ജമൈക്ക-ഇന്നിലെ നിഗൂഡതകൾ

 


ബ്രിട്ടീഷ് എഴുത്തുകാരിയായ ഡാഫ്നി ഡു മൊറിയെയുടെ ക്ലാസ്സിക് കൃതികളുടെ ഗണത്തിൽ പ്പെടുത്താവുന്ന ഒരു നോവലാണ് ജമൈക്ക ഇൻ.
വായനക്കാരെകൊണ്ട് ഏറ്റവും വേഗത്തിൽ കഥ വായിപ്പിക്കാൻ സാധിക്കണമെന്ന് തന്നെയാണല്ലോ  ത്രില്ലർ എഴുത്തുകാരുടെ ഏറ്റവും വലിയ വെല്ലുവിളി.തന്റെ ഇരുപത്തൊമ്പതാം വയസ്സിൽ എഴുതപ്പെട്ട ഈ നോവൽ  വളരെയധികം സ്വീകരിക്കപ്പെട്ടു.നോവലിനെ ആസ്പദമാക്കി നിരവധി സിനിമകളും പിറന്നു. 


 മേരി യെലാന്  ഇരുപത്തിമൂന്ന് വയസ്സുള്ളപ്പോളാണ്  അവളുടെ അമ്മ മരിക്കുന്നത്.അനാഥയായ അവൾ അമ്മയുടെ ആഗ്രഹപ്രകാരം വീടെല്ലാം വിറ്റു അമ്മയുടെ സഹോദരിയായ പേഷ്യൻസ് ആന്റിയുടെ  അടുത്തേക്ക് പോവുകയാണ്.  ജമൈക്ക ഇൻ എന്നറിയപ്പെടുന്ന ഒരു ഹോട്ടൽ നടത്തുകയാണ് അവളുടെ ആന്റിയും ഭർത്താവ് ജോസ് മെർലിനും. അത്രയും  വിവരങ്ങളെ യാത്ര തുടങ്ങുമ്പോൾ മേരിക്കുമറിയൂ. പോകുന്ന വഴിയിൽ വച്ച് തന്നെ കുതിരവണ്ടിക്കാരനിൽ നിന്നും യാത്രക്കാരിൽ നിന്നും ജമൈക്ക ഇന്നിൽ എന്തോ ദുരൂഹമായ പേടിപ്പെടുത്തുന്ന എന്തോ ഉണ്ടെന്ന് മേരി മനസ്സിലാക്കുന്നുണ്ട്. തനിക്കു വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ടു മാത്രമാണ് മേരി സത്രത്തിലേക്കു കേറി ചെല്ലുന്നത്. സത്രത്തിനടുത്തേക്ക് പോകാൻ നാട്ടുകാർ എന്തുകൊണ്ടാണ് ഭയപ്പെടുന്നെന്നു മേരി അപ്പോളും അറിയുന്നില്ല.അവൾ പ്രതീക്ഷിച്ച ഒരു സ്വീകരണമായിരുന്നില്ല അവൾക്കവിടെ ലഭിച്ചത്. ഒരു പക്ഷെ ജമൈക്ക ഇന്നിൽ വച്ചായിരിക്കണം  മേരി ആദ്യമായി ഭയം എന്തെന്ന് അറിയുന്നത് തന്നെ.വിചിത്രമായി പെരുമാറുന്ന അവളുടെ അങ്കിൾ ജോസ് മെർലിനും,എപ്പോഴും ആരെയൊക്കെയോ ഭയപ്പെട്ടു ജീവിക്കുന്ന അവളുടെ അമ്മായിയും, സത്രത്തിൽ  ചില സമയങ്ങളിൽ മാത്രം നടക്കുന്ന നിഗൂഢമായ സംഭവങ്ങളും വായനക്കാരിലും ഉദ്വേഗം വാരി നിറയ്ക്കും.
അല്ലെങ്കിലും പ്രധാനപാതയിൽ ഒരു സത്രം നടത്തുകയും എന്നിട്ട് ഒരു യാത്രക്കാരനു പോലും ഉപയോഗമല്ലാത്ത രീതിയിൽ അത് അടച്ചുപൂട്ടി നിഗൂഢമായി വയ്ക്കുകയും ചെയ്യുന്നതിൽ  അസ്വാഭാവികതയല്ലെങ്കിൽ പിന്നെ എന്ത് തോന്നാനാണ്?

