മനോരഞ്ജൻ ബ്യാപാരിയുടെ ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം

അന്നൊരു ശനിയാഴ്ചയായിരുന്നു പതിവിലും തിരക്കു തോന്നിച്ച ആ ദിവസം, നരച്ച മുടിയുള്ള,കണ്ണട വച്ച ഒരു വൃദ്ധയായ സ്ത്രീ കൈയ്യിലൊരു ബാഗുമായി അയാളുടെ റിക്ഷയിൽ വന്നു കയറി.അവരുടെ ആ രൂപവും   കൈയ്യിലുള്ള ബാഗുമൊക്കെ കണ്ടപ്പോൾ  അവരൊരു    അദ്ധ്യാപികയായിരിക്കണം എന്നയാൾ  ഊഹിച്ചു.

                                       
ജാദവ്പൂരിലേക്കായിരുന്നു അവർക്ക് പോകേണ്ടിയിരുന്നത്. യാത്രാമദ്ധ്യേ അയാൾ അവരോടൊരു സംശയം ചോദിച്ചു. ചാണക്യ സെൻ എഴുതിയ ഒരു പുസ്തകത്തിലെ വിഷമം പിടിച്ച ഒരു വാക്ക് നാളുകളായി  അര്‍ത്ഥമറിയാതെ അയാളുടെ നാവിൽ കിടന്നു കുഴങ്ങുന്നുണ്ടായിരുന്നു. ജിജിബിഷ എന്നായിരുന്നു ആ വാക്ക്. അതിന്റെ അർത്ഥമായിരുന്നു അയാൾക്കറിയേണ്ടിയിരുന്നത്.ചോദ്യം കേട്ട് അവർ  തെല്ലൊന്നമ്പരന്നുവെന്നയാൾക്കു തോന്നി. 

“ജിജിബിഷ എന്നാൽ ജീവിക്കാനുള്ള ഇച്ഛ . എന്നാൽ ഈ വാക്ക് നിങ്ങൾക്ക് എവിടെ നിന്ന് ലഭിച്ചു”? ആ സ്ത്രീ ചോദിച്ചു. 
“ഒരു പുസ്തകത്തിൽ നിന്നാണ്”. അവർ അയാളോട് അയാൾ എത്ര വരെ പഠിച്ചെന്നും മറ്റും ചോദിച്ചു. 
സ്കൂളിൽ പോയിട്ടില്ലെന്നും,സ്വന്തമായി കുറച്ചു പഠിച്ചതാണെന്നും അയാൾ മറുപടി പറഞ്ഞു.  

അയാളെപ്പോലുള്ള അധ്വാനിക്കുന്ന ആളുകൾ എഴുതുന്ന ഒരു മാഗസിൻ താൻ  പ്രസിദ്ധീകരിക്കുന്നുണ്ടെന്നും  അതിലേക്കായി അയാൾ എഴുതുകയാണെങ്കിൽ അതിൽ പ്രസിദ്ധീകരിക്കാമെന്നവർ പറഞ്ഞു. എന്തെഴുതണം എന്ന ആശയകുഴപ്പത്തിൽപ്പെട്ട അയാളോട് റിക്ഷാവാല എന്ന നിലയിലുള്ള നിങ്ങളുടെ ജീവിതം തന്നെ എഴുതുക എന്നവർ നിർദ്ദേശിച്ചു. മുന്പെഴുതിയിട്ടില്ലെങ്കിലും  താൻ അതിനു ശ്രമിക്കുമെന്നും,എഴുതി കഴിഞ്ഞാൽ അവരെയത് ഏല്പിക്കാമെന്നുമയാൾ ഉറപ്പു കൊടുത്തു. ജാദവ്പൂരിലെത്തിയപ്പോൾ  ഒരു ചെറുകഷ്ണം കടലാസിൽ അവർ തന്റെ വിലാസമെഴുതി അയാളെ എൽപ്പിച്ചു. 
കുറിപ്പിലെ അവരുടെ പേര് വായിച്ച് ആ റിക്ഷാക്കാരൻ അമ്പരന്നു പോയി. താൻ ഇത്ര നേരം സംസാരിച്ചുകൊണ്ടിരുന്നത് ബംഗാളി സാഹിത്യത്തിലെ തന്നെ പ്രശസ്തയായ  ഒരു വ്യക്തിയോടാന്നു അപ്പോൾ മാത്രമാണ് അയാൾക്ക് ബോധ്യമായത്.മഹാശ്വേതാ ദേവിയായിരുന്നു യാത്രക്കാരിയായ 
ആ വൃദ്ധ.റിക്ഷാ വാലയുടെ പേര് മനോരഞ്ജൻ ബ്യാപാരിയെന്നും. 1981 ൽ തന്റെ ആദ്യ ലേഖനം ‘ റിക്ഷാ ചലായ്  എന്ന പേരിൽ ദേവിയുടെ മാസികയായ ബർത്തികയിൽ  പ്രസിദ്ധീകരിച്ചു വരികയും ചെയ്തു.മനോരഞ്ജൻ ബ്യാപാരിയുടെ എഴുത്തുജീവിതം അവിടെ തുടങ്ങുകയായിരുന്നു. 

