മിയാസാവ കെൻജിയുടെ സിഗ്നലുകളുടെ പ്രേമഗാഥ

 

 

ജപ്പാനിൽ  നിന്നുള്ള കഥകൾ വായിക്കാനും ശ്രദ്ധിക്കാനും തുടങ്ങിയത് അമലിന്റെ കഥകളിലൂടെയാണ് . അവിടങ്ങളിലെ ഒട്ടുമേ പരിചയമില്ലാത്ത ഇടങ്ങളെയും കൂടെ സങ്കൽപ്പിച്ചു കൂട്ടാൻ അമലിന്റെ കഥകൾ ഒരു  കാരണമായി എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഒരു  ജാപ്പനീസ് എഴുത്തുകാരന്റെ  കഥകൾ വായിക്കുന്നത് ആദ്യമായിട്ടാണ്. മിയാസാവ കെഞ്ചിയുടെ സിഗ്നലുകളുടെ പ്രേമഗാഥ എന്ന ചെറുകഥകളുടെ ഒരു സമാഹാരമാണ് ഈയിടെ വായിച്ച ആ പുസ്തകം. 

 ഒരിക്കൽ ജപ്പാനിലെ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരനായിരുന്നു മിയാസാവ കെഞ്ചി. കവി,അദ്ധ്യാപകൻ, കാർഷിക ശാസ്ത്രഞൻ, ബാലസാഹിത്യകാരൻ എന്നിങ്ങനെ നിരവധി മേഖലകളിൽ പ്രശസ്തനായിരുന്നു കെൻജി. വളരെയധികം ശ്രദ്ധേയനായിരുന്നുവെങ്കിലും രണ്ടേ രണ്ടു പുസ്തകങ്ങളെ അദ്ദേഹം ജീവിച്ചിരുന്ന സമയത്തു  പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. അദ്ദേഹത്തിന്റെ മരണാനന്തരമാണ് പ്രസിദ്ധമായ പല കവിതാ സമാഹാരങ്ങളും പുറത്തുവന്നത്. 1896 ൽ ജനിച്ച അദ്ദേഹം ന്യുമോണിയ ബാധിച്ച് 1933 ൽ  മരിക്കുമ്പോൾ വെറും 37 വയസ്സേ ഉണ്ടായിരുന്നുള്ളൂ. 

ജാതക കഥകളുടെയും, പഞ്ചതന്ത്രം കഥകളുടെയും ഒരു ശൈലി അദ്ദേഹത്തിന്റെ കഥകൾക്കുണ്ടായിരുന്നു. മനുഷ്യരെ കൂടാതെ മൃഗങ്ങളും ,കാറ്റും, വെളിച്ചവും,മേഘവും, സൂര്യനും നക്ഷത്രങ്ങളുമൊക്കെ അദ്ദേഹത്തിന്റെ കഥകളിൽ പരസ്പരം സംസാരിച്ചു,ശരിതെറ്റുകളെ കുറിച്ച് ചർച്ച ചെയ്തു. മനുഷ്യരും, തിര്യക്കുകളും, ജീവനില്ലാത്ത മറ്റു പല ഘടകങ്ങളും തമ്മിലുള്ള ബന്ധമാണ് കെൻജി കൃതികളുടെ ഒരു സവിശേഷതയായി പറയാനാവുക. അദ്ദേഹത്തിന്റെ കവിതകളൊക്കെ പഠനാർഹവുമാണ്.

സിഗ്നലുകളുടെ പ്രേമഗാഥയിൽ പത്തു കഥകളാണുള്ളത്. ജാപ്പാനീസ്‌ ഭാഷയിൽ നിന്നും നേരിട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണെന്നുള്ള ഒരു പ്രത്യേകതകൂടിയുണ്ടിതിന്. റെയിൽവേ സിഗ്നൽ  പോസ്റ്റുകളുടെ പ്രണയമാണ് അതേ പേരിലുള്ള കഥയുടെ വിഷയം. മറ്റുള്ളവരുടെ നല്ലതിനായി ഓരോന്ന് ചെയ്യുമ്പോൾ സ്വയം ജ്വലിക്കുകയും , മറിച്ചുളള പ്രവർത്തികൾ ചെയ്യുമ്പോൾ ശോഭ കുറയുകയും ചെയ്യുന്ന ഒരു തരം ശംഖ് കൈവശം വരുന്ന മുയലിന്റെയും , കൂടെ നടക്കുന്ന കുറുക്കന്റെയും കഥയാണ് ജ്വലിക്കുന്ന ശംഖ് എന്ന കഥയിലുള്ളത്. ബാക്കിയുള്ള കഥകളുടെ വിഷയവും ഇതുപോലൊക്കെതന്നെയാണ്. കഥപറച്ചിൽ ഇങ്ങനെയൊക്കെയാണെങ്കിലും കഥയ്ക്ക് പിന്നിൽ ഗൗരവകരമായ എന്തെങ്കിലും വിഷയം ഒളിഞ്ഞു കിടപ്പുണ്ടാകും. 

കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞതുപോലെ ജാപ്പനീസ് ഭാഷയിൽ നിന്നും നേരിട്ടു മലയാളത്തിലേക്ക് ഈ കഥകൾ വിവർത്തനം ചെയ്തിരിക്കുന്നത് പ്രൊഫസ്സർ പി എ ജോർജ്ജ് ആണ്. ഡിസി ബുക്സ് ആണ് വിവർത്തനം. 

Leave a comment