സിനിമാ കഥകളല്ല നടന്നതുതന്നെ -ഡോ ഉമാദത്തന്റെ കപാലം

ഡോ ബി ഉമാദത്തന്റെ ഒരു ഫോറൻസിക് സർജ്‌ജന്റെ ഓർമ്മക്കുറിപ്പുകൾ വായിച്ചു കഴിഞ്ഞപ്പോഴാണ് കേരളത്തിൽ  കുറ്റാന്വേഷണങ്ങൾക്കു വേണ്ടി  ഇത്ര വിപുലമായ രീതിയിൽ ഫോറൻസിക് നിരീക്ഷണങ്ങളും,പരീക്ഷണങ്ങളും നടത്തുന്നുണ്ടെന്ന് എനിക്ക് മനസ്സിലായത്.അതിനുമുൻപ്‌ വരെ ഫോറൻസിക് തല അന്വേഷണ പരീക്ഷണങ്ങൾ ഹോളിവുഡ് സിനിമയിൽ മാത്രം ഉള്ള ഒരു സംഗതിയാണെന്നും അവിടെ മാത്രമായിരിക്കും അതൊക്കെ നടക്കുന്നുണ്ടാകുക എന്നായിരുന്നു വിചാരിച്ചിരുന്നത്. ആ പുസ്തകം അത്തരം മുൻവിധികളെ പാടെ തകർക്കുന്ന ഒന്നായി പോയി. പിന്നീട് കുറ്റാന്വേഷണ പരമ്പരയിൽ പെട്ട നിരവധി പുസ്തകങ്ങൾ തേടിപ്പോയി വായിച്ചു മനസിലാക്കാൻ അതെന്നെ സഹായിച്ചു. മുൻപ് സൂചിപ്പിച്ച പുസ്തകത്തിൽ കുറ്റാന്വേഷണത്തിലെ ശാസ്ത്രീയ വശങ്ങളെ കേസുകളുമായി ബന്ധപ്പെടുത്തി വിശദമായി അവതരിപ്പിക്കുകയായിരുന്നു.അതുകൊണ്ടു തന്നെ ആ മേഖലയിൽ ഗവേഷണം നടത്തുന്നവർക്കും അന്വേഷണ കുതുകികൾക്കും അതിനെ  ഒരു റഫറൻസ് ഗ്രന്ഥമായി കണക്കാക്കാം. ആ പരമ്പരയിൽ പെട്ട ഉമാദത്തന്റെ മറ്റൊരു പുസ്തകമാണ് കപാലം. ഇതിൽ   അദ്ദേഹം അവലംബിച്ചിരിക്കുന്ന രീതി മുൻ പുസ്തകങ്ങളിൽ  നിന്നും തുലോം വ്യത്യസ്തമാണ്.കേസുകളെ ചെറുകഥകളാക്കി ആളുകൾക്ക് വായിച്ചു ത്രില്ലടിക്കാവുന്ന വിധത്തിലാണ് അത് തയാറാക്കിയിരിക്കുന്നത്. കുറ്റാന്വേഷണ സിനിമാ കഥകൾ പോലെ വായിച്ചു രസിക്കാവുന്ന തരത്തിൽ ആണ് അവതരണം  .അങ്ങനെ 15 കഥകൾ അല്ലെങ്കിൽ കേസുകൾ ഇതിലുണ്ട്  . ഈ പുസ്തകത്തിന്റെ   പേരും അതിലെ ഒരു അദ്ധ്യായമാണ്.ഡോ ഉണ്ണികൃഷ്‌ണൻ എന്ന ഫോറൻസിക് സർജ്‌ജനാണ് ഇതിലെ കേന്ദ്ര കഥാപാത്രം. സംശയമില്ല, അത് ഉമാദത്തൻ തന്നെ എന്ന് നമുക്ക് മനസിലാകും ,അതിനൊരു ഫോറൻസിക് ടെസ്റ്റുകളുടെയും ആവശ്യമില്ല. കൂടെ ഹരികുമാർ എന്ന പോലീസ് ഉദ്യോഗസ്ഥനും ഉണ്ട്. മണി എന്ന് വിളിക്കുന്ന വിജയകുമാരിയാണ് ഉണ്ണികൃഷ്ണന്റെ  ഭാര്യ. അവർ സംസ്‌ഥാന രാസ പരിശോധന ലാബോറട്ടറിയിലെ അസിസ്റ്റന്റ് കെമിക്കൽ എക്‌സാമിനർ ആണ്.കേസ് തെളിയിക്കാൻ അവരും നിരവധി തവണ ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൊലപാതകങ്ങൾ കൂടാതെ പ്രത്യക്ഷത്തിൽ കൊലപാതകമെന്ന് സംശയിക്കുന്ന ആത്മഹത്യ കേസുകളും ഇതിലൂടെ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. പോലീസുകാർ കുറ്റം തെളിയിക്കുന്നത് കൂടുതലും സാഹചര്യ തെളിവുകളുടെ പിൻബലത്തിലാണെങ്കിലും അതിനു പിന്നിൽ ഫോറൻസിക് സയൻസിന്റെ ശക്തമായ പിന്തുണയുണ്ടെന്നു  മനസ്സിലാക്കണം . ഇപ്പോൾ  നടക്കുന്ന മിക്ക കേസുകൾക്കും അതിനു അവർക്കു ഫോറൻസിക് സയൻസിന്റെ പിൻബലം കൂടിയേ തീരു.കാരണം തെളിവുകൾ അതിവിദഗ്ധമായി  മായ്ചുകളയാൻ മിടുക്കുള്ളവരാണ് ഇപ്പോഴത്തെ കള്ളന്മാർ. ഫോറെൻസിക്കിലെ ഡയാറ്റം, റിഗർ മോർട്ടിസ് പോലുള്ള ചില അടിസ്ഥാന ടെസ്റ്റുകൾ എന്താണെന്നും,കുറ്റാന്വേഷണത്തിൽ അത് എങ്ങനെ ഫലപ്രദമാണെന്നും  ഈ പുസ്തകത്തിൽ കാണാം.
കപാലം ഉമാദത്തന്റെ അവസാന പുസ്തകമായാണ് ഇറങ്ങിയത്. 2019 ജൂലൈ 3 നു  അദ്ദേഹം അന്തരിച്ചു .അതിനു തൊട്ടു പിന്നാലെയാണ് ഈ പുസ്തകം പുറത്തുവന്നത്.ഡിസി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്, വില 260 രൂപ. 

