കാളിദാസന്റെ മേഘസന്ദേശവും കെ പി സുധീരയുടെ പ്രണയദൂതും



സംസ്കൃത സാഹിത്യത്തിലെ ത്രിമൂർത്തികളിലൊരാളായാണ് കാളിദാസനെ വിശേഷിപ്പിക്കുന്നത്. 
പ്രകൃതി വർണ്ണനകളേയും ,ഉപമകളേയും ധാരാളമായി,അതിവിദഗ്ദ്ധമായി  ഉപയോഗപ്പെടുത്തിയിട്ടുള്ള കവിയാണ് കാളിദാസൻ. കുന്തളേശ്വര ദൌത്യം പോലുള്ള   നാല്പതിലധികം കൃതികളുടെ അവകാശം  കാളിദാസന്റെ മേൽ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും വെറും ഏഴെണ്ണം  മാത്രമാണ് അദ്ദേഹത്തിന്റെതായി ഉറപ്പിച്ചു പറയാൻ കഴിഞ്ഞിട്ടുള്ളൂ. 

കാളിദാസന്റെ വ്യക്തിജീവിതത്തെ കുറിച്ച് അധികമൊന്നും ലഭ്യമല്ല. ലഭ്യമായതിൽ പലതും ഐതീഹ്യങ്ങളിൽ പൊതിഞ്ഞതും, അതിശയോക്തികളുമാണ്. ഇരിക്കുന്ന കൊമ്പു മുറിയ്ക്കുന്ന ഒരു വിഡ്ഡിയിൽ നിന്നും കാളീദേവിയുടെ അനുഗ്രഹത്താൽ വിദ്വാനായ കഥയാണ് അതിൽ ഏറ്റവും പ്രശസ്തം.നീലകണ്ഠൻ എന്നു പേരായ ബ്രഹ്മണ്നായിരുന്നു കാളിദാസൻ എന്ന മറ്റൊരു  കഥ  കൂടിയുണ്ട്. അതല്ല ലങ്കയിലെ രാജാവായ കുമാരദാസന്റെ സുഹൃത്തായിരുന്നുവെന്നും പറയുന്നുണ്ട്. അനേകം വിക്രമാദിത്യന്മാർ ഉണ്ടായിരുന്നതുകൊണ്ട്  ഏതു വിക്രമാദിത്യന്റെ സദസ്സിലായിരുന്നു കാളിദാസൻ എന്നും വ്യക്തമല്ല. 

കാളിദാസനെ കുറിച്ച് ഇവിടെ പറയുമ്പോൾ മാരാരെ കുറിച്ച് പറയാതിരിക്കാനാവില്ല. കാളിദാസ കൃതികളെ കുറിച്ച് അത്രമേൽ പഠനങ്ങൾ നടത്തിയിട്ടുണ്ട് മാരാർ. കാളിദാസന്റെ നാല് കൃതികൾക്കെ മാരാർ പരിഭാഷ തയ്യാറാക്കിയിട്ടുളളൂ, കുമാര സംഭവം,  രഘുവംശം ,മേഘസന്ദേശം,അഭിജ്ഞാന ശാകുന്തളം എന്നിവയാണവ. 

സാഹിത്യത്തിൽ സന്ദേഹകാവ്യങ്ങൾക്ക് വഴികാട്ടിയായി ഭവിച്ചത് മേഘസന്ദേശമാണെന്നാണ് പറയപ്പെടുന്നത്.പ്രിയജന വിരഹം മനുഷ്യ മനസ്സിനെ എങ്ങനെ ബാധിക്കുന്നുവെന്നതാണ് മേഘസന്ദേശത്തിന്റെ ഉള്ളടക്കം. മേഘസന്ദേശം പിറന്നതിനു പിന്നിൽ ഒരു കഥയുണ്ട്. 

