വായനക്കാരെ….. നിങ്ങളെ നിങ്ങൾ തന്നെ കാത്തോളണേ.

 
1983 ലാണ് കെ.കെ.ഗോവിന്ദൻ ‘ അറുകൊലക്കണ്ടം‘ എന്ന കവിത പ്രസിദ്ധീകരിച്ചത്. 640 പേജുകളുള്ള ഒരു ഗമണ്ടൻ പുസ്തകമായിരുന്നു അത്. 640 പേജുകളിൽ മുഴുവൻ കവിതയാണെന്നു തെറ്റിധരിക്കരുത്. കവിത വെറും 14 പേജുകളിലൊതുങ്ങും അപ്പോൾ ബാക്കി പേജുകളിൽ എന്തായിരിക്കുമെന്ന് സ്വാഭാവികമായും സംശയം വരാം. അറുപതിനടുത്ത പേജുകളിൽ കവിയുടെ കുറിപ്പുകളും മറ്റും കഴിഞ്ഞ് ബാക്കി അറന്നൂറോളം പേജുകൾ ആസ്വാദകരും നിരൂപകരും കൈയ്യടക്കിയിരിക്കുകയാണ്.. 14 പേജുകളിലുള്ള കവിതയ്ക്ക് 140 പേർ എഴുതിയ കുറിപ്പുകളും ചിത്രങ്ങളുമാണ് ബാക്കി പേജുകളിൽ . ഇതിൽ അതിപ്രശസ്തരായ പല ആളുകളും എഴുതിയിട്ടുണ്ട്. പുലയ സമുദായവുമായി ബന്ധപ്പെട്ട ഒരു വിഷയമായിരുന്നു കവിതയിലെ വിഷയം , മാത്രമല്ല കവി ഒരു ദളിതനായിരുന്നു എന്നതുകൊണ്ടുമാകാം ഇത്രയൊക്കെ സാഹസികത കാണിച്ചിട്ടും സാഹിത്യചരിത്രത്തിൽ അർഹതപ്പെട്ട സ്ഥാനം ഇതിനു കിട്ടാതെ പോയി.. ഇതേക്കുറിച്ച് വിശദമായി പി.കെ. രാജശേഖരൻ എഴുതിയിട്ടുണ്ട്.
 
ഇതിവിടെ പറയാൻ കാരണം ഈയിടെ വായിച്ച ‘മഹാത്മാ  ഗ്രന്ഥശാല, മാറ്റുദേശം ‘ എന്ന രാവുണ്ണി കവിതയുടെ പുസ്തകമാണ്. 2021 മെയ് 30 ലെ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്നതാണ് ഈ കവിത.
 
May be an image of text
 
ആ കവിത സൃഷ്ടിച്ച പ്രതികരണങ്ങളെ പ്രസാധകർ അതിവിദ്ഗദമായി മാർക്കറ്റ് ചെയ്തിരിക്കുകയാണിവിടെ. ഗൃഹാതുരത്വം മാത്രമല്ല കവിത ഇവിടെ സൃഷ്ടിക്കുന്നത്, വായനശാലകൾക്കു വന്ന പരിണാമവും, ശീലഭേദങ്ങളും കവി ഇതിൽ അവതരിപ്പിച്ചിട്ടുണ്ട് .കവിതയിലെ രാഷ്ടീയമാണ് അതിലെ ഹൈലൈറ്റ്. അധികാരിയുടെ സ്വച്ഛഭാരത് എന്ന ആശയത്തെ ഒരു രാഷ്ടീയ പരിഹാസ്യമായി കൊണ്ടുവരികയാണിവിടെ എന്ന് ഏതാണ്ട് എല്ലാവരും ഒരേ സ്വരത്തിൽ ആവർത്തിക്കുന്നു. 130 പേജുകളുള്ള പുസ്തകത്തിൽ സമൃദ്ധമായ ചിത്രങ്ങളടക്കം അഞ്ചു പേജിൽ ഒതുങ്ങുന്ന കവിത. ബാക്കിയുള്ള 120 പേജുകളിൽ കൂടുതൽ കെ.കെ ഗോവിന്ദൻ ചെയ്തതുപോലെ അസ്വാദന നിരൂപണ കോലാഹലമാണ്. അതിപ്രശസ്തരായ പലരും ഇവിടെയും എഴുതിയിട്ടുണ്ട്. അതിൽ കൊള്ളാവുന്നവ വിരലിലെണ്ണാൻ മാത്രമുള്ളതേ ഉള്ളൂ എന്നത് ഒരു കാര്യം. കെ.കെ. ഗോവിന്ദൻ തന്റെ പുസ്തകം റഫറൻസ് ഗ്രന്ഥം എന്ന വിഭാഗത്തിൽപെടുത്തിയപ്പോൾ ഇവിടെ ഒറ്റക്കവിതാപഠനം എന്ന കള്ളിയിലാണ് എന്നതാണ് മറ്റൊരു കാര്യം.
 
നാളെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന കഥകൾക്കോ കവിതകൾക്കോ വരുന്ന കമന്റുകൾ എല്ലാം ചേർത്ത് ഇതുപോലെ ഒറ്റകവിതാപഠനമോ ഒറ്റക്കഥാ പഠനമോ എന്നൊക്കെ പറഞ്ഞ് പുസ്തകമിറക്കിയാൽ അത്ഭുതപ്പെടാനൊന്നുമില്ല. ഇതെല്ലാം വാങ്ങി വായിക്കേണ്ടി വരുന്ന പാവം വായനക്കാരുടെ കാര്യമാണ് കഷ്ടം..

Leave a comment