ബാലറാം എന്ന പച്ച മനുഷ്യൻ

മാസങ്ങൾക്ക് മുന്പ് തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകൂറിലെ മാതൃഭൂമി ബുക്ക് സ്റ്റാളിൽ പുസ്തകങ്ങൾ തപ്പി നടക്കുന്നതിനിടയിൽ ഒരു പ്രായമായ സ്ത്രീയും കൂടെ ഒരു പെൺകുട്ടിയും ഉണ്ടെന്നാണ് ഓർമ, പെട്ടെന്ന് അവിടേക്കു കടന്നു വന്നു. അവർ തിരക്കിട്ട് ചില പുസ്തകങ്ങൾ എടുത്തു മറിച്ചു നോക്കി അവിടെ തന്നെ വച്ചു.എന്നിട്ട് അവിടെ സ്റ്റാളിലെ ആളോടു അവിടെ ചാരി വെച്ചിരുന്ന ഒരു പുസ്തകം ചൂണ്ടികൊണ്ട്  പറഞ്ഞു , ഈ പുസ്തകം എങ്ങനെ? വിറ്റുപോകുന്നുണ്ടോ? കടക്കാരൻ ഉടനെ തന്നെ പറഞ്ഞു ഉവ്വല്ലോ , ഇതിപ്പോ ഔട്ട് ഓഫ് സ്റ്റോക്ക് ആയിരുന്നു, പിന്നെയും കൊണ്ട് വെച്ചതാണ് അടുത്ത പതിപ്പ് ഉടനെ ഇറങ്ങുമെന്ന് കേൾക്കുന്നു . ശെരി എന്നു പറഞ്ഞ്  വന്ന വേഗത്തിൽ  അവർ ഇറങ്ങി പോയി.
അവരുടെ അടുത്തുണ്ടായിരുന്ന ഞാൻ എന്താണ് സംഭവം എന്നറിയാൻ ഒരു കൌതുകം തോന്നിയതുകൊണ്ടുഅവർ ചൂണ്ടി കാണിച്ച  പുസ്തകം എടുത്തു മറിച്ചു  നോക്കി. കടക്കാരൻ അപ്പോളെന്നോട്  പറഞ്ഞു  ചിലപ്പോ ഈ ബുക്ക് എഴുതിയ ആളായിരിക്കും .പുസ്തകം സെയിൽ ഉണ്ടോ എന്നറിയാൻ വന്നതായിരിക്കും.  ശെരിയായിരിക്കും എന്നു പറഞ്ഞു പുസ്തകത്തിന്റെ പുറംചട്ട നോക്കിയപ്പോൾ എല്ലാ കാര്യവും  മനസിലായി. വന്നതു അതെഴുതിയ ആളു തന്നെ. പുസ്തകത്തിന്റെ പേര് ബാലറാം എന്ന മനുഷ്യൻ. എഴുതിയിരിക്കുന്നത് ഏതോ ഒരു ഗീത നസീർ. ഉൾപേജുകളിൽ ഗ്രന്ഥകർത്താവിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മറ്റൊരു കാര്യം കൂടി മനസ്സിലായി. ഏതോ ഒരു ഗീത നസീർ അല്ല അതെഴുതിയിരിക്കുന്നത്. ബാലറാമിന്റെ മകൾ ആണ് അപ്പോൾ  അവിടെ വന്നിട്ട്  പോയ സ്ത്രീ . ആ പുസ്തകം വാങ്ങിക്കാൻ യാതൊരുവിധ മുൻവിധിയോടും കൂടെയല്ല അങ്ങോട്ടു ചെന്നതെങ്കിലും തിരിച്ചിറങ്ങുമ്പോൾ ഒരു കോപ്പി ഞാനും കരുതിയിരുന്നു. പിന്നീട് അത് വായിച്ചു തീർത്തത് ലോക്ഡൌൺ കാലത്തും. 
ആദ്യമേ പറയട്ടെ ഈ പുസ്തകം ഒരുമകൾ തന്റെ അച്ഛനെ കുറിച്ചെഴുതിയ വാഴ്ത്ത്പാട്ടുകളല്ല.എൻ ഇ ബാലറാം എന്ന രാഷ്ട്രീയക്കാരനെ,സൈദ്ധാന്തികനെ,ദാർശികനെ,താത്ത്വികആചാര്യനെ ,സാഹിത്യ ആസ്വാദകനെ,എല്ലാറ്റിനും മീതെ ഒരു കമ്മ്യൂണിസ്റ്റ് മഹർഷിയെ ഓർക്കുകയും രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. പിണറായിലെ പാറപ്രത്തെ ഞാലിൽ ഇടവലത്ത് തറവാട്ടിൽ 1919 നവംബർ 20 നു   ആണ് ബാലറാമിന്റെ ജനനം. ചെറുപ്രായത്തിൽ തന്നെ പൊതുമണ്ഡലത്തിൽ സജീവ പ്രവർത്തനം. 1939 ലെ പാറപ്രം സമ്മേളനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ജന്മം നല്കിയത്. അന്ന് അവിടെ പങ്കെടുത്ത നാൽപ്പതുപ്പേരിൽ ഒരാൾ ബാലറാമായിരുന്നു. ഭാരതീയ ദർശനങ്ങളിൽ കെ ദാമോദരനെ പോലെ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു അദ്ദേഹത്തിന്. മാർക്സിസമെന്നത് ആത്യന്തികമായി തികഞ്ഞ മാനവികതാണെന്ന് അതീവ ലളിതമായി ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ ,ചൂഷണം മനുഷ്യത്വ വിരുദ്ധമാണെന്ന്  ഉൾക്കൊണ്ട് അവകശാബോധമുള്ളവരായി ഒരു ജനതയെ ഉയർത്തികൊണ്ടുവരാൻ പ്രായസമായില്ല എന്നദ്ദേഹം വിശ്വസിച്ചു. ദേശീയ ബൂർഷ്വാസിയെന്ന് വിളിപ്പേരുള്ള കോൺഗ്രസസിന്റെ സാമ്രാജ്യത്വ വിരുദ്ധസ്വഭാവം കാണാനോ ,വളർന്നു വരുന്ന സാമ്രാജ്യത്വ പ്രസ്ഥാനത്തിന്റെ ആഴവും ,വ്യാപ്തിയും മനസ്സിലാക്കാനോ കഴിയാതെ പോയതിന്റെ ഫലമാണ് ആദ്യത്തെ വലിയ തെറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കു സംഭവിക്കുന്നത് എന്നു പുസ്തകത്തിൽ പറയുന്നു. 1942 ലെ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന് പാർട്ടി പുറം  പുറംതിരിഞ്ഞു നിന്നതോടെ രണ്ടാമത്തെ അബദ്ധവും സംഭവിച്ചു. ഇതിനെ കുറിച്ച് ജി അധികാരി തന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസത്തിലേക്കുള്ള ഇന്ത്യൻ പാതയും എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട് . 
1948 ഫെബ്രുവരിയിൽ കൽക്കത്ത തിസീസ് എന്നറിയപ്പെട്ട രണ്ടാം പാർട്ടി കോൺഗ്രസ്സ് ചേർന്ന് നായപരിപാടികൾക്ക് രൂപം നല്കി. പക്ഷേ അതോടെ ഭരണകൂടം കമ്മ്യൂണിസ്റ്റ് പാർട്ടിയയ്ക്കെതിരെ മർദ്ദനമുറകൾ കൂടുതൽ ശക്തിപ്പെടുത്തി. ബംഗാളിലും,ഹൈദരാബാദിലും,മദിരാശിയിലും,തിരുകൊച്ചിയിലും പാർട്ടി നിരോധിക്കപ്പെട്ടു രാജ്യത്തെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ മനസ്സിലാക്കുന്നതിലും പാർട്ടി പരാജയപ്പെട്ടത്തോടെ പാർട്ടിയ്ക്ക് വലിയ ആഘാതം നേരിടേണ്ടിവന്നു. അതിനു വലിയ വിലയും നൽകേണ്ടി വന്നു. ഒളിവുകാലത്തെ കണ്ണു നനയിക്കുന്ന നിരവധി ഓർമകൾ പുസ്തകത്തിൽ ഉണ്ട്. കമ്മ്യൂണിസമെന്നത് ഒരു സാർവദേശീയ ചിന്തയാണെങ്കിലും ആ താത്ത്വികബോധത്തിന് നമ്മുടെ ഗ്രാമീണ ജനതയ്ക്കിടയിൽ സ്വീകാര്യത ലഭിച്ചത് അതിനു നിയുക്തമായ കമ്മ്യൂണിസ്റ്റ്കാരന്മാരുടെ പ്രവർത്തനശൈലികൊണ്ട് കൂടിയാണ് . ഉൾപാർട്ടി ജനാധിപത്യക്കുറവ്കൊണ്ടാണ് പാർട്ടി പിളർന്നതെന്ന കഥ നിശേഷം അടിസ്ഥാനമില്ലാതാണെന്ന് പുസ്തകം സമർഥിക്കുന്നു. തന്റെ ലാളിത്യ ജീവിതം കൊണ്ടും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ബാലറാം. അത്തരം നിരവധി സംഭവങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 1992 ൽ ഡെൽഹി ബാംഗ്ലൂർ രാജധാനി എക്സ്പ്രെസ് തിരുവനന്തപുരം വരെ നീട്ടുന്നതിൽ അദ്ദേഹത്തിന്റെ ഇടപടൽ ഉണ്ട് . അങ്ങനെ നമ്മളേവരും വിസ്മൃതിയിലാണ്ടുപോയ പല നേട്ടങ്ങളും  ഭരണ  മികവിന്റെ നിരവധി ഉദാഹരണങ്ങളായി പുസ്തകത്തിൽ ഉണ്ട്. കെ ആർ നാരായണൻ രാഷ്ട്രപതി ആകുന്നതിലും പുറകിൽ മറ്റാരുമല്ല പ്രവർത്തിച്ചിട്ടുള്ളത് .  ബാലറാമിന്റെ സമ്പൂര്‍ണ്ണകൃതികള്‍ 3880 പുറങ്ങളില്‍ 10 വോള്യങ്ങളായാണ്‌ പ്രസിദ്ധീകൃതമായിട്ടുള്ളത്. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ഗരിമ വിളിച്ചോതുന്നവയാണ് ഓരോ കൃതികളും. മാതൃഭൂമി ബുക്സ്  ആണ് ബാലറാം   എന്ന മനുഷ്യൻ പുറത്തിറക്കിയിരിക്കുന്നത് . 268 പേജുകൾ ഉള്ള പുസ്തകത്തിന്റെ വില 450 രൂപയാണ് .
  

മനോരോഗ ക്ലിനിക്കിലെ കൊലപാതകം

1963 ൽ ഫില്ലീസ് ഡൊറോത്തി ജെയിംസ് എന്ന പി ഡി ജെയിംസ് എഴുതി പുറത്തിറക്കിയ കുറ്റാന്വേഷണ വിഭാഗത്തിൽപ്പെടുന്ന നോവലാണ് A Mind to Murder. ഇതിന്റെ മലയാള വിവർത്തനമാണ്  ഗ്രീൻ ബുക്ക്സ് പുറത്തിറക്കിയ മനോരോഗ ക്ലിനിക്കിലെ കൊലപാതകം.ഒരു സ്വകാര്യ സൈക്യാട്രിക് ക്‌ളീനിക്കിൽ എനിഡ് ബോലം എന്ന ഓഫീസ് അഡ്മിനിസ്ട്രറ്റർ കൊലപ്പെടുന്നതുമായി ബന്ധപ്പെട്ടാണ് നോവലിന്റെ തുടക്കം. അവരുടെ നെഞ്ചിലൂടെ ഒരു കത്തി തുളഞ്ഞു കയറിയിട്ടുണ്ട്. ആ കത്തിക്കും ഒരു പ്രത്യേകത ഉണ്ട്. കൂടാതെ അവരുടെ നെഞ്ചിൽ തടിക്കഷ്ണം കൊണ്ടുണ്ടാക്കിയ ഒരു രൂപവും. കൊലപാതകം ആദ്യമായി കണ്ടതും മറ്റുള്ളവരെ അറിയിക്കുന്നതും അവിടുത്തെ ജൂനിയർ ടൈപ്പിസ്റ്റ് ആയ ജെന്നിഫർ ഫ്രെയ്‌ഡിയാണ്. ശവശരീരം കണ്ടു മരണം ഉറപ്പിച്ച അപ്പോൾ തന്നെ ഡോക്ടർ ബാഗ്ലി ക്ലിനിക്കിലേക്കു വേറെ ആരെയും കടത്തിവിടേണ്ടെന്നും ആരെയും പുറത്തേക്കു പോകാൻ അനുവദിക്കാത്ത വിധം വാതിലുകൾ അടച്ചുപൂട്ടാൻ പറയുന്നു. കൊലപാതകം കഴിഞ്ഞു അധിക നേരം ആകാത്തതുകൊണ്ടു കുറ്റവാളി അതിനകത്തു തന്നെയുള്ള ആരെങ്കിലും ആയിരിക്കും എന്ന നിഗമനത്തിൽ എത്തുന്നു. ആ നിഗൂഢതയുടെ ചുരുൾ അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥനാണ് ആദം ദാൽഗ്ലീഷ്. ആരെയും സംശയിക്കാം.സംശയത്തിന്റെ മുൾമുനയിൽ എല്ലാവരും ഉണ്ട്. രോഗിയായിരുന്ന തിപ്പെറ്റ്,സിസ്റ്റർ ആംബ്രോസ്, കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുവായ ബോലം നഴ്‌സ് ,വീട്ടുജോലിക്കാരി,രഹസ്യ പ്രണയജീതം  നയിക്കുന്ന മനോരോഗ വിദഗ്ധൻ, വ്യകതിപരമായി ബോലത്തിനോട് താല്പര്യമില്ലാതിരുന്ന ഡോക്ടർ സ്റ്റെയ്നെർ ,പീറ്റർ നെഗൽ ,കൊലപാതകം ആദ്യം കണ്ടു എന്ന് അവകാശപ്പെടുന്ന ഫ്രെയ്‌ഡി, അങ്ങനെയങ്ങനെ ആ ക്ലിനിക്കിലെ എല്ലാ കഥാപാത്രങ്ങളും ഈ കുറ്റകൃത്യത്തിൽ സംശയിക്കപ്പെടുന്നവരാണ്. ദാൽഗ്ലീഷും കൂട്ടാളി മാർട്ടിനും നിരവധി അന്വേഷണങ്ങൾക്കൊടുവിൽ കുറ്റവാളി ആരാണെന്നു കണ്ടെത്തുന്നു. നോവൽ അന്ത്യത്തിലും നമ്മെ ഒരു ട്വിസ്റ്റ് കാത്തിരിക്കുന്നുണ്ട്.
നോവൽ പര്യവസാനം  അതിശയകരമാം വണ്ണം അത്ര ആകർഷണമൊന്നും അവകാശപ്പെടാനില്ല.മാത്രമല്ല നോവലിൽ ഉടനീളം വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുക എന്ന സാഹസിക കൃത്യമൊന്നും നോവൽ സൃഷ്ടിക്കുന്നില്ല.മാത്രവുമല്ല കുറ്റകൃത്യം ചെയ്യാൻ സാധ്യതയുള്ള അല്ലെങ്കിൽ സംശയിക്കപ്പെടുന്നവരുടെ ജീവിതത്തിലേക്ക് നോവലിസ്റ്റ് വളരെയധികം കടന്നു ചെല്ലുന്നുണ്ട് .അത്തരം വിവരങ്ങൾ ഒരുപക്ഷെ വായനക്കാരെ മുഷിപ്പിക്കാൻ ഇടയുണ്ട് .
ഇതിന്റെ മലയാള വിവർത്തനം ചെയ്തിരിക്കുന്നത് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സാഹിത്യ രചന വിഭാഗത്തിൽ  അസിസ്റ്റന്റ് പ്രൊഫസറായ ഡോ:അശോക് ഡിക്രൂസാണ്.

അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ -സിവി ബാലകൃഷണൻ

 ആയുസ്സിന്റെ പുസ്തകമാണ് ഞാൻ ആദ്യം വായിച്ച സി വി ബാലകൃഷ്ണന്റെ നോവൽ .ഭാഷയെ ഇത്ര മനോഹരമായി ഉപയോഗിക്കുന്ന ചുരുക്കം ചില എഴുത്തുകാരിലൊരാളാണ് സി വി.അദ്ദേഹത്തിന്റെ ഞാൻ വൈകി വായിച്ച ഒരു നോവലാണ് അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ. കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിലെവിടെയോ ആണ് കഥ നടക്കുന്നത്. ഒരു പ്രദേശത്തെയും,അവിടുത്തെ ആളുകളെയും എങ്ങനെ മനോഹരമായ ഭാഷയിൽ വിവരിക്കാം എന്ന കാര്യത്തിൽ എല്ലാവർക്ക്കും ഒരു പാഠപുസ്തകമാകേണ്ട ആളാണ് സി വി ബാലകൃഷ്ണൻ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.അത്രയ്ക്കുണ്ട് വിവരണത്തിൽ സൂക്ഷ്മത. നോവൽ വായിച്ചു കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങളും പ്രദേശങ്ങളും നമ്മളിൽ നിന്നും ഇറങ്ങിപ്പോകാൻ വല്യപാടാണ്. നോവൽ കാലഘട്ടം ഏകദേശം 1960 കളിലാകണം,സംസ്ഥാനം പിറവി കൊണ്ടതിൽ പിന്നീട് നടക്കുന്ന ആദ്യത്തെ പഞ്ചായത്തു തിരഞ്ഞെടുപ്പിനെക്കുറിച്ചും ,നടന്നു കഴിഞ്ഞ ഇന്ത്യ ചൈന യുദ്ധത്തെക്കുറിച്ചും,അമേരിക്കൻ പ്രസിഡന്റ് കെന്നഡിയുടെ മരണവും,കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പുമെല്ലാം ആ നാട്ടിൻ പുറത്തു ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആ പ്രദേശത്തെ സിഗരറ്റ് വ്യാപാരത്തിന്റെ മൊത്തക്കച്ചവടക്കാരനാണ് കേന്ദ്രകഥാപാത്രം. സ്വന്തമായി,കാറും,ബംഗ്ളാവുമൊക്കെയുള്ള ഒരു ധനികൻ. കൂട്ടായി വിശ്വസ്തനും ,ഡ്രൈവറുമായ അമരേശ്വനും ഉണ്ട്.കണ്ടമാനം സ്വത്തുണ്ടെങ്കിലും അയാൾക്കു കുഞ്ഞുങ്ങളില്ലായിരുന്നു.അയാളുടെ  അമിത ലൈംഗികാസക്തി ഭാര്യയെയും അവരുടെ വേലക്കാരിയെയുമൊക്കെ കടന്നു മറ്റു പെണ്ണുങ്ങളെ കൂടി തേടി പോകുന്ന തരത്തിലുള്ളതാണ്.അവിചാരിതമായി ഒരു സന്ദർഭത്തിൽ കാണുന്ന നാഗിനി എന്ന പെണ്ണുടലിൽ അയാൾ ആകർഷിക്കപ്പെടുന്നു. അയാളുടെ നിർദേശപ്രകാരം അമരേശ്വരൻ അവരെ വിലപേശികൊണ്ടു വരുന്നു. എന്നാൽ ആ സമയത്തു അയാൾക്ക് തന്റെ ജീവിതത്തിലെ ആദ്യത്തെ ദുരന്തം സംഭവിക്കുന്നു.തന്റെ ലൈംഗികശേഷി നഷ്ടപ്പെട്ടതറിഞ്ഞു അയാൾ ഒരു പ്രഭു ഡോക്ടറെയും, തുടർന്ന് ഒരു സിദ്ധനെയും കാണുന്നു.അതുകൊണ്ടൊന്നും ഒരു മാറ്റവും കാണാതെ വരുമ്പോൾ അയാൾ വേറൊരു ഉപായത്തിലേക്കു കടക്കുന്നു  .അമരേശ്വനെ താനായി കാണാനും, തന്റെ  ഇംഗിതം അയാളിലൂടെ സാധിക്കുവാനും അയാൾ തീരുമാനിക്കുന്നു.അമരേശ്വനെ ഒരുവിധത്തിൽ പറഞ്ഞു മനസിലാക്കി അയാൾ മുന്നോട്ടു പോകുന്നു. അമരേശ്വൻ അയാൾക്കുവേണ്ടി അയാൾ പറയുന്ന സ്ത്രീകളെ പാട്ടിലാക്കിയും പ്രലോഭിപ്പിച്ചും കൊണ്ടുവരുന്നു. തന്റെ മുതലാളിയുടെ ആഗ്രഹപൂർത്തീകരണത്തിനായി അമരേശ്വൻ അവരെ ഉപയോഗിക്കുന്നു.അതെല്ലാം മറ്റൊരു ഇരുട്ടുമുറിയിലോ അല്ലെങ്കിൽ കണ്ണിൽ പെടാത്ത ഇടങ്ങളിലോ ഇരുന്നു അയാൾ ആനന്ദിക്കുന്നു. ആ സമയങ്ങളിൽ അയാൾ അമരേശ്വനിലൂടെ കാര്യം സാധിച്ചതായി തൃപ്തിപ്പെടുന്നു. ആ പ്രദേശത്തു പാട്ടു പഠിപ്പിക്കാൻ വരുന്ന ശാരദാമണിയെന്ന ടീച്ചറെ തനിക്കുവേണ്ടി കൊണ്ടുവരാൻ അമരേശ്വനെ അയാൾ പറഞ്ഞയക്കുന്നു. എന്നാൽ തുല്യ നിലയിലുള്ളവരുമായേ തനിക്കു ഇടപാടുള്ളു എന്ന നിബന്ധന ടീച്ചർ മുന്നോട്ടു വെയ്ക്കുന്നു. അതിനുവേണ്ടി അയാൾ അമരേശ്വനു സ്വന്തമായി ഭൂമിയും,തുണിക്കടയും നൽകി തന്റെ പാർട്ണർ സ്ഥാനത്തേക്ക് ഉയർത്തുന്നു.പതിയെ അമരേശ്വന് ആ പ്രദേശത്തെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയായി മാറുന്നു. എങ്കിലും അയാൾ മൊതലാളിയോടുള്ള തന്റെ കൂറും വിശ്വസ്തയും നിലനിർത്തുന്നു. ഒടുവിൽ ടീച്ചറുടെ നിബന്ധനകളനുസരിച്ചു അമരേശ്വൻ അവരെ കൊണ്ടുവന്ന രാത്രി അയാൾക്ക് തന്റെ ജീവിതത്തിലെ രണ്ടാമത്തെ ദുരന്തം സംഭവിക്കുന്നു.പിന്നീട് കഥ തുടരുന്നതും,അവസാനിപ്പിക്കുന്നതും കഥാകൃത്താണ്. 
നോവൽ കഥാപാത്രങ്ങളും ,പരിസരങ്ങളും എം മുകുന്ദന്റെ പ്രശസ്ത നോവലുകളിലെ ചില കഥാപാത്രങ്ങളുമായും,ദേശസമൃദ്ധിയെയും ഓർമിപ്പിക്കുന്നുണ്ട് .  ലൈംഗികത പ്രമേയമായുള്ള നോവലുകൾ മലയാളത്തിൽ പുതുമയൊന്നുമില്ല .ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അശ്ലീലത്തിന്റെ കെട്ടിമറിച്ചിലുകളിലേക്കു വീഴാവുന്ന ഒരു സംഗതിയാണത്. ഒരു വിദഗ്ദ്ധനായ എഴുത്തുകാരന് മാത്രമേ കയ്യടക്കത്തോടെ അവയെ പറ്റി വിവരിക്കാൻ സാധിക്കുകയുള്ളു. സി വിയുടെ ആ കയ്യടക്കം നമുക്കീ നോവലിൽ നിരവധിയിടങ്ങളിൽ  കാണാം.ഭാഷയുടെ തെളിച്ചവും, ഭംഗിയും വേണ്ടുവോളം എടുത്തുപയോഗിച്ചിട്ടുണ്ട് ഈ നോവലിൽ. അതുകൊണ്ടു തന്നെ സുഖമായി  വായിച്ചുപോകാവുന്ന ഒരു പുസ്തകമാണിത്. ഡി സി ബുക്‌സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് 