വിക്രമാദിത്യത്തിന്റെ സദസ്സിൽ കാളിദാസന്റെ കവിതകൾ കേളക്കാൻ നിരവധിയാളുകൾ കാത്തു നിന്നിരുന്നു. കൊട്ടാരകെട്ടിനകത്തും ഒരാൾ അദ്ദേഹത്തിന്റെ കവിതകൾക്കായി അക്ഷമയോടെ ഇരുന്നിരുന്നു. മറ്റാരുമല്ല , രാജാവിന്റെ സഹോദരിയായിരുന്നുവത്. കാളിദാസന്റെ കവിതകൾക്കായി കാത്തുകൊടുത്തിരുന്നവൾ പിന്നീട് കാളിദാസനെ മാത്രം കാത്തിരിപ്പായി. കാവ്യ പൂജ, കവി പൂജയിലേക്ക് വഴിമാറി. കാളിദാസനിൽ അസൂയയുണ്ടായിരുന്ന മറ്റു പണ്ഡിതർ ഈ വിവരം രാജാവിനെ അറിയിച്ചു. കാളിദാസന്റെ ആസ്ഥാന പദവിയിൽ കണ്ണും നട്ടിരുന്ന ആ ഉപജാപകസംഘത്തിന്റെ വാക്കുകൾ രാജാവു വകവെച്ചില്ലെങ്കിലും ,അതിന്റെ പിന്നിലുള്ള സത്യമറിയണമെന്ന് തീരുമാനിച്ചു. അവരുടെ കഥയിൽ കാര്യമുണ്ടെന്ന് ബോധ്യപ്പെട്ട രാജാവ് കാളിദാസനെ കൊട്ടാരത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നതിൽ നിന്നും വിലക്കി. ദൂരെ എവിടെയെങ്കിലും ഒരു വർഷകാലയളവിൽ മാറി തമാസിക്കാനായിരുന്നു ഉത്തരവ്. കണ്ണകന്നാൽ മനസ്സകന്നു എന്നാണല്ലോ , ആ ഒരു വർഷം കൊണ്ട് കുമാരിയുടെ മനസ്സുമാറ്റി ഒരു രാജകുമാരനെക്കൊണ്ട് കുമാരിയുടെ വിവാഹം കഴിപ്പിച്ചു കൊടുക്കാമെന്നാണ് രാജാവു കണക്കുകൂട്ടിയത്. 
ഒരു യക്ഷന്റെ വിരഹകഥ മനസ്സിലുണ്ടായിരുന്ന കാളിദാസൻ ആ വിരഹകാലം ഒരു കാവ്യമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. അവിടെ താൻ യക്ഷനും, രാജകുമാരിയെ യക്ഷപത്നിയുമായി അവരോധിച്ച് രചിച്ചതാണ് മേഘസന്ദേശം. വിരഹമാണ് കാവ്യോല്പത്തിക്ക് കാരണമെങ്കിലും മുഖ്യ വിഷയം ആ വേർപാട് മാത്രമല്ല ,മറിച്ച് പ്രണയത്തിന്റെയും ,പ്രകൃതിയുടേയും കൂടി കാവ്യമാണ്. 

ആദ്യം മനസ്സിലാക്കേണ്ടത്,മനസ്സിലുറപ്പിക്കേണ്ടത് മേഘസന്ദേശം പരമാർത്ഥത്തിൽ ഒരു സന്ദേശം പറഞ്ഞേൽപ്പിക്കലല്ലെന്നാണ് മാരാർ  പറയുന്നത് . പുറമെയുള്ള സന്ദേശരൂപം ഇതിലെ ഭാവനാ ലാവണ്യത്തിനു ചാർത്തിക്കൊടുത്ത ഒരു കസവണി സാരിയാണ്.അതുകൊണ്ടാണ് യക്ഷനും മേഘവും രണ്ടല്ല ഒന്നു തന്നെയാണെന്ന് അദ്ദേഹം പറയുന്നത്.  അതിനുള്ള കാരണവും മാരാർ അക്കമിട്ട്  നിരത്തുന്നുണ്ട്. 
മേഘ സന്ദേശത്തിൽ കാളിദാസൻ  എഴുതിനിർത്തിയിടത്തിനു ഒരു അവസാനം വന്നിട്ടില്ല എന്ന് കരുതി നാലഞ്ചു ശ്ലോകങ്ങൾ കൂടി ആരോ ചിലർ എഴുതി ചേർത്തിട്ടുണ്ടെന്നും  മാരാർ ആരോപിച്ചിട്ടുണ്ട്. മേഘ സന്ദേശത്തിന് ശേഷം മലയാളമുൾപ്പെടെയുള്ള  നിരവധി ഭാഷകളിൽ നിരവധി സന്ദേശ കാവ്യങ്ങൾ ഉണ്ടായി. 

കാളിദാസനെ പ്രശസ്തിയിലേക്ക് ഉയർത്തിവിട്ട നഗരമാണ് ഉജ്ജയിനി, തന്റെ പ്രണയിനിയെ നഷ്ടപ്പെടുത്തിയതും അതേ ഉജ്ജയിനി തന്നെ . തന്റെ പ്രിയപ്പെട്ട നഗരമായതുകൊണ്ടാകണം മേഘസന്ദേശത്തിലും ഉജ്ജയിനിയെ കുറിച്ച് പരാമർശമുണ്ട്.  വഴിയിലെ കാഴ്ചകളെല്ലാം കണ്ട് വേണ്ടത്ര ആസ്വദിച്ചു വേണം യാത്രയെന്നു യക്ഷൻ മേഘത്തോട് പറയുന്നുണ്ടല്ലോ . വഴിയല്പം വളഞ്ഞാലും  വേണ്ടില്ല ,ഉജ്ജയിനി കാണാതെ പോകരുത് എന്നും  കൂടിച്ചേർക്കുന്നുണ്ട്. ഓ.എൻ.വി യുടെ ഉജ്ജയിനി എന്ന പേരിലുള്ള കവിതയും ആ നഗരത്തെ അധികമായി തന്നെ വിവരിക്കുന്നുണ്ട്.  പ്രത്യേക സംഭവങ്ങലൊന്നും കൂടാതെ തന്നെ വളരെ ചെറിയ സംഭവമെടുത്ത് വർണ്ണിച്ചിരിക്കുകയാണ് മേഘസന്ദേശത്തിൽ  കാളിദാസൻ ചെയ്തിരിക്കുന്നത് . 

