ആരാണ് അനന്ത പദ്മനാഭൻ നാടാൾവർ?

തിരുവിതാംകൂറിന്റെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന് നേതൃത്വം നൽകിയ തിരുവിതാംകൂർ രാജക്കന്മാരെ കുറിച്ചെല്ലാം നമുക്കറിയാം. ആ രാജവംശത്തിന് അതിശക്തമായ അടിത്തറ പാകിയ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തന്റെ രാജ്യത്തെ, ശത്രുക്കളിൽ നിന്നും പോരടിച്ചു സൈനികപരമായും ഭരണമായും എങ്ങനെയൊക്കെയാണ് ഉയർത്തികൊണ്ടുവന്നതെന്നു നമ്മൾ വായിച്ചറിഞ്ഞിട്ടുള്ളതാണ്. എന്നാൽ ആ രാജവംശത്തിന്റെ എണ്ണിയാലൊടുങ്ങാത്ത പല രഹസ്യങ്ങളും ഇപ്പോഴും മറഞ്ഞുകിടക്കുകയാണ്. രഹസ്യങ്ങൾ എന്ന് പറയുമ്പോൾ ഇനിയും തുറക്കാത്ത കലവറയിലെ നിധിയുമായി ബന്ധപ്പെട്ടതുമാത്രമല്ല. അത്രയും നിധി എങ്ങനെ സ്വരൂപിച്ചെന്നും പുറംലോകമറിയാതെ എങ്ങനെ ആ കലവറകളിൽ നിക്ഷേപിക്കപ്പെട്ടു എന്നതും, രാജാക്കന്മാരുടെയും, ദിവാനുൾപ്പെടെയുള്ള ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും സംശയാസ്പദമായ മരണങ്ങളും ഉൾപ്പെടും. അതുപോലെ തന്നെ ഇപ്പോഴും കൃത്യമായ വിവരങ്ങളൊന്നും ഇല്ലാത്ത മറ്റു ചിലതുകൂടിയുണ്ട്. അത്തരമൊരു വ്യക്തിയാണ് അനന്ത പദ്മനാഭൻ നാടാർ.

വേണാടിനെ തിരുവിതാംകൂറായി വിപുലീകരിച്ച മാർത്താണ്ഡവർമ്മയെ, ബാലനായിരുന്നപ്പോൾ തൊട്ട് കൊട്ടാരത്തിനകത്തും പുറത്തുമുണ്ടായിരുന്ന നിരവധി ശത്രുക്കളിൽ നിന്നും രക്ഷിച്ചു് അദ്ദേഹത്തെ ഇരുപത്തിമൂന്നാം വയസ്സിൽ സിംഹാസനത്തിലേറ്റിയ അദ്ദേഹത്തിന്റെ ബന്ധുകൂടിയായിരുന്നുവത്രേ ഈ അനന്ത പദ്മനാഭൻ നാടാർ. ചരിത്ര താളുകളിൽ എന്തുകൊണ്ടോ വേണ്ടരീതിയിൽ ഉൾപ്പെടുത്താതെ പുറത്തു നിർത്തിയ നാടാരുടെ ജീവിതത്തെ കുറിച്ചെഴുതിയ പുസ്തകമാണ് പി സുദർശന്റെതായി പുറത്തുവന്ന അനന്ത പദ്മനാഭൻ നാടാൾവർ എന്ന നോവൽ. വേണാടിനെ തിരുവിതാംകൂറാക്കാൻ ജീവൻ നൽകിയ മുക്കുവ,മുസ്ലിം,ഈഴവർ ,നാടാർ ഉൾപ്പെടെയുള്ള ത്യാഗമനസ്കരായ ധീരന്മാരെ ചരിത്രത്തിന്റെ പുറംതാളുകളിൽ പോലും പരാമർശിക്കാതെ പോയത് എന്തുകൊണ്ടാണെന്ന ചോദ്യം ഈ പുസ്തകം ഉയർത്തുന്നുണ്ട്‌. കുളച്ചൽ യുദ്ധത്തിൽ ഡിലനോയിയെ കീഴ്പെടുത്താൻ രാജാവിനെ ഇവർ എങ്ങനെ സഹായിച്ചു എന്നും പുസ്തകം പറയുന്നു. അതാകട്ടെ ചരിത്ര പുസ്തകങ്ങളിൽ കാണാത്തതും എന്നാൽ പ്രാദേശിക ചരിത്രകാരന്മാരുടെ ഇടയിൽ പ്രചാരത്തിലുള്ളതുമാണ്.