ഞാൻ ജഡ്ജിയുടെ ശിപായിയായിരുന്നു -നിന്ദർ ഖുഗിയാനവി

ജനാധിപത്യത്തിന്റെ അടിസ്ഥാനസ്തംഭങ്ങളിലൊന്നായാണ് കോടതിയും നീതിപീഠവുമൊക്കെ അറിയപ്പെടുന്നത്.  ഭരണാധിപരാൽ നീതി നിഷേധിക്കപ്പെട്ടാൽ ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷ മതവും ദൈവവുമൊന്നുമല്ല, അത് കോടതി തന്നെയാണ്. അവിടെ നിന്നും നീതി ലഭിക്കുമെന്ന് തന്നെയാണ് എല്ലാവരും ഉറച്ചു വിശ്വസിക്കുന്നത്.എന്നാൽ ആ നീതിപീഠത്തിലും പുഴുക്കുത്തുകളും,വിശ്വാസതയുടെ വിള്ളലുകളും വീണിട്ടുണ്ടെന്നും ,അവിടങ്ങളിൽ നടക്കുന്നതെന്താണെന്ന്  സ്വാനുഭവങ്ങൾ കൊണ്ട് തുറന്നു കാട്ടുകയാണ് നിന്ദർ ഖുഗിയാനവി “ഞാൻ ജഡ്ജിയുടെ ശിപായിയായിരുന്നു” എന്ന പുസ്തകത്തിലൂടെ .
ഇനിയും പൂർത്തീകരിക്കാത്ത ആത്മകഥയിലെ ഒരു അധ്യായമായി ഈ പുസ്തകത്തെ വേണമെങ്കിൽ കാണാം. കോടതിയും,ജഡ്ജിയുടെ വസതിയുമൊക്കെയാണ് നോവൽ പരിസരം മൊത്തമായി അപഹരിക്കുന്നത്. മൂന്നു ജഡ്ജിമാരുടെ കീഴിൽ ജോലി ചെയ്തയാളാണ് നിന്ദർ.പുസ്തകത്തിലൊരിടത്തും കോടതിനടപടികളെ വിമർശിച്ചതായി കണ്ടില്ല. ജഡ്ജിമാരുടെ പേരുകളോ,അവരെ തിരിച്ചറിയാൻ സാധിക്കുന്ന മറ്റു വിവരങ്ങളോ ഒന്നും തന്നെ വിവരിച്ചതായി കണ്ടില്ല. എങ്കിലും അവിടങ്ങളിൽ എങ്ങനെ കൈക്കൂലിയുടെയും,അഴിമതിയുടെയും കറകൾ പുരളുന്നതെന്നു നിരവധി സംഭവങ്ങളിലൂടെ അദ്ദേഹം വിവരിക്കുന്നു. 
ആത്മകഥകളിൽ പൊതുവെ കാണുന്ന താൻ മാത്രം സൽസ്വഭാവിയായ  നായകനാകുകയും മറ്റുള്ളവരൊക്കെ കൊള്ളാത്തവർ എന്ന പ്രതിഭാസം എന്തോ ഇവിടെ കാണാൻ കഴിഞ്ഞില്ല. സ്വയം വിമർശനങ്ങൾ നടത്തിയും തന്റെ നിലയും വിലയും നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ്  നിന്ദർ മുന്നോട്ടു പോകുന്നത് .കക്ഷികളിൽ നിന്നും കൈക്കൂലിയായി എരുമയെ വാങ്ങിച്ചു കേസ് അവർക്കു അനുകൂലമായി വിധിക്കുന്ന ജഡ്ജിയുടെ കഥ പറയുന്നുണ്ടിതിൽ. ആ എരുമയെ വീട്ടിൽ കൊണ്ടുവന്നു അതിന്റെ പാൽ ദിവസേന കറന്നു വിറ്റു പണം വാങ്ങുന്ന ആളാണ് നിന്ദറിന്റെ  ജഡ്ജിമാരിലൊരാൾ .സർക്കാർ ശമ്പളം കൊടുത്തു നിയമിക്കുന്ന ശിപായിമാരുടെ യോഗ്യത അവരുടെ വീട്ടുജോലിക്കുള്ള മികവാണ് . നല്ല ചപ്പാത്തിയും കിഴങ്ങു കറിയും ഉണ്ടാക്കാനറിഞ്ഞാൽ ജോലി ഉറപ്പ്. ഒരു മനുഷ്യൻ എന്ന പരിഗണന പോലും നൽകാത്ത കുടിലമനസുള്ളവരാണ് ഇത്തരക്കാർ.എങ്കിലും മൂന്ന് ജഡ്ജിമാരിൽ ആദ്യത്തെ ആൾ നിന്ദറിന് ഭേദപ്പെട്ട പരിഗണയും ,സ്നേഹവും കാണിക്കുന്നുണ്ട്. 
നിന്ദർ സാഹിത്യത്തിൽ താല്പര്യമുള്ളയാളാണെന്നും ,പത്രങ്ങളിൽ അച്ചടിച്ചു വരുന്നത് അയാളുടെ  കഥകളാണെന്നും അറിയുമ്പോൾ ജഡ്ജിയുടെ മകനും സവിശേഷമായ പരിഗണനയും,സ്നേഹവും അയാൾക്കു കൊടുക്കുന്നുണ്ട്.അതിനു ശേഷം വീട്ടുജോലികളിൽ നിന്നും നിന്ദർ മുക്തനാകുന്നു. എന്നാൽ ആ ജഡ്ജി സ്ഥലം മാറിപോകുന്നതോടെ നിന്ദറിന്റെ ജീവിതം പഴയപോലെ ആയിത്തീരുന്നു. നിന്ദറെ മോശമായി പരിഹസിക്കുന്നവനും ,മരാസി എന്ന് വിളിച്ചു അയാളുടെ വാദ്യോപകരണമായ തുമ്പിയുമെടുത്തു ബസ് സ്റ്റാൻഡിൽ പോയിരുന്നു പാടാൻ പറയുന്ന ജഡ്ജിയായിരുന്നു  പിന്നീട് വന്നത്.സമയം കിട്ടുമ്പോഴൊക്കെ അയാളുടെ ഗുരുനാഥനെയും ആ ജഡ്ജി അവഹേളിച്ചു.അവഹേളനങ്ങൾ മടുത്തു ഒടുവിൽ നിന്ദർ രാജിവെച്ചു പോകുന്നുന്നുമുണ്ട്.
നിന്ദർ പത്താം ക്ലാസ്‌ വരെയേ പഠിച്ചിട്ടുള്ളു. എങ്കിലും അയാളുടെ ഭാഷ ശക്തമാണ്,ആശയങ്ങൾ ബഹുവിധമാണ്.രണ്ടു വർഷത്തോളം കോടതിയിൽ ഗുമസ്തനായും ,മൂന്നു വർഷം ശിപായിയായും ജോലി ചെയ്തിട്ടുണ്ട്. നാല്പത്തഞ്ചോളം  പുസ്തകങ്ങൾ ഇതുവരെ എഴുതിയിട്ടുണ്ട്. പഞ്ചാബിലെയടക്കം നിരവധി സർവ്വകലാശാലകളിൽ നിന്ദറിന്റെ സാഹിത്യ സംഭവനകളെ കുറിച്ച് ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പഞ്ചാബി ഭാഷയിലാണ് എഴുത്തു മുഴുവനും. അവിടങ്ങളിൽ അദ്ദേഹത്തിന്റെ കൃതികൾ പരക്കെ അംഗീകരിക്കപ്പെട്ടു.അതോടെ നിന്ദറിന്റെ നിരവധി കൃതികൾ ഹിന്ദി,ഉറുദു ,തെലുഗു ഭാഷകളിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. 
മലയാളത്തിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് അലിഗഢ് മുസ്ലിം സർവകലാശാലയിലെ ആധുനിക ഭാരതീയ ഭാഷാ വിഭാഗത്തിൽ മലയാളം പ്രൊഫസറായ ടി എൻ സതീശനാണ്. മാതൃഭൂമി ബുക്സിന്റെ തന്നെ ഗ്രാസ് റൂട്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ജോഖ ആൽഹാരിസിയുടെ നിലാവിന്റെ പെണ്ണുങ്ങൾ

പലകാരണങ്ങൾ കൊണ്ടും നോവൽ ചരിത്രത്തിൽ ഇടം പിടിച്ച നോവലാണ് ജോഖ ആൽഹാരിസിയുടെ നിലാവിന്റെ പെണ്ണുങ്ങൾ എന്ന നോവൽ. ഒരു ഒമാനി വനിതയുടെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആദ്യത്തെ നോവൽ,അറബിയിൽ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് നേടിയ ആദ്യത്തെ നോവൽ എന്നിങ്ങനെ വിശേഷണങ്ങൾ നിരവധിയാണ്. 1950 കളോടെ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള തുടർവർഷങ്ങളിൽ ആൽ അവാഫി യെന്ന ഗ്രാമത്തിലെ മൂന്നു സഹോദരിമാരുടെയും അവരുടെ കുടുംബങ്ങളിലൂടെയും,ജീവിതങ്ങളുടെയും കഥയാണ് നോവൽ പറഞ്ഞു വെയ്ക്കുന്നത്. അബ്ദുള്ളയെ കല്യാണം കഴിക്കുന്ന മയ്യാ,തന്റെ ഉത്തരവാദിത്തബോധം ഉൾക്കൊണ്ട് വിവാഹം കഴിക്കുന്ന അസ്മ,കാനഡയിലേക്ക് കുടിയേറിയവളും താൻ  സ്നേഹിക്കുന്ന പുരുഷനുമായി വീണ്ടുമൊരു ഒത്തുചേരലിനായി കാത്തിരിക്കുന്ന ഖൌല. മൂന്നുപേരും ഒരു ഉയർന്ന  കുടുംബത്തിൽ ജനിച്ചുവെങ്കിലും ഓരോരുത്തരും വ്യത്യസ്തവും ,വ്യക്തിപരവും ,സാമൂഹികവുമായ പ്രചോദനങ്ങളിൽ പെട്ട് വിവാഹിതരാകുന്നു. അവരുടെ ആ ജീവിതം അവർക്ക്  ചുറ്റുമുള്ള  മറ്റു ആളുകളുടെ ജീവിതത്തെയും സ്വാധീനിക്കുന്നുണ്ട് . ഒരേ സമയം ശക്തരും ദുർഭലരുമായ സ്ത്രീകൾ എന്നാൽ അവർ സ്വന്തം മണ്ണിൽ എങ്ങനെ അന്യവൽക്കരിക്കപ്പെടുന്നുവെന്ന് നോവലിൽ കാണാം. ഓരോ സ്ത്രീ കഥാപാത്രവും മറ്റൊന്നിൽ  നിന്നും തികച്ചും വ്യതസ്തമാണ്. അവരുടെ വ്യക്തിത്വവും ,അതിന്റെ വിവിധ വശങ്ങളും സൂക്ഷ്മതയോടെ നോവലിൽ കൈകാര്യം ചെയ്തിരിക്കുന്നു . അത്തരം വിഷയങ്ങളാണ് നോവലിനെ മുന്നോട്ട് കൊണ്ടുപോകുന്നതും. 1950 കൾ മുതലുള്ള സംഭവങ്ങളാണ് നോവലിനെ മുന്നോട്ടുകൊണ്ടുപോകുന്നതെങ്കിലും 1880 മുതലുള്ള ഒമാനി കുടുംബങ്ങളുടെയും പിൻതലമുറക്കാരുടെയും  കഥയാണിത്.58 അധ്യായങ്ങളിലായി അവ പരന്നു കിടക്കുന്നു. നോവലിലെ പ്രധാന കഥാപാത്രമായ ദരീഫ ആഫ്രിക്കൻ വംശജരായ  അടിമകളുടെ കുടുംബത്തിൽ ജനിച്ച ഒരു അടിമ സ്ത്രീയാണ്. ആവർക്കു   ആൽ അവാഫി ഗ്രാമമല്ലാതെ മറ്റൊരിടത്തേകുറിച്ചും അറിയില്ല. ഒമാന്റെ ചരിത്രത്തെ കുറിച്ചുമുള്ള വിവരങ്ങൾ നോവലിൽ പലയിടങ്ങളിലായി ചിതറികിടക്കുന്നുണ്ട്. 1970 ൽ അവസാനിച്ച ഒമാനിലെ അടിമത്തത്തെകുറിച്ചും നോവലിൽ പരാമർശമുണ്ട്. അതുപോലെ 1920 ലെ സിബ് ഉടമ്പടിയെക്കുറിച്ചും നോവലിൽ വിവരങ്ങൾ ഉണ്ട്. നോവൽ എഴുതപ്പെട്ടത് 2010 ലാണ് .സയ്യിദാത്തുൽ ഖമർ എന്ന നോവൽ പേര് നേരെ ഇംഗ്ലീഷിലേക്കാക്കിയാൽ ലേഡീസ് ഓഫ് മൂൺ എന്നാകും, പക്ഷെ മർലിൻ ബൂത്ത് അതിന്റെ ഇംഗ്ലീഷ് വിവർത്തനം ചെയ്തപ്പോൾ ഇട്ട പേര് Celestial Bodies എന്നായിരുന്നു. ഒരുപക്ഷെ അതിന്റെ അറബിപേരിൽ നിന്നും  മലയാളത്തിലേക്ക് വായിച്ചാൽ ചന്ദ്രന്റെ പെണ്ണുങ്ങൾ എന്നർത്ഥം വരും.അത്തരമൊരു പേര് ഈ നോവൽ ഉള്ളടക്കത്തിനെ ചൊല്ലിയുള്ള  വായനക്കാരുടെ പ്രതീക്ഷകളെ ഒരു പക്ഷെ തകിടം മറിച്ചേനെ !മലയാളത്തിലേക്കെത്തിയപ്പോൾ നോവലിന്റെ പേര് നിലാവിന്റെ പെണ്ണുങ്ങൾ എന്നായി മാറി. അങ്ങനെ  മനോഹരമായ തലക്കെട്ടാണ് മലയാളത്തിൽ അതിന് ലഭിച്ചത് . മലയാള വിവർത്തനം ചെയ്തിരിക്കുന്നത് ഡൽഹി സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗവേഷണ വിദ്യാർത്ഥിയായ ഇബ്രാഹിം ബാദ്ഷ വാഹിയാണ്. മറ്റൊരു പ്രധാന കാര്യം , ഇത് അറബിയിൽ നിന്നും നേരിട്ടുള്ള മൊഴിമാറ്റമാണ്.അതുകൊണ്ടു തന്നെ നോവലിന്റെ ആത്മാവിനെ അതേപടി പറിച്ചു നടാൻ ഗ്രന്ഥകർത്താവിന് കഴിഞ്ഞിട്ടുണ്ടെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.ഇത് ജോഖയുടെ രണ്ടാമത്തെ നോവലാണ്.മറ്റൊരു പ്രധാന സംഗതി, നോവലിൽ അൽ-മുത്താനബി,ബുഹ്‌ത്രുയി,പേർഷ്യൻ കവി നിമി ഗഞാവി എഴുതിയ ലയല ,മജ്ജുൻ  എന്നിവരുടെ  നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗത അറബി പ്രണയ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് . ഒരുപക്ഷേ പുസ്തകം വായിച്ച് മടക്കി കഴിയുമ്പോൾ ചിലരെങ്കിലും ഒമാനി ചരിത്രവും,അതിന്റെ സാംസ്കാരികപാരമ്പര്യങ്ങളും തേടി പോയാൽ അതിൽ തെല്ലും അത്ഭുതമൊന്നുമില്ല. ഒലിവ് ബുക്ക്സ് ആണ് ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് .

