സുഭാഷ് ചന്ദ്രബോസിന്റെ തിരോധനവും ഗൂഡാലോചനകളും

 

 
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ മുഖ്യ പങ്കുവഹിച്ചവരിൽ  ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത വ്യക്തിയാണ് സുഭാഷ് ചന്ദ്രബോസ്. ചരിത്രമെഴുതി നമ്മെ പഠിപ്പിക്കാൻ വിട്ടവർ ബോസിനെ  മന:പ്പൂർവം മാറ്റി നിർത്താൻ ഒരുപാടു ശ്രമിച്ചെങ്കിലും അദ്ദേഹത്തെ  ഒഴിവാക്കിക്കൊണ്ടുള്ള ഒരു സമരചരിത്രം പൂർണ്ണമാകില്ല   എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്.ചരിത്ര താളുകളിൽ നിന്നുമാത്രമല്ല ആ ഓർമകളെകൂടി കുഴിച്ചു മൂടുവാൻ  നടന്ന കുൽസിത ശ്രമങ്ങളുടെ പിന്നിലെ രാഷ്ട്രീയനീക്കങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ഈയിടെ പുറത്തു വന്നിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ബോസിനെ തകർക്കാൻ ശ്രമിച്ച അതേ ശക്തികൾ തന്നെയാകണം ഇപ്പോഴും അദ്ദേഹത്തിന്റെ ഓർമ്മകളെ ഭയക്കുന്നത്. മാതൃഭൂമിയിൽ പത്രപ്രവർത്തകനായ പി എസ് രാകേഷിന്റെ സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നത് സ്വതത്ര ഇന്ത്യ മൂടിവച്ച ബോസിനെകുറിച്ചുള്ള  രഹസ്യങ്ങളിലേക്കും ,അതിനു പിന്നിലെ രാഷ്ട്രീയ പങ്കുകളെയും കുറിച്ചാണ്.  

ബോസിന്റെ ആദ്യകാല രാഷ്ട്രീയപ്രവർത്തനങ്ങളും , കോൺഗ്രസിൽ നിന്നും സ്വയം രാജിവെച്ചു പുറത്തുവന്നതിന് ശേഷം പുതിയ പാർട്ടി രൂപീകരിച്ചതും , വിമാനാപകടത്തിൽ കൊല്ലപ്പെട്ടതുവരെയുള്ള നമ്മൾ വായിച്ചു പഠിച്ച ആ ചരിത്രം പുസ്തകത്തിന്റെ ആദ്യ ഭാഗങ്ങളിലുണ്ട്. എന്നാൽ കൊല്ലപ്പെട്ടു എന്നുപറയുന്ന ആ കഥയ്ക്ക് ശേഷം സംഭവിച്ച മറ്റ് ചില കാര്യങ്ങളിലേക്കാണ് പുസ്തകത്തിന്റെ ബാക്കിയുള്ള അദ്ധ്യായങ്ങൾ വിവരിക്കുന്നത് . ഉത്തരം കിട്ടാത്ത എന്നാൽ കിട്ടിയിട്ടും പുറത്തുവിടാൻ കൂട്ടാക്കാതെ രഹസ്യ അറകളിൽ ഇരിക്കുന്ന നിരവധി പല രേഖകളും ഉണ്ട്. 

ബോസിന്റെ അവസാന യാത്രയിൽ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന 63 കിലോ സ്വർണ്ണവും കോടിക്കണക്കിനു രൂപയും എവിടെ പോയി എന്നുള്ളതിന്നു കൃത്യമായ ഒരുത്തരം ഇപ്പോളും നമുക്കറിയില്ല.   മരിച്ചുവെന്ന് ഔദോഗിക സ്ഥിരീകരണം കിട്ടിയതുനു ശേഷം നാളുകൾക്കു ശേഷം ബോസിനെ നേരിൽ കണ്ടെന്നു പറയപ്പെടുന്ന അമേരിക്കൻ പത്രപ്രവർത്തകന്റെ മൊഴികൾ കണക്കിലെടുക്കാൻ അന്നത്തെ സർക്കാരോ അന്വേഷണ കമ്മീഷനുകളോ തയാറായിട്ടില്ല. അവസാന യാത്രയിൽ ബോസിനൊപ്പം ഉണ്ടായിരുന്ന ഐ എൻ ഐ സൈനികൻ ഹബീബുൽ റഹ്‌മാന്റെ അന്വേഷണ കമ്മീഷനു മുൻപാകെ നൽകിയ മൊഴി സർക്കാർ ഔദ്യോഗിക രഹസ്യനിയമമനുസരിച്ചു ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.വിമാന അപകടമുണ്ടായ തായ്‌വാനിലെ ഫോർമോസയിലേക്ക് അന്വേഷണ കമ്മീഷന്റെ നീക്കം അന്നത്തെ കേന്ദ്ര സർക്കാർ ഇടപ്പെട്ടു തടസ്സപ്പെടുത്തിയത് എന്തിനായിരുന്നു എന്നതും സംശയസ്പദമാണ്.  ഇന്ത്യ വിഭജനം പൂർത്തിയാകുന്നതുവരെ ബോസിനെ ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട്  നെഹ്‌റു മൌണ്ട് ബാറ്റന്  അയച്ച കത്തിനെ കുറിച്ചു വെളിപ്പെടുത്തിയ ക്യാപ്ടൻ ലക്ഷ്മിയുടെ മൊഴി ,ബ്രിട്ടീഷ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ബോസിനെപോലുള്ള  ഒരാളെ തങ്ങൾ റഷ്യൻ അതിർത്തി വരെ പിന്തുടർന്നുവെന്ന മൊഴിയുടെ രേഖകകൾ, നെഹ്രുവിന്റെ നിർദ്ദേശപ്രകാരം ബോസിന്റെ കുടുംബാംഗങ്ങളെ നിരീക്ഷിക്കാൻ ഐ ബി ഉദ്യോഗസ്ഥരെ നിയമിച്ച സംഭവങ്ങൾ തുടങ്ങിയവയെല്ലാം നിരവധി രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇതിന് പിന്നിൽ ഉണ്ടായിരുന്നു എന്നു വ്യക്തമാക്കുന്നവയായാണ്. 
 
