എം ടി യെ കുറിച്ച് പറയുമ്പോൾ പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യം വരുന്നില്ല. പ്രവർത്തന മേഖലകളിളെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരാൾ . പത്രപ്രവർത്തനവും സാഹിത്യവും ഒരുമിച്ച് കൊണ്ടു നടന്ന ആദ്യത്തെ വ്യക്തിയൊന്നുമല്ല എം. ടി. മുഴുവൻ സമയ സാഹിത്യമേഖലയിലേക്ക് കടന്നപ്പോഴും തീർച്ചയായും പത്രപ്രവർത്തനത്തിലെ അനുഭവങ്ങൾ തന്റെ എഴുത്തിനെ ഒരു പാട് സഹായിച്ചു കാണണം.

ലോക സാഹിത്യത്തിലെ കാര്യം തന്നെ നോക്കുക . പെട്ടെന്ന് ഓർമ്മ വരുന്ന പേരുകളിൽ മിക്കവാറും പത്രപ്രവർത്തന പാരമ്പര്യം ഉള്ളവരാണെന്ന് കാണാം.ചാൾസ് ഡിക്കൻസ്,മാർക്ക് ട്വയിൻ , എച്ച് ജി വെൽസ്, ബ്രാം സ്റ്റോക്കർ, ഹെമിങ്വേ , മാർക്വെസ്, യോസ തുടങ്ങിയ പല എഴുത്തുകാർക്കും ആ ജേർണലിസ്റ്റ് അനുഭവ പരിചയമുണ്ട്. മലയാളത്തിലേക്ക് വരികയാണെങ്കിലോ? കേസരി ബാലകൃഷ്ണപിള്ള ,ബാബു ഭരദ്വാജ്, കാമ്പിശേരി കരുണാകരൻ ,എം പി നാരായണ പിള്ള ,കെ വി രാമകൃഷ്ണൻ , തായാട്ട് ശങ്കരൻ ,കെ എൽ മോഹന വർമ്മ , എൻ വി കൃഷ്ണ വാര്യർ , എം. ടി , കെ രേഖ,കെ ആർ മീര,സുഭാഷ് ചന്ദ്രൻ .. ലിസ്റ്റ് ഇനിയും നീളും. കണ്ണിനു മുൻപിലുള്ള എല്ലാ സമകാലിക പ്രശ്നങ്ങളിലും എഴുത്തുകാർ കാര്യമായി എടുത്തു ചാടാറില്ല . ചിലപ്പോൾ പ്രതികരിക്കേണ്ട വിഷയങ്ങളിൽ പോലും അതിവിദഗ്ദമായി അവർ മൌനം പാലിക്കും. ചുരുക്കം ചിലർ ഇതിനൊരു അപവാദമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ വരവോടെ എഴുത്തുകാർ അവരുടെ അഭിപ്രായങ്ങൾ ആളുകളുമായി വളരെ എളുപ്പത്തിൽ പങ്കു വെയ്ക്കാൻ തുടങ്ങി. പക്ഷേ അത്തരം അഭിപ്രായങ്ങളിലും നിലപാടുകളിലും രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുൻഗണന നല്കുന്നവരാണ് ഏറെയും . എം. ടി യുടെ ‘ഏകാകികളുടെ ശബ്ദം’ എന്ന പുസ്തകത്തിൽ അത്തരം സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ എഴുതിയിട്ടുണ്ട്. പലതും ഇന്നത്തെ കാലത്ത് പ്രസക്തമല്ല എന്നുള്ളത് മറ്റൊരു കാര്യം. ആ കാലഘട്ടത്തിലെ അത്യാവശ്യം ,പക്ഷേ ഇന്ന് നോക്കുമ്പോൾ അതിന് കാര്യമായ പ്രസക്തിയൊന്നും കാണില്ലല്ലോ . ഉദാഹരണത്തിന് കോട്ട മൈതാനത്തെ സർക്കസിനെ കുറിച്ച് 1977 ൽ എഴുതിയ ലേഖനം. അന്നത്തെ ആ വക പ്രതിസന്ധികൾക്ക് ഇന്ന് കാര്യമായ പ്രസക്തി കാണുമോ എന്നത് തന്നെ സംശയം. പക്ഷേ എഴുതുന്നത് എം ടി ആണെങ്കിൽ വായിക്കാൻ ഉള്ള ഒരു സുഖമുണ്ടല്ലോ. അത് പ്രതീക്ഷിക്കുന്നവർക്ക് ഈ പുസ്തകം ഇഷ്ടപ്പെടും. ഇതിലെ എല്ലാ വിഷയങ്ങളും അത്തരത്തിൽ ഉള്ളതല്ല എന്നു പറഞ്ഞു കൊള്ളട്ടെ . ഇതിലെ പതിനേഴ് ലേഖനങ്ങളിൽ ചിലത് ഇങ്ങനെയുള്ള വിഷയങ്ങളെകുറിച്ചാണ് എഴുതിയിരിക്കുന്നത് എന്ന് പറയുകയായിരുന്നു.