ആകാശത്ത് കുട്ടികൊമ്പനെ പോലെ തോന്നിക്കുന്ന മേഘകൂട്ടത്തിനോട്  നായകൻ തന്റെ പ്രണയ സന്ദേശം പ്രണയിനിയ്ക്ക് എത്തിക്കാൻ വേണ്ടി  പറഞ്ഞ് കേൾപ്പിക്കുന്നതാണല്ലോ മേഘസന്ദേശം. ആ സന്ദർഭത്തോടു  ചേർന്നു നിന്നുകൊണ്ടുള്ള ഒരു നോവൽ ആവിഷ്കാരമാണ് കെ പി സുധീര പ്രണയദൂത്  എന്ന നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.  മേഘസന്ദേശത്തിലെ  നായകനും നായികയ്ക്കും യഥാര്‍ത്ഥത്തിൽ ഒരു പേരില്ല എങ്കിലും ഇവിടെ യക്ഷന് ആരൂഡൻ  എന്നും നായികയ്ക്കു പൂർണ്ണിമയെന്നും പേരുകൾ നല്കിയിട്ടുണ്ട് എഴുത്തുകാരി. തന്റെ പ്രണയിനി  പൂർണ്ണിമയോടുള്ള വികാര വിക്ഷോഭത്തിന്റെ വിസ്ഫോടനമാണ്  ആരൂഡൻ എന്ന ​വിരഹിയായ  യക്ഷൻ  പ്രകടിപ്പിക്കുന്നത്. 

കളിദാസനെപ്പോലൊരു മഹാപണ്ഡിതന്റെ കൃതിയെ ആധാരമാക്കി നോവലെഴുതുക എന്ന സാഹസികതയെ അവിശ്വസനീയമായി രേഖപ്പെടുത്തിയിരിക്കുന്നത് എഴുത്തുകാരിയുടെ വിനയമായി മാത്രമേ കാണാനാകൂ. പ്രണയദൂത് ഒരിക്കലും കാളിദാസന്റെ മേഘസന്ദേശവുമായി താരതമ്യം ചെയ്യാനാവില്ല.  മേഘസന്ദേശത്തിന്റെ പദാനുപദ മലയാള പരിഭാഷയോ, വ്യാഖാനമോ ഒന്നുമല്ല ഈ നോവലെന്നുള്ളത് തന്നെയാണതിന്റെ കാരണം  .പക്ഷേ കാളിദാസന്റെ മേഘസന്ദേശം മലയാള ഭാഷയിലേക്ക് ഒരു പരകായ പ്രവേശം നടത്തിരിക്കുകയാണ് എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാകില്ല. 

കവിതയിൽ അനുയോജ്യമായ പദങ്ങൾ കണ്ടെത്തുക ശ്രമകരമായ ഒരു വസ്തുതയാണ്. കാവ്യഭംഗിയക്ക് അത്യന്തം സൂക്ഷ്മതയോടെ,കണിശതയോടെ പദങ്ങളുടെ തെരഞ്ഞെടുപ്പുകളിൽ ഔചിത്യം പുലർത്തിയ കവിയാണ് കാളിദാസൻ.  ഈ നോവലിലും അതേ സൂക്ഷ്മതയോടെ വാക്കുകളെയും, പ്രയോഗങ്ങളെയും നിരത്തിയിട്ടുണ്ട് എഴുത്തുകാരി.  പേരറിയാത്ത അനേകവൃക്ഷങ്ങളുടെ തലപ്പുകളിൽ ആനന്ദ നൃത്തം ചെയ്യുന്ന കാറ്റിന്റെ പ്രണയകോലാഹലങ്ങൾ ഞാൻ ആർത്തിയോടെ കണ്ടു നിന്നു എന്ന പോലെയുള്ള നോവലിലെ വാചകങ്ങൾ തന്നെ നോക്കുക . ഗദ്യരൂപത്തിലായിരുന്നിട്ടു കൂടി ആസ്വാദനാത്മകതയിൽ തെല്ലും വിട്ടു വീഴ്ചയില്ലാതെ എഴുതിയ ഒരു നോവലാണ്  പ്രണയദൂത് . നോവലിൽ കാളിദാസൻ സൃഷ്ടിച്ചു വച്ചിട്ടുള്ള ഒരു ജൈവമണ്ഡലത്തെ തികച്ചും തന്റേതായ രീതിയിൽ ഭാഷകൊണ്ടും ,പ്രയോഗങ്ങൾക്കൊണ്ടും ആവിഷ്കരിക്കാൻ എഴുത്തുകാരിയ്ക്കു കഴിഞ്ഞിട്ടുണ്ട്. മാതൃഭൂമി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 190 രൂപ. 

Leave a comment