 ഒരു സൈക്കോളജിക്കൽ ക്രൈം ത്രില്ലർ വിഭഗത്തിലുള്ള  ഈ നോവൽ  വായനക്കാരെ പലപ്പോഴും നിഗൂഢവും ചിലപ്പോൾ ഭയപ്പെടുത്തുന്നതുമായ ഒരു യാത്രയിലേക്ക് കൊണ്ടുപോകുന്നുണ്ട് .പുസ്തകത്തിലെ  ഗോഥിക് അന്തരീക്ഷം തന്നെയാണ് അതിന്റെ ഹൈലൈറ്റ്. നിഗൂഢതകളും സാഹസികതയും വേണ്ടുവോളമുണ്ടെങ്കിലും പ്രണയത്തിനും ഒരിടം നൽകിയിട്ടുണ്ട് എഴുത്തുകാരി.ഡാഫ്‌നി മോറിയെയുടെ ഈ പുസ്തകം വായിച്ചു മടക്കിയാൽ  വായനക്കാർ അവരുടെ മറ്റു പുസ്തകങ്ങൾ തേടിപോകുമെന്നു ഉറപ്പാണ്.

ആൽഫ്രഡ് ഹിച്ച്‌കോക്ക് ഈ നോവലിനെ അതേ പേരിൽ 1939 ൽ സിനിമയാക്കിയിരുന്നു. വാണീജ്യവിജയം നേടിയെങ്കിലും ഹിച്ച്കോക്കിന്റെ മോശം സിനിമകളിലൊന്ന് ചിലപ്പോൾ ഇതായിരിക്കാം. നോവൽ സൃഷ്‌ടിച്ച  പിരിമുറുക്കങ്ങളും , നിഗൂതകളും,ജോസ് മെലാന്റെയുൾപ്പെടയുള്ള പ്രധാന  കഥാപാത്രത്തിന്റെ സ്വഭാവങ്ങളും എന്തുകൊണ്ടോ  സിനിമയിൽ  വേണ്ടവിധം പ്രതിഫലിച്ചു കണ്ടില്ല. എഴുത്തുകാരിയും ഈ  സിനിമയിൽ തൃപ്തയായിരുന്നില്ല എന്ന് കേൾക്കുന്നു.1983 ൽ ഇറങ്ങിയ ലോറൻസ് ഗോർഡൻ ക്ലാർക്കിന്റെ സംവിധാനത്തിൽ ഇറങ്ങിയ നോവലിന്റെ അതെ പേരിലുള്ള സിനിമയും, മൂന്നു എപ്പിസോഡുകളിലായി ബിബിസി ഇറക്കിയ സീരീസും നോവലിനോട് നീതി പുലർത്തിയിട്ടുണ്ട്. 

 

1931 ൽ പുറത്തുവന്ന ദി ലിവിങ് സ്പിരിറ്റ് ആണ് മൊറിയെയുടെ ആദ്യ കൃതി.അവരുടെ ഇരുപത്തൊന്നാം വയസ്സിൽ എഴുതപ്പെട്ട  കഥകൾ  2011 ൽ  കണ്ടെത്തി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.സാധാരണ വിവർത്തനങ്ങളിൽ സംഭവിക്കാറുള്ള ഒരു ചോർച്ച ഇവിടെ അനുഭവിക്കാൻ സാധ്യതയില്ല. അത്രക്കും മികച്ച രീതിയൽ തന്നെയാണ് ഒട്ടും മുഷിപ്പിക്കാതെ ഇതൊരു വിവർത്തനമാണെന്നു തോന്നിപ്പിക്കാത്ത രീതിയിൽ  മീര രമേഷ് ജമൈക്ക ഇൻ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത്. ഹാരിയറ്റ് ജേക്കബ്സിന്റെ ഒരു അടിമ പെൺകുട്ടിയുടെ ജീവിതാനുഭവങ്ങൾ വിവർത്തനം ചെയ്തിരിക്കുന്നതും അവർ തന്നെയാണ്.  സൈകതം ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 

Leave a comment