യോസയ്ക്ക് വിട

2025 ഏപ്രിൽ 13, ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരെ സംബന്ധിച്ചിടത്തോളം ഒരു ദുഃഖവാർത്തയുമായാണ് പുലർന്നത്. ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ അതികായനും നോബൽ സമ്മാന ജേതാവുമായ മാരിയോ വർഗാസ് യോസ, പെറുവിൻ്റെ തലസ്ഥാനമായ ലിമയിലെ വസതിയിൽ, തൻ്റെ 89-ാം വയസ്സിൽ, പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു. മക്കളായ അൽവാരോ, ഗൊൺസാലോ, മോർഗാന എന്നിവർ ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുടുംബത്തിൻ്റെ സ്വകാര്യതയെ മാനിച്ച്, പൊതുപരമായ ചടങ്ങുകൾ ഒഴിവാക്കി മൃതദേഹം ദഹിപ്പിക്കുമെന്നും അവർ അറിയിച്ചു

1936 മാർച്ച് 28 ന് പെറുവിലെ അരെക്വിപ്പയിൽ ജനിച്ച യോസയുടെ ജീവിതം അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്തതായിരുന്നു. ജനനത്തിനു മുൻപേ വേർപിരിഞ്ഞ പിതാവിനെ പത്താം വയസ്സിൽ കണ്ടുമുട്ടിയതും , ലിമയിലെ ലിയോൺസിയോ പ്രാഡോ സൈനിക സ്കൂളിലെ “നരകതുല്യമായ” അനുഭവങ്ങളും അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെയും എഴുത്തിനെയും ആഴത്തിൽ സ്വാധീനിച്ചു. ഈ അനുഭവങ്ങൾ അദ്ദേഹത്തിൻ്റെ ആദ്യ നോവലായ The Time of the Hero എന്ന കൃതിക്ക് നിമിത്തമായി. അധികാര ഘടനകളോടും അടിച്ചമർത്തലിനോടുമുള്ള അദ്ദേഹത്തിൻ്റെ സംവേദനക്ഷമതയും വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹവും അദ്ദേഹത്തിൻ്റെ കൃതികളിലെ പ്രധാന പ്രമേയങ്ങളായി മാറി. 2010-ൽ നോബൽ സമ്മാനം നൽകി സ്വീഡിഷ് അക്കാദമി ആദരിച്ചതും അധികാര ഘടനകളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ സൂക്ഷ്മമായ പഠനങ്ങളെയും വ്യക്തിയുടെ ചെറുത്തുനിൽപ്പിൻ്റെയും പരാജയത്തിൻ്റെയും മൂർച്ചയുള്ള ചിത്രീകരണങ്ങളെയുമായിരുന്നു.

ലിമയിലെ സാൻ മാർക്കോസ് നാഷണൽ യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കുമ്പോൾത്തന്നെ പത്രപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചു. നോവലിസ്റ്റ്, ഉപന്യാസകാരൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ, അദ്ധ്യാപകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഗബ്രിയേൽ ഗാർസിയ മാർക്കേസ്, കോർത്തസാർ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ “ബൂം” തലമുറയുടെ അവസാനത്തെ കണ്ണിയായിരുന്നു യോസ. സാർവത്രിക വിഷയങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹത്തിൻ്റെ കൃതികൾക്ക് ലോകമെമ്പാടും വലിയ സ്വാധീനമുണ്ടായിരുന്നു. മറ്റ് ബൂം എഴുത്തുകാരെക്കാൾ അന്താരാഷ്ട്രതലത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ യോസയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.

രാഷ്ട്രീയ ത്രില്ലറുകൾ, ചരിത്ര നോവലുകൾ, സാമൂഹിക ഹാസ്യം, ലൈംഗികതയുടെ തീക്ഷ്ണമായ ആഖ്യാനങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ശാഖകളിലൂടെയാണ് യോസയുടെ സാഹിത്യലോകം സഞ്ചരിച്ചത്. 1963-ൽ പുറത്തിറങ്ങിയ The Time of the Hero മുതൽ 2023-ൽ ഇറങ്ങിയ I Give You My Silence വരെ നീളുന്ന ആ യാത്ര അവിസ്മരണീയമാണ്. അദ്ദേഹത്തിന്റെ നോവലുകളെക്കാൾ നോൺ ഫിക്ഷൻ എഴുത്തും വായനക്കാർക്ക് വിരുന്നാണ്. അദ്ദേഹത്തിന്റെ നോൺ ഫിക്ഷനുകളാണ് ഞാനും കൂടുതൽ വായിച്ചിട്ടുള്ളത്. പലതും തീവില കാരണം നമുക്ക് അടുക്കാൻ സാധിക്കില്ല എന്ന കാരണം കൊണ്ട് തന്നെ മറ്റ് പല വഴികളിലൂടെ മിക്കതും സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ എല്ലാ കൃതികളും ഇപ്പോഴും മുഴുവനായി വായിച്ചു തീർന്നിട്ടില്ല. George Plimpton എഡിറ്റ് ചെയ്ത് Modern ലൈബ്രറി പുറത്തിറക്കിയ “Latin American Writers At Work” എന്ന പുസ്തകത്തിൽ യോസയുമായുള്ള ഒരു അഭിമുഖം ചേർത്തിട്ടുണ്ട്. ഒരുപിടി മികച്ച ചോദ്യങ്ങളും അതിനേക്കാൾ മികച്ച ഉത്തരങ്ങളും ഇതിൽ വായിക്കാം. Susannah Hunnewell ആണിതിന്റെ ഇംഗ്ലീഷ് വിവർത്തനം. മലയാളത്തിൽ വി രവികുമാർ ഇതിന്റെ പരിഭാഷ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.

The Green House (1965), Conversation in The Cathedral (1969),Captain Pantoja and the Special Service (1973), Aunt Julia and the Scriptwriter, (1977),The War of the End of the World ( 1981), The Feast of the Goat ( 2000) എന്നിവ അദ്ദേഹത്തിൻ്റെ നാഴികക്കല്ലുകളായ കൃതികളിൽ ചിലതുമാത്രം. ഓരോ നോവലും അധികാര ഘടനകളെയും അഴിമതി, അടിച്ചമർത്തൽ എന്നിവയെയും വ്യക്തിയുടെ ചെറുത്തുനിൽപ്പിനെയും വ്യത്യസ്ത കോണുകളിൽ നിന്ന് സമീപിച്ചു. ലാറ്റിനമേരിക്കൻ യാഥാർത്ഥ്യങ്ങളെ കീറിമുറിക്കാൻ അദ്ദേഹം ഫിക്ഷനെ ഒരു ശസ്ത്രക്രിയ ഉപകരണം പോലെ ഉപയോഗിച്ചു.

യാഥാർത്ഥ്യത്തിൽ ഊന്നിയുള്ള ചരിത്രപരമായ അടിത്തറയും , ഫോക്നറെ ഓർമ്മിപ്പിക്കുന്ന സങ്കീർണ്ണമായ ആഖ്യാന ഘടനകളും , സംഭാഷണങ്ങൾ ഇടകലർത്തുന്ന രീതിയും , മോഡേണിസത്തിൻ്റെയും പോസ്റ്റ്മോഡേണിസത്തിൻ്റെയും സമന്വയവും യോസയുടെ രചനാശൈലിയെ ,മികച്ചു നിർത്തുന്നു . ഫ്ലോബേർ, സാർത്ര്, ഫോക്നർ തുടങ്ങിയവരുടെ സ്വാധീനം അദ്ദേഹത്തിൻ്റെ എഴുത്തിൽ കാണാമെങ്കിലും , തനതായ ഒരു പാത വെട്ടിത്തുറക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ക്യൂബൻ വിപ്ലവത്തിൻ്റെ ആദ്യകാല അനുഭാവിയായിരുന്ന യോസ, പിന്നീട് വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ലിബറലിസത്തിൻ്റെ ശക്തനായ വക്താവായി മാറി. 1971-ലെ “പഡില്ല സംഭവം” ഈ മാറ്റത്തിലെ ഒരു നിർണ്ണായക ഘട്ടമായിരുന്നു. 1990-ൽ പെറുവിൻ്റെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അൽബെർട്ടോ ഫ്യൂജിമോറിയോട് പരാജയപ്പെട്ടു. ഈ പരാജയത്തെത്തുടർന്ന് അദ്ദേഹം സ്പെയിനിലേക്ക് താമസം മാറുകയും സ്പാനിഷ് പൗരത്വം നേടുകയും ചെയ്തു. എങ്കിലും, ഒരു പൊതു ബുദ്ധിജീവിയെന്ന നിലയിൽ അദ്ദേഹം ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തെയും ലോകകാര്യങ്ങളെയും കുറിച്ച് തൻ്റെ “പിയേദ്ര ഡി ടോക്” എന്ന കോളത്തിലൂടെയും മറ്റ് ലേഖനങ്ങളിലൂടെയും നിരന്തരം അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ടിരുന്നു. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ നേതാക്കളെ നിശിതമായി വിമർശിച്ച അദ്ദേഹം , ചില വലതുപക്ഷ നേതാക്കളെ പിന്തുണച്ചത് വിവാദങ്ങൾക്കും വഴിവെച്ചു.

