കുതിരപ്പക്ഷി -തിരുവിതാംകൂർ ചരിത്രത്തെ കൂട്ടുപിടിച്ചെഴുതിയ നോവൽ

 

തിരുവിതാംകൂറിലെ  പടനായകനായിരുന്ന വൈക്കം പത്മനാഭപിള്ളയെ കുറിച്ച് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ . 1767- ൽ വടക്കുംകൂർ ദേശത്താണ്  പിള്ളയുടെ ജനനം. അവിടുത്തെ പ്രധാന കളരി ആയിരുന്ന നന്ത്യാട്ടു കളരി നടത്തികൊണ്ടിരുന്നതും പിള്ളയായിരുന്നു. 1789-ൽ തിരുവിതാംകൂർ സൈന്യത്തിൽ ചേർന്നെങ്കിലും  ടിപ്പു സുൽത്താന്റെ നെടുംകോട്ട ആക്രമണത്തെ  ചെറുത്തു തോൽപ്പിച്ചതോടെയാണ് പത്മനാഭപിള്ള പ്രശസ്തിയിലേക്കുയരുന്നത്. 


അഞ്ചു യോജന നീളത്തിലുള്ള ഒരു കോട്ടയാണ് നെടുങ്കോട്ട. പെരുമ്പടപ്പ് സ്വരൂപത്തിന്റെ അധീനതയിൽ നിന്നും തിരുവിതാംകൂർ പാട്ടത്തിനെടുത്ത പെരിയാറിന്റെ തീരത്തുള്ള കൊടുങ്ങല്ലൂർ കോട്ടയ്ക്ക് എതിർകരയിലുള്ള കൃഷ്ണൻകോട്ടയിലനിന്നാണ് നേടുങ്കോട്ടയുടെ തുടക്കം. നെടുംകോട്ട യുദ്ധത്തിൽ ടിപ്പുവും,പിള്ളയും നേരിട്ടു ഏറ്റുമുട്ടിയിരുന്നു.  മുടന്തനാക്കുന്ന വിധത്തിൽ കാലിൽ മുറിവേൽപ്പിച്ചാണ്  പിള്ള ടിപ്പുവിനെ ഓടിച്ചു വിട്ടത്. 

1790 ഏപ്രിലിൽ ടിപ്പു വീണ്ടും തിരുവിതാംകൂർ ആക്രമിക്കാനെത്തി. ടിപ്പുവിന്റെ സൈന്യം പെരിയാറിന്റെ തീരത്ത് തമ്പടിച്ചിരിക്കുമ്പോൾ, കായലിലെ കൽമതിലുകൾ  തകർത്ത് വെള്ളം ഒഴുക്കിവിട്ടു വെള്ളപ്പൊക്കം 
 സൃഷ്ടിച്ചെന്നും ഗത്യന്തരമില്ലാതെ ടിപ്പുവിനു മടങ്ങേണ്ടി വന്നെന്നും ഒരു കഥ നിലനിൽക്കുന്നുണ്ട് . ആ സംഭവത്തിൽ പിള്ളയ്ക്ക് കൂട്ട്  സുഹൃത്തായ  കുഞ്ചുകുട്ടി പിള്ളയാണെന്നും  പറയപ്പെടുന്നുണ്ട്.  എന്നാൽ വെള്ളപ്പൊക്കം കൃത്രിമമായി സൃഷ്ടിച്ചതല്ലെന്നും ,അതിശക്തമായ മഴയിൽ പെരിയാർ കര കവിഞ്ഞൊഴുകിയതാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. എന്ത് തന്നെയായാലും ടിപ്പുവിന്റെ പരാജയത്തിന് ചുക്കാൻ പിടിച്ചവരുടെ മുൻനിരയിൽ തന്നെയാണ് പത്മനാഭപിള്ളയുടെ സ്‌ഥാനം. 

പത്മനാഭപിള്ളയും, കേശവ പിള്ളയും ,കുഞ്ചുകുട്ടിയും ,കുതിരപ്പക്ഷിയുമൊക്കെയാണ് സജിത് മോഹന്റെ കുതിരപ്പക്ഷി എന്ന നോവലിലെ മുഖ്യ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നത്. എന്നാൽ കുതിരപ്പക്ഷിയെ പോലുള്ള കഥാപാത്രങ്ങളെ ചരിത്രത്തിന്റെ ഏടുകളിൽ ചികയാൻ പോയാൽ നിരാശയായിരിക്കും ഫലം. എന്നാൽ ഈ കഥാപാത്രങ്ങളെ കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമായ ഐതിഹ്യമാലയിൽ കാണുകയും ചെയ്യാം. ഐതിഹ്യമാലയിലെ കുഞ്ചുകുട്ടിപിള്ള സർവാധി വാര്യക്കാർ,കൊട്ടാരക്കര ചന്ദ്രശേഖരൻ എന്നീ  അദ്ധ്യായങ്ങളിൽ ഇവരെക്കുറിച്ചു പറയുന്നുണ്ട്. 

