ഡയറികുറിപ്പുകൾ ചുരുളഴിക്കുന്ന കൂട്ടകൊലപാതക ദുരൂഹതകൾ



ക്രൈം ത്രില്ലറുകൾ മലയാളത്തിൽ മുൻപത്തെക്കാൾ നിരവധിയെണ്ണം ഇറങ്ങുന്നുണ്ടിപ്പോൾ. എഴുത്തുകാർ, നൂതന ആശയങ്ങളുമായി ഈ മേഖലയിലെ സാമ്പ്രദായിക വഴികളിൽ നിന്നും മാറി സഞ്ചരിക്കുവാൻ തുടങ്ങിയിട്ടുണ്ട്. അത്തരം പുസ്തകങ്ങളുടെ ബാഹുല്യം ക്രൈം ത്രില്ലറുകളെ ഇഷ്ടപ്പെടുന്നവർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. അങ്ങനെ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതിസന്ധിയും ഇത്തരം പുസ്തകങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു പറയാതെ വയ്യ.നിലവാരമുള്ള പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പ് തന്നെയാണ് മേൽസൂചിപ്പിച്ച ആ പ്രതിസന്ധി. ഏതെടുക്കണം എന്ന ഒരു ആശയക്കുഴപ്പം വായനക്കാരനുണ്ടാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ജിസ ജോസിന്റെ ഡാർക്ക് ഫാന്റസി എന്ന ക്രൈം നോവൽ വായിക്കാനെടുത്തപ്പോഴും ഒട്ടും പ്രതീക്ഷകൾ വച്ചു പുലർത്തിയിരുന്നില്ല എന്നതാണ് സത്യം.
അത്യന്തം ദുരൂഹമായ കൊലപാതകങ്ങൾ, അതും വളരെ പഴക്കം ചെന്ന ഒരു കൃത്യമാണെങ്കിൽ തെളിയിച്ചെടുക്കുക ശ്രമകരമാണ്. തെളിവുകളിൽ പലതും നഷ്ടപ്പെട്ടിട്ടുണ്ടാകാം,കൊലയുമായി ബന്ധപ്പെട്ടവർ ചിലപ്പോൾ മരണപ്പെട്ടിട്ടുണ്ടാകാം.പക്ഷെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകൾ ആരുടെയും കണ്ണിൽപ്പെടാതെ ബാക്കികിടപ്പുണ്ടാകും.
ടി പി രാജീവന്റെ പാലേരിമാണിക്യം:ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന അതേപേരിൽ സിനിമയാക്കിയ ആ നോവലിലെ പോലെ അനേകം വർഷങ്ങൾക്കു മുൻപ് നടന്ന കൊലപാതകമാണ് ഈ നോവലിലെയും പ്രധാന സംഭവം. വർഷങ്ങൾക്കു മുൻപ് നടന്ന കൊലപാതകങ്ങൾ,മറഞ്ഞു കിടക്കുന്ന തെളിവുകൾ,അതുമായി ബന്ധപ്പെട്ട മിക്കവരുടെയും മരണം ഈ കാര്യങ്ങൾ ഒഴിച്ചു നിർത്തിയാൽ പാലേരിമാണിക്യവുമായി ഈ നോവലിന് മറ്റു സാദൃശതകളൊന്നും തന്നെയില്ല.
അമ്പതു വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കൂട്ടകൊലപാതകമാണ് യാദൃച്ഛികമായി ഇവിടെ വീണ്ടും അന്വേഷിക്കാനിടയാകുന്നത്. പൂഞ്ചോലയ്ക്കൽ കൂട്ടക്കൊലപാതകമെന്നറിയപ്പെടുന്ന ആ സാംഭവത്തിൽ ഒരു കുടുംബത്തിലെ ആറു പേരാണ്‌ സംശയിക്കത്തക്ക തെളിവുകളൊ ന്നുമില്ലാതെ ഒരു ദിവസം കൊല്ലപ്പെട്ടത്.
വർഷങ്ങൾക്കു ശേഷം ആ വീട്ടിൽ നിന്നും കിട്ടിയ പഴയ ഒരു ഡയറിയാണ് കുറ്റകൃത്യത്തിന്റെ ചുരളഴിക്കുന്നത്.ആ ഡയറിയിൽ ,പഴയ കാലത്തിലെ എഴുത്തു ഭാഷ മികച്ച രീതിയിൽ തന്നെ കഥാകാരി അവതരിപ്പിച്ചിട്ടുണ്ട്.
മണിച്ചിത്രത്താഴ് സിനിമയിലെ ആദ്യ രംഗങ്ങൾ പ്രേക്ഷകന് പ്രേതവും യക്ഷിയുമൊക്കെ ഉണ്ടെന്നുള്ള ഒരു ബോധമണല്ലോ സൃഷ്ടിക്കുക. പിന്നീട് യുക്തികൊണ്ടു അത്തരം വിശ്വാസങ്ങളെ തെറ്റാണെന്നു സമർത്ഥിക്കുന്ന ആ ഒരു ബ്രില്യൻസ് ഈ നോവലിലും നമുക്ക് കാണാൻ സാധിക്കും. മറ്റൊരു പ്രധാന കാര്യം ശ്രദ്ധിച്ചത് ,നോവലിന്റെ കേന്ദ്രസ്ഥാനത്തുൾപ്പെടെ ഒട്ടുമിക്കയിടങ്ങളിലുമുള്ള കഥാപാത്രങ്ങൾ സ്ത്രീകൾ തന്നെയാണെനുള്ളതാണ്.
കേസന്വേഷണം വഴിമുട്ടനിൽക്കുന്ന നേരത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് അന്വേഷണത്തിൽ തന്റെ അതിബുദ്ധികൊണ്ടും, നിരീക്ഷണപാടവും കൊണ്ടും നിമിഷ നേരം കൊണ്ട് കേസിനു തുമ്പുണ്ടാകുകയും , തെളിയിക്കുകയും ചെയ്യുന്ന ഒരു സൂപ്പർനായക കഥാപത്രത്തിന്റെ കൈയ്യിൽ കൊണ്ടുപോയി കെട്ടിയിടുന്ന പതിവ് രീതി ഇവിടെ ഉപയോഗിച്ചിട്ടില്ല എന്നുള്ളതും എടുത്തുപറയേണ്ടതാണ്.
അടുത്തതെന്ത് എന്ന ആകാംക്ഷയും,പിരിമുറുക്കവും ഉദ്വേഗവും സൃഷ്ടിക്കാൻ ഈ നോവലിന് കഴിഞ്ഞിട്ടുണ്ട്. അതു തന്നെയാണല്ലോ ഇത്തരം നോവലുകളുടെ വിജയവും.
എഴുത്തുകാരി ജിസാ ജോസിന്റെ ആദ്യ ക്രൈം ത്രില്ലർ ആണിത്. ലോഗോസ് ആണ് പ്രസാധകർ,വില 190 രൂപ.

Leave a comment