ലാറ്റിനമേരിക്കൻ ബൂം തലമുറയിലെ അതികായന്മാരായിരുന്ന യോസയും ഗബ്രിയേൽ ഗാർസിയ മാർക്കേസും ആദ്യകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു . ഇരുവരും തമ്മിലുള്ള ബന്ധം 1976-ൽ മെക്സിക്കോ സിറ്റിയിൽ വെച്ച് യോസ മാർക്കേസിനെ ഇടിച്ചതോടെ എന്നെന്നേക്കുമായി അവസാനിച്ചു. ഈ വേർപിരിയലിൻ്റെ കാരണം വ്യക്തിപരമോ രാഷ്ട്രീയമോ എന്നത് ഇന്നും ദുരൂഹമായി തുടരുന്നു.ഈ സംഭവത്തിന്റെ പല ഭാഷ്യങ്ങൾ നിലവിലുണ്ട് . ശൈലിയിലും പ്രമേയങ്ങളിലും ഇരുവരും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. യോസയുടെ ബൗദ്ധിക വിശകലനവും ഘടനാപരമായ സങ്കീർണ്ണതയും യാഥാർത്ഥ്യത്തോടുള്ള പ്രതിബദ്ധതയും ഒരു വശത്ത്, മാർക്കേസിൻ്റെ മാജിക് റിയലിസവും കാവ്യാത്മക ഗദ്യവും ഐതിഹ്യ നിർമ്മാണവും മറുവശത്ത്. ആരാണ് മികച്ചത് എന്നതിനേക്കാൾ, ലാറ്റിനമേരിക്കൻ സാഹിത്യത്തിന് ഇരുവരും നൽകിയ അതുല്യമായ സംഭാവനകളാണ് പ്രധാനം. യോസയുടെ “കനം” നിലകൊള്ളുന്നത് യാഥാർത്ഥ്യത്തിൻ്റെയും അധികാരത്തിൻ്റെയും നിശിതമായ വിശകലനത്തിലും, വിശാലമായ രചനാ വൈവിധ്യത്തിലും, സജീവമായി ഇടപെടുന്ന ഒരു പൊതു ബുദ്ധിജീവിയെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ റോളിലുമാണ്. അങ്ങനെ നോക്കുമ്പോൾ മാർക്കേസിനെക്കാൾ ഒരുപടി മുന്നിൽ വരും യോസ.

2010-ലെ നോബൽ സമ്മാനം യോസയുടെ കിരീടത്തിലെ പൊൻതൂവലായി.സെർവാൻ്റസ് പ്രൈസ് (1994) , റോമുലോ ഗാലെഗോസ് പ്രൈസ് (1967) , പ്രിൻസ് ഓഫ് അസ്റ്റൂറിയാസ് അവാർഡ് (1986) തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. റിയൽ അക്കാദമിയ എസ്പാനോളയിലും (1996) ഫ്രഞ്ച് ഭാഷയിൽ എഴുതാത്ത ആദ്യ വ്യക്തിയെന്ന നിലയിൽ അക്കാദമി ഫ്രാങ്കൈസിലും (2023) അംഗത്വം ലഭിച്ചത് അദ്ദേഹത്തിൻ്റെ ആഗോള പ്രസക്തിക്ക് അടിവരയിടുന്നു.

മാരിയോ വർഗാസ് യോസ വിടവാങ്ങുമ്പോൾ, ലോകസാഹിത്യത്തിന് നഷ്ടമാകുന്നത് കേവലം ഒരു എഴുത്തുകാരനെയല്ല, മറിച്ച് ഒരു സാമൂഹിക വിമർശകനെയും എല്ലാറ്റിനുമുപരിയായി വാക്കിൻ്റെ കരുത്തിൽ അടിയുറച്ച് വിശ്വസിച്ച ഒരു മനുഷ്യനെകൂടിയാണ്. അധികാരത്തിൻ്റെ ഇടനാഴികളിലൂടെയും മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളിലൂടെയും അദ്ദേഹം നടത്തിയ യാത്രകൾ അക്ഷരങ്ങളിലൂടെ അനശ്വരമായി നിലനിൽക്കും. അദ്ദേഹത്തിൻ്റെ കൃതികൾ വരും തലമുറകൾക്കും പ്രചോദനവും വെളിച്ചവുമായി തുടരും, കാരണം യോസയുടെ വാക്കുകൾക്ക് മരണമില്ല.

യോസയ്ക്ക് വിട !!

എഴുത്തിലൂടെ  അക്രമത്തെ അതിജീവിക്കുന്നവർ

2022 ഓഗസ്റ്റ് 12-ന് ന്യൂയോർക്കിലെ വെയിൽ നിറഞ്ഞ ഒരു വെള്ളിയാഴ്ചയിൽ  ആംഫി തിയേറ്ററിൽ വച്ച്  എഴുത്തുകാർക്ക് സുരക്ഷിതമായ ഇടങ്ങൾ സൃഷ്ടിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു പ്രഭാഷണത്തിനിടെ സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടു.അക്രമിയുടെ പേര് ഹാദി മാതർ എന്നായിരുന്നു. വെറും ഇരുപത്തേഴ് നിമിഷങ്ങൾ മാത്രമേ കൊലയാളിക്ക് കിട്ടിയുള്ളൂ .  ആക്രമണത്തിൽ എഴുത്തുകാരന്റെ വലതു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടമായി. ഇടതു കൈയുടെ സ്വാധീനം  ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. തനിക്ക് നേരെയുണ്ടായ ക്രൂരമായ ഈ ആക്രമണത്തെക്കുറിച്ചും  അതിനെ അതിജീവിച്ച രീതികളെയുമൊക്കെയാണ് ‘കത്തി’ (Knife-Meditations After an Attempted Murder)എന്ന തന്റെ പുതിയ ഓർമ്മ കുറിപ്പിൽ സൽമാൻ റുഷ്ദി വിവരിക്കുന്നത് .  ആക്രമണത്തെക്കുറിച്ചുള്ള വിശദമായ വിവരണം ഓർമ്മക്കുറിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.  ആ  നിമിഷത്തിൽ താൻ അനുഭവിച്ച  ഞെട്ടലും ,ഭീതിയും  അദ്ദേഹം വായനക്കാർക്കായി  തന്റെ പുതിയ പുസ്തകത്തിൽ പകർത്തിയിരിക്കുന്നു . 

വെറും ഇരുപത്തിനാലു വയസ്സു മാത്രം പ്രായമുള്ള  ലെബനീസ്-അമേരിക്കനായ  ഹാദി മാതർ, റുഷ്ദിയുടെ വിവാദ പുസ്തകത്തിന്റെ വെറും രണ്ട് പേജുകൾ മാത്രം വായിക്കുകയും യൂട്യൂബിൽ അദ്ദേഹത്തിന്റെ ചില വീഡിയോകൾ കാണുകയും ചെയ്തിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ്  റുഷ്ദിയുടെ കൃതികളെല്ലാം  ‘മോശമാണെന്ന്’ മനസ്സിലാക്കി അദ്ദേഹത്തെ വധിക്കാൻ ഇറങ്ങി തിരിച്ചത്. പുസ്തകത്തിൽ  ആക്രമിയുടെ ശരിയായ പേര്  ഉപയോഗിക്കാൻ റുഷ്ദി  ആഗ്രഹിക്കാത്തതുകൊണ്ട്  കൊലയാളിയുടെ ഇംഗ്ലീഷ് അർഥം വരുന്ന assasin  എന്ന വാക്കിലെ   A എന്ന അക്ഷരം ഉപയോഗിച്ചാണ്  പുസ്തകത്തിൽ അയാളെ ഉടനീളം റുഷ്ദി  സംബോധന ചെയ്തിരിക്കുന്നത്. ശരീരത്തിൽ നിറയെ മുറിവുകളുമായി താഴെ വീഴുമ്പോൾ റുഷ്ദിയുടെ മനസ്സിലൂടെ നിരവധി കാര്യങ്ങൾ കടന്നു പോയി. കടുത്ത ഏകാന്തതയാണ് തനിക്ക് ആദ്യം അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു . ഇനിയൊരിക്കലും തന്റെ ഭാര്യ എലീസയെയും ,മക്കളെയും സഹോദരിമാരെയും അവരുടെ പെണ്മക്കളെയും കാണാൻ സാധിക്കില്ല എന്നദ്ദേഹം കരുതി . അന്നേരം തന്റെ വിവാദ പുസ്തകമായ ദ് സാത്താനിക് വെഴ്‌സസിൻ്റെ പ്രാരംഭ വരികളിലെ ചിലത് മനസിലേക്ക് ഓടി കയറി വന്നു. ‘വീണ്ടും ജനിക്കണമെങ്കിൽ , ആദ്യം നിങ്ങൾ  മരിക്കണം’. 

ദ സാത്താനിക് വേഴ്‌സസിൻ്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് 1989-ൽ അയത്തുള്ള ഖൊമേനി ഫത്‌വ പുറപ്പെടുവിച്ചിട്ട് മുപ്പത്തിമൂന്നര വർഷങ്ങൾ കഴിഞ്ഞിരുന്നു. അന്ന് മുതൽ ഇത്പോലെയുള്ള ഏതെങ്കിലും പൊതുചർച്ചാ വേദികളിലോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ തനിക്ക് നേരെ നടന്നടുക്കുന്ന ഒരു കൊലയാളിയെ  റുഷ്ദി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഫത്‌വയ്ക്ക് ശേഷമുള്ള വർഷങ്ങളിൽ തനിക്കെതിരെ വന്ന ആറോളം  കൊലപാതക ഗൂഢാലോചനകളെങ്കിലും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ വൈദഗ്ധ്യത്താൽ പരാജയപ്പെടുത്തിയതായി പറയുന്നുണ്ട്.

