love, Life & Destiny (ഇഷിത സെൻ)–ഇംഗ്ലീഷ്
യാജ്ഞസേനി (തിരുവല്ല ശ്രീനി)-മലയാളം
യാജ്ഞസേനി (ഡോ :കെ പി രജനി )-മലയാളം
ദ്രൗപദി (പ്രതിഭാ റായ്)-മലയാളം (വിവർത്തനം)
മായാമന്ദിരം (ചിത്രാ ബാനർജി)-മലയാളം (വിവർത്തനം)
പാഞ്ചാലിയുടെ ഏഴുരാത്രികൾ (വിനയശ്രീ)-മലയാളം

തുടങ്ങിയവ അവയിൽ ചിലതു മാത്രം.

ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഡോക്ടറേറ്റ് നേടിയ ഗവേഷകൻ കൂടിയാണ് യാർലഗഡ്ഡ ലക്ഷ്മി പ്രസാദ് .തന്റെ ഈ നോവൽ ഹിന്ദിയിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് അദ്ദേഹം തന്നെയാണ്. 2010 ലെ കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് നേടിയ കൃതികൂടിയാണ് ദ്രൗപദി. ഈ നോവൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് ആർ ശശിധരനും , സി രാധാമണിയും ചേർന്നാണ്. പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യ അക്കാദമിയും. 280 പേജുകളുള്ള പുസ്തകത്തിന്റെ വില 140 രൂപ.