കെ കെ പ്രകാശത്തിന്റെ അച്ഛന്റെ മകൾ

സ്കൂൾ,കോളേജ് ലൈബ്രറികളിലും എല്ലാ ഗ്രന്ഥശാലകളിലും ഉപയോഗിക്കുവാൻ വേണ്ടി കേരള ഗവൺമെൻറ് ഉത്തരവായിട്ടുള്ള പുസ്തകം എന്ന തലകെട്ടാണ് കെ കെ പ്രകാശത്തിന്റെ അച്ഛന്റെ മകൾ എന്ന പുസ്തകം വായിക്കാനുള്ള താല്പര്യം ഉയർത്തി വിട്ടത്. നാല്പത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ലാൽ ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജാതിയുടെയും,മതത്തിന്റെയും വേലിക്കെട്ടിൽ നിന്നും സ്നേഹം എന്ന മധുര വികാരത്തിന്റെ സാരഥിയായി വരുന്ന ഒരു മനുഷ്യന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഇതിവൃത്തമാണ് നോവലിനുള്ളത് എന്ന് ഇതിന്റെ അവതാരികയിൽ തകഴി പറഞ്ഞിട്ടുണ്ട്. സ്നേഹിക്കാനും,സ്നേഹിക്കപ്പെടാനും വേണ്ടിയാണ് മനുഷ്യൻ. പക്ഷെ ഇപ്പോൾ നടക്കുന്നതോ?
റിട്ടയേഡ് ഡിട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി റാവു ബഹദൂർ രാവുണ്ണി മേനോൻ ആ നാട്ടിലെ എല്ലാവരും അംഗീകരിക്കുന്ന വ്യകതിത്വമാണ്. മകൾ വത്സലയും ,ഭാര്യ കല്യാണികുട്ടിയുമടങ്ങുന്ന ഒരു കൊച്ചുകുടുംബമാണ് മേനോന്റെത്. തന്റെ പദവിയും,സ്ഥാനമാനങ്ങളും,പണവും സമൂഹത്തിൽ അദ്ദേഹത്തിന് ഉന്നത സ്ഥാനം നേടിക്കൊടുത്തു. മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്രത്തിന്റെ പത്രാധിപരും ഉറ്റ സ്നേഹിതനുമായ രാജശേഖരന്റെ കത്താണ് കഥയുടെ തുടക്കം.
ഉടനെ പുറത്തിറക്കാനുള്ള സ്പെഷ്യൽ പതിപ്പിന് വേണ്ടി വളരെ പെട്ടെന്ന് തന്നെ ഒരു കഥയെഴുതി തരണം എന്ന ആവശ്യമാണ് സുഹൃത്ത് കത്തിൽ പറഞ്ഞിരിക്കുന്നത് . സുഹൃത്തിന്റെ കത്ത് വന്നതോടെ ഇരുപത്തിമൂന്ന് വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങൾ ഓർത്തെടുക്കുകയാണ് മേനോൻ.തന്നെക്കാൾ വളരെ പ്രായം കുറവുള്ള കല്യാണികുട്ടിയുമായുള്ള കണ്ടുമുട്ടലും മാമൂലുകളെ മറികടന്നുള്ള അവരുടെ വിവാഹവും പക്ഷെ അതൊന്നും ഒച്ചപ്പാടുണ്ടാക്കാൻ മാത്രം ഒന്നുമുണ്ടായില്ല.കാരണം മേനോൻ ആ നാട്ടിലെ പ്രമാണിയായിരുന്നുവല്ലോ.
ഓർമ്മകളിൽ നിന്നും തിരിച്ചുവന്നപ്പോൾ തന്നെ ശരിക്കും അലട്ടുന്ന മറ്റൊരു പ്രശ്നത്തിന് അദ്ദേഹത്തിന് പരിഹാരം കാണേണ്ടിവന്നു. തന്റെ മകൾ വളരെ ദരിദ്രനും ,അന്യ മതത്തിൽപെട്ടവനുമായ ഒരു യുവാവുമായുള്ള പ്രണയത്തിൽ പെട്ടതോടുകൂടിയായായിരുന്നു അത്. സ്വന്തം അനുഭവം ഏതാണ്ട് അത്തരത്തിൽ ഒന്നായിരുന്നിട്ടുകൂടി മേനോന്റെ ഭാര്യയും തുടക്കത്തിൽ അതിനെ എതിർക്കുന്നുണ്ട് .ഒട്ടേറെ മാനസിക സംഘർഷങ്ങൾക്കു ശേഷം മേനോൻ തന്റെ വിവേകപൂർണ്ണമായ തീരുമാനം നടപ്പിലാക്കുകയാണ്.
ഇന്നത്തെ കാലത്തു ഇത് വായിക്കുമ്പോൾ എന്ത് പുതുമ എന്ന് തോന്നുമെങ്കിലും പത്തമ്പത് വർഷങ്ങൾക്കു മുൻപുള്ള ഇവിടുത്തെ സാമൂഹിക സ്ഥിതി പ്രത്യേകം പറയേണ്ടതില്ലല്ലോ .യുക്തിബോധവും ചിന്താശക്തിയുമുള്ള മനുഷ്യമനസ്സുകളുടെ മർദ്ധനങ്ങളേറ്റാണ് മതങ്ങളുടെ മതിലുകൾക്കിപ്പോൾ ബലക്ഷയമേറ്റിട്ടുള്ളത്. മനുഷ്യൻ ജാതിക്കും മതത്തിനും അതീതനായിരിക്കേണ്ട സ്നേഹമെന്ന മതത്തിലാണ് നമ്മൾ വിശ്വസിക്കേണ്ടതെന്നുമാണ് നോവലിന്റെ സാരാംശം. അപ്പോൾ പത്രാധിപർ രാജശേഖരൻ ആവശ്യപ്പെട്ട കഥ ? അത് തന്നെയാണ് ഈ നോവലിന്റെ കഥ. മേനോന്റെ സ്വന്തം ജീവിത കഥ.
നേരത്തെ സൂചിപ്പിച്ചപോലെ പുതിയകാലത്തെ കഥകളിലെതുപോലെ പുതുമയൊന്നും അവകാശപ്പെടാനാകില്ലെങ്കിലും വർത്തമാന കാലത്തെ സാമൂഹിക പ്രസക്തി അവകാശപ്പെടുന്ന ഒരു നോവലാണിതെന്നു പറയേണ്ടിവരും . തന്റെ ഇരുപതാമത്തെ വയസ്സിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചയാളാണ് കെ കെ പ്രകാശം. നിരവധി ലേഖനങ്ങളും,നോവലുകളും,ചെറുകഥകളും ആനുകാലികങ്ങളിൽ എഴുതിയിട്ടുണ്ട്. 1975 ലാണ് അച്ഛന്റെ മകൾ ആദ്യം പ്രസിദ്ധീകരിക്കുന്നത്. 2006 നവംബർ 18 ന് കെ കെ പ്രകാശം അന്തരിച്ചു.

Leave a comment