ഖൊമേനിയുടെ  ഫത്‌വ പക്ഷേ കലാകാരനെന്ന നിലയിൽ തന്നെ വഴിതെറ്റിച്ചേക്കാവുന്ന രണ്ടു വഴികളുണ്ടെന്ന് മനസ്സിലാക്കിയിടത്താണ്  തന്റെ വിജയമെന്ന് റുഷ്ദി ഓർമിപ്പിക്കുന്നു. ഫത്‌വക്ക് ശേഷം ഭയന്ന്  അതിനു കീഴ്‌പ്പെട്ട്   അത്തരം പുസ്തകങ്ങൾ റുഷ്ദി എഴുതിയില്ല . എന്നാൽ അതിനെതിരെ പ്രതികാരം മൂത്ത് എതിർത്തുകൊണ്ടുള്ള  പുസ്തകങ്ങളും എഴുതിയില്ല. ഈ രണ്ടു സാധ്യതകളും തന്റെ  വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും നശിപ്പിക്കുകയും അത്  ഫത്‌വയുടെ തന്നെ സൃഷ്ടിയായി മാറ്റുകയും ചെയ്യും. അതുകൊണ്ട് ഒരു കലാകാരൻ എന്ന നിലയിൽ ഇവയെയെല്ലാം അതിജീവിക്കാനുള്ള ഒരേയൊരു മാർഗം, താൻ  സഞ്ചരിക്കുന്ന സാഹിത്യപാതയെ മനസ്സിലാക്കുകയും, തിരഞ്ഞെടുത്ത യാത്രകളെ അംഗീകരിക്കുകയും, ആ വഴിയിലൂടെ തന്നെ മുന്നോട്ട് പോകുകയും ചെയ്യുക എന്നതായിരുന്നു. അതിന് ഇച്ഛാശക്തിമാത്രം ഉണ്ടായാൽ മതിയാകുമായിരുന്നു .പക്ഷേ അത്തരം തിരഞ്ഞെടുപ്പുകൾ എളുപ്പമായിരുന്നില്ല എന്നദ്ദേഹം പറയുന്നു  . താൻ  ആരായിരുന്നുവെന്നും  തനിക്ക്  താനായിത്തന്നെ തുടരാനാകുമോ എന്നുള്ള ചോദ്യങ്ങൾ അന്നേരം ഉയർന്നു വന്നെന്നും റുഷ്ദി പറയുന്നു.ഫത്‌വയ്ക്ക് മുമ്പായി അഞ്ച് പുസ്തകങ്ങൾ അദ്ദേഹം എഴുതിയിരുന്നു  ,അതിനു ശേഷം  പതിനാറെണ്ണവും . ഷാർലി ഹെബ്‌ദോ അക്രമത്തിന്  തൊട്ടുപിന്നാലെ, റുഷ്ദി  എഴുതി: ‘മതത്തോടുള്ള ബഹുമാനം’ എന്നത് ‘മതത്തോടുള്ള ഭയം’ എന്നർത്ഥമുള്ള ഒരു വാക്യമായി മാറിയിരിക്കുന്നു. 

റുഷ്ദിക്ക് നേരെയുള്ള ആക്രമണത്തിനെതിരെ നിരവധിപേർ പ്രതികരിച്ചു. വെറുപ്പിൻ്റെയും പ്രാകൃതശക്തികളുടെ ഭീരുത്വമായ ആക്രമണത്തിന് അദ്ദേഹം ഇരയായെന്നും . അദ്ദേഹത്തിന്റെത്   സാർവത്രികമായ പോരാട്ടമാണ് എന്നും ഫ്രാൻസിന്റെ പ്രസിഡന്റ്  മാക്രോൺ അഭിപ്രായപ്പെട്ടു . ബൈഡൻ ഉൾപ്പെടെ  മറ്റ് ലോകനേതാക്കളും സമാനമായ പ്രസ്താവനകൾ നടത്തി റുഷ്ദിക്ക് ഐക്യദാർഡ്യം  പ്രഖ്യാപിച്ചു. എന്നാൽ  താൻ ജന്മാരാജ്യമായ ഇന്ത്യക്ക്  ഇതേകുറിച്ച് പറയാൻ അന്നേരം വാക്കുകളൊന്നും കിട്ടിയില്ല എന്നദ്ദേഹം പറയുന്നുണ്ട്. നിലവിൽ വന്ന ഇന്ത്യയുടെ പുതിയ ഭരണഘടന, ഭാഷയിലും ഉദ്ദേശ്യത്തിലും പൂർണ്ണമായും മതേതരമായിരുന്നു. എന്നാൽ  നിലവിലെ ഭരണകൂടം ആ മതേതര അടിത്തറയെ തുരങ്കംവയ്ക്കാനും ആ സ്ഥാപകരെ അപകീർത്തിപ്പെടുത്താനും പ്രത്യക്ഷമായി മതപരവും ഭൂരിപക്ഷമുള്ളതുമായ ഒരു ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാൻ ശ്രമിക്കുന്ന അവസ്ഥകളെ ഓർമ്മിപ്പികുകയും ചെയ്യുന്നുണ്ട് എന്നദ്ദേഹം കൂട്ടി ചേർക്കുന്നു. 

തൻ്റെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചതിന് ഏതാണ്ട് ആറ് വർഷങ്ങൾക്ക്  ശേഷം, 1994 ഒക്ടോബർ 14-ന് എൺപത്തിരണ്ടുകാരനായ ഈജിപ്ഷ്യൻ എഴുത്തുകാരൻ നജീബ്  മഹ്ഫൂസ് തൻ്റെ സഹ എഴുത്തുകാരുമായും ചിന്തകരുമായും നടത്തുന്ന  പ്രതിവാര കൂടിക്കാഴ്ചയ്ക്കായി തൻ്റെ പ്രിയപ്പെട്ട കെയ്‌റോ കഫേയിലേക്ക് നടക്കാൻ വീട് വിട്ടിറങ്ങി .നടത്തം തുടരുമ്പോൾ ഒരു കാർ അദ്ദേഹത്തിന്റെ അരികിലൂടെ ഇഴഞ്ഞു നീങ്ങി വന്നു . തന്റെ ആരാധകരിൽ ആരെങ്കിലുമാകും എന്നദ്ദേഹം കരുതിയെങ്കിലും അത് തെറ്റായിരുന്നു എന്നു തിരിച്ചറിയുമ്പോഴേക്കും . കാറിൽ നിന്ന് ചാടിയിറങ്ങിയ ആൾ  മഹ്ഫൂസിൻ്റെ കഴുത്തിൽ തുടർച്ചയായി കുത്തി അദ്ദേഹത്തെ വീഴ്ത്തി. .  അക്രമി ഉടനടി രക്ഷപ്പെട്ടു. ഭാഗ്യവശാൽ, ആ  എഴുത്തുകാരൻ ആക്രമണത്തെ അതിജീവിച്ചു. “സാംസ്കാരിക ഭീകരതയുടെ” ഒരു ഉദാഹരണമായിരുന്നു ഇതും. ഈജിപ്ഷ്യൻ ഇസ്ലാമിക മതമൗലികവാദികൾക്കെതിരെ നിലാപടുകൾ കൈകൊണ്ടതിന്നുള്ള മറുപടിയായിരുന്നു ഈ വധശ്രമം   . സ്വാഭാവികമായും ഒരു  ആക്രമണത്തിൻ്റെ സാധ്യത വർഷങ്ങളായി മഹ്ഫൂസിൻ്റെ തലയിൽ തൂങ്ങിക്കിടന്നിരുന്നു എന്നതാണ് സത്യം . യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നീ മൂന്ന് മഹത്തായ ഏകദൈവവിശ്വാസങ്ങളുടെ പിറവിയെ വിവരിക്കുന്ന ചിൽഡ്രൻ ഓഫ് ദ ആലി എന്ന അദ്ദേഹത്തിന്റെ  പുസ്തകം  ഇസ്ലാമിനെ അപമാനിച്ചതിന് നിരോധിക്കപ്പെട്ടിരുന്നു.

വർഷം 1938, ജനുവരി 7. സാമുവൽ ബെക്കറ്റ് തന്റെ മർഫി എന്ന നോവലിന്റെ എഴുത്തു കുത്തുകളുമായി നടക്കുന്ന സമയം.ഒരു സിനിമ കഴിഞ്ഞ്  പാരീസിലെ ഒരു തെരുവിലൂടെ തന്റെ വീട്ടിലേക്കു പോകുകയായിരുന്ന  സാമുവൽ ബെക്കറ്റിനെ പ്രൂഡൻ്റ് എന്നു പേരുള്ള ഒരു കൂട്ടികൊടുപ്പുകാരൻ സമീപിച്ച് പണം ആവശ്യപ്പെട്ടു.  ഒടുവിൽ ബെക്കറ്റിന്  പ്രുഡൻ്റിനെ തള്ളിമാറ്റേണ്ടി വന്നു. പക്ഷേ വൈകി പോയിരുന്നു .  അപ്പോഴേക്കും പ്രുഡൻ്റിന്റെ കൈയ്യിലുണ്ടായിരുന്ന കത്തി   ബെക്കറ്റിന്റെ ഇടത് ശ്വാസകോശത്തിനും  ഹൃദയത്തിനും ഇടയിലേക്ക്  കയറിയിരുന്നു . അമിത  രക്തസ്രാവം ഉണ്ടായെങ്കിലും തക്കസമയത്ത്  ബെക്കറ്റിനെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയതുകൊണ്ട്  ജീവൻ തിരിച്ചു കിട്ടി. യുലീസസിന്റെ എഴുത്തുകാരൻ   ജെയിംസ് ജോയ്‌സാണ് അന്നേരം  ആശുപത്രിയിലെ സ്വകാര്യ മുറിയുടെ ചെലവ് വഹിച്ചത്. 

