മാങ്ങാടിന്റെ മാർകേസ് ഓർമ്മകൾ

മാർകേസിനെ ഒരിക്കൽ പോലും വായിക്കാത്തവരുണ്ടാകില്ല. മാർകേസിനെക്കുറിച്ചെഴുതിയവ അതിലും എത്രയോ അധികമുണ്ട്. ഇവിടെ കേരളത്തിലും അദ്ദേഹത്തിന്റെ എഴുത്തുകൾക്ക് ആരാധകരേറെയുണ്ട്. ആത്മകഥയുൾപ്പെടെ മാർകേസിന്റെ പ്രധാന രചനകളെല്ലാം മലയാളത്തിലും വന്നു കഴിഞ്ഞു,വന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. കമ്പോട് കമ്പ് മാർകേസിനെ വായിച്ചിട്ടുള്ള ചില സുഹൃത്തുക്കളെ കണ്ടിട്ടുണ്ട് . മാർകേസ് എഴുതിയതും മാർകേസിനെക്കുറിച്ച് എഴുതിയതും പിന്തുടരുന്ന അങ്ങനെ എത്രയോ പേർ.

ഒരു എഴുത്തുകാരന്റെ /കാരിയുടെ ഒരു രചന ഇഷ്ടപ്പെട്ടാൽ അവരുടെ മറ്റുള്ള കൃതികളും കൂടി തേടിപ്പിടിച്ചു വായിക്കുക എന്ന ഒരു ശീലം പേറുന്ന ചിലരെങ്കിലും ഈ വായനക്കൂട്ടത്തിലുണ്ടാകാം. മാത്രമല്ല അവരെക്കുറിച്ച് മറ്റുള്ളവർ എഴുതുന്നതും വള്ളിപുള്ളി വിടാതെ പിന്തുടരുന്നവർ.. മാങ്ങാട് രത്നാകരൻ അങ്ങനെയുള്ള ഒരാളാണെന്നു തോന്നുന്നു. മാർകേസിനെ ക്കുറിച്ചും അദ്ദേഹത്തിനെക്കുറിച്ച് മറ്റുള്ളവരുടെ ഓർമ്മകളേയും എഴുതിയിടുകയാണ് ‘എന്റെ മാർകേസ് ജീവിതം’ എന്ന ഈ പുസ്തകത്തിൽ.

മാർകേസിന്റെ മകൻ റോദ്രീഗോ ഗാർസിയയുടെ ‘ഗാബോയ്ക്കും മെർസിഡെസിനും ഒരു യാത്രാമൊഴി’ എന്ന പുസ്തകത്തിന്റെ വിവർത്തനം ഇദ്ദേഹമാണ് ചെയ്തിരിക്കുന്നത്.അദ്ദേഹത്തിന്റെ അവസാന അഭിമുഖങ്ങളുൾപ്പെടെ കുറച്ചുപേരുടെ ഓർമ്മകളും ഈ പുസ്തകത്തിൽ വായിക്കാം. മാർകേസ് ഇപ്പോഴും വായനയിലും,എഴുത്തിലും, കെട്ടുപിണഞ്ഞു കിടക്കുകയാണ് ഒരിക്കലും ഊരിപോകാൻ താല്പര്യമില്ലാതെ. ഒരു പക്ഷേ അങ്ങനെയുള്ള ഒരുകൂട്ടം ആളുകളുടെ പ്രതിരൂപമാകാം ഈ മാങ്ങാടും.

Quivive Text ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.ചിലിയൻ ചിത്രകാരൻ ഫ്രാൻസിസ്കോ ഹാവിയർ ഓലിയയുടെ വരയാണ് പുസ്തകത്തിന്റെ കവറിൽ..

Leave a comment