ടോകാർചുക്കിന്റെ നിലയ്ക്കാത്ത സഞ്ചാരങ്ങൾ

പോളിഷ് ഭാഷയിൽ സഞ്ചാരം എന്ന ആശയമാണ് ബൈഗുണി എന്ന വാക്കിനർത്ഥം.കൃത്യമായി പറഞ്ഞാൽ അലഞ്ഞുതിരിയുന്നവർ. ഓൾഗ  ടോകാർചുക്ക് ഈ പേരുള്ള നോവൽ എഴുതിയത് അവരുടെ പോളിഷ് ഭാഷയിലായിരുന്നു. ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തിയപ്പോൾ അതിന്റെ പേര് ഫ്ലൈറ്റ്സ് എന്നായി.എനിക്ക് തോന്നുന്നു, ആ ഇംഗ്ലീഷ് പേരിനേക്കാൾ ഏറ്റവും അനുയോജ്യവും നോവലിനോട് നീതിപുലർത്തിയതുമായ പേര് നൽകിയത് അതിന്റെ മലയാള വിവർത്തനത്തിൽ ആണെന്നാണ്. നിലയ്ക്കാത്ത സഞ്ചാരങ്ങൾ എന്നാണ് മലയാളത്തിൽ അവരുടെ പുസ്തകം അറിയപ്പെടുന്നത്. നോവൽ മുഴുവൻ വായിച്ചു തീരുമ്പോൾ വായനക്കാരും എന്റെ പക്ഷം ചേരുമെന്ന് തന്നെയാണ് ഇക്കാര്യത്തിൽ  എന്റെ വിശ്വാസം. ഇവിടെ നോവലിന്റെ ശൈലി തീർത്തും പുതിയ ഒരു അനുഭവമാണെന്ന് പറഞ്ഞുകൂടാ. യൂറോപ്പ്യൻ സാഹിത്യത്തിൽ മിലൻ കുന്ദേരയും .ഇറ്റാലിയോ കാൽവിനോയും സൃഷ്ടിച്ച വായനയുടെ ഒരു പുതുലോകമുണ്ട്. ഫ്രാഗ്മെന്റഡ് നോവൽ (fragmented Noval ) എന്നാണ് ഇതിനെ പൊതുവായി പറയപ്പെടുന്നത്. കേന്ദ്രീകൃതമായ ഒരു നായകനില്ലാത്ത അവസ്ഥ, ഒന്നിനോടൊന്നു ബന്ധമില്ലാത്ത അദ്ധ്യായങ്ങൾ .എന്നാൽ എല്ലാം കൂടി ഒത്തുചേർന്നു നോവലിന്റെ ഒരു വലിയ വിതാനം തീർക്കുന്ന ഒരു അവസ്ഥ. അത്തരമൊരു വിഭാഗത്തിൽ പെടുന്ന ഒരു കൃതിയാണ് ടോകാർചുക്കിന്റെ നിലയ്ക്കാത്ത സഞ്ചാരങ്ങൾ എന്ന പുതു നോവൽ.പുതു നോവൽ എന്ന് പറഞ്ഞുകൂടാ. 2007 ൽ പോളിഷ് ഭാഷയിൽ ആദ്യം പ്രസിദ്ധീകരിച്ച ഈ നോവൽ ഒരു പതിറ്റാണ്ടോളം ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടില്ല എന്നത് ആശ്ചര്യമുളവാക്കുന്ന ഒന്നാണ് . ഒരു വിദേശ പ്രസാധകനെ കണ്ടെത്താൻ നല്ലവണ്ണം ബുദ്ധിമുട്ടേണ്ടിവന്നു എന്ന് അവർ പറയുന്നുണ്ട്.എന്നാൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ട് വളരെ പെട്ടെന്ന് തന്നെ 2018 ലെ ആ നോവൽ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് നേടി. ജെന്നിഫർ ക്രോഫ്റ് ആയിരുന്നു ഇംഗ്ലീഷ്  വിവർത്തനം.അതുവരേയ്ക്കും ടോകാർചുക് അവരുടെ മാതൃരാജ്യത്തിനു പുറത്തു അജ്ഞാതമായിരുന്നു എന്ന് വേണമെങ്കിൽ പറയാം.
ടോകാർചുക് വിവിധ സ്ഥലങ്ങളിലൂടെയും സമയങ്ങളിലൂടെയും അസാധാരണമായ ഒരു യാത്രയിലേക്കു വായനക്കാരെ കൊണ്ടുപോകുകയാണ് ഈ പുസ്തകത്തിലൂടെ .സ്വന്തം വേരുകളുമായി  ബന്ധമില്ലാത്ത നാടോടികളാണ് ഈ നോവലിലെ നായികാനായകന്മാർ. നോവൽ അതിന്റെ ബഹുമുഖ വിഷയങ്ങളാൽ നമ്മളെ അത്ഭുതപ്പെടുത്തും .കാണുക എന്നുവെച്ചാൽ അറിയുക എന്നതാണെന്ന് നിരവധി തവണ ഈ നോവലിൽ അവർ ആവർത്തിക്കുന്നുണ്ട് .നോവലിന്റെ ഇതിവൃത്തം വളരെ വ്യത്യസ്തമാണ്.ചെറുകഥകളുടെ ഒരു ശേഖരം പോലെ വായിക്കപ്പെടാവുന്ന ഒന്ന്.ടോകാർചുക് അവരുടെ ഭൂരിഭാഗം സമയവും വിമാനത്തിൽ ചെലവഴിക്കപ്പെട്ടതുകൊണ്ടാകാം അവരുടെ പുസ്തകം ഇംഗ്ലീഷിലെത്തിയപ്പോൾ ഫ്ലൈറ്റ്സ് എന്നാൽ മാറിയത്.എന്നാൽ അവരുടെ മറ്റുകഥാപത്രങ്ങൾ വിമാനത്തിൽ മാത്രമല്ല,സമകാലീനവും ,പഴയതുമായ   ട്രെയിനുകൾ ,വണ്ടികൾ,ബസ്സുകൾ ,കുതിരവണ്ടികൾ  തുടങ്ങിയ  ഗതാഗതമാർഗ്ഗങ്ങൾതെരഞ്ഞെടുക്കുന്നു.പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യയിൽ നിന്നുള്ള ഒരു നിഗൂഢ വിഭാഗത്തിന്റെ പേരാണെത്രെ ബൈഗുണി,പാപത്തെ മാനസികമായി മാത്രമല്ല ശാരീരികമായും നിരന്തരമായ യാത്രയിലൂടെയും രക്ഷപ്പെടാമെന്ന് വിശ്വസിച്ചവർ.ഒരു കേന്ദ്ര കഥാപാത്രത്തിന്റെ, നമുക്ക് എല്ലായ്‌പോഴും സുപരിചിതമായ ആ സൂത്രവാക്യത്തിനുപകരം ഒരു ചെറിയക്കൂട്ടം കഥാപത്രങ്ങൾ പ്രത്യക്ഷപ്പെടുകയും എഴുത്തുകാരി അവരുടെ വഴിയിലേക്കു വലിച്ചെറിയപ്പെടുകയും അങ്ങനെ ഏകീകൃതമായ ഒരു യാത്ര സൃഷ്ടിക്കപ്പെടുകയുമാണിവിടെ.പരസപരം ബന്ധിപ്പിക്കുന്ന കഥാപാത്രങ്ങളാൽ ,നിരവധി ആശയങ്ങളാൽ സമ്പന്നമാണീ നോവൽ .ശരീരം,യാത്ര,ജീവിതം,മരണം, എന്നിങ്ങനെ നിരവധി അടരുകൾ കൊണ്ട് അടുക്കിവെക്കപ്പെട്ട ഒരുകൂട്ടം കഥകളുടെ ആകെത്തുകയാണീ പുസ്തകം  .
നോവലിലെ രസകരമായ ഒരു ഭാഗം ശ്രദ്ധിക്കുക 
“പുരാതനകാലത്തു ആളുകൾ തീർത്ഥയാത്രക്ക് പോകാറുണ്ട്.വളരെ ബുദ്ധിമുട്ടി,ക്ലേശങ്ങൾ സഹിച്ചു അവർ ഒരു പുണ്യസ്ഥലത്തിലെത്തിച്ചേരുന്നു.അവരുടെ വിശ്വാസം ആ സ്ഥലത്തിന്റെ പുണ്യം അവർക്ക് കിട്ടുമെന്നാണ്.നമ്മുടെ പാപങ്ങളെ നീക്കി അത് നമ്മളെ ശുദ്ധീകരിക്കുന്നു.എങ്കിൽ അവിശുദ്ധമായ ,കൊള്ളരുതാത്ത ഒരു സ്ഥലത്തേക്ക് പോകുമ്പോഴും അത് തന്നെ സംഭവിക്കുമോ? “(സഞ്ചാര മനഃശാസ്ത്രം:ഒരു ബൈബിൾ വിമർശനം)