എന്തിനെപറ്റി എഴുതിയാലാണ് വായനക്കാരന്റെ ശ്രദ്ധ പിടിച്ചു നിർത്താൻ കഴിയുക?. വായനാസുഖം എന്നു എം. ടി തന്നെ പറയുന്ന ഈ സംഗതി തന്റെ എഴുത്തിൽ കൊണ്ടുവരാൻ അദ്ദേഹം മനപ്പൂർവ്വം പരിശ്രമിച്ചിട്ടുണ്ടാകും എന്നു പറയാൻ പ്രയാസമാണ്. പക്ഷേ നേരത്തെ പറഞ്ഞപോലെ തന്റെ പത്രപ്രവർത്തന പരിചയവും അദ്ദേഹത്തെ ഇങ്ങനെയുള്ള എഴുത്തിനെ സഹായിച്ചു കാണണം . എല്ലാ മികച്ച പത്രപ്രവർത്തകരും നല്ല എഴുത്തുകാരല്ലല്ലോ , ആയിരുന്നെങ്കിൽ നമുക്ക് ഇവിടെ അത്തരക്കാരെ തട്ടി നടക്കാൻ വയ്യാതായേനെ. 1977 മുതൽ 1994 വരെയുള്ള കാലഘട്ടത്തിൽ ടൂറിസം,സാഹിത്യം, വിനോദം, സിനിമ,പരിസ്ഥിതി, വ്യക്തി എന്നിങ്ങനെ പല വിഷയങ്ങളിൽ എം. ടി എഴുതിയ കുറിപ്പുകളാണ് എച്ച് &സി ഇറക്കിയ ഈ പുസ്തകത്തിലുള്ളത്. അതിൽ നോബൽ സമ്മാനം പ്രഖ്യാപിക്കുന്നതിന് തൊട്ട് മുൻപ് പാരീസ് റിവ്യു വിന് വേണ്ടി ടോണി മോറിസനെ ഇൻറർവ്യു ചെയ്ത സംഭാഷണത്തിന്റെ വിവർത്തനത്തിന്റെ ഒരു രൂപം വായനക്കാർക്കായി എം. ടി വിവർത്തനം ചെയ്തിട്ടുണ്ട്. മോറിസന്റെ തുറന്ന നിലപാടുകൾ വായനക്കാരെ ആകർഷിക്കുക തന്നെ ചെയ്യും. ഈ പുസ്തകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു അദ്ധ്യായമായിരുന്നു ‘കറുത്ത രാപ്പാടിയുടെ ഗീതം’ എന്ന തലകെട്ടിൽ വന്ന ടോണി മോറിസന്റെ അഭിമുഖം. അത്തരത്തിലുള്ള എണ്ണം പറഞ്ഞ എഴുത്തുകൾ ഇതിലുണ്ട്. ലോകസാഹിത്യത്തെ അന്നേ എം ടി പിന്തുടരുന്നു എന്നുള്ളത് അതിശയിപ്പിക്കുക തന്നെ ചെയ്യും. ഇതെല്ലാം പലവട്ടം നമ്മൾ പറഞ്ഞിട്ടുള്ളതാണ്. പക്ഷേ പറയുന്നത് എം. ടി യെ കുറിച്ചല്ലേ . എത്ര പറഞ്ഞാലും മടുക്കില്ലല്ലോ.