അടുത്തകാലത്ത് പ്രാദേശികചരിത്രകാരനായ ശ്രീ വെള്ളനാട് രാമചന്ദ്രനുമായി തിരുവിതാംകൂർ ചരിത്രത്തെ സംബന്ധിച്ച ഒരു ക്ലബ് ഹൌസ് ചർച്ചയിൽ ഡിലനോയെ കീഴ്പ്പെടുത്തിയതിനെക്കുറിച്ചും,അനന്ത പദ്മനാഭൻ നാടാറെ കുറിച്ചും പരാമർശങ്ങളുണ്ടായിരുന്നു. എട്ടുവീട്ടിൽ പിള്ളന്മാരെ വധിച്ചു കുടംബം കുളംതോണ്ടിയതിനു ശേഷം അവരുടെ കുടുംബത്തിലെ സ്ത്രീകളെയും ,കുട്ടികളെയും മുക്കുവർക്ക് പിടിച്ചു കൊടുക്കുകയാണല്ലോ ഉണ്ടായത്. അവർക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നോ അവരുടെ തലമുറ ഇപ്പോഴും ഉണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് വെള്ളച്ചികൾ(വെള്ള അച്ചികൾ) എന്നാണ് രാജകുടുംബത്തിലെ പിന്മുറക്കാറായ സ്ത്രീകളെ ആളുകൾ വിളിക്കുന്നതെന്നാണ് അദ്ദേഹം അതിനു മറുപടിയായി പറഞ്ഞത്. ഈ പുസ്തകത്തിലും അതേക്കുറിച്ചു ചെറിയൊരു പരാമർശമുണ്ട്.

മാർത്താണ്ഡവർമ്മയ്ക്ക് അനന്തനും തന്റെ 108 കളരിക്കാരും നെടുത്തന്നതാണ്
സിംഹാസനവും അധികാരവുമെങ്കിലും രാജവംശത്തിന്റെ ചരിത്രത്തിൽ അവയെപ്പറ്റി ഒരുപരമാർശവുമില്ലാതെ ഒഴിവാക്കപ്പെട്ടതിന്റെ കാരണം എന്താകാം?
സിവിയുടെ മാർത്താണ്ഡവർമയിലും വെറുമൊരു ഭ്രാന്തൻ ചാന്നാറായി മാത്രം അനന്തനെ അടയാളപ്പെടുത്തി മാറ്റി നിർത്തിയിരിക്കുകയാണ്. ഇതിന്റെ കാര്യകാരണങ്ങളാണ് ഈ നോവലിൽ പറഞ്ഞുവെക്കുന്നത്. നോവൽ ആണെങ്കിൽ കൂടിയും ചരിത്രത്തോടു ചേർന്നുകിടക്കുന്നവയാണ് ഇതിലെ പരമാർശങ്ങൾ എന്നതാണ് ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകത.

വലിയ പടത്തലവന്റെ സ്ഥാനം ആദ്യം രാജാവ് കൽപ്പിച്ചു നൽകാൻ ഉത്തരവായത് ഈ അനന്ത പദ്മനാഭനെയായിരുന്നു. പക്ഷെ അതേറ്റെടുക്കുന്നതിനും മുന്നേ (കൊട്ടാരത്തിനകത്തെയോ പുറത്തെയോ) ഉപജാപക വൃന്ദങ്ങളുടെ ഗൂഢാലോചനയിൽ അദ്ദേഹം കൊലപ്പെടുകയാണുണ്ടായത്. രാജാവിന് ഏറ്റവും പ്രിയപ്പെട്ടവനായിട്ടും അനന്തനെ കൊന്നവരെ പിടികൂടാനോ നടപടിയെടുക്കാനോ എന്തുകൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞില്ല അല്ലെങ്കിൽ ഉൽസാഹം കാണിച്ചില്ല എന്നൊക്കെയുള്ള സംശയങ്ങൾ പ്രചരിച്ചിരുന്നു . അതുകൊണ്ടു തന്നെ ഈ ഉപജാപകവൃന്ദം കൊട്ടാരത്തിനകത്തു നിന്നാകാനാണ് സാധ്യത എന്ന് പറയപ്പെടുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി രേഖകൾ 1826 ലെ കലാപകാലത്ത് പള്ളിമേടയിലെ രേഖകളെല്ലാം കൊള്ളചെയ്തും തീവച്ചും നശിപ്പിക്കപ്പെട്ടു എന്നു പറയപ്പെടുന്നു.

അധികാരത്തിന്റെ പ്രമുഖസ്ഥാനങ്ങൾ വൈദിക ബ്രാഹ്മണരുടെ കൈയ്യിൽപ്പെട്ടത്തിന്റെ മറ്റൊരു ഇരയായ നാടാരുടെ കഥയുടെ ഒരു ചെറിയ വശമെങ്കിലും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.

Leave a comment