ഐ ബി ഉദ്യോഗസ്ഥർ വർഷങ്ങളോളം ബോസിന്റെ ബന്ധുക്കൾക്കു വരുന്ന കത്തുകൾവരെ രഹസ്യമായി വായിക്കുകയും പകർപ്പുകൾ എടുക്കുകയും ചെയ്തിരുന്നുവെന്ന  വിവരങ്ങളുടെ രേഖകൾ ഈയിടെയാണ് പുറത്തു വന്നത്. സമ്മർദ്ദങ്ങളുടെ ഫലമായി നേതാജിയുടെ തിരോധാനത്തിനു പിന്നിലുള്ള സത്യം കണ്ടെത്തുന്നതിന് വേണ്ടി നിരവധി അന്വേഷണ കമ്മീഷനുകളെ സർക്കാർ നിയമിച്ചിരുന്നു. എന്നാൽ അവയൊക്കെ രാഷ്ട്രീയപരമായ പല കാരണങ്ങളാൽ തന്നെ പ്രഹസനങ്ങളായിതീർന്നു . ഒടുവിൽ നിയമിച്ച മുഖർജി കമ്മീഷൻ മാത്രമാണ് കാര്യമായ എന്തെങ്കിലും പുരോഗതി കൊണ്ടുവന്നത് .എങ്കിലും സർക്കാർ മാറിയതോടുകൂടി അതിലെ വിവരങ്ങളും  തള്ളികളയപ്പെട്ടു. 

1985  സെപ്റ്റംബർ 19 നു അയോധ്യയിലെ സരയൂ നദിക്കരയിൽ സംസ്കരിച്ച  ഭഗവാൻജി എന്ന് വിളിക്കുന്ന ഗുംനാമിബാബ ആരായിരുന്നു എന്നതിനെകുറിച്ചും സംശയങ്ങളുയർന്നിരുന്നു.ഇതിനെ ആസ്പദമാക്കി 2019 ൽ ഗുംനാമി എന്ന പേരിൽ  ഒരു ബംഗാളി സിനിമ പുറത്തുവന്നിരുന്നു. വിമാനാപകടമെന്ന പുകമറ സൃഷ്ടിച്ചു ബോസ് ആദ്യം റഷ്യയില്ലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് ആദ്യം പറഞ്ഞ വ്യക്തികളിലൊരാളായിരുന്നു സ്വാതന്ത്യ സമരസേനാനിയും  നയതന്ത്രജ്ഞനുമായ  സത്യനാരായണൻ സിംഹ ,1965 ൽ ഇറങ്ങിയ നേതാജി മിസ്റ്ററി എന്ന പുസ്തകത്തിൽ ഈ കാര്യം വിശദീകരിക്കുന്നുണ്ട്. സൈബീരിയയിലെ യാകൂത്സുക് ജയിലിൽ  ബോസിനെ കണ്ടെത്തിയതായി സോവിയറ്റു രഹസ്യ പോലീസ്ഏജന്റ് ആയിരുന്ന കൊസോലോവിന്റെ വെളിപ്പെടുത്തലുകൾ സിൻഹ പറഞ്ഞ കാര്യങ്ങളെ ശരിയെന്നു തെളിയിക്കുന്നതായിരുന്നു. അതിന്റെ രേഖകൾ അടുത്തകാലത്തു മാത്രമാണ് പുറത്തു വന്നത്.  
 

 


മിഷൻ നേതാജി  എന്ന ഒരു  സംഘടനയാണ് ബോസിനെ കുറിച്ചുള്ള  കൂടുതൽ  വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. അതിനെ കുറിച്ചോ, അതിലെ വിവരങ്ങളെ കുറിച്ചോ ഈ പുസ്തകത്തിൽ എന്തുകൊണ്ടോ പ്രതിപാദിച്ചിട്ടില്ല.  
 

 

 
മിഷൻ നേതാജിയുടെ നേതാജി തിരോധാനവുമായി ബന്ധപ്പെട്ടിട്ടുള്ള അന്വേഷണങ്ങളും,കണ്ടെത്തലുകളും അനുജ് ദാറിന്റെ Back from Dead: Inside the Subhas Bose Mystery,India’s Biggest Cover-Up,Conundrum,What Happened to Netaji,ചന്ദ്രചൂർ ഘോഷുമായി ചേർന്നെഴുതിയ Government Doesn’t Want You To Know This എന്നീ പുസ്തകളിലൂടെ വളരെ വിശദമായി വായിക്കാവുന്നതാണ്.
 

 

 

മാതൃഭൂമി ബുക്സ് ആണ് സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഞാൻ മലാല എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് പി എസ് രാകേഷ്. 

Leave a comment