ഇങ്ങനെ 116 അദ്ധ്യങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്. 
നോവലിസ്റ്റ് എഴുത്തിലേക്ക് വന്നത് യാദൃച്ഛികമായാണ് .സൈക്കോളജിസ്റ്റായിരുന്നു അവർ.വർഷങ്ങൾക്ക് മുൻപ് ലണ്ടനിലേക്കുള്ള തന്റെ ആദ്യ വിദേശയാത്രയിലൂടെയാണ് എഴുതാനുള്ള താൽപ്പര്യം അവരിൽ മുള പൊട്ടിയത്.അധികം താമസിയാതെ അവർ തന്റെ ആദ്യ ചെറു കഥ എഴുതി. 2018 ലെ നോബൽ സമ്മാനം അവരുടെ ഫ്ലൈറ്റ്സ് എന്ന നോവലിന് ലഭിച്ചു. മലയാളത്തിൽ ഇതിന്റെ വിവർത്തനം ചെയ്‌തിരിക്കുന്നത്‌ ,മുപ്പതിലേറെ പുസ്തകങ്ങൾ ഇംഗ്ലീഷിൽ  നിന്ന് മലയാളത്തിലേക്കു വിവർത്തനം ചെയ്ത രമാ മേനോൻ ആണ്. നോബൽ കിട്ടിയ സ്ഥിതിക്ക് ടോകാർചുക്കിന്റെ മറ്റു പുസ്തകങ്ങളും ഉടനെ മലയാളത്തിൽ ലഭ്യമാകാൻ സാധ്യതയുണ്ട് .അതാകട്ടെ നമ്മെ പോലുള്ള വായനക്കാർക്ക് ഏറെ സന്തോഷം തരുന്ന ഒരു സംഗതിയും. 

നാദിയ മുറാദ് അവസാനത്തെ പെൺകുട്ടി ആകുമോ?

വടക്കൻ ഇറാഖിലെ നിരവധി കർഷക കുടുംബങ്ങൾ പാർക്കുന്ന ഒരു ചെറിയ ഗ്രാമമാണ് കൊച്ചോ. അധികമാരും അറിയപ്പെടാതിരുന്ന ആ സ്ഥലം ഇന്ന് ലോകപ്രശസ്തമാണ്;നാദിയ മുറാദ് എന്ന യസീദി പെൺകുട്ടി പിറന്ന നാട് എന്ന പേരിൽ.സ്വന്തമായി ബ്യൂട്ടി പാർലർ നടത്തുക അല്ലെങ്കിൽ ചരിത്ര അധ്യാപിക ആകുക എന്ന സ്വപ്നവുമായി അവിടെ അവളും കൂടെ അവളുടെ സഹോദരന്മാരുമായി  വളരെ സ്വസ്ഥമായി ജീവിച്ചു പോരുന്നതിനിടയിൽ 2014 ഓഗസ്റ്റ് 15 നു അവൾക്കു വെറും പതിനഞ്ചു വയസ്സുള്ളപ്പോൾ അവരുടെ  ജീവിതം തകർക്കപ്പെട്ടു.

ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ അവളുടെ ഗ്രാമത്തിൽ അഴിഞ്ഞാടി,ജനങ്ങളെ കൂട്ടക്കശാപ്പ്‌ ചെയ്തു.പേഷ്‌മാർഗ എന്ന സൈനിക സേന യസീദികളെ സംരക്ഷിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തിന് മുൻപേ അവർ കടന്നു കളഞ്ഞിരുന്നു.ഇസ്ലാം മതം സ്വീകരിക്കാൻ കൂട്ടാക്കാത്ത പുരുഷന്മാരെയും ,ലൈംഗിക അടിമകളാക്കാൻ പറ്റാത്ത പ്രായമായ സ്ത്രീകളെയും ഉടനടി വധിച്ചു കളഞ്ഞു. നാദിയയുടെ ആറു സഹോദരന്മാർ കൊല്ലപ്പെട്ടു. അവളുടെ അമ്മ കൊല ചെയ്യപ്പെട്ട് ഏതോ കുഴിയിൽ അടക്കം ചെയ്യപ്പെട്ടു.നാദിയയെ മൊസൂളിലേക്കു കൊണ്ട് പോയി അടിമ കച്ചവടത്തിലേക്ക് വലിച്ചെറിയപ്പെട്ടു. അവിടെ വച്ച് അവളുടെ പീഡനപർവ്വം ആരംഭിക്കുന്നു.അവിടെ വെച്ച് നാദിയയെ ഒരു ജഡ്ജിക്കാണ് വിൽക്കുന്നത്. അതോടെ അവൾക്കു ഇസ്ലാം മതം സ്വീകരിക്കേണ്ടി വന്നു . ജഡ്‌ജിയുടെ വീട്ടിൽ വെച്ച് ക്രൂരമായ പീഡനങ്ങളും എണ്ണമറ്റ ബലാത്സംഗങ്ങളും അവൾക്കു ഏറ്റുവാങ്ങേണ്ടി വന്നു.ജഡ്ജിയുടെ അധികം പ്രായമാകാത്ത ഒരു മകനാലും അവൾ പീഡിപ്പിക്കപ്പെട്ടു. രക്ഷപെടാൻ ശ്രമിച്ച ആദ്യ ഉദ്യമം കണ്ടുപിടിക്കപ്പെട്ടു . അതിനെ തുടർന്ന് കൊടിയപീഡനം വീണ്ടും അനുഭവിക്കേണ്ടി വന്നു. അവിട നിന്ന് വേറോരാൾക്കു വിൽക്കപ്പെട്ടു.

നിരവധി തീവ്രവാദികളാൽ കൂട്ടബലാത്സംഗങ്ങളും പീഡന പരമ്പരയും നടക്കുന്നതിനിടയിൽ വീണുകിട്ടിയ ഒരു അവസരത്തിൽ അവൾ മൊസൂളിലെ തെരുവുകളിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. അങ്ങനെ ഒരു സുന്നി മുസ്ലിം കുടുംബത്തിൽ ചെന്നെത്തിപ്പെടുകയും അവിടുത്തെ മൂത്തമകൻ ജീവൻ പണയംപെടുത്തി കള്ള പാസ്സ്പോർട്ടും ,വ്യാജ തിരിച്ചറിയൽ രേഖകളുമൊക്കെ സംഘടിപ്പിച്ചു അവളെ അവിടെ നിന്നും രക്ഷപ്പെടാൻ  സഹായിക്കുന്നു.നസീർ എന്ന സുന്നി പുരുഷന്റെ ഭാര്യയായി വേഷമിട്ട് കുർദിസ്ഥാനിലേക്കു അവർ അവിടെ നിന്നും പാലായനം ചെയ്യുന്നു. തങ്ങളുടെ ശ്രമം ജയിക്കുമോ തോൽക്കുമോ എന്നൊന്നും അറിയാതെ സദാ  സമയം വെടിയുണ്ടകളെയും,മരണത്തെയും പ്രതീക്ഷിച്ചു ഒടുവിൽ സുരക്ഷിത സ്ഥലത്ത് എത്തിപ്പെടുന്നു.എന്നാൽ ചെക്‌പോയിന്റിൽ വെച്ച് അവിടുത്തെ അന്വേഷണ ഉദ്യോഗസ്ഥനാൽ അവളുടെ സ്വകാര്യ കഥ രാഷ്ട്രീയലാഭത്തിനുള്ള ഒരുപകരണമായി മാറുന്നു.നസീറിനെയും, നാദിയയെയും കുർദിഷ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നു.പുറത്തുവിടി ല്ല എന്ന ഉറപ്പിന്മേൽ അവരുടെ കഥകൾ റെക്കോർഡ് ചെയ്യുന്നു.അവർ അവിടം വിട്ട നിമിഷം തന്നെ വിവരങ്ങളെല്ലാം മാധ്യമങ്ങൾക്കു ചോരുന്നു.ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കൊച്ചോ ഉപരോധത്തിന് മുൻപ് യസീദികളേ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട പെഷ്‌മാർഗ സൈനിക വ്യൂഹത്തെ പഴിചാരാൻ കിട്ടിയ സന്ദർഭം ആ ഉദോഗസ്ഥർ കൃത്യമായി ഉപയോഗിക്കുന്നു.പിന്നീട് പല പല ക്യാമ്പുകളിലായി ജീവിതം . ഒടുവിൽ ജർമൻ ഗവണ്മെന്റിന്റെ അഭയാർത്ഥിയായി സ്വൈര്യജീവിതം തുടങ്ങുന്നു. വായിച്ചുകഴിഞ്ഞാൽ ഒരു നെടുവീർപ്പോടെയല്ലാതെ അടച്ചുവെക്കാൻ കഴിയാത്ത ഒരു പുസ്തകമാണ് നാദിയ മുറാദിന്റെ അവസാന പെൺകുട്ടി എന്ന പുസ്തകം. നാദിയായും ജെന്ന ക്റാജെസ്‌കിയും ചേർന്നാണ് പുസ്തക രചന നടത്തിയിരിക്കുന്നത്.നാദിയാ യുടെ രക്ഷപ്പെടലും അനുബന്ധ സംഭവങ്ങളും ,അവിടങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന വംശഹത്യയിൽ ശ്രദ്ധിക്കാൻ ലോകരാജ്യങ്ങൾ നിർബന്ധിതരായി.

    നാദിയ മുറാദ് ഇന്ന് അറിയപ്പെടുന്ന ഒരു മനുഷ്യാവകാശ പ്രവർത്തകയാണ്.2018 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയവളാണ് .വംശഹത്യ,മനുഷ്യരാശിക്കെതിരായുള്ള കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തി ഇസ്ലാമിക് സ്റ്റേറ്റിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഹാജരാകാനുള്ള ശ്രമത്തിലാണ് നാദിയായും സംഘവും .ഒരു വംശഹത്യയും യാദൃച്ഛികമായി നടക്കുന്നതല്ല, നിങ്ങൾക്കത്  ആസൂത്രണം ചെയ്തേ പറ്റൂ എന്ന് നാദിയ പറയുന്നു. നോബൽ സമ്മാനം നേടിയ ശേഷം അവർ പറഞ്ഞത് “എന്റേത് പോലുള്ള ഒരു കഥയുമായി ലോകത്തിലെ അവസാനത്തെ പെണ്കുട്ടിയാകാൻ ഞാൻ ആഗ്രഹിക്കുന്നു ” എന്നാണ്.
 നാദിയയുടെ ജീവിതം മനുഷ്യന്റെ ഇച്ഛാശക്തിയുടെ ഒരു സാക്ഷ്യപത്രമാണ്. ഈ പുസ്തകത്തിന്റെ  മലയാള പരിഭാഷ നിർവഹിച്ചിരിക്കുന്നത് മനോരമ ന്യൂസ് ചാനലിലെ പത്രപ്രവർത്തകയായ നിഷ പുരുഷോത്തമനാണ്.