മനോരഞ്ജൻ ബ്യാപാരിയുടെ 2019 ൽ പുറത്തിറങ്ങിയ നോവലാണ് ‘ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം’.നക്സൽബാരി പ്രസ്ഥാനം ബംഗാളിൽ ശക്തി സംഭരിച്ചുകൊണ്ടിരുന്ന എഴുപതുകളുടെ തുടക്കമാണ് നോവൽ പരിസരം കൈകാര്യം ചെയ്യുന്നത്.  യുവതീ-യുവാക്കൾ തങ്ങളുടെ വീടുപേക്ഷിച്ചു ഫ്യൂഡൽ മാടമ്പികളുടെയും, ഭരണകൂടത്തിന്റെയും കൈയ്യിൽ നിന്നും ഭൂമി വീണ്ടെടുക്കാൻ ആയുധങ്ങളെടുത്തു പോരാടിക്കൊണ്ടിരിക്കയും അവരിൽ നിരവധി പേർ കൂട്ടത്തോടെ ജയിലുകളിൽ അടക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്ന കാലഘട്ടത്തെയാണ് ബ്യാപാരി നോവലിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. 

 നീതിന്യായ വ്യവസ്ഥയുടെ കാപട്യം, സാമൂഹികപരമായ  വർഗ്ഗീയത, മനുഷ്യത്വരഹിതമായ പെരുമാറ്റം, ജയിലിനുള്ളിൽ സൃഷ്ടിക്കപ്പെടുന്ന ഭിന്നിപ്പുകൾ തുടങ്ങി ജയിൽ മതിലുകൾക്കുള്ളിൽ നടക്കുന്ന നിരവധി കാര്യങ്ങൾ നോവലിൽ കടന്നു വരുന്നുണ്ട്. അത്തരമൊരു ജയിലിൽ എത്തപ്പെട്ട അഞ്ച് നക്സലുകൾ  ഒരു ജയിൽ തകർക്കാൻ പദ്ധതിയിടുകയാണ് . അവരുടെ വിപ്ലവം തുടരണമെങ്കിൽ അവർ സ്വയം സ്വതന്ത്രരാകണം. അവരുടെ വിധിയിൽ അവർക്കു പരാതികളില്ല ,പരിഭവങ്ങളില്ല.തങ്ങൾക്കു എന്ത് സംഭവിച്ചാലും ഭരണകൂട അധികാരം പിടിച്ചെടുത്ത് വിപ്ലവകരമായ ഒരു പരിവർത്തനം നടത്തണമെന്നു അവർ സ്വപനം കണ്ടു. 

പുതുതായി നിയമിതനായ ജയിലറായ ബിരേശ്വർ മുഖർജിയുടെ കഥ പറഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. ഇരുപത്തഞ്ചു വർഷത്തെ സർവീസ്  അനുഭവപരിചയമുണ്ടായിട്ടും  തനറെ ജയിലിലെ പ്രത്യക സെല്ലിൽ കിടക്കുന്ന നക്സലുകളെ  അദ്ദേഹം ഭയപ്പെടുന്നു.അവരുടെ നീക്കങ്ങളെ ശ്രദ്ധിക്കാനും പദ്ധതികളെ ചോർത്താനും ജയിൽ ഉദ്യോഗസ്ഥർ ഒരു ചെറുകിട കള്ളനായ ഭഗൊബാനെ പോലുള്ള ചില ചാരന്മാരെയും നിയോഗിച്ചിട്ടുണ്ട് . ജയിലിലെ ഡോക്ടറുടെ കഥാപാത്രം നക്‌സൽ പ്രത്യയശാസ്ത്രത്തെ നിസ്സംഗതയോടെ ഉയർത്തിപ്പിടിക്കുന്ന ഒന്നാണ്. 