ആശുപത്രിയിൽ നിന്ന് മോചിതനായ ശേഷം ബെക്കറ്റ് പ്രുഡൻ്റിന്റെ  വിചാരണയ്ക്ക് പോയി, കോടതിമുറിയിൽ വെച്ച് അയാളെ കണ്ട്  , എന്തിനാണ് തന്നോടിതു  ചെയ്തതെന്ന് ചോദിച്ചു. ‘എനിക്കറിയില്ല സർ. എന്നോട് ക്ഷമിക്കണം ‘ എന്നു മാത്രമായിരുന്നു അയാളുടെ മറുപടി .ഈ സംഭവ കഥ വായിച്ചപ്പോൾ, ബെക്കറ്റിനെപ്പോലെ തന്റെ  അക്രമിയുടെ മുഖത്ത് നോക്കാനും അയാളെ നേരിട്ട് കണ്ട് സംസാരിക്കാനും റുഷ്ദിയെ  പ്രേരിപ്പിച്ചു.തന്റെ കൊലയാളിയുമായി ഒരു സാങ്കല്പിക സംഭാഷണത്തിൽ റുഷ്ദി ഏർപ്പെടുന്നുണ്ട്. സംഭാഷണം അവസാനിക്കുമ്പോൾ  അതെല്ലാം കേൾക്കാനുള്ള കഴിവ് അവനുണ്ടെന്ന് താൻ  വിശ്വസിക്കുന്നില്ലെങ്കിലും അയാളോട്  പറയാൻ ആഗ്രഹിക്കുന്ന ഇനിയും ചില കാര്യങ്ങളുണ്ടെന്നും റുഷ്ദി മനസ്സിലാക്കുന്നു. എഴുത്തുകാർക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ പുതിയ കാര്യമൊന്നുമല്ല.സമാനസംഭവങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളിലിൽ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ കേരളത്തിൽ  റുഷ്ദിക്കെതിരെ നടന്ന സംഭവത്തിനെ അപലപിച്ചു എഴുതിയ പോസ്റ്റിന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതുകൊണ്ടു എഴുത്തുകാരനായ മനോജ് കുറൂർ സാഹിത്യ പ്രവർത്തനം നിർത്തുകയാണെന്ന് വരെ പ്രഖ്യാപിക്കപ്പെടുകയുണ്ടായി.  

കല ഉണരുന്ന ഒരു സ്വപ്നമാണെന്ന് താൻ  വിശ്വസിക്കുന്നു. ആ ഭാവനയ്ക്ക് സ്വപ്നങ്ങൾക്കും യാഥാർത്ഥ്യത്തിനും ഇടയിലുള്ള വിടവ് നികത്താനും യാഥാർത്ഥ്യത്തെ അയഥാർത്ഥമായ ഭൂതകണ്ണാടിയിലൂടെ  കാണുന്നതിലൂടെ പുതിയ വഴികൾ  മനസ്സിലാക്കാനും കഴിയും.മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കത്തി എന്നത്, നമ്മളുടെ ഉപയോഗത്തിൽ നിന്ന് അർത്ഥം നേടുന്ന ഒരു ഉപകരണമാണ് . ധാർമ്മികമായി അത് നിഷ്പക്ഷമാണെങ്കിലും   അവയുടെ  ദുരുപയോഗമാണ് അധാർമികത റുഷ്ദി കൂട്ടിചേർക്കുന്നു. ഈ സംഭവത്തിന് ശേഷം  പരിഭ്രാന്തി, വിഷാദം തുടങ്ങിയ  ലക്ഷണങ്ങൾ ഇല്ലായിരുന്നുവെങ്കിലും  ഇതേകുറിച്ച് എഴുതികൊണ്ടിരിക്കുമ്പോൾ ആഴ്ചയിൽ പലതവണ പേടിസ്വപ്നങ്ങൾ ഉണ്ടാകാറുണ്ട് എന്നദ്ദേഹം എഴുതിയിട്ടുണ്ട്. കാലത്തിന്   എല്ലാ മുറിവുകളും സുഖപ്പെടുത്താനൊക്കില്ലെന്നും , പക്ഷേ അതിന് വേദനയെ നിർവീര്യമാക്കാനും  പേടിസ്വപ്നങ്ങൾ ഇല്ലാതാക്കാനും സാധിക്കും  ;അദ്ദേഹം പറയുന്നു. 

ഇത്തരം ആക്രമണങ്ങൾ അനുഭവിക്കേണ്ടി വരുന്നവർക്ക്  നേരിടേണ്ടി വരുന്ന  മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ അനവധിയാണ്.  കാരണം അത്തരം ആഘാതങ്ങൾ ഓർമ്മകളെ വികലമാക്കപ്പെടുന്നുണ്ട്. ഇതിനെ മറികടക്കാൻ നിരവധി ശാസ്ത്രീയ പദ്ധതികൾ വൈദ്യശാസ്ത്ര രംഗത്ത്  ഇന്ന് ലഭ്യമാണ്.അത്തരം പരിശീലന പദ്ധതികളിലൂടെ  ഉത്കണ്ഠയുടെയും വിഷാദത്തിൻ്റെയും ലക്ഷണങ്ങൾ കുറയ്ക്കാമെന്നും , രക്തസമ്മർദ്ദം കുറയ്ക്കുകയും  രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താമെന്നും പറയുന്നു.റുഷ്ദിയെ സംബന്ധിച്ചിടത്തോളം, ആക്രമണത്തെക്കുറിച്ച് എഴുതുന്നത്, തനിക്ക് നേരിട്ട ആഘാതത്തെ അഭിമുഖീകരിക്കുന്നതിനും അതിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു ഘടനാപരമായ മാർഗ്ഗം കൂടിയാണ്.  സംഭവത്തിൻ്റെ ഓർമ്മയുമായി ബന്ധപ്പെട്ട ദുരിതവും ഓർമ്മകളും  വികാരങ്ങളും ഇതുവഴി ലഘൂകരിച്ചു എന്നു റുഷ്ദി അവകാശപ്പെടുന്നു. 

ഒന്നിലധികം ശസ്ത്രക്രിയകളും ഫിസിക്കൽ തെറാപ്പിയും ഉൾപ്പെട്ട തൻ്റെ പതിമൂന്ന് മാസത്തെ പുനരധിവാസ സമയത്ത്, വൈകാരികവും മാനസികവുമായ ആഘാതങ്ങളുമായി പൊരുത്തപ്പെടുക എന്നതായിരുന്നു റുഷ്ദി നേരിട്ട വെല്ലുവിളി .ഇത്തരമൊരു ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പായ  “കത്തി” പൂർത്തിയാക്കുന്നത് വെറുമൊരു ഒരു സാഹിത്യശ്രമം മാത്രമല്ല, മറിച്ച് അതിജീവനത്തിൻ്റെ ഒരു പ്രവർത്തനമായി തന്നെ കാണേണ്ടിയിരിക്കുന്നു. 

കത്തിയിൽ റുഷ്ദിയുടെ ആഖ്യാനം വ്യക്തിപരമായ ആഘാതങ്ങൾക്കപ്പുറം വിശാലമായ സാമൂഹിക ആശങ്കകളെയും അഭിമുഖീകരിക്കുന്നുണ്ട് . ഇത് കേവലം  വ്യക്തിയുടെ ശാരീരികമായ അതിജീവനത്തിൻ്റെ ഒരു വിവരണം മാത്രമല്ല, ആധുനിക സാമൂഹിക ഘടനകളുടെയും പ്രത്യയശാസ്ത്രപരമായ ഏറ്റുമുട്ടലുകളുടെയും സങ്കീർണ്ണതകളെ അഭിമുഖീകരിക്കാൻ  ആവശ്യമായ പ്രതിരോധം ഏർപ്പെടുത്തുന്നതിനുള്ള  ബൗദ്ധികവും വൈകാരികവുമായ ഒരു യാത്ര കൂടിയാണ്.വിശാലമായ ഈ വീക്ഷണം ആഖ്യാനത്തെ സമ്പന്നമാക്കുക മാത്രമല്ല, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള സ്വന്തം അനുഭവങ്ങളിൽ സമാനതകൾ കണ്ടെത്തുന്ന വായനക്കാരുമായി ബന്ധിപ്പിക്കാനും ഇടയാക്കും; പ്രതേകിച്ചും ലോകം മുഴുവൻ അത്തരമൊരു കെട്ട അവസ്ഥയിലൂടെ  കടന്നുപോകുന്ന ഈ സമയത്ത്.  

വ്യക്തിത്വത്തെ രാഷ്ട്രീയവുമായി ഇഴചേർക്കാനുള്ള റുഷ്ദിയുടെ കഴിവ് ഇവിടെയും  പ്രകടമാണ്,ഈ വിശാലമായ വിവരണങ്ങൾക്കുള്ളിൽ സ്വന്തം നിലപാടുകൾ പ്രതിഫലിപ്പിക്കാൻ വായനക്കാരെ ക്ഷണിക്കുന്ന ബഹുതല വീക്ഷണവും റുഷ്ദി വാഗ്ദാനം ചെയ്യുന്നുണ്ട്. അക്രമത്തിൻ്റെ വ്യക്തിഗത വിവരണത്തെ മറികടക്കുന്ന ഒരു സുപ്രധാന സാഹിത്യ സൃഷ്ടിയാക്കി കത്തിയെ മാറ്റുന്ന പ്രധാന ഘടകവും അതു തന്നെയാണ്. . റുഷ്ദിയുടെ വിമർശനം സാഹിത്യ സമൂഹത്തിലേക്കും പ്രസിദ്ധീകരണ വ്യവസായത്തിലേക്കും വ്യാപിക്കുന്നുണ്ട് , തന്നെപ്പോലെ, അവരുടെ സൃഷ്ടികൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുന്ന എഴുത്തുകാരെ സംരക്ഷിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ഭീഷണി നേരിടുന്ന എഴുത്തുകാർക്ക് റുഷ്ദിയുടെ ഈ വിമർശനം കൂടുതൽ കരുത്തുറ്റ പ്രതിരോധ സംവിധാനം ആവശ്യപ്പെടുന്നുണ്ട്.  ഒപ്പം സ്വതന്ത്രമായ ആവിഷ്കാര തത്വം ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ ആവശ്യകതയും ഇവിടെ  ഉയർത്തിക്കാട്ടുന്നു. 