കുതിരപ്പക്ഷി എന്ന നോവൽ തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട ഒന്നാണ്. ചോരയും, കണ്ണീരും വീണുണങ്ങിയ തിരുവിതാംകൂർ മണ്ണിന്റെ കഥ വേറൊരു കാഴ്ചയിൽ അവതരിപ്പിക്കുകയാണിവിടെ. കാർത്തിക തിരുനാൾ ധർമ്മരാജാവിന്റെ കാലഘട്ടമാണ് നോവൽ കാലഘട്ടം . ടിപ്പുവിന്റെ നെടുങ്കോട്ട ആക്രമണങ്ങളിലെ  ചെറുത്തു നിൽപ്പിൽ മാത്രം ഒതുങ്ങി നിൽക്കാതെ , ടിപ്പുവിന്റെ മരണത്തിൽ 
മാത്രമല്ല, അദ്ദേഹത്തിന്റെ പടത്തലവന്മാരായ ഫൈറോസ്ഖാൻ, ബൈറാംഖാൻ  എന്നിവരുടെ എന്നിവരെ കൊന്നു തള്ളിയതിന്റെ പിറകിലും  തിരുവിതാംകൂറിനും പങ്കുണ്ടെന്ന് വിശദമാക്കുന്നുണ്ട് ഈ നോവലിൽ. 

ഭാവനയെ കെട്ടഴിച്ചു വിട്ടിരിക്കുന്ന ഒരു നോവലാണിത്.തിരുവിതാംകൂറിലെ അമൂല്യമായ നിധികളുടെ  സൂക്ഷിപ്പും,രഹസ്യ അറകളുടെ നിർമ്മാണവും ആ കാലഘട്ടവും നോവലിൽ വിശദമാക്കുന്നുണ്ട്. രാമായണത്തിലെ ആശ്വാത്മാവും,രാമായണത്തിലെ ശംബൂകനുമൊക്കെ കടന്നുവരുന്നുണ്ട്. നെപ്പോളിയനും പഴശ്ശിരാജാവും,വേലുത്തമ്പി ദളവയുമൊക്കെ നോവലിലെ കഥാപാത്രങ്ങളാണ്. കഥാ പരിസരം തെക്ക് തിരുവിതാംകൂറിൽ നിന്നും, മലബാറിലേക്കും ,മൈസൂരിലേക്കും, ആസാം പോലുള്ള വടക്ക് കിഴക്കൻ പ്രദേശങ്ങളിലേക്കുമൊക്കെ സഞ്ചരിക്കുന്നുണ്ട്. ടിപ്പുവിന്റെ മരണത്തിനും ശേഷം നോവൽ ഏറെ മുന്നോട്ടുപോകുന്നുണ്ട്. അത് തിരുവിതാംകൂറിലെ രഹസ്യ അറയിലെ നിധിയുമായി  ബന്ധപ്പെട്ടാണ്. കഥയുടെ കേന്ദ്ര കഥാപാത്രമായ പദ്മനാഭ പിള്ള തന്നെയാണ് കഥയെ ഈവിധം മുന്നോട്ട് കൊണ്ടുപോകുന്നത്. 

നോവലിലെ ഏറ്റവും അകർഷകവും,മനോഹരവുമായി തോന്നിയ  ഭാഗം അതിലെ മൂപ്പത്തിയ്യെട്ടാമത്തെ അദ്ധ്യായത്തിലെ  പദ്മനാഭ പിള്ളയും  യുവസന്യാസി  മണികണ്ഠനും തമ്മിലുള്ള സംഭാഷണമാണ്. മഹാഭാരതത്തിലെ വിദുരവാക്യത്തിന്റെയോ, ഭീഷമോപദേശത്തിന്റെയൊക്കെയോ പോലെ  കണക്കാക്കാവുന്ന 
 ഒരു ചെറു അദ്ധ്യായമാണിത്. പിള്ളയുടെ സംശയങ്ങൾക്ക് മറുപടികൊടുക്കുന്ന തരത്തിലാണ് ആ അദ്ധ്യായത്തിലുള്ളത്. ജീവിതവും, മരണവും,ലോകത്തിന്റെ അവസ്ഥകളും, മനസ്സിന്റെ ആകുലതകളും, അതിന്റെ കെട്ടുപാടുകളും അന്വേഷങ്ങളുമൊക്കെയായി ഒരുപാടു  കാര്യങ്ങൾ ചെറിയ രീതിയിലെങ്കിലും അതിൽ ചർച്ച ചെയ്യുന്നുണ്ട്. 

പദ്മനാഭ പിള്ളയുടെ ദൌത്യത്തിന്റെ പൂർത്തീകരണത്തിലൂടെയാണ് നോവലിന്റെ അവസാനവും. അപ്പോഴേക്കും രാജ്യഭരണം അവിട്ടം തിരുനാൾ ബാലരാമവർമ്മ ഏറ്റെടുത്തിട്ടുണ്ടായിരുന്നു. അതും ഒരു ചെറു യുദ്ധവുമായി ബന്ധപ്പെട്ടിട്ടാണുള്ളത്. എങ്കിൽ തന്നെയും അതും ചരിത്ര സംഭവുമായി ബന്ധപ്പെടുത്തിതന്നെയാണ് എഴുത്തുകാരൻ വിശദമാക്കിയിരിക്കുന്നത്.
മാസ്റ്റേർസ് പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്, വില 390 രൂപ. 

Leave a comment