ഗുസ്താവ് ഫ്ലോബേറെ കോടതി കയറ്റിയ മദാം ബോവറി

 

സാഹിത്യത്തിൽ ശൈലിയിലും,ഘടനയിലും ഉള്ള പൂർണ്ണത കൊണ്ട് ശ്രദ്ധ നേടിയ വെസ്റ്റേൺ നോവലിസ്റ്റുകളിലെ പ്രഥമസ്ഥാനീയനായ എഴുത്തുകാരനാണ് ഗുസ്താവ് ഫ്ലോബേർ. എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി നിയമപഠനം പാതിവഴിയിലുപേക്ഷിച്ച ആളാണ് നമ്മുടെ ഈ കക്ഷി.സാഹിത്യത്തിൽ റിയലിസത്തിന്റെ ആദ്യ കാല പ്രയോക്താക്കളിൽ ഒരാളായാണ് ഫ്ലോബേർ അറിയപ്പെടുന്നത്. 

1850 ൽ ആണ് ഫ്ലോബേർ മദാം ബോവറിയുടെ പണിപ്പുരയിൽ ഇരിക്കുന്നത്.ഏതാണ്ട് അഞ്ചു വർഷത്തോളമെടുത്താണ് നോവൽ പൂർത്തിയാക്കിയത്.1856 ൽ റെവേഡി പാരീസ് എന്ന മാഗസിനിൽ അത് സീരിയലൈസ് ചെയ്യപ്പെട്ടു.അദ്ദേഹത്തിന്റെ ഒരു പ്രത്യേകത എന്തെന്ന് വെച്ചാൽ തന്റെ എഴുത്തിൽ ക്ളീഷേകളെ പൂർണ്ണമായും ഒഴിവാക്കി എന്നുള്ളതാണ്. സാധാരണക്കാരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളി ലേറെയും.കൃത്യതയില്ലാത്തതോ,അമൂർത്തമോഅവ്യക്തമോ ആയ ഒരു പദപ്രയോഗവും തന്റെ നോവലിൽ കാണാൻ കഴിയില്ല. ചിലപ്പോൾ ഒരു പേജ് പൂർത്തിയാക്കുന്നതിനു ഒരാഴ്ചവരെയൊക്കെ അദ്ദേഹം  ചിലവഴിച്ചിട്ടുണ്ടെന്നു പ്രശസ്ത എഴുത്തുകാരൻ മോപ്പസാങ്ങും രേഖപ്പെടുത്തിയിട്ടുണ്ട്. മോപ്പസാങ്ങും എമിലിസോളയുമുൾപ്പെടയുള്ളവരെ ഫ്ലോബേർ അസാധാരണമായി സ്വാധീനിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. മോപ്പസാങ്, ഫ്ലോബേറിന്റെ ചുരുക്കം ചില സുഹൃത്തുക്കളിലൊരാളായിരുന്നു.
 
    1848 ലെ ഒരു വേനൽക്കാലത്തു ഫ്രാൻസിലെ നോർമാൻഡിയിലെങ്ങോളമിറങ്ങിയ മിക്ക പത്രങ്ങളിലും ഒരു ദാരുണ വാർത്ത പ്രത്യക്ഷപ്പെട്ടു ! റൂയിന് തൊട്ടടുത്ത് റൈയിൽ താമസിക്കുന്ന ഡെൽഫിൻ ഡെലമറെ എന്ന 27 വയസുള്ള സ്ത്രീ ആഡംബര വസ്ത്രങ്ങൾക്കും ,വീട്ടുപകരണങ്ങൾക്കും വേണ്ടി ധാരാളിത്തം കാണിച്ചു വൻ കടബാധ്യത വരുത്തി വച്ചു.  ദാമ്പത്യ ജീവിതത്തിൽ നൈരാശ്യം പൂണ്ട് ഒടുവിൽ വൈകാരികവും. സാമ്പത്തികവുമായ സമ്മർദ്ദത്തിൽപ്പെട്ട് ആത്മഹത്യ ചെയ്തു. അവർ അവരുടെ ഒരു ഇളയ മകളെയും, അസ്വസ്ഥനായ ഭർത്താവിനെയും ഉപേക്ഷിക്കുകയായിരുന്നു.

പത്രത്തിൽ അവരുടെ കഥ വായിച്ചറിഞ്ഞവരിൽ ഒരാൾ നമ്മുടെ ഫ്ലോബേർ ആയിരുന്നു. ആ സംഭവ കഥയിൽ ആകൃഷ്ടനായ അദ്ദേഹം അക്കാര്യം തന്റെ പുതിയ നോവലിന് വേണ്ടി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. അങ്ങനെ റൈയിൽ നിന്നുള്ള വ്യഭിചാരിണിയായ മാഡം ഡെലമെറ നോവലിലെ സാങ്കൽപ്പിക യോൺവില്ലിൽ നിന്നുള്ള വ്യഭിചാരിണിയായ മദാം ബോവറിയായി.പക്ഷെ നോവലിൽ ഒരുതരത്തിലും മോശക്കാരിയാകാതെ തികച്ചും ദയനീയമായ ദാമ്പത്യ ബന്ധം നടത്തുന്നത് എത്ര എളുപ്പമാണെന്ന് എമ്മ എന്ന മദാം ബോവറി കാണിച്ചു തന്നു.  ശരിക്കു പറഞ്ഞാൽ വ്യഭിചാരത്തെക്കുറിച്ചുള്ള പൊതുവായ ഒരു കഥയെ ഫ്ലോബേർ അഗാധമായ മാനവികതയുടെ നിലനിൽക്കുന്ന ഒരു കൃതിയാക്കി മാറ്റി. അതുകൊണ്ടു തന്നെയാണ് മദാം ബോവറി ഫ്ലോബേറിന്റെ മാസ്റ്റർപീസായി ലോകസാഹിത്യത്തിൽ അറിയപ്പെടുന്നത്.
 
    ഡോക്ടർ ചാൾസ് ബോവറി ഒരു കോൺവെന്റിൽ വളർന്ന സുന്ദരിയായ പെൺകുട്ടി എമ്മയെ വിവാഹം കഴിക്കുന്നു. അവൾ വായിച്ചുകൂട്ടിയ റൊമാന്റിക് നോവലുകളിലെ ഭവനാലോകത്തുനിന്നും തികച്ചും വ്യത്യസ്തവും വിരസവുമാണ് യഥാർഥ ജീവിതമെന്നവൾ മനസ്സിലാക്കുന്നു. അതിന്റെ അസ്വസ്ഥതകളും,അസന്തുഷ്ടിയും നാൾക്കുമേൽ വളർന്നു വന്നു. അവരുടെ മകളായ ബെർത്തയുടെ ജനനം പോലും അതിൽ നിന്നും അവളെ മോചിപ്പിക്കാൻ കഴിയുന്നില്ല. അങ്ങനെയാണ് പ്രാദേശിക ഭൂവുടമയായ റൊഡോൽഫെയുമായി ഒരു പ്രണയബന്ധം എമ്മ ആരംഭിക്കുന്നത്. 

ഒരുവേള അവർ ഒരുമിച്ച് ഓടിപോകാൻ വരെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. പക്ഷേ റോഡോൽഫെക്കു അവൾ വെറുമൊരു വെപ്പാട്ടി മാത്രമമായിരുന്നു,മാത്രവുമല്ല അവരുടെ അമ്മ പറയുന്നതിനപ്പുറം ആയാൾക്ക് മറ്റൊരു തീരുമാനം എടുക്കാനും കഴിയുമായിരുന്നില്ല. റോഡോൽഫിന് അവളെ മടുത്തു കഴിഞ്ഞിരുന്നു. എമ്മയ്ക്ക് ഒരു കത്ത് കൊടുത്തു വിട്ട് അയാൾ എവിടേക്കൊ ഒരു യാത്ര പോയി. ആ ബന്ധം തകർന്നതിന്റെ ആഘാതത്തിൽ എമ്മയ്ക്ക് മസ്തിഷ്കജ്ജ്വരം പിടിപ്പെടുകയും ഒരുമാസത്തിലേറെ കിടപ്പിലാകുകയും ചെയ്യുന്നു. ഭർത്താവ് ചാൾസിന്റെ പരിചരണത്തിലൂടെ അവൾ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നു . പക്ഷേ അത് ചാൾസിന്റെ ജീവിതത്തിലേക്കായിരുന്നില്ല എന്നു മാത്രം. മുൻപരിചയക്കാരനായ ലിയോൺ എന്ന യുവാവായിരുന്നു ഇത്തവണ അവളുടെ പ്രണയനായകൻ. അതോടെ അവളുടെ ജീവിതം വീണ്ടും കുഴപ്പങ്ങളിലേക്ക് വീഴുന്നു. ആ ബന്ധം നിലനിറത്തുന്നതിനായി അവൾ കണ്ടമാനം പണം ചെലവഴിച്ച് വൻ കടബാധ്യത വരുത്തിവെക്കുന്നു.

 ലിയോണിന്റെയും ,റോഡോൽഫിന്റെയും അടുത്തും പണത്തിനായി അവൾ യാചിച്ചെങ്കിലും അവർ അവളെ കൈയ്യൊഴിയുന്നു. അവളുടെ വഴിവിട്ട ജീവിതം പരസ്യമായി വെളിപ്പെടുന്നതിൽ  ഒന്നും ചെയ്യാൻ കഴിയാതെ വരുമെന്ന് കണ്ട് ആർസെനിക് വിഴുങ്ങി വേദന തിന്നു മരിക്കുന്നു. ദു:ഖിതനായ ചാൾസ് എമ്മയുടെ പൂർവകാല ബന്ധങ്ങളെ കുറിച്ച് ഒന്നും അറിയാതെ  അവൾ വരുത്തിവെച്ച കടങ്ങൾ വീട്ടുന്നതിനായി ആത്മാർഥതയോടെ ശ്രമിക്കുന്നു. പലരും അവസരം മുതലാക്കി ചാൾസിന്റെ പണം കൈക്കലാക്കുന്നു. അയാൾ പാപ്പരാകുന്നു. പിന്നീട് അവളുടെ അലമാരയിലെ രഹസ്യ അറകളിൽനിന്നും റോഡോൽഫിന്റെയും ,ലിയോണിന്റെയും നിരവധി പ്രണയലേഖനങ്ങൾ കണ്ടെത്തുന്നതോടെ അയാൾ കൂടുതൽ നിരാശയിലേക്ക് കൂപ്പുകുത്തുന്നു. ഒടുവിൽ അനിവാര്യമായ മരണം അയാളേയും കവരുന്നു. മകളായ ബെർത്ത് അമ്മൂമ്മയുടെ അടുത്തേക്ക് പോയെങ്കിലും അവരുടെ മരണത്തോടെ അവൾ വീണ്ടും അനാഥയാകുന്നു. ബെർത്ത് ഒരു കോട്ടൺ ഫാക്ടറിയിൽ ജോലിചെയ്യാൻ പോകുന്നതോടെ തികച്ചും ദുരന്തപര്യവസായി നോവൽ അവസാനിക്കുന്നു.