സമകാലിക പ്രത്യയശാസ്ത്ര പോരാട്ടങ്ങളെ രൂപപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പങ്കിനെ കുറിച്ച്  റുഷ്ദി ഇവിടെ കൈകാര്യം ചെയ്യുന്നുണ്ട്.  യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന റാഡിക്കൽ പ്രത്യയശാസ്ത്രങ്ങളുടെ വ്യാപനത്തിന് എങ്ങനെ സംഭാവന നൽകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്രമായ ആവിഷ്‌കാരത്തിനുള്ള ഉപകരണമായി നിലകൊള്ളുമ്പോൾ തന്നെ  തീവ്രവാദി അക്രമത്തിനുള്ള സാധ്യതയുള്ള ഉത്തേജകമായും ഡിജിറ്റൽ മീഡിയയുടെ ഈ ഇരട്ട പങ്കിനെ കത്തി കൈകാര്യം ചെയ്യുന്നുണ്ട് .ഈ ഓർമ്മക്കുറിപ്പ് ഒരു വ്യക്തിഗത വിവരണമായി മാത്രമല്ല, ആധുനിക ആശയവിനിമയ ഉപകരണങ്ങൾ പൊതുജനാഭിപ്രായത്തെയും രാഷ്ട്രീയ വ്യവഹാരങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിൻ്റെ വിമർശനാത്മക പരിശോധന കൂടിയാണ്.ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന നിരവധി  സംഘടനകളുമായുള്ള സജീവമായ ഇടപെടലിലൂടെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് വേണ്ടിയുള്ള തൻ്റെ വാദത്തിൽ റുഷ്ദി ഉറച്ചുനിൽക്കുന്നു. 

 2012 ൽ പുറത്തിറങ്ങിയ ആത്മകഥാംശം നിറഞ്ഞ റുഷ്ദിയുടെ Joseph Anton: A Memoir എന്ന പുസ്തകത്തിലെ  വിശാലമായ സാമൂഹിക വിശകലനത്തിൽ നിന്ന് “കത്തി”യിലെക്ക് എത്തുമ്പോൾ  ആഖ്യാന ശൈലിയിൽ ഒരു സുപ്രധാന പരിണാമത്തെ അടയാളപ്പെടുത്തുന്നുണ്ട് എന്നു കാണാം  .ബാഹ്യ സാംസ്കാരിക വിമർശനങ്ങളേക്കാൾ വ്യക്തിപരമായ അതിജീവനത്തിനാണ് കത്തിയിൽ  ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ അപ്പോഴും സങ്കീർണ്ണമായ സ്വാതന്ത്ര്യം, സ്വത്വം, സാംസ്കാരിക സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ ഇടപഴകുന്നത് റുഷ്ദി തുടരുന്നുമുണ്ട്. 

“കത്തി” ദൌർഭാഗ്യകരമായ  സംഭവത്തിൻ്റെ വ്യക്തിപരമായ  ഒരു വിവരണം  മാത്രമല്ല, എഴുത്തുകാർക്കെതിരായ അത്തരം അക്രമത്തിൻ്റെ വിശാലമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ധ്യാനമായും (meditation) വർത്തിക്കുന്നു. ആക്രമണത്തിനു ശേഷമുള്ള ശാരീരികവും മാനസികവുമായ വീണ്ടെടുക്കൽ പ്രക്രിയകൾ ചർച്ച ചെയ്യുന്ന ഒരു ഓർമ്മക്കുറിപ്പു കൂടിയാണിത്.ചില വായനക്കാരും സാഹിത്യ നിരൂപകരും റുഷ്ദിയുടെ ധീരവും ഭാവനാത്മകവുമായ ഈ ആഖ്യാനത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുമ്പോഴും , മറ്റുചിലർ  പുസ്തകത്തിൻ്റെ ആഖ്യാന ഘടനയെ വിമർശിക്കുകയും ചെയ്യുന്നു

എന്തായാലും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അത് ഉയർത്തിപ്പിടിക്കുന്ന അപകടസാധ്യതകളെയും കുറിച്ചുള്ള ഒരു വിമർശനാത്മക വ്യവഹാരത്തിനുള്ളിൽ തന്നെയാണ് റുഷ്ദി തന്റെ “കത്തി”ആഴ്ത്തിയിരിക്കുന്നത്.

Death at My Doorstep

മരണം ആരെയും വിശുദ്ധരാക്കുന്നില്ല!

ഇന്ത്യൻ സാഹിത്യത്തിലെ ഒരു പ്രധാന എഴുത്തുകാരനായ ഖുശ്വന്ത് സിംഗിന്റെ പുസ്തകമാണ് “Death at My Doorstep”. വിവിധ പത്ര-മാസികകളിൽ താൻ എഴുതിയ ലേഖനങ്ങളുടെയും പ്രസിദ്ധരും അല്ലാത്തവരുമായ വ്യക്തികൾക്ക് എഴുതിയ അനുശോചനക്കുറിപ്പുകളുടെയും ഒരു സമാഹാരമാണ് ഈ പുസ്തകം.

മരണമെന്ന കേന്ദ്രപ്രമേയത്തിന് ചുറ്റുമാണ് ഈ രചനകളെല്ലാം കറങ്ങുന്നത്. എന്നാൽ മരണത്തെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന ഒരു പുസ്തകവുമല്ല ഇത് എന്നു പറഞ്ഞുകൊള്ളട്ടെ മറിച്ച്, ജീവിതത്തിന്റെ ക്ഷണികതയെ ഓർമ്മിപ്പിച്ചുകൊണ്ട്, ഓരോ നിമിഷവും അർത്ഥപൂർണ്ണമായി ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു പുസ്തകമാണിത്.

മരിച്ചവരെ കുറിച്ച് നല്ലത് മാത്രമേ പറയാവൂ എന്ന ആശയത്തോട് തനിക്ക് ഒട്ടും യോജിപ്പില്ല എന്നദ്ദേഹം പറയുന്നുണ്ട്. ജീവിച്ചിരുന്നപ്പോൾ പാപകളായിരുന്നവർ മരിച്ചു എന്ന ഒറ്റകാരണത്താൽ സാധുക്കളാകുന്നില്ല . അത്തരം അസത്യങ്ങൾ ശവക്കല്ലറകളിൽ കൊത്തി വയ്ക്കുമ്പോൾ മറച്ചു വയ്ക്കാം. എന്നാൽ സ്മാരണാഞ്ജലികളെഴുതുമ്പോൾ മരിച്ചവരെകുറിച്ചുള്ള ഓർമ്മകുറിപ്പുകളെഴുതുമ്പോൾ അതിന്റെ ആവശ്യമില്ല എന്നും അത് സത്യസന്ധമായിരിക്കണം എന്നും ഖുശ്വന്ത് സിംഗ് പറയുന്നു.

ഖുശ്വന്ത് സിംഗ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ, വാർദ്ധക്യത്തിന്റെ അവശതകളെക്കുറിച്ചും മരണത്തെക്കുറിച്ചുള്ള ചിന്തകളെക്കുറിച്ചും തുറന്നെഴുതുന്നുണ്ട് ഈ പുസ്തകത്തിൽ . പ്രശസ്തരായ വ്യക്തികളുടെ മരണവാർത്തകളോടൊപ്പം, തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിയോഗത്തെക്കുറിച്ചും അദ്ദേഹം അനുസ്മരിക്കുന്നു. ഈ അനുസ്മരണക്കുറിപ്പുകൾ കേവലം ജീവചരിത്രക്കുറിപ്പുകളല്ല, മറിച്ച്, ജീവിതത്തിന്റെയും മരണത്തിന്റെയും അർത്ഥതലങ്ങളെ സ്പർശിക്കുന്ന ഒരു തരം ദീർഘവീക്ഷണങ്ങളാണ്.

“ട്രെയിൻ ടു പാകിസ്ഥാൻ” എന്ന വിഖ്യാത കൃതിയിലൂടെ ഇന്ത്യാ വിഭജനത്തിന്റെ മുറിവുകൾ വരച്ചുകാട്ടിയ അതേ എഴുത്തുകാരൻ തന്നെയാണ് ഇവിടെ മരണത്തിന്റെ നിഴലിൽ ജീവിതത്തിന്റെ അർത്ഥം തേടുന്നതും. വിഭജനകാലത്തെ ഭീകരതകളും കൂട്ടക്കൊലകളും അനുഭവിച്ചറിഞ്ഞ അദ്ദേഹം, ജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ച് തികച്ചും ബോധവാനായിരുന്നു. ആ ബോധ്യമാവാം ഒരുപക്ഷേ, “Death at My Doorstep”-ൽ ഉടനീളം പ്രതിഫലിക്കുന്നത്.

മരണത്തെക്കുറിച്ചുള്ള വ്യത്യസ്ത സംസ്കാരങ്ങളുടെയും മതങ്ങളുടെയും കാഴ്ചപ്പാടുകളും ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട് .മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും അദ്ദേഹം പരിശോധിക്കുന്നുണ്ട് . ആത്മാവിന്റെ നശ്വരതയിൽ വിശ്വസമില്ലാത്ത അദ്ദേഹം പക്ഷേ മരണത്തെ ഭയക്കുന്നുമുണ്ട് പുനർജന്മത്തെ കുറിച്ചും സ്വർഗ്ഗത്തെ കുറിച്ചും അദ്ദേഹം ദലൈലാമയോടും ഓഷോയോടും അദ്ദേഹം ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. കേവലമൊരു മറുപടി അല്ലാതെ ആധികാരികമായ ഒരു മറുപടിയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നതെങ്കിലും കൃത്യമായതോ എന്നാൽ തന്നെ തൃപ്തിപ്പെടുത്തുന്നതോ ആയ ഒരു മറുപടിയും അദ്ദേഹത്തിന് ലഭിക്കുന്നില്ല എന്നു കാണാം.കേവലം തത്ത്വചിന്തകൾക്കപ്പുറം, സ്വന്തം അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും വെളിച്ചത്തിലാണ് അദ്ദേഹം ഈ വിഷയങ്ങളെ സമീപിക്കുന്നത്.