തന്റെ ജയിൽ ജീവിതത്തിന്റെ അനുഭവ വെളിച്ചത്തിൽ ജയിലിലെ സംഭവങ്ങളെ സൂക്ഷ്മമായി തന്നെ വിശദീകരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് എഴുത്തുകാരൻ. ജയിലിനുള്ളിലെ  കഥാപാത്രങ്ങളുടെ ,അത് വലുതോ, ചെറുതോ പ്രധാനപ്പെട്ടതോ അല്ലാത്തതോ ആകട്ടെ അവരുടെയെല്ലാം കഥകൾ നമുക്ക് മുന്നിലെത്തുന്നുണ്ട്. വിശപ്പും ദാരിദ്ര്യവും തന്നെയാണ് ആ കഥകൾക്ക് പിന്നിലെ പൊതുവായ വിഷയങ്ങൾ. നോവലിൽ ഒരു കേന്ദ്ര കഥാപാത്രം ഇല്ല എന്നുള്ളതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. നോവലിലുടനീളം  മനുഷ്യ വികാരങ്ങളെയും,അവരുടെ അനുഭവങ്ങളുടെ തീവ്രതകളെയും പര്യവേക്ഷണം ചെയ്യാനാണ് എഴുത്തുകാരൻ ശ്രമിച്ചിട്ടുള്ളത്. ഒരു പക്ഷെ തന്റെ ജയിൽജീവിതം എഴുത്തുകാരനെ അത്രമേൽ സ്വാധീനിച്ചിട്ടുണ്ടാകണം. ഓരോ കഥാപാത്രങ്ങളെയും 
വിപ്ലവം, സ്വാതന്ത്ര്യം, വിശ്വസ്തത, കപട ദേശീയത ,കുറ്റബോധം, വിശ്വാസവഞ്ചന, ത്യാഗം, കടമ എന്നിവയുടെയൊക്കെ ഓരോരോ  പ്രതീകങ്ങളായി  ബന്ധിപ്പിച്ചു നിർത്താൻ ചെറുതല്ലാത്ത ഒരു ശ്രമം നടത്തിയിട്ടുണ്ട്. 

സംഭവബഹുലമാണ് മനോരഞ്ജൻ ബ്യാപാരിയുടെ എഴുത്തു ജീവിതത്തിനു മുൻപുള്ള ജീവിതം. 1950 ൽ മുൻ കിഴക്കൻ പാകിസ്ഥാനിലെ ഒരു ഗ്രാമത്തിലാണ് മനോരഞ്ജൻ ബ്യാപാരിയുടെ ജനനം.വിഭജനശേഷം  ഇന്ത്യയിലെ പശ്ചിമ ബംഗാളിൽ കുടിയേറുകയായിരുന്നു കുടുംബം
. പശുക്കളെയും ,ആടുകളേയും മേച്ചു നടക്കുകയും, അതിനു ശേഷം ചായക്കടകളിലും, ഹോട്ടലുകളിലും പണി ചെയ്തു നടന്നിരുന്നതിനാൽ സ്‌കൂളിൽ പോക്ക് എന്നൊരു സംഗതി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. നക്സലിസ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായിരുന്നു ബ്യാപാരി,അത് പക്ഷെ ജയിലിൽ കിടക്കാനും കാരണമായി. അവിടെ വച്ചാണ് എഴുതാനും ,വായിക്കാനും പഠിച്ചത്. മഹാശ്വേതാ ദേവിയുമായുള്ള കണ്ടുമുട്ടലായിരുന്നു എഴുത്തുജീവിതത്തിലേക്കു കാലെടുത്തുവെയ്ക്കാനിടയായത്. 

 നിരവധി ഉപന്യാസങ്ങൾക്കും കവിതകൾക്കും പുറമെ പന്ത്രണ്ട് നോവലുകളും നൂറിലധികം ചെറുകഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്.My Chandal Life: An Autobiography of a Dalit എന്ന തന്റെ ആത്മകഥയ്ക്ക് ബംഗ്ലാ അക്കാദമി യുടെ  സുപ്രഭ മജുംദാർ പുരസ്‌കാരം  കിട്ടുകയുണ്ടായി . 2018 ൽ ഇതേ കൃതിക്ക് ഹിന്ദു അവാർഡും ലഭിക്കുകയുണ്ടായി. 

കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ തിരുവനന്തപുരത്തു വച്ച് നടന്ന മാതൃഭൂമി  ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്‌സിൽ (MBFIL 2020) അദ്ദേഹം പങ്കെടുക്കുകയുണ്ടായി.അതിനു ശേഷം ഏകദേശം ഒരു വർഷം  കഴിയുമ്പോഴേക്കും അദ്ദേഹത്തിന്റെ രണ്ടു പുസ്തകങ്ങൾ മലയാളത്തിലേക്ക് വന്നു. ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധവും, അമാനുഷികും ആണ് ആ പുസ്തകങ്ങൾ . രണ്ടും പുറത്തിറക്കിയിരിക്കുന്നത് വെസ്റ്റ്ലാൻഡ് ന്റെ തന്നെ ‘ഏക’ യാണ്.

2019 ലെ മാൻ ബുക്കർ ഇന്റർനാഷൻ നേടിയ ജോഖ അൽഹാരിസിയുടെ നിലാവിന്റെ പെണ്ണുങ്ങൾ, അവരുടെ തന്നെ മധുര നാരകം തുടങ്ങിയ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഇബ്രാഹിം ബാദ്ഷാ വാഹിയാണ് ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം എന്ന പുസ്തകവും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.

Leave a comment