1856  ൽ സീരിയലയസ് ചെയ്തതിനു  ശേഷം ഏറെ വിവാദം സൃഷ്ടിച്ചതാണീ നോവൽ. ഗാർഹിക ജീവിതത്തിലെ പോരായ്മകളെ നേരിടാൻ വിവാഹേതര ബന്ധങ്ങൾ നോവലിൽ ഇഷ്ടം പോലെയുണ്ടല്ലോ. അത്തരം വ്യഭിചാര രംഗങ്ങൾ ഉള്ളതുകൊണ്ട് തന്നെ അന്നത്തെ യാഥാസ്ഥിതിക മനോഭാവമുള്ള വായനക്കാരും പൊതുസമൂഹവും ശക്തമായ എതിർപ്പുകൾ അഴിച്ചു വിട്ടു. നോവലും എഴുത്തുകാരനും കോടതി കയറി. ഫ്ലോബെറിന്റെ ബുദ്ധിപൂർവമായ ന്യായീകരണങ്ങൾ കോടതി അംഗീകരിച്ചു. ഒടുക്കം  കോടതി വിധി പ്രസ്താവിച്ചു.നോവലിൽ   വ്യഭിചാരം ശിക്ഷിക്കപ്പെടുന്നതിനാൽ നോവൽ അടിസ്ഥാനപരമായി ധാർമികമാണ്!!. 

ഫ്ലോബേറിനെ കുറ്റവിമുക്തനാക്കിയതിനു ശേഷം നോവൽ അതിന്റെ ഉത്തുംഗത്തിൽ പ്രതിഷ്ഠിക്കപ്പെടുകയാണുണ്ടായത്.ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റികളിൽ പിന്നീടത് പഠിപ്പിക്കപ്പെട്ടു. നിരവധി ഡോക്യൂമെന്ററികളും ,സിനിമകളും നോവലിനെ ആസ്പദമാക്കി ഇറങ്ങി. സോഫിബെര്തെസ് സംവിധാനം ചെയ്ത്   2014 ൽ പുറത്തിറങ്ങിയ സിനിമ മാഡം ബോവറിയാണ്  ഏറ്റവും ഒടുവിലത്തേത്.

നോവൽ  പ്രസിദ്ധീകരണത്തിന്റെ നൂറ്റി അമ്പതാം വർഷത്തിലാണ് ഇതിന്റെ മലയാള പരിഭാഷ പുറത്തിറങ്ങിയത്. പരിഭാഷ നിർവഹിച്ചിരിക്കുന്നത് സി വേണുഗോപാലാണ്. മോപ്പസാങ്ങിന്റേയും ,എമിലി സോളയുടെയും നോവൽ പഠനങ്ങളുടെ വിവർത്തനവും പുസ്തകത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.  

ചന്ദ്രകാന്ത -ഒരു പ്രണയ കാവ്യം

1990 കളുടെ മദ്ധ്യത്തിൽ ,ഹിന്ദി കാര്യമായി അറിഞ്ഞുകൂടായെങ്കിലും ഞായറാഴ്ചകളിൽ ദൂരദർശൻ ചാനലിനു മുൻപിൽ മുടങ്ങാതെ പ്രതിഷ്ഠിക്കപ്പെട്ടിരുന്നതിന്റെ ഒരു കാര്യം ചന്ദ്രകാന്ത എന്ന സീരിയൽ കാണുക എന്നതായിരുന്നു.ആ സമയങ്ങളിലെ കറന്റ് പോക്കിനെ വൈദുതവകുപ്പിലെ തൊഴിലാളികളെയും  അവരുടെ അപ്പനപ്പൂപ്പന്മാരെ വരെ ചീത്ത പറഞ്ഞ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. അത്രക്കുണ്ടായിരുന്നു ആ സീരിയലിനോടുള്ള താല്പര്യം.കഥ മനസ്സിലാക്കുന്നതിന് അക്കാലത്തു ഭാഷ ഒരു പ്രശനമായി ഒരിക്കലും തോന്നിയിട്ടില്ല എങ്കിലും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണാൻ ശ്രമിച്ചിരുന്നു . അത്തരത്തിൽ ആളുകളെ പിടിച്ചിരുത്തുകയും ഉദ്വേഗപരവും ,സംഭ്രമജനകവുമായ അനുഭവങ്ങൾ സമ്മാനിക്കാൻ തക്കവണ്ണം ഹിന്ദി നോവൽ സാഹിത്യത്തിൽ രേഖപ്പെടുത്തിയ ഒരു ഉജ്ജ്വലമായ പേരാണ് ദേവകി നന്ദൻ ഖത്രിയുടേത്. ഖത്രിയുടെ അതിപ്രശസ്ത നോവലാണ് ചന്ദ്രകാന്ത.
ആധുനിക ഹിന്ദിഭാഷയിലെ ജനപ്രിയ നോവലിസ്റ്റുകളുടെ ആദ്യതലമുറയിൽപ്പെട്ട എഴുത്തുകാരനായിരുന്നു ദേവകിനന്ദൻ  ഖത്രി. ഹിന്ദിയിലെ നിഗൂഢ നോവലുകളുടെ ആദ്യ രചയിതാവായിരുന്നു അദ്ദേഹം.ചന്ദ്രകാന്തയും ഭൂത്നാഥുമൊക്കെ അദ്ദേഹത്തിന്റെ പ്രശ്തമായ കൃതികളാണ്.ചന്ദ്രകാന്ത നോവൽ 1888 നും 1891 നും ഇടയിൽ ആദ്യമായി സീരിയൽ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്.ഹിന്ദിഭാഷയുടെ ജനപ്രീതിക്കും ഈ നോവൽ നിർണായകമായെന്നു പറയപ്പെടുന്നു.

നൗഗഡിലെ രാജകുമാരനായ വീരേന്ദ്രസിങ്ങും വിജയഗൗഡിലെ രാജകുമാരിയായ ചന്ദ്രകാന്തയും തമ്മിൽ അഗാധ പ്രണയത്തിലാണ്. അതവരുടെ പിതാക്കന്മാർക്കും അറിയുകയും ചെയ്യാം. അവരുടെ രാജ്യങ്ങൾ തമ്മിൽ വളരെ പണ്ടേ മുതൽക്കു തന്നെ സൗഹൃദത്തിൽ കഴിയുന്നവരായിരുന്നു. എന്നാൽ വിജയഗൗഡിലെ മന്ത്രിപുത്രനായിരുന്ന ക്രൂസിങ്ങിന് രാജകുമാരിയിൽ ഒരു കണ്ണുണ്ട്. അവളെ വിവാഹം ചെയ്ത് അധികാരം കൈയടക്കാൻ അയാൾ ആഗ്രഹിച്ചു. അതിനു വേണ്ടി സ്വന്തം പിതാവിനെ വരെ അയാൾ കൊലപ്പെടുത്തുന്നുണ്ട്. അയാൾക്കു കൂട്ടായി ജാലവിദ്യകളും , ഇഷ്ടം പോലെ വേഷംമാറി നടന്നു ചാരപ്പണി നടത്താൻ കഴിവുള്ള നടത്താൻ കഴിവുള്ളവരുമായ നിരവധി ആളുകൾ ഉണ്ട്. ക്രൂസിങ് അയൽ  രാജാവായ ശിവദത്തുമായി ചേർന്ന് ഗൂഢാലോചന നടത്തി വിജയ്‌ഗഡിനെയും നൗഗഡിനെയും തമ്മിൽ തെറ്റിക്കുന്നു.ശിവദത്തിന്റെ മായാവിയായ ചാരന്മാർ ചന്ദ്രകാന്തയെ തട്ടിക്കൊണ്ടുപോയി ഒരു നിഗൂഢ സ്ഥലത്തു ഒളിപ്പിക്കുന്നു . കുമാരൻ വീരേന്ദ്രസിംഗ് തന്റെ വിശ്വസ്തനായ തേജ്‌സിംഗുമായി ചേർന്ന്  ചന്ദ്രകാന്തയെ വീണ്ടെടുക്കുവാൻ ശ്രമിക്കുന്നതാണ് നോവൽ ഇതിവൃത്തം. ആൾമാറാട്ടങ്ങളും ജാലവിദ്യകളും, മായകാഴ്ചകളും കൊണ്ട് സമ്പന്നമാണീ നോവൽ. ആയുധവിദ്യയിലും , ധൈര്യത്തിലും മുമ്പനാണ് രാജകുമാരൻ വീരേന്ദ്രസിംഗ് എങ്കിലും ചന്ദ്രകാന്തയോടുള്ള പ്രണയത്താൽ അയാൾ അന്ധനായിമാറിയിരുന്നു .അതുകൊണ്ടു തന്നെ നിരവധി അബദ്ധങ്ങളും കുമാരൻ വരുത്തിവക്കുന്നുണ്ട് . തന്റെ മുന്നിൽ വേഷം മാറി വരുന്ന ആളുകളെ മനസ്സിലാക്കാനോ അവരെ പിടികൂടാനോ കുമാരന് പലപ്പോഴും കഴിയാതെ പോയി. തേജ്‌സിംഗ് കാണിച്ചിരുന്ന  ശ്രദ്ധയും ബുദ്ധിയും കൊണ്ട് മാത്രമാണ് കുമാരൻ പലപ്പോഴും രക്ഷപെട്ടത്.ഒരുവേള തേജ്‌സിങ്ങിന്റെ ആ പരാക്രമങ്ങളും , ധീരതയുമൊക്കെയാണ് നോവലിനെ മുന്നോട്ടു കൊണ്ട് പോകുന്നത് . നോവലിന്റെ അവസാനം വരെ ഉദ്വേഗം നിലനിർത്താൻ ഖത്രിക്കു കഴിഞ്ഞിട്ടുണ്ട് .ചന്ദ്രകാന്തയെ മോചിപ്പിക്കുന്നതിലൂടെയാണ് ആ രഹസ്യങ്ങളും , യഥാർത്ഥത്തിൽ ആരാണ് കുമാരിയെ രക്ഷപ്പെടുത്തിയതെന്നുമൊക്കെ പുറത്തുവരുന്നത് .

പക്ഷെ ഖത്രിയുടെ ചന്ദ്രകാന്തയുടെ ആത്മാവിനോട് നീതിപുലർത്താൻ സീരിയലിലെ ചന്ദ്രകാന്തക്കു കഴിഞ്ഞില്ല എന്നാക്ഷേപമുണ്ട്. ആ ആക്ഷേപത്തിൽ കഴമ്പും ഇല്ലാതില്ല. അല്ലെങ്കിലും കഥാപാത്രങ്ങളെ അമിത അതിശയോക്തിപരമായി അവതരിപ്പിക്കുന്നത് ടി വി സീരിയലുകളിലെ ഒരു സ്ഥിരം കാഴ്ചയാണല്ലോ.
ഈയിടെ അന്തരിച്ച പ്രസ്ഥ നടൻ ഇർഫാൻഖാനും ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ഈ ഹിന്ദി സീരിയയിലിൽ അഭിനയിച്ചിട്ടുണ്ട്.