നർമ്മബോധമാണ് ഈ പുസ്തകത്തിന്റെ മറ്റൊരു സവിശേഷത. മരണമെന്ന ഗൗരവമേറിയ വിഷയത്തെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് ഖുശ്വന്ത് സിംഗ് ശ്രമിച്ചിട്ടുള്ളത് . മരണത്തെക്കുറിച്ചുള്ള ഭയം കുറയ്ക്കാനും ജീവിതത്തെ കൂടുതൽ സ്നേഹിക്കാനും വേണ്ട നർമ്മബോധം വായനക്കാരനു പകർന്നു നല്കാൻ തന്റെ എഴുത്തിന് കഴിയുമെന്ന് അദ്ദേഹം കരുതുന്നുണ്ട്.

ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയും ഓരോ നിമിഷവും അർത്ഥപൂർണ്ണമായി ജീവിക്കാൻ നമ്മെഓർമ്മിപ്പിക്കുകയും ചെയ്യുന്ന ഈ പുസ്തകം, ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർക്ക് തീർച്ചയായും വായനയിൽ ഉൾപ്പെടുത്താം. സുരേഷ് എം ജി മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഈ പുസ്തകം ഡിസി ബുക്സ് പുറത്തിറക്കിയിട്ടുണ്ട്. Roli Books ആണ് ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പ്രസാധകർ.

മാങ്ങാടിന്റെ മാർകേസ് ഓർമ്മകൾ

മാർകേസിനെ ഒരിക്കൽ പോലും വായിക്കാത്തവരുണ്ടാകില്ല. മാർകേസിനെക്കുറിച്ചെഴുതിയവ അതിലും എത്രയോ അധികമുണ്ട്. ഇവിടെ കേരളത്തിലും അദ്ദേഹത്തിന്റെ എഴുത്തുകൾക്ക് ആരാധകരേറെയുണ്ട്. ആത്മകഥയുൾപ്പെടെ മാർകേസിന്റെ പ്രധാന രചനകളെല്ലാം മലയാളത്തിലും വന്നു കഴിഞ്ഞു,വന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. കമ്പോട് കമ്പ് മാർകേസിനെ വായിച്ചിട്ടുള്ള ചില സുഹൃത്തുക്കളെ കണ്ടിട്ടുണ്ട് . മാർകേസ് എഴുതിയതും മാർകേസിനെക്കുറിച്ച് എഴുതിയതും പിന്തുടരുന്ന അങ്ങനെ എത്രയോ പേർ.

ഒരു എഴുത്തുകാരന്റെ /കാരിയുടെ ഒരു രചന ഇഷ്ടപ്പെട്ടാൽ അവരുടെ മറ്റുള്ള കൃതികളും കൂടി തേടിപ്പിടിച്ചു വായിക്കുക എന്ന ഒരു ശീലം പേറുന്ന ചിലരെങ്കിലും ഈ വായനക്കൂട്ടത്തിലുണ്ടാകാം. മാത്രമല്ല അവരെക്കുറിച്ച് മറ്റുള്ളവർ എഴുതുന്നതും വള്ളിപുള്ളി വിടാതെ പിന്തുടരുന്നവർ.. മാങ്ങാട് രത്നാകരൻ അങ്ങനെയുള്ള ഒരാളാണെന്നു തോന്നുന്നു. മാർകേസിനെ ക്കുറിച്ചും അദ്ദേഹത്തിനെക്കുറിച്ച് മറ്റുള്ളവരുടെ ഓർമ്മകളേയും എഴുതിയിടുകയാണ് ‘എന്റെ മാർകേസ് ജീവിതം’ എന്ന ഈ പുസ്തകത്തിൽ.

മാർകേസിന്റെ മകൻ റോദ്രീഗോ ഗാർസിയയുടെ ‘ഗാബോയ്ക്കും മെർസിഡെസിനും ഒരു യാത്രാമൊഴി’ എന്ന പുസ്തകത്തിന്റെ വിവർത്തനം ഇദ്ദേഹമാണ് ചെയ്തിരിക്കുന്നത്.അദ്ദേഹത്തിന്റെ അവസാന അഭിമുഖങ്ങളുൾപ്പെടെ കുറച്ചുപേരുടെ ഓർമ്മകളും ഈ പുസ്തകത്തിൽ വായിക്കാം. മാർകേസ് ഇപ്പോഴും വായനയിലും,എഴുത്തിലും, കെട്ടുപിണഞ്ഞു കിടക്കുകയാണ് ഒരിക്കലും ഊരിപോകാൻ താല്പര്യമില്ലാതെ. ഒരു പക്ഷേ അങ്ങനെയുള്ള ഒരുകൂട്ടം ആളുകളുടെ പ്രതിരൂപമാകാം ഈ മാങ്ങാടും.

Quivive Text ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.ചിലിയൻ ചിത്രകാരൻ ഫ്രാൻസിസ്കോ ഹാവിയർ ഓലിയയുടെ വരയാണ് പുസ്തകത്തിന്റെ കവറിൽ..

‘പാർപ്പിട’ത്തിൽ നിന്നും ദൈവത്തിന്റെ പറുദീസയിലേക്ക്

വിയോഗങ്ങളെ എങ്ങനെ അഭിമുഖീകരിക്കുകയും വിശദീകരിക്കുകയും എന്നൊന്നും യാതൊരു ധാരണയുമില്ലാത്ത ആളുകൾ അത്തരം പ്രതിസന്ധികളെ എങ്ങനെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറയാൻ കഴിയില്ല.. എന്തായിരിക്കും അവരുടെ മനസ്സിൽ അപ്പോളെന്ന് പ്രവചിക്കാൻ കഴിയുക അസാധ്യം. ഒറ്റ വാക്കിൽ ആദരാഞ്ജലികളിൽ ഒതുക്കുകയോ ചിലപ്പോൾ മരണപ്പെട്ടവരുമായി മുമ്പുണ്ടായിരുന്ന ഓർമ്മകളിൽ മുങ്ങാംകുഴിയിടുകയോ ചെയ്യാം. ഇന്നസെന്റിനെകുറിച്ച് പറയുമ്പോൾ സമൃദ്ധമായ ഓർമ്മകൾ കൂടുതലും സിനിമയുമായി ബന്ധപ്പെട്ടായിരിക്കും .. ഇരിഞ്ഞാലക്കുടക്കാർക്ക് ഇന്നസെന്റിനെ മാറ്റി നിർത്തി ഒരു ചരിത്രമെഴുത്ത് അസാധ്യമാണെന്ന് തോന്നുന്നു. രാഷ്ട്രീയത്തിലായാലും, സിനിമയുടെ കാര്യമെടുത്തായാലും അഭിമാനിക്കാനുള്ള പലവകകാരണങ്ങളുണ്ടായിരുന്നു ഞങ്ങൾ ഇരിഞ്ഞാലക്കുടക്കാർക്ക് .‘പാർപ്പിടം’ എന്നായിരുന്നു ഇന്നസെന്റിന്റെ വീടിന്റെ പേര്. പലരുടെയും ‘നിങ്ങളുടെ വീടെവിടെയാ ‘എന്ന ചോദ്യത്തിന് ഇരിഞ്ഞാലക്കുടക്കടുത്ത് എന്നു മറുപടി പറയുമ്പോൾ ഉടനെ വരുന്ന അടുത്ത ചോദ്യം ‘നമ്മുടെ ഇന്നസെന്റിന്റെ വീടിനടുത്താണോ’ എന്നാണ്.. പതിയെ പതിയെ ‘ടോവിനോയുടെ വീടിനടുത്താണോ’ എന്നതിലേക്ക് ആ മറുചോദ്യം ഇപ്പോൾ പരിണമിച്ചിട്ടുണ്ട്. കൈരളി ടിവിയിലാണെന്ന് തോന്നുന്നു ഇന്നസെന്റിന്റെ എപ്പിസോഡുകൾ നീണ്ട ഒരു പരിപാടിയുണ്ടായിരുന്നു. സ്വന്തം ജീവിതത്തെയും അനുഭവങ്ങളെയും കുറിച്ചുള്ള ഏതോ ഒരു പരിപാടിയായയിരുന്നു അത്. കഥകൾ പറഞ്ഞു പറഞ്ഞു അദ്ദേഹം കിഴുത്താണിയിലുള്ള ഞങ്ങളുടെ വീടിന്റെ അടുത്തുവരെ എത്തിയിട്ടുണ്ട്. അന്ന് പറഞ്ഞ കഥയിലെ ഒരു വിശേഷ കഥാപാത്രത്തെ ശരിക്കും പിടികിട്ടാത്തതുകൊണ്ടു ആ പ്രദേശം മുഴുവൻ ആ വ്യക്തിയെ തിരക്കി നിരവധി അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട് ചിലർ .ഒടുവിൽ ആളെ പിടികിട്ടിയോ എന്നറിഞ്ഞുകൂടാ. അഥവാ പിടികിട്ടിയാലും പുറത്തു പറയാനും സാധ്യതയില്ല. നുറുങ്ങുസംഭവങ്ങളെ പോലും സൂക്ഷ്മമായി ഓർത്തിരിക്കാനും അത് നർമ്മത്തിൽ കൂടി കഥ പറയാനുള്ള ഒരു അസാദ്ധ്യ കഴിവുണ്ടായിരുന്നു ഇന്നസെന്റിന്. പറഞ്ഞ കഥകളിൽ എത്രത്തോളം വാസ്തവമുണ്ടായിരുന്നു എന്ന് ഒരു സംശയവും തോന്നിപ്പിക്കാത്ത വിധത്തിലായിരുന്നു ഓരോ കഥപറച്ചിലും. ചില സമയത്ത് അതിലെ കഥാപാത്രങ്ങൾ നമ്മുക്ക് ചുറ്റിലുമുള്ള ,നമുക്കറിയുന്നവരായിരുന്നതുകൊണ്ട് അത്തരമൊരു സംശയം ആരും ഉന്നയിക്കാൻ സാധ്യതയില്ല. അതുകൊണ്ടു തന്നെ ഇന്നസെന്റിന്റെ കഥകൾ എല്ലാം സത്യമാണെന്ന് തന്നെ എല്ലാവരും വിശ്വസിച്ചുപോന്നു . ഐ. എസ്.ആർ.ഒ മുൻ ചെയർമാനായിരുന്ന കെ രാധാകൃഷ്ണനും ഇന്നസെന്റും ഒരുമിച്ച് പഠിച്ചതായിരുന്നു . ഇരിഞ്ഞാലക്കുടകാരനായിരുന്ന കെ രാധാകൃഷ്ണനേക്കാളും ആത്മബന്ധം ആളുകൾക്ക് ഇന്നസെന്റുമായി ഉണ്ടായിരുന്നു എന്നു തോന്നുന്നു.

ടാക്സി ഡ്രൈവറായിരുന്ന എന്റെ അച്ഛൻ അക്കാലത്ത് ഇരിഞ്ഞാലക്കുടയിലെ ടാക്സി മുതലാളിയായിരുന്ന എല്ലാവരും പോളേട്ടൻ എന്നു വിളിക്കുന്ന പോളിന്റെ അംബാസ്സഡർ കാറായിരുന്നു ഓടിച്ചിരുന്നത്.പോളേട്ടൻ വഴിയാണെന്നു തോന്നുന്നു ആദ്യകാലത്ത് ഇന്നസെന്റിന്റെ ചില ഓട്ടങ്ങൾ ഈ അംബാസ്സഡർ കാറിലായിരുന്നു. അത്തരമൊരു ഓട്ടത്തിനിടയിൽ ഒരു ദിവസം അച്ഛൻ ഇന്നസെന്റിനെയും കൊണ്ട് ഞങ്ങളുടെ വീടിന്റെ പടിക്കൽ കൊണ്ട് നിർത്തി.. സാധാരണ കാലത്ത് പോയാൽ വളരെ വൈകിയെ അച്ഛൻ വീടിലെത്താറുളളു.വണ്ടിയുടെ ട്രിപ്പ് ഷീറ്റ് എടുക്കാനോ അതോ മറന്നു വച്ച വേറെ എന്തൊ എടുക്കാനായിരിക്കണം അത്ര തിരക്കിനടയിലും അച്ഛൻ വീട്ടിലേക്കു വന്നത്.. ഇന്നസെന്റാണ് വണ്ടിയിൽ എന്നു നാട്ടുകാർ അറിഞ്ഞാൽ ഉറപ്പായും അവിടെ ആളുകൾ കൂടും. ഇറങ്ങില്ല എന്നു നൂറു ശതമാനം ഉറപ്പുള്ളതുകൊണ്ടും ഒരു മര്യാദയുടെ പുറത്ത് വീട്ടിലേക്കു കേറുന്നില്ലേ എന്നച്ഛൻ ചോദിച്ചു. ഹെയ് ഇപ്പോ ഇറങ്ങിയാൽ ശരിയാവില്ല എന്നു പറഞ്ഞ് ആ ക്ഷണം അപ്പോൾ തന്നെ മടക്കി അച്ഛന്റെ കൈയ്യിൽ വച്ച് കൊടുത്തു അച്ഛനെ രക്ഷിച്ചു. അച്ഛൻ ഇന്നസെന്റിനെയും കൂട്ടി വീട്ടിൽ വന്ന വിവരം ഞാനും അനിയനും പിന്നീടാണ് അറിയുന്നത്. ഞങ്ങൾ അന്നേരം സ്കൂൾ പൂട്ടി മാമന്റെ വീട്ടിൽ കളിച്ചു തിമിർത്തു നടക്കുകയായിരുന്നു. പിന്നീട് ഈ കഥകളൊക്കെ അമ്മ പറഞ്ഞറിഞ്ഞപ്പോൾ ‘എന്നാലും അച്ഛന് എന്തേലും പറഞ്ഞു ഇന്നസെന്റിനെ വീട്ടിലേക്കു വിളിക്കായിരുന്നു’ എന്നു ഞാൻ പറഞ്ഞു . സ്കൂൾ തുറന്ന് ക്ലാസ്സിൽ ചെല്ലുമ്പോൾ ഈ കഥകളൊക്കെ പറഞ്ഞ് ഞങ്ങൾക്ക് ഒന്നു ഷൈൻ ചെയ്യാനുള്ള അവസരമായിരുന്നില്ലേ അച്ഛൻ കളഞ്ഞു കുളിച്ചത്. എന്നാലും ഞങ്ങൾ രണ്ടാളും ഇല്ലാത്ത വീട്ടിൽ ഇന്നസെൻറ് വരാതിരുന്നത് നന്നായി. ഇനി വരുമ്പോ എന്തായാലും വീട്ടിലേക്കു ക്ഷണിക്കണം എന്നു അച്ഛനെ അവർത്തിച്ചോർമ്മിപ്പിച്ചെങ്കിലും പിന്നീടെപ്പോഴോ പോളേട്ടന്റെ കാർ വാടകക്കു വിളിക്കുന്നത് ഇന്നസെൻറ് നിർത്തിയിരുന്നു. സ്വന്തമായി കാറോ മുഴുവൻ സമയ ഡ്രൈവറോ കിട്ടിയതാകാം കാരണം. എന്നാലും ഇന്നസെന്റിനെ കുറച്ചൊക്കെ ഓട്ടങ്ങൾ പോളേട്ടൻ വഴിക്കു തന്നെ അച്ഛന് കിട്ടിയിട്ടുണ്ട് എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്.

ഇരിഞ്ഞാലകുടയിലെ മറ്റൊരു പോളേട്ടന്റെ(എം സി പോൾ) സൂപ്പർമാർക്കറ്റിന്റെ തൊട്ടടുത്ത് തന്നെ ആയിരുന്നു ഇന്നസെന്റ് തുടങ്ങിയ മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റ്. സമയം കിട്ടുമ്പോഴൊക്കെ ഇന്നസെന്റ് അവിടെ കടയിൽ പോയിരിക്കും. തൃശൂർക്കും, ചാലക്കുടിക്കും , കൊടുങ്ങല്ലൂർക്കും പോകുന്ന ബസ്സുകളിലെ ആളുകൾ ആ സൂപ്പർമാർക്കറ്റെത്തുമ്പോൾ അങ്ങോട്ടേക്ക് ഒന്നു നോക്കും. പുള്ളി ചിലപ്പോ അവിടെ ഇരിപ്പുണ്ടാകും. അഥവാ അവിടെയൊന്നും കണ്ടില്ലെങ്കിൽ സിനിമയിൽ അഭിനയിക്കാൻ ‘പോയെക്കാവുംടാ’ എന്നു പറഞ്ഞാശ്വസിക്കുകയും ചെയ്യും. തൊട്ടടുത്തുള്ള പോളേട്ടന്റെ എം.സി. പി സൂപ്പർമാർക്കറ്റിനോട് പിടിച്ചു നിൽക്കാൻ പറ്റാത്തതുകൊണ്ടോ എന്തൊ പുള്ളിയുടെ പണ്ടത്തെ തീപ്പട്ടി കടപൂട്ടിയ പോലെ ഇതും അങ്ങട് പൂട്ടി.അക്കാര്യത്തെ കുറിച്ച് ചോദിക്കുമ്പോ പുള്ളി പറയും.. നോക്കുമ്പോ എംസിപ്പിയേക്കാളും തിരക്ക് ഇവിടെയായിരുന്നു. സംഭവം എന്താ.. ചൂട് കൂടുമ്പോ ആളുകള് കുറച്ചു തണുപ്പ് കിട്ടാനായി കടയിൽ കേറി നിക്കും . അത്ര തന്നെ .. ക്ഷീണമൊക്കെ മാറി കുറച്ചു കഴിയുമ്പോ ഒന്നും വാങ്ങാതെ ഇറങ്ങിപ്പോവേം ചെയ്യും. എന്തായാലും കട പൂട്ടിയ കഥയറിയാത്ത ആളുകൾ ബസ് അവിടെയെത്തുമ്പോൾ പിന്നെയും കുറെ കാലം ബസ്സിൽ നിന്നും തല പുറത്തേക്കിട്ട് നോക്കികൊണ്ടിരുന്നു .ആ സ്ഥലത്ത് ഇപ്പോ ഏതോ ബേക്കറിയോ ജ്യൂസ് കടയോ ആണുള്ളത്.

ആദ്യത്തെ തവണ ഇലക്ഷനു മൽസരിച്ചപ്പോൽ തോൽക്കുമോ എന്നു ടെൻഷൻ അടിപ്പിച്ചെങ്കിലും എല്ലാവരെയും അൽഭുതപ്പെടുത്തികൊണ്ട് ഇന്നസെൻറ് ജയിച്ചു കേറി. എന്നാലും ചാലക്കുടിയിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞതായി തോന്നിയില്ല. അല്ലെങ്കിൽ ചെയ്ത കാര്യങ്ങളൊന്നും താഴെക്കിടയിലുള്ള ആളുകൾക്കിടയിലെക്കെത്തിയില്ല എന്നു ആളുകളുടെ സംസാരം കേട്ടപ്പോൾ തോന്നി. വെറുതെ പോലും ആളുകൾ ഇന്നസെന്റിനെ ചീത്ത വിളിക്കുന്നത് കേൾക്കുമ്പോൾ സ്വന്തം കുടുംബത്തിലുള്ള ഒരാളെ ചീത്ത വിളിക്കുമ്പോളുള്ള ഒരു തരം വിഷമം ഞാനും കൊണ്ട് നടന്നു. ഇന്നസെൻറ് ഒരു മികച്ച പ്രതിനിധി ആണോ അല്ലയോ എന്നൊന്നും വിശകലനം ചെയ്യുന്നില്ല. അസുഖമുള്ള ആളായിരുന്നില്ലേ , അതിന്റെ അവശതകൾ കൊണ്ടൊക്കെയാകും എന്നു മനസ്സിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ഓരോ തവണയും ക്യാൻസർ രോഗത്തെ സംബന്ധിച്ച വാർത്തകൾ കേൾക്കുമ്പോൾ മുമ്പത്തെ പോലെ അതിനെയൊക്കെ അതിജീവിച്ച് വീണ്ടും സിനിമയിൽ സജീവമാകുമെന്ന് വിശ്വസിച്ചു. ഒരിക്കലും മരണം സംഭവിക്കില്ല എന്നു വെറുതെയെങ്കിലും നമ്മൾ ചിലരെകുറിച്ച് കരുതാറില്ലേ? അങ്ങനെ തോന്നിപ്പിച്ച ഒരാൾ ഇന്നസെന്റായിരുന്നു.

വിഷമം വന്നു കരഞ്ഞപ്പോൾ അതാരും കാണാതെയിരിക്കാൻ പെട്ടെന്ന് കിണറ്റിൻ കരയിൽപോയി തലയിൽ കൂടി വെള്ളം കോരിയൊഴിച്ച് ആ കണ്ണീരിനെ മറച്ച ഒരു സംഭവത്തെ കുറിച്ച് ഇന്നസെൻറ് എഴുതിയിട്ടുണ്ട്. അന്നേരം കേറി വന്ന അപ്പൻ വറീത് ആ മകനോടു സംസാരിക്കുന്ന ഒരു സീനുണ്ട് . അതാകണം ഇന്നസെന്റ് എഴുതിയ പുസ്തകത്തിൽ എന്നെയും കരയിപ്പിച്ചിട്ടുള്ളത്.

ഇനി ആ വായിൽ നിന്നും പുതിയ കഥകളൊന്നും കേൾക്കാൻ കഴിയില്ല , പറഞ്ഞു കേട്ട കഥകൾ വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കാം, അത്ര മാത്രം. കഥകൾ കേൾക്കാൻ അത് പറയുന്നത് ഇന്നസെൻറ് ആണെങ്കിൽ കേട്ടിരിക്കാൻ ഒരു സുഖമുണ്ട്. പറയാൻ ബാക്കി വച്ച എത്രയോ കഥകൾ മാറ്റിവെച്ചാണ് ഇന്നസെൻറ് ഇപ്പോൾ യാത്രയായിരിക്കുന്നത്. ഇനി ദൈവത്തിന്റെ പറുദീസയിൽ നിത്യ വിശ്രമം..

ഡോക്ടർ ദൈവമല്ല

ചികിത്സ ഫലിക്കുന്നത് രോഗിയുടെ മനസ്സിലൂടെയാണെന്നു ആദ്യം പറഞ്ഞത് ആരാണെന്നു അറിഞ്ഞുകൂടാ, എങ്കിലും രോഗിയുടെ അത്തരം മാനസികാവസ്ഥയെ രൂപപെടുത്തിയെടുക്കുന്നതിൽ ഡോക്ടർമാർ വഹിക്കുന്ന പങ്ക് ചെറുതല്ല. ഡോക്ടറെ കണ്ട് മടങ്ങുമ്പോഴേക്കും മരുന്ന് കഴിക്കുന്നതിനും മുൻപേ തന്നെ ഇപ്പൊ നല്ല ആശ്വാസം തോനുന്നുന്നു എന്നപോലെയുള്ള അനുഭവം നമ്മളിലാരെങ്കിലുമൊക്കെ ഒരു തവണയെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമെന്നു തീർച്ചയാണ്.

വർഷങ്ങൾക്ക് മുൻപ് വൈദ്യപർവ്വം എന്ന പേരിൽ പരമ്പരയായി വന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഡോക്ടർ ദൈവമല്ല എന്ന പുസ്തകമായി ഡോക്ടർ ഖദീജ മുംതാസിന്റേതായി പുറത്തു വന്നിട്ടുള്ളത്. ഒരു പക്ഷെ കോഴിക്കോട്ടുള്ളവർക്കൊക്കെ സുപരിചിതയായിയിരിക്കും ഡോക്ടർ. പലതവണ അവർ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിലും മറ്റുമുള്ള സാഹിത്യചർച്ചകളിലും വന്നു സംസാരിക്കാറുണ്ട്.

ഡോക്ടർ രോഗീ ബന്ധത്തിന്റെ ജൈവികതയുടെ ആവിഷ്കാരമാണ്‌ പുസ്തകത്തിലെ പതിനഞ്ചു ലേഖനങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഡോക്ടർമാർ അനുഭവങ്ങൾ പറയുന്ന ഇത്തരം പുസ്തകങ്ങൾക്ക് നിരവധി മുൻ മാതൃകകൾ നമുക്ക് മുന്നിലുണ്ട്. ഡോക്ടർ പി വി ഗംഗാധരന്റെ പുസ്തകങ്ങളും, അദ്ദേഹത്തിൻേതായി മാതൃഭൂമി വാരാന്ത്യ പതിപ്പുകളിൽ വന്ന നിർവധി ലേഖനങ്ങളും ശ്രദ്ധേയമായിരുന്നുവല്ലോ. നടൻ ഇന്നസെന്റും അത്തരം നിരവധി സംഭവങ്ങൾ പലയിടങ്ങളിലായി പങ്കുവെച്ചിട്ടുണ്ട്. ഡോക്ടർമാർക്ക് രോഗവിവരങ്ങൾ മാത്രമല്ല, രോഗികളുടെ ജീവിതകഥയും കേൾക്കാനുള്ള യോഗമുണ്ട്. രോഗപീഡയിൽ വലയുന്ന രോഗികൾ തങ്ങളുടെ ദൈനതയുടെ,കഷ്ടപ്പാടിന്റെ ഉരുക്കഴിച്ചിടുന്നത് തങ്ങൾ ദൈവത്തെ പോലെ കാണുന്ന ഡോക്ടർ മാരുടെ മുന്നിലാണ്. ദൈവം കഴിഞ്ഞാൽ ജീവൻ രക്ഷിക്കാൻ കഴിയുന്ന ഒരു വിഭാഗമായതുകൊണ്ടാകാം ഡോക്ടർമാരുടെ മുന്നിൽ രോഗികൾ അവരുടെ തങ്ങളുടെ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ ,പ്രത്യക സാഹചര്യങ്ങളിൽ ഒന്നും ചെയ്യാനാവാതെ നിസ്സഹായാവസ്ഥയിൽ ഇരിക്കേണ്ടി വരുന്ന വെറും മനുഷ്യജീവി മാത്രമാണ് തങ്ങളെന്നും പറയുകയാണ് ഡോക്ടർ ഖദീജ മുംതാസ്. അത്തരത്തിലുള്ള നിരവധി അനുഭവങ്ങളാണ് ഈ പുസ്തകത്തിലൂടെ നമുക്കു മുന്നിലെത്തുന്നത്. അതിലാകട്ടെ കൂടുതലും നിറഞ്ഞു നിൽക്കുന്നത് സ്ത്രീകളും.

സ്വന്തം മകൾക്കു അവളുടെ അച്ഛനിലുണ്ടായ കുഞ്ഞിനെ അവളുടെ ‘അമ്മ ആരായിട്ടു വളർത്തും ?ഇത്തരത്തിലുള്ള ഒരു ചോദ്യത്തെ ഡോക്ടർ എങ്ങനെയായിരിക്കും പ്രതികരിച്ചിട്ടുണ്ടാകുക?. സ്വതം നഷ്ടപ്പെട്ടവരുടെ നിലവിളികൾ, അവരുടെ വിവിധ ഭാവങ്ങൾ, അവർ നേരിടേണ്ടി വരുന്ന കഠിന പരീക്ഷണങ്ങൾ ഇതുപോലുള്ള നിരവധി സംഭവങ്ങളാണ് ഡോക്ടർ ഈ പുസ്തകത്തിൽ വരച്ചിട്ടിരിക്കുന്നത്.പരസ്പരപൂരകങ്ങളായി വർത്തിക്കേണ്ടതിനു പകരം ശാരീരികമായ മുൻ‌തൂക്കം മുതലെടുത്തു ചപലനും സ്വാർത്ഥനുമായ പുരുഷൻ, മാനസികമായി പക്വമതിയായ സ്ത്രീയെ ഭരിക്കുന്നതിലെ അസന്തുലിത്വമാണ് ഇവിടുത്തെ അസ്വസ്ഥതകൾക്കും ,അസമാധാനത്തിനുമുള്ള ഹേതു എന്ന് താൻ കേട്ട അനുഭവ കഥകളെ ആധാരമാക്കികൊണ്ട് ഡോക്ടർ പറയുന്നു.

ബർസ എന്ന നോവലിന് സാഹിത്യ അക്കാദമി അവാർഡ് നേടിയ ഖദീജ മുംതാസിന്റെ ഈ പുസ്തകവും ഡിസി ബുക്ക്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്, വില 120 രൂപ.